Sunday, 22 March 2026

മാമാങ്കത്തിലെ ബന്തർ കോയ

മാമാങ്കം സാമൂതിരി പിടിച്ച വിധം 

സാമൂതിരി ‘മതേതരവാദി’യായിരുന്നുവെന്നും അതിനാൽ ഓരോ മുക്കുവൻ്റെ  വീട്ടിലും ഒരാൾ ഇസ്ലാമിൽ ചേരണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും നമുക്കറിയാം. അങ്ങനെയാണ് മലബാറിൽ ഇത്രയും മുസ്ലിംകൾ ഉണ്ടായത്. സാമൂതിരിയെ “നമ്മുടെ സുൽത്താൻ” എന്നാണ് സൈനുദീൻ മഖ്‌ദൂം രണ്ടാമൻ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ‘തുഹ്ഫത്തുൽ മുജാഹിദീനി’ൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടന്ന് യുദ്ധക്കപ്പലുകളിൽ നാവികരെ അയച്ചു കൊടുത്ത് ബിജാപ്പൂർ സുൽത്താനെ സാമൂതിരി സഹായിച്ചതും ഇസ്ലാമികവൽക്കരണത്തെ തുണച്ചതും ഒക്കെയാണ് സാമൂതിരിയെ അങ്ങനെ മുസ്ലിംകൾ പരിഗണിക്കാൻ കാരണം. 

മതേതരവാദിയായ സാമൂതിരി, ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ കൊട്ടാരത്തിന് തീവച്ച് ആത്മാഹുതി ചെയ്തു. ഇസ്ലാമിനെ തുണച്ചപ്പോൾ കിട്ടിയ പ്രതിഫലമാണ് ആത്മാഹുതി. അതിനു വളരെ  മുൻപാണ് സാമൂതിരി, മാമാങ്കത്തിൽ കോഴിക്കോട്ടെ ബന്തർ കോയയെ തനിക്കൊപ്പം നിർത്തിയത്. കോഴിക്കോട് തുറമുഖ അധികാരി ആയിരുന്നു ബന്തർ കോയ.


ഐക്യത്തിനായി പുഴ അപേക്ഷിച്ചത് ഹിന്ദുക്കൾ കേൾക്കാതിരുന്നത് കൊണ്ടാണ് നിള വറ്റിയത് എന്ന് മനസ്സിലായപ്പോൾ ഹിന്ദു ഉണർന്നു; മാമാങ്ക കുംഭമേള പുനരുജ്ജീവിച്ചു. ഇനി പുഴയും ഉണരുമായിരിക്കും. സരസ്വതിയും ഭൂഗർഭത്തിൽ ഉണ്ട്. ഇന്ത്യ ഒട്ടാകെ ഹിന്ദു ഉണരുമ്പോൾ സരസ്വതിയും ഉണർന്നു വരും. തമിഴ്‌നാട്ടിൽ പൂംപുഹാർ എന്ന തുറമുഖ നഗരം നിന്ന നദിയും വറ്റിപ്പോയി.


അഭിഷേകം, അധിനിവേശം 


തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രോത്സവം എന്ന നിലയിൽ തുടങ്ങിയ മാമാങ്കം അന്നത്തെ വാൾ നമ്പിമാരിൽ നിന്ന് രക്ഷാപുരുഷനിലേക്കും പെരുമാളിൻ്റെ അഭിഷേകത്തിലേക്കും ഒഴിയലിലേക്കും സാമൂതിരിയുടെ അധിനിവേശത്തിലേക്കും പരിണമിച്ച ചരിത്രമാണ് മാമാങ്കത്തിന്റേത്. 


ഉജ്ജയിനി, പ്രയാഗ, ഹരിദ്വാർ, കുംഭകോണം കുംഭമേളകൾ പോലൊന്ന് തിരുന്നാവായയിലും പണ്ട് നടന്നിരുന്നു. 12 വർഷത്തിലൊരിക്കൽ കുംഭകോണത്ത് മഹാമഹം നടക്കുന്നത് മാർക്സിസത്തിൽ സ്നാനം ചെയ്യുന്നതിനിടയിൽ മലയാളി കണ്ടില്ല. ഗംഗ, യമുന, സരസ്വതി, നർമ്മദ, ഗോദാവരി, കൃഷ്ണ, കാവേരി, സരയൂ, മഹാനദി എന്നീ ഒൻപത് പുണ്യ നദികൾ കുംഭകോണത്തെ ആറേക്കർ ജലാശയത്തിൽ സംഗമിക്കുന്നു എന്നാണ് വിശ്വാസം. പത്തു ദിവസത്തെ മേളയിൽ 20 മിനിറ്റ് നേരത്തെ തീർത്ഥവാരിയാണ് പ്രധാനം. ഇതിന് ചുറ്റും 16 മണ്ഡപങ്ങളും 21 കിണറുകളുമുണ്ട്. കുംഭേശ്വർ ക്ഷേത്രം ഉൾപ്പെടെ 12 ശിവക്ഷേത്രങ്ങളും അഞ്ച് വിഷ്ണുക്ഷേത്രങ്ങളും മേളയുടെ ഭാഗമാണ്.


നിലപാട് തറ 

 
കുംഭകോണത്ത് നദിയല്ല, തീർത്ഥമാണ്. ഒരുകാലത്ത് നദി ആയിരുന്നിരിക്കാം. തമിഴ്‌നാട്ടിൽ നദികൾ വറ്റിയപ്പോഴാണ് തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായത്. കുംഭകോണത്ത് ഒടുവിൽ കുംഭമേള നടന്നത്, 2016 ഫെബ്രുവരി 22 നാണ്. ഇനി 2028 ൽ. 


ഗംഗ ഭാരതപ്പുഴയിലേക്ക് കുംഭമേളക്കാലത്ത് ഒഴുകിയെത്തുന്നു എന്നാണ് വിശ്വാസം. ബാർബോസയെപ്പോലുള്ള യാത്രികർ എഴുതിയ വിവരണങ്ങളിലും കേരളോൽപത്തി, കേരളമാഹാത്മ്യം, കോഴിക്കോട് ഗ്രന്ഥവരി, മാമാങ്കം കിളിപ്പാട്ട്, കണ്ടർ മേനോൻ പടപ്പാട്ട് എന്നിവയിലും എല്ലാം മാമാങ്കം ഉണ്ട്. 


കൊടുങ്ങല്ലൂരിൽ ചേരന്മാർ ഭരിക്കുന്നത് സി ഇ 800-1124 കാലത്താണ്. അതിന് മുൻപേ മാമാങ്കം നടക്കുന്നുണ്ട്. തിരുന്നാവായയ്ക്ക് ബ്രിഹന്നടി, മഹായോഗി പുരം എന്നൊക്കെ പറഞ്ഞിരുന്നു. നിളയുടെ വലത്ത് വിഷ്ണു, ഇടത്ത് ബ്രഹ്മാവ്, ശിവൻ. പഴയ ബ്രാഹ്മണ വാസകേന്ദ്രമാണ് ഈ ഗ്രാമം. 


പെരിയാറിന് ശേഷം അടുത്ത വലിയ നദിയായ ഭാരതപ്പുഴ അന്ന് പേരാർ എന്നറിയപ്പെട്ടിരുന്നു. ലോഗൻ പറയുന്നത് മഹാമഘം എന്നാൽ മഹാത്യാഗം എന്നാണ്. സാമൂതിരി ചരിത്രം എഴുതിയ കെ വി കൃഷ്ണയ്യർക്ക് അത് മഹാമാഘം. ഇളംകുളം കുഞ്ഞൻ പിള്ളയ്ക്ക് മാഘ മകം. 


ആദ്യം ഇത് നടത്തിയത് നാല് കഴകങ്ങളിലെ മാടമ്പിമാർ. അതിൽ നിന്നൊരാൾ മൂന്ന് വർഷത്തേക്ക് രക്ഷാപുരുഷൻ. ഒരിക്കൽ ഇത് ആരായിരിക്കണം എന്ന് തർക്കമുണ്ടായി. നാല് കഴകങ്ങൾക്ക് പുറത്ത് നിന്നൊരാൾ വരട്ടെ എന്ന് തീരുമാനിച്ചു. പശ്ചിമഘട്ടത്തിന് അപ്പുറം നിന്ന് രാജകുമാരനെ വരുത്തി പേരാറിൻ്റെ തീരത്തെ മാമാങ്കത്തിൽ പെരുമാളായി വാഴിച്ചു. 12 വർഷം ഭരണകാലം എന്ന് തീരുമാനിച്ചു. മാഘമാസത്തിലെ കർക്കടക വ്യാഴത്തിലെ പുഷ്യ ദിനമായിരുന്നു അന്ന്. അന്നത്തെ സദ്യയിൽ ബ്രാഹ്മണരും മാടമ്പിമാരും പങ്കെടുത്തു പോന്നു. 


പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് 28 ദിവസമാകുമ്പോൾ ബ്രാഹ്മണർക്ക് മുന്നിൽ പെരുമാൾ വാൾ അടിയറ വയ്ക്കും. അടുത്ത പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ദിനം തമിഴിൽ മഹാ മാഘം. കൃഷ്ണയ്യർ ആണ് ശരി. 


സ്ഥാനം ഒഴിയുന്ന പെരുമാൾ സ്വയം കഴുത്ത് വാൾ കൊണ്ട് മുറിച്ചിരുന്നെന്ന് അലക്‌സാണ്ടർ ഹാമിൽട്ടൺ എഴുതുന്നു. പണ്ഡിതസഭയ്ക്ക് മുന്നിൽ ഉയർത്തിയ പീഠത്തിലാണ് ഈ നിണമൊഴുകിയത്. പുഴയിലെ സ്നാനത്തിന് ശേഷമാണ് പെരുമാൾ ഇത് ചെയ്തിരുന്നതെന്ന് ബാർബോസ പറയുന്നു. ആൾക്കൂട്ട അകമ്പടിയോടെ സ്നാനത്തിന് പോയി വിഗ്രഹത്തെ തൊഴുത ശേഷമായിരുന്നു ദേഹത്യാഗം. പിൻഗാമി ഇതിന് സാക്ഷിയായിരിക്കും. 


അധികാരം സുഖമായപ്പോൾ 12 വർഷം കഴിഞ്ഞ് ഒഴിയാൻ പെരുമാക്കൾ വിസമ്മതിച്ചു. കിരീടത്തിനായി പോരാട്ടം തുടങ്ങി. ചാവേറുകൾക്കിടയിലൂടെ നടന്ന് പെരുമാളിനെ തീർക്കുന്നവൻ അടുത്ത പെരുമാൾ. അത് നടന്നില്ലെങ്കിൽ പെരുമാൾ തുടരും. അവസാന പെരുമാൾ രാമവർമ്മ കുലശേഖരൻ (1089-1124) മൂന്ന് മാമാങ്കങ്ങളെ അതിജീവിച്ചു. എന്നിട്ട് വള്ളുവനാട് രാജാവിനെ രക്ഷാപുരുഷനാക്കി മാമാങ്കം നടത്താൻ ഏൽപിച്ചു. രാജാവിന് ആയിരം നായർ ഭടന്മാർ ഉണ്ടായിരുന്നു. തിരുമാന്ധാംകുന്ന് ഭഗവതി പരദേവത. കേരളത്തെ പെരുമാൾ അന്ന് വിഭജിച്ചത് തിരുന്നാവായയിൽ ആണെന്നാണ് വിശ്വാസം. ആവർത്തിക്കട്ടെ, അവസാന പെരുമാൾ ഇസ്ലാമിൽ ചേർന്നില്ല.


കോയയുടെ കുതന്ത്രം 


വള്ളുവനാട് രാജാവിനെ വെള്ളാട്ടിരി എന്ന് വിളിച്ചു. അദ്ദേഹത്തെ അട്ടിമറിച്ചു ഭരണം പിടിച്ച് മാമാങ്കത്തിൻ്റെ രക്ഷാപുരുഷനാകാൻ സാമൂതിരിയെ പ്രേരിപ്പിച്ചത് ബന്തർ കോയ ആയിരുന്നെന്ന് പറയപ്പെടുന്നു. പോർച്ചുഗീസുകാർ ഉൾപ്പെടെയുള്ള ശത്രുക്കളിൽ നിന്ന് കോഴിക്കോട് തുറമുഖം സംരക്ഷിക്കുക, സാമൂതിരിയുടെ കച്ചവടക്കപ്പലുകൾക്ക് സംരക്ഷണം നൽകുക, മുസ്ലിം നാവികരെ കണ്ടെത്തുക തുടങ്ങിയ സുപ്രധാന ജോലികൾ കോയ നിർവഹിച്ചു. കച്ചവടം നടത്തി ലാഭമുണ്ടാക്കൽ രാജാവിൻ്റെ പണിയല്ല എന്ന സത്യം സാമൂതിരിക്ക് വിഷയം ആയിരുന്നില്ല. സ്വന്തം കപ്പലുകൾക്ക് നാവികരാകാൻ മുസ്ലിംകളെ വേണ്ടിയിരുന്നു എന്ന ഗതികേടും സാമൂതിരിയെ മതേതരനാകാൻ പ്രേരിപ്പിച്ചു.


കോയയുടെ സേന കടൽ വഴിയും സാമൂതിരിയുടെ സേന കര വഴിയും പോയാണ് വള്ളുവനാട് പിടിച്ചത് എന്ന് പറയപ്പെടുന്നു. തിരുന്നാവായ പിടിച്ചതിന് പ്രത്യുപകാരമായി കോയയെ സാമൂതിരി സമ്പത്തു കൊണ്ട് മൂടിയെന്നും അയാൾക്ക് മാമാങ്കത്തിൽ തൻ്റെ വലതു വശത്തു നിൽക്കാൻ അവകാശം നൽകിയെന്നും കൃഷ്ണയ്യർ എഴുതുന്നു. Zamorins of Calicut എന്ന പ്രൊഫസർ കൃഷ്ണയ്യരുടെ പുസ്തകം സാമൂതിരി കുടുംബം എഴുതിപ്പിച്ച ചരിത്രം കൂടിയാണ്.


കോയ കുതന്ത്രം വഴിയാണ് ഈ സ്ഥാനം നേടിയത് എന്നൊരു ഭാഷ്യമുണ്ട്. കോയയ്ക്ക് സാമൂതിരിയുമായി മാത്രമല്ല, വള്ളുവനാട് രാജാവുമായും നല്ല ബന്ധമായിരുന്നു. ഒരു മാമാങ്കത്തിൽ സാമൂതിരിയുടെ ഭടന്മാർ വള്ളുവനാട് രാജാവിൻ്റെ സേനാവ്യൂഹത്തെ ഭേദിച്ച് രാജാവിനെ വാകയൂർ മണിത്തറയിൽ കൊന്നു. സംഗതി വിജയിച്ചാൽ കോയയുടെ മകളെ നിക്കാഹ് ചെയ്യാമെന്ന് സാമൂതിരി വാക്ക് നൽകിയിരുന്നത്രെ. സംഭവം നടന്നപ്പോൾ മുന്നാലോചനയില്ലാതെ അങ്ങനെ പറഞ്ഞതിൽ സാമൂതിരി പരിതപിച്ചു. നിക്കാഹ് നടന്നാൽ അങ്ങേര് ജാതിഭ്രഷ്ടനാകും. വള്ളുവനാട് പിടിച്ചു കല്ലായിപ്പുഴ കടന്ന സാമൂതിരിയെ വ്യാജ ബീവി സ്വീകരിച്ച് പ്രശ്നം പരിഹരിച്ചു. ബീവിയുടെ വേഷം ധരിച്ച ഒരു പുരുഷനിൽ നിന്ന് സാമൂതിരി താംബൂലവും പുകയിലയും സ്വീകരിച്ചു. ഇത് കൃഷ്ണയ്യരുടെ പുസ്തകത്തിലുണ്ട്.


പന്നിയൂർ, ചൊവ്വാരം ബ്രാഹ്മണ ഗ്രാമങ്ങൾ തമ്മിലുള്ള തർക്കവും വള്ളുവനാട് രാജാവിനെ ആക്രമിക്കാൻ സാമൂതിരിക്ക് ന്യായം നൽകിയെന്ന് വിഷറുടെ Letters from Malabar -ൽ കാണാം.


മരുന്നറ 

 
തിരുമനശ്ശേരിയിലെ നമ്പൂതിരി നാടുവാഴിയെ അയലത്തെ വള്ളുവനാടും പെരുമ്പടപ്പും കീഴടക്കിയപ്പോഴാണ് സാമൂതിരി ഇടപെട്ടത്. പേരാറിൻ്റെ മുനമ്പിലായിരുന്നു തിരുമനശ്ശേരി. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ട വള്ളുവനാടിൻ്റെ സാമന്തനായ തിരുമനശ്ശേരിക്ക് പൊന്നാനി തുറമുഖം കൈവശമുണ്ടായിരുന്നു. വടക്ക് നിള. അദ്ദേഹമാണ് പെരിഞ്ചല്ലൂരിനും ചെങ്ങന്നൂരിനും ഇടയ്ക്കുള്ള 64 നമ്പൂതിരി ഗ്രാമങ്ങളുടെ നേതൃത്വം വഹിച്ച പന്നിയൂർ ചേരിയുടെ വിധാതാവ്. തളിപ്പറമ്പ് ഉൾപ്പെടെ 13 ക്ഷേത്രങ്ങളുടെ കോയ്മ. 3000 നായർ ഭടന്മാരുടെ സേന. പൊന്നാനി തുറമുഖം വിട്ടുകൊടുത്ത് തിരുമനശ്ശേരി, സാമൂതിരിയുടെ സഹായം തേടി. 


സാമൂതിരി വടക്ക് നിന്ന് തിരുന്നാവായയിൽ എത്തി. പൊന്നാനിയും തിരുമനശ്ശേരിയും പിടിച്ചു. പടിഞ്ഞാറു നിന്ന് വെള്ളാട്ടിരിയെ ആക്രമിച്ചു. വെള്ളാട്ടിരിയുടെ പരദേവതയായ വളയനാട്ട് ഭഗവതിയെ പ്രസാദിപ്പിച്ച ശേഷമാണ് സാമൂതിരി മുന്നേറിയത്. യുദ്ധത്തിൽ രണ്ടു വെള്ളാട്ടിരി രാജകുമാരന്മാർ മയ്യത്തായി. 


കോയയ്ക്ക് സാമൂതിരി, ഷാ ബന്തർ എന്ന പദവി നൽകി. നായർ മാടമ്പിയുടെ അവകാശങ്ങൾ കിട്ടി. കോഴിക്കോട് ബസാറിലെ മുസ്ലിംകളുടെ ഉടയോനായി. ഇല്ലുവർ, കമ്മാളൻമാർ, മുക്കുവർ എന്നിവരിൽ നിന്ന് കോയയ്ക്ക് സമ്മാനങ്ങൾ വാങ്ങാം. കോഴിക്കോട് അടുക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് 10 പണവും പണ്ടാരക്കടവിൽ നിന്ന് ആളൊന്നിന് 16 പണവും ബേപ്പൂരിൽ നിന്ന് ആളൊന്നിന് 12 പണവും നികുതി പിരിക്കാം. വിവാഹത്തിനും കളിയാട്ടിനും മാപ്പിള കൊട്ടുകാരെ അയയ്ക്കാം. മാമാങ്കത്തിൽ വെടിക്കെട്ട് അവകാശം കോയയ്ക്ക്. മാമാങ്കത്തിൻ്റെ അവസാന ദിവസം വാകയൂർ നിലപാട് തറയിൽ കോയയ്ക്ക് സാമൂതിരിയുടെ വലതുവശം നിൽക്കാം. 


ഇങ്ങനെ മലബാറിൽ മതേതരത്വം പൂത്തു. അതിഷ്ടപ്പെടാത്ത വള്ളുവനാട് മാടമ്പിമാർ സാമൂതിരിയെ തട്ടാൻ ചാവേറുകളെ നിയോഗിക്കാൻ തുടങ്ങി. 1755 ൽ ഹൈദരാലി കോഴിക്കോട് പിടിച്ചപ്പോൾ മാമാങ്കം നിന്നു. അവശിഷ്ട മതേതരത്വത്തിൽ ചാവേറുകൾക്ക് വിലയില്ലാതായി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ മലബാർ ഇംഗ്ലീഷ് ഭരണത്തിലായി. 


ഞാൻ മതേതരവാദിയല്ല. ജോർജ് ജേക്കബ് ഹോളിയൊക്കെ എന്നൊരു ക്രിമിനൽ മാപ്ര 1851 ൽ ഉണ്ടാക്കിയ വാക്കാണ് സെക്കുലറിസം എന്ന സത്യം എനിക്കറിയാം. വെറും 250 കോപ്പി അടിച്ചിരുന്ന പത്ര ഉടമയായ അയാളെ ക്രിമിനൽ എന്ന നിലയിൽ ശിക്ഷിച്ചിട്ടുമുണ്ട്. ധാർമ്മിക നിലവാരമില്ലാത്ത ഒരു അരാജകവാദിയുടെ ആശയം കൈക്കൊള്ളേണ്ട ഒരു ബാധ്യതയും എനിക്കില്ല. ഇറക്കുമതി ചരക്കുകൾ വർജിക്കുകയാണ് അഭികാമ്യം.മോദി ഈയിടെ യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ ഇന്ത്യ തീരുവ ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും മാർക്സിസം ഉൾപ്പെടെയുള്ള ഇറക്കുമതി ചരക്കുകൾ എനിക്ക് വേണ്ട.


© Ramachandran



ടഗോറിൻ്റെ വന്ദേമാതരം

ടഗോറും എഴുതി, വന്ദേമാതരം

ബങ്കിംചന്ദ്ര ചാറ്റർജിയും അദ്ദേഹം എഴുതിയ ‘വന്ദേമാതര’വും അടുത്തിടെ പാർലമെൻറിൽ ചർച്ച ചെയ്തപ്പോഴും ഒരു വസ്തുത ആരും ഓർത്തില്ല -രബീന്ദ്രനാഥ ടഗോറും ഒരു ‘വന്ദേമാതരം’ എഴുതിയിട്ടുണ്ട്. ബങ്കിംചന്ദ്രൻ്റെ ദേശീയഗാനം ഉള്ളപ്പോൾ ടഗോർ മറ്റൊന്ന് എഴുതിയത് എന്തിന്?

ബങ്കിംചന്ദ്ര അത് എഴുതിയത് 1875 -ലാണ്. ടഗോർ അത് 1896 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാടി. എന്നാൽ, ടഗോർ എഴുതിയ ‘വന്ദേമാതരം’ 1905 ൽ കഴ്സൺ ബംഗാൾ വിഭജിച്ചപ്പോൾ അതിനെതിരെ ബംഗാൾ തെരുവുകളിൽ പ്രകമ്പനമായി. അത് തുടങ്ങുന്നത് ഇങ്ങനെ: 


ഏക് സൂത്രേ ബന്ധി അച്ചി സഹസ്രതി മൻ 

ഏക് കജെ സമ്പിയാച്ചി സഹസ്ര ജീവൻ 

വന്ദേമാതരം 


(ഒറ്റ നൂലിൽ നാം ആയിരം മനസ്സുകളെ തുന്നിച്ചേർത്തു, ആയിരം ജന്മങ്ങളെ നാം ഒരു കർമ്മത്തിൽ ബന്ധിച്ചു, വന്ദേമാതരം.)


‘ബംഗ്‌ളാർ മതി’, ‘ബംഗ്‌ളാർ ജോൽ’, ‘അമർ സോനാർ ബംഗ്ലാ’ തുടങ്ങിയ ടഗോർ ഗാനങ്ങളും അന്ന് തെരുവുകളിൽ മുഴങ്ങി. അന്നത്തെ രക്ഷാബന്ധൻ നാളിൽ ടഗോർ ജനപ്രക്ഷോഭത്തെ നയിച്ചു. ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം രാഖികളാൽ ബന്ധിതരായി. 


ദുർഗാ വിരോധം 


സുദീപ്ത കവിരാജ് എഴുതുന്നത്, ബങ്കിംചന്ദ്ര പ്രകൃതി, ശാന്തി, ദേശം മാതൃത്വം എന്നിവയെ മത നൂൽ കൊണ്ട് കെട്ടിയപ്പോൾ ടഗോർ ദേശത്തെ മനസ്സുകളെ ഒന്നിപ്പിക്കാൻ മതരഹിതമായ ഐക്യം ഉദ്ഘോഷിച്ചു എന്നാണ്. അത് കോളനിവിരുദ്ധമായിരുന്നു.


സബ്യസാചി മുക്കർജി Vandemataram: The Biography of a Song ൽ പറയുന്നത്, ബങ്കിംചന്ദ്ര എഴുതിയ ഗീതം 1930 ലെ ഹിന്ദു -മുസ്ലിം കലാപകാലത്തും ടഗോർ ഗീതം വിഭജനകാലത്തും മുഴങ്ങി എന്നാണ്. നെഹ്‌റു -ടഗോർ കത്തിടപാടിൽ ബങ്കിംചന്ദ്ര ഗാനത്തിലെ ആദ്യ ഈരടികൾ കഴിഞ്ഞ്, ദുർഗ്ഗയോട് മാതൃഭൂമിയെ ഉപമിക്കുന്ന ഭാഗത്തോട് ടഗോറിനും യോജിപ്പില്ലായിരുന്നു എന്നാണ്. 


‘വന്ദേമാതരം’ ദേശീയഗാനം ആക്കുന്നതിനെ നെഹ്രുവും എതിർത്തു -അതാണ് ഇപ്പോൾ രാജ്യത്ത് വലിയ ചർച്ച. 1937- ൽ കോൺഗ്രസ്, അതിൽ ദുർഗയെ പരാമർശിക്കുന്ന ഭാഗം വെട്ടിനീക്കി ഇന്നത്തെ പരുവത്തിലാക്കി. മൂലഗീതത്തിൽ ഇങ്ങനെയുണ്ട്:


ത്വം ഹി ദുർഗാ ദശപ്രഹരണ ധാരിണീ 

കമലാ കമലദള വിഹാരിണീ 

വാണി വിദ്യാദായിനീ നമാമി ത്വം 

നമാമി കമലാം അമലാം അതുലാം 

സുജലാം സുഫലാം മാതരം 

വന്ദേ മാതരം.


ബങ്കിംചന്ദ്രയെ പ്രചോദിപ്പിച്ച രണ്ടു സംഭവങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരവും 1763 -1800 ൽ ബ്രിട്ടനെതിരെ ബംഗാളിൽ നടന്ന സന്യാസി കലാപവുമാണ്. ആ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ 1882 ൽ എഴുതിയ ‘ആനന്ദമഠം’ എന്ന നോവലിൽ, നേരത്തെ എഴുതിയ ‘വന്ദേമാതരം’ ചേർത്തു. 


കൊൽക്കത്ത സർവകലാശാലയിലെ ആദ്യ ബിരുദധാരികളിൽ ഒരാളായ ബങ്കിംചന്ദ്ര ബ്രിട്ടീഷ് ഭരണത്തിൽ ഡപ്യുട്ടി കലക്ടറായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് ഭരണം God save the king ഇന്ത്യയുടെ ദേശീയഗാനമാക്കാൻ ശ്രമിക്കുകയായിരുന്നു. അങ്ങനയാണ് വന്ദേമാതരം ആശയം അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വന്നത്. ജോറാ ഘട്ടിനടുത്ത് ചിൻസൂറയിൽ അധ്യ കുടുംബത്തിൻ്റെ വെളുത്ത വീട്ടിൽ അദ്ദേഹം ആ നിത്യഹരിത ഗീതം എഴുതി. ജാദുനാഥ് ഭട്ടാചാര്യ അതിന് ഈണം നൽകി.


ടഗോർ അത് 1896 ൽ പാടിയ ശേഷം 1901 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ദഖിന ചരൺ സെന്നും 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ കവയിത്രി സരളാദേവി ചൗധുരാണിയുംആലപിച്ചു. ലാലാ ലജ്‌പത്‌ റായ് ‘വന്ദേമാതരം’ എന്ന മാസിക തുടങ്ങി. 1905 ൽ ഹീരാലാൽ സെൻ എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രീയ സിനിമ അവസാനിച്ചത്, വന്ദേമാതരം എന്ന് പറഞ്ഞാണ്. 1907 ൽ ഭിക്കാജി കാമ ആദ്യ ഇന്ത്യൻ പതാക സൃഷ്ടിച്ചപ്പോൾ അതിൽ വന്ദേമാതരം എന്നെഴുതി. 


ദുർഗയെ നീക്കിയ ‘വന്ദേമാതര’മാണ് 1937 ൽ നെഹ്‌റു, ആസാദ്, ബോസ്, ടഗോർ എന്നിവർ അടങ്ങിയ കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ചത്. ജിന്നയും മുസ്ലിം ലീഗും ‘വന്ദേമാതര’ത്തെ എതിർത്തത് അവരെ സമ്മർദ്ദത്തിലാക്കി. 1937 ൽ കോൺഗ്രസ് പ്രസിഡന്റായ ബോസ്, ടഗോറിനോട് ‘വന്ദേമാതര’ത്തെപ്പറ്റി ചോദിച്ചപ്പോൾ, ടഗോർ എഴുതി: “ആനന്ദമഠം സാഹിത്യകൃതി ആയതിനാൽ അതിൽ ഇത് കുഴപ്പമില്ല. പാർലമെൻറിൽ സകല മതക്കാരും ഉള്ളതിനാൽ ഇത് കുഴപ്പമാണ്.”


മുസ്ലിം സമ്മർദ്ദം 


ഗാന്ധിയും ഇതിനോട് യോജിച്ചു. നെഹ്‌റുവിന് ‘വന്ദേമാതര’ത്തോട് സവിശേഷ എതിർപ്പുണ്ടായിരുന്നു എന്ന് കാണാം. 1922 വരെ ഓരോ കോൺഗ്രസ് സമ്മേളനവും തുടങ്ങിയത്, ദുർഗയെ പരാമർശിക്കുന്ന ഭാഗമുള്ള പൂർണ ‘വന്ദേമാതരം’ പാടിക്കൊണ്ടാണ്. ആദ്യം ടഗോർ പാടിയതും അതാണ്. 1920 -1921 ലെ ഖിലാഫത്ത് കാലത്തും അങ്ങനെയായിരുന്നു. 


ജിന്ന കോൺഗ്രസിൽ നിന്നകന്ന് ഗാന്ധി അലി സഹോദരന്മാരുടെ കീശയിലായ സമയം മുതൽ സംഗതി മാറി. 1923 ലെ കോൺഗ്രസ് സമ്മേളനത്തിൽ മൗലാനാ മുഹമ്മദ് അലിയായിരുന്നു അധ്യക്ഷൻ. ‘വന്ദേമാതരം’ പാടുന്നത് ഇക്ക വിലക്കി. പ്രതിനിധികൾ ക്ഷോഭിച്ചപ്പോൾ അയാൾ ഇറങ്ങിപ്പോയി. വന്ദേമാതരം പാടിയ ശേഷം അയാൾ വേദിയിൽ തിരിച്ചെത്തി. അലിയെ അനുകൂലിച്ച ഗാന്ധി ‘വന്ദേമാതരം’ വെട്ടുന്നതിന് തുടക്കമിട്ടു.


മുസ്ലിം വിഘടനവാദികൾ പാക്കിസ്ഥാൻ വാദം ഉന്നയിച്ചതിനോടൊപ്പം ‘വന്ദേമാതര’ വിരോധവും കൂടി വന്നു. ഹിന്ദുക്കൾ അത് ദേശീയഗാനമാക്കണം എന്ന ആവശ്യം ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ഡോ രാജേന്ദ്രപ്രസാദിൻ്റെ മുന്നിൽ വച്ചു. 1947 ഓഗസ്റ്റ് ഏഴിന് അദ്ദേഹം നെഹ്‌റുവിന് എഴുതിയ കത്തിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു. ഒന്ന്: സ്വാതന്ത്ര്യ ദിനത്തിൽ ഗോവധ നിരോധനം പ്രഖ്യാപിക്കണം. രണ്ട്: ‘വന്ദേമാതരം’ ദേശീയഗാനം ആക്കണം.


നെഹ്രു എഴുതിയ മറുപടി Selected Works, Second Series, Vol III, പേജ് 189 -192 ൽ കാണാം.  രണ്ടും നെഹ്‌റു നിരസിച്ചു. ‘വന്ദേമാതര’ത്തെപ്പറ്റി നെഹ്‌റു ഇങ്ങനെ എഴുതി: “ഓഗസ്റ്റ് 14 രാത്രിയോ 15 പുലർച്ചെയോ അത് പാടേണ്ട എന്നാണ് എൻ്റെ അഭിപ്രായം. സഭയിൽ കുഴപ്പം ഒന്നും ഉണ്ടാകരുത്. ഇക്കാര്യത്തിൽ പാർട്ടിയിൽ വലിയ ചർച്ച നടന്നതാണ്. അധ്യക്ഷൻ എന്ന നിലയിൽ അങ്ങേക്ക് തീരുമാനിക്കാം. അങ്ങേയ്ക്ക് വേണ്ടെന്നും വേണമെന്നും വയ്ക്കാം. 14 രാവിലെയോ ഉച്ചയ്‌ക്കോ പാർട്ടി യോഗത്തിൽ ചർച്ച ചെയ്യാം. തീരുമാനം എന്തായാലും അംഗീകരിക്കണം.”


അങ്ങനെ ഓഗസ്റ്റ് 14 പാതിരയ്ക്ക് വെട്ടിമുറിച്ച ‘വന്ദേമാതരം’ പാടി. 1950 ജനുവരി 26 ന് ‘ജനഗണമന’ ദേശീയഗാനമായും (anthem) ‘വന്ദേമാതരം’ ദേശീയഗീതമായും (national song) അംഗീകരിച്ചു. ‘വന്ദേമാതരം’ പട്ടാള ബാൻഡിന് ചേരില്ലെന്ന് നെഹ്‌റു നിലപാട് എടുത്തു.


‘ജനഗണമന’ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് ആറാമനെ ആദരിക്കുന്ന ചടങ്ങിൽ ടഗോർ ആദ്യമായി പാടി എന്ന പറച്ചിൽ ശരിയല്ല. 1911 ഡിസംബർ 27 ന് കോൺഗ്രസ് സമ്മേളനത്തിലാണ് ടഗോർ പാടിയത്. ആ നേരത്ത് ചക്രവർത്തി ഇന്ത്യയിൽ ഉണ്ടായിരുന്നു. 


നെഹ്‌റു ‘വന്ദേമാതര’ത്തെ എതിർത്തത് നമുക്ക് മനസ്സിലാകും -മുസ്ലിം പ്രീണനമാണ് മതേതരത്വം. ടഗോറോ? ‘ജനഗണമന’യും ‘വന്ദേമാതര’വും തമ്മിൽ മത്സരം വന്നാൽ ടഗോർ എവിടെ നിൽക്കണം? 


© Ramachandran








ധർമ്മം -രാമായണത്തിലെ നിയമവ്യവസ്ഥ

ധർമ്മം, രാമായണത്തിലെ മുഖ്യ വാക്ക്

രു രചനയുടെ അർത്ഥതലങ്ങൾ ഗ്രഹിക്കാൻ അതിൽ വരുന്ന താക്കോൽ വാക്ക് (key word) കണ്ടെത്താൻ വിമർശകർ ആവശ്യപ്പെടാറുണ്ട്. വാല്മീകി രാമായണത്തിലെ താക്കോൽ വാക്ക് മിക്കവാറും ശ്ലോകങ്ങളിൽ കാണാം -ധർമ്മം. അതിന് സമാനമായൊരു വാക്ക് പാശ്ചാത്യ ഭാഷകളിൽ ഇല്ല. അതിനാൽ അവിടെ നിന്ന് നാം ധർമ്മം പ്രതീക്ഷിക്കേണ്ട. 

രാമായണത്തിലെ നിയമവും നീതിയും വേദങ്ങളിൽ കാണുന്ന വ്യവസ്ഥകളുടെ വികസിത രൂപമാണ്. തൈത്തിരീയോപനിഷത്തിലെ പതിനൊന്നാം അനുവാകം ഇങ്ങനെ പറയുന്നു:


“സത്യം മാത്രം പറയുക. ധർമ്മം ചെയ്യുക. വേദപഠനം ഉപേക്ഷിക്കരുത്. ഗുരുവിന് വേണ്ടതു ചെയ്യുക, സന്തതി പരമ്പര വിച്ഛേദിക്കരുത്. അച്ഛനും അമ്മയും ദൈവത്തെപ്പോലെ. തെറ്റില്ലാത്ത കർമ്മത്തെ മാത്രം പരിഗണിക്കുക. നന്മ മാത്രം ആചരിക്കുക. ഒരു പവിത്രകർമ്മം, ഒരു ആചാരം എന്നിവയെപ്പറ്റി സംശയം വരുമ്പോൾ, നല്ല ഉപദേശത്തിന് കഴിവുള്ള ബ്രാഹ്മണരെ പിന്തുടരുക. ആചാരവിരുദ്ധത കണ്ടാലും അങ്ങനെ ചെയ്യുക. ഇതാണ് വ്യവസ്ഥ. ഇതാണ് ആജ്ഞ.”


“ധർമ്മം ചര” എന്നാണ് ഇവിടെ പറയുന്നത്. ഇതിന് വിധേയമാണ് മറ്റെല്ലാം. അതിൻ്റെ ഒരു വശമാണ് “സത്യം വദ” എന്നത്. അത് പറഞ്ഞാൽ, കള്ളം പറയരുത് എന്ന് കൂടിയുണ്ട്. ഒരിക്കൽ പറഞ്ഞ വാക്ക് പിന്നീട് അസത്യമാകരുത്. വാക്ക് പാലിക്കുക. സൗകര്യം പോലെ വാക്ക് വ്യാഖ്യാനിക്കരുത്. കേൾവിക്കാരന് മനസ്സിലാകുന്ന വിശാലമായ അർത്ഥം വാക്കിന് വേണം. നിങ്ങളുടെ മനസ്സിലെ വിയോജിപ്പ് അതിൽ കലരരുത്.


സന്തതികൾ വഴി അമരത്വം   


ധർമ്മത്തിൻ്റെ, വാക്കിൻ്റെ സകല അർത്ഥസമ്പുഷ്ടിയും നിറഞ്ഞതാണ് ദശരഥൻ, ശ്രീരാമൻ എന്നിവരുടെ ജീവിതം. വരം നടപ്പാക്കാൻ ദശരഥനിൽ കൈകേയി സമ്മർദ്ദം ചെലുത്തുമ്പോൾ, ദണ്ഡകാരണ്യത്തിലെ സന്ന്യാസിമാർക്ക് രാമൻ സുരക്ഷ വാഗ്‌ദാനം ചെയ്യുമ്പോൾ ഒക്കെ ഇത് വിശദീകരിക്കപ്പെടുന്നു.


സന്തതി പരമ്പര വിച്ഛേദിക്കരുത് എന്ന ആജ്ഞ പ്രധാനമാണ്. വ്യക്തിക്ക് അമരത്വം നേടാനുള്ള വഴിയാണ്, അത്. പരമ്പരയുടെ നൂലിന് പ്രജാതന്തു എന്ന് പറയും. അത് ഇടയ്ക്ക് മുറിക്കരുത്. ഒരാൾക്ക് പിറക്കുന്ന മകൻ സ്വത്വം തന്നെ. അതിനാൽ, മകനെ നിഷേധിക്കുമ്പോൾ ദശരഥന് ദുഃഖമുണ്ടാകുന്നു. രാമായണത്തിൽ പറയുന്നു (I viii,1):


“മഹിമയുണ്ടായിരുന്ന ആ മഹാത്മാവ്, ധർമ്മജ്ഞൻ, മക്കൾക്കായി ദാഹിച്ചിരുന്നു. ഇപ്പോൾ വംശം തുടരാൻ മകൻ ഇല്ലാതായി.”


അപ്പോൾ ദശരഥൻ ഓർത്തത് മനുഷ്യനെ സൃഷ്ടിക്കുമ്പോൾ പ്രജാപതി പറഞ്ഞതാണ്: “ദൈവങ്ങൾക്ക് യജ്ഞം നടത്തുക. പരസ്പരം അഭിലഷിക്കുമ്പോൾ നന്മയുണ്ടാകും.”


അങ്ങനെ അശ്വമേധം നടക്കുന്നു. ഈ ധർമ്മനിഷ്ഠമായ ആശയത്തിൽ പുരുഷസന്തതികൾ ഉണ്ടാകുമെന്ന് വസിഷ്ഠനും മറ്റും ഉറപ്പിക്കുന്നു. നാല് പുരുഷ സന്താനങ്ങൾ വഴി ദശരഥൻ അമരത്വം നേടുന്നു. ദശരഥൻ രാമനായി ഒരവതാരമെടുത്ത പോലെ. രാമനെ പരിചരിക്കാൻ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ മൂന്ന് അവതാരങ്ങൾ വേറെയും എടുത്ത പോലെ. വനവാസത്തിൽ രാമനെ നോക്കുന്നത് ലക്ഷ്മണനാണ്. ഗോദാവരീ തീരത്ത് പഞ്ചവടിയിൽ രാമനും സീതയ്ക്കും ആശ്രമം പണിയുന്നു. 


അപ്പോൾ രാമൻ പറയുന്നു: “നിന്നെ മകനായി കിട്ടിയതിനാൽ, എൻ്റെ അച്ഛനായ ധർമജ്ഞന് മരണമില്ല.” (III xv, 29). 


ചിത്രകൂടത്തിൽ നിന്ന് രാമപാദുകവുമായി ഭരതൻ മടങ്ങുമ്പോൾ ഭരദ്വാജ മഹർഷി പറയുന്നു: “അച്ഛൻ ജീവിക്കുന്നു. നന്മ നിറഞ്ഞ മകനായി, ധർമ്മം മനുഷ്യരൂപത്തിൽ എൻ്റെ മുന്നിൽ നിൽക്കുന്നു. ധർമ്മം അറിയുന്ന നിന്നെപ്പോലൊരു മകനെ കിട്ടിയ അദ്ദേഹം ചിരഞ്ജീവിയാണ്. ഇരു പുത്രന്മാരുടെയും ബലം ധർമ്മമാകയാൽ അദ്ദേഹം അനുഗൃഹീതൻ.” (II cxii, 3)


സന്താനങ്ങൾ വഴി അമരത്വം നേടാം എന്നറിയുന്നതിനാൽ വേദം പഠിച്ചയുടൻ അവരുടെ വിവാഹത്തിന് ദശരഥൻ ഒരുങ്ങി. പൈതൃകം വഴി നേടുന്ന അമരത്വമാണ് വിവാഹം എന്ന സമ്പ്രദായത്തിന് പിന്നിൽ. പിതൃധർമം, സന്താനധർമ്മം ഒക്കെ വിവാഹമെന്ന സംവിധാനത്തിൽ കാണാം. തിരഞ്ഞെടുപ്പ്, അനുസരണ എന്നിവ.


ബാലകാണ്ഡത്തിനൊടുവിൽ, “അച്ഛൻ തിരഞ്ഞെടുത്തതിനാൽ രാമൻ സീതയെ സ്നേഹിച്ചു” എന്ന് പറയുന്നുണ്ട്. ജനകൻ സീതയെ രാമനെ ഏൽപിക്കുമ്പോൾ “രാമൻ ദശരഥൻ്റെ അനുമതിക്കായി കാത്തു” എന്ന് സീത അനസൂയയോട് പറയുന്നുണ്ട്. (II cx viii.51).


അച്ഛൻ, അമ്മ, ഗുരു എന്നിവരെ ദൈവമായി കരുതണം എന്ന വ്യവസ്ഥ രാമൻ പാലിക്കുന്നുണ്ട്. രാമൻ പറയുന്നു: “തനിക്ക് മുന്നിൽ ഇല്ലാത്ത ദൈവത്തെ ഒരാൾ ആദരിക്കുന്നത്, അച്ഛൻ, അമ്മ, ഗുരു എന്നിവരെ ആദരിച്ചുകൊണ്ടാണ്”(II xxx, 33). ഈ മൂന്നിൽ വലിയ ദൈവം അച്ഛനാണെന്നും രാമൻ വ്യക്തമാക്കുന്നു. “കാട്ടിലേക്ക് പോകേണ്ട, എന്നെ അനുസരിക്കൂ” എന്ന് കൗസല്യ രാമനോട് പറയുമ്പോഴാണ് ഇത്. അച്ഛൻ്റെ വാക്ക് ഞാൻ ധിക്കരിക്കില്ലെന്ന് ധർമ്മാത്മാവായ രാമൻ ധർമ്മനിറവോടെ പറഞ്ഞുവെന്നാണ് രാമായണത്തിൽ. 


അവിടെ നിർത്താതെ രാമൻ ശകലം ക്ഷോഭിക്കുന്നു: “ഇതാണ് ചിരന്തന നിയമം -സനാതനധർമ്മം. നിങ്ങൾ, ഞാൻ, സീത, ലക്ഷ്മണൻ, സുമിത്ര ഒക്കെ അച്ഛൻ്റെ വാക്ക് പാലിക്കണം.”


അച്ഛൻ, അമ്മയുടെയും ദൈവമാണ്.


താനാണ് മൂന്നിലും വലുത് എന്ന് വസിഷ്ഠൻ അവകാശപ്പെടുന്നു. കാരണം മൂപ്പർ ദശരഥൻ്റെയും ആചാര്യനാണ് (II cxi, 2-3).


അച്ഛനും അമ്മയും ചെയ്യുന്നതിന് തിരിച്ചു കൊടുക്കേണ്ടത് അവർക്ക് തന്നെയെന്ന നിർദോഷമായ ഉത്തരമാണ് രാമൻ നൽകുന്നത്. 




ധർമ്മം ചെയ്യുക 


രാമായണത്തിലെ ഏറ്റവും വലിയ വ്യവസ്ഥയാണ് “ധർമ്മം ചെയ്യുക” എന്നത്. ധർമാത്മാക്കളും ധർമജ്ഞരും ധർമ്മരഥന്മാരും നിരക്കുന്ന സങ്കീർണ സാഹചര്യങ്ങളുടെ നികുംഭിലയാണ് രാമായണം. കവി തന്നെ ധർമാത്മാവ്. ധർമശക്തിയാൽ അദ്ദേഹം ഉള്ളം കൈയിൽ ഇതിഹാസം കാണുന്നു. ഇതിഹാസംആദ്യം കേട്ടവർ ധർമവത്സലർ. ദശരഥൻ ധർമ്മരഥനെന്ന് ആദ്യമേ പറയുന്നു. ഈ ധർമജ്ഞൻ്റെ നാല് മക്കളായി ജനിക്കണമെന്ന് ദേവന്മാർ വിഷ്ണുവിനോട് അപേക്ഷിക്കുന്നു ( I vi, 2, I xv. 19).


രാമനെ യുവരാജാവായി വാഴിക്കുമ്പോൾ പ്രജകൾ ദശരഥനെ ധർമാത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. കൈകേയിയുടെ സമ്മർദം വരുമ്പോൾ ധർമത്തിൽ നിന്ന് അദ്ദേഹം മാറുന്നില്ല. സുമന്ത്രരോട് അദ്ദേഹം പറയുന്നത് ധർമത്താൽ താൻ ബന്ധിതൻ എന്നാണ്. അഭിഷേകം മാറിപ്പോയത് പറയാൻ എത്തുന്ന രാമനോട് കൗസല്യ പറയുന്നത്, “ധർമാത്മാവായ അച്ഛനെ കാണൂ” എന്നാണ്.


ദശരഥൻ മരിച്ച വാർത്ത ഭരതനോട് കൈകേയി പറയുമ്പോൾ ഭരതൻ ചോദിക്കുന്നു: “ആ ധർമ്മവിദ്, ധർമനിത്യൻ അവസാനം പറഞ്ഞ വാക്ക് എന്ത്?” (II lxxii. 3-4).


കൗസല്യ ധർമനിരതയും ധർമജ്ഞയും ധർമദർശിനിയുമാണ്. രാമൻ ധർമത്തിൽ ഉറച്ചവനെന്ന് സുമിത്ര പറയുന്നു. ജ്യേഷ്ഠനെ പിന്തുടരുന്ന  ധർമാത്മാവാണ് ഭരതനെന്ന് രാമനോട് ദശരഥൻ നിരീക്ഷിക്കുന്നു. രാമനെക്കാൾ ധർമത്തിൽ ഉറച്ചവൻ ഭരതനെന്നും ദശരഥൻ കൈകേയിയോട് പറയുന്നുണ്ട്. വനവാസത്തിന് പോകും മുൻപ് ഇത് തന്നെ രാമൻ കൗസല്യയെ ധരിപ്പിക്കുന്നു. രാമനെ വെല്ലുവിളിക്കുന്ന ബാലിയും ഭരത ധർമത്തെ ശ്ലാഘിക്കുന്നു. ലക്ഷ്മണൻ ധർമ്മവ്രതനെന്ന് ലക്ഷ്മണനോട് തന്നെ രാമൻ പറയുന്നു.


വിഭീഷണൻ രാക്ഷസനല്ല, ധർമാത്മാവാണെന്ന് ശൂർപ്പണഖ വ്യക്തമാക്കുന്നു. ചാരനായ ശുകൻ രാവണനോട് ഇത് തന്നെ പറയുന്നു. ധർമാത്മാവ് ആയതിനാൽ വിഭീഷണന് ഒറ്റയ്ക്ക് ലങ്ക സംഹരിക്കാൻ കഴിയും (VI xxviii, 17-19). വിഭീഷണനെ ഒറ്റുകാരനെന്ന് ഇന്ദ്രജിത് മുദ്ര കുത്തുമ്പോൾ, വിഭീഷണൻ പറയുന്നു: “എനിക്ക് ഹിംസയിൽ സന്തോഷമില്ല, അധർമ്മത്തിൽ ആഹ്ളാദമില്ല.” (VI lxxxvii, 22).


ധർമ്മാത്മാവായ സുഗ്രീവൻ ഋഷ്യമുഖാചലത്തിൽ വസിക്കുന്നുവെന്ന് പറഞ്ഞാണ്  അദ്ദേഹത്തെ അവതരിപ്പിക്കുന്നത് തന്നെ. (മൂകാചലം അല്ല).


വനത്തിലേക്ക് ഊരിയ വാളുമായി പോകരുതെന്ന് സീത രാമനെ ഉപദേശിക്കുമ്പോൾ “അങ്ങ് സത്യ ധർമ്മങ്ങളിൽ ഉറച്ചവനെന്ന്” അവർ സ്ഥിരീകരിക്കുന്നുണ്ട്. ( III ix, 7). ഇന്ദ്രജിത്തിന് നേരെ ലക്ഷ്മണൻ വാൾ തൊടുക്കുന്നത് ഇങ്ങനെയാണ്: “രാമൻ ധർമാത്മാവും സത്യവാനുമാണെങ്കിൽ, ശരമേ നീ രാവണപുത്രനെ കൊല്ലുക.” (VI xci, 72)


സീതയെ സഹധർമ്മചാരിണിയെന്നാണ് വിശേഷിപ്പിക്കുന്നത്. അഗ്നിപ്രവേശത്തിൽ സീത ഗർജിക്കുന്നു: “ധർമ്മം മുഴുവനറിയുന്ന രാമനിൽ നിന്ന് വാക്ക് കൊണ്ടോ ചിന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാൻ വ്യതിചലിക്കാത്തതിനാൽ എന്നെ അഗ്നി സംരക്ഷിക്കട്ടെ.” (VI cxix, 24-26).


അപ്പോൾ രാമൻ സർവധർമജ്ഞനാണ്; നാരദൻ പറയുന്നത്, രാമൻ ധർമ്മ സംരക്ഷകൻ ആണെന്നാണ്.


“നീ സംരക്ഷിക്കുന്ന ധർമം നിന്നെ സംരക്ഷിക്കട്ടെ” എന്ന് കൗസല്യ, രാമനെ ആശീർവദിക്കുന്നു. രാമനിൽ നിന്നാണ് നീതി ജനിച്ചതെന്ന് പ്രജകൾ പറയുന്നു. അയോധ്യയിൽ കണ്ടുപോകരുതെന്ന കൈകേയിയുടെ തിട്ടൂരത്തിന് രാമൻ്റെ മറുപടി അവതാരത്തിന് ചേർന്നതാണ്: “പവിത്രധർമ്മം കയ്യാളുന്ന ഋഷിക്ക് സമനാണ് ഞാൻ.” (II xix, 20). 


ധർമജ്ഞനായതിനാൽ തന്നെയും കാട്ടിലേക്ക് കൂട്ടണമെന്നാണ് സീതയുടെ ന്യായം. എന്നാൽ, താൻ പോകുന്നത് അച്ഛനോടുള്ള ധർമം പാലിക്കാനാണെന്ന് രാമൻ വിശദീകരിക്കുന്നു. “അധർമഭയത്താൽ ഞാനിന്ന് കിരീടം ചൂടിയില്ല” എന്ന് രാമൻ ലക്ഷ്മണനെ അറിയിക്കുന്നു. (II liii, 26).


ധർമാത്മാവാണ് രാമനെന്ന് ഹനുമാന് അറിയാം. അതിനാൽ സീതയെ തീ വിഴുങ്ങില്ല. രാവണനോട് സീത രാമൻ്റെ ധർമ്മജ്ഞാനത്തെപ്പറ്റി പറയുന്നത്, രാമൻ്റെ വിഖ്യാതമായ ഈ പ്രഖ്യാപനത്തിനും മുൻപാണ്: “ഒരാൾ ഒരിക്കലെങ്കിലും വന്ന് ‘ഞാൻ അങ്ങയുടേതാണ്’ എന്ന് പറഞ്ഞാൽ ഞാൻ അയാൾക്ക് സുരക്ഷ നൽകിയിരിക്കും.” 


അപ്പോൾ, എന്താണ് ധർമ്മം?


ബദൽ വഴികൾ ഉള്ളപ്പോൾ, ഏത് തിരഞ്ഞെടുക്കണമെന്ന് അറിയാത്തപ്പോൾ, ഏറ്റവും ദുഷ്‌കരമായ പാത തിരഞ്ഞെടുക്കണം എന്നാണ് വിശ്വാസം. ഇത് രാമായണം നിരാകരിക്കുന്നു. ക്ലേശം ധർമ്മ മുദ്രയല്ല, ധർമ്മം ആവശ്യപ്പെടുമ്പോഴേ ക്ലേശം അനുഭവിക്കേണ്ടതുള്ളൂ.


ധർമ്മം അറിയാൻ അന്തരാത്മാവിനെ പിന്തുടരുക എന്നാണ് രാമായണം നൽകുന്ന ഉപദേശം. അതാണ് ബാലിയോട് രാമൻ പറയുന്നത് (IV xviii). രാമായണത്തിന് ശേഷം ജനിച്ച നമുക്ക് വ്യക്തമായ ഉത്തരമുണ്ട്. രാമൻ ധർമ്മാവതാരമാണ്. അദ്ദേഹത്തെ പിന്തുടരുക. രാമരാജ്യം ധർമ്മരാജ്യമാണ്. അന്തരാത്മാവിൽ രാമനാമം ഉറപ്പിക്കുക. അപ്പോൾ ധർമ്മം കാർമേന്ദ്രിയങ്ങളെ നയിക്കും. നാവിൻ തുമ്പിൽ ഉണ്ടാകും. 


രാമനാണ് ഭാരതത്തിലെ നീതിയും വ്യവസ്ഥയും. അതുകൊണ്ടാണ് അയോധ്യയിലേത് ധർമധ്വജം ആകുന്നത്. 


© Ramachandran


















Monday, 8 December 2025

ശങ്കരൻ: പെരിയാർ മുതൽ ഗംഗ വരെ

ശങ്കരനിൽ ഒഴുകിയ പുഴകൾ

ടുത്തയിടെ കാലടി ശൃംഗേരി മഠത്തിൽ പോയി. അവിടെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും സപ്തമാതാക്കളുടെ വിഗ്രഹങ്ങൾ ഉണ്ട്. എന്തെന്നാൽ ഞാൻ നിരന്തരം ആമേടയിലും തിരുവഞ്ചിക്കുളത്തും സപ്തമാതാക്കളെ കാണുന്നു. 

ഇരുപതാം നൂറ്റാണ്ടിൻ്റെ  തുടക്കം വരെ ഈ സ്ഥലം ആരും ശ്രദ്ധിക്കാതെ കിടന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ  സഹായത്തോടെ മുപ്പത്തിമൂന്നാം ശൃംഗേരി മഠാധിപതി ശ്രീ സച്ചിദാനന്ദ നരസിംഹ ഭാരതി ശ്രീശങ്കരൻ്റെ പിതൃസ്ഥലം കാലടിയിൽ കണ്ടെത്തി. സ്ഥലം രാജാവ് മഠത്തിന് വിട്ടുകൊടുത്തു.


അവിടെ ശ്രീശങ്കരനും ശാരദാംബയ്ക്കും ഓരോ ക്ഷേത്രങ്ങൾ പണിതു. 1910 ലെ മാഘ ശുക്ല ദ്വാദശി ദിനമായ ഫെബ്രുവരി 21 ന് കുംഭാഭിഷേകം നടത്തി. ശ്രീശങ്കര ജയന്തിയും നവരാത്രിയും കൊണ്ടാടാൻ തുടങ്ങി. ചന്ദ്രശേഖര ഭാരതി 1927 ൽ വേദപാഠശാല തുടങ്ങി. 


സാക്ഷാൽ ശൃംഗേരിയിൽ പോയത് ആകസ്മികമായാണ്. കാർക്കല ഗോമടേശ്വര പ്രതിമ കണ്ട് തിരിച്ചിറങ്ങിയപ്പോൾ താഴെ ശൃംഗേരി എന്ന ബോർഡ് വച്ച ബസ് വന്നു. ഒന്നും ആലോചിക്കാതെ അതിൽ കയറി. 


ശ്രീകൃഷ്ണ ക്ഷേത്രം, കാലടി 

'നിർവാണഷഡ്ക'ത്തിൽ "ന മേ ജാതിഭേദാ" എന്ന് ശങ്കരൻപറഞ്ഞിട്ടുണ്ട്. “എനിക്ക് ജാതിഭേദമില്ല.” അത് കാണാതെ ശങ്കരനെ പഴി പറയുന്ന വിഡ്ഢികൾ ധാരാളം. 


ന മേ മൃത്യുശങ്കാ ന മേ ജാതിഭേദാ

പിതാ നൈവ മേ നൈവ മാതാ ന ജന്മ:

ന ബന്ധുർനമിത്രം ഗുരുർനേവ ശിഷ്യ 

ചിദാനന്ദ രൂപ ശിവോഹം ശിവോഹം 


കനകധാര


കാലടിയിൽ ശങ്കരാചാര്യരെ മുതല പിടിച്ച കടവു കണ്ട് മടങ്ങിയ കാലത്ത് 'ഈ കടവിലെ മുതല' എന്ന കഥ എഴുതി -രണ്ടു ദശകം മുൻപ്. അതിൻ്റെ  കയ്യെഴുത്തു പ്രതി വായിച്ചയുടൻ കാബിനിൽ നിന്നിറങ്ങി വന്ന് പത്രാധിപർ എസ് ജയചന്ദ്രൻ നായർ എന്നെ കെട്ടിപ്പിടിച്ചു. 


ആ കഥയിൽ കനകധാരാ സ്തോത്രമുണ്ട്. 


മുതല പിടിച്ചപ്പോൾ സന്യസിക്കാൻ സമ്മതിച്ചാൽ മുതല വിടുമെന്ന് ശങ്കരന് തോന്നി. അമ്മ സമ്മതിച്ചു. 


ശങ്കരൻ തൊഴുതിരുന്നു എന്ന് കരുതുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശൃംഗേരി ജൻമക്ഷേത്രം എന്നിവയോട് ചേർന്നാണ് മുതലക്കടവ്. 


കന്യാകുമാരിയിൽ 'ബേവാച്ച്‌' എന്നൊരു അമ്യൂസ്മെന്റ് പാർക്ക് ഓണക്കൂറിലെ ശങ്കരൻ നമ്പൂതിരിയും കൂട്ടരും നടത്തിയിരുന്നു. അവിടെ പോയ ശേഷം നമ്പൂതിരിയുടെ സുഹൃത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് അജയകുമാറുമൊത്ത് കടൽക്കരയിൽ പോയി ഞങ്ങൾ മൂവരും ശങ്കരാചാര്യരെ ഓർക്കാൻ തുടങ്ങി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പ്രഭാവം കുറഞ്ഞിരുന്നു.


ഈ ക്ഷേത്ര ഉടമകളായ കാപ്പിള്ളി ഇല്ലത്തെ ശ്രീവത്സൻ നമ്പൂതിരി അജയകുമാറിൻ്റെ  സഹോദരി സുനന്ദയെ ആണ് വേളി കഴിച്ചത്. എന്തുകൊണ്ട് ഒരു കനകധാരാ യജ്ഞം നടത്തിക്കൂടാ എന്ന് ഞാൻ ചോദിച്ചു. “ഇല്ലത്ത് വരൂ, സംസാരിക്കാം” എന്നായി അജയൻ. ഇല്ലത്ത് ശ്രീവത്സനെയും അനുജൻ ശ്രീകുമാറിനെയും കണ്ടു.


അങ്ങനെ കനകധാരാ യജ്ഞമുണ്ടായി. ശങ്കരൻ ജീവിച്ചത് 32 വർഷം ആയതിനാൽ 32 പണ്ഡിതർ കനകധാരാ സ്തോത്രം ചൊല്ലുന്ന യജ്ഞം ആണ് അത്. ആദ്യ യജ്ഞത്തിന് ഞാൻ പോയി. അത് 32 ദിവസം നടന്നു. ഇപ്പോൾ നാല് ദിവസമാണ്. 


സന്യാസിയായ ശങ്കരൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തപ്പോൾ ഭ്രഷ്ട് ഉണ്ടായി. അപ്പോൾ ശവദാഹത്തിൽ മൂന്ന് ഇല്ലങ്ങളേ സഹായിച്ചുള്ളൂ -കാപ്പിള്ളിയും തലയാറ്റുംപിള്ളിയും കൈപ്പിള്ളിയും. ഭൗതികദേഹത്തിൻ്റെ കാല്, തല, കൈ എന്നിവ പിടിച്ചവർ.  ച്ചാൽ, വിപ്ലവകാരി ആയിരുന്നു ശങ്കരൻ. തലയാറ്റുംപിള്ളിയിൽ ഞാൻ പണ്ടേ പോയിട്ടുണ്ട്. 99 ലെ (1924) വെള്ളപ്പൊക്കത്തിൽ പെരിയാർ പൊങ്ങിയത് അവിടത്തെ മച്ചിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യാൻ പോയതാണ്. 


സ്വർണത്തു മന
 
ഉപനയനം നടന്ന് ഭിക്ഷ യാചിക്കുമ്പോൾ ശങ്കരൻ കപോതവൃത്തിയാൽ ജീവിക്കുന്ന ദരിദ്ര ഇല്ലത്തെത്തി. കൊയ്ത്ത് കഴിഞ്ഞ വയലിലെ അവശിഷ്ട നെല്ല് പെറുക്കി ജീവിക്കുന്നതിനാണ് കപോതവൃത്തി എന്ന് പറഞ്ഞിരുന്നത്. പ്രോലിറ്റേറിയറ്റ് ബ്രാഹ്മണർ അന്നേയുണ്ട്. ഒന്നുമില്ലാതെ, എട്ടുകാലി വല നെയ്ത പാത്രത്തിൽ കിടന്ന ഉണക്ക നെല്ലിക്ക അന്തർജ്ജനം ശങ്കരന് നൽകി. അപ്പോൾ ശങ്കരൻ കനകധാരാ സ്തോത്രം ചൊല്ലി സ്വർണനെല്ലിക്കകൾ വീഴ്ത്തി.


അതിൽ അവസാനത്തേതിന് മുൻപത്തെ ശ്ലോകം ഇതാണ്:


ദേവി പ്രസീദ ജഗദീശ്വരി ലോകമാത:

കല്യാണഗാത്രി കമലേക്ഷണ ജീവനാഥേ 

ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം 

ആലോകയ പ്രതിദിനം സദയൈരപാംഗൈ 


ലോകത്ത് മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്നത് ദാരിദ്ര്യമാണ്. "ദാരിദ്ര്യഭീതഹൃദയം" എന്നൊരു ഞെട്ടിക്കുന്ന പ്രയോഗം ഇതിഹാസങ്ങളിൽ പോലും ഇല്ല. നൊച്ചൂർ വെങ്കട്ടരാമൻ എഴുതിയ 'ആത്മതീർത്ഥം' പോലെ വേറൊരു ജീവിതകഥയും ശങ്കരനെപ്പറ്റി ഇല്ല. 


ശങ്കരൻ വഴി മാറ്റിയ പുഴ 


എന്റെ അമ്മയുടെ ചിതാഭസ്മം ചേലാമറ്റത്ത് ഒഴുക്കാൻ പോയി മുങ്ങി നിവർന്നപ്പോഴാണ് അറിഞ്ഞത്, അവിടെയാണ് പെരിയാർ വിപരീത ദിശയിലേക്ക് ഒഴുകാൻ തുടങ്ങിയത്. 


ശങ്കരാചാര്യരുടെ അച്ഛൻ ശിവഗുരു മരിച്ച ശേഷം വിധവ ആര്യാംബ കുറെ ദൂരം നടന്നാണ് പുഴയിൽ കുളിക്കാൻ പോയിരുന്നത്. ശങ്കരനെ ശിവൻ പ്രസാദിച്ചു നൽകിയതാണ്. ശിവനെ അടുത്തു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. ഒരു നാൾ സ്നാനം കഴിഞ്ഞു മടങ്ങുമ്പോൾ ഒരു വെളുത്ത മാൻ തുള്ളിക്കളിക്കുന്നത് കണ്ടു. 


അടുത്തേക്ക് പോയപ്പോൾ മാനെ കാണാതായി. എന്നാൽ അവിടെ ഒരു ശിവലിംഗം കണ്ടു. അവിടെ ഒരു ക്ഷേത്രമുണ്ടായി -കാലടിയിലെ തിരുവെള്ളമാൻ തുള്ളി ക്ഷേത്രം.


വ്രതനിഷ്ഠയിൽ ജീവിച്ച അവർ ഒരു നാൾ പെരിയാറിൽ പോയി മടങ്ങുമ്പോൾ തലകറക്കമുണ്ടായി. ശങ്കരൻ ചെന്ന് അവരെ കൂട്ടി. ഇനി അത്ര ദൂരം പോകേണ്ട, പൂർണാ നദി ഇവിടെ വരുമെന്നായി ശങ്കരൻ. 


അന്ന് രാത്രി തുലാവർഷം ഇടിവെട്ടി പെയ്തു. ഉരുൾ പൊട്ടി നദിയുടെ ഒഴുക്കിന് വിഘ്നം വന്നു. വഴി അടഞ്ഞപ്പോൾ പുഴ വേറെ വഴി തേടി. രാവിലെ നോക്കിയപ്പോൾ കാണാം, ഇല്ലത്തിനടുത്ത് പെരിയാർ! 


വഴി മാറിയ പെരിയാറിന്റെ തീരത്തെ വിഷ്ണു  ക്ഷേത്രം വെള്ളത്തിൽ മുങ്ങി. മുതലയും മറ്റും മലവെള്ളത്തിൽ ഒഴുകിയെത്തി. ജനം ക്ഷേത്രം കുറെ ഉയരത്തിലേക്ക് മാറ്റി. അപ്പോൾ ശങ്കരൻ എഴുതിയതാണ് ശ്രീവിഷ്ണു ഭുജംഗപ്രയാത സ്തോത്രം:


ചിദംശം വിഭും നിർമ്മലം നിർവികല്പം 

നിരീഹം നിരാകരമോങ്കാരഗമ്യം 

ഗുണാതീതമവ്യക്തമേകം തുരീയം 

പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ


വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം 

ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം 

അദിഗ്ദേശകാലവ്യവച്ഛേദനീയം 

ത്രയീ വക്തി യം വേദ തസ്മൈ നമസ്തേ  


ഇക്കാലത്താണ് ശങ്കരനെ മുതല പിടിച്ചത്.  


നർമ്മദ ശങ്കര കമണ്ഡലുവിൽ 


ആത്മകഥയും സിലബസും ഇല്ലാതിരുന്ന കാലത്ത് ജീവിച്ച ശങ്കരാചാര്യർ ഏതൊരു എഴുത്തുകാരനെയും പോലെ കൃതികളിൽ ജീവിതം വിതറിക്കാണും. നർമ്മദാ തീരത്തെ ഓങ്കാരേശ്വറിലാണ് ഗുരു ഭഗവത് പാദരെ കാണുന്നത്. കാവേരിയും തുംഗഭദ്രയും ഋശ്യശൃംഗ ഗിരിയുമൊക്കെ താണ്ടിയാണ് അവിടെ എത്തുന്നത്. 


ഗുരുവിനെക്കാണും മുൻപ് ഓങ്കാരനാഥനെ കണ്ടിരിക്കാം. 'ദ്വാദശ ജ്യോതിർലിംഗസ്തോത്ര'ത്തിൽ ഇങ്ങനെയുണ്ട്:


കാവേരികാ നർമ്മദയോ: പവിത്രേ 

സമാഗമേ സജ്ജനതാരണായ 

സദൈവ മാന്ധാതൃപുരേ വസന്ത -

മോങ്കാരമീശം ശിവമേകമീഡേ ..


ഗുരുവിനെ കണ്ട നിമിഷം 'വിവേകചൂഢാമണി'യിൽ വായിക്കാം:


സർവവേദാന്ത സിദ്ധാന്ത ഗോചരം താമഗോചരം 

ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോസ്മ്യഹം 


നർമ്മദയിൽ ആയിരുന്നു സന്യാസദീക്ഷ. ഗുരുസന്നിധിയിൽ ഉണ്ടായ ജ്ഞാനപ്രകാശത്തെ ശങ്കരൻ കുറിച്ചതാണ് 'നിർവാണ ദശകം' അഥവാ 'ദശശ്ലോകി'. അതിലെ രണ്ടാം ശ്ലോകം ഇതാണ്:


ന വർണാ  ന വർണാശ്രമാചാരധർമാ  

ന മേ ധാരണാധ്യാനയോഗാദയോഽപി |

അനാത്മാശ്രയോഽഹം മമാധ്യാസഹാനാത്

തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം


വർണമില്ല, എനിക്ക് വർണ്ണാശ്രമ ധർമ്മവും ഇല്ല. 'നിർവാണാഷ്ടക'ത്തിൽ ശങ്കരൻ 'ന മേ ജാതിഭേദാ" ('എനിക്ക് ജാതിഭേദമില്ല') എന്ന് നിരീക്ഷിച്ചത് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനാണ് രാഷ്ട്രീയത്തിൽ നയപ്രഖ്യാപനം എന്ന് പറയുന്നത്. ഇതിലെ പത്തു ശ്ലോകങ്ങളും "ശിവഃ കേവലോഽഹം" എന്ന് വിളിച്ചോതുന്നു. സത്യം, ശിവം, സുന്ദരം. 


ഗുരു യോഗനിദ്രയിലിരിക്കെ നർമ്മദയിൽ വെള്ളപ്പൊക്കമുണ്ടായി. ജനം ആകുലരായപ്പോൾ ശങ്കരൻ കുന്നിറങ്ങി കമണ്ഡലം നർമ്മദാ തീരത്ത് വച്ചു. അദ്ദേഹം 'നർമ്മദാഷ്ടകം' ചൊല്ലി: 


സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം

ദ്വിഷത്സു പാപജാതജാതകാദിവാരിസംയുതം

കൃതാന്തദൂതകാലഭൂതഭീതിഹാരിവർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 


ത്വദംബുലീനദീനമീനദിവ്യസമ്പ്രദായകം

കലൗ മലൗഘഭാരഹാരിസർവതീർഥനായകം

സുമച്ഛകച്ഛനക്രചക്രവാകചക്രശർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ


(നിൻ്റെ  നദീ ശരീരം തരംഗങ്ങളുമായി ചേർന്ന് ഒഴുകുന്നു. ഈ ജലത്തിന് വിദ്വേഷത്തിൽ നിന്നുണ്ടായ പാപത്തെ ശുദ്ധീകരിക്കാൻ കഴിയും. മരണദൂതനായ ഭയത്തെ അഭയ കവചത്താൽ സംഹരിക്കാൻ കഴിയും. ഈ കലിയുഗത്തിൽ നീ പാപഭാരം ഏൽക്കുന്നു. ജലജീവികൾക്ക് ആഹ്ളാദമേകുന്നു. നിൻ്റെ  കാലിൽ പ്രണാമം. നർമ്മദാ ദേവീ, എനിക്ക് അഭയം തരൂ.)


മുതലക്കടവ് 

ആ കമണ്ഡലത്തിൽ നർമ്മദ അടങ്ങി. കലി അടങ്ങി ശാന്തയായ നർമ്മദ തറവാട്ടിലേക്ക് മടങ്ങി. എന്ത് വിസ്മയമാണ്, പെരിയാറിനെ കൈയിലെടുത്ത ശങ്കരൻ വേറൊരു സ്ഥലരാശിയിൽ വേറൊരു നദിയെയും അമ്മാനമാടി.


ശങ്കരൻ കോരിക്കുടിച്ച ഗംഗ 


പഠനം കഴിഞ്ഞ് ഗുരു ഗോവിന്ദ ഭഗവത് പാദരുടെ ഉപദേശപ്രകാരം, ഗുരു സമാധിയണഞ്ഞ ശേഷം ശങ്കരൻ കാശിക്ക് യാത്രയായി. പല ശിഷ്യരും അനുഗമിച്ചു. ഹൈഹയം, ചേദി, കൗശംബി വഴിയായിരുന്നു യാത്ര. പ്രയാഗയിൽ എത്തിയപ്പോൾ, പണ്ട് ശ്രീരാമൻ വിശ്വാമിത്രനോട് ചോദിച്ചത് ശങ്കരൻ ഓർമ്മിച്ചു: "കിമയം തുമൂല ധ്വനി?"


എന്താണീ കൂട്ടിമുട്ടുന്ന ശബ്ദം? ഗംഗയും യമുനയും സംഗമിക്കുന്ന ശബ്ദം. ഗംഗയും വിശ്വനാഥനും അന്നപൂർണയും വിശാലാക്ഷിയും ബിന്ദുമാധവനും കാലഭൈരവനും വിരാജിക്കുന്ന കാശിയിലെ മണികർണികാഘട്ടിൽ ശങ്കരൻ വിശ്രമിച്ചു. അവിടെ രചിച്ചതാണ് 'മണികർണികാഷ്ടകം':


ത്വത്തീരേ മണികർണികേ ഹരിഹരൗ സായുജ്യമുക്തിപ്രദൗ 

വാദന്തൗ കുരുതഃ പരസ്പരമുഭൗ ജന്തോഃ പ്രയാണോത്സവേ

മദ്രൂപോ മനുജോഽയമസ്തു ഹരിണാ പ്രോക്തഃ ശിവസ്തത്ക്ഷണാത്

തന്മധ്യാദ്ഭൃഗുലാഞ്ഛനോ ഗരുഡഗഃ പീതാംബരോ നിർഗതഃ


ശിഷ്യരുമായി വേദാന്തസാരം പങ്കിട്ടു കൊണ്ട് തന്നെ കാശിയെ ശങ്കരൻ ഉൾക്കൊണ്ടു. അവനവന്റെ ശരീരം തന്നെ കാശി. അനുഭൂതി ധാരയാണ് ഗംഗ. ശ്രദ്ധയാണ് ഗയ. ഗുരുവിനെ പ്രണമിക്കുന്നത് പ്രയാഗ. ഉള്ളിൽ ജ്വലിക്കുന്ന ശക്തി വിശ്വനാഥൻ. ജീവന്മുക്തന്റെ ദേഹമാണ് തീർത്ഥ ക്ഷേത്രം. ഇതാണ് 'കാശീ പഞ്ചക'ത്തിലെ അവസാന ശ്ലോകം: 


കാശീക്ഷേത്രം ശരീരം ത്രിഭുവനജനനീ വ്യാപിനീ ജ്ഞാനഗംഗാ

ഭക്തി ശ്രദ്ധാ ഗയേയം നിജഗുരുചരണധ്യാനയോഗഃ പ്രയാഗഃ

വിശ്വേശോഽയം തുരീയഃ സകലജനമനഃ സാക്ഷിഭൂതോഽന്തരാത്മാ

ദേഹേ സർവം മദീയേ യദി വസതി പുനസ്തീർത്ഥമന്യത്കിമസ്തി.


അനുഭൂതി ധാരയാണ് ഗംഗ എന്നതിനാൽ 'ഗംഗാഷ്ടക'ത്തിൽ ആ മനസ്സ് ഇങ്ങനെ പ്രവഹിച്ചു:


കുതോ വീചിർവീചിസ്തവ യദി ഗതാ ലോചനപഥം

ത്വമാപീതാ പീതാംബരപുരവാസം വിതരസി ।

ത്വദുത്സംഗേ ഗംഗേ പതതി യദി കായസ്തനുഭൃതാം

തദാ മാതഃ ശാംതക്രതവപദലാഭോഽപ്യതിലഘുഃ


ഗംഗാമാതാവിന്റെ രൂപം ദൂരെ നിന്ന് കോരിക്കുടിച്ചാൽ തന്നെ ആ പ്രസാദം വഴി വൈകുണ്ഠം കിട്ടും. ആ മടിയിൽ വീഴുന്നവനോ ആ മാത്രയിൽ ഇന്ദ്രപദവിയ്ക്ക് അപ്പുറം താണ്ടാം. 


അന്ന് ശങ്കരന് വയസ് പതിനൊന്ന്.


ശങ്കരസവിധത്തിൽ സനന്ദനൻ 


ശങ്കരാചാര്യർ കാശിയിൽ താമസിക്കുമ്പോഴാണ് ആദ്യ ശിഷ്യൻ സനന്ദനൻ എത്തിയത്. 'വിവേകചൂഢാമണി'യിൽ, സനന്ദനൻ ശങ്കരൻ്റെ കാൽക്കൽ വീണ് ശിഷ്യനാക്കണം എന്നഭ്യർത്ഥിക്കുന്നതും ശങ്കരൻ മറുപടി നൽകുന്നതും കാണാം.


സനന്ദനൻ പറഞ്ഞു:


ദുർവാരസംസാരദവാഗ്നിതപ്തം

ദോധൂയമാനം ദുരദൃഷ്ടവാതൈഃ ।

ഭീതം പ്രപന്നം പരിപാഹി മൃത്യോഃ

ശരണ്യമന്യദ്യദഹം ന ജാനേ


"ഈ ലോകവനത്തിലെ കെടാത്ത തീയാൽ പീഡിതനായ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചാലും. ദുഷ്ട ദേശത്തിൻ്റെ കാറ്റിനാൽ ഞാൻ ആടിയുലയുന്നു, ഭയന്ന് നിന്നിൽ അഭയം തേടുന്നു, മറ്റാരിൽ അഭയം തേടണമെന്ന് എനിക്കറിയില്ല."


ശങ്കരൻ ആശ്വസിപ്പിച്ചു:


മാ ഭൈഷ്ഠ വിദ്വoസ്തവ നാസ്ത്യപായഃ

സംസാരസിന്ധോസ്തരണേസ്ത്യുപായഃ |

യേനൈവ യാതാ യതയോസ്യ പാരം

തമേവ മാർഗം തവ നിർദിശാമി (43)


“പണ്ഡിതാ, ഭയപ്പെടേണ്ട, നിനക്ക് മരണമില്ല; ഈ സംസാര സമുദ്രം കടക്കാൻ ഒരു മാർഗമുണ്ട്; ഋഷിമാർ ഭവസമുദ്രം കടന്ന വഴി തന്നെ.”


അദ്വൈതം പറയുന്ന പ്രധാന തത്വമാണ് ഭയമരുത് എന്നത്. ഏത് കടലും കടക്കാൻ വേണ്ടത് ആത്മവിശ്വാസമാണ്. 


തുടർന്ന് ശങ്കരൻ ശിഷ്യനോട് ഇങ്ങനെ പറയുന്നു: "അഹങ്കാരം, മനസ്സ് എന്നിവയുടെ ഉറവിടമായ പ്രകൃതിയാണ് അവിദ്യ. ഈ അവസ്ഥയെ നീക്കുന്ന പ്രജ്ഞാനം എല്ലാ അവസ്ഥയിലും ഉണ്ട്. ഉറക്കത്തിൽ നിന്നുണർന്ന് "സുഖമായിരുന്നു" എന്നു പറയുന്നത് ശുദ്ധമനസ്സിലെ അനുഭവമാണ്."


സകലദുഃഖങ്ങളെയും നീക്കുന്നത് ബ്രഹ്മവിദ്യ എന്നർത്ഥം. ശങ്കരൻ നന്നേ ചെറുപ്പത്തിലേ ജീവവന്മുക്തനായിരുന്നു. 


ഉറങ്ങുമ്പോൾ ദേഹമോ മനസ്സോ ഒന്നുമില്ലെന്ന് നാം കരുതുന്നു. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉള്ളത് ബ്രഹ്മമാണ്. അതറിഞ്ഞവൻ ഓരോ ദിവസവും സ്വർഗത്തിൽ എത്തുന്നുവെന്ന് ഛാന്ദോഗ്യോപനിഷത്ത്: "അഹരഹർവാ ഏവം വിദ് സ്വർഗം ലോകമേതി."


© Ramachandran




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...