Saturday 5 October 2019

ഒറ്റുകാരനൊപ്പം,സർദാർ പണിക്കർ

ജമ്മു കശ്മീരിൽ വൈസ് ചാൻസലറായി

മ്മു കശ്മീർ വാർത്തകളിൽ നിറഞ്ഞതു കൊണ്ടാണ്,സർദാർ കെ എം പണിക്കർ  1930 ൽ എഴുതിയ,Gulab Singh 1792 -1858 Founder of Kashmir തപ്പിയെടുത്ത് വായിച്ചത്.അലിഗഡ് മുസ്ലിം സർവകലാശാലയിൽ അധ്യാപകനായിരുന്ന പണിക്കർ നയതന്ത്ര പദവികൾ വഹിച്ച്,സർദാർ പട്ടേലിൻറെ അപ്രീതിക്ക് പാത്രമായി ഇന്ത്യയിൽ തിരിച്ചെത്തി,ജമ്മു കശ്മീർ സർവകലാശാല വൈസ് ചാൻസലർ ആയത്,പുസ്തകം എഴുതി 29 വർഷം കഴിഞ്ഞാണ്.പുസ്തകം എഴുതുന്നതിന് തൊട്ടു മുൻപ്,1928 ൽ,കശ്മീർ രാജാവ് ഹരി സിംഗിന് നാട്ടു രാജ്യ അവകാശങ്ങളെപ്പറ്റി ഒരു റിപ്പോർട്ട് എഴുതിക്കൊടുക്കാൻ പണിക്കർ പോയിരുന്നു.ലണ്ടനിൽ നിന്ന് വരുന്ന ബട്ട്ലർ കമ്മിറ്റിക്ക് കൊടുക്കാൻ -രാജാവ് ആവശ്യപ്പെട്ടിട്ടാകണം പ്രപിതാമഹനെപ്പറ്റി പണിക്കർ എഴുതിക്കൊടുത്തത് .പുസ്തകം എഴുതിയതിന് തൊട്ടു പിന്നാലെ വൈസ് ചാൻസലർ ആകാൻ കഴിയാത്തത്,അന്ന് സർവകലാശാല ഇല്ലാതിരുന്നത് കൊണ്ടാകണം;സർവകലാശാല ഉണ്ടായത്,1948 ലാണ്.

ലഹോർ ആസ്ഥാനമായ പഞ്ചാബ് /സിഖ് രാജവംശത്തിലെ രഞ്ജിത്ത് സിംഗിൻറെ സേനയിൽ സാദാ ഭടൻ ആയിരുന്ന ഗുലാബ് സിംഗ്,ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം,വഞ്ചകനും കൊള്ളക്കാരനും ഒക്കെയാണ്.ഇതൊക്കെ പണിക്കരും സമ്മതിക്കുന്നു.പണിക്കർ മനഃപൂർവം ഇതിൽ വിട്ടു കളഞ്ഞ കാര്യം,1857 ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആളാണ് ഗുലാബ് സിംഗ് എന്നുള്ളതാണ്.അത് പറഞ്ഞെങ്കിൽ പുസ്തകം ഉണ്ടാകുമായിരുന്നില്ല.നാണക്കേട് കൊണ്ടാകണം,ഈ പുസ്തകം പണിക്കർ ആത്മകഥയിൽ പരാമർശിക്കുന്നില്ല.
ഗുലാബ് സിംഗ് 
രഞ്ജിത് സിംഗിന് ശേഷമുള്ള അരാജക കാലത്ത് ജമ്മു കശ്മീർ മുഴുവൻ വരുതിയിൽ ആക്കി ദോഗ്ര രാജവംശം സ്ഥാപിച്ച ഗുലാബ് സിംഗും പിൻഗാമിയും 1857 ലെ കലാപകാരികൾക്ക് അഭയം നൽകാൻ വിസമ്മതിച്ചു.ഇംഗ്ലീഷ് സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകി.കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടാൻ കശ്മീർ സൈന്യത്തെ അയച്ചു.കശ്മീരിൽ ദോഗ്ര ഭരണം ബ്രിട്ടൻ ഉറപ്പാക്കി ഉപകാരസ്മരണ പ്രകടിപ്പിച്ചു.

ഇന്ത്യൻ കലാപം അഥവാ ശിപായി ലഹള,1857 മെയ് 10 ന് മീററ്റിൽ തുടങ്ങി 1858 ജൂൺ 20 ന് ഗ്വാളിയറിൽ അവസാനിച്ചു .ഗുലാബ് സിംഗ് 1857 ജൂൺ 30 ന് മരിച്ചു.മകൻ രൺബീർ രാജാവായി.

ലണ്ടനിലെ മാർട്ടിൻ ഹോപ്‌കിൻസൺ പ്രസാധക കമ്പനിയാണ് പണിക്കരുടെ പുസ്തകം പ്രസിദ്ധീകരിച്ചത്.പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യ ചരിത്രത്തിലെ ഒരു വിടവ് നികത്താനാണ് താൻ പുസ്തകം എഴുതിയതെന്ന് പണിക്കർ ആമുഖത്തിൽ പറയുന്നുണ്ട് -ലോകമൊട്ടാകെ കുടുംബ താൽപര്യ പ്രകാരമാണ് ഇത്തരം പുസ്തകങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന് വായനക്കാർക്കറിയാം.ചരിത്ര വിദ്യാർഥികൾ ലഹോർ ആസ്ഥാനമായ സിഖ് രാജവംശത്തിൻറെ മാടമ്പി ആയി മാത്രമേ ഗുലാബ് സിംഗിനെ അറിഞ്ഞിട്ടുള്ളു.1846 ലെ ഉടമ്പടി പ്രകാരം ജമ്മു കശ്മീർ ഉണ്ടായതും പിൽക്കാലത്ത് അത് ഇന്ത്യയിൽ കൂട്ടി ചേർക്കപ്പെട്ടതും,ഗുലാബ് സിംഗിൻറെ മഹിമ ഇല്ലാതാക്കി.അത് വീണ്ടെടുക്കാനാണ് പുസ്തകം.കശ്മീർ രാജാവാകും മുൻപേ രാജ്യതന്ത്രജ്ഞൻ ആയിരുന്നു സിംഗ് എന്ന് പണിക്കർ വാദിക്കുന്നു.1839 ൽ രഞ്ജിത് സിംഗ് മരിക്കുമ്പോൾ,അദ്ദേഹത്തിന് കീഴിലെ പ്രധാന മാടമ്പി രാജ്യമായിരുന്നു,കശ്മീർ;30 വയസ്സിൽ രഞ്ജിത് സിംഗിൻറെ ലഹോർ സദസ്സിൽ ഗുലാബ് തിളങ്ങി കഴിഞ്ഞിരുന്നു.1840 -1842 ൽ ഗുലാബ് ,ബാൾട്ടിസ്‌ഥാനും ലഡാക്കും പശ്ചിമ ടിബറ്റും ആക്രമിച്ചു കീഴടക്കി.അത് സമുദ്ര ഗുപതനു പോലും കഴിഞ്ഞില്ല-ഇതാണ് പണിക്കരുടെ വാദം.
പണിക്കർ ചരിത്ര രചനയ്ക്ക് പ്രധാനമായും ആധാരമാക്കിയത്,പേർഷ്യൻ ഭാഷയിൽ ദിവാൻ കൃപാ റാം എഴുതിയ 'ഗുലാബ് നാമ'യാണ്.ഗുലാബിൻറെ പ്രധാനമന്ത്രി ആയിരുന്ന ദിവാൻ ജ്വാല സഹായുടെ മകനാണ് കൃപാ റാം.ലഹോറിലും മറ്റും പ്രവർത്തിച്ചിരുന്ന ഹെൻറി ലോറൻസ്,ലഫ് കേണൽ സ്റ്റെയിൻബാക്,അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ജി സി സ്മിത്ത് തുടങ്ങിയവർ പറഞ്ഞതും ആശ്രയിച്ചിട്ടുണ്ട്.സിഖ് ചരിത്രം എഴുതിയ ക്യാപ്റ്റൻ ജെ ഡി കണ്ണിംഗ്ഹാം,ലുധിയാനയിൽ ഗവർണർ ജനറലിന്റെ പൊളിറ്റിക്കൽ ഏജൻറ് ആയിരുന്നു.ടിബറ്റിൽ ആളുകളെ ഒഴിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചു.ലഡാക്ക് പിടിക്കൽ കഥ എഴുതിയ അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ഗുലാബും ഈസ്റ്റ് ഇന്ത്യ കമ്പനിയും ചേർന്ന് ലഡാക്കും ടിബറ്റും തമ്മിൽ അതിർത്തി നിശ്ചയിക്കാൻ അയച്ച ആളായിരുന്നു.സർ ഹെൻറി ലോറൻസ്,പഞ്ചാബിലെ ബ്രിട്ടീഷ് പട്ടാള ഓഫിസറും സർവെയറും ആയിരുന്നു.ഇത്രയും പറഞ്ഞത്,ഗുലാബ് സിംഗ് ടിബറ്റ് പിടിച്ചത്,ബ്രിട്ടീഷ് സഹായത്തോടെ എന്ന് വ്യക്തമാക്കാനാണ്.സമുദ്ര ഗുപ്തന് അപ്പുറം മഹത്വം അത് കൊണ്ട് നിരക്ഷരനായ ഗുലാബിന് വരികയില്ല.
ഗുലാബ് ,1847/ J D Harding 
ആരായിരുന്നു,ഗുലാബ് സിംഗ് ?

ആദ്യ ആംഗ്ലോ സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടൻ സൃഷ്‌ടിച്ച ജമ്മു കശ്മീർ 1846 ലെ അമൃത്‌സർ ഉടമ്പടി അനുസരിച്ച് 75 ലക്ഷം നാനക് ഷാഹി രൂപയ്ക്കു വാങ്ങിയ മാടമ്പി.സിഖ് സാമ്രാജ്യത്തിലെ വെള്ളി രൂപയായിരുന്നു,അത്.ഈ പ്രദേശങ്ങൾ ഈ ഉടമ്പടിക്ക് തൊട്ടു മുൻപ് ലഹോർ ഉടമ്പടി പ്രകാരം,തോറ്റ  സിഖ് രാജാവ് ബ്രിട്ടന് കൈമാറി.

സിഖുകാർക്ക് കീഴിൽ,കശ്മീർ മേഖലയിൽ നിരവധി ദോഗ്ര രജപുത്ര മാടമ്പികൾ ഉണ്ടായിരുന്നു.അതിൽ ഒരാൾ ആയിരുന്നു,ഗുലാബ്.അതിനും മുൻപ്,സിഖ് രാജാവ് രഞ്ജിത് സിംഗിൻറെ പട്ടാളക്കാരനായ മാൻ കിഷോർ സിംഗ് ജാംവാളിന്റെ മകൻ.1808 ലാണ് രഞ്ജിത് സിംഗ്,രാജ ജിത് സിംഗിൾ നിന്ന് ജമ്മു പിടിച്ചത്.കിഷോർ സിംഗ് പട്ടാളത്തിൽ ചേർന്നത് അടുത്ത വർഷം.സൈനിക സേവനം നന്നായി നടത്തിയ കിഷോർ സിംഗിന് 12000 രൂപ നികുതി പിരിക്കാവുന്ന മേഖലയും 90 കുതിരയും രാജാവ് നൽകിയപ്പോൾ മാടമ്പി ആയി.1819 ൽ രഞ്ജിത് സിംഗ് കശ്മീർ പിടിച്ചു.ജമ്മു മേഖല രഞ്ജിത് സിംഗ്,കിഷോറിന് ഭരിക്കാൻ കൊടുത്തു.1822 ൽ കിഷോർ മരിച്ചപ്പോൾ,ഗുലാബ് രാജാവായി.രാജ എന്നാൽ,രഞ്ജിത് സിംഗിൻറെ ഗവർണർ.

സ്വന്തം ഗോത്രക്കാരെ കൊന്നു പോലും പുതിയ സ്ഥലങ്ങൾ,രജൗരി പോലെ,ഗുലാബ് പിടിച്ചു.രാജ ജിത് സിംഗിൽ നിന്ന് സ്ഥാനത്യാഗം എഴുതി വാങ്ങി.അയാൾ ബ്രിട്ടൻറെയും വിശ്വസ്തനായി -മൂന്ന് കാലാൾപ്പട റെജിമെൻറ്,15 കവചിത വാഹന പീരങ്കി,40 പീരങ്കി.1831 -39 ൽ വടക്കൻ പഞ്ചാബിലെ ഉപ്പ് പാടങ്ങൾ രഞ്ജിത് സിംഗ് നികുതി പിരിക്കാൻ ഗുലാബിന് വിട്ടു കൊടുത്തു.1837 ൽ സിഖ് സേനാ മേധാവി ഹരി സിംഗ് നൽവ ജാം രുദിൽ മുസ്ലിം സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു.മുസ്ലിം ഗോത്രങ്ങൾ കലാപത്തിന് ഒരുങ്ങിയത് അടിച്ചമർത്താൻ ഗുലാബിനെ നിയോഗിച്ചു.ഷംസ് ഖാനെയും അനുചരരെയും ക്രൂരമായി വക വരുത്തി.സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്‌തു.

രഞ്ജിത് സിംഗിൻറെ മരണ ശേഷം,ഗുലാബ് സിംഗും രണ്ടു സഹോദരന്മാരും ഭരണം ഏറ്റെടുത്തു.ഒരു സഹോദരൻ ധ്യാൻ സിംഗിനെ രഞ്ജിത് തന്നെ പ്രധാനമന്ത്രി ആക്കിയിരുന്നു.രഞ്ജിതിന്റെ കൊച്ചുമകൻ നൗ നിഹാൽ സിംഗിനെ ഭരണ തലപ്പത്ത് അവർ കൊണ്ട് വന്നു -രഞ്ജിതിന്റെ  മകൻ ഖരക് സിംഗിൻറെ മകൻ.1840 ൽ ഖരക് സിംഗിൻറെ വിലാപ യാത്രക്കിടയിൽ,ഒരു കൽ വാതിൽ വീണ് നിഹാൽ സിംഗും ഗുലാബിൻറെ മകൻ ഉധം സിംഗും കൊല്ലപ്പെട്ടു.അടുത്ത കൊല്ലം രഞ്ജിതിന്റെ മകൻ ഷേർ സിംഗ് ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ,ഗുലാബും സഹോദരരും സമ്മതിച്ചില്ല.ഇരു പക്ഷവും സന്ധി ചെയ്യുമ്പോൾ,കോട്ട ഗുലാബിൻറെ പിടിയിൽ ആയിരുന്നു.സന്ധിക്ക് ശേഷം ആയുധങ്ങളുമായി പിൻവാങ്ങുമ്പോൾ,കോട്ടയിലെ ഖജനാവ് മുഴുവൻ ഗുലാബ് കൊള്ളയടിച്ചു.സിഖ് സ്വത്ത് മുഴുവൻ കയ്യിലായി.
പണിക്കർ,മാവോ,1950 
ലഹോറിലെ അരാജകത്വത്തിൽ,രഞ്ജിത് സിംഗ് ബന്ധുക്കളായ സന്ധവലിയ സർദാർമാർ,ധ്യാൻ സിംഗിനെയും ഷേർ സിംഗിനെയും 1842 ൽ കൊന്നു.ഗുലാബിൻറെ ഇളയ സഹോദരൻ സുചേത് സിംഗും അനന്തരവൻ ഹിര സിംഗും തുടർന്ന് വധിക്കപ്പെട്ടു.1844 ൽ ഗുലാബിൽ നിന്ന് പണം പിടുങ്ങാൻ ലഹോർ സിഖ് സംഘം ജമ്മു വളഞ്ഞു.27 ലക്ഷം നാനക് ഷാഹി രൂപ കൊടുക്കാമെന്ന് ഗുലാബ് സന്ധി ചെയ്‌തു.യുദ്ധത്തിൽ ബ്രിട്ടീഷ് സേന സിഖ് സംഘത്തെ തോൽപിച്ച്,ജമ്മു ഗുലാബിന് കൈമാറാൻ ഉടമ്പടി ഉണ്ടാക്കി.പഞ്ചാബ് കൂട്ടിച്ചേർത്ത ബ്രിട്ടീഷുകാർ മൊത്തം സ്ഥലം ഭരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്,75 ലക്ഷം രൂപയ്ക്ക് കശ്മീർ കൂടി ഗുലാബിന് വിട്ടു കൊടുത്ത്,തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മഹാരാജാവായി വാഴിച്ചത്.സിഖുകാർ ക്ഷുഭിതരായി പടയ്ക്ക് ഒരുങ്ങിയെങ്കിലും,ലഹോർ അസിസ്റ്റൻറ് റെസിഡൻറ് ഹെർബെർട് എഡ്‌വേഡ്‌സ് അവരെ അമർച്ച ചെയ്‌തു.

ഇതാണ് ഗുലാബ് സിംഗ് മഹാരാജാവായ കഥ.

ഇതിൽ എത്ര മഹത്വം ഉണ്ടെന്ന് വായനക്കാർക്ക് തീരുമാനിക്കാം.
ഇത്രയും വച്ച്,ഗുലാബ് രാജ്യതന്ത്രജ്ഞൻ ( Statesman ) ആണെന്നാണ് പണിക്കരുടെ വാദം.അങ്ങനെയുള്ള അദ്ദേഹത്തെ സിഖുകാരും സാമ്രാജ്യത്വവും കരി വാരി തേക്കുന്നു.അത് കൊണ്ട് വെള്ള പൂശാൻ ഒരു പുസ്തകം.പണിക്കരുടെ വാദം ഇന്ത്യ ഏറ്റെടുത്തില്ല.

ഗുലാബ് സിംഗ് 75 ലക്ഷം രൂപയ്ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് കശ്മീർ വാങ്ങിയത്,അയാളെ രാജാവാക്കിയ സിഖ് സമുദായത്തോട് ചെയ്‌ത വഞ്ചനയാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് The Last Sunset:The Rise and Fall of the Lahore Darbar എന്ന പുസ്തകത്തിലും ഖുശ്വന്ത് സിംഗ് A History of the Sikhs ലും വിവരിക്കുന്നു.ഒരു ഉളുപ്പും ഇല്ലാത്ത കുറ്റവാളിയായി അവർ ഗുലാബിനെ കാണുന്നു.സിഖ് ഭരണം പതനത്തിൽ എത്തുമ്പോൾ,ദോഗ്രകൾ യുദ്ധത്തിൽ പഞ്ചാബികളെ സഹായിക്കാതിരിക്കാൻ ബ്രിട്ടനുമായി രഹസ്യ സന്ധി ഉണ്ടാക്കുകയാണ്,ഗുലാബ് ചെയ്‌തത്‌.1845 ലെ യുദ്ധത്തിൽ ഇത് എങ്ങനെയാണ് നടന്നതെന്ന് പണ്ഡിറ്റ് പ്രേംനാഥ് ബസസ് ( The History of Struggle for Freedom in Kashmir ) പറയുന്നു;"ഉടമ്പടിയുണ്ടാക്കിയത് ബ്രിട്ടീഷ് ആയുധങ്ങൾ ഉപയോഗിച്ചാണ്.സിഖ് ഭരണാധികാരികൾ നിയമിച്ച കശ്മീർ ഗവർണർ ഷെയ്ഖ് ഇമാമുദീൻ കശ്മീർ ഗുലാബ് സിംഗിന് നൽകാൻ വിസമ്മതിച്ചു.ബ്രിട്ടീഷ് സേനയെ അയച്ചാണ് അയാളെ രാജാവായി വാഴിച്ചത്".സി യു ഐച്ചിസൺ ഉടമ്പടികളുടെ പുസ്തകത്തിൽ എഴുതുന്നു:"ഗുലാബ് കശ്മീർ രാജ പദവിക്ക് മാത്രമല്ല,അതിൻറെ ഉടമാവകാശത്തിനും ബ്രിട്ടീഷ് അധികാരത്തോട് കടപ്പെട്ടിരിക്കുന്നു".
ഗുലാബിനെ 1846 മാർച്ച് 15 ന് സിംഹാസനത്തിൽ ഇരുത്തിയത്,ജെ ഡി കണ്ണിംഗ്ഹാം ഓർക്കുന്നു:"അദ്ദേഹം എഴുന്നേറ്റ് കൈകൂപ്പി താൻ 'സുർഖരിദ്'ആണെന്ന് പ്രഖ്യാപിച്ചു -സ്വർണവേഷമുള്ള അടിമ.ദുരർത്ഥം ഒന്നുമുണ്ടായിരുന്നില്ല".

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിറന്ന ഏറ്റവും മഹദ് വ്യക്തികളിൽ ഒരാളാണ് ഗുലാബ് എന്ന്,പുസ്തകാവസാനം,ഉപസംഹാരത്തിൽ പണിക്കർ വിലയിരുത്തുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ ഹൈദരാലിയെയും മഹാരാജ സിന്ധ്യയെയും പോലെ.ഒന്നുമില്ലായ്മയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവൻ..ചരിത്രപരമായി ശൂന്യമായ ഇന്ത്യയുടെ ഒരു നൂറ്റാണ്ടിൽ,ഏകാകിയാണ് ഗുലാബ് എന്ന് പണിക്കർ പറയുന്നത്,കടന്ന കയ്യാണ് -ആ നൂറ്റാണ്ടിലാണ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ 1824 ൽ ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചത്വി,1806 ൽ വിയ്യൂർ ജയിലിൽ ടിപ്പുവിൻറെ ഭടന്മാർ ബ്രിട്ടനെതിരെ കലാപം നടത്തിയത്,കൊല്ലത്ത് ദിവാൻ മൺറോയ്ക്ക് എതിരെ ശിപായി ലഹള ഉണ്ടായത്, 1857 ൽ ആദ്യ സ്വാതന്ത്ര്യ സമരമുണ്ടായത്.ബ്രിട്ടന് എതിരായ ഒരു പോരാട്ടവും നടത്താത്ത ഒരു രാജാവ് എങ്ങനെ ദേശീയ വാദിയും രാജ്യ തന്ത്രജ്ഞനും ആകും എന്നറിയില്ല.കാവാലം ചാലയിൽ പണിക്കർമാർ കവടി നിരത്തിയാൽ ഇങ്ങനെ വരുമായിരിക്കും !

പുസ്തകം കൊണ്ട് എനിക്കുണ്ടായ ഗുണം,കശ്മീർ സംസ്ഥാനം ആകും മുൻപുള്ള ധാരാളം ചെറുകിട രാജാക്കന്മാരെ ആ മേഖലയിൽ കാണാനായി എന്നതാണ്.സിഖ് ഭരണത്തിന് കീഴിലെ ദോഗ്ര രജപുത്ര മാടമ്പികളുടെ ഒരു കാലം കിട്ടി.
ഹരി സിംഗ് 
മറ്റൊന്ന്,ഗുലാബിൻറെ ബാല്യമാണ്.കുട്ടിക്കാലത്ത് ഗുലാബിനെ മുത്തച്ഛൻ സൊറാവർ സിംഗിനടുത്തേക്ക് അയച്ചു.നിരക്ഷര പോരാളി ആയിരുന്നു,മുത്തച്ഛൻ.അക്ഷരം പഠിപ്പിച്ചില്ലെങ്കിലും,ഗുലാബിനെ കുതിര സവാരിയും പയറ്റും പഠിപ്പിച്ചു.ഗുലാബിന് 16 വയസുള്ളപ്പോൾ ജമ്മു കീഴടക്കാൻ വന്ന രഞ്ജിത് സിംഗിൻറെ സേനാ മേധാവി ഹുക്കം സിംഗിന് പയ്യൻറെ വീര്യം ഉള്ളിൽ തട്ടി.അത് കഴിഞ്ഞ് മുത്തച്ഛനോട് ചോദിക്കാതെ കുതിരയെയും കൊണ്ട് പാഞ്ഞതിന് ശകാരം കിട്ടിയപ്പോൾ,മുത്തച്ഛനെ വിട്ട് യാത്രയായി.ഷാ മഹമൂദ് എന്ന അമ്മാവൻ കാബൂൾ സിംഹാസനത്തിൽ നിന്ന് പുറത്താക്കിയ ഷാ ഷൂജയ്‌ക്കൊപ്പം ചേരാനാണ് പോയത്.അട്ടാരിയിൽ ദിവാൻ ഖുഷ്‌വക്ത് റായിയുടെ കൈയിൽ എത്തിയ ഗുലാബ്,അത് വഴി 1809 ൽ രഞ്ജിത് സിംഗിൻറെ പട്ടാളത്തിൽ ചേരുകയായിരുന്നു.

ഗുലാബ് സിംഗ്,ധ്യാൻ സിംഗ്,സുചേത് സിംഗ് എന്നിവർ ജമ്മു സഹോദരർ എന്നറിയപ്പെട്ടു.ഗുലാബിന് മൂന്ന് മക്കൾ :രൺധീർ,സോഹൻ,രൺബീർ.ഗുലാബിന് ശേഷം രൺബീർ രാജാവായി.ധ്യാൻ സിംഗിനും മൂന്ന് മക്കൾ:ഹിര,ജവഹിർ,മോട്ടി.സുചേത് കൊല്ലപ്പെട്ടതിനാൽ മക്കളില്ല.

രൺബീറിന് ശേഷം മകൻ പ്രതാപ് രാജാവ്;പ്രതാപിന് ശേഷം വന്ന രാജാവ് ഹരി സിംഗ് ആണ്,കശ്മീർ ഇന്ത്യയ്ക്ക് കൈമാറിയത്.ഹരി സിംഗ്,പ്രതാപിൻറെ സഹോദരൻ അമറിന്റെ മകനായിരുന്നു;ഹരി സിംഗിൻറെ മകനാണ്,കരൺ സിംഗ്.

ശിപായി ലഹളയെപ്പറ്റി സുരേന്ദ്രനാഥ് സെൻ Eighteen Fifty Seven,ആർ സി മജുoദാർ The Sepoy Mutiny and Revolt of 1857 എന്നീ പുസ്തകങ്ങൾ എഴുതി;ലഹള അമർച്ച ചെയ്യാൻ തിരുവിതാംകൂർ ബ്രിട്ടനെ സഹായിച്ചു എന്ന് കാണാം.

See https://hamletram.blogspot.com/2019/07/blog-post_3.html

സി ജെ കാണാത്ത,( ഗൊയ്‌ഥെ കണ്ട ) ശാകുന്തളം

പ്രളയകാലത്തെ മൺവണ്ടി 18

The end of each tragedy sees the collapse of an entire world.The new drama brings what in fact is new,and what follows the collapse differs qualitatively from the old;whereas in Shakespeare the difference was merely quantitative.
-Georg Lukacs/ The Socilogy of Modern Drama

ണ്ടത്തെ 'ഹരിശ്ചന്ദ്ര' നാടകത്തിൽ ചന്ദ്രമതി ദീനമായി വിലപിക്കുന്നത് കണ്ട് തേങ്ങിക്കരഞ്ഞ കുഞ്ഞായിരുന്നു,എം കെ സാനു.അപ്പോൾ അമ്മ
ഭവാനി,കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമായിരുന്നു.സാനു പറയുന്നത്,ഇതര കാവ്യ ശാഖകളെ അപേക്ഷിച്ച് പ്രത്യക്ഷതയ്ക്ക് പ്രസക്തി നാടകത്തിലാണ്,എന്നാണ്.

ഈ നിരീക്ഷണം 'നാടക വിചാരം' എന്ന 45 ലേഖനങ്ങളുടെ സമാഹാരത്തിലാണ്.ഇവ സമാഹരിച്ചത് ടി എം എബ്രഹാം.
ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്,വായനയുടെ ലോകത്തിൽ കർമ്മ നിരതനായിരുന്നുവെന്ന് ആമുഖത്തിൽ സാനു ഓര്മിക്കുന്നു.ആ ചുറ്റുപാടിൽ നിന്ന് രക്ഷ നേടാൻ വായനാ ലോകത്തെ അഭയം പ്രാപിച്ചതല്ല.വായന നൽകുന്ന സാങ്കൽപിക ലോകത്തെ അനുഭവങ്ങൾ,നിത്യ ജീവിതത്തിലെ അനുഭവങ്ങളെക്കാൾ യഥാർത്ഥമായി തോന്നി.സാഹിത്യ ലോക സംഭവങ്ങൾ ആധാരമാക്കി,നിത്യ ജീവിത സംഭവങ്ങളെ വിലയിരുത്തിയത്.സാങ്കൽപിക രംഗങ്ങൾ ഇന്ദ്രിയങ്ങളെ ഉണർത്തി.അവയുടെ പ്രത്യക്ഷം,വാക്കുകളായും കാഴ്ചകളായും തന്നെ കീഴടക്കി.അവിടത്തെ ഗന്ധം നുകർന്നു.അവിടത്തെ കാറ്റ് തഴുകി.കഥാപാത്രങ്ങൾ കഴിക്കുന്ന ആഹാരത്തിൻറെ രുചി പോലും ആസ്വദിച്ചു.
ശകുന്തള / രാജാ രവിവർമ്മ 
വേദിയിൽ നാടകം അധികം കണ്ടില്ല.നാടകങ്ങൾ,പ്രത്യേകിച്ചും ദുരന്ത നാടകങ്ങൾ ജീവിതത്തിൻറെ ഭാഗമായി.സാനു എഴുതുന്നു:
"ദുഖത്തിൻറെ നേർക്കുള്ള ആഭിമുഖ്യം,എൻറെ സ്വഭാവത്തിലെ പ്രബല ഘടകങ്ങളിൽ ഒന്നാണ്.പരാജിതരുടെയും പീഡിതരുടെയും ദുഃഖിതരുടെയും നേർക്കാണ്,നിർഹേതുകമായ അനുഭാവം.അതിന് ആലോചനയുമായി ബന്ധമൊന്നുമില്ല.അത് സ്വാഭാവികമാണ്.അത് കൊണ്ടായിരിക്കാം,ദുരന്ത നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളൊക്കെയും എൻറെ ആത്മാവിൽ സ്ഥാനം ഉറപ്പിച്ചത്.

ഈ സഹജ സ്വഭാവം,ഈ പുസ്തകം തുറക്കാനുള്ള താക്കോലാണ്.സി ജെ തോമസിൻറെ ജീവിതം കൂടി വച്ച് കൊണ്ടാണ്,സാനുവിൻറെ നാടക താൽപര്യം നോക്കേണ്ടത്.പുസ്തകത്തിലെ,'നാടകം,ജീവിതം' എന്ന ആദ്യഭാഗത്തിലെ 'സി ജെ തോമസ്:ജീവിതം ഒരു പരീക്ഷണം' എന്ന ലേഖനം,അഗാധമായ ജീവിത നിരീക്ഷണങ്ങൾ നിറഞ്ഞതാണ്.
സി ജെ എഴുതിയ 'നാടകം' എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
" മനുഷ്യൻ ദൈവമായിത്തീരാൻ ശ്രമിക്കുകയോ വിധിയോട് ഏറ്റുമുട്ടുകയോ അങ്ങനെ എന്തെങ്കിലും ദുർഘട പ്രശ്നത്തെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോഴേ ഡ്രാമയ്ക്ക് അവസരം ലഭിക്കൂ ".

സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്' എന്ന നാടകമാണ്,നാടകലോകത്തിൽ സർവ ലക്ഷണവും തികഞ്ഞ കൃതി എന്ന അരിസ്റ്റോട്ടിലിൻറെ നിരീക്ഷണം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് സി ജെ എഴുതുന്നു -അത് ശരിയല്ല.ഈ ലേഖനത്തിൽ,സി ജെ പരാമർശിക്കുന്ന നാടകങ്ങൾ ഗൊയ്ഥെയുടെ 'ഫൗസ്റ്റ്',സോഫോക്ലിസിൻറെ 'ഈഡിപ്പസ്',എസ്കിലസിൻറെ ഒറസ്റ്റിയ ത്രയം,ഷേക്ക് സ്പിയറിൻറെ 'മാക്ബെത്','ഹാംലെറ്റ്',കിംഗ് ലിയർ,ഒഥല്ലോ,ഇബ്‌സൻറെ 'പ്രേതങ്ങൾ',പീർ ഗിന്റ്,ബർണാഡ് ഷായുടെ 'മനുഷ്യനും അതിമാനുഷനും','വിശുദ്ധ ജൊവാൻ' എന്നിവയാണ്.

വിശ്വോത്തര നാടകങ്ങളിൽ പ്രേമം ഒരു ഘടകമല്ല എന്ന് പറയാനാണ്,ഇവ സി ജെ എടുത്തത്.വളർച്ച എത്തിയ മനുഷ്യന് പ്രേമം പ്രധാന കാര്യമല്ല.ഉത്തമ നാടകങ്ങളിൽ അത്യുൽകൃഷ്ടമായ ഒരു വിഷയം വേണം.അത് മനസ്സിൽ വച്ചാണ്,ഈശ്വര ശക്തി ലഭിക്കണമെന്ന് മോഹിക്കാൻ മാത്രം വലിയവനായ ഫൗസ്റ്റിൻറെ ഹൃദയത്തിലെ കൊടുങ്കാറ്റ്,നാടക വേദിയെ കുലുക്കുന്നത് എന്നാണ്,സി ജെ യുടെ നിരീക്ഷണം.അദ്ദേഹം പറയുന്നു:
"ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിന് വേണ്ടിയും മത്തായി മുതലാളിയോടും നടത്തുന്ന സമരങ്ങളാണ് നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ,നാടകമെഴുത്തും ഉണ്ടാകുകയില്ല,അഭിനയവും ഉണ്ടാകുകയില്ല".
എം കെ സാനു 
നാടകങ്ങളിൽ സാനു ആദർശ രൂപമായി കണ്ട പരാജിതൻറെ സ്ഥാനത്താണ്,സി ജെ നിൽക്കുന്നത്.അദ്ദേഹത്തിൻറെ ദാർശനിക ഹൃദയം,താനിട പഴകുന്ന പലതിന്റെയും നഗ്ന രൂപം കണ്ടു.അതിൻറെ ഫലം,നിതാന്ത അസ്വസ്ഥത ആയിരുന്നു:സാനു നിരീക്ഷിക്കുന്നു.
ഒരു വശം ചെരിഞ്ഞുള്ള സി ജെ യുടെ നടത്തത്തെപ്പറ്റി വൈക്കം മുഹമ്മദ് ബഷീർ പടച്ച ഒരു കഥ:
സാങ്കല്പികമായ ഒരു കൂറ്റൻ കുരിശ് താങ്ങിക്കൊണ്ട് സി ജെ നടന്നു കൊണ്ടിരിക്കുന്നു.കുരിശിൻറെ ഭാരവും വേദനയും നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്നു.ആ ഭാരം നിമിത്തമാണ്,അദ്ദേഹം ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു നടന്നത് !

സി ജെ യുടെ 'ഈഡിപ്പസ്' പരിഭാഷയുടെ ആദ്യ ഭാഗം,സാനു പത്രാധിപർ ആയ 'സാഹിത്യ പരിഷത്'മാസികയിലാണ് വന്നത്.
കാമുവിൻറെ നാടകങ്ങൾ നാസിസത്തിന് എതിരായ പൊട്ടിത്തെറി ആയിരുന്നു.അവയെ അസംബന്ധ നാടകങ്ങൾ ആയല്ല,ദുരന്ത നാടകങ്ങൾ ആയാണ് സി ജെ യും സാനുവും കണ്ടത് എന്ന് തോന്നുന്നു.
നാടകദർശനത്തിൽ,സാനു സി ജെ യുമായി താത്വികമായി വഴി പിരിയുന്ന ഒരു സന്ദർഭമുണ്ട്.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തെ ഇരുവരും വിലയിരുത്തുമ്പോഴാണ്,ഇത്.

ശരിയായ നാടകത്തിൽ ഇന്ത്യയ്ക്ക് പാരമ്പര്യമില്ല എന്നാണ് 'നാടകം' എന്ന ലേഖനത്തിൽ സി ജെ യുടെ പക്ഷം.അദ്ദേഹം എഴുതുന്നു:
"നാടകം എന്നുപറഞ്ഞ് എപ്പോഴും 'ശാകുന്തളം' പൊക്കിപ്പിടിച്ചു കൊണ്ട് വരാറുണ്ട്.ഒരു കാവ്യം എന്ന നിലയ്ക്കല്ലാതെ,നാടകം എന്ന നിലയ്ക്കതിനെ ഉത്തമ കൃതിയായി ഗണിച്ചു കൂടാ.ആ മുദ്രാ മോതിരവും മത്സ്യവും വരുന്നതിന് മുൻപുള്ള കഥ കുറേക്കൂടി ഉത്തമ നാടകമാണെന്ന് ഞാൻ ഗണിക്കുന്നു".

പല വിദഗ്ദ്ധരും അഭ്പ്രായപ്പെട്ട പോലെ,'ശാകുന്തളം' അഞ്ചാം അങ്കത്തിൽ നിർത്തേണ്ടിയിരുന്നു എന്നർത്ഥം.ഗർഭിണിയായ ശകുന്തളയെ കണ്ട് ഓര്മയില്ലെന്ന് പറയുകയും അതേ സമയം ഏതോ ജന്മാന്തര വിധിയിൽ അകപ്പെടുകയും ചെയ്യുന്ന രാജാവിൻറെ ദുരന്തത്തിൽ നാടകം തീരുന്നതാണ്,സി ജെ യ്ക്ക് ഇഷ്ടം.
എന്നാൽ,തരുണ വത്സരത്തിലെ പൂക്കളും പരിണിത വത്സരത്തിലെ ഫലങ്ങളും,ഭൂമിയും സ്വർഗ്ഗവും ഒരേയിടത്ത് സമ്മേളിച്ച് ആത്മാവിനെ ആനന്ദ നിർവൃതിയിൽ എത്തിക്കുന്നു ശാകുന്തളം എന്ന് ഗൊയ്ഥെ പറഞ്ഞതാണ്,സാനു സ്വീകരിക്കുന്നത്.
ഗൊയ്ഥെ 1791 ൽ പറഞ്ഞത്:

'Wouldst thou the young year's blossoms and the fruits of its declineAnd all by which the soul is charmed, enraptured, feasted, fed,Wouldst thou the earth and heaven itself in one sole name combine?I name thee, O Sakuntala! and all at once is said.
— Goethe / translation by Edward Backhouse Eastwic

വില്യം ജോൺസ് അതിന് രണ്ടു വർഷം മുൻപാണ് അത് പരിഭാഷ ചെയ്തത്.
മരണത്തിന് മുൻപ് 'ശാകുന്തള'ത്തെപ്പറ്റി ഗൊയ്ഥെ ഇത്ര കൂടി പറഞ്ഞു :
"പകലിനെക്കാൾ രാത്രിയെ അവിസ്മരണീയമാക്കുന്ന നക്ഷത്രം".
ഈ നാടകത്തിൻറെ നാന്ദി,'ഫൗസ്റ്റി'ന് അദ്ദേഹം മാതൃകയാക്കി.
ഭാസൻറെ 'ഊരു ഭംഗം'പോലെ പോലെ വിരലിൽ എണ്ണാവുന്നവ അല്ലാതെ സംസ്‌കൃത നാടകങ്ങൾ ദുഃഖ പര്യവസായികൾ അല്ല.ദുരന്തത്തിലൂടെ കടന്നു പോകുന്ന മനുഷ്യൻ വിമലീകരണത്തിൽ,വിശ്രാന്തിയിൽ എത്തുന്നതാണ്,ഭാരതീയ പാരമ്പര്യം.അരിസ്റ്റോട്ടിലിന്,വീരൻ ദുരന്തത്തിൽ പതിക്കുന്നതാണ്,വിശ്രാന്തി ( Catharsis ).ഭരതമുനിക്ക് ശുഭാന്ത്യമാണ് വിശ്രാന്തി.അതിനാൽ,ദുരന്തത്തിൻറെ അഞ്ചാം അങ്കത്തിൽ നിന്ന് 'ശാകുന്തളം' വിശ്രാന്തിയുടെ ഏഴാം അങ്കത്തിലേക്ക് വികസിക്കുന്നിടത്ത് സാനു കയ്യടിക്കുന്നു.സി ജെ,ഭാരതീയതയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്നു.
ഗൊയ്ഥെ 
ധാരാളം പശ്ചാത്യ നാടകങ്ങളെ സാനു മലയാളിക്കു പരിചയപ്പെടുത്തി -ജൂലിയസ് ഹേയുടെ 'കുതിര'( 1961 ),ഴാങ് കോക്തോയുടെ 'നരക യന്ത്രം'( The Infernal Machine ),ആൽഫ്രഡ്‌ ജാറിയുടെ 'ഉബുറോയ്' ഒക്കെ ഇതിൽ പെടും.സോഫോക്ലിസിൻറെ 'ആന്റിഗണി'ക്ക് പുതിയ ഭാഷ്യം ചമച്ച ജീൻ അനുയിയും കടന്നു വരുന്നു.കോക്തോയെ പരാമർശിക്കുന്നത്,അദ്ദേഹം ഈഡിപ്പസ് നാടകത്തിന് പുത്തൻ വ്യാഖ്യാനം നൽകിയത് വിശദീകരിക്കാനാണ്.

സി ജെ യുടെ അവസാന കാലത്താണ് സാനു 'നാടക സാഹിത്യം' ( 1959 ) എഴുതുന്നത്.അതിൽ.എഴുതപ്പെട്ട കൃതിയും വേദിയിലെ നാടകവും തമ്മിലുള്ള വ്യത്യാസമാണ്,ചർച്ച.നാടകം സംവിധായകൻറെ കല എന്ന് സമർത്ഥിക്കുന്ന ഒരു ലേഖനവുമുണ്ട്.സംവിധായകനായ സ്റ്റാനിസ്ലാവ്സ്കി,മെയ്റ്റർലിങ്ക്,ചെക്കോവ് എന്നിവരുടെ രചനകൾ വേദിയിൽ എത്തിച്ച കഥയുണ്ട്.ഇബ്‌സൻ,ചെക്കോവ്,സ്ട്രിൻഡ്‌ബെർഗ് എന്നീ ലോക നാടക പ്രതിഭകൾ,നാടക സിദ്ധാന്തം എന്ന നിലയിൽ ഒന്നും എഴുതിയില്ല.സ്ട്രിൻഡ്‌ബെർഗ്,'മിസ് ജൂലി' എന്ന നാടകത്തിൻറെ ആമുഖത്തിൽ,അൽപം തത്വം പറഞ്ഞിട്ടുണ്ട്.Theory of Modern Stage എഴുതിയ എറിക് ബെന്റ്ലി ഇവരുടെ നാടക ലേഖനങ്ങൾ ഒന്നും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി.ഇബ്‌സൻറെ 'ഭൂത'ത്തെ ആധുനിക ദുരന്ത നാടകമായി സാനു കാണുന്നു.ആർതർ മില്ലറുടെ 'സെയിൽസ്മാൻറെ മരണ'വും അക്കൂട്ടത്തിലാണ്.

സി ജെ യുടെ 'ഉയരുന്ന യവനിക' ( 1950 )യ്ക്ക് ശേഷം,ജി ശങ്കരപ്പിള്ളയുടെ 'നാടകദർശനം' ( 1990 ) വന്നു.അസാമാന്യ നാടക ബോധമുണ്ടായിരുന്ന എൻ എൻ പിള്ള തത്വ വിചാര പുസ്തകം ഒന്നും ബാക്കി വച്ചില്ല.സാനുവിൻറെ 'ദുരന്ത നാടകം', 'നാടക വിചാരം' എന്നിവയും ടി എം എബ്രഹാമിൻറെ 'നവീന നാടക ചിന്തകൾ' ( 2019 ) എന്ന പുസ്തകവും മലയാള നാടക സാഹിത്യ ഈടു വയ്‌പുകളാണ്.

---------------
See https://hamletram.blogspot.com/2019/10/blog-post_32.html








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...