Tuesday 10 September 2019

ഇ എം എസ് ഒന്നും അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 4 

മാർക്‌സ് മൂലധനം എഴുതുന്നതിന് 21 വർഷം മുൻപ് 1846 ൽ,മാർക്‌സിന്റെ നാട്ടുകാരനായ മാക്‌സ് മുള്ളർ ( 1823 -1900 ) പാരിസിൽ ദ്വാരകാനാഥ് ടഗോറിനെ കണ്ടുമുട്ടി.രവീന്ദ്രനാഥ് ടഗോറിൻറെ മുത്തച്ഛനായ ദ്വാരകാനാഥ് പിയാനോ വായിച്ച് ഇന്ത്യൻ സംഗീതം ആലപിച്ചപ്പോൾ,അതിൽ ശ്രുതിയോ ലയമോ താളമോ മുള്ളർ കണ്ടില്ല.

ദ്വാരകാനാഥ്,ക്ഷുഭിതനായി:

"നിങ്ങൾ എല്ലാവരും ഒരുപോലെയാണ്.എന്തെങ്കിലും അപരിചിതമായാൽ,നിങ്ങളെ രസിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ അതിനെ തള്ളും.ആദ്യം ഇറ്റാലിയൻ സംഗീതം കേട്ടപ്പോൾ അത് സംഗീതമായി എനിക്ക് തോന്നിയില്ല.കേട്ട് കൊണ്ടേയിരുന്നപ്പോൾ ഇഷ്ടമായി.ഞങ്ങളുടെ കവിത കവിതയല്ലെന്നും തത്വ ചിന്ത, തത്വ ചിന്തയല്ലെന്നും നിങ്ങൾക്ക് തോന്നാം.യൂറോപ്പിൽ ഉണ്ടായതൊക്ക ഞങ്ങൾ അറിയാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ ഉണ്ടായതിനെയൊക്ക ഞങ്ങൾ അത് കൊണ്ട് പരിഹസിക്കും എന്ന് കരുതരുത്.ഞങ്ങളുടേതിനെ നിങ്ങളും അറിയാൻ ശ്രമിച്ചാൽ,അതിൽ ശ്രുതിയും ലയവും താളവും ഉണ്ടാകും.ഞങ്ങളുടേത് നിങ്ങൾ പഠിച്ചാൽ നിങ്ങൾ വിശേഷിപ്പിക്കും പോലെ ഞങ്ങൾ അവിശ്വാസികളോ കിരാതരോ അല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.നിങ്ങൾക്കറിയാവുന്ന പോലെ,അതിലും കൂടുതൽ ഞങ്ങൾക്ക് അജ്ഞാനത്തെ തിരിച്ചറിയാം."

മാക്‌സ് മുള്ളർ 

മാർക്‌സ് മരിക്കുന്നതിന് ഒരു വർഷം മുൻപ് 1882 ൽ മുള്ളർ കേംബ്രിഡ്‌ജ് സർവകലാശാലയിൽ,ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക്,'ഇന്ത്യ നമ്മെ പഠിപ്പിക്കുന്നത് '(India:What it can Teach Us) എന്ന പ്രഭാഷണം നടത്തുമ്പോൾ,ഇന്ത്യയെ അറിഞ്ഞിരുന്നു.മനുഷ്യ മനസ്സിൻറെ ചരിത്രം അറിയാൻ ഇന്ത്യയുടെ ചരിത്രം അറിയണം എന്ന് ആ പ്രഭാഷണത്തിൽ പറഞ്ഞത്,അത് കൊണ്ടാണ്.മുള്ളറും ഇന്ത്യയ്ക്ക് ചരിത്രമില്ല എന്ന് പറഞ്ഞ മാർക്‌സും ജീവിച്ചത് ലണ്ടനിൽ തന്നെ.സ്വാമി വിവേകാനന്ദൻ അങ്ങോട്ട് പോയി മുള്ളറെ കണ്ട ശേഷം പറഞ്ഞത്,സായണന്റെ പുനരവതാരമാണ് അദ്ദേഹമെന്നാണ്.വിജയനഗര സാമ്രാജ്യത്തിലെ ബുക്കരായ,ഹരിഹര ചക്രവർത്തിമാരുടെ സദസിൽ ജീവിച്ച സായണൻ വേദനകൾക്ക് ഭാഷ്യങ്ങൾ എഴുതി.അദ്ദേഹത്തിൻറെ ഋഗ്വേദ ഭാഷ്യം മുള്ളർ എഡിറ്റ് ചെയ്‌തു.ശൃംഗേരി വിശ്വേശ തീർത്ഥയുടെ ശിഷ്യനായ സായണൻ ഹംപിയിൽ ജനിച്ചു;1387 ൽ മരിച്ചു.

രാഷ്ട്രീയചരിത്രം വഴി,ഭൗതികതയുടെ ഭൂതക്കണ്ണാടിയിലൂടെ ഇന്ത്യയെ കാണാൻ ശ്രമിച്ചതാണ് മാർക്സിന് പറ്റിയ തെറ്റ്.മുള്ളറുടെ പ്രഭാഷണം മാത്രമല്ല,'ഇന്ത്യയുടെ പ്രകാശത്തിൽ'( In Light of India ) എന്ന മെക്‌സിക്കൻ കവി ഒക്റ്റാവിയോ പാസിന്റെ പുസ്‌തകവും ഇന്ത്യയുടെ അനന്യ ചരിത്രം ലോകത്തിന് മുന്നിൽ വയ്ക്കുന്നു.

ടെറി ഈഗിൾടനെ പോലുള്ള മാർക്‌സിസ്റ്റ്‌ ചരിത്രകാരന്മാർ തന്നെ,മാർക്‌സിന്റെ ഇന്ത്യയെ കണ്ടെത്തൽ പാളിപ്പോയി എന്ന് തന്നെയാണ് നിരീക്ഷിച്ചത് ( 1 ).മാർക്‌സിന്റെ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വിലയിരുത്തൽ അപ്പടി അവ്യക്തമാണെന്ന് ഈഗിൾടൺ പറയുന്നു.സോഷ്യലിസ്റ്റ് വിപ്ലവത്തെ പിന്തുണയ്ക്കുമെന്ന് തോന്നിയാൽ മാത്രം കൊളോണിയലിസത്തിന് എതിരായ പോരാട്ടത്തെ അനുകൂലിക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാലത്ത് മാർക്സിന്റേത്.ചില ദേശീയതകൾ 'ചരിത്രപരം' അല്ലെന്നും അവ തകർന്നടിയുമെന്നും മാർക്‌സ് പ്രവചിച്ചത് അത് കൊണ്ട് കുപ്രസിദ്ധി നേടി.യൂറോപ്പിന് അനുകൂലമായി,ഒറ്റയടിക്ക് ചെക്കോസ്ലോവാക്യ,സ്ലോവേനിയ,ഡാൽമേഷ്യ,റൊമാനിയ,ക്രൊയേഷ്യ,സെർബിയ,മോറെവിയ.യുക്രൈൻ എന്നിവിടങ്ങൾ ചരിത്രത്തിൻറെ ചാരത്തിൽ ഒടുങ്ങുമെന്ന് മാർക്‌സ് എഴുതിയത് ഈഗിൾടൺ ചൂണ്ടിക്കാട്ടുന്നു.എംഗൽസ്,ഫ്രാൻസ് അൾജീരിയയെ കോളനി ആക്കിയതിനെയും മെക്‌സിക്കോയെ അമേരിക്ക പിടിച്ചടക്കിയതിനെയും പിന്തുണച്ചു.മാർക്‌സ് ആകട്ടെ,ലാറ്റിൻ അമേരിക്കയുടെ വിമോചകനായ സൈമൺ ബോളിവറെ ആദരിച്ചതേയില്ല.ഈ മട്ടിൽ തന്നെയാണ് മാർക്‌സ് ഇന്ത്യയ്ക്ക് ചരിത്രം ഇല്ലെന്നും ഉപഭൂഖണ്ഡത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ബ്രിട്ടൻ അടിത്തറ പാകിയെന്നും പറഞ്ഞത്.കാന്റർബറി മുതൽ കാലിഫോർണിയ വരെ,ഉത്തര കൊളോണിയൽ പഠനങ്ങളിൽ മാർക്സിന് ഒരു മാർക്കും കിട്ടില്ലെന്ന് ഈഗിൾടൺ നിരീക്ഷിച്ചു.

ടെറി ഈഗിൾടൺ 

മാർക്‌സ് കൊളോണിയലിസത്തെ അനുകൂലിച്ചത്,ഒരു രാജ്യം മറ്റൊന്നിനെ അടിച്ചമർത്തുന്നതിൽ സന്തോഷിച്ചിട്ടാവില്ലെന്ന് ഈഗിൾടൺ കരുതുന്നു.അവികസിത ലോകത്ത് മുതലാളിത്ത ആധുനികത വന്നു എന്ന് മാർക്‌സ് കരുതിയിട്ടുണ്ടാകാം.അത് ആ ലോകത്തിന് ഗുണകരമായി എന്നും അത് സോഷ്യലിസത്തിന് വഴി വയ്ക്കുമെന്നും മാർക്‌സ് കരുതി.
കൊളോണിയലിസത്തിന് പുരോഗമനപരമായ വശങ്ങളുണ്ടെന്ന് പാശ്ചാത്യ കൊളോണിയൽ എഴുത്തുകാർ ഇന്നും കരുതുന്നതായി ഈഗിൾടൺ നിരീക്ഷിക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലെ അയർലൻഡിൽ കൊളോണിയലിസം കൊണ്ട് വന്നത്,ക്ഷാമവും അക്രമവും അനാഥത്വവും വംശീയതയും മതപരമായ അടിച്ചമർത്തലും ഒക്കെയാണ്.
അതിർത്തികൾക്കപ്പുറം വ്യാപിച്ചു കിടന്ന കൊളോണിയലിസം എന്തുകൊണ്ടാണ് ഒരിടത്തും അനുകൂല പ്രതികരണങ്ങൾ ഉണ്ടാക്കാതിരുന്നത് എന്ന് ഈഗിൾടൺ ആശ്ചര്യപ്പെടുന്നു.

കൊളോണിയലിസം വിപ്ലവം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,അത് വിപ്ലവ വിരുദ്ധമായ പ്രതിസന്ധി സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്‌തു എന്നാണ് ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരൻ ഐജാസ് അഹമ്മദിൻറെ വിലയിരുത്തൽ.അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടോടെ സാങ്കേതികതയും ഉൽപാദന പ്രക്രിയയും ഇന്ത്യയിൽ തളർന്നത്.ആഭ്യന്തര തർക്കങ്ങൾ മൂർച്ഛിച്ച് കൊളോണിയലിസത്തിന് എതിരെ ഐക്യനിര കെട്ടിപ്പടുക്കാൻ ആകാതെ വന്നത്.ഏഷ്യ മാറ്റമില്ലാത്ത,ചലനരഹിതമായ വ്യവസ്ഥയാണെന്ന മാർക്സിന്റെ കണ്ടെത്തൽ ആകട്ടെ,പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നില നിന്ന വിശ്വാസം അതേപടി പകർത്തിയതാണ്.
കൃഷിഭൂമിയുടെ അവകാശം ഇന്ത്യയിൽ ഭരണ കൂടത്തിനായിരുന്നു എന്ന മാർക്‌സിന്റെ നിരീക്ഷണത്തിൽ നിന്ന് തന്നെ,ഇന്ത്യയെപ്പറ്റി അദ്ദേഹത്തിന് വിവരമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ബെർണിയറുടെയും മറ്റും വിവരണങ്ങളിൽ കാണുന്ന ഇത്തരം വിഡ്ഢിത്തങ്ങൾക്ക് ബ്രിട്ടൻ പ്രചാരണം നൽകിയിരുന്നു.നാലു വർഷത്തിന് ശേഷം മാർക്‌സ് ഇന്ത്യയെപ്പറ്റി രണ്ടാം പരമ്പര തുടങ്ങിയപ്പോഴാണ്,താൻ വ്യാജ നിർമിതികളെ ആശ്രയിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത്.എന്നിട്ടും ബ്രിട്ടൻ ഇന്ത്യയിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന സങ്കീർണമായ ഭൂമി ക്രയവിക്രയ പ്രക്രിയകൾ അദ്ദേഹത്തിന് പിടി കിട്ടിയിരുന്നില്ല.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്‌സിം കൊവാലെവ്‌സ്‌കിയുടെ Communal Land Holdings ( 1879 ) വായിച്ച് തിരിച്ചറിവുണ്ടാകുമ്പോഴേക്കും മാർക്സിന്റെ ശ്രദ്ധ റഷ്യയിലേക്ക് വഴുതിയിരുന്നു.യൂറോപ്പിൻറെ ചരിത്ര വികാസത്തിലെ അടിമത്തം,ജന്മിത്തം,മുതലാളിത്തം എന്നിവയെപ്പോലെ ക്രമാനുഗതമായിരുന്നില്ല ഇന്ത്യയിലെ മാറ്റങ്ങൾ."നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക ക്രമത്തെ അട്ടിമറിച്ച് പുതിയതൊന്നിനെ പ്രതിഷ്ഠിക്കുക ഇവിടെ അപൂർവമായിരുന്നു;ഏഴാം നൂറ്റാണ്ട് മുതൽ ഇതാണ് വസ്‌തുത",അഹമ്മദ് എഴുതുന്നു.

'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവിഫലങ്ങൾ' എന്ന ലേഖനത്തിൽ ഇന്ത്യയിൽ മാർക്‌സ് ഒരു വിപ്ലവം പ്രവചിക്കുന്നത് നോക്കുക:

"ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഇപ്പോഴത്തെ ഭരണ വർഗത്തെ നിഷ്‌കാസനം ചെയ്‌ത്‌ തൽസ്ഥാനം ഏൽക്കുകയോ ഇന്ത്യക്കാർ തന്നെ ഇംഗ്ലീഷ് നുകം പാടെ വലിച്ചെറിയാനുള്ള കരുത്താർജിക്കുകയോ ചെയ്യും വരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിലേക്ക് വിതറിയിട്ടുള്ള പുതിയ സാമൂഹ്യ ബീജങ്ങളുടെ ഫലം അനുഭവിക്കാനാവില്ല.ഇന്നല്ലെങ്കിൽ നാളെ മഹത്തും കൗതുകം നിറഞ്ഞതുമായ ആ രാജ്യം ഉയിർത്തെഴുന്നേൽക്കും".

ഇന്ത്യയുടെ വഴി ഇതായിരുന്നില്ല.ഇനിയും ആയിരിക്കില്ല.രാജാറാം മോഹൻ റോയിയും സയ്യദ് അഹമ്മദ് ഖാനും മുതലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകർക്ക് വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി ( വിവരം ഉണ്ടായിരുന്നതിനാൽ ) ഇത്ര ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ഒന്നാംലോകയുദ്ധ കാലത്ത് ഗാന്ധി തന്നെ ബ്രിട്ടീഷ് പട്ടാളത്തിന് ഭടന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.1919 മുതലുള്ള ഗാന്ധിയന്മാരും കമ്മ്യൂണിസ്റ്റുകളും ബ്രിട്ടീഷ് മൂലധനം ഇന്ത്യയിൽ ചില ഗുണഫലങ്ങൾ ഉണ്ടാക്കിയെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിശ്വസിച്ചു പോന്നു.മാർക്‌സ് ബ്രിട്ടീഷ് പശ്ചാത്തലത്തിൽ 'തൊഴിലാളി വർഗം' എന്ന് പ്രയോഗിക്കുമ്പോൾ,ഇന്ത്യൻ സാഹചര്യത്തിൽ 'ഹിന്ദുക്കൾ ' എന്നാണ് പ്രയോഗം.ബ്രിട്ടനിൽ സോഷ്യലിസ്റ്റ് വിപ്ലവം,ഇന്ത്യയിൽ ദേശീയ വിപ്ലവം,ജാതി വ്യവസ്ഥയുടെ തകർച്ച എന്നിവ പെട്ടെന്ന് സംഭവിക്കുമെന്നാണ് മാർക്‌സ് പ്രവചിച്ചത്.ഇന്ത്യ സ്വതന്ത്രമായി.പക്ഷെ ബ്രിട്ടനിലെ വർഗ്ഗവും ഇന്ത്യയിലെ ജാതിയും മാഞ്ഞു പോയില്ല.'അധ്വാനത്തിൻറെ പരമ്പരാഗത വിഭജനം' എന്നാണ് ജാതിയെ മാർക്‌സ് വിശേഷിപ്പിച്ചത്.ഇന്ത്യയിൽ ഇപ്പോഴും മാർക്‌സിന്റെ വർഗ പ്രശ്‍നം ജാതി പ്രശ്‍നം തന്നെ.

ഇ എം എസ്

എമേഴ്സൺ,ടോൾസ്റ്റോയ്,റസ്‌കിൻ എന്നിവരിൽ നിന്ന് ആശയങ്ങൾ കടം കൊണ്ടിരുന്ന ഗാന്ധി,'ഹിന്ദ് സ്വരാജി' ൽ എഴുതി:

" നാം വികാരങ്ങളിൽ മുങ്ങിക്കൊണ്ടിരുന്നാൽ,അവയ്ക്ക് കടിഞ്ഞാൺ ഉണ്ടാവില്ല.....എപ്പോഴും ലക്ഷങ്ങൾ ദരിദ്രരായിരിക്കും.ഇതറിഞ്ഞിട്ടാണ് പൂർവസൂരികൾ നമ്മോട് ആഡംബരവും സുഖഭോഗങ്ങളും ത്യജിക്കാൻ പറഞ്ഞത്.നമ്മുടെ പാർപ്പിടങ്ങളും പഠനവും പഴയത് പോലെ തന്നെ.ആയിരക്കണക്കിന് വർഷം മുൻപത്തെ കലപ്പ നാം വിട്ടില്ല.നമുക്ക് യന്ത്രങ്ങൾ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല.നാം അവയുടെ അടിമകളായാൽ,നമ്മുടെ ധാർമികാടിത്തറ ഇളകിപ്പോകുമെന്ന് പിതാമഹന്മാർ നമ്മെ പഠിപ്പിച്ചു.അതിനാൽ,കാലും കയ്യും കൊണ്ട് ചെയ്യേണ്ടതൊക്കെ ചെയ്യണമെന്ന് അവർ തപം വഴി പറഞ്ഞു.വൻ നഗരങ്ങൾ കെണിയും ബാധ്യതയും ആണെന്നും മനുഷ്യർക്ക് അവയിൽ സന്തോഷം ഉണ്ടാവില്ലെന്നും നാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാവുമെന്നും വ്യഭിചാരവും തിന്മയും അവിടെ പടരുമെന്നും പാവങ്ങളെ പണക്കാർ ചൂഷണം ചെയ്യുമെന്നും അവർ പറഞ്ഞു തന്നു.അവർ ചെറു ഗ്രാമങ്ങളിൽ ആഹ്‌ളാദത്തോടെ ജീവിച്ചു."

ഗാന്ധി 1909 ൽ ഗുജറാത്തിയിൽ ഇതെഴുതുമ്പോൾ,ഇന്ത്യയിൽ ഗ്രാമ്യ വ്യവസ്ഥ തളം കെട്ടിക്കിടക്കുന്നുവെന്ന മാർക്‌സിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നില്ല.മാർക്‌സിന്റെ പരിഹാസത്തിന് മറുപടി ഇതിൽ ഉണ്ട് താനും.മുതലാളിത്തത്തിന് വഴിയൊരുക്കാനുള്ള വ്യവസായ വിപ്ലവം സഖാവേ,ഞങ്ങളെ ഋഷിമാർ പഠിപ്പിച്ചിട്ടില്ല എന്നർത്ഥം.നഗരമില്ലെങ്കിൽ,കൊള്ളയില്ല,ചൂഷണമില്ല,വർഗ്ഗവുമില്ല!

അപ്പോഴും,സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു.( 2 ).അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."

മാർക്സിനെ ഉളുപ്പില്ലാതെ പിന്താങ്ങിയത് വഴി,ഇ എം എസും ചരിത്ര നിരാകരണത്തിൽ പങ്കാളിയായി. മാർക്സിസത്തിൽ വന്ന പുതുക്കലുകൾ,തിരുത്തലുകൾ അറിയാതെ,മാർക്സിന്റെ മണ്ടത്തരങ്ങൾ വിളമ്പി,മുരട്ടു താർക്കികൻ കൃതാർത്ഥനായി.കഷ്ടം,ഡി ഡി കൊസാംബിയെപ്പോലും വായിച്ചിട്ടില്ല!

ഇന്ത്യയെപ്പറ്റിയുള്ള എഴുത്തിൽ മാർക്സിന് രണ്ട് അടിസ്ഥാന പിഴവുകൾ സംഭവിച്ചെന്ന് അഹമ്മദ് കണ്ടു.

ഒന്ന്,തെളിവുകളുടെ അഭാവം.ചലനമറ്റ  സ്വയം പര്യാപ്‌ത ഗ്രാമ വ്യവസ്ഥ,കാർഷിക സമ്പദ് വ്യവസ്ഥയുടെ നിശ്ചലത,ഭൂമിയിൽ വ്യക്തിക്ക് അവകാശമില്ലായ്‌മ,കേന്ദ്രീകൃത ഭരണ കൂടം എന്നിങ്ങനെ മാർക്‌സ് നിരത്തിയതെല്ലാം കാല്പനികമായിരുന്നു.ആധുനിക ഗവേഷണങ്ങൾ കാട്ടുന്നത്,ഇന്ത്യയുടെ ഗ്രാമ സമ്പദ് വ്യവസ്ഥ വിസ്‌തൃതമായ ശൃംഖലകൾ വഴി വിനിമയം നടത്തുന്ന ഒന്നായിരുന്നു എന്നാണ്.കേന്ദ്രീകൃത ജലസേചന സംവിധാനം പോലെ തന്നെ,ചെറിയ അണയും മഴ വരുമ്പോൾ വെള്ളം നിറയുന്ന ആഴമില്ലാത്ത കിണറും പ്രാദേശിക കുളവും ജലസേചനത്തിൽ പ്രധാനമായിരുന്നു.കർഷകർക്കിടയിൽ സ്വകാര്യ സ്വത്ത് വ്യാപകമായിരുന്നു.കാർഷിക സാങ്കേതികത നിശ്ചലമായിരുന്നില്ല.

വേണ്ടത്ര തെളിവുകൾ ഇല്ലാതെ എടുത്തു ചാടിയ മാർക്സിന്,വിലയിരുത്തലിലും തെറ്റ് പറ്റി. ഇത് സൈദ്ധാന്തികമായ പിഴവ് കൂടി ആയതിനാൽ,അദ്ദേഹം തന്നെ നിർബന്ധം പിടിച്ച ചരിത്രപരമായ ഭൗതിക വാദ രീതിക്ക് അത് വിരുദ്ധമായി.തെളിവുകൾ ഇല്ലാത്ത അവകാശ വാദങ്ങൾ ഭൗതിക വാദത്തിന്റെ അടിത്തറ ഇളക്കും.ഈ ലേഖനങ്ങൾ അതേ പടി ചേർത്തതിനാൽ 'മൂലധന' വും കളങ്കിത പാഠമായി.
-------------------------------------------
1.Why Marx was Right/ Terry Eagletou, 2011
2. Evolution of Society, Language and Literature / EMS
Namboodiripad, in D P Chattopadhyaya, Marxism and Indology, 1981.

See https://hamletram.blogspot.com/2019/09/blog-post_10.html

മാർക്‌സ്,ഇന്ത്യക്കെതിരെ ബ്രിട്ടനൊപ്പം 

അന്ധനായ മാർക്‌സ് 3

ഭിമുഖ സംഭാഷണത്തെപ്പറ്റി വിദ്യാർത്ഥികൾക്കുള്ള ക്‌ളാസുകളിൽ ഞാൻ പരാമർശിക്കാറുള്ള പേരാണ്,മാർക്‌സ് ഇന്ത്യ ലേഖനങ്ങൾ എഴുതിയ ന്യൂയോർക് ഡെയിലി ട്രിബ്യുണി ന്റേത്.അതിൻറെ ഉടമയും പത്രാധിപരുമായ ഹൊറേസ് ഗ്രീലി 1859 ൽ മോർമൻ സഭാംഗമായ ബ്രിഗം യങ്ങുമായി നടത്തിയതാണ്,പത്രപ്രവർത്തനത്തിൽ ചോദ്യോത്തര രൂപേണ അടിച്ചു വന്ന ആദ്യ അഭിമുഖം ( 1 ).

അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 1872 ൽ യുലീസസ് ഗ്രാന്റിനോട് തോറ്റ ഗ്രീലിയാണ്,റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപകനായി അറിയപ്പെടുന്നത്.രണ്ടു ലക്ഷം കോപ്പിയുമായി അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു,ട്രിബ്യുൺ.ഫ്രഞ്ച് സോഷ്യലിസ്റ്റ് ചാൾസ് ഫോറിയർ ( 1772 -1837 ) മുന്നോട്ട് വച്ച ആശയങ്ങൾ ആ പത്രം പ്രചരിപ്പിച്ചു.സ്വത്ത് പൊതു സമൂഹത്തിന്റേതായി കരുതി,മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന കമ്മ്യൂണുകൾ വഴി,സമൂഹ ഘടന പൊളിച്ചെഴുതണം എന്നാണ്,ഫോറിയർ വാദിച്ചത് -കമ്മ്യൂണിസം എന്ന ആശയം മാർക്സിന്റേതല്ല.ഈ സമൂഹങ്ങൾ Phlanx എന്നറിയപ്പെട്ടു.ഗാന്ധി തന്നെ ഫീനിക്‌സ് എന്ന കമ്മ്യൂണിൽ ജീവിക്കുകയും ടോൾസ്റ്റോയ് ഫാം തുടങ്ങുകയും ചെയ്‌തത്‌,മാർക്‌സ് പറഞ്ഞിട്ടല്ല.ഫെമിനിസം എന്ന വാക്ക് 1837 ൽ സൃഷ്‌ടിച്ച ഫോറിയറുടേതാണ് കമ്മ്യൂണുകൾ എന്ന ആശയവും ..ഫോറിയറുടെ ആശയമനുസരിച്ച് രൂപപ്പെട്ട ബ്രുക് ഫാമിൽ 1841 ൽ ചേർന്ന ചാൾസ് ആൻഡേഴ്‌സൺ ഡാന ( 1819 -1897 ) യെ,ഗ്രീലി പത്രത്തിൻറെ മാനേജിംഗ് എഡിറ്ററാക്കി.ഇതേ വർഷമാണ്,പത്രം തുടങ്ങിയത്.

സാധാരണക്കാർക്ക് മുടക്കാവുന്ന പണത്തിന് ഗൗരവമുള്ള പത്രം ആയിരുന്നു ലക്ഷ്യം.സ്വതന്ത്ര വാണിജ്യം വഴി സാമ്പത്തിക നില മെച്ചമാക്കിയ ബ്രിട്ടനെതിരായ പ്രതിരോധം ( Protectionism ),തൊഴിലാളി,സ്ത്രീ അവകാശങ്ങൾ,അടിമകളുടെ ഉന്നമനം എന്നിവയൊക്കെ ആയിരുന്നു,പത്ര നയം.ഡാന 1847 -62 ൽ എഡിറ്ററും പിന്നീട് മാനേജിംഗ് എഡിറ്ററുമായിരുന്നു.

പിതാവ് പാപ്പരായതും അമ്മ മരിച്ചതും കാരണം,അമ്മാവന്മാർ വളർത്തിയ ഡാന,ഹാർവാഡ് സർവകലാശാലയിൽ ചേർന്നെങ്കിലും,പണമില്ലാതെ പഠനം നിർത്തി.അദ്ദേഹമാണ്,പത്രത്തിൽ ലേഖനങ്ങൾ എഴുതാൻ മാർക്‌സിനോട് ആവശ്യപ്പെട്ടത്.
ഹൊറേസ് ഗ്രീലി 

ജർമനിയിലെ കൊളോണിൽ 1849 ൽ മാർക്സിനെ കണ്ട ഡാനയ്ക്ക് മതിപ്പുണ്ടായി.1851 ൽ മാർക്സ് ട്രിബ്യുണി ന്റെ 18 വിദേശ ലേഖകരിൽ ഒരാളായി.ജർമനിയിലെ സമകാലിക സംഭവങ്ങളെപ്പറ്റി ഒരു പരമ്പര എഴുതാൻ മാർക്സിനോട് ഡാന ആവശ്യപ്പെട്ടെങ്കിലും,മാർക്സിന് ഇംഗ്ലീഷ് അറിയുമായിരുന്നില്ല.നേരെ ചൊവ്വേ തമാശ കലർത്തി എഴുതാനായിരുന്നു,ഡാനയുടെ നിർദേശം.ഇംഗ്ലീഷിൽ ലേഖനങ്ങൾ എഴുതാൻ കത്തിൽ മാർക്സ്, ഫ്രഡറിക് എംഗൽസിനോട് ആവശ്യപ്പെട്ടു.ഇങ്ങനെ ആദ്യ 19  ലേഖനങ്ങൾ എംഗൽസ് എഴുതി-അവ മാർക്സിന്റെ പേരിൽ വന്നു.18 എണ്ണം ജർമനിയെപ്പറ്റി ആയിരുന്നു.ആദ്യ ലേഖനം 'ഇംഗ്ളണ്ടിലെ തിരഞ്ഞെടുപ്പ് ',1852 ഓഗസ്റ്റ് ആറിന് അയച്ചു;25 ന് വന്നു.ഇത് മാർക്‌സ് ജര്മനിൽ എഴുതി മാഞ്ചസ്റ്ററിൽ താമസിക്കുന്ന എംഗൽസ് പരിഭാഷപ്പെടുത്തി. മാർക്സിന്റെ എഴുത്തിനെപ്പറ്റി ട്രിബ്യുണി നും വായനക്കാർക്കും മതിപ്പുണ്ടായത്,എംഗൽസിന്റെ ലേഖനങ്ങൾ വഴി ആയിരുന്നു.ഈ ലേഖനങ്ങൾ ജർമനിയിലെ വിപ്ലവവും പ്രതിവിപ്ലവവും ( Revolution and Counter Revolution in Germany ) എന്ന പേരിൽ മകൾ ഏലിയനോർ 1896 ൽ പുസ്തകമാക്കിയതും മാർക്‌സിന്റെ പേരിൽ തന്നെ.നിരവധി വർഷങ്ങൾ പിതൃത്വം ഒളിച്ചു വയ്ക്കപ്പെട്ടു;വർഷങ്ങൾ കഴിഞ്ഞ്,മാർക്‌സ് ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ ഹെലൻ ഡിമുത് എന്ന വേലക്കാരിക്ക് ഉണ്ടാക്കിയ ഗർഭത്തിൻറെ പിതൃത്വവും അവിവാഹിതനായ എംഗൽസ് ഏറ്റെടുക്കുകയുണ്ടായി.

ഇംഗ്ലണ്ടിലെ കാര്യങ്ങളെപ്പറ്റി എഴുതാൻ 1852 ൽ ഡാന, മാർക്‌സിനോട് ആവശ്യപ്പെട്ടു.ജർമൻ ഭാഷയിൽ മാർക്‌സ് എഴുതിയത്,എംഗൽസ് പരിഭാഷ ചെയ്‌തു.1853 ജനുവരിയിൽ മാർക്‌സ് ഇംഗ്ലീഷിൽ തന്നെ എഴുതി.അതേ വർഷം റഷ്യയുമായുള്ള ബന്ധം വഷളായപ്പോൾ മാർക്‌സ് എഴുത്തിൻറെ മേഖല വിപുലീകരിച്ചു.-ലോകാരാഷ്‌ട്രീയം എഴുതാൻ തുടങ്ങി.1853 ജനുവരിയിൽ മാർക്സിന് പ്രതിഫലം ലേഖനം ഒന്നിന് രണ്ടു പൗണ്ട് ആക്കി കൂട്ടി.ഇമ്മാനുവൽ കാന്റ് മുതൽ ജർമൻ ചിന്തകരെപ്പറ്റി എഴുതാൻ ഒരമേരിക്കാൻ വാരികയുടെ ക്ഷണം,ഡാന വഴി 1854 തുടക്കത്തിൽ മാർക്സിന് കിട്ടി.എംഗൽസുമായി ചേർന്ന് എഴുതാനുള്ള പദ്ധതി മുന്നോട്ട് പോയില്ല.
ഡാനയുമായുള്ള മാർക്സിന്റെ ബന്ധം ഇതേ വർഷം വഷളായി.ലേഖനങ്ങൾ ഡാന തിരുത്തുകയും ചിലപ്പോൾ ആദ്യ ഖണ്ഡിക എടുത്ത് മുഖപ്രസംഗം ആക്കുകയും ചെയ്‌തതായിരുന്നു,കാരണം.ബാക്കി ഭാഗം മാർക്സിന്റെ പേര് വയ്ക്കാതെ ലേഖനമാക്കി.ഇങ്ങനെ ട്രിബ്യുണി ലെ 165 മുഖ പ്രസംഗങ്ങൾ മാർക്‌സ് ലേഖനങ്ങളിൽ നിന്നായിരുന്നു.മാർക്‌സ് ലഘുവായി കണ്ട ലേഖനങ്ങളിലാണ് പേരുണ്ടായിരുന്നത്.മാർക്‌സ് പ്രതിഷേധിച്ചപ്പോൾ പേര് അപ്പാടെ ബഹിഷ്‌കരിക്കുകയാണ് പത്രം ചെയ്‌തതെന്ന്‌ മാർക്‌സ് 1853 നവംബർ രണ്ട്,1854 ഏപ്രിൽ 22,സെപ്റ്റംബർ 29 തീയതികളിൽ എംഗൽസിന് എഴുതിയ കത്തുകളിൽ കാണാം.1853 ലും 54 ലും മാർക്‌സിന്റെ 80 വീതം ലേഖനങ്ങൾ അച്ചടിച്ചു.1855 ൽ 40 മാത്രം.1856 ൽ 24.1855 ന് ശേഷം വന്നവയിൽ മാർക്‌സിന്റെ പേരുണ്ടായിരുന്നില്ല.1857 ന് ശേഷം താൻ വേറൊരു പത്രത്തിൽ എഴുതുമെന്ന് മാർക്‌സ് ഭീഷണി മുഴക്കി.അപ്പോൾ അച്ചടിച്ചാലും ഇല്ലെങ്കിലും ആഴ്ചയിൽ ഒരു ലേഖനത്തിൻറെ പ്രതിഫലം നൽകാൻ ഡാന തയ്യാറായി.

ചാൾസ് ഡാന 

1857 ൽ ന്യൂ അമേരിക്കൻ സൈക്ലോപീഡിയ യ്ക്ക് എഴുതാൻ ഡാന മാർക്‌സിനോട് ആവശ്യപ്പെട്ടു.ബ്രുക് ഫാമിൽ ഡാനയുടെ ചങ്ങാതിയായ ജോൺ റിപ്ലിയുടേതായിരുന്നു,ആശയം.ട്രിബ്യുൺ സാഹിത്യ എഡിറ്ററായിരുന്നു,റിപ്ലി.300 ലേഖനകർത്താക്കളും 16 വാല്യങ്ങളുമായി സൈക്ലോപീഡിയ വൻ വിജയമായി.സൈനിക ചരിത്രമാണ് മാർക്‌സിനോട് ആവശ്യപ്പെട്ടത്.എംഗൽസ് ഗ്രന്ഥി വീക്കത്താൽ കിടപ്പിലായപ്പോൾ എഴുത്ത് തടസപ്പെട്ടു.എഴുതാത്ത ലേഖനങ്ങൾ തപാലിൽ നഷ്ടപ്പെട്ടതാകാമെന്ന് മാർക്‌സ് കള്ളം പറഞ്ഞു.1860 അവസാനം വരെ ചിലതൊക്കെ മാർക്‌സ് എഴുതി.പേജിന് രണ്ടു ഡോളർ ദാരിദ്ര്യ കാലത്തെ സഹായമായി.സൈക്ലോപീഡിയയിൽ വന്ന 67 മാർക്‌സ് -എംഗൽസ് ലേഖനങ്ങളിൽ 51 എണ്ണവും എംഗൽസ് എഴുതിയതായിരുന്നു.ചിലതിന് മാർക്‌സ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഗവേഷണം ചെയ്‌തു.1857 അവസാനം സാമ്പത്തിക പ്രതിസന്ധി കാരണം ട്രിബ്യുൺ മാർക്‌സും മറ്റൊരാളും ഒഴിച്ചുള്ള വിദേശ ലേഖകരെയെല്ലാം പുറത്താക്കി.1861 ൽ മാർക്‌സിന്റെ വീക്ഷണങ്ങൾ ഇഷ്ടപ്പെടാതെ അദ്ദേഹത്തെയും പുറത്താക്കാൻ ഗ്രീലി ആവശ്യപ്പെട്ടു.ഡാന നിരസിച്ചെങ്കിലും,മാസങ്ങളോളം മാർക്‌സിന്റെ ലേഖനങ്ങൾ ഒഴിവാക്കി.1861 ഒടുവിലും 1862 ആദ്യവും ചിലത് പ്രസിദ്ധീകരിച്ചു.1862 ൽ ആഭ്യന്തര യുദ്ധത്തിന് കൂടുതൽ സ്ഥലം നീക്കി വയ്ക്കണം എന്നതിനാൽ ഇനി ലേഖനങ്ങൾ വേണ്ട എന്ന് ഡാന,മാർക്സിന് എഴുതി.ട്രിബ്യുൺ അച്ചടിച്ച മാർക്‌സിന്റെ മാർക്‌സിന്റെ 487 ലേഖനങ്ങളിൽ 350 എണ്ണം മാർക്‌സ് എഴുതിയതായിരുന്നു.115 എംഗൽസിന്റേത്.രണ്ടെണ്ണം സുഹൃത്തുക്കൾ.

മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ ലേഖനങ്ങളിൽ ചിലത്,പിൽക്കാലത്ത് അതേപടി മൂലധന ത്തിൽ എടുത്തു ചേർത്തു.മകൾ ഏലിയനോറും ഭർത്താവ് എഡ്‌വേഡ്‌ എവ്‌ലിങും എഡിറ്റ് ചെയ്‌ത്‌ മാർക്സിന്റെ അമേരിക്കൻ പത്ര ലേഖനങ്ങളുടെ രണ്ടാം സമാഹാരം The Eastern Question:എന്നൊരു പുസ്‍തകം ഇറക്കിയതിൽ ഇന്ത്യ ഉണ്ടായിരുന്നില്ല.അതിനാൽ റോസാ ലക്സംബർഗിൻറെ Accumulation of Capital ( 1913 ),ലെനിൻറെ Imperialism -The Highest Stage of Capitalism ( 1917 ) എന്നിവയിൽ മാർക്സിന്റെ പത്ര ലേഖനങ്ങൾ പരാമർശിക്കപ്പെട്ടില്ല.

1853 ജൂലൈ 22 ന് മാർക്‌സ് എഴുതിയ ' ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനം ഓഗസ്റ്റ് എട്ടിന് ട്രിബ്യുൺ പ്രസിദ്ധീകരിച്ചു.ആ ലേഖനത്തിൽ മാർക്‌സ് എഴുതി:

'ബ്രിട്ടന് ഇന്ത്യയിൽ ഇരട്ട ദൗത്യമാണ് നിറവേറ്റാനുള്ളത്.ഒന്ന് സംഹാരാത്മകവും  മറ്റേത് ക്രിയാത്മകവും.ഏഷ്യാറ്റിക് സമൂഹത്തെ കടപുഴക്കി എറിയുക എന്നതാണ്,ആദ്യത്തേത്.ഏഷ്യയിൽ [പാശ്ചാത്യ സമൂഹത്തിൻറെ ഭൗതികമായ അടിത്തറ പാകുക എന്നതാണ്,രണ്ടാമത്തേത്."

ഇങ്ങനെ തല തിരിഞ്ഞ കാഴ്ചപ്പാടിൽ മാർക്‌സ് എത്താൻ കാരണം,ഏഷ്യയ്ക്ക്,പ്രത്യേകിച്ചും ഇന്ത്യയ്ക്ക്,ഒരു ചരിത്രമില്ല എന്ന നാണം കെട്ട നിലപാടാണ്.ഇന്ത്യയ്ക്ക് ചരിത്രം ഇല്ലാത്തതിന് കാരണം,പാശ്ചാത്യ ലോകത്തിൽ നിന്ന് ഭിന്നമായ ഉൽപാദന രീതിയാണ് എന്ന് മാർക്‌സ് ഗണിച്ചെടുത്തു."തൃപ്തികരമായ ജലസേചനം സാധ്യമാക്കാനുള്ള  പൊതുമരാമത്ത് പണികൾ,സ്വയം പര്യാപ്‌തമായ ഗ്രാമ്യ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിൻറെ അഭാവത്തിൻറെയും ഉപഘടനയ്ക്ക് മേൽ കേന്ദ്രീകൃത ഭരണകൂടത്തെ സൃഷ്ടിച്ചു''എന്നും മാർക്‌സ് തെറ്റിദ്ധരിച്ചു (2 ).പുറത്തു നിന്നുള്ള ആക്രമണകാരികൾ കൊണ്ട് വന്നത് മാത്രമാണ് മാറ്റങ്ങൾ;ഏറ്റവും അവസാനത്തേത് ബ്രിട്ടീഷ് മൂലധനം കൊണ്ട് വന്ന അടിസ്ഥാനപരമായ മാറ്റങ്ങളാണ്.ഇത് കൊണ്ട് ബ്രിട്ടന് ഗുണമില്ലങ്കിലും,ഇന്ത്യയെ മുതലാളിത്ത വികസനത്തിന്റെ പൊതു നിയമങ്ങൾക്ക് കീഴിൽ കൊണ്ട് വരുമെന്ന് മാർക്‌സ് കണക്കു കൂട്ടി ( 3 ).

മാർക്‌സിന്റെ ലേഖനത്തിലെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉദ്ധരിക്കാം:

"ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം വരാൻ ഇടയായത് എങ്ങനെയാണ്?മുഗളന്മാർ പ്രവിശ്യകളിൽ നിയമിച്ച വൈസ്രോയിമാർ മഹത്തായ മുഗൾ സാമ്രാജ്യത്തെ തകർത്തു.അഫ്‌ഗാനികൾ മറാത്ത അധികാരത്തെ തകർത്തു.അങ്ങനെ എല്ലാവരും എല്ലാവർക്കും എതിരായി മല്ലടിച്ചു കൊണ്ടിരുന്നപ്പോൾ,കടന്നു വന്ന ബ്രിട്ടീഷുകാർ അവരെയെല്ലാം അടിച്ചമർത്തി.ഹിന്ദുക്കളും മുസ്ലികളും തമ്മിൽ എന്നതിന് പുറമെ,ഗോത്രങ്ങൾ തമ്മിലും ജാതികൾ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യം.പൊതു വിദ്വേഷത്തിൻറെയും അതിൽ പെട്ടവരുടെ സഹജമായ അകൽച്ചയുടെയും ഫലമായുള്ള സന്തുലനത്തിൽ അധിഷ്ഠിതമായിരുന്ന സമൂഹം.അങ്ങനെ ഒരു രാജ്യവും സമൂഹവും വെട്ടിപ്പിടിത്തത്തിന് ഇരയായില്ലെങ്കിൽ അല്ലേ അദ്‌ഭുതമുള്ളൂ?ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന് വച്ചാലും,ഇന്ത്യയെ ഇപ്പോഴും ബ്രിട്ടൻ അടിമത്തത്തിൽ അടക്കി നിർത്തിയിരിക്കുന്നത്,ഇന്ത്യ തന്നെ ചെലവിന് കൊടുക്കുന്ന ഇന്ത്യൻ സേനയാണെന്ന അനിഷേധ്യമായ സത്യം,നമുക്ക് മുന്നിൽ ഇല്ലേ?വെട്ടിപ്പിടിത്തത്തിൽ നിന്ന് രക്ഷപെടാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.ആ രാജ്യത്തിന് ഭൂതകാല ചരിത്രം എന്നൊന്ന് ഉണ്ടെങ്കിൽ അത്,വെട്ടിപ്പിടിത്തങ്ങളുടെ ചരിത്രം അല്ലാതെ മറ്റൊന്നും അല്ല.ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രവും ഇല്ലെന്ന്,കുറഞ്ഞപക്ഷം,അറിയപ്പെടുന്ന ചരിത്രമില്ലെന്ന് പറയേണ്ടി വരും.ചെറുത്തു നിൽക്കാത്ത,മാറ്റമില്ലാത്ത ആ സമൂഹത്തിൻറെ നിഷ്ക്രിയമായ അടിത്തറ മേൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ ഒന്നിന് പുറകെ ഒന്നായി എത്തിയ കയ്യേറ്റക്കാരുടെ ചരിത്രത്തെയാണ്,നാം അതിൻറെ ചരിത്രമായി കൊണ്ട് നടക്കുന്നത്.അതിനാൽ ബ്രിട്ടന് ഇന്ത്യ പിടിച്ചെടുക്കാൻ അവകാശമുണ്ടായിരുന്നോ എന്നതല്ല,ബ്രിട്ടൻ പിടിച്ചടക്കിയ ഇന്ത്യയെക്കാൾ,തുർക്കിയോ പേർഷ്യയോ റഷ്യയോ പിടിച്ചടക്കിയ ഇന്ത്യയെ നാം കൂടുതൽ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നതാണ്,നമുക്ക് മുന്നിലെ പ്രശ്‍നം."

അടുത്ത ഖണ്ഡികയിൽ മാർക്‌സ്, ഇന്ത്യയുടെ നാഗരികത മികച്ചതാണെന്ന് കണ്ടെത്തി സ്വയം ചെറുതാകുന്നു:

പുരി ക്ഷേത്രം 

"ഇന്ത്യയെ ചവിട്ടി അരച്ച അറബികളും തുർക്കികളും താർത്താറുകളും മുഗളന്മാരും എല്ലാം ഭാരതവൽക്കരിക്കപ്പെട്ടു.ശാശ്വത ചരിത്ര നിയമത്താൽ എന്ന പോലെ,കാടന്മാരായ ആ  അധിനിവേശക്കാർ അവരുടെ പ്രജകളുടെ മൊത്തം നാഗരികതയ്ക്ക് കീഴടങ്ങി.ഇന്ത്യൻ നാഗരികതയെക്കാൾ ഉയർന്നതും അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ആദ്യ അധിനിവേശക്കാർ ബ്രിട്ടീഷുകാരായിരുന്നു. നാടൻ സമുദായങ്ങളെ തകർക്കുകയും,നാടൻ വ്യവസായത്തെ വേരോടെ പിഴുതെറിയുകയും നാടൻ സമൂഹത്തിൽ മഹത്തരവും ,മഹോന്നതവുമായി ഉണ്ടായിരുന്ന സർവതിനെയും തകർത്ത് അവർ ഈ  നാഗരികതയെ ഇല്ലായ്‌മ ചെയ്‌തു.അവരുടെ ഇന്ത്യൻ ഭരണ ചരിത്ര ഏടുകളിൽ ഈ സംഹാര ക്രിയയ്ക്ക് അപ്പുറം ഒന്നും കാണാനാവില്ല.അവരുടെ ക്രിയാത്മകമായ ഇടപെടൽ ഈ അവശിഷ്ടങ്ങളിലൂടെ കാണാൻ പ്രയാസമാണ്.എങ്കിലും അത് ആരംഭിച്ചു കഴിഞ്ഞു എന്ന് പറയാതെ തരമില്ല."

വൈദ്യുതി,ആവിയന്ത്രങ്ങൾ,റയിൽവേ,ഇംഗ്ലീഷ് വിദ്യാഭ്യാസം,സ്വതന്ത്ര പത്രലോകം എന്നിവ ഇന്ത്യയെ മാറ്റി മറിക്കുമെന്ന പ്രവചനമാണ്,മാർക്‌സ് തുടർന്ന് നടത്തുന്നത്.ഉൽപന്നങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാനാകാത്തതിനാൽ,ഇന്ത്യൻ ഉൽപാദന ശക്തികൾ തളർവാതം പിടിപെട്ട് കിടക്കുകയായിരുന്നുവെന്ന് മാർക്‌സ് നിരീക്ഷിക്കുന്നു.മാർക്‌സ് ലേഖനത്തിന് ആധാരമാക്കിയത്,1848 ൽ കോമൺസ് സഭാ സിലക്റ്റ് കമ്മിറ്റിക്ക് മുന്നിൽ സെൻറ് വില്യം കോട്ടയിലെ ടൗൺ മേജർ വാറൻ നൽകിയ മൊഴി,ജോൺ ചാപ് മാൻ എഴുതിയ The Cotton and  Commerce in India ,ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government ( 1852 ) എ ഡി സൽത്തികോവിൻറെ 'ഇന്ത്യയെക്കുറിച്ചുള്ള കത്തുകൾ'( 1848 ) എന്നിങ്ങനെ പരിഗണന അർഹിക്കാത്ത രചനകളാണ്.ഒറീസയിലെയും ബംഗാളിലെയും ക്ഷേത്രങ്ങളിലേക്ക് പ്രവഹിക്കുന്ന തീർത്ഥാടകരെ പിഴിഞ്ഞ് കാശുണ്ടാക്കാൻ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്നിരുന്ന കൊലപാതക -വ്യഭിചാര കച്ചവടം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തതായി മാർക്‌സ് വിമർശിക്കുകയും ചെയ്യുന്നുണ്ട്.

കാര്യസാധ്യത്തിനായി നാടിനെ ഒറ്റിയവർ ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്നു.1949 നവംബർ 25 ന് കേന്ദ്ര നിയമനിർമാണ സഭയിൽ നിയമ മന്ത്രി ബി ആർ അംബേദ്‌കർ നടത്തിയ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം അപകടത്തിലായ ചില ഘട്ടങ്ങൾ ഓർമിച്ചു.മൊഹമ്മദ് ബിൻ കാസിം സിന്ധിനെ ആക്രമിച്ചപ്പോൾ,ദഹിർ രാജാവിൻറെ സൈന്യാധിപൻ ബിൻ കാസിമിൻറെ കൈയിൽ നിന്ന് കോഴ വാങ്ങി മിണ്ടാതിരുന്നു.പൃഥ്‌വി രാജിനെ തോൽപിക്കാൻ മുഹമ്മദ് ഗോറിയെ ജയ് ചന്ദ് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശിവജിക്ക് എതിരെ മറാത്താ മാടമ്പിമാരും രജപുത്ര രാജാക്കന്മാരും മുഗൾ ചക്രവർത്തിക്കൊപ്പം നിന്നു.സ്വന്തം രാജ്യത്തിന് എതിരെ സിഖ് സൈന്യാധിപൻ ഗുലാബ് സിംഗ് മൗനം പാലിച്ചു.

അംബേദ്ക്കർ അന്ന്  ഓർക്കാതിരുന്ന ചിലത് കൂടി പറയാം.ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചത് അറയ്ക്കൽ അലി രാജാവാണ്.1757 ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ ഈസ്റ്റ് ഇന്ത്യ കമ്പനി തോൽപിച്ചത്,മിർ ജാഫറിൻറെ സഹായത്താലാണ്.അത് നടന്നപ്പോൾ,മിർ ജാഫർ കമ്പനിക്ക് എട്ടു ലക്ഷം പൗണ്ടും റോബർട്ട് ക്ലൈവിന് 1,60,000 പൗണ്ടും സമ്മാനം നൽകി.ക്ലൈവ് മുർഷിദാബാദ് ഖജനാവ് കൊള്ളയടിച്ചു.25 ലക്ഷം പൗണ്ട് തട്ടി.ക്ലൈവ് ലണ്ടനിൽ വിചാരണ നേരിട്ടു.ധൗളയെ തോൽപിക്കാൻ നാദിയ ജമീന്ദാർ കൃഷ്ണ ചന്ദ്ര റോയിയും ക്ലൈവിനൊപ്പം നിന്നു.റോയിക്ക് ക്ലൈവ് 12 പീരങ്കികൾ കൊടുത്തിരുന്നു.

പുരിയിൽ നിലനിന്നത്,ദേവദാസി സമ്പ്രദായമാണ്.അത് ഫ്രാങ്സ്വാ ബെർണിയറുടെ യാത്രാവിവരണത്തിൽ നിന്നെടുത്ത് മാർക്‌സ്,കമ്പനിയുടെ തലയിൽ വച്ചതാണ്.

ബംഗാളി പത്രമായ 'സത്യ സനാതൻ ധര്മ' യിൽ 1910 നവംബർ 14,1911 ഏപ്രിൽ 16 തീയതികളിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ 100 ദേവദാസികൾ ചൂഷണം ചെയ്യപ്പെടുന്നതായി വാർത്ത വന്നു.ഇത് വച്ച് ഛോട്ടാ നാഗ് പൂരിൽ നിന്നുള്ള ബാൽകൃഷ്ണ സഹായ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു ( 4 ).
ഈസ്റ്റ് ഇന്ത്യ കമ്പനി 1803 ൽ ഗവർണർ ജനറൽ വെല്ലസ്ലിയുടെ നിർദേശപ്രകാരം ഒരു തുള്ളി രക്തം പോലും ചിന്താതെ,കേണൽ ലയണൽ കാംപ്‌ബെലിൻറെ നേതൃത്വത്തിൽ ഒറീസ പിടിച്ചു.ക്ഷേത്രാചാരങ്ങളിൽ കൈ കടത്തേണ്ടെന്ന് തീരുമാനിച്ചു.കമ്പനി തീർത്ഥാടകർക്ക് രണ്ടു മുതൽ പത്തു രൂപ വരെ കരം ഏർപ്പെടുത്തി.21 കൊല്ലം കൊണ്ട് ഈയിനത്തിൽ 1,39,000 പൗണ്ട് പിരിച്ചു.

ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വൃത്തികേട് കൂടി പരാമർശിക്കട്ടെ-മൗണ്ട് ബാറ്റനൊപ്പം ക്ഷേത്ര സന്ദർശനത്തിന് അംബേദ്ക്കർ പോയപ്പോൾ,അദ്ദേഹത്തെ പുരോഹിതർ ക്ഷേത്രത്തിൽ കയറ്റിയില്ല.മൗണ്ട് ബാറ്റന് അവർ ചുവപ്പ് പരവതാനി വിരിച്ചു.അംബേദ്ക്കർ അടുത്തുള്ള വീടിൻറെ മുകൾ നിലയിൽ കയറി ജഗന്നാഥനെ വണങ്ങി.1809 ൽ രവീന്ദ്ര നാഥ ടാഗോറിൻ്റെ കുടുംബാംഗങ്ങളെയും ക്ഷേത്രത്തിൽ കയറ്റിയില്ല.
ജഗന്നാഥ ക്ഷേത്ര പുരോഹിതരുടെ ലീലാ വിലാസങ്ങൾ ഗുരുവായൂരിൽ പരമേശ്വര മേനോൻ ആയി ജനിച്ച്,നിയമം പഠിച്ച് സന്യാസി ആയ സ്വാമി ധർമ്മ തീർത്ഥ ( 1893 -1978 ) History of Indian Imperialism ( 1941 ) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.മാർക്‌സ് കാണാത്ത ചില കുഴപ്പങ്ങൾ നമുക്കുള്ളത് പറഞ്ഞതാണ്.
--------------------------------------------
1.The Penguin Book of Interviews / Christopher Silvester,1994.
2.Marx and the Asiatic Mode of Production/ G. Lichtheim,/ St. Anthony's
Papers,1963
3. Karl Marx on Colonialism and
Modernization / ed. S. Avineni, 1968. K. Marx and F. Engels, The Collected writings in
the New York Daily Tribune, ed. Fersusou
& O' Neil, 1973.
4. Proceedings of Bengal Legislative Council, Volume XLIV, 1913.

See https://hamletram.blogspot.com/2019/09/blog-post_59.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...