Sunday 6 October 2019

ഒരു സർ ശങ്കരൻ നോവൽ

സർ സി ശങ്കരൻ നായരും വീരൻ !

കുറച്ചു കാലം കോണ്ഗ്രസിൽ പ്രവർത്തിക്കുകയും പിന്നെയുള്ള ആയുസ്സ് ബ്രിട്ടന് നീക്കി വയ്ക്കുകയും ചെയ്‌ത സർ സി ശങ്കരൻ നായർ നായകനായി ഒരു നോവൽ ഇറങ്ങി:'സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ കേസ്' ( The Case that Shook the Empire ).ഒരു നോവലിന് ഇണങ്ങുന്ന ശീർഷകം അല്ല.ജാലിയൻ വാലാബാഗ് കേസ് വാദിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു നായർ കുലുക്കി എന്നാണ് ധ്വനി.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യത്തിന് ഒറ്റയാൾ പോരാട്ടം എന്ന് ഉപശീർഷകമുണ്ട്.കൂട്ടക്കൊലയ്ക്ക് പിന്നാലെ നായർക്കെതിരെ വന്ന മാനനഷ്ടക്കേസിൽ നായർ ശിക്ഷിക്കപ്പെട്ടു -അതല്ലാതെ,കൂട്ടക്കൊലക്കെതിരെ നായർ കേസ് കൊടുത്തത് അല്ല.

നോവൽ എഴുതിയത് രഘു പാലാട്ടും ഭാര്യ പുഷ്പയും ചേർന്നാണ്.രഘു,നായരുടെ കൊച്ചുമകൻ ആകയാൽ,കുടുംബ സ്നേഹ പ്രേരിതമാണ്,രചന.നായരുടെ മകൻ ആർ എം ( രാമുണ്ണി മേനോൻ ) പാലാട്ട്,അദ്ദേഹത്തിൻറെ മകൻ ശങ്കരൻ പാലാട്ട്,ശങ്കരൻ പാലാട്ടിന്റെ മകനാണ്,ബിസിനസ് പുസ്തകങ്ങൾ എഴുതിയിട്ടുള്ള രഘു.പുഷ്പ യാത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പുസ്തകത്തിൽ ഭാവന തീരെയില്ലെന്നാണ് അവരുടെ അവകാശ വാദം.പുസ്തകവും അതേപ്പറ്റി അവർ പറഞ്ഞ കാര്യങ്ങളും പരിശോധിക്കണം എന്ന് തോന്നി.1919 ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം,നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗൺസിലിൽ നിന്ന് രാജിവച്ചു.അത് അദ്ദേഹത്തെ വീരനും നായകനുമാക്കി എന്ന തോന്നൽ ഉളവാക്കും വിധമാണ് സംഗതികളുടെ പോക്ക്.

ശങ്കരൻ നായർ ആത്മകഥയിൽ തന്നെയാണ്,നായകത്വം ഇങ്ങനെ തുടങ്ങി വച്ചത്:

"Almost every day I was receiving complaints, personal and by letters, of the most harrowing description of the massacre at Jallianwalla Bagh at Amritsar and the martial law administration…At the same time, I found that Lord Chelmsford [the Viceroy] approved of what was being done in Punjab. That, to me, was shocking.”

ഇത് അദ്ദേഹത്തിൻറെ മകൾ സരസ്വതിയുടെ ഭർത്താവ് കെ പി എസ് മേനോൻ,ശങ്കരൻ നായരുടെ ജീവചരിത്രത്തിൽ ഇങ്ങനെ മുന്നോട്ട് കൊണ്ട് പോയി:

“That hour was, I think, the most glorious and golden hour of Sankaran Nair’s life. His star was never brighter.” When he made his way back to Madras after his resignation “it was an ovation all the way, the like of which had never been seen before in India. There were feasts and entertainments wherever the train stopped and crackers were fired under the wheels of the railway, so much so that there was one continuous firing for hours."

വലിയ പദവികളിൽ ഇരുന്നയാളാണ് ശങ്കരൻ നായർ.ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡൻറ് ആയ ഏക മലയാളി.ഇന്നത്തെ പ്രസിഡൻറ് പോലെ എന്ന് കരുതരുത്.1897 അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചയാൾ എന്നേയുള്ളു.അത് കഴിഞ്ഞ് ഉദ്യോഗത്തിൽ മുഴുകി.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് ജോർജ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.

അതായത്,രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം.കോൺഗ്രസ് പാളയത്തിൽ നിന്ന് ബ്രിട്ടൻ പിടിച്ചയാൾ.മദ്രാസ് ഗവർണർ ആർതർ ആംപ്റ്റ്ഹിൽ, സർ സി ശങ്കരൻ നായരെ1903 ൽ മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആക്കിയത്,അബ്രാഹ്മണൻ ആയതു കൊണ്ട് തന്നെ ആയിരുന്നു;ഭാഷ്യം അയ്യങ്കാർ വിരമിച്ച ഒഴിവിൽ വി കൃഷ്‌ണ സ്വാമി അയ്യർ അടുത്ത ജഡ്‌ജി എന്ന് കരുതിയിരിക്കെ ആയിരുന്നു,നായരുടെ നിയമനം.ആംപ്റ്റ്ഹിൽ അബ്രാഹ്മണരെ തുണയ്ക്കുന്ന ആളായിരുന്നു.സർ അലക്‌സാണ്ടർ കാർഡിയു നിർദേശിച്ച പ്രകാരം 1912 മുതൽ മദ്രാസ് സെക്രട്ടേറിയറ്റ് ബ്രാഹ്മണ,അബ്രാഹ്മണ പട്ടിക പ്രത്യേകം വച്ച് അബ്രാഹ്മണരെ നിയമിച്ചിരുന്നു എന്നതാണ്,ചരിത്രം.


നായരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്,ഗാന്ധിക്കെതിരെ 1922 ൽ അദ്ദേഹം എഴുതിയ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകമാണ്.ഗാന്ധിയോട് തരിമ്പും ആദരവില്ലാതെ,ബ്രിട്ടന് വേണ്ടി പടച്ച ഈ പുസ്‍തകം,നായർ യൂറോപ്യൻ പക്ഷപാതി ആയിരുന്നുവെന്ന് വെളിവാക്കുന്നു;ഭാരതീയതയിൽ അടിയുറച്ച ഗാന്ധിയുടെ ആശയങ്ങൾ നായർക്ക് ബ്രിട്ടീഷ് അടിമത്തം കാരണം ദഹിച്ചില്ല.
പുസ്തകത്തിലെയും അതിനെ ആധാരമാക്കി അതെഴുതിയവർ 'മാതൃഭൂമി'ക്ക് ( ഒക്ടോബർ 2,2019 ) നൽകിയ അഭിമുഖത്തിലെയും വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കാം:

വാദം ഒന്ന്:ശങ്കരൻ നായർ സ്വാതന്ത്ര്യത്തിന് വേണ്ടി ചെയ്‌ത കാര്യം ആരും മനസ്സിലാക്കുന്നില്ല.മലയാളിക്ക് പോലും അദ്ദേഹം ആരായിരുന്നു എന്നത് അറിയില്ല.അതുകൊണ്ടാണ് ഈ രചന.
സത്യം:നായർ സ്വാതന്ത്ര്യത്തിനായി ചെയ്യാത്ത കാര്യങ്ങൾ മലയാളിക്ക് നന്നായി അറിയാം.ആരായിരുന്നു എന്ന് മലയാളിക്ക് വ്യക്തമായി അറിയാം.പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.

ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,സാധാരണ പറയാറ്.റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

'ഗാന്ധിയും അരാജകത്വവും' പുസ്തകം നില നിൽക്കുന്നതിനാൽ നോവൽ കൊണ്ട് പ്രയോജനമില്ല.

വാദം രണ്ട്:ഗാന്ധിയൻ ദര്ശനങ്ങളെപ്പറ്റിയും രീതിയെപ്പറ്റിയുമുള്ള വിമർശനങ്ങളാണ്,ശങ്കരൻ നായർ എഴുതിയ 'ഗാന്ധിയും അരാജകത്വവും".അന്ന് എല്ലാവരും വലിയ മനസുള്ളവരായിരുന്നു.സൗഹൃദം നിലനിർത്തിക്കൊണ്ട് നടത്തിയ വിമർശനമാണ് പുസ്തകം.ഗാന്ധിയൻ രീതിയിലുള്ള സംവാദം എന്ന് അതിനെ കാണാം.നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് വിമർശനമുണ്ടായാൽ അത് ശത്രുതയല്ല.
സത്യം:ഗാന്ധിയുമായി നായർക്ക് സൗഹൃദം ഉണ്ടായിരുന്നതിന് തെളിവില്ല.ജി പി പിള്ള,ബാരിസ്റ്റർ ജോർജ് ജോസഫ്,ജി രാമചന്ദ്രൻ,മുൻഷി പരമു പിള്ളയുടെ ഭാര്യ രത്നമയീ ദേവി തുടങ്ങി ഗാന്ധിക്ക് അടുപ്പമുണ്ടായിരുന്ന മലയാളികളുടെ പട്ടികയിൽ നായർ ഇല്ല.ജോർജ് ജോസഫ് മരിച്ചപ്പോൾ ഭാര്യയ്ക്ക് ഗാന്ധി അയച്ച അനുശോചന കാർഡ് നില നിൽക്കുന്നു -അത് സംഭവിച്ചത്,ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തിൽ നിന്ന് നീക്കപ്പെട്ട് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ്.തെറ്റിപ്പിരിഞ്ഞവരോട് ഗാന്ധിക്ക് പക ഉണ്ടായിരുന്നില്ല.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ്  ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും ശത്രുതയോടെ കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും  എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു.ഗാന്ധിയെ തരിമ്പു പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെയാണ്,ശങ്കരൻ നായരിൽ കാണുന്നത്.നായർ എഴുതി :" ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിൽ നായർ എഴുതുന്നു:
''ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.

''ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.''

ഈ എഴുത്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്നും അത് സൗഹൃദത്തിന് വേണ്ടിയാണെന്നും പറയാൻ,വിഡ്ഢികൾക്കേ കഴിയൂ;അതല്ലെങ്കിൽ മുതു മുത്തച്ഛ സ്നേഹം അന്ധമായിരിക്കണം.
വാദം മൂന്ന്:ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നായർ ബ്രിട്ടീഷ് പദവികൾ രാജി വച്ചപ്പോഴാണ് സംഭവം ലോകം അറിയുന്നത്.
സത്യം:ഇത് പച്ചക്കള്ളം.നായർ വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്നാണെങ്കിൽ,മദൻ മോഹൻ മാളവ്യ,ജിന്ന എന്നിവർ  ഇoപീരിയൽ കൗൺസിലിൽ നിന്ന് റൗലറ്റ് ആക്റ്റ് ചർച്ചാ വേളയിൽ 1919 ഫെബ്രുവരിയിൽ തന്നെ രാജി വച്ചിരുന്നു;മാർച്ച് പത്തിനാണ് ,ആക്റ്റ് പാസാക്കിയത്.ഗാന്ധി ഇതിനെതിരെ ഇന്ത്യ ഒട്ടാകെ സമരം പ്രഖ്യാപിച്ചു.അന്നത്തെ പാർലമെൻറ് ആയിരുന്നു, ഇoപീരിയൽ കൗൺസിൽ .കൂട്ടക്കൊല നടന്നപ്പോൾ ,രവീന്ദ്രനാഥ് ടാഗോർ സർ സ്ഥാനം മടക്കി.1913 ൽ നൊബേൽ സമ്മാനം കിട്ടിയ ടാഗോറിന് മുന്നിൽ 1919 ൽ നായർ ആരുമല്ല.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായരുടെ രാജി,ദേശസ്നേഹ പ്രേരിതമായിരുന്നില്ല എന്ന് കരുതാൻ രണ്ട് കാരണങ്ങളുണ്ട്.ഒന്ന്:ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതിയിൽ പോയിരുന്നു.

രണ്ട്:ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.ആ ലണ്ടൻ കാലം സംശയാസ്പദമാണ്.ആ പുസ്തകത്തിന് പിന്നിൽ ബ്രിട്ടൻറെ പ്രചോദനമായിരുന്നു.

വാദം നാല്:ജാലിയൻ വാലാബാഗ് സംബന്ധിച്ച കാര്യങ്ങൾ ഗാന്ധി തന്നെ നിര്ദേശിച്ചിട്ടാണ്,ലണ്ടനിൽ പോയി നായർ ബ്രിട്ടീഷുകാരെ ധരിപ്പിക്കുന്നത്.അതിൻറെ ഭാഗമായാണ് ഹണ്ടർ കമ്മീഷൻ വരുന്നത്.

സത്യം:ഗാന്ധിക്ക് നായരെ അയക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല.മദൻ മോഹൻ മാളവ്യയെപ്പോലെ വലിയൊരാൾ രാജിവച്ചു നിൽപ്പാണ്.നായരെക്കാൾ തലയെടുപ്പുള്ളവർ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.ഗാന്ധി പറഞ്ഞിട്ടല്ല നായർ പോയത്.നായർ മൊണ്ടേഗ് ആവശ്യപ്പെട്ട് ഉപദേഷ്ടാവായാണ് പോയത്.ഗാന്ധി പറഞ്ഞ് പോയതാണെങ്കിൽ,അത് ഗാന്ധി രേഖകളിൽ കാണണണം -അതില്ല.

'സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ കേസ്' എന്ന ശീർഷകം സാധു ആകണമെങ്കിൽ,കേസ് കൊടുത്തത് നായർ ആയിരിക്കണം.അതല്ല.കേസ് കൊടുത്തത് ഒ'ഡയർ,നായർക്ക് എതിരെയാണ്.

ഗാന്ധിയും അരാജകത്വവും എന്ന പുസ്തകത്തിൽ തനിക്ക് എതിരായ പരാമർശത്തിന് എതിരെയാണ്  ഒ' ഡയർ മാനനഷ്ടക്കേസ് കൊടുത്തത്..കൂട്ടക്കൊലയ്ക്ക് ബ്രിട്ടനെ പഴി ചാരുന്നതിനു പകരം,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽ മാത്രം ചാർത്തി,ബ്രിട്ടനെ രക്ഷിക്കാൻ തത്രപ്പെടുകയാണ്,നായർ,പുസ്തകത്തിൽ പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ ചെയ്തത്.നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക  വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.

നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ഏക അംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു.നായർ അപ്പീൽ കൊടുത്തില്ല എന്നതിൽ നിന്ന് തെളിയുന്നത്,ബ്രിട്ടീഷുകാരൻ കേസ് കൊടുത്താൽ നായർക്കൊപ്പം നിൽക്കില്ല എന്ന് തന്നെ.കേസ് ബ്രിട്ടനെ കുലുക്കിയതേ ഇല്ല.കൂട്ടക്കൊല ബ്രിട്ടനെ പിടിച്ചു കുലുക്കി.അപ്പീൽ നൽകാത്തതിന് കാരണമായി നായർ പറഞ്ഞത്,നടന്നത്,ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളാക്കാൻ നോക്കുന്ന ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വിധി എന്നാണ്.അത് അത് വരെ താൻ സേവിച്ച യജമാനന്മാരെ കുറ്റപ്പെടുത്തലായിരുന്നു.
രഘു പാലാട്ട് 
ചരിത്രം വച്ച് നോവൽ എഴുതുമ്പോൾ,വളച്ചൊടിക്കരുത്.ചതിയൻ ചന്തുവിനെ എം ടി വാസുദേവൻ നായർക്ക് മഹാനാക്കാം.അത് ചരിത്രമല്ല,മിത്താണ്.ചരിത്രത്തിലെ കഥാപാത്രം  മിത്താകില്ല.

കേരള ഹൈക്കോടതിയിൽ നിന്ന് 1993 ൽ വിരമിച്ച ചേറ്റൂർ ശങ്കരൻ നായർ ആമുഖത്തിൽ പറയുന്നത്,സർ സി ശങ്കരൻ നായർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ മിശിഹ ആയിരുന്നുവെന്നാണ്.ഇന്ത്യയിലെ ബ്രിട്ടീഷ് അക്രമത്തെപ്പറ്റി നായർ വിൻസ്റ്റൺ ചർച്ചിലിനെ ബോധവാനാക്കി തുടങ്ങിയ ശരികേടുകളും ആമുഖത്തിലുണ്ട്.ഗാന്ധിയെപ്പറ്റി തന്നെ ചർച്ചിലിന് മതിപ്പുണ്ടായിരുന്നില്ല.വൈസ്രോയിയുടെ കൗൺസിൽ അംഗത്വം ഇന്ത്യക്കാരന് എത്തിപ്പെടാൻ കഴിയാത്തത് ആയിരുന്നെന്നെന്നും വൈസ്രോയ്  കഴിഞ്ഞാൽ അടുത്ത ആളാണെന്നും ആമുഖത്തിലുണ്ട്.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.

നായരെ തറവാട്ടിൽ എല്ലാവരും 'സർ' എന്നാണ് ഓർത്തിരുന്നതെന്ന് രഘു അവതാരികയിൽ പറയുന്നു.'സർ' തൃപ്പൂണിത്തുറ ഹിൽ പാലസിൽ എത്തിയിരുന്നു എന്നത്,ആ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് കൗതുകമുണ്ടാക്കി.രഘുവിൻറെ മുത്തശ്ശി രത്നമ്മ പാലാട്ട് കൊച്ചി രാജാവ് സർ രാമവർമ്മയുടെ മകൾ ആയിരുന്നു.പാലക്കാട് മങ്കരയിൽ, വൈസ്രോയ് ഹാർഡിങ് പ്രഭു 1915 ൽ റയിൽവേ സ്റ്റേഷൻ പണിതത് ശങ്കരൻ നായർക്ക് വേണ്ടി ആയിരുന്നു.'സർ' മരിച്ചപ്പോൾ ഗാന്ധി അനുശോചന സന്ദേശം അയച്ചെന്ന് രഘു എഴുതുന്നു.ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ 24 അടി ഉയരമുള്ള ദീപ സ്തംഭം 1908 ൽ 'സർ' സംഭാവന ചെയ്‌തു.

സർ രാമവർമ്മ എന്നാൽ 'ഒഴിഞ്ഞ തമ്പുരാൻ'.ബ്രിട്ടൻറെ അപ്രീതി കാരണം 1914 ൽ സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നു.യാഥാസ്ഥിതികനായ രാജർഷി രാമവർമയുടെ കാലത്താണ് 1905 ൽ താത്രിക്കുട്ടിയുടെ കുപ്രസിദ്ധമായ സ്മാർത്ത വിചാരം നടന്നത്;കേംബ്രിഡ്‌ജിൽ പഠിക്കാൻ കടൽ കടന്നതിന് സർ രാമുണ്ണി മേനോനെ ഭ്രഷ്ടനാക്കിയതും അദ്ദേഹം തന്നെ.മേനോൻ മദ്രാസ് സർവകലാശാല വൈസ് ചാൻസലർ ആയി.കൊച്ചിയിൽ നിന്ന് ഷൊർണൂർ റയിൽ പാത അദ്ദേഹത്തിൻറെ കാലത്ത് ദിവാൻ പി രാജഗോപാലാചാരി പണിതു.ഭരണകാലം 1895 -1914.രത്നം പാലാട്ടിന്റെ അമ്മയെ മഹാറാണി എന്ന് രഘു വിശേഷിപ്പിച്ചിട്ടുണ്ട്.രാജാവിന് നായർ സംബന്ധം മാത്രമാണ്;അവർ റാണിയോ രാജ്ഞിയോ അല്ല.നേത്യാരമ്മ.

ശങ്കരൻ നായർ നൽകിയ സേവനങ്ങൾക്ക് റെയിൽവേ സ്റ്റേഷനും സർ സ്ഥാനവും ബ്രിട്ടൻ നൽകിയ ശേഷം, നാം സ്വാതന്ത്ര്യ സമര സേനാനി പദവി കൂടി നൽകണം എന്നാണ് കുടുംബത്തിൻറെ വാദം.ഗുരുവായൂർ ദീപ സ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം പദവി!

'സർ' പണ്ട് നോവലിൽ വന്നിട്ടുണ്ട് -വി കെ എൻറെ 'സർ ചാത്തു'.



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...