Showing posts with label മാപ്പിള ലഹള. Show all posts
Showing posts with label മാപ്പിള ലഹള. Show all posts

Monday 12 February 2024

1921 ൻ്റെ ആഹ്വാനവും താക്കീതും

മലബാർ കലാപത്തിൻ്റെ  25‐ാം വാർഷികത്തിൽ, 1946 ഓഗസ്റ്റ് 20ന്‌ 'ദേശാഭിമാനിയി'ൽ ഇ എം എസ്‌, മാപ്പിളലഹളയെ വെള്ളപൂശുന്ന  ‘1921ൻ്റെ  ആഹ്വാനവും താക്കീതും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. അത് രാജ്യവിരുദ്ധമായി കണ്ട്, 10,000 രൂപ 'ദേശാഭിമാനി'യോട് സർക്കാർ ജാമ്യത്തുക ആവശ്യപ്പെട്ടു. അത് കെട്ടിവച്ചു. എങ്കിലും, കൽക്കട്ട തീസിസ് കാരണം, 1948 മാർച്ചിൽ സ്റ്റാഫ് അംഗങ്ങൾ അറസ്റ്റിലായി. 'ദേശാഭിമാനി' പൂട്ടി. ഇതാണ്, ആ ലേഖനം.


1921 ആഗസ്ത് 20 നാണ് "മാപ്പിളലഹള'യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിൻ്റെ  ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും  പരിസരപ്രദേശങ്ങളിലും തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിൻ്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസ്സിൻ്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻ ഭരണ'ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിൻ്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, 'പൂക്കോട്ടൂർ യുദ്ധ’ മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിൻ്റെ  മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന 'വാഗൺട്രാജഡി’ ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിൻ്റെ മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർട്ടി വീക്ഷിക്കുന്നു.

ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മർദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ'യുടെയും "മതഭ്രാന്തിൻ്റെയും പേരു പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദനത്തെ എതിർക്കുകയെന്ന കടമയിൽ നിന്നൊഴിഞ്ഞുമാറാൻ "അഹിംസ''യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടു കൂടി അനുസ്മരിക്കുന്നു.

മൃഗീയമായ സാമ്രാജ്യമർദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽ നിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഇളക്കാതെ, സാധു മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി ഓർക്കുന്നു.

കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ൻ്റെ  സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിൻ്റെ  ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിൻ്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള'യെന്ന പേരിനു പകരം "മലബാർ ലഹള'യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിൻ്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിൻ്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു.

1921 ൽ മാപ്പിളലഹളയ്ക്കു കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലവിലുണ്ട്. അന്നത്തെപ്പോലെ ഇന്നും ഒരു ഭയങ്കരമായ മഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും മഹായുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കയാണ്. ഇതിൻ്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഇളക്കിത്തീർത്തിരിക്കയാണ്.

1921 ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കാൻ പോകുകയാണ്. 1921 ലെ "മാപ്പിളലഹള''യെ എന്നപോലെ, 1946-–-47ലെ - സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിൻ്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921 ലെപ്പോലെ ഇന്നും സാമ്രാജ്യവിരോധസമരത്തെ അഹിംസയുടെയും മറ്റും പേരിൽ എതിർക്കാൻ ദേശീയനേതൃത്വം തയ്യാറായിരിക്കുന്നു.

1921 ലെ എന്നപോലെ ഇന്നും എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.

ഇഎംഎസ്‌

അതുകൊണ്ട് 1921ൻ്റെ  പാഠങ്ങൾ പഠിക്കാൻ പാർട്ടി, കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ്‌ അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിൻ്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ്‌ നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത്‌ വിപ്ലവത്തിൻ്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ്‌  നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും അന്നു തന്നെ വേവലിൻ്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിൻ്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ് ബഹുജനങ്ങളോട്‌ ഞങ്ങളഭ്യർഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു.

സിഎസ് പി, ഫോർവേർഡ് ബ്ലോക്ക് മുതലായപേരിൽ സംഘടിതമായി കോൺഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിൻ്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു.

Friday 8 April 2022

മാപ്പിള ലഹള പുസ്തകങ്ങൾ പ്രകാശിപ്പിച്ചു

മാപ്പിള ലഹള സാഹിത്യത്തിൽ 


ഴുത്തുകാരനും പത്രപ്രവർത്തകനുമായ രാമചന്ദ്രൻ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിൻറെ ഏടുകളിൽ ' , വ്യത്യസ്ത മേഖലകളിലുള്ളവർ രചിച്ച ലേഖനങ്ങളുടെ സമാഹാരമായ 'മാപ്പിള ലഹളയുടെ കാണാപ്പുറങ്ങൾ' എന്നീ പുസ്തകങ്ങൾ ഡോ.കെ.എസ്.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻറുമായ വിജി തമ്പി പുസ്തകങ്ങൾ ഏറ്റു വാങ്ങി.

രാജ്യാന്തര പുസ്തക മേളയിൽ ആയിരുന്നു പ്രകാശനം.

മാപ്പിളലഹളയെ ആധാരമാക്കി രാമചന്ദ്രൻ എഴുതി കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ പുസ്തകം ആണിതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അബനി മുക്കർജി എഴുതി ലഹളക്കാലത്ത് തന്നെ ലെനിന് നൽകിയ റിപ്പോർട്ട് രാമചന്ദ്രൻ 'മലബാർ ജിഹാദ്' എന്ന പുസ്തകത്തിൽ പുറത്തു കൊണ്ടു വന്നിരുന്നു. അതോടെ മാപ്പിള ലഹള വർഗ്ഗ സമരം ആണെന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ഡോ കെ എൻ പണിക്കർ ആണെന്ന അവകാശവാദം പൊളിഞ്ഞതായി രാധാകൃഷ്ണൻ നിരീക്ഷിച്ചു. 'വാരിയൻ കുന്നൻറെ കശാപ്പുശാല' എന്ന പുസ്തകത്തിൽ രാമചന്ദ്രൻ പരിഭാഷ ചെയ്ത മാപ്പിള ലഹളയുടെ കോടതി വിധികൾ കെ മാധവൻ നായരെപ്പോലുള്ളവരുടെ കാപട്യം പിച്ചി ചീന്തുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.


മാപ്പിള ലഹളയെപ്പറ്റി പണിക്കരെ പോലുള്ളവർ എഴുതിയ കപട ചരിത്രങ്ങളാണ് കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു. ലഹളയ്ക്ക് പിന്നിൽ രാജ്യാന്തര അജണ്ട ഉണ്ടായിരുന്നു. ഖിലാഫത്ത് കമ്മിറ്റി അഖിലേന്ത്യ പ്രസിഡൻറ് ജാൻ മുഹമ്മദ് ചോക്കാനി തടി കച്ചവടക്കാരനായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും അയാൾക്ക് തടി കച്ചവടം ഉണ്ടായിരുന്നു. വാരിയൻ കുന്നൻ നിലമ്പൂർ കേന്ദ്രമാക്കി ഖിലാഫത്ത് രാജ്യം സ്ഥാപിച്ചത് ആകസ്മികമല്ല. ലോകത്തിലെ ഏറ്റവും വലിയ തേക്കിൻ തോട്ടം അവിടെയാണ്. ഇങ്ങനെ നിരവധി താൽപര്യങ്ങൾ ലഹളയ്ക്ക് പിന്നിൽ ഉണ്ടായിരുന്നെന്ന് രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

മാപ്പിള കലാപത്തിൻറെ അനുഭവ സാക്ഷ്യങ്ങൾ ക്രോഡീകരിച്ച വേദബന്ധു ഹിന്ദിയിൽ രചിച്ച് കമലാ നരേന്ദ്ര ഭൂഷൺ വിവർത്തനം ചെയ്ത 'മലബാറും ആര്യസമാജവും', ഡോ.ലക്ഷി പരിഭാഷ നിർവ്വഹിച്ച സാവർക്കറുടെ വിവാദ നോവൽ 'മാപ്പിള' എന്നിവയുടെ യുടെ പ്രകാശനം വിജി തമ്പി നിർവ്വഹിച്ചു.

കെ.സി.രാഘവൻ രചിച്ച 'സ്ത്രീ വ്യത്യസ്ത മതങ്ങളിൽ' എന്ന ഗ്രന്ഥം മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ.പ്രമീളാദേവി പ്രകാശനം ചെയ്തു.

യോഗത്തിൽ കുരുക്ഷേത്ര ചീഫ് എഡിറ്റർ കാ.ഭാ.സുരേന്ദ്രൻ, എഡിറ്റർ ആർ.എം. ദത്തൻ, സ്മിത എസ്. മേനോൻ എന്നിവർ സംസാരിച്ചു.

Thursday 2 September 2021

'മനോരമ' കണ്ട മാപ്പിള ലഹള

മൂർക്കോത്ത് കുമാരൻറെ 'ജോനകപ്പട' 

മാപ്പിള ലഹള, ആഗോളമായി തന്നെ, അച്ചടി മാധ്യമങ്ങൾ അമ്പരപ്പോടെ കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത സംഭവ വികാസം ആയിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത്, തുർക്കിയിൽ മുസ്ലിം ഭരണകൂടം, രണ്ടര ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെ ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്തിരുന്നു. ആ മാതൃകയിൽ, ഹിന്ദു വംശഹത്യ ആയിരുന്നു, മലബാറിൽ മാപ്പിളമാരുടെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു വിഷയമേ ആയിരുന്നില്ല.

സി ഗോപാലൻ നായരുടെ 'മാപ്പിള ലഹള 1921' അക്കാലത്തെ പത്ര റിപ്പോർട്ടുകളെ ആശ്രയിച്ചു തയ്യാറാക്കിയ പുസ്തകമാണ്. അതിൽ ഉദ്ധരിക്കുന്ന കേരളത്തിലെ പത്രങ്ങൾ ഇപ്പോൾ നിലവിലില്ല.ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും നില നിൽക്കുന്നു.ഗോപാലൻ നായർ പരാമർശിക്കാത്ത പത്രമാണ്, മലയാള മനോരമ. അതിന് കേരളത്തിലോ മലബാറിലോ വലിയ പ്രചാരം ഉണ്ടായിരുന്നില്ല.തലശ്ശേരിക്കാരനായ എഴുത്തുകാരൻ മൂർക്കോത്ത് കുമാരൻ ആയിരുന്നു, അതിൻറെ മലബാർ ലേഖകൻ. കുമാരന് മാപ്പിള ലഹളക്കാലത്ത് 47 വയസ്സാണ്.

മലയാള മനോരമയിൽ മാപ്പിള ലഹളയെപ്പറ്റി വന്ന റിപ്പോർട്ടുകൾ വിപുലമായി ഉപയോഗിച്ച ചരിത്രകാരൻ കെ എൻ പണിക്കരാണ്. ചില പിൽക്കാല പി എച്ച് ഡി ഗവേഷകരും അവ ഉദ്ധരിച്ചു കണ്ടിട്ടുണ്ട്. ദേശാഭിമാന പ്രചോദിതമായിരുന്നു, ലഹളയെക്കുറിച്ചുള്ള മനോരമ റിപ്പോർട്ടുകൾ. ലഹളയ്ക്ക് കാരണം, മാപ്പിളയുടെ മതഭ്രാന്ത് ആണെന്ന കാര്യത്തിൽ അന്ന് മനോരമയ്ക്ക് തീരെ സംശയം ഉണ്ടായിരുന്നില്ല.ലഹള ഹിന്ദു വിരുദ്ധമായിരുന്നു എന്നും മനോരമ റിപ്പോർട്ട് ചെയ്തു.

മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് 'മലയാള മനോരമ' എഴുതിയതായി പണിക്കർ ഉദ്ധരിക്കുന്നു:"മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹരണ വിഷയങ്ങൾ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് 'മലയാള മനോരമ' എഴുതിയത്. നിരക്ഷരായിരിക്കെ ആധുനിക രാഷ്ട്രീയത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള പാകത മാപ്പിളമാർ ആർജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ. ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമർശകർ ഉയർത്തിക്കാട്ടുന്നത്. ഇതുകൊണ്ടാണ് 'ഇവരെ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് 'മനോരമ' അഭിപ്രായപ്പെട്ടത്".

മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്നും ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ മാപ്പിളമാരെ ഇടപെടുത്തിയത് അബദ്ധമായി എന്നും 'മനോരമ' പറഞ്ഞതിന് അർത്ഥം,ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ. ലഹളയുടെ ശതാബ്‌ദി വേളയിൽ, മനോരമയുടെ ഊന്നൽ ബ്രിട്ടീഷ് വിരുദ്ധമായിരുന്നു; മാപ്പിളമാരെ കുറ്റപ്പെടുത്തിയില്ല.സ്വാതന്ത്ര്യത്തിനു മുൻപ് മനോരമയ്ക്ക്, ക്രൈസ്തവ പ്രസ്ഥാനം എന്ന നിലയിൽ, ബ്രിട്ടീഷ് പക്ഷപാതിത്വം ഉണ്ടായിരുന്നു എന്ന് വിമർശകർ പറയാറുണ്ട്.

മാപ്പിളമാരുടെ അക്രമം, 1921 ഓഗസ്റ്റ് 25 ന് തന്നെ, മലയാള മനോരമ റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾക്കും രേഖകൾക്കും മാപ്പിളമാർ തീയിട്ടു. ആയുധങ്ങളും പണവും ഉപകരണങ്ങളും കൊള്ള ചെയ്തു. ലഹളയുമായി ബന്ധമില്ലാത്ത രണ്ടു ബ്രിട്ടീഷുകാർ കൊല ചെയ്യപ്പെട്ടെന്ന് 30 ന് റിപ്പോർട്ട് ചെയ്തു - ഇൻസ്‌പെക്ടർ റീഡ് മാനും കാളികാവ് റബർ എസ്റ്റേറ്റ് മാനേജർ എസ് പി ഈറ്റനും. ഈറ്റനെ വെടിവച്ച മാപ്പിളമാർ, കുട്ടത്ത് രാമൻ നായരെ കൊന്നില്ല. തങ്ങളുടെ ലക്ഷ്യം ബ്രിട്ടീഷുകാർ ആണെന്ന് മാപ്പിളമാർ വ്യക്തമാക്കി.രാമൻ നായരുടെ വിവരണം, സെപ്റ്റംബർ 14 ന് 'ഹിന്ദു' പ്രസിദ്ധീകരിച്ചു.

കലഹ പ്രിയരായ മാപ്പിളമാരെ ഖിലാഫത്തിലും നിസ്സഹകരണത്തിലും സഹകരിപ്പിച്ചത് വിഡ്ഢിത്തമായെന്ന് മനോരമ, സെപ്റ്റംബർ ഏഴിനും 17 നും എഴുതി. ഓഗസ്റ്റ് 27 ന് 'സത്യനാദ' വും ഇതേ അഭിപ്രായം എഴുതിയിരുന്നു.

'ജോനകപ്പട' എന്ന ശീർഷകത്തിൽ, സെപ്റ്റംബർ 17 ന് മൂർക്കോത്ത് കുമാരൻ മനോരമയിൽ എഴുതിയ നീണ്ട പ്രബന്ധത്തിൽ, ഭാവിയിൽ ഇത്തരം ലഹളകൾ ഉണ്ടാകാതിരിക്കാൻ പരിഹാരം നിർദേശിച്ചു: മാപ്പിളമാരുടെ മത ഭ്രാന്ത് അടിച്ചമർത്തുക അല്ലെങ്കിൽ, ഹിന്ദുക്കളെ മത ഭ്രാന്തന്മാരാക്കുക.

പൊതു സ്‌കൂളിൽ നൽകുന്ന പ്രാഥമിക വിദ്യാഭ്യാസം വഴി മാപ്പിളമാരുടെ മത ഭ്രാന്ത് ശമിപ്പിക്കാൻ കഴിയുമെന്ന് കുമാരൻ നിർദേശിച്ചു. രണ്ടാമത്തെ വഴി, ഹിന്ദുക്കളുടെ ഐക്യം വഴി സാധിക്കും. ഹിന്ദുക്കൾ ഐക്യവും മത ഭ്രാന്തും നേടി ജാഗ്രതയോടെ മാപ്പിളപ്പേടി വർജിക്കണം. ഹിന്ദുക്കൾ ഐക്യത്തോടെ ജീവിച്ചാൽ, മാപ്പിളമാർ ലഹളയ്ക്കും മതം മാറ്റത്തിനും മുതിരില്ല. ജാതി ഭേദം മാത്രമാണ്, അനൈക്യത്തിന് കാരണം.

കേരളത്തിൽ മറ്റിടങ്ങളിലും മുസ്ലിംകളിൽ മതഭ്രാന്തും വെറിയും കാണാമെങ്കിലും, തെക്കൻ മലബാറിലെ മാപ്പിളമാരുടെ പിന്തുണ കിട്ടുമ്പോഴേ അത് കലാപത്തിൽ എത്തൂ എന്ന് മനോരമ സെപ്റ്റംബർ 17 ന് എഴുതി. സെപ്റ്റംബർ 20 ന് മനോരമ, അറബ് പാരമ്പര്യമുള്ള മാപ്പിളമാർ, മത ഭ്രാന്തിനും രക്തദാഹത്തിനും കുപ്രസിദ്ധരാണെന്നും എഴുതി.



തുവ്വൂർ കിണറ്റിൽ 34 ഹിന്ദുക്കളെ മാപ്പിളമാർ കൊന്നു തള്ളിയ സംഭവം, മനോരമ ഒക്ടോബർ ആറിനാണ് റിപ്പോർട്ട് ചെയ്തത്. 'ദീപിക' ഒരു ദിവസം കൂടി വൈകി. ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ വാരിയൻ കുന്നൻ കൊന്ന പോലെ, ഇതും പക തീർത്തതാണെന്ന് മനോരമ അഭിപ്രായപ്പെട്ടു. തുവ്വൂരിലെ ഹിന്ദുക്കളും മുസ്ലിംകളും ബ്രിട്ടീഷുകാർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ഇത്, മാപ്പിളമാരെ ക്ഷുഭിതരാക്കി. ലഹളയ്ക്ക് ഇത് മറ്റൊരു മാനം നൽകി. നാട്ടുകാർ പറഞ്ഞാൽ അല്ലാതെ, പട്ടാളത്തിന്, മാപ്പിളമാരുടെ നീക്കം അറിയാൻ കഴിയില്ലായിരുന്നു.പട്ടാളം പോയ ഉടൻ, മാപ്പിളമാർ തുവൂരിലെത്തി. അവർ 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയും കൊന്ന് കിണറ്റിലിട്ടു.

സംഭവം നടന്ന് 11 ദിവസം കഴിഞ്ഞാണ്, വിവരം മനോരമയിൽ വന്നത്.

ഉത്തരേന്ത്യയിലെ മുസ്ലിംകൾ ഹിന്ദുക്കൾക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മനോരമ,ഒക്ടോബർ ഏഴിന് മറുപടി പറഞ്ഞു: ബോംബെയിലെയും പഞ്ചാബിലെയും മുസ്ലിം പത്രങ്ങൾ, മലബാറിലെ ഹിന്ദു അക്രമത്തെപ്പറ്റി എഴുതുന്നു, തെക്കൻ മലബാറിൽ, മാപ്പിള പുരുഷന്മാരുടെ അഭാവത്തിൽ, ഹിന്ദുക്കൾ മാപ്പിള അനാഥരെ ദ്രോഹിക്കുകയും അവരുടെ അമ്മമാരെ പീഡിപ്പിക്കുകയും ചെയ്യുന്നതായി അവർ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ മലബാറിലെ മലയാള മനോരമ ലേഖകൻ 'മലബാറി' എന്ന തൂലികാ നാമത്തിൽ, മാപ്പിളമാർക്കെതിരെ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പരിഹാസ രൂപേണ ഈ ലേഖകൻ 1921 നവംബർ 19 ലെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്, ''നമ്മുടെ വാസുദേവ വർമ്മ രാജ" എന്നായിരുന്നു. കലക്ടറും കേണലും ഗവർണറുമായ അയാൾ വാസ്തവത്തിൽ ഒരു പോത്തു വണ്ടിക്കാരനാണെന്ന് അറിയുന്നത് വായനക്കാർക്ക് കൗതുകകരമായിരിക്കും എന്ന് ലേഖകൻ പരിഹസിച്ചു . ലഹളയുടെ മറ്റൊരു നേതാവായ സീതിക്കോയ തങ്ങളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതായി കേൾവിയുണ്ടെന്നു ലേഖകൻ പറയുന്നു. ദുഖിതനായ തങ്ങൾ കാട്ടിൽ കഴിയുകയാണ്.

മനോരമ ലേഖകന് തെറ്റിയതാകാം -വാരിയൻ കുന്നന്റെ മൂന്നാമത്തെ ഭാര്യ മാളു എന്ന ഫാത്തിമ, അയാളുടെ അനുജൻ മൊയ്തീൻ കുട്ടിക്കൊപ്പം, ലഹളക്കാലത്ത് ഒളിച്ചോടിയിരുന്നു.അമ്മാവൻറെ മകൾ ആയിരുന്നു ഫാത്തിമ. അവർ മുൻപ് രണ്ടു തവണ വിവാഹിത ആയിരുന്നു.

ലഹള മലബാർ ജില്ലയ്ക്ക് ദുഷ്പേരും കുപ്രസിദ്ധിയും ഉണ്ടാക്കിയെന്ന് ഈ ലേഖകൻ ഡിസംബർ എട്ടിന് പരിതപിച്ചു. പാർലമെൻറിൽ പോലും നമ്മുടെ ജില്ല ചർച്ച ചെയ്യപ്പെടുന്നത്, അഭിമാനകാരമല്ലേ എന്നായി തുടർന്ന് ലേഖകൻ. മാപ്പിളമാർ ബ്രിട്ടീഷ് തോട്ടമുടമ ഈറ്റനെ കൊന്നത്, ബ്രിട്ടീഷ് പാർലമെൻറ് പ്രത്യേകം ചർച്ച ചെയ്തിരുന്നു.

മാപ്പിള ലഹള നേതാക്കളെ, മലയാള മനോരമ ഉപമിച്ചത് രാക്ഷസന്മാരോടാണ് (ഡിസംബർ 29 ). ചെമ്പ്രശ്ശേരി തങ്ങൾ സുമാലി.സീതിക്കോയ തങ്ങൾ, മാല്യവാൻ. വാരിയൻ കുന്നൻ, മാലി. സുമാലി,മാല്യവാൻ എന്നിവരെ മാത്രമാണ്, പോലീസ് പിടിച്ചത്. ഒരുപാട് കുറുമാലികൾ ചെയ്ത മാലിയെ മാത്രമാണ് ഇനി പിടിക്കാനുള്ളത് ( വാരിയൻ കുന്നനെ ജനുവരി ആദ്യം അറസ്റ്റ് ചെയ്തു). ഈ തങ്ങൾമാർ വെറും തൊങ്ങന്മാരാണ് ( ഷണ്ഡന്മാർ ) എന്ന് മനോരമ ആക്ഷേപിച്ചു; ഇവർക്ക് മാപ്പിളമാർ 'തുങ്ങത്ത' ( പ്രസിദ്ധി ) ചാർത്തിക്കൊടുക്കുന്നത്, മതഭ്രാന്ത് കാരണമാണ്. ഈ വൃത്തികെട്ട രാക്ഷസന്മാരിൽ, ഹിന്ദുക്കളെ ജീവനോടെ തൊലിയുരിച്ചവരിൽ ഒന്നാം സ്ഥാനത്തുള്ളത് ചെമ്പ്രശ്ശേരി തങ്ങളാണെന്ന് മനോരമ അഭിപ്രായപ്പെട്ടു.

മാന്നാനത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നസ്രാണി ദീപിക' സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് ചെയ്തത്, മാപ്പിളമാർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ കയറി, ഒരു ഖുർ ആൻ കോപ്പി ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു എന്നാണ്.

'മാതൃഭൂമി' മാപ്പിള ലഹളക്കാലത്ത് ഉണ്ടായിരുന്നില്ല.അത് 1923 ലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. മലബാർ ഇസ്ലാം,സ്വരാജ്, മുസ്ലിം എന്നീ പത്രങ്ങൾ മാപ്പിളമാർക്കൊപ്പം നിന്നു. മനോരമ, ദീപിക എന്നീ പത്രങ്ങൾക്ക് പുറമെ, കോഴിക്കോട്ടെ കേരള പത്രിക, ലഹളയെയും മാപ്പിളമാരെയും ശക്തമായി എതിർത്തു.

മലബാർ കലക്ടർ എല്ലിസ്, 1922 ജൂണിൽ കോഴിക്കോട്ടെ പത്രാധിപന്മാരുടെ യോഗം വിളിച്ചു. മത മൈത്രി എങ്ങനെ പുനഃസ്ഥാപിക്കാം എന്നതായിരുന്നു ചർച്ചാ വിഷയമെന്ന് മനോരമ ജൂൺ എട്ടിന് റിപ്പോർട്ട് ചെയ്തു. കേരള പത്രിക, മിതവാദി, റിഫോമർ, കേരള സഞ്ചാരി, മലബാർ ജേർണൽ, മാർഗദർശി എന്നിവയുടെ പത്രാധിപന്മാർ പങ്കെടുത്തു. മനോരമ, സ്‌പെക്ടേറ്റർ എന്നിവയുടെ എഡിറ്റർമാർ വിട്ടു നിന്നു.


© Ramachandran 

Tuesday 15 December 2020

ചോര തളം കെട്ടിയ ദിനങ്ങൾ

വാരിയൻകുന്നൻറെ കശാപ്പുശാല / ആമുഖം 

രാമചന്ദ്രൻ 

മാപ്പിളമാരുമായി 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടിയ ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതായിരുന്നു,മാപ്പിള ലഹളയിലെ വഴിത്തിരിവ്.അതിന് മുൻപ്,പൂക്കോട്ടൂരിൽ മഞ്ചേരി സി ഐ എം നാരായണ മേനോനെ 1921 ഓഗസ്റ്റ് ഒന്നിന് വടക്കേ വീട്ടിൽ മുഹമ്മദിൻറെ നേതൃത്വത്തിൽ 2000 മാപ്പിളമാർ നേരിടുകയും അദ്ദേഹം ഭയന്ന് മലപ്പുറത്തേക്ക് പിൻവാങ്ങുകയും ചെയ്തതായിരുന്നു,ലഹളയുടെ തുടക്കം.നിലമ്പൂർ ആറാം തിരുമുല്പാടിൻറെ പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയത് അന്വേഷിക്കാൻ ചെന്നതായിരുന്നു,മേനോൻ.പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദ്, ആലി മുസലിയാരുടെ വിശ്വസ്തനും പൂക്കോട്ടൂർ കോവിലകം വക എസ്റ്റേറ്റിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരനും ആയിരുന്നു.ലഹളയിൽ മുഹമ്മദും സംഘവും പിന്നീട്,പൂക്കോട്ടൂർ കോവിലകം തന്നെ ആക്രമിച്ചു.

തിരൂരങ്ങാടിയിൽ മുസലിയാരും താനൂരിൽ കുഞ്ഞിഖാദറും ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിമാർ ആയിരുന്നു;മലപ്പുറത്ത് കുഞ്ഞിക്കോയ തങ്ങൾ കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.

1920 ഡിസംബർ 26 മുതൽ 30 വരെ സി വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ നാഗ് പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം,ഗാന്ധിയുടെ നിർദേശപ്രകാരം,നിസ്സഹകരണ പ്രമേയം പാസാക്കി.വിജയരാഘവാചാരി പിന്നീട് കോൺഗ്രസ് വിട്ടു.വിദേശ വസ്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമ നിർമാണ സഭകളും കോടതിയും ബഹിഷ്കരിച്ചു കൊണ്ടുള്ള,അഹിംസാത്മകമായ നിസ്സഹകരണമാണ്,ഗാന്ധി ഉപദേശിച്ചത്.ഈ സമ്മേളനത്തിൽ അനാവശ്യമായ ഒന്ന് കൂടി സംഭവിച്ചു -ഖിലാഫത്ത് പ്രശ്നത്തെ പിന്താങ്ങി.ഒന്നാം ലോകയുദ്ധത്തിൽ ജർമനിക്കൊപ്പം നിന്ന തുർക്കി സുൽത്താനെ യുദ്ധ ശേഷം ബ്രിട്ടൻ പുറത്താക്കിയിരുന്നു.ഇസ്ലാം ഖലീഫ ആയിരുന്നു.സുൽത്താൻ.തുർക്കിക്ക് വേണ്ടാത്ത സുൽത്താനെ ഇവിടെ തീവ്ര മുസ്ലിംകൾ പൊക്കിപ്പിടിച്ചു നടന്നു.മുഹമ്മദാലി ജിന്ന ഖിലാഫത്തിന് എതിർ നിന്നപ്പോൾ,മുഹമ്മദാലി -ഷൗക്കത്ത് അലി സഹോദരന്മാരെ ഗാന്ധി കൂടെ കൂട്ടി.

നാഗ് പൂർ സമ്മേളനം കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തു.21 വയസ്സിന് മുകളിലുള്ള ആർക്കും കോൺഗ്രസിൽ അംഗമാകാം;ഇത് 1921 ൽ 18 ആയി കുറച്ചു.


മഞ്ചേരിയിൽ 1920 ഏപ്രിൽ 28 ന് നടന്ന കോൺഗ്രസ് - ഖിലാഫത്ത് സമ്മേളനം ലഹളയുടെ ആരംഭ ദിനമായി കണക്കാക്കാം.ഇതിൽ ആനി ബസന്റ്,സർക്കാരുമായി സഹകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു.എം പി നാരായണ മേനോൻ അതിനെതിരെ സംസാരിച്ചു.പ്രമേയം പരാജയപ്പെട്ടു.മേനോൻ, കുടിയാൻ പ്രശ്നവും ഉയർത്തി.

ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും 1920 ഓഗസ്റ്റിൽ മലബാറിൽ എത്തി.ഇതിന് പിന്നാലെ,കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.അവ,മുഹമ്മദ് അബ്‌ദു റഹിമാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലായി.

ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന് നാഗ് പൂർ സമ്മേളനം തീരുമാനിച്ചിരുന്നു.1921 ജനുവരിയിൽ,കെ പി സി സി നിലവിൽ വന്നു.കെ മാധവൻ നായർ ആദ്യ സെക്രട്ടറി.ഇതിന് കീഴിൽ,കോഴിക്കോട്,തലശ്ശേരി,പാലക്കാട്,കൊച്ചി,തിരുവിതാംകൂർ എന്നീ ജില്ലാ കമ്മിറ്റികൾ.കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ,കോഴിക്കോട്,പൊന്നാനി,ഏറനാട്,വള്ളുവനാട് താലൂക്ക് കമ്മിറ്റികൾ.കെ പി സി സി ഓഫിസും ജില്ലാ കമ്മിറ്റി ഓഫിസും ഒരേ കെട്ടിടത്തിൽ ആയിരുന്നു.എം പി നാരായണ മേനോൻ മൂന്ന് മാസം മാത്രം സംഘടനാ സെക്രട്ടറി.1921 മേയിൽ മേനോൻ ഏറനാട് താലൂക്ക് സംഘടനാ സെക്രട്ടറിയായി.

മദ്രാസിലെ മുസ്ലിം ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സൻ 1921 ഫെബ്രുവരി 15 ന് കോഴിക്കോട്ടെത്തി.അദ്ദേഹം പ്രസംഗിക്കേണ്ട പൊതുയോഗം സർക്കാർ നിരോധിച്ചു.നിരോധനാജ്ഞ ലംഘിച്ചു പ്രസംഗിച്ച യു ഗോപാല മേനോൻ,കെ മാധവൻ നായർ,പി മൊയ്തീൻ കോയ എന്നിവരെ അറസ്റ്റ് ചെയ്ത് ആറു മാസം തടവിലിട്ടു.കോൺഗ്രസുകാരൻ അല്ലാത്ത വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ഇവർക്കൊപ്പം നോട്ടീസ് കിട്ടി.മാധവൻ നായരുടെ ഒഴിവിൽ കെ പി കേശവ മേനോൻ സെക്രട്ടറിയായി.ഗോപാല മേനോൻ ജില്ലാ സെക്രട്ടറി.

ആദ്യ അഖില കേരള കോൺഗ്രസ്  സംസ്ഥാന സമ്മേളനം 1921 ഏപ്രിൽ 23 ന് നടന്നു.ടി പ്രകാശം അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സമ്മേളനത്തോടൊപ്പം കുടിയാൻ,ഖിലാഫത്ത്,വിദ്യാർത്ഥി സമ്മേളനങ്ങൾ നടന്നു.ഇൻഡിപെൻഡൻറ് പത്രാധിപർ ബാരിസ്റ്റർ ജോർജ് ജോസഫ്, വിദ്യാർത്ഥി സമ്മേളന അധ്യക്ഷനായി.നാഗ് പൂർ സമ്മേളനം അംഗീകരിച്ച അക്രമരഹിത നിസ്സഹകരണത്തെ ഒറ്റപ്പാലം സമ്മേളനം പിന്താങ്ങി.കുടികിടപ്പ് നിയമ പരിഷ്കരണം സംബന്ധിച്ച പ്രമേയം ഉപേക്ഷിച്ചു.

ആലി മുസലിയാർ നിയോഗിച്ച ഖിലാഫത്ത് സംഘം ജില്ലാ പോലീസ് സൂപ്രണ്ട് ആർ എച്ച് ഹിച്ച്കോക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമായി ഉരസി.

ഗാന്ധിയുടെ നിസ്സഹകരണ പ്രക്ഷോഭത്തിന്, കോൺഗ്രസിലെ മിതവാദികൾ എതിരായിരുന്നു.ഒറ്റപ്പാലം സമ്മേളനം നടന്ന ദിവസം ഇവർ കോഴിക്കോട്ട് യോഗം ചേർന്നു.ആനി ബസന്റ് അധ്യക്ഷത വഹിച്ചു.

ഏറനാടും പൊന്നാനിയിലും ഏതാണ്ട് 100 ഖിലാഫത്ത് കമ്മിറ്റികൾ രൂപവൽക്കരിച്ചിരുന്നു.1921 ഫെബ്രുവരിക്ക് ശേഷം ഖിലാഫത്ത് ഭടന്മാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.ജൂൺ എട്ടിന് റമസാൻ ദിനത്തിൽ ആലി മുസലിയാർ ഖിലാഫത്ത് യൂണിഫോമും തുർക്കി തൊപ്പിയും ധരിച്ച ആയുധധാരികളായ ഭടന്മാരുടെ ഘോഷയാത്ര തിരൂരങ്ങാടിയിൽ നടത്തി.ജൂൺ 15 ന് മുസലിയാർ സേന തിരൂരങ്ങാടിയിൽ,മുൻപ് ലഹളയിൽ മരിച്ച രണ്ടു ശുഹദാക്കളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.ഇത് നിരോധിത സ്ഥലം ആയിരുന്നു.ജൂൺ 24 ന് മുസലിയാരുടെ സംഘം,സർക്കാർ പൊന്നാനിയിൽ വിളിച്ച നിസ്സഹകരണ വിരുദ്ധ യോഗം അലങ്കോലമാക്കി.

ജൂൺ ആദ്യം തന്നെ ലഹളയ്ക്ക് കോപ്പ് കൂട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ്,ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ നാരായണ മേനോൻ,തോക്ക് കളവു പോയെന്ന നിലമ്പൂർ തിരുമുല്പാടിൻറെ പരാതി അന്വേഷിക്കാൻ പൂക്കോട്ടൂരിൽ പോയത്.അദ്ദേഹത്തെ സായുധരായ മാപ്പിളമാർ വളഞ്ഞു.ജീവനും കൊണ്ട് സി ഐ രക്ഷപ്പെട്ടു.അന്ന്  മുതൽ ലഹള വരെ പൂക്കോട്ടൂർ പൊലീസിന് അപ്രാപ്യമായി.

കെ മാധവൻ നായർ ജയിലിൽ നിന്ന് ഓഗസ്റ്റ് 15 ന് പുറത്തെത്തി.കോഴിക്കോട്ടെ സ്വീകരണ പരിപാടികൾക്ക് ശേഷം,20 ന് പൂക്കോട്ടൂരിൽ എത്തി.

അന്ന് പുലർച്ചെ ജില്ലാ മജിസ്‌ട്രേറ്റ് ഇ എഫ് തോമസും ക്യാപ്റ്റൻ പി മക്കെൻറോയ് നയിച്ച 100 അംഗ ലെൻസ്റ്റർ റെജിമെൻറ് കമ്പനിയും ആർ എച്ച് ഹിച്ച്കോക്ക് നയിച്ച 150 പോലീസും തിരൂരങ്ങാടിയിൽ ആലി മുസലിയാരെയും ഖിലാഫത്ത് നേതാക്കളെയും അറസ്റ്റ് ചെയ്യാൻ എത്തി.ഇതാണ് ,മാപ്പിള ലഹള പൊട്ടിപ്പുറപ്പെടാൻ വഴി വച്ചത്.എ എസ് പി റൗലിയും ലഫ് ജോൺസ്റ്റോണും മാപ്പിള ആക്രമണത്തിൽ കൊല്ലപ്പെട്ടു.ജില്ലാ മജിസ്‌ട്രേട്ടും സംഘവും പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്ക് പിൻവാങ്ങി.റെയിൽ പാത മുറിച്ചതിനാൽ,അവർക്ക് പാത വഴി നടക്കേണ്ടി വന്നു.ഏറനാടും വള്ളുവനാടും കത്തി.മിക്കവാറും പോലീസ് സ്റ്റേഷനുകളും സർക്കാർ കെട്ടിടങ്ങളും തകർത്തു.ഭരണം ആറു മാസം സ്തംഭിച്ചു.


മാപ്പിള സംഘം 20 ന് പൂക്കോട്ടൂരിൽ നിന്ന് നിലമ്പൂർക്ക് പോയി 17 ഹിന്ദുക്കളെയും എടവണ്ണയിൽ കോൺസ്റ്റബിളിനെയും കൊന്നു.21 രാത്രി മഞ്ചേരി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.22 ന് മഞ്ചേരി സർക്കാർ കെട്ടിടങ്ങൾ തകർത്തു.24 ന് കുപ്രസിദ്ധനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയിൽ രംഗപ്രവേശം നടത്തി.ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് നമ്പൂതിരി ബാങ്കിലെ പണയ സ്വർണം പണം വാങ്ങാതെ ഉടമകൾക്ക് മടക്കി നൽകി.എം പി നാരായണ മേനോൻ ഒപ്പം നിന്ന് ഖിലാഫത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാർ തോറ്റു.കുഞ്ഞഹമ്മദ് ഹാജിയും സംഘവും മഞ്ചേരിയുടെ പ്രാന്തങ്ങളിലേക്ക് മടങ്ങി,ആനക്കയത്ത് , വിരമിച്ച ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ 30 ന് കൊന്ന് തല കുന്തത്തിൽ കോർത്തു.സെപ്റ്റംബർ മൂന്നിന് പട്ടാളം മഞ്ചേരിയിലെത്തി;നാരായണ മേനോനെ പത്തിന് അറസ്റ്റ് ചെയ്തു.

ഈ അക്രമ സംഭവങ്ങൾ ലഹളയിൽ  ഏറ്റവും നിർണായകമായിരുന്നുവെന്ന് എം പി നാരായണ മേനോനെ നാട് കടത്തുന്ന കോടതി വിധിയിലുണ്ട്.വാരിയൻകുന്നനൊപ്പം നിന്ന് ഖിലാഫത്തിനെ അനുകൂലിച്ച മേനോൻ,നിലമ്പൂരിൽ 17 പേരെ കൊന്ന് മടങ്ങിയ പൂക്കോട്ടൂർ സംഘത്തോട് ആറാം തിരുമുല്പാടിനെയും വക വരുത്തേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെട്ടതായി വിധിയിലുണ്ട്.

കിട്ടിയിടത്തോളം വധ ശിക്ഷാ,നാട് കടത്തൽ വിധികൾ ഇതിലുണ്ട്.ഏതാണ്ട് 23 വിധികൾ പരിഭാഷ ചെയ്തു.ഇതിൽ വരുന്ന അക്രമങ്ങൾ:ഓഗസ്റ്റ് 20 ന് നടന്ന തിരൂരങ്ങാടി അക്രമം,അന്ന് എ എസ് പി ലങ്കാസ്റ്റർ കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിഖാദറിന് എതിരായ കേസ്,അന്ന് തന്നെ ഇൻസ്‌പെക്ടർ റീഡ് മാൻറെ കൊല,പരപ്പനങ്ങാടി കോടതി, പനയത്ത് തങ്ങളും മറ്റും ആക്രമിച്ചത്,ഓഗസ്റ്റ് 21 ന് നിലമ്പൂർ കോവിലകം ആക്രമണം,ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് സ്റ്റേഷൻ ആക്രമിച്ചതും ഒക്ടോബർ 15 ന് ഐദ്രു ഹാജിയെ കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 21 ന് മുടിക്കോട് ഔട്ട് പോസ്റ്റ് ആക്രമിച്ചതും 30 ന് ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിനെ കൊന്നതും,ഓഗസ്റ്റ് 22 ന് പറമ്പോത്ത് അച്ചുതൻകുട്ടി മേനോൻ,അരിപ്ര ഉണ്ണികുഞ്ഞൻ തമ്പുരാൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ കോടതി ആക്രമണം,ഓഗസ്റ്റ് 22 ന് മഞ്ചേരി ട്രഷറി കൊള്ളയും ഒക്ടോബർ അഞ്ചിനും എട്ടിനും പുൽപ്പറ്റ വിഷ്ണു നമ്പൂതിരിയെയും ഗോവിന്ദൻ നായരെയും കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 31 ന് ആലി മുസലിയാരും സംഘവും പ്രൈവറ്റ് വില്യമിനെ കൊന്ന കേസ്,ഒക്ടോബർ പത്തിന് ചെമ്പ്രശ്ശേരി തങ്ങൾ രണ്ട് മാപ്പിള സ്ത്രീകളെ കൊന്നത്,സെപ്റ്റംബർ 24 ന് തുവൂർ കിണറിൽ 29 ഹിന്ദുക്കളുടെ വംശഹത്യ,ഒക്ടോബർ നാലിന് കാട്ടിപരുത്തി കൊലകൾ,ഒക്ടോബർ 20 -മെയ് ഒന്ന് കാലത്ത് കൊന്നാര തങ്ങളും സംഘവും കൃഷ്ണൻ കുട്ടി നായർ,ഉണ്ണി മോയൻ,വേലു നായർ എന്നിവരെ കൊന്ന കേസ്,അന്ന് തന്നെ പനമ്പുഴ കടവിൽ ഡ്രൈവർമാരുടെ കൊല,ഒക്ടോബർ 31 ന് പുത്തൂർ മുതുമന ഇല്ലത്ത് പാലക്കാംതൊടി അവോക്കർ മുസലിയാർ നാല് ഹിന്ദുക്കളെ കൊന്ന കേസ്,നവംബർ രണ്ടിന് പെരുവള്ളൂരിൽ ഒരു കുടുംബത്തിലെ ആറു ഹിന്ദുക്കളുടെ കൂട്ടക്കൊല,പെരകമണ്ണ തങ്ങൾ നവംബർ നാലിന് എടവണ്ണയിൽ പട്ടാളത്തെ ആക്രമിച്ചതും ചേക്കുവിനെ കൊന്നതും,നവംബർ ഏഴിന് ഇമ്പിച്ചിക്കുട്ടൻ പൂശാരിയുടെ കൊല,നവംബർ 14 ന് പാണ്ടിക്കാട് പട്ടാള താവളം ആക്രമണവും മൂന്ന് പേരുടെ കൊലയും,അന്ന് തന്നെ പൂഴിക്കൽ വീട്ടിൽ ഏഴു പേരുടെ കൂട്ടക്കൊലയും മകളെ തട്ടിയെടുക്കലും,1922 ജനുവരി പത്തിന് താനൂരിൽ തീയരുടെ കൊല.

വാരിയൻകുന്നൻ,കുമരംപുത്തൂർ സീതിക്കോയ തങ്ങൾ എന്നിവരെ പട്ടാളക്കോടതി വിചാരണ ചെയ്ത് വെടിവച്ചു കൊന്നതിനാൽ,അവരെപ്പറ്റിയുള്ള വിധിന്യായങ്ങൾ ലഭ്യമല്ല.

വിധികളിൽ തെളിയുന്നത്,തിരൂരങ്ങാടിയിൽ നിന്ന് പട്ടാളം പിൻവാങ്ങിയപ്പോൾ,ബ്രിട്ടീഷ് ഭരണം നിലം പൊത്തിയതായി മാപ്പിളമാർ കരുതിയെന്നും ഭരണം കൈയിൽ എടുത്തെന്നുമാണ്.ഖിലാഫത്ത് ഭരണത്തിന് വേണ്ടിയാണ് കൊള്ള.ആലി മുസലിയാർ ആയിരുന്നു ആദ്യ രാജാവ്.അയാൾ അറസ്റ്റിലായപ്പോൾ,അയൽക്കാരനും വിവാഹം വഴി ബന്ധുവുമായ വാരിയൻകുന്നൻ ഭരണമേറ്റു.മതഭ്രാന്ത് മൂത്ത് പലരും അക്രമം നടത്തി നാട് കടത്തലിന് വിധേയരായ കുടുംബത്തിൽ നിന്ന് വന്നയാളായിരുന്നു,വാരിയൻകുന്നൻ.ഖിലാഫത്ത് ഭരണം വന്നെന്ന് മാപ്പിളമാർ  ധരിച്ചു വശായത്,നിരക്ഷരത കൊണ്ടും തങ്ങൾമാരും മുസലിയാർമാരും മതഭ്രാന്ത് കുത്തി വച്ചതു കൊണ്ടുമാണ്.ആദരണീയരായി മാപ്പിളമാർ കരുതിയ,പ്രവാചക പാരമ്പര്യമുള്ള പല തങ്ങൾമാരും ഹിംസയ്ക്ക് നേതൃത്വം നൽകി.അവരുടെ നേതൃത്വം തെളിയിക്കുന്നത് വർഗ സമരമോ സാമ്പത്തിക സമരമോ അല്ല,ഖിലാഫത്ത് വരുന്നതിലെ ഹർഷോന്മാദമാണ്.അഫ്‌ഗാനിസ്ഥാൻ അമീർ ഇന്ത്യ കീഴടക്കുമെന്നും അപ്പോൾ ഗാന്ധി പിന്തുണയ്ക്കുമെന്നുമാണ് മാപ്പിളമാരെ മത നേതാക്കൾ പഠിപ്പിച്ചത്.അവിശ്വാസികളെ കൊന്നാൽ ശുഹദാക്കളായി സ്വർഗത്തിൽ ചെല്ലാമെന്ന് മാപ്പിള ചാവേറുകൾ വിശ്വസിച്ചു.

തിരൂരങ്ങാടി,പൂക്കോട്ടൂർ,കാളികാവ്,കരുവാരക്കുണ്ട്,മലപ്പുറം,മഞ്ചേരി,പാണ്ടിക്കാട്,തിരൂർ തുടങ്ങിയ സ്ഥലങ്ങൾ ലഹളക്കാരുടെ കൈയിലായി.ഓഗസ്റ്റ് 26 ന് പൂക്കോട്ടൂർ യുദ്ധം മാപ്പിള പ്രതീക്ഷ തകർത്തു.400 മാപ്പിളമാർ കൊല്ലപ്പെട്ടു.അതിൻറെ വിവരണം,അത് നയിച്ച ക്യാപ്റ്റൻ മക്കെൻറോയ് എഴുതിയത്,പരിഭാഷ ചെയ്തു ചേർത്തിട്ടുണ്ട്.പാണ്ടിക്കാട് ഏറ്റുമുട്ടലിൽ  200 മാപ്പിളമാർ കൊല്ലപ്പെട്ടു.ലഹളയുടെ ഒടുവിൽ നിരാശ ബാധിച്ച മാപ്പിളമാർ മതം മാറ്റത്തിനിറങ്ങി.ഹിന്ദു കുടുംബങ്ങളിൽ കൊള്ളയും കൊലയും വ്യാപകമായി.ഓഗസ്റ്റ് ഒടുവിൽ കൂടുതൽ സൈന്യവും ഗൂർഖാ പട്ടാളവും വന്നു.ഒക്ടോബർ,നവംബർ മാസങ്ങളിൽ മാപ്പിളമാരെ അടക്കി.

എം പി നാരായണ മേനോനെ ശിക്ഷയുടെ 14 വർഷം പൂർത്തിയായ 1934 ഒക്ടോബർ ഒന്നിന് മാത്രമേ മോചിപ്പിച്ചുള്ളു.

മാപ്പിളമാരുടെ ഉൽപത്തി ചരിത്രവും പരിണാമവുമാണ് ആദ്യ ഭാഗം;ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗമാണ്,മതം മാറിയത്.മുക്കുവ കുടുംബങ്ങളിൽ ഒരാളെങ്കിലും മുസ്ലിം ആകണമെന്ന് സാമൂതിരി ഉത്തരവിറക്കിയിരുന്നു.പോർച്ചുഗീസ് അധിനിവേശത്തിൽ മാപ്പിളമാർക്ക് കോഴിക്കോട്ട് കച്ചവട കുത്തക നഷ്ടപ്പെട്ട്,അവർക്ക് ഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോകേണ്ടി വന്നു.കുഞ്ഞാലി മരയ്ക്കാർ സാമൂതിരിക്ക് തന്നെ എതിരായി.ഏറനാട്ടിൽ ടിപ്പു സുൽത്താനെ തന്നെ എതിർക്കുന്ന മാപ്പിള മൂപ്പന്മാരുണ്ടായി.മാപ്പിളമാർ കുടിയാന്മാരായതിലോ അവർ നിരക്ഷരർ ആയതിലോ പൗരോഹിത്യം അവരെ മതഭ്രാന്തർ ആക്കിയതിലോ ഹിന്ദുക്കൾക്ക് ഒരു പങ്കുമില്ല.

സഹജീവികളെ കൊല്ലുന്നതും അവരുടെ വീടുകൾ കൊള്ളയടിക്കുന്നതും,വംശഹത്യയും,ഏതായാലും,സ്വാതന്ത്ര്യ സമരമല്ല.



© Ramachandran 






.


 

Saturday 12 September 2020

അഹിംസയിലെ ഹിംസ

ഗാന്ധി കാണാത്ത മാപ്പിള ലഹള  

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

5.ഗാന്ധിക്ക് വഴി തെറ്റി 

പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ,അതിനെ നശിപ്പിക്കാൻ ദത്തശ്രദ്ധരായാൽ,പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ ?

അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ ?

മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം.അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു.നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്.നിസ്സഹകരണ സമരത്തിന് ഇന്ത്യയെ വിവിധ കോൺഗ്രസ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.കോൺഗ്രസ് തത്വങ്ങൾ പിന്തുടരാൻ പ്രതിജ്ഞ ചെയ്തവർ അടങ്ങിയതാണ് കോൺഗ്രസ് കമ്മിറ്റികൾ.സന്നദ്ധ സംഘടനകളും ഉണ്ടാക്കി.ജാലിയൻ വാലാബാഗ്,ഖിലാഫത് പ്രശ്നങ്ങൾ ഉന്നയിച്ച് ജനത്തെ ബോധവൽക്കരിക്കാനും അത് വഴി സ്വരാജിലേക്ക് വഴി തെളിക്കാനുമാണ് ഈ സമിതികൾ."സമാധാനപരമായ " മാർഗങ്ങളാണ് സ്വരാജ് കൈവരിക്കാനുള്ള നിസ്സഹരണ സമരത്തിന് ആവിഷ്കരിച്ചിട്ടുള്ളത്.മൿഫേഴ്സൺ നടത്തിയ പ്രസംഗത്തിൽ ആ മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഷൗക്കത് അലിയും ഭാര്യയും,1932 

സമാധാനപരമായി തുടങ്ങി പൊടുന്നനെ അത് അക്രമത്തിലേക്ക് തിരിയുന്നു;മുസ്ലിം വികാരങ്ങൾ ഉണ്ടെങ്കിൽ ഈ പ്രവണത സഹിക്കാൻ കഴിയില്ല.ഭരണഘടനാധികാര കേന്ദ്രത്തിനോടുള്ള എതിർപ്പ് അവരെ അക്രമത്തിലേക്ക് നയിക്കുന്നു.പൂർണതയുടെ പ്രണേതാവായ ഗാന്ധിയുടെ ഉത്തരവനുസരിച്ച് അധികാരികളുടെ അക്രമത്തിന് കീഴ്‌പ്പെടുന്നതിന് പകരം,അവർ തിരിച്ചടിക്കുന്നു -കൊലകളാണ് ഇതിൻറെ ഫലം.ബീഹാർ നിയമസഭയിൽ മൿഫേഴ്സൺ* ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്.

മൿഫേഴ്സന്റെ പ്രസംഗം,24 ജനുവരി 1922 :

"എന്താണ് നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സത്ത ?എന്താണ് അതിൻറെ ആത്യന്തിക ലക്ഷ്യവും രീതികളും ?

"അലഹബാദിലോ ബനാറസിലോ ഗാന്ധി 1920 ൽ ഇത് ആദ്യം പറഞ്ഞപ്പോൾ,ഇതിൻറെ ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു.അതിൻറെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു.നേതാക്കളുടെ അഹിംസാ വചനങ്ങൾ വീൺവാക്കുകളാകും.അതിൻറെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല.പദവികൾ വേണ്ടെന്ന് വയ്ക്കുക,സ്‌കൂളുകളും കോളജുകളും ബഹിഷ്കരിക്കുക,വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം.ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു.ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു.സാമൂഹിക ബഹിഷ്കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു.ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം.അതിൻറെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം.അത് രാജ്യ നിയമങ്ങൾക്കും പോലീസിനും കോടതിക്കും എതിരെ നിന്നു ; പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു.കോടതികൾ പിക്കറ്റ് ചെയ്തു,പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു,നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു.

"പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം.അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിൻറെ അനിവാര്യ ഫലം,അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.ഇത് വിജയിച്ചാൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) അതിൻറെ ഫലം ഇന്ത്യ അക്രമ വംശങ്ങളുടെ ഇരയാവുക എന്നതായിരിക്കും.അവർ അതിർത്തിക്ക് ചുറ്റുമുണ്ട്,മധ്യേഷ്യയിലെ വിശപ്പുള്ള ഗോത്രങ്ങൾ ചരിത്രത്തിൽ പല കുറി ഇന്ത്യയെ ആക്രമിച്ചിട്ടുമുണ്ട്.ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കലാണ് ലക്ഷ്യം എന്നിരിക്കെ,അതിൻറെ നേതാക്കളും അനുയായികളും അഹിംസാ പ്രതിജ്ഞ ഒപ്പിട്ടിട്ടുണ്ട് എന്ന് പറയുന്നതിന് എന്തർത്ഥം ? ആ പ്രതിജ്ഞ വെറും പ്രഹസനമാണ്.അത് നൂറു വട്ടം ലംഘിച്ചു കഴിഞ്ഞു.പ്രസ്ഥാനം നീളുന്തോറും,ലംഘനം പരിധി വിടും."

-------------------------------

നടന്ന കലാപങ്ങളെല്ലാം ഇത് തെളിയിച്ചു കഴിഞ്ഞു.മലബാർ കുപ്രസിദ്ധിക്ക് ഒന്നാം സ്ഥാനത്താണ്.അവിടെ കോൺഗ്രസ്,ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കി.ഗാന്ധിയും ഷൗകത്ത് അലിയും അവിടെയെത്തി.പ്രഘോഷണങ്ങൾ നടത്തി ,അതിൻറെ മാരക ഫലങ്ങളുണ്ടായി.മുസ്ലിംകൾക്ക് സ്വരാജ് രണ്ടാം ലക്ഷ്യം മാത്രമായിരുന്നു.ഒന്നാം ലക്ഷ്യം ഖലീഫക്കെതിരായ കുറ്റം പരിഹരിക്കലും രാജ്യത്ത് ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കലുമാണ്.അതിനാൽ സർക്കാർ ചില ഖിലാഫത്ത് നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ,മുസ്ലിംകൾ ഒറ്റക്കെട്ടായി കലാപം നടത്തുകയും അതിൽ ചേരാൻ ഹിന്ദുക്കളെ ക്ഷണിക്കുകയും ചെയ്തു.

ഹിന്ദുക്കൾ ഒരു സമൂഹമായി തന്നെ കൂറ് കാട്ടി.ഫലം മുസ്ലംകൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു.രണ്ടായിരത്തിലധികം മുസ്ലിംകളെ സൈന്യം കൊന്നതായാണ് കണക്ക്.ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു.പരുക്കേറ്റവർ ഇതിലധികം.വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും.സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല.ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി.കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല.

ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പേരിലും അതിന് വേണ്ടിയും ആയിരുന്നു.ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു,ഇത്.അതിനെ തുടർന്നാണ് ഖിലാഫത്ത് സമിതികൾ വന്നത്.അവർ അധികാരികളുടെ ഇടപെടലില്ലാതെ പരസ്യമായി പ്രവർത്തിച്ചു.ഇന്ത്യ സർക്കാർ മദ്രാസ് സർക്കാരിനെ ഖിലാഫത്ത് സമരക്കാരെ നേരിടുന്നതിൽ നിന്ന് വിലക്കി.സർക്കാരും ഭീകരതയ്ക്ക് ഉത്തരവാദി തന്നെ.
-----------------------------------------------------

* മൿഫേഴ്സൺ:സർ ഹ്യൂഗ് മൿഫേഴ്സൺ ( 1870 -1960 ):ബിഹാർ -ഒറീസ ചീഫ് സെക്രട്ടറി ( 1915 -1919 ) എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ( 1921 -1925 ),ആക്ടിങ് ഗവർണർ ( 1926 ).കേന്ദ്ര ആഭ്യന്തര സെക്രട്ടറി ( 1919 -1920 ).1889 ൽ ഐ സി എസ് നേടി.സ്കോട് ലൻഡിൽ ജനിച്ചു.ഓക്സ്ഫഡിൽ പഠിച്ചു.






Friday 11 September 2020

സഹോദരിമാരെ പിച്ചി ചീന്തി 

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 


4.മതസാമ്രാജ്യങ്ങൾ ഇനിയില്ല 


കോഴിക്കോട് സാമൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ,മാപ്പിള ലഹളയിൽ നടന്ന ക്രൂരതകളുടെ ഭാഗം മയപ്പെടുത്തണമെന്ന് തൽപര കക്ഷികൾ വാദിച്ചപ്പോൾ വലിയ പ്രതിഷേധമുണ്ടായി.നടന്ന ക്രൂരതകൾ വൈസ്രോയിയുടെ ഭാര്യയായ ലേഡി റീഡിങിന് മലബാറിലെ സ്ത്രീകൾ അയച്ച സങ്കട ഹർജിയിൽ വിവരിച്ചിരുന്നു.

മലബാറിലെ സ്ത്രീകളുടെ സങ്കട ഹർജി 

ഞങ്ങൾ അടുത്തിടെയുണ്ടായ മാപ്പിള ലഹള എന്ന ഭീകരതയിൽ അക്രമത്തിനിരയായ മലബാറിലെ ഹിന്ദു സ്ത്രീകളാണ്.ഭവതി ഞങ്ങൾക്ക് കാരുണ്യ പൂർവം പരിഹാരം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഞങ്ങളുടെ ദുരിത ജില്ല നിരവധി മാപ്പിള ലഹളകൾ കണ്ടിട്ടുണ്ട്.ഈ ലഹളയുടെ ഭീകരതയ്ക്കും വ്യാപ്തിക്കും ഉദാഹരണങ്ങളില്ല.ക്രൂര മാപ്പിളമാർ കാട്ടിയ അക്രമങ്ങളും ഭീകരതയും വേണ്ട പോലെ അറിഞ്ഞിട്ടുണ്ടാവില്ല.പൈതൃക വിശ്വാസം വിടാൻ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ അംഗഭംഗം വന്ന ജഡങ്ങൾ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു.പലതും പാതി ജീവനുള്ളതായിരുന്നു.ഗർഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു.ഗർഭസ്ഥ ശിശുക്കൾ ചതഞ്ഞ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിന്നു.ഞങ്ങളുടെ ഒക്കത്ത് നിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്ത് ഞങ്ങൾക്ക് മുന്നിൽ കഷണങ്ങളാക്കി.ഭർത്താക്കന്മാരെ,പിതാക്കളെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു.ബന്ധുക്കൾക്കിടയിൽ നിന്ന് ഞങ്ങളുടെ സഹോദരിമാരെ വലിച്ചു കൊണ്ട് പോയി,തിന്മ നിറഞ്ഞ മനസ്സുകൾക്ക് മാത്രം സങ്കൽപ്പിക്കാവുന്ന എല്ലാ വിധവും നാണം കെടുത്തി.ഞങ്ങളുടെ ആയിരക്കണക്കിന് വീടുകൾ കിരാതമായ സംഹാര ബുദ്ധിയോടെ ചാമ്പലാക്കി.ക്ഷേത്രങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾക്ക് മേൽ പശുവിൻറെ കുടൽ മാല ചാർത്തി.പൂമാലകൾ ചാർത്തിയിരുന്ന സ്ഥലമാണ്,അത്.ചില വിഗ്രഹങ്ങൾ തകർത്തു.തലമുറകളായി അധ്വാനിച്ചു നേടിയ സ്വത്ത് കൊള്ളയടിച്ചു.മുൻപ് ധനികരായിരുന്നവരെ ഉപ്പോ മുളകോ വെറ്റിലയോ വാങ്ങാൻ കോഴിക്കോട് തെരുവുകളിൽ യാചകരാക്കി.അരി ദയയോടെ ദുരിതാശ്വാസ ഏജൻസികൾ തന്നു.ഇതൊന്നും കെട്ടു കഥകളല്ല.

ആലീസ്,റീഡിങിൻറെ ഭാര്യ 

കിണറുകളിൽ എല്ലിൻ കൂടുകളാണ്.വീടുകൾ കൽകൂനകളായി.ക്ഷേത്രങ്ങൾ നിലം പൊത്തി.ഇവ തെളിവുകളാണ്.കൊല ചെയ്യുമ്പോഴുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.മരണം ശാന്തി തരും വരെ അത് മുഴങ്ങിക്കൊണ്ടിരിക്കും.വീടുകളിൽ നിന്ന് അടിച്ചിറക്കപ്പെട്ട ഞങ്ങൾ പട്ടിണി സഹിച്ച് അർദ്ധ നഗ്നരായി കാടുകളിൽ അലഞ്ഞു.ഞങ്ങളെ ആ വേട്ടക്കാർ കണ്ടെത്താതിരിക്കാൻ കുഞ്ഞുങ്ങൾ കരയുമ്പോൾ ഞങ്ങൾ വാ പൊത്തി.രക്തദാഹികളായ ക്രൂരന്മാർ ഞങ്ങളെ മതം മാറ്റുമ്പോൾ,ഞങ്ങൾ ആയിരങ്ങൾ ധാർമിക,ആത്മീയ സംഘർഷത്തിൽ അകപ്പെട്ടു.കുലീന കുടുംബങ്ങളിൽ ജനിച്ചു വളർന്ന ഞങ്ങളുടെ ചില സഹോദരിമാരെ ബലമായി മതം മാറ്റി കുറ്റവാളികളായ കൂലികൾക്ക് വിവാഹം ചെയ്ത് കൊടുത്ത അസഹ്യമായ,ആയുഷ്കാല ദുരിതം ഞങ്ങൾക്ക് മുന്നിലുണ്ട്.കഴിഞ്ഞ അഞ്ചുമാസം പുതിയ ഒരു ഭീകര കഥ കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.

ഖിലാഫത്തിൻറെ പേരിൽ അഞ്ചു മാസം നടന്ന കാട്ടു ഭീകരതയാണ് അതിശയോക്തിയില്ലാതെ ഇവിടെ വിവരിച്ചത്.ആയിരക്കണക്കിന് സഹോദരിമാർ അനുഭവിച്ച ദുഃഖം പരിഭവമില്ലാതെ പറയുകയായിരുന്നു.ബലാൽസംഗത്തിന്റെയും ഒറ്റപ്പെടലിൻറെയും വിശദാംശങ്ങളിലേക്ക് പോയിട്ടില്ല.ഭൂതകാലം വേദനയും ആകുലതയുമാണെങ്കിൽ,ഭാവി ഭീതിദവും നിരാശാജനകവുമാണ്.തകർക്കപ്പെട്ട,വിജനമായ ഒരു നാട്ടിലേക്കാണ് പോകേണ്ടത്.ഞങ്ങളുടെ വീടുകൾ കത്തിക്കുകയോ തകർക്കുകയോ ചെയ്തു.വീട് പോറ്റിയിരുന്ന ആണുങ്ങൾ വധിക്കപ്പെട്ടു.സ്വത്ത് കൊള്ളയടിച്ചു.കന്നുകാലികളെ കൊന്നൊടുക്കി.
നഷ്ട പരിഹാരമില്ലാത്ത പുനരധിവാസം നാശവും യാചനയും പട്ടിണിയും ആയിരിക്കും.ജീവിതം വീണ്ടും തുടങ്ങാൻ നന്മയുള്ള സർക്കാർ വേണ്ടത് ചെയ്യില്ലേ ? ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൊല്ലുകയും ഞങ്ങളെ കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്ത ദുഷ്ടരായ ശത്രുക്കൾക്കിടയിൽ പാപ്പരായി ജീവിതം തുടങ്ങാനാണ് പറയുന്നത്.നരകത്തിന് പോലും അഴിച്ചു വിടാൻ കഴിയാത്ത ചെകുത്താന്മാർ.ആ അവശിഷ്ടങ്ങളിലേക്ക് മടങ്ങുന്നത് ആലോചിക്കുമ്പോൾ ചുരുങ്ങിപ്പോകുന്നു.സായുധരായ മാപ്പിളമാരെ ചിതറിച്ചെങ്കിലും,ലഹള പൂർണമായും നീങ്ങി എന്ന് പറയാനാവില്ല.നട്ടെല്ല് പാതി തകർന്ന പാമ്പിനെപ്പോലെയാണ് അത്.വിഷപ്പല്ലിന് ഒന്നും പറ്റിയിട്ടില്ല.കൊത്താനുള്ള ശക്തി കുറഞ്ഞെങ്കിലും,പോയിട്ടില്ല.ഏതാനും ആയിരം മാപ്പിളമാർ കൊല്ലപ്പെട്ടു.ആയിരങ്ങൾ തടവിലായി.എങ്കിലും ആയിരക്കണക്കിന് കലാപകാരികളും കൊള്ളക്കാരും തിന്മ നിറഞ്ഞ മത പ്രബോധകരും മനുഷ്യത്വ ഹീനരായ ചെകുത്താന്മാരും ഇപ്പോഴും വിഹരിക്കുന്നു.ചിലർ ഒളിവിലാണ്.ഭൂരിപക്ഷവും സ്വത്ത് തിരിച്ചെടുക്കാൻ വന്ന പരസ്യമായി ധിക്കാരത്തോടെ, പക പ്രഖ്യാപിച്ച് നടക്കുന്നു.മടങ്ങിയ പലരും കൊല്ലപ്പെട്ടു.

പുനരധിവാസം, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആകരുത്.ഈ ദരിദ്ര സങ്കട ഹർജിക്കാർക്ക് സാമ്പത്തിക സഹായവും രാക്ഷസന്മാരിൽ നിന്ന് സംരക്ഷണവും വേണം.ആ ക്രൂര മതത്തിലെ ആണുങ്ങളിലും പെണ്ണുങ്ങളിലും കുട്ടികളിലും ഭീകരത കുത്തി വച്ചുണർത്തിയിരിക്കുകയാണ്.അവർ അയലത്ത് എപ്പോഴും ഇര പിടിക്കാനുണ്ടാകും.ആകെ ഞങ്ങൾക്ക് ആശ്രയം സർക്കാരിൻറെ നന്മ മാത്രമാണ്.

ഞങ്ങൾക്ക് പകയില്ല.ഒരു ക്രൂര വംശത്തിന്മേൽ സമാനമായ ദുരിതം വിതച്ചാൽ ഞങ്ങളുടെ ദുരിതം കുറയുകയില്ല.കൊലയാളികളെ കശാപ്പ് ചെയ്താൽ മരിച്ചവർ മടങ്ങില്ല. ഞങ്ങൾ അനുഭവിച്ച ഹീനതകൾ മറന്നാൽ ഞങ്ങൾ മനുഷ്യരും ആകില്ല.ആ വംശത്തോട് എന്നും സൗഹൃദം പുലർത്തിയവരാണ് ഞങ്ങൾ.എല്ലാം കൊള്ളയടിക്കപ്പെട്ട ഞങ്ങൾ , അടിച്ചേൽപിക്കപ്പെട്ട ഈ ദാരിദ്ര്യ വേളയിൽ നഷ്ടപരിഹാരം ചോദിക്കാതിരിക്കുന്നത്,കാപട്യമായിരിക്കും.മാപ്പിള വംശത്തിൻറെ മതഭ്രാന്തിനാൽ ഇരകളാക്കപ്പെട്ട ഞങ്ങൾ അങ്ങയുടെ സഹോദരിമാർക്ക് സർക്കാരിൻറെ സംരക്ഷണം ചോദിക്കാതിരിക്കുന്നത് കഴിവുകേടായിരിക്കും .അവർക്ക് ജീവിക്കേണ്ടത് കലാപ ഭൂമിയിലാണ്.ഞങ്ങളുടെ ആഗ്രഹം ചെറുതാണ്:പട്ടിണിയില്ലാതെ ഞങ്ങൾക്കും കുട്ടികൾക്കും ജീവിച്ചു പോകാനുള്ള നഷ്ട പരിഹാരം,കശാപ്പിനും കലാപത്തിനും എതിരെ പട്ടാള സംരക്ഷണം.ഇത് നല്കാനാവുന്നില്ലെങ്കിൽ,അയൽ ദേശത്ത് കുറച്ചു ഭൂമി തന്നാൽ മതി.അവിടെ പ്രകൃതി വേണ്ട വിധം അനുഗ്രഹിച്ചില്ലെങ്കിലും,മനുഷ്യൻറെ ക്രൂരതകൾ ഉണ്ടാവില്ല.
----------------
ഹൃദയഭേദകമായ ഈ ഹർജിയിൽ ഒപ്പിട്ടവരിൽ നിലമ്പൂരിലെ സീനിയർ റാണിയും ഉൾപ്പെടും.നാട് ഭരിച്ചിരുന്ന സമ്പന്ന കുടുംബത്തിൽപ്പെട്ട അവർ തന്നെ ഒപ്പിട്ടത് നടന്ന ക്രൂരതകളുടെ സ്വഭാവവും ഭാവിയെ സംബന്ധിച്ച ആശങ്കകളും  വെളിവാക്കുന്നു.

സാമൂതിരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൻറെ തീരുമാനങ്ങൾ ഇവയാണ്:

താഴെ പറയുന്ന മാപ്പിള ക്രൂരതകൾ ചുരുക്കി കാണാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ യോഗം അപലപിക്കുന്നു.

1 .സ്ത്രീകളുടെ ബലാൽസംഗം 
2.മനുഷ്യരെ ജീവനോടെ തൊലി ഉരിക്കൽ 
3.പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കശാപ്പ് 
4.കുടുംബത്തെ കൂട്ടത്തോടെ ചുട്ടു കരിക്കൽ 
5.ആയിരങ്ങളെ നിർബന്ധമായി മതം മാറ്റൽ,നിരസിച്ചാൽ വധം 
6.പകുതി മരിച്ചവരെ കിണറ്റിലേക്ക് തള്ളൽ.അവർ രക്ഷപെടാൻ മണിക്കൂറുകൾ ശ്രമിച്ച ശേഷം മരണത്തോടെ മോചിതരാകും 
7.കലാപ ദേശങ്ങളിലെ ഹിന്ദു,ക്രിസ്ത്യൻ വീടുകൾ അപ്പാടെ തീയിടൽ.ഇതിൽ മാപ്പിള സ്ത്രീകളും കുട്ടികളും പങ്കെടുത്തു.സ്ത്രീകളെ നഗ്നരാക്കൽ.അമുസ്ലിംകളെ അനാഥരാക്കൽ.
8.ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കലും തകർക്കലും വഴി ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തൽ.ക്ഷേത്ര വളപ്പിൽ ഗോഹത്യ.അവയുടെ കുടൽ മാല വിഗ്രഹങ്ങളിൽ ചാർത്തൽ.ഭിത്തിയിലും മേൽക്കൂരയിലും കൊന്ന പശുക്കളുടെ തലയോട് തൂക്കൽ.
---------------------------------
ക്രൂരതയെപ്പറ്റി ഇതിൽക്കൂടുതൽ എഴുതുന്നില്ല.പുരുഷന്മാരെ രണ്ട് രീതികളിൽ കൂടി പീഡിപ്പിക്കുകയുണ്ടായി -ജീവനോടെ തൊലിയുരിക്കലും അവരെ വെട്ടികൊല്ലും മുൻപ് അവരെക്കൊണ്ട് തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിക്കലും.
അലി സഹോദരർ ജയിലിൽ 1921 സെപ്റ്റംബർ 

മാപ്പിളമാർ പള്ളികളിൽ യോഗം ചേർന്ന് കലാപത്തിന് കോപ്പ് കൂട്ടിയിരുന്നു.അതിനാൽ ഈ ദേശങ്ങളിൽ ഹിന്ദുക്കൾക്ക് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല.ദുരന്തം മാസങ്ങൾ നീണ്ടു.ആയിരക്കണക്കിന് മുസ്ലിംകൾ ബ്രിട്ടീഷ് സേനയാൽ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്കേറ്റു.ആയിരക്കണക്കിന് ഹിന്ദുക്കളെ വെട്ടിക്കൊന്നു.സ്ത്രീകൾ മാനഭംഗത്തിന് വിധേയരായി.ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.മനുഷ്യനെ ജീവനോടെ തൊലി ഉരിച്ചു.കുടുംബങ്ങളെ കൂട്ടത്തോടെ ചുട്ടു കരിച്ചു.മാനം രക്ഷിക്കാൻ സ്ത്രീകൾ കിണറ്റിലേക്ക് സ്വയം ചാടി മരിച്ചു.സ്വന്തം മതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഭീകരതയും അക്രമവും മരണ ഭീഷണിയും വിഘാതമായി.ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയും അദ്ദേഹത്തിൻറെ ഹിന്ദു സുഹൃത്തുക്കളും മലബാറിന് നൽകിയത് ഇതാണ്.

മുസ്ലിം ലീഗ് പ്രസിഡൻറ് മാപ്പിള ക്രൂരതകളെ ന്യായീകരിച്ചത്,അത് ബ്രിട്ടനും ഹിന്ദുക്കൾക്കും എതിരായ യുദ്ധം ആയിരുന്നു എന്നതിനാലാണ്.ഗാന്ധിയും മാപ്പിളമാർക്ക്‌ വേണ്ടി നില കൊണ്ടു.ഇത് അവരുടെ ഡ്യൂപ്പുകൾക്ക് പോലും പിടിച്ചില്ല എന്നത് ആനി ബസന്റിന്റെ ലേഖനത്തിൽ നിന്ന് വ്യക്തമാണ്.ഇത്രയും പറഞ്ഞതിൽ നിന്ന് ഒരാൾക്കും ഖിലാഫത്തിനോട് അനുകമ്പ ഉണ്ടാകാനിടയില്ല.ഗാന്ധിയും അദ്ദേഹത്തിൻറെ ഡ്യൂപ്പുകളും ഏത് അടിയന്തര ഘട്ടത്തിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് ഖിലാഫത്തുകാർക്ക് നൽകി.മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിലും ഹിന്ദുക്കൾ കൂടെ നിൽക്കും എന്ന് അവർ കരുതി.ഈ ഇസ്ലാമിക ബോധം,ഇന്ത്യയ്ക്കപ്പുറമുള്ള സഹോദര്യത്തിൽ അധിഷ്ഠിതമാണ്.അത് ബ്രിട്ടൻ സ്വരാജ് ഇളവുകൾ നൽകുന്നതിനെ അംഗീകരിക്കുന്നില്ല.കാരണം,സ്വരാജ് ബ്രിട്ടീഷ് ഭരണത്തിനുള്ളിലാണ്.ബ്രിട്ടീഷ് കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ അനുഭവിക്കുന്ന സ്വയംഭരണം.സാമ്രാജ്യ താൽപര്യങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു ശക്തിക്ക് ബ്രിട്ടൻ ഭരണം കൈമാറില്ല.ഇന്ത്യയുടെ താൽപര്യം ആകട്ടെ,ഇന്ത്യയ്ക്ക് പുറത്ത് ശത്രുവായ ശക്തിക്ക് ബ്രിട്ടൻ ഒരിക്കലും അടിയറ വയ്ക്കില്ല.മതത്തെ ഇതിൽ ഘടകമാക്കിയത് അപകടകരമായിപ്പോയി.ഹിന്ദു -മുസ്ലിം ഐക്യത്തിന് മറ്റൊരു ഘടകം കണ്ടെത്തിയില്ലെങ്കിൽ ഇത് വിലപ്പോവില്ല.

ഗാന്ധി ഖിലാഫത്തിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ഗാന്ധിയുടെ ഈ വാക്കുകളിൽ നിന്ന് മനസിലാക്കാം:

ഫ്രാൻസ് ബ്രിട്ടനിൽ നിന്ന്  ഡോവർ അപഹരിക്കുകയും ഇന്ത്യ ഫ്രാൻസിനെ രഹസ്യമായി സഹായിക്കുകയോ  അതല്ലെങ്കിൽ ഡോവർ നിലനിർത്താനുള്ള ബ്രിട്ടൻെറ ശ്രമങ്ങളോട് നിസ്സംഗതയോ ശത്രുതയോ പുലർത്തുകയും   ചെയ്താൽ,ബ്രിട്ടൻറെ നിലപാട് എന്തായിരിക്കും ? ബ്രിട്ടൻ ഖിലാഫത്തിനെ വെട്ടിമുറിക്കുമ്പോൾ ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കണോ ?

ബ്രിട്ടനോട് ചോദിക്കുന്നതും, ഇന്ത്യ പീഡിതർക്ക് വേണ്ടി യുദ്ധത്തിന് പോകുന്നതും രണ്ടാണ്.സാമ്രാജ്യത്തിന് പുറത്തുള്ള ശക്തിക്ക് വേണ്ടി വാദിക്കുന്നത് ന്യായമല്ല.

എന്താണ് ഇപ്പോഴത്തെ അവസ്ഥ ? ഗാന്ധിയുടെ ഡ്യൂപ്പായ ജില്ലാ കോൺഗ്രസ് സെക്രട്ടറി കോഴിക്കോട്ടെ കെ മാധവൻ നായർ ജനുവരി നാലിന് എഴുതിയത്   ഞാൻ കടമെടുക്കാം:

ഇതാണ് ഇപ്പോൾ അവസ്ഥ -അഹിംസ ആധാരമാക്കി ഹിന്ദുക്കളും മുസ്ലിംകളും പൊതു ശത്രുവിനെതിരെ യുദ്ധം ചെയ്യുകയാണ്.ലക്ഷ്യ സാധ്യത്തിന് അക്രമം പ്രയോഗിക്കാമെന്ന് വാദിക്കുന്ന മൗലാന*യുടെ വിഭാഗമുണ്ട്.അവർ നാളെ അക്രമം നടത്തുന്നുവെന്നും മറുപക്ഷം അഹിംസയിൽ തുടരുന്നുവെന്നും ഇരിക്കട്ടെ.മൗലാനയുടെ വീക്ഷണം,അതിൻറെ പരിണാമ ഗുപ്തിയിലേക്ക് നീങ്ങിയാൽ അഹിംസാ വിഭാഗത്തിൻറെ അവസ്ഥ എന്തായിരിക്കും ? നിങ്ങളുടെ അയൽക്കാരൻ നിങ്ങളുടെ മാർഗം അംഗീകരിക്കാതിരിക്കെ ,നിരപരാധിയായ അയാൾക്കെതിരെ  അക്രമവും കൊലയും കൊള്ളയും അഴിച്ചു വിട്ട് സ്വാതന്ത്ര്യം നേടിയിട്ട് കാര്യമുണ്ടോ ? അത് വഴി ഖിലാഫത്തിനെ തിരുത്താനാവുമോ ? അക്രമത്തിൽ വിശ്വസിക്കാത്തവരെ ആകുലരാക്കുന്നതാണ് മൗലാനയുടെ നിലപാട്.

ഇന്ത്യയിലെ അമുസ്ലിംകൾക്ക് ഖിലാഫത്ത് അവകാശവാദങ്ങൾ വിഷയമായിരുന്നില്ല.മുസ്ലിം പിന്തുണയ്ക്കായി ഗാന്ധിയും കൂട്ടരും അതൊരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി നിസ്സഹകരണ പ്രക്ഷോഭത്തിലേക്ക് ഏറ്റെടുത്തു.ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള ആ അമുസ്ലിം അനുതാപവും ഇല്ലാതായി.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ഇന്ത്യൻ സർക്കാരും മുസ്ലിം അവകാശങ്ങളെ അനുതാപത്തോടെ പരിഗണിക്കുന്നു എന്ന നിർഭാഗ്യകരമായ പ്രസ്താവനകളാണ് ഈ പ്രസ്ഥാനത്തിന് കരുത്ത് പകർന്നത്.മുസ്ലിം അവകാശങ്ങൾക്കൊപ്പം സെക്രട്ടറി മൊണ്ടേഗ് നിൽക്കുന്നുവെന്ന് പറഞ്ഞത് ആഗാ ഖാനാണ്.ഗാന്ധി ആവതെല്ലാം ചെയ്തു.ഗാന്ധിയോ ഇന്ത്യൻ മുസ്ലിംകളോ മുന്നോട്ട് വച്ച ഖിലാഫത്ത് അവകാശവാദത്തെ അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ഏതെങ്കിലും പത്രമോ പ്രചാരകനോ പിന്തുണച്ചതായി കാണുന്നില്ല.എന്നാൽ,മൊണ്ടേഗിനും ഇന്ത്യൻ സർക്കാരിനും ഉണ്ടെന്ന് പറഞ്ഞു പരത്തിയ അനുതാപം,മിതവാദികളായ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടി അതിന് അനുകൂലമാക്കി.അങ്ങനെ തുടങ്ങിയ പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.

മുസ്ലിം അവകാശവാദമോ സ്വരാജ് പ്രശ്നമോ ഒത്തുതീർപ്പിലെത്തണമെന്ന് ഖിലാഫത്ത് പ്രസ്ഥാനമോ ഗാന്ധിയോ ആഗ്രഹിക്കുന്നില്ല.അവർക്ക് വേണ്ടത് ബ്രിട്ടീഷ് സർക്കാരിൻറെ അന്ത്യമാണ്.അതുകൊണ്ടാണ് തുർക്കി പോലും പ്രായോഗിക രാഷ്ട്രീയമായി കാണാത്ത ആവശ്യങ്ങൾ ഇന്ത്യൻ പ്രക്ഷോഭകാരികൾ മുന്നോട്ട് വച്ചിരിക്കുന്നത്.സേവ്റെസ് സന്ധി പരിഷ്കരിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളെ അവർ തടസ്സപ്പെടുത്തി.ഗാന്ധിയുടെയും മുഹമ്മദ് അലിയുടെയും ഖിലാഫത്ത് സമീപനം ഒത്തുതീർപ്പിന് വിഘാതമായെന്ന് എല്ലാവരും തിരിച്ചറിയുന്നു.ഗാന്ധിയെയോ അലി സഹോദരർ നയിക്കുന്ന ഖിലാഫത് പ്രസ്ഥാനത്തെയോ ബ്രിട്ടൻ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് വിഫലമായ വ്യായാമം ആയിരിക്കും.ഗാന്ധിയും കൂട്ടരും പ്രോത്സാഹിപ്പിച്ച ഇന്ത്യൻ ആഗോള ഇസ്ലാമികത ഭാവിയിൽ എല്ലാ മതങ്ങൾക്കും നാഗരികതകൾക്കും എതിരായിരിക്കും.മുസ്ലിംകൾ ആഗോള ഇസ്ലാമികതയ്‌ക്കൊപ്പം ചേരുന്നത് എനിക്ക് മനസ്സിലാകും.ഒരുനാൾ ലോക മുസ്ലിംകൾ ഒരു പതാകയ്ക്ക് കീഴിൽ ഒന്നിക്കുമെന്ന വാഗ്ദാനം ഒരു മുസ്ലിമിന് ആവേശമായിരിക്കും.എന്നാൽ നാം ലോകയാഥാർഥ്യങ്ങൾ കാണുകയും പുനർനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികളെ കാണുകയും വേണം.

ലോകത്ത് മത സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞു.മത കുരിശുയുദ്ധങ്ങൾ ഇനി സാധ്യമല്ല.മതപരവും ദേശീയവുമായ വൈജാത്യങ്ങൾക്കപ്പുറം പോകുന്ന കാലത്തിൻറെ ഉമ്മറപ്പടിയിലാണ് നാം.ആ ഐക്യത്തിൽ മതപരമായ വൈജാത്യങ്ങൾ ലയിക്കും.ആഗോള ഇസ്ലാമികത,ക്രിസ്തു മതം,ബുദ്ധ മതം എല്ലാം കാലഹരണപ്പെട്ട ലോകത്താണ്.ആഗോള ഹിന്ദുമതം എന്നൊന്നിനെപ്പറ്റി പറയേണ്ടതില്ല.ഈ ആഗോള സംഗതികൾക്കർത്ഥം നാശവും മത പ്രചാരണവും ലോകയുദ്ധത്തിന് കാരണമായ അധീശ ഭാവവുമാണ്.

ഈ അപകടകരമായ അടിത്തറയിലാണ് ഗാന്ധി പ്രസ്ഥാനം നിൽക്കുന്നത്.സ്വരാജ് അല്ല ലക്ഷ്യം.വിദേശികൾ നടത്തിയ തെറ്റുകൾ തിരുത്തുകയാണ് ലക്ഷ്യം.ഗാന്ധിയുടെ തത്വങ്ങൾ ഞാൻ വിശദീകരിച്ചു.സ്വരാജോ രാഷ്ട്രീയ സ്വാതന്ത്ര്യമോ അല്ല ഗാന്ധിക്ക് വേണ്ടത്.ഖലീഫയുടെ സങ്കടങ്ങളല്ല  ഗാന്ധിയെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പ്രേരിപ്പിച്ചത്.എല്ലാ സർക്കാരുകളെയും വെറുക്കുന്നവനായി ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു.

---------------------------------------------------------

*മൗലാനാ ഹസ്രത് മൊഹാനി 

വൈസ്രോയ് റീഡിങിന്റെ ഭാര്യ:ഇന്ത്യൻ വൈസ്രോയ് റൂഫസ് ഐസക്സ് റീഡിങിന്റെ ആദ്യഭാര്യ ആലീസ് എഡിത് ഐസക്സ് ( 1866 -1930 ).സ്റ്റോക് ബ്രോക്കറായ ഭർത്താവിനെ നിയമം ഉദ്യോഗമാക്കാൻ പ്രേരിപ്പിച്ചു.അദ്ദേഹം ബ്രിട്ടീഷ് ചീഫ്ജസ്റ്റിസായി.ഭർത്താവിൻറെ ഉയർച്ചയ്‌ക്കൊപ്പം പദവികൾ മാറി അവർ കൗണ്ടെസ് ആയത് 1917 ൽ.1921 ൽ റീഡിങ് വൈസ്രോയി ആയി.ഇവിടെ അവർ സ്ത്രീകൾക്കുള്ള കാരുണ്യ പ്രവൃത്തികളിൽ മുഴുകി.1921 ൽ ഇന്ത്യൻ സ്ത്രീ നിധിയുണ്ടാക്കി.പെഷവാറിൽ ആശുപത്രിയുണ്ടാക്കി.




Thursday 10 September 2020

ആനി ബസന്റ് കോഴിക്കോട്ട് കണ്ടത്

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

3.ആനി ബസന്റ് കോഴിക്കോട്ട് കണ്ടത് 

സ്രത്ത് മൊഹാനി പ്രസംഗത്തിൽ ചെയ്തത്,അലി സഹോദരരാൽ പ്രചോദിതമായി കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻറെ ലക്ഷ്യം ഖിലാഫത്ത് സമ്മേളനത്തിൽ പ്രകടമാക്കുക എന്നതായിരുന്നു.ഇസ്ലാം അഹിംസയ്ക്ക് എതിരാണെന്ന് എല്ലാവർക്കും അറിയാവുന്ന സത്യം മൊഹാനി വിളിച്ചു പറയുകയാണ്.സ്വരാജ് ഒരു വർഷത്തിനകം നേടുമെന്ന് ഗാന്ധി വാക്ക് നൽകിയതായി മറ്റൊരു പ്രസംഗത്തിൽ മൊഹാനി പറയുകയുണ്ടായി.അതിനാൽ കലാപം പ്രഖ്യാപിക്കുന്നത് നിയമപരമാണ്.മറ്റൊരു നയവ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടിയത്,ഭയാനക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് അകറ്റുന്നതുമാണ്.

അഫ്ഗാനിസ്ഥാൻ വിശുദ്ധ യുദ്ധത്തിൻറെ ഭാഗമായി ഇന്ത്യയെ ആക്രമിച്ചാൽ,അവരെ എതിരിടാൻ മുസ്ലിംകൾക്ക് ബാധ്യതയുണ്ടെന്നും ഹിന്ദുക്കൾ സഹകരിക്കാതിരുന്നാൽ അവരെയും എതിരിടുമെന്നും അലി സഹോദരർ പറഞ്ഞിരുന്നു.അതിനാൽ,ഗാന്ധി ഖിലാഫത്തുകാരുമായി ചേർന്നപ്പോൾ,ആലാപമുണ്ടായാൽ ഹിന്ദു പിന്തുണ ഖിലാഫത്തുകാർക്ക് ഉറപ്പായിരുന്നു.മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിയുടെ നിലപാട് അവർക്ക് അനുകൂലമായിരുന്നു.ഇസ്ലാമിക ശാസനങ്ങൾക്ക് കീഴ്‌പെടാനാണ് ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത്.മുസ്ലിംകളുടെ ഗോഹത്യയ്ക്ക് ഹിന്ദുക്കൾ എതിര് നിൽക്കേണ്ടെന്ന് ഗാന്ധി ഉപദേശിച്ചു.അതിൽ ഇളവ് കൊടുത്ത് ഇസ്ലാമിക സഹനത്തിൽ വിശ്വസിക്കുക.ഹിന്ദുക്കളുടെ ആഘോഷാവസരങ്ങളിൽ മുസ്ലിം പള്ളികൾക്ക് അടുത്ത് കൂടെ ഘോഷയാത്രകൾ ഗാന്ധി വിലക്കി.ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി പഠിക്കാൻ ഉപദേശിച്ചു.തർക്ക വിഷയങ്ങളിൽ എല്ലാം ഇസ്ലാം വികാരത്തിന് അടിപ്പെടുക.മാപ്പിള അതിക്രമങ്ങളിൽ ഗാന്ധി സ്വീകരിച്ച സമീപനം,ഈ കീഴടങ്ങലിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഗാന്ധി ഖിലാഫത്തുമായി ചേർന്നത് മലബാറിൽ ക്രൂരമായ ഫലങ്ങൾ ഉണ്ടാക്കി.ഗാന്ധിയിലും അനുയായികളിലും ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള ഹിന്ദു പിന്തുണയിലും വിശ്വസിച്ച്,വിശുദ്ധ യുദ്ധത്തിൽ തുണച്ചില്ലെങ്കിൽ ഹിന്ദുക്കൾ ശത്രുക്കൾ എന്ന ഉദ്ബോധനത്തെ ആശ്രയിച്ച് ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ നിന്ന മുസ്ലിംകൾ,ഹിന്ദുക്കൾ ബ്രിട്ടനോട് കൂറ് കാട്ടിയപ്പോൾ ക്ഷുഭിതരായി.ഇതിൻറെ ഫലമായി,സായുധരും സംഘടിതരുമായി മാപ്പിളമാർ അപ്രതീക്ഷിതമായി ഹിന്ദുക്കളെ നേരിട്ടു.അപ്പോൾ നടന്ന അതിക്രമങ്ങൾ കുപ്രസിദ്ധമാകയാൽ വിവരിക്കുന്നില്ല.അവർ ഹിന്ദുക്കളെ വെട്ടി അറുത്തു;മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.

മാപ്പിള ലഹളയിൽ സ്ത്രീകൾക്കെതിരായ എതിരായ അക്രമം അത് വരെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു.ഓഗസ്റ്റ് 20 നാണ് അത് തുടങ്ങിയത്.സെപ്റ്റംബർ ആറു വരെ അക്രമം അരങ്ങേറി.അന്ന് വൈസ്രോയ് റീഡിങ് പ്രഭു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

വൈസ്രോയിയുടെ പ്രസംഗം:

"ഏതാനും ബ്രിട്ടീഷുകാരും നിരവധി ഹിന്ദുക്കളും കൊല്ലപ്പെട്ടു.വാർത്താ വിനിമയ സൗകര്യങ്ങൾ വിച്ഛേദിച്ചു.സർക്കാർ ഓഫിസുകൾ കത്തിച്ചു,കൊള്ള ചെയ്‌തു,രേഖകൾ നശിപ്പിച്ചു.ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചു.ബ്രിട്ടീഷുകാരുടെയും ഹിന്ദുക്കളുടെയും വീടുകൾ തീ വച്ചു.ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റി.തെക്കേ ഇന്ത്യയിലെ ഏറ്റവും ഫല പുഷ്ടിയുള്ള പ്രദേശം ക്ഷാമ ബാധിതമായി.സർക്കാർ ഭരണം തൽക്കാലം നിലച്ചു.ഓഫിസുകളും കോടതികളും പ്രവർത്തിക്കാതായി.കച്ചവടം നിലച്ചു.

"എല്ലാ തരത്തിലും പെട്ട യൂറോപ്യൻ,ഹിന്ദു അഭയാർത്ഥികൾ കോഴിക്കോട് കേന്ദീകരിച്ചു.അവർ സുരക്ഷിതരാണ്.കോഴിക്കോട് സംരക്ഷിക്കാൻ സേനയുണ്ടായിരുന്നില്ലെങ്കിൽ എന്തായിരുന്നേനെ എന്നാലോചിക്കുമ്പോൾ നടുങ്ങുന്നു.ഈ ഭാഗത്തെ അമുസ്ലിംകളുടെ വീടും സ്വത്തും ജീവനും പട്ടാളവും പോലീസും സംരക്ഷിച്ചു.ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കുക തന്നെ വേണം.

റീഡിങ് പ്രഭു 

"പ്രത്യക്ഷ ഉത്തരവാദിത്തത്തിന് പുറമെ മറ്റൊന്നുണ്ട്.പാവപ്പെട്ടവരും നിർഭാഗ്യവാന്മാരുമായ മനുഷ്യരെ വഴി തെറ്റിച്ച് നിയമത്തെയും അധികാരത്തെയും ലംഘിക്കാനും അക്രമം നടത്താനും പ്രേരിപ്പിച്ചു.രാജ്യത്തിൻറെ പല ഭാഗത്തും പലപ്പോഴും ഉണ്ടായ മത ഭ്രാന്തിൽ ആധാരമായ കലാപങ്ങളുടെ വലിയ രൂപമായിരുന്നു,ഇത്.ഞാൻ എന്നോട് തന്നെയും നിങ്ങളോടും രാജ്യത്തോടും ചോദിക്കട്ടെ -ഇത്തരം സിദ്ധാന്തങ്ങൾ ജനമനസ്സിൽ കുത്തി വച്ചാൽ മറ്റെന്താണ് ഫലം ?വികാരങ്ങൾ ആളിക്കത്തിക്കുന്ന, മനഃപൂർവമായ വ്യാജ പ്രസ്താവനകളുടെ സത്യം ഉരച്ചു നോക്കാൻ കഴിയാത്ത അജ്ഞരായ മനുഷ്യരെ അക്രമത്തിലേക്ക് വഴി തെറ്റിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാവുന്നത് എങ്ങനെ ? വികാരങ്ങൾ കത്തി യുക്തിയില്ലാത്ത രോഷത്തിൽ എത്തുകയാണ്.

"അധികാരത്തെ തളർത്താനുള്ള ഈ പ്രസ്ഥാനത്തിൻറെ നേതാവ് അഹിംസയുടെ പ്രവാചകനാണ്.അക്രമത്തിൽ ഏർപ്പെടുന്നവരെ ശാസിക്കാറുണ്ട്.അദ്ദേഹത്തിൻറെ സിദ്ധാന്തവും പ്രബോധനവും,വികാരങ്ങളെ ആളിക്കത്തിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നു.

"ഉത്തരവാദിത്തമുള്ളവർക്കും ബോധമുള്ളവർക്കും ഒന്നറിയാം -സർക്കാരിനും അധികാരത്തിനും എതിരായ അട്ടിമറി സമരം,ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ കാലുഷ്യത്തിനും അരാജകത്വത്തിനും നാശത്തിനും വഴിവയ്ക്കും."

അതിക്രമങ്ങൾ,പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ നടന്നത്,വിവരണത്തിനപ്പുറമാകയാൽ,ഈ പുസ്തകത്തിൽ പറയുന്നില്ല.നൂറുകണക്കിന് സംഭവങ്ങളിൽ നിന്ന് ഇംഗ്ലീഷ്,പ്രാദേശിക പത്രങ്ങളിൽ വന്ന ചിലത് മാത്രം പറയാം.

ആനി ബസന്റ് ഗാന്ധിക്കൊപ്പം / മദ്രാസ്,1921 

ആനി ബസന്റ് 1921 ഡിസംബർ ആറിന് 'ന്യൂ ഇന്ത്യ'യിൽ എഴുതിയ ലേഖനം:

മലബാറിൻറെ ദുഃഖം 

ആനി ബസന്റ് 

ഗാന്ധിയും അദ്ദേഹത്തിൻറെ പ്രിയ സഹോദരർ മുഹമ്മദ്,ഷൗക്കത്ത് അലിമാരും നടത്തിയ പ്രബോധനങ്ങൾ മലബാറിൽ വരുത്തിവച്ച ഭീകരതകൾ കാണാൻ ഗാന്ധിയെ തന്നെ അങ്ങോട്ട് കൊണ്ട് പോകേണ്ടതാണ്.ഗാന്ധി തീരുമാനിച്ച ഓഗസ്റ്റ് ഒന്നിന് തന്നെ അവർ ഖിലാഫത്ത് രാജ് സ്ഥാപിച്ചു.ഒരു പോലീസ് ഇൻസ്പെക്റ്ററെ വളഞ്ഞ് ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തി.അന്ന് മുതൽ അവർ നിരോധിച്ച ആയിരക്കണക്കിന് യുദ്ധക്കത്തികൾ രഹസ്യമായി ഉണ്ടാക്കി ഒളിപ്പിച്ചു.കലാപം പൊട്ടിപ്പുറപ്പെട്ട പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫിസുകളിലും അവർ ഖിലാഫത്ത് പതാകകൾ ഉയർത്തി.മലബാറിൽ ഒരു ഓഗസ്റ്റ് 25 നാണ് ചേരമാൻ പെരുമാൾ ആദ്യ സാമൂതിരിയായി സിംഹാസനമേറിയത് എന്നത് വിചിത്രമാണ്.അന്ന് മുതൽ ഒരു മലയാള വർഷം തുടങ്ങി.അങ്ങനെ 1096 വർഷം സാമൂതിരിമാർ ഭരിച്ചു.മറ്റ് രാജാക്കന്മാർ അദ്ദേഹത്തെ തലവനായി കാണുന്നു.ഇവരെ ആശ്രയിച്ചാണ് ശരിക്കും മലബാറിലെ സമാധാനം നിൽക്കുന്നത്.ഇവരെ സുരക്ഷിത സ്ഥാനത്ത് കണ്ടാലേ അഭയാർത്ഥികൾ തിരിച്ചു വരൂ.ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നത് മാപ്പിളമാരാണ്.അത് അവർ കൈവശം വയ്ക്കുന്നു.അവർ അധ്വാനിക്കുന്ന കർഷക തൊഴിലാളികളാണ്.

ഞാൻ കോഴിക്കോട്ടും പാലക്കാട്ടും വേഗത്തിൽ നടത്തിയ സന്ദര്ശനത്തിനിടയിൽ നടന്ന പൊതുയോഗങ്ങളുടെ റിപ്പോർട്ട് എൻറെ ലേഖകർ അയച്ചിട്ടുണ്ട്.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്ന് ബ്രിട്ടീഷ് രാജ് പോയി സ്വരാജ് വരുന്നു എന്നാണ് മാപ്പിളമാർ മനസ്സിലാക്കിയത്.അതേ തുടർന്ന് അവർ സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ചു.ചോരപ്പുഴ ഒഴുകി.ആ കഥയാണ് ഇവിടെ പറയുന്നത്.

ബ്രിട്ടൻ ഇസ്ലാമിന്റെ ശത്രുവാണെന്നും അത് വീഴുകയാണെന്നും വിജയിക്കുകയാണെന്നുമുള്ള ഖിലാഫത്തുകാരുടെ സന്ദേശം എല്ലാ വീടുകളിലും എത്തി.മുസ്ലിം പള്ളികളിലെ മത വെറി നിറഞ്ഞ പ്രഘോഷങ്ങൾ അത് പടർത്തി.മുസ്ലിം ഹൃദയങ്ങൾ ആഹ്ളാദിച്ചു.നിസ്സഹകരണക്കാർ മുസ്ലിം മതനേതാക്കളോട് സഹായം ചോദിക്കുന്നത് അവർ കണ്ടു.അവർ രണ്ടിനെയും ഒന്നായി കണ്ടു.സർക്കാർ ചെകുത്താനും ഇബിലീസുമായി.അതിനെതിരെ അവർ മരണം വരെ പോരാടാൻ ഉറച്ചു.നിസ്സഹകരണക്കാർക്ക് ഉത്തരവാദിത്തമില്ലെന്ന് ഗാന്ധിക്ക് സൗകര്യം പോലെ പറയാം.വസ്തുതകൾ അങ്ങനെയല്ല.ബോംബയിലെ രക്തച്ചൊരിച്ചിലിൻറെ ഉത്തരവാദിത്തം ഗാന്ധി ഏറ്റു.മലബാറിലെ കശാപ്പ് ആ ഉത്തരവാദിത്തം വിളിച്ചു പറയുന്നു.അവിടെ നിസ്സഹകരണം മരിച്ചു.തെസ്യൂസിൻറെ പല്ലുകളിൽ നിന്ന് പോരാളികൾ ഉയിർക്കും പോലെ,വിദ്വേഷം മലബാറിൽ ഉയിർത്തു.ഇതാണ് ഗാന്ധിസവും നിസ്സഹകാരികളുടെ ഖിലാഫത്തിസവും പ്രചരിപ്പിച്ചതിൻറെ ഫലം.

എല്ലാവരും ഖിലാഫത്ത് രാജിനെപ്പറ്റി സംസാരിച്ചു.അത് സർക്കാർ അടിച്ചമർത്തുന്നതിലാണ് ജന പ്രതീക്ഷ.സർക്കാർ നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെടാനാണ് ഗാന്ധി മിതവാദികളെ പ്രേരിപ്പിക്കുന്നത്.അവശേഷിച്ച ജീവനുകളെപ്പോലും കൊല്ലാൻ ചെന്നായ്ക്കളെ അഴിച്ചു വിടണമെന്ന് അർഥം.മിതവാദികൾ,നിസ്സഹകാരികളുടെ സർക്കാരിനെ മരവിപ്പിക്കൽ നയം നടപ്പാക്കിയ കൊലപാതകികൾക്കും കൊള്ളക്കാർക്കും ബലാൽസംഗികൾക്കും ഒപ്പമല്ല.അവർ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ആശുപത്രിയിൽ ശ്വാസം മുട്ടി മരിക്കാൻ കിടന്ന ഒരു രോഗിയുടെ മാപ്പിള വികാരത്തെപ്പറ്റി ഗാന്ധി എന്ത് പറയുന്നു ?

താൻ മരിക്കുമോ എന്ന് അയാൾ ഡോക്റ്ററോട് ചോദിച്ചു.രക്ഷപെടാൻ സാധ്യതയില്ലെന്ന് ഡോക്റ്റർ പറഞ്ഞു.

"പതിനാല് അവിശ്വാസികളെ കൊല്ലാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്",ധീരനും ദൈവഭയമുള്ളവനുമായ ആ മാപ്പിള പറഞ്ഞു.ഗാന്ധിക്കിഷ്ടം ഇത്തരക്കാരെയാണ്.ഇതാണ് മതമെന്നും ഇതാണ് മതപരമായ പ്രവൃത്തിയെന്നും അവർ കരുതുന്നു.കൊലയും ബലാൽസംഗവും കൊള്ളയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൊലയും കുടുംബങ്ങളുടെ കശാപ്പും മതമാണെന്ന് കരുതുന്നവരെ ഏത് പരിഷ്‌കൃത സമൂഹവും നിയന്ത്രിക്കണം.

ചില പാഴ്‌സി സ്ത്രീകളുടെ സാരി തെമ്മാടികൾ വലിച്ചു കീറിയപ്പോൾ ഞെട്ടിയ ആളാണ് ഗാന്ധി.ആ ഞെട്ടൽ ന്യായമാണ്.ദൈവഭയമുള്ള തെമ്മാടികളെ വിദേശവസ്ത്രം ധരിക്കുന്നത് പാപമാണ് എന്ന് പഠിപ്പിച്ചിരുന്നു.മതപരമായ കർമമാണ് അതെന്ന് അവർ കരുതി.കീറവസ്ത്രം മാത്രമുള്ള,വീട് വിട്ട് പലായനം ചെയ്ത സ്ത്രീകളോടും തെരുവിൽ അലയുന്ന അമ്മമാരുടെ അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളോടും അൽപമെങ്കിലും കനിവ് ഗാന്ധിക്കുണ്ടോ ?

ദുരിതം വിവരണാതീതമാണ്.അഴകുള്ള പ്രായം കുറഞ്ഞ ഭാര്യമാർ ഭയ വിഹ്വലരായി വിങ്ങിക്കരയുന്നു.ഭർത്താക്കന്മാരെ കൺമുന്നിലിട്ട് വെട്ടി നുറുക്കുന്നത് കണ്ട ഭാര്യമാർ-അതായിരുന്നു മാപ്പിളമാർക്ക് മതം.എല്ലാം നശിച്ച പുരുഷന്മാർ -എരിഞ്ഞമർന്ന്,പ്രതീക്ഷ വിട്ട്.ഞാൻ അഭയാർത്ഥി ക്യാമ്പുകളിൽ ഇത്തരം ആയിരക്കണക്കിന് മനുഷ്യരെ കണ്ടു.നഗ്‌നമായ ചുമലിൽ തുണി പുതപ്പിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കും.അവ വിങ്ങി തിടം വച്ചിരുന്നു.വിസ്മയത്തിൻറെ നനഞ്ഞ പുഞ്ചിരി അവരുടെ മുഖം ദുരിതം കൊണ്ട് നിറയ്ക്കും.കണ്ണുകൾ നിറയെ ഉൽക്കണ്ഠയും ആകുലതയും നിരാശയും."നാണംകെട്ട മനുഷ്യത്വ രാഹിത്യം മലബാറിൽ മുന്നേറുന്നു",ഗാന്ധി പറയുന്നു.അത് ശരിയാണ്.അത് മാപ്പിളമാർ സൃഷ്ടിച്ചതാണ്.ഞാൻ കണ്ട ഇരകൾ ബ്രിട്ടീഷുകാരും ഇന്ത്യൻ വാളുകളും മരണത്തിൽ നിന്ന് സംരക്ഷിച്ചവരാണ്.ഭീകരത മുഴുവൻ തുടങ്ങിയത് മാപ്പിളമാരാണ്.ആയിരക്കണക്കിനാളുകളെ സർക്കാർ രക്ഷിച്ചു.ഗാന്ധിക്ക് വേണ്ടത് സർക്കാർ അക്രമങ്ങൾ നിർത്തി വയ്ക്കൽ മാത്രമാണ്.അപ്പോൾ മാപ്പിളമാർ അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ച് അവരുടെ നിർത്തി വച്ച ജോലി തീർത്തോളും.

കോഴിക്കോട് ഞാൻ മൂന്ന് ക്യാമ്പുകളിൽ പോയി.രണ്ടെണ്ണം ക്രിസ്ത്യൻ,ഒന്ന് കോൺഗ്രസ്.രാവിലെ ഏഴു മുതൽ ഉച്ച വരെ കോൺഗ്രസ് ഓഫിസിൽ നിന്ന് അരി വിതരണം ചെയ്തിരുന്നു.നന്നായി ചെയ്തിരുന്നു.ഓലക്കൂരകളും ചില കെട്ടിടങ്ങളും സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചു.പുരുഷന്മാർ പുറത്ത് ഉറങ്ങി.എല്ലാം നിയന്ത്രിച്ചത് ഇന്ത്യക്കാർ തന്നെ.സാമൂതിരിയുടെ കമ്മിറ്റി വസ്ത്രവും പണവും സകലർക്കും നൽകി.കോൺഗ്രസ് കമ്മിറ്റി സ്വതന്ത്രമായി ആഹാരം നൽകുന്നു.പാലക്കാടും സാമൂതിരിയുടെ കമ്മിറ്റി ഇത് പോലെ പ്രവർത്തിക്കുന്നു.

ഞാൻ കേട്ട ഒരു നല്ല കഥയോടെ അവസാനിപ്പിക്കാം.രണ്ടു പുലയരെ മാപ്പിളമാർ പിടി കൂടി,ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നറുക്ക് വിധിച്ചു.ഹിന്ദുക്കളിലെ ഈ അയിത്ത ജാതിക്കാർ,ഇസ്ലാം ആകുന്നതിന് പകരം ഹിന്ദുക്കളായി മരിക്കാൻ തയ്യാറായി.മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ദൈവം അവരുടെ ദൂതന്മാരെ ഈ ധീര ആത്മാക്കളുടെ അടുത്തേക്ക് അയച്ച് അവർ ഏത് മതത്തിനായി മരിച്ചോ അതിൽ തന്നെ പുനർജ്ജന്മം നൽകണം.

'ന്യൂ ഇന്ത്യ'യിലെ റിപ്പോർട്ട്,1921 ഡിസംബർ 6 :

എൻറെ പ്രദേശത്ത് ഹിന്ദുക്കളുടെ ക്രൂരമായ കൊലകൾ ചെമ്പ്രശ്ശേരി തങ്ങളും അയാളുടെ സഹായിയായ മറ്റൊരു തങ്ങളും ചേർന്നാണ് തുടങ്ങിയത്.ഈ വ്യാധി കാട്ടുതീ പോലെ പടർന്നു;ദിനം പ്രതി ഞങ്ങൾ കൊലകളെപ്പറ്റി കേൾക്കാൻ തുടങ്ങി.രണ്ടാഴ്ചയ്ക്കകം ഹിന്ദു വധം സാധാരണമായി.കോഴിക്കോട്,ഏറനാട് താലൂക്കുകളിൽ നിന്ന് മാപ്പിളമാർ നടത്തിയ ക്രൂരതകളുടെ കഥകളുമായി അഭയാർത്ഥികൾ എത്താൻ തുടങ്ങി.കോഴിക്കോട് നിന്ന് 12 മൈൽ വടക്കുകിഴക്കുള്ള പുത്തൂരിൽ പട്ടാപ്പകൽ ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ച 25 പേരെ വെട്ടിക്കൊന്ന്  കിണറ്റിലിട്ടു*.മാപ്പിളമാർ പോയപ്പോൾ ഇതിൽ ജീവൻ ബാക്കിയായ ഒരാൾ രക്ഷപ്പെട്ട് കോഴിക്കോട്ടെത്തി.അയാൾ ആശുപത്രിയിലാണ്.സ്വയം ഇരയായതിനാൽ സംഭവം സത്യമായിരിക്കണം.

ഏറനാട് താലൂക്കിലെ കടലുണ്ടി റെയിൽവേ സ്റ്റേഷനും അണിയലുരിനും അടുത്തുള്ള മണ്ണൂരിൽ കഴിഞ്ഞയാഴ്ച കൊലകളും നിർബന്ധിത മതം മാറ്റവും നടന്നതായി വാർത്ത വന്നു.കോഴിക്കോട്ട് നിന്ന് 14 മൈൽ ദൂരെയാണ് ഈ സ്ഥലം.കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്കുള്ള ഓരോ തീവണ്ടിയിലും നൂറുകണക്കിന് അഭയാർത്ഥികൾ ഉണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ദുരിതാശ്വാസ കമ്മിറ്റി പതിനായിരം പേർക്ക് ഭക്ഷണം നൽകി;ഈയാഴ്ച 15000 ആയി.ഇവർ പറഞ്ഞപ്രകാരം കുറഞ്ഞത് 50 പേരെ കൊന്നിട്ടുണ്ടാകും;നിരവധി നിർബന്ധിത മതം മാറ്റലുകളുണ്ടായി;വീടുകൾ കത്തിച്ചു.കുഞ്ഞുങ്ങളെയും ഗര്ഭിണികളെയും കൊല്ലുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ?

രണ്ടു ദിവസം മുൻപ് ഒരഭയാർത്ഥി നൽകിയ മൊഴി ഞാൻ വായിച്ചു.ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഒരു മാപ്പിള അടിവയറ്റിൽ വെട്ടി.ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് പുറത്തു വന്ന നിലയിൽ അവർ റോഡിൽ കിടന്നു.എത്ര ഭീകരം !

ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അമ്മയുടെ മാറിൽ നിന്ന് പിടിച്ചെടുത്ത് രണ്ടു കഷണമാക്കി.എത്ര ഹൃദയഭേദകം ! ഈ മാപ്പിളമാർ മനുഷ്യരോ ചെകുത്താന്മാരോ ? അവിടെയും നിര്ബന്ധ മാർഗം കൂട്ടലുണ്ടായി.ഒരു ഡസൻ പേരുടെ തല മുണ്ഡനം ചെയ്ത് നിർബന്ധമായി ഖുർ ആൻ വചനങ്ങൾ ചൊല്ലിക്കുന്നത് ഒരഭയാർത്ഥി നേരിട്ട് കണ്ടു.ഒരു മരത്തിൽ കയറിയാണ് കണ്ടത്.കൊലകളും നിര്ബന്ധ മാർഗം കൂട്ടലും നടന്നിട്ടില്ല എന്ന് പറയുന്നവർക്ക് എന്ത് തെളിവാണുള്ളത് ? ഇവിടെയുള്ള മൊഴികളുടെ സത്യാവസ്ഥ അവർ തന്നെ പരിശോധിക്കട്ടെ.

ഇന്നലെ കോട്ടയ്ക്കലിന് അടുത്ത് നിന്ന് കൊലപാതകങ്ങളുടെ വിവരമെത്തി.11 ഹിന്ദു പുരുഷന്മാരെയും സ്ത്രീകളെയുമാണ് കൊന്നത്.പെരിന്തൽമണ്ണയ്ക്കും മേലാറ്റൂരിനുമിടയിൽ ഒരു കലുങ്കിനടിയിൽ ഇ=രണ്ടാഴ്ച മുൻപ് 15 ഹിന്ദുക്കളുടെ ജഡം കണ്ടെത്തി.ഇതെല്ലാം സത്യമാണ്.കേട്ടിട്ട് മനം പിരട്ടൽ ഉണ്ടാകുന്നുണ്ടോ ?

പുത്തുർ കിണറിൽ നിന്ന് രക്ഷപ്പെട്ട കേളപ്പൻ 

ചെമ്പ്രശ്ശേരി തങ്ങൾക്ക് കീഴിലെ മാപ്പിളമാർ നടത്തിയ ഒരു ബലാൽസംഗ വിവരമറിഞ്ഞ് രോഷവും അറപ്പും വെറുപ്പുമൊക്കെ തോന്നുന്നു.മേലാറ്റൂരിലെ ഒരു കുലീന നായർ കുടുംബത്തിലെ സ്ത്രീയെ മാപ്പിളമാർ അവരുടെ ഭർത്താവിനും സഹോദരർക്കും മുന്നിൽ നഗ്നയാക്കി,ആണുങ്ങളുടെ കൈകൾ കെട്ടി അവരോട് ചേർത്തു നിർത്തി.അവരെ മാപ്പിളമാർ ബലാൽസംഗം ചെയ്യുമ്പോൾ ഭർത്താവും സഹോദരന്മാരും കണ്ണ് പൊത്തി.മാപ്പിളമാർ വാൾ കഴുത്തിൽ വച്ച് കണ്ണ് തുറപ്പിച്ചു.ഈ ചെറ്റത്തരത്തെപ്പറ്റി എഴുതാൻ വയ്യ.എൻറെ കുടുംബവും ബന്ധുക്കളും കോഴിക്കോട്ട് മാനഭംഗത്തിരയാകാതെ സുരക്ഷിതരായി എത്തിയതിന് ദൈവത്തിന് നന്ദി.ഞങ്ങളുടെ കുടുംബത്തിലെ നാല് പേരെ അവർ കൊന്നു.രണ്ടു ബന്ധുക്കളും രണ്ട് വേലക്കാരും.

ഈ ബലാൽസംഗ സംഭവം അവരുടെ സഹോദരൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്.ഇത്തരം ധാരാളം ക്രൂരതകൾ പുറത്ത് പറയാതെയുണ്ട്.

കേശവമേനോനും മറ്റും പറഞ്ഞത്:

ഹിന്ദു -മുസ്ലിം ഐക്യത്തെക്കാളും സ്വരാജിനെക്കാളും പ്രധാനമാണ്,പരമ സത്യം.അതിനാൽ ഞങ്ങൾ മൗലാനാ സാഹിബിനോടും സഹ മതവാദികളോടും ആദരണീയ നേതാവ് മഹാത്മാ ഗാന്ധിയോടും ( അദ്ദേഹം ഇവിടെ നടന്ന ക്രൂരതകൾ അറിഞ്ഞില്ലെങ്കിൽ ) പറയുന്നു -

മാപ്പിളമാർ ഹിന്ദുക്കളോട് കാട്ടിയ ക്രൂരതകളായി കേൾക്കുന്നതെല്ലാം നിർഭാഗ്യവശാൽ,സത്യമാണ്.അഹിംസാവാദിക്കോ നിസ്സഹകരണക്കാരനോ അഭിനന്ദിക്കാൻ കഴിയുന്ന ഒന്നും അതിൽ ഇല്ല.അവരെ എന്തിലാണ് അഭിനന്ദിക്കുക ?

അവർ ഒരു പ്രകോപനവുമില്ലാതെ തോന്നിയ പോലെ ഹിന്ദുക്കളെ ആക്രമിച്ചു.ഏറനാട്,വള്ളുവനാടിൻറെ ഭാഗങ്ങൾ,പൊന്നാനി,കോഴിക്കോട് താലൂക്കുകളിൽ മൊത്തമായി കൊള്ള നടത്തി.ലഹളയുടെ തുടക്കത്തിൽ ചിലയിടങ്ങളിൽ നിർബന്ധ മതം മാറ്റം നടത്തി.പിന്നീട് പലായനം ചെയ്യാതെ വീട്ടിൽ ഇരുന്നവരെയെല്ലാം മതം മാറ്റി.നിരപരാധികളായ ഹിന്ദു പുരുഷന്മാർ,സ്ത്രീകൾ,കുട്ടികൾ എന്നിവരെയൊക്കെ ഹീനമായി കൊല ചെയ്തു.അവർ തങ്ങൾമാരെ അപമാനിക്കുകയും പള്ളിയിൽ കയറുകയും ചെയ്ത പോലീസിന്റെ ജാതിയിൽ പെട്ടതിനാൽ കാഫിറുകൾ എന്ന ബാലിശമായ കാരണം പറഞ്ഞായിരുന്നു കൊല.

ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കി,അഗ്നിക്കിരയാക്കി.ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു,ബലമായി മാപ്പിളമാർക്ക് നിക്കാഹ് ചെയ്തു കൊടുത്തു.ഞങ്ങൾ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നെടുത്ത മൊഴികൾ ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു.ഇതെല്ലാം ചെയ്തതിനാണോ മാപ്പിളമാരെ അഭിനന്ദിക്കേണ്ടത് ? സമനിലയുള്ള എല്ലാവരും അവരെ അപലപിക്കണം.അഹിംസാ പ്രതിജ്ഞ ചെയ്ത ഖിലാഫത്ത് സമ്മേളനത്തിലെ സകല മുസ്ലിംകളും ഇതിനെ അപലപിക്കണം.ഈ ക്രൂരതകൾ ചെയ്ത മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി ജീവത്യാഗം ചെയ്യുകയായിരുന്നോ ?

-കെ പി കേശവ മേനോൻ ( കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി ),ടി വി മുഹമ്മദ് ( ഏറനാട് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ),കെ മാധവൻ നായർ ( കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി ),കെ കരുണാകര മേനോൻ ( കോൺഗ്രസ് കേരള ട്രഷറർ ),കെ വി ഗോപാൽ മേനോൻ.

കെ മാധവൻ നായർ പറഞ്ഞത്:

ബ്രിട്ടീഷുകാരും മാപ്പിളമാരും നടത്തിയ യുദ്ധത്തിൻറെ ഭാഗമായി കാട്ടിൽ കഴിയേണ്ടി വന്ന മാപ്പിളമാർ അത്യാവശ്യം വന്നപ്പോൾ നടത്തിയതാണ് ഹിന്ദുക്കളുടെ കൊള്ള എന്ന് മൗലാനാ മൊഹാനി കൊള്ളയെ ന്യായീകരിച്ചിരിക്കുന്നു.ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളിൽ നടന്ന ഹിന്ദു വീടുകളിലെ മൊത്തമായ കൊള്ള ഓഗസ്റ്റ് 21 മുതൽ 23 വരെ പട്ടാളം എത്തുന്നതിന് മുൻപാണ് നടന്നതെന്ന് മൊഹാനിക്ക് അറിയില്ലായിരിക്കും.മാപ്പിളമാരെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ പോരാടാനോ ആരുമില്ലായിരുന്നു.പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നില്ല.മാപ്പിളമാർ കാട്ടിൽ പോയിരുന്നില്ല.അക്രമങ്ങൾക്കിരയാകാൻ മാത്രം ഹിന്ദുക്കൾ ഒന്നും ചെയ്തിരുന്നില്ല.

ഓഗസ്റ്റ് 20 നാണ് ലഹള തുടങ്ങിയത്.പോലീസും മജിസ്‌ട്രേറ്റും തിരൂരങ്ങാടിയിൽ നിന്ന് പിൻവാങ്ങിയത് 21 ന്.ലഹള പ്രദേശത്തെ എല്ലാ പോലീസുകാരും പലായനം ചെയ്തിരുന്നു.ഹിന്ദുക്കൾ ക്ഷണിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു ശത്രുവും എത്തിയിരുന്നില്ല.ഹിന്ദുക്കൾക്ക് മേലുള്ള അക്രമം പ്രകോപനമില്ലാത്ത തോന്ന്യാസമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ,7 സെപ്റ്റംബർ,1921 

പൈശാചിക അക്രമങ്ങൾ 

കോഴിക്കോട്:മാപ്പിളമാർ മതഭ്രാന്താണ് അഴിച്ചു വിട്ടതെന്ന് ഇവിടെ വിവരിക്കുന്നതിൽ നിന്ന് സാമാന്യ വിവരമുള്ള ഹിന്ദുക്കൾക്ക് മനസ്സിലാകും.സ്വാർത്ഥത,ധന ദുര,അധികാര പ്രേമം എന്നിവ മൂത്തതാണ് ഇപ്പോഴത്തെ കലാപം.അഭയാർത്ഥികൾ പറഞ്ഞത്,സുന്ദരികളായ നായർ,വരേണ്യ യുവതികളെ മാതാപിതാക്കളിൽ നിന്നും ഭർത്താക്കന്മാരിൽ നിന്നും ബലമായി വിടർത്തി അവരുടെ സാന്നിധ്യത്തിൽ നഗ്നരാക്കി നടത്തിയ ശേഷം മാപ്പിളമാർ ബലാൽസംഗം ചെയ്തു എന്നാണ്.ചില വേള,മനുഷ്യത്വം മരവിച്ച,കാടൻ മാപ്പിളമാർ ഒറ്റ സ്ത്രീയെ ഒരു ഡസൻ പേരുമായി പങ്കിട്ടു.സുന്ദരികളായ ഹിന്ദു യുവതികളെ ബലം പ്രയോഗിച്ച് മതം മാറ്റി.മുസ്ലിം സ്ത്രീകളെപ്പോലെ കാത് തുളച്ച് വേഷം ധരിപ്പിച്ച് താൽക്കാലിക പങ്കാളികളാക്കി.ഹിന്ദു സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി അർധ നഗ്നരായി കാട്ടിലേക്ക്,മൃഗങ്ങളുടെ നടുവിലേക്ക് ഓടിച്ചു.

ആദരണീയരായ ഹിന്ദു പുരുഷന്മാരെ ബലാൽക്കാരമായി മതം മാറ്റി,മുസ്ലിയാർമാരെയും തങ്ങൾമാരെയും കൊണ്ട് സുന്നത്ത് ചെയ്യിച്ചു.ഹിന്ദു വീടുകൾ കത്തിച്ചു,കൊള്ളയടിച്ചു.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും പടിപ്പുകഴ്ത്തിയ ഹിന്ദു -മുസ്ലിം ഐക്യത്തിൻറെ നാണം കെട്ട പ്രതീകങ്ങളായി ഇവ അവശേഷിക്കും.കാമാർത്തരായ ഒരു കൂട്ടം മാപ്പിളമാർക്കിടയിൽ മാർച്ച് ചെയ്യാൻ വിധിക്കപ്പെട്ട ഒരു സംഘം യുവതികളുടെ ഭീകര ചിത്രം ഒരിക്കലും ആത്മാഭിമാനമുള്ള ഹിന്ദു  വിസ്മരിക്കില്ല.അത് അവരുടെ മനസ്സിൽ നിന്ന് മായില്ല.ഒരു മാപ്പിള കലാപകാരിയും ഒരു മാപ്പിള സ്ത്രീയെയും മാനഭംഗം ചെയ്തില്ല.
_________________________________________________

*മാപ്പിള നേതാവ് അവോക്കർ മുസലിയാർ കോഴിക്കോട് പുത്തൂരിൽ മുതുമന ഇല്ലത്ത്‌,1921 ഒക്ടോബർ -നവംബറിൽ സംഘം ചേർന്ന് നിലയുറപ്പിച്ചു.ഗ്രാമങ്ങളിൽ നിന്ന് നിരവധി ഹിന്ദുക്കളെ കൊണ്ട് വന്നു.ചിലർക്കൊപ്പം കുടുംബവും.അവർക്ക് ഇസ്ലാം വാഗ്ദാനം ചെയ്തു.സമ്മതിച്ചവരെ മതം മാറ്റി,മുസലിയാരുടെ ഇഷ്ടം പോലെ തടവിലാക്കുകയോ വിടുകയോ ചെയ്തു.വിസമ്മതിച്ചവരെ വാൾ കൊണ്ട് വെട്ടിക്കൊന്നു.ഇല്ലത്ത് സർപ്പക്കാവും കിണറും ഉണ്ടായിരുന്നു.നിരസിച്ച ഹിന്ദുക്കളെ കാവിൽ കൊണ്ട് പോയി തല വെട്ടി കിണറ്റിലേക്ക് തള്ളി.കിണറ്റിൽ 50 -60 ജഡങ്ങൾ കണ്ടെത്തി.കേളപ്പൻ എന്ന ഹിന്ദു അദ്‌ഭുതകരമായി രക്ഷപെട്ട് വിവരങ്ങൾ വെളിപ്പെടുത്തി.
( മാപ്പിള ലഹള 1921 / സി ഗോപാലൻ നായർ,  കേസ് 32 എ / 22 ലെ വിധി.29 ജൂലൈ 1922 )





























Wednesday 9 September 2020

ലീഗ് പറഞ്ഞു,മാപ്പിള കൊള്ള യുദ്ധച്ചെലവ് !

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

2.മാപ്പിള ലഹളയിലെ കൊള്ള യുദ്ധച്ചെലവ് !

യനിയർ പത്രം 1922  ജനുവരി 20 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്:

ലക്‌നൗ,18 ജനുവരി,1922 

ബാരാബങ്കിയിലെ കിംവദന്തികളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിൻറെ ബലത്തിൽ ദീർഘമായ പ്രസ്താവന ഇറക്കി.

നവംബർ 23 ന് പ്രവിശ്യയിൽ ക്രിമിനൽ നിയമ ഭേദഗതി ചട്ടം നടപ്പാക്കി.അതിൻറെ ഉടൻ ഫലം നന്ന്.നിരവധി സന്നദ്ധ ഭടന്മാരുടെ  യൂണിഫോം അഴിപ്പിച്ചു;ആയുധങ്ങൾ പിടിച്ചെടുത്തു.ഇവരെ പിരിച്ചു വിട്ടു.

എന്നാൽ,നവംബർ ഒടുവിൽ ബാരാബങ്കിയിൽ നിസ്സഹകരണ സമരം നടത്താനിരുന്ന ഖിലാഫത്ത് പ്രസ്ഥാനക്കാർ ഈ നടപടികളെ ലംഘിക്കാൻ ഉറച്ചു.സമരത്തെപ്പറ്റി അവർ 18 ന് പ്രസ്താവന ഇറക്കിയിരുന്നു.അവർ അവരുടെ യത്നങ്ങൾ ഇരട്ടിയാക്കി;വൻ തോതിൽ പണം പിരിച്ചു.ഖിലാഫത്ത് കമ്മിറ്റികൾ വഴിയും സന്നദ്ധ സേവകർ വഴിയും അങ്കോറ ഫണ്ടിന് പണം പിരിച്ചു.സന്നദ്ധ സേവകർക്ക് ശമ്പളം പ്രതിമാസം പണമായോ പിരിച്ച പണത്തിൽ നിന്ന് വിഹിതമായോ നൽകി.ഡിസംബർ 19 മുതൽ 24 വരെ നാല് സന്നദ്ധ സേവകരെ ചട്ടത്തിലെ 7 ( ഒന്ന് ),17 ( രണ്ട് ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌തു.ഇതിന് താൽക്കാലിക ഗുണമുണ്ടായി.ജനുവരി മൂന്നോടെ,ജില്ലാ പ്രതിനിധികൾ അഹമ്മദാബാദിൽ നിന്ന് മടങ്ങിയപ്പോൾ,പരസ്യമായി രംഗത്തെത്താൻ നേതാക്കൾ തീരുമാനിച്ചു.അവശിഷ്ട നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ച് നടത്തുമെന്ന് നാലിന് വിവരം കിട്ടി.ലക്ഷ്യത്തെപ്പറ്റി കൃത്യ വിവരം കിട്ടിയില്ല.ഏഴിന് രാവിലെ കോൺഗ്രസ് ഓഫിസിൽ നിന്ന് സന്നദ്ധ സേവകരെ ബാച്ചുകളായി ഇറക്കാൻ തുടങ്ങി.ഓഫിസിന് മുന്നിൽ ഖിലാഫത്ത് കൊടി ഉയർത്തിയിരുന്നു.സന്നദ്ധ സേവകരാകാൻ ആളുകളെ ക്ഷണിച്ച് നോട്ടീസ് പതിച്ചിരുന്നു.ചെറുകിട ഭൂവുടമകൾ പുറം ഗ്രാമങ്ങളിൽ നിന്നാണ് സന്നദ്ധ സേവകരെ എത്തിച്ചത്.മതാവേശമുള്ള മുസ്ലിംകൾ ആയിരുന്നു,ഇവർ.
മൊഹാനി 

.ഇവർ കഴുത്തിൽ ഖുർ ആൻ തൂക്കിയിരുന്നു.നേതാക്കളുടെ പ്രഘോഷങ്ങളാൽ ഇവർ മതപരമായി ഉന്മാദത്തിൽ എത്തിയിരുന്നു.ബ്രിട്ടീഷ് സർക്കാർ മതത്തെ നശിപ്പിച്ചു എന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്.സർക്കാരിനെയും ഉദ്യോഗസ്ഥരെയും പ്രത്യേകിച്ച് പോലീസിനെയും അവർ അപഹസിച്ചു.കോൺഗ്രസ് ഓഫിസിന് മുന്നിലെ മുസ്ലിം തെരുവ് ഇസ്ലാം വിജയിക്കട്ടെ എന്ന മുദ്രാവാക്യം കൊണ്ട് മുഖരിതമായി.അറസ്റ്റ് ചെയ്യുമ്പോൾ അല്ലാഹു അക്ബർ എന്ന യുദ്ധ വിളി മതഭ്രാന്തോടെ അവർ മുഴക്കി.

പോലീസ് സൂപ്രണ്ട് കോൾട്ടൻ,സബ് ഡിവിഷനൽ ഓഫിസർ ബാബു അംബികാനന്ദൻ സിംഗ് എന്നിവരെ കോൺഗ്രസ് ഓഫിസിന് മുന്നിൽ സ്ഥാനമുറപ്പിക്കാനും നേതാക്കളെയും കടുത്ത ആവേശമുള്ള സന്നദ്ധ ഭടന്മാരെയും  അറസ്റ്റ് ചെയ്യാനും അയച്ചു.അവരെ നിർബാധം അഴിച്ചു വിടുന്നത് സുരക്ഷിതം അല്ലായിരുന്നു.പുതിയ സന്നദ്ധ സേവകർ നഗരത്തിലേക്ക് ഒഴുകയായിരുന്നു.അറസ്റ്റിലായവരെ അകമ്പടിയോടെ ജയിലിലേക്ക് നീക്കി.ഘോഷയാത്രയിൽ കാതടപ്പിക്കുന്ന സംഗീതവും നിസ്സഹകരണ മുദ്രാവാക്യങ്ങളും ഉണ്ടായി രുന്നു.ആവശ്യപ്പെട്ടത് പോലെ,ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലെത്താൻ ചൗധരി അത്തർ അലി വിസമ്മതിച്ചു.കോൺഗ്രസ് ഓഫീസിൻറെ പടികൾ കയറി അയാൾ ആൾക്കൂട്ടത്തോട് പ്രസംഗിച്ചു.ചില ഖുർ ആൻ വചനങ്ങൾ ഉദ്ധരിച്ച് ഈ ക്രൂര സർക്കാരിനെയും ഹീന വംശത്തെയും നശിപ്പിക്കണമെന്ന് അയാൾ ഉദ്‌ബോധിപ്പിച്ചു.

ഉന്മാദത്തിൽ എത്തിയ ആൾക്കൂട്ടം അലറി:'അമീൻ ,ഞങ്ങൾ നശിപ്പിക്കും."

അയാൾ ആക്രോശിച്ചു:"സന്നദ്ധ ഭടന്മാരായി ജയിൽ നിറയ്ക്കുക,ഇസ്ലാം ജയിക്കട്ടെ .'

ഈ യുദ്ധ പ്രഖ്യാപനം അവർ സ്വീകരിച്ചു.പ്രസംഗം വലിയ ആവേശം വിതയ്ക്കുന്നത് കണ്ട് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് അയാളെ പിടിച്ചു കൊണ്ട് വരാൻ പോലീസിനോട് നിർദേശിച്ചു.ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് കൊണ്ട് വന്ന വണ്ടിയിൽ ജയിലേക്ക് പോകാൻ വിസമ്മതിച്ച അയാൾ നടന്നു പോകാൻ ഒരുങ്ങി.500 -1000 പേരെ നയിച്ച് വളഞ്ഞ വഴിയിലൂടെ അയാൾ ജയിലിലേക്ക് നീങ്ങി.പലയിടത്തും ഘോഷയാത്ര നിർത്തി മുദ്രാവാക്യങ്ങൾ മുഴക്കി.പോലീസിനെ ചീത്ത വിളിച്ചു.സർക്കാർ ഉദ്യോഗസ്ഥരെ പന്നികളെന്നും പട്ടികളെന്നും വിളിച്ചു.പത്ത് സന്നദ്ധ ഭടന്മാരെ അറസ്റ്റ് ചെയ്‌തു.നഗരം ബഹളത്തിൽ മുങ്ങി.സന്നദ്ധ ഭടന്മാരെ എണ്ണം കുറഞ്ഞു വന്നു.

നാലു ദിവസം സന്നദ്ധ ഭടന്മാർ പ്രശ്നങ്ങളുണ്ടാക്കി.മുസ്ലിം പ്രക്ഷോഭം ആയിരുന്നു അത്.ഒറ്റ ഹിന്ദു ഭടൻ പോലും ഉണ്ടായിരുന്നില്ല.മുസ്ലിം ഭടന്മാരും അവർക്ക് ആർപ്പു വിളിച്ച ആൾക്കൂട്ടവും മതാവേശവും ബ്രിട്ടീഷ് വിദ്വേഷവും നിറഞ്ഞവരായിരുന്നു.പോലീസിനെ അതിക്രമങ്ങളിലേക്ക് തള്ളിവിടുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യം.സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷാ ഭീതിയില്ലാതെ ചീത്ത വിളിക്കാം എന്ന് അവർക്ക് തെളിയിക്കേണ്ടിയിരുന്നു.ജയിലിലേക്ക് പോകാൻ മടിയില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട നവാബ് അലി എന്ന മുൻ വക്കീൽ രണ്ട് മജിസ്‌ട്രേറ്റുമാർക്കും പ്ലീഡർമാർക്കും ഇടയിൽ നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു:

"തടവ് കൊണ്ട് ജയിലിലെ ഭീകരത ശീലമാകും.വെടിവയ്‌പ് കൊണ്ട് വെടിയുണ്ടയ്ക്ക് മുന്നിൽ വിരിമാറു കാട്ടാനും പഠിക്കും.വെടിയേൽക്കാൻ തയ്യാറുള്ളവരെയാണ് ഇനി ഭടന്മാരാക്കേണ്ടത്."

പ്രതികളെ ശിക്ഷിച്ചു.

ഇതാണ് ബാരാബങ്കിയിൽ നടന്നത്.ഖിലാഫത്ത് പ്രസ്ഥാനം സമാധാനത്തിൽ നിന്ന് അക്രമത്തിലേക്ക് കടന്നതിന്,കലാപ  മാർഗങ്ങൾ മാത്രമല്ല,പരസ്യ പ്രഖ്യാപനങ്ങളും തെളിവാണ്.കറാച്ചി സമ്മേളന പ്രമേയം 1921 ഡിസംബറിൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യവും ഇന്ത്യൻ റിപ്പബ്ലിക്കും പ്രഖ്യാപിക്കാനുള്ള മുസ്ലിം ലക്ഷ്യ പ്രഖ്യാപനം ആയിരുന്നു.കറാച്ചിക്ക് മുൻപ് അഹമ്മദാബാദിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൻറെ വിഷയ സമിതിയിൽ പൂർണ സ്വാതന്ത്ര്യ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും അധ്യക്ഷൻ പ്രമേയം സമ്മേളനത്തിൽ പാസാക്കുന്നത് വിലക്കുകയായിരുന്നു.സമ്മേളനം പിരിഞ്ഞ ശേഷം ആ പ്രമേയം,സമ്മേളനത്തിലെ മുസ്ലിം ലീഗ് അംഗങ്ങൾ ചേർന്ന് പാസാക്കി.അപ്പോൾ ലീഗ് പ്രസിഡൻറ് നടത്തിയ പ്രസംഗം ലക്ഷ്യം വ്യക്തമാക്കുന്നു.1922 ജനുവരി ഒന്നിന് ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വരുമെന്നാണ് ഉച്ചയ്ക്ക് ലീഗ് പ്രസിഡൻറ് മൗലാനാ ഹസ്രത് മൊഹാനി നടത്തിയ പ്രസംഗത്തിൻറെ സാരം.യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നായിരിക്കും റിപ്പബ്ലിക്കിൻറെ പേര്.പട്ടാള നിയമം വന്നാൽ ഗറില്ലാ യുദ്ധം നടത്തുമെന്ന് മൊഹാനി പറയുന്നു.

ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം:നമുക്ക് വേണ്ടത് ഇന്ത്യൻ റിപ്പബ്ലിക്

അഹമ്മദാബാദ്,ഡിസംബർ 30 

മാന്യരേ,

എന്നെക്കാൾ പ്രസിഡൻറ് ആകാൻ യോഗ്യർ മൗലാനാ മുഹമ്മദ് അലിയോ ഡോ കിച്ലുവോ മൗലാനാ അബുൽ കലാം ആസാദോ ആയിരുന്നു,ആദ്യ രണ്ടു പേരെയും പോലീസ് കൊണ്ട് പോയി.

ലീഗിൻറെ ഇന്നത്തെ അവസ്ഥ ദുർബലമാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആവശ്യം വേണ്ടത്,ഹിന്ദു -മുസ്ലിം ഐക്യമാണ്.അത് സാധിച്ച നിലയ്ക്ക് അത് മുന്നോട്ട് കൊണ്ട് പോകേണ്ടത് ലീഗിൻറെ കടമയാണ്.ലീഗിൻറെ വേദിയിലാണ് എല്ലാ മുസ്ലിംകളും,തീവ്രവാദികളും മിതവാദികളും അഭിപ്രായം പറയുന്നത്.ഭാവിയിലും മുസ്ലിംകളെ ഒന്നിച്ചു നിർത്തുന്നത് ലീഗായിരിക്കും.ലീഗിൻറെ ദൗർബല്യ കാരണങ്ങൾ വിവരിക്കും മുൻപ്,അതിൻറെ ലക്ഷ്യങ്ങൾ പറയാം.ഒന്ന്:നിയമപരമായി ഇന്ത്യയുടെ സ്വരാജ് നേടുക.രണ്ട്:ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ,മത അവകാശങ്ങൾ സംരക്ഷിക്കുക.മൂന്ന്:ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് മതസ്ഥരുടെയും മൈത്രി സൂക്ഷിക്കുക.നാല്:ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലിംകളുടെ സാഹോദര്യം വളർത്തുക.

ആദ്യത്തേത് കോൺഗ്രസിന്റെയും ലക്ഷ്യമാണ്.മുസ്ലിം അഭിലാഷത്തിനനുസരിച്ച് സ്വരാജ് എന്ന വാക്ക് നിർവചിക്കാത്തിടത്തോളം,അത് കൈവരിക്കാനുള്ള മാർഗങ്ങൾ വ്യക്തമല്ല.ലീഗിൻറെ മുസ്ലിം താൽപര്യങ്ങൾ സ്വാഭാവികമാണ്.ഹിന്ദു -മുസ്ലിം ഐക്യം എന്ന മൂന്നാം ലക്ഷ്യം,ലീഗിൻറെയും കോൺഗ്രസിന്റെയും പൊതു ലക്ഷ്യമാണ്.മുസ്ലിം ലോക ഐക്യം എന്ന നാലാം ലക്ഷ്യം ഖിലാഫത്തുമായി ബന്ധപ്പെട്ട് ഖിലാഫത്ത് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.

ശേഷിക്കുന്നത് മുസ്ലിം താൽപര്യ സംരക്ഷണമാണ്.അതിൻറെ ഭാഗമായി സ്വരാജ് ഇനിയും നേടേണ്ടതുണ്ട്.ജനങ്ങൾ അവരുടെ സവിശേഷ താൽപര്യങ്ങൾ ഇപ്പോൾ സംരക്ഷിക്കുന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചു നീങ്ങണം.സമയമാകുമ്പോൾ അത് നടക്കും.ജനാഭിപ്രായം അതിവേഗം ശക്തിപ്പെടുമ്പോഴും ഭൂരിപക്ഷം ലീഗ് അംഗങ്ങളും അവരുടെ ആദ്യ നിലപാടിൽ നിന്ന് മാറുന്നില്ല എന്നത് നിർഭാഗ്യമാണ്.അതിനാൽ ലീഗ് ഇന്നൊരു പഴയ കലണ്ടറാണ്.അതിൻറെ ദൗർബല്യ കാരണങ്ങൾ ഉടൻ നീക്കണം.സ്വരാജിലേക്ക് അടുക്കുന്തോറും അതിൻറെ ലീഗിൻറെ ആവശ്യം  കൂടി വരും.ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ മുസ്ലിം അവകാശ പ്രശ്നങ്ങൾ കൂടുതലായി ഉയരും.

ലീഗിൻറെ അംഗത്വ ഫീസ് കുറച്ച് കൂടുതൽ പേരെ ചേർക്കണം.കോൺഗ്രസിനെപ്പോലെ ഓരോ വർഷവും നേതാക്കളെ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കണം.മുസ്ലിം സാഹചര്യങ്ങൾ മാറിയതിനാൽ ആദ്യ ലക്ഷ്യത്തിലെ മാറ്റമാണ് ഉടൻ വേണ്ടത്.കോൺഗ്രസ് തത്വങ്ങളിൽ സ്വരാജ് എന്ന വാക്ക് ക്ലിഷ്ടവും അവ്യക്തവുമാണ്.ഖിലാഫത്ത്,പഞ്ചാബ് തെറ്റുകൾ ആവശ്യത്തിനനുസരിച്ച് ബ്രിട്ടൻ പരിഹരിച്ചാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തെ സ്വരാജ് മതിയെന്നാണ് പറയുന്നത്.അതല്ലെങ്കിൽ സമ്പൂർണ സ്വാതന്ത്ര്യം ലക്ഷ്യം ആകണം.പൂർണ സ്വാതന്ത്ര്യം മാത്രം മുസ്ലിമിന് പോരാ.അതിൻറെ രൂപം കൂടി വ്യക്തമാകണം.അത് ഇന്ത്യൻ റിപ്പബ്ലിക് അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ ആകണം എന്നാണ് എൻറെ അഭിപ്രായം.

കോൺഗ്രസ് നയത്തിലെ  സ്വരാജ് 'സമാധാനപരമായി " നേടണം എന്ന വ്യവസ്ഥ അത് നേടാനുള്ള മാർഗങ്ങളെ പരിമിതപ്പെടുത്തുന്നു.അത് മുസ്ലിംകളുടെ മത താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല.അതിനാൽ ലീഗിൻറെ നയം,"സാധ്യമായ ","ആവശ്യമായ " എന്നീ വാക്കുകൾ,"നിയമപരമായ","സമാധാനപരമായ " എന്നീ പ്രയോഗങ്ങൾക്ക് പകരം വയ്ക്കണം എന്നതാണ്.ഇത് ഞാൻ വിശദീകരിക്കാം.

ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ മുസ്ലിംകൾക്ക് ഇരട്ടി പ്രയോജനം കിട്ടും.ഇന്ത്യയിലെ പൊതു പൗരന്മാർക്കൊപ്പം കിട്ടുന്ന പൊതു ഗുണങ്ങളാണ് ഒന്ന്.മുസ്ലിമിന് കിട്ടുന്ന സവിശേഷ ഗുണമാണ് രണ്ടാമത്തേത്.ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ അധികാരവും പ്രൗഢിയും കുറയുന്തോറും,മുസ്ലിം ലോകത്തിന് അതിൻറെ നില മെച്ചമാക്കാൻ അവസരം കിട്ടും.കാരണം,ബ്രിട്ടനാണ് അതിൻറെ വലിയ ശത്രു.ഇപ്പോഴത്തെ ഹിന്ദു -മുസ്ലിം മൈത്രിക്കിടയിലും ഈ വലിയ സമൂഹങ്ങൾക്കിടയിൽ തെറ്റിധാരണയും സംശയങ്ങളും നിലനിൽക്കുന്നു.ഈ തെറ്റിദ്ധാരണയുടെ വേരിലേക്ക് പോകണം.ഒരവസരം കിട്ടിയാൽ മുസ്ലിംകൾ പുറത്തു നിന്ന് മുസ്ലിംകളെ അധിനിവേശത്തിന് ക്ഷണിക്കുമെന്ന് ഹിന്ദുക്കൾ സംശയിക്കുന്നു.ഹിന്ദുസ്ഥാനെ ആക്രമിച്ച് കൊള്ളയടിക്കാൻ എത്തിയാൽ സഹായിക്കുമെന്ന് കരുതുന്നു.ഈ തെറ്റിദ്ധാരണ രൂഢമൂലമാണ്.ലോകമാന്യ തിലകൻ അല്ലാതെ വേറൊരാളും ഇതിൽ നിന്ന് രക്ഷപെട്ടിട്ടില്ല.

സ്വയംഭരണം നേടിയാൽ,ഹിന്ദുക്കൾക്ക് കൂടുതൽ രാഷ്‌ടീയധികാരം കിട്ടുമെന്ന് മുസ്ലിംകൾ ശങ്കിക്കുന്നു.മുസ്ലിംകളെ സംഖ്യാ ബലം കൊണ്ട് കീഴടക്കാം.പരസ്പരം ചർച്ച ചെയ്‌തും അറിഞ്ഞും മാത്രമേ തെറ്റിദ്ധാരണകൾ നീക്കാൻ കഴിയൂ.മൂന്നാം കക്ഷി ഇടയ്ക്കുണ്ടാകരുത്.

മുസ്ലിം ജനസാമാന്യം, ഹിന്ദു സംഖ്യാ ബലത്തെ ഭയക്കുന്നു.അതിനാൽ,പൂർണ സ്വാതന്ത്ര്യത്തിന് പകരമുള്ള ഭരണ പരിഷ്കാരത്തിന് അവർ എതിരാണ്.വെറും ഭരണ പരിഷ്കാരത്തിൽ അവരെ സംശയിക്കാൻ രണ്ട് മേൽക്കോയ്മകൾ ഉണ്ടാകും.പൊതു ഇന്ത്യൻ സർക്കാരിന് കീഴിൽ ഹിന്ദുക്കളും മുസ്ലിംകളും.രണ്ടാമതായി സകല സർക്കാർ വകുപ്പുകളിലും മുസ്ലിം ഹിന്ദു നിരാസം അനുഭവിക്കും.ബ്രിട്ടീഷ് അധികാരത്തെ നീക്കിയാൽ ഹിന്ദുക്കളെ മാത്രം പേടിച്ചാൽ മതി.ഇന്ത്യൻ റിപ്പബ്ലിക് വന്നാൽ ഈ പേടി താനെ മാറിക്കോളും.ഇന്ത്യയിൽ മൊത്തത്തിൽ മുസ്ലിംകൾ ന്യൂനപക്ഷം ആയിരിക്കുമെങ്കിലും എല്ലാ പ്രവിശ്യകളിലും അങ്ങനെയല്ല.കശ്മീർ,പഞ്ചാബ്,സിന്ധ്,ബംഗാൾ -,അസം എന്നിവിടങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമാണ്.ഇത് കാരണം,ഹിന്ദു ഭൂരിപക്ഷമുള്ള മദ്രാസ്,ഡോ,ബോംബെ,യു പി പ്രവിശ്യകൾ മുസ്ലിം താൽപര്യങ്ങളെ ഹനിക്കില്ല.ഹിന്ദുക്കളുടെ അല്ലെങ്കിൽ മുസ്ലിംകളുടെ കൈയിൽ മാത്രം സ്വതന്ത്ര ഇന്ത്യ വരാത്തിടത്തോളം,ഹിന്ദുക്കൾ സദാ വിദേശ അധിനിവേശത്തെ പേടിക്കും.അതിനെ മുസ്ലിംകൾ സഹായിക്കുമെന്നും പേടിക്കും.മുസ്ലിമും ഹിന്ദുവും ഒരുപോലെ പങ്കിടുന്ന റിപ്പബ്ലിക്കിൽ ആശങ്കകൾക്ക് സ്ഥാനമില്ല.ഒരു മുസ്ലിം വിദേശി അധിനിവേശം നടത്തണമെന്ന് മുസ്ലിം ആഗ്രഹിക്കില്ല.

മാപ്പിള ലഹള 

ഹിന്ദു -മുസ്ലിം ഐക്യത്തിന് മുന്നുപാധിയായി,ഒരു മൂന്നാം കക്ഷി,ബ്രിട്ടൻ ഇടയ്ക്കുണ്ടാകരുത് എന്ന് ഞാൻ പറയുകയുണ്ടായി.അതുണ്ടെങ്കിൽ എല്ലാം തകരും.അതിന് ഉദാഹരണമാണ് മാപ്പിള സംഭവം.

ഇന്ത്യൻ ഹിന്ദുക്കൾക്ക് പൊതുവെ മാപ്പിളമാരെപ്പറ്റി പരാതിയുണ്ടെന്ന് നിങ്ങൾക്കറിയാം.നിരപരാധികളായ ഹിന്ദു അയൽക്കാരെ മാപ്പിളമാർ കൊള്ളയടിച്ചതായി നമുക്കെതിരെ പരോക്ഷമായും പരാതിയുണ്ട്.എന്നാൽ മാപ്പിളമാർക്ക് ന്യായമുണ്ട്.അത്തരമൊരു നിർണായക സന്ദർഭത്തിൽ,ബ്രിട്ടീഷുകാരുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ,അയൽക്കാർ നിഷ്‌പക്ഷരായി തങ്ങളെ സഹായിക്കുന്നില്ല.എല്ലാ വിധേനയും ബ്രിട്ടനെ സഹായിക്കുന്നു.തങ്ങളുടെ മതം സംരക്ഷിക്കാൻ വീട് വിട്ട് കാട്ടിൽ ഒളിച്ച് ബ്രിട്ടനെതിരെ പോരാടുമ്പോൾ,സൈന്യത്തിനായി ബ്രിട്ടീഷുകാരിൽ നിന്നോ അവരെ സഹായിക്കുന്നവരിൽ നിന്നോ പണവും ആവശ്യസാധനങ്ങളും കൈക്കലാക്കിയത് കൊള്ളയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് മാപ്പിളമാർക്ക് ന്യായം പറയാം.രണ്ടു പരാതികളിലും കഴമ്പുണ്ട്.

ഞാൻ അന്വേഷിച്ചിടത്തോളം,ഇരു കക്ഷികളുടെയും പരാതിക്ക് കാരണം,മൂന്നാം കക്ഷിയുടെ ഇടപെടലാണ്.പെട്ടെന്ന് ഒരിടത്ത് ബ്രിട്ടീഷ് പട്ടാളം വന്ന് മാപ്പിളമാരെ കൊല്ലുമ്പോൾ,ഹിന്ദുക്കൾ അവരുടെ സുരക്ഷിതത്വത്തിന് ബ്രിട്ടീഷ് പട്ടാളത്തെ വിളിച്ചു വരുത്തിയതാണെന്ന് കിംവദന്തി പടരുന്നു.ബ്രിട്ടീഷ് സേന മടങ്ങുമ്പോൾ ഹിന്ദു അയൽക്കാരോട് പക വീട്ടാൻ മാപ്പിളമാർ മടിക്കുന്നില്ല.അവരിൽ നിന്ന് എടുക്കുന്ന പണവും മറ്റ് വസ്‌തുക്കളും യുദ്ധ ചെലവാണ്.ഒറ്റിയവരിൽ നിന്ന് ഇത് ഈടാക്കുന്നത് നിയമപരമാണ്.ഇതുണ്ടായിട്ടില്ലാത്ത ഇടങ്ങളിൽ ,ഇപ്പോഴും ഹിന്ദുക്കളും മാപ്പിളമാരും സ്നേഹിച്ചു കഴിയുന്നു.മാപ്പിളമാരെ കഴിയുന്നത്ര ഹിന്ദുക്കൾ സഹായിക്കുന്നു.

ദേശീയ പാർലമെൻറ് 

ലീഗിൻറെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ആദ്യ വ്യവസ്ഥയിൽ,സ്വരാജ് എന്ന വാക്ക് സമ്പൂർണ റിപ്പബ്ലിക് എന്ന് നിർവചിക്കണം.അതല്ലെങ്കിൽ,മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ,ബ്രിട്ടിഷ് സർക്കാരിനുള്ളിലെ സ്വയംഭരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.സ്വരാജ് നേടാനുള്ള മാർഗങ്ങൾ വ്യക്താക്കുന്നതാകണം രണ്ടാം ഭേദഗതി."സമാധാനപരമായ ",നിയമപരമായ "എന്നീ വാക്കുകൾക്ക് പകരം,"സാധ്യമായ","ആവശ്യമായ" എന്നീ പ്രയോഗങ്ങൾ അനുവദിക്കണം.നിസ്സഹരണം മാത്രമല്ല ഏക മോക്ഷമാർഗമെന്നും മറ്റു വഴികളുണ്ടെന്നും സത്യസന്ധമായി വിശ്വസിക്കുന്നവർക്ക് വേണം ലീഗിൽ പ്രവേശനം നൽകാൻ.അവസാനം വരെ നിസ്സഹകരണം സമാധാനപരമായിരിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ പരാതിക്ക് ഇതോടെ പരിഹാരമാകും.ഇവർ കോൺഗ്രസിൻറെ തത്വങ്ങളിലും ലീഗിൻറെ ഉദ്ദേശ്യ തത്വങ്ങളുടെ ആദ്യ വ്യവസ്ഥയിലും വിശ്വസിക്കുമ്പോൾ തന്നെ,ആത്യന്തികമായി ലക്ഷ്യം അഹിംസാത്മകമായിരിക്കില്ല എന്ന് കരുതുന്നു.

ഒരു സർക്കാരിനെ മാറ്റി മറിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ രണ്ടു വഴികളേയുള്ളു.ഒന്ന്,വാൾ കൊണ്ട് നശിപ്പിക്കുക,മറ്റൊന്ന് കൊണ്ട് വരിക.ഇതാണ് ലോകത്ത് ഇതുവരെ നടന്നത്.രണ്ട്,ഈ സർക്കാരുമായുള്ള സകല ബന്ധവും വിച്ഛേദിച്ച് സമാന്തരമായി മെച്ചപ്പെട്ട,സംഘടിതമായ മറ്റൊന്ന് കൊണ്ട് വരിക.പഴയക്രമം മാറും വരെ അതിനെ വളർത്തുക.ഈ ലക്ഷ്യ സാധ്യത്തിന് നമ്മുടേതായ കോടതികളും സ്‌കൂളുകളും കലയും വ്യവസായങ്ങളും പട്ടാളവും പോലീസും ദേശീയ പാർലമെന്റും വേണം.അഹിംസാത്മക നിസ്സഹകരണത്തിന് സർക്കാരിനെ മരവിപ്പിക്കാനേ കഴിയൂ.നിലനിർത്താൻ കഴിയില്ല.അത്തരമൊരു സമാന്തര സർക്കാരിനെ അഹിംസാത്മക നിസ്സഹരണം കൊണ്ട് സ്ഥാപിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.ശത്രുസർക്കാർ ഒരു കാരണവശാലും അത് അനുവദിക്കില്ല.സർക്കാർ ഇടപെടലോടെ,നാം അതിനായി പണിയെടുക്കാതെ സാവധാനം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കാം.സമാധാനപരമായി മുന്നോട്ട് പോകാൻ കഴിയാത്ത ഒരു ഘട്ടം വരിക തന്നെ ചെയ്യും.സമാന്തര സർക്കാർ വേണ്ടി വരും.അഹിംസ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും.

സർക്കാർ നയം 

സർക്കാരിൻറെ അടിച്ചമർത്തൽ നിങ്ങൾക്ക് മുന്നിലുണ്ട്.മത അനുശാസനങ്ങളുടെ പരസ്യ വിളംബരം ആദ്യം കറാച്ചി വിചാരണകൾ വഴി വിലക്കി.ജനം ഇത് വകവയ്ക്കാതെ നാടൊട്ടുക്കും പ്രഘോഷണം നടത്തിയപ്പോൾ പട്ടാള സേവനം നിയമവിരുദ്ധമായി.കറാച്ചി പ്രമേയത്തിന്റെ ആവർത്തനം സേനയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നു ഭയന്ന് സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ചു.മുസ്ലിംകൾ പട്ടാളത്തിൽ  ചേരുന്നത് വിലക്കി ജനശ്രദ്ധ തിരിച്ചു.ഇത് നിസ്സഹകാരികൾക്ക് എതിരെ തിരിയാൻ സർക്കാരിന് അവസരം നൽകി.കത്തിച്ച മെഴുകു തിരിക്ക് ചുറ്റും ഈയാംപാറ്റകൾ വന്ന് എരിഞ്ഞൊടുങ്ങും പോലെ,നിസ്സഹകാരികൾ വൈസ്രോയ് റീഡിങ് പ്രഭുവിൻറെ ഈ പ്രഖ്യാപനം തള്ളി ആയിരങ്ങളായി ഒഴുകി ലക്ഷ്യത്തിൽ എത്തി.ഈ ആത്മത്യാഗം മഹാത്മാ ഗാന്ധിക്ക് ഹര്ഷോന്മാദം നൽകിയിരിക്കാം.എന്നാൽ],നാം മറ്റൊന്ന് കാണുന്നു- സർക്കാരിൻറെ അടിച്ചമർത്തലിന്റെയും ജന ക്ഷമയുടെയും അവസാന ഘട്ടം.ജനം കുറെ നാളത്തെ കഷ്ടപ്പാടും ജയിൽ വാസവും സഹിക്കും.എന്നാൽ,പട്ടാള നിയമം പ്രഖ്യാപിച്ചാൽ അഹിംസാത്മക നിസ്സഹരണം ഉപയോഗ ശൂന്യവും അപ്രസക്തവും ആയിത്തീരും.ഉപയോഗമില്ലാതെ ഒരു മുസ്ലിമും ആത്മത്യാഗം ചെയ്യില്ല.തോക്കിന് മുന്നിൽ നിൽക്കുമ്പോൾ ഒരു മനുഷ്യന് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം.ഓടി രക്ഷപ്പെടാം അല്ലെങ്കിൽ ആത്മരക്ഷയ്ക്ക് ശത്രുവിനെ നരകത്തിലേക്ക് വിടാം.സന്തോഷത്തോടെ ശത്രുവിന് കീഴടങ്ങി അത് വിജയമെന്ന മൂന്നാം ബദൽ ഗാന്ധിക്കും അനുയായികളായ ഏതാനും ചിന്തകർക്കും മാത്രമുള്ളതാണ്.

ഗാന്ധി അലിമാർക്കൊപ്പം,അലിഗഢ്,ഒക്ടോബർ 12,1920 

പട്ടാള നിയമത്തിന് മറുപടി ഗറില്ലാ യുദ്ധമാണ്.ഖുർ ആൻ പറഞ്ഞ പോലെ,"അവരെ കാണുന്നിടത്ത് കൊല്ലുക."മുസ്ലിംകളുടെ പ്രതിനിധികൾക്കാണ് ഉത്തരവാദിത്തം.നിസ്സഹകരണത്തിൽ നിന്ന് മാറുക അല്ലെങ്കിൽ അതിനെ അഹിംസ എന്ന പരിമിതിയിൽ നിന്ന് മോചിപ്പിക്കുക എന്നത് കടമയായി ഓരോ ലീഗുകാരനും എടുക്കണം.നിസ്സഹരണത്തെ സമാധാനപരമാക്കൽ നമ്മുടെ കടമയല്ല.ചങ്ങലകൾ സർക്കാർ ഉപയോഗിക്കുവോളം നിസ്സഹകരണം സമാധാനപരമായിരിക്കും.തൂക്കുമരമോ യന്ത്രത്തോക്കോ വന്നാൽ,പ്രസ്ഥാനം അഹിംസാത്മകമായിരിക്കില്ല.

മുസ്ലിം കടമ 

സ്വാതന്ത്ര്യ സമ്പാദനത്തിന് അഹിംസയും നിസ്സഹകരണവും കൊണ്ട് ഹിന്ദുക്കൾ തൃപ്തിപ്പെടുമ്പോൾ ഒരു പടി കൂടി കടക്കണമെന്ന് മുസ്ലിംകൾക്ക് എന്ത് നിർബന്ധം എന്ന് ചിലർ സംശയിക്കുന്നു.ഹിന്ദുവിനെപ്പോലെ തന്നെ ഹിന്ദുസ്ഥാനെ മോചിപ്പിക്കേണ്ടത് മുസ്ലിമിന്റെയും രാഷ്ട്രീയ കടമയാണ് എന്നാണ് ഉത്തരം.ഖിലാഫത്തോടെ അത് മുസ്ലിമിൻറെ മതപരമായ കടമയായി.

ഖാസി മുസ്തഫ കെമാൽ പാഷയുടെ പുകഴും സമീപ കാലത്തെ ഫ്രാങ്കോ -തുർക്കി സന്ധിയും ചിലരുടെ മനസ്സിൽ , സ്മിർണയിൽ നിന്നുള്ള ഗ്രീസിൻറെ ഒഴിഞ്ഞു പോക്കും ത്രേസ് തുർക്കിയോട് ചേരലും ഉടനുണ്ടാകുമെന്ന ധാരണ സൃഷ്ടിച്ചേക്കാം.പൂർവ ദേശത്തെ യുദ്ധം തീരുമെന്ന് പ്രതീക്ഷിച്ചേക്കാം.അവരെ ഞാൻ ഓർമിപ്പിക്കട്ടെ -ഇന്ത്യയിലെ മുസ്ലിമിന്റെ അവകാശങ്ങൾ രാഷ്ട്രീയത്തെക്കാൾ മതത്തിൽ അധിഷ്ഠിതമാണ്.ജസീറത്ത് ഉൽ അറബ് ( പലസ്തീനും മെസൊപൊട്ടേമിയയും  ഉൾപ്പെടെ )  അമുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാത്തിടത്തോളം,ഖിലാഫത്തിൻറെ മുഴുവൻ രാഷ്ട്രീയ,സൈനിക അധികാരങ്ങൾ പുനഃസ്ഥാപിക്കാത്തിടത്തോളം,ഇന്ത്യയിലെ മുസ്ലിംകൾക്ക് പ്രക്ഷോഭം നിർത്താൻ കഴിയില്ല.

ഖിലാഫത്ത് ആവശ്യങ്ങൾ 

ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ ഇവയാണ്:

1.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജിൻറെ വാഗ്‌ദാനം അനുസരിച്ച് ത്രേസ്,ഷെയർന എന്നിവ സ്മിർണ നഗരം ഉൾപ്പെടെ പൂർണമായും തുർക്കി നിയന്ത്രണത്തിൽ വരണം.ഖിലാഫത്ത് മുസ്ലിമിൻറെ രാഷ്ട്രീയ നിലയ്ക്ക് ഒരു കോട്ടവും ഉണ്ടാകരുത്.
2.കോൺസ്റ്റാന്റിനോപ്പിൾ,മർമോറയുടെ തീരം,ദർദാനെൽസ് എന്നിവിടങ്ങളിൽ നിന്ന് അമുസ്ലിം നിയന്ത്രണം പുറത്തു പോകണം.കോൺസ്റ്റാന്റിനോപ്പിളിലെ ഖിലാഫത്തിൽ അമുസ്ലിം നിയന്ത്രണം പാടില്ല.
3.ഖലീഫയ്ക്ക് മേലുള്ള എല്ലാ പട്ടാള,നാവിക നിയന്ത്രണവും നീക്കണം.അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തം ഉത്തരവുകൾ നടപ്പാക്കാനാവില്ല.
4.ജസീറത്തുൽ അറബ്- ഹെജസ്,പലസ്തീൻ,മെസൊപൊട്ടേമിയ, ഉൾപ്പെടെ അമുസ്ലിം നിയന്ത്രണത്തിൽ നിന്ന് നീക്കണം.ബ്രിട്ടീഷ് നിയന്ത്രണം പാടില്ല,ഇത് പ്രവാചകൻ മരണക്കിടക്കയിൽ നൽകിയ ആജ്ഞയാണ്.

മെസൊപൊട്ടേമിയ,പലസ്തീൻ,ഹെജസ് എന്നിവ നാലാം ആവശ്യത്തിലുണ്ട് എന്നത് ശ്രദ്ധിക്കണം.

അറബികൾ മെക്ക ഷെരീഫിനെയോ തുർക്കി സുൽത്താനെയോ ഖലീഫയായി സ്വീകരിക്കുക എന്ന ചോദ്യവും ഹെജസ്,മെസൊപൊട്ടേമിയ,പലസ്തീൻ എന്നിവിടങ്ങളിലെ അറബ് സർക്കാരുകൾ സ്വതന്തരായിരിക്കുമോ ഖലീഫയുടെ മേൽക്കോയ്മ സ്വീകരിക്കുമോ എന്ന ചോദ്യവും,മുസ്ലിംകൾ തീരുമാനിച്ചോളും.ഞങ്ങൾക്ക് അമുസ്ലിം ഉപദേശമോ സഹായമോ വേണ്ട.

കോൺഗ്രസ് -ലീഗ് സഖ്യം 

കോൺഗ്രസും ലീഗും തമ്മിൽ ഉടൻ സഖ്യമുണ്ടാക്കുകയാണ് ഹിന്ദുസ്ഥാന് വേണ്ടത്.സ്വരാജുമായി ബന്ധപ്പെട്ട് സർക്കാരുമായി കോൺഗ്രസ്ഒ,ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ അംഗീകരിക്കും വരെ,രു സന്ധിയും ഉണ്ടാക്കരുത്.ഇവ അംഗീകരിച്ചു കഴിഞ്ഞാലും ഇന്ത്യൻ മുസ്ലിംകൾ സ്വാതന്ത്ര്യം നേടാനും സംരക്ഷിക്കാനും അവസാനം വരെ ഹിന്ദുക്കൾക്കൊപ്പം നിൽക്കും.

ഈ സഖ്യം ആവശ്യമാണ്.കാരണം,ഹിന്ദു -മുസ്ലിം സഖ്യ ശത്രുക്കൾ,ചതിയന്മാരായ ചില നാട്ടുകാർ വിദേശ ശക്തികൾക്കൊപ്പം കൂടി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നു.ഇരു സമുദായങ്ങൾക്കുമിടയിൽ അവിശ്വാസവും തെറ്റിധാരണയും പടർത്താൻ ശ്രമിക്കുന്നു. ഒരു വശത്ത് ഖിലാഫത്ത് സംബന്ധിച്ച് വ്യാജ പ്രതീക്ഷകൾ നൽകുന്നു.മറുവശത്ത് ഹിന്ദുക്കൾക്ക് രാഷ്ട്രീയ ഇളവുകൾ വാഗ്‌ദാനം ചെയ്യുന്നു.മുസ്ലിംകൾ ഖിലാഫത്ത് അവകാശങ്ങൾ ഉന്നയിക്കുകയും സ്വരാജ് നിരാകരിക്കുകയും വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു.ഖിലാഫത്ത് അപ്രസക്തമായി കണ്ട് സ്വരാജ് ഉന്നയിക്കാൻ ഹിന്ദുക്കളോട് പറയുന്നു.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒന്നേയുള്ളൂ.ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണം.ഭാവിയിൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ വഞ്ചിക്കാനോ ഇന്ത്യ വഞ്ചിക്കപ്പെടാനോ അവസരം നൽകരുത്.സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം, കോൺഗ്രസിനും ലീഗിനും ലക്ഷ്യം ഒന്ന് മാത്രം:സ്വരാജിൻറെ സംരക്ഷണം.1922 ജനുവരി ഒന്നാണ് പറ്റിയ ദിവസം.സ്വരാജ് ഒരു വർഷത്തിനകം കൈവരിക്കുമെന്ന വാഗ്‌ദാനം അന്ന് പൂർത്തീകരിക്കാം.പടച്ചോൻറെയും മനുഷ്യൻറെയും മുന്നിൽ ഇന്ത്യൻ ജനത വിജയിക്കും.

_______________________________


ഹസ്രത്ത് മൊഹാനി ( 1875 -1951 ):ഉറുദു കവി.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം 1921 ൽ സൃഷ്ടിച്ചു.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി സ്വാമി കുമാരാനന്ദിനൊപ്പം സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.അലിഗഢിൽ അലി സഹോദരന്മാർ സഹപ്രവർത്തകർ.ഗുലാം അലി പാടിയ ഗസൽ,ചുപ്‌കേ ചുപ്‌കേ രാത് ദിൻ എഴുതിയത് മൊഹാനി.1925 ൽ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാൾ.









 




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...