Wednesday, 2 September 2026

ബ്രഹ്മഹത്യയ്ക്ക് ശേഷം ഏഴരപ്പൊന്നാന

പ്രായശ്ചിത്തമായി മഹാദേവൻ്റെ നടയ്ക്കൽ

റ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിൽ പൊതിഞ്ഞ സ്വർണം ഉരുക്കിയോ എന്ന അന്വേഷണം ഹൈക്കോടതി നിർദേശ പ്രകാരം നടക്കുന്നു. അപ്പോൾ  എന്താണ് ഏഴരപ്പൊന്നാന എന്ന് ഞാനും അന്വേഷിച്ചു. അഷ്ട ദിഗ്ഗജങ്ങൾ ആണ് അവ. ഒന്ന് വാമനൻ ആയതിനാൽ, അര. 

തിരുവിതാംകൂർ എന്ന ചെറിയ രാജ്യത്തെ മറ്റ് രാജ്യങ്ങൾ പിടിച്ചും ബ്രാഹ്മണഹത്യ ഉൾപ്പെടെ ഹിംസകൾ നടത്തിയും മാർത്താണ്ഡവർമ്മ വിസ്‌തൃതമാക്കി. ഒടുവിൽ ചില വർഷങ്ങൾ തളർന്ന് കിടക്കപ്പായിൽ അധികാരം വറ്റിക്കിടന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ, അധികാരത്തിൻ്റെ മൂർദ്ധന്യത്തിൽ ചെയ്ത ബ്രഹ്മഹത്യാ പാപത്തിന് പ്രായശ്ചിത്തമായി മഹാദേവൻ്റെ നടയ്ക്കൽ വച്ചതാണ് ഏഴരപ്പൊന്നാന. സമീപകാല കഥനങ്ങളിൽ ബ്രഹ്മഹത്യ ഒഴിവാക്കിക്കാണുന്നത് മനഃപൂർവമാകാൻ വഴിയില്ല!


വടക്കുംകൂർ രാജ്യം പിടിക്കാൻ 1753-1754-ൽ ഏറ്റുമാനൂരിൽ എത്തിയ വർമ്മ മാധവിപ്പള്ളി മഠത്തിൽ താമസിച്ച് മഠങ്ങളും വൃക്ഷങ്ങളും നശിപ്പിച്ചു.അതിന് മുൻപ് ചങ്ങനാശ്ശേരി യുദ്ധത്തിന് ശേഷം പത്തില്ലപ്പോറ്റിമാരെ വധിച്ചു. അതിനാൽ സ്വന്തം ജീവിതത്തിൽ ഉണ്ടായ അനിഷ്ടങ്ങൾക്ക് ആയിരുന്നു, പ്രായശ്ചിത്തം. മഹാദേവൻ്റെ അനിഷ്ടത്തിന് പാത്രമായി എന്ന് പ്രശ്നവശാൽ കണ്ടു.


നിർണായകമായ കുരുമുളക് കച്ചവടപ്പാതകളിൽ കുത്തക സ്ഥാപിക്കാനാണ്, വർമ്മ വടക്കുംകൂർ ആക്രമിച്ചത്. അതുവഴി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഒതുക്കാം എന്നതായിരുന്നു, തന്ത്രം. വർമ്മയെ നേരിടാൻ കായംകുളം, അമ്പലപ്പുഴ, കൊച്ചി എന്നിവയുടെ മുന്നണി വടക്കുംകൂർ ഉണ്ടാക്കി. വർമ്മയുടെ വടക്കൻ ലക്ഷ്യത്തെ തുരങ്കം വയ്ക്കാൻ വടക്കുംകൂർ മുന്നണിക്ക് ഡച്ച് സഹായം കിട്ടി.


വേമ്പനാട് തടാകത്തിലെ ചതുപ്പിൽ വർമ്മയ്ക് ആദ്യം അടി തെറ്റി. കരയിലും വെള്ളത്തിലും സേനയെ നയിക്കാൻ ആലുമ്മൂട്ടിൽ സംഘത്തെ വർമ്മ ആശ്രയിച്ചു. 1749 സെപ്റ്റംബർ 11-ന് ചങ്ങനാശ്ശേരി യുദ്ധത്തിൽ ജയിച്ചും അമ്പലപ്പുഴയെ (ചെമ്പകശ്ശേരി) വീഴ്ത്തിയും വടക്കൻ രാജ്യങ്ങളുടെ നട്ടെല്ല് ഒടിച്ചു. 1750-ൽ വടക്കുംകൂർ വീണു. പെരിയാറിന് തെക്ക് വർമ്മ കോട്ട കെട്ടി. 1746-ൽ തന്നെ കായംകുളം തറ പറ്റി. അമ്പലപ്പുഴ വീണപ്പോൾ തിരുവിതാംകൂർ മധ്യ കേരളത്തിലേക്ക് കടന്നു. 


ബ്രഹ്മഹത്യകൾ 


ചങ്ങനാശ്ശേരി യുദ്ധത്തിൽ തോറ്റ തെക്കുംകൂർ ആദിത്യ വർമ്മ മണികണ്ഠന് തുണയായി നിന്ന വാഴപ്പള്ളി മഹാ ശിവക്ഷേത്രം അധികാരികളായ പത്തില്ലത്തിൽ പോറ്റിമാർ അദ്ദേഹത്തെ ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ നിന്ന് കോട്ടയം നട്ടാശ്ശേരിക്ക് മാറ്റി. തിരുവിതാംകൂർ സേന പിന്തുടരാതിരിക്കാൻ കണ്ണമ്പേരൂർ മരപ്പാലം പൊളിച്ചു. ഒടുവിൽ ആദിത്യ വർമ്മ കോഴിക്കോട്ട് സാമൂതിരിക്ക് മുന്നിൽ അഭയം തേടി. തെക്കുംകൂർ സേനാധിപൻ വാഴപ്പാടത്ത് പണിക്കരെ പാട്ടിലാക്കി രാമയ്യൻ ദളവ പോറ്റിമാരുടെ രഹസ്യ നീക്കം മനസ്സിലാക്കി. വർമ്മ ബ്രാഹ്മണഹത്യയ്ക്ക് മുതിരുമെന്ന് പോറ്റിമാർ കരുതിയിരുന്നില്ല. അത് തെറ്റി. പത്ത് ഇല്ലങ്ങളിലെ പുരുഷന്മാരെ കൊല്ലുകയോ നാട് കടത്തുകയോ ചെയ്തു. ഇല്ലങ്ങളുടെ അസ്തിവാരം കുളം തോണ്ടി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യം വാഴപ്പള്ളി ഗ്രാമത്തിൽ ഒരു ഇല്ലം മാത്രം ശേഷിച്ചു.

എട്ടില്ലങ്ങളുടെ വകയായിരുന്ന ക്ഷേത്രം 1753-54-ൽ തിരുവിതാംകൂർ ഏറ്റെടുത്തു. എട്ടുമനയൂർ ആണ് ഏറ്റുമാനൂർ ആയത്. പത്തില്ലപ്പോറ്റിമാരെ കൈകാര്യം ചെയ്ത പോലെ എട്ടില്ലങ്ങളെ വർമ്മ കാലപുരിക്ക് വിട്ടോ എന്ന് ചരിത്രത്തിൽ ഇല്ല. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള മഠങ്ങൾ 1753-54-ൽ നശിപ്പിച്ചതായി വിവരമുണ്ട്. 


ഈ പടയോട്ടത്തിലാണ്, വർമ്മയും രാമയ്യൻ ദളവയും അടങ്ങിയ സേന ഏറ്റുമാനൂരിൽ എത്തിയത്. മാധവിപ്പള്ളി മഠം താവളമാക്കിയ അവർ ക്ഷേത്രത്തിന് സമീപത്തെ മഠങ്ങളും വൃക്ഷങ്ങളും നശിപ്പിച്ചു. ഈ യുദ്ധത്തിലെ ബ്രഹ്മഹത്യകൾക്ക് പ്രായശ്ചിത്തമായിരുന്നു, ഏഴരപ്പൊന്നാന. കുംഭത്തിലെ രോഹിണി നാളിൽ പാതിരയ്ക്ക് ഭഗവാൻ ശരഭ മൂർത്തിയായി എത്തി ഇന്ദ്രൻ്റെ ബ്രഹ്മഹത്യാ പാപം തീർത്തു എന്നാണ് വിശ്വാസം. ശരഭ മൂർത്തിയെന്നാൽ, എട്ടു കാലുകളും ചിറകുകളും ഒക്കെയുള്ള സിംഹവും കഴുകനും ചേർന്ന ശിവൻ്റെ തീക്ഷ്ണ രൂപം. നരസിംഹത്തെ ശാന്തമാക്കാൻ എടുത്ത ഭീകര രൂപം. 


ഇന്ദ്രൻ ബ്രാഹ്മണശ്രേഷ്ഠരായ ത്രിശിരസ്സ് (വിശ്വരൂപൻ), വൃത്രാസുരൻ എന്നിവരെ വധിച്ചാണ്, ബ്രഹ്മഹത്യാ പാപത്തിൽ മുങ്ങിയത്. ദേവാസുര യുദ്ധത്തിൽ ജയിക്കാൻ ദേവന്മാർ വിശ്വരൂപനെ പുരോഹിതനാക്കി. വിശ്വരൂപൻ രഹസ്യമായി അമ്മയുടെ ബന്ധുക്കളായ അസുരന്മാർക്കും യാഗഭാഗങ്ങൾ നൽകി. അപ്പോഴായിരുന്നു, വധം. വൃത്രാസുരനെ കൊല്ലാൻ ഇന്ദ്രൻ ദധീചി മഹർഷിയുടെ നട്ടെല്ല് കൊണ്ടുണ്ടാക്കിയ വജ്രായുധം പ്രയോഗിച്ചു. 


ബ്രഹ്മഹത്യയ്ക്ക് ശേഷം ഇന്ദ്രൻ മാനസസരോവരത്തിലെ താമര നൂലിൽ ഒളിച്ചു. ബ്രഹ്മഹത്യയെ തുടർന്നുള്ള ശാപം ഭൂമിയിലെ നാല് ഘടകങ്ങളായ മരങ്ങൾ, മണ്ണ്, ജലം, സ്ത്രീകൾ എന്നിവ ഏറ്റെടുത്തു. ഓരോരുത്തർക്കും വരം കിട്ടി. അങ്ങനെയാണ്, മരങ്ങൾ മുറിഞ്ഞാലും വളരുന്നത്. അശ്വമേധ യാഗം നടത്തി ഇന്ദ്രൻ പാപ മുക്തി നേടി.


പടിഞ്ഞാറേക്ക് ദർശനമായി വസിക്കുന്ന അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പൻ പാപങ്ങൾ കേൾക്കുകയും പൊറുക്കുകയും ചെയ്യും. കെടാ വിളക്കും ഏഴരപ്പൊന്നാനയും ഇല്ലാതെ ഈ മൂർത്തിയില്ല.


ഏഴരപ്പൊന്നാന 


എട്ടു മാറ്റിൽ 7143 അരയ്ക്കാൽ കഴഞ്ച് സ്വർണം ആണ് ഏഴരപ്പൊന്നാനയ്ക്ക്  ഉപയോഗിച്ചത്. ഒരു കഴഞ്ച് അഞ്ച് ഗ്രാം. ഏഴു കഴഞ്ച് സ്വർണം കൊണ്ട് തോട്ടി, വളർ. തൊണ്ണൂറ്റാറര കഴഞ്ച് കൊണ്ട് പഴുക്കാക്കുല. 


വർമ്മ 1758-ൽ നാട് നീങ്ങിയെങ്കിലും പ്രായശ്ചിത്ത ചാർത്ത് 1759-ൽ ആണ്.(സമർപ്പിച്ച ദിവസം കൊല്ലവർഷം 934 ഇടവം 12).  അന്ന് ഭരണം ധർമ്മരാജയാണ്. മാർത്താണ്ഡ വർമ്മയുടെ ഹിംസയ്ക്ക് ധാർമ്മികതയുടെ പ്രായശ്ചിത്തം ധർമ്മരാജയ്ക്ക് കൈവന്നു, ഏഴരപ്പൊന്നാന മാർത്താണ്ഡവർമ്മ തീർപ്പിച്ചിരുന്നെങ്കിലും സമർപ്പിക്കാൻ കഴിഞ്ഞില്ല. 


ഏഴരപ്പൊന്നാനകളെ വർമ്മ വൈക്കത്ത് നടക്കിരുത്താനാണ് നേർന്നത് എന്ന് പാഠഭേദമുണ്ട്. അങ്ങോട്ടുള്ള യാത്രക്കിടയിൽ ഏറ്റുമാനൂരിൽ സൂക്ഷിച്ചു. പിറ്റേന്ന് ശേവുകക്കാർ എടുക്കാൻ ചെന്നപ്പോൾ ആനപ്പുറത്ത് സർപ്പങ്ങളെക്കണ്ട് ഭയന്നു. ആനകളെ ഏറ്റുമാനൂരപ്പന് ബോധിച്ചെന്ന് പ്രശ്നത്തിൽ കണ്ടു. വൈക്കത്ത് ധർമ്മരാജ സഹസ്രകലശം നടത്തി സ്വർണ നെറ്റിപ്പട്ടം സമർപ്പിച്ചു. 


ഏഴരപ്പൊന്നാനകളെ കയറ്റിയ തോണി കരുമാടി കഴിഞ്ഞ് അമ്പലപ്പുഴക്കടവിൽ അടുത്തപ്പോൾ പൊടുന്നനെ ഒരു തുരുത്ത് കണ്ടു. അത് ശ്രീകൃഷ്ണൻ്റെ മായയായിരുന്നെന്ന് പ്രശ്നത്തിൽ കണ്ടു. അതിനാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ ധർമ്മരാജ രത്ന പതക്കം സമർപ്പിച്ചു. 


ഏറ്റുമാനൂരിൽ കുംഭത്തിലെ ചതയത്തിൽ കൊടിയേറി തിരുവാതിരയിൽ തീരുന്ന പത്ത് ദിവസ ഉത്സവത്തിൽ എട്ടാം ദിനം രോഹിണിയിലെ പാതിരയ്ക്കാണ് ഏഴരപ്പൊന്നാന ദർശനം. ശ്രീകോവിലിൽ നിന്ന് ഭഗവാനെ പടിഞ്ഞാറേ മൂലയിലെ ആസ്ഥാന മണ്ഡപത്തിലേക്ക് ആനയിക്കും. തിടമ്പിന് ഇരു വശവുമായി ഇടത്ത് നാലും വലത്ത് മൂന്നും പൊന്നാനനകൾ. തിടമ്പിന് താഴെ മുന്നിൽ അരപ്പൊന്നാന. അതിന് പുറത്താണ് ഭഗവാൻ്റെ എഴുന്നള്ളത്ത്. 


ഇവ അഷ്ടദിഗ്ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം (കിഴക്ക്), പുണ്ഡരീകൻ  (തെക്ക് കിഴക്ക്), കുമുദൻ (തെക്ക് പടിഞ്ഞാറ്), അഞ്ജനൻ (പടിഞ്ഞാറ്), പുഷ്പദന്തൻ  (വടക്ക് പടിഞ്ഞാറ്), സുപ്രദീകൻ (വടക്ക് കിഴക്ക്), സാർവ്വഭൗമൻ (വടക്ക്), വാമനൻ (വടക്കു കിഴക്ക്). വരിക്ക പ്ലാവിൻ്റെ തടിയിൽ ആനയെ കൊത്തിയെടുത്ത് സ്വർണപ്പാളികൾ പൊതിഞ്ഞതാണ്. ഏഴ് ആനകൾ രണ്ടടി, അരപ്പൊന്നൻ ഒരടി. 


അഷ്ടദിഗ്ഗജങ്ങൾ പുരാണങ്ങളിൽ ദമ്പതിമാർ ആയാണ് കാണുന്നത്: ഐരാവതം, അഭ്രാമു (കിഴക്ക്), പുണ്ഡരീകൻ, കപില (തെക്ക് കിഴക്ക്), വാമനൻ, പിങ്ഗള (തെക്ക്), കുമുദൻ, അനുപമ (തെക്ക് പടിഞ്ഞാറ്), അഞ്ജനൻ, താമ്രകർണി (പടിഞ്ഞാറ്), പുഷ്പദന്തൻ, ശുഭ്രദന്തി (വടക്ക് പടിഞ്ഞാറ്), സാർവ്വഭൗമൻ, അങ്കണ (വടക്ക്), സുപ്രദീകൻ, അഞ്ജനാവതി (വടക്ക് കിഴക്ക്). പ്രപഞ്ചത്തെ താങ്ങി നിർത്തുന്ന തൂണുകൾ ആണ്, അവ. ആനകളെ അവയുടെ ഇണകൾക്കൊപ്പമാണ് ഭാവന ചെയ്തത്. 


പതിനാറ് ആനകളും ഒരു സ്വർണ മുട്ടയും ആണ് പുരാണങ്ങളിൽ. 


സ്വർണ മുട്ട അഞ്ഞൂറ് വർഷത്തിന് ശേഷമാണ്, വിരിഞ്ഞത്. അതിൽ നിന്ന് ഗരുഡൻ ഉണ്ടായി. മുട്ടയുടെ രണ്ടു പാതികൾ എടുത്ത് ബ്രഹ്മാവ് ഏഴ് മന്ത്രങ്ങൾ ഓതി. വലത്തേ പാതിയിൽ നിന്ന് ഐരാവതം പിറന്നു. പിന്നാലെ ഏഴ് പുരുഷ ആനകൾ. മറ്റേ പാതിയിൽ നിന്ന് എട്ട് പിടിയാനകൾ. ബ്രഹ്മാണ്ഡ പുരാണത്തിലെ ഈ കഥ ആനശാസ്ത്രമായ ‘മാതംഗ ലീല’യിൽ ഭിന്നമാണ്. സൂര്യൻ ജനിച്ച പ്രാപഞ്ചിക അണ്ഡത്തിൻ്റെ രണ്ടു പാതികൾ കൈയിലെടുത്ത് ബ്രഹ്മാവ് ഒരേ സമയം ഏഴ് മന്ത്രങ്ങൾ ഓതി. ഒന്നിൽ നിന്ന് ഐരാവതവും ഏഴ് ദിഗ്ഗജങ്ങളും ഉണ്ടായി. 


ഗജരാജാവായ ഐരാവതത്തിൻ്റെ നാല് മക്കളും പുരാണങ്ങളിലുണ്ട് -ഹിമപാണ്ഡൂരൻ (വടക്ക്), മഹാപത്മാസമൻ (തെക്ക്), വിരൂപാക്ഷൻ (കിഴക്ക്), സുമനസൻ (പടിഞ്ഞാറ്). ഇത് പ്രക്ഷിപ്തമായി കരുതുന്നു. ആദ്യം നാല്. പിന്നെ സന്ധികളിൽ നാല്. അതിന് ശേഷം ഇണകൾ, സന്താനങ്ങൾ എന്നിങ്ങനെ കൂട്ടിച്ചേർക്കലുകൾ ഉണ്ടായി.  അഷ്ടദിഗ്ഗജങ്ങൾക്ക് ചിറകുകളുണ്ട്, നിറം മാറാം. അവയാണ് മേഘങ്ങൾ. അഷ്ടദിഗ്ഗജങ്ങൾ പ്രാപഞ്ചിക ആമയുടെ തോടിലാണ് നിൽക്കുന്നത്. അതാണ്, കൂർമ്മാവതാരം. 


എന്തൊരു മനസ്സും ഭാവനയുമാണ് പൗരാണിക ഭാരതത്തിന് ഉണ്ടായിരുന്നത്! കുളച്ചൽ, ചങ്ങനാശ്ശേരി യുദ്ധങ്ങളൊക്കെ പഠിക്കേണ്ടിടത്താണ് പ്ലാസികൾ നമ്മുടെ മനസ്സുകളിൽ അധിനിവേശം നടത്തുന്നത്. 


© Ramachandran








Tuesday, 18 August 2026

ആശാൻ്റെ അറിയപ്പെടാത്ത നായിക, മൈത്രേയി

മൈത്രേയിയെ ശ്രദ്ധിക്കുക

കുമാരനാശാൻ എഴുതിയ ‘മൈത്രേയി’ എന്ന പുസ്തകം ഇവിടത്തെ വലിയ പണ്ഡിതർ ഇതുവരെ ശ്രദ്ധിക്കാത്തത്, അദ്ദേഹത്തെ മാർക്സിസ്റ്റ് ആക്കാനുള്ള വൃഥാ ശ്രമങ്ങളിൽ ഒന്നാകാനാണ് സാധ്യത. ഇനിയുള്ള കാലത്ത് ആശാൻ സനാതന ധർമ്മത്തിന് ചെയ്ത സേവനങ്ങൾ കൂടുതൽ ചർച്ച ചെയ്യും, തർക്കമില്ല. ആ പാതയിൽ ചെറിയ കാൽവയ്പ് ആയിരുന്നു, ഞാൻ എഴുതിയ, ‘ആശാൻ ഉറപ്പിച്ച ഹിന്ദുത്വ’ എന്ന പുസ്തകം. ആശാൻ എഴുതിയ സ്തോത്ര കൃതികൾ ഉൾപ്പെടെ സകല രചനകളും നോക്കിയെങ്കിലും, അന്നും ‘മൈത്രേയി’ കണ്ടിരുന്നില്ല.

ബംഗാൾ തത്വചിന്തകൻ പണ്ഡിറ്റ് സീതാനാഥ് തത്വഭൂഷൺ എഴുതിയ മൈത്രേയി പുനരാഖ്യാനം ആധാരമാക്കി ആശാൻ എഴുതിയതാണ്, ‘മൈത്രേയി’. അദ്ദേഹത്തിന് വിദ്യാഭൂഷൺ എന്നും പേരുണ്ടായിരുന്നു. ആത്മീയ ചിന്തകനും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന അദ്ദേഹത്തിൻ്റെ  ഇംഗ്ലീഷ് പുസ്തകം, Maitreyi: A Study Retelling the Theology and Social Life Vedic Hindus, 1800-ൽ എഴുതിയതാണ്. ആശാൻ ഇത് മലയാളത്തിലാക്കി, താൻ പത്രാധിപരായ ‘വിവേകോദയ’ത്തിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. 1953-ൽ സഹോദരൻ പ്രസ് ഇത് പുസ്തകമാക്കി. 


തത്വഭൂഷൺ എഴുതിയത് നോവൽ എന്ന് ചിലർ കരുതുന്നുണ്ടെങ്കിലും, ആ  പുസ്തകത്തിൽ നോവൽ എന്നില്ല. അത്, പുരാണ കഥയുടെ പുനരാഖ്യാനമാണ്.


തത്വഭുഷൻ 

ബ്രഹ്മസമാജത്തിന്റെ 1926, 1927 വർഷങ്ങളിലെ പ്രസിഡന്റ് ആയിരുന്നു, തത്വഭൂഷൺ. അദ്വൈതത്തെ പാശ്ചാത്യ ചിന്തകളുമായി കൂട്ടിയിണക്കിയ അദ്ദേഹം, അതിന് ആശ്രയിച്ചത്, ജർമൻ തത്വചിന്തകൻ ഹെഗലിനെ ആയിരുന്നു. ആത്മീയവാദിയായ ഹെഗലിന്റെ ചിന്തകൾ തലകീഴായി മറിച്ചാണ് മാർക്സ് ആശയങ്ങൾ സൃഷ്ടിച്ചത് എന്ന് മാത്രമല്ല, ഖണ്ഡികകൾ കോപ്പിയടിക്കുകയും ചെയ്തു. ആ ഭാഗം അന്ധനായ മാർക്സ്; എന്ന പുസ്തകത്തിൽ ഞാൻ വിശദമാക്കിയിരുന്നു. The Vedanta and its relation to Modern Thought, Social Reform in Bengal എന്നിവ തത്വഭൂഷൻ്റെ  മുഖ്യകൃതികൾ. 


"ചാതുർവർണ്യം മയാസൃഷ്ടം, ഗുണകർമ്മ വിഭാഗശഃ എന്ന തത്വം ആധാരമാക്കി വേണം ഉത്തരവാദപ്പെട്ട ഹിന്ദു പൗരന്മാർ സാമുദായിക കൃത്യങ്ങളിൽ പ്രവർത്തിക്കേണ്ടത്" എന്ന് വിശദമാക്കുകയാണ് ആശാൻ, ‘മൈത്രേയി’യിൽ ചെയ്യുന്നത്. മൈത്രേയിയും കാത്യായനിയും നടത്തുന്ന സംവാദത്തിലൂടെ ഹിന്ദുപൂർവ ചരിത്രം ജാത്യാതീതമായിരുന്നുവെന്നും സ്ത്രീ സ്വാതന്ത്ര്യം വിളിച്ചോതിയെന്നും വ്യക്തമാക്കുകയാണ്, അദ്ദേഹം.


മുഖവുരയിൽ ആശാൻ ഹിന്ദുമതത്തിൽ വരേണ്യപ്രഭാവം നിലനിന്നു എന്ന വാദത്തെ പൊളിക്കുന്നുണ്ട്. പ്രാചീന ഹിന്ദുക്കളുടെ ഇടയിൽ സ്ത്രീകൾക്കുണ്ടായിരുന്ന മധ്യസ്ഥിതിയും വിദ്യാഭ്യാസത്തിൽ അവർ എത്തിയിരുന്ന സ്ഥാനവും മതസംബന്ധമായ ചിന്തകളിൽ അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും യോഗ്യതയും എത്ര അഭിലഷണീയമായിരുന്നു?,” ആശാൻ വിസ്മയിക്കുന്നു. 


ആശാൻ എന്തിനാണ് ബംഗാളിയിൽ നിന്ന് ഈ കഥ എടുത്തത്? അതിന്, പുസ്തകത്തിൽ ഉത്തരമുണ്ട്:


“വൈദിക കാലത്തെ ഹിന്ദുക്കളുടെ മതം, സമുദായ നടപടി ഇവയെ കാണിക്കുന്ന ഒരു കഥ. മൈത്രേയിയും കാത്യായനിയും നടത്തുന്ന സംവാദത്തിലൂടെ ഭാരതീയ സ്ത്രീദർശനത്തെ ആശാൻ അനാവരണം ചെയ്യുന്നു. ഒപ്പം, രണ്ടധ്യായങ്ങളിലൂടെ യാജ്ഞവൽക്യൻ്റെയും മൈത്രേയിയുടെയും കാത്യായനിയുടെയും വാക്കുകളിലൂടെ ജീവാത്മാ പരമാത്മാ സങ്കൽപവും വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, ഭാരതത്തിലെ ഹിന്ദുപൂർവ ചരിത്രം ജാത്യാതീതമായ ഒന്നായിരുന്നുവെന്നും ബോധ്യപ്പെടുത്തുന്ന ഈ കൃതി, ഓരോ ഹിന്ദുവും വായിച്ച് ഹൃദിസ്ഥമാക്കേണ്ടതാണ്.”


അതായത്, ഹിന്ദുക്കൾ സനാതനധർമ്മം വിടാതിരിക്കാൻ ആശാൻ നൽകിയ സംഭാവനയാണ്, ഈ രചന. അക്കാരണത്താൽ തന്നെ, ഇത് നിക്ഷിപ്ത താൽപര്യക്കാർ ഇക്കാലമത്രയും ഇത് പൂഴ്ത്തി. 


മൈത്രേയിയുടെ മാതൃക 


മൂലകഥ തത്വഭൂഷൺ എഴുതിയത്, വൈദികകാലത്തെ മൈത്രേയി എന്ന ബ്രഹ്മവാദിനി അഥവാ തത്വചിന്തകയുടെ ജീവിതം നമുക്ക് മുന്നിൽ അനാവരണം ചെയ്യാനാണ്. പ്രാചീന ഭാരതീയ സംസ്കൃതിയുടെ താത്വിക ആഴങ്ങൾ വെളിവാക്കി മതാചാരങ്ങളുടെ ഉദ്ഭവം, ആത്മീയ പരിണാമം എന്നിവ അവലോകനം ചെയ്യുകയാണ്. ആത്യന്തിക സത്യം അറിയാൻ, ബ്രഹ്മത്തെ സാക്ഷാൽക്കരിക്കാൻ മൈത്രേയി ഭൗതിക സൗകര്യങ്ങളെ നിരസിക്കുന്നു. ആ ജ്ഞാന യാത്രയിൽ അദ്വൈത വേദാന്ത ആധാരങ്ങൾ നാം അറിയുന്നു.


വേദസമൂഹത്തിൽ സ്ത്രീകൾ സജീവമായിരുന്നു. സംവാദങ്ങളിൽ അവരെ ആദരിച്ചിരുത്തി. ഋഷി മൈത്രിയുടെ മകളും യാജ്ഞവൽക്യൻ്റെ ഭാര്യയായ മൈത്രേയി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്, അമരത്വ ജ്ഞാനം കൈമാറാനാണ്. അവരുടെ സംവാദം ബൃഹദാരണ്യകത്തിൽ കാണാം. ഋഗ്വേദ മന്ത്രങ്ങൾ പലതും മൈത്രേയി സൃഷ്ടിച്ചത് എന്നാണ് വിശ്വാസം. 


യാജ്ഞവൽക്യൻ സ്വത്ത് ഭാര്യമാരായ മൈത്രേയി, കാത്യായനി എന്നിവർക്ക് വീതം വയ്ക്കാൻ ഒരുങ്ങിയപ്പോൾ നടന്ന സംവാദമാണ്, പുസ്തകത്തിന് ആധാരം. കാത്യായനി വീട്ടുകാര്യങ്ങൾ, ഭർതൃ ശുശ്രൂഷ എന്നിവയിൽ ശ്രദ്ധിച്ചു. മൈത്രേയി ചോദിച്ചു: “ലോകത്തിലെ സ്വത്ത് മുഴുവൻ എന്റേത് ആയാലും എനിക്ക് അമരത്വം കിട്ടുമോ?”


എലോൺ മസ്കിനെ കാണുമ്പോൾ മോദി അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമാണ്!


ആകെ ഭൗതിക സ്വത്തിൽ നിന്ന് കിട്ടുന്നത്, സുഖജീവിതമാണെന്നും അമരത്വ പ്രതീക്ഷ വെറുതെയാണെന്നും ഭർത്താവ് പറഞ്ഞപ്പോൾ, മൈത്രേയി ബ്രഹ്മജ്ഞാനം ചോദിച്ചു. 


വൈശമ്പായന ശിഷ്യനായ യാജ്ഞവൽക്യൻ, ശുക്ലയജുർവേദ സംഹിതയുടെ സമാഹർത്താവാണ്. മിഥിലയിൽ ജനക രാജാവ് സംഘടിപ്പിച്ച ബഹുദക്ഷിണ യജ്ഞത്തിൽ കേന്ദ്രബിന്ദുവാണ്, അദ്ദേഹം. ജനക സദസ്സിലെ പണ്ഡിതയായ ഗാർഗി, അദ്ദേഹത്തെ കൂട്ടത്തിലെ വലിയ ബ്രഹ്മവാദിയായി പ്രശംസിച്ചു.


ഒരിക്കൽ ക്ഷുഭിതനായ ഗുരു, യാജ്ഞവൽക്യനോട് പഠിപ്പിച്ചതെല്ലാം മടക്കി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ യാജ്ഞവൽക്യൻ ഛർദിച്ചത് ഭക്ഷിക്കാൻ തൈത്തീരിയ പക്ഷികളാകാൻ മറ്റ് ശിഷ്യരോട് ഗുരു ആവശ്യപ്പെട്ടു. അതാണ്, ഒരു ഉപനിഷത് തൈത്തിരീയോപനിഷത് ആയത്. ശതപഥബ്രാഹ്മണവുമായും യാജ്ഞവൽക്യന് ബന്ധമുണ്ട്.

 


വൈദികകാലത്ത് വേറെയും ബ്രഹ്മവാദിനികൾ ഉണ്ടായിരുന്നു. വിദേഹ രാജ്യത്തെ ജനക രാജാവിൻ്റെ ബ്രഹ്മയജ്ഞത്തിൽ പങ്കെടുത്ത ഗാർഗി, വചക്നു എന്ന ഋഷിയുടെ ഭാര്യയായിരുന്നു. യാജ്ഞവൽക്യനെ സംവാദത്തിന് അവർ വെല്ലുവിളിക്കുകയുണ്ടായി. ബൃഹദാരണ്യകത്തിൽ അവരുണ്ട്. 

അഗസ്ത്യ മഹർഷിയുടെ ഭാര്യ ലോപാമുദ്രയാണ് ചില ഋഗ്വേദ മന്ത്രങ്ങൾ സമാഹരിച്ചത്. ഘോഷ, അപാല എന്നിവർ ഋഗ്വേദ മന്ത്രങ്ങൾ സമാഹരിച്ച ഋഷികമാരാണ്. സുലഭ എന്ന ബ്രഹ്മവാദിനി മഹാഭാരതത്തിൽ ഉണ്ട്. സംഘമിത്ര, വിശ്വംഭര തുടങ്ങി പലരെയും നമ്മുടെ മഹിത പൈതൃകത്തിൽ കാണാം. എന്നിട്ടാണ് ജാതിവാദികൾ ഒരു രാജ്യത്തും പാഠം അല്ലാതിരുന്ന ഒരു രചനയിലെ "നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്ന പോഴത്തം പാടി നടക്കുന്നത്. ഒരു ഭാരതീയ പാഠത്തിലും നിലവിളക്ക് സ്ത്രീ കൊളുത്തരുത് എന്ന് പറഞ്ഞിട്ടില്ല എന്ന് മതേതരവാദികൾ ഓർത്താൽ നന്ന്. 


അത് പോലെ ഓർക്കണം, നളിനിയും ലീലയും സാവിത്രിയും വാസവദത്തയും സീതയും മാതംഗിയും മാത്രമല്ല, ആശാൻ്റെ നായികമാർ -ഇവർക്കെല്ലാം മാതൃകയായി മൈത്രേയി ഇതാ ഉയർന്നു നിൽക്കുന്നു. ചണ്ഡാല ഭിക്ഷുകി ബുദ്ധ തത്വം ഉൾക്കൊണ്ടു. ലീല ഭൗതിക സുഖം ത്യജിച്ച് പ്രണയ സാഫല്യത്തിന് കാട് കയറി. നളിനി ബാല്യസുഹൃത്ത് ദിവാകരനെ സന്യാസിയായി കണ്ടപ്പോൾ ആത്മീയതയിലേക്ക് ഉണർന്നു. ആശാൻ്റെ നായികമാരിൽ എല്ലാം ഒരു അന്വേഷണമുണ്ട്. ആ തിരച്ചിലിൻ്റെ പരമകാഷ്ഠയാണ്, ‘മൈത്രേയി.’ 


© Ramachandran



   


Sunday, 5 July 2026

അവ്വയാർ സൃഷ്‌ടിച്ച ആത്മീയ വിപ്ലവം

വാർദ്ധക്യ വരം നേടി അവ്വയാർ

ധീശത്വ ഭരണങ്ങൾക്ക് ഹിന്ദുമത പ്രതിരോധം തീർത്ത ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം മുൻപൊന്നും ഇല്ലാത്തവിധം സന്യാസിനിമാരെ സൃഷ്ടിച്ചു. ഇന്ത്യയിലെ സ്ത്രീകൾക്ക് എക്കാലവും ആശ്രയിക്കാവുന്ന ധാർമ്മിക പാഠങ്ങൾ അവർ സംഭാവന ചെയ്തു. മധ്യകാലത്ത് ഇങ്ങനെ പിറവിയെടുത്ത ഇതിഹാസ ജീവിതങ്ങളിൽ ആണ്ടാൾ, കാരയ്ക്കൽ അമ്മയാർ, അക്കമഹാദേവി എന്നിവർ തെക്കുള്ളവരാണ്. കശ്മീരിൽ ലല്ല, മഹാരാഷ്ട്രയിൽ ജനാ ബായി, മുക്തി ബായി തുടങ്ങിയവർ ഉണ്ടായി. ചില വിവാഹിതകളും സന്യാസത്തിലേക്ക് കടന്നു.

മീരയും അക്കമഹാദേവിയും കലാപകാരികൾ ആയിരുന്നെങ്കിൽ, തിരുവള്ളുവരിൻ്റെ ഭാര്യ വാസുകിയാർ, ബസവയുടെ ഭാര്യമാർ ഗംഗാംബിക, നാഗലോചനെ, ചൈതന്യയുടെ ഭാര്യ വിഷ്ണുപ്രിയ എന്നിവരും ബഹിനാ ബായിയുമൊക്കെ സാത്വികരായിരുന്നു. ഇവരിൽ, പല്ലവ രാജാവ് കലിപ്പകയ്യാരുമായി വിവാഹം നിശ്ചയിച്ച തിലകവതിയാർ, അദ്ദേഹം യുദ്ധത്തിൽ വീരമൃത്യു വരിച്ചപ്പോൾ വിധവയായി ജീവിച്ച്, പാതിവ്രത്യത്തെ ഉദ്ഘോഷിച്ചു. ഏഴാം നൂറ്റാണ്ടിലെ ശൈവ സിദ്ധനായ തിരുനാവുക്കരശ് എന്ന അപ്പരുടെ ചേച്ചിയായിരുന്നു, തിലകവതി. 


ഈ രണ്ട് തീവ്രതകൾക്കുമിടയിൽ വേറെ വഴിയില്ലാത്തതിനാൽ മാത്രം കുടുംബം ഉപേക്ഷിച്ചവരാണ്, കാരയ്‌ക്കൽ അമ്മയാർ, ലല്ല, രൂപ ഭവാനി തുടങ്ങിയവർ. 


തെക്കേ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിലെ ആദ്യ നായികയാണ് അവ്വയാർ. അവരെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത്, തമിഴ് ഗായിക കെ ബി സുന്ദരാംബാൾ നായികയായ അവ്വയാർ (1953) എന്ന ചിത്രമാണ്.

 

സരസ്വതിയുടെ അവതാരമായി തമിഴർ വാഴ്ത്തുന്ന അവ്വയാർ ഏത് കാലത്ത് ജീവിച്ചു എന്നത് തർക്കവിഷയമാണ്. അവർ സംഘകാലത്തായിരുന്നു എന്ന് പൊതുവെ കരുതുന്നു. എട്ടാം നൂറ്റാണ്ടിലെ ചേരമാൻ പെരുമാൾ കാലത്തായിരുന്നു എന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ കമ്പൻ്റെ സമകാലീനയായിരുന്നുവെന്നും സിദ്ധാന്തമുണ്ട്. അതിനാൽ, അവർ പല നൂറ്റാണ്ടുകൾ ജീവിച്ചുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 



അവരുടെ അച്ഛൻ ഉന്നതകുലത്തിൽ നിന്നും അമ്മ പിന്നാക്കജാതിയിൽ നിന്നും ഉള്ളവരായിരുന്നുവെന്നാണ് വിശ്വാസം. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദലിതർ വളർത്തി. പരണർ, കപിലർ, തിരുവള്ളുവർ എന്നിവരുടെ കാലത്ത് ജീവിച്ച അവർ, ‘നറ്റിണൈ’യിൽ ഏഴ്, ‘കുറുന്തൊകൈ’യിൽ 15, ‘അകനാനൂറി’ൽ നാല്, ‘പുറനാനൂറി’ൽ 33 ഈരടികൾ എഴുതിയെന്ന് കരുതുന്നു. രാജസദസ്സിൽ അംഗമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച്, കൃഷിക്കാർ കൊടുക്കുന്ന കഞ്ഞി കുടിച്ച്, അവരുടെ സന്തോഷത്തിനായി പാടി. 


വള്ളാൽ അതിയമാൻ നെടുമാൻ അഞ്ചി എന്ന രാജാവും കുടുംബവുമാണ് അവരുടെ പാട്ടുകളിൽ കൂടുതലും. തൊണ്ടൈമാൻ എന്ന അയൽ പ്രഭുവുമായുള്ള യുദ്ധം ഒഴിവാക്കാൻ ദൂതിന് പോയതും അവ്വയാർ തന്നെ. ബാക്കി രചനകൾ ഭരണത്തെപ്പറ്റിയാണ്. 


കപിലർ, തിരുവള്ളുവർ, അതിയമാൻ എന്നിവരുടെ സഹോദരിയാണ് അവ്വയാർ എന്ന വാദം ശരിയല്ലെന്നും നാലു പേരും വെവ്വേറെ തൊഴിൽ കുലങ്ങളിൽ നിന്നുള്ളവരാണെന്നും ചരിത്രകാരൻ വി ആർ രാമചന്ദ്ര ദീക്ഷിതർ എഴുതുന്നു. പ്രാചീന ക്ഷേത്രമുള്ള തിരുക്കോവിലൂരിൽ ശിവൻ രാക്ഷസനായ അന്തകനെ വധിച്ചെന്നാണ് ഐതിഹ്യം. ഇതേപ്പറ്റിയുള്ള ദർശനം അവ്വയാർക്ക് ഇവിടെയുണ്ടായി അത് അവർ പാട്ടാക്കി എന്ന് കഥയുണ്ട്. ചിദംബരം നടരാജ ക്ഷേത്രത്തിൽ നർത്തന ഗണപതി അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ എഴുതിയതാണ്, ‘വിനായകർ തിരുക്കാവൽ.’. 


മധുര പണ്ഡിതസഭയിൽ തിരുവള്ളുവർ തിരുക്കുറൾ സമർപ്പിച്ചപ്പോൾ സന്നിഹിതരായിരുന്ന പല പണ്ഡിതരിൽ ഒരാൾ അവ്വയാർ ആണെന്ന് കരുതുന്നു. പാണ്ഡ്യരാജാവും പണ്ഡിതരും കൃതിയെ സ്വീകരിച്ചപ്പോൾ, ഇടയ്ക്കാടർ എന്ന സിദ്ധൻ പറഞ്ഞു: “ഒരു കടുക് കുഴിച്ച് അതിനുള്ളിൽ സപ്തസാഗരങ്ങളെയും അടക്കിയിരിക്കുകയാണ്, തിരുവള്ളുവർ.”


കടുകിനെക്കാൾ സൂക്ഷ്മമായ അണുവാണ് ഈ കൃതിയെന്ന് അവ്വയാർ നിരീക്ഷിച്ചു. ഈ പരാമർശങ്ങൾ ‘തിരുവള്ളുവ മാലൈ’ -യുടെ അവസാന രണ്ട് ഈരടികളായി കാണാം.


അവ്വയാറും ഞാവൽ മരവുമായി ബന്ധപ്പെട്ട ഐതിഹ്യം പ്രസിദ്ധമാണ്. ഒരു ഞാവൽ മരത്തിന് താഴെ വിശ്രമിക്കെ, ദൗത്യം നിർവഹിച്ചു കഴിഞ്ഞതിനാൽ ഇനി വിരമിക്കാമെന്ന് അവ്വയാർ ചിന്തിച്ചു. വേഷം മാറി വന്ന മുരുകൻ അതിൽ നിന്ന് പിന്തിരിപ്പിച്ചു.


അതിയമാൻ രാജാവ് ഒരിക്കൽ അവർക്ക് ഒരു അക്ഷയ നെല്ലിക്ക നൽകി. അത് തിന്നാൽ ദീർഘായുസ്സ് ഉറപ്പ്. തമിഴിനെ പരിപോഷിപ്പിക്കാൻ അവർ അങ്ങനെ ജീവിച്ചു. സിലോണിൽ പോയ അവ്വയാർ പേമാരിയിൽ അംഗവി, സംഘവി എന്നീ രണ്ടു ദലിത് സ്ത്രീകളുടെ കുടിലിൽ കയറി. ഇരുവരെയും തിരുക്കോവിലൂർ രാജാവിന് വിവാഹം ചെയ്തു കൊടുക്കാമെന്ന് അവ്വയാർ വാക്ക് നൽകി. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർ വിവാഹം ചെയ്തു കൊടുക്കണമെന്ന് രാജാവ് ഉപാധി വച്ചു. ഒരു പനയോലയിൽ ക്ഷണപത്രം തയ്യാറാക്കാൻ അവ്വയാർ ഗണപതിയെ പ്രത്യക്ഷമാക്കി. അത് കിട്ടി എത്തിയ മൂന്ന് രാജാക്കന്മാർ കന്യാദാനം നടത്തി.


വൈദ്യശാസ്ത്രം ഉൾപ്പെടെ അവ്വയാർ 13 പുസ്തകങ്ങൾ എഴുതി. ഒന്ന് കച്ചവടക്കാരനുള്ള സ്തുതിഗീതം, മറ്റൊന്ന് അതിഭൗതികം. ബാക്കി പത്ത് ധർമ്മ വിചാരം. അതിൽ, ‘ആട്ടുക്കുട്ടി’ യിൽ 108 ആപ്തവാക്യങ്ങളിൽ തമിഴ് അക്ഷരമാല അടങ്ങിയിരിക്കുന്നു.


നേടുന്നു, വാർദ്ധക്യ വരം  


കർക്കശമായ സാമൂഹിക വിഭജനത്തിനെതിരാണ്, അവരുടെ കാഴ്ചപ്പാട്. “രണ്ടു ജാതികളേയുള്ളു, ദാനം നൽകുന്നവരും ഇല്ലാത്തവരും. കൊടുക്കുന്നവർ കുലീനർ. അല്ലാത്തവർ നീചർ,” അവർ എഴുതി. 


സ്ത്രീകളെപ്പറ്റി പരമ്പരാഗത ചിന്ത പിന്തുടർന്ന അവർ പറഞ്ഞു, “മിതാഹാരം സ്ത്രീക്ക് ഭൂഷണം.” “സ്ത്രീ അവരുടെ കടമ നിർവഹിക്കുന്ന വീട് അനുഗൃഹീതം.” “പാതിവ്രത്യത്താൽ സ്ത്രീത്വം ആദരണീയമാകുന്നു.” 


ഭർത്താവിനോട് കൂറുള്ള നല്ല സ്ത്രീകൾക്ക് വലിയ ശക്തിയുണ്ടെന്നും അവർക്ക് മഴ പെയ്യിക്കാൻ കഴിയുമെന്നും അവ്വയാർ നിരീക്ഷിച്ചു. നന്മയുള്ള സ്ത്രീയാണ് ധർമ്മം വിളയുന്ന വീടിൻ്റെ ഐശ്വര്യം. നന്മയുള്ള സ്ത്രീയുടെ തിന്മയുള്ള ഭർത്താവ് ശാപമാണ്. അവർ ഇങ്ങനെ എഴുതി:


“ഈ മാനിനെ വരണ്ട പുരുഷനിൽ കെട്ടിയ ബ്രഹ്മാവിനെ അടുത്തു കിട്ടിയാൽ, നാല് തലയും നാല് കഴുത്തും വെട്ടി മുൻപേ പോയ അഞ്ചിൻ്റെ വഴിയേ അയയ്ക്കും.”


വിവാഹവും യൗവ്വനവും സ്ത്രീക്ക് ആത്മീയ വിഘാതമാണെന്ന് അവ്വയാർ കരുതി. വിവാഹാലോചന വന്നപ്പോൾ, യൗവനം, സൗന്ദര്യം എന്നിവയെ അവർ വെറുത്തു. ഈശ്വരനെയും ഭർത്താവിനെയും എങ്ങനെ ഒരേ സമയം പരിചരിക്കും? ഈ വിഷയം അവർ ഗണപതിക്ക് മുന്നിൽ ഉന്നയിച്ചു:


“ഞാൻ വിവാഹിതയായി എന്തിന് കുടുംബജീവിതം നയിക്കണം? എനിക്കെന്തിന് സൗന്ദര്യം നൽകി? എൻ്റെ നാവിൽ നിന്ന് നല്ല വാക്കുകൾ മാത്രം പൊഴിയട്ടെ. എനിക്ക് ജന്മം ഇല്ലായ്മ എന്ന വരം തന്നാലും.”


ഉടൻ അവ്വയാർ വൃദ്ധയായി. വിവാഹം ഇനി വേണ്ട. നാടോടിയായ അവർ താൻ കുടുംബജീവിതം ആഗ്രഹിക്കുന്നില്ലെന്ന് ഗ്രാമവാസികളോട് പറഞ്ഞു. വളർത്തമ്മ അനാഥത്വത്തിൽ പരിചരിച്ച പോലെ, താൻ സമൂഹത്തിനെ പരിചരിക്കും.


അതായത്, അവർ കുടുംബജീവിതം വേണ്ടെന്ന് വച്ചത്, വലിയ ദൗത്യം നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവൾ ആണ് താൻ എന്ന തിരിച്ചറിവ് കൊണ്ടാണ്. നല്ല ഭാര്യ വീടിൻ്റെ വിളക്കാണ്. 


തറവാടിന് തീ കൊളുത്തുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന തത്വശാസ്ത്രങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. തറവാട് എന്നാൽ സമൂഹം എന്ന് കൂടി കാണണം. ആ തത്വശാസ്ത്രങ്ങൾ ആശ്രയിച്ച ലൗകികതയെ ആണ് അവ്വയാർ ഉപേക്ഷിച്ചതും സന്യാസം വരിച്ചതും. അവർ ജീവിച്ച കാലത്ത് അത് വിപ്ലവം ആയിരുന്നു. അത് കൂടി ആദരവോടെ അംഗീകരിക്കുകയാണ് ഹിന്ദുമതം ചെയ്തത്. ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയ ഉള്ളടക്കം തന്നെ, ഹിന്ദു ആത്മീയത കൊണ്ട് മുഗൾ ഭരണത്തെ പ്രതിരോധിക്കുക എന്നതായിരുന്നു. ആ രാഷ്ട്രീയത്തിലെ തെക്കൻ വീരനായികയാണ് അവ്വയാർ. 


© Ramachandran


Monday, 25 May 2026

ചട്ടമ്പിയുടെ ബ്രാഹ്മണ ഗുരു

ചട്ടമ്പി സ്വാമികളുടെ ഗുരു ഇതാണ്

അംബാസമുദ്രത്തിനടുത്ത കല്ലടക്കുറിച്ചിയിലെ മരഗതവല്ലിയമ്മൻ ക്ഷേത്രമാണ്, ഞങ്ങളുടെ കുലക്ഷേത്രം. ഏതാനും വർഷങ്ങൾ മുൻപ് തൃശൂർ പൂങ്കുന്നത്തെ ഒരു കുടുംബ ചടങ്ങിനിടയിൽ ഇത് അറിഞ്ഞ ശേഷം ഞങ്ങൾ അവിടെപ്പോയി. ചട്ടമ്പി സ്വാമികളുടെ സമ്പൂർണ കൃതികൾ വായിച്ചിരുന്ന സമയത്തായിരുന്നു, ഈ സംഭവം. ചട്ടമ്പി സ്വാമികളുടെ ഗുരു സുബ്ബജടാപാഠികൾ കല്ലടക്കുറിച്ചിയിൽ ആയിരുന്നു. നാല് വർഷം ആ ബ്രാഹ്മണഗൃഹത്തിൽ താമസിച്ചായിരുന്നു, ചട്ടമ്പിയുടെ വേദ പഠനം.

പൂർവാശ്രമത്തിൽ കുഞ്ഞൻ പിള്ള എന്ന ചട്ടമ്പി ജനിച്ചത്, തിരുവനന്തപുരം നഗരത്തിൽ നിന്ന് നാല് മൈൽ വടക്ക് കൊല്ലൂർ ഉള്ളൂർക്കോട്ട് കുടുംബത്തിൽ 1853-ൽ ആയിരുന്നു. മാവേലിക്കര താമരശ്ശേരി ഇല്ലത്തെ വാസുദേവ ശർമ്മയായിരുന്നു, അച്ഛൻ. അമ്മ കണ്ണമ്മൂലയിലെ നങ്ക പിള്ള. വേലുക്കുട്ടിയും നാണിയും അവരുടെ മറ്റു മക്കൾ. ദരിദ്ര കുടുംബത്തിന് മിടുക്കനായ ചട്ടമ്പിയെ വേണ്ടത്ര പഠിപ്പിക്കാൻ കഴിഞ്ഞില്ല.


ക്ഷേത്ര പൂജയ്ക്കുള്ള പൂക്കൾ ബ്രാഹ്മണ സ്ത്രീകൾക്ക് മലമ്പ്രദേശങ്ങളിൽ നിന്ന് പറിച്ചു നൽകിയാണ് കുടുംബത്തിന് ജീവിക്കാൻ കുഞ്ഞൻ വക കണ്ടെത്തിയത്. അടുത്ത സ്‌കൂളിൽ പോകുന്ന കുട്ടികളിൽ നിന്ന് കുഞ്ഞൻ മലയാളവും തമിഴും എഴുതാനും വായിക്കാനും പഠിച്ചു. ഒരു ബ്രാഹ്മണ കുടുംബത്തിൽ പഠിപ്പിക്കുന്നത് പുറത്തു നിന്ന് കേട്ടാണ് സംസ്‌കൃതം പഠിച്ചത്. അപാരമായ ഓർമ്മയായിരുന്നു.


ഇതൊക്കെ കണ്ട അധ്യാപകൻ പേട്ട രാമൻ പിള്ള ഫീസില്ലാതെ കുഞ്ഞനെ ക്‌ളാസിൽ ഇരുത്തി. അപ്പോൾ 16 വയസ്. അവിടെയാണ് കുഞ്ഞൻ മോണിറ്റർ അഥവാ ചട്ടമ്പി ആയത്. രാത്രി പലപ്പോഴും ക്‌ളാസിൽ ഇരിക്കാതെ സമീപത്തെ ഭദ്രകാളി ക്ഷേത്രത്തിൽ ചട്ടമ്പി പോയി. ഈഴവ വീടുകളും സന്ദർശിച്ച ചട്ടമ്പി, മാംസം ഭക്ഷിച്ചില്ല. ചട്ടമ്പിയുടെ സുഹൃത്തായിരുന്നു, ഡോ പൽപ്പുവിൻ്റെ ജ്യേഷ്ഠൻ പരമേശ്വരൻ. “തൊട്ടു തിന്നു നടക്കുന്ന തെണ്ടി”യെന്ന് അയിത്തബോധമുള്ള നായന്മാർ കുഞ്ഞനെ പരിഹസിച്ചു. ഭജനകളിൽ ഗഞ്ചിറ വായിച്ച കുഞ്ഞൻ കഥകളി മുദ്രകൾ പഠിച്ചത് ഗുരു ഇല്ലാതെയായിരുന്നു. ചിത്രകലയും അങ്ങനെ തന്നെ.


ബാലാസുബ്രഹ്മണ്യ മന്ത്രം 


ജ്ഞാനതൃഷ്ണയാൽ എഴുത്തച്ഛൻ്റെ രാമായണവും മഹാഭാരതവും താണ്ഡവരായർ എഴുതിയ തമിഴ് അദ്വൈത കൃതി ‘കൈവല്യ നവനീത’വും വായിച്ചു. ‘കൈവല്യ നവനീതം’ ആവർത്തിച്ചു വായിച്ചു. ഒരു ഗുരുവില്ലാതെ അദ്വൈതം ഉള്ളിൽ കയറില്ലെന്ന് ബോധ്യമായി. കൊല്ലൂർ (മൂകാംബിക അല്ല, തിരുവനന്തപുരം) ക്ഷേത്ര വളപ്പിൽ ആകസ്മികമായി കണ്ട സന്യാസി, ബാലാസുബ്രഹ്മണ്യ മന്ത്രം ഓതി തൻ്റെ വഴിക്ക് പോയി. ഇതിൻ്റെ മൂലമന്ത്രമാണ്, ഓം ശരവണ ഭവായ നമഃ 


തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത അണിയൂരിലെ ദുർഗാ ക്ഷേത്ര സന്നിധിയിലെ ആകസ്മിക കൂടിക്കാഴ്ചയിലാണ് ഈ മന്ത്രം ചട്ടമ്പി, നാരായണഗുരുവിന് പകർന്നത്. സുബ്രഹ്മണ്യന് ബാലൻ എന്നർത്ഥമുള്ള കുമാരൻ എന്ന പര്യായം ഉണ്ടല്ലോ. ബാലാസുബ്രഹ്മണ്യ മന്ത്രം ബാലനായ സുബ്രഹ്മണ്യന്റേത് അല്ല. സുബ്രഹ്മണ്യ മന്ത്രത്തോടൊപ്പം, ശ്രീലളിതാ പരമേശ്വരിയുടെ മാനസ പുത്രിയും വിദ്യാ ദേവതയുമായ ബാലാ പരമേശ്വരിയുടെ ഐം ക്ളീo സൗ: എന്ന ബീജമന്ത്രം കൂടി ചേരുന്നതാണ് ബാലാസുബ്രഹ്മണ്യ മന്ത്രം -ഓം രീം ഐം ക്ലീം ഔ: സൗ: ശരവണഭവായ നമഃ


ബാലസുബ്രഹ്മണ്യ മന്ത്രമല്ല, ബാലാസുബ്രഹ്മണ്യ മന്ത്രമാണ് എന്നിപ്പോൾ വ്യക്തമായല്ലോ. ചില ദീർഘങ്ങൾ രഹസ്യങ്ങളുടെ കുരുക്കഴിക്കും. മഹാ ഗുരുക്കന്മാർ  ജ്ഞാന സിദ്ധിക്ക് ഉപാസിക്കുന്ന ശൈവ – ശാക്തേയ മന്ത്രം.


മന്ത്ര ധ്യാനത്തിൽ ചട്ടമ്പിക്ക് ഉള്ളിൽ എന്തോ കുലുങ്ങും പോലെ തോന്നി. പിന്നീട് ചട്ടമ്പി ഭസ്മം കൊണ്ട് ചെറിയ രോഗങ്ങൾ സുഖപ്പെടുത്തുന്നുവെന്ന് ജനം വിശ്വസിച്ചു. സന്യസിക്കാൻ ആഗ്രഹിച്ചെങ്കിലും, കടം, അമ്മയുടെ പരിചരണം എന്നിവ അതിൽ നിന്ന് വിലക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്ടികയും മണ്ണും ചുമന്നു. ചട്ടമ്പി കൂടി ചുമന്ന മണ്ണ് കൊണ്ടാണ്, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിതത്. പിന്നെ ആധാരമെഴുത്തുകാരനും വക്കീൽ ഗുമസ്തനുമായി. ദിവാൻ സർ ടി മാധവ റാവു സെക്രട്ടേറിയറ്റ് ക്ലർക് പരീക്ഷ നടത്തിയപ്പോൾ ചട്ടമ്പി ഒന്നാമനായി. ജ്ഞാനതൃഷ്ണ ശമിപ്പിക്കാൻ ആ ജോലി വിട്ടു. 


നാടോടിയായി നടന്ന ചട്ടമ്പി 1875-ൽ 22 വയസിൽ മടങ്ങി നെയ്യാറ്റിൻകര റജിസ്ട്രാർ ഓഫിസിൽ ജോലി നേടി. അത് വിട്ടപ്പോൾ, മാധവ റാവു ചട്ടമ്പിയെ മാസം നാല് രൂപ ശമ്പളത്തിൽ അക്കൗണ്ടൻറ് ആക്കി. മിടുക്ക് കണ്ട് പത്തു രൂപയാക്കി. താൻ അത് അർഹിക്കുന്നില്ലെന്നു പറഞ്ഞ് ആറു രൂപ ചട്ടമ്പി മടക്കി. ഈ ജോലി മടുത്ത് ഗുരു രാമൻ പിള്ളയുടെ ജ്ഞാനപ്രജാഗാരം എന്ന സമിതിയിൽ ചേർന്നു. അങ്ങനെയാണ് ചട്ടമ്പി, സ്വാമിനാഥ ദേശികരിൽ നിന്ന് തമിഴും പ്രൊഫസർ മനോന്മണീയം പിള്ളയിൽ നിന്ന് തത്വചിന്തയും പഠിച്ചത്. റസിഡൻസി മാനേജർ ആയിരുന്ന തൈക്കാട്ട് അയ്യാവും ഈ സമിതിയിൽ ഉണ്ടായിരുന്നു. വേദാന്തം, യോഗവിദ്യ എന്നിവയുടെ എഞ്ചുവടി ചട്ടമ്പി അറിഞ്ഞത് അയ്യാവിൽ നിന്ന്. തമിഴ് പുസ്തകങ്ങളിൽ നിന്ന് ഗുസ്തി പഠിച്ചു. 


വേദാന്തം പ്രാചീന തമിഴിൽ ആയതിനാൽ, പ്രാചീന തമിഴ് വ്യാകരണം പഠിക്കേണ്ടി വന്നു. തിരുവനന്തപുരം കോളജിൽ തമിഴ് പ്രൊഫസറായ സ്വാമിനാഥ ദേശികരെ ഇതിനായി കണ്ടു. ദിവസവും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി. ലോകജ്ഞാന ഭാഷ തമിഴാണെന്ന് ചട്ടമ്പിക്ക് തോന്നി. കമ്പരാമായണം, തിരുക്കുറൾ, പട്ടണത്തു പിള്ളയാർ പാടൽ, നക്കീരരുടെ കൃതികൾ എന്നിവ വായിച്ചു. തമിഴ് ആത്മീയ കവിതയിൽ മുങ്ങി.


നാരായണ ഗുരു, ചട്ടമ്പി, തീർത്ഥപാദർ 

ദ്രാവിഡ സംസ്‌കാരവും ആത്മീയതയും പിടികൂടിയപ്പോൾ തമിഴ് നാട്ടിൽ പോയി പഠിക്കാൻ ഉറച്ചു. സുബ്ബജടാപാപാഠികളെ കണ്ടത് വഴിത്തിരിവായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് നടക്കുന്ന നവരാത്രി പണ്ഡിത സദസ്സിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. തർക്കം, വ്യാകരണം, മീമാംസ, വേദാന്തം എന്നിവയിൽ മുങ്ങിയ പണ്ഡിതൻ. സ്വാമിനാഥ ദേശികർക്കൊപ്പം ചട്ടമ്പി പോയി. വേദിക്കടുത്ത് കാത്തു നിന്ന് സുബ്ബജടാപാപാഠികളെ സമീപിച്ചു. ചട്ടമ്പിയോട് മതിപ്പ് തോന്നി കല്ലടക്കുറിച്ചിയിലെ വീട്ടിലേക്ക് ക്ഷണിച്ചു.

കല്ലടക്കുറിച്ചിയിൽ 


തിരുനൽവേലി ജില്ലയിൽ അംബാസമുദ്രത്തിനടുത്ത് താമരഭരണി നദിയുടെ വലതുകരയിലാണ്, കല്ലടക്കുറിച്ചി. ഈ നദിയുടെ ഔഷധ മൂല്യം മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനങ്ങളിലുണ്ട്. ഇവിടത്തെ പ്രധാന ദേവനായ ആദി വരാഹമൂർത്തിയെപ്പറ്റി ദീക്ഷിതർ പാടിയിട്ടുണ്ട്-ആഭോഗി രാഗത്തിൽ, ശ്രീലക്ഷ്മി വരാഹം. ഇതിനടുത്ത എട്ടയപുരത്ത് 1835-ൽ ദീക്ഷിതർ താമസമാക്കി.


കല്ലടക്കുറിച്ചി ആസ്ഥാനമായാണ്, 1469-1484-ൽ വേണാട് രാജാവ് കോതൈ ആദിത്യ വർമ്മ ഭരിച്ചത്. ആദിവരാഹ പെരുമാൾ ക്ഷേത്രം പണിതത് അദ്ദേഹമാണ്. പ്രദക്ഷിണവഴിയിൽ രാജ പ്രതിമയുണ്ട്. വിഷ്ണുവിനെ വീരകേരള പെരുമാൾ എന്നും പാർവതിയെ നിലാ സുന്ദരി നാച്ചിയാർ എന്നും കൃഷ്ണനെ വീരകേരള പിള്ളയാർ എന്നും വിഗ്രഹങ്ങൾക്ക് മുന്നിൽ വിളിച്ചിരിക്കുന്നു. ശൈവമതക്കാലത്ത് വിഷ്ണു, കൃഷ്ണ വിഗ്രഹങ്ങൾ നീക്കി പകരമിട്ട ഈ പേരുകൾ നിലനിൽക്കുന്നു. 


പാണ്ഡ്യ-ചേര അതിർത്തിയായിരുന്നു, ഇത്. അധികാരമനുസരിച്ച് അതിർത്തിയിൽ മാറ്റങ്ങൾ വന്നു. ഒരു ഘട്ടത്തിൽ പാണ്ഡ്യർ കരുനാഗപ്പള്ളിക്കടുത്ത് കന്നേറ്റി വരെ എത്തി. 


സുബ്ബജടാപാഠികൾ കല്ലടക്കുറിച്ചിയിൽ അറിയപ്പെട്ടത്, സുബ്ബജടാവല്ലഭർ എന്നാണ്. ഇവിടെയുള്ള ബ്രാഹ്മണരുടെ കാർമികനായി ആന്ധ്രയിൽ നിന്നെത്തിയ ഒരു ബ്രാഹ്മണനിൽ നിന്നാണ് ആ വംശം തുടങ്ങിയത്. കൂട്ടിക്കൽ തെരുവിൽ അവർ താമസിച്ചു. തെക്കേ ഇന്ത്യയിലെ വേദകേന്ദ്രമായി അത്. “ചട്ടമ്പി സംസ്കൃത, തമിഴ് ശാസ്ത്രങ്ങൾ അഭ്യസിച്ചത് ഇവിടെ നിന്നാണ്,” ജസ്റ്റിസ് ഭാസ്‌കര പിള്ള എഴുതുന്നു, “ഉരുക്കിനെ മിനുക്കിയ ഉരുക്ക്.”


വേദമന്ത്രങ്ങൾ എട്ട് വിധം ഉരുവിടാം. അതിൽ ജടാ പാഠം ഉരുവിടുന്നയാൾ ജടാപാഠികൾ. എട്ട് തരമുള്ള പാഠങ്ങളെ അഷ്ടവികൃതിപാഠം എന്നു പറയും. അതിൽ ഉൾപ്പെട്ടതാണ് ജടാപാഠം. ഇവയാണ് എട്ട്: ജടാപാഠം, മാലാ, ശിഖാ, രേഖാ, ധ്വജ, ദണ്ഡ, രഥ, ഘനപാഠം. 


അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ചട്ടമ്പി പിറക്കാത്ത മകനായി. തിരുവാടുതുറൈ മഠത്തിൽ പ്രാചീന ശൈവ പാഠങ്ങൾ വായിച്ച് ചട്ടമ്പി മണിക്കൂറുകൾ ചെലവിട്ടു. നാല് വർഷത്തിനിടയിൽ സംസ്കൃത, തമിഴ് വേദങ്ങൾക്ക് പുറമെ, സിദ്ധ വൈദ്യം, സംഗീതം, കളരിപ്പയറ്റ് എന്നിവയും പഠിച്ചു. കൊടകനല്ലൂർ സുന്ദര സ്വാമികളുടെ രചനകൾ ചട്ടമ്പിയെ സ്വാധീനിച്ചു. അദ്ദേഹം എഴുതിയ ‘നിജാനന്ദ വിലാസം’ ചട്ടമ്പി പരിഭാഷപ്പെടുത്തി. ഇതും ചട്ടമ്പിയും ഭാഗികമായി നാരായണ ഗുരുവും പരിഭാഷ ചെയ്ത തായുമാന സ്വാമികളുടെ ഒഴിവിലൊടുക്കംഎന്ന കൃതിയും വായിച്ചിട്ടില്ലെങ്കിൽ, മലയാളി എങ്ങും എത്തിയില്ല എന്നർത്ഥം. അദ്വൈതം ഇങ്ങനെ വെണ്ണ പോലെ കിട്ടിയിട്ടും തമിഴൻ ആത്മീയത കളഞ്ഞു കുളിച്ചത്, അത് പകർച്ചവ്യാധിയെന്ന് ആണയിടുന്ന ദ്രാവിഡരാഷ്ട്രീയ വ്യാധി നിമിത്തമാണ്. 


പഠനകാലത്ത് , ജടാപാഠികളുടെ വീടിനടുത്ത് പാർത്ത ഒരു യോഗി ചട്ടമ്പിയിൽ അനുഗ്രഹങ്ങൾ വർഷിച്ചു. 


കല്ലടക്കുറിച്ചിയിൽ പഠനം പൂർത്തിയാക്കിയ ശേഷം ചട്ടമ്പി ഭാരതയാത്ര നടത്തി. തമിഴ് നാട്ടിലെ നാഗർകോവിൽ വടിവീശ്വരത്ത് തെരുവിൽ കണ്ട അവധൂതനാണ് ആത്മസാക്ഷാൽക്കാരത്തിൽ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇരുവരും കുറെക്കാലം വനത്തിൽ അലഞ്ഞു. അതിന് ശേഷം മടങ്ങിയപ്പോഴാണ് ആ ചരിത്ര നിമിഷം പിറന്നത്. 1882-ൽ വാമനപുരം അണിയൂർ ക്ഷേത്രത്തിൽ ചട്ടമ്പി, നാണു ആശാനെ കണ്ടു. പിന്നെ അവർ ഒന്നിച്ചു യാത്ര ചെയ്തു.


ഇത് എന്നെക്കൊണ്ട് എന്തിന് സ്രഷ്ടാവ് എഴുതിച്ചു? ബാലാസുബ്രഹ്മണ്യ മന്ത്രത്തെപ്പറ്റി പറയാനാണ് എന്ന് ആ ഭാഗം എത്തിയപ്പോൾ മനസ്സിലായി. അതിനാൽ, ഇത് ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്നു. 


ഓം ജാതവേദസേ സുനവാമ 

സോമമരാതീയതോ നിദഹാതി വേദ: 

സന: പർഷദതി ദുർഗാണി 

വിശ്വാനാവേവ സിന്ധും ദുരിതാത്യഗ്നി:

(ദുർഗാസൂക്തം)


© Ramachandran










Sunday, 5 April 2026

കൗടില്യൻ ഇറാനിൽ

ഇറാനിലെ അധർമ്മം

വി ആർ രാമചന്ദ്ര ദീക്ഷിതരുടെ, War In Ancient India (1944) എന്ന പുസ്തകത്തിന് എ ലക്ഷ്മണസ്വാമി മുതലിയാർ എഴുതിയ മുഖവുരയിൽ പ്രാചീന ഇന്ത്യയിൽ ആചരിച്ചു പോന്ന ചില യുദ്ധ നീതികൾ പറയുന്നുണ്ട്. യുദ്ധനിയമങ്ങളിൽ ഇവയുണ്ടായിരുന്നു:

പോർച്ചട്ടയില്ലാത്തവനോട് അത് ധരിച്ചവൻ പോരാടരുത്. ഒരാൾ ഒരു ശത്രുവുമായി മാത്രമേ യുദ്ധം ചെയ്യാവൂ. അംഗവിഹീനനോട് അത് അരുത്. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും പലായനം ചെയ്യുന്നവരെയും കീഴടങ്ങുന്നതിന് ചിഹ്നമായി ചുണ്ടിൽ വയ്‌ക്കോൽ പിടിച്ചവരെയും കൊല്ലരുത്. 


പൂന്തോട്ടങ്ങളെയും പഴത്തോപ്പുകളെയും തൊടരുത്. ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും മലിനമാക്കരുത്. 


യുദ്ധത്തിലെ നീതിശാസ്ത്രത്തെ ക്ഷത്രിയൻ ലംഘിച്ചാൽ, രാജ്യം അയാളെ ശിക്ഷിക്കണം. സാമൂഹിക ഭ്രഷ്ട് ആയിരുന്നു സാധാരണം. സ്വജീവൻ രക്ഷിക്കാൻ യോദ്ധാവ് യുദ്ധക്കളം വിട്ടാൽ മരണമാണ് അയാൾക്കുള്ള ശിക്ഷ. 


ഈ പുസ്തകത്തിൽ യുദ്ധതന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവയുടെ പ്രയോഗം മാത്രമല്ല, നയതന്ത്രത്തിൻ്റെ പ്രാധാന്യം ഒരു അധ്യായമായി തന്നെയുണ്ട്. “നയം” എന്ന വാക്ക് ആണ് പ്രാചീനകാലത്ത് ഇതിനെ കുറിച്ചത്. ബി സി ഇ നാലിലെ കൗടില്യൻ പറഞ്ഞത്, “നയത്തിൻ്റെ യഥാർത്ഥ സത്ത പിടികിട്ടിയ ഭരണാധികാരി ലോകത്തെ കീഴടക്കുന്നു” എന്നാണ്-നയജ്ഞ: പൃഥ്‌വി ജയതി. 


നയ ചരിത്രം ഋഗ്വേദ സംഹിതയിൽ തുടങ്ങുന്നു. ശത്രുജയത്തിന് അഗ്നിയെ ഭജിക്കുന്നു. യുദ്ധം ജയിക്കാൻ ചാരന്മാർ അനിവാര്യം. ഏഴാം മണ്ഡലത്തിൽ പത്തു രാജാക്കന്മാരുടെ യുദ്ധം പരാമർശിക്കെ, വൈദിക നയതന്ത്രം പറയുന്നുണ്ട്. അഥർവ വേദ കാലമാകുമ്പോൾ, ഹിന്ദു നയതന്ത്രത്തിൽ കേന്ദ്രസ്ഥാനത്ത് രാജാവാണ്. അദ്ദേഹത്തെ വൈദികനും പ്രജകളും അച്ചടക്കത്തിൽ നിർത്തുന്നു. ഗ്രീസിലെ ആതൻസിലും റോമിലും ഈ അധികാരം വൈദികനോ പ്രജകൾക്കോ ഉണ്ടായിരുന്നില്ല. 


അഥർവം ഉണ്ടാകുമ്പോൾ തന്നെ രാമായണം, മഹാഭാരതം എന്നിവയുടെ കാമ്പ് ഉണ്ടായിക്കഴിഞ്ഞിരുന്നുവെന്ന് ദീക്ഷിതർ എഴുതുന്നു. രാജാവിന് അധികാരവകാശങ്ങൾ കൂടി. യുദ്ധവും നയതന്ത്രവും പ്രാകൃതാവസ്ഥയിൽ നിന്ന് മാറി വികസിത രൂപങ്ങളിൽ എത്തി. ഗോത്ര സമ്പ്രദായം മാറി സംഘടിത സമൂഹങ്ങൾ ഉണ്ടായി. പാണ്ഡവ -കൗരവ യുദ്ധത്തിൽ അവയിൽ പലതും പങ്കെടുത്തു. ആദിപർവത്തിൽ തന്നെ രാജധാനിയിലെ ഉപജാപങ്ങളും സന്ധിസംഭാഷണങ്ങളും  കാണാം. പ്രമുഖ നയതന്ത്രജ്ഞൻ കണികൻ നയതന്ത്രത്തെപ്പറ്റി പ്രഭാഷണം തന്നെ നടത്തുന്നു. അത്, ‘അർത്ഥശാസ്ത്ര’ത്തിലെ കണിക ഭരദ്വാജൻ തന്നെയാകാം. അന്ധവൃദ്ധനും പാണ്ഡവരോട് അസൂയ ഉള്ളവനുമായ ധൃതരാഷ്ട്രരോട് കണികൻ പറയുന്നു: 


“രാജാക്കന്മാർ സദാ ചെങ്കോൽ ഉയർത്തി തയ്യാറായിരിക്കണം. തെറ്റുകൾ ജാഗ്രതയോടെ ഒഴിവാക്കി ശക്തി പ്രസരിപ്പിക്കണം. അപരൻ്റെ കുറ്റങ്ങൾ സദാ നിരീക്ഷിക്കണം.”ആമയെപ്പോലെ സ്വത്ത് മറയ്ക്കണം. ഒന്ന് തുടങ്ങിവച്ചാൽ മുഴുമിപ്പിക്കണം. മുള്ള് മുഴുവനായി എടുത്തില്ലെങ്കിൽ വ്രണം അവശേഷിക്കും.

“കുഴപ്പക്കാരനായ ശത്രുവിനെ വധിക്കണം. അയാൾ ശക്തനെങ്കിൽ, രക്ഷപ്പെടുന്നെങ്കിൽ, ധീര യോദ്ധാവെങ്കിൽ, അയാളുടെ ദുരന്ത മുഹൂർത്തത്തിന് കാത്ത്, മടിയില്ലാതെ വധിക്കണം. ശത്രു ദുർബലനെങ്കിലും വിടരുത്. കാടിനെ നശിപ്പിക്കാൻ ഒരു തീപ്പൊരി മതി.



“രാജാക്കന്മാർ ചിലപ്പോൾ അന്ധതയും ബധിരതയും ഭാവിക്കണം. ആളുകളെ നേർവഴിക്ക് നടത്താൻ ശേഷിയില്ലെങ്കിൽ, കുറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കാം. അസ്ത്രങ്ങളെ വയ്‌ക്കോലായി കരുതാം. അപ്പോഴും കാട്ടിൽ ഉറങ്ങുന്ന മാൻ പറ്റത്തെപ്പോലെ എല്ലാം ശ്രദ്ധിക്കണം. 


“ശത്രുവിനെ കൈയിൽ കിട്ടിയാൽ, എല്ലാ വിധേനയും നശിപ്പിക്കുക. തുറന്നോ, രഹസ്യമായോ. സംരക്ഷണം ചോദിച്ചാലും ദയ കാട്ടരുത്.”


എവിടെ ധർമ്മം?


ട്രംപിനും ഖാംനയിക്കുമിടയിൽ ഒമാൻ ആയിരുന്നു മധ്യസ്ഥൻ; രണ്ടു കുടുംബങ്ങളുടെ യുദ്ധം പറയുന്ന മഹാഭാരതത്തിൽ കൃഷ്ണനാണ് മധ്യസ്ഥൻ. പൈതൃകസ്വത്തായ ഹസ്തിനപുരി ആർ ഭരിക്കണം എന്നതാണ് പ്രശ്നം. കൃഷ്ണൻ അയൽ രാജ്യത്തെ രാജാവാണ്. മധ്യസ്ഥത പൊളിഞ്ഞു, യുദ്ധം അനിവാര്യമായി. ഒരു ചേരിക്ക് തൻ്റെ സേനയെ കൊടുക്കാം, മറ്റേതിന് സാരഥിയാകാമെന്ന് അദ്ദേഹം വാക്ക് നൽകുന്നു. കൗരവർ സേനയെ സ്വീകരിച്ചു. കൃഷ്ണൻ പാണ്ഡവപക്ഷത്ത് അർജ്ജുനൻ്റെ സാരഥിയായി. 


കുരുക്ഷേത്രത്തിൽ അർജുനൻ്റെ ശരീരം വിറയ്ക്കുന്നു. ബന്ധുക്കളാണ് ചുറ്റും. ആദ്യം അറിയേണ്ടത് സ്വധർമമാണെന്ന് കൃഷ്ണൻ ഉപദേശിക്കുന്നു. ധർമ്മത്തിന് വേണ്ടിയാകണം യുദ്ധം. ക്ഷത്രിയൻ എന്ന നിലയിൽ ധർമ്മയുദ്ധത്തിൽ പങ്കെടുക്കുക അല്ലാതെ വേറൊന്നും ചെയ്യാനില്ല. കൃഷ്ണൻ പറയുന്നു:


ഹതോ വാ പ്രാപ്യസി സ്വർഗം ജിത്‌വാ വാ ഭോക്ഷ്യസേ മഹീം 

തസ്മത് ഉത്തിഷ്ഠ കൗന്തേയ യുദ്ധായ കൃത നിശ്ചയ:


(മരിച്ചാൽ സ്വർഗം, ജയിച്ചാൽ ഭൂമിയിൽ സുഖം. അതിനാൽ കുന്തീ പുത്രാ,  എഴുന്നേൽക്ക, യുദ്ധ നിശ്ചയത്തോടെ.)


അങ്ങനെ ധർമ്മയുദ്ധം ഭാരതം ലോകത്തിന് മുന്നിൽ വച്ചു. ഇന്ത്യയ്ക്ക് പുറത്ത് മാക്കിയവെല്ലി പറഞ്ഞത്, “ലക്ഷ്യം മാർഗത്തെ സാധൂകരിക്കും” എന്നാണ്. ലക്ഷ്യം ധർമ്മത്തിൽ അധിഷ്ഠിതമായിരിക്കണം എന്ന് പറഞ്ഞില്ല. ലക്ഷ്യം വെനസ്വേലയിലെയും ഇറാനിലെയും എണ്ണയാണെങ്കിൽ അതിന് ഏത് മാർഗവും സ്വീകരിക്കാൻ കഴിയും, ദീഗൊഗാർസ്യയിൽ നിന്ന് ബോംബറുകളെ വിടാൻ കഴിയും. അപ്പോഴും ചോദ്യം അവശേഷിക്കും, ഇത് ധർമ്മയുദ്ധമോ?


“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” ആയിരുന്നു യൂറോപ്പിനെ നയിച്ച റോമിൻ്റെ മുദ്രാവാക്യം. അത് ലോകത്തെ അന്ധമാക്കുന്നുവെന്ന് കണ്ടെത്തി. അപ്പോൾ ബൈബിൾ പറഞ്ഞു, “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.” (മത്തായി 5:38–39)


അത് പുതിയ നിയമമായി. അഹിംസ എന്ന് പറയാം. ദുഷ്ടനെ എതിർക്കരുത്, അവനും കൊടുക്കണം ആര്യഭവനിലെ താലി മീൽസ്!


അതിലും ഭാരതം പറയുന്ന ധർമ്മമില്ല. പ്രവാചകൻ്റെ മരണശേഷം അബുബക്കർ ഖലീഫയായി, അലിക്ക് നാലാം ഊഴം വിധിച്ചു. ചോരപ്പുഴ ഒഴുകി. അലിയെ കൂഫയിലും മകൻ ഹുസൈനെ കർബലയിലും കൊന്നു. അലിയുടെ പൈതൃകമാണ് ഷിയാ ഇറാൻ. ചോരയുടെ മണമാണ്. അവിടെ കശാപ്പ് ചെയ്യപ്പെടുന്നത് എന്തോ അതാണ് ധർമ്മം.


© Ramachandran


Sunday, 22 March 2026

മാമാങ്കത്തിലെ ബന്തർ കോയ

മാമാങ്കം സാമൂതിരി പിടിച്ച വിധം 

സാമൂതിരി ‘മതേതരവാദി’യായിരുന്നുവെന്നും അതിനാൽ ഓരോ മുക്കുവൻ്റെ  വീട്ടിലും ഒരാൾ ഇസ്ലാമിൽ ചേരണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും നമുക്കറിയാം. അങ്ങനെയാണ് മലബാറിൽ ഇത്രയും മുസ്ലിംകൾ ഉണ്ടായത്. സാമൂതിരിയെ “നമ്മുടെ സുൽത്താൻ” എന്നാണ് സൈനുദീൻ മഖ്‌ദൂം രണ്ടാമൻ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ‘തുഹ്ഫത്തുൽ മുജാഹിദീനി’ൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടന്ന് യുദ്ധക്കപ്പലുകളിൽ നാവികരെ അയച്ചു കൊടുത്ത് ബിജാപ്പൂർ സുൽത്താനെ സാമൂതിരി സഹായിച്ചതും ഇസ്ലാമികവൽക്കരണത്തെ തുണച്ചതും ഒക്കെയാണ് സാമൂതിരിയെ അങ്ങനെ മുസ്ലിംകൾ പരിഗണിക്കാൻ കാരണം. 

മതേതരവാദിയായ സാമൂതിരി, ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ കൊട്ടാരത്തിന് തീവച്ച് ആത്മാഹുതി ചെയ്തു. ഇസ്ലാമിനെ തുണച്ചപ്പോൾ കിട്ടിയ പ്രതിഫലമാണ് ആത്മാഹുതി. അതിനു വളരെ  മുൻപാണ് സാമൂതിരി, മാമാങ്കത്തിൽ കോഴിക്കോട്ടെ ബന്തർ കോയയെ തനിക്കൊപ്പം നിർത്തിയത്. കോഴിക്കോട് തുറമുഖ അധികാരി ആയിരുന്നു ബന്തർ കോയ.


ഐക്യത്തിനായി പുഴ അപേക്ഷിച്ചത് ഹിന്ദുക്കൾ കേൾക്കാതിരുന്നത് കൊണ്ടാണ് നിള വറ്റിയത് എന്ന് മനസ്സിലായപ്പോൾ ഹിന്ദു ഉണർന്നു; മാമാങ്ക കുംഭമേള പുനരുജ്ജീവിച്ചു. ഇനി പുഴയും ഉണരുമായിരിക്കും. സരസ്വതിയും ഭൂഗർഭത്തിൽ ഉണ്ട്. ഇന്ത്യ ഒട്ടാകെ ഹിന്ദു ഉണരുമ്പോൾ സരസ്വതിയും ഉണർന്നു വരും. തമിഴ്‌നാട്ടിൽ പൂംപുഹാർ എന്ന തുറമുഖ നഗരം നിന്ന നദിയും വറ്റിപ്പോയി.


അഭിഷേകം, അധിനിവേശം 


തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രോത്സവം എന്ന നിലയിൽ തുടങ്ങിയ മാമാങ്കം അന്നത്തെ വാൾ നമ്പിമാരിൽ നിന്ന് രക്ഷാപുരുഷനിലേക്കും പെരുമാളിൻ്റെ അഭിഷേകത്തിലേക്കും ഒഴിയലിലേക്കും സാമൂതിരിയുടെ അധിനിവേശത്തിലേക്കും പരിണമിച്ച ചരിത്രമാണ് മാമാങ്കത്തിന്റേത്. 


ഉജ്ജയിനി, പ്രയാഗ, ഹരിദ്വാർ, കുംഭകോണം കുംഭമേളകൾ പോലൊന്ന് തിരുന്നാവായയിലും പണ്ട് നടന്നിരുന്നു. 12 വർഷത്തിലൊരിക്കൽ കുംഭകോണത്ത് മഹാമഹം നടക്കുന്നത് മാർക്സിസത്തിൽ സ്നാനം ചെയ്യുന്നതിനിടയിൽ മലയാളി കണ്ടില്ല. ഗംഗ, യമുന, സരസ്വതി, നർമ്മദ, ഗോദാവരി, കൃഷ്ണ, കാവേരി, സരയൂ, മഹാനദി എന്നീ ഒൻപത് പുണ്യ നദികൾ കുംഭകോണത്തെ ആറേക്കർ ജലാശയത്തിൽ സംഗമിക്കുന്നു എന്നാണ് വിശ്വാസം. പത്തു ദിവസത്തെ മേളയിൽ 20 മിനിറ്റ് നേരത്തെ തീർത്ഥവാരിയാണ് പ്രധാനം. ഇതിന് ചുറ്റും 16 മണ്ഡപങ്ങളും 21 കിണറുകളുമുണ്ട്. കുംഭേശ്വർ ക്ഷേത്രം ഉൾപ്പെടെ 12 ശിവക്ഷേത്രങ്ങളും അഞ്ച് വിഷ്ണുക്ഷേത്രങ്ങളും മേളയുടെ ഭാഗമാണ്.


നിലപാട് തറ 

 
കുംഭകോണത്ത് നദിയല്ല, തീർത്ഥമാണ്. ഒരുകാലത്ത് നദി ആയിരുന്നിരിക്കാം. തമിഴ്‌നാട്ടിൽ നദികൾ വറ്റിയപ്പോഴാണ് തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായത്. കുംഭകോണത്ത് ഒടുവിൽ കുംഭമേള നടന്നത്, 2016 ഫെബ്രുവരി 22 നാണ്. ഇനി 2028 ൽ. 


ഗംഗ ഭാരതപ്പുഴയിലേക്ക് കുംഭമേളക്കാലത്ത് ഒഴുകിയെത്തുന്നു എന്നാണ് വിശ്വാസം. ബാർബോസയെപ്പോലുള്ള യാത്രികർ എഴുതിയ വിവരണങ്ങളിലും കേരളോൽപത്തി, കേരളമാഹാത്മ്യം, കോഴിക്കോട് ഗ്രന്ഥവരി, മാമാങ്കം കിളിപ്പാട്ട്, കണ്ടർ മേനോൻ പടപ്പാട്ട് എന്നിവയിലും എല്ലാം മാമാങ്കം ഉണ്ട്. 


കൊടുങ്ങല്ലൂരിൽ ചേരന്മാർ ഭരിക്കുന്നത് സി ഇ 800-1124 കാലത്താണ്. അതിന് മുൻപേ മാമാങ്കം നടക്കുന്നുണ്ട്. തിരുന്നാവായയ്ക്ക് ബ്രിഹന്നടി, മഹായോഗി പുരം എന്നൊക്കെ പറഞ്ഞിരുന്നു. നിളയുടെ വലത്ത് വിഷ്ണു, ഇടത്ത് ബ്രഹ്മാവ്, ശിവൻ. പഴയ ബ്രാഹ്മണ വാസകേന്ദ്രമാണ് ഈ ഗ്രാമം. 


പെരിയാറിന് ശേഷം അടുത്ത വലിയ നദിയായ ഭാരതപ്പുഴ അന്ന് പേരാർ എന്നറിയപ്പെട്ടിരുന്നു. ലോഗൻ പറയുന്നത് മഹാമഘം എന്നാൽ മഹാത്യാഗം എന്നാണ്. സാമൂതിരി ചരിത്രം എഴുതിയ കെ വി കൃഷ്ണയ്യർക്ക് അത് മഹാമാഘം. ഇളംകുളം കുഞ്ഞൻ പിള്ളയ്ക്ക് മാഘ മകം. 


ആദ്യം ഇത് നടത്തിയത് നാല് കഴകങ്ങളിലെ മാടമ്പിമാർ. അതിൽ നിന്നൊരാൾ മൂന്ന് വർഷത്തേക്ക് രക്ഷാപുരുഷൻ. ഒരിക്കൽ ഇത് ആരായിരിക്കണം എന്ന് തർക്കമുണ്ടായി. നാല് കഴകങ്ങൾക്ക് പുറത്ത് നിന്നൊരാൾ വരട്ടെ എന്ന് തീരുമാനിച്ചു. പശ്ചിമഘട്ടത്തിന് അപ്പുറം നിന്ന് രാജകുമാരനെ വരുത്തി പേരാറിൻ്റെ തീരത്തെ മാമാങ്കത്തിൽ പെരുമാളായി വാഴിച്ചു. 12 വർഷം ഭരണകാലം എന്ന് തീരുമാനിച്ചു. മാഘമാസത്തിലെ കർക്കടക വ്യാഴത്തിലെ പുഷ്യ ദിനമായിരുന്നു അന്ന്. അന്നത്തെ സദ്യയിൽ ബ്രാഹ്മണരും മാടമ്പിമാരും പങ്കെടുത്തു പോന്നു. 


പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് 28 ദിവസമാകുമ്പോൾ ബ്രാഹ്മണർക്ക് മുന്നിൽ പെരുമാൾ വാൾ അടിയറ വയ്ക്കും. അടുത്ത പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ദിനം തമിഴിൽ മഹാ മാഘം. കൃഷ്ണയ്യർ ആണ് ശരി. 


സ്ഥാനം ഒഴിയുന്ന പെരുമാൾ സ്വയം കഴുത്ത് വാൾ കൊണ്ട് മുറിച്ചിരുന്നെന്ന് അലക്‌സാണ്ടർ ഹാമിൽട്ടൺ എഴുതുന്നു. പണ്ഡിതസഭയ്ക്ക് മുന്നിൽ ഉയർത്തിയ പീഠത്തിലാണ് ഈ നിണമൊഴുകിയത്. പുഴയിലെ സ്നാനത്തിന് ശേഷമാണ് പെരുമാൾ ഇത് ചെയ്തിരുന്നതെന്ന് ബാർബോസ പറയുന്നു. ആൾക്കൂട്ട അകമ്പടിയോടെ സ്നാനത്തിന് പോയി വിഗ്രഹത്തെ തൊഴുത ശേഷമായിരുന്നു ദേഹത്യാഗം. പിൻഗാമി ഇതിന് സാക്ഷിയായിരിക്കും. 


അധികാരം സുഖമായപ്പോൾ 12 വർഷം കഴിഞ്ഞ് ഒഴിയാൻ പെരുമാക്കൾ വിസമ്മതിച്ചു. കിരീടത്തിനായി പോരാട്ടം തുടങ്ങി. ചാവേറുകൾക്കിടയിലൂടെ നടന്ന് പെരുമാളിനെ തീർക്കുന്നവൻ അടുത്ത പെരുമാൾ. അത് നടന്നില്ലെങ്കിൽ പെരുമാൾ തുടരും. അവസാന പെരുമാൾ രാമവർമ്മ കുലശേഖരൻ (1089-1124) മൂന്ന് മാമാങ്കങ്ങളെ അതിജീവിച്ചു. എന്നിട്ട് വള്ളുവനാട് രാജാവിനെ രക്ഷാപുരുഷനാക്കി മാമാങ്കം നടത്താൻ ഏൽപിച്ചു. രാജാവിന് ആയിരം നായർ ഭടന്മാർ ഉണ്ടായിരുന്നു. തിരുമാന്ധാംകുന്ന് ഭഗവതി പരദേവത. കേരളത്തെ പെരുമാൾ അന്ന് വിഭജിച്ചത് തിരുന്നാവായയിൽ ആണെന്നാണ് വിശ്വാസം. ആവർത്തിക്കട്ടെ, അവസാന പെരുമാൾ ഇസ്ലാമിൽ ചേർന്നില്ല.


കോയയുടെ കുതന്ത്രം 


വള്ളുവനാട് രാജാവിനെ വെള്ളാട്ടിരി എന്ന് വിളിച്ചു. അദ്ദേഹത്തെ അട്ടിമറിച്ചു ഭരണം പിടിച്ച് മാമാങ്കത്തിൻ്റെ രക്ഷാപുരുഷനാകാൻ സാമൂതിരിയെ പ്രേരിപ്പിച്ചത് ബന്തർ കോയ ആയിരുന്നെന്ന് പറയപ്പെടുന്നു. പോർച്ചുഗീസുകാർ ഉൾപ്പെടെയുള്ള ശത്രുക്കളിൽ നിന്ന് കോഴിക്കോട് തുറമുഖം സംരക്ഷിക്കുക, സാമൂതിരിയുടെ കച്ചവടക്കപ്പലുകൾക്ക് സംരക്ഷണം നൽകുക, മുസ്ലിം നാവികരെ കണ്ടെത്തുക തുടങ്ങിയ സുപ്രധാന ജോലികൾ കോയ നിർവഹിച്ചു. കച്ചവടം നടത്തി ലാഭമുണ്ടാക്കൽ രാജാവിൻ്റെ പണിയല്ല എന്ന സത്യം സാമൂതിരിക്ക് വിഷയം ആയിരുന്നില്ല. സ്വന്തം കപ്പലുകൾക്ക് നാവികരാകാൻ മുസ്ലിംകളെ വേണ്ടിയിരുന്നു എന്ന ഗതികേടും സാമൂതിരിയെ മതേതരനാകാൻ പ്രേരിപ്പിച്ചു.


കോയയുടെ സേന കടൽ വഴിയും സാമൂതിരിയുടെ സേന കര വഴിയും പോയാണ് വള്ളുവനാട് പിടിച്ചത് എന്ന് പറയപ്പെടുന്നു. തിരുന്നാവായ പിടിച്ചതിന് പ്രത്യുപകാരമായി കോയയെ സാമൂതിരി സമ്പത്തു കൊണ്ട് മൂടിയെന്നും അയാൾക്ക് മാമാങ്കത്തിൽ തൻ്റെ വലതു വശത്തു നിൽക്കാൻ അവകാശം നൽകിയെന്നും കൃഷ്ണയ്യർ എഴുതുന്നു. Zamorins of Calicut എന്ന പ്രൊഫസർ കൃഷ്ണയ്യരുടെ പുസ്തകം സാമൂതിരി കുടുംബം എഴുതിപ്പിച്ച ചരിത്രം കൂടിയാണ്.


കോയ കുതന്ത്രം വഴിയാണ് ഈ സ്ഥാനം നേടിയത് എന്നൊരു ഭാഷ്യമുണ്ട്. കോയയ്ക്ക് സാമൂതിരിയുമായി മാത്രമല്ല, വള്ളുവനാട് രാജാവുമായും നല്ല ബന്ധമായിരുന്നു. ഒരു മാമാങ്കത്തിൽ സാമൂതിരിയുടെ ഭടന്മാർ വള്ളുവനാട് രാജാവിൻ്റെ സേനാവ്യൂഹത്തെ ഭേദിച്ച് രാജാവിനെ വാകയൂർ മണിത്തറയിൽ കൊന്നു. സംഗതി വിജയിച്ചാൽ കോയയുടെ മകളെ നിക്കാഹ് ചെയ്യാമെന്ന് സാമൂതിരി വാക്ക് നൽകിയിരുന്നത്രെ. സംഭവം നടന്നപ്പോൾ മുന്നാലോചനയില്ലാതെ അങ്ങനെ പറഞ്ഞതിൽ സാമൂതിരി പരിതപിച്ചു. നിക്കാഹ് നടന്നാൽ അങ്ങേര് ജാതിഭ്രഷ്ടനാകും. വള്ളുവനാട് പിടിച്ചു കല്ലായിപ്പുഴ കടന്ന സാമൂതിരിയെ വ്യാജ ബീവി സ്വീകരിച്ച് പ്രശ്നം പരിഹരിച്ചു. ബീവിയുടെ വേഷം ധരിച്ച ഒരു പുരുഷനിൽ നിന്ന് സാമൂതിരി താംബൂലവും പുകയിലയും സ്വീകരിച്ചു. ഇത് കൃഷ്ണയ്യരുടെ പുസ്തകത്തിലുണ്ട്.


പന്നിയൂർ, ചൊവ്വാരം ബ്രാഹ്മണ ഗ്രാമങ്ങൾ തമ്മിലുള്ള തർക്കവും വള്ളുവനാട് രാജാവിനെ ആക്രമിക്കാൻ സാമൂതിരിക്ക് ന്യായം നൽകിയെന്ന് വിഷറുടെ Letters from Malabar -ൽ കാണാം.


മരുന്നറ 

 
തിരുമനശ്ശേരിയിലെ നമ്പൂതിരി നാടുവാഴിയെ അയലത്തെ വള്ളുവനാടും പെരുമ്പടപ്പും കീഴടക്കിയപ്പോഴാണ് സാമൂതിരി ഇടപെട്ടത്. പേരാറിൻ്റെ മുനമ്പിലായിരുന്നു തിരുമനശ്ശേരി. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ട വള്ളുവനാടിൻ്റെ സാമന്തനായ തിരുമനശ്ശേരിക്ക് പൊന്നാനി തുറമുഖം കൈവശമുണ്ടായിരുന്നു. വടക്ക് നിള. അദ്ദേഹമാണ് പെരിഞ്ചല്ലൂരിനും ചെങ്ങന്നൂരിനും ഇടയ്ക്കുള്ള 64 നമ്പൂതിരി ഗ്രാമങ്ങളുടെ നേതൃത്വം വഹിച്ച പന്നിയൂർ ചേരിയുടെ വിധാതാവ്. തളിപ്പറമ്പ് ഉൾപ്പെടെ 13 ക്ഷേത്രങ്ങളുടെ കോയ്മ. 3000 നായർ ഭടന്മാരുടെ സേന. പൊന്നാനി തുറമുഖം വിട്ടുകൊടുത്ത് തിരുമനശ്ശേരി, സാമൂതിരിയുടെ സഹായം തേടി. 


സാമൂതിരി വടക്ക് നിന്ന് തിരുന്നാവായയിൽ എത്തി. പൊന്നാനിയും തിരുമനശ്ശേരിയും പിടിച്ചു. പടിഞ്ഞാറു നിന്ന് വെള്ളാട്ടിരിയെ ആക്രമിച്ചു. വെള്ളാട്ടിരിയുടെ പരദേവതയായ വളയനാട്ട് ഭഗവതിയെ പ്രസാദിപ്പിച്ച ശേഷമാണ് സാമൂതിരി മുന്നേറിയത്. യുദ്ധത്തിൽ രണ്ടു വെള്ളാട്ടിരി രാജകുമാരന്മാർ മയ്യത്തായി. 


കോയയ്ക്ക് സാമൂതിരി, ഷാ ബന്തർ എന്ന പദവി നൽകി. നായർ മാടമ്പിയുടെ അവകാശങ്ങൾ കിട്ടി. കോഴിക്കോട് ബസാറിലെ മുസ്ലിംകളുടെ ഉടയോനായി. ഇല്ലുവർ, കമ്മാളൻമാർ, മുക്കുവർ എന്നിവരിൽ നിന്ന് കോയയ്ക്ക് സമ്മാനങ്ങൾ വാങ്ങാം. കോഴിക്കോട് അടുക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് 10 പണവും പണ്ടാരക്കടവിൽ നിന്ന് ആളൊന്നിന് 16 പണവും ബേപ്പൂരിൽ നിന്ന് ആളൊന്നിന് 12 പണവും നികുതി പിരിക്കാം. വിവാഹത്തിനും കളിയാട്ടിനും മാപ്പിള കൊട്ടുകാരെ അയയ്ക്കാം. മാമാങ്കത്തിൽ വെടിക്കെട്ട് അവകാശം കോയയ്ക്ക്. മാമാങ്കത്തിൻ്റെ അവസാന ദിവസം വാകയൂർ നിലപാട് തറയിൽ കോയയ്ക്ക് സാമൂതിരിയുടെ വലതുവശം നിൽക്കാം. 


ഇങ്ങനെ മലബാറിൽ മതേതരത്വം പൂത്തു. അതിഷ്ടപ്പെടാത്ത വള്ളുവനാട് മാടമ്പിമാർ സാമൂതിരിയെ തട്ടാൻ ചാവേറുകളെ നിയോഗിക്കാൻ തുടങ്ങി. 1755 ൽ ഹൈദരാലി കോഴിക്കോട് പിടിച്ചപ്പോൾ മാമാങ്കം നിന്നു. അവശിഷ്ട മതേതരത്വത്തിൽ ചാവേറുകൾക്ക് വിലയില്ലാതായി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ മലബാർ ഇംഗ്ലീഷ് ഭരണത്തിലായി. 


ഞാൻ മതേതരവാദിയല്ല. ജോർജ് ജേക്കബ് ഹോളിയൊക്കെ എന്നൊരു ക്രിമിനൽ മാപ്ര 1851 ൽ ഉണ്ടാക്കിയ വാക്കാണ് സെക്കുലറിസം എന്ന സത്യം എനിക്കറിയാം. വെറും 250 കോപ്പി അടിച്ചിരുന്ന പത്ര ഉടമയായ അയാളെ ക്രിമിനൽ എന്ന നിലയിൽ ശിക്ഷിച്ചിട്ടുമുണ്ട്. ധാർമ്മിക നിലവാരമില്ലാത്ത ഒരു അരാജകവാദിയുടെ ആശയം കൈക്കൊള്ളേണ്ട ഒരു ബാധ്യതയും എനിക്കില്ല. ഇറക്കുമതി ചരക്കുകൾ വർജിക്കുകയാണ് അഭികാമ്യം.മോദി ഈയിടെ യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ ഇന്ത്യ തീരുവ ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും മാർക്സിസം ഉൾപ്പെടെയുള്ള ഇറക്കുമതി ചരക്കുകൾ എനിക്ക് വേണ്ട.


© Ramachandran



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...