Sunday 30 June 2019

ഓർവെലിൻറെ ഭാര്യ

മരണക്കിടക്കയിലായിരുന്നു,വിവാഹം 

ജോർജ് ഓർവെൽ, സോണിയ ബ്രൗണലിനെ വിവാഹം ചെയ്തത്,ക്ഷയ രോഗ ബാധിതനായി ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ്.ഇരുവരും ഇന്ത്യയിൽ ജനിച്ചവരായിരുന്നു .മൂന്നു മാസത്തിനു ശേഷം ഓർവെൽ മരിച്ചു.സുന്ദരിയായ അവരും ഓർവെലും തമ്മിൽ 15 വയസായിരുന്നു വ്യത്യാസം.അവർക്ക് അന്ന് 31.ഓർവെലിൻറെ സ്വത്തു കയ്യടക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ശത്രുക്കൾ വിശ്വസിച്ചു.1971 ആയപ്പോഴേക്കും,ഓർവെലിൻറെ അനിമൽ ഫാം,1984 എന്നീ നോവലുകൾ രണ്ടു കോടി കോപ്പികൾ വിറ്റിരുന്നു.
1984 ൽ നാം കാണുന്ന ജൂലിയ ആണ്,സോണിയ.നോവലിലെ നായകൻ വിൻസ്റ്റൺ അവളുടെ സൗന്ദര്യം കണ്ട് പകച്ചു നിൽക്കുന്നു.ഓർവെൽ ഇങ്ങനെ വർണിച്ചു:
She was very young, he thought, she still expected something from life. . . . She would not accept it as a law of nature that the individual is always defeated. . . . All you needed was luck and cunning and boldness. She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.

ഓർവെലിൻറെ വിവാഹ അഭിലാഷം ഒരിക്കൽ സോണിയ നിരസിച്ചിരുന്നു.അദ്ദേഹത്തിൻറെ മകൻ റിച്ചാഡിന്റെ  ആയ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കിടക്ക പങ്കിട്ടു .അത് കഴിഞ്ഞാണ്,സ്‌കോട് ലൻഡിലെ ജൂറ ദ്വീപിൽ പോയി അദ്ദേഹം 1984 എഴുതിയത് .അതിൽ വരുന്ന പ്രയോഗമാണ് ,The Girl From the Fiction Department .ഹിലരി സ്‌പെർലിങ്,സോണിയയെപ്പറ്റി The Girl From The Fiction Department എന്ന പുസ്തകം എഴുതിയപ്പോൾ,അവരെ വെള്ള പൂശാനാണ് ശ്രമിച്ചത്.ഓർവെലിൻറെ  ജീവചരിത്രം എഴുതിയ മൈക്കിൾ  ഷെൽഡൻ ഹിലരിയുടെ  വെള്ള പൂശലിനെ The Merry Widow എന്ന വിമർശനത്തിൽ, ചോദ്യം ചെയ്തു.

കൊൽക്കത്തയിൽ 1918 ഓഗസ്റ്റ് 15 ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻറെ മകളായി ജനിച്ച സോണിയയ്ക്ക് നാലു മാസം മാത്രം പ്രായമുള്ളപ്പോൾ  പിതാവിനെ നഷ്ടപ്പെട്ടു.പിതാവ് ആത്മഹത്യ ചെയ്‌തു എന്നാണ് കരുതപ്പെടുന്നത്.ഒരു വർഷം കഴിഞ്ഞ് അമ്മ ഒരു മദ്യപാനിയെ വിവാഹം ചെയ്‌തു . ആറാം വയസിൽ സോണിയയും കുടുംബവും  ഇംഗ്ലണ്ടിലേക്ക് മടങ്ങി.അമ്മ ബോർഡിങ് ഹൗസുകളുടെ മേൽനോട്ടക്കാരിയായി.താൻ പഠിച്ച റോഹാംപ്ടണിലെ സേക്രഡ് ഹാർട്ട് കോൺവെന്റിനെ  സോണിയ വെറുത്തു .17 വയസിൽ സ്വിറ്റ്‌സർലൻഡിൽ പോയി ഫ്രഞ്ചും സെക്രട്ടേറിയൽ കോഴ്‌സും പഠിച്ചു.അക്കാലത്ത് മൂന്ന് സുഹൃത്തുക്കളുമായി തോണി യാത്രയ്ക്ക് പോയി.അത് മുങ്ങി സോണിയ നീന്തി കരയിലെത്തിയപ്പോൾ,രണ്ടു പേർ മുങ്ങി മരിച്ചിരുന്നു.മൂന്നാമനായ പയ്യൻ സോണിയയുടെ കൈയിൽ വെള്ളത്തിൽ നിന്ന് പിടിച്ചു വലിച്ചു.അവൻ തന്നെയും കൊണ്ടേ പോകൂ എന്ന് തോന്നിയപ്പോൾ,സോണിയ അവൻറെ മുടിയിൽ പിടിച്ച് അവൻറെ തല മുക്കി.അവൻ പിന്നെ പൊങ്ങിയില്ല.ഇത് സോണിയയുടെ ജീവിതത്തെ നിർണയിച്ച ദുരന്തമായി.
ബിഹാറിൽ ഓർവെൽ ജനിച്ച വീട് 
മാഞ്ചസ്റ്റർ സർവകലാശാലയിൽ മധ്യകാല ഇംഗ്ലീഷ് വിദഗ്ദ്ധൻ യൂജിൻ വിനവറിന്റെ മലോറി എന്ന പുസ്തകം എഴുതിയെടുത്തത്,സോണിയ ആയിരുന്നു.ഈറ്റൻ കോളജിൽ ഓർവെലിൻറെ സഹപാഠി ആയിരുന്ന സിറിൽ കൊണോലി നടത്തിയിരുന്ന ഹൊറൈസൺ എന്ന ചെറുകിട സാഹിത്യ മാസികയിൽ സെക്രട്ടറിയും എഡിറ്റോറിയൽ അസിസ്റ്റന്റും  ആയിരിക്കെയാണ് സോണിയ ഓർവെലിനെ പരിചയപ്പെട്ടത്.ഓർവെലിൻറെ ഭാര്യ എയ്‌ലീൻ  ഷോനെസി ഗർഭപാത്രം നീക്കിയതിനെ തുടർന്ന് മരിച്ചിരുന്നു.ഒരു കുട്ടി ഉണ്ടായിരുന്നു.സോണിയയെ ഓർവെൽ വിവാഹം ചെയ്യുമ്പോൾ മകൻ റിച്ചാഡിന് അഞ്ചു വയസ്.ഓർവെലും ജനിച്ചത് ഇന്ത്യയിലാണ്;ബിഹാറിലെ മോത്തിഹാരിയിൽ.പിതാവ് റിച്ചാഡ് ബ്ളയർ ഇന്ത്യൻ സിവിൽ സർവീസിലെ കറപ്പ് ( opium ) വകുപ്പിലായിരുന്നു.ഓർവെൽ ജനിച്ച വീട് ബിഹാറിൽ സംരക്ഷിത സ്‌മാരകമാണ്.

മെർലോപോണ്ടി 
ഫ്രഞ്ച് ചിന്തകൻ മെർലോപോണ്ടിയുടെ ജീവിതം വായിക്കുമ്പോഴാണ് സോണിയയെ അദ്ദേഹത്തിൻറെ കാമുകിയായി ഞാൻ കാണുന്നത്.വിവാഹിതനായ അദ്ദേഹത്തെ 1946 ൽ  സോണിയ കണ്ടത്  ഒരു ലേഖനത്തിനു വേണ്ടി ആയിരുന്നു.പ്രണയത്തിലായ ഇരുവരും കത്തുകൾ എഴുതി.ആദ്യ കത്ത് ഇംഗ്ലീഷിൽ എഴുതിയ മെർലോപോണ്ടി പിന്നെ ഫ്രഞ്ചിലേക്കു മാറി.ഇരുവരും ഫ്രഞ്ചിൽ പ്രേമിച്ചു.അക്കാലത്ത് ലണ്ടനിൽ തനിക്ക് ജോലിക്ക് ശ്രമിക്കണമെന്ന് ഇംഗ്ലീഷ് എഴുത്തുകാരൻ എ ജെ അയറോട് മെർലോപോണ്ടി പറഞ്ഞിരുന്നു.1947 ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്ച ലണ്ടനിൽ സോണിയയ്‌ക്കൊപ്പം താമസിച്ച മെർലോപോണ്ടിക്ക് സോണിയയിലെ ഭാവ വ്യത്യാസങ്ങൾ പിടിച്ചില്ല.മുൻ കാമുകി എലിസബെത് ലെ കോയിനെയാണ് സോണിയ ഓർമിപ്പിച്ചത് .മെർലോപോണ്ടിയെ ഭാര്യയിൽ നിന്ന് വേർപെടുത്താൻ കഴിയുമെന്ന് സോണിയ ആഗ്രഹിച്ചിരുന്നു.പാരിസിൽ എത്തിയ സോണിയയെ ഹോട്ടൽ മുറിയിൽ കാത്തിരുന്നത്,മെർലോപോണ്ടിയുടെ ഭാര്യ സൂസന്റെ കുറിപ്പാണ് -അദ്ദേഹം തെക്കൻ ഫ്രാൻസിലേക്ക് പോയി.സോണിയ,ഓർവെലിൻറെ മരണ ശേഷം ഒരിക്കൽ കൂടി പാരിസിൽ പോയി ശ്രമിച്ചെന്ന് ഷെൽഡൻ പറയുന്നു.
ലൂസിയൻ ഫ്രോയ്‌ഡ്‌ 
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജ് ആശുപത്രിയിലെ മുറിയിൽ 1949 ഒക്ടോബർ 13 നായിരുന്നു ഓർവെലിനെ സോണിയ കെട്ടിയത്.മെർലോപോണ്ടിയുടെ ഭാര്യയുടെ കുറിപ്പ് കിട്ടി അധികമായിരുന്നില്ല.
ഓർവെലിനെ താൻ സ്നേഹിക്കുന്നില്ലെന്ന് സോണിയയും തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഓർവെലും പരസ്‌പരം പറഞ്ഞിരുന്നു.ഓർവെലിനെ ശുശ്രൂഷിക്കണം,കുട്ടിയെ നോക്കണം.വിവാഹശേഷം കിടക്കയിൽ കിടന്ന് സോണിയയെ ചുംബിക്കാൻ ഓർവെലിന് കഴിഞ്ഞില്ല.ഓർവെൽ ഗാന്ധിയെപ്പോലിരുന്നുവെന്ന് സുഹൃത്ത് ഡേവിഡ് ആസ്റ്റർ പറഞ്ഞു -എല്ലും തൊലിയും.എറിക് ബ്ലെയർ എന്നായിരുന്നു ഓർവെലിൻറെ ശരിപ്പേര്.മിസിസ് എറിക് ബ്ലെയർ ആയ സോണിയ അവിടന്ന് നേരെ റിറ്റ്സ് ഹോട്ടലിൽ സുഹൃത്തുക്കൾക്ക് വിരുന്നു നൽകാൻ പോയി.അവിടെ സോണിയ വജ്രവും മാണിക്യവും മരതകവും അടങ്ങിയ  വിവാഹ മോതിരം പ്രദർശിപ്പിച്ചു.ഓർവെൽ നൽകിയ ബ്ലാങ്ക് ചെക് വച്ച് സോണിയ തന്നെയാണ് വാങ്ങിയത്.സ്വിറ്റ്‌സർലൻഡിലെ ചികിത്സാകേന്ദ്രത്തിലേക്ക് ഓർവെലിനെ മാറ്റാൻ ഡോക്റ്റർമാർ നിർദേശിച്ചപ്പോൾ സ്വകാര്യ വിമാനം സോണിയ ചാർട്ടർ ചെയ്തു.വിമാനത്തിൽ മുൻ കാമുകനും ചിത്രകാരനുമായ ലൂസിയൻ ഫ്രോയിഡിനെയും കയറ്റി.1950 ജനുവരിയിൽ ഓർവെൽ മരിക്കുമ്പോൾ സോണിയ ലൂസിയനും പൊതുസുഹൃത്ത് ആൻ ഡണ്ണിനുമൊപ്പം നൈറ്റ് ക്ലബ്ബിലായിരുന്നു.മോതിര വിവരവും നൈറ്റ് ക്ലബും ഹിലരിയുടെ പുസ്തകത്തിൽ ഇല്ല.

ലൂസിയൻ ഫ്രോയിഡ് മാത്രമല്ല,ബ്രിട്ടീഷ് ചിത്രകാരന്മാരായ വില്യം കോൾഡ്‌സ്ട്രീം,വിക്ടർ പാസ്‌മോർ,ഫ്രാൻസിസ് ബേക്കൺ  എന്നിവരും സോണിയയുടെ കാമുകന്മാരായിരുന്നു.സുഹൃത്തായ പിക്കാസോ സോണിയ എന്ന സ്കെച്ച്  തന്നെ വരച്ചു.ചിത്രകാരന്മാരുടെ മോഡലും വെപ്പാട്ടിയുമായി,അവർ.സിറിൽ കൊണോലിക്ക് വഴങ്ങാത്തതിനാൽ,സോണിയ ലെസ്ബിയൻ ആണെന്ന് അയാൾ പറഞ്ഞു പരത്തി.സാർത്ര്,കാമു,ആർതർ കോയ്സ്ലർ.,ഡബ്ലിയു .എച്ച് ഓഡൻ,ലകാൻ,റൊളാങ് ബാർത് എന്നിവരെയൊക്കെ അവർക്ക് അറിയാമായിരുന്നു.
പിക്കാസോ വരച്ച സ്കെച്ച് 
ഓർവെൽ മരിച്ച് ആറാഴ്ച കഴിഞ്ഞ് സെയിന്റ് ട്രോപിസിൽ അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അവസാനമായി മെർലോപോണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത്.മെർലോപോണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ,നിരാശയായ സോണിയ ലണ്ടനിലേക്ക് മടങ്ങി.
ജലദോഷം എന്ന് പറഞ്ഞ് സോണിയ ഓർവെലിനെ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ കണ്ടിരുന്നില്ല എന്ന് ജെഫ്‌റി മെയേഴ്സ് എഴുതിയ ഓർവെൽ ജീവചരിത്രത്തിലും കാണാം.
ആദ്യ ഭാര്യ മരിച്ച ശേഷം പല സ്ത്രീകളോടും ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും വിവാഹത്തിന് സമ്മതിച്ചില്ല.ഹൊറൈസൺ മാസിക പൂട്ടി സോണിയയ്ക്ക് ജോലി ഇല്ലാതായപ്പോഴാണ്,അവരോട് ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചത്.ഒരു വിരൂപ പ്രഹസനം എന്നാണ് വിവാഹത്തെ സിറിൽ കൊണോലി വിശേഷിപ്പിച്ചത്.ഹിലരിയും കവി സ്റ്റീഫൻ സ്‌പെൻഡറിൻറെ ഭാര്യ നടാഷയും ഓർവെലിൻറെ കൈയിൽ അത്ര പണമൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാണ്,സോണിയയുടെ പക്ഷം ചേർന്നത്.സോണിയ ഓർവെലിനെ സ്നേഹിച്ചതേ ഇല്ലെന്ന് സ്‌പെൻഡറുടെ ഓർമ്മകുറിപ്പുകളിൽ കാണാം.താൻ ഒരു കോക്റ്റൈൽ പാർട്ടിക്ക് പോകുന്നതിനാൽ വൈകിട്ട് ഉണ്ടാവില്ലെന്ന് സോണിയ ഒരിക്കൽ ഓർവെലിനോട് പറഞ്ഞത് സ്‌പെൻഡറുടെ സാന്നിധ്യത്തിലാണ്.ലോലമായ പ്രതിഷേധം ഓർവെൽ പ്രകടിപ്പിച്ചു.മരിക്കാൻ പോകുന്ന ആളെ സ്നേഹമില്ലാതെ വിവാഹം ചെയ്യുന്നത് വിവാഹമേ അല്ല എന്ന് ഇംഗ്ലീഷ് എഴുത്തുകാരി  ഫ്രാൻസെ സ് പാർട്രിഡ്‌ജിന്റെ അക്കാലത്തെ ഡയറിക്കുറിപ്പുകളിലുണ്ട്.


വർഷം 1000 പൗണ്ട് കൊണ്ട് ജീവിക്കാം എന്ന് 1946 ൽ ഓർവെൽ എഴുതിയിരുന്നു.അവസാനത്തെ ആറുമാസം 1984 വിറ്റ് 40000 പൗണ്ട് കിട്ടിയിരുന്നു.ഓർവെൽ മരിക്കുമ്പോൾ പുസ്തക വരുമാനം 10000 പൗണ്ട് മാത്രമായിരുന്നു എന്നൊരു വങ്കത്തം ഹിലരി എഴുന്നള്ളിക്കുന്നു.മരണത്തിന് നാലു മാസം മുൻപ് മാത്രമാണ് 1984 അമേരിക്കൻ പതിപ്പ് ഇറങ്ങിയത്.പണം ഇല്ലായിരുന്നെങ്കിൽ,നാലു മാസത്തെ ആശുപത്രിവാസം എങ്ങനെ നടന്നു ?വിമാനം ചാർട്ടർ ചെയ്തതോ?സ്വിറ്റ്‌സർലൻഡ് ചികിത്സയോ ?
രണ്ടാം ലോകയുദ്ധം തീർന്ന് ബ്രിട്ടീഷുകാർക്ക് വിദേശ യാത്ര നിയന്ത്രണമുള്ളപ്പോൾ,.കാമുകനെ അന്വേഷിച്ച് എങ്ങനെ ആറു മാസത്തിനകം സോണിയയ്ക്ക് പോകാൻ കഴിഞ്ഞു?

എന്നും സോണിയ ഓർവെൽ എന്നറിയപ്പെടാനാണ് സോണിയ ആഗ്രഹിച്ചത്.അത് ഹിലരി പറയും പോലെ ഓർവെൽ ദരിദ്രനായത് കൊണ്ടോ എറിക് ബ്ളയർ എന്ന പേര് അദ്ദേഹം ഉപേക്ഷിച്ചിരുന്നതു കൊണ്ടോ അല്ല.അദ്ദേഹത്തെ അവസാനവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എറിക് എന്ന് തന്നെയാണ് വിളിച്ചിരുന്നത്.കത്തുകളിൽ ആ പേര് തന്നെയാണ് ഉപയോഗിച്ചിരുന്നത്.കുഴിമാടത്തിൽ എഴുതിയിരിക്കുന്നത്,Here lies Eric Arthur Blair എന്നാണ്.1958 ൽ മൈക്കിൾ പിറ്റ് റിവേഴ്‌സിനെ വിവാഹം ചെയ്‌തിട്ടും സോണിയ,ഓർവെൽ എന്ന പേർ ഉപയോഗിച്ചത് ലണ്ടനിലെ സാഹിത്യ ലോകത്ത് അത് ചെലവാകും എന്നത് കൊണ്ട് തന്നെ.റിവേഴ്‌സിൽ നിന്ന് വിവാഹ മോചനം നേടിയപ്പോൾ സൗകര്യമായി.അമ്മായി വളർത്തിയ ഓർവെലിൻറെ മകൻ എന്നും റിച്ചാർഡ് ബ്ളയർ ആയിരുന്നു.പ്രതിവർഷം 150 പൗണ്ട് മാത്രമാണ് അവനെ വളർത്താൻ അമ്മായിക്ക് സോണിയ അയച്ചിരുന്നത്.വിവാഹം കഴിഞ്ഞപ്പോൾ ഫർണിച്ചർ വാങ്ങാൻ പണത്തിന് സോണിയയോട് യാചിക്കേണ്ടി വന്നു.പിന്നെ അവൻ പണിയെടുത്ത് സ്വന്തം കാലിൽ നിന്നു.1980 ൽ സോണിയ മരിച്ചതോടെ ഓർവെൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം അവന് കിട്ടി.
റിവേഴ്‌സും സോണിയയും 
ഓർവെലിന് ശേഷം സോണിയ വിവാഹം ചെയ്ത ഭൂവുടമ മൈക്ക് റിവേഴ്‌സ്,സ്വവർഗാനുരാഗി ആയിരുന്നു എന്ന് മാത്രമല്ല,സ്വവർഗ രതിക്ക്,സോണിയയുമായുള്ള വിവാഹത്തിന് നാലു  വർഷം മുൻപ് ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു.ബിലിയുവിലെ മൊൺടാഗു പ്രഭുവും രണ്ട് മുൻ വ്യോമസേനാ ഉദ്യോഗസ്ഥരും പ്രഭുവിൻറെ ബന്ധുവായ മൈക്ക് റിവേഴ്‌സും പ്രഭുവിൻറെ തോട്ടത്തിൽ പുഴയോര വസതിയിൽ 1953 ൽ രതി ലീലകളിൽ ഏർപെട്ടെന്നായിരുന്നു,കേസ്.1954 ൽ റിവേഴ്‌സിന് 18 മാസം തടവ് കിട്ടി.ഈ സംഭവത്തിന് ശേഷമാണ് ബ്രിട്ടനിൽ സ്വവർഗ രതി കുറ്റകരമല്ല എന്ന നിയമം വന്നത്.1958 വിവാഹിതരായ റിവേഴ്‌സും സോണിയയും ഏഴു വർഷത്തിന് ശേഷമാണ് പിരിഞ്ഞത്.റിവേഴ്‌സിന്റെ ജീവിത പങ്കാളി,വില്യം ഗ്രോനോ ഡേവിസ് ആയിരുന്നു എന്ന് മാത്രമല്ല,1999 ൽ മരണ ശേഷം സ്വത്തുക്കളുടെ അവകാശിയും അയാളായിരുന്നു.ഓർവെലിൻറെ സ്വത്തിൽ കണ്ണ് വച്ച പോലെ സോണിയ ഇവിടെ വിജയിച്ചില്ല.

ഓർവെൽ ട്രസ്റ്റിൻറെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന ഓർവെലിൻറെ അക്കൗണ്ടൻറ്  ജാക് ഹാരിസൺ, ഫൗണ്ടേഷനിൽ നിന്ന് സോണിയയെ  പുറത്താക്കി,അവരെ വീടും ചില്ലിക്കാശും ഇല്ലാത്ത പരുവത്തിലാക്കി.ഹാരിസൺ ഓർവെൽ മരണക്കിടക്കയിൽ ആയിരിക്കെ അദ്ദേഹത്തിൻറെ റോയൽറ്റിയും സ്വത്തും കൈകാര്യം ചെയ്യാൻ കമ്പനിയുണ്ടാക്കി അതിൽ 25 % ഓഹരി ഓർവെൽ തനിക്ക് നൽകി എന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു .ഈ ഓഹരി തൻറെ മൂന്നു മക്കൾക്ക് അയാൾ വീതിച്ചു നൽകിയപ്പോൾ സോണിയ കോടതിയെ സമീപിച്ചു .ഈ സാഹചര്യവും  അമിത മദ്യപാനവും അവരെ വഴിയാധാരമാക്കി.തലച്ചോറിൽ കാൻസർ വന്നായിരുന്നു മരണം.ഓർവെലിൻറെ രചനകൾ മുഴുവൻ അവർ സമാഹരിച്ച് The Collected Writings പുറത്തിറക്കി.ബെർണാഡ് ക്രിക്കിനെക്കൊണ്ട് ജീവചരിത്രം എഴുതിച്ചു.അത് പൂർത്തിയായപ്പോൾ അവർ ഹാരിസണും ഫൗണ്ടേഷനും എതിരായ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കി.ഒരു മാസം കഴിഞ്ഞ് 1980 ഡിസംബർ 11 ന്  മരിച്ചു.
ഡേവിഡ് പ്ലാൻറെ Difficult Women ( 1979 ) എന്നൊരു പുസ്‌തകം എഴുതി.അവസാന വർഷങ്ങളിൽ സോണിയ അദ്ദേഹത്തോട് പറഞ്ഞു:" I have fucked up my life.I am angry because I have fucked up my life".
ഇതിന് മറുപടി തുടക്കത്തിൽ ചേർത്ത ഓർവെൽ ഉദ്ധരണിയിൽ ഉണ്ട്:She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.
"സന്തോഷം എന്നൊന്നില്ല എന്ന് അവൾക്കറിയുമായിരുന്നില്ല.വിദൂര ഭാവിയിൽ,മരണാനന്തരം മാത്രമേ,വിജയിക്കാൻ കഴിയൂ."
സർഗശേഷി ഇല്ലാതിരുന്നതിനാൽ,ഇത് സോണിയയ്ക്ക് മനസിലായില്ല;അതുള്ളവന്,പണമല്ല,അവൻ അക്ഷരങ്ങൾ കൊണ്ടു സൃഷ്ടിക്കുന്ന സർഗ സാമ്രാജ്യമാണ്,വലുത്.

see https://hamletram.blogspot.com/2019/06/blog-post_810.html






Saturday 29 June 2019

സാർത്ര്,മെർലോപോണ്ടി -വിച്ഛേദ കഥ

മെർലോപോണ്ടിയും മാർക്സിസം വിട്ടു 

ലയാളികൾ ഒരിക്കലും ശ്രദ്ധിക്കാത്തതും ശ്രദ്ധിക്കേണ്ടിയിരുന്നതുമായ ഫ്രഞ്ച് ചിന്തകനാണ്,മോറിസ് മെർലോപോണ്ടി ( 1908 -1961 ).ശ്രദ്ധിക്കാത്തതിന് കാരണം,മലയാളികൾ സാർത്ര്.കാമു എന്നിവരിലും അവരുടെ കാമുകിമാരിലും ഒതുങ്ങിപ്പോയി എന്നതിനാലും, അവരെ വായിക്കാത്തവർ ബുദ്ധിജീവികൾ ആവില്ല എന്ന് കരുതിയിരുന്നതിനാലും ആണ്.സാർത്ര് എഴുതിയ നോസിയ,റോഡ്‌സ് ടു ഫ്രീഡം നോവൽ ത്രയം എന്നിവ വായിക്കുമ്പോൾ വരണ്ട സാഹിത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും,പൊതു ധാരണ അതായിരുന്നില്ല.അക്കാലത്തു തന്നെ കാഫ്‌കയും കാമുവും സർഗാത്മക സാഹിത്യകാരന്മാരാണ്  എന്ന ബോധ്യവും ഉണ്ടായി.വ്യക്തിയെ സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങൾ ആത്മീയം കൂടിയാണ് എന്നറിയാനുള്ള ചവിട്ടു പലകകൾ -അവിടെ നിന്ന് കസാൻദ് സാക്കിസിൽ എത്തുക എളുപ്പമായിരുന്നു

.
മെർലോപോണ്ടി 
മെർലോപോണ്ടിയാണ് തന്നെ മാർക്സിസത്തിൽ എത്തിച്ചതെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.സാർത്ര് തുടങ്ങിയ ലെ ടെംപസ് മോഡേണെ യുടെ പത്രാധിപ സമിതി അംഗവുമായിരുന്നു,മെർലോപോണ്ടി.എഡ്‌മണ്ട് ഹുസ്സെളും മാർട്ടിൻ ഹൈഡഗറും സ്വാധീനിച്ച വഴിയിൽ,പ്രതിഭാസിക ശാസ്ത്ര പാതയിൽ മുന്നേറിയ അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസത്തെ മാത്രമല്ല,അവിടെ ലെനിൻറെയും സ്റ്റാലിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ഭീകരതകളെയും വാരിപ്പുണർന്നു. അതിൻറെ ഫലമായിരുന്നു,1947 ൽ ഇറങ്ങിയ Humanism and Terror.അദ്ദേഹം 1955 ൽ Adventures of the Dialectic എഴുതി,മാർക്സിസം ഉപേക്ഷിക്കുകയും,അതിനു മുൻപേ സാർത്രിൽ നിന്ന് അകലുകയും ചെയ്തു.കാമുവിൻറെ പക്ഷത്ത് മെർലോപോണ്ടിയെ കാണുമ്പോൾ,അത് തന്നെയാണ്,മനുഷ്യ പക്ഷം.

മെർലോപോണ്ടിയുടെ അഞ്ചു വയസ്സിൽ പിതാവ് മരിച്ചതിനാൽ അമ്മയാണ് വളർത്തിയത്.അമ്മയുടെ തണലിൽ സന്തുഷ്ടമായ ബാല്യം, പല ചിന്തകരെയും അപേക്ഷിച്ച് മെർലോപോണ്ടിക്ക് സംയമനം സമ്മാനിച്ചു.മനഃശാസ്ത്രം പഠിക്കുകയും ഫിലോസഫിയിലേക്ക് തിരിയുകയും ചെയ്ത അദ്ദേഹം,രണ്ടിലും പ്രൊഫസറായി ജോലിചെയ്തു.ബാല മനഃശാസ്ത്രം എഴുത്തിൽ പ്രയോഗിച്ച അപൂർവം ചിന്തകരിൽ ഒരാളാണ് -റൂസോയും അത് ചെയ്തിട്ടുണ്ട്.കോളജിൽ സാർത്ര് ,സിമോങ് ദി ബുവ്വ,സൈമൺ വെയിൽ ,ഴാങ് ഹിപ്പൊലൈറ്റ് എന്നിവർ സമകാലികരായിരുന്നു.1929 ഫെബ്രുവരിയിൽ എഡ്‌മണ്ട് ഹുസ്സെളിന്റെ പാരീസ് പ്രഭാഷണങ്ങൾ കേട്ടു.1928 ൽ ജാക്വസ് ഹെല്ലർ എന്ന തൂലികാനാമത്തിൽ നോർഡ്  എന്ന നോവൽ എഴുതിയത് മെർലോപോണ്ടിയാണ് എന്ന് 2014 ൽ കണ്ടെത്തി.

സാർത്ര് തുടങ്ങിയവരുടെ കൂട്ടത്തിൽ മൗലികതയുള്ളയാളാണ് താനെന്ന് 1945 ൽ The Phenomenology of Perception എന്ന പുസ്തകം വഴി മെർലോപോണ്ടി തെളിയിച്ചു.ജീവിതത്തിൽ സന്ധി വേണമെന്ന പക്ഷത്തായിരുന്നു,അദ്ദേഹം..ബോധം, ലോകത്തിനു മേൽ വന്നു വീഴുന്ന മൂടുപടമാണ്.കുറച്ചു കഴിഞ്ഞ് ആ ആവരണം ഇല്ലാതെയാകും.
മൂടു പട ബിംബം അദ്ദേഹം,The Visible and the Invisible എന്ന അടുത്ത പുസ്തകത്തിലും ആവർത്തിച്ചു.

സാർത്രിനൊപ്പം 
നന്നായി നൃത്തം ചെയ്തിരുന്ന മെർലോപോണ്ടി,കുടുംബത്തെ നന്നായി നോക്കിയെന്ന് ഏക മകൾ മരിയൻ ഓർത്തിരുന്നു.പ്രതിസന്ധികളിലും പുഞ്ചിരിച്ചു .വിവാഹത്തിന് പുറത്ത് ഗൗരവമുള്ള ഒരു ബന്ധം സോണിയ ബ്രൗനെല്ലുമായി ഉണ്ടായി;അവരെയാണ് പിന്നീട് ജോർജ് ഓർവെൽ വിവാഹം ചെയ്തത്.സിറിൽ കൊണോലിയുടെ ഹൊറൈസൺ മാസികയ്ക്ക് ഒരു ലേഖനം ചോദിച്ചാണ് അവർ മെർലോപോണ്ടിയെ കണ്ടത്.ലണ്ടനിൽ പോയി ഒരാഴ്ച അവർക്കൊപ്പം താമസിച്ചു.ആ ഒരാഴ്ച നന്നായില്ല.സോണിയ ഓർമിപ്പിച്ചത് മെർലോപോണ്ടിയുടെ പഴയ കാമുകി എലിസബത്ത് ലെ കോയിനെ ആണ്.ഒരിക്കൽ അദ്ദേഹത്തെ കാണാൻ പാരിസിൽ എത്തിയ സോണിയയെ ഹോട്ടൽ മുറിയിൽ കാത്തിരുന്നത്,മെർലോപോണ്ടിയുടെ ഭാര്യ സുസൻറെ കുറിപ്പാണ് -അദ്ദേഹം തെക്കൻ ഫ്രാൻസിലാണ്.അതോടെ ബന്ധം അറ്റു.സോണിയ താമസിയാതെ മരണ  കിടക്കയിലായിരുന്ന ഓർവെല്ലിനെ വിവാഹം ചെയ്തു.

സോണിയ 
ഹുസ്സെളിനെപ്പറ്റി മെർലോപോണ്ടിയുമായി തർക്കിക്കുന്നതിനിടയിൽ 1941 ൽ,തങ്ങളുടെ ഭിന്നതകളുടെ വേരുകൾ കിടക്കുന്നത് ബാല്യത്തിലാണെന്ന് തിരിച്ചറിഞ്ഞതായി സാർത്ര് ഒരിക്കൽ പറയുകയുണ്ടായി.സാർത്ര് എഴുതിയതെല്ലാം തനിക്ക് വിചിത്രമായി തോന്നിയെന്ന് മെർലോപോണ്ടിയും ഒരഭിമുഖത്തിൽ നിരീക്ഷിച്ചു.അത് ചിന്താപരമായ ഭിന്നത ആയിരുന്നില്ല.വികാരപരമായിരുന്നു.പ്രത്യേകിച്ചും നോസിയ. ഇരുവരും വ്യത്യസ്ത മാനസിക നിലകളിൽ ലോകത്തെ കണ്ടത്,ഭിന്നമായിട്ടായിരുന്നു.ജീവിത ലക്ഷ്യത്തിലും അവർ ഭിന്നിച്ചു.കോളജ് ദ ഫ്രാൻസിൽ ഫിലോസഫി മേധാവിയായി 1953 ജനുവരി 15 ന് ചെയ്ത പ്രഭാഷണത്തിൽ നമ്മുടെ അനുഭവത്തിലെ അവ്യക്തതകൾ ആകണം ചിന്തകരെ ആകുലരാക്കേണ്ടതെന്ന് മെർലോപോണ്ടി നിരീക്ഷിച്ചു.യുക്തിയും ശാസ്ത്രവും വച്ച് വ്യക്തമായാണ്,അവ്യക്തതകളെ നേരിടേണ്ടത്.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ടതോടെ.അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ യുദ്ധകാലത്തുണ്ടായിരുന്ന സഖ്യം പൊട്ടിത്തകർന്നു.ലോകം മൂന്നാം ലോകയുദ്ധത്തിൽ ഇല്ലാതാകും എന്ന ചിന്ത നിലനിൽക്കെ പടിഞ്ഞാറൻ യൂറോപ്പിൽ പലരും സോവിയറ്റ് യൂണിയനിൽ പ്രതീക്ഷ അർപ്പിച്ചു.അവിടെ നിന്നാകട്ടെ,ഉന്മൂലന ക്യാമ്പുകളുടെ കഥകൾ വന്നു.എന്നിട്ടും അമേരിക്കയുടെ ചൂഷണ ലോകത്തെക്കാൾ നല്ലത് സോവിയറ്റ് യൂണിയൻ എന്ന് കരുതിയ കൂട്ടത്തിലായിരുന്നു,സാർത്ര്.അമേരിക്ക കമ്മ്യൂണിസത്തെ അടിച്ചമർത്തിക്കൊണ്ടിരുന്നു.
സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോപോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 

സാർത്ര്  പറഞ്ഞു:

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോപോണ്ടിക്കു തോന്നി. 
1940 ല്‍ പുറത്തുവന്ന ആർതർ കോയ്സ്ലറുടെ നട്ടുച്ചയ്ക്കിരുട്ട് എന്ന  നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു
പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി.കാമുവിനേക്കാൾ ഭേദമാണ് തങ്ങളെന്ന് മൂവരും കരുതി.

1949 ഓഗസ്റ്റ് 29 ന് സോവിയറ്റ് യൂണിയൻ ആറ്റം ബോംബ് പൊട്ടിക്കുകയും ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുകയും ചെയ്തതോടെ നില വഷളായി.ചൈനയും സോവിയറ്റ് യൂണിയനും ഉത്തര കൊറിയയെയും അമേരിക്ക ദക്ഷിണ കൊറിയയെയും തുണച്ചപ്പോൾ ഫ്രാൻസിൽ യുദ്ധ ഭീതി പരന്നു.സോവിയറ്റ് യൂണിയൻ ഫ്രാൻസിനെ ആക്രമിച്ചു കീഴടക്കുമെന്ന സംശയം ശക്തമായി.ചാഞ്ചാട്ടം കാട്ടിയ സാർത്രിനെ  റഷ്യ, പേനയേന്തിയ കഴുതപ്പുലി എന്ന് വിളിച്ചു.1948 ഏപ്രിലിൽ Dirty Hands എന്ന നാടകത്തിൽ സാർത്ര് സോവിയറ്റ് യൂണിയൻറെ ആക്രമണ പ്രവണത ച്ത്രീകരിച്ചപ്പോൾ,സോവിയറ്റ് സാംസ്‌കാരിക കമ്മിസാർ അലക്സാണ്ടർ ഫദായേവ് ആണ് അങ്ങനെ വിളിച്ചത്.

മെർലോപോണ്ടി സോവിയറ്റ് യൂണിയനൊപ്പം നിന്നു -കുട്ടിയെപ്പോലെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്ന് പിന്നീട് സാർത്ര് ഓർമിച്ചു.ആക്രമണം വന്നാൽ ന്യൂയോർക്കിൽ പോയി എലിവേറ്റർ ബോയ് ആകുമെന്ന് മെർലോപോണ്ടി തമാശ പറഞ്ഞു.സെയിന്റ് റാഫേലിൽ അവധി ആഘോഷിക്കുന്നതിനിടയിൽ ആകസ്മികമായി കണ്ട ഇരുവരും ഭാവി ചർച്ച ചെയ്തു.കൊറിയൻ പ്രശ്നത്തിൽ മാസിക നയം സ്വീകരിക്കണമെന്ന് സാർത്ര് പറഞ്ഞത്,മെർലോപോണ്ടി അംഗീകരിച്ചില്ല.
വിയോജിപ്പ് എഡിറ്റോറിയൽ നയത്തിനപ്പുറമായിരുന്നു.കമ്മ്യൂണിസത്തിൽ ഒരാളുടെ വിശ്വാസം ഏതറ്റം വരെ കൊണ്ടു പോകാം എന്നതായിരുന്നു,പ്രശ്‍നം.ഉത്തര കൊറിയ എന്ന കമ്മ്യുണിസ്റ്റ് രാഷ്ട്രം ദക്ഷിണ കൊറിയയെ ആക്രമിച്ചത് ശരിയായില്ലെന്ന് മെർലോപോണ്ടിക്ക് തോന്നി.മുതലാളിത്തലോകത്തെ പോലെ ആർത്തിയുള്ളതാണ്,കമ്മ്യൂണിസ്റ്റ് ലോകവും.പ്രത്യയ ശാസ്ത്രം മൂടുപടം മാത്രമാണ്.സോവിയറ്റ് ഉന്മൂലന ക്യാമ്പുകളും മെർലോപോണ്ടിയെ അസ്വസ്ഥനാക്കി.

കാമുവിൻറെ റിബലിന് എതിരെ മാസിക ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,കാമു സാർത്രിന് 17 പേജ് കത്തെഴുതി.ഫ്രാൻസിസ് ജിൻസൺ എന്ന സഹപ്രവർത്തകനെ കൊണ്ടാണ് സാർത്ര് കാമുവിന് എതിരെ എഴുതിച്ചത്.1953 ൽ സഹ എഡിറ്ററായ മെർലോപോണ്ടിയെ കാണിക്കാതെ സാർത്ര്,Communists and Peace എന്ന പ്രബന്ധത്തിൻറെ ആദ്യ ഭാഗം മാസികയിൽ പ്രസിദ്ധീകരിച്ചു.മര്യാദകേട് ആണെന്നറിഞ്ഞാണ് സാർത്ര് അത് ചെയ്തത്.കാണിച്ചിരുന്നെങ്കിൽ മെർലോപോണ്ടി കത്രിക വച്ചേനെ.മെർലോപോണ്ടി കാമുവിൻറെ പക്ഷത്തേക്ക് മാറിയിരുന്നു.1953 ആദ്യം വരെ ഇരുവരും തമ്മിൽ സംഘർഷം വർധിച്ചു.ജനുവരിയിൽ കോളജ് ദ് ഫ്രാൻസിൽ മെർലോപോണ്ടി മേധാവിയായ ചടങ്ങിൽ പങ്കെടുത്ത സാർത്ര്,ചെറു പ്രസംഗത്തിൽ,അദ്ദേഹത്തെ അഭിനന്ദിച്ചില്ല.പൊതു പ്രശ്നങ്ങളിൽ ചിന്തകർ ജാഗ്രത പുലർത്തണമെന്നും അവ്യക്തത ഒഴിവാക്കണമെന്നും മെർലോപോണ്ടി പ്രസംഗത്തിൽ പറഞ്ഞത് സാർത്രിനെ ലക്ഷ്യമാക്കി ആയിരുന്നു.കാര്യങ്ങൾ മെർലോപോണ്ടി ചെറിയ തോതിൽ അട്ടിമറിക്കുമെന്ന് താൻ കരുതുന്നതായി നീരസത്തോടെ സാർത്ര് പരിഹസിച്ചു.സന്ധിക്കായി സാർത്ര് റോമിൽ നിന്ന് എഴുതിയെങ്കിലും,മെർലോപോണ്ടിയുടെ മനസ്സ് മാറിയില്ല.മാസികയുടെ ജോലി ഏതാണ്ട് പൂർണമായും ചെയ്തിരുന്ന മെർലോപോണ്ടി എഡിറ്റോറിയൽ യോഗങ്ങളിൽ വൈകി.ഒരു സോവിയറ്റ് അനുകൂല ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,അത് മാസികയുടെ നയമല്ല എന്ന് ആമുഖമായി മെർലോപോണ്ടി എഴുതിയത്,സാർത്ര് വെട്ടിയതോടെ,അവസാന ആണിയായി.ഫോണിൽ രണ്ടു മണിക്കൂർ തർക്കിച്ച ശേഷം,മെർലോപോണ്ടി കുടുംബത്തോട് പറഞ്ഞു:"അത് അവസാനിച്ചു."
ഈ വിച്ഛേദത്തിൻറെ ആഘാതം ചെറുതാക്കി,മെർലോപോണ്ടിയുടെ അമ്മ മരിച്ചു.

1955 ൽ Adventures of the Dialectic എഴുതി,മാർക്‌സിയൻ  പ്രത്യയ ശാസ്ത്രത്തിൽ നിന്ന് തന്നെ മെർലോപോണ്ടി സ്വയം  വിച്ഛേദിച്ചു.ജോർജ് ലൂക്കാച്ച് തുടങ്ങിയ മാർക്സിസ്റ്റ് സൈദ്ധാന്തികരെ പിച്ചിക്കീറുന്നതാണ്,പുസ്തകം.അതിൽ Sartre and Ultrabolshevism എന്ന നീണ്ട പ്രബന്ധത്തിൽ,സാർത്രിന്റെ പൊള്ളത്തരവും വിവരിക്കുന്നു.സാർത്രിന്റെ ചിന്തയ്ക്ക് നൈരന്തര്യമില്ല,പ്രായോഗികതയും.മെർലോപോണ്ടിയെ ആക്രമിച്ച് ബുവ്വ രംഗത്ത് വന്നു.പാർട്ടി തന്നെ നടത്തിയ ആക്രമണത്തിന് മുന്നിൽ ഇത് നിസ്സാരമായിരുന്നു.
മാർക്സിസത്തിൻറെ അവശേഷിക്കുന്ന തുരുത്തായ കേരളത്തിൽ മെർലോപോണ്ടി അറിയപ്പെടാത്തതിൽ അദ്‌ഭുതമില്ല.

















Thursday 27 June 2019

ഹൈഡഗർ ഹിറ്റ്ലർക്കൊപ്പം

ചിന്തകൻ അവസരവാദി ആകുമ്പോൾ 

രു വൃത്തി കെട്ട തത്വ ശാസ്ത്രത്തിൻറെ ഉപജ്ഞാതാവും ചീഞ്ഞ ജീവിതത്തിൻറെ പ്രണേതാവുമായിരുന്നു,സാർത്ര്.സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ഇതു പോലെ മാന്യതയില്ലാത്ത അധികം പേരെ കാണാൻ കഴിയില്ല.മാർക്സിസം പോലെ ഏകാധിപതികളെ മാത്രം സൃഷ്ടിച്ച ഒരു പ്രത്യയ ശാസ്ത്രത്തിൻറെ മൂടു താങ്ങി ആയെങ്കിലും,സാർത്ര് പദവികൾക്കോ പുരസ്കാരങ്ങൾക്കോ പിന്നാലെ പോയില്ല.അവസര വാദി ആയില്ല.


സാർത്രിനെപ്പോലെ അസ്തിത്വം ചിന്താ വിഷയമായ ജർമൻ തത്വ ചിന്തകൻ മാർട്ടിൻ ഹൈഡഗർ ഹിറ്റ്‌ലറെ അനുകൂലിക്കുക മാത്രമല്ല,നാസി പാർട്ടിയിൽ അംഗമാവുക കൂടി ചെയ്തു.സാർത്രിന്റെ Being and Nothingness പോലെ,ഇരുപതാം നൂറ്റാണ്ടിൻറെ വിചാരഗതി നിർണയിച്ച പുസ്തകമാണ്,ഹൈഡഗറിന്റെ Being and Time.രണ്ടു ചിന്തകരും സംസാരിച്ച ഭാഷ അവ്യക്തതയുടേതാണ് -നാസി ആയിരുന്നപ്പോൾ,അത് ഹൈഡഗറിൽ കൂടി.മനുഷ്യന് സ്വയം ന്യായീകരിക്കാൻ കഴിയാതെ വരുമ്പോൾ,അവ്യക്തതയാണ് ആശ്രയം.ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് അവ കുഴച്ച് വിദ്യാർത്ഥികളെ ,മായിക ലോകത്തിൽ ആഴ്ത്തിയ ആളാണ് ഹൈഡഗർ എന്ന് അദ്ദേഹത്തിൻറെ വിദ്യാർത്ഥിനിയും കാമുകിയും ആയിരുന്ന ഹന്നാ ആരെന്റ് എഴുതിയിട്ടുണ്ട്.വിദ്യാർത്ഥികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്,മെസ്‌കിർച്ചിലെ മാന്ത്രികൻ എന്നാണ്.

മെസ്‌കിർച്ചിൽ കപ്യാരുടെ മകനായാണ്,ഹൈഡഗർ ജനിച്ചത്.റോമൻ കത്തോലിക്കൻ.സർവകലാശാലയിൽ അയയ്ക്കാൻ പണമില്ലാത്തതിനാൽ,വീട്ടുകാർ ജെസ്വിറ്റ്‌ സെമിനാരിയിലേക്ക് അയച്ചു.അനാരോഗ്യം കാരണം സെമിനാരി ആഴ്ചകൾക്കു ശേഷം മടക്കി അയച്ചു.സ്‌കീയിങ്ങും വനയാത്രകളും ആയിരുന്നു,താൽപര്യം.പള്ളിയുടെ സഹായത്താൽ ഫ്രീബെർഗ് സർവകലാശാലയിൽ ദൈവശാസ്ത്രം പഠിക്കാൻ പോയി,തത്വശാസ്ത്രത്തിലേക്ക് വഴി മാറുകയായിരുന്നു.1916 ൽ ഡോക്റ്ററേറ്റ് കിട്ടുമ്പോൾ, ഗുരു എഡ്‌മണ്ട് ഹുസ്സെളിന്റെ പ്രതിഭാസിക ശാസ്ത്രത്തിൽ (Phenomenology ) ആകൃഷ്ടനായിരുന്നു.സർവകലാശാലയിൽ രണ്ടു കൊല്ലം പദവിയും ശമ്പളവുമില്ലാത്ത അധ്യാപകനായിരുന്നു.
ഹുസ്സെളിന്റെ സഹായം വഴി മാർബെർഗ് സർവകലാശാലയിൽ 1923 ൽ പ്രൊഫസറായി .അവിടെയാണ് ഹന്നാ ആരെന്റ് പഠിച്ചത്.അവിടത്തെ പ്രഭാഷണങ്ങളിലാണ്,അരിസ്റ്റോട്ടിലിൽ തുടങ്ങി അസ്തിത്വത്തിലേക്കുള്ള യാത്ര തുടങ്ങിയത്.സെയിന്റ് പോൾ,അഗസ്റ്റിൻ,കീർക്കെഗാഡ്,നീഷേ എ ന്നിവരിൽ നിന്നുള്ള ചിന്തകളും സ്വാംശീകരിച്ചു .

ഹന്നാ ആരെന്റ് 
ആദ്യ പുസ്തകമായിരുന്നു,1927 ൽ വന്ന Being and Time.1928 ൽ ഹുസ്സെൾ വിരമിച്ചപ്പോൾ ഫ്രീബർഗിൽ ഫിലോസഫി പ്രൊഫസറായി.അവിടെയും ഹന്ന ശിഷ്യ ആയി;ഹെർബർട്ട് മെ ർക്യൂസ് ആയിരുന്നു,മറ്റൊരു ശിഷ്യൻ .ഇതേ വർഷം ഇമ്മാനുവൽ ലെവിനാസ്,അവിടെ ഹൈഡഗറുടെ പ്രഭാഷണം കേട്ടു.1933 ഏപ്രിൽ 21 നാണ്,ഹൈഡഗർ  അവിടെ റെക്റ്റർ ആയത്.മെയ് ഒന്നിന് നാഷനൽ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടിയിൽ ചേർന്നു -അതാണ്,നാസി.

ഇത്രയുമൊക്കെ പൊതുവെ ഹൈഡഗറുടെ ജീവിതത്തെപ്പറ്റി അറിയാമെങ്കിലും,നാസിയെന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രവർത്തനവും മാക്‌സ് മുള്ളറെ ദ്രോഹിച്ചതുമൊക്കെ സാറ ബേക്ക്വെൽ എഴുതിയ At the Existentialist Cafe യിൽ വായിച്ചാണ്,ഞെട്ടിയത്.
1932 ൽ തന്നെ ഹൈഡഗർ നാസിസത്തിലേക്ക് മാറി ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് എഴുത്തുകാരൻ റെനെ ഷിക്കൽ ഡയറിയിൽ കുറിച്ചിരുന്നു.ഇത് കേട്ട്,ജൂതയായ ഹന്ന , 1932 -33 ശിശിരത്തിൽ താങ്കൾ നാസിയായോ എന്ന് ചോദിച്ച് ഹൈഡഗർക്ക് എഴുതി.രോഷം പൂണ്ട്,താൻ എത്രയോ ജൂത സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും സഹായിച്ചതായി,മറുപടിയിൽ ഹൈഡഗർ ന്യായം പറഞ്ഞു.ഹന്ന വിശ്വസിച്ചില്ല.17 വർഷം അവർ ബന്ധം വിച്ഛേദിച്ചു.ആവശ്യമുള്ളപ്പോൾ നാസി പക്ഷപാതം അദ്ദേഹം മറച്ചു വച്ചു.ഹന്ന അകന്നപ്പോൾ,ജൂതയായ എലിസബത്ത് ബ്ളോക് മാനെ, ഹൈഡഗർ കാമുകിയാക്കി -ഹൈഡഗറുടെ ഭാര്യ എൽഫ്രീഡ് പ്രൊട്ടസ്റ്റൻറ് ആയിരുന്നു.ഗുരു ഹുസ്സെൾ ജൂതനായി ജനിച്ച്  പ്രൊട്ടസ്റ്റന്റ് ആയ ആളായിരുന്നു . അദ്ദേഹം ജീവിതത്തിൽ നിന്ന് മതത്തെ മാറ്റി നിർത്തി.
ഹൈഡഗർ നാസിയായെന്ന സംശയം നില നിൽക്കുമ്പോഴാണ്,അദ്ദേഹം ഹിറ്റ്ലറോട് കൂറ് പ്രഖ്യാപിച്ച് റെക്റ്റർ ആയത്.നാസി അനുകൂല പ്രഭാഷണങ്ങൾ നടത്തി.മേയിൽ,സർവകലാശാല ലൈബ്രറിക്ക് പുറത്ത്  ഫ്രീബെർഗ് പുസ്തക തീയിടലിൽ പങ്കെടുത്തു.ജൂത വിരുദ്ധ പരാമർശങ്ങൾ കൊണ്ട് നോട്ട് ബുക്കുകൾ നിറഞ്ഞു.2014 ൽ ഈ കറുത്ത നോട്ട് ബുക്ക്  പ്രസിദ്ധീകരിച്ചു.1933 മെയ് 27 ന് നാസി ബാനറുകൾ നിറഞ്ഞ ഹാളിൽ ആയിരുന്നു,റെക്റ്റർ ആയി ആദ്യ പ്രഭാഷണം.വിദ്യാർത്ഥികൾക്കുള്ള നാസി നയം അദ്ദേഹം പ്രഖ്യാപിച്ചു -തൊഴിൽ എടുക്കുക,പട്ടാളത്തിൽ ചേരുക.ഇതൊക്കെ പറയുമ്പോൾ,അസ്തിത്വ അവ്യക്തതകൾ അദ്ദേഹം കൂട്ടി കലർത്തി.ഈ പ്രഭാഷണത്തിൽ നിന്ന്:
this knowledge service will make students place their existence in the most acute danger in the midst of overpowering Being.
ഇതിന് മലയാളത്തിൽ മാങ്ങാത്തൊലി എന്ന് പറയും.പ്രഭാഷണം,ആത്മ വഞ്ചനയുടെ കലയായി.നവംബറിൽ ഹിറ്റ്ലറോടും ദേശീയ സോഷ്യലിസ്റ്റ് ഭരണ കൂടത്തോടും കൂറ് പുലർത്തുന്ന പ്രഖ്യാപനത്തിൽ ഒപ്പിട്ടു.അധികാര സ്ഥാനത്തായി,അദ്ദേഹം.എല്ലാ പദവികളിൽ നിന്നും ജൂതന്മാരെ നീക്കി.ഇത് മതം കാര്യമാക്കാത്ത   ഹുസ്സെളിനെയും ബാധിച്ചു -അദ്ദേഹത്തിൻറെ എമെറിറ്റസ് പദവി തെറിച്ചു.കീൽ സർവകലാശാലയിൽ നിയമ പ്രൊഫസറായ ഹുസ്സെളിന്റെ മകൻ ഗെർഹാർട്ടിനും ജോലി പോയി.ഒന്നാം ലോകയുദ്ധത്തിൽ പരുക്കേറ്റയാളായിരുന്നു,ഗെർഹാർട്ട്.സഹോദരൻ വോൾഫ് ഗാങ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.ഹുസ്സെൾ കുടുംബത്തിൻറെ ദേശാഭിമാനം വരവ് വച്ച്,ഹൈഡഗറുടെ ഭാര്യ എൽഫ്രീഡ്,ഹുസ്സെളിന്റെ ഭാര്യ മാൽവീന് പൂച്ചെണ്ട് കൊടുത്തയച്ച് പിന്നെയും അപമാനിച്ചു.ഹൈഡഗറെ പോലെ തന്നെ വേറെ പലരുമായും ബന്ധമുണ്ടായിരുന്നു,ഭാര്യയ്ക്കും.തൻറെ പിതാവ് ഹൈഡഗർ അല്ലെന്നും ഒരു ഡോക്ടർ ആണെന്നും അമ്മ പറഞ്ഞതായി,വർഷങ്ങൾക്കു ശേഷം ഹൈഡഗറുടെ മകൻ ഹെർമൻ വെളിപ്പെടുത്തി.
ആ വർഷം  പുറത്തിറക്കിയ Being and Time -ൽ നിന്ന് ഹുസ്സെളിനുള്ള സമർപ്പണം ഹൈഡഗർ നീക്കി.ഹൈഡഗർക്ക് വേണ്ടി ഹുസ്സെൾ ശുപാർശക്കത്തുകൾ എഴുതുമ്പോൾ തന്നെ അദ്ദേഹത്തെ പിന്നിൽ നിന്ന് ഹൈഡഗർ കുത്തിക്കൊണ്ടിരുന്നു.അക്കാലത്ത് കാൾ ജസ്‌പേഴ്‌സിന് ഹൈഡഗർ എഴുതി:പ്രാതിഭാസിക ശാസ്ത്രത്തിൻറെ പിതാവാണ് താൻ എന്ന് അദ്ദേഹം ഭാവിക്കുന്നു.അതെന്താണെന്ന് ആർക്കും അറിയില്ല. അത് എന്താണെന്ന് ജസ്‌പേഴ്‌സിനും മനസ്സിലാകാത്തതിനാൽ,കത്ത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയില്ല.ഹൈഡഗർ മടങ്ങി വരുമെന്നും തൻറെ അപ്രകാശിത രചനകൾ വേണ്ട പോലെ ഭാവിയിൽ ലോകത്ത് എത്തിക്കുമെന്നും കരുതിയാണ്,ഹുസ്സെൾ താൻ വിരമിച്ചപ്പോൾ ആ ജോലി ഹൈഡഗർക്ക് വാങ്ങി കൊടുത്തത്.
ഹുസ്സെൾ 
വലിയ ചിന്തകൻ കാൾ ജസ്‌പേഴ്‌സും ഇതെല്ലം നിരീക്ഷിച്ചു കൊണ്ടിരുന്നു.ഹുസ്സെളിന്റെ ജന്മദിന വിരുന്നിൽ ഒരിക്കൽ കണ്ടാണ് ഹൈഡഗറും ജസ്‌പേഴ്‌സും സുഹൃത്തുക്കൾ ആയത്.ഹൈഡൽബെർഗിലായിരുന്നു ,ജസ്‌പെർസ്‌.അതു കൊണ്ട് കത്തിടപാടുകൾ ആയിരുന്നു,കൂടുതൽ.ഭാര്യ ഗെർ ത്രൂദിനെ സർഗാത്മക പ്രവർത്തനത്തിൽ പങ്കാളി ആക്കിയിരുന്ന ജസ്‌പേഴ്‌സുമായി ഹന്ന എക്കാലവും സൗഹൃദത്തിൽ ആയിരുന്നു.മാക്സ് വെബറിൻറെ സ്വാധീനത്തിലായിരുന്നു,ഹൈഡൽ ബെർഗ്.ജസ്‌പേർസ് മറ്റൊരു ശ്രദ്ധാ കേന്ദ്രമായിരുന്നു.ഹൈഡഗറുമൊത്ത് The Philosophy of the Age എന്ന മാസിക ഇറക്കാൻ ആലോചിച്ചെങ്കിലും,നടന്നില്ല.തത്വ ചിന്തയിൽ ഒരു വിപ്ലവം വേണമെന്ന ചിന്തയിൽ ഇരുവരും യോജിച്ചു.പ്രയോഗികതയിൽ വിയോജിച്ചു.Being and Time -ൻറെ കരട് വായിച്ച ജസ്‌പേഴ്സിന് പല ഭാഗങ്ങളും അവ്യക്തമായി തോന്നി.ഒരിക്കൽ ജസ്‌പേഴ്‌സിനെപ്പറ്റി ആരോടോ ഹൈഡഗർ മോശമായി സംസാരിച്ചതറിഞ്ഞ്,അദ്ദേഹം ഹൈഡഗറെ നേരിട്ടു -ഹൈഡഗർ നിഷേധിച്ചു.ഹൈഡഗർ നാസി പ്രവണതകൾ കാട്ടുന്നത്,ജസ്‌പെർസ്‌ സ്വകാര്യ കുറിപ്പുകളിൽ രേഖപ്പെടുത്തി.ജസ്‌പെർസ്‌ ജൂതനായിരുന്നില്ല;ഭാര്യ ആയിരുന്നു.1933 മാർച്ചിൽ ഹൈഡഗർ,ജസ്‌പേഴ്‌സിന്റെ വീട്ടിലെത്തി,പോകാൻ നേരം ഗെർ ത്രൂദിനോട്‌ യാത്ര പറഞ്ഞില്ല.ആ ബന്ധം അറ്റു.

ജസ്‌പെർസ്‌ 
1933 ലെ ക്രിസ്‌മസ്‌ ആയപ്പോഴേക്കും, ഹൈഡഗർ പരസ്യ  നാസി വേഷത്തിൽ അസ്വസ്ഥനായി..ആ ശിശിരം മുഴുവൻ വിഛേദത്തെപ്പറ്റി ആലോചിച്ചെന്ന് പിന്നീട് ഹൈഡഗർ എഴുതി.അടുത്ത സെമസ്റ്റർ ഒടുവിൽ,1934 ഏപ്രിൽ 14 ന്   റെക്റ്റർ സ്ഥാനം രാജി വച്ചു.നാസിസവുമായി ഇതിന് ശേഷം ബന്ധമുണ്ടായില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും,സത്യം അതായിരുന്നില്ല.Being and Time -ൽ ഹുസ്സെളിനുള്ള സമർപ്പണം മടങ്ങി വന്നു.യുദ്ധാവസാനം വരെ ചാരന്മാർ തൻറെ പിന്നിലായിരുന്നെന്ന് ഹൈഡഗർ അവകാശപ്പെട്ടു.ഇക്കാലത്തെപ്പറ്റി സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.1945 ൽ തൻറെ ഭാഗം ന്യായീകരിച്ച്,The Rectorate 1933 / 34 Facts  and thoughts എന്നൊന്ന് എഴുതിയെങ്കിലും,ഏറ്റില്ല.യുദ്ധം കഴിഞ്ഞ് ഹിറ്റ്‌ലർ തോറ്റ ശേഷം,തെറ്റ് ഏറ്റു പറഞ്ഞതിൽ നൈതികത ഉണ്ടായിരുന്നില്ല.
നാസികളെ പേടിച്ച് പലരും ജർമനി വിട്ടിരുന്നു.ഹന്നാ ആരെന്റിനെ 1933 വസന്തത്തിൽ ബെർലിനിൽ അറസ്റ്റ് ചെയ്തപ്പോൾ അവർ രക്ഷ തേടി പല രാജ്യങ്ങൾ വഴി ന്യൂയോർക്കിൽ എത്തി.ലെവിനാസ് നേരത്തെ തന്നെ ഫ്രാൻസിലെത്തി സോർബോണിൽ പ്രൊഫസറായി.ഹുസ്സെളിന്റെ മക്കൾ എല്ലിയും ഗെർഹാർട്ടും അമേരിക്കയിൽ കുടിയേറി.ഹുസ്സെളിന് 1933 നവംബറിൽ സതേൺ കലിഫോർണിയ സർവകലാശാല ജോലി വാഗ്‌ദാനം ചെയ്തത് അദ്ദേഹം നിരസിച്ചു.ഇടക്കിടെ സഹായി മാക്‌സ് മുള്ളറെ ഹുസ്സെളിന്റെ അടുത്തയച്ച് താൻ എന്ത് ചെയ്യുന്നുവെന്ന് ആവശ്യമില്ലാതെ ഹൈഡഗർ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.1934 ഓഗസ്റ്റിൽ പ്രേഗിൽ നടന്ന രാജ്യാന്തര ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാൻ ഹുസ്സെളിന് യാത്രാനുമതി നിഷേധിച്ചു.യൂറോപ്യൻ ജ്ഞാനാന്വേഷണ പൈതൃകം ഭീഷണിയിലാണെന്ന് കോൺഗ്രസിൽ വായിച്ച സന്ദേശത്തിൽ ഹുസ്സെൾ മുന്നറിയിപ്പ് നൽകി.1936 ജനുവരിയിൽ The Crisis of the European Sciences ആദ്യ ഭാഗം ജൂത വിരുദ്ധ നിയമങ്ങൾ കാരണം,ജർമനിയിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.1937 ഓഗസ്റ്റിൽ ഒരു വീഴ്ചയിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ ആയില്ല.Crisis പൂർത്തിയാക്കാനാകാതെ അദ്ദേഹം 1938 ഏപ്രിൽ 27 ന് മരിച്ചു.കുഴിമാടം നാസികൾ ആക്രമിക്കുമെന്ന് ഭയന്ന്,ഭാര്യ അദ്ദേഹത്തിൻറെ ജഡം ദഹിപ്പിച്ചു.ചിതാഭസ്മവും രചനകളും സൂക്ഷിച്ച് അവർ വീട്ടിലിരുന്നു.അനാരോഗ്യം പറഞ്ഞ്,ഹൈഡഗർ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.

രാജിക്ക് ശേഷം ഹൈഡഗർ നാസിസം വിട്ടിരുന്നില്ല.1934 ൽ നാസികളുടെ ഫിലോസഫി അക്കാദമിക്ക് അദ്ദേഹം ശുപാർശകൾ നൽകിയിരുന്നു.1936 ൽ റോമിൽ ജർമൻ കവി ഹോൾഡർലിനെപ്പറ്റി പ്രഭാഷണം നടത്താൻ ഹൈഡഗർ പോയി.അവിടെ കോട്ടിൻറെ നെഞ്ചത്ത് ഹൈഡഗർ സ്വസ്തിക ചിഹ്നം കുത്തിയിരുന്നു.പഴയ ജൂത വിദ്യാർത്ഥി കാൾ ലോവിത് സ്ഥലം കാണാൻ കൊണ്ടു പോയപ്പോഴും,സ്വസ്തിക അവിടെ കണ്ടു.
ഇന്ത്യയെ കണ്ടെത്തിയ മാക്‌സ് മുള്ളർ ഹൈഡഗറുടെ സഹപാഠിയും അസിസ്റ്റന്റുമായിരുന്നു.1937 ൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയ മുള്ളർക്ക് ഭരണ കൂടവുമായി പ്രശ്നങ്ങൾ ഉണ്ടായി.ഒരു കത്തോലിക്കാ സംഘത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു.മുള്ളറെ പറ്റി ഭരണകൂടം ഹൈഡഗറോട് റിപ്പോർട്ട് ചോദിച്ചെന്നും പൊതുവെ നല്ല കാര്യങ്ങൾ പറഞ്ഞ ശേഷം,മുള്ളർക്ക് ഭരണ കൂടത്തെപ്പറ്റി നല്ല അഭിപ്രായമല്ല എന്നുകൂടി ഹൈഡഗർ ചേർത്തെന്നും മുള്ളറോട്,വൈസ് റെക്ടർ തിയഡോർ മൗൺസ് വെളിപ്പെടുത്തി.ഹൈഡഗറുടെ അടുത്ത് ചെന്ന് ഭാവി നശിപ്പിക്കരുതെന്ന് കേണ മുള്ളറെ ഹൈഡഗർ നിരാകരിച്ചു.സത്യം വെട്ടി നീക്കാൻ കഴിയില്ലെന്ന് അദ്ദേഹം  കട്ടായം പറഞ്ഞു.

ഹൈഡഗറെ  പ്പറ്റിയുള്ള സത്യം,ചരിത്രം വെട്ടി നീക്കാത്തതു കൊണ്ടാണ്,എനിക്ക് ഇത് എഴുതേണ്ടി വന്നത്.





Monday 24 June 2019

ട്രോട് സ്‌കിയെ കൊന്ന മഴു

സ്റ്റാ ലിനുമായി  ഇടഞ്ഞ് മെക്സിക്കോയ്ക്ക് നാടു കടത്തപ്പെട്ട് അവിടെയാണ് ലിയോൺ ട്രോട് സ്‌കി കൊല്ലപ്പെട്ടത്. 1940 ഓഗസ്റ്റ് 20 ന് ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന്റെ വാടക കൊലയാളി റമോൺ  മെർകാദർ ഉപയോഗിച്ച ഐസ് മഴു വാഷിങ്ങ്ടണിലെ  ചാര മ്യൂസിയത്തിൽ എത്തി. മഴുവിൽ രക്തക്കറയുള്ള ഒരു പാട് കാണാം. അതാണ് കൊലയാളിയുടെ വിരലടയാളം. അന്ന് ഒരു ചരടിൽ കെട്ടി സ്യൂട്ട് ജാക്കറ്റിൽ തിരുകിയാണ്, മെർകാദർ ട്രോട് സ്‌കിയുടെ വീട്ടിൽ പോയത്. ട്രോട് സ്‌കിയുടെ ഡെസ്കിനു പിന്നിൽ ചെന്ന് സർവ്വശക്തിയുമെടുത്ത് അയാൾ അദ്ദേഹത്തിൻറെ തലയിലേക്ക് ആ മഴു ആഞ്ഞിറക്കി. രണ്ടര ഇഞ്ച് അത് താണു . 26 മണിക്കൂർ കഴിഞ്ഞ് അദ്ദേഹം മരിച്ചു. 20 കൊല്ലം ജയിലിൽ കഴിഞ്ഞ്, മോസ്കോയിലെത്തിയ മെർകാദറിന് വീരനായകനുള്ള വരവേൽപ് കിട്ടി.

 1978 ൽ മരണക്കിടക്കയിൽ അയാളുടെ അവസാന വാക്കുകൾ ഇങ്ങനെ ആയിരുന്നു:

“അത് ഞാൻ എപ്പോഴും കേൾക്കുന്നു.നിലവിളി ഞാൻ കേൾക്കുന്നു. മറുവശത്ത് അദ്ദേഹം കാത്തിരിക്കുകയാണെന്ന് എനിക്കറിയാം”.


തെളിവായി സൂക്ഷിച്ച മഴു 1940 ലെ പത്രസമ്മേളനത്തിൽ മെക്സിക്കോ പൊലീസ് പ്രദർശിപ്പിച്ചു. പിന്നെ വർഷങ്ങൾ അത് തെളിവ് മുറിയിൽ കിടന്നു രഹസ്യ പൊലീസ് ഓഫിസർ ആൽഫ്രഡോ സാലസ് അത് സൂക്ഷിക്കാൻ വേണ്ടി ചോദിച്ചു വാങ്ങി. 40 കൊല്ലം അത് കിടക്കടിയിൽ വച്ച് ഉറങ്ങിയ അദ്ദേഹത്തിൻറെ മകൾ അന അലീഷ്യ 2005 ൽ അത് വിറ്റു. അതാണ് വാഷിങ്‌ടണിൽ  തുറന്ന ചാര മ്യൂസിയത്തിൽ എത്തിയത്.  മെക്സിക്കോയിൽ മ്യൂസിയമായി സൂക്ഷിക്കുന്ന ട്രോട് സ്‌കിയുടെ വീട്ടിൽ മഴു സൂക്ഷിക്കാൻ നൽകുകയാണെങ്കിൽ താൻ ഡി എൻ എ പരിശോധനയ്ക്ക് രക്തം നൽകാമെന്ന് ട്രോട് സ്‌കിയുടെ കൊച്ചു മകൻ എസ്തബാൻ വോൾക്കോവ്‌ പറയുകയും അന അത് നിരാകരിക്കുകയും ചെയ്തിരുന്നു. പണം കിട്ടിയാൽ വിൽക്കാൻ അവർ തയ്യാറായിരുന്നു. ചാര ചരിത്രം എഴുതുന്ന അമേരിക്കൻ എഴുത്തുകാരൻ കെയ്ത്ത് മെ ൽട്ടൻ അത് വാങ്ങി. ചാര മ്യൂസിയം സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.മെൽട്ടൻ മഴു അന്വേഷിച്ചു നടക്കുകയായിരുന്നു. മെക്സിക്കോ പ്രസിഡൻറ് അത് പേപ്പർ വെയ്റ്റ് ആയി ഉപയോഗിക്കുന്നു എന്ന കേൾവിക്കിടയിലാണ്, അനയെ കണ്ടത്. വില എത്രയെന്ന് അനയോ മെൽട്ടനോ പറഞ്ഞില്ല.കൊന്ന മഴു തന്നെ എന്ന് മെൽട്ടൻ ഉറപ്പുവരുത്തി. സലാസിലേക്ക് എത്തിയതിന്റെ രേഖകൾ. അതിൽ ഓസ്ട്രിയൻ നിർമാതാവ് വർക്കാൻ ഫൽപ് മേസിന്റെ മുദ്രയുണ്ട്. പൊലീസ് റിപ്പോർട്ടിലെ അളവുകൾ. വിരലടയാളം.
മെർകാദർ 
ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന് രണ്ടു പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ നേരിട്ടുള്ള ആക്രമണം മെക്സിക്കൻ ചുമർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് നടത്തി പരാജയപ്പെട്ടു. പിന്നെയാണ് ദൗത്യം സ്പാനിഷ് കമ്മ്യുണിസ്റ്റ് മെർകാദറിന് കിട്ടിയത്. പാരിസിൽ നാലാം ഇന്റര്നാഷനലിന് കണ്ട അമേരിക്കക്കാരി സിൽവിയ ആഗ ലോഫിനെ വശത്താക്കി അവരുമൊത്താണ്, മെക്സിക്കോയിലെത്തി മെർകാദർ ട്രോട് സ്‌കിയെ കയ്യിലെടുത്തത്. പത്താമത്തെ സന്ദര്ശനത്തിലായിരുന്നു, കൊല. തോക്കായിരുന്നെങ്കിൽ വെടിയൊച്ച കേൾക്കും’കഠാര ആണെങ്കിൽ മരണം ഉറപ്പില്ല. അങ്ങനെ അനുഭവത്തിൽ നിന്ന് സോവിയറ്റ് രഹസ്യപൊലീസ് നിർദേശിച്ചതാണ് പിന്നിൽ നിന്നുള്ള ആയുധം. വീട്ടുടമയുടെ മകൻറെ മഴു മെർകാദർ മോഷ്ടിക്കുകയായിരുന്നു  സ്റ്റാലിനെക്കാൾ ധിഷണാശാലി ആയിരുന്ന ട്രോട് സ്‌കി പാർട്ടിക്കുള്ളിൽ സ്റ്റാലിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ലെനിൻ നേതൃത്വത്തിലേക്ക്, ട്രോട് സ്‌കിയെക്കാൾ പ്രോത്സാഹിപ്പിച്ചത്, സ്റ്റാലിനെയായിരുന്നു.
ട്രോട് സ്‌കിയുടെ വധം കെന്നഡി വധം പോലെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിന്റെ പതനം,ബ്രിട്ടൻറെ യുദ്ധം തുടങ്ങി,ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങൾക്കിടയിൽ,അർഹിക്കുന്ന ശ്രദ്ധ അതിനു കിട്ടിയില്ല.കൊലയാളി യഥാർത്ഥത്തിൽ ആരെന്നു പോലും അന്നറിഞ്ഞില്ല.


ബെൽജിയത്തിൽ നിന്നുള്ള ട്രോട് സ്‌കി അനുയായി  ജാക്വസ് മൊർണാർഡ് ആണ് താനെന്ന് അയാൾ അവകാശപ്പെട്ടു.രാജ്യാന്തര തൊഴിലാളി പ്രസ്ഥാനത്തെ അയാൾ വഞ്ചിക്കുകയാൽ കൊന്നതാണെന്ന് അയാൾ പറഞ്ഞു.ഇത് തട്ടിപ്പാണെന്ന് ഒറ്റയടിക്ക് തോന്നിയെങ്കിലും,ചോദ്യം ചെയ്യലിനോ മർദ്ദനത്തിനോ 20 കൊല്ലത്തെ തടവിനോ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല.മെക്സിക്കോയിൽ വധശിക്ഷ ഇല്ലാത്തതിനാൽ,കൊലയാളിയെ 1960 ൽ മോചിപ്പിച്ചു.വർഷങ്ങൾ കഴിഞ്ഞ്,ജൂലിയൻ ഗോർക്കിൻ ആണ് ആൾ ആരാണെന്ന് കണ്ടെത്തിയത്.സ്പെയിനിൽ സ്റ്റാലിന്റെ രഹസ്യ പൊലീസ് ഏജൻറ് ആയ മെർകാദർ ആണ് മൊർണാർഡ് -1913 ൽ ബാർസിലോനയിൽ തുണി വ്യവസായിയുടെ മകനായി ജനിച്ച അയാൾ,മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം ഫ്രാൻസിൽ ആണ് വളർന്നത്.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത അമ്മ,ഉസ്‌തിക്യ മരിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു.കമ്മ്യൂണിസ്റ്റായ മെർകാദർ,മുപ്പതുകളിൽ സ്പെയിനിൽ ഇടതു സംഘടനകളിൽ പ്രവർത്തിച്ച് തടവിലായിരുന്നു.1936 ൽ ഇടതനുകൂല മുന്നണി സർക്കാർ വന്നപ്പോൾ,മോചിതനായി.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധ കാലത്ത് സോവിയറ്റ് ചാര സംഘടനയിൽ ചേർന്ന് മോസ്‌കോയിൽ പരിശീലനം കിട്ടി.കെ ജി ബി ക്ക് മുൻപുള്ള എൻ കെ വി ഡി യുടെ നാഹം എയ്‌റ്റിങ്‌ടൺ എന്ന ഓഫീസറാണ് റിക്രൂട്ട് ചെയ്തത്.ഇയാളും സിൽവിയയും,മെർകാദർ ,ട്രോട് സ്‌കിയുടെ വീട്ടിൽ കയറിയപ്പോൾ പുറത്ത് കാത്തിരുന്നു.ലിയോനിദ് അലക്സന്ദ്രേവിച്ച് എയ്‌റ്റിങ്‌ടൺ എന്നായിരുന്നു മുഴുവൻ പേര്.
സിൽവിയ ആഗലോഫ് 
മെർകാദറിൻറെ  അർദ്ധ സഹോദരിയും നടിയുമായ മരിയ,വിഖ്യാത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ ഡി സിക്കയുടെ രണ്ടാം ഭാര്യ ആയിരുന്നു -ഡി സിക്കയുടെ സിനിമ ബൈസിക്കിൾ തീവ്സ് അറിയാത്ത ആസ്വാദകർ ഉണ്ടാവില്ല 
.ഇംഗ്ലീഷ് കമ്മ്യൂണിസ്റ്റ് ഡേവിഡ് ക്രൂക്കിനെ ചാരപ്പണിയിൽ മെർകാദർ പരിശീലിപ്പിച്ചിരുന്നുവെന്ന് ഓർവെൽ ജീവചരിത്രകാരൻ ഗോർഡൻ ബൗകർ രേഖപ്പെടുത്തുന്നു .ന്യൂസ് ക്രോണിക്കിൾ റിപ്പോർട്ടർ എന്ന നിലയിൽ ക്രൂക്, ജോർജ് ഓർവെലിനെ സോവിയറ്റ് യൂണിയന് വേണ്ടി നിരീക്ഷിച്ചു കൊണ്ടിരുന്നു.
ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ 1938 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ്,മെർകാദർ,സോവിയറ്റ് ചാരൻ മാർക്ക് സൊബ്രോവ്സ്കിയുടെ സഹായത്തോടെ അമേരിക്കൻ ജൂത ബുദ്ധിജീവി സിൽവിയ ആഗലോഫിനെ പരിചയപ്പെട്ടത്.പാരിസിൽ ട്രോട് സ്‌കിയുടെ വിശ്വസ്തയായിരുന്ന അവരെ,ബെൽജിയൻ നയതന്ത്രജ്ഞൻറെ മകൻ ജാക്വസ് മൊണാർഡ് എന്ന പേരിലാണ് പരിചയപ്പെട്ടത്.സെപ്റ്റംബറിൽ ബ്രുക്ലിനിലേക്ക് മടങ്ങിയ സിൽവിയയെ കാണാൻ മെർകാദർ അങ്ങോട്ട് പോയി.സ്പെയിനിൽ കൊല്ലപ്പെട്ട കനേഡിയൻ ഭടൻ ടോണി ബാബിച്ചിന്റെ പാസ്പോർട്ട് ആണുപയോഗിച്ചത്.അയാളുടെ പടം മാറ്റി മെർകാദറിൻറെ ഒട്ടിച്ചു.1939 ഒക്ടോബറിൽ അയാൾ മെക്സിക്കോയിൽ എത്തി.സിൽവിയയെ നിർബന്ധിച്ച് വരുത്തി.സ്റ്റാലിനുമായുള്ള അധികാര വടംവലിയിൽ നാടു കടത്തപ്പെട്ട ട്രോട് സ്‌കി ആയിരുന്നു ,ഉന്നം.


ട്രോട് സ്‌കി കല്ലറ 
മെർകാദർ ചെല്ലും മുൻപ് ട്രോട് സ്‌കിയെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയ ചുവർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് കൊല്ലാൻ ശ്രമിച്ചിരുന്നു.സോവിയറ്റ് ചാര സംഘടനയുടെ വിദേശവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ പാവേൽ സുഡോപ്ലേറ്റോവ് ആണ് അത് ആസൂത്രണം ചെയ്തത്.1939 മാർച്ചിൽ തന്നെ ചാര മേധാവി ബേറിയ,സ്റ്റാലിന്റെ അടുത്തു കൊണ്ടു പോയെന്ന് പാവേൽ ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തി."ഒരു കൊല്ലത്തിനകം ട്രോട് സ്‌കിയെ കൊല്ലണം;അയാളെ കൊന്നാൽ ഭീഷണി ഇല്ലാതാകും",സ്റ്റാലിൻ ഉത്തരവിട്ടു.അത് കഴിഞ്ഞാണ് ഒരാളെ ദൗത്യം ഏൽപിക്കാൻ തീരുമാനിച്ചത് -മെർകാദർ മാത്രമല്ല,അമ്മ കാൻഡാഡും സംഘത്തിൽ ഉണ്ടായിരുന്നു.അയാളെ താനാണ് തിരഞ്ഞെടുത്തതെന്ന് പാവേൽ,Special Tasks എന്ന ആത്മകഥയിൽ ഏറ്റു പറഞ്ഞിട്ടുണ്ട്.കാമുകി സിൽവിയയ്ക്ക് ട്രോട് സ്‌കിയുടെ വീട്ടിലുള്ള സ്വാതന്ത്ര്യം അയാൾ ഉപയോഗപ്പെടുത്തി.
കാൻഡാഡ്,മെർകാദറിൻറെ അമ്മ 
പാർട്ടിയിൽ നിന്ന് 1927 ൽ പുറത്താക്കപ്പെട്ട ട്രോട് സ്‌കി 1929 ൽ തുർക്കിയിലേക്ക് നാടു കടത്തപ്പെട്ടു .ഭാര്യ നറ്റാലിയയ്‌ക്കൊപ്പം ഫ്രാന്സിലേക്കും നോർവേയിലേക്കും അദ്ദേഹം മാറി.1936 ഡിസംബറിലാണ്,പോർക്കപ്പലിൽ ഇരുവരും മെക്സിക്കോയിൽ എത്തിയത്.അവിടെ ചുവർ ചിത്രകാരനായ ഡീഗോ റിവേറയുടെ  ഭാര്യ ഫ്രീഡ കാലോ അദ്ദേഹത്തെ സ്വീകരിച്ചു;ട്രോട് സ്‌കിയും ഭാര്യയും ഫ്രീഡയുടെ തറവാട്ടിൽ താമസിച്ചു.ട്രോട് സ്‌കിയും ഫ്രീഡയും പ്രണയത്തിലായി -ഫ്രീഡയുടെ അനുജത്തി ക്രിസ്റ്റീന യുമായി റിവേറ ബന്ധം പുലർത്തിയിരുന്നതിൻറെ പക കൂടി ഇതിൽ കാണുന്നവരുണ്ട്.ഇംഗ്ലീഷ് അറിയാത്ത ഭാര്യയ്ക്ക് മുന്നിൽ,ആ ഭാഷയിലാണ്,ട്രോട് സ്‌കി,ഫ്രീഡയുമായി പ്രണയിച്ചിരുന്നത്;പുസ്തകങ്ങളിൽ കത്തുകൾ വച്ചിരുന്നത്.ക്രിസ്റ്റീനയുടെ വീട്ടിലായിരുന്നു,ചിലപ്പോൾ സമാഗമങ്ങൾ.


ഫ്രീഡ നടുവിൽ 
1937 ജൂലൈയിൽ തന്നെ ആ ബന്ധം അവസാനിച്ചു.വലിയ ചിത്രകാരിയായ അവർ വരച്ച്  ട്രോട് സ്‌കിക്ക് സമ്മാനിച്ച സെൽഫ്  പോർട്രെയ്റ്റ് നില നിൽക്കുന്നു.Between Curtains എന്ന ചിത്രത്തിൽ അവർ കൈയിൽ വച്ചിരിക്കുന്ന രേഖയിൽ,ഇങ്ങനെ എഴുതിയിരിക്കുന്നു:ട്രോട് സ്‌കിക്ക്,വലിയ സ്നേഹത്തോടെ,1937 നവംബർ ഏഴിന് ഈ ചിത്രം സമ്മാനിക്കുന്നു.നവംബർ ഏഴ് ട്രോട് സ്‌കിയുടെ ജന്മദിനവും ഒക്ടോബർ വിപ്ലവ വാർഷികവുമായിരുന്നു.



പ്രണയം അറിഞ്ഞ ശേഷവും റിവേറ ട്രോട് സ്‌കിയെ വീട്ടിൽ നിന്നിറക്കി വിട്ടില്ല.നിരവധി കലാകാരന്മാരുമായും നടിമാരുമായും ഫ്രീഡ ബന്ധം പുലർത്തിയിരുന്നത് പോലെ , നിരവധി കാമുകിമാർ റിവേറയ്ക്കുമുണ്ടായിരുന്നു .1939 ൽ റിവേറ,ട്രോട് സ്‌കിയിസത്തോട് കലഹിച്ചപോഴാണ്,ട്രോട് സ്‌കി വീട് മാറിയത്.ഈ കലഹം കാരണം,റിവേറയാണ് കൊലയാളി എന്ന് ആദ്യം സംശയിക്കപ്പെട്ടു.റിവേറയെ കാമുകിയായ നടി പോളിറ്റ് ഗൊദാർദ് അമേരിക്കയ്ക്ക് കടത്തി .കൊലയാളിയെ പരിചയമുണ്ടായിരുന്ന ഫ്രീഡ രണ്ടു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു .കലഹിച്ചെങ്കിലും,വീട് മാറിയപ്പോൾ,ചിത്രം റിവേറ ട്രോട് സ്‌കിക്ക് കൊടുത്തു.

കൊലയാളിക്ക് സ്റ്റാലിൻ ഓർഡർ ഓഫ് ലെനിൻ ബഹുമതി പ്രഖ്യാ;പിച്ചു.റഷ്യയിലെ വൻ വരവേൽപിനു ശേഷം ഫിദൽ കാസ്ട്രോ,മെർകാദറെ സ്വീകരിച്ചു.ഹവാനയിൽ 1978 ൽ മരിച്ചു .
ട്രോട് സ്‌കിയെ സ്റ്റാലിൻ പാർട്ടിയിൽ നിന്നു പുറത്താക്കിയില്ലെന്നും സ്റ്റാലിന് ശേഷം ട്രോട് സ്‌കി വന്നെന്നും കരുതുക;അല്ലെങ്കിൽ,ലെനിന് ശേഷം സ്റ്റാലിന് പകരം,ട്രോട് സ്‌കിയാണ് വന്നത് എന്ന് കരുതുക -കൊല്ലുന്ന നേതാവ് തന്നെ ആയിരുന്നേനെ ട്രോട് സ്‌കി.ലെനിൻറെ ഒസ്യത്തിലെ ട്രോട് സ്‌കിയെപ്പറ്റിയുള്ള വിലയിരുത്തലും,Robert Payne എഴുതിയ Life and Death of Trotsky യും ലെനിൻറെ പല ജീവചരിത്രങ്ങളും വായിച്ചപ്പോൾ തെളിഞ്ഞു വന്ന ട്രോട് സ്‌കിയുടെ ചിത്രം ഉന്മൂലനത്തിൽ പങ്കെടുത്ത ഒരാളുടേതാണ്;ചോരയുടെ വഴിയിൽ,സ്വന്തം ചോര കൂടി വീണു.


വാൾട്ടർ ബെഞ്ചമിനെ സ്റ്റാലിൻ കൊന്നു

വിമത മാർക്‌സിസ്റ്റ് ആയ വാൾട്ടർ ബെഞ്ചമിനെ 1940 സെപ്റ്റംബർ 26 ന് സ്‌പാനിഷ്‌ നഗരമായ പോർട്ട് ബോയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.നാസികൾ കീഴടക്കിയ ഫ്രാൻസിൽ നിന്ന് കാൽ നടയായി രക്ഷപ്പെട്ട് എത്തിയ ഉടനെയായിരുന്നു,മരണം.എന്നാൽ, സ്റ്റാലിന്റെ ഏജന്റുമാർ അദ്ദേഹത്തെ വകവരുത്തിയതാണെന്ന്,The Mysterious Death of Walter Benjamin എന്ന പ്രബന്ധത്തിൽ സ്റ്റീഫൻ ഷ്വാർസ്‌  എഴുതുന്നു.

ജർമൻ ജൂതനായ ബെഞ്ചമിൻ ജീവിത കാലത്ത് പ്രശസ്തനായിരുന്നില്ല.അറുപതുകളിലും എഴുപതുകളിലും രചനകൾ പരിഭാഷ ചെയ്തു വന്ന ശേഷമാണ്,മാർക്സിസത്തിൽ തുടങ്ങി,അതിൽ നിന്ന് തെന്നി മാറിയ ദാർശനികനെ ലോകം തിരിച്ചറിയുന്നത്.ബൗദ്ധിക ജീവിതത്തോട് വിട പറഞ്ഞ കേരളത്തിലെ മാർക്സിസ്റ്റുകളിൽ ബെഞ്ചമിനെ പറ്റി കേട്ടറിവുള്ളവർ,അദ്ദേഹത്തെ മാർക്സിസ്റ്റായാണ് കരുതുന്നത്.അദ്ദേഹത്തിൻറെ Moscow Diary ആണ് ആദ്യം ഞാൻ വായിച്ചത്.തുടർന്ന്,Illuminations.ഒറ്റപ്പെട്ട പ്രബന്ധങ്ങൾ,The Work of Art in the age of Mechanical Reproduction,കാഫ്‌ക ,ബ്രെഹ്ത് എന്നിവരെപ്പറ്റിയുള്ള പഠനങ്ങൾ  പോലെ.മോസ്കോ ഡയറി ഡൽഹി വിമാന താവളത്തിലെ ഒരു പുസ്തകശാലയിൽ നിന്നാണ് കിട്ടിയത്.ഞാൻ വായിച്ച ശേഷം എം കൃഷ്ണൻ നായർക്ക് കൊടുത്തു .പിന്നെ പി എസ് സി അംഗമായിരുന്ന വിമർശകൻ കെ പി വാസു അത് എൻറെ കൈയിൽ നിന്ന് വാങ്ങി-അദ്ദേഹത്തിൻറെ മരണ ശേഷം,സഹ അംഗം എം സി ജോർജ് എനിക്ക് അത് തിരിച്ചു തന്നു,ജോർജിനെ അദ്ദേഹം ഏൽപ്പിച്ചിരുന്നു.


ബെഞ്ചമിൻറെ ജഡം കണ്ട ഹോട്ടൽ ഫ്രഞ്ച് അതിർത്തിയിലെ കാറ്റലോണിയയിലാണ്.ഒരു കുതിരയെ കൊല്ലാൻ മാത്രമുള്ള മോർഫിൻ താൻ കരുതിയിട്ടുണ്ടെന്ന് ആർതർ കൊയ്‌സലറോട് ബെഞ്ചമിൻ പറഞ്ഞിരുന്നു.മയോപ്പിയ ബാധിതനും ദുർബലനുമായ ബെഞ്ചമിന് 48 വയസ്സേ ആയിരുന്നുള്ളു.ഏതാനും ജൂത അഭയാർത്ഥികൾക്കൊപ്പം,പിറനീസ് മലനിരകൾ കടന്നാണ്,സ്പെയിനിൽ എത്തിയത്.സെപ്റ്റംബർ 24 നാണ് യാത്ര തുടങ്ങിയത്.

ജർമനിയിലെ ബർലിനിൽ നിന്ന് പലായനം ചെയ്‌ത്‌ ബെഞ്ചമിൻ പാരിസിൽ എത്തിയത് 1933 ലാണ്.1940 ജൂണിൽ  ഫ്രാൻസ് ജർമനിയുമായി സന്ധി ചെയ്തപ്പോൾ,ഫ്രാൻസിലെ ജൂത അഭയാർത്ഥികൾ ഉന്മൂലന ക്യാംപുകളിൽ എത്തുമെന്ന ഭീഷണിയുണ്ടായി.ജൂൺ 14 ന് ജർമൻ സേന ഫ്രാൻസിലെത്തി .അങ്ങനെയാണ് ,ബെഞ്ചമിന് പലായനം ചെയ്യേണ്ടി വന്നത്.മാഴ്‌സെൽസിൽ പോയി ശ്രീലങ്കയിലേക്കുള്ള യുദ്ധക്കപ്പലിൽ രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞിരുന്നു.കപ്പലിൽ കണ്ടെത്തി ഇറക്കി വിടുകയായിരുന്നു.പിറനീസ് വഴി പോയാൽ അതിർത്തി നിരീക്ഷണ സംഘങ്ങളെ വെട്ടിക്കാം എന്നതിനാൽ ആ വഴി തിരഞ്ഞെടുത്തു.അമേരിക്കൻ വിസ ഉണ്ടായിരുന്നു.സ്പെയിനിൽ എത്തിയാൽ,അമേരിക്കയിൽ ഫ്രാങ്ക്ഫുർട്ട് സ്‌കൂൾ പുനരാരംഭിച്ച തിയഡോർ അഡോണോ,മാക്സ് ഹോർക്കൻ ഹൈമർ എന്നിവർക്കൊപ്പം ചേരാം എന്ന് കരുതി.എന്നാൽ പോർട്ട് ബോയിൽ ബെഞ്ചമിൻ താമസിച്ച ഹോട്ടലിൻറെ ഉടമ ബെഞ്ചമിനെ ഒറ്റി.സ്പെയിൻ പൊലീസ് അതിർത്തിയിലെ ഫ്രഞ്ച് പോലീസിന് കൈമാറിയേക്കാം എന്ന ഘട്ടത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് കരുതിപ്പോന്നത്.ഫ്രോയിഡ് ഗവേഷകനായ ലെസ്ലി ചേംബർലൈൻ അങ്ങനെയാണ് ടൈംസിൽ എഴുതിയത്.അടുത്ത നാൾ തീവണ്ടിയിൽ ഫ്രാൻസിന് മടങ്ങേണ്ടി വരും,ഉന്മൂലന ക്യാംപിൽ മരിക്കും എന്ന ഘട്ടത്തിൽ,മോർഫിൻ അകത്താക്കി.
മൂൺസെൻബെർഗ് 
ഈ സിദ്ധാന്തത്തെയാണ്,ഷ്വാർസ്‌  നിരാകരിക്കുന്നത്.മോണ്ടെനെഗ്രോയിൽ പത്രപ്രവർത്തകനായ അദ്ദേഹം മുപ്പതുകളിലെ കമ്മ്യൂണിസത്തിൽ ഗവേഷണം നടത്തുന്ന ആളാണ്.
തെക്കൻ ഫ്രാൻസിലും വടക്കൻ സ്പെയിനിലും സ്റ്റാലിന്റെ ഏജന്റുമാർ ഉണ്ടായിരുന്നു.നാസികളും സോവിയറ്റ് യൂണിയനും സന്ധി ചെയ്തിരുന്നു.ശക്തമായ രണ്ടു ചാര സംവിധാനങ്ങൾ ഒന്നിച്ചായിരുന്നു.തെക്കൻ ഫ്രാൻസിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾ സോവിയറ്റ് ചാരന്മാരുടെ നോട്ടപ്പുള്ളികൾ ആയിരുന്നു.ഇരു പതുകളിലും മുപ്പതുകളിലും ചില പടിഞ്ഞാറൻ ബുദ്ധിജീവികളെ സോവിയറ്റ് പക്ഷത്തു കൊണ്ടു വന്ന വില്ലി മുൻസൺബെർഗ് എന്ന മുൻ സോവിയറ്റ് ചാരനെ തടവിലാക്കിയിരുന്നു.അയാൾ,"രണ്ട് ജർമൻ സോഷ്യലിസ്റ്റുകൾക്കൊപ്പം" തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷം,ഗ്രനോബിളിൽ ഒരു മരത്തിൽ തൂങ്ങി നിന്നു.അതോടെ സോവിയറ്റ് രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ഇല്ലാതായി.ഇയാളാണ്,ആർതർ കൊയ്സ്ലറെ സോവിയറ്റ് ഏജൻറ് ആക്കിയത്.ഇയാൾ 1937 ലും കോയിസ്‌ലർ ഒരു വർഷം കഴിഞ്ഞുമാണ് ,സോവിയറ്റ് പക്ഷത്തു നിന്ന് മാറിയത് ..ബെഞ്ചമിൻ തിന്മയുടെ ഈ കൂട്ടിലേക്ക് നടന്നു കയറുകയായിരുന്നു.അയാൾ സോവിയറ്റ് ഹിറ്റ് ലിസ്റ്റിൽ പെട്ടു.
മുൻസൺബെർഗിന്റെ സഹചാരിയായ കോയ് സ്‌ലർ സോവിയറ്റ് യൂണിയൻറെനോട്ടപ്പുള്ളിയായിരുന്നു.ബോധമുള്ളവരൊക്കെ,മുൻസൺബെർഗ് മരിച്ച ശേഷം കോയ്സ്ലറെ ഒഴിവാക്കിയിരുന്നു;പക്ഷെ,ബെഞ്ചമിൻ ആ ബന്ധം തുടർന്നു.ഒരു കഫെയിലിരുന്ന് ഇരുവരും പരസ്യമായി ഭാവി ചർച്ച ചെയ്തു.1941 ൽ ഇറങ്ങിയ  Scum of Earth എന്ന ഓർമ്മക്കുറിപ്പിൽ കോയിസ്‌ലർ,ആ കൂടിക്കാഴ്ച വിവരിക്കുന്നു.ബെഞ്ചമിൻ 1933 ൽ ഹിറ്റ്‌ലർ അധികാരമേറ്റത് മുതൽ,ആവശ്യം വന്നാൽ ജീവനൊടുക്കാൻ  താൻ സൂക്ഷിക്കുന്ന,പത്രക്കടലാസിൽ പൊതിഞ്ഞ  62 ഉറക്ക ഗുളികകൾ കോയ്സ്ലറെ കാട്ടി.പകുതി കോയ്‌സ്‌ലർക്കു കൊടുത്തു.പോർട്ട് ബോയിൽ പൊലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്‌തെന്നും അടുത്ത നാൾ തിരിച്ചയയ്ക്കുമായിരുന്നെന്നും കോയിസ്‌ലർ പറയുന്നു.ട്രെയിനിൽ കയറ്റാൻ അവരെത്തിയപ്പോൾ ബെഞ്ചമിൻ മരിച്ചിരുന്നു.
കോയ്സ്ലറെയും വിശ്വസിക്കാൻ വയ്യ.അതിൽ അദ്ദേഹം പറയുന്നത്,ബെഞ്ചമിന് 55  വയസ്സായിരുന്നു എന്നാണ്.48 വയസ്സേ  ആയിരുന്നുള്ളു.പിന്നെ വന്ന The Invisible Writing എന്ന പുസ്തകത്തിൽ,ബെഞ്ചമിൻറെ കയ്യിലെ ഗുളികകളുടെ എണ്ണം വെറും 30 ആയി,കോയ്സ്ലർ കുറച്ചു.Scum of Earth ൻറെ പിൽക്കാല പരിഭാഷയിൽ എണ്ണം 50 ആയി.
ആർതർ കോയ്സ്ലർ 
കോയ്‌സ്‌ലർക്ക് ബെഞ്ചമിനെപ്പറ്റി വേറെന്തോ അറിയാമായിരുന്നു എന്ന് ഷ്വാർസ്‌ കരുതുന്നു.മൂൻസ്ബെർഗ് സോവിയറ്റ് യൂണിയനുമായി തെറ്റിയ ശേഷം,പാരിസിൽ കോയിസ്‌ലറും ബെഞ്ചമിനും അയൽക്കാരായിരുന്നു.മൂൻസ്ബെർഗിനൊപ്പം ചാരനാവുകയും,സോവിയറ്റ് യൂണിയനൊപ്പം നിൽക്കുകയും ചെയ്ത ഓട്ടോ കാറ്റ്സിനൊപ്പം ഇരുവരും പോക്കർ കളിച്ചിരുന്നു.പോക്കർ മേശയിലെ ബെഞ്ചമിൻറെ സ്വതന്ത്ര സംഭാഷണം കാറ്റ്സ്,മുകളിൽ അറിയിച്ചിരിക്കാം.ഇവരല്ലാതെ റുഡോൾഫ് റോസലർ എന്ന സ്വിറ്റ്‌സർലൻഡിലെ ജർമൻ അഭയാർത്ഥി പ്രസാധകനുമായുള്ള ബെഞ്ചമിൻറെ ബന്ധവും അപകടമായിരുന്നിരിക്കാം.1936 ൽ ബെഞ്ചമിൻ എഡിറ്റ് ചെയ്ത ജർമൻ മെൻ ക്‌ളാസിക് കത്തുകളുടെ സമാഹാരം ഇറക്കിയ ഇയാൾ സോവിയറ്റ് ചാരനായിരുന്നു.
റുഡോൾഫ് റോസ്‌ലർ 
മരണത്തിന് ഏതാനും മാസം മുൻപ് ബെഞ്ചമിൻ,Theses on the Philosophy of History എഴുതി.മാർക്സിസത്തിൻറെ പരാജയത്തെ ഇതു പോലെ വിശകലനം ചെയ്യുന്ന അധികം രചനകൾ ഇല്ല.ഹിറ്റ്‌ലർ -സ്റ്റാലിൻ സന്ധി കാരണം പല സോവിയറ്റ് അനുകൂലികളും നിരാശരായ സമയം.ഇതിനു പ്രതികരണമായി,സോഷ്യലിസ്റ്റ് ബിദ്ധിജീവികളിൽ നിന്ന് റിക്രൂട്ട് ചെയ്ത സ്റ്റാലിന്റെ ഏജന്റുമാർ,ഇത്തരക്കാരെ ഉന്മൂലനം ചെയ്യുകയായിരുന്നു.കോമിന്റേൺ ഏജന്റുമാരും ആർതർ കോയിസ്ലറുമായും ബെഞ്ചമിന് ആവശ്യമില്ലാത്ത ബന്ധമുണ്ടായിരുന്നു.ഹങ്കറിക്കാരനായ കോയ് സ്‌ലർ സോവിയറ്റ് ഏജൻറ് ആയ ശേഷം വിമതനാവുകയായിരുന്നു.ഇത്തരം അപകടകാരികളുടെ തേൻ നിറഞ്ഞ ഉപസംസ്കാരത്തിൻറെ ഭാഗമായിരുന്നു,ബെഞ്ചമിൻ.മുപ്പതുകളുടെ ഒടുവിൽ സ്പെയിനിൽ,ജർമൻകാരായ സ്റ്റാലിൻ വിരുദ്ധരെ കണ്ടെത്തി ഉന്മൂലനം ചെയ്യാൻ നിർദേശമുണ്ടായിരുന്നു.സോവിയറ്റ് യൂണിയനെതിരെ പ്രവർത്തിച്ചു എന്ന വ്യാജ കുറ്റസമ്മതം നിർബന്ധിച്ചു വാങ്ങിയാണ് ഇത് ചെയ്തത്.ഈ പട്ടികയിൽ സോവിയറ്റ് യൂണിയൻ ജോർജ് ഓർവെല്ലിനെയും പെടുത്തിയിരുന്നു.

സ്പെയിൻ ജഡ്ജി തയ്യാറാക്കിയ,ബെഞ്ചമിൻറെ മരണ രേഖയിൽ മയക്കുമരുന്നിൻറെ അമിത ഉപയോഗം കാണുന്നില്ല.പിറനീസ് കടന്നതിൻറെ ക്ഷീണം കൊണ്ടുണ്ടായ മസ്തിഷ്ക രക്തസ്രാവമാകാം കാരണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു.ബെഞ്ചമിനൊപ്പമുണ്ടായിരുന്ന അഭയാർത്ഥി ഫൊട്ടോഗ്രഫർ  ഹെന്നി ഗുർലാൻഡ് പറഞ്ഞത്,ബെഞ്ചമിൻ തന്നെ രണ്ട് ആത്മഹത്യാ കുറിപ്പുകൾ ഏൽപിച്ചെന്നും അവർ അത് നശിപ്പിച്ചെന്നുമാണ്.അത്  അവർ ഓർമയിൽ നിന്നെഴുതി,അഡോണോ,1999 ൽ താനും ബെഞ്ചമിനുമായി നടന്ന കത്തിടപാടുകളിൽ പ്രസിദ്ധീകരിച്ചു.ഒരു കുറിപ്പ് അഡോണോയ്ക്കുള്ളതായിരുന്നു എന്നാണ് ഹെന്നി പറഞ്ഞത്.ഫ്രഞ്ചിലായിരുന്നു കുറിപ്പുകൾ എന്നതിനാൽ,ഹെന്നി പറഞ്ഞത്,ഷ്വാർസ്‌  വിശ്വസിക്കുന്നില്ല.ബെഞ്ചമിൻ എഴുതിയിരുന്നത്,ജർമനിലാണ് .കുറിപ്പിൽ അവർ എഴുതിയ  പോലെ, പോർട്ട് ബോ ഗ്രാമമല്ല,കടലോര പട്ടണമാണ്.
ഇവർ ഭർത്താവ് ആർക്കാദി ഗുർലാൻഡിന് ബെഞ്ചമിൻ മരിച്ച് രണ്ടാഴ്ചയ്ക്കു ശേഷം എഴുതിയ കത്തിൽ രണ്ടു കുറിപ്പുകളുടെ കാര്യം പറഞ്ഞിരുന്നു എന്നാണ് അവകാശവാദം .രണ്ടാം ദിവസം വൈകിട്ട് ഏഴിന് തന്നെ വിളിച്ച് തലേന്ന് രാത്രി പത്തിന് മോർഫിൻ കഴിച്ചതായി ബെഞ്ചമിൻ പറഞ്ഞുവെന്നും രണ്ടു കുറിപ്പുകൾ നൽകിയെന്നും അവകാശപ്പെട്ടു.ഒരു കുറിപ്പ് തനിക്കും മറ്റൊന്ന് അഡോണോയ്ക്കുമായിരുന്നു.തനിക്ക് ഗുരുതരമായ അസുഖമാണെന്നേ പുറത്തു പറയാവൂ എന്നുപദേശിച്ചു.പിന്നെ അബോധാവസ്ഥയിലായി.ഇതാണ് ഹെന്നി ഓർമയിൽ നിന്നെടുത്ത കുറിപ്പ്:


In a situation with no way out, I have no other choice but to end it. It is in a little village in the Pyrenees where nobody knows me that my life will be finished. I ask you to transmit my thoughts to my friend Adorno and to explain to him the position in which I saw myself placed. There is not enough time to write all the letters I would have liked to write.

മോർഫിൻ ഇത്ര തലേന്ന് രാത്രി  ബെഞ്ചമിൻ കഴിച്ചിരുന്നെങ്കിൽ,ഹെന്നിയോട് അടുത്ത വൈകിട്ട് സംസാരിക്കാൻ ബെഞ്ചമിൻ ഉണ്ടാവില്ലായിരുന്നു . ഗുർലാൻഡ് തന്നെ സോവിയറ്റ് ചാരനായിരുന്നു.
ലിസ ഫിറ്റ്‌കോ 
പലായനം തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപ്,ബെഞ്ചമിൻ മർസെയിൽസിൽ എത്തി ചിന്തക ഹന്നാ ആരെന്റ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ കണ്ടിരുന്നു.അവിടെയാണ്,അമേരിക്കയ്ക്കുള്ള വിസ വാഗ്‌ദാനം കിട്ടിയത്.അതിന് സ്പെയിനിൽ പോകണം.അത് അനധികൃതമായേ പറ്റൂ.ജൂത പോരാളി ലിസ ഫിറ്റ്‌കോ,ഭർത്താവ് ഹാൻസ് എന്നിവരെ ബെഞ്ചമിൻ കണ്ടുമുട്ടി.കേണൽ ലിസ്റ്റർ എന്നൊരു ഓഫിസറുമായി ലിസയ്ക്കുണ്ടായ സൗഹൃദം വഴി മലമ്പാത വഴി പോകാനുള്ള മാപ് വരച്ചു കിട്ടി.ലിസ,ബെഞ്ചമിൻ,ഫൊട്ടോഗ്രഫർ ഹെന്നി,അവരുടെ മകൻ ജോസഫ് എന്നിവരായിരുന്നു,സംഘത്തിൽ.മാപ് വരച്ചത് സോഷ്യലിസ്റ്റ് മേയർ അസീമയാണെന്ന് ലിസ പിൽക്കാലത്ത് എഴുതിയ Escape through the Pyrenees  
എന്ന പുസ്തകത്തിൽ പറയുന്നു .സംഘം അതിർത്തി കടന്ന അന്നുമാത്രം സ്പെയിനിൽ കുടിയേറ്റ നിയമം മാറി -വരുന്നവരെ തടവിലാക്കുക.അങ്ങനെ ബെഞ്ചമിൻറെ സ്പെയിൻ വിസ പിൻവലിച്ചു.ബെഞ്ചമിൻ മരിച്ച് അടുത്ത നാൾ തന്നെ പുതിയ നിയമം പിൻവലിച്ചു.ബെഞ്ചമിൻറെ കൂടെ പോയ മൂന്നു പേർക്ക് അഭയം കിട്ടി-ദുരൂഹം.അമേരിക്കൻ വിസ ,ബെഞ്ചമിൻ മരിച്ച് അടുത്ത നാൾ വന്നു.ഹന്നാ ആരെന്റ് എഴുതി:

One day before and Benjamin would have entered without any problem; a day later and friends in Marseille would have known that it would not be possible to enter Spain legally. Only on that particular day was the catastrophe possible.

അതിർത്തിയിലെ സോവിയറ്റ് ചാരന്മാർ,New Beginning എന്ന സംഘടനയിൽ പെട്ടവരായിരുന്നു .അവരായിരുന്നു,ബെഞ്ചമിനെ വലയം ചെയ്തത് എന്നാണ് കരുതേണ്ടത് .ഗുർലാൻഡും കേണൽ ലിസ്റ്ററും റോസ്‌ലറും  അതിൻറെ ഭാഗമായിരുന്നു .ചാരവലയത്തിൽ ലൂസി എന്നാണ് റോസ്‌ലർ അറിയപ്പെട്ടിരുന്നത് .പലായനം ചെയ്യുമ്പോൾ ബെഞ്ചമിൻറെ പക്കൽ,ഒരു കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നു.പാരിസിലെ ബിബ്ലിയോതെക് നാഷണലി ൽ ബെഞ്ചമിൻ ഗവേഷണം ചെയ്തിരുന്ന് എഴുതിയ മാസ്റ്റർ പീസാകാം ഇത്..ഇതടങ്ങിയ ബ്രീഫ്‌കേസ് ഒരു സഹ അഭയാർഥിയെ ബെഞ്ചമിൻ ഏൽപ്പിച്ചിരുന്നു.അത് ബാർസിലോനയിൽ നിന്ന് മാഡ്രിഡിലേക്കുള്ള യാത്രയിൽ തീവണ്ടിയിൽ നഷ്ടപ്പെട്ടു.ഇത് സ്റ്റാലിനോട് മാത്രമല്ല,മാർക്സിനോട് തന്നെയും വിട പറയുന്ന പുസ്തകമാകാനേ തരമുള്ളു.ഇങ്ങനെ ഒരു പുസ്തകം ഉണ്ടാകണം എന്നുമില്ല.ലിസയുടെ പുസ്തകത്തിൽ ഒരു ബ്രീഫ് കേസിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.സ്പെയിനിലെ പൊലീസ് രേഖകളിൽ,ഒരു ബ്രീഫ് കേസുണ്ട്.അതിൽ പഴയ പത്രങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു.
പോർട്ട് ബോ പള്ളി സെമിത്തേരിയിൽ ജൂത ഭാഗം ഉണ്ടായിട്ടും,കത്തോലിക്കാ ഭാഗത്ത്,ക്രിസ്ത്യൻ ആചാര പ്രകാരമാണ്,ബെഞ്ചമിനെ അടക്കിയത്.നാലു മാസത്തിനു ശേഷം ഹന്നാ ആരെന്റ് സെമിത്തേരിയിൽ പോയി.അവിടെ ബെഞ്ചമിൻറെ പേരോ കല്ലറയോ ഉണ്ടായിരുന്നില്ല.
അസ് ജ 
ബെഞ്ചമിൻറെ ജീവിതത്തിലെ ബൗദ്ധിക സ്വാധീനമായിരുന്നു,ലാത്വിയൻ നടിയും സംവിധായികയുമായ അസ് ജ ലാസിസ് .അവരാണ്,ബ്രെഹ്തിനെ ബെഞ്ചമിന് പരിചയപ്പെടുത്തിയത്.ജോർജ് ലൂക്കാച്ചിൻറെ History and Class Consciousness വായിക്കാൻ പ്രേരിപ്പിച്ചതും അവർ തന്നെ.അവർക്കാണ്,ബെഞ്ചമിൻ One Way Street സമർപ്പിച്ചത്.അവരിൽ ഒരു കുഞ്ഞു വേണമെന്ന ബെഞ്ചമിൻറെ ആഗ്രഹം അവർ നിരാകരിച്ചു.ബെഞ്ചമിനൊപ്പം അവർ ജർമൻ നാടക വിമർശകൻ ബേൺഹാർഡ്‌ റീച്ചിനെയും കാമുകനാക്കിയിരുന്നു.അവർക്കു വേണ്ടി ബെഞ്ചമിൻ ഭാര്യ ഡോറയിൽ നിന്ന് വിവാഹ മോചനം നേടി .ജൂല കോഹൻ എന്ന ശിൽപിയും ബെഞ്ചമിൻറെ കാമുകി ആയിരുന്നു.അസ് ജയ്ക്ക് ശേഷം,ഓൾഗ പരീമിനോട് ബെഞ്ചമിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചു.ഇക്കാലത്ത് 1932 ൽ വിൽപത്രം എഴുതി വച്ച്,നൈസിലെ ഹോട്ടൽ മുറിയിൽ ബെഞ്ചമിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.കാഫ്‌ക യെപ്പറ്റിയുള്ള പബന്ധത്തിൽ,തന്നോട് കാഫ്‌ക പറഞ്ഞ ഒരു വാചകം ബെഞ്ചമിൻ ഉദ്ധരിക്കുന്നു :" ഒരുപാട് പ്രതീക്ഷയുണ്ട്;അനന്തമായ പ്രതീക്ഷയുണ്ട് -നമുക്കല്ല എന്ന് മാത്രം ."( There is hope,infinite hope,but not for us !).

See https://hamletram.blogspot.com/2019/06/blog-post_58.html









Sunday 23 June 2019

വാൻ ഗോഗും പിക്കാസോയും അധോലോകത്ത്

മോഷ്ടിക്കാൻ അധോലോകം 

കുപ്രസിദ്ധമായ ഒരു കലാ കൊള്ളയുടെ കഥയ്ക്ക് അറുതിയാകുന്നു. ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിൽ നിന്ന് കൊള്ളചെയ്‌ത രണ്ടു ചിത്രങ്ങൾ 17 വർഷത്തിന് ശേഷം പ്രദർശനത്തിനെത്തി. ഷവനിംഗനിലെ കടൽ (View of the Sea at Scheveningen), ന്യൂനനിലെ പള്ളിവിടുന്ന പുരോഹിതർ (Congregation Leaving the Reformed Church at Nuenen) എന്നീ വാൻഗോഗ് ചിത്രങ്ങൾ 2002 ലെ ഡിസംബർ രാത്രിയാണ് മോഷ്ടിച്ചത്.




ഒക്ടവേ ദുർഹം (46), സഹായി ഹെൻസ്‌ക് ബീസ്‌ലിൻ എന്നിവർ മോഷ്ടിച്ച കോണി വഴി മ്യൂസിയത്തിന്റെ മേൽക്കൂരയിൽ കയറി ചുറ്റിക കൊണ്ട് ജനാല തകർത്ത് ഏറ്റവും ചെറിയ ചിത്രങ്ങൾ ഏറ്റവുമടുത്ത ഭിത്തിയിൽ നിന്ന് ഇളക്കിയെടുക്കുകയായിരുന്നു. ഒരു കാവൽക്കാരി കണ്ടെങ്കിലും അവർക്ക് ബലപ്രയോഗത്തിന് കഴിഞ്ഞില്ല.

1882 – 85 ൽ വരച്ച ചിത്രങ്ങൾ 2016 ൽ ഇറ്റലിയിൽ നിന്ന് കിട്ടി. കഴിഞ്ഞ രണ്ടുവർഷം മ്യൂസിയത്തിന്റെ സ്റ്റുഡിയോയിൽ കേടു തീർക്കുകയായിരുന്നു.

ഒരു സഞ്ചിയിൽ ചിത്രങ്ങളിട്ട് ദുർഹം കയറിൽ താഴേക്ക് ശക്തിയായി ഇടിച്ചിറങ്ങി. ആ ഊക്കിൽ കടൽ ചിത്രം ഇടതു താഴെ മൂലയിൽ 7×2 സെന്റിമീറ്റർ കീറിപ്പോയി. അയാൾ എറിഞ്ഞ ബേസ് ബോൾ തൊപ്പിയിലെ മുടിയിഴകളിലെ ഡി എൻ എ അയാളെ ശിക്ഷിച്ചു. മൂന്നു മിനിറ്റ് 40 സെക്കൻഡ് മാത്രമാണ് കൊള്ളക്കെടുത്തതെന്ന് 25 മാസത്തെ ശിക്ഷയ്‌ക്കുശേഷം അയാൾ പറഞ്ഞു. ഫ്രെയിം, കവർ എന്നിവ നീക്കി. കടൽ ചിത്രത്തിൽ നിന്നടർന്ന നിറച്ചീളുകൾ ക്ലോസറ്റിൽ ഒഴുക്കി. 


കോർ വാൻ ഹോട്ട് എന്ന അധോലോക തലവന് വിൽക്കാൻ കരാർ ഉറപ്പിച്ചെങ്കിലും, കൈമാറേണ്ട ദിവസം അയാൾ കൊല്ലപ്പെട്ടു. 2003 മാർച്ചിൽ മാഫിയ തലവൻ റഫേൽ ഇമ്പേരിയൽ ചിത്രങ്ങൾ മൂന്നരലക്ഷം യൂറോയ്ക്ക് (27 ലക്ഷം രൂപ ) വാങ്ങി. അടുത്ത ആറാഴ്ച ബൈക്കുകളിലും മെഴ്സിഡിസിലും കാമുകിക്ക് ആഭരണത്തിലും കാട്ടിയ ധൂർത്തിൽ അയാളെ പൊലീസ് പിന്തുടർന്നു.അയാൾ അറിയപ്പെടുന്ന കൊള്ളക്കാരനായിരുന്നു. റഫേലിന്റെ  അമ്മയുടെ വീട്ടിൽ ഭിത്തിയിലെ രഹസ്യ അറയിൽ ചിത്രങ്ങൾ കണ്ടെത്തി.

പിക്കാസോ, ഡിറ്റക്ടീവ് വഴി  


സൗദി ഉല്ലാസ നൗകയിൽ നിന്ന് 20 വർഷം മുൻപ് മോഷണം പോയ പിക്കാസോ ചിത്രം ‘ബുസ്റ്റെ ദ് ഫെമ്മേ’ (ഡോറ മാർ ) കണ്ടു കിട്ടി. 1938 ലാണ് വരച്ചത്.
ഡച്ച് കലാ കുറ്റാന്വേഷകൻ ആർതർ ബ്രാൻഡ് ഫ്രാൻസിലാണ്, കണ്ടെത്തിയത്. ഇതിനു പിന്നാലെയായിരുന്നു, 2015 മുതൽ ബ്രാൻഡ്.

ഡച്ച് അധോലോകത്തും ഓഹരിവിപണിയിലും ആയുധ വിപണിയിലും ചിത്രം കറങ്ങുകയായിരുന്നു.

പിക്കാസോ 1973 ൽ മരിക്കും വരെ ചിത്രം വീട്ടിലുണ്ടായിരുന്നു. കാമുകിയായിരുന്നു, ചിത്രകാരിയായ ഡോറ. വിൽക്കാനുള്ളതല്ല എന്നതിനാൽ ഒപ്പിട്ടിരുന്നില്ല. ക്യൂബിസ്റ്റ് ചിത്രമാണ്.
ഡോറ മാർ 

മോഷ്ടിക്കുമ്പോൾ വില നാലര മില്യൺ ഡോളർ (31 കോടി രൂപ) ആയിരുന്നു.
സൗദി ഷെയ്ഖ് അബ്ദുൾ മൊഹ്‌സിൻ അബ്ദുൾ മാലിക്കിന്റെ നൗകയിൽ നിന്നാണ്, പിക്കാസോ ഒരിക്കലും വിൽക്കാത്ത ചിത്രം 1999 മാർച്ച് 11 ന് മോഷ്ടിക്കപ്പെട്ടത്. തെക്കൻ ഫ്രാൻസിലായിരുന്നു, നൗക. പിക്കാസോയുടെ മരണശേഷം കുടുംബമാണ്, വിറ്റത്.

കൊള്ളയ്ക്ക് മൂന്നു ചിത്രങ്ങൾ 

മൂല്യമായ മൂന്നു ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ട കഥ പറയാം.

നോർവീജിയൻ  ചിത്രകാരനായ എഡ്‌വേഡ്‌ മഞ്ച്, സ്ക്രീം എന്ന പേരിൽ നാലു ചിത്രം വരച്ചു. 1893 ൽ രണ്ട്, 1895 ൽ ഒന്ന്, 1910 ൽ ഒന്ന്. 1893 ൽ വരച്ച ഒന്ന് 1994 ൽ നോർവേ നാഷനൽ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. തിരിച്ചു കിട്ടി. 1910 ൽ വരച്ചത് ഓസ്ലോയിലെ മഞ്ച് മ്യൂസിയത്തിൽ നിന്ന് 2014 ൽ മോഷ്ടിക്കപ്പെട്ടു. മുഖം മൂടി വച്ചെത്തിയ രണ്ടു പേർ തോക്കു കാട്ടി പിടിച്ചു പറിക്കുകയായിരുന്നു. കാവൽകാർക്കു ആയുധം ഉണ്ടായിരുന്നില്ല. രണ്ടു വർഷം  കഴിഞ്ഞു പ്രതികളെ പിടിച്ചു. ചിത്രത്തിന് ചെറിയ പരുക്കുണ്ടായിരുന്നു.

മോഷണ ലക്ഷ്യം വ്യക്തമല്ല. പ്രസിദ്ധമായ ചിത്രങ്ങൾ മോഷ്ടിച്ചു വിൽക്കാനാവില്ല. ഒരു പൊലീസുകാരന്റെ കൊലയുടെ അന്വേഷണം തടസപ്പെടുത്താനായിരുന്നു എന്നു വാദമുണ്ട്.


നാസികൾ 1941 ൽ ഗുസ്താവ് ക്ലിംടിന്റെ Portrait of Adele Bloch-Bauer. ബ്ലോക് ബോയർ വീട്ടിൽ നിന്ന് മോഷ്ടിച്ചു വിയന്ന നാഷനൽ ഗാലറിക്കു കൊണ്ടു പോയി. പോർട്രെയ്റ്റിലെ സ്ത്രീ ജൂത വംശജ ആയതിനാൽ,നാസികൾ ചിത്രത്തിൻറെ പേര് ‘സുവർണ സ്ത്രീ’ (The Dame in Gold) എന്നു മാറ്റി.

ബ്ലോക് ബോയറുടെ അനന്തരവൾ 1998 ൽ അതു തിരിച്ചു കിട്ടാൻ കേസ് കൊടുത്തപ്പോൾ, ഓസ്ട്രിയൻ കോടതി അനുകൂലമായി വിധിച്ചു. അവർ അത് 135 മില്യൺ ഡോളറിന് (959 കോടി രൂപ ) ഒരു സൗന്ദര്യ വർധക വസ്തു നിർമാതാവിന് വിറ്റു. ഇപ്പോൾ അത് ന്യൂയോർക്കിലെ നുവെ ഗാലറിയിലുണ്ട്.

ഷ്യൻ ഈസ്റ്റർ എഗ്ഗ്, 234 കോടി 

ലോകത്ത് മോഷണം പോയ അമൂല്യ വസ്തുക്കളിൽ, റഷ്യയിലെ റൊമാനോവ് രാജ കുടുംബത്തിലെ എട്ട് സ്വർണ ഈസ്റ്റർ എഗ്ഗുകൾ ഉൾപ്പെടും.

ഈസ്റ്ററിനു മുട്ട നിറം ചാർത്തി സമ്മാനിക്കുന്നതാണ് ഈസ്റ്റർ എഗ്ഗ്. കോഴി മുട്ട മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ ആകാം. എന്നാൽ റൊമാനോവ് രാജ കുടുംബാംഗങ്ങൾ പരസ്പരം സ്വർണ മുട്ടകളാണ് സമ്മാനിച്ചിരുന്നത്. ഫാബ റേജ്‌ എന്ന സ്ഥാപനത്തിൽ നിന്ന് സ്വർണ മുട്ട വാങ്ങുന്ന ശീലം തുടങ്ങിയത് അലക്‌സാണ്ടർ മൂന്നാമനാണ്. അത് മകൻ നിക്കോളാസ് രണ്ടാമൻ തുടർന്നു. ഓരോ വർഷവും നിക്കോളാസ് ഒന്ന് അമ്മയ്ക്കും മറ്റൊന്ന് ഭാര്യയ്ക്കും കൊടുത്തു. 1917 ൽ അൻപതാമത്തെ മുട്ടയോടെ പാരമ്പര്യം നിന്നു. ലെനിൻറെ ബോൾഷെവിക്കുകൾ റൊമാനോവ് കുടുംബത്തെ കൂട്ടക്കൊല ചെയ്തു. വിപ്ലവകാരികൾ പിടിച്ചെടുത്ത മുട്ടകൾ വിപ്ലവം നില നിർത്താൻ വിറ്റു. എട്ടെണ്ണം കൊടിയ വിപ്ലവകാരികൾ മോഷ്ടിച്ചു.


വിപ്ലവം നടന്ന് 100 വർഷത്തിനു ശേഷം, പശ്ചിമ അമേരിക്കയിലെ ഒരാൾ കടയിൽ കണ്ട ഈസ്റ്റർ എഗ്ഗ് 14000 ഡോളറിന് (10 ലക്ഷം രൂപ )വാങ്ങി. 500 ഡോളർ ലാഭത്തിന് വിൽക്കാമെന്ന് അയാൾ കരുതി. അത്രയും വില മുട്ടക്കിലെന്ന് കച്ചവടക്കാർ കട്ടായം പറഞ്ഞു. മുട്ടയ്ക്കുള്ളിലെ ക്ളോക്കിലെ ആലേഖനം വച്ചു അയാൾ ഗൂഗിളിൽ പരതി. അതിന് 33 മില്യൺ ഡോളർ (234 കോടി രൂപ) വിലയുണ്ടെന്ന് കണ്ടെത്തി.ഒന്നും ആക്രിയായി കാണരുതെന്ന് ഗുണ പാഠം.

അക്കൂട്ടത്തിൽ പട്യാല നെക്‌ലേസും 
മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തുക്കളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ളതാണ് പട്യാല നെക്‌ലേസ്.പട്യാലയിലെ ഭൂപീന്ദർ മഹാരാജാവിനു വേണ്ടി ആഭരണ നിർമാതാക്കളായ കാര്ടിയർ 1928 ൽ ഉണ്ടാക്കിയ നെക്‌ലേസ് ആണ് 1948 ൽ അപ്രത്യക്ഷമായത്.നെക്‌ലേസിൽ 2930 വജ്രങ്ങൾ ഉണ്ടായിരുന്നു. നടുവിൽ, ലോകത്തിലെ ഏഴാമത്തെ വലിയ വജ്രം, ഡി ബിയേഴ്സ്. ചെത്തി മിനുക്കും മുൻപ് 428 കാരറ്റ്. മിനുക്കിയ ശേഷം 234. പതിനെട്ട് മുതൽ 73 വരെ കാരറ്റുള്ള ഏഴ് വലിയ വജ്രങ്ങൾ വേറെയും ഉണ്ടായിരുന്നു. കുറെ ബർമീസ് റുബികളും. 20 കൊല്ലം മഹാരാജാവ് ഇത് ധരിച്ചു.

പട്യാല കൊട്ടാരത്തിൽ നിന്ന് അപ്രത്യക്ഷമായ നെക്‌ലേസിൽ ഉണ്ടായിരുന്ന ഡി ബിയേഴ്സ് 1982 ൽ ജനീവയിലെ സോത്‌ബീസ് ലേലത്തിൽ പ്രത്യക്ഷപ്പെട്ടു. 3 മില്യൺ ഡോളർ (21 കോടി രൂപ ) വരെ ലേലത്തിൽ വില വന്നു. നെക്‌ലേസിൻ്റെ ഒരു ഭാഗം 1998 ൽ ലണ്ടനിലെ ഒരു സെക്കൻഡ് ഹാൻഡ് ജ്വല്ലറിയിൽ കാർടിയർ ഗ്രൂപ്പിൽ പെട്ട എറിക് നുസ് ബാം കണ്ടെത്തി. ബാക്കിയെല്ലാം പോയിരുന്നു.  കാർടിയർ അവശിഷ്ട ഭാഗം വാങ്ങി നാലു വർഷം കൊണ്ട് ഒറിജിനൽ പോലെ ഒന്നുണ്ടാക്കി. കൃത്രിമ വജ്രങ്ങളായിട്ടും ഇതിന് 50 മില്യൺ ഡോളർ (355 കോടി) മൂല്യമുണ്ടായി.


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...