Monday, 8 December 2025

ശങ്കരൻ: പെരിയാർ മുതൽ ഗംഗ വരെ

ശങ്കരനിൽ ഒഴുകിയ പുഴകൾ

ടുത്തയിടെ കാലടി ശൃംഗേരി മഠത്തിൽ പോയി. അവിടെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും സപ്തമാതാക്കളുടെ വിഗ്രഹങ്ങൾ ഉണ്ട്. എന്തെന്നാൽ ഞാൻ നിരന്തരം ആമേടയിലും തിരുവഞ്ചിക്കുളത്തും സപ്തമാതാക്കളെ കാണുന്നു. 

ഇരുപതാം നൂറ്റാണ്ടിൻ്റെ  തുടക്കം വരെ ഈ സ്ഥലം ആരും ശ്രദ്ധിക്കാതെ കിടന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ  സഹായത്തോടെ മുപ്പത്തിമൂന്നാം ശൃംഗേരി മഠാധിപതി ശ്രീ സച്ചിദാനന്ദ നരസിംഹ ഭാരതി ശ്രീശങ്കരൻ്റെ പിതൃസ്ഥലം കാലടിയിൽ കണ്ടെത്തി. സ്ഥലം രാജാവ് മഠത്തിന് വിട്ടുകൊടുത്തു.


അവിടെ ശ്രീശങ്കരനും ശാരദാംബയ്ക്കും ഓരോ ക്ഷേത്രങ്ങൾ പണിതു. 1910 ലെ മാഘ ശുക്ല ദ്വാദശി ദിനമായ ഫെബ്രുവരി 21 ന് കുംഭാഭിഷേകം നടത്തി. ശ്രീശങ്കര ജയന്തിയും നവരാത്രിയും കൊണ്ടാടാൻ തുടങ്ങി. ചന്ദ്രശേഖര ഭാരതി 1927 ൽ വേദപാഠശാല തുടങ്ങി. 


സാക്ഷാൽ ശൃംഗേരിയിൽ പോയത് ആകസ്മികമായാണ്. കാർക്കല ഗോമടേശ്വര പ്രതിമ കണ്ട് തിരിച്ചിറങ്ങിയപ്പോൾ താഴെ ശൃംഗേരി എന്ന ബോർഡ് വച്ച ബസ് വന്നു. ഒന്നും ആലോചിക്കാതെ അതിൽ കയറി. 


ശ്രീകൃഷ്ണ ക്ഷേത്രം, കാലടി 

'നിർവാണഷഡ്ക'ത്തിൽ "ന മേ ജാതിഭേദാ" എന്ന് ശങ്കരൻപറഞ്ഞിട്ടുണ്ട്. “എനിക്ക് ജാതിഭേദമില്ല.” അത് കാണാതെ ശങ്കരനെ പഴി പറയുന്ന വിഡ്ഢികൾ ധാരാളം. 


ന മേ മൃത്യുശങ്കാ ന മേ ജാതിഭേദാ

പിതാ നൈവ മേ നൈവ മാതാ ന ജന്മ:

ന ബന്ധുർനമിത്രം ഗുരുർനേവ ശിഷ്യ 

ചിദാനന്ദ രൂപ ശിവോഹം ശിവോഹം 


കനകധാര


കാലടിയിൽ ശങ്കരാചാര്യരെ മുതല പിടിച്ച കടവു കണ്ട് മടങ്ങിയ കാലത്ത് 'ഈ കടവിലെ മുതല' എന്ന കഥ എഴുതി -രണ്ടു ദശകം മുൻപ്. അതിൻ്റെ  കയ്യെഴുത്തു പ്രതി വായിച്ചയുടൻ കാബിനിൽ നിന്നിറങ്ങി വന്ന് പത്രാധിപർ എസ് ജയചന്ദ്രൻ നായർ എന്നെ കെട്ടിപ്പിടിച്ചു. 


ആ കഥയിൽ കനകധാരാ സ്തോത്രമുണ്ട്. 


മുതല പിടിച്ചപ്പോൾ സന്യസിക്കാൻ സമ്മതിച്ചാൽ മുതല വിടുമെന്ന് ശങ്കരന് തോന്നി. അമ്മ സമ്മതിച്ചു. 


ശങ്കരൻ തൊഴുതിരുന്നു എന്ന് കരുതുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശൃംഗേരി ജൻമക്ഷേത്രം എന്നിവയോട് ചേർന്നാണ് മുതലക്കടവ്. 


കന്യാകുമാരിയിൽ 'ബേവാച്ച്‌' എന്നൊരു അമ്യൂസ്മെന്റ് പാർക്ക് ഓണക്കൂറിലെ ശങ്കരൻ നമ്പൂതിരിയും കൂട്ടരും നടത്തിയിരുന്നു. അവിടെ പോയ ശേഷം നമ്പൂതിരിയുടെ സുഹൃത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് അജയകുമാറുമൊത്ത് കടൽക്കരയിൽ പോയി ഞങ്ങൾ മൂവരും ശങ്കരാചാര്യരെ ഓർക്കാൻ തുടങ്ങി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പ്രഭാവം കുറഞ്ഞിരുന്നു.


ഈ ക്ഷേത്ര ഉടമകളായ കാപ്പിള്ളി ഇല്ലത്തെ ശ്രീവത്സൻ നമ്പൂതിരി അജയകുമാറിൻ്റെ  സഹോദരി സുനന്ദയെ ആണ് വേളി കഴിച്ചത്. എന്തുകൊണ്ട് ഒരു കനകധാരാ യജ്ഞം നടത്തിക്കൂടാ എന്ന് ഞാൻ ചോദിച്ചു. “ഇല്ലത്ത് വരൂ, സംസാരിക്കാം” എന്നായി അജയൻ. ഇല്ലത്ത് ശ്രീവത്സനെയും അനുജൻ ശ്രീകുമാറിനെയും കണ്ടു.


അങ്ങനെ കനകധാരാ യജ്ഞമുണ്ടായി. ശങ്കരൻ ജീവിച്ചത് 32 വർഷം ആയതിനാൽ 32 പണ്ഡിതർ കനകധാരാ സ്തോത്രം ചൊല്ലുന്ന യജ്ഞം ആണ് അത്. ആദ്യ യജ്ഞത്തിന് ഞാൻ പോയി. അത് 32 ദിവസം നടന്നു. ഇപ്പോൾ നാല് ദിവസമാണ്. 


സന്യാസിയായ ശങ്കരൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തപ്പോൾ ഭ്രഷ്ട് ഉണ്ടായി. അപ്പോൾ ശവദാഹത്തിൽ മൂന്ന് ഇല്ലങ്ങളേ സഹായിച്ചുള്ളൂ -കാപ്പിള്ളിയും തലയാറ്റുംപിള്ളിയും കൈപ്പിള്ളിയും. ഭൗതികദേഹത്തിൻ്റെ കാല്, തല, കൈ എന്നിവ പിടിച്ചവർ.  ച്ചാൽ, വിപ്ലവകാരി ആയിരുന്നു ശങ്കരൻ. തലയാറ്റുംപിള്ളിയിൽ ഞാൻ പണ്ടേ പോയിട്ടുണ്ട്. 99 ലെ (1924) വെള്ളപ്പൊക്കത്തിൽ പെരിയാർ പൊങ്ങിയത് അവിടത്തെ മച്ചിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യാൻ പോയതാണ്. 


സ്വർണത്തു മന
 
ഉപനയനം നടന്ന് ഭിക്ഷ യാചിക്കുമ്പോൾ ശങ്കരൻ കപോതവൃത്തിയാൽ ജീവിക്കുന്ന ദരിദ്ര ഇല്ലത്തെത്തി. കൊയ്ത്ത് കഴിഞ്ഞ വയലിലെ അവശിഷ്ട നെല്ല് പെറുക്കി ജീവിക്കുന്നതിനാണ് കപോതവൃത്തി എന്ന് പറഞ്ഞിരുന്നത്. പ്രോലിറ്റേറിയറ്റ് ബ്രാഹ്മണർ അന്നേയുണ്ട്. ഒന്നുമില്ലാതെ, എട്ടുകാലി വല നെയ്ത പാത്രത്തിൽ കിടന്ന ഉണക്ക നെല്ലിക്ക അന്തർജ്ജനം ശങ്കരന് നൽകി. അപ്പോൾ ശങ്കരൻ കനകധാരാ സ്തോത്രം ചൊല്ലി സ്വർണനെല്ലിക്കകൾ വീഴ്ത്തി.


അതിൽ അവസാനത്തേതിന് മുൻപത്തെ ശ്ലോകം ഇതാണ്:


ദേവി പ്രസീദ ജഗദീശ്വരി ലോകമാത:

കല്യാണഗാത്രി കമലേക്ഷണ ജീവനാഥേ 

ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം 

ആലോകയ പ്രതിദിനം സദയൈരപാംഗൈ 


ലോകത്ത് മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്നത് ദാരിദ്ര്യമാണ്. "ദാരിദ്ര്യഭീതഹൃദയം" എന്നൊരു ഞെട്ടിക്കുന്ന പ്രയോഗം ഇതിഹാസങ്ങളിൽ പോലും ഇല്ല. നൊച്ചൂർ വെങ്കട്ടരാമൻ എഴുതിയ 'ആത്മതീർത്ഥം' പോലെ വേറൊരു ജീവിതകഥയും ശങ്കരനെപ്പറ്റി ഇല്ല. 


ശങ്കരൻ വഴി മാറ്റിയ പുഴ 


എന്റെ അമ്മയുടെ ചിതാഭസ്മം ചേലാമറ്റത്ത് ഒഴുക്കാൻ പോയി മുങ്ങി നിവർന്നപ്പോഴാണ് അറിഞ്ഞത്, അവിടെയാണ് പെരിയാർ വിപരീത ദിശയിലേക്ക് ഒഴുകാൻ തുടങ്ങിയത്. 


ശങ്കരാചാര്യരുടെ അച്ഛൻ ശിവഗുരു മരിച്ച ശേഷം വിധവ ആര്യാംബ കുറെ ദൂരം നടന്നാണ് പുഴയിൽ കുളിക്കാൻ പോയിരുന്നത്. ശങ്കരനെ ശിവൻ പ്രസാദിച്ചു നൽകിയതാണ്. ശിവനെ അടുത്തു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. ഒരു നാൾ സ്നാനം കഴിഞ്ഞു മടങ്ങുമ്പോൾ ഒരു വെളുത്ത മാൻ തുള്ളിക്കളിക്കുന്നത് കണ്ടു. 


അടുത്തേക്ക് പോയപ്പോൾ മാനെ കാണാതായി. എന്നാൽ അവിടെ ഒരു ശിവലിംഗം കണ്ടു. അവിടെ ഒരു ക്ഷേത്രമുണ്ടായി -കാലടിയിലെ തിരുവെള്ളമാൻ തുള്ളി ക്ഷേത്രം.


വ്രതനിഷ്ഠയിൽ ജീവിച്ച അവർ ഒരു നാൾ പെരിയാറിൽ പോയി മടങ്ങുമ്പോൾ തലകറക്കമുണ്ടായി. ശങ്കരൻ ചെന്ന് അവരെ കൂട്ടി. ഇനി അത്ര ദൂരം പോകേണ്ട, പൂർണാ നദി ഇവിടെ വരുമെന്നായി ശങ്കരൻ. 


അന്ന് രാത്രി തുലാവർഷം ഇടിവെട്ടി പെയ്തു. ഉരുൾ പൊട്ടി നദിയുടെ ഒഴുക്കിന് വിഘ്നം വന്നു. വഴി അടഞ്ഞപ്പോൾ പുഴ വേറെ വഴി തേടി. രാവിലെ നോക്കിയപ്പോൾ കാണാം, ഇല്ലത്തിനടുത്ത് പെരിയാർ! 


വഴി മാറിയ പെരിയാറിന്റെ തീരത്തെ വിഷ്ണു  ക്ഷേത്രം വെള്ളത്തിൽ മുങ്ങി. മുതലയും മറ്റും മലവെള്ളത്തിൽ ഒഴുകിയെത്തി. ജനം ക്ഷേത്രം കുറെ ഉയരത്തിലേക്ക് മാറ്റി. അപ്പോൾ ശങ്കരൻ എഴുതിയതാണ് ശ്രീവിഷ്ണു ഭുജംഗപ്രയാത സ്തോത്രം:


ചിദംശം വിഭും നിർമ്മലം നിർവികല്പം 

നിരീഹം നിരാകരമോങ്കാരഗമ്യം 

ഗുണാതീതമവ്യക്തമേകം തുരീയം 

പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ


വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം 

ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം 

അദിഗ്ദേശകാലവ്യവച്ഛേദനീയം 

ത്രയീ വക്തി യം വേദ തസ്മൈ നമസ്തേ  


ഇക്കാലത്താണ് ശങ്കരനെ മുതല പിടിച്ചത്.  


നർമ്മദ ശങ്കര കമണ്ഡലുവിൽ 


ആത്മകഥയും സിലബസും ഇല്ലാതിരുന്ന കാലത്ത് ജീവിച്ച ശങ്കരാചാര്യർ ഏതൊരു എഴുത്തുകാരനെയും പോലെ കൃതികളിൽ ജീവിതം വിതറിക്കാണും. നർമ്മദാ തീരത്തെ ഓങ്കാരേശ്വറിലാണ് ഗുരു ഭഗവത് പാദരെ കാണുന്നത്. കാവേരിയും തുംഗഭദ്രയും ഋശ്യശൃംഗ ഗിരിയുമൊക്കെ താണ്ടിയാണ് അവിടെ എത്തുന്നത്. 


ഗുരുവിനെക്കാണും മുൻപ് ഓങ്കാരനാഥനെ കണ്ടിരിക്കാം. 'ദ്വാദശ ജ്യോതിർലിംഗസ്തോത്ര'ത്തിൽ ഇങ്ങനെയുണ്ട്:


കാവേരികാ നർമ്മദയോ: പവിത്രേ 

സമാഗമേ സജ്ജനതാരണായ 

സദൈവ മാന്ധാതൃപുരേ വസന്ത -

മോങ്കാരമീശം ശിവമേകമീഡേ ..


ഗുരുവിനെ കണ്ട നിമിഷം 'വിവേകചൂഢാമണി'യിൽ വായിക്കാം:


സർവവേദാന്ത സിദ്ധാന്ത ഗോചരം താമഗോചരം 

ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോസ്മ്യഹം 


നർമ്മദയിൽ ആയിരുന്നു സന്യാസദീക്ഷ. ഗുരുസന്നിധിയിൽ ഉണ്ടായ ജ്ഞാനപ്രകാശത്തെ ശങ്കരൻ കുറിച്ചതാണ് 'നിർവാണ ദശകം' അഥവാ 'ദശശ്ലോകി'. അതിലെ രണ്ടാം ശ്ലോകം ഇതാണ്:


ന വർണാ  ന വർണാശ്രമാചാരധർമാ  

ന മേ ധാരണാധ്യാനയോഗാദയോഽപി |

അനാത്മാശ്രയോഽഹം മമാധ്യാസഹാനാത്

തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം


വർണമില്ല, എനിക്ക് വർണ്ണാശ്രമ ധർമ്മവും ഇല്ല. 'നിർവാണാഷ്ടക'ത്തിൽ ശങ്കരൻ 'ന മേ ജാതിഭേദാ" ('എനിക്ക് ജാതിഭേദമില്ല') എന്ന് നിരീക്ഷിച്ചത് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനാണ് രാഷ്ട്രീയത്തിൽ നയപ്രഖ്യാപനം എന്ന് പറയുന്നത്. ഇതിലെ പത്തു ശ്ലോകങ്ങളും "ശിവഃ കേവലോഽഹം" എന്ന് വിളിച്ചോതുന്നു. സത്യം, ശിവം, സുന്ദരം. 


ഗുരു യോഗനിദ്രയിലിരിക്കെ നർമ്മദയിൽ വെള്ളപ്പൊക്കമുണ്ടായി. ജനം ആകുലരായപ്പോൾ ശങ്കരൻ കുന്നിറങ്ങി കമണ്ഡലം നർമ്മദാ തീരത്ത് വച്ചു. അദ്ദേഹം 'നർമ്മദാഷ്ടകം' ചൊല്ലി: 


സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം

ദ്വിഷത്സു പാപജാതജാതകാദിവാരിസംയുതം

കൃതാന്തദൂതകാലഭൂതഭീതിഹാരിവർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 


ത്വദംബുലീനദീനമീനദിവ്യസമ്പ്രദായകം

കലൗ മലൗഘഭാരഹാരിസർവതീർഥനായകം

സുമച്ഛകച്ഛനക്രചക്രവാകചക്രശർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ


(നിൻ്റെ  നദീ ശരീരം തരംഗങ്ങളുമായി ചേർന്ന് ഒഴുകുന്നു. ഈ ജലത്തിന് വിദ്വേഷത്തിൽ നിന്നുണ്ടായ പാപത്തെ ശുദ്ധീകരിക്കാൻ കഴിയും. മരണദൂതനായ ഭയത്തെ അഭയ കവചത്താൽ സംഹരിക്കാൻ കഴിയും. ഈ കലിയുഗത്തിൽ നീ പാപഭാരം ഏൽക്കുന്നു. ജലജീവികൾക്ക് ആഹ്ളാദമേകുന്നു. നിൻ്റെ  കാലിൽ പ്രണാമം. നർമ്മദാ ദേവീ, എനിക്ക് അഭയം തരൂ.)


മുതലക്കടവ് 

ആ കമണ്ഡലത്തിൽ നർമ്മദ അടങ്ങി. കലി അടങ്ങി ശാന്തയായ നർമ്മദ തറവാട്ടിലേക്ക് മടങ്ങി. എന്ത് വിസ്മയമാണ്, പെരിയാറിനെ കൈയിലെടുത്ത ശങ്കരൻ വേറൊരു സ്ഥലരാശിയിൽ വേറൊരു നദിയെയും അമ്മാനമാടി.


ശങ്കരൻ കോരിക്കുടിച്ച ഗംഗ 


പഠനം കഴിഞ്ഞ് ഗുരു ഗോവിന്ദ ഭഗവത് പാദരുടെ ഉപദേശപ്രകാരം, ഗുരു സമാധിയണഞ്ഞ ശേഷം ശങ്കരൻ കാശിക്ക് യാത്രയായി. പല ശിഷ്യരും അനുഗമിച്ചു. ഹൈഹയം, ചേദി, കൗശംബി വഴിയായിരുന്നു യാത്ര. പ്രയാഗയിൽ എത്തിയപ്പോൾ, പണ്ട് ശ്രീരാമൻ വിശ്വാമിത്രനോട് ചോദിച്ചത് ശങ്കരൻ ഓർമ്മിച്ചു: "കിമയം തുമൂല ധ്വനി?"


എന്താണീ കൂട്ടിമുട്ടുന്ന ശബ്ദം? ഗംഗയും യമുനയും സംഗമിക്കുന്ന ശബ്ദം. ഗംഗയും വിശ്വനാഥനും അന്നപൂർണയും വിശാലാക്ഷിയും ബിന്ദുമാധവനും കാലഭൈരവനും വിരാജിക്കുന്ന കാശിയിലെ മണികർണികാഘട്ടിൽ ശങ്കരൻ വിശ്രമിച്ചു. അവിടെ രചിച്ചതാണ് 'മണികർണികാഷ്ടകം':


ത്വത്തീരേ മണികർണികേ ഹരിഹരൗ സായുജ്യമുക്തിപ്രദൗ 

വാദന്തൗ കുരുതഃ പരസ്പരമുഭൗ ജന്തോഃ പ്രയാണോത്സവേ

മദ്രൂപോ മനുജോഽയമസ്തു ഹരിണാ പ്രോക്തഃ ശിവസ്തത്ക്ഷണാത്

തന്മധ്യാദ്ഭൃഗുലാഞ്ഛനോ ഗരുഡഗഃ പീതാംബരോ നിർഗതഃ


ശിഷ്യരുമായി വേദാന്തസാരം പങ്കിട്ടു കൊണ്ട് തന്നെ കാശിയെ ശങ്കരൻ ഉൾക്കൊണ്ടു. അവനവന്റെ ശരീരം തന്നെ കാശി. അനുഭൂതി ധാരയാണ് ഗംഗ. ശ്രദ്ധയാണ് ഗയ. ഗുരുവിനെ പ്രണമിക്കുന്നത് പ്രയാഗ. ഉള്ളിൽ ജ്വലിക്കുന്ന ശക്തി വിശ്വനാഥൻ. ജീവന്മുക്തന്റെ ദേഹമാണ് തീർത്ഥ ക്ഷേത്രം. ഇതാണ് 'കാശീ പഞ്ചക'ത്തിലെ അവസാന ശ്ലോകം: 


കാശീക്ഷേത്രം ശരീരം ത്രിഭുവനജനനീ വ്യാപിനീ ജ്ഞാനഗംഗാ

ഭക്തി ശ്രദ്ധാ ഗയേയം നിജഗുരുചരണധ്യാനയോഗഃ പ്രയാഗഃ

വിശ്വേശോഽയം തുരീയഃ സകലജനമനഃ സാക്ഷിഭൂതോഽന്തരാത്മാ

ദേഹേ സർവം മദീയേ യദി വസതി പുനസ്തീർത്ഥമന്യത്കിമസ്തി.


അനുഭൂതി ധാരയാണ് ഗംഗ എന്നതിനാൽ 'ഗംഗാഷ്ടക'ത്തിൽ ആ മനസ്സ് ഇങ്ങനെ പ്രവഹിച്ചു:


കുതോ വീചിർവീചിസ്തവ യദി ഗതാ ലോചനപഥം

ത്വമാപീതാ പീതാംബരപുരവാസം വിതരസി ।

ത്വദുത്സംഗേ ഗംഗേ പതതി യദി കായസ്തനുഭൃതാം

തദാ മാതഃ ശാംതക്രതവപദലാഭോഽപ്യതിലഘുഃ


ഗംഗാമാതാവിന്റെ രൂപം ദൂരെ നിന്ന് കോരിക്കുടിച്ചാൽ തന്നെ ആ പ്രസാദം വഴി വൈകുണ്ഠം കിട്ടും. ആ മടിയിൽ വീഴുന്നവനോ ആ മാത്രയിൽ ഇന്ദ്രപദവിയ്ക്ക് അപ്പുറം താണ്ടാം. 


അന്ന് ശങ്കരന് വയസ് പതിനൊന്ന്.


ശങ്കരസവിധത്തിൽ സനന്ദനൻ 


ശങ്കരാചാര്യർ കാശിയിൽ താമസിക്കുമ്പോഴാണ് ആദ്യ ശിഷ്യൻ സനന്ദനൻ എത്തിയത്. 'വിവേകചൂഢാമണി'യിൽ, സനന്ദനൻ ശങ്കരൻ്റെ കാൽക്കൽ വീണ് ശിഷ്യനാക്കണം എന്നഭ്യർത്ഥിക്കുന്നതും ശങ്കരൻ മറുപടി നൽകുന്നതും കാണാം.


സനന്ദനൻ പറഞ്ഞു:


ദുർവാരസംസാരദവാഗ്നിതപ്തം

ദോധൂയമാനം ദുരദൃഷ്ടവാതൈഃ ।

ഭീതം പ്രപന്നം പരിപാഹി മൃത്യോഃ

ശരണ്യമന്യദ്യദഹം ന ജാനേ


"ഈ ലോകവനത്തിലെ കെടാത്ത തീയാൽ പീഡിതനായ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചാലും. ദുഷ്ട ദേശത്തിൻ്റെ കാറ്റിനാൽ ഞാൻ ആടിയുലയുന്നു, ഭയന്ന് നിന്നിൽ അഭയം തേടുന്നു, മറ്റാരിൽ അഭയം തേടണമെന്ന് എനിക്കറിയില്ല."


ശങ്കരൻ ആശ്വസിപ്പിച്ചു:


മാ ഭൈഷ്ഠ വിദ്വoസ്തവ നാസ്ത്യപായഃ

സംസാരസിന്ധോസ്തരണേസ്ത്യുപായഃ |

യേനൈവ യാതാ യതയോസ്യ പാരം

തമേവ മാർഗം തവ നിർദിശാമി (43)


“പണ്ഡിതാ, ഭയപ്പെടേണ്ട, നിനക്ക് മരണമില്ല; ഈ സംസാര സമുദ്രം കടക്കാൻ ഒരു മാർഗമുണ്ട്; ഋഷിമാർ ഭവസമുദ്രം കടന്ന വഴി തന്നെ.”


അദ്വൈതം പറയുന്ന പ്രധാന തത്വമാണ് ഭയമരുത് എന്നത്. ഏത് കടലും കടക്കാൻ വേണ്ടത് ആത്മവിശ്വാസമാണ്. 


തുടർന്ന് ശങ്കരൻ ശിഷ്യനോട് ഇങ്ങനെ പറയുന്നു: "അഹങ്കാരം, മനസ്സ് എന്നിവയുടെ ഉറവിടമായ പ്രകൃതിയാണ് അവിദ്യ. ഈ അവസ്ഥയെ നീക്കുന്ന പ്രജ്ഞാനം എല്ലാ അവസ്ഥയിലും ഉണ്ട്. ഉറക്കത്തിൽ നിന്നുണർന്ന് "സുഖമായിരുന്നു" എന്നു പറയുന്നത് ശുദ്ധമനസ്സിലെ അനുഭവമാണ്."


സകലദുഃഖങ്ങളെയും നീക്കുന്നത് ബ്രഹ്മവിദ്യ എന്നർത്ഥം. ശങ്കരൻ നന്നേ ചെറുപ്പത്തിലേ ജീവവന്മുക്തനായിരുന്നു. 


ഉറങ്ങുമ്പോൾ ദേഹമോ മനസ്സോ ഒന്നുമില്ലെന്ന് നാം കരുതുന്നു. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉള്ളത് ബ്രഹ്മമാണ്. അതറിഞ്ഞവൻ ഓരോ ദിവസവും സ്വർഗത്തിൽ എത്തുന്നുവെന്ന് ഛാന്ദോഗ്യോപനിഷത്ത്: "അഹരഹർവാ ഏവം വിദ് സ്വർഗം ലോകമേതി."


© Ramachandran




ഹിന്ദുവായി മരിച്ച ചേരമാൻ പെരുമാൾ

ചേരമാൻ പെരുമാൾ മതം മാറിയില്ല 

മുപ്പത് വർഷത്തിന് ശേഷം വീണ്ടും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ പോയി. വൈകിട്ട് പോയി മൂന്ന് മണിക്കൂർ ചെലവിട്ടു. ദമ്പതി പൂജ അഥവാ പള്ളിയറ പൂജ നടത്തി.

'ഹിരണ്യ' മാസികയ്ക്ക് വേണ്ടി 'കൊടുങ്ങല്ലൂരിലെ കണ്ണകി' എന്നൊരു ലേഖനം എഴുതി എഴുന്നേറ്റപ്പോൾ ഭാര്യ ചോദിച്ചു: "നമുക്കൊന്ന് തിരുവഞ്ചിക്കുളത്ത് പോയാലോ?" 


ഞാൻ ഞെട്ടി. ലേഖനത്തിൽ പറഞ്ഞത് 'ചിലപ്പതികാരം', 'മണിമേഖലൈ' എന്നിവയിലെ കണ്ണകി കഥ മാത്രമല്ല, കോയമ്പത്തൂരിലെ കരൂരിന് പകരം എങ്ങനെ തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായി എന്നത് കൂടിയായിരുന്നു. അപ്പോൾ ഇങ്ങനെ ഭാര്യ ചോദിക്കുന്നതിന് ടെലിപ്പതികാരം എന്ന് പറയാം. 


തിരുവഞ്ചിക്കുളം എൻ്റെ  മനസ്സിൽ കടന്നത് പി കെ ബാലകൃഷ്ണൻ്റെ  'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന കൃതിയിലെ ഒരു വരിയിലൂടെയാണ്. നൂറ്റാണ്ടു യുദ്ധത്തിൽ മഹോദയപുരം തകർന്നു തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയിരിക്കുന്നു, എങ്കിൽ എങ്ങനെ ഇപ്പോഴും തിരുവഞ്ചിക്കുളം ക്ഷേത്രം തകരാതെ നിൽക്കുന്നു എന്നൊരു ചോദ്യം ഉയർത്തി പിള്ളയെ ബാലകൃഷ്ണൻ തരിപ്പണമാക്കി. 


പെരുമാളും നായനാരും തിരുവഞ്ചിക്കുളത്ത് 

വേണുജി എഴുതിയ ചാക്യാർകൂത്ത് പുസ്തകത്തിലെ മറ്റൊരു പരാമർശം തിരുവഞ്ചിക്കുളത്തെ മനസ്സിൽ ഉറപ്പിച്ചു. അവസാനത്തെ ചാക്യാർ ആടയാഭരണങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്ര മണ്ഡപത്തിൽ അഴിച്ചു വച്ച് കാശിക്ക് പോകും എന്നതാണ് ആ വിവരം. അത് ഞാൻ 'ചിലപ്പതികാരം' എന്ന ചെറുകഥയിൽ ഉപയോഗിച്ചു.


ക്ഷേത്രത്തിൽ വൈകിട്ട് അത്താഴ ശീവേലി കഴിഞ്ഞാൽ തിടമ്പ് പള്ളിയറയിലേക്ക് കൊണ്ട് പോകും. ശിവൻ, പാർവതി എന്നിവരെ പള്ളിയറയിലെ ആട്ടുകട്ടിലിലേക്ക് ആനയിച്ച് വിശേഷാൽ പൂജ നടത്തുന്നു. ഇത് കണ്ടു തൊഴുന്നത് ദീർഘ മംഗല്യത്തിനും മംഗല്യപ്രാപ്തിക്കും ഉത്തമം. ആ നേരത്ത് പാടിയ സോപാനം ഗംഭീരമായിരുന്നു. ഒടുവിൽ പാട്ടിൽ പൂർണത്രയീശനും വന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനടുത്ത് പുത്തൻ ബംഗ്ലാവിലെ തേവാരപ്പുരയിൽ കുലദൈവമായ തിരുവഞ്ചിക്കുളത്തപ്പനുണ്ട്. 


പ്രതിഷ്ഠയ്ക്ക് പള്ളിയറയുള്ളത് ഇവിടെയല്ലാതെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മാത്രമാണ്.


തിരുവഞ്ചിക്കുളത്തെപ്പോലെ ഇത്രയും ഉപദേവതകൾ കേരളത്തിൽ വേറൊരു ക്ഷേത്രത്തിലും ഇല്ല. 33 ഉപദേവതകൾ. ചിദംബരത്തെ നടരാജനെ ഇവിടെ പ്രതിഷ്ഠിച്ചത് പെരുമാൾ തന്നെ എന്ന് വിശ്വാസം. അത്യപൂർവമായ ശക്തിപഞ്ചാക്ഷരി പ്രതിഷ്ഠയുണ്ട് -ശിവകുടുംബത്തിന്റെ ധ്യാനസങ്കല്പം. ഇത്രയധികം ശ്രീകോവിലുകൾ വേറൊരു ക്ഷേത്രത്തിലും ഇല്ല. 


ആമേട ക്ഷേത്രത്തിൽ പതിവായി സപ്തമാതൃക്കളെ തൊഴാറുണ്ട്. തിരുവഞ്ചിക്കുളത്തും ഇവരുണ്ട്. ഇവരെ സാധാരണ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചു കാണാം. വിഗ്രഹരൂപത്തിൽ ഇവരെ കാണുക രുരുജിത് രീതിയിൽ പൂജ നടക്കുന്ന കാളീക്ഷേത്രങ്ങളിലാണ്. കൊടുങ്ങലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർക്കാവ്, മാടായിക്കാവ് ഒക്കെ ഉദാഹരണം. 


ഡച്ചുകാർ 1780 ൽ കൊടുങ്ങലൂർ ഭരണി നാളിൽ ഈ ക്ഷേത്രം ആക്രമിച്ചു. ടിപ്പു പടിഞ്ഞാറേ ഗോപുരം തകർത്തു. 


ചോതി തിരുവിഴ 


ക്ഷേത്രത്തിൽ കയറിയാൽ തന്നെ പ്രാചീനശക്തികളെ അറിയാൻ കഴിയും. അന്നും ഇന്നും ക്ഷേത്രത്തിൽ കൂട്ടമില്ല. കൊടുങ്ങലൂർ നിന്ന് രണ്ടു കിലോമീറ്ററേ ഉള്ളൂ. അവിടെ എത്തുന്നവർ ഇവിടെ എത്താതെ പോകുന്നത് വലിയ നഷ്ടമാണ്. 'പെരിയ പുരാണ'ത്തിലും തേവാരപ്പതികങ്ങളിലും പറയുന്ന ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. 


ആദ്യം ക്ഷേത്രത്തിൽ എത്തിയത് അങ്ങോട്ട് എന്ന് കരുതി പോയതല്ല. തൃശൂരിൽ നിന്ന് മടങ്ങുമ്പോൾ ബോർഡ് കണ്ട് ക്ഷേത്രത്തിലേക്ക് കാർ തിരിച്ചതാണ്. ക്ഷേത്രത്തിൽ ഉപദേവതകളുടെ കൂട്ടത്തിൽ ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ എന്നിവരുടെ വിഗ്രഹങ്ങൾ കണ്ടത് എന്നെ അമ്പരപ്പിച്ചു. ശൈവ സിദ്ധന്മാരിലെ സുന്ദരർ ആണ് സുന്ദരമൂർത്തി നായനാർ. ശൈവ സിദ്ധന്മാരിൽ പെട്ടയാൾ തന്നെ ചേരമാൻ പെരുമാൾ നായനാരും. 


കവികളായിരുന്ന ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അവർ കർക്കടത്തിലെ ചോതി നാളിൽ ക്ഷേത്രത്തിൽ നിന്ന് ഉടലോടെ സ്വർഗത്തിൽ പോയി എന്നാണ് ഐതിഹ്യം. സുന്ദരർ ഐരാവതത്തിൻ്റെ  പുറത്തും പെരുമാൾ കുതിരപ്പുറത്തും പോയി. ഈ ദിനം ഇന്നും കൊണ്ടാടുന്നു-ചോതി തിരുവിഴ. 


കേരളത്തിലെ ഏറ്റവും പ്രാചീനമായ ഈ ക്ഷേത്രത്തിൽ ചേരമാൻ പെരുമാളിൻ്റെ  വിഗ്രഹം കാണുന്നതിനാൽ തന്നെ പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് വെറും സുടാപ്പിക്കഥയാണെന്ന് തെളിയുന്നു. കാലാകാലങ്ങളായി ഉള്ളതാണ് സ്വർഗ്ഗാരോഹണ ഐതിഹ്യം. പെരുമാൾ കൊടുങ്ങല്ലൂരിൽ തന്നെയാണ് മരിച്ചത്. ഗാസയിലോ മെക്കയിലോ അല്ല.


ഏഴാം നൂറ്റാണ്ടിനൊടുവിൽ വില്ലുപുരം തിരുനാവലൂരിൽ ശൈവബ്രാഹ്മണനായ സദയ നായനാർക്കും ഇശൈജ്ഞാനിയാർക്കും ജനിച്ച സുന്ദരരെ, നരസിംഹ മുനയരായർ പല്ലവ ക്ഷത്രിയ കുടുംബം ദത്തെടുത്തു. ബാല്യം അങ്ങനെ സമൃദ്ധമായി.


സമയമായപ്പോൾ ഈ കുടുംബം സുന്ദരർക്ക് വിവാഹം നിശ്ചയിച്ചു. വിവാഹ പാർട്ടി ശിവക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ ഒരു വൃദ്ധൻ സംഘത്തെ ഒരോല കാട്ടി. അതിൽ വൃദ്ധനെ സേവിക്കാൻ നിയോഗിക്കപ്പെട്ടവനാണ് സുന്ദരർ എന്നെഴുതിയിരുന്നു. കാരണവന്മാർ ഓല സത്യമെന്ന് കണ്ടെത്തി സുന്ദരരെ വൃദ്ധനെ സേവിക്കാൻ നിയോഗിച്ചു. വൃദ്ധൻ തിരുവാരൂർ ശിവക്ഷേത്രത്തിൽ അപ്രത്യക്ഷനായി.


ക്ഷേത്രനർത്തകി പറവയാരെ സുന്ദരർ വിവാഹം ചെയ്തു. മദ്രാസിലെ തീരനഗരമായ തിരുവൊട്രിയൂരിൽ വെള്ളാള സ്ത്രീയായ ചങ്കിലിയുമായി സുന്ദരർ പ്രണയത്തിലായി. സ്ഥലം വിടില്ല, ചങ്കിലിയെയും വിടില്ല എന്ന ഉപാധിയിൽ ആ വിവാഹം നടന്നു. വാക്ക് തെറ്റിച്ച് അദ്ദേഹം പറവയുടെ അടുത്തേക്ക്, തിരുവാരൂരിലേക്ക് മടങ്ങി. വാക്ക് ലംഘിച്ചതിനാൽ അന്ധനായി. തുടർന്നുള്ള ദുരിതജീവിതം തേവാരപ്പാട്ടുകളുടെ ഭാഗമാണ്. അന്ധകവി ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് ഘട്ടം ഘട്ടമായി കാഴ്ച വീണ്ടെടുത്തു.


പെരുമാൾ സുഹൃത്ത് 


കേരളം ഭരിച്ച ചേരമാൻ പെരുമാൾ തിരുവാരൂരിലെത്തി സംയുക്തമായാണ് ആ തീർത്ഥയാത്ര നടന്നതെന്ന് പറയുന്നു. ഈ തീർത്ഥാടന ശേഷം മറ്റൊരു കാലത്ത്  തിരുവഞ്ചിക്കുളത്ത് സുന്ദരരുടെ സ്വർഗാരോഹണം. അത് സി ഇ 730 നടുത്താകാമെന്ന് കാമിൽ സ്വലേബിൽ A History of Indian Literature ൽ (വാല്യം 10) കണക്കാക്കുന്നു.


വാങ്‌മൊഴിയായാണ് സുന്ദരരുടെ തേവാരഗീതികൾ പ്രചരിച്ചത്. സി ഇ 1000 അടുത്ത് രാജരാജചോഴൻ ഇതിൽ നിന്നുള്ള ഭാഗങ്ങൾ സദസ്സിൽ കേട്ടു. ഗണേശക്ഷേത്ര പൂജാരിയായ നമ്പിയാന്തർ നമ്പിയോട് അവ പൂർണമായി കണ്ടെടുക്കാൻ ആവശ്യപ്പെട്ടു. ചിദംബരം നടരാജ ക്ഷേത്രത്തിലെ അകത്തളത്തിൽ വെള്ളയുറുമ്പുകൾ തിന്ന പനയോലകളിൽ അവ കണ്ടെത്തി. തേവാരം ത്രിമൂർത്തികളായ സംബന്ധർ, തിരുനാവുക്കരശർ എന്ന അപ്പർ, സുന്ദരർ എന്നിവർ നേരിട്ടെത്തിയാലേ ഇവ കൈമാറൂ എന്ന് ക്ഷേത്രാധികാരികൾ കട്ടായം പറഞ്ഞു. അങ്ങനെ രാജാവ് മൂന്ന് കവികളെയും അവിടെ പ്രതിഷ്ഠിച്ചു. പി കുഞ്ഞിരാമൻ നായർ, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവർ പ്രതിഷ്ഠയാകുന്നതും സച്ചിദാനന്ദൻ ആകാത്തതും ഉള്ളിലെ ആത്മീയതയുടെ സമൃദ്ധിയും അഭാവവും നിമിത്തമാണ്.


വേദങ്ങളെ അനുഗമിച്ച ഈ മൂന്ന് തേവാരക്കവികളാണ് ശിവക്ഷേത്രങ്ങളിൽ ആഗമ പൂജ നിർണയിച്ചത്. ആ പൂജയ്ക്ക് ശേഷം തേവാരം പാടുന്നു. സുന്ദരരുടെ ശിവാലയ തീർത്ഥയാത്രകൾ തമിഴ്‌നാട്ടിൽ ശിവഭൂമികയ്ക്ക് വിസ്തൃതി കൂട്ടി. 


ചേരമാൻ പെരുമാളുമൊത്ത് നടത്തിയ യാത്രയിൽ ഇരുവരും മധുരയ്ക്കുള്ള വഴിയിൽ തിരുനാഗൈകോർണത്ത് എത്തി. ദൈവത്തെ സഖ്യ ഭാവത്തിൽ കണ്ട സുന്ദരർ ഒരുപാട് സ്വത്തിനായി പ്രാർത്ഥിച്ചു. പല രാജാക്കന്മാരെ കണ്ട അവർ തിരുകണ്ടിയൂരിൽ നിൽക്കെ അപ്പുറത്തെ കരയിൽ തിരുവയ്യാർ നഗരം കണ്ടു. അവിടെയെത്താൻ പെരുമാൾ ആഗ്രഹിച്ചു. സുന്ദരർ പ്രാർത്ഥിച്ച് വെള്ളപ്പൊക്കം നീക്കി, പുഴ വഴി മാറി. 


അവിടെ നിന്നാണ് ഇരുവരും തിരുവഞ്ചിക്കുളത്ത് എത്തിയത്. കുറെക്കാലം പെരുമാൾക്കൊപ്പം താമസിച്ച സുന്ദരരെ ഗൃഹാതുരത്വം പിടികൂടി. ഒപ്പം  തിരുവാരൂർക്ക് പോകാൻ കഴിയാതെ പെരുമാൾ ഖേദിച്ചു. സാഷ്ടാംഗം നമസ്കരിച്ച് പെരുമാൾ സമ്മാനങ്ങൾ നൽകി. അവയുമായി ഒരു സംഘം സുന്ദരരെ അനുഗമിച്ചു. 


തിരുമുരുകൻപോണ്ടി എന്ന സ്ഥലത്ത് സുന്ദരരെ കൊള്ള ചെയ്തു. അദ്ദേഹം തന്നിൽ നിന്ന് മാത്രം സമ്മാനങ്ങൾ സ്വീകരിച്ചാൽ മതിയെന്ന് ശിവൻ തീരുമാനിച്ചുവെന്നാണ് ഐതിഹ്യം. അടുത്ത ശിവക്ഷേത്രത്തിൽ സുന്ദരർ പതികങ്ങൾ പാടി പുറത്തെത്തിയപ്പോൾ, ദാ കിടക്കുന്നു സമ്മാനങ്ങൾ! 


നായനാരും പെരുമാളും സ്വർഗത്തേക്ക്, നെല്ലയപ്പർ ക്ഷേത്രം , തിരുനൽവേലി 

കാലങ്ങൾ പോകെ വീണ്ടും പെരുമാളിനെ കാണാൻ സുന്ദരർ യാത്രയായി. തിരുപൊക്കിളിയൂർ അവിനാശിയിൽ ചില വീടുകളിൽ നിന്ന് ആഹ്ളാദശബ്ദവും ചിലയിടങ്ങളിൽ നിന്ന് അലമുറയും കേട്ടു. ഒരേ പ്രായമുള്ള രണ്ടു ബ്രാഹ്മണ കുട്ടികൾ കുളിക്കാൻ പോയി. ഒന്നിനെ മുതല പിടിച്ചു. അന്ന് ഉപനയനം കഴിഞ്ഞ പയ്യൻ രക്ഷപ്പെട്ടു. കരയുന്ന വീട്ടുകാർ, പയ്യൻ ജീവിച്ചിരുന്നെങ്കിൽ ഉപനയനം നടന്നേനെ എന്ന് പറഞ്ഞത് സുന്ദരരെ സ്പർശിച്ചു, പയ്യനെ അദ്ദേഹം ഉയിർപ്പിച്ചു -മുതല പയ്യനെ ഛർദിച്ചു. 


ഉയിർപ്പ് കഥ സുന്ദരർക്ക് മുൻപേ തിരുവഞ്ചിക്കുളത്ത് എത്തിയിരുന്നു. കൊട്ടാരത്തിൽ പെരുമാൾക്കൊപ്പം താമസിച്ച സുന്ദരർ മഹാദേവ ക്ഷേത്രത്തിൽ ചെന്നു. വിഗ്രഹം കണ്ടപാടെ സമാധിയിലായി. ശയന പ്രദക്ഷിണം നടത്തുമ്പോൾ കണ്ണുനീർ പ്രവഹിച്ചു. ഒരു പതികം പാടി കൈലാസത്തിൽ പോകാൻ ആഗ്രഹിച്ചു.


സ്വർഗ്ഗാരോഹണത്തിന് ഭഗവാൻ ഐരാവതത്തെ അയച്ചു. ക്ഷേത്രത്തിന് പുറത്ത് ആന കാത്തു നിന്നു. പെരുമാളിനെ ഒപ്പം കൂട്ടാൻ സുന്ദരർ ആഗ്രഹിച്ചു. ഈ യാത്ര സൂക്ഷ്മശരീരത്തിൽ ആയിരുന്നെന്ന് ഒരു പതികത്തിൽ സുന്ദരർ പാടിയിട്ടുണ്ട്. സ്ഥൂലശരീരത്തെ ഭൂമിയിൽ വിട്ടു. 


ഈ സ്വർഗ്ഗാരോഹണ വാർത്തയറിഞ്ഞ പെരുമാൾ കുതിരപ്പുറത്ത് മഹാദേവ ക്ഷേത്രത്തിലെത്തി. സുന്ദരരെ ഗഗനവീഥിയിൽ പെരുമാൾ കണ്ടു. കുതിരയുടെ ചെവിയിൽ പെരുമാൾ പഞ്ചാക്ഷര മന്ത്രം ഉരുവിട്ടു-ഓം നമഃശിവായ!


പെരുമാളുമായി കുതിര പറന്ന് സുന്ദരർക്കൊപ്പം ചേർന്നു. സൂക്ഷ്മശരീരത്തിൽ അവർ കൈലാസത്തിൽ ശിവപാദം പൂകി. കൈലാസ വാതിലിൽ സുന്ദരരെ മാത്രം അകത്തേക്ക് കടത്തി. പെരുമാളിനായി സുന്ദരർ കെഞ്ചി. ശിവൻ നന്ദികേശ്വരനെ അയച്ച് പെരുമാളിനെ ആനയിച്ചു.


ഗുണപാഠം: അർഹതയില്ലാത്തവൻ ഗുരുവിനോട് ചേർന്നാൽ ദൈവസവിധത്തിൽ എത്താം. 


അങ്ങനെ തമിഴ് കവികളായ 63 നായനാർമാരിൽ രണ്ടു പേരുടെ മുക്തിസ്ഥലമാണ് തിരുവഞ്ചിക്കുളം. മുഖ്യപ്രവേശന കവാടത്തിൻ്റെ വലത്ത് ക്ഷേത്രത്തിനകത്ത്.


ഗുണപാഠം: പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് ജിഹാദി രാഷ്ട്രീയത്തിലെ അസംബന്ധം. 


© Ramachandran









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...