Sunday 16 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം1

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
 പരിഭാഷ / രാമചന്ദ്രൻ
ത്മാവു വഴി മനുഷ്യന്‍ ഈശ്വരനോടു ചേരുന്നു; ശരീരംവഴി അവന്‍ മൃഗത്തോടും. ആത്മാവ്, മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ള ജീവതത്വത്തിന്റെ പര്യായമാകുന്നു. ശരീരത്തിലായിരിക്കുമ്പോള്‍ അതിനെ ജീവന്‍ എന്നുപറയുന്നു: കാലഭേദമില്ലാതെ അതിനെ ആത്മാവ് എന്നു വിളിക്കുന്നു. ആത്മാവിന് മരണമില്ല എന്നും അത് ഒരു ജീവജാലത്തില്‍ ഇടക്കിടെ ജീവന്റെ വേഷമിടുന്നു എന്നും മനുഷ്യര്‍ വിശ്വസിക്കുന്നു. ശരീരം മരിച്ചശേഷവും ആത്മാവ് നിലനില്‍ക്കുന്നുവെന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടും വിശ്വസിക്കുന്നതായി 1982 ലെ ഒരഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുകയുണ്ടായി.

ആത്മാവ്, മരണത്തിനുശേഷം നിലനില്‍ക്കുന്നുവെങ്കില്‍, ജനനത്തിന് മുന്‍പും നിലനിന്നിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അന്വേഷണത്തിനായി മുന്നില്‍ കാണുന്നത് വിശാലമായൊരു മേഖലയാണ്. അതേപ്പറ്റിയുള്ള വിനയപൂര്‍ണമായ ഒരന്വേഷണമാണ് ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിലുള്ളത്. ആദ്യഭാഗം ആത്മാവിനെ വിവരിക്കുകയും അതിന്റെ ഉറവിടം ബോധം അഥവാ ജീവശക്തിയുടെ പ്രാപഞ്ചിക സത്തയാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ സംസ്‌കൃതത്തില്‍ ബ്രഹ്മന്‍ എന്നും ഇംഗ്ലീഷില്‍ ഈശ്വരന്‍ (God) എന്നും വിളിക്കുന്നു. ഒന്നാംഭാഗം ബോധം, ബ്രഹ്മന്‍ എന്നിവയെ ലളിതമായി വിവരിക്കുന്നു. രണ്ടാം ഭാഗമാകട്ടെ, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ തുടങ്ങിയവയാല്‍ ഉണ്ടാക്കപ്പെട്ട ആത്മാവിന്റെ പദാര്‍ത്ഥരഹിത വലയമായ ആത്മീയ ശരീരത്തെ വര്‍ണിക്കുന്നു. ബുദ്ധിയെയും മനസ്സിനെയുംപോലെ ലളിതമാണ് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ അസ്തിത്വമെന്ന് കാണിക്കുകയാണ്. വൈദ്യുത തരംഗങ്ങളും റേഡിയോ തരംഗങ്ങളും നമ്മുടെ വിചാരങ്ങള്‍ ഫോണ്‍ വഴി ലോകത്തിന്റെ മറുഭാഗത്തെ മനുഷ്യരിലെത്തിക്കുന്നതുപോലെ ഭൗതികശരീരത്തിലെ തരംഗങ്ങള്‍ എല്ലാ അനുഭൂതികളെയും പ്രവൃത്തികളെയും അനുഭവങ്ങളെയും വിനിമയം ചെയ്യുന്നു. മൂന്നാംഭാഗം നമ്മുടെ വര്‍ത്തമാനകാലജീവിതത്തില്‍ പൂര്‍വകര്‍മങ്ങള്‍ക്കുള്ള സ്വാധീനം വെളിവാക്കുന്നു. ആത്മീയശരീരത്തില്‍ കുടികൊള്ളുന്ന പൂര്‍വകര്‍മ ബോധത്തില്‍നിന്നാണ് വര്‍ത്തമാനകാല കര്‍മങ്ങളുടെ അടിസ്ഥാന ചോദനകള്‍ ഉടലെടുക്കുന്നതെന്ന് വേദങ്ങള്‍ ഉറപ്പിച്ചുപറയുന്നു. നാലാംഭാഗം ഈശ്വരനെ പ്രപഞ്ചത്തിന്റെയും അതിലെ ജീവന്റെയും മുഖ്യവിധാതാവായി വെളിവാക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും ഇതില്‍ വരുന്നു. ആധുനിക മനസ്സിനെ തൃപ്തിപ്പെടുത്താന്‍, ശാസ്ത്രീയമായാണ് ഈ വിഷയങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്; ഉപനിഷത്തുക്കള്‍, ബൈബിള്‍, ഫിലോകാലിയ, ഖുര്‍ ആന്‍ എന്നിവയിലെ വചനങ്ങളുടെയെല്ലാം ലയം കൃത്യമായി ഇവിടെ അനാവരണം ചെയ്യുന്നു. അന്വേഷികളെ സഹായിക്കാനായി വിശദമായ ഉദ്ധരണികള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.








ഭാഗം 1, ആത്മാവ്, അധ്യായം 1
ആധുനിക ഗവേഷണങ്ങള്‍
ചിന്തിക്കുന്ന മനുഷ്യര്‍, എക്കാലവും എല്ലായിടത്തും, ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളെപ്പറ്റി കൗതുകമുള്ളവരായിരുന്നു. അവര്‍ തുടങ്ങിയ അന്വേഷണങ്ങള്‍ ഇപ്പോഴും, പ്രത്യേകിച്ച് പാശ്ചാത്യര്‍, തുടരുകയാണ്. മരണത്തിന്റെ രഹസ്യങ്ങള്‍ അറിയാനാഗ്രഹിച്ച ആദ്യകാല ചിന്തകരില്‍ പലരും മനുഷ്യന്‍ ഭൗതികശരീരത്തിന്റെയും അവര്‍ ആത്മാവ് എന്നുവിളിച്ച അരൂപിയുടെയും സംഗമമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ആത്മാവ് ശരീരത്തില്‍ നില്‍ക്കുന്നതാണ് ജീവിതം; അത് ശരീരം വിടുന്നതാണ് മരണം. ഒരു യഥാര്‍ത്ഥ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജീവഘടകമാണ് ആത്മാവെന്നും മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതാണെന്നും മഹര്‍ഷിമാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, യുക്തിവാദികള്‍ മനുഷ്യനില്‍ അദൃശ്യമായ ഒരാത്മാവുണ്ടെന്ന് വിശ്വസിച്ചില്ല. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനായി നിരന്തരമായി ഉണ്ടാകുന്നതും നിലനിര്‍ത്തപ്പെടുന്നതുമായ ഊര്‍ജം മാത്രമാണ് മനുഷ്യന്‍, അവന്റെ ശരീരത്തിലും ജീവനിലുമെന്ന് അവര്‍ വാദിച്ചു. 1960 വരെ വൈദ്യശാസ്ത്രവും പറഞ്ഞിരുന്നത്, ഭൗതികശരീരം, ഒരു പൂര്‍ണ, പ്രവര്‍ത്തനക്ഷമമായ ഘടകമാണ് എന്നാണ്. അത് ആഹാരത്തില്‍നിന്ന് ഊര്‍ജം ശേഖരിച്ച് സൂക്ഷിച്ച്, വിവിധ പ്രവൃത്തികള്‍ക്കായി അവയവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ശരീരത്തിനെ ചലനാത്മകമാക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ആത്മാവ് പോലെ ഒരു ബാഹ്യഘടകവും ഇല്ല.

എന്നാല്‍, എക്കാലവും മനുഷ്യര്‍ക്കിടയിലെ ഭൂരിപക്ഷവും ഋഷിവര്യന്മാരുടെ ഉദ്‌ബോധനങ്ങള്‍ സ്വീകരിച്ച് അവരിലാരെങ്കിലും സ്ഥാപിച്ച മതത്തിലും ജീവനുള്ള ഏത് വ്യക്തിയിലും അദൃശ്യമായ ആത്മാവിലും വിശ്വസിച്ചുപോന്നു. ശരീരം മരിച്ചാലും അത് നിലനില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. സമീപകാലത്ത്, പടിഞ്ഞാറുള്ള ശാസ്ത്രജ്ഞര്‍, ആത്മാവിനെ സംബന്ധിച്ച സത്യം അറിയാന്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട്. രൂപംകൊണ്ട് തിരിച്ചറിയാനാവുന്ന പരേതാത്മാക്കള്‍ പ്രേതരൂപങ്ങളായി കാണപ്പെടുന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങളിലാണ് ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി കൃത്യമായ ഗവേഷണങ്ങള്‍ ആരംഭിച്ചത്. പുരാണങ്ങളില്‍ തന്നെ ഇത്തരം പ്രേതാത്മാക്കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ധ്യാത്മ രാമായണത്തില്‍ (6:7:26-27) ഹനുമാന് ഒരു പ്രേതം പ്രത്യക്ഷപ്പെട്ട് തന്റെ അടിയന്തര ദൗത്യം വൈകിപ്പിക്കാന്‍ ഗൂഢപദ്ധതിയുള്ളതായി മുന്നറിയിപ്പു നല്‍കുന്നു. ശമുവേല്‍ ചക്രവര്‍ത്തിയുടെ പ്രേതം ശൗല്‍ ചക്രവര്‍ത്തിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിള്‍ (1 സങ്കീര്‍ത്തനം 28:14-19) പറയുന്നു. പ്രവാചകരായ മോശയും ഏലിയായും മരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ രൂപങ്ങള്‍ യേശുവിന് മുന്‍പാകെ അവന്റെ അന്ത്യം പ്രവചിക്കാന്‍ എത്തുന്നുവെന്ന് ബൈബിളില്‍ പറയുന്നു (ലൂക്കോസ് 9:30,31). എന്നാല്‍, മധ്യകാലഘട്ടത്തില്‍ പ്രേതങ്ങളെപ്പറ്റി പൊതുവേ അവിശ്വാസമായിരുന്നതിനാല്‍ ഇത്തരം അനുഭവങ്ങളെ പരിഹസിക്കുകയാണുണ്ടായത്. ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ബ്രൂഹാം പ്രഭുവിനെപ്പോലുള്ളവര്‍ അവരുടെ പ്രേതാനുഭവങ്ങള്‍ വിവരിച്ചപ്പോഴാണ് ഈ പരിഹാസത്തിന്റെ മുനയൊടിഞ്ഞത്. (1)

അന്നുമുതല്‍, മരണത്തിന്റെ വക്കത്തുനിന്ന് രക്ഷപ്പെട്ടവര്‍ പരേതരായ ബന്ധുക്കളുടെ പ്രേതങ്ങളെ കാണുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി. പ്രേതങ്ങളെപ്പോലുള്ള പ്രതിഭാസങ്ങളില്‍ 1880 ആയപ്പോഴേക്കും ചില ഇംഗ്ലീഷ് ശാസ്ത്രജ്ഞരും തത്വചിന്തകരും താല്‍പര്യം കാട്ടി. പത്രങ്ങളില്‍ പ്രേതങ്ങളെപ്പറ്റി വരുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ ശേഖരിച്ചു. ഫെബ്രുവരിയില്‍ അവര്‍ ലണ്ടനില്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എസ്പിആര്‍) ആരംഭിച്ച് ക്രമമായുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ പ്രധാന സ്ഥാപകരും അന്വേഷകരുമായ ഗര്‍ണി, മേയേഴ്‌സ് എന്നിവര്‍ പ്രേതാനുഭവമുള്ള നിരവധിയാളുകളെ പരിശോധിച്ച് അവരുടെ സാക്ഷ്യങ്ങള്‍ അപഗ്രഥിച്ച് ഇവ 'ജീവിച്ചിരിക്കുന്നവരുടെ പ്രേതാനുഭവങ്ങള്‍ (Phantasms of the Living) എന്ന പേരില്‍ 1886 ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഗര്‍ണി പറഞ്ഞത്, ഒരു പ്രേതാനുഭവമുണ്ടാകുന്നത് പരേതാത്മാവില്‍നിന്നുള്ള ടെലിപ്പതി വഴിയുള്ള ആശയവിനിമയവും സ്വീകര്‍ത്താവിന്റെ മാനസിക സൃഷ്ടിയും ചേരുമ്പോഴാണ് എന്നാണ്. എന്നാല്‍ മേയേഴ്‌സ് പറഞ്ഞത്, പരേതാത്മാവ് സംഭവസ്ഥലത്തുവന്ന് ചില സവിശേഷ സ്പന്ദങ്ങള്‍ ഉളവാക്കിയപ്പോള്‍, അത് സ്വീകര്‍ത്താവില്‍ പ്രേതാനുഭവമുണ്ടാക്കിയെന്നും അയാളുടെ മഹസ്സിന്റെ സൂക്ഷ്മഭാവം അതിനു കാരണമായി എന്നുമാണ്. കുറച്ചുകഴിഞ്ഞ് ഗര്‍ണി തന്നെ രണ്ടു പ്രേതാനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ സ്വീകര്‍ത്താവ് കണ്ട ആദ്യപ്രേതത്തിന് രണ്ടാം കാഴ്ചയില്‍ താടിവളര്‍ന്നിരുന്നു.(2)

ഈ സംഭവങ്ങള്‍ സ്വീകര്‍ത്താവിന്റെ മനഃസൃഷ്ടി എന്ന ഗര്‍ണിയുടെ സങ്കല്‍പത്തെ നിരാകരിച്ചു. രണ്ടു ഗവേഷകരും, മനുഷ്യരുടെ ശാരീരിക മരണത്തിനുശേഷം ആത്മാവ് ജീവിക്കുന്നുണ്ടെന്നും അവതാരമൊഴിഞ്ഞ ആത്മാക്കള്‍ക്ക് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ എത്താന്‍ കഴിവുണ്ടെന്നും കണ്ടെത്തി.പ്രൊസീഡിംഗ്‌സ് ഓഫ് ദ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (1927, വാല്യം 36, പേജ് 517-24) പ്രേതാനുഭവത്തിന്റെ മികവാര്‍ന്ന ഒരു ചിത്രം നല്‍കുന്നു. 1905 നവംബര്‍ 16 ന് നോര്‍ത് കരോലിനയിലെ കര്‍ഷകനായ ജെയിംസ് എല്‍. ചാഫിന്‍ തന്റെ മൂന്നാമത്തെ മകന് എല്ലാ സ്വത്തും നല്‍കുന്ന വില്‍പത്രം റജിസ്റ്റര്‍ ചെയ്തു. അതുകഴിഞ്ഞ്, 1919 ജനുവരി 16 ന് അദ്ദേഹം സ്വത്തുക്കള്‍ നാലുമക്കള്‍ക്കുമായി ഒരുപോലെ വീതിക്കുന്ന മറ്റൊരു വില്‍പത്രം എഴുതി രഹസ്യമായി സൂക്ഷിച്ചു. നോര്‍ത് കരോലിനയിലെ ചട്ടമനുസരിച്ച്, ഒരാള്‍ സ്വന്തം കയ്പടയില്‍ എഴുതിയ വില്‍പത്രത്തിനാണ്, അത് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍പോലും, സാധുത. രണ്ടാമത്തെ വില്‍പത്രമുള്ളതായി അത് എഴുതിയ ആള്‍ക്കല്ലാതെ മറ്റാര്‍ക്കും വിവരമുണ്ടായിരുന്നില്ല. 1921 സെപ്തംബര്‍ ഏഴിന് ചാഫിന്‍ ഒരപകടത്തില്‍ മരിച്ചു. സെപ്തംബര്‍ 24 ന് ഒരു തര്‍ക്കവുമില്ലാതെ മൂന്നാമത്തെ മകന് ആദ്യ വില്‍പത്രപ്രകാരമുള്ള അവകാശ പത്രം കിട്ടി. നാലുവര്‍ഷം കഴിഞ്ഞ് 1925 ജൂണില്‍ ചാഫിന്റെ രണ്ടാമത്തെ മകന് കിടക്കക്കരികില്‍, പിതാവിന്റെ കൃത്യമായ സ്വപ്നദര്‍ശനങ്ങള്‍ കിട്ടാന്‍ തുടങ്ങി. ആ മാസാവസാനം രണ്ടാമത്തെ വില്‍പത്രം എങ്ങനെ കണ്ടെത്താനാകുമെന്ന് പ്രേതം ദര്‍ശനത്തില്‍ മകനോട് വെളിപ്പെടുത്തി. തന്റെ ഓവര്‍കോട്ടിന്റെ അകത്തെ കീശയിലെ രഹസ്യ അറയില്‍ അതിന്റെ സൂചനയുണ്ടെന്നാണ് പ്രേതം പറഞ്ഞത്. ഇതേതുടര്‍ന്ന്, രണ്ടാമത്തെ മകന്‍ അമ്മയോടും മറ്റുള്ളവരോടുമൊപ്പം നീണ്ട തെരച്ചില്‍ നടത്തി രണ്ടാം വില്‍പത്രം കണ്ടെടുത്തു. സൂചനയില്‍ പറഞ്ഞപോലെ, മൂത്തസഹോദരന്റെ വീട്ടിലെ പഴയ മര അലമാരയ്ക്കകത്താണ്, വില്‍പത്രമുള്ള ബൈബിള്‍ കണ്ടത്. 1925 ഡിസംബറില്‍ മേല്‍കോടതി ആദ്യവില്‍പത്രം റദ്ദാക്കി രണ്ടാം വില്‍പത്രം സാധുവാക്കി. ഈ സംഭവത്തില്‍, പ്രേതം സ്വപ്നങ്ങളില്‍ നല്‍കിയ വിവരം സ്വീകര്‍ത്താവിന്റെ ഭാവനയാകാന്‍ വഴിയില്ല. ഈ സംഭവം, മരണശേഷവും ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് പ്രത്യക്ഷത്തില്‍ വരാനും സാധാരണക്കാരനെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയുമെന്നും തെളിയിച്ചു.

ഡബ്‌ളിനിലെ റോയല്‍ കോളജ് ഓഫ് സയന്‍സില്‍ പ്രൊഫസറായിരുന്ന സര്‍ വില്യം ബാട്രറ്റ് എഴുതിയ ഡെത്ത് ബെഡ് വിഷന്‍, മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിശദീകരിക്കുന്നു. 1924 ജനുവരി 12 ന് ബാരെറ്റിന്റെ ഉദര ശസ്ത്രക്രിയാ സര്‍ജനായ ഭാര്യ, പ്രസവശേഷം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച മിസിസ് ഡോറിസിനടുത്തു നില്‍ക്കുകയായിരുന്നു. പൊടുന്നനെ ഡോറിസിന്റെ മുഖം പ്രകാശമാനമാവുകയും, 'മുറിയില്‍ ഒരിടത്ത് സുന്ദരമായ രൂപത്തെ കാണുന്നില്ലേ' എന്നു ചോദിക്കുകയും ചെയ്തു. മിസിസ് ഡോറിസ് ആ ഭാഗത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി, അത് തന്റെ (പരേതനായ)പിതാവാണെന്ന് പറഞ്ഞു. മിസിസ് ബാരെറ്റിന് രൂപത്തെ കാണാനായില്ല. തുടര്‍ന്ന്, പിതാവിനൊപ്പം തന്റെ സഹോദരിയുടെ രൂപത്തെ കൂടി രോഗിണി ദര്‍ശിച്ചു. മൂന്നാഴ്ച മുന്‍പ് സഹോദരി മരിച്ചെങ്കിലും, മിസിസ് ഡോറിസിന്റെ അസുഖം നിമിത്തം അവരെ വിവരം അറിയിച്ചിരുന്നില്ല. ഈ കാഴ്ചകള്‍ക്കുശേഷം മിസിസ് ഡോറിസ് മരിച്ചു. ബാരെറ്റിന്റെ ഭാര്യ വീട്ടിലെത്തി നടന്ന സംഭവങ്ങള്‍ വിസ്മയത്തോടെ ഭര്‍ത്താവിനോട് വിവരിച്ചു. രോഗിണിയുടെ മുഖത്ത് കണ്ട യഥാര്‍ത്ഥ പ്രതീതി ഗംഭീരമായിരുന്നുവെന്ന് മിസിസ് ബാരെറ്റ് ഓര്‍മിച്ചു. മിസിസ് ഡോറിസ് സഹോദരിയുടെ പ്രേതത്തെ കണ്ട സംഭവത്തില്‍ വിസ്മയം പൂണ്ട ബാരെറ്റ് മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി ഗവേഷണം ആരംഭിച്ചു. മരിക്കുന്നവര്‍ മുന്‍പേ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രേതങ്ങളെ കാണുന്നുണ്ടെന്നും അവ മരിക്കുന്നയാളെ അടുത്ത ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഈ പ്രേതദര്‍ശനങ്ങള്‍, ആത്മാവിന്റെ മരണശേഷമുള്ള തുടര്‍ച്ച സത്യമാണെന്നും സാധാരണനിലയില്‍ അദൃശ്യമായ ആത്മാവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വെളിവാക്കുന്നു. ആത്മാക്കള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ന്യൂയോര്‍ക്കില്‍ 1885 ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എഎസ്പിആര്‍) രൂപീകരിച്ചു. ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ആത്മാവിനെപ്പറ്റി പഠിക്കാന്‍ ഇത്തരം സംഘടനകള്‍ പല നഗരങ്ങളിലും രൂപംകൊണ്ടു. അമേരിക്കയില്‍ 1960 ആകുമ്പോഴേക്കും ആത്മാവിന്റെ അതിജീവനത്തെപ്പറ്റി പഠിക്കാന്‍ പലരും ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയത് ജനത്തിന് ഇക്കാര്യത്തിലുള്ള ഉത്സാഹം വെളിവാക്കി. വിഷയത്തിന്റെ ഭിന്നവശങ്ങളെപ്പറ്റി വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ അന്വേഷണങ്ങള്‍ തുടങ്ങി. അവരില്‍ ചിലര്‍ ഇവരാണ്: ഡോ.ഓസിസ്- പാരാ സൈക്കോളജി ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഇദ്ദേഹം എഎസ്പിആറില്‍ ചേര്‍ന്ന് മരണക്കിടക്കയിലുള്ളവരുടെ പ്രേതക്കാഴ്ചകള്‍ പഠിച്ചു. കുട്ടികളുടെ മുജ്ജന്മ സ്മരണകള്‍ വിര്‍ജീനിയ സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസര്‍ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ പഠനവിധേയമാക്കി. വിര്‍ജീനിയ സര്‍വകലാശാലയില്‍ സൈക്കാട്രിസ്റ്റായ ഡോ.റെയ്മണ്ട് മൂഡി ആശുപത്രികളില്‍ കൃത്രിമ ശ്വാസോച്ഛ്വാസം വഴി രക്ഷപ്പെട്ട രോഗികളുടെ മരണാനുഭവങ്ങള്‍ പഠിച്ചു.


1. The Life and Times of Henry Lord Brougham/1871, Vol . 1, page 146-48.

2. Proceedings of SPR 1888-89. page 412-415

മാധവൻ നായരുടെ ആത്മാവ്

ട്ടില്‍ എസ്റ്റേറ്റ് കേസ് നടക്കുന്ന കാലം. മാനുവല്‍ പൈകട വക്കീല്‍ കേസ് നടത്തുന്നു. കേസ് വാദിക്കുന്നത്, ജസ്റ്റിസ് മാധവന്‍ നായരുടെ മുന്നിലാണ്. ഇരുവരും അയല്‍ക്കാരാണ്. ഒരു വാദത്തിന് തലേന്ന്, പൈകട വക്കീലിന്റെ ഭാര്യ, മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയോട് കേസിനെപ്പറ്റി പറഞ്ഞു.
രാവിലെ കോടതിയില്‍ മാധവന്‍ നായര്‍ വക്കീലിനോട് ചോദിച്ചു: നമ്മുടെ ഭാര്യമാര്‍ കൂട്ടുകാരികളാണ്; പക്ഷേ, അവരെന്തിനാണ് കേസിന്റെ കാര്യം സംസാരിക്കുന്നത്?
അപ്പോള്‍ തന്നെ, മാധവന്‍ നായര്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞതായി, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു; നീതിയില്‍നിന്ന്, മൂല്യങ്ങളില്‍നിന്ന് മാധവന്‍ നായര്‍ അണുവിട മാറിയില്ല.
പത്തുകൊല്ലം, 1960 ജൂണ്‍ 22 മുതല്‍, 1970 നവംബര്‍ ഒന്നുവരെയാണ്, മാധവന്‍ നായര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്.
ആ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, ഹൈക്കോടതിയിലെ വിപുലമായ ലൈബ്രറി കൂടി ഉപയോഗപ്പെടുത്തിയും സംസ്‌കൃതം പഠിച്ചുമാണ്, മാധവന്‍ നായര്‍ ഈ പുസ്തകം,All about Soul, എഴുതിയത്.
മാധവൻ നായർ,പാറുക്കുട്ടി 'അമ്മ,മക്കൾ മധു,കൃഷ്ണ കുമാർ ,ഗോപ കുമാർ 
തക്കല കാഞ്ഞിരോട് വലിയ വീട്ടില്‍ മാധവന്‍ പിള്ളയുടെയും പൈങ്കുളം ഗൗരി പിള്ളയുടെയും മകനായിരുന്നു, മാധവന്‍ നായര്‍. 1908 നവംബര്‍ ഒന്നിന് ജനിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന കെ.എം.ബാലശങ്കരന്‍ നായര്‍, അനുജന്‍. കൃഷിക്കാരനായ മാധവന്‍ പിള്ളയ്ക്ക് രണ്ട് ആണ്‍മക്കളേ ഉണ്ടായിരുന്നുള്ളൂ. തക്കലയിലും നാഗര്‍കോവിലിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, തിരുവനന്തപുരം ലോ കോളജിലാണ്, മാധവന്‍ നായര്‍ പഠിച്ചത്; ഗണിതത്തിലായിരുന്നു ബിരുദം. ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ട്, വക്കീല്‍ പണിയില്‍ ഏര്‍പ്പെട്ടു. മാധവന്‍ നായര്‍, പുരാതന നിയമങ്ങളെപ്പറ്റി തയ്യാറാക്കിയ കുറിപ്പുകളില്‍നിന്ന് പില്‍ക്കാലത്ത്, ഗൈഡുകള്‍ ഉണ്ടായി.
തിരുവനന്തപുരത്ത് വിശ്വനാഥയ്യരുടെ ജൂനിയറായിരുന്നു; തൈക്കാട് സുബ്രഹ്മണ്യയ്യര്‍, കെ.എസ്.പരിപൂര്‍ണന്‍ എന്നിവരുമായി സൗഹൃദത്തിലായിരുന്നു. തന്നെക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ, വഴുതക്കാട് പള്ളിവിളാകത്ത് രാമന്‍പിള്ളയുടെ മകള്‍ പാറുക്കുട്ടിയെ 28-ാം വയസ്സില്‍ വിവാഹം ചെയ്തു. എന്നുവച്ചാല്‍, പാറുക്കുട്ടിക്ക് അന്ന് 14 വയസ്. 1923 ജനുവരി ഏഴാണ് അവരുടെ ജനനത്തീയതി. രാമന്‍ പിള്ളയ്ക്ക് ചാലയില്‍ തടിക്കച്ചവടമായിരുന്നു.
തിരു-കൊച്ചി സംയോജനം നടന്നപ്പോള്‍, മാധവന്‍ നായര്‍ കൊച്ചിയിലെത്തി. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട്, ലോകോളജില്‍ പഠിപ്പിച്ചു. സിവില്‍ കേസുകളാണ് പ്രധാനമായും നടത്തിയത്. മാധവന്‍ നായരുടെ വിധികള്‍, സുപ്രീംകോടതി അപ്പീലില്‍, ഒരിക്കലും തള്ളപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്ത് മേയര്‍ ബാലകൃഷ്ണന്‍ നായരുടെയും, കൊച്ചിയില്‍ എ.എം.എന്‍. ചാക്യാരുടെയും വാടകവീടുകളിലായിരുന്നു, താമസം. അതുകഴിഞ്ഞ് പുല്ലേപ്പടിയില്‍ താമസിച്ചു. റിട്ടയര്‍ ചെയ്തശേഷമാണ്, ഇരുമ്പനത്ത്, സ്വന്തം വീടുവച്ചത്; ഇന്തോനേഷ്യയിലെ ഭാരത സ്ഥാനപതിയായിരുന്ന കെ.എം.കണ്ണേമ്പിള്ളിയുടെ വീടിനടുത്ത്. റിട്ടയര്‍ ചെയ്തശേഷം, കമ്മിഷന്‍ നിയമനത്തോട് വിമുഖത കാട്ടി.
അന്തര്‍മുഖനായ മാധവന്‍ നായര്‍ക്ക് കുറച്ചുസുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ: ജസ്റ്റിസുമാരായ ടി.കെ.ജോസഫ്, പി.നാരായണ പിള്ള, ഹോമിയോ ഡോക്ടര്‍ പടിയാര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടും. ആത്മീയതിലായിരുന്നു താല്‍പര്യം-മാധവന്‍ നായരുടെ അച്ഛനും മാധവന്‍നായരുടെ സഹോദരന്‍ ബാലശങ്കരന്‍ നായരും ദീക്ഷ സ്വീകരിച്ചവരായിരുന്നു. കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ 1966-1998 ല്‍ മഠാധിപതിയായിരുന്ന സ്വാമി ഗണാനന്ദയുമായാണ്, ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്തത്. പുസ്തകം ഇംഗ്ലീഷില്‍ വായിച്ച ഫാ.ആന്റണി ഇലഞ്ഞിമറ്റം 1994 ഒക്‌ടോബര്‍ 18 ന് ഗണാനന്ദയ്ക്ക്, ഇറ്റലിയിലെ അസീസിയില്‍നിന്ന് എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”അദ്വൈതത്തെപ്പറ്റിയുള്ള ഏറ്റവും ശാസ്ത്രീയവും മനോവിജ്ഞാനീയം വച്ച് സാധൂകരിക്കാവുന്നതുമായ രേഖയാണ്, ഇത്. എന്റെ വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകത്തിന് കാക്കുന്നു.”
അനുജന്‍ ബാലശങ്കരന്‍ നായരുമായി, മാധവന്‍ നായര്‍ ആത്മീയത ചര്‍ച്ച ചെയ്തിരുന്നുവെന്ന്, മാധവന്‍ നായരുടെ മൂത്തമകന്‍ ഗോപകുമാര്‍ നായര്‍ ഓര്‍ക്കുന്നു. കുറിച്ചിയിലെ സ്വാമി ആതുരദാസിന്റെ ശിഷ്യന്‍ ഗോപാലാനന്ദ തീര്‍ത്ഥ വീട്ടില്‍ വന്നിരുന്നു; അദ്ദേഹം ബന്ധുവായിരുന്നു. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു; ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
വിരമിച്ചശേഷം, നായര്‍ സമുദായത്തിന്, മാധവന്‍ നായര്‍ കല്യാണക്രമവും മരണാനന്തരക്രമവുമുണ്ടാക്കി; അത് എന്‍എസ്എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. മൂത്തമകന്‍, മദ്രാസ് ഐഐടിയില്‍നിന്ന് എന്‍ജിനീയറായ ഗോപകുമാര്‍ നായരുടെ വിവാഹം, അതനുസരിച്ച്, ഒരു ബ്രാഹ്മണ വാധ്യാരുടെ കാര്‍മികത്വത്തിലായിരുന്നു. പുടവകൊടുക്കല്‍ അല്ലാതെ കാര്യമായി ചടങ്ങുകളില്ലാതിരുന്ന നായര്‍ വിവാഹം, മന്ത്രോച്ചരാണങ്ങളോടെ, ഒരു മണിക്കൂര്‍ നീളുന്നതായി. അതിന് സമൂഹത്തില്‍ പിന്തുണയുണ്ടായില്ല.
കല്യാണക്രമം അനുസരിച്ച് നടന്ന വിവാഹം 
ഒരാള്‍ മരിച്ചാല്‍ 16 ദിവസം പുല എന്നത്, 12 ആയി ചുരുക്കിയത്, സമുദായം ചെറിയ തോതിലെങ്കിലും, ഏറ്റെടുത്തു. താന്‍ മരിച്ചാല്‍ ഐസ് പെട്ടിയിലിടരുതെന്ന് മാധവന്‍ നായര്‍ നിഷ്‌കര്‍ഷിച്ചു; മൂന്നു മണിക്കൂറിനകം ശവദാഹം നടത്തണമെന്ന് മകനോട് നിര്‍ദ്ദേശിച്ചു; ഒരാള്‍ക്ക് വേണ്ടിയും കാക്കരുത്.
ഗ്ലൂക്കോമ വന്ന് ഇടതുകണ്ണിന്റെ കാഴ്ചയെ ബാധിക്കുംവരെ, സ്വയം കാറോടിച്ചു. രാഹുകാലം തുടങ്ങിയ അന്ധവിശ്വാസങ്ങളെ അദ്ദേഹം അകറ്റിനിര്‍ത്തി; ജഡ്ജി പദവിയില്‍ നിന്നുള്ള യാത്രയയപ്പിന് കുടുംബത്തില്‍നിന്നാരും വരേണ്ട എന്നു നിര്‍ദ്ദേശിച്ചു; രണ്ടാമത്തെ മകന്‍ കൃഷ്ണകുമാര്‍, യാത്രയയപ്പിനുശേഷം കാറോടിച്ച് അച്ഛനെ വീട്ടിലെത്തിച്ചു. 93-ാം വയസില്‍, 2001 ഡിസംബര്‍ 21 ന്, അനായാസേന മരണം. മരുന്നിനോട് വിരോധിച്ചു; കുട്ടികള്‍, അച്ഛന്‍ എഴുതിയ മരണാനന്തരക്രമം പാലിച്ചു.
അഞ്ചു കുട്ടികള്‍: ഗോപനും ബാങ്ക് ഓഫ് അമേരിക്കയില്‍ വൈസ് പ്രസിഡന്റായിരുന്ന കൃഷ്ണ കുമാറിനും പുറമെ, കമല (യുഎസ്), വിമല,മധു (എന്‍ജിനിയര്‍, മേയോ ക്ലിനിക്).
പരിഭാഷയെപ്പറ്റി രാമചന്ദ്രൻ :
ആത്മീയത കാച്ചിക്കുറുക്കിയതാണ്, സന്ത് ജ്ഞാനേശ്വറിന്റെ ‘അമൃതാനുഭവം’ എന്ന പുസ്തകം എന്നതാണ് എന്റെ അനുഭവം; അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായ ‘ജ്ഞാനേശ്വരി’യാണ് ജനപ്രിയം.
അദ്ദേഹം ജീവിച്ചത് 16-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ നടന്ന ശാസ്ത്ര ഗവേഷണ ഫലങ്ങളുടെ വെളിച്ചത്തില്‍, ഭാരതീയ ആത്മീയത വാറ്റിയെടുത്തതാണ് ജസ്റ്റിസ് മാധവന്‍ നായരുടെ ഈ രചന. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജി പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ വയസ്സ് 62. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ അപാരത ഈ രചനയില്‍ കാണാം.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രന്‍ നായര്‍ ഇതിന്റെ പരിഭാഷ എന്നെ ഏല്‍പ്പിച്ചത് ആത്മീയതയെപ്പറ്റി ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണത്തിനു ശേഷമാണ്. ഒരു ജഡ്ജി ആ ജോലി തീര്‍ത്ത് വാനപ്രസ്ഥത്തിലേക്ക് നടന്നത്, എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മാധവന്‍ നായരുടെ മകന്‍ ഗോപകുമാര്‍ എം. നായരില്‍നിന്ന് ഇംഗ്ലീഷ് പുസ്തകം വാങ്ങി ഈ കര്‍മം എന്നെ ഏല്‍പ്പിക്കുമ്പോള്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ക്ക് വയസ്സ് 81.
ഇംഗ്ലീഷ് വാക്കുകള്‍ പരമാവധി ഇതില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ന്യൂക്ലിയസ്, ആറ്റം, റേഡിയോ, ഫോണ്‍ എന്നിവപോലെ അഞ്ചാറു വാക്കുകള്‍ കാണും. സംസ്‌കൃതവും ജന്തുശാസ്ത്രവും ഇംഗ്ലീഷുമാണ് ഞാന്‍ പഠിച്ചത്. 62-ാം വയസ്സിനുശേഷം, ഈ പുസ്തകമെഴുതാന്‍ വേണ്ടിയാണ് മാധവന്‍ നായര്‍ സംസ്‌കൃതം പഠിച്ചത്. ജന്തുശാസ്ത്രം ഞാന്‍ ഇഷ്ടപ്പെട്ടെങ്കിലും, അതിലെ ജനിതക ശാസ്ത്രം എനിക്ക് പ്രിയപ്പെട്ടതായി. അത്, ഇപ്പോള്‍ മാത്രമാണ് ഗുണം ചെയ്തത്.
ഭഗവദ്ഗീതാ ശ്ലോകങ്ങളുടെ പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതാണ്. പ്രപഞ്ച സത്യങ്ങളെപ്പറ്റി പറയുമ്പോഴുള്ള ഭാഷയുടെ പരിമിതിയെപ്പറ്റി രണ്ടിടത്തു മാധവന്‍ നായര്‍ വിശദീകരിക്കുന്നുണ്ട്. ഭാഷയെ കഴിയുന്നത്ര പൂര്‍ണതയോട് അടുപ്പിക്കാന്‍ അദ്ദേഹത്തെപ്പോലെ ഞാനും ശ്രമിച്ചിട്ടുണ്ട്; നിഘണ്ടു മിക്കവാറും വേണ്ടെന്ന് വച്ചു. വളര്‍ന്നത് തമിഴിലായതിനാല്‍, വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലെന്നു കരുതി. എല്ലാം അതീത ഇച്ഛയ്ക്ക് വിട്ടായിരുന്നു കര്‍മം.
മാധവന്‍ നായര്‍ എന്റെ ജീവിതത്തിലേക്ക് വന്നത് ആ ഇച്ഛ അനുസരിച്ചായിരിക്കണമല്ലോ. അദ്ദേഹവും ജഗദീശ് ചന്ദ്രന്‍ നായരും ഞാനും ഒരു കര്‍മപരമ്പരയിലെ കണ്ണികള്‍ മാത്രം.

വ്യാസന്റെ കലിയുഗ പ്രവചനങ്ങൾ

യ്യായിരം വർഷങ്ങൾക്ക് മുൻപ് ജിവിച്ച വേദവ്യാസൻ അടുത്ത
യുഗത്തിൽ അഥവാ നാം ജീവിക്കുന്ന ഈ കലി യുഗത്തിൽ ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചു.ആ 11 പ്രവചനങ്ങൾ ഭാഗവതത്തിലുണ്ട് .അവയെല്ലാം അച്ചട്ടായി.
1 .കലിയുഗത്തിൽ ഒരാളുടെ ജന്മവും പെരുമാറ്റവും സവിഷേതകളും നന്നെന്ന് നിർണയിക്കുന്നത് അയാളുടെ പണത്തിൻറെ അടിസ്ഥാനത്തിലായിരിക്കും.ഒരാളുടെ സ്വാധീനം മാത്രമായിരിക്കും,നിയമത്തിൻറെയുംനീതിയുടെയും അടിസ്ഥാനം.
ഭാഗവതം 12 .2 .2
2 .ബാഹ്യമായ ആകർഷണം ഒന്ന് കൊണ്ട് മാത്രം ആണും പെണ്ണും ഒന്നിച്ചു ജീവിക്കും.കച്ചവട വിജയത്തിന് അടിസ്ഥാനം ചതി മാത്രമായിരിക്കും.പൗരുഷവും സ്ത്രൈണതയും രതി വൈദഗ്ദ്ധ്യം ആധാരമാക്കിയായിരിക്കും.പൂണൂലിട്ടത് കൊണ്ട് മാത്രം ബ്രാഹ്മണനാകും.
ഭാഗവതം 12 .2 .3
3 .ഭൂമി അഴിമതിയിൽ മുങ്ങിയവരെക്കൊണ്ട് നിറയുന്നതിനാൽ,ഏതു ജാതി ശ്രേണിയിലെയും ശക്തൻ അധികാരം പിടിക്കും.
ഭാഗവതം 12 .2 .7
4 .തണുപ്പ്,കാറ്റ്,ചൂട്,മഴ,മഞ്ഞ് എന്നിവയാൽ ജനം ദുരിതത്തിലാകും.തർക്കം,വിശപ്പ്,ദാഹം,രോഗം,ഉൽക്കണ്ഠ എന്നിവയാൽ കൂടുതൽ വിഷമത്തിലാകും.
ഭാഗവതം 12 .2 .10
5 .വൃദ്ധമാതാപിതാക്കളെ മനുഷ്യർ സംരക്ഷിക്കില്ല.
ഭാഗവതം 12 .3 .42
6 .നഗരങ്ങൾ കള്ളന്മാരുടെ പിടിയിലാകും.വേദങ്ങളെ യുക്തിവാദികൾ വ്യാഖ്യാനങ്ങൾ വഴി മലിനമാക്കും.രാഷ്ട്രീയ നേതാക്കൾ ജനത്തെ ഭക്ഷിക്കും.പുരോഹിതന്മാരും ബുദ്ധിജീവികളും അവരുടെ വയറിൻറെയും ജനനേന്ദ്രിയത്തിൻറെയും ഭക്തരാകും.
ഭാഗവതം 12 .3 .32
7 .സ്വത്തു പോയ യജമാനനെ സേവകർ ഉപേക്ഷിക്കും.ആ യജമാനൻ സന്യാസിയായാലും കുലീനനായാലും.വർഷങ്ങൾ കൂടെ നിന്ന സേവകൻ അംഗവിഹീനനായാൽ യജമാനൻ ഉപേക്ഷിക്കും.
ഭാഗവതം 12 .3 .36
8.കലിയുഗത്തിൽ ഏതാനും നാണയങ്ങളുടെ പേരിൽ മനുഷ്യർ പരസ്പരം വെറുക്കും.രക്തത്തെ മറന്ന് സ്വയം നശിക്കും.ബന്ധുക്കളെ കൊല്ലും.
ഭാഗവതം 12 .3 .41
9 .സംസ്കാരമില്ലാത്തവർ ദൈവത്തിൻറെ പേരിൽ ഭിക്ഷ വാങ്ങും.അവർ ലാളിത്യം ഭാവിച്ചും നാടോടിയായി അഭിനയിച്ചും ഉപജീവനം നടത്തും.മതത്തെപ്പറ്റി ഒന്നുമറിയാത്തവർ ഉന്നത പീഠത്തിൽ കയറി മത തത്വങ്ങൾ വിളിച്ചു പറയും.
ഭാഗവതം 12 .3 .38
10.കലിയുഗത്തിൽ ആയുസ്സ് 50 വർഷം മാത്രമായിരിക്കും.
ഭാഗവതം 12 .2 .11
11 .മതം,സത്യസന്ധത,വൃത്തി,സഹിഷ്ണുത,ദയ,ആയുസ്സ്,ശരീര ബലം,ഓർമ്മ എന്നിവയെല്ലാം ദിനം ചെല്ലുന്തോറും കുറഞ്ഞു വരും
ഭാഗവതം 12 .2 .1

കൃതയുഗം സത്യയുഗവും ത്രേതായുഗം രജതവും ദ്വാപരം ചെമ്പും ആയിരുന്നു.നാം ജീവിക്കുന്ന കലി കഴിഞ്ഞ് സുവർണം അഥവാ വീണ്ടും കൃതം. ബ്രഹ്മ വൈവർത്ത പുരാണത്തിൽ കൃഷ്ണൻ പറയുന്നത്, കലിയുഗം തുടങ്ങി 5000 വർഷം കഴിഞ്ഞ് അവസാനിക്കും എന്നാണ്. കലിയുഗം എന്നാൽ കറുത്തത്. വരാനിരിക്കുന്ന സുവർണ യുഗത്തിലെ ധാർമികതയുടെ നാലിലൊന്നേ കലിയിൽ ഉണ്ടാകൂ. ഇപ്പോൾ ധര്മത്തിന്റെ കാളയ്ക്ക് ഒരു കാലേയുള്ളു.
ത്രേതത്തിലാണ് യാഗങ്ങൾ തുടങ്ങിയത്. ലോക ആത്മാവ് ചുവന്നു. വിവേകം നാലിൽ ഒന്നായി. മനുഷ്യൻ സത്യം അന്വേഷിച്ച് ആചാരങ്ങൾ കണ്ടെത്തി. ദാനം വഴി ആശിച്ചത് കിട്ടി. ദ്വാപരത്തിൽ പ്രപഞ്ചാത്മാവ് മഞ്ഞയായിരുന്നു. മതം പകുതിയായി. വേദം നാലായി. ചിലർക്ക് നാലും അറിയാമായിരുന്നു. മറ്റു ചിലർക്ക് അല്പവും. മനസിൻറെ വലിപ്പം കുറഞ്ഞു; സത്യം വലഞ്ഞു. ആഗ്രഹങ്ങളും രോഗവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായി. മനുഷ്യന് തപസ്സു വേണ്ടി വന്നു.
കലി എന്ന് തുടങ്ങി ഇന്നവസാനിക്കും എന്നത് സമസ്യയാണ്. ബി സി 3102 ആണ് തുടങ്ങിയ വർഷം എന്ന് പൊതുവെ കരുതുന്നു. മഹാഭാരത യുദ്ധം കഴിഞ്ഞ് അന്ന് 35 വർഷം. മായൻ കലണ്ടറിലെ മഹാചക്രം തുടങ്ങുന്ന വർഷത്തിനടുത്താണ്. ഇത് -അത് ബി സി 3114. സംസ്‌കൃത ജ്യോതിശാസ്ത്ര ഗ്രന്ഥമായ സൂര്യസിദ്ധാന്തം ആധാരമാക്കി ആര്യഭടൻ കലി തുടങ്ങിയ ദിവസം കണക്കാക്കിയിരുന്നു. നഗ്നനേത്രങ്ങൾക്ക് കാണാവുന്ന അഞ്ച് ഗ്രഹങ്ങൾ, ബുധൻ, ശുക്രൻ, ചൊവ്വ,വ്യാഴം, ശനി എന്നിവ മേടം രാശിക്ക് പൂജ്യം ഡിഗ്രി നേർ രേഖയിൽ വന്ന ദിവസം. ബി സി 3102 ഫെബ്രുവരി 17 -18.
ആധുനിക ജ്യോതി ശാസ്ത്രജ്ഞൻ റിച്ചാർഡ് തോംപ്‌സൺ ആ ദിവസത്തെ കണക്കെടുത്തപ്പോൾ, 42 ഡിഗ്രിയിലാണ്, ഇവ. മേടം, മീനം, കുംഭം രാശികളിൽ ഗ്രഹങ്ങൾ ചിതറിക്കിടക്കുന്നു.അതിനാൽ ഇതൊരു സംയോഗ ദിനമല്ല. ആര്യഭടന് തെറ്റുപറ്റി എന്ന് ഇതിന് അർത്ഥമില്ല. ഇങ്ങനെ ഒരു നേർ രേഖ കലിയുഗാരംഭത്തിൽ വേണമെന്ന് സൂര്യ സിദ്ധാന്തത്തിൽ പറഞ്ഞിട്ടില്ല. പൂജ്യം ഡിഗ്രി കൃത യുഗാന്ത്യത്തിൽ വരുന്നു എന്നാണ് സൂര്യ സിദ്ധാന്തത്തിൽ. മേടം രാശിയിലെ പൂജ്യം ഡിഗ്രിയിൽ ഗ്രഹങ്ങൾ ഭ്രമണം ആരംഭിച്ചു എന്നാണ്, ഹിന്ദു ജ്യോതിശാസ്ത്ര സങ്കൽപം. ഇത് കൃത യുഗാന്ത്യത്തിലും സംഭവിക്കുന്നു. ഇത് ബ്രഹ്മാവിൻറെ ഒരു ദിവസത്തിൻറെ തുടക്കവും അവസാനവും നടക്കുന്നു എന്നും ജ്യോതിശാസ്ത്ര സങ്കല്പമുണ്ട്. 1000 യുഗ ചക്രങ്ങളാണ്, ഇവ. ബി സി 3102 എന്ന തീയതിക്ക് അടിസ്ഥാനമില്ല. എ ഡി 500 വരെ ഇത് ഒരു ഗ്രന്ഥത്തിലും വന്നില്ല. ആര്യഭടന് ഈ തീയതി എവിടന്നു കിട്ടി? അദ്ദേഹം ആര്യഭടീയം എഴുതിയത് 3600 കലി വർഷത്തിൽ എഴുതി എന്നൊരു വാചകം മാത്രമാണ്, അതിലുള്ളത്. 499 ലാണ് ആര്യഭടീയം രചിച്ചത്. അപ്പോൾ കലിയുടെ തുടക്കം 3102. തീയതി സ്വയം കണക്കാക്കാതെ എവിടെ നിന്നെങ്കിലും എടുത്തതാകാം.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...