Monday 9 September 2019

ചരിത്രം ശീർഷാസനത്തിൽ 

അന്ധനായ മാർക്‌സ് 2 

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്.എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ.ഈ വ്യവസ്ഥയാകട്ടെ,മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വട്ടത്തിലേക്ക് ചുരുക്കുകയും അതിനെ അന്ധവിശ്വാസത്തിൻറെ അപ്രതിരോധ്യമായ കരുവാക്കുകയും അതിനെ പൈതൃക നിയമങ്ങൾക്ക് കീഴിൽ തളയ്ക്കുകയും ചെയ്‌തു.അങ്ങനെ അതിന് ചരിത്രപരമായ ഊർജ മഹിമകൾ നഷ്ടപ്പെട്ടു."

എഡ്‌വേഡ്‌ സായിദ് 

ഈ ഖണ്ഡികയെ സംബന്ധിച്ച് മാർക്‌സിസ്റ്റ് ചിന്തകർ പരസ്‌പരം നടത്തിയ ഏറ്റുമുട്ടലുകൾ അടങ്ങിയിട്ടില്ല.അമേരിക്കൻ ജൂത മാർക്‌സിസ്റ്റ് ചിന്തകനായ എഡ്‌വേഡ്‌ സായിദ്,Orientalism എന്ന പുസ്തകത്തിൽ,മാർക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയുണ്ടായി.ഇന്ത്യ ചരിത്രത്തിന് സായിദ്,സർദാർ കെ എം പണിക്കരുടെ Asia and Western Dominance ( 1953 ) നെയാണ് ആശ്രയിച്ചത്.മാർക്സിനെ അപ്പടി വിഴുങ്ങിയതിനെ ഉറുദു മാർക്‌സിസ്റ്റ്‌ ചിന്തകൻ ഐജാസ് അഹമ്മദ്,In Theory യിൽ തിരസ്‌കരിച്ചു.
ഇന്ത്യയുടെ പ്രൗഢമായ നാഗരികതയെ,വെറും അലസ ഗ്രാമ വ്യവസ്ഥയായി മാർക്‌സ് ലഘൂകരിച്ചതും ആ നാഗരികത തകർന്നു തരിപ്പണമായെന്ന് വിലപിച്ചതും അന്ധവിശ്വാസ ജടിലമായിരുന്നു ഇന്ത്യയുടെ അടിത്തറയെന്ന് കൽപിച്ചതും ഒരിന്ത്യക്കാരനും വകവച്ചു കൊടുക്കാൻ കഴിയില്ല.ഈ ലളിതവൽക്കരണത്തിൽ നിന്നാണ് മാർക്‌സ്,ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം സൃഷ്ടിച്ചു എന്ന അബദ്ധ നിഗമനത്തിൽ നിപതിച്ചത്.

ബ്രിട്ടൻറെ കോളനിവൽക്കരണം ഇന്ത്യയിൽ വിപ്ലവമല്ല,വികസന മുരടിപ്പാണ് സൃഷ്ടിച്ചത്.ഭിന്നിപ്പിക്കൽ തന്ത്രം വഴി,നാട്ടുരാജ്യങ്ങളെ തമ്മിൽ ബ്രിട്ടൻ സംഘർഷത്തിൽ തളച്ചത് കാരണം,ബ്രിട്ടനെതിരെ ഒരു ഐക്യനിര ഉണ്ടായില്ല.ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം,മാർക്‌സിസം പോലെ തന്നെ,മാർക്‌സിന്റെ സ്വന്തമല്ല.ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌,മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.അത് എഡ്‌വേഡ്‌ സായിദ് തുറന്നു പറഞ്ഞില്ല.

കോളനി വാഴ്ചയ്ക്ക് മുൻപുള്ള ഇന്ത്യ അലസ വ്യവസ്ഥയാണെന്ന നിഗമനം,മാർക്‌സ് യൂറോപ്പിൻറെ ഫ്യൂഡൽ ഭൂതകാലത്തെപ്പറ്റി,അവയെ സംബന്ധിച്ച പ്രവർത്തനങ്ങളിൽ പറഞ്ഞതിൻറെ ആവർത്തനമാണ്.ഭൂതകാലം ചലന രഹിതമാണെന്ന ചാരുകസേര ചിന്ത മാത്രമാണ്,അത്.ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇന്ത്യയെ ചെറിയ വട്ടത്തിൽ ഒതുക്കി എന്ന മാർക്‌സിന്റെ വിമർശനം,'യൂറോപ്യൻ ജീവിതം ഗ്രാമീണ വിഡ്ഢിത്ത'ത്തിൽ കുരുങ്ങി കിടക്കുന്നു എന്ന അദ്ദേഹത്തിൻറെ തന്നെ പ്രസ്‌താവനയുമായി തട്ടിച്ചു നോക്കിയാൽ മതി.

ഐജാസ് അഹമ്മദ് 

ഏഷ്യയിൽ ഒരു വിപ്ലവം നടക്കാതെ മാനവരാശിക്ക് അതിൻറെ ദൗത്യം പൂർത്തീകരിക്കാനാവുമോ എന്ന് മേൽ ഉദ്ധരിച്ച ഖണ്ഡികയ്ക്ക് ഒടുവിൽ മാർക്‌സ് ചോദിക്കുന്നുണ്ട്.മാർക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിൻറെ അടിസ്ഥാന ദൗർബല്യവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ്,ഇത്.മാർക്‌സിന്റെ സിദ്ധാന്ത പ്രകാരം,വിപ്ലവം നടക്കാൻ മുതലാളിത്തം മൂത്തു പഴുക്കണം.ഇങ്ങനെ മുതലാളിത്തത്തിൻറെ മൂത്തു പഴുക്കലായി അദ്ദേഹം കൊളോണിയലിസത്തെ തെറ്റിദ്ധരിച്ചിട്ടുണ്ടാകണം.സ്വന്തം നാടായ ജർമനിയിലും ഇങ്ങനെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മാർക്‌സ് ഇന്ത്യയെപ്പറ്റി പത്ര പ്രവർത്തനം നടത്തുന്ന കാലത്ത്,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം,അമേരിക്കയിൽ ഈ മൂത്തു പഴുക്കൽ നടന്നിരുന്നു.ഇന്ത്യ കുറെ മുന്നോട്ട് പോയിരുന്നു.ആഫ്രിക്കയിൽ അത് തുടങ്ങുകയായിരുന്നു.ഇങ്ങനെയൊക്കെ കാണുന്നത് പാപ്പരത്തമാകുന്നത്,1835 ൽ ഇംഗ്ലണ്ടും ഇന്ത്യയും സാമ്പത്തികമായി  ശക്തികൾ ആയിരുന്നു എന്നതിനാലാണ്.

മുൻപ് ഉദ്ധരിച്ച ഖണ്ഡികയുടെ തുടർച്ചയായി മാർക്‌സ് പറയുന്നു:

"ഏതെങ്കിലും ഒരു ചെറു തുണ്ട് ഭൂമിയിൽ അള്ളിപ്പിടിച്ചു നിന്ന് സാമ്രാജ്യങ്ങൾ മണ്ണടിയുന്നതും വിവരണാതീതമായ ക്രൂരതകൾ കാട്ടി കൂട്ടുന്നതും വൻ നഗരങ്ങളിൽ ജനത്തെയാകെ കശാപ്പ് ചെയ്യുന്നതും എല്ലാം ഏതെങ്കിലും പ്രകൃതി കോപത്തിൽ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈകെട്ടി നോക്കി നിൽക്കുകയും,അതേ സമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിൽക്കുകയും ചെയ്‌തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്.മറുവശത്ത്,അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം,നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്.ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,അവ,അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി,അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്.ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള ( കാമ ധേനു ) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

മാർക്‌സ് തുടർന്ന് എഴുതി:

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ,അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം.ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും,ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."
ചെന്നമ്മ 
അതീതത്തെ അവഗണിച്ച്,'ചരിത്രത്തിൻറെ അനിവാര്യമായ മുന്നോട്ടുള്ള പ്രയാണത്തെ' ആലിംഗനം ചെയ്‌ത മാർക്‌സിന്റെ മണ്ടൻ ചരിത്ര ബോധമാണ്,ഇംഗ്ളണ്ട് ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടത്തിയെന്ന് പറയിച്ചത്.'മൂലധനം ' വായിച്ച മാർക്സിസ്റ്റുകൾ അധികമുണ്ടാകാൻ ഇടയില്ലെങ്കിലും,ഇത്തരം മണ്ടൻ താരതമ്യങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ രചനയും.മൂലധനത്തിൻറെ ആദിമ സമാഹരണത്തിൽ,യൂറോപ്യൻ കർഷക സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടതിനെയും മാർക്സ് കാണുന്നത്,ഇങ്ങനെ തന്നെയാണ്.ചരിത്രം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും ചരിത്രത്തിൻറെ  ഈ കാരുണ്യമില്ലായ്മയിൽ നിന്ന് മഹത്തായ ചിലതൊക്കെ ഉണ്ടാകും എന്നുമുള്ള ഭ്രാന്തമായ മാർക്സിയൻ കാഴ്ചപ്പാടിന്റെ പ്രാകൃത  ജൽപനം മാത്രമാണ്,ഇത്.ദേശീയതയെ കരുവാക്കി,ചരിത്രത്തിന്റെ ദ്വന്ദ്വാത്മകതയെ പൊക്കിപ്പിടിക്കുന്നത്,തോരണമിട്ട ഉന്മാദമാണ്.
മാർക്സിനെ ഇന്ത്യയുടെ ചരിത്രം തന്നെ തോൽപിച്ചു.1853 ൽ മാർക്‌സ് ഈ ലേഖനം എഴുതുമ്പോൾ,ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്,വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു.അതുകൊണ്ട് ഡാനിയൽസണ്,മാർക്സ് ഇങ്ങനെ എഴുതി:

"ഇന്ത്യയിൽ പൊതു വിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ തന്നെ,ഗൗരവതരമായ സങ്കീർണതകൾ ബ്രിട്ടീഷ് ഭരണകൂടം അഭിമുഖീകരിക്കും.ബ്രിട്ടൻ പ്രതിവർഷം ഇന്ത്യക്കാരിൽ നിന്ന് വാടക,ഹിന്ദുക്കൾക്ക് ഉപയോഗശൂന്യമായ റയിൽവേയിൽ നിന്നുള്ള തീരുവ,പട്ടാളക്കാരും അല്ലാത്തവരും ആയവർക്ക് പെൻഷൻ,അഫ്‌ഗാനിസ്ഥാനിലും മറ്റുമുള്ള യുദ്ധത്തിൻറെ വിഹിതം എന്നിങ്ങനെ പലതും പിടിച്ചു വാങ്ങുന്നു.സമാനതകൾ ഇല്ലാത്ത ഈ പിടിച്ചു വാങ്ങലും ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന കൊള്ളയും,പ്രതിവർഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് ഉദാരമായി അയയ്ക്കുന്ന ചരക്കിൻറെ മൂല്യവും കണക്കാക്കിയാൽ അത്,ഇന്ത്യയിലെ ആറു കോടി കാർഷിക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിന് മുകളിൽ വരും.ഇത് പക മുറ്റിയ ചോരയൂറ്റലാണ്."

റഷ്യയിൽ പീറ്റേഴ്‌സ്ബർഗിലെ ഒരു ബാങ്കിൽ 50 വർഷം ജോലി ചെയ്‌ത നിക്കോളായ് ഡാനിയൽസനാണ്,മൂലധനം റഷ്യനിലേക്ക് പരിഭാഷ ചെയ്‌തത്‌.
മാർക്‌സ് ജീവിച്ചിരിക്കെ തന്നെ ഇന്ത്യ അദ്ദേഹത്തെ തിരുത്തി.
മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ പ്രവചനം ഇതായിരുന്നു:

"പ്രാചീനമായ ആ ലോകം തവിടു പൊടിയാകുന്നത് കണ്ട്,നമുക്കുണ്ടാകുന്ന മനോവേദന എത്ര ദുസ്സഹം ആണെങ്കിലും,ചരിത്രത്തിൻറെ നിലപാടിൽ നിന്ന് നമുക്കും ഗൊയ്‌ഥെയെപോലെ ഇങ്ങനെ പറയാൻ അവകാശമുണ്ടാകും:
ഈ ദണ്ഡനം കൊണ്ട്,നമുക്ക് കൂടുതൽ സന്തോഷം ഉണ്ടാകുമെങ്കിൽ,അത് എന്തിന് നമ്മെ വേദനിപ്പിക്കണം?തിമൂറിൻറെ മരണം എത്രയെത്ര ആത്മാക്കളെയാണ് വിഴുങ്ങിയത്?"

ഏറ്റവും ക്രൂരമായ തിന്മകൾ പോലും ചരിത്രത്തിൻറെ ഫലശ്രുതിയായി കാണുന്ന ഈ സമീപനം,പ്രപഞ്ചം ഗർഭത്തിൽ വഹിക്കുന്ന ഭൂകമ്പങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാൻ നോക്കുന്ന മുറി വൈദ്യന്റേതാണ്.1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും,അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്,മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.
ഇപ്പോഴത്തെ ബൽഗാമിൽ 1778 ഒക്ടോബർ 23 നാണ് ചെന്നമ്മ ജനിച്ചത്.15 വയസിൽ മല്ല സർജ രാജാവിനെ വിവാഹം ചെയ്‌തു.ഏകപുത്രൻ മരിച്ചപ്പോൾ 1824 ൽ ശിവലിംഗപ്പയെ ദത്തെടുത്ത് കിരീടാവകാശിയാക്കി,ബ്രിട്ടൻ ഇത് അംഗീകരിക്കാതെ ശിവലിംഗപ്പയെ പുറത്താക്കാൻ നിർദേശിച്ചു.ഇതാണ് 1856 ൽ അനന്തരാവകാശിയില്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടന്റേതാകും എന്ന ഡൽഹൗസി നയത്തിന് ആധാരമായത്-Doctrine of Lapse.

ബ്രിട്ടീഷ് നയത്തിനെതിരെ ചെന്നമ്മ ബോംബെ ഗവർണർ എൽഫിൻസ്റ്റണ് ചെന്നമ്മ കത്തെഴുതി.ബ്രിട്ടൻ നിരാകരിച്ചപ്പോൾ ചെന്നമ്മ യുദ്ധം പ്രഖ്യാപിച്ചു.15 ലക്ഷം രൂപ വരുന്ന കിട്ടൂര് ഖജനാവ് പിടിക്കാൻ ബ്രിട്ടൻ ഒരുമ്പെട്ടു.20797 ഭടന്മാരും 437 പീരങ്കികളുമായി ബ്രിട്ടൻ കിട്ടൂരിനെ ആക്രമിച്ചു.1824 ഒക്ടോബറിലെ ആദ്യ വട്ട പോരാട്ടത്തിൽ ബ്രിട്ടൻ തോറ്റു.കലക്റ്റർ ജോൺ താക്കറെ കൊല്ലപ്പെട്ടു.രണ്ടാംഘട്ടത്തിൽ സോളാപ്പൂർ സബ് കലക്റ്റർ ജോൺ മൺറോ കൊല്ലപ്പെട്ടു.മന്ത്രി സങ്കോളി രായണ്ണയുടെ സഹായത്തോടെ പൊരുതിയ ചെന്നമ്മയെ ബെയിൽ ഹോംഗാൽ കോട്ടയിൽ തടവിലാക്കി.1829 ഫെബ്രുവരി രണ്ടിന് അവർ മരിച്ചു .

മാർക്സിന്റെ തല തിരിഞ്ഞ ചരിത്ര ബോധത്തിന് തെക്കേ ഇന്ത്യയിൽ നിന്നുള്ള തിരുത്താണ്,ചെന്നമ്മ.ഇതൊരു അലസ വ്യവസ്ഥ ആയിരുന്നില്ല.

See https://hamletram.blogspot.com/2019/09/blog-post_9.html


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...