Wednesday 12 June 2019

അങ്ങനെ ചെഗുവേര കൊല്ലപ്പെട്ടു

1967 ഒക്‌ടോബര്‍ ഒന്‍പത് ഉച്ചയ്ക്ക് 1.10 ന്, ഏണസ്റ്റോ ചെ ഗുവേരയെ, ബൊളീവിയന്‍ പട്ടാളത്തിലെ സര്‍ജന്റ്, ജെയ്മി മരിയോ ടെറാന്‍ വെടിവച്ചുകൊന്നു. അയാള്‍ ചെയുടെ മുഖത്തുനോക്കിയില്ല. നെഞ്ചിലും ശരീരത്തിന്റെ ഒരു വശത്തും നിറയൊഴിച്ചു. ആ സ്‌കൂള്‍ മുറിയിലേക്ക് പിന്നെ നിരവധി പട്ടാളക്കാര്‍ ഇരച്ചെത്തി, തലങ്ങും വിലങ്ങും ചെയെ വെടിവച്ചു. ചെ യെ കൊല്ലാന്‍, ജെയ്മിയെ തെരഞ്ഞെടുത്തത്, സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സ് ആയിരുന്നു. ലാ ഹിഗേ്വരയിലെ സ്‌കൂള്‍ മുറിയില്‍, ചെളിയില്‍ കിടക്കുകയായിരുന്നു, ചെ. കൈകള്‍ രണ്ടും പിന്നിലേക്ക് ചേര്‍ത്തുകെട്ടിയിരുന്നു. കാലുകള്‍ രണ്ടും കൂട്ടിക്കെട്ടിയിരുന്നു. സഹഗറിലകളുടെ ശവങ്ങള്‍ക്കിടയിലാണ്, അയാള്‍ കിടന്നത്. സിഐഎ ഏജന്റ് റോഡ്രിഗ്‌സ് ചെയെ കണ്ടപ്പോള്‍, ചെ, ഭാര്യയ്ക്കും ഫിഡല്‍ കാസ്‌ട്രോയ്ക്കുമുള്ള സന്ദേശങ്ങള്‍ നല്‍കി. അവര്‍ ആലിംഗനം ചെയ്തു. പുറത്തിറങ്ങിയ റോഡ്രിഗ്‌സ്, കൊലയാളിയെ, മുറിക്കകത്തേക്ക് അയച്ചു. ജെയ്മി, ലഫ്റ്റനന്റ് പെരെസില്‍നിന്ന്, എം2 കാര്‍ബൈണ്‍ കടം വാങ്ങി, മുറിക്കുള്ളിലേക്ക് കയറി. വയനാട്ടില്‍ കൊല്ലപ്പെട്ട നക്‌സല്‍ നേതാവ്, അടിമകളുടെ പെരുമന്‍, വര്‍ഗീസുമായി ചെ യ്ക്ക് പല സാമ്യങ്ങളുമുണ്ട്. ഡിഐജി ലക്ഷ്മണ, കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ, വര്‍ഗീസിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതുപോലെയല്ലേ, റോഡ്രിഗ്‌സ്, ജെയ്മിയെ തെരഞ്ഞെടുത്തത്? കണ്ണൂരില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍, വര്‍ഗീസ് ഓഫിസ് സെക്രട്ടറിയായിരുന്നുവെന്ന്, എം.വി.രാഘവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്; പിണറായി വിജയനും നക്‌സലൈറ്റായിരുന്നു. എകെജി മടക്കിക്കൊണ്ടുവന്നതാണ്. 

ചെയുടെ മരണത്തെപ്പറ്റി ഇനി, സംശയങ്ങള്‍ക്ക് ന്യായമില്ല; കുറെ രേഖകള്‍, സിഐഎ, രഹസ്യ സ്വഭാവം ഉപേക്ഷിച്ച് പുറത്തുവിട്ടിട്ടുണ്ട്. ചെയെ കൊന്ന ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ ഗാരി പ്രദോ സാല്‍മണ്‍ തന്നെ എഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകം, ഡൽഹി  ദാരിയഗഞ്ചിലെ ഒരു ഗുദാമില്‍നിന്ന് ഒരിക്കല്‍ എനിക്ക് കിട്ടി. ചെയുടെ അന്ത്യത്തെപ്പറ്റി ലീ ആന്‍ഡേഴ്‌സന്‍ എഴുതിയ വിഖ്യാതമായ ജീവചരിത്രത്തിലുണ്ട്. അന്ത്യത്തെപ്പറ്റി മാത്രം രണ്ടു പുസ്തകങ്ങളുണ്ട്: ജോര്‍ജ് കാസ്റ്റനേഡ എഴുതിയ, The Life and Death of Che Guevara. ബട്ടര്‍ഫീല്‍ഡ് റയാന്‍ എഴുതിയ, The Fall of Che Guevara. ബ്രയാന്‍ ലാറ്റെല്‍ എന്ന സിഐഎ അനലിസ്റ്റ്, 1965 ഒക്‌ടോബര്‍ 18 ന് സിഐഎയെ അറിയിച്ച വിശകലനത്തില്‍, ചെയും ഫിദലും തമ്മിലുള്ള വിള്ളല്‍ പരാമര്‍ശിക്കുന്നു. അക്കാലത്ത്, ചെയെ ക്യൂബയില്‍ പുറത്തുകണ്ടിരുന്നില്ല; അദ്ദേഹത്തിന് സംഭവിച്ചതെന്ത് എന്ന ആകാംക്ഷ വളര്‍ന്നിരുന്നു. അന്ന്, ക്യൂബന്‍ വിപ്ലവ നേതാവ് എന്ന നിലയില്‍, ചെയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടിരുന്നു. ത്വരിത വ്യവസായവികസനം എന്ന ചെയുടെ സാമ്പത്തികനയം, ക്യൂബയെ കുത്തുപാള എടുപ്പിച്ചു, ഫിദലിന്റെ ഭരണത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചു. ഫിദലും കൂട്ടരും ക്യൂബന്‍ വിപ്ലവംകൊണ്ടുണ്ടായ ആഭ്യന്തര കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, ഗറിലാ വിപ്ലവ തന്ത്രത്തില്‍ ചെ ഉറച്ചുനിന്നു. ചെയ്ക്ക് വിരുദ്ധമായി, ഈ പ്രശ്‌നങ്ങളില്‍ ഫിദല്‍ എടുത്ത മുന്‍കരുതലോടെയുള്ള സമീപനം, ചെയെ പതനത്തില്‍ എത്തിച്ചു. അതിനാല്‍, ചെ, ക്യൂബയില്‍ ഇല്ല എന്നാണ്, ലാറ്റെലിന്റെ വിശകലനം. 1966 സെപ്തംബര്‍ -1967 ജൂണ്‍ കാലത്ത്, സിഐഎയ്ക്ക് കിട്ടിയ രഹസ്യവിവരങ്ങളുടെ സംഗ്രഹം, 1967 ഒക്‌ടോബര്‍ 17 ലെ സിഐഎ ഇന്റലിജന്‍സ് കേബിളില്‍ ഉണ്ട്. ചെയുടെ ഗറിലാ യുദ്ധമുറ, ചെയുടെ ബൊളീവിയന്‍ ദൗത്യം എന്നിവയെപ്പറ്റി, സോവിയറ്റ് യൂണിയനും ക്യൂബയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍, 1967 ജൂണില്‍ ഹവാനയിലെത്തി, ഫിദലുമായി ഭിന്നതകള്‍ ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചവഴി ഭിന്നതകള്‍ മൂര്‍ച്ഛിച്ചു. സോവിയറ്റ് യൂണിയന്‍ ലാറ്റിനമേരിക്കയില്‍ അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയുമായി സംഘര്‍ഷത്തിലാകാനേ, വിപ്ലവം ക്യൂബയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുക എന്ന ചെയുടെ നയം ഉതകിയുള്ളൂ എന്നായിരുന്നു, സോവിയറ്റ് യൂണിയന്റെ വിലയിരുത്തല്‍. ഫിദലിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ചെ എഴുതിയ വിടപറയല്‍ സന്ദേശം, ചെയുടെ ആഗ്രഹത്തിനു വിരുദ്ധമായി, 1965 ഒക്‌ടോബര്‍ മൂന്നിന്, ഫിദല്‍ പരസ്യമായി, പ്രസംഗത്തിനിടെ വായിച്ചിരുന്നു. ''ക്യൂബന്‍ വിപ്ലവത്തിലെ എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു, സഖാക്കളെ, നിങ്ങള്‍ക്ക് വിട'' എന്നായിരുന്നു, സന്ദേശം. 
ഫെലിക്സ് റോഡ്രിഗ്‌സ് 
ചെ, ദുര്‍ബലനാകാന്‍ തുടങ്ങിയത് 1964 ആരംഭത്തിലാണ്. 1963 അവസാനം, ചെയുടെ ത്വരിത വ്യവസായ വികസന പദ്ധതി ക്യൂബയെ വെള്ളത്തിലാക്കി. അത് സോവിയറ്റ് മാതൃകയല്ല, ചൈനീസാണ് എന്ന വിമര്‍ശനമുണ്ടായി. 1964 ജൂലൈയില്‍, ക്യൂബന്‍ മന്ത്രിസഭയില്‍, ചെയുടെ തലയ്ക്ക് മുകളിലൂടെ രണ്ടു നിയമനങ്ങള്‍ ഉണ്ടായി. ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ചെയുടെ പദ്ധതി, അവതാളത്തിലായി. അങ്ങനെ 1964 ഡിസംബറില്‍, ചെ, മൂന്നുമാസത്തേക്ക്, അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ യാത്ര പോയി. തിരിച്ചെത്തിയപ്പോള്‍, സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ നിരാകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹം വിപ്ലവ കയറ്റുമതിക്ക് ബൊളീവിയയില്‍ പോയത്. 1966 സെപ്തംബര്‍ രണ്ടാംവാരത്തിനും നവംബര്‍ ആദ്യവാരത്തിനുമിടയില്‍ ചെ, വ്യാജ ഉറുഗ്വേ പാസ്‌പോര്‍ട്ടില്‍, ബൊളീവിയയില്‍ എത്തി. ബൊളീവിയയില്‍ വിപ്ലവം മൂന്നു കാരണങ്ങള്‍കൊണ്ട് നടത്താന്‍ ചെ ആഗ്രഹിച്ചു: അമേരിക്കയ്ക്ക് അവിടെ ശ്രദ്ധയില്ല; അഞ്ച് രാജ്യങ്ങളുമായി ബൊളീവിയ അതിര്‍ത്തി പങ്കിടുന്നതിനാല്‍, ആ രാജ്യങ്ങളിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാം. ബൊളീവിയ ദരിദ്രമായതിനാല്‍, വിപ്ലവത്തിനു പാകമാണ്. മൗലികമായ ഒരാശയവും ഇല്ലാതിരുന്നയാളാണ് ചെ. ക്യൂബ വിപ്ലവത്തിന്റെ ഇടത്താവളം മാത്രമാണെന്ന മണ്ടന്‍ ആശയം മാത്രം, മൗലികമാണെന്നു പറയാം. 
മരിയോ ടെറൻ 
ചെയുടെ ഗറിലാ സംഘത്തിന് 1967 മാര്‍ച്ച്-ഓഗസ്റ്റ് കാലത്ത്, ബൊളീവിയന്‍ പട്ടാളത്തിനുമേല്‍, ചില വിജയങ്ങളുണ്ടായി. പട്ടാളത്തിലെ അംഗസംഖ്യ 20,000 മാത്രം; 30 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, ഒരു ഗറില എന്നതായിരുന്നു, നില. 1967 ഏപ്രില്‍ 28 ന്, ബൊളീവിയന്‍ പട്ടാളത്തിലെ ജനറല്‍ ഒവാന്‍ഡോയും യുഎസ് പട്ടാളത്തലവനും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. ബൊളീവിയന്‍ സേനയുടെ രണ്ടാം ബറ്റാലിയന്റെ പരിശീലനം, ഏകോപനം എന്നിവ യുഎസ് പട്ടാളം നിര്‍വഹിക്കും എന്നതായിരുന്നു, ധാരണ. നാലുമാസത്തെ പരിശീലനത്തിനുശേഷം, 650 അംഗ പ്രത്യേക സേന, ചെയുടെ ഗറിലാ സംഘത്തെ പിന്തുടരും. പാനമയിലെ സൗത്ത്‌കോമിലുള്ള യുഎസ് പ്രത്യേകസേനയുടെ എട്ടാം ഡിവിഷനിലെ 16 അംഗ ഗ്രീന്‍ ബെറെറ്റ് സംഘത്തിനായിരുന്നു, പരിശീലന ദൗത്യം. ഇതുവഴിയാണ്, ഒക്‌ടോബറില്‍ ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം ബറ്റാലിയന്‍, സിഐഎ സഹായത്തോടെ ചെയുടെ സംഘത്തെ നാനാവിധമാക്കിയത്. ധാരണാപത്രമനുസരിച്ച്, സിഐഎ ക്യൂബന്‍-അമേരിക്കക്കാരനായ ഏജന്റ്,ഫെലിക്‌സ് റാമോസ് (റോഡ്രിഗ്‌സ്) മെദീനയെ ദൗത്യം ഏല്‍പിച്ചു. എഡ്വേര്‍ഡോ ഗോണ്‍സാല്‍വസ് ആയിരിക്കും സഹായി. ഇരുവരും ഓഗസ്റ്റ് രണ്ടിന്, ലാപാസിലെ സിഐഎ സ്റ്റേഷനില്‍, മേധാവി ജോണ്‍ ടില്‍ട്ടണെ കണ്ടു. കേസ് ഓഫിസര്‍ 'ജിം' (വ്യാജനാമം), അവിടെയുണ്ടായിരുന്നു. ഗുസ്താവോ വില്ലാഡോ ഉടനെത്തും. ഓഗസ്റ്റ് 31 ന് ചെയുടെ സംഘത്തിന്റെ മൂന്നിലൊന്ന്, പോരാട്ടത്തില്‍ നശിച്ചു. ഹൊസെ കാസ്റ്റിലോ ഷാവേസ് (പാക്കോ എന്ന് ഓമനപ്പേര്) പിടിക്കപ്പെട്ടു. ഗറിലകള്‍ പിന്‍വാങ്ങി. ചെയുടെ ആരോഗ്യം മോശമായി. സെപ്തംബര്‍ മൂന്നിന്, റോഡ്രിഗ്‌സും ബൊളീവിയന്‍ പട്ടാളത്തിലെ മേജര്‍ അര്‍നാള്‍ഡോ സെന്റേനയും സാന്താക്രൂസില്‍ നിന്ന് പാക്കോയെ ചോദ്യം ചെയ്യാന്‍, വല്ലെ ഗ്രാന്‍ഡേയിലേക്ക് പോയി. അതില്‍നിന്നാണ്, റോഡ്രിഗ്‌സിന് ചെ എവിടെയുണ്ടെന്ന സൂചന കിട്ടിയത്. അയാളാണ്, പട്ടാളത്തോട് അങ്ങോട്ടുനീങ്ങാന്‍ ഉത്തരവിട്ടത്. സെപ്തംബര്‍ 24 ന് ചെയും സംഘവും, ക്ഷീണിതരായി, രോഗികളായി, ലോമാ ലാര്‍ഗയിലും 26 ന് ലാ ഹിഗ്വേരയിലും എത്തി. ഗ്രാമീണര്‍ എല്ലാവിവരവും പട്ടാളത്തിനു നല്‍കി. നാട്ടുകാര്‍ക്ക് വിപ്ലവത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല; ഒരു സ്വയംഭോഗ വിപ്ലവം. 30 ന് ഗ്രാന്‍ഡെ നദിക്കു തെക്ക്, ചെയും സംഘവും, വല്ലെ സെറാഗോ കാട്ടിലെ കെണിയില്‍ അകപ്പെട്ടു. വിപ്ലവം കയറ്റുമതി ചെയ്യാന്‍ പുറപ്പെട്ട് 11 മാസം തികഞ്ഞ ഒക്‌ടോബര്‍ ഏഴിന്, ചെ ഡയറിയില്‍, അവസാന വരികള്‍ കുറിച്ചു. ആടുവളര്‍ത്തുന്ന ഒരു വൃദ്ധ അവരെ കണ്ടത് പട്ടാളത്തെ അറിയിക്കാതിരിക്കാന്‍, 50 പീസോ കോഴ കൊടുത്ത വിവരമാണ്, അത്. ചുറോ മലയിടുക്കില്‍, ചെയും 17 ഗറിലകളും എത്തിയെന്ന വിവരം, പട്ടാളത്തിനു കിട്ടി. രണ്ടുപേരെ കൊന്നു. 'അന്റോണിയോ', 'കാര്‍ട്ടൂഗ', 'റമോണ്‍', 'വില്ലി' (വ്യാജപ്പേരുകള്‍) എന്നിവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍, റമോണ്‍ ആയിരുന്നു, ചെ. വലംകൈ, സൈമണ്‍ ക്യൂബ സരാബിയ ആയിരുന്നു, വില്ലി. ചെയ്ക്ക്, കാലില്‍ വെടിയേറ്റു. അടുത്തനാള്‍, ഒക്‌ടോബര്‍ എട്ടിന് ചെയും കൂട്ടരും യൂറോ പുഴക്കരയിലുണ്ടെന്ന് ഒരു വൃദ്ധ പട്ടാളത്തെ അറിയിച്ചു. ഇത്, കോഴ കിട്ടിയ വൃദ്ധയാണോ എന്നറിയില്ല. ഉച്ചയ്ക്ക് 12 ന്, ജനറല്‍ പ്രാദോ രണ്ടുഗറിലകളെ കൊന്നു. മറ്റുള്ളവര്‍ക്ക് പരുക്കേറ്റു. ഒന്നരയ്ക്കായിരുന്നു, അവസാന പോരാട്ടം. ചെ, സരാബിയയ്ക്ക് പിന്നില്‍നിന്നു. കാലില്‍ പല കുറി വെടിയേറ്റു. സരാബിയ, ചെയെ പൊക്കിയെടുത്ത് നീങ്ങി. ചെയുടെ തൊപ്പി വെടിയുണ്ടയേറ്റ് താഴെ വീണു. വെറും പത്തുവാര അകലെ, ചെ, റേഞ്ചേഴ്‌സിനെ കണ്ടു. ഒറ്റക്കൈ കൊണ്ട് ചെയ്ക്ക്, തോക്കുയര്‍ത്താനായില്ല. വലതുകാലില്‍ വെടിയേറ്റു. തോക്കു താഴെവീണു. വലതുകൈ വെള്ളയില്‍ ഒരു വെടിയുണ്ട തുളച്ചുകയറി. സേന, ചെയെ വളഞ്ഞു. ''വെടിവയ്ക്കരുത്, ഞാനാണ്, ചെ ഗുവേര, ഞാന്‍ ജീവിക്കുന്നതാണ്, നിങ്ങള്‍ക്ക് നന്ന്,'' ചെ പറഞ്ഞു. പ്രാദോ സന്ദേശമയച്ചു: Hello Saturn, We have Papa. സാറ്റേണ്‍ എന്നത് എട്ടാം ബൊളീവിയന്‍ പട്ടാള ഡിവിഷന്റെ മേധാവി, കേണ്‍ ജൊയാക്വിം സെന്റേന. പപ്പ എന്നാല്‍, ചെ. 'ഓപ്പറേഷന്‍ പപ്പ' എന്നായിരുന്നു, ആ ദൗത്യത്തിന്റെ പേര്. ഒരു കമ്പിളിപ്പുതപ്പില്‍, ഏഴു കിലോമീറ്ററകലെ ലാ ഹിഗ്വേരയിലേക്ക്, നാലു പട്ടാളക്കാര്‍, ചെയെ വഹിച്ചു. ചെ, സരാബിയ എന്നിവരെ ഒരു മുറിയിലാക്കി. രാത്രി വേറെ ഗറിലകളും തടവുകാരായി എത്തി. ചെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പട്ടാളം കൈമാറി. അടുത്തനാള്‍, റോഡ്രിഗ്‌സ്, സെന്റേനയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍, ലാ ഹിഗ്വേരയിലെത്തി. റേഡിയോയും ക്യാമറയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആശയവിനിമയ വിദഗ്ദ്ധനായിരുന്നു, റോഡ്രിഗ്‌സ്. ചെ യെ ജീവനോടെ പിടിക്കാനായിരുന്നു, സിഐഎ ആജ്ഞ. എന്നാല്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസിന്റെ ആജ്ഞയാണ്, അയാള്‍ കേട്ടത്: ചെയെ കൊല്ലുക. ചെയുടെ മുഖത്തു വെടിവയ്ക്കരുതെന്ന് റോഡ്രിഗ്‌സ് പറഞ്ഞു. അങ്ങനെയുണ്ടായാല്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നു തോന്നും. മുറിയിലേക്ക് ചെന്ന്, ചെയെ കൊല്ലുമെന്ന വിവരം, റോഡ്രിഗ്‌സ്, അദ്ദേഹത്തെ അറിയിച്ചു. 
ഗാരി പ്രാദോ സാൽമൺ 
കൊലയ്ക്കുശേഷം, ചെയുടെ റോളക്‌സ് വാച്ച്, റോഡ്രിഗ്‌സ് ഊരിയെടുത്തു. ജഡത്തില്‍ നിന്ന്, ചെയുടെ കൈകള്‍ ഗുസ്താവോ വില്ലോഡോ വെട്ടി; മരിച്ചതിനു തെളിവ്. വില്ലാ ഗ്രാന്‍ഡെയിലെ വിജനമായ വിമാനമിറക്കാനുള്ള മൈതാനത്ത്, ജഡം മറവുചെയ്തു. ആ രഹസ്യ സ്ഥലം 1997 ജൂണില്‍ കണ്ടെത്തി. കൊല്ലും മുന്‍പ്, തനിക്ക് എണീറ്റു നില്‍ക്കണം എന്നു ചെ പറഞ്ഞപ്പോള്‍, സര്‍ജന്റ് ജയ്മി പേടിച്ചു. എണീറ്റുനിന്ന ചെ പറഞ്ഞു: ''ഇതറിയുക, നീ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്.'' ക്യൂബയില്‍ പോകാത്തവനാണ്, ക്യൂബാ മുകുന്ദന്‍; എം.എ.ബേബിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ക്യൂബ. ബേബിയാണ് തന്നെ ക്യൂബയില്‍ കൊണ്ടുപോയതെന്നു നടന്‍ മുരളി എന്നോടു പറയുകയുണ്ടായി. ഫിദല്‍ കാസ്‌ട്രോ പ്രസംഗിച്ചു നില്‍ക്കുന്നിടത്തുനിന്നു പോയി, ലഹരി രുചിച്ച് അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും, ഫിദല്‍ കാസ്‌ട്രോ, പ്രസംഗിച്ചു തന്നെ നില്‍ക്കുന്നു. എന്തൊരസംബന്ധ നാടകം! ഇവിടെ നാല്‍ക്കവലകളില്‍, പാര്‍ട്ടി പോസ്റ്ററുകളില്‍ ഗുരുവിനും ചട്ടമ്പിക്കും വിവേകാന്ദനുമൊപ്പമാണ്, ചെ. ഇവരും, ചെയുമായി എന്താണ് ബന്ധം? എവിടെയാണ്, അഗാധത? ക്യൂബയിലെ അച്യുതാനന്ദനാണ് ഫിദല്‍ എന്നല്ലേ യെച്ചൂരി പറഞ്ഞത്? ചെഗുവേരയെ പൂവിട്ടു പൂജിക്കുന്നവരോട് ഒന്നുചോദിക്കട്ടെ. കൊല്‍ക്കത്ത തീസിസ് എന്ന പേരില്‍ 1948 ല്‍ തന്നെ ചെയുടെ സിദ്ധാന്തം, ഇവിടെ വന്നിരുന്നില്ലേ? അപ്പോള്‍, പി.സുന്ദരയ്യയും ബി.ടി.രണദിവെയും പി. കൃഷ്ണപിള്ളയും കെ.വി.പത്രോസുമല്ലേ കേമന്മാര്‍? പത്രോസിന്റെ ചിത്രം, സഖാവേ, എവിടെപ്പോയി?
കൊലയാളികൾ 
ഫെലിക്‌സ് റോഡ്രിഗ്‌സ് മെന്‍ഡി ഗുട്ടിയ: ചെയെ കൊന്നതില്‍ മാത്രമല്ല, ബേ ഓഫ് പിഗ്‌സ് കീഴടക്കിയതിലും പങ്ക്. 1941 മെയ് 31 ന് ജനനം. ക്യൂബന്‍ അമേരിക്കന്‍. ഇറാന്‍-കോണ്‍ട്രാ പ്രശ്‌നകാലത്ത് ജോര്‍ജ് ബുഷിന്റെ സുഹൃത്ത്. ബാറ്റിസ്റ്റ മന്ത്രിസഭയില്‍ മരാമത്തു മന്ത്രിയായിരുന്നു പിതാവ്. ധനിക കുടുംബം. കാസ്‌ട്രോ വന്നപ്പോള്‍, കുടുംബാംഗങ്ങളില്‍ പലരെയും കൊന്നു.
മരിയോ ടെറാന്‍: ചെയെ വെടിവച്ചുകൊന്നയാള്‍. 74 വയസ്സ്. വിവാഹിതന്‍, അഞ്ചുമക്കള്‍. ബൊളീവിയന്‍ നഗരമായ സാന്താക്രൂസില്‍, പെദ്രോ സലാസര്‍ എന്ന പേരില്‍ രഹസ്യജീവിതം. സിഐഎ സംരക്ഷിക്കുന്നു. 2006 ല്‍ വ്യാജനാമത്തില്‍, തിമിരത്തിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ചികിത്സിച്ചു, കാഴ്ച തിരിച്ചുകിട്ടി. രണ്ടുവര്‍ഷം മുമ്പാണ്, ഇയാളാണ് വെടിവച്ചതെന്നു കണ്ടെത്തിയത്.
ഗാരി പ്രാദോ സാല്‍മണ്‍: ചെയെ കൊന്ന സേനാ കമാന്‍ഡര്‍. 1938 ല്‍ ജനനം. ഇപ്പോള്‍, ബൊളീവിയയെ വിഭജിക്കാന്‍ ശ്രമിച്ച ഭീകരരെ തുണച്ച കേസില്‍ വീട്ടുതടങ്കലില്‍. ചെയെ പിടിച്ച കഥ 'ചെയുടെ തോല്‍വി' എന്ന പേരില്‍ പുസ്തകമാക്കി

ചെഗുവേര ,രക്തദാഹി

ഫിദല്‍ കാസ്‌ട്രോയ്ക്ക് പകരം, ചെ ഗുവേരയായിരുന്നു ക്യൂബയുടെ തലവനായത് എങ്കില്‍, എന്തു സംഭവിക്കുമായിരുന്നു?
ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പോള്‍ പോട്ട്, മാവോ എന്നിവരെപ്പോലെ ഒരു കശാപ്പുകാരനാകുമായിരുന്നു. അതിന് സൂചന നല്‍കുന്നതാണ്, ലാ കബാനയിലും സിയറാ മെയ്‌സ്ത്രയിലും ജയിലുകളില്‍ ചെ നടത്തിയ കൂട്ടക്കൊലകള്‍. അവയെ ന്യായീകരിച്ച് അയാള്‍ പറഞ്ഞു:
തോക്കു സേനയുടെ മുന്നിലേക്ക് ആളുകളെ അയയ്ക്കാന്‍, നിയമത്തിന്റെ തെളിവുവേണ്ട. ഇവയെല്ലാം പ്രാചീന ബൂര്‍ഷ്വാ പ്രക്രിയകളാണ്. നമ്മുടേത് വിപ്ലവമാണ്! ശുദ്ധമായ വെറുപ്പുകൊണ്ട് പ്രചോദിപ്പിക്കപ്പെട്ട, ക്രൂരമായി കൊല്ലുന്ന യന്ത്രമായിരിക്കണം, ഒരു വിപ്ലവകാരി.
കാസ്‌ട്രോയുമായി പിണങ്ങി ബൊളീവിയയിലേക്ക് സ്ഥലം വിട്ടില്ലെങ്കില്‍, അയാള്‍ വലിയ കശാപ്പുകാരനായേനെ. ‘ലാ കബാനയിലെ കശാപ്പുകാരന്‍’ എന്ന ഇരട്ടപ്പേര്, ബൊളീവിയയിലേക്ക് പോകും മുന്‍പേ അയാള്‍ക്ക് കിട്ടി. കാസ്‌ട്രോയുടെ മുഖ്യ രാഷ്ട്രീയ തടവറയായിരുന്നു, ലാ കബാന. മുഴുവന്‍ പേര്, സാന്‍ കാര്‍ലോസ് ദ് ലാ കബാന. ബറ്റിസ്റ്റയെ അട്ടിമറിച്ച വിപ്ലവത്തിനുശേഷം കാസ്‌ട്രോ, ചെ യെ ഈ തടവറയുടെ സൂക്ഷിപ്പുകാരനാക്കി. കരിങ്കല്ലില്‍ തീര്‍ത്ത കോട്ടയായിരുന്നു, അത്.
കശാപ്പാണ് നീതി നടത്തിപ്പ് എന്ന ആശയം 1967 ഏപ്രിലില്‍, ഇടതുമാസികയായ ‘ട്രൈ കോണ്ടിനെന്റലി’ ന് നല്‍കിയ സന്ദേശത്തില്‍ ചെ വ്യക്തമാക്കിയിരുന്നു.
വെറുപ്പ് പോരാട്ടത്തിന്റെ ഘടകമാണ്. ശത്രുവിനോടുള്ള ചാഞ്ചല്യമില്ലാത്ത വെറുപ്പ് മനുഷ്യനെ അവന്റെ പ്രകൃതിദത്തമായ പരിമിതികള്‍ ലംഘിച്ച്, പ്രാപ്തിയുള്ള, അക്രമോത്സുകനായ, തെരഞ്ഞുപിടിക്കുന്ന, തണുത്തുറഞ്ഞ, കൊലപാതക യന്ത്രമാക്കുന്നു.
ചെയുടെ മോട്ടോര്‍ സൈക്കിള്‍ യാത്രാവിവരണത്തിന്റെ മൂലത്തില്‍, ”വെടിമരുന്നിന്റെയും ചോരയുടെയും ഉന്മത്തമായ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ വികസിപ്പിക്കുന്നു” എന്നു കാണുന്നത്, ശരിയായിരിക്കാനിടയില്ല എന്ന് ചെയുടെ മുന്‍ കാമുകി ചിച്ചിന ഫെറെയ്‌റ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സുഹൃത്ത് ഗ്രാനഡോയോട്, നന്നേ ചെറുപ്പത്തില്‍ ചെ പറഞ്ഞു: ”വെടിയില്ലാതെ എന്ത് വിപ്ലവം? നിനക്ക് ഭ്രാന്താണ്!”
1954 ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബോ അര്‍ബെന്‍സിന്റെ വിപ്ലവ ഭരണകൂടം അട്ടിമറിക്കപ്പെട്ടത് കണ്ട ചെ, അമ്മ സീലിയ യോസയ്ക്ക് എഴുതി: ”ബോംബുകളും പ്രഭാഷണങ്ങളും മറ്റും എന്റെ വിരസതയെ തകര്‍ത്തത് നല്ല രസമായിരുന്നു.”
ബറ്റിസ്റ്റയെ അട്ടിമറിക്കാന്‍ മെക്‌സിക്കോയില്‍നിന്ന് ക്യൂബയിലേക്ക് ‘ഗ്രാന്‍മ’ ബോട്ടില്‍ കാസ്‌ട്രോയ്‌ക്കൊപ്പം യാത്ര ചെയ്ത ചെ, അതില്‍നിന്നിറങ്ങി 1957 ജനുവരി 28 ന് ഭാര്യയ്ക്ക് എഴുതി: ”ഞാന്‍ രക്തദാഹിയായി, ക്യൂബന്‍ കാട്ടിലാണ്.” ഇത്, അവര്‍, ആദ്യ ഭാര്യ ഹില്‍ഡ ഗാഡിയ, ‘മൈ ലൈഫ് വിത്ത് ചെ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
അര്‍ബെന്‍സിന് അധികാരം പോയത് വേണ്ടത്ര ശത്രുക്കളെ കശാപ്പു ചെയ്യാത്തതിനാലാണെന്ന് ചെ നിരീക്ഷിച്ചു. കാമുകിയായ ടിറ്റ ഇര്‍ഫന്റെയ്ക്ക് അയാള്‍ എഴുതി: ”കുറെപ്പേരെ കൊന്നിരുന്നെങ്കില്‍, സര്‍ക്കാരിന് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നു.”
ബറ്റിസ്റ്റക്കെതിരായ കലാപത്തിലും, ഹവാനയിലേക്ക്, ഭരണകൂടത്തെ അട്ടിമറിച്ച് കടക്കുമ്പോഴും, ചെ നിരവധിയാളുകളെ കൊല്ലുകയും തത്സമയ വിചാരണകളില്‍ ആള്‍ക്കൂട്ടങ്ങളെ കൊല്ലാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഒരാളെ സംശയിച്ചാല്‍ തന്നെ കൊന്നുകളയുമായിരുന്നു. സിയറാ മെയ്‌സ്ത്രയില്‍നിന്നുള്ള ചെയുടെ ഡയറിക്കുറിപ്പില്‍നിന്ന്, യൂട്ടീമിയോ ഗുവേരയെ, ചെ കൊന്നത്, അയാള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി എന്നു സംശയം തോന്നിയതിനാല്‍ മാത്രമായിരുന്നു എന്നുകാണാം. ഇതാണ് ഡയറിക്കുറിപ്പ്: ”ഞാന്‍ അയാളുടെ തലച്ചോറിന്റെ വലതുവശത്ത് 0.32 കാലിബര്‍ പിസ്റ്റള്‍ പ്രയോഗിച്ച്, ആ പ്രശ്‌നം പരിഹരിച്ചു….. അയാളുടെ സ്വത്തെല്ലാം ഇനി എന്റേതാണ്.” വിപ്ലവകാരികളില്‍നിന്ന് യാത്ര പറഞ്ഞു പിരിയാന്‍ ശ്രമിച്ച അരിസ്റ്റിഡിയോ എന്ന കര്‍ഷകനെയും ചെ വെടിവച്ചുകൊന്നു. ”അയാള്‍ മരണത്തിന് ശരിക്കും അര്‍ഹനായിരുന്നോ എന്ന് എനിക്കറിയില്ല,” ചെ എഴുതി. അകാരണമായി, തന്റെ സഖാവിന്റെ സഹോദരനായ എക്കെവെരിയയെ കൊല്ലാന്‍ ചെ ഉത്തരവിട്ടു. ഇരകളെ മാനസികമായി പീഡിപ്പിക്കാന്‍, ചെ, അവരെ കൊല്ലുന്നതായി അഭിനയിച്ചു.
ചെയെപ്പറ്റി ഡോക്യുമെന്ററിക്ക് ഗവേഷണം ചെയ്ത് ലൂയിസ് ഹാര്‍ഡിയ, പൊദ്രാ കോര്‍സാ എന്നിവരോട് വിപ്ലവ കമാന്‍ഡറായിരുന്ന ജെയ്മി കോസ്റ്റാ വാസ്‌ക്വെസ് പറഞ്ഞത്, പില്‍ക്കാലത്ത് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായ റാമിറോ വാല്‍ദെസിന്റെ മേല്‍വിലാസത്തിലുള്ള കൊലകളെല്ലാം നടത്തിയത് ചെ ആയിരുന്നു എന്നാണ്. വാല്‍ദെസ് അന്ന് ചെയുടെ മേല്‍നോട്ടത്തിലായിരുന്നു. ”സംശയിച്ചാല്‍, കൊല്ലുക” എന്നായിരുന്നു ചെയുടെ ആജ്ഞ. വിപ്ലവവിജയത്തലേന്ന്, സാന്താ ക്ലാര ദ്വീപില്‍ ചെ രണ്ടു ഡസന്‍ പേരെ കൊല്ലാന്‍ ഉത്തരവിട്ടു. അതില്‍ ചിലരെ ഒരു ഹോട്ടലിലാണ് കൊന്നതെന്ന്, പിന്നീട് പത്രപ്രവര്‍ത്തകനായ വിപ്ലവകാരി മാര്‍സെലോ ഫെര്‍ണാണ്ടസ്-സയാസ് എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍, തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിപ്ലവത്തില്‍ പങ്കെടുത്ത കര്‍ഷകരും പെട്ടു.
ചെ കാമുകി ടിറ്റയ്‌ക്കൊപ്പം 
ചെ ഡ്രാക്കുളയായി മാറിയത്, വിപ്ലവശേഷം ലാ കബാന ജയിലിന്റെ ചുമതല കിട്ടിയപ്പോഴാണ്. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഹവാനയെ രക്ഷിക്കാന്‍ കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അത്. പിന്നീട് അത് പട്ടാളത്താവളമായി. ലാ കബാനയില്‍ ചെയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് പിന്നീട് പോര്‍ട്ടോറിക്കോയില്‍ പ്രൊഫസറായ ഹൊസെ വിലാസുസോ പറയുന്നത്, അവിടെ ചെ പട്ടാളക്കോടതിയുണ്ടാക്കി എന്നാണ്. വിപ്ലവ നടത്തിപ്പിന് ഓരോരുത്തരും കൊലപാതകികളാകണം എന്നായിരുന്നു ആജ്ഞ. മിഗ്വല്‍ ദുഖ് എസ്ട്രാഡയായിരുന്നു വിലാസുസോയുടെ അധികാരി. വധശിക്ഷയ്ക്ക് ഫയലുകള്‍ ശരിയാക്കുകയായിരുന്നു വിലാസുസോയുടെ ജോലി.
ശിക്ഷവിധിച്ചു കഴിഞ്ഞാല്‍, തിങ്കള്‍ മുതല്‍ വെള്ളിവരെ പാതിരയ്ക്കാണ് വെടിവച്ചു കൊന്നിരുന്നത്. വിലാസുസോ ഓര്‍ക്കുന്ന ഒരു കരാള രാത്രിയില്‍, ഏഴുപേരെ വെടിവച്ചുകൊന്നു. 300 പേര്‍ക്ക് മാത്രം കഴിയാവുന്നിടത്ത് 800 പേരുണ്ടായിരുന്നെന്നാണ്, തടവുപുള്ളികള്‍ക്ക് അന്ത്യശുശ്രൂഷ നല്‍കിയിരുന്ന കത്തോലിക്കാ പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായ ഹവിയേര്‍ അര്‍സുഗ ഓര്‍ക്കുന്നത്. അക്കൂട്ടത്തില്‍ മുന്‍ പട്ടാളക്കാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിവരുണ്ടായിരുന്നു. അപ്പീല്‍ കോടതി അധ്യക്ഷനായിരുന്നു, ചെ. ഒരു വിധിയും അയാള്‍ റദ്ദാക്കിയില്ല. ”ശിക്ഷ വിധിക്കപ്പെട്ടവര്‍ ഞാന്‍ ഹിപ്‌നൊട്ടൈസ് ചെയ്തതിനാല്‍ ശാന്തരായിരുന്നുവെന്ന് കിംവദന്തി പരന്നു; അതിനാല്‍ കൊല്ലുമ്പോള്‍ എന്റെ സാന്നിദ്ധ്യം വേണമെന്ന് ചെ നിര്‍ബന്ധിച്ചു,” അര്‍സുഗ ഓര്‍ക്കുന്നു.
അര്‍സുഗ മേയില്‍ പോയശേഷവും കൊലകള്‍ നടന്നു. 55 വധശിക്ഷകള്‍ക്ക് അര്‍സുഗ സാക്ഷിയായി. പലവട്ടം തടവുകാര്‍ക്കായി ചെയോട് അദ്ദേഹം യാചിച്ചു. ഏരിയല്‍ ലിമ എന്ന കുട്ടിക്ക് വേണ്ടിയും അപേക്ഷിച്ചു. ചെ വഴങ്ങിയില്ല. കാസ്‌ട്രോയും വഴങ്ങിയില്ല. 1959 മേയില്‍ അര്‍സുഗ, ലാ കബാന തടവറയുടെ കാസാ ബ്ലാങ്ക ഇടവക വിടുമ്പോള്‍, മടുത്തിരുന്നു. മൂന്നുവര്‍ഷം അവിടെ അദ്ദേഹം കുര്‍ബാന അര്‍പിച്ചു. അര്‍സുഗ വിട പറയുമ്പോള്‍ ചെ പറഞ്ഞു: ”നാം ഇരുവരും പരസ്പരം സ്വന്തം ചേരിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചെങ്കിലും, വിജയിച്ചില്ല. നാം മുഖംമൂടികള്‍ മാറ്റിയാല്‍, ശത്രുക്കളാകും.”
ലാ കബാനയില്‍ 200 പേരെ കൊന്നിട്ടുണ്ടാകുമെന്ന് പെദ്രോ കോര്‍സോ പറയുന്നു. റിട്ടയര്‍ ചെയ്ത ധനശാസ്ത്ര പ്രൊഫസര്‍ അര്‍മാന്‍ഡോ ലാഗോ എട്ടുവര്‍ഷത്തെ ഗവേഷണത്തില്‍ 179 പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1959 ജനുവരിക്കും ചെ, ലാ കബാന വിട്ട ജൂണിനുമിടയില്‍ 400 പേരെ കൊന്നതായി വിലാസുസോ കണക്കാക്കുന്നു. ഹവാനയിലെ അമേരിക്കന്‍ എംബസി അക്കാലത്തയച്ച സന്ദേശങ്ങളില്‍ 500 ആണ് കണക്ക്. കണക്ക്, പുന്നപ്ര വയലാര്‍ പോലെയാണ്. ചെയുടെ ജീവചരിത്രകാരന്മാരിലൊരാളായ ജോര്‍ജ് കാസ്റ്റനേഡ, ഫാ. ഇനാകി ദ അസ്പിയാര്‍സുവിനെ ഉദ്ധരിച്ചു പറയുന്നത്, 700 പേര്‍ കൊല്ലപ്പെട്ടു എന്നാണ്.
ബൊളീവിയയില്‍ ചെ യെ ചോദ്യം ചെയ്ത സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സിനോട് ചെ പറഞ്ഞ കണക്കാകട്ടെ, താന്‍ തന്റെ ജീവിതകാലത്ത് 2000 പേരെ കൊന്നു എന്നത്രെ. ചെ, കബാനയുടെ ചുമതല വിട്ടശേഷം നടന്ന ഉന്മൂലനങ്ങളും അധിക കണക്കിലുണ്ടാകാം.
കാസ്‌ട്രോയ്ക്ക് മാത്രമല്ല, ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയ്ക്കും ലാ കബാന, ശത്രുക്കള്‍ക്കുള്ള പീഡനക്കോട്ടയായിരുന്നു; ഇപ്പോള്‍ ഇത്, എല്‍മോറോ കോട്ടയ്‌ക്കൊപ്പം, പാര്‍ക്കാണ്. രാത്രി ഒന്‍പതിന് ഒരു വെടിയൊച്ച കേള്‍ക്കാം. നഗരവാതിലുകള്‍ അടയ്ക്കാന്‍ കൊളോണിയല്‍ കാലത്ത് ഉയര്‍ന്നിരുന്ന ആ വെടിയൊച്ച മാത്രം, വിപ്ലവം വേണ്ടെന്ന് വച്ചിട്ടില്ല. വെടിയൊച്ചകള്‍ വിപ്ലവത്തിന്റെ ഭാഗമാണല്ലോ.

കാസ്ട്രോയുടെ വെപ്പാട്ടിയുടെ മകൾ

ഫിദല്‍ കാസ്‌ട്രോയുടെ ഏറ്റവും വലിയ വിമര്‍ശക സ്വന്തം മകള്‍ അലീന റവ്യൂള്‍ട്ട ഫെര്‍ണാണ്ടസ് തന്നെയായിരുന്നു; മകളുടെ പേരിന്റെ കൂടെ കാസ്‌ട്രോ എന്നില്ല. കാസ്‌ട്രോയാണ് അച്ഛനെന്ന് പത്താം വയസിലാണ് അലീന അറിഞ്ഞത്. പന്ത്രണ്ടാം വയസില്‍ തന്റെ പേരു കൂടെ വയ്ക്കാമെന്ന് കാസ്‌ട്രോ പറഞ്ഞപ്പോള്‍, അവള്‍ നിരസിച്ചു. അവള്‍ കാസ്‌ട്രോയുടെ മകള്‍ മാത്രമായിരുന്നില്ല: കാസ്‌ട്രോയുടെ വെപ്പാട്ടിയുടെ മകള്‍ ആയിരുന്നു. നതാലിയ റവ്യൂള്‍ട്ട ക്ലൂസ് ആയിരുന്നു വെപ്പാട്ടി. വിപ്ലവകാലത്തെ ക്യൂബയിലെ ഏറ്റവും ധനികയായ സുന്ദരി; നിശാപാര്‍ട്ടികളിലെ സ്ഥിരക്കാരി; വിവാഹിത.

2015  മാര്‍ച്ച് നാലിന് 89-ാം വയസിലാണ് നതാലിയ എന്ന നാറ്റി മരിച്ചത് എന്നുപറഞ്ഞാല്‍, കാസ്‌ട്രോയ്ക്കും അവര്‍ക്കും ഒരേ പ്രായമായിരുന്നു എന്നറിയാം. ക്യൂബയിലെ ധനികസമൂഹത്തില്‍ ഏറ്റവും സുന്ദരിയായി കരുതപ്പെട്ട നാറ്റി, കാസ്‌ട്രോയുടെ കാമുകിയായി, വിപ്ലവത്തിനുവേണ്ടി, ആഭരണങ്ങള്‍ പണയം വച്ചു. അയാളുടെ മകളെ, അവിഹിത ഗര്‍ഭത്തില്‍ ചുമന്നു. വിപ്ലവം ജയിച്ചപ്പോള്‍ കാസ്‌ട്രോ, നാറ്റിയെ തള്ളിക്കളഞ്ഞെങ്കിലും, നാറ്റി ആ ‘പരമാവധി നേതാവി’നെ ആരാധിച്ചു.
ഹവാനാ സര്‍വകലാശാലയുടെ ചന്ദ്രപ്രകാശം വഴിഞ്ഞ പടികളില്‍, 1952 ലാണ് നാറ്റിയും കാസ്‌ട്രോയും കണ്ടുമുട്ടിയത്. അന്ന് 26 വയസുള്ള നാറ്റി തന്നെക്കാള്‍ 20 വയസ്സു മൂപ്പുള്ള ഡോക്ടറുടെ ഭാര്യയായിരുന്നു. മാതൃത്വവും കോക്‌ടെയില്‍ പാര്‍ട്ടികളും അവള്‍ക്കു മടുത്തിരുന്നു. നാറ്റിയുടെ ചുരുണ്ട മുടിയും പച്ചക്കണ്ണുകളും അളവൊത്ത രൂപവും, ടെന്നിസ് ക്ലബുകളിലും ബ്രിഡ്ജ് മേശകളിലും നിറഞ്ഞ ധനികര്‍ക്കു കുളിര്‍മയായിരുന്നു. കണ്ടയുടന്‍ കാസ്‌ട്രോയ്ക്കും, കുളിര്‍മയായി.
സ്പാനിഷ് കൊളോണിയല്‍ ശക്തികള്‍ 1871 ല്‍ ക്യൂബന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തതിന്റെ വാര്‍ഷികാചരണത്തിലാണ് അവര്‍ കണ്ടുമുട്ടിയത്. ഫുള്‍ഗെന്‍ഷ്യോ ബാറ്റിസ്റ്റയുടെ ഭരണകൂടത്തെ എതിര്‍ത്തവര്‍ക്കൊപ്പമായിരുന്നു, നാറ്റി. താന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തട്ടെ എന്നു കാസ്‌ട്രോ ചോദിച്ചപ്പോള്‍, ഏതു ദിവസവും അഞ്ചുമണിക്കുശേഷം വീട്ടില്‍ വരാന്‍, നാറ്റി ക്ഷണിച്ചു.
കാസ്ട്രോയും അലീനയും ;നതാലിയ 

”ഒരാള്‍ക്കും അയാളെ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല”, വര്‍ഷങ്ങള്‍ക്കുശേഷം നാറ്റി ഓര്‍ത്തു. ”അയാള്‍ മുറിയിലുണ്ടെങ്കില്‍, ആളുകള്‍ ശ്രദ്ധിച്ചു. എനിക്കും ആകര്‍ഷണം തോന്നി.”
നാറ്റിയുടെ ഭര്‍ത്താവറിയാതെ, ആ വീട്, സാന്റിയാഗോയിലെ മൊങ്കാട പട്ടാള സങ്കേതം ആക്രമിക്കാനുള്ള കാസ്‌ട്രോയുടെ താവളമായി. നാറ്റി കമ്യൂണിസ്റ്റുകള്‍ക്ക് യൂണിഫോം തയ്ച്ചു. പത്രങ്ങളില്‍ ലഘുലേഖകള്‍ എത്തിച്ചു. സമ്പാദ്യവും വജ്രങ്ങളും വിപ്ലവത്തിന് സംഭാവന ചെയ്തു.
ആക്രമണത്തിലെ തോല്‍വി, കാസ്‌ട്രോയെ ജയിലിലെത്തിച്ചു. നാറ്റി, പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അയാളുടെ ആത്മവിശ്വാസം കാത്തു. സോമര്‍സെറ്റ് മോമിന്റെ ‘കേക്ക്‌സ് ആന്‍ഡ് എയ്ല്‍’ അയച്ചത്, അതിന്റെ മുഖചിത്രം വെട്ടി, സ്വന്തം ചിത്രം പകരം വച്ചായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കവിത നാറ്റി അയാള്‍ക്ക് അയച്ചുകൊടുത്തു. റഡ്‌യാര്‍ഡ് കിപ്ലിങ് എഴുതിയ, ‘ഇഫ്.’ കടല്‍ത്തീരം ഓര്‍മിക്കാന്‍ ഒരു കവറില്‍ കുറെ മണല്‍തരികള്‍ അയച്ചു. ”അകലത്താണെങ്കിലും, താന്‍ നല്ല കൂട്ടാണ്,” നാറ്റി എഴുതി.
അപൂര്‍വമായി മാത്രം കാണുന്ന പ്രണയവികാരം, സെന്‍സര്‍ ചെയ്ത കാസ്‌ട്രോയുടെ മറുപടിക്കത്തുകളിലും കണ്ടു. ”ഞാന്‍ തീയിലാണ്,” 1954 ല്‍ കാസ്‌ട്രോ എഴുതി, ”എനിക്ക് നിന്റെ കത്തില്ലാതെ വയ്യാ; ഞാന്‍ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു.” ടൈപ്പ് റൈറ്റര്‍ ഉപേക്ഷിച്ച് സ്വന്തം കൈപ്പടയില്‍ കത്തെഴുതാന്‍ അയാള്‍ നാറ്റിയോട് ആവശ്യപ്പെട്ടു- ”അതു സ്‌ത്രൈണം, ലോലം, അനുപമം.”
അതേസമയത്ത് അയാള്‍ ഭാര്യ മിര്‍ത്താ ഡയസിനും എഴുതി. ജയിലധികാരി പറ്റിച്ചതാകാം-ഒരു ദിവസം നാറ്റിക്കുള്ള കത്ത് മിര്‍ത്തയ്ക്കും മിര്‍ത്തയ്ക്കുള്ളത്, നാറ്റിക്കും കിട്ടി. കാസ്‌ട്രോയെ 1955 ല്‍ മോചിപ്പിച്ചപ്പോള്‍, മിര്‍ത്ത അയാളെ ഉപേക്ഷിച്ചു. ഏതാനും മാസങ്ങള്‍ നാറ്റി കാമുകിയായി. അവള്‍ ഗര്‍ഭിണിയാണ് എന്നറിയാതെ, കാസ്‌ട്രോ, മെക്‌സിക്കോയില്‍ വിപ്ലവത്തിന് പോയി. കൂടെച്ചേരാന്‍ കാസ്‌ട്രോ ക്ഷണിച്ചെങ്കിലും, അവള്‍ നിരസിച്ചു. ബാറ്റിസ്റ്റയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ അയാള്‍ കൊല്ലപ്പെടും എന്ന് നാറ്റി കരുതി. 1956 ല്‍ മകള്‍ പിറന്നപ്പോള്‍, അത് തന്റേതായാണ്, ഭര്‍ത്താവ് കരുതിയത്.
മൂന്നുവര്‍ഷത്തിനുശേഷം കാസ്‌ട്രോയും സംഘവും ഹവാന കീഴടക്കുംവരെ, നാറ്റി അയാളെ കണ്ടില്ല. അതുകഴിഞ്ഞ് അയാള്‍ അവളെയും അലീനയെയും കണ്ടു. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്ന നേതാവിന് ചേര്‍ന്ന പെണ്ണാകുമായിരുന്നില്ല, നാറ്റി. രാജ്യത്തിന്റെ പ്രഥമവനിതയാകണമെന്നു നാറ്റി ആഗ്രഹിച്ചെങ്കിലും, അയാള്‍ അവളെ ഉപേക്ഷിച്ചു. അലീനയെ മകളായി കാണാനും അയാള്‍ വിസമ്മതിച്ചു. കാസ്‌ട്രോ പലപ്പോഴും വീട്ടിലെത്തിയിരുന്നത് നാറ്റിയുടെ ഭര്‍ത്താവില്‍ സംശയമുളവാക്കിയിരുന്നു. 1961 ല്‍ അയാള്‍ നാറ്റിയെ ഉപേക്ഷിച്ച്, നറ്റാലിയ എന്നുതന്നെ പേരുള്ള മകളെയുംകൊണ്ട് അമേരിക്കയ്ക്ക് പോയി.
നാറ്റി 1925 ഡിസംബര്‍ ആറിന് ഹവാനയിലാണ് പിറന്നത്. ന്യൂകാസിലില്‍ നിന്ന് കുടിയേറിയ ഇംഗ്ലീഷ് എന്‍ജിനീയറായിരുന്നു, അവളുടെ മുത്തച്ഛന്‍. അവളുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ദുഷ്ടയായ അമ്മ, അമേരിക്കന്‍ ഉടമയിലുള്ള ഹവാന ഇലക്ട്രിക്കല്‍ കമ്പനി എക്‌സിക്യൂട്ടീവിനെ പരിണയിച്ചു. നാറ്റി അമേരിക്കയിലെ സ്‌കൂളില്‍ പഠിച്ചു; വാഷിംഗ്ടണിലെ മര്‍ജോറി വെബ്സ്റ്റര്‍ കോളജില്‍ ബിസിനസ് പഠിച്ചു. 19-ാം വയസില്‍ ക്യൂബയിലെത്തി യുഎസ് എംബസിയിലും സ്റ്റാന്‍ഡേര്‍ഡ് ഓയിലിലും ജോലി ചെയ്തു. 22-ാം വയസില്‍ പ്രമുഖ ഹൃദയ ചികിത്സാവിദഗ്ദ്ധന്‍ ഒര്‍ലന്‍ഡോ ഫെര്‍ണാണ്ടസിന്റെ ഭാര്യയായി.
കാസ്‌ട്രോയുടെ ചിത്രം സാര്‍വത്രികമായതിനാല്‍, നാറ്റിക്ക് അയാളെ മറക്കാനായില്ല. വിവിധ മന്ത്രാലയങ്ങളില്‍ അവള്‍ ജോലി ചെയ്തു. ന്യൂയേവോ വെഡാഡോയിലെ ബംഗ്ലാവ് കൈവശം വയ്ക്കാന്‍ കാസ്‌ട്രോ അവരെ അനുവദിച്ചു.
അലീനയ്ക്ക് നാറ്റിയുമായി സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. വിഷാദരോഗം കൂടപ്പിറപ്പായി. 1993 ല്‍ തിരുത്തിയ പാസ്‌പോര്‍ട്ടും വിഗുമായി, അലീന സ്‌പെയിനിലേക്ക് കടന്നു. പിന്നെ മിയാമിയിലെത്തി. അവിടെ കാസ്‌ട്രോയെ വിമര്‍ശിക്കുന്ന റേഡിയോ പരിപാടിയുടെ അവതാരകയായി. 2014 ല്‍, അമ്മയെ കാണാന്‍ ഹവാനയിലെത്തി. ആയുഷ്‌കാലം പുകവലിച്ച നാറ്റിയെ വിരുന്നുകളില്‍ സ്വര്‍ണ സിഗററ്റ് പെട്ടിയുമായാണ് കണ്ടിരുന്നത്.

അലീന, മോഡലും ഒരു ക്യൂബന്‍ ഫാഷന്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറുമായിരുന്നു. 37-ാം വയസിലാണ്, സ്‌പെയിനിലേക്ക് വേഷപ്രച്ഛന്നയായി, വിഗ് വച്ച് കടന്നത്. 1998 ല്‍ അലീന, ‘കാസ്‌ട്രോസ് ഡോട്ടര്‍: ആന്‍ എക്‌സൈല്‍സ് മെമ്‌വാ ഓഫ് ക്യൂബ’ എന്ന പുസ്തകം എഴുതി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു, ‘സിംപ്ലി അലീന’ എന്ന റേഡിയോ പരിപാടി. ‘ഫോറിന്‍ പോളിസി’ മാസികയ്ക്ക് 2008 ല്‍ നല്‍കിയ അഭിമുഖത്തില്‍, താന്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയുമായി, കാസ്‌ട്രോയെക്കാള്‍ അടുപ്പത്തിലായിരുന്നുവെന്ന് അലീന പറഞ്ഞു. റൗള്‍ പലപ്പോഴും സഹായിച്ചു. ഫിദല്‍ ഒരിക്കലും സഹായിച്ചില്ല.
അലീനയുടെ പുസ്തകത്തില്‍, ഫിദലിന്റെ മാതാപിതാക്കളായ ഏഞ്ചല്‍, ലിനാ റൂസ് എന്നിവരെപ്പറ്റിയും അമ്മായി ജൂവാനിറ്റയെപ്പറ്റിയും മോശം പരാമര്‍ശങ്ങളുണ്ടായിരുന്നു. ജൂവാനിറ്റ മാനനഷ്ടക്കേസ് കൊടുത്ത്, അവ നീക്കി. പ്രസാധകനായ റാന്‍ഡം ഹൗസ് 45000 ഡോളര്‍ (31 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
ക്യൂബയിലേക്ക് എന്നെങ്കിലും മടങ്ങുമോ എന്നാരാഞ്ഞപ്പോള്‍ അലീന പറഞ്ഞു: ”അറിയില്ല. ഈ നീണ്ട കാലത്തിനിടയില്‍, വേരില്ലാത്ത, പ്രായമായ മരമായി, ഞാന്‍ മാറി.”
അതാണ് ലോകനിയമം-ഒരു വെപ്പാട്ടിക്കും മകള്‍ക്കും വേരില്ല.

മിഷിമയുടെ വാനപ്രസ്ഥം

ലയാളി വായനക്കാര്‍ പലരും, എം.ടി.വാസുദേവന്‍ നായരുടെ 'വാനപ്രസ്ഥം' എന്ന നീണ്ട ചെറുകഥ വായിച്ചിരിക്കും. അതിനേക്കാള്‍ നീണ്ട, 60 പേജുള്ള ചെറുകഥയാണ്, 1970 ല്‍ ഹരാകിരി ചെയ്ത, വിഖ്യാത ജാപ്പനീസ് എഴുത്തുകാരന്‍ യൂകിയോ മിഷിമയുടെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്പ്' ('ആരാധനാ കര്‍മങ്ങള്‍'). വയറുകീറി ആത്മഹത്യ ചെയ്യുന്നതാണ്, ഹരാകിരി-അതൊരു മതാനുഷ്ഠാനമാണ്. 1968 ല്‍ മിഷിമയെ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചിരുന്നു. പക്ഷേ, യെസുനാരി കവാബത്തയ്ക്കായിരുന്നു സമ്മാനം. ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മിഷിമയ്ക്കും നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നു.

ക്ഷേത്രനഗരമായ മൂകാംബികയില്‍ ഗുരുവും ശിഷ്യയും ചെല്ലുന്നതിൻ്റെ കഥയാണ് 'വാനപ്രസ്ഥം.' ഗുരുവും ശിഷ്യയും ക്ഷേത്രനഗരമായ കുമണോയില്‍ ചെല്ലുന്നതാണ്, 'ആക്ട്‌സ് ഓഫ് വര്‍ഷിപ് .' 

നിർമ്മാണത്തകരാർ 

വാസുദേവന്‍ നായരുടെ മിക്കവാറും പുരുഷ കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍മാണത്തകരാറുണ്ട്. നല്ല പദവിയിലെത്തുമ്പോള്‍ നായകന്‍ പഴയ കാമുകിയെ തഴയും. സ്ത്രീകളെ കിട്ടിയാല്‍ കറിവേപ്പിലപോലെ കൈകാര്യം ചെയ്യും.

'വാനപ്രസ്ഥ'ത്തിലെ മാഷ്, 23-ാം വയസില്‍, താമസസ്ഥലത്തെ സഹായിയെ തൊടുന്യായം പറഞ്ഞ് ഒഴിവാക്കി, കെ.എസ്. വിനോദിനിയെന്ന പതിനഞ്ചുകാരിയെ ക്ഷണിച്ചുവരുത്തി, ലൈംഗികതൃഷ്ണയോടെ. അവള്‍ ചെന്നില്ല. 61-ാം വയസ്സില്‍ ഈ മാഷ്, 54 വയസുള്ള വിനോദിനിയെ മൂകാംബികയില്‍ കാണുന്നതും, കുടജാദ്രിയില്‍ ഒന്നിച്ചുകിടക്കേ, അവരുടെ കൈ സ്വന്തം കൈയില്‍ അമര്‍ത്തി, കഴുതക്കാമം അടക്കുന്നതുമാണ്, 'വാനപ്രസ്ഥം.' ഒളിഞ്ഞുനോട്ടവും വായ്‌നോട്ടവും ശീലമാക്കിയ ചില മലയാളികള്‍ അത് കൊട്ടിഗ്‌ഘോഷിച്ചു. 'വാരണാസി' എന്നൊന്ന് വാസുദേവന്‍ നായര്‍ എഴുതിയപ്പോള്‍ അഗാധത ആകാമായിരുന്നു. 

പക്ഷേ, ഒരു പത്രപ്രവര്‍ത്തകൻ്റെ  അപഥസഞ്ചാരമായിപ്പോയി, വര്‍ണന. കോഴിക്കോട്ടുള്ള ഒരു പുരുഷ നോവലിസ്റ്റ്, അവിടത്തെ ഒരു സ്ത്രീ നോവലിസ്റ്റുമായി വാരണാസിക്ക് പോയെന്നും ഒരാള്‍ 'വാരണാസി'യെന്നും മറ്റേയാള്‍ 'കാശി' യെന്നും നോവല്‍ പടച്ചതായും കഥയുണ്ട്. 


കൂടല്ലൂര്‍ മലയാളി, മനുഷ്യനെ ശരീരമായി കൈകാര്യം ചെയ്യുമ്പോള്‍, ജപ്പാന്‍കാരന്‍ ആത്മാവായി, അഗാധമായി കൈകാര്യം ചെയ്യുന്നതിന് ദൃഷ്ടാന്തമാണ്, മിഷിമയുടെ കഥ. അത് ബ്രിട്ടനില്‍ പുസ്തകമായിയിറങ്ങുന്നത് 1991-ല്‍; 'വാനപ്രസ്ഥം' വന്നത്, 1992 ല്‍. 1989 ല്‍ തന്നെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്' പരിഭാഷ ചെയ്യപ്പെട്ടു. കവിയും പ്രൊഫസറുമായ ഫുജിയാമയുടെയും അദ്ദേഹത്തിനടുത്ത് കവിത പഠിക്കാനെത്തുന്ന ത്‌സുനെക്കോയുടെയും കഥയാണ് മിഷിമ പറയുന്നത്.

ഫുജിയാമയ്ക്ക് വയസ് 60; ത്‌സുനെക്കോയ്ക്ക് 45. വിധവയായ ത്‌സുനെക്കോ സഹായിയായി, ഫുജിയാമയ്‌ക്കൊപ്പം, പത്തുവര്‍ഷമായി, കൂടെയുണ്ട്. അപ്പോഴാണ്, ക്ഷേത്രനഗരമായ കുമണോയിലേക്ക് പോകാന്‍ അവരെ ഫുജിയാമ ക്ഷണിക്കുന്നത്.

കുമണോ, ഫുജിയാമയുടെ ജന്മദേശമാണ്; അവിടെ മൂന്ന് പ്രസിദ്ധമായ ബുദ്ധദേവാലയങ്ങളുണ്ട്. പരുക്കനായ ഫുജിയാമ പത്തുവര്‍ഷത്തിനിടയില്‍ വളരെയൊന്നും ത്‌സുനെക്കോയോട് ഇടപഴകിയില്ല. അവര്‍ വിധവയാണെന്ന് പോലും അയാള്‍ അറിഞ്ഞില്ല. നെയ്മി സര്‍വകലാശാലയില്‍ ജപ്പാന്‍ സാഹിത്യത്തിൻ്റെ ചെയര്‍ അലങ്കരിക്കുന്ന, ഡിലിറ്റുകാരനായ ഫുജിയാമ, കാര്യമായൊന്നും അവരെ പഠിപ്പിച്ചതും ഇല്ല. 

ലോഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമാണ് അയാള്‍ക്ക്. ചെറിയ കാരണങ്ങളാല്‍ അയാള്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി -വിചിത്രസ്വഭാവി. വിദ്യാര്‍ത്ഥികളുടെ സംസാരം അയാള്‍ വിലക്കിയതിനാല്‍, അയാളെ കാണുമ്പോള്‍ കുട്ടികള്‍ പറഞ്ഞു: ''അതാ, വിലാപയാത്ര പോകുന്നു.''

ബ്രഹ്മചാരിയായിരുന്നു, അയാള്‍. അതിനാല്‍, ത്‌സുനെക്കോയ്ക്ക് വീട്ടിനകത്ത് പെരുമാറാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്ക് അതിരുണ്ടായിരുന്നു. പുസ്തകങ്ങള്‍ ശേഖരിച്ച മുറികളില്‍, പ്രവേശനമുണ്ടായിരുന്നില്ല. ത്‌സുനെക്കോ സുന്ദരിയായിരുന്നില്ല.

അവരെക്കണ്ടാല്‍, ഒരു പുരുഷനും ഒന്നും തോന്നുമായിരുന്നില്ല. അവള്‍, പത്തുകൊല്ലം വെറും നിഴലായി ജീവിച്ചു. ടോക്കിയോയില്‍ ജോലിയായ ശേഷം ജന്മസഥലമായ കുമണോയിലേക്ക് ഒരിക്കല്‍പ്പോലും ഫുജിയാമ പോയിരുന്നില്ല. നാട്ടില്‍നിന്നാരെങ്കിലും വന്നാല്‍, അയാള്‍ മുഖം കൊടുത്തില്ല. അതുകൊണ്ടാണ്, കുമണോ ക്ഷേത്രങ്ങളിലേക്കുപോകാന്‍ പ്രൊഫസര്‍ വിളിച്ചപ്പോള്‍, ത്‌സുനെക്കോയ്ക്ക് അദ്ഭുതമായത്. അയാള്‍ അവളോട് പറഞ്ഞു: ''ആധുനിക കവിത വിട്ടേക്കൂ; എയ്ഫുക്കു മോണിൻ്റെ സമ്പൂര്‍ണകവിതാ സമാഹാരം എടുക്കൂ.'' കമാകുറ വംശത്തിലെ 92-ാം ചക്രവര്‍ത്തി ഫുഷിമിയുടെ ഭാര്യയായിരുന്നു, മോണിന്‍. 

ക്ഷേത്ര നഗരത്തിൽ 

തീവണ്ടിയിലായിരുന്നു യാത്ര.

മോണിൻ്റെ സമാഹാരം എടുത്തോ എന്ന് അയാള്‍ ചോദിച്ചു. ഈ യാത്രയില്‍ കവിതയെ സംബന്ധിച്ച അവളുടെ ബാലാരിഷ്ടതകള്‍ തീരുമെന്ന് അയാള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. നഗോയയിലിറങ്ങി, ഉച്ചഭക്ഷണത്തിനിടയിലായിരുന്നു അവരുടെ കൈവിരലുകള്‍ ഉരുമ്മിയത്. അത്, വെളുത്ത മഗ്നോലിയ പൂവിൻ്റെ , പ്രായം കവിഞ്ഞ സുഗന്ധത്തോടെ, നനവായി അവളില്‍ ശേഷിച്ചു. വെവ്വേറെ മുറികളില്‍ സത്രത്തില്‍ അവര്‍ രാത്രി തങ്ങി. അവള്‍, അയാള്‍ എഴുന്നേറ്റശേഷവും ഉറങ്ങിയപ്പോള്‍, അയാള്‍ ഉപദേശിച്ചു-സ്ത്രീകള്‍ പെരുമാറുന്നതിന് ചില രീതികളൊക്കെയുണ്ട്. ഉപദേശം, പിതൃസമാനമായിരുന്നോ, വെറുപ്പോടെയായിരുന്നോ എന്ന് അവള്‍ ശങ്കിച്ചു. 

ബോട്ടില്‍ അവര്‍ താവോ അമരന്‍മാരുടെ മേഖലയിലേക്ക്, നംച്ചി വെള്ളച്ചാട്ട പ്രദേശത്തേക്ക്, യാത്രയായി. ജപ്പാനില്‍, കടലില്‍നിന്ന് കാണാവുന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടമുള്ളിടത്ത്, ജലകന്യകയുടെ ദേവാലയമുണ്ട്. ജമു ചക്രവര്‍ത്തിയുടെ കാലം മുതല്‍ രണ്ടായിരം കൊല്ലമായി, ഇത് തീര്‍ത്ഥാടന കേന്ദ്രമാണ്. ചക്രവര്‍ത്തിമാര്‍ 83 തവണ ഇവിടം സന്ദര്‍ശിച്ചു. നാച്ചിയിലെ ദേവാലയത്തില്‍, അത് ജലകന്യകയല്ല, പുരുഷദൈവമാണെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. ദേവാലയത്തില്‍ നിന്ന് മടങ്ങവേ, പാറയില്‍ കാലുതെന്നിയപ്പോള്‍, അയാള്‍ അയാള്‍ക്ക് കൈകൊടുത്തു. ഒരു മഗ്നോലിയ പൂവു വിടര്‍ന്ന പോലെ അവള്‍ക്ക് തോന്നി. 

നാച്ചി മഹാദേവാലയത്തിലേക്ക് 400 പടവുകള്‍ കയറേണ്ടിയിരുന്നു- മൂകാംബികയില്‍നിന്ന് കുടജാദ്രിക്ക് പോകുംപോലെ ശ്രമകരം. അവ കയറുമ്പോള്‍, അവള്‍ക്ക് ഒരു ദിവ്യപ്രണയം ഉള്ളില്‍ വന്നലച്ചപോലെ തോന്നി. ദേവാലയമുറ്റത്ത്, കീശയില്‍നിന്ന്, പ്രൊഫസര്‍ ചുവന്ന പൊതിയെടുത്ത് അഴിച്ചു. വെളുത്ത സില്‍ക്കിനുള്ളില്‍ അലങ്കരിച്ച മൂന്ന് ചീര്‍പ്പുകള്‍. ഓരോന്നിലും ഓരോ അക്ഷരം: ക, യോ, കോ. ആദ്യമായി ത്‌സുനെക്കോയ്ക്ക് അസൂയ തോന്നി- അക്ഷരങ്ങള്‍ ഒരു പെണ്ണിന്റെ പേരാകുന്നല്ലോ. 'ക' എന്നക്ഷരമുള്ള ചീര്‍പ്പ് ഒരു ചെറിയ മരത്തിന് താഴെ പ്രൊഫസര്‍ കുഴിച്ചിട്ടു. രണ്ടും മൂന്നും ക്ഷേത്രങ്ങളില്‍ അടുത്ത ചീര്‍പ്പുകളും. ത്‌സുനെക്കോയ്ക്ക്, അസൂയ കനത്തു. 

മുറിയിലെത്തി ത്‌സുനെക്കോ, മോണിൻ്റെ കവിതാസമാഹാരമെടുത്തു. ജപ്പാനില്‍ അന്നത്തെ മന്ത്രിയായ സയോണ്‍ജി സനേക്കാനെയുടെ മകളായിരുന്നു, മോണിന്‍. 18-ാം വയസില്‍, രാജസദസിലെത്തി. ഫുഷിയി ചക്രവര്‍ത്തിയുടെ രണ്ടാം ഭാര്യയായി. അയാള്‍ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധസന്യാസിയായപ്പോള്‍, അവള്‍ എയ്ഫുക്കു മോണിന്‍ എന്ന പേര് സ്വീകരിച്ചു. സന്യാസിയായ രാജാവ് മരിച്ചപ്പോള്‍, 46-ാം വയസില്‍ അവള്‍ സന്യാസിനിയായി; കവയിത്രിയായി. 72-ാം വയസില്‍ അവള്‍ മരിച്ചു. 

അത് പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലമായിരുന്നു. നാല്‍പ്പത്താറാം വയസില്‍, തന്നെക്കാള്‍ ഒരു വയസു മൂപ്പുള്ളപ്പോള്‍, കവയിത്രി തലമൊട്ടയടിച്ചത് ധ്വനിപ്പിക്കാനാണോ ആ കവിതാ സമാഹാരം അടിച്ചേല്‍പ്പിച്ചതെന്ന് ത്‌സുനെക്കോയ്ക്ക് ശങ്കയായി. കല പിറക്കുന്നത്; ത്യാഗത്തില്‍നിന്നാണെന്ന് തെളിയിക്കുകയാണോ? രാവിലെ, ത്‌സുനെക്കോ പ്രൊഫസറുടെ മുറിയിലെത്തി, കവിതാ സമാഹാരം തിരിച്ചേല്‍പ്പിക്കാന്‍ ഒരുമ്പെട്ടു. 

ഫുജിയാമ പറഞ്ഞു: ''പാതിവഴിക്ക് നിര്‍ത്തരുത്. വികാരങ്ങള്‍ അടക്കണമെന്നാണ് മോണിന്‍ പഠിപ്പിച്ചത്. ആധുനിക കവിത ഈ സത്യം മറന്നു.''

ജപ്പാനിലെ, അനുഷ്ഠാന നാടകമാണ്, 'നോ'- നമ്മുടെ കൂടിയാട്ടം പോലെ. അക്കൂട്ടത്തില്‍ 'മക്കിജിനു' എന്ന നാടകത്തിലാണ്, ചീര്‍പ്പുകള്‍ വരുന്നത്. അവ മരണത്തെ ധ്വനിപ്പിക്കുന്നു.

ആ പശ്ചാത്തലത്തില്‍, പ്രൊഫസര്‍, ത്‌സുനെക്കോയോട് പുരാവൃത്തം പറഞ്ഞു. അയാള്‍ കയോക്കോ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ ആ ബന്ധം തകര്‍ത്തു. ടോക്കിയോയില്‍ അയാള്‍ പഠിക്കാന്‍ പോയ നേരം, ആകുലതയില്‍ അവള്‍ മരിച്ചു. അറുപതാം വയസ്സില്‍ അവളെ കുമണോ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ വാക്കു കൊടുത്തിരുന്നു. സ്വയം ഒരിതിഹാസമാകാന്‍, ഗുരു സൃഷ്ടിച്ച കല്‍പിത കഥയാണ് അതെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. അതാണ് പെണ്ണിൻ്റെ  മനസ്സ്. സത്യം കേട്ടുകഴിഞ്ഞാലും, അവളിലെ കാമുകി ഉണര്‍ന്നിരിക്കുന്നു.

പക്ഷേ, ക്ഷേത്ര നഗരം, തന്നെ ബന്ധനങ്ങളില്‍ നിന്ന് വിടര്‍ത്തിയെന്ന് അവള്‍ തിരിച്ചറിയുന്നു. ''ആ മൂന്ന് ചീര്‍പ്പുകളിലെ ചിത്രങ്ങളില്‍നിന്ന് അവള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് എനിക്കൂഹിക്കാം,'' ത്‌സുനെക്കോ പറഞ്ഞു. ''പകല്‍പോലെ, സുന്ദരി,'' അയാള്‍ പറഞ്ഞു, ''ഒരു കവിത ശ്രമിച്ചുകൂടേ?''

''ശ്രമിക്കാം,'' അവള്‍ പറഞ്ഞു.

ഇവിടെ കഴുതക്കാമം 

മിഷിമ പറഞ്ഞത്, പ്രണയകഥ മാത്രമല്ല, കവിതയുണ്ടാകുന്നതിൻ്റെ  സര്‍ഗാത്മക കഥ കൂടിയാണ്. വാസുദേവന്‍ നായര്‍ക്ക് പരിചയമുള്ള ചപലന്മാരുടെ കഥകളില്‍, കവിത തുളുമ്പില്ല. വാസുദേവന്‍ നായര്‍ തന്നെ 'വാനപ്രസ്ഥ'ത്തില്‍ എഴുതുന്നത്, ആ കാമാതുരനായ മാഷിൻ്റെ ഉള്ളിലെ മൃഗം ചുര മാന്തുന്നതാണ്. വയസ്സായ വിനോദിനിയുടെ കൂടെ, കുടജാദ്രിയിലെ പായയില്‍ കിടക്കുന്ന അയാളെ വാസുദേവന്‍ നായര്‍ ഇങ്ങനെ വിവരിക്കുന്നു: തളര്‍ന്ന ശരീരം, അനങ്ങാനാവാതെ, നിര്‍ജീവമായി പായില്‍ കിടന്നു. അതിൻ്റെ  കൂടു തുറന്ന് വളര്‍ത്തു മൃഗം പഴയ സ്വപ്‌നങ്ങളുടെ പൊന്തക്കാടുകളില്‍ ഇരതേടി നടക്കുന്നതും വീണ്ടും കൂട്ടില്‍ക്കയറുന്നതും അയാള്‍ക്ക് കണ്ണടച്ചു കിടക്കുമ്പോഴും വ്യക്തമായി കാണാന്‍ കഴിയുന്നു.
 
വളര്‍ത്തുമൃഗവും പൊന്തക്കാടും.. നാലാംകിട മാഷും. പൊന്തക്കാട്ടിലെ ആ മൃഗത്തിൻ്റെ  തളര്‍ന്ന മുരള്‍ച്ച- അസഹ്യമാണത്.

  © Ramachandran 

താഷ്‌കുണ്ടിലെ പച്ചോന്ത്

പ്രളയകാലത്തെ മൺവണ്ടി 17 

If Nothing had any meaning,you would be right.But there is something that still has a meaning.
-Albert Camus/Second Letter to a German Friend,1943


നിറം മാറാന്‍ കഴിയുന്ന അപൂര്‍വ ജീവികളിലൊന്നാണ്, ഓന്ത് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഓന്തു കഴിഞ്ഞാല്‍, മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുപ്പായം മാറ്റാന്‍ കഴിയുന്ന അടുത്ത ജന്തുവാണ്, എഴുത്തുകാരന്‍. 

സി.ജെ.തോമസ്, തന്റെ പുരോഗമന കലാ സാഹിത്യസംഘടനക്കാലത്തെ ചേരിപ്പോരും അനുഭവവും വച്ച്, 'വിഷവൃക്ഷം' (1959) എന്ന രാഷ്ട്രീയ നാടകത്തില്‍ ഇങ്ങനെ ഒരു ഓന്തിനെ മരത്തില്‍ കയറ്റിയിട്ടുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിലെ കഥാപാത്രങ്ങളെ വച്ച് വിമോചന സമരകാലത്ത് എഴുതിയ നാടകം. 
സി ജെ തോമസ്  
നാടകത്തിലുടനീളം കാണുന്ന എസ്.എസ്.പച്ചോന്ത് എന്ന കവിയും നോവലിസ്റ്റും നാടകകൃത്തും, കോണ്‍ഗ്രസ് ഭരണകാലത്ത് സാഹിത്യ അക്കാദമിയില്‍ അംഗമായി; 1957 ലെ ഇഎംഎസ് ഭരണകാലത്ത്, അയാള്‍ കമ്യൂണിസ്റ്റായി. പൊതുവേ വിവരദോഷിയായതിനാല്‍, ജനകീയ സാഹിത്യസമ്മേളനത്തിന് റഷ്യയില്‍ പോയത്, താഷ്‌കുണ്ടിലാണ് എന്നാണ്, അയാള്‍ പറയുക. 
ആദ്യരംഗത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന പച്ചോന്ത്, മനുഷ്യരുടെ ഭാഷയിലല്ല സംസാരിക്കുന്നത്. അയാള്‍ പറയുന്നു: ''എന്റെ നാമധേയം പച്ചോന്ത്. എസ്.എസ്. പച്ചോന്ത്. സ്‌നേഹമുള്ളവര്‍ മഹാകവിയെന്നും കൂടി കൂട്ടിച്ചേര്‍ക്കാറുണ്ട്. പക്ഷേ, എനിക്കിഷ്ടം സരസ ഗായക വിപ്ലവകാരിയെന്നാണ്. ഞാന്‍ സാഹിത്യ അക്കാദമിയിലെ ഒരംഗവുമാണ്.'' അധികാര ദല്ലാളായ സഖാവ് ഗോപാലന്റെ അച്ഛന്‍ പരമുപിള്ളയെ പരിചയപ്പെടാനാണ്, അയാള്‍ വന്നത്. താഷ്‌കുണ്ട്, 'പിതൃരാജ്യ'മായ റഷ്യയിലെ നഗരമാണ്. റഷ്യയെപ്പറ്റിയും ചൈനയെപ്പറ്റിയും അയാള്‍ കാവ്യങ്ങള്‍ എഴുതി. ജനകീയ സാഹിത്യം, പിന്തിരിപ്പന്‍ അമേരിക്കന്‍ സാഹിത്യമല്ല. ഇപ്പോള്‍ അയാള്‍ എഴുതാന്‍ ആരംഭിച്ചിരിക്കുന്നത്, സഖാവ് ഗോപാലന്‍ നായരെ നായകനാക്കിയുള്ള ബൃഹദ് നോവലാണ്. അതിന് രംഗപരിചയം വരുത്തുകയാണ് ആഗമനോദ്ദേശ്യം. സംഗതി രാമായണത്തോളം വരും. പച്ചോന്ത്, 'കുടല്‍മാല' എന്ന കവിതാ സമാഹാരം ഇറക്കിയിട്ടുണ്ട്. അതിലുള്ളത് സോഷ്യലിസ്റ്റ് റിയലിസമാണ്. പാഠപുസ്തകമാക്കാൻ വഴി തെളിഞ്ഞിട്ടുണ്ട്.മന്ത്രിയും അയാളും ബാല്യകാല സഖികളാണ്.
അധികാര ദല്ലാളായ സഖാവ് ഗോപാലന്‍, കോഴപ്പണം സഹായി സഖാവ് വേലു വശം പരമുപിള്ളയ്ക്ക് കൊടുത്തയയ്ക്കുമ്പോള്‍, പച്ചോന്തും അവിടെയുണ്ട്. അടുത്തനാള്‍ ഗോപാലന്റെ ഗൃഹപ്രവേശമാണ്. അതിന് മംഗള ശ്ലോകമെഴുതാന്‍ താന്‍ തയ്യാറാണെന്ന് പച്ചോന്ത് പറയുമ്പോള്‍, വേലു കളിയാക്കുന്നു:
 ''അന്നു താനാ രാജഭക്തസംഘത്തില്‍ വച്ചു പാടിയ വഞ്ചീശ സ്തവം ഞാന്‍ ഇതുവരെ മറന്നിട്ടില്ല.'' 
അതുകഴിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് പച്ചോന്ത് താഷ്‌കുണ്ടില്‍ പോയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നപ്പോള്‍, അതിലായി. വേലുവിനെ സംഗീത നാടക അക്കാദമിയിലെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തയ്യാറായ പച്ചോന്തിനോട്, വേലു, ഇഎംഎസിനെ ധ്വനിപ്പിച്ചു സംസാരിക്കുന്നു:
 ''കുമരകം വേലുനായരുടെ അല്ലി വേഷം സഖാവ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, വല്യതിരുമേനിയോടൊന്നു ചോദിച്ചു നോക്കൂ.'' 
അപ്പോള്‍, പരമുപിള്ള ചോദിക്കുന്നു: ''എന്നേം കൂടി എടുക്കുവോ സഖാവേ? ഞാന്‍ നന്നായി തോറ്റം പാട്ടു ചൊല്ലാം.'' 
പച്ചോന്ത്: വിശേഷം. ബഹുവിശേഷം. അത് 'ഫാള്‍ക്കാര്‍ട്ടാണ്.' സോവിയറ്റ് യൂണിയനിലും ജനകീയ ചൈനയിലും ഒക്കെയുണ്ട്. ഞാന്‍ തന്നെ പുരാതീനമായ ഒട്ടേറെ ഫാള്‍ക്കാര്‍ട്ടെഴുതിയിട്ടുണ്ട്. മാവോ വിജയം കുറത്തി, കോണ്‍ഗ്രസ് വധം കഥകളി, രൂപഭദ്രം ഭരണിപ്പാട്ട്. ''

ഹിമാലയത്തിന് മുകളില്‍ ഉദിച്ചുയരുന്ന രക്തചൈനയ്ക്കുവേണ്ടിയാണ്, അരിക്കുവേണ്ടിയല്ല അധ്വാനിക്കുന്ന ജനവിഭാഗം പണിയെടുക്കുന്നത് എന്നാണ് പച്ചോന്തിന്റെ ധാരണ. ചൈനയില്‍ കേരളം പ്രസിദ്ധമാണ്. അദ്ദേഹം അനേകം ചൈനാക്കാരോട് സംസാരിച്ചു. അവരെല്ലാം പറഞ്ഞത്, കേരളം ചൈനയുടെ ഭാഗമാണെന്നാണ്. അവിടെ ലക്ഷക്കണക്കിന് മുതലാളിമാരുണ്ട്. എല്ലാം അണ്ടര്‍ഗ്രൗണ്ടിലാണ്. തരം കിട്ടുമ്പോള്‍ പുറത്തുവരും. അതാണ് തിബത്തിലെ വര്‍ത്തമാനം. പഴഞ്ചന്‍ ലാമയ്ക്ക് പകരം പുത്തന്‍ ലാമ! പുത്തന്‍ ലാമ അമേരിക്കന്‍ ജാതിയാണ്. (ഇന്ന് തിബത്തന്‍ വിപ്ലവകാരികള്‍ ചൂണ്ടിക്കാണിക്കുന്നതും ദലൈലാമ സിഐഎ ചാരനാണെന്നാണ്; നാടകത്തില്‍, പഞ്ചന്‍ലാമയെപ്പറ്റിയുള്ള കറുത്ത ഫലിതമാണ്, പഴഞ്ചന്‍ ലാമ.)

ചൈനയില്‍ ഭൂമി പൊതുസ്വത്താണ്. അവിടെ അരിക്ക് വിലയില്ല. ഊണും ഉറക്കവും ഫ്രീ. വല്യമ്മാവന്റെ അമ്മാവന്റെ കാലത്ത് കേരളത്തിലും അങ്ങനെയായിരുന്നുവെന്ന്, പരമുപിള്ള ചൂണ്ടിക്കാട്ടുന്നു. പത്താഴം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും, എന്ന് പച്ചോന്ത്. എല്ലാ പുലയരെയും മക്കളെപ്പോലെ നോക്കിക്കൊള്ളും. പക്ഷേ, ധിക്കാരം കാണിക്കാന്‍ സമ്മതിക്കില്ല. വടക്കൊക്കെ (ഇഎംഎസിന്റെ നാട്ടില്‍) ചെറുമക്കള്‍ എന്നുപറയും. അതാണ്, ഏക യോഗ ക്ഷേമം! (ഇഎംഎസ് പാര്‍ട്ടി വിട്ട്, യോഗക്ഷേമ സഭയില്‍ പ്രവര്‍ത്തിക്കാന്‍ പോയിരുന്നു.)

ഇഎംഎസ് സര്‍ക്കാരിന്റെ ആന്ധ്രാ അരി കുംഭകോണം ചര്‍ച്ചയാകുമ്പോള്‍, പരമുപിള്ളയ്ക്ക് സംശയമുണ്ട്- ആദ്യം പറഞ്ഞു, കേന്ദ്രം അരി തരണമെന്ന്; പിന്നെപ്പറഞ്ഞു, സ്വയം വാങ്ങിച്ചോളാമെന്ന്. പച്ചോന്ത് ഇടപെടുന്നു-അതാണ് ദ്വന്ദ്വമാനമായ വൈരുദ്ധ്യം. അതുകൊണ്ട്, ഭക്ഷ്യക്ഷാമത്തെപ്പറ്റിയും താന്‍ കവിതയെഴുതും.

ചന്ദനത്തോപ്പിലും മൂന്നാറിലും ഇഎംഎസ് സര്‍ക്കാര്‍ തൊഴിലാളികളെ വെടിവച്ചു കൊന്നത്, അങ്ങനെ ചെയ്തിട്ട്, സ്വയം അന്വേഷണം പ്രഖ്യാപിക്കുന്നത്, ചര്‍ച്ചയാകുമ്പോള്‍, ദളിത് യുവതി മാല ചോദിക്കുന്നു: ''ഈ വെടിവെപ്പുകള്‍ നമ്മെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകില്ലേ?'' പച്ചോന്ത്: ഹില്ല; നാം നാട്ടുകാരെ ഒറ്റപ്പെടുത്തും. 
കമ്യൂണിസം, നാട്ടുകാരെ ഒറ്റപ്പെടുത്തുന്ന വിരുദ്ധോക്തി, സി.ജെ. തോമസിന്, ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ അതിലെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന, നാടകകൃത്ത് ബെര്‍ടോള്‍ട് ബ്രെഹ്തിന്റെ അവസാന കവിതയില്‍ നിന്നു കിട്ടിയതാകാം. 

നാടകം എഴുതുമ്പോള്‍ തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സി.ജെ അറിഞ്ഞിരുന്നുവെന്നു തോന്നുന്നു. കേന്ദ്രസര്‍ക്കാര്‍, ഇഎംഎസ് സര്‍ക്കാരിനെതിരെ എന്തൊക്കെയോ ആലോചിക്കുന്നുവെന്ന 'പരമരഹസ്യം' പച്ചോന്ത് പുറത്തുവിടുന്നു. പക്ഷേ, പച്ചോന്ത് അത് കണക്കാക്കി ഒരു കവിത തയ്യാറാക്കിയിട്ടുണ്ട്: ''വരൂ, വരൂ കേന്ദ്രമേ, വരൂ വരൂ മോചകാ'' എന്ന വരി മാത്രമേ ഓര്‍മയുള്ളൂ! അപ്പോള്‍, സഖാവ് ഗോപാലനെപ്പറ്റിയുള്ള രാമായണം എവിടംവരെയായി എന്നു പരമുപിള്ള ചോദിക്കുന്നുണ്ട്. ''അപൂര്‍ണ കൃതികള്‍ സഹൃദയസമക്ഷം അവതരിപ്പിക്കരുതെന്നാണ് ബ്രഹുസ്പതി (ബൃഹസ്പതി) മതം എന്നാണ് പച്ചോന്തിന്റെ ഉത്തരം. പച്ചോന്തിന്റെ ഒറിജിനല്‍ ആരാണെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകാം.
ജി ശങ്കരക്കുറുപ്പ് 
1935 ല്‍ ജി. ശങ്കരക്കുറുപ്പ്, 'നാളെ' എന്ന കവിതയില്‍ എഴുതി:
വെമ്പുക! വിളറുക! വിറകൊള്ളുക നോക്കൂ
നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ!
രക്തമായുടുപ്പിന്മേല്‍ രക്തപുഷ്പവും കുത്തി
വ്യക്ത വൈഭവം വന്നതെന്തിനാണെന്നോ 'നാളെ?'
വേലതന്‍ ജയത്തിന്റെ പവിഴക്കൊടിക്കൂറ
ലീലയില്‍ പറപ്പിച്ചു പാരിനെപ്പുതുക്കുവാന്‍
നിങ്ങള്‍ കൈയടക്കിയ മോദവും പ്രകാശവും
മങ്ങലില്‍ കിടക്കുന്ന മന്നിനു പകുക്കുവാന്‍ 
'ചോദിക്കട്ടെ' എന്ന കവിതയില്‍, ശങ്കരക്കുറുപ്പ് എഴുതി:

അമ്പിളിക്കല വാനിന്‍ വക്കില്‍പോല്‍,ചരിത്രത്തിന്‍
തുമ്പിലാരക്തശ്രീയായ്ത്തിളങ്ങു'മരിവാളേ'!
ചിരവഞ്ചിതയായ വേല നിന്മേലാ ഞാനാശാ
ഭരനമ്രയായ് നിന്നതിന്നത്തെക്കൂട്ടക്കൊയ്ത്തില്‍ 
പിന്നെ, 'തൂപ്പുകാരി'യും 'പൂവിന്റെ പാട്ടും' വന്നു. 'കണ്‍വിടര്‍ന്ന കാലം' എന്ന കവിതയില്‍, സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണങ്ങളെ വാഴ്ത്തി. ഹിറ്റ്‌ലറെ, റഷ്യ തോല്‍പ്പിച്ചപ്പോള്‍ എഴുതിയ 'ജൈത്ര പടഹം', കമ്യൂണിസത്തിന് സിന്ദാബാദ് വിളിച്ചു:

 ആഹ്‌ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കൂ 
റഷ്യന്‍ സൈനികനു ജൈത്രപടഹമടിക്കൂ!
സമരകൗതുകമല്ല അവന്റെ വാളില്‍,
തീവ്രയാതനയുടെ നാളില്‍,
സമാധാനത്തിനുള്ള മോഹം
മനുഷ്യത്വത്തോടുള്ള സ്‌നേഹം
ആണ് വെട്ടിത്തിളങ്ങുന്നത്.

ആഹ്ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കു !
മനുഷ്യത്വത്തിന്റെ വിജയോല്ലാസത്തില്‍ മത്തടിക്കൂ.

സാഗരവീചിക പരിവര്‍ത്തന ഗായിക
രക്തസൈനികന്റെ അപദാനം
നിത്യമോഹന നവഗാനം
ആലപിച്ചാലപിച്ചാടുന്നു
ആഹ്‌ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കു !
ഉദാരമായ ചെങ്കൊടിയിന്മേല്‍ ഉയര്‍ന്നുയര്‍ന്നു പറക്കൂ
മാനവമഹിമയുടെ കൊടുമുടിയില്‍ തത്തിക്കളിക്കുന്ന ചെങ്കൊടിയില്‍
ചിരപ്രതീക്ഷിതമായ നവ്യപ്രഭാതത്തിന്റെ
നറും തുടുപ്പു നടമാടുന്നു

ഇരുട്ടില്‍ നിന്ന് വെളിച്ചം പിടിച്ചെടുക്കുന്ന 
സന്ധ്യാകാശ ചന്ദ്രക്കല
ചെങ്കൊടിയിലെ ആ സഖിയെ ചുംബിക്കും.
ആഹ്ളാദിക്കു   ഹൃദയമേ, ആഹ്ളാദിക്കു !
ലോകസ്വാതന്ത്ര്യത്തിന്റെ ചിറക് വിടരുന്ന
ചലനമേറ്റൊന്നു തുടിക്കൂ!

കവിതയൊഴിച്ച് വേറെ പലതുമുള്ള ഇതു പകര്‍ത്തുമ്പോള്‍ തന്നെ, എന്റെ പേനയ്ക്ക്, ഓക്കാനം വന്നു. ഇനിയാണു ഛര്‍ദ്ദി-പച്ചോന്തിന്റെ 'കുടല്‍മാല'യ്ക്കു പകരം, ജി. ശങ്കരക്കുറുപ്പിന്റെ 'അന്ത്യമാല്യം.' ഇഎംഎസ് സര്‍ക്കാര്‍ വെടിവെച്ചുകൊന്ന ഫ്‌ളോറിയുടെ ഗര്‍ഭസ്ഥശിശുവിന്,
അന്ത്യോപചാരം,'അന്ത്യ മാല്യം'.

ഹാ മരിച്ചുപോയ് മണ്ണില്‍പ്പിറന്നു വീഴും മുന്‍പി- 
ലോമനേ, നീ നാടിന്റെ നിഷ്ഠുര പാപത്താലേ! 
......................................................... 
കളിക്കാനൊരു പിടി മണ്ണു നീയെടുത്തിലി- 
ങ്ങൊളിക്കാന്‍ പുരവാതില്‍ തന്‍ പിന്നില്‍ നീ നിന്നീല. 
തായതന്‍ മടിയിലെ സ്‌നേഹത്തിന്‍ സിംഹാസനം 
സ്വീയമാക്കിയില്ലധികാരത്തിലിരുന്നീല. 
താരുകളുടെ ഘോഷയാത്രയെ നയിച്ചീല, 
താരകങ്ങളായ് ഗൂഢാലോചന നടത്തീല, 
ഉച്ചലല്‍ കല്ലോലങ്ങളോടൊത്തു മുദ്രാവാക്യ- 
മുച്ചരിച്ചീലാ വിശ്വസ്വാതന്ത്ര്യത്തിനുവേണ്ടി, 
വാരിളം തളിര്‍ കുഞ്ഞിക്കാലിനാല്‍ ചവിട്ടീല 
പാരിനെ ദുഃഖിപ്പിക്കും പാപത്തിന്‍ മുഖങ്ങളില്‍, 
എന്തപരാധം ചെയ്തിതമ്മ തന്നുദരത്തില്‍ 
ശാന്തമായുറങ്ങുമ്പോള്‍ നീതിതന്‍ വെടിയേല്‍ക്കാന്‍? 
നീതിയും നിയതിയും കേള്‍ക്കട്ടേ, ചോദിക്കുവിന്‍ 
പ്രീതി നോക്കാതാവര്‍ത്തിച്ചാവര്‍ത്തിച്ചലകളേ!
 കുരിശിന്‍ നിഴലിലേക്കോമനേ; നീയും നിന്‍ പു- 
ഞ്ചിരി കാണാതേ നൊന്ത കണ്ണടഞ്ഞൊരു തായും,
 ചൂരലും തോക്കും ജാതിമതകക്ഷി വര്‍ഗാധി- 
കാരമോഹവും കലാവിദ്യയും ന്യായങ്ങളും 
നിങ്ങളെ ഹോമിക്കാത്ത നിത്യശാന്തിയിലേക്കു
നീങ്ങുക,ശപിക്കാതെ നിഷ്ഠുര മനുഷ്യനെ! 
ഇതില്‍ മുങ്ങാക്കുഴിയിട്ടാലും കവിത കിട്ടില്ല. ഹൃദയത്തില്‍ നിന്നു വന്നില്ല. കളത്തില്‍ വേലായുധന്‍ നായര്‍ ചെന്നുപറഞ്ഞപ്പോള്‍, ഒറ്റയിരിപ്പിനു കാച്ചി. അന്നന്നത്തെ കമ്പോളനിലവാരം. ശ്രാന്തമംബരം, നിദാഘോഷ്മള സ്വപ്‌നാക്രാന്തം!

പച്ചയോന്തിനും നാണം വരുന്നു.    

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...