Wednesday 12 June 2019

സ്റ്റാലിൻ കൊന്ന മുസ്ലിം സഖാവ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ തെരഞ്ഞെടുപ്പില്‍, കേരളത്തിലെ മുസ്ലിoകളിലെ  വലിയൊരു ശതമാനം കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്നെന്ന വിലയിരുത്തല്‍ കണ്ടപ്പോള്‍, സുല്‍ത്താന്‍ ഗലിയേവിനെയും സജ്ജാത് സഹീറിനെയും ഓര്‍ത്തുപോയി.
 കമ്യൂണിസത്തില്‍ പരിഷ്‌കാരം വേണമെന്ന് നിര്‍ദ്ദേശിച്ചതിന്റെ പേരില്‍, സ്റ്റാലിന്‍ കൊന്ന മുസ്ലിം ആണ്, ഗലിയേവ്. ലെനിന്‍ 1912 ല്‍ പ്രാഗില്‍ വിളിച്ച ബോള്‍ഷെവിക്കുകളുടെ മാത്രം സമ്മേളനത്തോടെയാണ്, പാര്‍ട്ടി പിളര്‍ന്ന്, ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും ആയത്. ഭാരതത്തില്‍ പാര്‍ട്ടി പിളര്‍ന്നതിന് അടിസ്ഥാനകാരണം കോണ്‍ഗ്രസുമായി കൂട്ടുവേണോ വേണ്ടയോ എന്നതായിരുന്നുവെങ്കിലും, റഷ്യയില്‍, വിപ്ലവത്തിന് മുന്നില്‍ നില്‍ക്കേണ്ടത്, വ്യവസായ തൊഴിലാളിയോ കര്‍ഷകനോ എന്നതായിരുന്നു, പ്രശ്‌നം. പുന്നപ്ര വയലാറിന്റെ കാലത്ത് വിപ്ലവത്തിനു മുന്നില്‍ കര്‍ഷകന്‍ വേണമെന്നും, കൊല്‍ക്കത്താ തീസിസ് കാലത്ത് തൊഴിലാളി വേണമെന്നും നയവ്യതിയാനമുണ്ടായിരുന്നല്ലോ. 
കര്‍ഷകരായിരിക്കണം മുന്നില്‍ എന്ന് മാവോയ്ക്ക് മുന്‍പേ വാദിച്ച റഷ്യന്‍ ബോള്‍ഷെവിക്കായി, മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്. എം.വി.ഗോവിന്ദനെയും എം.പ്രകാശനെയും പോലെ, അധ്യാപകനായിരുന്നു, അദ്ദേഹം; അതല്ലെങ്കില്‍, പി.ടി. ഭാസ്‌കരപ്പണിക്കരെപ്പോലെ. 1917 നവംബറില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിനു തൊട്ടുപിന്നാലെ ബോള്‍ഷെവിക്കായ ഗലിയേവ്, ബഷ്‌കീര്‍ മുസ്ലിം മേഖലയില്‍നിന്നുള്ളയാളായിരുന്നു. മധ്യേഷ്യന്‍ ജനതയെപ്പറ്റി അവഗാഹമുള്ള സോവിയറ്റ് മുസ്ലിം മേഖലയിലെ ബുദ്ധിജീവി എന്ന നിലയില്‍, വലിയ ജനപ്രീതിയാര്‍ജിച്ചു, ഗലിയേവ് (1892-1940). റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബഷ്‌കീറിലെ എലംബറ്റേവോ ഗ്രാമത്തില്‍ 1892 ജൂലൈ 13 നായിരുന്നു, ജനനം. 12 കുട്ടികളുള്ള പിതാവിന്, അധ്യാപകനെന്ന നിലയില്‍ തുച്ഛവരുമാനമായിരുന്നതിനാല്‍, ദരിദ്രമായിരുന്നു, ഗലിയേവിന്റെ ബാല്യം. അച്ഛനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു; അമ്മ ഒരു രാജകുമാരന്റെ മകളായിരുന്നു. അച്ഛന്‍ താഴേക്കിടയില്‍ നിന്നുള്ളയാളും. ചെറുപ്പംതൊട്ടേ ഗലിയേവ്, അച്ഛന്റെ കൈവശമുള്ള റഷ്യന്‍ ക്ലാസിക്കുകള്‍ വായിച്ചു. ടോള്‍സ്റ്റോയ്, പുഷ്‌കിന്‍ എന്നിവരുടെ കൃതികള്‍ ടാട്ടാര്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. 1913 ല്‍ റൗസ ചാനിഷേവയെ നിക്കാഹ് ചെയ്തു. പാര്‍ട്ടിയുടെ മഹിളാ പ്രസ്ഥാനത്തില്‍ തിളങ്ങിയ അവരും ഗലിയേവും, 1918 ല്‍ പിരിഞ്ഞു. വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായത്, 1905 ലാണ്. വിപ്ലവം അന്നു പരാജയപ്പെട്ടപ്പോള്‍, ഗലിയേവ് ബക്കുവിലേക്ക് കടന്നു. കസാനിലെ ടാട്ടാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ പഠിക്കുമ്പോള്‍, ബോള്‍ഷെവിക്കായി. 1911 ല്‍ ബിരുദമെടുത്തശേഷം, പാതി പട്ടിണിയായ അധ്യാപകനും ലൈബ്രേറിയനുമായി. എങ്കിലും, പത്രങ്ങളില്‍ ലേഖനങ്ങളെഴുതി. ബക്കുവിലെ രാഷ്ട്രീയാന്തരീക്ഷവും 1916 ല്‍ മധ്യേഷ്യയിലുണ്ടായ മുസ്ലിം കലാപവും ഗലിയേവിലെ കമ്യൂണിസ്റ്റിനെ ഉറപ്പിച്ചു. 1917 ല്‍ അവിടെ റഷ്യന്‍ മുസ്ലിം സമ്മേളനത്തില്‍ രൂപംകൊണ്ട മുസ്ലിം കൗണ്‍സിലില്‍ അംഗമായി. അതേവര്‍ഷം കസാനിലേക്കു പോയി, മുള്ളാ നൂര്‍ വാക്‌സിടോവിനെ കണ്ട്, മുസ്ലിം സോഷ്യലിസ്റ്റ് കമ്മറ്റിയുണ്ടാക്കി. നവംബറില്‍ പാര്‍ട്ടിയുടെ മുസ്ലിം വിഭാഗത്തിന്റെ മേധാവിയായി-അന്നത്തെ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എളമരം കരീം എന്നൊക്കെ പറയാം. 1918 ല്‍ മുസ്ലിം കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കമ്മിസ്സാറിയേറ്റ്, വാക്‌സിടോവിന്റെ നേതൃത്വത്തിലുണ്ടാക്കി; അതില്‍ ഗലിയേവ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി. സ്വന്തം സമുദായത്തെ ഒറ്റിക്കൊടുത്താണ് ഗലിയേവ് ബോള്‍ഷെവിക്കായതെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍, അദ്ദേഹം വിശദീകരണം എഴുതി. കിഴക്കിലെ ദേശീയ പ്രസ്ഥാനങ്ങളെപ്പറ്റി ഗലിയേവിനുള്ള ജ്ഞാനത്തില്‍ സ്റ്റാലിന് മതിപ്പുണ്ടായി. സ്റ്റാലിന്‍ പല ദൗത്യങ്ങളും, ഗലിയേവിനെ ഏല്‍പ്പിച്ചു. ലെനിനാകട്ടെ, ദേശീയതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗലിയേവിനെ മോസ്‌കോയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ക്‌സിസത്തിന് ഇസ്ലാമിക മുഖം നല്‍കാനായിരുന്നു, കെ.ഇ.എന്നിനെയും പി.കെ. പോക്കറെയും പോലെ ഗലിയേവിന്റെയും ശ്രമം. ബൂര്‍ഷ്വാകളെയും ഭൂപ്രഭുക്കളെയും പോലെ, സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യക്കാരും, മുസ്ലിങ്ങളെ ദ്രോഹിച്ചെന്ന് അദ്ദേഹം വിശ്വസിച്ചു. മതത്തെയും മാര്‍ക്‌സിസത്തെയും സംയോജിപ്പിക്കാന്‍ ഗലിയേവ് നടത്തിയ ശ്രമം, ബോള്‍ഷെവിക്കുകള്‍ സംശയത്തോടെ കണ്ടു. ഇസ്ലാമിക, തുര്‍ക്കി അനുകൂല വ്യതിയാനം ആ സഖാവില്‍ സ്റ്റാലിന്‍ കണ്ടു. 

എങ്കിലും, പുതിയ സോവിയറ്റ് ഭരണക്രമം, മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, മറ്റൊരു പീഡനക്രമമായി മാറിയെന്ന് ഗലിയേവിനു മനസ്സിലായി. റഷ്യയില്‍ വിപ്ലവം നടത്തി അധികാരമേറ്റത് നാഗരിക തൊഴിലാളി വര്‍ഗമാണ്. അത്, റഷ്യന്‍ ബൂര്‍ഷ്വയെപ്പോലെതന്നെ യൂറോപ്യന്‍ സ്വഭാവമുള്ളതാണ്. മുസ്ലിം ജനതയില്‍നിന്ന് അകന്നതാണ്: ഗലിയേവ് നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ബൂര്‍ഷ്വയും തമ്മിലല്ല പ്രധാന സംഘര്‍ഷം എന്നു ഗലിയേവ് വിശ്വസിച്ചു; കോളനികളിലെയും അര്‍ധകോളനികളിലെയും ജനങ്ങളും മൊത്തം വ്യാവസായികലോകവും തമ്മിലാണ് സംഘര്‍ഷം. ഈ ജനത്തെ സ്വതന്ത്രരാക്കാന്‍ സോവിയറ്റ് ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. സോവിയറ്റ് ഭരണകൂടവും ഈ ജനത്തെ അടിച്ചമര്‍ത്തുകയും ചെങ്കൊടിക്കുകീഴില്‍ സാമ്രാജ്യത്വനയം കൈക്കൊള്ളുകയും ചെയ്യും. അതിനാല്‍, കോളനികളിലെ ജനം, യൂറോപ്യന്‍ ആധിപത്യത്തിനെതിരെ ഐക്യപ്പെടുകയും സ്വന്തം പാര്‍ട്ടികളുണ്ടാക്കുകയും ബോള്‍ഷെവിക് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു (കോമിന്റേണ്‍) പകരം സ്വന്തം ഇന്റര്‍നാഷണലുണ്ടാക്കുകയും പാശ്ചാത്യ കോളനി ശക്തികള്‍ക്കും റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ പോരാടുകയും വേണം. കോളനീ വിരുദ്ധ പ്രത്യയശാസ്ത്രത്തെ ഇസ്ലാമിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത്, സായുധസേനാ  പിന്തുണയുള്ള ഏകകക്ഷി സംവിധാനവും ഭരണകൂടവും സൃഷ്ടിക്കണം. ഈ പരിപാടിവച്ച്, ഗലിയേവ്, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു ഭിന്നമായി, ഒരു മുസ്ലിം പാര്‍ട്ടിയും സ്വതന്ത്ര ടാട്ടാര്‍-ബഷ്‌കീര്‍ രാഷ്ട്രവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ലെനിനിസത്തിനും ബോള്‍ഷെവിക് പാര്‍ട്ടിക്കും സോവിയറ്റ് ഭരണകൂടത്തിനും എതിരാണെന്ന് വിധിച്ച്, സ്റ്റാലിന്‍ ഇതിനെ അടിച്ചമര്‍ത്തി. 1923 ല്‍ പാര്‍ട്ടിയില്‍നിന്ന് ഗലിയേവിനെ പുറത്താക്കി, വിദേശ ചാരസംഘടനകളുടെ ഏജന്റാണെന്നു മുദ്ര കുത്തി. 1936-37 ലെ മഹാ ശുദ്ധീകരണകാലത്ത് പാര്‍ട്ടിയിലെ വമ്പന്മാരെ സ്റ്റാലിന്‍ ഉന്‍മൂലനം ചെയ്തത് ഇത്തരം വ്യാജ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു; ആദ്യ സംഭവം ഗലിയേവിന്റേതായിരുന്നു. 1940 ജനുവരി 28 ന് ഗലിയേവിനെ വെടിവച്ചുകൊന്നു. അദ്ദേഹത്തെ ഇപ്പോള്‍, ആരും ഓര്‍ക്കുന്നില്ല. 1923 ജൂണിലെ ഒരു പ്രസംഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞത്, ഗലിയേവിനെ തടവിലാക്കിയത്, അയാളുടെ ഇസ്ലാമിക, തുര്‍ക്കി അനുകൂല വീക്ഷണങ്ങള്‍ കാരണമല്ല, തുര്‍ക്കിസ്ഥാനിലെ ബസ്മാക്ക് കലാപകാരികളുമായി ചേര്‍ന്ന്, പാര്‍ട്ടിക്കെതിരെ അയാള്‍ ഗൂഢാലോചന നടത്തിയതുകൊണ്ടാണ്, എന്നാണ്. 
മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ ഭാരതത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നുവെന്നു നമുക്കറിയാം; അന്നത്തെ പൊളിറ്റ് ബ്യൂറോ അംഗം ഡോ.ജി. അധികാരിയാണ്, ആ സിദ്ധാന്തം പാര്‍ട്ടിയില്‍ നടപ്പാക്കിയത്. 1973 ല്‍, മുസ്ലിം ദേശീയതാ പ്രശ്‌നം അദ്ദേഹം ഉയര്‍ത്തി. ഭിന്ന ദേശീയതകളെ അംഗീകരിക്കുന്നതായിരുന്നു, സോവിയറ്റ് പാര്‍ട്ടി നയം. അതുപോലെ, ഭാരതത്തില്‍, മുസ്ലിം ഭാഷാ, മതഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്, ബലൂചിസ്ഥാന്‍, സിന്ധ്, ബംഗാള്‍ എന്നിവ ചേര്‍ത്ത് ഭാരതത്തിനകത്ത് പ്രത്യേക മുസ്ലിം രാഷ്ട്രമാകാം എന്നായിരുന്നു, കമ്യൂണിസ്റ്റ് സിദ്ധാന്തം. മുസ്ലിംലീഗ് മുസ്ലിങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്നും അതിനാല്‍ അത് മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സംഘടനയാണെന്നും കോണ്‍ഗ്രസ് എല്ലാ ഭാരതീയരുടെയും സ്വാതന്ത്ര്യസംഘടനയാണെന്നും പാര്‍ട്ടി വാദിച്ചു. രണ്ടുതരം സ്വാതന്ത്ര്യസംഘടന എന്ന വാദത്തിലെ വൈരുദ്ധ്യം, 1947 ലാണ് പാര്‍ട്ടി തിരിച്ചറിഞ്ഞത്. പാക്കിസ്ഥാന്‍ വാദത്തെ അനുകൂലിച്ച പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്നു, ഉര്‍ദു സാഹിത്യകാരന്‍ സജ്ജാദ് സഹീര്‍. ഹൈദരാബാദിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഹുസൈന്‍ സഹീറിന്റെ സഹോദരനായിരുന്നു, സജ്ജാദ്. നെഹ്‌റുവുമായി അടുപ്പമുണ്ടായിരുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവര്‍. ഇവരുടെ മൂത്ത സഹോദരന്‍ അലി സഹീര്‍, യുപിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴിയാണ്, സജ്ജാദ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. ഫൈസ്പൂര്‍ എഐസിസി കാലത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കമ്യൂണിസ്റ്റ് ഫ്രാക്ഷനില്‍ സഹീറിനൊപ്പം അംഗമായിരുന്നു, ഇഎംഎസ്. ജര്‍മനിയില്‍നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരായിരുന്നു, ഡോ. ഹുസൈനും, പാര്‍ട്ടി പിബി അംഗം, ഡോ. ഗംഗാധര്‍ അധികാരിയും. പാര്‍ട്ടി നേതാവുതന്നെയായ ഡോ. ഇസഡ്.എ.അഹമ്മദ്, ഭാര്യ ഹാജ്‌റാ ബീഗം, മഹമൂദ് സഫര്‍, ഡോ.റഷീദാ ജഹാന്‍ എന്നിവര്‍ക്കൊപ്പം, ഉര്‍ദുവിലെ നവീന സാഹിത്യത്തിന്റെ വക്തവായിരുന്നു, സജ്ജാദ് സഹീര്‍. തകഴിയും കേശവദേവും പൊന്‍കുന്നം വര്‍ക്കിയും ബഷീറും എസ്.കെ. പൊറ്റെക്കാട്ടും 'അഞ്ചു ചീത്തക്കഥകള്‍' ഇറക്കിയപോലെ, ഇവരും കഥാസമാഹാരം ഇറക്കിയിരുന്നു; മുപ്പതുകളില്‍, തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇസഡ്. എ. അഹമ്മദിനെ വിവാഹം ചെയ്ത ഹാജ്‌റ ബീഗം, മുസ്ലിം യാഥാസ്ഥിതികരെ ഞെട്ടിച്ചിരുന്നു. സ്റ്റാലിനുവേണ്ടി മാക്‌സിംഗോര്‍ക്കി 1935 ല്‍ ലണ്ടനില്‍ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചപ്പോള്‍, അതില്‍ പങ്കെടുത്ത സഹീറാണ്, 1936 ല്‍ ലക്‌നൗവില്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ ആദ്യസമ്മേളനം ചേര്‍ന്നപ്പോള്‍, ജനറല്‍ സെക്രട്ടറിയായത്. ആ സമ്മേളനത്തിലെ ഏക മലയാളിയായിരുന്നു, കെ. ദാമോദരന്‍. എങ്കിലും, പാര്‍ട്ടി പാക്കിസ്ഥാന്‍ വാദം ഉപേക്ഷിച്ചപ്പോള്‍, സഹീറിനും കൂട്ടര്‍ക്കും നിരാശയായി. 1964 ലെ പിളര്‍പ്പില്‍, സഹീര്‍ വലതു ചേരിക്കൊപ്പം പോയി. പാക്കിസ്ഥാന്‍ വാദം നിലനില്‍ക്കെയാണ് 1946 ഓഗസ്റ്റില്‍ 'അവസാന പോരാട്ടത്തിനുവേണ്ടി' എന്ന രേഖ പാസാക്കി പാര്‍ട്ടി സായുധകലാപം അംഗീകരിച്ചത്. ഇത്, 'ഓഗസ്റ്റ് പ്രമേയം' എന്നറിയപ്പെട്ടു. പാക്കിസ്ഥാന്‍ ആവശ്യം ഉന്നയിച്ച മുസ്ലിംലീഗ്, 1946 ഓഗസ്റ്റ് 16 പ്രത്യക്ഷ സമരദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. ഇതോട് സഹകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. മാപ്പിളമാര്‍ കലാപം നടത്തണമെന്ന് ഒരു ലഘുലേഖയില്‍ ഇഎംഎസ് ആഹ്വാനം ചെയ്തു. 1946 മാര്‍ച്ചില്‍ മലപ്പുറത്തുനിന്ന് മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ച ഇഎംഎസിന് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 16 ശതമാനം മാത്രമാണ് കിട്ടിയത്-പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് വോട്ട്. അങ്ങനെ തങ്ങള്‍ തള്ളിയ ഇഎംഎസിന്റെ ലഘുലേഖയും അവര്‍ തള്ളി. കെ. കേളപ്പനും യു. ഗോപാല മേനോനും രംഗത്തിറങ്ങിയാണ്, ഇഎംഎസ് ഒരുക്കിയ ചളിക്കുണ്ടില്‍ വീഴാതെ, മാപ്പിളമാരെ ശാന്തരാക്കിയത്. ഈ ഓഗ്സ്റ്റ് പ്രമേയത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു, പുന്നപ്ര വയലാറും തെലങ്കാനയും; കമ്യൂണിസ്റ്റ്-മുസ്ലിം ഐക്യമായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച പാക്കിസ്ഥാന്‍ സിദ്ധാന്തത്തിന്റെ കാതല്‍

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...