Wednesday 12 June 2019

സാർത്ര് ആകാൻ പഠിച്ച മുകുന്ദൻ

ലയാള സാഹിത്യത്തിലെ കാലഹരണപ്പെട്ട പുണ്യാളനായ എം.മുകുന്ദന്‍, കോഴിക്കോട്ട്, ഉറക്കെ ചിന്തിക്കുകയുണ്ടായി. 'കേശവന്റെ വിലാപങ്ങള്‍: നോവല്‍ പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു:

 ''രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണ്. എഴുത്തുകാരന് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ്; ഇവിടെ സാഹിത്യകാരന്മാര്‍ സുരക്ഷിതരാണ്.'' 

മാഹിയില്‍ ജനിച്ച മുകുന്ദന്റെ എഴുത്തിന്റെ വേരുകള്‍ ഫ്രാന്‍സിലാണെന്ന് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കൊക്കെ അറിയാം. ഫ്രഞ്ച് നോവലിസ്റ്റായ റൊബ്ബേ ഗ്രിയേയെപ്പോലുള്ളവരുടെ പുസ്തകങ്ങള്‍  പരിഭാഷ ചെയ്ത് മലയാളത്തില്‍ വന്നാല്‍ പൊട്ടുന്ന കുമിള മാത്രമാണ്, മുകുന്ദന്‍. കേരളീയതയ്‌ക്കോ ഭാരതീയതയ്‌ക്കോ പകരം, മുകുന്ദന്റെ കഥകളിലും നോവലുകളിലും അസ്തിത്വവാദം നീറിനില്‍ക്കുന്നതിന് കാരണം, മുകുന്ദന്‍ ഫ്രഞ്ചില്‍ ചിന്തിക്കുന്നതുകൊണ്ടാണ്. 
പക്ഷേ, ഫ്രാന്‍സില്‍ ജീവിച്ച ഴാങ് പോള്‍ സാര്‍ത്ര്, ആല്‍ബേര്‍ കമ്യു, റെയ്മണ്ട് ആരോണ്‍, മോറിസ് മെര്‍ലോ പോണ്ടി, സിമൊങ് ദ് ബുവ്വ എന്നിവരെ മറന്നുകൊണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലപ്പട്ടം മുകുന്ദന്‍ ചാര്‍ത്തിക്കൊടുത്തത് ആർക്കും എളുപ്പം മനസ്സിലാവില്ല. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തില്‍നിന്ന് പിരിയുകയും അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടുകയും ചെയ്തശേഷം, തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റാക്കിയ പിണറായി ഗ്രൂപ്പിനോടുള്ള ഉപകാര സ്മരണ തികട്ടി വന്നതുകൊണ്ടുണ്ടായ ഓക്കാനവും ഛര്‍ദിയുമാകണം, കാരണം. സാര്‍ത്രിന്റെ ആദ്യ നോവലിന്റെ പേരു തന്നെ 'ഓക്കാനം' (Nausea) എന്നാണല്ലോ. 

2016 ലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായ, സാറാ ബേക്‌വെല്‍ എഴുതിയ, 'അറ്റ് ദ എക്‌സിസ്റ്റന്‍ഷ്യല്‍ കഫേ' എന്ന പുസ്തകം വായിച്ച് അടച്ച ശേഷമാണ് ഇത് എഴുതുന്നത്. മുകളില്‍ പറഞ്ഞവര്‍ക്കു പുറമേ, അസ്തിത്വവാദത്തിന് വിത്തിട്ട ഫ്രഞ്ച് തത്വചിന്തകരായ മാര്‍ട്ടിന്‍ ഹൈഡഗര്‍, എഡ്മണ്ട് ഹുസ്സേള്‍, കാള്‍ ജാസ്‌പേഴ്‌സ് തുടങ്ങിയവരുടെ കൂടി ജീവിത മുഹൂര്‍ത്തങ്ങളാണ്, ഈ പുസ്തകത്തിലുള്ളത്. സാര്‍ത്ര്, ബുവ്വ, കമ്യു, മെര്‍ലോ പോണ്ടി എന്നിവര്‍ സ്ഥിരമായി ഒരു കഫേയില്‍ മദ്യപിക്കുന്നവരായിരുന്നു. വല്ലപ്പോഴും, 'നട്ടുച്ചക്കിരുട്ട്' എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ആര്‍തര്‍ കോയ്സ്ലറും എത്തിയിരുന്നു. സാര്‍ത്രിനൊപ്പം സഹജീവിതം നയിച്ചവരായിരുന്നു ബുവ്വ. അവരുടെ ലെസ്ബിയന്‍ സുഹൃത്തുക്കളെ സാര്‍ത്രിന് പങ്കിട്ടിരുന്നുവെന്നറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി.



 മുപ്പതുകളില്‍ ഫ്രാന്‍സില്‍, സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ മേല്‍നോട്ടത്തില്‍ നടന്ന, വിമതരുടെയും എഴുത്തുകാരുടെയും കൂട്ട ഉന്മൂലനങ്ങളുടെ വാര്‍ത്തകള്‍ എത്തി. കൃത്രിമ വിചാരണകളില്‍, ശത്രുക്കള്‍ 'കുറ്റം ഏറ്റുപറയുകയും' അവരെ വെടിവച്ചു കൊല്ലുകയും ചെയ്യുകയായിരുന്നു. 1946 ല്‍ വിക്തോര്‍ ക്രാവ്‌ചെങ്കോ അവിടെനിന്ന് രക്ഷപ്പെട്ട്, 'ഐ ചോസ് ഫ്രീഡം' എന്ന പുസ്തകമെഴുതി. 1947 ല്‍ ഇത് ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്തത് എഴുത്തുകാരെ ഞെട്ടിച്ചു. കമ്യൂണിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ 'ലെ ലെറ്ററെ ഫ്രാങ്‌സ്വ' ഈ പുസ്തകത്തെ 'അമേരിക്കയുടെ വ്യാജനിര്‍മിതി' എന്നാക്ഷേപിച്ചു. ക്രാവ്‌ചെങ്കോ, മാസികക്കെതിരെ കേസു കൊടുത്തു വിജയിച്ചു. ഒരു ഫ്രാങ്ക് നഷ്ടപരിഹാരമായി കിട്ടി. അടുത്ത കൊല്ലം, ഇതേ മാസികക്കെതിരെ സമാനമായ കുറ്റത്തിന് ബുക്കന്‍വാള്‍ഡില്‍ നിന്ന് രക്ഷപ്പെട്ട  ഡേവിഡ് റൂസെറ്റ് കേസു കൊടുത്തു. സോവിയറ്റ് ഉന്മൂലന ക്യാമ്പുകളെപ്പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട റൂസെറ്റിനെ മാസിക ആക്ഷേപിച്ചു. സോവിയറ്റ് യൂണിയന്‍ എഴുത്തുകാരുടെയോ തൊഴിലാളികളുടെയോ പറുദീസയല്ല എന്ന വിശ്വാസം ഫ്രാന്‍സില്‍ ശക്തിപ്പെട്ടു. 
റഷ്യയ്ക്ക് ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന് ഫ്രാന്‍സ് 1951 ല്‍ ഏതല്‍, ജൂലിയസ് റോസന്‍ബര്‍ഗ് ശാസ്ത്രജ്ഞ ദമ്പതികളെ വധശിക്ഷയ്ക്ക് വിധിച്ചു. 1953  ല്‍ ശിക്ഷ നടപ്പാക്കി. സാര്‍ത്ര്, 'ലിബറേഷന്‍' പത്രത്തില്‍, രോഷാകുലനായി കത്തെഴുതി.

 ദസ്തയേവ്‌സ്‌കി, ഇതിനും എഴുപത് വര്‍ഷം മുന്‍പ് 'ബ്രദേഴ്‌സ് കാരമസോവ്' നോവലില്‍, അധികാരത്തിന്റെ പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്തിരുന്നു. കാരമസോവ്, സഹോദരന്‍ അല്യോഷയോട്, ഇനിയുള്ള കാലം മുഴുവന്‍, മനുഷ്യന്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ അല്യോഷയ്ക്ക് കഴിയും എന്നു സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ, അതു സാധിക്കാന്‍, ദാ, അപ്പുറത്തു കാണുന്ന ശിശുവിനെ കൊല്ലേണ്ടിവരും. സമ്മതമാണോ? ''അല്ല,'' അല്യോഷയുടെ ഉത്തരം കൃത്യമായിരുന്നു. കോടികളുടെ ആഹ്ളാദത്തിന്, ഒരു കുഞ്ഞിനെപ്പോലും കൊല്ലാന്‍ സാധ്യമല്ല. ലോകത്ത് ചില കാര്യങ്ങളില്‍, അളവുകളോ, കച്ചവടമോ പറ്റില്ല.

നാല്‍പതുകളിലെ ഫ്രാന്‍സില്‍, അല്യോഷയുടെ നിലപാട് നിരന്തരം കൈക്കൊണ്ടിരുന്നയാളായിരുന്നു, ആല്‍ബേര്‍ കമ്യു. 'ഇരകളോ കൊലയാളികളോ അല്ല' എന്ന ലേഖനത്തില്‍, കമ്യു എഴുതി: ''കൊലയുമായി സന്ധിയിലാകുന്നവര്‍ ആരുമാകട്ടെ, ആ കൂട്ടത്തില്‍, ഞാനില്ല.'' 1949 ല്‍ കമ്യു എഴുതിയ 'ദ ജസ്റ്റ്' എന്ന നാടകത്തില്‍, ഒരു രാഷ്ട്രീയ കൊലപാതകത്തിനിടയില്‍, വഴിപോക്കന്മാരെ കൂടി കൊല്ലേണ്ടിവരുമോ എന്നു ചര്‍ച്ച ചെയ്യുന്ന റഷ്യന്‍ തീവ്രവാദികളെ കാണാം. അതു തെറ്റാണെന്ന് കമ്യു കരുതി. 1954 ല്‍ കമ്യുവിന്റെ സ്വന്തം രാജ്യമായ അള്‍ജിയേഴ്‌സില്‍, കലാപകാരികള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് ഭരണകൂടവും വധശിക്ഷകള്‍ നടപ്പാക്കി. കമ്യു, രണ്ടിനെയും എതിര്‍ത്തു. ആളുകള്‍ ക്രൂരതകള്‍ ചെയ്‌തെന്നുവരാം. എന്നാല്‍, എഴുത്തുകാരും ഉദ്യോഗസ്ഥരും അതിനെ ന്യായീകരിക്കരുത്. 1957ല്‍, സാര്‍ത്രിന് മുന്‍പേ നൊബേല്‍ സമ്മാനം കിട്ടിയ കമ്യു നടത്തിയ പ്രഭാഷണത്തില്‍, എന്തുകൊണ്ട് അദ്ദേഹം കലാപകാരികളെ അനുകൂലിക്കുന്നില്ല എന്ന ചോദ്യമുണ്ടായി. കമ്യു പറഞ്ഞു:

 ''അള്‍ജിയേഴ്‌സിലെ ട്രാംവേകളില്‍ ആളുകള്‍ ഇപ്പോള്‍ ബോംബുവയ്ക്കുന്നു. എന്റെ അമ്മ ആ ട്രാംവേകളില്‍ ഒന്നിലുണ്ടാകാം. അതാണ് നീതിയെങ്കില്‍, എനിക്ക് വേണ്ടത്, അമ്മയെയാണ്.'' 

എന്നാല്‍, സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോ-
പോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 
സാർത്ര്  പ റഞ്ഞു: 

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോ-പോണ്ടിക്കു തോന്നി. ചിലപ്പോള്‍, സാര്‍ത്ര്, അല്യോഷയെപ്പോലെയോ കമ്യുവിനെപ്പോലെയോ ആകുന്നുണ്ടെന്നും തോന്നി. അല്യോഷയുടെ നിലപാടല്ല ശരിയെന്ന് കണ്ട്, അതില്‍നിന്ന് പൂര്‍ണമായും പിന്നീട് സാര്‍ത്രും ബുവ്വയും മാറി. ഒരു കുഞ്ഞിനെ ആയിരം കുഞ്ഞുങ്ങള്‍ക്കുനേരെ നിര്‍ത്തി നോക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് അവര്‍ സിദ്ധാന്തിച്ചു. ചിലപ്പോള്‍ കൈകളില്‍ ചോര പുരളേണ്ടിവരുമെന്ന് വിശ്വസിച്ച അവര്‍, കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. 
സാർത്രും കാമുവും 
വെനീസില്‍ 1956 ല്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍, ഇംഗ്ലീഷ് കവി സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ സാര്‍ത്രിനോട് ചോദിച്ചു:

 ''ഒരു കമ്യൂണിസ്റ്റ് ഭരണകൂടം താങ്കളെ, തെറ്റായി ശിക്ഷിച്ച് തടവിലിട്ടാല്‍ താങ്കളുടെ ആഗ്രഹം എന്തായിരിക്കും? സുഹൃത്തുക്കള്‍ താങ്കളുടെ മോചനത്തിനായി പ്രചാരണം നടത്തിയാല്‍, ആ പ്രചാരണം ആ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും അതിന്റെ ഭാവിയെ അപകടത്തിലാക്കുകയും ചെയ്താല്‍ അതു സ്വീകരിക്കുമോ? അതോ, ഏതോ വലിയ നന്മയ്ക്കായി സ്വന്തം വിധിയെ സ്വീകരിക്കുമോ?''

 ഒരു നിമിഷം ആലോചിച്ച്, സാര്‍ത്ര് പറഞ്ഞു:

 ''ആ പ്രചാരണത്തെ ഞാന്‍ അനുകൂലിക്കില്ല.'' 

മറുപടി ഇഷ്ടപ്പെടാതെ, സ്‌പെന്‍ഡര്‍ പറഞ്ഞു:

 ''ഒരാളെ അന്യായമായി തടവിലിട്ടിരിക്കുന്നതാണ്, ഏറ്റവും നല്ല പ്രതിഷേധ കാരണം.'' 

''അതുതന്നെയാണ് നാടകത്തിലെ സമസ്യ,'' സാര്‍ത്ര് പറഞ്ഞു, ''ഒരാള്‍ക്കെതിരായ അനീതി ഇനി ഒരു വിഷയമല്ല.'' 
കാമു,കോയ്സ്ലർ 
ഇരുവരും തമ്മില്‍ നടന്ന സംഭാഷണം, ആര്‍തര്‍ കോയ്സ്ലറുടെ 'നട്ടുച്ചക്കിരുട്ട്' എന്ന നോവലിന്റെ കഥാബീജത്തെ ഓര്‍മിപ്പിക്കുന്നു. കമ്യൂണിസ്റ്റുകാരനായിരുന്ന്, കമ്യൂണിസ്റ്റ് വിരുദ്ധനായ ആളാണ്, കോയ്സ്ലര്‍. 1940 ല്‍ പുറത്തുവന്ന ആ നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു. 

പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി. സാര്‍ത്രും ബുവ്വയും കമ്യുവും കോയ്സ്ലറും നല്ല സുഹൃത്തുക്കളായിരുന്ന 1946 ല്‍, ഒരു കുടിയേറ്റ റഷ്യന്‍ നൈറ്റ് ക്ലബില്‍, സൗഹൃദവും രാഷ്ട്രീയ പ്രതിബദ്ധതയും അവര്‍ ചര്‍ച്ച ചെയ്തു. ഒരു രാഷ്ട്രീയ എതിരാളിക്കൊപ്പം സുഹൃത്താകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, പറ്റും എന്ന് കമ്യുവും പറ്റില്ലെന്ന് കോയ്സ്ലറും മറുപടി നല്‍കി. പറ്റുമെന്നുള്ളതിന് തെളിവാണ് എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതെന്ന് ബുവ്വ പറഞ്ഞപ്പോള്‍ പ്രശ്‌നം തീര്‍ന്നു. 1947 ല്‍ ഇതേ പ്രശ്‌നം പൊന്തിവന്നപ്പോള്‍, കോയ്സ്ലര്‍ സാര്‍ത്രിന്റെ തലയിലേക്ക്, ഗ്ലാസ് എറിഞ്ഞു. കോയ്സ്ലറുടെ ഭാര്യ മാമെയ്‌നുമായി സാര്‍ത്ര് കൊഞ്ചിക്കുഴയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നുമില്ല. ആടിയാടി പുറത്തെത്തിയ കോയ്സ്ലറെ, തോളില്‍ കൈവച്ച് കമ്യു ശാന്തനാക്കാന്‍ ശ്രമിച്ചു. കോയ്സ്ലര്‍, കമ്യുവിനെ തല്ലി; കമ്യു തിരിച്ചുതല്ലി. സാര്‍ത്രും ബുവ്വയും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി, കമ്യുവിനെ അയാളുടെ കാറില്‍ കയറ്റി. വീട്ടിലെത്തുംവരെയും കമ്യു കരഞ്ഞുകൊണ്ടു പുലമ്പി: ''എന്റെ കൂട്ടുകാരനായിട്ടും, അയാള്‍ എന്നെ തല്ലി.''


ബുവ്വയും സാർത്രും 

 ഭിന്നരാഷ്ട്രീയ വീക്ഷണമുള്ളവരുമായി ഒന്നിച്ചുപോകാനാവില്ല എന്ന കോയ്സ്ലറുടെ അഭിപ്രായത്തോട് സാര്‍ത്രും ബുവ്വയും പിന്നീട് യോജിച്ചു. അവര്‍ അകന്നു. സാര്‍ത്ര്, കമ്യൂണിസ്റ്റ് രാജ്യമായ ഹംഗറിയിലേക്ക് സോവിയറ്റ് ടാങ്കുകള്‍ കുതിച്ചപ്പോഴും (1956) കമ്യൂണിസ്റ്റ് ഭരണകൂടത്തോടൊപ്പം നിന്നു. പിന്നെ, ചെക്കോസ്ലോവാക്യയിലേക്ക് സോവിയറ്റ് പട്ടാളം കുതിച്ചപ്പോള്‍ (1968), സാര്‍ത്രിന് പന്തികേടു തോന്നി, അദ്ദേഹം കമ്യൂണിസത്തില്‍ നിന്ന് വഴിമാറി. സാര്‍ത്രിന് വഴിമാറാന്‍ കഴിഞ്ഞത്, അദ്ദേഹം അവാര്‍ഡുകള്‍ക്കോ, അക്കാദമി സ്ഥാനങ്ങള്‍ക്കോ പിറകെ പോകാതിരുന്നതുകൊണ്ടു കൂടിയാണ്; മുകുന്ദന്  പുരസ്‌കാരങ്ങൾ  കിട്ടാനുണ്ട്. നൊബേല്‍ സമ്മാനവും സാര്‍ത്ര് നിരസിക്കുകയായിരുന്നു. അത് കുടിയേറ്റക്കാരായ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് കൊടുക്കുന്നതാണ് എന്ന് സാര്‍ത്ര് പറഞ്ഞതില്‍, നേരത്തെ അതു കിട്ടിയ കമ്യുവിനോടുള്ള കൊതിക്കെറുവുണ്ടായിരുന്നിരിക്കാം. മുന്‍പേ കമ്യൂണിസത്തില്‍ നിന്ന് വഴിമാറിയ ആളായിരുന്നു, കമ്യു. സാര്‍ത്രിനെക്കാള്‍, ഇന്ന് നിലനില്‍ക്കുന്നത്, കമ്യുവും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമാണ്. എം.ടി.വാസുദേവന്‍ നായരുടെയോ മുകുന്ദന്റെയോ പുസ്തകങ്ങള്‍ കാലത്തെ അതിജീവിക്കില്ലെന്നും പറയാം. കൃത്രിമത്വവും കാപട്യവും, ഭീമനായി വന്നാലും, അല്‍ഫോന്‍സായി വന്നാലും, കേശവനായി വന്നാലും, വായനക്കാര്‍ തിരിച്ചറിയും. 
അതുകൊണ്ട്, ആ ചോദ്യം മുകുന്ദനോടു ചോദിക്കട്ടെ: ടി.പി.ചന്ദ്രശേഖരനെ മാര്‍ക്‌സിസ്റ്റുകള്‍ കൊന്നപ്പോള്‍, മുകുന്ദന്‍, നിങ്ങള്‍ എവിടെയായിരുന്നു?

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...