Saturday 24 October 2020

ആലി മുസലിയാർ:ഇരന്നു വാങ്ങിയ തൂക്കുമരം

തീവ്രവാദികളുടെ ബന്ദി 

റനാട്ടിൽ സ്വാതന്ത്ര്യ സേനാനികളായ മാപ്പിളമാർ പലരും ഉണ്ടാ
യിരുന്നു.അതിൽ തന്നെ ഹിന്ദു വംശഹത്യയ്ക്ക് മുതിരാത്ത മാപ്പിള കോൺഗ്രസുകാരുമുണ്ട്.എന്നാൽ,തിരൂരങ്ങാടിയിലെ അക്രമി കക്ഷി നേതാവായാണ് നാം ആലി മുസലിയാരെ കെ മാധവൻ നായരുടെ 'മലബാർ കലാപ'ത്തിൽ പരിചയപ്പെടുന്നത്.നായർ എഴുതുന്നു:

" തിരൂരങ്ങാടിയിലുള്ള ഖിലാഫത്തുകാരുടെ ഇടയിൽ അക്രമരാഹിത്യം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ആയ രണ്ടു കക്ഷികൾ മുൻപ് തന്നെ ഉണ്ടായിരുന്നു.കോൺഗ്രസ് പ്രവർത്തകന്മാർക്ക് അവിടെ സ്വതന്ത്രമായി പ്രവേശിച്ച് പ്രചാരവൃത്തി നടത്തുവാൻ സാധിച്ചിരുന്ന കാലത്ത് അക്രമകക്ഷികൾക്ക് പറയത്തക്ക സ്വാധീന ശക്തി ഉണ്ടായിരുന്നില്ല.പക്ഷെ,നിരോധന കല്പനയുടെ ഫലമായി ഈ കക്ഷിയുടെ ശക്തി വർദ്ധിക്കുകയും അക്രമരാഹിത്യ കക്ഷിയുടെ ശക്തിയുടെ ക്ഷയിക്കുകയും ചെയ്തു വന്നിരുന്നു.ലഹളത്തലവനായി പിന്നീട് പേരു കേട്ട ആലി മുസലിയാരായിരുന്നു അക്രമകക്ഷികളുടെ നേതാവ്.കുഞ്ഞലവി,ലവക്കുട്ടി എന്നീ രണ്ടു മാപ്പിള യുവാക്കളായിരുന്നു മുസലിയാരുടെ അനുചരരിൽ പ്രധാനികൾ.പോലീസുകാരുടെ അഴിമതികൾ നിമിത്തം കുപിതരായിരുന്ന മാപ്പിളമാരുടെ ഇടയിൽ ആലി മുസലിയാരുടെ ഉപദേശങ്ങൾ ക്ഷണത്തിൽ ഫലിക്കാൻ തുടങ്ങി.കുഞ്ഞലവിയും ലവക്കുട്ടിയും ഖഡ്‌ഗ പാണികളായി ജനങ്ങളുടെ ഇടയിൽ സഞ്ചരിച്ചു.ഒരു ലഹളയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങി.ഈ വർത്തമാനം ഏറനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രചാരക വൃത്തി ചെയ്തിരുന്ന എം പി നാരായണ മേനോന്റെയും മുഹമ്മദ് മുസലിയാരുടെയും ചെവികളിൽ പതിഞ്ഞു.അവർ ഉടനെ തിരൂരങ്ങാടിലെത്തി ആലി മുസലിയാരുമായി കണ്ട് ഒന്നു രണ്ടു ദിവസം നടത്തിയ വാദ പ്രതിവാദത്തിൻറെ ഫലമായി ആലി മുസലിയാർ അക്രമ പ്രവൃത്തിയിൽ നിന്ന് പിന്മാറുവാൻ സമ്മതിച്ചു.ലഹളയ്ക്ക് ഒരുങ്ങുന്നില്ലെന്ന് വാഗ്‌ദത്തവും ചെയ്തു.ഇതെല്ലാം നടന്നത് ജൂൺ മാസത്തിലായിരുന്നു."
ആലി മുസലിയാർ 

കെ എൻ പണിക്കർ എഴുതുന്നത്,കലാപം തുടങ്ങി അടുത്ത ദിവസം,1921 ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് ചേർന്ന യോഗം ഓരോ മേഖലയിലും ലഹള ഏകോപിപ്പിക്കാൻ നേതാക്കളെ കണ്ടെത്തി എന്നാണ്.ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി തങ്ങൾ,വാരിയൻ കുന്നൻ എന്നിവരെയും തിരുങ്ങാടി ആലി മുസലിയാരെയും വള്ളുവനാടിൻറെ ചില ഭാഗങ്ങൾ സീതിക്കോയ തങ്ങളെയും ഏൽപിച്ചു.മുസലിയാർ ആയിരുന്നു കേന്ദ്ര ബിന്ദു.

ഏറനാട് താലൂക്കിലെ നെല്ലിക്കുത്തിൽ 1861 ൽ ജനിച്ച ഏരികുന്നൻ പാലാട്ട് മുളയിൽ അലി എന്ന ആലി മുസലിയാർ വാരിയൻ കുന്നന്റെ അയൽക്കാരനും ബന്ധുവും അയാളെപ്പോലെ ലഹളയുടെ പൈതൃകം പേറുന്നവനും ആയിരുന്നു.പൊന്നാനി മക് ദൂം കുടുംബത്തിൽ കുടുംബത്തിൽ നിന്നായിരുന്നു ഉമ്മ കോട്ടക്കൽ ആമിന.ബാപ്പ കുഞ്ഞിമൊയ്തീൻ മൊല്ല.ഉപ്പാപ്പ മൂസ ഒരു മുൻ ലഹളയിൽ കൊല്ലപ്പെട്ടു.പൊന്നാനി ഷെയ്ഖ് സൈനുദീൻ മക് ദൂമിൽ നിന്ന് മതം പഠിച്ച മുസലിയാർ ഏഴു വർഷം മക്കയിലായിരുന്നു.പിന്നെ ലക്ഷദ്വീപിലെ കവരത്തിയിൽ കുറച്ചു നാൾ ഖാസി.സഹോദരനും അടുത്ത ബന്ധുക്കളും 1896 മഞ്ചേരി മാപ്പിളലഹളയിൽ കൊല്ലപ്പെട്ടിരുന്നു.1894 ൽ അയാൾ മടങ്ങിയെത്തി.

1921 ലഹളയ്ക്ക് മുൻപത്തെ ഭീകര ലഹളയായിരുന്നു 1896 ൽ നടന്നത്.മഞ്ചേരി കുന്നത്ത് ഭഗവതി അമ്പലത്തിൽ കയറി സ്ഥാനമുറപ്പിച്ച നൂറോളം മാപ്പിള ഭീകരരെ തുരത്തുകയാണ് അന്ന് ചെയ്തത്.മുൻപൊരു ലഹളയിൽ മാപ്പിളമാർ ജയിച്ച ഈ സ്ഥലം കച്ചേരിയിൽ നിന്ന് രണ്ട് ഫർലോങ് അകലെയാണ്.ഒരു ഞായറാഴ്ച ക്ഷേത്രത്തിൽ കയറിയ മാപ്പിളമാർ മഞ്ചേരി കോവിലകത്ത് നിന്ന് ആഹാരം വരുത്തി.ബാങ്ക് വിളിച്ച് അത് കഴിക്കാൻ ഒരുങ്ങി.ട്രഷറി പാറാവുകാരായ പട്ടാളക്കാർ കച്ചേരിയിൽ നിന്ന് കുന്നത്തമ്പലത്തിലേക്ക് മാപ്പിളമാർക്ക് നേരെ വെടി തുടങ്ങി.ഉണ്ടയും തിരയും വേണ്ടത്രയില്ലാതെ അത് നിന്നു.അങ്ങനെ നിന്നതാണെന്ന് ലഹളക്കാർ അറിഞ്ഞില്ല.രാത്രി കലക്റ്ററും പട്ടാളവും എത്തി.ക്ഷേത്രത്തിന് തെക്കു കിഴക്കേ കുന്നിൽ നിന്ന് വെടി തുടങ്ങി.താഴെ ക്ഷേത്രത്തിലുള്ള മാപ്പിളമാരുടെ വെടി കുന്നിൻറെ പരിധിക്കപ്പുറം കടന്നില്ല.മാപ്പിളമാർ പട്ടാള വെടിയുണ്ടയെ പൃഷ്ഠം കൊണ്ട് തടുത്തു.92 മാപ്പിളമാർ ക്ഷണ നേരത്തിൽ കൊല്ലപ്പെട്ടു.20 മാപ്പിളമാരെ കഴുത്തു വെട്ടിയ നിലയിൽ കണ്ടു -പട്ടാള വെടിയേൽക്കുന്നതിന് പകരം സഹ മാപ്പിളമാർ തല വെട്ടിയതായിരുന്നു.

ഇത് കഴിഞ്ഞ് 17 കൊല്ലം രംഗം ശാന്തമായിരുന്നു.വെടി കൊണ്ടാൽ ശുഹദാക്കൾ ആകില്ല,സ്വർഗത്ത് പോവില്ല എന്ന് മാപ്പിളമാർക്ക് ബോധ്യപ്പെട്ടു.1915 ൽ മാർഗം കൂടിയ തീയൻ തിരിച്ച് ഹിന്ദുവായപ്പോൾ അതിന് കൂട്ട് നിന്ന കലക്ടർ ഇന്നസിനെ കാളികാവിൽ സൈക്കിളിൽ സഞ്ചരിക്കെ മാപ്പിളമാർ വെടി വച്ചു -മതഭ്രാന്ത് വീണ്ടും ഇളകി.1919 ഫെബ്രുവരിയിൽ അടുത്ത ലഹള.പിരിചയപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ചേക്കാജി മങ്കട പള്ളിപ്പുറം ഇല്ലത്തെ നമ്പൂതിരിയെ കൊല്ലാൻ തീരുമാനിച്ചതായിരുന്നു പശ്ചാത്തലം.പാട്ടവും മിച്ചവാരവും കൊടുക്കാത്ത അയാളെ ഒഴിയാൻ കോടതി വിധിച്ചു.നമ്പൂതിരി ചേക്കാജിയുടെ മകൻറെ നിക്കാഹ് മുടക്കി.അഞ്ചാറ് പേരെ സംഘടിപ്പിച്ച് ചേക്കാജി മാപ്പിള പുറപ്പെട്ടു.കൊല്ലേണ്ട നമ്പൂതിരി പയ്യപ്പള്ളി ഇല്ലത്ത് ഒരു വേളിയിൽ പങ്കു കൊള്ളുകയായിരുന്നു.അവിടെ ചെന്ന് ചേക്കാജിയും സംഘവും ഏഴര നാഴിക പുലരാനുള്ളപ്പോൾ കുളിക്കാൻ പുറത്തിറങ്ങിയ മുടപുലാപ്പള്ളി നമ്പൂതിരിയെയും മണ്ണാർക്കാട് നിന്ന് വന്ന കാട്ടുമാടം നമ്പൂതിരിയെയും കൊന്നു.ഇവർ നിരപരാധികൾ ആയിരുന്നു.കൊലയ്ക്ക് ശേഷം പന്തലൂര്ക്ക് പോയ ചേക്കാജി സംഘം പുഴയിൽ കുളിച്ചിരുന്ന ഒരു നമ്പൂതിരിയെയും എമ്പ്രാന്ത്രിരിയെയും വെടി വച്ച് കൊന്നു.നേരം പുലർന്നപ്പോൾ പന്തലൂരിൽ എത്തിയ അവർ റോഡ് വക്കത്ത് നിന്ന രണ്ട് നായന്മാരെ വെട്ടിക്കൊന്നു.നെന്മിനിയിൽ ചെന്ന് കയിലോട്ട് വാരിയത്ത് കയറി.പട്ടാളവും പോലീസുമെത്തി ചേക്കാജി സംഘത്തെ വകവരുത്തി -വർഗ സമരം വീണ്ടും തുടങ്ങി.

മുസലിയാരെ വിചാരണയ്ക്ക് കൊണ്ട് പോകുന്നു 

ആലി മുസലിയാർ 1907 ൽ തിരൂരങ്ങാടി പള്ളി മുഖ്യ ഖാസിയായി.ഏറനാട്ടും വള്ളുവനാട്ടും മദ്രസകൾ തുടങ്ങി.സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ നാട് കടത്തിയ വിടവ് അദ്ദേഹം നികത്തി.ജില്ലയിൽ ഖിലാഫത്ത് കമ്മിറ്റികൾ മുസലിയാർ ഉണ്ടാക്കി.സന്നദ്ധ ഭടന്മാരെ കണ്ടെത്തി.മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങൾ നടത്തി.കെ എൻ പണിക്കർ എഴുതുന്നു:

" തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസലിയാർ ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.അധികം കഴിയുന്നതിന് മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 മധ്യമാകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസലിയാർ വികസിപ്പിച്ചെടുത്തു.വോളന്റിയർമാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാള ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസലിയാരുടെ രണ്ട് വിശ്വസ്ത അനുയായികൾ ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു."

മുസലിയാരെയും അനുയായികളെയും അക്രമകാരികളായാണ് ജനവും കണ്ടതെന്ന് പണിക്കർ തുടർന്ന് എഴുതുന്നു.ചേരൂർ ലഹളയിലെ ശുഹദാക്കളുടെ ഖബറിലേക്ക് അവർ ഘോഷയാത്ര നടത്തി.ഈ ഖബറിൽ 1921 ജൂൺ എട്ടിന് മുസലിയാർ കൂട്ട പ്രാർത്ഥന ആസൂത്രണം ചെയ്തു.അന്ന് പട്ടണത്തിൽ നാനൂറോളം ആയുധധാരികളായ ഭടന്മാരുടെ ജാഥ നടത്തി.എല്ലാ വെള്ളിയാഴ്ചയും ജാഥ പതിവായി.

സർക്കാർ ആശീർവാദത്തോടെ 1921 ജൂലൈ 24 ന് ഉലമ അസോസിയേഷൻ പൊന്നാനിയിൽ നടത്തിയ ഖിലാഫത്ത് വിരുദ്ധ സമ്മേളനത്തെ എതിർക്കാൻ മുസലിയാർ നയിച്ച വൻ ജാഥ പോലീസ് തടഞ്ഞു.ഒരു പോലീസ് ഓഫിസറെ ജാഥക്കാർ തല്ലി.മുഹമ്മദ് അബ്‌ദു റഹ്‌മാൻ എത്തി സംഘർഷം ഒഴിവാക്കി.ജാഥക്കാർ കഠാരകൾ കരുതിയിരുന്നു.കോൺഗ്രസ് നേതാക്കളെക്കാൾ മാപ്പിളമാർ മുസലിയാരെ വിശ്വസിച്ചു.ഖുർ ആൻ നോക്കി ഹിംസ ആകാമെന്ന് അദ്ദേഹം കണ്ടെത്തി.ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അയാൾ ഖിലാഫത്ത് ചക്രവർത്തിയായി പ്രഖ്യാപിച്ചു.ഒരു ഖിലാഫത്ത് രാജ്യം അയാൾ സ്വപ്നം കണ്ടു.1921 ഓഗസ്റ്റ് 22 ന് ജമാ അത്ത് പള്ളിയിൽ ആയിരുന്നു,രാജാവായി അഭിഷേകം.ചന്തപ്പിരിവും കടത്ത് ചുങ്കവും ഖിലാഫത്ത് സർക്കാരിനാണെന്ന് അയാൾ പ്രഖ്യാപിച്ചു.

രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനി ബ്രിട്ടീഷ് പട്ടാളത്തെ മിക്കവാറും നിലം പരിശാക്കിയെന്നാണ് മാപ്പിളമാർ വിശ്വസിച്ചത്.മലപ്പുറത്ത് നിന്ന് പട്ടാളത്തെ നീക്കിയത് ഇത് കൊണ്ടാണെന്ന് അവർ തെറ്റിദ്ധരിച്ചു.മലപ്പുറം ബാരക്സിലെ സാധനങ്ങൾ ലേലം ചെയ്ത് വിറ്റത് ബ്രിട്ടീഷ് ദാരിദ്ര്യം കൊണ്ടാണെന്ന് അവർ കരുതി.കോൺഗ്രസും ഖിലാഫത്തും വോളന്റിയര്മാരെ ചേർത്തത് സർക്കാരിനെതിരായ യുദ്ധ സന്നാഹമാണെന്നും വിലയിരുത്തി.അങ്ങനെ മുസലിയാരുടെ അക്രമ സന്നാഹം ഫലിച്ചു.മെസൊപൊട്ടേമിയയിൽ നിന്ന് പിരിച്ചയയ്ക്കപ്പെട്ട,ജീവിതം വഴി മുട്ടിയ മാപ്പിള പട്ടാളക്കാർ അതിൽ ചേർന്നു.

മുസലിയാർ കുറെക്കാലം മതം പഠിപ്പിക്കാൻ പൂക്കോട്ടൂരിൽ താമസിച്ചതിനാൽ അവിടെ ശിഷ്യന്മാരുണ്ടായിരുന്നു.സാമൂതിരിയുടെ സേനാധിപൻ പാറ നമ്പിയാൽ കൊല്ലപ്പെട്ട മാപ്പിളമാർക്ക് ആണ്ടു തോറും നടത്തുന്ന മലപ്പുറം നേർച്ചയ്ക്ക് വരുന്ന പെട്ടികളിൽ ഏറ്റവും പ്രധാനമായ പെട്ടി വരുന്ന പൊക്കിയാട് പൂക്കോട്ടൂരിന് തൊട്ടടുത്താണ്.വള്ളുവമ്പുറം അംശത്തിൽ പുല്ലാരയിലും നേർച്ചയുണ്ട്.വള്ളുവമ്പുറം അധികാരി പേരാപ്പുറവൻ അഹമ്മദ് കുട്ടി ഖിലാഫത്ത് വിരോധി ആയിരുന്നു.മലപ്പുറം,പുല്ലാര നേർച്ചകളിൽ മുട്ടലും വിളിയും അഥവാ വാദ്യഘോഷമുണ്ട്.1921 മെയ് -ജൂൺ പുല്ലാര നേർച്ചയിൽ ഘോഷം വേണ്ടെന്ന് പൂക്കോട്ടൂർ മാപ്പിളമാർ നിർബന്ധം പിടിച്ചപ്പോൾ അധികാരി സമ്മതിച്ചില്ല.വഴക്കായി.നിലമ്പുർ കോവിലകം വക പൂക്കോട്ടൂർ എസ്റ്റേറ്റിൽ നിന്ന് പിരിച്ചയച്ച പിരിവുകാരൻ കളത്തിങ്കൽ മുഹമ്മദ് ആയിരുന്നു പൂക്കോട്ടൂർ കക്ഷിയിൽ പ്രധാനി.

ജൂലൈ 24 ന് പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയ കേസിൽ മുഹമ്മദിൻറെ വീട്ടിൽ പോലീസ് കയറി.ഇത് തന്നെ ദ്രോഹിക്കാൻ അധികാരിയും കോവിലകത്ത് താമസിച്ചിരുന്ന നിലമ്പുർ ആറാം തിരുമുൽപ്പാടും ചേർന്ന് ഉണ്ടാക്കിയതാണെന്ന് മുഹമ്മദും സംഘവും കരുതി.ആയുധങ്ങൾ ശേഖരിച്ച് സംഘം ജൂലൈ അവസാനം കോവിലകം ആക്രമിച്ചു.മാസപ്പടി ബാക്കി 350 രൂപ ഉടൻ വേണമെന്ന് മുഹമ്മദ് തിരുമുൽപ്പാടിനെ ഭീഷണിപ്പെടുത്തി.അയൽക്കാരനായ മാപ്പിളയിൽ നിന്ന് പണം വാങ്ങി സംഘത്തെ തിരിച്ചയച്ചു.ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ ഡിവൈ എസ് പി എം നാരായണ മേനോൻ എത്തി മുഹമ്മദിനെ കോവിലകത്തേക്ക് വിളിച്ചു.അയാൾ ഉടനെ പോയില്ല.കുറെക്കഴിഞ്ഞ് വാളും കത്തിയും മറ്റായുധങ്ങളുമായി 200 ൽ പരം ആളെയും കൂട്ടി അയാൾ ചെന്നു.മേനോൻ ഉപായത്തിൽ അവരെ മടക്കി.

ഇക്കാര്യം അന്വേഷിക്കാനാണ് ഓഗസ്റ്റ് 19 രാത്രി  കലക്റ്ററും സംഘവും കോഴിക്കോട്ട് നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെട്ടത്.വാറന്റുകൾ ഇവർക്കെതിരെ ആയിരുന്നു:എം പി നാരായണ മേനോൻ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ,ചെമ്പ്രശ്ശേരി മൊയ്തീൻ,കാരാടൻ മൊയ്തീൻ കുട്ടി,കുട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ,ലവക്കുട്ടി,പൂക്കോട്ടൂർ കെ അബ്‌ദു ഹാജി,ആലി മുസലിയാർ.കാരാടൻ മൊയ്തീൻ അബ്‌ദു ഹാജി എന്നിവർ പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളായിരുന്നു.മുഹമ്മദ് മുസലിയാർ കമ്മിറ്റി പ്രസിഡന്റ്‌.മേനോൻ ഏറനാട് താലൂക്ക് കോൺഗ്രസ് സെക്രട്ടറി.

വാറന്റിൽ മൂന്ന് കാരണങ്ങൾ നിരത്തി:

ഒന്ന്:1894 ലെ ലഹളയിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ തിരുരങ്ങാടി ഖബറിൽ പ്രാർത്ഥിച്ചാണ് സംഘം കോവിലകത്ത് എത്തിയത്.
രണ്ട്‌:പൂക്കോട്ടൂരിലെ ഒരു മാപ്പിളയുടെ വീട്ടിൽ അന്യായമായി പരിശോധന നടത്തി എന്ന് ഭാവിച്ച് ജന്മിയുടെ പണം അപഹരിച്ചു.ഇൻസ്പെക്റ്ററെ കൊല്ലാൻ ശ്രമിച്ചു.
മൂന്ന്;തിരൂരിനടുത്ത് താനാളൂരിൽ കള്ള് ചെത്തുന്നവരെ തല്ലി;കുടങ്ങൾ ഉടച്ചു.അക്രമികളെ പിടിക്കുന്നത് തടസ്സപ്പെടുത്തി.

ഇതിന് പ്രേരണ നൽകിയ സംഘ തലവന്മാരെ മാപ്പിള ആക്ട് അനുസരിച്ച് പിടിക്കാനാണ് കലക്‌ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിയത്.കെ മാധവൻ നായർ,യു ഗോപാല മേനോൻ,യാക്കൂബ് ഹസ്സൻ എന്നിവരുടെ ഒരു മാസത്തെ തടവ് ശിക്ഷ അവസാനിച്ചത് ഓഗസ്റ്റ് 15 നായിരുന്നു.അവർക്ക് സ്വീകരണങ്ങൾ കിട്ടിയിരുന്നു.17 ന് കോഴിക്കോട്ട് ഘോഷയാത്ര കലക്റ്ററേറ്റിന് മുന്നിൽ എത്തിയിരുന്നു.കലക്റ്ററെ മുകളിൽ കണ്ട് യാത്രയിലുള്ളവർ ആർത്തു വിളിച്ചു.പൊതുവെ ശാന്തനായ തോമസ് ക്ഷുഭിതനായി കാണും.കലക്‌ടർ പട്ടാളത്തെ കൂട്ടി തിരൂരങ്ങാടിയിലെത്തി.ആലി മുസലിയാരെ പിടിക്കാൻ പള്ളി വളഞ്ഞു.മാപ്പിളമാർ പാഞ്ഞെത്തി.കലക്റ്റർക്കൊപ്പം എസ് പി ആർ എച്ച് ഹിച്ച്കോക്ക്,ഡിവൈ എസ് പി ആമു എന്നിവരും ഉണ്ടായിരുന്നു.20 പുലർച്ചെ തീവണ്ടിയിൽ ഇവർ എത്തി.

വളഞ്ഞത് കിഴക്കേ പള്ളി;മമ്പുറം പള്ളി പുഴയുടെ വടക്കേ കരയിൽ.കിഴക്കേ പള്ളി തെക്കേക്കരയിൽ അങ്ങാടിയുടെ നടുവിൽ.മാപ്പിളയായ ആമുവും ഹെഡ് കോൺസ്റ്റബിൾ മൊയ്തീനും പള്ളിക്കുള്ളിൽ കടന്ന് പരിശോധിച്ചു.മുസലിയാരെ കണ്ടില്ല.മൂന്ന് പേരെ അറസ്റ്റ് ചെയ്തു.11 മണി വരെ ശാന്തമായിരുന്നു.പള്ളി പൊളിച്ചെന്ന് വാർത്ത പരന്നു.പലയിടത്തു നിന്നും മാപ്പിളമാരെത്തി.ഒരു നാഴിക അകലെ താനൂർ സംഘവുമായി പോലീസ് ഏറ്റുമുട്ടി.വെടി വയ്‌പിൽ എട്ടു പേർ കൊല്ലപ്പെട്ടു.താനൂർ ഖിലാഫത്ത് സെക്രട്ടറി കുഞ്ഞി ഖാദർ ഉൾപ്പെടെ 40 പേരെ അറസ്റ്റ് ചെയ്തു.ഇവരോട് കൂടി കലക്റ്ററും സംഘവും തിരൂരങ്ങാടിയിലെത്തി.ജനം കൂട്ടമായി പടിഞ്ഞാറേക്ക് പോകാൻ തുടങ്ങിയപ്പോൾ ആലി മുസലിയാർ എത്തി തടഞ്ഞു.നടന്നില്ല.അവർ തക്ബീർ വിളികളോടെ പടിഞ്ഞാറേക്ക് നീങ്ങി.എ എസ് പി ജോൺസൺ,ഹെഡ് കോൺസ്റ്റബിൾ മൊയ്തീൻ എന്നിവരെ അവർ വെട്ടിക്കൊന്നു.യുദ്ധം നടന്നു.ക്യാപ്റ്റൻ റൗലിയും രണ്ട് പോലീസുകാരും ഒൻപത്  മാപ്പിളമാരും കൊല്ലപ്പെട്ടു.ഹെഡ് കോൺസ്റ്റബിൾ മൊയ്തീനെ അടിച്ചടിച്ചു കൊല്ലുകയായിരുന്നു എന്ന് മാധവൻ നായർ എഴുതുന്നു.

മാപ്പിളലഹളയുടെ ആരംഭം ഇങ്ങനെ ആയിരുന്നു.കുഞ്ഞി ഖാദറെ തൂക്കി കൊല്ലാൻ വിധിച്ചു.

തിരൂരങ്ങാടി സംഭവ ശേഷം മാപ്പിളമാർ ഭ്രാന്തരായി.നായർ എഴുതുന്നു:"ആലി മുസലിയാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയനായിരുന്നത്.ഒരുകാലത്ത് അക്രമത്തിൽ വിശ്വസിച്ചിരുന്ന മുസലിയാർ ലഹളയ്ക്ക് മുൻപായി അക്രമരാഹിത്യം തന്നെ എ അംഗീകരിച്ചിരുന്നുവെന്നും വിശ്വസിക്കാൻ വഴിയുണ്ട്.എങ്കിലും കുഞ്ഞലവി മുതലായവരുടെ ചില ദുർഘടങ്ങളായ ചോദ്യങ്ങൾക്ക് പൂർണമായ അക്രമരാഹിത്യത്തെ മുൻ നിർത്തി മറുപടി പറയാൻ തൻറെ മത വിശ്വാസങ്ങൾ പ്രതിബന്ധമായി തീർന്നു.സ്വയരക്ഷയ്ക്ക് പോലും അക്രമം അഥവാ ഹിംസ പാടില്ലെന്ന മഹാത്മജിയുടെ വ്രതം അനുഷ്ഠിപ്പാനോ നടപ്പിലാക്കുവാനോ മുസലിയാർക്ക് അസാധ്യമായി തോന്നി.അതുകൊണ്ടാണ് സ്വയരക്ഷയ്ക്ക് ഹിംസയാകാമെന്ന് മുസലിയാർ അലവിക്കുട്ടിയോടും മറ്റും ഉപദേശിച്ചത്.പക്ഷെ,അങ്ങനെയല്ലാത്ത ഹിംസയ്ക്ക് ഹിംസയ്ക്ക് ( agressive violence ) അദ്ദേഹം വിരോധി തന്നെ ആയിരുന്നു."

നായരുടെ വെള്ളപൂശൽ ഇസ്ലാമിനെപ്പറ്റി കാര്യവിവരം ഇല്ലാഞ്ഞിട്ടാണ്.ഇസ്ലാമിൻറെ ആരംഭം മുതൽ അതിൽ ഹിംസയുണ്ട്.മുസലിയാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല.മുഹമ്മദ് അബ്‌ദുറഹിമാനെ പോലുള്ളവർ ഉപദേശിച്ചിട്ടും കഴിഞ്ഞില്ല.എന്നാൽ വിവരവും ബോധവുമില്ലാത്ത വാരിയൻ കുന്നനെക്കാൾ ഭേദമാണ്.ചിലരെ വിളിച്ച് കൊള്ളമുതൽ മടക്കി കൊടുപ്പിച്ചു.കുറ്റിപ്പുറം പണിക്കരെ നിർബന്ധിച്ചു മതം മാറ്റാനുള്ള നീക്കം തടഞ്ഞു.അത് പണിക്കർ അപേക്ഷിച്ചിട്ടാണ്.തിരൂരങ്ങാടിയിൽ വന്നു കൂടിയ മാപ്പിളമാരെ ഒതുക്കാനോ അവരുടെ അക്രമം തടയാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നായർ പറയുന്നു.മുസലിയാർ പഠിപ്പിച്ചതാണ് അവർ ചെയ്തത്.നായർ എഴുതുന്നു:
"മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഒരു ലഹളത്തലവനായി ഭവിച്ചെങ്കിലും വാരിയൻ കുന്നൻ കുഞ്ഞമ്മതാജിയെപ്പോലെയോ മറ്റോ,യാതൊരു ധിക്കാരവും നടത്താൻ ആലി മുസലിയാർ ഇറങ്ങിപ്പുറപ്പെടുകയോ ശ്രമിക്കയോ ചെയ്‌തിരുന്നില്ല."

ഓഗസ്റ്റ് 28 ന് ബ്രിട്ടീഷ് കമാൻഡർ ജെ ഡബ്ലിയു റാഡ്ക്ലിഫ്,മലപ്പുറം കലക്‌ടർ ഓസ്റ്റിൻ എന്നിവർ ഇറക്കിയ വിളംബരം:

"ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടിയിൽ കടക്കാൻ ഒരുങ്ങുന്നു.ഇതിന് ഒരു തടസ്സവും ഉണ്ടാകരുത്.എല്ലാ സഹായവും ചെയ്യണമെന്ന് എല്ലാവരെയും താക്കീത് ചെയ്യുന്നു.പള്ളികളിലുള്ളവർ അതിൽ നിന്ന് എതിർത്താൽ അല്ലാതെ പള്ളികളുടെ നേർക്ക് വെടി വയ്ക്കുകയോ നാശം വരുത്തുകയോ ചെയ്യില്ല.എരുകുന്നൻ എന്ന പാലത്ത് മൂലയിൽ ആലി മുസലിയാർ 1921 ഓഗസ്റ്റ് 30 ചൊവ്വ രാവിലെ 9 മണിക്ക് മുൻപായി ഒരു വെളുത്ത തുണി വീശി തിരൂരങ്ങാടിക്കും വേങ്ങരയ്ക്കും ഇടയിൽ പുഴവക്കത്ത് എത്തി ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങണം.ഹാജരാകാത്ത പക്ഷം,തിരൂരങ്ങാടി നഗരം പീരങ്കി കൊണ്ട് വെടിവച്ചു തകർക്കും.ആലി മുസലിയാരുടെ കൂടെ പത്തിൽ അധികം പേർ വരാൻ പാടില്ല.ബാക്കിയുള്ളവർ അവരവരുടെ വീട്ടിൽ ഇരിക്കണം.കൈവശമുള്ള ആയുധങ്ങൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം."

വിളംബരത്തിൻറെ കോപ്പികൾ ഏറനാട്ടിൽ ഉടനീളം വിതരണം ചെയ്തു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ 400 മാപ്പിളമാർ കൊല്ലപ്പെട്ട് അവർ ഒന്നടങ്ങിയിരുന്നു.മുസലിയാർ 30 ന് പുഴവക്കത്ത് കീഴടങ്ങാതെ പള്ളിയിൽ ഇരുന്നു.തുടർന്ന് നടന്ന സംഭവത്തെപ്പറ്റി സർക്കാർ വിജ്ഞാപനം ഇതായിരുന്നു:
" തിരൂർ നിന്നും മലപ്പുറത്ത് നിന്നും രണ്ടു വഴിക്കായി പട്ടാളം തിരൂരങ്ങാടിക്ക് മാർച്ച് ചെയ്തു.30 വൈകിട്ട് അവർ കിഴക്കേ പള്ളി വളഞ്ഞു.പള്ളിയിൽ അനവധി മാപ്പിളമാർ ഉണ്ടായിരുന്നു.പള്ളി നശിപ്പിക്കരുതെന്ന ധാരണയിൽ അന്ന് പള്ളിയുടെ നേരെ വെടി വച്ചില്ല.30 ന് 9 .45 ന് ലഹളക്കാർ ഇങ്ങോട്ട് വെടി തുടങ്ങി.തുടർന്ന് അവർ പുറത്ത് ചാടി സൈന്യത്തെ എതിർത്തു.24 ലഹളക്കാർ കൊല്ലപ്പെട്ടു.ആലി മുസലിയാർ അടക്കം 42 പേർ കീഴടങ്ങി.16 തോക്കുകളും കുറെ വാളുകളും തിരകളും കിട്ടി."

കോഴിക്കോട്ട് നിന്ന് 25 ന് കെ പി കേശവ മേനോനും സംഘവും തിരൂരങ്ങാടിയിലെത്തി ആലി മുസലിയാരോട് കീഴടങ്ങാൻ ഉപദേശിച്ചു.അദ്ദേഹം അപേക്ഷ നിരസിച്ചു.താൻ പറഞ്ഞാൽ മാപ്പിളമാർ അനുസരിക്കില്ല എന്നായി മുസലിയാർ.അപ്പോൾ മുസലിയാർ രാജാവും കുഞ്ഞലവി സൈന്യാധിപനും ആയിരുന്നു.ലവക്കുട്ടിയാണ് മുഖ്യമന്ത്രി.ആ കൂടിക്കാഴ്ച കേശവമേനോൻ 'കഴിഞ്ഞ കാല' ത്തിൽ വിവരിച്ചിട്ടുണ്ട്.സായുധ സേന രാജാവിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.ഒരു വാൾ ചുമലിൽ തൂക്കി,മറ്റൊന്ന് കൈയിൽ പിടിച്ച് കുഞ്ഞലവി മേനോൻറെ അടുത്ത് ചെന്ന് നിന്നു.മേനോൻ മുസലിയാരെ അഭിവാദ്യം ചെയ്തു.മുസലിയാർ മേനോനെ ആലിംഗനം ചെയ്തു.മേനോൻ ഉപദേശിച്ചു:

" ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത്.കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.അവിചാരിതമായി പല ദുരിതങ്ങളും നമുക്കുണ്ടായി.ഇനിയും ലഹളയ്ക്ക് ഒരുങ്ങി നിൽക്കുന്നതായാൽ അത് നമുക്ക് വലിയ ആപത്തിനിടയാക്കും.ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കുറെ പട്ടാളക്കാർ കാറിൽ വരുന്നത് കണ്ടു.ഇനിയും വളരെ പട്ടാളം അടുത്ത് വരുമെന്നത് തീർച്ചയാണ്.അവർ വന്ന് വെടി വച്ച് തുടങ്ങിയാൽ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ ? അതുകൂടാതെ കഴിക്കണമെങ്കിൽ ആവശ്യപ്പെട്ട ആളുകൾ കീഴടങ്ങാൻ ഒരുങ്ങണം.എന്നാൽ തിരൂരങ്ങാടിയെയും ഇവിടത്തെ ജനത്തെയും രക്ഷിക്കാൻ കഴിയും.കീഴടങ്ങുന്നവരെ ശിക്ഷിക്കുമെന്നത് തീർച്ചയാണ്.പക്ഷെ അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം.അതിന് മുസലിയാർ മറ്റുള്ളവരെ ഉപദേശിക്കണം.ഇതാണ് എനിക്ക് പറയാനുള്ളത് .'

മുസലിയാർ ഒരു ദീർഘശ്വാസം വിട്ടു.മറ്റുള്ളവരെ നോക്കി അയാൾ മിണ്ടാതിരുന്നു.അവിടെ നിന്നവർ മേനോൻറെ ഉദ്ദേശ്യ ശുദ്ധിയെ സംശയിച്ചു.മേനോനും സംഘത്തിനും അവിടെ നിൽക്കുന്നത് ആപത്താണെന്ന് തോന്നി.എങ്കിലും മുസലിയാർ മേനോൻ പറഞ്ഞത് ശരി വച്ചു;തീരുമാനം കൂടെയുള്ളവർക്ക് വിട്ടു.മേനോനോട് പോകുമ്പോൾ ലവക്കുട്ടിയെയും കുഞ്ഞലവിയെയും കണ്ടിട്ട് പോകാൻ മുസലിയാർ ഉപദേശിച്ചു.ആ തീവ്രവാദികളുടെ ബന്ദിയായിരുന്നു,മുസലിയാർ.മേനോൻ കുഞ്ഞലവിയോട് സംസാരിച്ചു.അയാൾ പറഞ്ഞു;

" കീഴടങ്ങേണ്ട കഥ മാത്രം അവിടുന്ന് എന്നോട് പറയരുത്.അവർക്ക് എന്നെ കിട്ടിയാൽ കൊല്ലുക അല്ല ചെയ്യുക,അരയ്ക്കുകയാണ്.ഞാൻ അവരോട് യുദ്ധം ചെയ്ത് ചത്തുകൊള്ളാം ."

കുഞ്ഞലവി ആയിരുന്നു 20 ന് രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നത്.

മേനോൻ പിന്നീടുണ്ടായ കുഴപ്പത്തിന് മുസലിയാരെയല്ല,കൂടെയുള്ള തീവ്രവാദി സംഘത്തെയാണ് കുറ്റപ്പെടുത്തുന്നത്.എന്നാൽ മുഹമ്മദ് അബ്‌ദു റഹ്‌മാൻ മുസലിയാരെ തന്നെ ഉത്തരവാദിയായി കണ്ടു.അദ്ദേഹം അത് മുസലിയാരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.ദീൻ അപകടത്തിലാണെന്നും പള്ളിയിൽ കിടന്ന് മരിക്കാമെന്നും മുസലിയാർ കരുതി.
കെ പി കേശവ മേനോൻ 

ലവക്കുട്ടിയുടെ മൊഴിയിൽ നിന്ന്:

"പട്ടാളം 30 വൈകിട്ട് എത്തുമ്പോൾ പള്ളിയിൽ നൂറിലധികം മാപ്പിളമാർ ഉണ്ടായിരുന്നു.വാതിലുകൾ അടയ്ക്കാൻ മുസലിയാർ നിർദേശിച്ചു.ഹിച്ച്കോക്ക്  മാപ്പിളമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.അങ്ങനെ ചെയ്താൽ ഉപദ്രവിക്കില്ല.മുസലിയാരുടെ നിർദേശപ്രകാരം അത്തൻ കുട്ടി,"ഞങ്ങൾ കഞ്ഞി കുടിച്ച് രാവിലെ പുറത്തിറങ്ങാം " എന്ന് മറുപടി നൽകി.അത് സമ്മതിച്ചു.മാപ്പിളമാർ കഞ്ഞിക്കലങ്ങൾ അടുപ്പത്ത് വച്ചു.കൊല്ലുമെന്ന് ഉറപ്പാകയാൽ ലവക്കുട്ടിയും കുഞ്ഞലവിയും കീഴടങ്ങില്ലെന്ന് മുസലിയാരെ അറിയിച്ചു.കൊല്ലുമെന്ന് തീർച്ചയാണെങ്കിൽ,ഒഴിയാൻ നിവൃത്തിയില്ലെങ്കിൽ,സ്വയരക്ഷയ്ക്ക് എതിർക്കാം എന്ന് മുസലിയാർ മതം വിശദീകരിച്ചു.കുഞ്ഞലവി,ലവക്കുട്ടി എന്നിവരുടെ സംഘം ചാവാനും മുസലിയാരും കൂട്ടരും കീഴടങ്ങാനും തീരുമാനിച്ചു.

"രാത്രി നിസ്കാരം കഴിഞ്ഞ് റാത്തീബ് ചൊല്ലിക്കൊണ്ടിരിക്കെ,പട്ടാളം പള്ളിക്ക് വെടി വച്ചു.കഞ്ഞിയുണ്ടാക്കൽ നിന്നു.സകലരും പേടിച്ച് പട്ടിണി കിടന്നു.ആ ഒരു വെടി പുറത്തു നിന്ന് മാപ്പിള സംഘം വരുന്നുണ്ടെന്ന് കേട്ട് പേടിപ്പിക്കാൻ ആയിരുന്നു.ഇത് രാവിലെ പട്ടാളം വ്യക്തമാക്കി.രാത്രി കഞ്ഞി കുടിക്കാൻ കഴിയാത്തത് കൊണ്ട് രാവിലെ കുടിച്ചിറങ്ങാം എന്ന് മാപ്പിളമാർ പറഞ്ഞു.ഉടൻ പുറത്തിറങ്ങാൻ പട്ടാളം നിർദേശിച്ചു.അല്ലെങ്കിൽ പള്ളിക്ക് വെടി വയ്ക്കും.പുറത്തിറങ്ങിയാൽ അത് ഒഴിവാക്കാമെന്ന് കണ്ട് മുസലിയാർ പടിപ്പുര വാതിൽ തുറക്കാൻ നിർദേശിച്ചു.വാതിൽ തുറന്നവനും അടുത്ത് നിന്നവനും വെടി കൊണ്ട് വീണു .പള്ളിക്ക് മുകളിൽ നിന്ന ചിലരും വെടിയേറ്റ് വീണു.അവർ തിരിച്ചും വെടി വച്ചു.ലഹളയുടെ തുടക്കത്തിൽ മഞ്ചേരി ജയിൽ ചാടിയ അബ്‌ദുള്ളക്കുട്ടിയും പള്ളിയിൽ ഉണ്ടായിരുന്നു.

"വെടി കണ്ട മുസലിയാർ വെള്ളക്കൊടി കാണിക്കാൻ ഒരാളെ പള്ളി മുകളിൽ കേറ്റി.പോരാടാൻ ഉറച്ചവർ പുറത്തിറങ്ങാൻ കുഞ്ഞലവി നിർദേശിച്ചു.അയാളും അബ്‌ദുള്ളക്കുട്ടിയും മറ്റ് ചിലരും പുറത്തേക്ക് ചാടി.ലവക്കുട്ടി ചാടിയില്ല.വെള്ളക്കൊടി കണ്ടപ്പോൾ പട്ടാളം വെടി നിർത്തി.മുസലിയാരും കൂട്ടരും തെക്ക് പടിപ്പുര തുറന്ന് പുറത്തിറങ്ങി.രണ്ടു പേർ വീതം ആയുധമില്ലാതെ വരാൻ പട്ടാളം നിർദേശിച്ചു.ചെന്നവരെ പിടിച്ചു കെട്ടി.ലവക്കുട്ടി വടക്ക് കുന്നിറങ്ങി കാട്ടിലെത്തി.കൂടെ പലരുമെത്തി.ഉച്ചയായി.രാത്രി കാട്ടിൽ നിന്നിറങ്ങി."

കൊല്ലപ്പെട്ടവരിൽ ഒരാൾ കാരാടൻ മൊയ്തീൻ ആയിരുന്നു.പട്ടാളക്കാരൻ വില്യമിനെ കുഞ്ഞലവി കുത്തിക്കൊന്നു.

മാപ്പിളമാർ അങ്ങോട്ട് വെടി വച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്ന് കോയമ്പത്തൂർ ജയിലിൽ മുസലിയാരുടെ സംഘം സംസാരിക്കുന്നത് കേട്ടതായി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് 'ഖിലാഫത്ത് സ്മരണകളി'ൽ എഴുതിയിട്ടുണ്ട്.മുസലിയാരും ബ്രഹ്മദത്തനും ഒരേ ബ്ലോക്കിലായിരുന്നു.വെള്ളക്കൊടി കാട്ടിയ ആളെ ജയിലിൽ കണ്ടു.ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന ഭാവമായിരുന്നു കോൺഗ്രസിനെന്ന് ചെർപ്പുളശേരി കോൺഗ്രസ് പ്രസിഡൻറ് ആയിരുന്ന അദ്ദേഹം രേഖപ്പെടുത്തുന്നു.

മുസലിയാരെ പട്ടാള കോടതി വിചാരണ ചെയ്തു.അദ്ദേഹത്തിന് വേണ്ടി ഹാജരായ സർക്കാർ വക്കീൽ എ വി ബാലകൃഷ്ണ മേനോനെ എതിർ ചോദ്യങ്ങളിൽ നിന്ന് മുസലിയാർ വിലക്കി.മുസലിയാരെ നവംബർ അഞ്ചിന് തൂക്കാൻ വിധിച്ചു.കോയമ്പത്തൂർ ജയിലിൽ 1922 ഫെബ്രുവരി 17 ന് തൂക്കിക്കൊന്നു.മേട്ടുപ്പാളയം റോഡിനടുത്ത് മറവ് ചെയ്തു.

മുസലിയാർ കോൺഗ്രസുകാരൻ ആയിരുന്നില്ല.ഇസ്ലാമിൽ ആധാരമായ മതരാഷ്ട്രം സ്ഥാപിക്കാൻ കോൺഗ്രസ് ചങ്ങാത്തം സഹായിക്കുമെന്ന് ധരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിൽ നിന്ന,ഗാന്ധിയുടെ നിസ്സകഹരണത്തിൽ പങ്കില്ലാത്ത ഏറനാടൻ മാപ്പിള.സംഗതി വഷളായപ്പോൾ ആദ്യ ധർമ്മസങ്കടത്തിൽ നിന്ന് അയാൾ രക്ഷപ്പെട്ടത്,അനുയായികൾ നബിയുടെ യുദ്ധങ്ങൾ വച്ച് ചോദ്യം ചെയ്തപ്പോഴാണ്.ഹിംസയ്ക്ക് മതപരമായ അനുമതിയുണ്ടെന്ന് വ്യാഖ്യാനിച്ച് അയാൾ ഇടക്കാല മിതവാദം വിട്ട് തീവ്രവാദികൾക്ക് വഴങ്ങി.രാജാവായി കിരീടധാരണം നടന്നത് പള്ളിയിൽ തന്നെ ആയിരുന്നു.രാജാവായത് തന്നെ,ആദ്യ സംഘർഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തോറ്റു,ഏറനാട് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായി എന്ന മിഥ്യാ ധാരണയിൽ ആയിരുന്നു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ഇന്ത്യയിൽ സ്വാതന്ത്ര്യ സമരമായത് എന്നാണെന്ന് വിശദീകരിക്കേണ്ടത്,കെ എൻ പണിക്കരെ പോലുള്ള  മാർക്സിസ്റ്റ് -ജമാ അത്തെ ഇസ്ലാമി ചരിത്രകാരന്മാരാണ്.



© Ramachandran 

Friday 16 October 2020

1311:മാലിക് കാഫർ കേരളത്തിൽ

കേരളത്തിലെ ആദ്യ മുസ്ലിം അധിനിവേശം 

ഡൽഹി സുൽത്താൻ അലാവുദീൻ ഖിൽജിയുടെ സേനാധിപനായ മാലിക് കാഫർ പതിനാലാം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യൻ പടയോട്ടത്തിൽ കേരളത്തിൽ വന്നോ ? വന്നെങ്കിൽ,കേരളത്തിൽ ആദ്യ മുസ്ലിം അധിനിവേശം അതായിരിക്കും.വന്നതായി ചില പരാമർശങ്ങൾ ചരിത്രത്തിലുണ്ട്.

ഏഴാം നൂറ്റാണ്ടിൽ തന്നെ കച്ചവടത്തിൻറെ ഭാഗമായി ഇസ്ലാം കേരളത്തിൽ എത്തി എന്നാണ് കരുതപ്പെടുന്നത്.എ ഡി 748 ൽ കേരളത്തിൽ മരിച്ച പേർഷ്യൻ പണ്ഡിതനും സഞ്ചാരിയുമായ മാലിക് ദിനാർ ആണ് ചേരമാൻ പെരുമാളിന്റെ മടക്കത്തിന് ശേഷം ആദ്യമെത്തിയ മുസ്ലിം.അദ്ദേഹം കാസർകോട് മരിച്ചെന്നും തളങ്കര പള്ളിയിൽ അടക്കിയെന്നുമെന്നാണ് വിശ്വാസം.കാബൂളിലെ ഒരു അടിമയുടെ മകനായിരുന്നു അദ്ദേഹം.മെദിനയിൽ 642 ൽ ജനിച്ച ഹസൻ അൽ ബസ്രിയുടെ ശിഷ്യനായിരുന്നു.ബസ്രയിൽ 748 -749 ൽ പടർന്ന പ്ളേഗിന് മുൻപാണ് മാലിക് ദിനാർ മരിച്ചത്.മാലിക് ദിനാർ മത പ്രചാരണത്തിനാണ് വന്നത്.മാലിക് കാഫറിൻറെ കഥ അതല്ല.

ആരായിരുന്നു മാലിക് കാഫർ ?

ഖിൽജിയുടെ സാമ്രാജ്യം 

ഗുജറാത്തിൽ 1299 ൽ ഡൽഹി സുൽത്താൻ ഭരണം നടത്തിയ അധിനിവേശത്തിൽ ഖിൽജിയുടെ പടത്തലവൻ നുസ്രത് ഖാൻ പിടികൂടിയ അടിമയാണ് ശിഖണ്ഡിയായ മാലിക് കാഫർ.സുന്ദരനായ അയാളെ ഖാൻ ഖിൽജിക്ക് സമ്മാനിച്ചു.അയാൾ ഖിൽജിയുടെ പ്രേമഭാജനമായി.ചാന്ദ് റാം എന്ന ഹിന്ദുവായിരുന്നു മതം മാറ്റത്തിന് മുൻപ് കാഫർ.ഖംബറ്റിലെ ധനിക ഖ്വാജയുടെ അടിമ ആയിരുന്നു അയാൾ.1000 ദിനാറിനാണ് ഇയാളെ അദ്ദേഹം വാങ്ങിയതെന്ന് പറയുന്നു.മൊറോക്കൻ സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത കാഫറെ പരാമർശിക്കുന്നുണ്ട്.അന്തഃപുരത്തിൽ നിന്ന് പടത്തലവനായ കഥയാണ് അയാളുടേത്.താജ് അൽ ദിൻ ഇസ് അൽ ദൗള എന്നാണ് ശരിപ്പേർ.മംഗോൾ ആക്രമണത്തെ ചെറുത്ത കാഫർ തുടർന്ന് തെക്കേ ഇന്ത്യയിൽ പടയോട്ടം നടത്തി.യാദവർ ( 1308 ),കാകതീയർ ( 1310 ),ഹൊയ്‌സാലർ ( 1311 ),പാണ്ഡ്യർ ( 1311 ) എന്നിവരെ തോൽപിച്ചു.എല്ലായിടത്തും ഖജാനകൾ കൊള്ളയടിച്ചു.ശ്രീരംഗം ക്ഷേത്ര വിഗ്രഹം കടത്തി.നിരവധി ആനകളും കുതിരകളുമായി ഡൽഹിക്ക് മടങ്ങി.1313 -15 ൽ ദേവഗിരി ഗവർണർ ആയിരിക്കെ ഖിൽജിയുടെ നില വഷളായതറിഞ്ഞ് ഡൽഹിക്ക് പോയി.ഖിൽജിയെ കാഫർ വിഷം കൊടുത്തു കൊന്നതായി കേൾവിയുണ്ട്.ഖിൽജി മരിച്ചപ്പോൾ പ്രായമാകാത്ത മകൻ ശഹാബുദീൻ ഒമറിനെ പാവ രാജാവാക്കി ഭരണം നിയന്ത്രിച്ചു.ഒരു മാസത്തിനുള്ളിൽ ഖിൽജിയുടെ അംഗരക്ഷകർ കാഫറിനെ കൊന്നു.

കാഫർ നടത്തിയ തെക്കേ ഇന്ത്യൻ പടയോട്ടം, കൊല്ലം പുനലൂരിനടുത്ത് അംബാസമുദ്രം വരെ ചരിത്രത്തിൽ എത്തി നിൽക്കുന്നുണ്ട്.ഇന്നത്തെ അതിരുകൾ വച്ചല്ല ചരിത്രത്തെ കാണേണ്ടത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം അംബാസമുദ്രം തൊട്ടു കിടക്കുന്ന കല്ലടക്കുറിച്ചിയിലാണ്.ചട്ടമ്പി സ്വാമികൾ വേദ ശാസ്ത്രങ്ങൾ അവിടെ സുബ്ബജടാ പാഠികളുടെ വീട്ടിലിരുന്നാണ് പഠിച്ചത്.കൊല്ലം ആയിരുന്നു കാഫർ ആക്രമിക്കുന്ന കാലത്ത് വേണാടിൻറെ തലസ്ഥാനം.പിൽക്കാലത്ത് കല്ലടക്കുറിച്ചി തലസ്ഥാനമാവുകയും കോതൈ ആദിത്യവർമ രാജാവ് ( 1469 -1484 ) ആദി വരാഹക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു.

കാഫറിൻറെ പടയോട്ടം പതിനാലാം നൂറ്റാണ്ടിൽ എഴുതിയ ലീലാതിലകം,ഉണ്ണുനീലി സന്ദേശം എന്നിവയിൽ ഇടം പിടിച്ചത് യാദൃച്ഛികം അല്ല.

മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്.പതിനാലാം  നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്നതാണു മണിപ്രവാള ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം വിശദീകരിക്കുന്നു.കേരളത്തിലെ ഭാഷ തമിഴ് ആയിരുന്നു എന്ന് അതിലുണ്ട് .ഇതിന്റെ കർത്താവാരെന്ന്‌ അറിയില്ല.ഇതിൽ ‌ "ശിൽപം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണ്  ആദ്യ മണിപ്രവാളകവി. 'ക്രമദീപിക', ആട്ടപ്രകാരം' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണ് ഈ ഭാഷാ പ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൾ.മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീ ചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും പ്രശസ്തമാണ്‌.

കാഫറിൻറെ തെക്കേ ഇന്ത്യൻ പടയോട്ടം വിശദമായി നോക്കാം.

ദേവഗിരിയിൽ രാമചന്ദ്ര,അനെഗോണ്ടിയിൽ കപിലരായ രാജാക്കന്മാരെ ചതിയിൽ വീഴ്ത്തി.ഹൊയ്‌സാല രാജാവ് ബള്ളാളനെ തോൽപിച്ച ശേഷമാണ് കാഫർ പാണ്ഡ്യ ദേശത്തേക്ക് കടന്നത്.മുസ്ലിം രേഖകളിൽ Ma'bar എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.പാണ്ഡ്യസഹോദരരായ വീരനും സുന്ദരനും തമ്മിലുള്ള മൂപ്പിളമ തർക്കം മുതലെടുത്തായിരുന്നു ആക്രമണം.മധുര ഉൾപ്പെടെ പാണ്ഡ്യ ദേശങ്ങൾ കാഫർ 1311 മാർച്ച് -ഏപ്രിൽ കാലത്ത് ആക്രമിച്ചു.1310 ൽ വാറങ്കൽ കീഴടക്കിയപ്പോഴാണ് മധുരയിലെ സമൃദ്ധിയെപ്പറ്റി അറിഞ്ഞത്.പതിനായിരം ഭടന്മാരുമായി ഹൊയ്‌സാല തലസ്ഥാനമായ ദ്വാരസമുദ്രം,ഹാലേബീഡ്, പിടിച്ചു.അവിടം തകർത്തു.12 ദിവസം കാഫർ അവിടെ തങ്ങി.ഹൊയ്‌സാല രാജ്യത്തിന് തെക്കായിരുന്നു പാണ്ഡ്യ രാജ്യം.രാജാവായ മാരവർമൻ കുലശേഖരൻറെ കൊലയ്ക്ക് ശേഷം മക്കൾ വീരനും സുന്ദരനും പിൻഗാമി ആരാകണം എന്ന ശണ്ഠയിലായി.സുന്ദരൻ ക്ഷണിച്ചിട്ടാണ് കാഫർ വന്നത് എന്ന് കഥയുണ്ട്.ഡൽഹി ദർബാറിലെ സൂഫി പണ്ഡിതൻ അമീർ ഖുസ്‌റോ ഇത് നിഷേധിക്കുന്നു.ഇരുവരുടെയും മേഖലകൾ കാഫർ ആക്രമിച്ചെന്ന് ഖുസ്‌റോ നിരീക്ഷിക്കുന്നു.

ദ്വാരസമുദ്രത്തിൽ നിന്ന് 1311 മാർച്ച് പത്തിന് കാഫർ സേനാ നീക്കം തുടങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് പാണ്ഡ്യ അതിർത്തിയിലെത്തി.ബള്ളാള രാജാവ് വഴികാട്ടി ആയിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരൻ അബ്‌ദുൾ മാലിക് ഇസ്ലാമി രേഖപ്പെടുത്തുന്നു.ബഹ്റാം കാര,കാറ്റല നിഹാങ്,മഹ്‌മൂദ്‌ സാർത്ഥ,അബാച്ചി എന്നിവരടങ്ങിയ ചാര സംഘം വിവരങ്ങൾ തേടി.മംഗോൾ സേനയിൽ നിന്ന് കൂറുമാറി എത്തിയ അബാച്ചി,പാണ്ഡ്യപക്ഷത്തു ചേർന്ന് കാഫറിനെ കൊല്ലാൻ മുതിർന്നു.അതിനായി അയാൾ പാണ്ഡ്യരാജാവിനെ കാണാൻ പോകുമ്പോൾ ഒരു പാണ്ഡ്യവിഭാഗവുമായി സംഘർഷത്തിലായി.ദ്വിഭാഷിയോട് ലക്ഷ്യം വ്യക്തമാക്കാൻ അബാച്ചി പറയുമ്പോഴേക്കും ദ്വിഭാഷിക്ക് അമ്പേറ്റു.അബാച്ചി മടങ്ങി കാഫറിൻറെ സങ്കേതത്തിലെത്തി.അയാളെ കാഫർ തടവിലിട്ടു.അലാവുദീൻ അയാളെ ഡൽഹിയിൽ വധിച്ചപ്പോൾ മംഗോളുകൾ ക്ഷുഭിതരായി.ഇത് 1311 മംഗോളുകളുടെ വംശഹത്യയിൽ കലാശിച്ചു.

വലിയ രണ്ടു മലകൾക്കിടയിലാണ് പാണ്ഡ്യരാജ്യം എന്ന് ഖുസ്‌റോ എഴുതുന്നു.ടാർമാലി,ടാബർ എന്നിവയാണ് മലകൾ.സേലത്തെ താരമംഗലമാണ് ആദ്യത്തേത്. ധർമപുരിയിലെ തോപ്പുർ രണ്ടാമത്തേത്.മുസ്ലിം സേന ഇവക്കിടയിലെ ചുരം വഴി കടന്ന് കാവേരി നദീ തീരത്ത് തമ്പടിച്ചു.മർദി എന്ന കോട്ട പിടിച്ചു.അവിടെ മുസ്ലിം സേന കൂട്ടക്കൊല നടത്തി.

വീരപാണ്ഡ്യൻറെ തലസ്ഥാനമായ ബിർദവൽ അടുത്തതായി പിടിച്ചെന്നാണ് ഖുസ്‌റോയുടെ വിവരണം.കുർദിഷ് എഴുത്തുകാരൻ അബുൽ ഫിദയുടെ തക്വിo അൽ ബുൽദാനി ൽ ( 1321 ) ഇതിന് ബിർദാവൽ എന്ന് പറയുന്നു.ഇത് വിരുദാചലം ആണെന്ന് എ ബർണൽ തിരിച്ചറിഞ്ഞിട്ടുണ്ട്.സഹോദരന്മാർ തർക്കത്തിൽ ആയതിനാൽ പ്രതിരോധം ഉണ്ടായില്ല.വീരപാണ്ഡ്യൻ കബം എന്ന നഗരത്തിലേക്ക് പലായനം ചെയ്തു.ഈ നഗരം നമ്മുടെ ഭാഷയിൽ ഏതെന്ന് അറിയില്ല.അവിടന്ന് ഏതാനും ഭടന്മാരും നിധിയുമായി കണ്ടൂരിലേക്ക് രക്ഷപെട്ടു.ഇത് കൊള്ളിടം നദിക്കരയിലെ കണ്ണനൂർ ആണ്.കാവേരിയുടെ തഞ്ചാവൂർ പോഷക നദിയാണ് ഇത്.തിരുച്ചിറപ്പള്ളിയിലാണ് കണ്ണനൂർ.

പാണ്ഡ്യസേനയിൽ തന്നെ 20000 മുസ്ലിം ഭടന്മാരുണ്ടായിരുന്നു.ഇവർ കാഫർ പക്ഷത്ത് ചേർന്നു.ഇവരുടെ സഹായത്തോടെ വീരപാണ്ഡ്യനെ പിന്തുടരാനുള്ള ശ്രമം മഴ കാരണം നടന്നില്ല.റോഡും കിണറും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്ന് ഖുസ്‌റോ.വീരപാണ്ഡ്യൻ കാട്ടിലേക്ക് പോയി.മുസ്ലിം സേന കണ്ണനുരിൽ ചെന്ന് രത്ന ഭാണ്ഡങ്ങൾ ചുമലിലേറ്റിയ 108 ആനകളെ കൈവശപ്പെടുത്തി.കണ്ണനൂർ നിവാസികളെ കൂട്ടക്കൊല ചെയ്തു.വീരപാണ്ഡ്യൻ പ്രാചീന ജൽ കോട്ടയിലേക്ക് രക്ഷപെട്ടിരിക്കാമെന്ന് മുസ്ലിം സേന കരുതി.ഇത് തീവ്‌കോട്ടൈ.ബർമത് പുരിയിൽ സുവർണക്ഷേത്രമുണ്ടെന്ന് മുസ്ലിം സേന കേട്ടു. ഇത് ബ്രഹ്മപുരി അഥവാ ചിദംബരം,അവിടത്തെ നടരാജ ക്ഷേത്രത്തിൽ സ്വർണ മേലാപ്പുണ്ടായിരുന്നു.

അവിടെ പാതിരയ്ക്ക് മുസ്ലിം സേനയെത്തി 250 ആനകളെ കൈവശമാക്കി.ക്ഷേത്രം കൊള്ളയടിച്ചു.ചുമരുകൾ രത്നഖചിതമായിരുന്നു.ശിവലിംഗങ്ങൾ തകർത്തു.വിഷ്ണുവിഗ്രഹം ഉടച്ചു.കസ്തൂരി മണമുള്ള ഭൂമിക്ക് അപ്പോൾ ചോരയുടെ ഗന്ധമായി എന്ന് ഖുസ്‌റോ.ചിദംബരത്തു നിന്ന് ഏപ്രിൽ മൂന്നിന് സേന വിരുദാചലത്ത് മടങ്ങിയെത്തി.വീരപാണ്ഡ്യന്റെ കുടുംബക്ഷേത്രം തകർത്തു.ഏപ്രിൽ ഏഴിന് കാണും എന്ന സ്ഥലത്ത് എത്തി -കദംബവനം.അഞ്ചു നാൾ കഴിഞ്ഞ് സുന്ദരൻറെ തലസ്ഥാനമായ മധുരയിൽ.രാജ്ഞിമാർക്കൊപ്പം സുന്ദരൻ സ്ഥലം വിട്ടിരുന്നു.ആനകൾ,രത്നങ്ങൾ എന്നിവ മോഹിച്ച് സേന ജഗനാർ ക്ഷേത്രത്തിലെത്തി.ഇത് ചൊക്കനാഥ ( സുന്ദരേശ്വര ) ക്ഷേത്രമെന്ന് ചരിത്രകാരൻ എസ് കൃഷ്ണസ്വാമി അയ്യങ്കാർ.രണ്ടു മൂന്ന് ആനകൾ മാത്രം അവശേഷിച്ചത് കണ്ട് ക്ഷുഭിതനായ കാഫർ ക്ഷേത്രത്തിന് തീയിട്ടു.മീനാക്ഷി ക്ഷേത്രം കൊള്ള ചെയ്തു.

പേർഷ്യൻ ചരിത്രകാരൻ ഫിരിഷ്ട പറയുന്നത്,കാഫർ സിറ്റ് ബാൻഡ് റംസായ് എന്ന സ്ഥലത്ത് മസ്‌ജിദ്‌ ഇ അലായ് പണിതു എന്നാണ് -അലാവുദീൻ പള്ളി.സ്ഥലം സേതുബന്ധ രാമേശ്വരം.രാമേശ്വരം കാഫർ ആക്രമിച്ചു എന്ന പ്രസ്താവം ശരിയാണെന്ന് തോന്നുന്നില്ല.കർണാട്ടികിലാണ് പള്ളി എന്ന് ഫിരിഷ്ട എഴുതുന്നു.ഉമ്മം കടൽത്തീരത്ത് ദുർ സമന്തർ തുറമുഖത്താണ്.ബികൾ ദേവിനെ കീഴടക്കിയ ശേഷമാണ് പള്ളി പണിതത്.ഉമ്മം എന്നാൽ ഒമാൻ കടൽ,അറബിക്കടൽ.അപ്പോൾ ഹൊയ്‌സാല ദ്വാരസമുദ്രം.രാമേശ്വരം അല്ല.

ഖുസ്‌റോ ആശിക യിൽ പറയുന്നത്,ലങ്കൻ തീരം വരെ കാഫർ പാണ്ഡ്യഗുരുവിനെ അന്വേഷിച്ചു ചെന്നു എന്നാണ്.ഫത്താൻ ആയിരുന്നു തലസ്ഥാനം.ഫത്താൻ പെരിയപട്ടണം ആകാം -രാമേശ്വരത്തിന് അടുത്താണ്.

ലീലാതിലക ത്തിൽ പറയുന്നത്,വിക്രമപാണ്ഡ്യൻ എന്ന പടത്തലവൻ മുസ്ലിംകളെ തോൽപിച്ചു എന്നാണ്.വീര,സുന്ദരന്മാരുടെ അമ്മാവൻ വിക്രമപാണ്ഡ്യൻ കാഫറിനെ തോൽപിച്ചിരിക്കാം എന്ന് ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. വിക്രമപാണ്ഡ്യൻ മാരവർമൻ കുലശേഖരൻറെ സഹോദരനാണെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് നിരക്കില്ല.വിക്രമപാണ്ഡ്യൻ എന്ന ലീലാതിലക നായകൻ 1365 -70 ൽ മറ്റൊരു മുസ്ലിം സേനയെ തോൽപിച്ച രാജകുമാരനാകാം.അദ്ദേഹം 1401 ൽ പാണ്ഡ്യ രാജാവായി.

കാഫർ പക്ഷത്തു നിന്നുള്ള മുസ്ലിം പക്ഷ ഖുസ്‌റോ എഴുത്ത് മുഴുവനായി വിഴുങ്ങാനും പ്രയാസമാണ്.തോൽവി നേരിട്ടാകാം കാഫർ പിന്മാറ്റം.വിക്രമ -കാഫർ കഥയാണ് അയ്യപ്പ -വാവർ കഥയുടെ മൂലം എന്നാണ് എൻറെ വിശ്വാസം.

മഴ ഏപ്രിലിൽ കനത്തു വന്നു.ശത്രുപക്ഷം വലിയ സേന സംഘടിപ്പിക്കുന്നതായി മുസ്ലിം സേനയ്ക്ക് വിവരം കിട്ടി.ഇനിയും പാണ്ഡ്യരാജാവിനെ പുന്തുടരേണ്ട എന്ന് തീരുമാനിച്ച് വൻ കൊള്ള മുതലുമായി കാഫർ യാത്രയായി.512 ആന,5000 കുതിര,500 മന്ന് സ്വർണം,രത്നങ്ങൾ ആയിരുന്നു കൊള്ളമുതൽ എന്ന് ഖുസ്‌റോ.

തുഗ്ലക് കാലത്തെ സിയാവുദീൻ ബറാണിയുടെ കണക്കനുസരിച്ചു 612 ആന,20000 കുതിര,96000 മന്ന് സ്വർണം -ഇത്തിരി കൂടിക്കിടക്കട്ടെ എന്ന് കരുതിക്കാണും.

ഭീകരമായിരുന്നു ശ്രീരംഗം ക്ഷേത്രത്തിൽ കാഫർ നടത്തിയ കൊള്ള.പ്രാകാരത്തിന് ചുറ്റും നിധി തേടി അയാൾ ദിവസങ്ങൾ ചുറ്റി.ഭക്തർ ശ്രീകോവിലിനെ വലയം ചെയ്ത് നിന്നു.മൂന്നു ദിവസം അവർ മുസ്ലിം സേനയെ ചെറുത്തു.സന്നിധിക്ക് മുന്നിൽ മതിൽ കെട്ടി അനന്ത ശയന വിഗ്രഹം അവർ കാത്തു.രംഗനായകിയുടെ ഉത്സവ വിഗ്രഹം ശാന്തിക്കാർ വേപ്പ് മരത്തിന് കീഴിൽ കുഴിച്ചിട്ടു.രംഗനാഥ വിഗ്രഹം ഒളിപ്പിക്കും മുൻപ് മതിൽ ഭേദിച്ച് മുസ്ലിം സേന അകത്തു കടന്നു.കണ്ണിൽ കണ്ടവരെയൊക്കെ കൊന്ന് അവർ വിഗ്രഹം കടത്തി.

കാഫർ മടക്കയാത്ര 1311 ഏപ്രിൽ 25 ന് തുടങ്ങി.ഒക്ടോബർ 19 ന് സിരിയിൽ അലാവുദീൻ ഖിൽജി പൊതു ദർബാർ ചേർന്ന് കാഫറിനെ സ്വാഗതം ചെയ്തു.൦.5 -4 മന്ന് വരെ സ്വർണം പ്രഭുക്കൾക്ക് നൽകി.

കാഫർ പോയ ശേഷം വീര,സുന്ദര സഹോദരർ അടി തുടർന്നു.സുന്ദരൻ ഖിൽജിയുടെ സഹായം തേടി.ഖിൽജി സേനയുടെ സഹായത്തോടെ 1314 ൽ തെക്കൻ ആർക്കോട്ടിൽ സിംഹാസനമേറി.ഖിൽജിയുടെ മകൻ ഖുത്ബ്ദീൻ മുബാറക് ഷാ ഡൽഹി ഭരിക്കുമ്പോൾ,പടത്തലവൻ ഖുസ്‌റോ ഖാൻ പാണ്ഡ്യദേശം ആക്രമിച്ചു.വടക്കൻ മേഖല അവരുടെ നിയന്ത്രണത്തിലായി.

ഖുസ്‌റോ എഴുതിയ ചരിത്രത്തിലെ കണ്ണനൂർ ( കണ്ടൂർ ) കേരളത്തിലെ കണ്ണൂർ ആകാമെന്ന് പി കെ മുഹമ്മദ് കുഞ്ഞി 'മുസ്ലിമിങ്ങളും കേരള സംസ്‌കാരവും' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.താരാചന്ദ് എഴുതിയ Influence of Islam on Indian Culture ഉപജീവിച്ചാണ് ഈ പറച്ചിൽ.കണ്ണനൂരിലെ മുസ്ലിംകളെ അവർക്ക് കലിമ അറിയാവുന്നത് കൊണ്ടും വധശിക്ഷയ്ക്ക് അർഹരാണെങ്കിലും മുസ്ലിംകൾ ആയത് കൊണ്ടും മാപ്പു കൊടുത്ത് വിട്ടയച്ചു എന്നേ താരാചന്ദ് പറഞ്ഞിട്ടുള്ളു.അത് കേരളത്തിലെ സ്ഥലം ആണെന്ന് വാദമില്ല.എന്നാൽ,കണ്ണൂരിൽ മുസ്ലിം അറക്കൽ രാജവംശം ഉണ്ടായിരുന്നത് മുഹമ്മദ് കുഞ്ഞി വാദം ഉറപ്പിക്കാൻ നിരത്തുന്നു.

നമ്മുടെ ഭാഗത്തു നിന്ന് ചരിത്രം നോക്കാം.

ചോള സാമ്രാജ്യത്തിൽ നിന്ന് 1225 ൽ വേണാട് സ്വതന്ത്രമായെന്ന് വീരരാഘവ പട്ടയത്തിൽ കാണാം.ഇരവി കേരളവർമ്മ അന്ന് വേണാട് രാജാവായി.1252 ൽ രവി ഉദയമാർത്താണ്ഡ വർമ്മ സ്ഥാനമേറ്റു.അതിന് ഒരു വർഷം മുൻപ് ശക്തനായ ജടാവർമൻ സുന്ദര പാണ്ഡ്യൻ പാണ്ഡ്യ രാജാവായി.രവി ഉദയ മാർത്താണ്ഡവര്മയ്ക്ക് എട്ടു സാമന്തന്മാർ ഉണ്ടായിരുന്നെന്ന് ലീലാതിലകം പറയുന്നു.1315 ൽ ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി രവി വർമ്മ കേരള ചക്രവർത്തിയായി -സംഗ്രാമ ധീരൻ.അദ്ദേഹത്തിൻറെ ജീവിതം ആധാരമാക്കി എഴുതിയ ഒരു കാവ്യം നഷ്ടമായി.അതിലെ ചില ശ്ലോകങ്ങൾ പതിനാലാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ എഴുതിയ ലീലാതിലക ത്തിലുണ്ട്.ഉണ്ണുനീലി സന്ദേശ ത്തിലും അദ്ദേഹമുണ്ട്.തിരുവൊട്ടിയൂർ അരുളാല പെരുമാൾ,ഗുഡല്ലൂർ വീരസ്ഥാനേശ്വരം,ശ്രീരംഗം മദ്രാസ് പൂനമല്ലി,കാഞ്ചീപുരം,തിരുവനന്തപുരം വലിയശാല ക്ഷേത്ര ലിഖിതങ്ങളിൽ അദ്ദേഹമുണ്ട്.

വേണാട് മുദ്ര,എ ഡി 883 

യദുവംശജൻ ജയസിംഹൻ,ഉമാദേവി എന്നിവരുടെ മകൻ.ആറ്റിങ്ങൽ റാണി ആവണി അമ്മ തമ്പുരാൻ ദത്തെടുത്തു.1299 ൽ കൊല്ലത്ത് വേണാട് രാജാവായി സിംഹാസനമേറി.

ജടാവർമ്മൻ സുന്ദര പാണ്ഡ്യൻറെ മകൻ മാരവർമൻ കുലശേഖരൻ ( 1268 -1310 ) ആയിരുന്നു പാണ്ഡ്യ രാജാവ്.കുലശേഖരൻറെ സാമന്തൻ എന്ന നിലയിൽ രവിവർമ്മ കുലശേഖരൻ എന്ന പേര് സ്വീകരിച്ചു.പത്തു കൊല്ലം സാമന്തൻ ആയിരുന്നു.കുലശേഖര സഹോദരനായ വിക്രമ പാണ്ഡ്യനുമായി രവിവർമ്മ യുദ്ധം ചെയ്തു.തോറ്റ വിക്രമനെ തടവുകാരനാക്കി പാണ്ഡ്യ രാജാവിനെ ഏൽപിച്ചു.തുടർന്ന് പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്തു.1299 ൽ 33 വയസിൽ കേരള പെരുമാളായി.1310 ൽ മാരവർമ്മൻ കുലശേഖരൻ മരിച്ചപ്പോൾ മക്കൾ വീരനും സുന്ദരനും അവകാശ തർക്കമായി.അതിൽ ഇടപെടാൻ ഹൊയ്‌സാല രാജാവ് ബള്ളാളൻ മൂന്നാമൻ തമിഴകത്തേക്ക് സൈന്യവുമായി പുറപ്പെട്ടു.അപ്പോൾ മാലിക് കാഫർ ദക്ഷിണേന്ത്യൻ ദിഗ്‌വിജയത്തിന് വന്നിരിക്കുകയായിരുന്നു.വീരനും സുന്ദരനും ഒളിവിൽ പോയി.അവരുടെ പിതൃവ്യനായ വിക്രമ പാണ്ഡ്യൻ സാമന്തന്മാരെ സംഘടിപ്പിച്ച് കാഫറിനെ നേരിട്ടു.കൊള്ളയടിച്ച വൻ ദ്രവ്യവുമായി കാഫർ പിൻവാങ്ങി.

കാഫറിനെതിരായ യുദ്ധത്തിൽ വേണാട് സൈന്യം തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മ സർവാംഗനാഥൻറെ നേതൃത്വത്തിൽ പങ്കെടുത്തെന്ന് ഉണ്ണുനീലി സന്ദേശം സൂചിപ്പിക്കുന്നു.സന്ദേശഹരനായ ആദിത്യവർമ്മ വെള്ളക്കുതിര മേൽ കയറി യുദ്ധക്കളത്തിലെത്തുമ്പോൾ പ്രാണാപായം സംഭവിച്ച തുലുക്കൻ പടയാളികളുടെ എണ്ണം ദേവന്മാർക്ക് മാത്രമേ അറിയൂ എന്ന് പറയുന്നു:

വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി -
ന്നായാസം ചെയ്തമലതുരഗം നികരേമും ദശായാം
പ്രാണാപായം കരുതിന തുലിക്കൻ പടക്കോപ്പിനെണ്ണം 
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിചാർത്തുയന്റ്‌ 

കാഫർ മടങ്ങിയപ്പോൾ വീര പാണ്ഡ്യൻ മധുരയിൽ ഭരണമേറ്റു.സുന്ദരൻ മാരവർമൻ കുലശേഖരൻറെ ഭാര്യയിൽ ജനിച്ചവൻ എങ്കിലും കുലശേഖരൻ പിൻഗാമിയായി നിശ്ചയിച്ചത് വീരനെയായിരുന്നു.സുന്ദരൻ വീണ്ടും വീരൻറെ അധികാരത്തെ ചോദ്യം ചെയ്തു പട പുറപ്പെട്ടു.സഹോദരർ തമ്മിലുള്ള പിണക്കം വീണ്ടും മുസ്ലിം ആക്രമണത്തെ വിളിച്ചു വരുത്തുമെന്ന് തോന്നി ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കി പാണ്ഡ്യ സാമ്രാജ്യം മുഴുവൻ രവിവർമ്മ കുലശേഖരൻ അധീനത്തിലാക്കി.തമിഴ് സാമ്രാജ്യം കൂടി ഭരിച്ച ആദ്യ മലയാളി.അതിന് ശേഷം മാത്രമാണ് എം ജി രാമചന്ദ്രൻ.


കാഫർ തെക്കേ ഇന്ത്യയിൽ 

മാരവർമൻ കുലശേഖരൻറെ ജാമാതാവ് എന്ന നിലയിൽ രവിവർമ്മയെ സ്വീകരിക്കാൻ സാമന്തർക്ക് പ്രയാസമുണ്ടായിരിക്കില്ല.അന്ന് കേരളവും ചോള,പാണ്ഡ്യ രാജ്യങ്ങളും പാണ്ഡ്യ സാമ്രാജ്യത്തിൻറെ ഭാഗങ്ങൾ ആയിരുന്നു.

ബഹിഷ്‌കൃതനായ വീര പാണ്ഡ്യൻ കർണാടകത്തിലെ ഹൊയ്‌സാല രാജാവിനെ അഭയം പ്രാപിച്ചു.രവിവർമ്മ ചേര,ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി 1312 ൽ 46 വയസിൽ കാഞ്ചീപുരം വേഗവതി നദീ തീരത്ത് ത്രിഭുവന ചക്രവർത്തിയായി സിംഹാസനമേറിയെന്ന് രവിവർമ്മയുടെ ക്ഷേത്ര ലിഖിതങ്ങളിൽ കാണാം.ഇത് നടന്നതും കാഞ്ചീപുരം ശാസനം എഴുതിയതും ഭരണത്തിൻറെ നാലാം വർഷം 1316 ലാണ്.ചക്രവർത്തി ആയ ശേഷമാണ് സുന്ദരനിൽ നിന്ന് ചോള മണ്ഡലം പിടിച്ചതെന്ന് പൂനമല്ലി ശാസനത്തിലുണ്ട്.പടയോട്ടത്തിൽ രവിവർമ്മ,മുൻപ് കാഫർ സ്ഥാപിച്ച സൈനിക താവളങ്ങൾ നശിപ്പിച്ചെന്ന് എ ശ്രീധര മേനോൻ എഴുതുന്നു.

വേണാടും തലസ്ഥാനമായ കൊല്ലവും ഉന്നതിയിൽ എത്തിയത് രവിവർമ്മയുടെ കാലത്താണ്.രവിവർമയുടെയും ആദിത്യവർമ്മയുടെയും ശ്രമഫലമായി കൊല്ലം അമരപുരിക്ക് സമാനമായി എന്നാണ് ഉണ്ണുനീലി സന്ദേശം.കാഞ്ചീപുരം കിരീടധാരണ സ്‌മാരകമായും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന വിശിഷ്ടാതിഥികളുടെ താമസത്തിനായും അദ്ദേഹം കാഞ്ചീപുരം തിരുമഠം സ്ഥാപിച്ചു.പണ്ഡിത സദസ് ഉണ്ടായിരുന്നു.അദ്ദേഹം സമുദ്രബന്ധനെ കൊണ്ട് തയ്യാറാക്കിച്ചതാണ് 'അലങ്കാര സർവസ്വ വ്യാഖ്യ'.കവിയായ രവിവർമ്മ പത്മനാഭ സ്വാമി ക്ഷേത്ര ഉത്സവ ആറാട്ട് ദിവസം അരങ്ങേറാൻ രചിച്ചതാണ് 'പ്രദ്യുമ്‌നാഭ്യൂദയം ' നാടകം.ജൈമിനീയ സംഹിത അദ്ദേഹത്തിൻറെ കാലത്ത് എഴുതിയതാണെന്ന് ക്രിസ്റ്റോഫ് വിയല്ലെ പറയുന്നു.പത്മനാഭ ദാസ എന്ന വിശേഷണം ആദ്യമായി അദ്ദേഹമാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.1316 ലോ 1317 ലോ നാട് നീങ്ങി .

അങ്ങനെ,മാലിക് കാഫറിൻറെ തെക്കേ ഇന്ത്യൻ പിന്മാറ്റത്തിൽ കേരളത്തിനും പങ്കുണ്ട്.പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്ത് വാണ രവിവർമ, കാഫർ മധുര ആക്രമിച്ചപ്പോൾ നടുങ്ങിയിരിക്കണം;വേണാടും വിറച്ചു കാണും.അലക്‌സാണ്ടർ ഇന്ത്യയിൽ ജയിച്ചു എന്നത് പ്ലൂട്ടാർക്കിൻറെ കഥയാണ്;വരികൾക്കിടയിൽ കാണുന്നത് പിന്മാറ്റമാണ്.അത് പോലൊരു സംശയാസ്പദമായ വിജയ കഥയാണ് മാലിക് കാഫറിന്റേത്.ആ കഥയ്ക്ക് ഒരു തിരുത്താണ് ഈ കുറിപ്പ്.

-------------------------------------------------------------

Reference:
1.Venadinte Parinamam/ K Sivasankaran Nair
2.Peter Jackson (2003), The Delhi Sultanate: A Political and Military History
3.A. Sreedhara Menon, Kerala History and its Makers
4.Robert Sewell (1932), S. Krishnaswami Aiyangar (ed.) / The Historical Inscriptions of Southern India (Collected Till 1923) and Outlines of Political History





© Ramachandran 

























































Monday 5 October 2020

അന്ധൻ കാണുന്ന കാഴ്‌ചകൾ

ഹോമർ മുതൽ ബോർഹസ് വരെ 

At the far end of my years I am surrounded
by a persistent, luminous, fine mist
which reduces all things to a single thing
with neither form nor colour.

-On His Blindness / Jorge Luis Borges,1985


കക്കാഴ്ചയാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്.എന്നാൽ,ഒരെഴുത്തുകാരൻ ഏറ്റവും ഭയക്കുന്നത് സ്വന്തം കാഴ്ച നശിക്കുന്നതിനെയാണ്.കാഴ്ച നശിച്ചാൽ അയാൾ ഒരു വായനക്കാരനും നിരീക്ഷകനും അല്ലാതാകും.അക്ഷരങ്ങളുടെ ഒഴുക്കിന് വിഘാതമുണ്ടാകും.

അന്ധത ശാരീരിക വൈകല്യം മാത്രമല്ല,സാഹിത്യ സിദ്ധാന്തങ്ങളുടെയും ഭാഗമാണ്.അന്ധ കഥാപാത്രങ്ങൾ ഭാരതീയ സാഹിത്യത്തിലും വിശ്വ സാഹിത്യത്തിലുമുണ്ട്.ധൃതരാഷ്ട്രർ അന്ധനായിരുന്നു.ഗ്രീക്ക് നാടകത്തിലെ പ്രവാചകൻ തൈറേഷ്യസ് അന്ധനായിരുന്നു.പഴയ നിയമത്തിലെ തോബിത് അന്ധനായിരുന്നു.

ജെയിംസ് ജോയ്‌സിന് അന്ധത വിഘ്നമായിരുന്നു.മറ്റു ചിലർക്ക് അത് എഴുത്തിൻറെ അവിഭാജ്യ ഘടകമായി മാറി.

ഹോമർ അന്ധനായിരുന്നു എന്നറിയാമെങ്കിലും അദ്ദേഹം എവിടെ ജീവിച്ചു തുടങ്ങിയ വിവരങ്ങൾ ഒന്നും അറിയില്ല.അദ്ദേഹം ജീവിച്ചതായി നാല് നൂറ്റാണ്ടുകൾ പണ്ഡിതർ നിരത്തി.അദ്ദേഹത്തിൻറെ അന്ധത എഴുത്തുകാരെ അലട്ടി.ഓസ്കാർ വൈൽഡ് എഴുതി:

" ഏതോ പ്രതിസന്ധിയിൽ സൃഷ്ടിക്കപ്പെട്ട കാൽപനിക കഥ ആയിരിക്കാം ഹോമറുടെ അന്ധത എന്നെനിക്ക് തോന്നിയിട്ടുണ്ട്.മഹാകവികൾ വലിയ കാഴ്ചകൾ കാണുന്നവരാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കാനാകണം അത്.ശരീരത്തിലെ കണ്ണ് കൊണ്ടല്ല,ആത്മാവിൻറെ കണ്ണ് കൊണ്ടാണ് അയാൾ കാണുന്നത്.അയാൾ ഗായകനുമാണ്.ഓരോ വരിയും ആവർത്തിച്ചു കൊണ്ട് മഹാലയത്തിൻറെ രഹസ്യം പിടിച്ചെടുക്കുന്നവൻ.പ്രകാശ ചിറകുകളുള്ള വാക്കുകൾ അയാൾ ഇരുളിൽ ഉരുവിടുന്നു."

കവിത ആദ്യം വാമൊഴി ആയിരുന്നു.ഹോമറുടെ ഇലിയഡ് വരമൊഴി ആയത് ഏറെക്കാലം കഴിഞ്ഞാണ്.പത്താം നൂറ്റാണ്ടിൽ എഴുതിയെടുത്ത കയ്യെഴുത്തു പ്രതിയാണ് ഉള്ളതിൽ പഴയത്.അന്ധത ഹോമറിൻറെ അകക്കണ്ണിനെ തുറപ്പിക്കുകയും ഉൾക്കാഴ്ച പതിന്മടങ്ങാകുകയും ചെയ്തു.വാക്കുകൾ ബിംബങ്ങളായി.അന്ധത എഴുത്തിന് ഗുണവുമാകുമെന്ന് ലോകം പഠിച്ചു.

ഹോമർ 

ഈ പാഠം നന്നായി ഉൾക്കൊണ്ട അന്ധകവിയാണ് ജോൺ മിൽട്ടൺ.പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹത്തിന് ഹോമറുടെ വാമൊഴി പാരമ്പര്യമോ 1824 ൽ മാത്രമുണ്ടായ ബ്രെയ്‌ലിയോ തുണയായില്ല.പറുദീസാ നഷ്ടം എഴുതാൻ തീരുമാനിച്ചപ്പോൾ വരികൾ മനസ്സിൽ ഉറപ്പിച്ച് സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.അവർ എഴുതിയെടുത്തു.

മിൽട്ടന് കാഴ്ച പോയത് എഴുത്തുകാരനായി അറിയപ്പെട്ട ശേഷം 1651 -52 ലാണ്.മഹാകാവ്യം എഴുതും മുൻപ് വലിയ കാവ്യജീവിതം ഉണ്ടായിക്കഴിഞ്ഞിരുന്നു.യൂറോപ്പിൽ സഞ്ചരിച്ച് ഗലീലിയോ ഉൾപ്പെടെ ധിഷണാശാലികളെ കണ്ടിരുന്നു.ആദ്യ കവിത,ഷേക്‌സ്പിയറെപ്പറ്റി ആയിരുന്നു.പത്ര സ്വാതന്ത്ര്യത്തിന് വാദിക്കുന്ന Areopagatica എഴുതി.പണ്ഡിതനായിരുന്നു.ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ വിദേശ ഭാഷാ സെക്രട്ടറിയായി നിയമിതനായി.രാജ്യാന്തര രേഖകൾ ലാറ്റിനിലേക്ക് പരിഭാഷ ചെയ്തു.സർക്കാരിനായി പ്രചാരണ സാഹിത്യം എഴുതി.

മിൽട്ടൺ ജോലി ചെയ്തത് രാജാവിന് വേണ്ടി ആയിരുന്നില്ല.1649 -1660 ൽ രാജാവായ ചാൾസ് ഒന്നാമനെ കൊന്ന ശേഷം വന്ന കോമൺവെൽത് റിപ്പബ്ലിക്കിന് വേണ്ടിയാണ് പ്രവർത്തിച്ചത്.രാത്രി വൈകിയും വായിക്കുകയും എഴുതുകയും ചെയ്തിരുന്നു.

കാഴ്ച പോയപ്പോൾ,എഴുത്തുകാരനെന്ന നിലയിൽ ദൈവ സേവനം ഇല്ലാതാകുമോ എന്ന് ശങ്കിച്ചു.പ്രൊട്ടസ്റ്റൻറ് മതത്തിൽ ഉറച്ചു നിന്നയാൾ ആയിരുന്നു.രാജാവിനെ വിമർശിച്ചതിന് കിട്ടിയ ശിക്ഷയാണ് അന്ധത എന്ന് ശത്രുക്കൾ പറഞ്ഞു.ലോകത്ത് തൻറെ ദൗത്യം എന്ത് എന്നതിനെപ്പറ്റി വീണ്ടു വിചാരം നടത്തി.അതാണ് 'അന്ധതയെപ്പറ്റി ' എന്ന കവിത.അന്ധത ശിക്ഷയോ വിഘ്‌നമോ ആയി മിൽട്ടൺ കരുതിയില്ല.നിർഭാഗ്യത്തെ അനുഗ്രഹമായി മാറ്റാൻ പരിശ്രമിച്ചു.ബാഹ്യമായ വൈകല്യത്തെ ദൈവാനുഗ്രഹമായി കണ്ടു.അന്ധത സമ്മാനിച്ച ദൈവം തന്നിൽ നിന്ന് ദൈനംദിന വ്യവഹാരങ്ങളുടെ പൊങ്ങച്ച സഞ്ചി എടുത്തു നീക്കിയെന്ന് അദ്ദേഹം കണ്ടു.ഉൾക്കാഴ്ചയിൽ നിന്ന് അദ്ദേഹം ഏറ്റവും വലിയ ഇംഗ്ലീഷ് കവി ആയി.

'അന്ധതയെപ്പറ്റി'  എന്ന കവിത,പെട്രാർക്കൻ സോണറ്റ് ആണ് ;പ്രണയം വിവരിക്കാൻ ഉപയോഗിക്കുന്ന ഈ കവിതാ ശൈലിയാണ് ദുഃഖം എഴുതാൻ ഉപയോഗിച്ചത് എന്നത് വഴി മാറ്റം ആയിരുന്നു.എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അവസാന വരി:They also serve who only stand and wait.വെറുതെ ഇരിക്കുന്നവരും ദൈവ സേവനം ചെയ്യുന്നു.ഒരു പണിയും ചെയ്യാത്ത ചില സഹപ്രവർത്തകരെ ഞാൻ സഹിച്ചത് ഈ വരികൾ ഓർത്താണ്.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച ഇറ്റാലിയൻ കവി ഫ്രാൻസെസ്കോ പെട്രാർകയാണ് പ്രണയ കവിതയ്ക്ക് ഈ ശൈലി കൊണ്ട് വന്നത്.

ജെയിംസ് ജോയ്‌സിന്റെ ജീവിതത്തിൻറെ രണ്ടാം പകുതി അന്ധതയുമായുള്ള സംഘർഷം ആയിരുന്നു.സിഫിലിസ് കാരണമാണ് ജോയ്‌സ് അന്ധനായതെന്ന് കെവിൻ ബർമിങ്ങാം യുളീസസ് ചരിത്രത്തിൽ എഴുതി.കാഴ്ച കിട്ടാൻ നടത്തിയ ശസ്ത്രക്രിയകൾ സ്ഥിതി വഷളാക്കി.മിൽട്ടനെപ്പോലെ പറഞ്ഞു കൊടുത്ത് എഴുതിക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.ആന്തരികോർജ്ജത്തെ വറ്റിക്കുന്ന ഈ അന്ധത ജോയ്‌സിന് വലിയ വിഴുപ്പായിരുന്നു.യുളീസസ് വന്ന് 20 കൊല്ലം കഴിഞ്ഞാണ് Finnegan's Wake ഉണ്ടായത്.സ്വന്തം കാഴ്ചയുടെ പ്രശ്നങ്ങളും മകളുടെ മാനസിക പ്രശ്നങ്ങളുമായിരുന്നു ഈ വിടവിന് കാരണം.ഈ അവസാന നോവൽ എഴുതാൻ 17 വർഷം എടുത്തു.കാഴ്ചയുടെ നേരിയ വിളുമ്പിലൂടെ എഴുതി.വലിയ അക്ഷരങ്ങൾ ക്രയോണുകൾ കൊണ്ട് എഴുതി.

Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

ഏറ്റവും നല്ല കാഴ്ചയുള്ള എഴുത്തുകാർക്ക് കണ്ണിൻറെ കാഴ്ച വിഷയമല്ലെന്ന് അന്ധനായ ജോർജ് ലൂയി ബോർഹസും തെളിയിച്ചു.ലാറ്റിനമേരിക്കൻ സാഹിത്യത്തിൻറെ പ്രകാശ ഗോപുരമായി അദ്ദേഹം.

ജോയ്‌സിന് അന്ധതയ്ക്ക് പുറമെ,അൾസറും തലവേദനയുമൊക്കെ ഉണ്ടായിരുന്നു.ഐറിഷ് പിടിവാശിയും -ഇങ്ങനെ അന്ധത തടസ്സമായി.അന്ധരായ മറ്റ് എഴുത്തുകാർക്ക് അതുണ്ടായില്ല.പാരമ്പര്യമായി കിട്ടിയ കാഴ്ചക്കുറവാണ് ബോർഹസിനെ അന്ധനാക്കിയത്.പിതാവിനും അദ്ദേഹത്തിൻറെ അമ്മയ്ക്കും അവരുടെ അമ്മയ്ക്കും അന്ധത ഉണ്ടായിരുന്നു.1977 ൽ അന്ധത സംബന്ധിച്ച പ്രഭാഷണത്തിൽ,തൻറെ അന്ധത നാടകീയം ആയിരുന്നില്ലെന്ന്  അദ്ദേഹം ഓർമിച്ചു :

"പെട്ടെന്ന് കാഴ്ച പോകുന്നതാണ് നാടകീയം.എൻറെ കാര്യത്തിൽ,രാവിൻറെ ആ പതിയെ വരവ്,കാഴ്ചയുടെ സാവധാനമുള്ള കൊഴിയൽ,ഞാൻ കാണാൻ ആരംഭിച്ച അന്ന് തന്നെ തുടങ്ങിയിരുന്നു.1899 മുതൽ ( ജനിച്ച വർഷം ) നാടകീയതയില്ലാതെ പതിയെ ആ ഇരുൾ പെയ്ത്ത് 75 വർഷം ഉണ്ടായി.1955 ൽ പൂർണമായും അന്ധനായെന്ന് ഒരു ദുഃഖ നിമിഷത്തിൽ വ്യക്തമായി.എനിക്ക് വായനക്കാരനെയും എഴുത്തുകാരനെയും കാണാതായി."

തൊണ്ണൂറ് വയസിനപ്പുറം ജീവിച്ച അമ്മയാണ് ബോർഹസിനെ നോക്കിയത്.എഴുത്ത് പ്രയാസമായപ്പോൾ അദ്ദേഹം അധ്യാപനത്തിലും പ്രഭാഷണത്തിലും തിളങ്ങി.

തൻറെ അന്ധത മിതമാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു കണ്ണിന് തീരെ കാഴ്ചയില്ല.മറ്റേ കണ്ണിന് ഭാഗികമാണ്.നീലയും പച്ചയും മഞ്ഞയും തിരിച്ചറിയാം.ചുവപ്പും കറുപ്പും കാണില്ല." അന്ധർക്ക് കാണാവുന്ന ഇരുളിലേക്ക് നോക്കി " ( Looking on darkness which the blind do see” ) എന്ന് ഷേക്സ്‌പിയർ എഴുതിയത് തെറ്റാണെന്ന് ബോർഹസ് പറഞ്ഞു:

" അന്ധർ,കുറഞ്ഞ പക്ഷം ഞാൻ കാണാത്ത നിറമാണ് കറുപ്പ്.മറ്റൊന്ന് ചുവപ്പ്.കറുത്ത ഇരുളിൽ ഉറങ്ങാൻ ശീലിച്ച എനിക്ക് ഈ മൂടലിനോട് ചേർന്ന് പോകാൻ പ്രയാസമായിരുന്നു.പച്ചയും നീലയും കലർന്ന മൂടൽ മഞ്ഞ്.നേരിയ പ്രകാശം.അതാണ് അന്ധന്റെ ലോകം.എനിക്ക് ഇരുട്ടിലാണ് ഉറങ്ങേണ്ടിയിരുന്നത്.മനുഷ്യർ കരുതുന്നതല്ല അന്ധന്റെ ലോകം."

സ്വർഗം ഒരു ഗ്രന്ഥ ശാലയായി താൻ കൽപന ചെയ്തിരുന്നുവെന്ന് ബോർഹസ് പറഞ്ഞത് ഈ പ്രഭാഷണത്തിലാണ്.അർജന്റീനയിലെ ദേശീയ ലൈബ്രറി ഡയറക്‌ടർ ആയത് തൻറെ വലിയ നേട്ടമായി അദ്ദേഹം കണ്ടു .1955 ൽ കാഴ്ച പോയപ്പോഴാണ് ആ ജോലി കിട്ടിയത്.അക്ഷരം കൊണ്ട് പണിയെടുക്കുക,അന്ധനായിരിക്കുക എന്നതിലെ വിധി വിപര്യയം ബോർഹസ് പറയുന്നുണ്ട്." വിവിധ ഭാഷകളിലെ 9000 പുസ്തകങ്ങളുടെ നടുവിൽ ഞാൻ.ശീർഷകങ്ങളും പുസ്തകത്തിൻറെ വാരിയെല്ലും കാണാൻ പ്രയാസപ്പെട്ടു."

പിന്നെയും 20 കൊല്ലം കഴിഞ്ഞ് ബോർഹസ് ന്യൂയോർക്കിൽ സ്ട്രാൻഡ് പുസ്തകശാലയിൽ ബർട്ട് ബ്രിട്ടന് വേണ്ടി സെൽഫ് പോർട്രെയ്റ്റ് വരച്ചു.പേന ഒരു കൈയിൽ പിടിച്ച്,മറു കൈയിലെ ഒരു വിരൽ കൊണ്ടായിരുന്നു,വര.
ഏറ്റവും അടിയിൽ TANGLEWOOD എന്നോ മറ്റോ എഴുതിയിട്ടുണ്ട്.

ലൈബ്രറിയുടെ മറ്റു രണ്ടു ഡയറക്ടർമാരും എഴുത്തുകാരുമായ പോൾ ഗ്രുസാക്,ജോസ് മാർമോൽ എന്നിവരും അന്ധരായിരുന്നു.മൂന്നു പേരും അന്ധരായത് ആകസ്മികതയ്ക്കും അപ്പുറമാണെന്ന് അദ്ദേഹം എഴുതി.ഹോമറിനെ ഉദാഹരിച്ച്,എഴുത്തും അന്ധതയും തമ്മിൽ ഒരു ലയമുണ്ടെന്ന ഓസ്കാർ വൈൽഡിൻറെ വാദത്തോട് അദ്ദേഹം യോജിച്ചു.ബോർഹസ് ആ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെ:"അന്ധത എനിക്ക് വലിയ നിർഭാഗ്യം ആയിരുന്നില്ല.അതിനെ സഹതാപത്തോടെ കാണേണ്ടതില്ല.അതൊരു ജീവിത രീതിയായി കണ്ടാൽ മതി-ഒരു ജീവിത ശൈലി ."

ഓരോ എഴുത്തുകാരനും മനുഷ്യനും തനിക്ക് സംഭവിക്കുന്നതെല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അദ്ദേഹം എഴുതി:

"കലാകാരൻറെ കാര്യത്തിൽ ഇത് കൂടുതൽ സത്യമാണ്.അപമാനവും നിർഭാഗ്യവും അവഹേളനവും എല്ലാം കളി മണ്ണാണ്.അത് സ്വീകരിക്കണം.ഒരു അന്ധൻ ഇങ്ങനെ ചിന്തിച്ചാൽ അവൻ രക്ഷപ്പെടും.അന്ധത സമ്മാനമാണ്.അത് നൽകിയ സമ്മാനങ്ങൾ കൊണ്ട് ഞാൻ നിങ്ങളെ മൂടിക്കഴിഞ്ഞു.അത് എനിക്കിത്തിരി ഇംഗ്ലീഷും സ്കാൻഡിനേവിയനും തന്നു.അത് വരെ അറിയാത്ത മധ്യകാല സാഹിത്യത്തെ അറിയാൻ കഴിഞ്ഞു.നല്ലതോ ചീത്തയോ ആയ  പുസ്തകങ്ങൾ തന്നു.എഴുതിയ സമയത്ത് നല്ലതായിരുന്നു.അന്ധത എനിക്ക് ചുറ്റുമുള്ളവരുടെ കാരുണ്യം തന്നു.അന്ധരോട് മനുഷ്യർക്ക് മതിപ്പാണ്."

ഗലീലിയോ അന്ധനായത് ടെലസ്കോപ്പിലൂടെ സൂര്യനെ നോക്കിയിട്ടാണെന്നത് കെട്ടുകഥയാണ്.എഴുപതാം വയസ്സിലാണ് അദ്ദേഹം അന്ധനായത്.തിമിരം ആയിരിക്കാം.

ബോർഹസ് 

ഹെലൻ കെല്ലറുടേത് പോലെ മറ്റൊരു അന്ധ ഇതിഹാസം വേറെയില്ല.19 മാസമായപ്പോൾ മുതൽ ബധിരയും അന്ധയുമായ ഹെലൻ എഴുതാനും വായിക്കാനും പഠിച്ചു;ആത്മകഥ എഴുതി.തൊഴിലാളികളുടെ അവകാശങ്ങൾക്കും സ്ത്രീ വോട്ടവകാശത്തിനും പോരാടി.

ചിത്രകലയിലെ ക്യൂബിസം പ്രചോദിപ്പിച്ച ബ്രിട്ടീഷ് കലയിലെയും കവിതയിലെയും വോർട്ടിസിസം എന്ന ചെറിയ പ്രസ്ഥാനത്തിൻറെ പ്രണേതാക്കളിൽ ഒരാളായ വിൻധം ലൂയിസ് അന്ധനായത് ജീവിത സായാഹ്നത്തിലാണ്.ബ്ലാസ്റ്റ് എന്ന മാസികയുടെ പത്രാധിപരായിരുന്നു.ജെയിംസ് തർബറുടെ ഒരു കണ്ണിൻറെ കാഴ്ച പോയത് ബാല്യത്തിൽ സഹോദരൻറെ കളിത്തോക്കിൽ നിന്ന് വെടിയേറ്റിട്ടാണ്.വില്യം ടെൽ കഥ അഭിനയിച്ചതായിരുന്നു,ദുരന്തം.മറ്റേ കണ്ണിന്റെയും ശേഷിയെ ബാധിച്ചു.യൗവനം വീട്ടിനകത്തു തന്നെയായിരുന്നു.തർബറിന് ചാൾസ് ബോണറ്റ് സിൻഡ്രോം ഉണ്ടായിരുന്നതായി വാദമുണ്ട്.കാഴ്ചക്കുറവിനോട് തലച്ചോർ സമരസപ്പെടുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് ഇത്.

കളർ പർപ്പിൾ എഴുതിയ ആലീസ് വാക്കറുടെ ഒരു കണ്ണിൻറെ കാഴ്ച കുട്ടിക്കാലത്ത് പോയതും സഹോദരൻ കളിത്തോക്കിൽ നിന്ന് വെടി വച്ചിട്ടാണ്.Beauty: When the Other Dance is the Self എന്ന പ്രബന്ധത്തിൽ അവർ ഈ കഥ പറഞ്ഞിട്ടുണ്ട്.

സ്യു ടൗൺസെൻഡ്‌, അഡ്രിയാൻ മോൾ പരമ്പരയിലെ ഒൻപത് നോവലുകളിൽ അവസാന മൂന്നെണ്ണം എഴുതിയത് അന്ധയായ ശേഷമാണ്.പ്രമേഹം മൂലമായിരുന്നു അന്ധത.നോവലിൽ അഡ്രിയാൻറെ സുഹൃത്ത് നിഗൽ അന്ധനാകുന്നുണ്ട്.വോയ്‌സ് റെക്കോർഡർ ഉപയോഗിച്ചായിരുന്നു എഴുത്ത്."അന്ധത അവേശകരമാണ്",അവർ പറഞ്ഞു ," ഞാൻ അത് കൊണ്ട് ഗുണമുണ്ടാക്കും ".

ന്യൂറോളജിസ്റ്റ് ആയ ബ്രിട്ടീഷ് എഴുത്തുകാരൻ ഒലിവർ സാക്‌സ് ട്യൂമർ വഴി അന്ധനായതിനെപ്പറ്റി എഴുതിയിട്ടുണ്ട്.Mind's Eye എന്ന പുസ്തകം കാഴ്ച നഷ്ടപ്പെട്ടവരുടെ അനുഭവങ്ങളാണ്.മലയാളി ന്യൂറോളജിസ്റ്റ് ഡോ കെ രാജശേഖരൻ നായരുടെ സുഹൃത്തായിരുന്നു .

അന്ധരായ ഇന്ത്യൻ എഴുത്തുകാരുണ്ടോ ? വേദ് മേത്തയെ ആണ് ഓർമ്മ വരുന്നത്.അദ്ദേഹത്തിൻറെ രണ്ടു പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്:ഫേസ് ടു ഫേസ് എന്ന ആത്മകഥയും Mahatma Gandhi and his Apostles എന്ന ചരിത്രവും.ആത്മകഥ,ലോകത്തിലെ ഏറ്റവും മികച്ച ആത്മ കഥകളിൽ ഒന്നായതിനാൽ,ബൈൻഡ് ചെയ്ത ഒരു സെക്കൻഡ് ഹാൻഡ് പുസ്തകം പിന്നീട് ഞാൻ സ്വന്തമാക്കി.

നോവലിസ്റ്റായ വേദ് പ്രകാശ് മേത്ത 1934 ൽ ലഹോറിലാണ് ജനിച്ചത്.മസ്തിഷ്‌ക ജ്വരത്താൽ മൂന്നാം വയസിൽ കാഴ്ച പോയി.അച്ഛൻ അമോലകും അമ്മ ശാന്തിയും മകനെ 1300 മൈൽ അകലെ മുംബൈയിലെ ദാദർ ബ്ലൈൻഡ് സ്‌കൂളിൽ അയച്ചു.1949 മുതൽ ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചു;ഓക്സ്ഫഡിലും ഹാർവാഡിലും ചരിത്രം പഠിച്ചു.1975 ൽ അമേരിക്കൻ പൗരനായി.ആദ്യ പുസ്തകം 1957 ൽ ഇറങ്ങിയ ആത്മകഥ ആയിരുന്നു.ദി ന്യൂയോർക്കറിൽ 1961 -94 ൽ സ്റ്റാഫ് റൈറ്റർ ആയിരുന്നു.അദ്ദേഹം സ്ത്രീ സഹായികളോട് ക്രൂരമായി പെരുമാറുന്നു എന്ന് വിമർശിക്കുന്ന ഒരു ലേഖനം സ്പൈ മാസികയിൽ വന്നു.എഡിറ്റർ ടിന ബ്രൗൺ അദ്ദേഹത്തെ പിരിച്ചു വിട്ടു.വിഖ്യാത പത്രപ്രവർത്തകൻ ഹാരോൾഡ്‌ ഇവാൻസിന്റെ ഭാര്യയാണ് ടിന.അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ഫെനിമൂർ കൂപ്പറുടെ കുടുംബത്തിൽ പെട്ട ലിൻ ആണ് മേത്തയുടെ ഭാര്യ.

വേദ് മേത്ത 

മേത്തയുടെ ആത്മകഥയുടെ സത്ത നഷ്ടബോധമാണ് -കാഴ്ചയുടെ,ബാല്യത്തിൻറെ,വീടിൻറെ,രാജ്യത്തിൻറെ നഷ്ടം.1940 കളിൽ ഇന്ത്യയിൽ ഒരു അന്ധൻറെ അവസ്ഥ എന്തായിരുന്നുവെന്ന് The Ledge Between the Streams ൽ അദ്ദേഹം വിവരിക്കുന്നു.ആഹാരത്തിന് പിച്ച തെണ്ടുക തന്നെ വേണ്ടിയിരുന്നു.സ്വന്തം കുടുംബം സമ്പന്നമായിരുന്നു;എന്നാൽ,സമൂഹം അന്ധനായ കുട്ടിയെ നാണം കെടുത്തി.

"അന്ധത ഭീകരമായ ഒരു വൈകല്യമായി എനിക്ക് തോന്നി",മേത്ത എഴുതുന്നു,"എൻറെ മൂത്ത സഹോദരന്മാരും സഹോദരിമാരും ചെയ്യുന്നതൊക്കെ ഞാനും ചെയ്താലേ രക്ഷപ്പെടാനാവൂ എന്ന് മനസ്സിലായി.ഞാൻ എങ്ങനെയോ അത്ര വരെ എത്തി".

അന്ധനായ കുട്ടി ലഹോറിലെ ഗലികളിൽ പട്ടം പറത്തി;മേൽക്കൂരകളിൽ ചാടിക്കയറി.വഴിയിൽ ബൈക്ക് ഓടിച്ചു.ഹിമാലയം കയറി.കുതിരസവാരി ചെയ്തു.ആ ഇച്ഛയ്ക്ക് മുന്നിൽ ശരീരത്തിലെ മുറിവുകൾ തോറ്റു.
അഞ്ചാം വയസിൽ മുംബൈയ്ക്ക് തീവണ്ടി കയറ്റും മുൻപ് മേത്തയെ എടുത്തുയർത്തി,കരച്ചിലടക്കി അച്ഛൻ പറഞ്ഞു:"ഇപ്പോൾ നീ ഒരു മുതിർന്ന പുരുഷനാണ്".

ആ നിമിഷമാണ് മേത്തയുടെ ബോധത്തിലെ ആദ്യ ഓർമ്മ.വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് ഭൂകമ്പം പോലെ തോന്നി."ശിരസ്സിൽ കരഞ്ഞു കൊണ്ടേ എനിക്കിന്നും തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിയൂ",അദ്ദേഹം ഓർത്തു.

കൗമാരത്തിൽ,അമേരിക്കയിലെയും യൂറോപ്പിലെയും 30 സ്‌കൂളുകളിലേക്ക് മേത്ത അപേക്ഷ അയച്ചു.ഡോക്റ്ററായ അച്ഛൻ ഒപ്പം നിന്നു.അർകാൻസസ് ബ്ലൈൻഡ് സ്‌കൂളിൽ പ്രവേശനം കിട്ടി.അവിടത്തെ മികച്ച പ്രകടനം ഓക്സ്ഫഡിലേക്ക് വഴി തുറന്നു.അമേരിക്കയിൽ 15 വയസിൽ എത്തുമ്പോൾ ഇംഗ്ലീഷ് കാര്യമായി അറിഞ്ഞിരുന്നില്ല.കൈകൊണ്ട് മാത്രം ഭക്ഷണം കഴിച്ചു ശീലിച്ചതിനാൽ വിമാനത്തിൽ 48 മണിക്കൂർ ഉപവാസമായിരുന്നു.

ഏകാന്തതയിൽ നിന്ന് എഴുത്തുണ്ടായി.പോമോന കോളജിലെ ഏറ്റവും സുന്ദരിയായ പെണ്ണിനോട് പ്രണയം തോന്നി.തുറന്നു പറയാൻ ധൈര്യം വന്നില്ല.ആത്മകഥയുടെ കേട്ടെഴുത്തുകാരിയാക്കി.പ്രണയം പൂത്തില്ല.വേനലിൽ ഇറങ്ങിയ ഫേസ് ടു ഫേസ് 45000 കോപ്പി വിറ്റു.ഓക്സ്ഫഡിൽ പോകുമ്പോൾ എഴുത്തുകാരനായിരുന്നു.ഓക്സ്ഫഡ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.എല്ലാത്തരം ആളുകളും നിറഞ്ഞ അവിടെ അന്ധത വിഷയമായില്ല."അവിടെ നിങ്ങൾ നന്നായി ചിന്തിക്കുന്നുണ്ടോ എന്നത് മാത്രമായിരുന്നു പ്രശ്‍നം;അത് നല്ല മരുന്നായിരുന്നു",മേത്ത ഓർമിച്ചു.

ഇന്ത്യയിലേക്ക് മടങ്ങി ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ കേട്ട് പട്ടുസാരി അണിഞ്ഞ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കുന്നതും ഇരുവരും മലനിരകളിൽ മാതളം തിന്നുന്നതും സ്വപ്നം കണ്ടു.ജവഹർ ലാൽ നെഹ്‌റുവിനെ കണ്ടു.പുറത്ത് എം എ ചെയ്ത് എഴുത്തുകാരനാകാൻ ഉപദേശം കിട്ടി.അന്ധനെ ഇന്ത്യ സ്വീകരിക്കില്ലെന്ന് മെത്തയും തിരിച്ചറിഞ്ഞു.ദി ഒബ്‌സർവറിന്റെ എഡിറ്റർ ഡേവിഡ് ആസ്റ്ററിനെ വിളിച്ച് മേത്ത ഇന്ത്യൻ യാത്രയെപ്പറ്റി 14000 വാക്ക് എഴുതട്ടെ എന്ന് ചോദിച്ചു." അത് നീണ്ട ബോറായിരിക്കും;ന്യൂയോർക്കറിന് പറ്റും",ആസ്റ്റർ ഒഴിഞ്ഞു.ഹാർവാഡിന് പോകും വഴി മേത്തയെ ന്യൂയോർക്കർ എഡിറ്റർ ഷോൺ പ്രോത്സാഹിപ്പിച്ചു.ഒരു കൊല്ലം കഴിഞ്ഞ് അവിടെ ജോലി നേടി.

എഴുത്തുകാർ പ്രവാസികളാണ്.എവിടെ ജീവിക്കുന്നു എന്നത് പ്രധാനമല്ല.അന്ധൻ മാത്രമായാലാണ് പ്രശ്‍നം.മേത്തയുടെ ജീവിതത്തിൽ അന്ധതയുടെ ശേഷിപ്പ് മുൻവശത്തെ സ്വർണം കെട്ടിയ പല്ല് മാത്രമായി;പഴയൊരു കാഴ്ചയില്ലാത്ത ചാട്ടത്തിൻറെ നീക്കി ബാക്കി.400 ജീവചരിത്രങ്ങളും ഗാന്ധി സാഹിത്യം 80 വാല്യവും വായിച്ചാണ് മേത്ത ഗാന്ധി പുസ്തകം എഴുതിയത്.ഫേസ് ടു ഫേസ് ഇറങ്ങി 20 കൊല്ലം താൻ അന്ധനാണെന്ന് പുസ്തക ജാക്കറ്റിൽ പ്രസാധകൻ എഴുതുന്നത് തന്നെ മേത്ത വിലക്കി.

ഹീറ്റ് ആൻഡ് ഡസ്റ്റ് സിനിമ ഒന്നിച്ചു കണ്ട ശേഷമാണ് ലിൻ,വേദ് മേത്തയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.അമ്മായി ഒരു ഇന്ത്യൻ രാജകുമാരനെ പ്രണയിച്ച കഥ ഗവേഷണം ചെയ്യാൻ ഇന്ത്യയ്ക്ക് പോയ മദാമ്മയുടെ കഥയാണ്,അത്.മേത്തയ്ക്ക് സിനിമ കാണാൻ കഴിയാത്തതിനാൽ പ്രണയ രംഗങ്ങൾ ചെവിയിൽ വിവരിച്ചു കൊടുത്തു.അത്തരം വിവരണം വല്ലാത്ത അടുപ്പമുണ്ടാക്കും.ലിന്നിനെ 12 വയസ് മുതൽ മേത്തയ്ക്ക് അറിയാമായിരുന്നു.

അന്ധത രാഷ്ട്രീയവുമാണ്.ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും തോന്ന്യാസങ്ങൾ മടുത്താണ് 1975 ൽ മേത്ത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

"ഞാൻ ചെയ്തത് അന്ധനായ മറ്റൊരു എഴുത്തുകാരനും ചെയ്തതായി തോന്നുന്നില്ല",മേത്ത പറയുന്നു.മേത്തയുടെ എഴുത്തിൽ നിറമുണ്ട്.ആകൃതിയുണ്ട്.കാണുന്നവൻ കാണുന്നതൊക്കെയുണ്ട്.ഈ കാഴ്ചാ വിശേഷങ്ങൾ എവിടന്നു കിട്ടുന്നു എന്ന് അദ്ദേഹം പറയുന്നില്ല."ചരിത്രകാരൻ നെപ്പോളിയനെ കാണാതെ അദ്ദേഹം ധരിച്ച വേഷം പറയുന്നത് പോലെ തന്നെ".

ഓർമ്മയാണ് എഴുത്തിൻറെ ആയുധം.അന്ധൻറെ ഓർമ്മ കൂടുതൽ മൂർച്ചയുള്ളതായിരിക്കും.

പേരുപറയാത്തൊരു നഗരത്തില്‍ അന്ധത മഹാമാരിപോലെ പടരുന്നതിന്റെ കഥയാണ് ഷൂസെ സരമാഗുവിന്റെ 1995ല്‍ പുറത്തുവന്ന 'അന്ധത' (Blindness) എന്ന നോവല്‍. 'അന്ധത'യുടെ തുടർച്ചയായി 2004 ല്‍ 'കാഴ്ച' (Seeing) പുറത്ത് വന്നു. നഗരത്തില്‍ വെളുത്ത അന്ധത എന്ന രോഗം പടരുന്നതോടെ രൂപപ്പെടുന്ന സംഭവങ്ങളാണ് അന്ധതയുടെ പ്രമേയം.

ഒരുപാട് രൂപകങ്ങള്‍ ജ്വലിക്കുന്ന  അന്യാപദേശ കഥയാണ് 'അന്ധത'. ഇതില്ലെ   രോഗാവസ്ഥ, മാനവരാശി എത്തിനില്‍ക്കുന്ന അവസ്ഥാവിശേഷമാകുന്നു. ലോകത്തെ മുഴുവൻ  ബാധിക്കുന്ന വെളുത്ത തിന്മ (white evil). വിപുല മാനങ്ങളുള്ള രൂപകമായി ഇത് വികസിക്കുന്നു. മനുഷ്യര്‍ പാര്‍ക്കുന്ന എല്ലായിടത്തും പടരുന്ന ഒന്ന്. വേഗത്തിലാണ്  വ്യാപിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രം നിറഞ്ഞുകവിയുന്നു. നാടാകെ  വെളുത്ത കാഴ്ചകള്‍ മാത്രമുള്ളവരാകുന്നു. ലോകക്രമവും ധര്‍മ്മനീതികളും  മൂക്കുകുത്തി വീഴുന്നു. ഡോക്ടറുടെ ഭാര്യയ്ക്കു മാത്രമാണ് കാഴ്ചയുള്ളത്. സരമാഗോ ധര്‍മ്മച്യുതിയുയുടെ ആഖ്യാനം നടത്തുമ്പോഴും, പുതിയ ധര്‍മ്മക്രമം രൂപപ്പെടുന്നതായി ‌ശുഭാപ്തി പുലർത്തുന്നു.

സരമാഗോയുടെ ജീവിതത്തിന്റെ നല്ല പങ്കും പോർച്ചുഗൽ ഭരിച്ചിരുന്നത് അന്റോണിയോ ഡി  ഒലിവേറിയ സലാസര്‍ (Antonio de Oliveira Salazar) എന്ന ഏകാധിപതി ആയിരുന്നു. ഹിറ്റ്‌ലറേയും മുസോളിനിയേയും അനുകരിക്കാന്‍ ശ്രമിച്ച ഭരണാധികാരി. അയാളുടെ  വാഴ്ചക്കാലത്ത് ജീവിച്ചിരിക്കേണ്ടി വന്ന എഴുത്തുകാരന്റെ സര്‍ഗ പ്രതികരണമാണ് 'അന്ധത'.

കത്തോലിക്ക സഭയെയും ഏകാധിപത്യ ഭരണകൂടങ്ങളെയും വിമര്‍ശിക്കുന്ന രചനകളാണ് സരമാഗോയുടേത്.വെളുത്ത അന്ധത സമ്മാനിച്ച ലോകത്തെപ്പോലെ തന്നെ പള്ളിയും കാഴ്ചയില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. ദൈവവവും പള്ളിയും ഇരകളുടെ വേദനകള്‍ കേള്‍ക്കുകയില്ല.അധികാരമാണ് അന്ധത.


© Ramachandran 



















ജോയ്‌സിന് സിഫിലിസ് ആയിരുന്നു

ഷേക്‌സ്പിയറിനും ഇത് തന്നെ !

ജെയിംസ് ജോയ്‌സ് അദ്ദേഹത്തിൻറെ വലിയ രചനകൾ നടത്തിയത് അന്ധത ബാധിച്ച ശേഷമാണ്,ആ അന്ധതയ്ക്ക് കാരണം സിഫിലിസ് ആയിരുന്നു എന്ന് വെളിപ്പെടുമ്പോൾ,ഒരു നടുക്കമുണ്ട്.

അദ്ദേഹം അന്ധനാകുന്നതിനെപ്പറ്റി 1931 ൽ എഴുതിയിരുന്നു."എൻറെ അപൂർണതകൾ കാരണം,ഞാൻ ഇത് അർഹിക്കുന്നു",അദ്ദേഹം എഴുതി.ഈ വാചകത്തിൽ തനിക്ക് സിഫിലിസ് ആണെന്ന് അദ്ദേഹം കുമ്പസാരിക്കുകയായിരുന്നുവെന്ന് ഹാർവാഡ് പണ്ഡിതൻ കെവിൻ ബര്മിങ്ഹാമാണ് കണ്ടെത്തിയത്.ചരിത്രവും സാഹിത്യവും വിഭാഗത്തിൽ അധ്യാപകനാണ് കെവിൻ,

ജോയ്‌സിന്റെ നോവൽ യുളീസസിൻറെ ചരിത്രം പറയുന്ന The Most Dangerous Book ലാണ് ഈ കണ്ടെത്തൽ.

സിഫിലിസ് കൂടുന്തോറും കാഴ്ച കുറഞ്ഞു വന്നു.വായിലും കഴുത്തിലും കുരുക്കൾ പൊട്ടി വ്രണമായെന്ന് സുഹൃത്തുക്കൾക്ക് എഴുതി.1907 ൽ വലതു കൈ തളർന്നു.ഇടക്കിടെ അബോധാവസ്ഥയിൽ ആയിരുന്നു.ഉറക്കമില്ലായ്മ ബാധിച്ചു.പലപ്പോഴും സമനില തെറ്റി.

ജോയ്‌സിന് സിഫിലിസ് ആയിരിക്കാമെന്ന് അദ്ദേഹത്തിൻറെ ജീവിത കാലത്ത് കേൾവിയുണ്ടായിരുന്നു.1975 ൽ വന്ന ജീവചരിത്രത്തിൽ ഇത് ജന്മനായുള്ളതാണെന്നും പകർന്നതല്ലെന്നും വ്യാഖ്യാനം വന്നു.1995 ൽ കാതലീൻ ഫെറിസ് എഴുതിയ James Joyce and the Burden of Disease വിവരം സ്ഥിരീകരിച്ചു.അതിൽ അവർ സ്വീകരിച്ചത് സാഹിത്യ നിരീക്ഷണങ്ങളാണ്,ജീവിത തെളിവുകൾ അല്ല എന്ന് കെവിൻ വാദിക്കുന്നു.ജോയ്‌സിന്റെ കഥാപാത്രത്തിന് സിഫിലിസ് ഉണ്ടെങ്കിൽ അദ്ദേഹത്തിനുമുണ്ട് എന്ന മട്ടിലായിരുന്നു അവരുടെ എഴുത്ത്.ജോയ്‌സിനെ നേരിട്ട് അറിഞ്ഞിരുന്ന ജെ ബി ലിയോൺസ് എന്ന ഡോക്ടർ അവരെ പരിഹസിച്ചു.അതോടെ ആ ചർച്ച നിന്നു.
റിച്ചാർഡ് എൽമാൻ എഴുതിയ ജോയ്‌സ് ജീവ ചരിത്രത്തിലെ രോഗലക്ഷണങ്ങളാണ് കെവിന് വഴി കാട്ടിയത്.നേത്രഭിത്തിയുടെ മധ്യ പ്രതലത്തിലെ കോശ കലകളെ ഏറെക്കാലം രോഗം ബാധിക്കുന്നതിന് കാരണമായി കുറച്ചു രോഗങ്ങളേയുള്ളൂ.Uveitis എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.അക്കാലത്ത് കൂടുതലും സിഫിലിസ് ആയിരുന്നു കാരണം.എന്നാൽ സിഫിലിസ് ആണെന്ന് എൽമാൻ കണ്ടെത്തിയില്ല.ഈ സംശയം ഉണ്ടായതിനാൽ,ജോയ്‌സിന്റെ കാഴ്‌ച കുറയുന്ന രോഗലക്ഷണങ്ങൾ വരുന്ന പരാമർശങ്ങൾ മുഴുവൻ വിവിധ ഇടങ്ങളിൽ നിന്ന് കെവിൻ ശേഖരിച്ചു.1928 ൽ ജോയ്‌സ് എഴുതിയ രണ്ടു കത്തുകളിൽ താൻ ആഴ്സനിക്,ഫോസ്‌ഫറസ്‌ കുത്തിവയ്പുകൾക്ക് വിധേയനാകുന്നു എന്ന് പറഞ്ഞത് നിർണായകമായി.അന്ന് രണ്ടും ചേർന്ന് ഡോക്ടർമാർ കുത്തി വച്ചിരുന്നത് Galyl മിശ്രിതം ആയിരുന്നു.അത് സിഫിലിസിന് മാത്രമുള്ള ചികിത്സ ആയിരുന്നു.

കുറച്ചു കൂടി ഫലപ്രദമായ salvarsan ജോയ്‌സ് സ്വീകരിക്കാതിരുന്നത് പാർശ്വ ഫലം ഭയന്നാകാം -അത് കാഴ്ചശക്തിയെ മുഴുവനായി ബാധിച്ചേനെ.നോവലുകൾ പറഞ്ഞു കൊടുക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.ഇന്ന് സിഫിലിസ് ചികിത്സ പെനിസിലിൻ വഴിയാണ്.

Galyl മാത്രമായിരുന്നു അന്ന് ആർസനിക്കും ഫോസ്‌ഫറസും ചേർന്ന മിശ്രിതം എന്നുറപ്പ് വരുത്താൻ കെവിൻ ഹാർവാഡ് മെഡിക്കൽ ലൈബ്രറി,ഹിസ്റ്ററി ഓഫ് മെഡിസിൻ ലൈബ്രറി എന്നിവിടങ്ങളിൽ പരതി.ലൂയിസ് ബോർഷ്‌ എന്ന ഡോക്ടറാണ് വർഷങ്ങളായി ജോയ്‌സിനെ ചികിൽസിച്ചിരുന്നത്.അത് കൊണ്ട് സിഫിലിസ് മാറിയില്ല.സിഫിലിസ് ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാകണം ആ കുത്തിവയ്പ് നിർദേശിച്ചത്.ഇതിന് പുറമെ,ജോയ്‌സിന് അഭിസാരികകളോടുള്ള അഭിനിവേശം കൂടി ചേർത്താൽ രോഗം പിടി കിട്ടും.

രോഗം ജോയ്‌സിന്റെ മനസ്സിനെ ഉലച്ചതിന് തെളിവ് അദ്ദേഹത്തിൻറെ രചനകൾ തന്നെ.Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.

 സിഫിലിസ് ആയിരുന്നു ജോയ്‌സിന്റെ രോഗം എന്നറിയുന്നത് പ്രധാനമാണ്.അതറിയാതെ അദ്ദേഹത്തിൻറെ കത്തുകൾ വായിച്ചാൽ അറിയാത്ത ഒരു രോഗത്തെ പേടിച്ച അനാരോഗ്യവാനാണെന്ന് തോന്നും.കടുത്ത വേദന തിന്നുകയായിരുന്നു അദ്ദേഹം.സ്വകാര്യമായി അതനുഭവിച്ചു.സ്വകാര്യ രോഗവും പൊതു ജീവിതവും തമ്മിലുള്ള വിടവ് ആ എഴുത്തിനെ നിർണയിച്ചു.

ജോയ്‌സ് 

സാധാരണ എഴുത്തിൽ കാണുന്ന കുത്തും കോമയും വിരാമവും പോലുള്ള ചിഹ്നങ്ങൾ ജോയ്‌സിന്റെ എഴുത്തിൽ കാണാത്തത് അദ്‌ഭുതമല്ല,പുതിയ സർഗ്ഗ സംഭാവനയും അല്ല.

ഇരുപതുകളിൽ തുടങ്ങി,അറുപതാം വയസിൽ മരിക്കും വരെ സിഫിലിസ് ഒപ്പമുണ്ടായിരുന്നു.നന്നായി മദ്യപിച്ചു.ആകുലത വിട്ടു മാറിയില്ല.അന്ധനായതിനാൽ മകൾക്ക് ലൂസിയ എന്ന് പേരിട്ടു.അന്ധരുടെ മധ്യസ്ഥയാണ് വിശുദ്ധ ലൂസിയ.മന്ത്രവാദികളെപ്പോലും രോഗം മാറാൻ കണ്ടു.തലയിൽ അട്ടകളെക്കൊണ്ട് കടിപ്പിച്ചു.പല്ലുകൾ പറിച്ചു.തിമിരം മാറ്റാൻ കണ്ണിൽ ശസ്ത്രക്രിയ നടത്തി.

ഷേക്സ്പിയറുടെ ഹൃദയാഘാതവും ജോർജ് ഓർവെലിൻറെ ചുമയും സിഫിലിസിൻറെ ഫലമായിരുന്നു.ഷേക്സ്പിയറിൻറെ രചനകളിൽ സിഫിലിസ് ലക്ഷണങ്ങൾ ഡോ ജോൺ ജെ റോസ് കണ്ടെത്തി.ഷേക്സ്പിയറിൻറെ അവസാന വർഷങ്ങളിൽ കൈയക്ഷരം മോശമായി -ചെറുപ്പം മുതൽ സിഫിലിസ് ആയിരുന്നു.ഡോ റോസിൻറെ Shakespeare's Tremor and Orwell's Cough പത്ത് എഴുത്തുകാരുടെ രോഗലക്ഷണങ്ങൾ വച്ച് രോഗം കണ്ടെത്തുന്ന പുസ്തകമാണ്.

സിഫിലിസ് ബാധിച്ച എഴുത്തുകാരിൽ ഇവരും പെടും:ദസ്തയേവ്സ്കി,ടോൾസ്റ്റോയ്,അൽഫോൻസ് ഡോഡെറ്റ്,തോമസ് ചാറ്റർട്ടൻ,കീറ്റ്സ്,ജെയിംസ് ബോസ്വെൽ,ബോദ്‌ലെയര്,ഹെൻറിക് ഹെയ്ൻ,ഓസ്കർ വൈൽഡ്,മോപ്പസാങ് .റൊമാനിയൻ കവി മിഹായ് എമ്മിനെസ്‌കൂ സിഫിലിസ് വന്ന് 39 വയസിൽ മരിച്ചു.തത്വ ചിന്തകരിൽ നീഷേ,ആർതർ ഷോപ്പനോവർ എന്നിവർക്ക് ഈ രോഗമായിരുന്നു.ഷോപ്പനോവർക്ക് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വന്നു.പിൽക്കാലത്ത് സ്ത്രീകളെ വെറുത്തു.

കാസനോവയ്ക്ക് സിഫിലിസ് മാത്രമല്ല.,ഗൊണോറിയ നാല് തവണ വന്നു;ലിംഗത്തിൽ ഹെർപിസും വന്നു.

ചിത്രകാരന്മാരിൽ എഡ്‌വേഡ്‌ മാനേ,പോൾ ഗോഗിൻ,വാൻ ഗോഗ്,ഗോയ എന്നിവർ സിഫിലിസ് രോഗികൾ ആയിരുന്നു.സംഗീതജ്ഞരിൽ ബീഥോവൻ,റോബർട് ഷൂമാൻ,ഫ്രാൻസ് ഷൂബെർട് എന്നിവർ രോഗം പേറി.ചക്രവർത്തിമാരിൽ ഇവാൻ ദി ടെറിബിൾ എന്നറിയപ്പെട്ട സാർ ഇവാൻ 4 വസിലെവിച്ചിക്ക് ഭാര്യയുടെ മരണ ശേഷം സിഫിലിസ് വന്നു.ഫ്രാൻസിലെ ഹെൻറി മൂന്നാമൻ,ചാൾസ് അഞ്ചാമൻ,ഇംഗ്ലണ്ടിലെ ജോർജ് നാലാമൻ,റഷ്യയിലെ പോൾ ഒന്നാമൻ,റോമിലെ മാക്സിമില്യൻ ഒന്നാമൻ എന്നിവരും രോഗികളായി.

ലെനിന് സിഫിലിസ് ആയിരുന്നു.ഹിറ്റ്ലറും ഗുണ്ടാ നേതാവ് അൽ കാപോണും മരിച്ചത് ഈ രോഗം കാരണം.

മലയാളത്തിൽ ഡോ കെ രാജശേഖരൻ നായർ രോഗവും സർഗാത്മകതയും എന്ന പുസ്തകം എഴുതി ഡോ റോസിൻറെ വഴിക്ക് സഞ്ചരിച്ചിട്ടുണ്ട്.സ്വാതി തിരുനാളിനും സി ജെ തോമസിനും Temporal Lobe Epilepsy ആയിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി;ദസ്തയേവ്‌സ്‌കിക്കും ഇതായിരുന്നു.

അന്ധരായ എഴുത്തുകാരുടെ കൂട്ടത്തിൽ ഹോമർ,ഗലീലിയോ,മിൽട്ടൺ,ബോർഹസ്,ജെയിംസ് തർബർ,ഹെലൻ കെല്ലർ,വിൻധം ലൂയിസ്,ഒലിവർ സാക്‌സ്, സ്യു ടൗൺസെൻഡ്‌ ,ആലീസ് വാക്കർ,അലീൻ ആർമിറ്റേജ് എന്നിവരുമുണ്ട്.



© Ramachandran 






Sunday 4 October 2020

തേലക്കാട്ട്:ബലിയും കാഴ്ചയും

 മോറിസ് ബ്ലാഞ്ചോയ്ക്ക് ഒരാമുഖം 

ഫ്രഞ്ച് തത്വ ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ മോറിസ് ബ്ലാൻചോ കേരളത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ട ആളല്ല.എന്നാൽ ഉത്തരാധുനിക സൈദ്ധാന്തികരായ ഴാക്വസ് ദെറീദ,മൈക്കിൾ ഫൂക്കോ,റൊളാങ് ബാർത്,ഗിലസ് ദെൽയൂസ് എന്നിവർ ഇവിടത്തെ സാഹിത്യ വിമർശനങ്ങളിൽ കടന്നു വരാറുമുണ്ട്.ഇവരെയൊക്കെ സ്വാധീനിച്ച ചിന്തകനാണ് ബ്ലാൻചോ.ദെറീദ പലവട്ടം അദ്ദേഹത്തെ പ്രബന്ധങ്ങളിൽ പരാമർശിക്കുന്നുമുണ്ട്.

എന്തുകൊണ്ട് ബ്ലാൻചോ ഇവിടെ വന്നില്ല എന്ന ചോദ്യത്തിന് ഉത്തരം,കേരളത്തിൽ ആധുനിക കാലത്ത് ചിന്തകന്മാർ ജനിക്കാറില്ല എന്നത് തന്നെ;സാഹിത്യ വിമർശനമാകട്ടെ,മരണത്തിൻറെ വക്കിലുമാണ്.ഇത്രയും പറയാൻ കാരണം,ഒടുവിൽ ബ്ലാൻചോ ഇവിടെ വന്നു എന്നത് കൊണ്ടാണ്.നമ്മുടെ വിരലിൽ എണ്ണാവുന്ന ചിന്തകരിൽ ഒരാളായ പോൾ തേലക്കാട്ട് എഴുതിയ 'സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ' എന്ന പുസ്തകത്തിൽ,ബ്ലാൻചോയുടെനിരീക്ഷണങ്ങൾ പലപ്പോഴും കടന്നു വരുന്നു.എഴുത്തിനെ ബലിയായും അന്ധതയിലെ ഉൾക്കാഴ്ചയായും കാണുന്ന തേലക്കാട്ട് എഴുതിയ പുസ്തകം വായിച്ചു തീരുമ്പോൾ,എഴുതുന്ന മുഹൂർത്തങ്ങളിൽ എഴുത്തുകാരൻ സ്വയം ദൈവമായി മാറുന്ന അദ്വൈതം വെളിപ്പെടും.
മോറിസ് ബ്ലാൻചോ 

ഞാൻ സാഹിത്യം പഠിക്കുമ്പോൾ,ഇവിടെ ഉത്തരാധുനിക സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടില്ല.സാഹിത്യത്തെ അറിയാൻ ഞാൻ പിൻപറ്റിയിരുന്നത് ക്ലീന്ത് ബ്രൂക്ക്സ്,ഫ്രാങ്ക് കെർമോട്,നോർത്രോപ് ഫ്രൈ,ബാലചന്ദ്ര രാജൻ,ജോർജ് സ്റ്റെയ്‌നർ തുടങ്ങിയ ഒന്നാന്തരം വിമർശകരെ ആയിരുന്നു.വിദേശത്ത് ജീവിച്ച ഇന്ത്യക്കാരനായ ബാലചന്ദ്ര രാജൻ ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടില്ല;അദ്ദേഹത്തിൻറെ സാഹിത്യ പ്രബന്ധങ്ങൾ അഗാധത കൊണ്ട് ഒന്നാം നിരയിൽ നിൽക്കുന്നതാണ്.ഇക്കൂട്ടത്തിൽ സ്റ്റെയ്‌നർ തേലക്കാട്ടിന്റെ പുസ്തകത്തിൽ കടന്നു വന്നത് ഗൃഹാതുര സ്മരണയാവുകയും ഞാൻ സ്റ്റെയ്‌നറുടെ Language and Silence വായിച്ച് നമിച്ച യൗവനം ഓർക്കുകയും ചെയ്തു.

ബെൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ തത്വശാസ്ത്രം പഠിച്ച തേലക്കാട്ട് പഠനകാലത്ത് ഫ്രഞ്ച് തത്വ ചിന്തകൻ എമ്മാനുവൽ ലെവിനാസിനെ അവിടത്തെ കഫെയിൽ ഒരിക്കൽ കണ്ടുമുട്ടിയതായി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്;ലെവിനാസ് സ്വാഭാവികമായും അദ്ദേഹത്തിൻറെ രചനകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.ഇത് പോലെ വരുന്ന മറ്റൊരു ചിന്തകൻ മാർട്ടിൻ ഹൈഡഗറാണ്.ഹൈഡഗറുടെ സംഘർഷ ഭരിതമായ ജീവിതം സമീപ കാലത്തിറങ്ങിയ The Existential Cafe എന്ന പുസ്തകത്തിൽ കാണാം.ഹിറ്റ്ലറുടെ നാസിസത്തോടൊപ്പം നിന്ന് പദവികൾ നേടുകയും അവ പിന്നെ വേണ്ടെന്ന് വയ്ക്കുകയും സാർത്രിനോട് കലഹിക്കുകയും നിരന്തരം എഴുതുകയും ചെയ്തു കൊണ്ടിരുന്ന ഹൈഡഗർ ഒരു പ്രഹേളിക തന്നെയാണ്.മാക്സ് മുള്ളർ അദ്ദേഹത്തിൻറെ സഹായി ആയിരുന്നു എന്നും വായിച്ചതോർക്കുന്നു.

സാഹിത്യ രഹസ്യങ്ങൾ ചുരുളഴിക്കാൻ ബലി പോലെ,തേലക്കാട്ടിന്റെ പ്രിയ വിഷയമാണ്,അന്ധതയും കാഴ്ചയും.'കാവ്യം കേട്ടെഴുത്തോ കണ്ടെഴുത്തോ' എന്ന പ്രബന്ധം തുടങ്ങുന്നത് പഴയ നിയമത്തിലെ അന്ധനായ തോബിത്തിൻറെ കഥയിലാണ്.ആ അന്ധത പ്രവാസത്തിൻറെയും ശിക്ഷയുടെയും ഫലമായിരുന്നു.അന്ത്യ ശുശ്രൂഷകളാണ് അയാളുടെ ദൗത്യം.കാഴ്ചയുടെ ശുശ്രൂഷയല്ല,കേൾവിയുടെ ശുശ്രൂഷയാണ് അയാളുടേത്.തേലക്കാട്ട് എഴുതുന്നു:

"ഈ അന്ധതയാണ് കവികൾക്ക് ഉണ്ടായിരിക്കുന്നത്.ടി എസ് എലിയറ്റും ജോർജ് ബോർഹെസും അന്ധരായിരുന്നു.എലിയറ്റ് പറയുന്നതനുസരിച്ച് ഹോമർ അന്ധനായിരുന്നു.കാഴ്ചയല്ല,കേൾവിയാണ് കാവ്യത്തിൻറെ ഉറവിടം.അന്ധനായി മാറിയ മിൽട്ടൻ എഴുതി,'എൻറെ വിധി സാഹിത്യത്തിൻറെ വിധിയാണ്.ഇത് കവികൾക്ക് സംഭവിച്ചിട്ടുണ്ട്.മോശമായതും നല്ലതും അവർക്ക് സംഭവിക്കുന്നു-സാവധാനം അവയൊക്കെ വാക്കുകളായി മാറും'.അത് സാംസൻറെ വിധി പോലെ അദ്ദേഹം കണ്ടു.ജെയിംസ് ജോയ്‌സ് പറയുന്നു:'എനിക്ക് സംഭവിച്ച കാര്യങ്ങളിൽ ഏറ്റവും അപ്രധാനമായത് ഞാൻ അന്ധനായതാണ്.'.അദ്ദേഹത്തിൻറെ പ്രധാന കൃതികളൊക്കെ അന്ധതയിൽ എഴുതപ്പെട്ടു.ഓർമയിൽ നിന്ന് വാചകങ്ങൾ ചെത്തി മിനുക്കി.യാഥാർഥ്യത്തിന്റെ കാഴ്ചകൾ കണ്ട് അന്ധനാകാതിരിക്കാൻ വേണ്ടി കണ്ണുകൾ ഡെമോക്രിറ്റസ് കുത്തിപ്പൊട്ടിച്ചതായി പറയുന്നു.ഈഡിപ്പസ് രാജാവിൻറെ ദുരന്ത രാജ്യത്തെ പ്രവാചകൻ തീരേബിയസ് അന്ധനായിരുന്നു.സോഫോക്ലിസിൻറെ നാടകത്തിൽ അദ്ദേഹമാണ് കാര്യങ്ങൾ അറിയുന്നത് ".

കവി റെയ്‌നർ റിൽക്കെ നക്ഷത്രങ്ങളാണ് മനുഷ്യൻറെ കണ്ണുകൾ എന്ന് പറയുന്നിടത്താണ് തേലക്കാട്ട് ചെന്ന് നിൽക്കുന്നത്.എലിയറ്റും റിൽക്കെയും തേലക്കാട്ട് എഴുതും പോലെ അന്ധർ ആയിരുന്നില്ല.Going Blind എന്ന കവിത എഴുതിയ റിൽക്കെയ്ക്ക് പത്തു കൊല്ലം എഴുതാൻ കഴിയാതെ വന്നിട്ടുണ്ട്.ലുക്കീമിയ വന്നായിരുന്നു മരണം.എലിയറ്റിന്റെ The Wasteland ൽ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ഉണ്ട്;എലിയറ്റ് ബ്രെയ്‌ലിയെപ്പറ്റി ലേഖനം എഴുതിയിട്ടുമുണ്ട്.Blindness എന്ന നോവൽ തന്നെ എഴുതി,അന്ധൻ അല്ലാത്ത സരമാഗു.ജെയിംസ് ജോയ്‌സ് അന്ധനായത് സിഫിലിസ് കാരണമാണ്.

അന്ധതയെപ്പറ്റി ബ്ലാഞ്ചോയും എഴുതി.ഇരുപതാം നൂറ്റാണ്ടിലെ നിർണായക ചിന്തകനായ അദ്ദേഹം,സാഹിത്യത്തെ തന്നെ തത്വ ചിന്താ പ്രശ്നമായി കണ്ടു.അദ്ദേഹത്തെ ശിഷ്യന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്,അദ്ദേഹം എഴുതിയത് മനസ്സിലാകുന്നു എന്നതിലാണ്.Post Structuralism എന്ന ആംഗ്ലോ അമേരിക്കൻ വിമർശ സിദ്ധാന്തം ബ്ലാൻചോ ഇല്ലാതെ പൂർണമാവില്ല.രാഷ്ട്രീയ പത്രപ്രവർത്തനം കൂടി കൈകാര്യം ചെയ്തതിനാലാണ് ഘടനവാദം ഇഷ്ടമില്ലാത്ത ഞാൻ ബ്ലാഞ്ചോയെ ശ്രദ്ധിച്ചത്.ബ്ലാൻചോയ്ക്ക് പൂർവസൂരികളായ വിമർശകർ വിഷയമായില്ല.ഹെഗൽ,ഹൈഡഗർ,ലെവിനാസ് തുടങ്ങിയ  ചിന്തകരും കാഫ്‌ക,സ്റ്റീഫൻ മലർമെ തുടങ്ങിയ എഴുത്തുകാരുമൊക്ക അടങ്ങിയതാണ് ബ്ലാൻചോയുടെ ലോകം.സാഹിത്യ കൃതി ഒരു സത്യം മുന്നോട്ട് വയ്ക്കുന്നു.ആ സത്യം എന്തെന്ന് വെളിവാക്കുകയാണ് സാഹിത്യ വിമർശത്തിന്റെ കർമം എന്ന് പൊതു വിശ്വാസമുണ്ട്.ഈ സത്യത്തെ ചോദ്യം ചെയ്യുകയാണ് സാഹിത്യത്തിൻറെ കടമ എന്ന് ബ്ലാൻചോ കണ്ടു.


കിഴക്കൻ ഫ്രാൻസിൽ 1907 ൽ ജനിച്ച ബ്ലാൻചോ ( Maurice Blanchot ) മുപ്പതുകളിൽ വലതുപക്ഷ പത്രങ്ങളിൽ എഴുതി.ഇക്കാലത്തെ എഴുത്തിൽ ജൂത വിരുദ്ധതയുണ്ടെന്ന് വിമർശകർ പറയുന്നു.1927 ൽ സ്ട്രാസ്ബർഗ് സർവകലാശാലയിൽ പരിചയപ്പെട്ട ജൂതനായ ലെവിനാസുമായുള്ള ബ്ലാഞ്ചോയുടെ സൗഹൃദം ഈ വാദത്തെ തിരസ്കരിക്കുന്നു.അതേ സമയം ബ്ലാൻചോ ജോലി ചെയ്ത പത്രങ്ങൾ ജൂത വിരുദ്ധമായിരുന്നു;അത് അദ്ദേഹത്തിന് അറിയാമായിരുന്നു.അത് കൊണ്ട് അദ്ദേഹം പിൽക്കാലത്ത് എഴുതിയതെല്ലാം റദ്ദാകുമെന്ന് കമ്മ്യൂണിസ്റ്റുകൾ വാദിക്കുന്നത് ബാലിശമാണ്.ലെവിനാസ് -ൻറെ കുടുംബത്തെ യുദ്ധ കാലത്ത് ഉന്മൂലന ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിൽ നിന്ന് രക്ഷിച്ചത് ബ്ലാഞ്ചോയാണ്.ജോർജ് ബതായിയുടെ സുഹൃത്തായിരുന്നു ബ്ലാൻചോ -അദ്ദേഹവും എഴുത്തിനെ സ്വാധീനിച്ചു.The Instant of My Death എന്ന വിവരണത്തിൽ ഒരു ജർമൻ ഉന്മൂലന സ്‌ക്വാഡിന് മുന്നിൽ നിഴൽ വിചാരണ നേരിടേണ്ടി വന്ന ഒരു ദസ്തയേവ്‌സ്കിയൻ മരണ മുഹൂർത്തം ബ്ലാൻചോ രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധ ശേഷം ആന്ദ്രേ ഴീദ് പത്രാധിപരായിരുന്ന സ്വതന്ത്ര മാസികയിലും സാർത്രും മെർലോ പോണ്ടിയിലും ഇറക്കിയിരുന്ന മാസികയിലും എഴുതി.1940 മുതൽ പത്തു കൊല്ലം നോവലുകൾ എഴുതി.1968 വരെ പുസ്തക നിരൂപണങ്ങളിൽ ശ്രദ്ധിച്ചു.അൻപതുകളിലും അറുപതുകളിലും ഇടതു പക്ഷത്തു നിന്നു.1968 ൽ പൊതുരംഗത്തു നിന്ന് അപ്രത്യക്ഷനായി.2003 ൽ ആയിരുന്നു മരണം.

ബ്ലാഞ്ചോയുടെ സാഹിത്യ സിദ്ധാന്തം എന്താണെന്ന് ലളിതമായി പറയാൻ ശ്രമിക്കാം:

സാഹിത്യം ചിന്തയുടെ ഒരു ലോകം ആവശ്യപ്പെടുന്നുണ്ട്.ചിന്ത കേവല പരിധിക്കപ്പുറം പോകുന്നു എന്നിരിക്കട്ടെ -അപ്പോൾ നാം അസാദ്ധ്യത്തെ അഭിമുഖീകരിക്കുന്നു;അത് ഏകമാണ്,ബാഹ്യമാണ്.വർണിക്കാനാകാത്ത തീവ്ര ലോകം.ഇതാണ് ആത്യന്തികമായി സാഹിത്യത്തിൻറെ ലോകം.ദൈനംദിന ഭാഷയാൽ ഈ ലോകത്തെ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയാണ്.അവിടെ തത്വ ചിന്തയുടെ ഭാഷ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.ഈ ബാധ്യത സാഹിത്യ ഭാഷക്കില്ല.ആ ഉത്തരവാദിത്തം ഇല്ലാത്ത അട്ടിമറിയുടെ ഭാഷയാണ് സാഹിത്യം.സാഹിത്യത്തിൽ വാക്കുകൾക്ക് സ്വയം തിരിച്ചറിവില്ല.അത് നിൽക്കുന്നത് അനിശ്ചിതത്ത്വത്തിൻറെ അന്തരീക്ഷത്തിലാണ്.

ഇത്രയും മനസ്സിൽ വച്ചാലേ ബ്ലാൻചോ പറയുന്ന ബാക്കി കാര്യങ്ങൾ മനസ്സിലാകൂ.മലർമെ,റിൽകെ തുടങ്ങിയ സർറിയലിസ്റ്റ് കവികളെയും കാഫ്‌ക,പ്രൂസ്ത്,ബെക്കറ്റ് തുടങ്ങിയ നോവലിസ്റ്റുകളെയും ഒക്കെയാണ് ബ്ലാൻചോ പഠിക്കുന്നത് -ബെക്കറ്റ് നാടക കൃത്ത് മാത്രമല്ല.സാഹിത്യം നിരവധി തത്വ ചിന്താ പ്രശ്നങ്ങൾ ഉന്നയിക്കുന്നു.അതിന് ഉത്തരം തേടി കീർക്കെഗാദ്,ഹെഗൽ,നീഷെ,ഹൈഡഗർ തുടങ്ങിയ തത്വ ചിന്തകരെ ആനയിക്കുന്നു.ലെവിനാസ് സിദ്ധാന്തിച്ച 'അപരനി'ൽ,ബ്ലാൻചോ സാഹിത്യത്തിൻറെ രാഷ്ട്രീയവും നൈതികവുമായ പ്രചോദനം കാണുന്നു.സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ ജോർജ് ബതായിയുടെ വിചാരങ്ങളും ഈ വഴിക്കായിരുന്നു.ബതായി 1927 ൽ എഴുതിയ ലൈംഗിക നോവൽ Story of the Eye ഞാൻ വായിച്ചിട്ടുണ്ട്.ബതായി മരിച്ച 1962 ൽ ബതായി എഡിറ്ററായ മാസികയിൽ Metaphor of the Eye എന്ന പ്രബന്ധം റൊളാങ് ബാർത് എഴുതുകയുണ്ടായി.ബതായിയുടെ നോവൽ ദുർഗ്രഹതയുടെ പരിധിക്കകത്താണ് എന്നാണ് എൻറെ അനുഭവം.

ഘടനാവാദത്തിൽ പൊതുവെ ഈ പ്രശ്നമുണ്ട്.സംസ്കാരം വിഘടിക്കുന്ന രണ്ടാം ലോകയുദ്ധത്തിന്റെ അനുഭവമാകാം ദുർഗ്രഹതയ്ക്ക് കാരണം.ദൈവം മരിച്ചെന്ന് വിശ്വസിച്ച ഒരു സംഘമാണ്,ഇത്.

സാഹിത്യത്തെ അറിയാൻ ഘടനാ വാദികളായ വിമർശകർ സഹായിക്കുകയില്ല.ഏപ്രിലാണ് ക്രൂരമായ മാസം എന്ന് എലിയറ്റ് Waste Land ൽ എഴുതിയത് വായിച്ച കാലത്ത്,എന്ത് കൊണ്ട് ഏപ്രിൽ എന്നതിന് ഉത്തരം കിട്ടിയിരുന്നില്ല.പിന്നീട് യേശുവിൻറെ ജീവിതം അറിഞ്ഞപ്പോഴാണ്  അദ്ദേഹത്തെ കുരിശിൽ തറച്ച മാസമാണ് ഏപ്രിൽ എന്നറിഞ്ഞത്.യേശുവിൻറെ പേര് എലിയറ്റിന്റെ കവിതയിൽ ഇല്ല.ആത്മനിഷ്ഠമായ ആ വാചകം,മതത്തിൽ വിശ്വസിച്ച എലിയറ്റിൽ നിന്നുണ്ടായത് മനസ്സിലാകുന്നത് വെളിപാടിൻറെ ഒരു നിമിഷത്തിലാണ്;അത്തരം നിമിഷങ്ങളുടെ ആകെത്തുകയാണ് എഴുത്ത്.ആ ലോകം വെളിവാക്കാൻ ഘടനാ വാദികൾ അല്ലാത്ത ഇംഗ്ലീഷ് വിമർശകരാണ് എന്നെ സഹായിച്ചത്.

തേലക്കാട്ടിന്റെ പുസ്തകം എന്നെ പ്രേരിപ്പിച്ചത് ബ്ലാൻചോയിലേക്ക് മടങ്ങാൻ കൂടിയാണ് -ഘടനാവാദത്തെ ദുർഗ്രഹതയിൽ നിന്ന് മോചിപ്പിക്കാൻ മൂലത്തിലേക്കുള്ള മടക്കം സഹായിച്ചേക്കാം.വേരുകൾ തേടുന്നതും സർഗ്ഗ പ്രക്രിയ ആണല്ലോ.

----------------------------------------------------------

സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ 

പോൾ തേലക്കാട്ട്,മാളു ബെൻ പബ്ലിക്കേഷൻസ് 

197 പേജ്,200 രൂപ

© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...