Showing posts with label സി ശങ്കരൻ നായർ. Show all posts
Showing posts with label സി ശങ്കരൻ നായർ. Show all posts

Saturday 12 September 2020

പാളിപ്പോയ ഗാന്ധി

ആമുഖം 

പാളിപ്പോയ ഗാന്ധി 

രാമചന്ദ്രൻ 

ന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായിരുന്ന ഏക മലയാളി സർ സി ശങ്കരൻ നായർ ഏറെക്കാലത്തിന് ശേഷം ചർച്ച ചെയ്യപ്പെടുന്നു ,ഇപ്പോൾ.നെഹ്‌റു പ്രേമിയായ രാമചന്ദ്ര ഗുഹ എഴുതിയ, Gandhi:The Years that Changed the World 1914 -1948 എന്ന പുസ്തകത്തിൽ,ഗാന്ധിയുടെ വിമര്ശകരുടെ കൂട്ടത്തിൽ,നായരെ പ്രധാനിയായി കാണുന്നു.നായർ മിതമായ ആക്രമണമാണ് നടത്തിയതെന്നാണ്,ഗുഹ പറയുന്നത്.എന്നാൽ,'ഗാന്ധിയും അരാജകത്വവും' എന്ന 1922 ൽ എഴുതിയ പുസ്തകത്തിൽ അതി തീവ്രമായ ആക്രമണമാണ് നായർ നടത്തിയത് .ആ ആക്രമണത്തിനുള്ള രണ്ട് കാരണങ്ങളിൽ ഒന്ന് ഗാന്ധിക്ക് ഉത്തരവാദിത്തമുള്ള മാപ്പിള ലഹളയാണ്.പഞ്ചാബിൽ നടന്ന അക്രമങ്ങളാണ് രണ്ടാമത്തേത്.

നായർ കോൺഗ്രസ് പ്രസിഡന്റായപ്പോൾ ,ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ,വക്കീൽ മാത്രമായിരുന്നു,ഗാന്ധി.ആദ്യത്തെ സ്വാതന്ത്ര്യ വിപ്ലവം നടന്ന 1857 ൽ പാലക്കാട്ടെ മങ്കരയിൽ ജനിച്ച ചേറ്റൂർ ശങ്കരൻ നായർ,1893 ൽ ലണ്ടനിൽ പോവുകയും, ആ നാടിനെ ' സ്വാതന്ത്ര്യത്തിൻറെ മഹാ സൗധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

ശങ്കരൻ നായർ 

ശങ്കരൻ നായർ ഒറ്റപ്പുസ്തകമേ എഴുതിയുള്ളു -ഗാന്ധിയും അരാജകത്വവും ( Gandhi and Anarchy,1922 ).ഈ പുസ്തകത്തെ ആധാരമാക്കി ഗുഹ പറയുന്നത്,ശങ്കരൻ നായരെ വല്ലാതെ ബാധിച്ച മലബാറിലെ മാപ്പിള ലഹള ( 1921 ) അദ്ദേഹത്തെ ഗാന്ധിയുടെ ശത്രുവാക്കി എന്നാണ്.ഗാന്ധിയും അദ്ദേഹത്തിൻറെ അനുയായികളും ഖിലാഫത്ത് പ്രസ്ഥാനത്തെ ഹിന്ദുക്കളുമായി കൂട്ടിയിണക്കി,ഇന്ത്യയിൽ പാൻ ഇസ്ലാമികതയ്ക്ക് വഴിമരുന്നിട്ടു എന്നാണ്,ഈ പുസ്തകത്തിൽ ശങ്കരൻ നായരുടെ കണ്ടെത്തൽ.വ്യക്തിപരമായ ശത്രുത കാരണം,ശങ്കരൻ നായർക്ക് ഗാന്ധിയെ വേണ്ട വിധം സൈദ്ധാന്തികമായി എതിർക്കാൻ കഴിഞ്ഞില്ല എന്ന് ഗുഹ പറയുന്നതിൽ കഴമ്പില്ല.തെളിവ് രേഖകൾ കൊണ്ട് സമൃദ്ധമാണ് ജഡ്ജി ആയിരുന്ന നായരുടെ പുസ്തകം.ഗാന്ധിയുടെ മറ്റൊരു വിമര്ശകനായ എം രത്ന സ്വാമി, The Political Philosophy of Gandhi എന്ന പുസ്തകത്തിലും അതേ കാലത്ത് ഫലപ്രദമായി ഗാന്ധിയുടെ തലതിരിഞ്ഞ ആശയങ്ങളെ പൊളിച്ചു കാട്ടിയിരുന്നു.
ശങ്കരൻ നായർ,മദ്രാസ് പ്രസിഡൻസി കോളജിലും ലോ കോളജിലുമാണ് പഠിച്ചത് .1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറ്.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.

രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞ്,ബ്രിട്ടിഷ് ഇന്ത്യയിൽ ജോലി നോക്കിയത് കൊണ്ടൊന്നും,നായരുടെ കഴിവിനെ ഗുഹയെപ്പോലുള്ളവർ കുറച്ചു കാണരുത്.

നായർ മലയാളിയായ ഏക കോൺഗ്രസ് പ്രസിഡൻറ് മാത്രമല്ല,അന്നത്തെ കേന്ദ്ര മന്ത്രിസഭ ആയ വൈസ്രോയിയുടെ കൗൺസിലിൽ എത്തിയ ഏക മലയാളിയുമാണ്-വിദ്യാഭ്യാസ വകുപ്പ്.ഒറ്റ ഇന്ത്യക്കാരനേ അന്ന് കൗൺസിലിൽ ഉണ്ടായിരുന്നുള്ളു.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.

ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 ന് 379 പേരുടെ കൂട്ടക്കൊലയെ തുടർന്ന്, നായർ കൗൺസിലിൽ നിന്ന് രാജി വച്ചു.കൂട്ടക്കൊലയ്ക്ക് കാരണമായ റൗലറ്റ് ആക്ട് ചർച്ചാവേളയിൽ തന്നെ,1919 ഫെബ്രുവരിയിൽ മദൻ മോഹൻ മാളവ്യയും ജിന്നയും ഇമ്പീരിയൽ കൗൺസിൽ അംഗത്വവും രാജി വച്ചിരുന്നു;ആക്റ്റിനെതിരെ ഗാന്ധി പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു .നായരുടെ ഈ രാജിയാണ്,അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരിക്കെ ഒരു വിധിയിൽ അദ്ദേഹം സുബ്രഹ്മണ്യ ഭാരതിയുടെ സ്വാതന്ത്ര്യ കവിത ഉദ്ധരിച്ചിരുന്നു-തിരുനൽവേലി കലക്റ്ററെ വാഞ്ചി അയ്യരും കൂട്ടരും വധിച്ചതായിരുന്നു കേസ്.രാജിക്ക് മുൻപ്,നായർ,ബ്രിട്ടീഷ് ഭരണത്തിൽ ഭേദഗതികൾ നിർദേശിച്ച്,രണ്ടു ഭിന്നാഭിപ്രായക്കുറിപ്പുകൾ മിനിട്സിൽ രേഖപ്പെടുത്തി.

പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.

ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,പലരും മനസ്സിലാക്കുന്നത് .റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായർ രാജി വച്ചെങ്കിലും ബ്രിട്ടൻ അദ്ദേഹത്തെ വിട്ടില്ല.ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതി ആയിരുന്നു,ഇത്.

ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.
മൈക്കിൾ ഒ ' ഡയർ 

ഗാന്ധിയും അരാജകത്വവും എന്നനായരുടെ പുസ്തകത്തിന് എതിരെ ഒ' ഡയർ മാനനഷ്ടക്കേസ് കൊടുത്തു .കൂട്ടക്കൊലയ്ക്ക് ,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽചാർത്തി. പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ .നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.

നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ആ ഒരംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു -വി കെ കൃഷ്ണ മേനോനും കെ ആർ നാരായണനും ഡോ കെ എൻ രാജിനുമൊക്കെ തുണയായിരുന്ന ധന ശാസ്ത്രജ്ഞൻ.

ഡയർ,സംഭവത്തിന് ശേഷം,ഒരു രാത്രി പോലും ഉറക്കം കിട്ടാതെ 1927 ൽ ഹൃദയാഘാതം വന്ന് മരിച്ചു.ഒ'ഡയറെ 1940 ൽ ലണ്ടനിലെ കാക്സ്റ്റൻ ഹില്ലിൽ ഉദ്ധം സിങ് വെടി വച്ച് കൊന്നു.

കേസിൽ ബ്രിട്ടൻ നായരുടെ കൂടെ നിന്നില്ല.

1928 ൽ ഇന്ത്യയിൽ എത്തിയ സൈമൺ കമ്മിഷനെ കോൺഗ്രസ് മാത്രമല്ല,ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു .സർ ജോൺ ഓൾസ് ബ്രൂക് സൈമൻറെ നേതൃത്വത്തിൽ ഏഴ് ബ്രിട്ടീഷ് എം പി മാരടങ്ങിയ കമ്മീഷൻ ഭരണ പരിഷ്‌കാരത്തിനായി ഇന്ത്യയിൽ എത്തി.1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആയിരുന്ന ക്ളമൻറ് ആറ്റ്ലി,കമ്മീഷൻ അംഗമായിരുന്നു.1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ്,കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.എന്നാൽ,വൈസ്രോയ് ഇർവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യ കൗൺസിൽ,സൈമൺ കമ്മിഷനുമായി സഹകരിക്കാൻ ഉണ്ടാക്കിയ അഖിലേന്ത്യ കമ്മിറ്റിയുടെ ചെയർമാൻ, നായരായിരുന്നു.ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഇവരായിരുന്നു:ആർതർ ഫ്‌റൂം,നവാബ് അലി ഖാൻ,ശിവ്‌ദേവ് സിങ് ഉബ്രോയ്,സുൽഫിഖർ അലി ഖാൻ,ഹാരിസിങ് ഗൗർ, ഷാഹിദ് സുഹ്രവർദി,കിക്കബായ് പ്രേംചന്ദ്,എം ബി രാജ.സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ബംഗാളിൽ മുഖ്യമന്ത്രിയായി,സുഹ്രവർദി.

നായരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി,ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വേണമെന്ന ( ബ്രിട്ടൻറെ ) ആവശ്യം സൈമൺ കമ്മീഷൻ മുൻപാകെ ഉന്നയിച്ചു.അത് പ്രഖ്യാപിച്ചപ്പോൾ,നായർ രാഷ്ട്രീയ ജീവിതം പൂട്ടിക്കെട്ടി.1934 ൽ മരുമകനായ എം എ കാൻഡെത്ത് മരിച്ച വിവരമറിഞ്ഞ് മദനപ്പള്ളിക്ക് പോകുമ്പോൾ,നായർ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ്,ഒരു മാസം കഴിഞ്ഞ് മരിച്ചു.

സൈമൺ കമ്മീഷന് എതിരെ ലഹോറിൽ പ്രതിഷേധിച്ച ലാലാ ലജ്‌പത്‌ റായ്,പൊലീസ് മർദനമേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചു.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ് ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും വിമർശനാത്മകമായി കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു;ഇന്ത്യയിൽ ബ്രിട്ടീഷ് കമ്പനി മഹാത്മാ ഗാന്ധി ബ്രാൻഡ് സിഗററ്റ് തന്നെ ഇറക്കിയിരുന്നു.1909 നവംബർ ഒൻപതിന് പ്രാൺ ജീവൻ മേത്ത,ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് എഴുതിയ കത്തിലാണ്,ഗാന്ധിയെ ആദ്യമായി, ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്.പൊതുവെ കരുതും പോലെ,ടഗോർ അല്ല അത് ചെയ്തത്.ജീവറാം കാളിദാസ് ശാസ്ത്രി 1915 ജനുവരി 27 ന് ഗാന്ധിയെ പരസ്യമായി ' മഹാത്മാ ' എന്ന് വിളിച്ചു.1921 ൽ ഗാന്ധി മഹാത്മാവായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിലെ വാദമുഖങ്ങൾ ഇവയാണ്:

ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.

ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.ദക്ഷിണാഫ്രിക്കയിലും അപ്രായോഗിക സാഹചര്യങ്ങൾ സൃഷ്ടിച്ചയാളാണ്,ഗാന്ധി.

ജാതി വ്യവസ്ഥയെ തുണയ്ക്കുന്നയാളാണ്,ഗാന്ധി.ആ വ്യവസ്ഥയും അഹിംസയുമായി ഒത്തു പോവുകയില്ല.പിന്നാക്ക ജാതികളിൽ പെട്ട ചിലരുടെ ഉപജീവന മാർഗം തന്നെ,മൃഗങ്ങളുടെ ഹിംസയാണ്.ഇസ്‌ലാമും അഹിംസയ്ക്ക് എതിരാണ്.പഞ്ചാബും ഖിലാഫത്തും പറഞ്ഞാണ്,ഗാന്ധി ,മൊണ്ടേഗ് -ചെംസ്ഫോഡ് പരിഷ്‌കാരത്തെ എതിർത്തത്.ഗാന്ധിയുടെ സ്വരാജ് അരാജകത്വമാണ്.

റെജിനാൾഡ് ഡയർ 

മാപ്പിള കലാപം സംബന്ധിച്ച ഗാന്ധിയുടെ സമീപനം ,സമ്പൂർണ കീഴടങ്ങലാണ്.ഖിലാഫത് പ്രസ്ഥാനവുമായുള്ള ചങ്ങാത്തം,മലബാറിൽ ഭീകര ഫലങ്ങളാണ്,ഉളവാക്കിയത്.ഖിലാഫത് പ്രസ്ഥാനത്തിന് ഹിന്ദുക്കളുടെ പിന്തുണയെന്ന ഗാന്ധിയുടെ ഉറപ്പ് കണക്കിലെടുത്ത്,ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ മാപ്പിളമാർ ഉണർന്നപ്പോൾ,ബ്രിട്ടനോടുള്ള ഹിന്ദുക്കളുടെ കൂറ് കണ്ട് അവർ ക്ഷുഭിതരായി.അവർ ഹിന്ദുക്കൾക്കെതിരെ സായുധ കലാപം നടത്തി.കൂട്ടക്കൊലകൾ നടത്തി.മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.....ഗാന്ധിയും ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ മാധവൻ നായരെപ്പോലുള്ള അദ്ദേഹത്തിൻറെ ഡ്യുപ്പുകളുo ഇത്തരത്തിൽ മതത്തെ കലർത്തിയത്, സാമ്രാജ്യത്തിൻറെ നന്മയ്ക്ക് വിനാശകരമായിരിക്കും.

ഇന്ത്യയെ ഭിന്നിപ്പിച്ചത്,പണ്ട് നില നിന്ന ,കിഴക്കൻ ക്‌ളാസിക്കുകളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്.ബ്രാഹ്മണനെ അബ്രാഹ്മണനിൽ നിന്ന്,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് ,സവര്ണരെ അവർണരിൽ നിന്ന് അകറ്റിയത്,അതാണ്.ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയെയും അലിഗഡ് മുസ്ലിം സർവകലാശാലയെയും തകർക്കാൻ ശ്രമിച്ചു.രണ്ടിടത്തും,പാശ്ചാത്യ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കി ആയിരുന്നു,പഠനം.

എല്ലാം ബഹിഷ്‌കരിക്കാനാണ്,ഗാന്ധിയുടെ ആഹ്വാനം.കലുഷമായ തലച്ചോറിൻറെ സ്വപ്നങ്ങളാണ്,അവ.വന്യമായ ആശയങ്ങളുടെ പ്രയോഗമാണ്,അത്.ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലങ്ങൾ മാത്രമല്ല ഗാന്ധി നശിപ്പിക്കുന്നത്;ഇന്ത്യയുടെ പുനർജന്മ പ്രതീക്ഷകൾ കൂടിയാണ്.അഹിംസ,അരാജകത്വത്തിൽ കലാശിക്കും.അത്,പാർലമെൻററി സ്വാതന്ത്ര്യത്തിന് പറ്റില്ല.ആത്മീയ സ്വരാജിന് പറ്റുമായിരിക്കും.

ഗാന്ധിക്ക്,വ്യവസായങ്ങൾ ആത്മാവിനെ നശിപ്പിക്കാൻ പിശാച് അയച്ച ഏജൻസികളാണ്.അവ ഇന്ത്യയുടെ ധാർമിക നിലവാരത്തിന് അണുവിട പോലും മാറ്റു കൂട്ടില്ലെന്നാണ്,ഗാന്ധിയുടെ വാദം.വ്യവസായത്തിന്റെ അസാന്നിധ്യത്തിൽ,പട്ടിണി ശരീരങ്ങളെ നശിപ്പിക്കുകയും ആത്മാവിൻറെ വികാസത്തിന് വിഘ്നമുണ്ടാക്കുകയും ചെയ്യും.ടെലെസ്കോപ് കണ്ട ആകാശക്കാഴ്ചകളും മൈക്രോസ്കോപ് കണ്ട സൂക്ഷ്മക്കാഴ്ചകളും ശാസ്ത്രം കാട്ടിത്തന്ന വിസ്മയങ്ങളുമെല്ലാം ഗാന്ധിക്ക് അയിത്തമാണ്......ഇന്ത്യക്കാരൻ പൗരുഷം വീണ്ടെടുക്കും വരെ,വെള്ളക്കാരൻറെ കാരുണ്യത്തിൽ ജീവിക്കണം.എന്നാൽ,ഗാന്ധിയാകട്ടെ,വംശീയവും വർഗീയവുമായ വൈരം കൂട്ടാൻ വേണ്ടതൊക്കെ ചെയ്യുകയാണ്.ഗാന്ധി,ഹിമാലയത്തിൽ മഹാത്മാവിൻറെ ജീവിതത്തിനു പോയിരുന്നെങ്കിൽ,ആയിരങ്ങൾ രക്ഷപ്പെട്ടേനെ.മരണത്തെക്കാൾ ഭീതിദമായ കലാപങ്ങൾ,ഒഴിവായേനെ.സ്വയം പിഴയൊടുക്കാതെ,ഗാന്ധിയും അനുയായികളും,അവരുടെ നയത്തിൻറെ ഇരകളുടെ രക്ത ചൊരിച്ചിലുമായി രാജ്യമാകെ അലയുകയാണ്.

ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.

ഇത്രയുമാണ്,ശങ്കരൻ നായരുടെ പുസ്തകത്തിൻറെ ഉള്ളടക്കം.

അതിൽ നിന്ന് മാപ്പിളലഹളയെപ്പറ്റിയുള്ള ഭാഗങ്ങളുടെ പരിഭാഷയാണ് ഈ പുസ്തകം.ഗാന്ധിയുടെ പാളിപ്പോയ അഹിംസാ പരീക്ഷണം കൂടിയായിരുന്നു,മാപ്പിള ലഹള.അങ്ങനെ കോൺഗ്രസിന് ജനപിന്തുണ നഷ്ടപ്പെട്ട മണ്ണിലാണ് കമ്മ്യൂണിസം കിളിർത്തത്.

ശങ്കരൻ നായരുടെ അനുജൻ സി ഗോപാലൻ നായർ എഴുതിയ Moplah Rebellion 1921 ഞാൻ പരിഭാഷ ചെയ്തിരുന്നു.ചേറ്റൂർ സഹോദരന്മാർ രേഖകൾ ഭാവിക്കായി സമാഹരിച്ചു വച്ചത് വലിയ സേവനമാണ്.

--------------------------------------------------------

1.ഡയർ:മഞ്ഞപിത്തം,Arteriosclerosis എന്നിവ ഉണ്ടായിരുന്നു 
2.Candeth:വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ;ശങ്കരൻ നായരുടെ മകൾ മാധവി 'അമ്മ പാലാട്ടിന്റെ ഭർത്താവ്.നെഹ്‌റുവിന്റെയും ബോസിൻറെയും സുഹൃത്തും ഇന്ത്യൻ സ്ഥാനപതിയും ആയിരുന്ന എ സി എൻ നമ്പ്യാരുടെ ജ്യേഷ്ഠൻ,ആരത്തിൽ കണ്ടോത്ത് എന്ന കുടുംബപേര് candeth എന്നായി.ഗോവ വിമോചനത്തിന് നേതൃത്വം നൽകിയ ലഫ് ജനറൽ കാൻഡത്,മകൻ.
3.കെ പി എസ് മേനോൻ C Sankaran Nair ( 1967 ) എന്ന പുസ്തകം എഴുതി.നായരുടെ മകളുടെ ഭർത്താവായിരുന്നു,മേനോൻ.






അഹിംസയിലെ ഹിംസ

ഗാന്ധി കാണാത്ത മാപ്പിള ലഹള  

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

5.ഗാന്ധിക്ക് വഴി തെറ്റി 

പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ,അതിനെ നശിപ്പിക്കാൻ ദത്തശ്രദ്ധരായാൽ,പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ ?

അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ ?

മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം.അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു.നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്.നിസ്സഹകരണ സമരത്തിന് ഇന്ത്യയെ വിവിധ കോൺഗ്രസ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.കോൺഗ്രസ് തത്വങ്ങൾ പിന്തുടരാൻ പ്രതിജ്ഞ ചെയ്തവർ അടങ്ങിയതാണ് കോൺഗ്രസ് കമ്മിറ്റികൾ.സന്നദ്ധ സംഘടനകളും ഉണ്ടാക്കി.ജാലിയൻ വാലാബാഗ്,ഖിലാഫത് പ്രശ്നങ്ങൾ ഉന്നയിച്ച് ജനത്തെ ബോധവൽക്കരിക്കാനും അത് വഴി സ്വരാജിലേക്ക് വഴി തെളിക്കാനുമാണ് ഈ സമിതികൾ."സമാധാനപരമായ " മാർഗങ്ങളാണ് സ്വരാജ് കൈവരിക്കാനുള്ള നിസ്സഹരണ സമരത്തിന് ആവിഷ്കരിച്ചിട്ടുള്ളത്.മൿഫേഴ്സൺ നടത്തിയ പ്രസംഗത്തിൽ ആ മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഷൗക്കത് അലിയും ഭാര്യയും,1932 

സമാധാനപരമായി തുടങ്ങി പൊടുന്നനെ അത് അക്രമത്തിലേക്ക് തിരിയുന്നു;മുസ്ലിം വികാരങ്ങൾ ഉണ്ടെങ്കിൽ ഈ പ്രവണത സഹിക്കാൻ കഴിയില്ല.ഭരണഘടനാധികാര കേന്ദ്രത്തിനോടുള്ള എതിർപ്പ് അവരെ അക്രമത്തിലേക്ക് നയിക്കുന്നു.പൂർണതയുടെ പ്രണേതാവായ ഗാന്ധിയുടെ ഉത്തരവനുസരിച്ച് അധികാരികളുടെ അക്രമത്തിന് കീഴ്‌പ്പെടുന്നതിന് പകരം,അവർ തിരിച്ചടിക്കുന്നു -കൊലകളാണ് ഇതിൻറെ ഫലം.ബീഹാർ നിയമസഭയിൽ മൿഫേഴ്സൺ* ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്.

മൿഫേഴ്സന്റെ പ്രസംഗം,24 ജനുവരി 1922 :

"എന്താണ് നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സത്ത ?എന്താണ് അതിൻറെ ആത്യന്തിക ലക്ഷ്യവും രീതികളും ?

"അലഹബാദിലോ ബനാറസിലോ ഗാന്ധി 1920 ൽ ഇത് ആദ്യം പറഞ്ഞപ്പോൾ,ഇതിൻറെ ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു.അതിൻറെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു.നേതാക്കളുടെ അഹിംസാ വചനങ്ങൾ വീൺവാക്കുകളാകും.അതിൻറെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല.പദവികൾ വേണ്ടെന്ന് വയ്ക്കുക,സ്‌കൂളുകളും കോളജുകളും ബഹിഷ്കരിക്കുക,വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം.ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു.ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു.സാമൂഹിക ബഹിഷ്കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു.ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം.അതിൻറെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം.അത് രാജ്യ നിയമങ്ങൾക്കും പോലീസിനും കോടതിക്കും എതിരെ നിന്നു ; പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു.കോടതികൾ പിക്കറ്റ് ചെയ്തു,പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു,നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു.

"പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം.അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിൻറെ അനിവാര്യ ഫലം,അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.ഇത് വിജയിച്ചാൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) അതിൻറെ ഫലം ഇന്ത്യ അക്രമ വംശങ്ങളുടെ ഇരയാവുക എന്നതായിരിക്കും.അവർ അതിർത്തിക്ക് ചുറ്റുമുണ്ട്,മധ്യേഷ്യയിലെ വിശപ്പുള്ള ഗോത്രങ്ങൾ ചരിത്രത്തിൽ പല കുറി ഇന്ത്യയെ ആക്രമിച്ചിട്ടുമുണ്ട്.ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കലാണ് ലക്ഷ്യം എന്നിരിക്കെ,അതിൻറെ നേതാക്കളും അനുയായികളും അഹിംസാ പ്രതിജ്ഞ ഒപ്പിട്ടിട്ടുണ്ട് എന്ന് പറയുന്നതിന് എന്തർത്ഥം ? ആ പ്രതിജ്ഞ വെറും പ്രഹസനമാണ്.അത് നൂറു വട്ടം ലംഘിച്ചു കഴിഞ്ഞു.പ്രസ്ഥാനം നീളുന്തോറും,ലംഘനം പരിധി വിടും."

-------------------------------

നടന്ന കലാപങ്ങളെല്ലാം ഇത് തെളിയിച്ചു കഴിഞ്ഞു.മലബാർ കുപ്രസിദ്ധിക്ക് ഒന്നാം സ്ഥാനത്താണ്.അവിടെ കോൺഗ്രസ്,ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കി.ഗാന്ധിയും ഷൗകത്ത് അലിയും അവിടെയെത്തി.പ്രഘോഷണങ്ങൾ നടത്തി ,അതിൻറെ മാരക ഫലങ്ങളുണ്ടായി.മുസ്ലിംകൾക്ക് സ്വരാജ് രണ്ടാം ലക്ഷ്യം മാത്രമായിരുന്നു.ഒന്നാം ലക്ഷ്യം ഖലീഫക്കെതിരായ കുറ്റം പരിഹരിക്കലും രാജ്യത്ത് ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കലുമാണ്.അതിനാൽ സർക്കാർ ചില ഖിലാഫത്ത് നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ,മുസ്ലിംകൾ ഒറ്റക്കെട്ടായി കലാപം നടത്തുകയും അതിൽ ചേരാൻ ഹിന്ദുക്കളെ ക്ഷണിക്കുകയും ചെയ്തു.

ഹിന്ദുക്കൾ ഒരു സമൂഹമായി തന്നെ കൂറ് കാട്ടി.ഫലം മുസ്ലംകൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു.രണ്ടായിരത്തിലധികം മുസ്ലിംകളെ സൈന്യം കൊന്നതായാണ് കണക്ക്.ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു.പരുക്കേറ്റവർ ഇതിലധികം.വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും.സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല.ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി.കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല.

ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പേരിലും അതിന് വേണ്ടിയും ആയിരുന്നു.ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു,ഇത്.അതിനെ തുടർന്നാണ് ഖിലാഫത്ത് സമിതികൾ വന്നത്.അവർ അധികാരികളുടെ ഇടപെടലില്ലാതെ പരസ്യമായി പ്രവർത്തിച്ചു.ഇന്ത്യ സർക്കാർ മദ്രാസ് സർക്കാരിനെ ഖിലാഫത്ത് സമരക്കാരെ നേരിടുന്നതിൽ നിന്ന് വിലക്കി.സർക്കാരും ഭീകരതയ്ക്ക് ഉത്തരവാദി തന്നെ.
-----------------------------------------------------

* മൿഫേഴ്സൺ:സർ ഹ്യൂഗ് മൿഫേഴ്സൺ ( 1870 -1960 ):ബിഹാർ -ഒറീസ ചീഫ് സെക്രട്ടറി ( 1915 -1919 ) എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ( 1921 -1925 ),ആക്ടിങ് ഗവർണർ ( 1926 ).കേന്ദ്ര ആഭ്യന്തര സെക്രട്ടറി ( 1919 -1920 ).1889 ൽ ഐ സി എസ് നേടി.സ്കോട് ലൻഡിൽ ജനിച്ചു.ഓക്സ്ഫഡിൽ പഠിച്ചു.






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...