Friday 4 October 2019

ദുരന്ത ഗാന്ധാരം

പ്രളയകാലത്തെ മൺവണ്ടി 19 

വികൃതിക്കുട്ടികളുടെ കൈയിൽ 
ശലഭങ്ങളെപ്പോലെയാണ് 
ഈശ്വരന്മാരുടെ കൈയിൽ നമ്മൾ,
വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു.
-ഷേക്ക് സ്പിയർ 
ദുരന്തനാടകങ്ങളെപ്പറ്റി എഴുതാത്ത ധിഷണാശാലികൾ കുറയും.നീഷെയുടെ 'ദുരന്തത്തിൻറെ ജനന'വും ജോർജ് സ്‌റ്റെയ്‌നറുടെ 'ദുരന്തത്തിൻറെ മരണ'വും ഓർമയിൽ നിൽക്കുന്നു.തത്വ ചിന്താ വിദ്യാർത്ഥികൾക്ക്,കീർക്കെഗാദിന്റെ 'ഭയ സംഭ്രമങ്ങൾ' പോലുള്ള പാഠങ്ങൾ ഉണ്ട്.

സ്വകാര്യങ്ങൾ മറന്ന് ദുരന്തനാടകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന 'ആനന്ദ'ത്തിൽ അഭിരമിച്ചിരുന്നതായി എം കെ സാനു 'ദുരന്ത നാടകം' എന്ന കൃതിയുടെ മുഖവുരയിൽ പറയുന്നു.അതാണ്,അരിസ്റ്റോട്ടിൽ
'പൊയറ്റിക്സി'ൽ പറഞ്ഞത് -ഒരു വീരൻറെ ജീവിത ദുരന്ത കഥ അനുധാവനം ചെയ്യുമ്പോൾ കിട്ടുന്ന വിമലീകരണമാണ്,ആനന്ദം.

ഫ്രഡറിക് ഷില്ലറുടെ പ്രഭാഷണങ്ങൾ കേട്ടാണ്,മാർക്‌സ് സ്വന്തം സിദ്ധാന്തങ്ങൾ ആലോചിച്ചത്.അവ കേട്ടിരുന്നയാളാണ്,കീർക്കെഗാദ്.ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിന് മുന്നിൽ,ഗ്രീക്ക് ദുരന്ത നായകൻ ഒന്നുമല്ല എന്ന് അദ്ദേഹം 'ഭയ സംഭ്രമങ്ങൾ' ( Fear and Trembling ) എന്ന പുസ്തകത്തിൽ സമർത്ഥിക്കുന്നു.ആടുകളെ ബലി ചോദിക്കേണ്ട ദൈവം,അബ്രഹാമിനോട്,സ്വന്തം മകനെ ബലി ചോദിച്ചു.ആ ആവശ്യം 'അസംബന്ധം' ( Absurd ) ആണ്.അതിനെ വിശ്വാസം എന്ന 'അസംബന്ധം' വഴി അതിജീവിക്കുന്ന അബ്രഹാം,ദൈവ കല്പനയ്ക്ക് കീഴടങ്ങുന്ന ഗ്രീക്ക് ദുരന്ത നായകനെക്കാൾ മഹാൻ എന്ന് കീർക്കെഗാദ് പറഞ്ഞ വിചാരമാണ്,'അസംബന്ധം'എന്ന് പലരും തെറ്റിദ്ധരിക്കുന്ന തത്വ ചിന്താ പ്രയോഗത്തിന് വിത്തിട്ടത്.ദുരന്തത്തിന് വിപരീതമായ അസംബന്ധ നാടക വേദിയും ഉണ്ടായി.

മാർക്സിന് ചൂട്ട് തെളിച്ച ഹെഗൽ,ദുരന്ത നാടകങ്ങളെപ്പറ്റി എഴുതിയത് നാം വേണ്ടത്ര ശ്രദ്ധിച്ചില്ല.ഷേക്ക്സ്പിയറിൻറെ ദുരന്ത നാടകങ്ങളിൽ അവസാന വാക്ക് എ സി ബ്രാഡ്‌ലി ( Shakespearean Tragedy ) എന്ന് പണ്ട് പഠിച്ചിരുന്നു.'ഹെഗലിൻറെ ദുരന്ത സിദ്ധാന്തം' എന്ന പ്രബന്ധം ബ്രാഡ്‌ലി എഴുതിയിട്ടുണ്ട്.ബ്രാഡ്‌ലി ഇംഗ്ലീഷ് ലോകത്തിന് അത് പരിചയപ്പെടുത്തി.ഗ്രീക്കിൽ 'ഹമർഷ്യ' ( Hamartia ) എന്ന് വിളിക്കുന്ന വിധി പ്രഹരം ( Fatal flaw ) ദുരന്ത നായകർക്കുണ്ട്.ഈ വാക്ക് 'പൊയറ്റിക്സി'ൽ ഉണ്ട്.ദുരന്ത നായകൻ ജീവിതത്തിൽ കാട്ടുന്ന വിധി നിർണായകമായ തെറ്റാണ് ഇത്.ഇത് അയാളെ ദുരന്തത്തിലേക്ക് നയിക്കുന്നു.
ഈ പരമമായ തെറ്റിനെതിരെ നിൽക്കുന്നതാണ്,ഹെഗലിൻറെ സിദ്ധാന്തം.എസ്കിലസിൻറെ ഒറെസ്റ്റിയൻ നാടക ത്രയവും സോഫോക്ലിസിൻറെ 'ആന്റിഗണി'യും വച്ചാണ്,പൊതുവെ ഗ്രീക്ക് ദുരന്ത വ്യാഖ്യാനങ്ങൾ കാണുക.കുറേക്കൂടി സങ്കീർണമായി ഇത് കാണണം എന്നാണ് ,ഹെഗൽ 'The Phenomenology of Spirit എന്ന പ്രബന്ധത്തിൽ വാദിക്കുന്നത്.ഗ്രീക്ക് ദുരന്തത്തിനും ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾക്കും ഒരേ അളവ് കോൽ പറ്റില്ല എന്ന് അദ്ദേഹം കരുതുന്നു.ദ്വന്ദ്വാത്മകത ( Dialectics ) ആണ് ഇവിടെ പ്രയോഗിക്കേണ്ടത്.ഒരേ ദ്വന്ദ്വാത്മകതയുടെ രണ്ടു ശാഖകൾ ആണ്,ഗ്രീക്ക്,ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾ.ഗ്രീക്ക് ദുരന്ത നാടകത്തിൽ,നൈതികതയുടെ ശക്തികൾ തമ്മിലാണ്,സംഘർഷം.ഷേക്ക് സ്പിയറിൽ ആകട്ടെ,വ്യക്തിയും ബാഹ്യ ലോകവും തമ്മിലാണ്.പ്രതിലോമകരമായ ബാഹ്യ ലോകത്തിന് എതിരെ,വ്യക്തി സ്വയം നാശത്തിന് കാരണമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു.ഇതാണ്,ദുരന്ത നാടകം സംബന്ധിച്ച ഹെഗൽ ദർശന സത്ത.ഹാംലെറ്റിനെപ്പറ്റി ഹെഗൽ പറയുന്നു:

"പുറത്തു നിന്ന് നോക്കിയാൽ,ഹാംലെറ്റിൻറെ മരണം,ആകസ്മികം ആണെന്ന് തോന്നും ...എന്നാൽ,ഹാംലെറ്റിൻറെ ആത്മാവിൽ,മരണം ആദ്യം മുതൽ പതുങ്ങിയിരുന്നു.പരിമിതികളുടെ മണൽ ഭിത്തികൾ,അയാളുടെ ദുഃഖവും ദുർബലതയും ആകുലതയും പിരിമുറുക്കവും തടയാൻ പോന്നതല്ല.പുറത്തുനിന്ന് മരണമെത്തും മുൻപ് തന്നെ,ആന്തര സംഘർഷം വിഴുങ്ങി കഴിഞ്ഞ ഒരാളാണ് അയാളെന്ന് നാം അറിയുന്നു ".

ഗ്രീക്ക് നാടകങ്ങളിപ്പോലെ ദുരന്തം,ഭരത മുനി,'നാട്യ ശാസ്ത്ര'ത്തിൽ അനുവദിച്ചില്ല.ഭാസൻ 'ഊരുഭംഗ'ത്തിൽ ഇത് ലംഘിച്ചു.അത് 'നാട്യ ശാസ്ത്ര'ത്തിന് മുൻപുണ്ടായത് ആകാമെന്ന് വാദമുണ്ട്.

'നാട്യശാസ്ത്ര'കല്പനകൾ അനുസരിച്ചാണ് കാളിദാസൻ 'അഭിജ്ഞാന ശാകുന്തളം'എഴുതിയത്.അത് ദുരന്ത നാടകം അല്ല.അതും സാനുവിൻറെ 'ദുരന്ത നാടക'ത്തിൽ ഉണ്ട്.

'ശാകുന്തള'ത്തിന് പുറമെ ,എസ്കിലസിൻറെ 'പ്രോമിത്യുസ് ബന്ധനത്തിൽ',സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്',ഷേക്ക് സ്പിയറിൻറെ 'മാക്ബെത്',ഇബ്‌സൻറെ 'ഭൂതം',ഓഗസ്റ്റ് സ്ട്രിൻഡ്ബർഗിന്റെ 'പിതാവ്',ബ്രെഹ്തിൻറെ 'മദർ കറേജ്' എന്നിവയാണ് സാനു പഠനത്തിന്.എടുത്തത് 'പിതാവി'ന് പിന്നാലെ വരികയായിരുന്നു,'മദർ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്ട്രിൻഡ്‌ബെർഗ് 1887 ലാണ് 'പിതാവ്' എഴുതിയത്.40 വർഷം കൊണ്ട് 60 നാടകങ്ങൾ അദ്ദേഹം എഴുതി.ഇബ്‌സനെ പുച്ഛമായിരുന്നു.അതുവരെ പരിചയിച്ച ഉദ്വേഗ നാടകങ്ങൾക്ക് എതിരായ കലാപം ആയിരുന്നു,'പിതാവ്','ലേഡി ജൂലി' എന്നിവ.ഇക്കാര്യം 'ജൂലി'യുടെ ആമുഖത്തിൽ ഉണ്ട്.ഒരു വർഷം ഇടവിട്ട് വന്ന രണ്ട് നാടകങ്ങളും ഇബ്‌സൻറെ നാടക ബോധത്തോട് സാമ്യമുള്ളതാണ്.'പിതാവി'ൽ,ഇബ്‌സനെയും ഹാംലെറ്റിനെയും ഉദ്ധരിക്കുന്നു.ഇബ്‌സനെ സ്ട്രിൻഡ്‌ബെർഗ് പൊളിക്കാൻ നോക്കിയത്,സാമ്പ്രദായിക നാടക രൂപത്തെ പൊളിച്ചാണ്.രൂപമില്ലാത്ത നാടകമാണ് 'പിതാവ്' എന്ന് റെയ്മണ്ട് വില്യംസ്,'Drama From Ibsen to Brecht എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു.'പിതാവി'ലെ നാടകീയതയുടെ അഭാവം 'ജൂലി'യിൽ പരിഹരിച്ചു.

'ഭൂതം' പരിഭാഷപ്പെടുത്തിയത് സി ജെ തോമസാണ്.അതിൻറെ ആമുഖക്കുറിപ്പിൽ സി ജെ പറയുന്നു:

"ഇന്നലെ എന്ന ഭൂതം ഇന്നിനെയും നാളെയെയും ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നു-ശാരീരികമായും ആത്മീയമായും.ഈ അധോഗതിയെ തടയുന്ന കാര്യത്തിൽ 'മനുഷ്യ വർഗം പരാജയപ്പെട്ടിരിക്കുന്നു ' എന്നാണ്,ഇബ്‌സൻറെ തീരുമാനം."

ഇത്രമാത്രം നരകാത്മകമല്ല സാനുവിൻറെ നാടക ദർശനം എന്നതിനാലാണ് അദ്ദേഹം 'ശാകുന്തള 'ത്തിലേക്ക് മടങ്ങിയത്.ബാല്യത്തിൽ ധാരാളം സംഗീത കച്ചേരികൾ കേട്ടതായി സാനു പറയുന്നു.അദ്ദേഹം ഓർക്കുന്നവരുടെ കൂട്ടത്തിൽ മധുരൈ മണി അയ്യർ പ്രത്യേക സരണി ഉദഘാടനം ചെയ്‌തു.'നാട്യ ശാസ്ത്ര'ത്തിലും സംഗീതമുണ്ട്.ഗാന്ധാരമാണ്,ദുരന്ത രാഗം.ഋഷഭം വിശ്രാന്തിയുടെയും.
----------------------------------------
See https://hamletram.blogspot.com/2019/09/blog-post_44.html



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...