ജിഹാദിനെതിരെ ഹിന്ദു പ്രതിരോധം
ഭക്തിപ്രസ്ഥാനത്തെപ്പറ്റിയുള്ള ചർച്ചകളിൽ പൊതുവെ സന്യാസിമാരും ഭക്തമീരയെപ്പോലുള്ള ഗായികമാരുമൊക്കെയാണ് ഇടംപിടിക്കുക. ആ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം കൈകാര്യം ചെയ്തു കാണാറില്ല. ഏഴാം നൂറ്റാണ്ടിൽ അയലത്തു നിന്ന് മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ അധിനിവേശം നടത്തുമ്പോൾ അതിനെ ചെറുക്കാൻ ഹിന്ദുക്കൾ കണ്ടെത്തിയ ഉപാധിയായിരുന്നു, ഭക്തിപ്രസ്ഥാനം.
ജാതിക്കും സാമൂഹിക നിലയ്ക്കുമപ്പുറം, സ്ത്രീ പുരുഷ ഭേദമെന്യേ ഹിന്ദുമതം ഒന്നിച്ചു നിന്ന മധ്യ കാലമായിരുന്നു, അത്. കബീർ, മീര, തുളസിദാസ്, ചൈതന്യ മഹാപ്രഭു, എഴുത്തച്ഛൻ തുടങ്ങിയവർ അതിനെ നയിച്ചു. പ്രാദേശിക ഭാഷകളിൽ ഭക്തികീർത്തനങ്ങൾ രചിച്ചു പാടി അവർ ഹിന്ദു ഐക്യത്തെ ഉറപ്പിച്ചു നിർത്തി.
ഏഴാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ പത്തു നൂറ്റാണ്ടുകൾ അത് നിലനിന്നു. ഒരു ദേവനോടോ ദേവതയോടോ ഉള്ള ഭക്തി വഴി മോക്ഷം നേടുക എന്ന ആശയം മുൻനിർത്തിയുള്ള ആത്മീയപ്രസ്ഥാനം, അയിത്തമില്ലാതെ ഏവരെയും ചേർത്തു പിടിച്ചു. ഏതാണ്ട് ഒരു സഹസ്രാബ്ദം അത് നിലനിന്നത് തന്നെ ഹിന്ദുമതത്തിൽ വരേണ്യർക്കായിരുന്നു സ്വാധീനം എന്ന മാർക്സിസ്റ്റ് ആഖ്യാനത്തിന് മുഖത്തേൽക്കുന്ന ചുട്ട അടിയാണ്. റോമില്ല താപ്പർ റോമില്ല പാപ്പർ ആകുന്ന മുഹൂർത്തമാണ് അത്. സംസ്കൃതത്തിൽ നിന്ന് മാറി പ്രാദേശിക ആത്മീയധാര ഇന്ത്യയെ പൊതിഞ്ഞു നിന്നു.
തുടക്കം തെക്ക്
തമിഴ്‌നാട്ടിൽ ആയിരുന്നു തുടക്കം. ആൾവാർമാരും നായനാർമാരുമാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ആൾവാർമാർ വിഷ്ണുകീർത്തനങ്ങളും നായനാർമാർ ശിവസ്തോത്രങ്ങളും പാടി. ചില ഘട്ടങ്ങളിൽ അവർ വരേണ്യരെയും ആചാരങ്ങളെയും ചോദ്യം ചെയ്തു. പ്രസ്ഥാനം ഉത്തരേന്ത്യയിലേക്ക് പടർന്നു. അവിടത്തെ സാമൂഹിക സന്ദർഭങ്ങൾക്ക് പുറമെ സൂഫിസ സ്വാധീനവും പകർന്നു. ദൈവവുമായി വ്യക്തിബന്ധം സ്ഥാപിച്ചുള്ള സമർപ്പണം ഭക്തിപ്രസ്ഥാനപ്രവർത്തകരുടെ ജീവിതത്തെയും രൂപപ്പെടുത്തി. പെരിയാൾവാർ, ആണ്ടാൾ, നമ്മൾവാർ എന്നിവരില്ലാതെ ഭക്തിപ്രസ്ഥാനമില്ല. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവരില്ലാതെ നായനാർമാരുമില്ല.
![]() |
ചൈതന്യ മഹാപ്രഭു |
തമിഴ്, ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സൃഷ്ടികളുണ്ടായി. ജനത്തിന് കാര്യം മനസ്സിലായി. പ്രാദേശികസാഹിത്യം സമ്പന്നമായി. സങ്കീർണചര്യകളും ആചാരങ്ങളും വഴി മാറി. ആചാരങ്ങൾ ധൂർത്തില്ലാത്തവിധം ലളിതമായി.
മീരയ്ക്ക് മുൻപേ കർണാടകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ അക്കമ്മഹാദേവിയുണ്ട്. മറാത്തിയിൽ ജന ബായിയും.
വടക്ക് പതിനാലിൽ
പതിനാലാം നൂറ്റാണ്ടിലാണ് ഭക്തിപ്രസ്ഥാനം വടക്ക് എത്തിയത്. രാമാനന്ദ ശിഷ്യരായിരുന്നു കബീറും രവിദാസും. എഴുത്തച്ഛനും രാമാനന്ദ ശിഷ്യനായിരുന്നു എന്ന് വിശ്വാസമുണ്ട്. രാമാനന്ദൻ രാമാനുജാചാര്യ ശിഷ്യനാണെന്നും ഭാഷ്യമുണ്ട്.
ഭക്തിപ്രസ്ഥാന കവികളായ അസമിലെ ശങ്കർ ദേവ്, ഗുജറാത്തിലെ നർസിംഗ മേത്ത, മഹാരാഷ്ട്രയിലെ തുക്കാറാം, തമിഴ് നാട്ടിലെ ഔവ്വയാർ, രാജസ്ഥാനിലെ മീര, യു പി യിലെ രവിദാസ്, കേരളത്തിലെ എഴുത്തച്ഛൻ എന്നിവരൊക്കെ ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. കർണാടകയിലെ ഉരിലിംഗ പെഡ്ഢി ദലിതൻ. ബസവണ്ണയും ജ്ഞാനേശ്വറും ബ്രാഹ്മണരും തുക്കാറാം ശൂദ്രനുമായിരുന്നു. തിരുപ്പനാൾവാർ ദലിതൻ, കുലശേഖരാൾവാർ ക്ഷത്രിയൻ, നമ്മൾവാർ ശൂദ്രൻ, പുരന്ദരദാസർ വൈശ്യൻ, കനകദാസർ ശൂദ്രൻ. ഒരു സഹസ്രാബ്ദം, യൂറോപ്യന്മാർ വരും വരെ ഹിന്ദുമതം ജാതിക്ക് അതീതമായിരുന്നു.
ദൈവം സഗുണനോ നിർഗുണനോ ആകാം എന്നതിനാൽ കാക്കത്തൊള്ളായിരം ദേവതകളെപ്പറ്റി അത്രയും തന്നെ കീർത്തനങ്ങളുണ്ടായി. ഭക്തിപ്രസ്ഥാനം വ്യക്തി സമർപ്പണത്തിൽ ഊന്നിയതിനാൽ ആചാര്യന്മാർ ലളിത ജീവിത മാതൃകകൾ ആയി. രൂപവും ഗുണവുമുള്ള ദേവതയെ ഭജിച്ചതിൽ നിന്ന് തുളസിദാസ് ‘രാമചരിതമാനസ്’ സൃഷ്ടിച്ചു. മീര കൃഷ്ണനിൽ ലയിച്ചു. അന്ധനായ സൂർദാസ് കൃഷ്ണൻ്റെ ബാല്യ യൗവനങ്ങളിൽ നിന്ന് കളിയും ക്രീഡയും വിവരിച്ചു.
അരൂപിയായ ദൈവത്തെ ഭജിക്കുമ്പോൾ തത്വചിന്ത നിറഞ്ഞാടി. നെയ്ത്തുകാരനായ കബീറിൻ്റെ ദോഹകൾ മതത്തിനപ്പുറം പോയി. സംഘടിത മതം, ആചാരങ്ങൾ, വിഗ്രഹാരാധന എന്നിവയ്ക്കപ്പുറവും ചെന്നു. ഗുരുനാനാക് ആകട്ടെ സിഖ് മതം തന്നെ സ്ഥാപിച്ചു. ആചാരങ്ങൾ വിട്ട് ദൈവത്തിൻ്റെ ഏകാത്മകതയിൽ ‘ഗുരുഗ്രന്ഥസാഹിബ്’ ഉണ്ടായി. അരൂപിയായ ദൈവം രാജസ്ഥാനിലെ ദാദു ദയാലിൻ്റെ രചനകളിലും കണ്ടു.
![]() |
ഗോബിന്ദ് സിംഗ് |
സിഖ് ഉന്മൂലനം
സിഖ് ഗുരുക്കന്മാർക്കെതിരെ മുഗൾ ഭരണം അഴിച്ചുവിട്ട ആക്രമണങ്ങൾക്ക് കണക്കില്ല. ഗുരു അർജുനെ ജഹാംഗീർ പീഡിപ്പിച്ചു. ആ ക്രൂരതകൾ ഗോബിന്ദ് സിംഗിൻ്റെ നേതൃത്വത്തിൽ സമൂഹത്തെ ഐക്യപ്പെടുത്തി. അഞ്ചാം ഗുരുവായ അർജുനെ കൊന്നു. ആറാം ഗുരു ഹർഗോബിന്ദ് മുഗൾ ഭരണത്തിനെതിരെ ആയുധമെടുത്തു. ഔറംഗസേബ് 1675 ൽ ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിൻ്റെ തല വെട്ടി. കശ്മീരിലെ ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മാറ്റുന്നതിനെ എതിർത്തു, സ്വയം ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ചു എന്നിവയായിരുന്നു കുറ്റം.
ഇസ്ലാമിക ഭരണത്തിൽ രാമായണവും പുരാണങ്ങളും പരസ്യമായി ചൊല്ലാൻ കഴിയാതെ വന്നപ്പോൾ ഭക്തിപ്രസ്ഥാന ആചാര്യന്മാർ അതിലെ നായകന്മാരെ നമ്മുടെ അയലത്ത് കൊണ്ടു വന്നു. സനാതനധർമ്മം രാമനായി ഉമ്മറപ്പടിയിലും കൃഷ്ണനായി നദിക്കരയിലും നിറഞ്ഞു നിന്നു. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും വെന്തപ്പോൾ ഭക്തിപ്രസ്ഥാനം ആശ്രയമായി.
ആ പ്രസ്ഥാനത്തിൻ്റെ കാമ്പിൽ നിന്നാണ് ശിവാജി ഉയിർത്തതും മറാത്താ സാമ്രാജ്യം ഉണ്ടായതും ഔറംഗസേബിനെ വിറപ്പിച്ചതും. ഭക്തിപ്രസ്ഥാന ആചാര്യനായ സമർത്ഥ രാമദാസ് ശിവാജിയുടെ ഗുരുവായത് യാദൃച്ഛികമല്ല. തുക്കാറാമും ശിവാജിയെ പ്രചോദിപ്പിച്ചു.
പിന്നെ കണ്ടത് ഇസ്ലാമിക ഭരണത്തിൻ്റെ പതനമായിരുന്നു. കാക്കത്തൊള്ളായിരം ദേവതമാരും അത്രയും കീർത്തനങ്ങളും ബഹുസ്വരതയാണ്, വിരിഞ്ഞു നിൽക്കുന്ന ജനാധിപത്യമാണ്. അതിനാൽ, ഭക്തിപ്രസ്ഥാനം ഇസ്ലാമിക ഏകാധിപത്യത്തിനും ഏകദൈവാധിപത്യത്തിനും മതാധിപത്യത്തിനും എതിരായ ആത്മീയ ഗറില്ലാ പ്രവർത്തനമായിരുന്നു എന്ന് കാണണം. അതാണ് ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം.
© Ramachandran