Friday 6 September 2019

നെഹ്രുവിന്റെ മകൻറെ അമ്മ

ആ കുട്ടി ചാപിള്ള ആയിരുന്നു 

നെഹ്രുവിന്റെ സെക്രട്ടറി ആയിരുന്ന എം ഒ മത്തായി എഴുതിയ പുസ്തകത്തിലാണ്( Reminiscnences of Nehru Age ), നെഹ്‌റുവിന് ശ്രദ്ധമാതാ എന്ന സന്യാസിനിയിൽ ഒരു മകൻ ഉണ്ടായി എന്ന് പരസ്യമായി വന്നത്;ഇക്കാര്യം രഹസ്യമായി അറിയപ്പെട്ടിരുന്നു.1978 ഫെബ്രുവരി 28 ലെ ഇന്ത്യ ടുഡേ യിൽ ശ്രദ്ധമാതായുമായി ഒരഭിമുഖം വന്നു. മകനുണ്ടായി എന്ന കാര്യം നിഷേധിച്ച അവർ,നെഹ്രുവുമായി അടുപ്പമുണ്ടായിരുന്നു എന്നും ഏഴെട്ട് കത്തുകൾ നെഹ്‌റു തനിക്ക് എഴുതിയിരുന്നു എന്നും സമ്മതിച്ചിരുന്നു.
ജയ്‌പൂർ രാജാവായിരുന്ന സവായ് മാൻ സിംഗ് നൽകിയ ഹാത്രോയ് കോട്ടയിലെ വസതിയിൽ താമസിക്കുകയായിരുന്നു,മാതാ.

നെഹ്‌റു എഴുതിയ കത്തുകൾ തൻറെ സെക്രട്ടറി ആത്മാനന്ദിൽ നിന്ന് മോഷണം പോകുകയായിരുന്നു എന്നാണ് മാതാ വിശദീകരിച്ചത്.തൻറെ ഛായയുള്ള ഒരു സ്ത്രീ സെക്രട്ടറിയെ പറ്റിക്കുകയായിരുന്നു എന്ന മാതായുടെ വിശദീകരണം വിശ്വസിക്കാൻ വയ്യ .

സന്യാസിനി ആകും മുൻപ് താൻ 50 ദിവസത്തോളം  വിവാഹിതയായിരുന്നതായി മാതാ സമ്മതിച്ചു.അത് കഴിഞ്ഞ്,ഗാന്ധിയുടെ ആശ്രമത്തിൽ എത്തി.ഉപരാഷ്ട്രപതി ആകാൻ നെഹ്‌റു പലതവണ ആവശ്യപ്പെട്ടെങ്കിലും,പാർലമെൻറിൽ ഇരിക്കാൻ വയ്യാത്തതിനാൽ സമ്മതിച്ചില്ല. അമർനാഥിൽ ഒരു ഗുഹയിൽ വസിക്കുമ്പോൾ ഇന്ദിരാഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും തന്നെ വന്നു കണ്ടിരുന്നു. നെഹ്രുവുമായുള്ള ബന്ധത്തിൽ ഇന്ദിര ഇടപെട്ടില്ലെന്നും മാതാ പറഞ്ഞിരുന്നു.താൻ ഇതൊക്കെ വിശദീകരിക്കുന്ന പുസ്തകം എഴുതിയെന്ന് പറഞ്ഞ് മാതാ,ആദ്യ അധ്യായം ലേഖകനെ വായിച്ചു കേൾപ്പിച്ചു. പുസ്തകം ഇറങ്ങിയതായി അറിവില്ല.

ശ്രദ്ധമാതയും നെഹ്രുവും 

ജയ്‌പൂർ ആകാശവാണിക്കടുത്താണ്, ഹാത്രോയ് കോട്ട.1500 വർഷം പഴക്കമുള്ള കോട്ടയിൽ മാതയ്‌ക്കൊപ്പം ഭക്തനായ പദം സിംഗ്,ക്ഷേത്ര പൂജാരി വിജേന്ദ്ര മിശ്ര,ലണ്ടനിൽ നിന്നുള്ള കലാധ്യാപിക ബാർബറ ഹട്ടൻ, വിവാഹം തകർന്ന യുവാവ് രാജാറാം എന്നിവരാണ് ഉണ്ടായിരുന്നത്.

നെഹ്‌റുവിനെ മാതാ കണ്ടത് 1948 ൽ അവർക്ക് 35 വയസ്സുള്ളപ്പോഴാണ്.ഇന്ദിരയ്ക്ക് 31 .ബനാറസിൽ നിന്നെത്തിയ സംസ്‌കൃത പണ്ഡിതയായ ഇവരെ നെഹ്രുവിന്റെ മുൻ ജീവനക്കാരൻ എസ് ഡി ഉപാധ്യായ കൊണ്ട് വന്നു എന്നാണ് മത്തായി എഴുതിയത്.ആ കാഴ്ചകൾ പിന്നെ സ്ഥിരമായി.പണി തീർന്ന ശേഷം രാത്രികളിൽ നെഹ്‌റു അവരെ കണ്ടു.ലക്‌നോയിൽ മാതാ നെഹ്‌റുവിനെ കാണാൻ ചെന്നപ്പോൾ നെഹ്രുവിന്റെ കാമുകിയും സരോജിനി നായിഡുവിൻറെ മകളുമായ പത്മജ ക്ഷുഭിതയായി.യു പി യിൽ അന്ന് ഗവർണർ ആയിരുന്നു, സരോജിനി.കുറെ നാളത്തേക്ക് മാതാ അപ്രത്യക്ഷയായി.1949 നവംബറിൽ ബംഗളുരുവിലെ ഒരു കോൺവെന്റിൽ നിന്ന് ഒരാൾ ഒരു കൂട്ടം കത്തുകളുമായി വന്നു. ഏതാനും മാസം മുൻപ് ഉത്തരേന്ത്യയിൽ നിന്നൊരു യുവതി കോൺവെന്റിൽ എത്തി ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചെന്നും അവർ പേര് പറയാതെ പോയെന്നും അവർ ഉപേക്ഷിച്ച കത്തുകൾ ആണ് അവയെന്നും അയാൾ പറഞ്ഞു. കത്തുകൾ എഴുതിയത്, പ്രധാനമന്ത്രിയാണ്.നെഹ്‌റു കത്തുകൾ വാങ്ങി കീറിക്കളഞ്ഞു.

മത്തായിയുടെ ഈ വിവരണം അന്വേഷിച്ചാണ് ഇന്ത്യ ടുഡേ പോയി 65 വയസുള്ള മാതയെ കണ്ടെത്തിയത്.ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്നുള്ള മാതാ ഒന്നാന്തരമായി പ്രഭാഷണം നടത്തിയിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിച്ചു.അക്കാലത്ത് അവർക്കറിയാത്ത മഹാന്മാർ ഉണ്ടായിരുന്നില്ല.ഗാന്ധി, ഡോ എസ് രാധാകൃഷ്ണൻ, പുരുഷോത്തം ദാസ് ഠണ്ഡൻ, ഗുരുജി എം എസ്  ഗോൾവാൾക്കർ, കെ എം മുൻഷി, ഡോ രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ എന്നിവരെയൊക്കെ അറിയാമായിരുന്നു. സുഹൃത്തുക്കളിൽ ഒരാൾ എ കെ ഗോപാലൻ ആയിരുന്നുവെന്ന് അവർ ഇന്ത്യ ടുഡേ യോട് പറഞ്ഞു.

കൊൽക്കത്തയിൽ,നെഹ്‌റു മന്ത്രിസഭയിലെ ശ്യാമപ്രസാദ് മുക്കർജി അവരുടെ ശിഷ്യനായിരുന്നുവെന്ന് മാതാ അവകാശപ്പെട്ടു. മുക്കർജിയോടാണ് നെഹ്രു തന്നെപ്പറ്റി അന്വേഷിച്ചത്.ബംഗാളി ബുദ്ധിജീവി രാജാ ക്ഷിതി മോഹൻ റോയ് തന്നെപ്പറ്റി എഴുതിയത് നെഹ്‌റു വായിക്കുകയും തൻറെ ചിത്രം കാണുകയും ചെയ്തിരുന്നു.നെഹ്‌റു മുക്കർജിയെ നിര്ബന്ധിച്ചാണ്, തന്നെ കാണണം എന്നാവശ്യപ്പെട്ടത്.

ശ്യാമപ്രസാദ് മുക്കർജി ഇടത്തേയറ്റം
 
ഉത്തർ പ്രദേശിലെ ഷിക്കോഹാബാദിലെ 70 വയസുള്ള അഭിഭാഷകൻ ഫണീന്ദ്ര പാൽ സിംഗിനെ ഇന്ത്യ ടുഡേ കണ്ടു.അദ്ദേഹമാണ് 1932 ൽ ശ്രദ്ധാ മാതയെ വിവാഹം ചെയ്‌തത്‌. "അവൾ ശക്തിയെ ആരാധിച്ചിരുന്നു;ഒരിക്കൽ പൂജാ മുറിയിൽ നെഹ്രുവിന്റെ ചിത്രവും കണ്ടു", സിംഗ് പറഞ്ഞു.

മണിക്കൂറുകൾ തന്നോട് നെഹ്‌റു സംസാരിച്ചിരിക്കുമായിരുന്നുവെന്ന് മാതാ പറഞ്ഞിരുന്നു. ഉച്ചയ്‌ക്കോ രാത്രി 11 നോ ആണ് താൻ ചെന്നിരുന്നത്.തന്നെ നെഹ്‌റുവിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ച ശക്തികൾ മൂന്ന് വധശ്രമങ്ങൾ നടത്തിയെന്ന് നെഹ്‌റു അറിയിച്ചതായും മാത പറഞ്ഞു. 1954 ൽ അവർ ജയ്‌പൂരിൽ താമസമായി.കോട്ടയിൽ അവർ സ്വന്തം സേനയുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി മോഹൻ ലാൽ സുഖാദിയ നെഹ്രുവിനോട് പരാതിപ്പെട്ടു.രാജസ്ഥാൻ പത്രിക അവർക്കെതിരെ എഴുതി. ഈ സംഭവങ്ങളോടെ അവസാനമായി ഒരു വട്ടം കൂടി മാതാ നെഹ്‌റുവിനെ കണ്ടു. അത് 1958 ൽ ഒരു പാർക്കിൽ ആയിരുന്നു. മാതാ 1987 ൽ മരിച്ചു.

ഈ പശ്ചാത്തലത്തിൽ 2004 ഫെബ്രുവരി 23 ന് ഔട്ട് ലുക് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പ്രസിദ്ധീകരിച്ചു. മത്തായി പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിവരങ്ങൾ.

ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷന് അടുത്ത ആശുപത്രിയിൽ നിന്ന്,പേര് വെളിപ്പെടുത്താത്തതിനാൽ പുറത്താക്കിയ ഗർഭിണിയെ 1949 ഏപ്രിലിൽ ഏറ്റെടുത്തത് ഡോ എസക്കിയൽ എന്ന വനിതാ ഡോക്റ്റർ ആയിരുന്നു. യുവതിയുടെ പക്കൽ അധികം പണമില്ലെങ്കിലും ധനികയാണെന്ന് തോന്നിച്ചു.ബെൻസൺ ടൗണിൽ മാസം 50 രൂപ വാടകയ്ക്ക് ചെറിയ വീട് എടുത്തു കൊടുത്തു. സിവിൽ സ്റ്റേഷനിലെ കത്തോലിക്ക ആശുപത്രിയിൽ രണ്ടു തവണ പരിശോധിപ്പിച്ചു. ഒരു മാസം അവിടെ കഴിഞ്ഞ യുവതി ഒരു പാക്കറ്റിലെ കത്തുകൾ ആവർത്തിച്ച് വായിച്ചു കൊണ്ടിരുന്നു. ഉറങ്ങുമ്പോൾ അവ തലയിണക്കടിയിൽ സൂക്ഷിച്ചു. 1949 മെയ് 30 രാത്രി ആശുപത്രിയിൽ ചാപിള്ളയെ പ്രസവിച്ചു.ഒൻപതു ദിവസം ആശുപത്രിയിലും തുടർന്ന് പത്തു ദിവസം വാടക വീട്ടിലും കഴിഞ്ഞു. ജൂൺ 19 ന് വിമാനത്തിൽ ഡൽഹിക്ക് പോയി. 600 രൂപ ചെലവ് വന്നത് തിരിച്ചു നൽകാമെന്ന് എസക്കിയലിന് ഉറപ്പ് നൽകി. കത്തുകൾ എടുക്കാൻ യുവതി മറന്നു.

ഹാത്രോയ് കോട്ട 

പഞ്ചാബ്,കൊൽക്കത്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ദേബി സിംഗ് തെവറ്റിയയാണ് ഔട്ട്ലുക്കി ന് തുടർന്നുള്ള വിവരങ്ങൾ നൽകിയത്.

c/o അശുതോഷ് ലാഹിരി, ജി എസ് എച്ച് എം എസ്,ന്യൂഡൽഹി എന്ന വിലാസമാണ് എസക്കിയലിന് യുവതി കൊടുത്തത്. അതിൽ എഴുതിയ കത്ത് മടങ്ങി.എസക്കിയലിന്റെ ഭർത്താവ്, ഹിന്ദി പണ്ഡിതൻ ഡോ കരം ചന്ദ് വൈദിനടുത്ത് യുവതി മറന്ന കത്തുകൾ കൊണ്ട് പോയി.ആദ്യമെടുത്ത കത്ത് 1948 മാർച്ച് രണ്ടിന് ലക്‌നോ ഗവൺമെൻറ് ഹൗസിൽ നിന്ന് അയച്ചതായിരുന്നു. അത് ഒറ്റയടിക്ക് നെഹ്രുവിന്റെ കൈയക്ഷരമാണെന്ന് വൈദ് തിരിച്ചറിഞ്ഞു. എല്ലാ കത്തും നെഹ്‌റുവിൽ നിന്ന്; എഴുതിയിരിക്കുന്നത്, ശ്രദ്ധയ്ക്ക്. എല്ലാം പ്രണയ പൂരിതം. നെഹ്രുവിന്റെ ആരാധകനായ വൈദ്,നെഹ്രുവിന്റെ പ്രശസ്തിക്ക് ഊനം തട്ടുന്നതിൽ ആശങ്കാകുലനായി. ശ്രദ്ധ കടം വാങ്ങിയ 600 രൂപ എസക്കിയലിന് കൊടുത്ത്, വൈദ് കത്തുകൾ സൂക്ഷിച്ചു. കത്തുകൾ നെഹ്‌റുവിന് നേരിട്ട് കൊടുക്കാൻ,പ്രൈവറ്റ് സെക്രട്ടറി എ വിത്തൽ പൈക്ക്, വൈദ് എഴുതി. മറുപടി പ്രോത്സാഹ ജനകം ആയിരുന്നില്ല. കത്തുകൾ നൽകാൻ ചെല്ലേണ്ടെന്നും തൻറെ വിലാസത്തിൽ അയച്ചാൽ മതിയെന്നും പൈ എഴുതി. പ്രധാനമന്ത്രിക്ക് കത്തുകൾ ദുഷ്‌ട ലാക്കോടെ ഉപയോഗിക്കുന്നതിൽ ആശങ്കയില്ല.

രാത്രി പത്തു മണിക്ക് ശേഷം കാണാമെന്ന് ശ്രദ്ധയോട് പറയുന്ന ഭാഗം വിവരിച്ച് വൈദ് വീണ്ടും പൈയ്ക്ക് എഴുതി. അത് ദുർവ്യാഖ്യാനമാണെന്ന് പൈ തിരിച്ചെഴുതി. എന്നിട്ടും വൈദ് ഡൽഹിയിൽ പോയി നെഹ്‌റുവിനെ കണ്ടു. കൂട്ടത്തിൽ നിർദോഷമായ കത്ത്, നെഹ്‌റു വൈദിന് സൂക്ഷിക്കാൻ നൽകി. ഒരു രഹസ്യ നമ്പർ നൽകി എന്താവശ്യത്തിനും വിളിക്കാൻ നെഹ്‌റു പറഞ്ഞു; ചില ജോലികൾ വാഗ്‌ദാനം ചെയ്‌തു, വൈദ് നിരസിച്ചു.ദേശാഭിമാനത്താൽ പ്രചോദിതനായാണ് താൻ വന്നത്. പ്രധാനമന്ത്രിയുടെ കീർത്തി പോകുന്നത് നന്നല്ല.

നെഹ്രുവിന്റെ മതേതരത്വം തകർക്കാൻ ഹിന്ദു മഹാസഭ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമായാണ് ശ്യാമപ്രസാദ് മുക്കർജി, മാതയെ പരിചയപ്പെടുത്തിയത് എന്ന വാദം, ഔട്ട്ലുക് നിരത്തുന്നുണ്ട്. അത് ശരിയാണെങ്കിൽ തന്നെ, നെഹ്‌റുവിന് വ്യഭിചാര വാഞ്ഛയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണ്.

വേദങ്ങളെപ്പറ്റി കൊൽക്കത്തയിൽ മാതാ സംസാരിക്കുന്നത് കേൾക്കാൻ വലിയ ആൾക്കൂട്ടം കണ്ട മുക്കർജി അവരെ ഡൽഹിയിലും സംസാരിപ്പിച്ചു. അതിനും ആളു കൂടി.ആൾദൈവങ്ങളെ ഇഷ്ടമല്ലാത്ത നെഹ്‌റു, മുക്കർജി പറഞ്ഞിട്ടും മാതയെ കാണാൻ ആദ്യം വിസമ്മതിച്ചെന്നും അപ്പോൾ സുഹൃത്ത് ജഗത് നാരായൺ ലാലിനോട് മാതയെ കൂട്ടി നെഹ്രുവിനടുത്ത് ചെല്ലാൻ നിർദേശിച്ചെന്നും ഔട്ട്ലുക് എഴുതി. 15 മിനുട്ട് കൊടുത്ത നെഹ്‌റു അവരുടെ അംഗലാവണ്യത്തിൽ ഭ്രമിച്ച് ഒന്നരമണിക്കൂർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി വൈകി ആയി കാഴ്ച.

ഹിന്ദു മഹാസഭയുടെ അശുതോഷ് ലാഹിരി, വി ഡി സവർക്കർക്ക്, മാതാ നെഹ്രുവുമായി സജീവ ബന്ധം സ്ഥാപിച്ചത് വിവരിക്കുന്ന കത്ത് എഴുതിയത്, ഐ ബി പിടിച്ചെടുത്ത് ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് കൊടുത്തു. ബംഗാൾ എം എൽ എയും ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറിയും ആയിരുന്ന ലാഹിരി ആ കത്തിൽ പറഞ്ഞു:

I believe that higher powers are guiding the destiny of India. Who knows that this new contact, if it effectuates, might lead to quite new developments.

"അതീത ശക്തികൾ ഇന്ത്യയുടെ ഭാഗധേയം നിയന്ത്രിക്കുന്നു.ഈ ബന്ധം ഫലപ്രദമായാൽ പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകാം."

പട്ടേൽ 1949 മാർച്ച് നാലിന് ഈ കത്ത് പട്ടേൽ,നെഹ്‌റുവിന് അയച്ചു വിശദീകരണം തേടി.നെഹ്‌റു അന്ന് തന്നെ ഇത് നിസ്സാരമാക്കി,മറുപടി എഴുതി:

"...it is perfectly true that the lady in question has met me several times in Delhi and Lucknow... (We) usually discussed two subjects—the Hindu Code Bill and the question of language, that is, Hindi. She tried to influence me in regard to these two matters and I tried to influence her the other way. I don't know what success I've had, but she had none, so far as I am concerned."

പലതവണ ഈ സ്ത്രീ തന്നെ കണ്ടെങ്കിലും, ഹിന്ദു കോഡ് ബില്ലും ഹിന്ദി ഭാഷാ പ്രശ്നവുമാണ് ചർച്ച ചെയ്‌തത്‌ !

നെഹ്‌റു മരിച്ച് 15 വർഷത്തിന് ശേഷം, മത്തായിയുടെ വെളിപ്പെടുത്തൽ വന്ന ശേഷം, ഖുശ്വന്ത്‌ സിംഗിനോട്,മാതാ പറഞ്ഞത്, തൻറെ ആകാരത്തിൽ നെഹ്‌റു ആകൃഷ്ടൻ ആയിരുന്നു എന്നാണ്. മുജ്ജന്മ ബന്ധമുണ്ടെന്ന് തോന്നി. മണിക്കൂറുകൾ ഒന്നിച്ചുണ്ടായിരുന്നു. താൻ സന്യാസിനി ആയിരുന്നില്ലെങ്കിൽ നെഹ്‌റു വിവാഹം ചെയ്തേനെ. ഒരു കത്തിൽ മാതാ എന്നതിന് പകരം 'പ്രിയേ ' എന്ന് നെഹ്‌റു സംബോധന ചെയ്‌തിരുന്നു (Not A Nice Man to Know: The Best of Khushwant Singh).

ഖുശ്വന്ത് സിംഗ് മൂന്ന് തവണ നിഗംബോധ് ഘട്ടിലും, ഡൽഹി നഗരസഭ അവരെ അവിടന്ന് പുറത്താക്കിയപ്പോൾ, 20 മൈൽ അകലെ ഓഖ്‌ലയിൽ ശിവ് ശംഭു ദയാൽ മന്ദിറിലും കണ്ടു. അവർ സിംഗിനോട് സ്വന്തം കഥ പറഞ്ഞു: അമ്മയുടെ ഒറ്റ മകൾ. അച്ഛൻ രണ്ടാം വിവാഹം ചെയ്‌ത്‌, താൻ ജനിക്കുന്നതിന് രണ്ടു മാസം മുൻപ് മരിച്ചു. അച്ഛൻറെ സഹോദരി റാണി റഖോനാഥ് കൗർ  അവരെ ദത്തെടുത്തു. സഹോദരി അയോധ്യയ്ക്കടുത്ത് സിങ്പൂർ -പാൻഹോന നാട്ടുരാജ്യത്തിലെ രാജ്ഞി ആയിരുന്നു. റാണിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അവരുടെ സ്വത്ത് നോക്കിയിരുന്നത് അച്ഛനായിരുന്നു. ബ്രഹ്മ ക്ഷത്രിയ കുടുംബം. കുഞ്ഞുന്നാൾ മുതലേ കാവി ഇഷ്ടം. പാവയ്ക്കു പകരം ബുദ്ധ പ്രതിമ. ഏഴാം വയസ്സിൽ, മുല കൊടുത്തിരുന്ന ആയ മരിച്ചപ്പോൾ, ഭൗതിക ജീവിതം വേണ്ടെന്ന് തോന്നി. എട്ടാം വയസിൽ ഒരു വൃദ്ധയ്‌ക്കൊപ്പം ബദരീനാഥിൽ പോയി. വൃദ്ധ പോയിട്ടും ആറുമാസം താൻ അവിടെ കഴിഞ്ഞു. ഒൻപതാം വയസ്സിൽ റാണി തൻറെ വിവാഹം നിശ്ചയിച്ചു. ആ പയ്യനുമായി നിരന്തരം തർക്കിച്ച് അത് വേണ്ടെന്നു വച്ചു. സുന്ദരി ആയിരുന്നതിനാലും സ്വത്ത് ഉണ്ടായിരുന്നതിനാലും പലരും വിവാഹ മോഹിതർ ആയിരുന്നു. 13 വയസിൽ അകന്ന ബന്ധു ഫണീന്ദ്ര പാൽ സിംഗ് വിവാഹം ചെയ്‌തു. അന്ന് നിയമം പഠിക്കുകയായിരുന്നോ അഭിഭാഷകൻ ആയിരുന്നോ എന്ന് നിശ്ചയമില്ല.
മാൻ സിംഗും ഗായത്രി ദേവിയും 

ഭർത്താവിൻറെ വീട് തടവറ ആയിരുന്നു.അതിനാൽ താൻ നിർബന്ധ വിവാഹത്തിൻറെ ഇരയാണെന്ന് ഗാന്ധിക്ക് കത്തെഴുതി.ഉടൻ ചെല്ലാൻ പറഞ്ഞ് സെക്രട്ടറി മഹാദേവ് ദേശായ് കത്തെഴുതി. അഞ്ചാറ് ആഴ്ച ഭർത്താവിൻറെ വീട്ടിൽ കഴിഞ്ഞ് രക്ഷപ്പെട്ടു. വീട്ടിൽ ഇരുന്നാണ് ഭാഷകൾ പഠിച്ചത്. 40 ദിവസം ഗാന്ധിക്കൊപ്പം കഴിഞ്ഞു. ഭർത്താവിൻറെ വീട്ടുകാർ എത്തിയപ്പോൾ ഗാന്ധി പറഞ്ഞു: "അവൾ ഗംഗയുടെ അല പോലെയാണ്; കൂട്ടിൽ ഇടേണ്ട".

ജാതകത്തിൽ പാർവതി; ശരിപ്പേര്,ശ്യാം കല. സന്യാസം സ്വീകരിച്ചപ്പോൾ സുശ്രീയാനന്ദ സരസ്വതി.ഗാന്ധിയുടെ ആശ്രമത്തിൽ സ്വയം തോന്നിയ പേരാണ്, ശ്രദ്ധ.

മഹാരാജ സവായ് മാൻ സിംഗ് 1953 ൽ ശ്രദ്ധയ്ക്ക് നൽകിയ ഹാത്രോയ് കോട്ടയിൽ ആറാം തവണ ഖുശ്വന്ത് സിംഗ്, മാതയെ കണ്ടു. അവിടെ അവർ മഹാശക്തി പീഠം സ്ഥാപിച്ചു. ഗാന്ധി ആശ്രമത്തിൽ നിന്ന് മാതാ ബംഗാൾ കാളി ഘട്ടിൽ എത്തി.അവിടത്തെ ക്ഷേത്ര പൂജാരി ഹരി പാദ ബന്ദോപാധ്യായ ഒരു ദിവസം രാവിലെ അവരെ കണ്ട്, കാളിയുടെ അവതാരം എന്ന് കരുതി കാൽക്കൽ വീഴുകയായിരുന്നു. ഭക്ത ജന പ്രവാഹമുണ്ടായി.

അക്കൂട്ടത്തിൽ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് രാമപ്രസാദ്‌ മുക്കർജി ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ശ്യാമപ്രസാദ് മുക്കർജിയുടെ ജ്യേഷ്ഠൻ. ദക്ഷിണേശ്വറിൽ റാണി രാസ് മണിയുടെ കൊട്ടാരത്തിൽ താമസിച്ചു. ധീവര രാജ്ഞിയായ അവരാണ്, രാമകൃഷ്ണ പരമഹംസരെ കണ്ടെത്തിയത്. കൊട്ടാരത്തിൽ മുൻപ് സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും താമസിച്ചിരുന്നു. മാതാ ഗീതാ പ്രഭാഷണം നടത്തി കൊണ്ടിരുന്നു.

നെഹ്രുവിനെ താൻ  സ്വാധീനിച്ച ചില കാര്യങ്ങളുണ്ടെന്ന് മാതാ, സിംഗിനോട് പറഞ്ഞു: India that is Bharat എന്ന് ഭരണഘടനയിൽ നെഹ്‌റു ചേർക്കാൻ ശ്രമിച്ചത്, ഇന്നത്തെ Bharat that is India എന്ന് മാറ്റിയത് താനാണ്; സംസ് കൃതത്തിന്റെ  ദേവനാഗരി ലിപി റോമൻ ലിപിയാക്കാൻ നെഹ്രു നടത്തിയ നീക്കം പൊളിച്ചു സംസ്‌കൃതത്തിന് സ്ഥാനം നൽകിയത് താനാണ് -നെഹ്രുവിന്റെ മതേതരത്വം അട്ടിമറിച്ചു എന്നർത്ഥം. ഗാന്ധി വധിക്കപ്പെട്ട അന്ന് മാതാ ഫരീദാബാദിൽ ആയിരുന്നു. 1952 ൽ വിദേശത്ത് പോയി. തിരിച്ചു വന്ന് നെഹ്രുവിനെ വിളിച്ചില്ല.സവായ് മാൻ സിംഗും ഭാര്യ സുന്ദരിയായ ഗായത്രി ദേവിയും ശിഷ്യരായി മാറിയിരുന്നു. നെഹ്‌റു ജയ്‌പൂരിൽ എത്തിയപ്പോൾ,ഹരി ഭൻ ഉപാധ്യായ ഒരു മെഹ്ഫിൽ സംഘടിപ്പിച്ചു. മാതാ ദൂരെയിരുന്നു കണ്ടു.

നെഹ്രുവിന് ആദ്യ ആഘാതമുണ്ടായപ്പോൾ മാതാ ആകുലയായി കത്തെഴുതി.ദേഷ്യം മാറ്റി വയ്ക്കാൻ നെഹ്‌റു മറുപടി എഴുതി. അതായിരുന്നു,അവസാന ആശയ വിനിമയം. "അടുത്തായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന് ശക്തി പകർന്നിരുന്നു. അകന്നപ്പോൾ നടന്നില്ല. അസുഖത്തിൽ സഹായിക്കാൻ ആയില്ല", മാതാ പറഞ്ഞു.

ദേബി സിംഗ്  തെവറ്റിയ

ജസ്റ്റിസ് ദേബി സിംഗ്  തെവറ്റിയയ്ക്ക് 1976 ൽ ഡോ വൈദിൽ നിന്ന് ഒരു കത്ത് കിട്ടിയിട്ടാണ് ഇരുവരും കണ്ടത്. വൃദ്ധനായ വൈദ് കൈയിലുള്ള ഒരു കത്ത് കാട്ടി.നെഹ്രുവിന്റെ അവിഹിത സന്തതിയെപ്പറ്റി വൈദ് പറഞ്ഞത് നടുക്കി. തെവറ്റിയയ്ക്ക് 1952 മുതൽ മാതയെ അറിയാമായിരുന്നു. ഇരുവരും ലണ്ടനിൽ പാർലമെൻറ് സ്ട്രീറ്റ് 48 ൽ ഒരേ ബോർഡിങ് ഹൗസിലാണ് അന്ന് താമസിച്ചിരുന്നത്. അവരുടെ ശബ്‌ദം വികാര ലോലമായിരുന്നു. മീര ഭജനുകൾ തരളിതമായി പാടിയിരുന്നു.

നിയമവിദ്യാർത്ഥിയായ അദ്ദേഹവും സന്യാസിനിയും മത കാര്യങ്ങൾ ചർച്ച ചെയ്‌തു. ഹിന്ദി,ഇംഗ്ലീഷ്‌ പുസ്തകങ്ങൾ അവരുടെ മുറിയിൽ നിറഞ്ഞിരുന്നു. സുൽത്താൻ പൂരിൽ ജനിച്ച അവരെ അമ്മായി ദത്തെടുത്തു. അയോധ്യയ്ക്കടുത്ത ചെറിയ സ്ഥലത്ത് റാണിയായിരുന്നു, അമ്മായി. 14 വയസിൽ ബന്ധുവായ അഭിഭാഷകൻ വിവാഹം ചെയ്‌തു. രണ്ടാഴ്ച കഴിഞ്ഞ് അവർ ഗാന്ധി ആശ്രമത്തിലേക്കും അവിടന്ന് ഹിമാലയത്തിലേക്കും പോയി. 26 വയസ്സിൽ മികച്ച പ്രഭാഷകയായ സന്യാസിനിയായി. നെഹ്‌റു യുക്തിവാദിയല്ലെന്നും രേഖ നോക്കാൻ കൈ നീട്ടുമായിരുന്നെന്നും മാതാ അന്ന് പറഞ്ഞിരുന്നു.

ലണ്ടനിലുള്ള ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണൻറെ നമ്പർ കൊടുത്ത് വിളിക്കാൻ തെവറ്റിയയോട് അന്ന് മാതാ ആവശ്യപ്പെട്ടു. രാധാകൃഷ്‌ണൻ ലൈനിൽ വന്നു. ഒരാഴ്ചയ്ക്കുള്ളിൽ ലണ്ടനിൽ നിന്ന് മാതയുടെ മടക്കയാത്ര ശരിയാക്കിയത് അദ്ദേഹമായിരുന്നു.

ഒരു കൊല്ലം കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദിൽ മാതയെ കണ്ടു. അവരുടെ കോട്ടേജിന് നിരവധി നായകൾ കാവൽ നിന്നു. കമ്പി വേലി കെട്ടിയിരുന്നു. പുതിയ പാകാർഡ് കാറിൽ തെവറ്റിയയ്ക്ക് മാതാ ഡൽഹിക്ക് ലിഫ്റ്റ് നൽകി. ഫ്രഞ്ചുകാരൻ ആയിരുന്നു ഡ്രൈവർ.വിദേശികളോട് മാതായ്ക്കുണ്ടായിരുന്ന വെറുപ്പ് മങ്ങിയിരുന്നു. വിദേശ ഭാര്യയെ കിട്ടിയോ എന്ന് അവർ തെവറ്റിയയോട് ചോദിച്ചു. 1966 ൽ രാജസ്ഥാൻ ഹൗസിൽ അവരെ കണ്ടു.തടി കുറഞ്ഞിരുന്നു. അവർ ഇടതു പക്ഷത്തായിരുന്നു. ഇന്ദിര തന്നെ വേട്ടയാടുന്നുവെന്ന് അവർ പറഞ്ഞു. എന്ത് കൊണ്ടെന്ന് ചോദിച്ചില്ല.എന്ത് കൊണ്ടെന്ന് വൈദ് വന്നപ്പോൾ മനസ്സിലായി.

തെവറ്റിയ 1985 ൽ ജയ്‌പൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ മാതയെ അവസാനമായി കണ്ടു.താമസിച്ച ഹോട്ടലിന് പിന്നിലായിരുന്നു,മാതയുടെ കോട്ട.പ്രമേഹം രൂപത്തെ ബാധിച്ചിരുന്നു.

ഹരിയാനയിലെ റോഹ്ത്തക്കിൽ ജനിച്ച തെവറ്റിയ ( 1930 -2017 ) ലണ്ടനിൽ ലിങ്കൻസ് ഇന്നിൽ പഠിച്ച് 1969 ൽ ഹരിയാന അഡ്വക്കേറ്റ് ജനറൽ ആയി. അടുത്ത കൊല്ലം ജഡ്‌ജി.1987 ൽ പഞ്ചാബ് -ഹരിയാന ചീഫ് ജസ്റ്റിസ് ആയിരിക്കെ കൊൽക്കത്തയ്ക്ക് മാറ്റിയ അദ്ദേഹം ഒരു വർഷം കഴിഞ്ഞ് ചീഫ് ജസ്റ്റിസ് ആയിരിക്കെ രാജി വച്ചു. A Journey Less Travelled ആത്മകഥ.

See https://hamletram.blogspot.com/2019/09/blog-post_5.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...