Wednesday 12 June 2019

ഗാന്ധിവധം;ആശയം റഷ്യയിൽ നിന്ന്

പുനെയില്‍ ഹിന്ദുമഹാസഭാ സെക്രട്ടറിയായിരുന്ന നാഥുറാം ഗോഡ്‌സെയ്ക്ക് ഗാന്ധി വധം നടപ്പാക്കുന്നതിനെ സംബന്ധിച്ച ആശയം കിട്ടിയതു റഷ്യന്‍ തീവ്രവാദികളില്‍ നിന്നാണെന്ന് വിചാരണാ വേളയില്‍ വ്യക്തമായിരുന്നു. 1947 ഓഗസ്റ്റില്‍ ഭാരതവിഭജന സമയത്തുതന്നെ ഗാന്ധിയെ കൊല്ലാന്‍ തീരുമാനിച്ചെങ്കിലും നവംബറിലാണ്, ആയുധങ്ങള്‍ക്കു ശ്രമം തുടങ്ങിയത്. വിഭജനത്തെ തുടര്‍ന്നുള്ള ദുരന്തസംഭവങ്ങള്‍ക്ക് ഗാന്ധി മാത്രമാണ് ഉത്തരവാദി എന്ന്, അയാള്‍ വിശ്വസിച്ചു. ആസൂത്രണം പിഴതെറ്റാതിരിക്കാന്‍, സമര്‍പ്പണമുള്ള നാലഞ്ചുപേര്‍ ഉണ്ടാകണമെന്ന് അയാള്‍ കണ്ടു. 
മുന്‍ നൂറ്റാണ്ടിലെ റഷ്യന്‍ ഭീകരരെയാണ് അയാള്‍ മാതൃകയാക്കിയതെന്ന്, വിചാരണാ രേഖകള്‍ പരിശോധിച്ച റോബര്‍ട്ട്  പെയ്ന്‍ 'മഹാത്മാഗാന്ധിയുടെ ജീവിതവും മരണവും' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ആക്രമണത്തിനു മുന്‍നിര വേണം; കരുതലാളുകളും വേണം. ഇങ്ങനെ റഷ്യന്‍ തീവ്രവാദികള്‍ കൊലകള്‍ നടപ്പാക്കിയതിന്റെ നിരവധി കഥകള്‍ അന്നു പ്രചാരത്തിലുണ്ടായിരുന്നു. ഭാരതത്തില്‍ പൊതുവേ അറിയപ്പെട്ടിരുന്ന, ഇക്കാര്യങ്ങള്‍ വിവരിച്ച പുസ്തകമായിരുന്നു, സര്‍ സാമുവല്‍ ഹോറെയുടെ 'നാലാം മുദ്ര' (The Fourth Seal). റഷ്യയില്‍ ഗ്രാന്‍ഡ് ഡ്യൂക്ക് സെര്‍ജിയസിന്റെ കൊലപാതകം നടത്തിയ തീവ്രവാദികളെ ബോറിസ് സാവിന്‍കോവ് നയിച്ചതിന്റെ കഥയാണ്, അതിലുള്ളത്. ഗാന്ധി ഈ പുസ്തകം യെര്‍വാദാ ജയിലില്‍ വച്ചു വായിച്ചിരുന്നു. ''സെര്‍ജിയസിനെ കൊന്ന ഇവാന്‍ കലിയായേവിനെ സംബന്ധിച്ച ഖണ്ഡികകള്‍ പകര്‍ത്താന്‍ കഴിയുന്നതാണെന്ന് ഗാന്ധി, സെക്രട്ടറി മഹാദേവ് ദേശായിയോടു പറഞ്ഞിരുന്നു,'' റോബര്‍ട്ട് പെയ്ന്‍ എഴുതുന്നു (The life and Death of Mahatma Gandhi', പേജ് 619). 
ഇക്കഥ, പ്രമുഖ അള്‍ജീരിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ അല്‍ബേര്‍ കമ്യു നാടകമാക്കി- 'സംഘകൊലയാളികള്‍' (The Just Assassins1949). സാവിന്‍കോവിന്റെ ഓര്‍മകളാണ്, കമ്യു ആധാരമാക്കിയത്.


ഉക്രൈനില്‍ ജനിച്ച് റഷ്യയില്‍ മരിച്ച ബോറിസ് വിക്തറോവിച്ച് സാവിന്‍കോവ് (1879-1925), സാര്‍ ചക്രവര്‍ത്തിമാരെയും തുടര്‍ന്നുവന്ന ഭരണകൂടത്തെയും വെറുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു, അയാളാണ് 1904 ല്‍ മന്ത്രി വ്യാചസ്ലേവ് കോണ്‍സ്റ്റാന്റിനോവിച്ച് പ്ലെഹ്‌വേയുടെയും 1905 ല്‍ സാര്‍ ചക്രവര്‍ത്തിയുടെ അമ്മാവനും മോസ്‌കോയില്‍ ഗവര്‍ണര്‍ ജനറലുമായ സെര്‍ജി അലക്‌സാണ്ടറോവിച്ചിന്റെയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. 
തീവ്രവാദിയെന്ന നിലയിലെ പ്രവൃത്തികളെ ആധാരമാക്കി അയാള്‍ വിവിധ തൂലികാ നാമങ്ങളില്‍ നോവലുകള്‍ എഴുതി. സാവിന്‍കോവ് സോഷ്യലിസ്റ്റ് റവല്യൂഷനറി പാര്‍ട്ടിയില്‍ ചേര്‍ന്നത്, 1903 ലായിരുന്നു. അയാള്‍ അതിന്റെ ഒരു തീവ്രവാദി ഗ്രൂപ്പിന്റെ നേതാവായി. ഒന്നാംലോക യുദ്ധക്കാലത്ത് ഫ്രഞ്ച് പട്ടാളത്തില്‍ സേവനം ചെയ്ത്, 1917 ലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം, റഷ്യയില്‍ തിരിച്ചെത്തി. അയാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടാള കമ്മിസ്സാറും യുദ്ധകാര്യ ഉപമന്ത്രിയുമായി. അതായത്, കൊലയാളി, മാര്‍ക്‌സിസ്റ്റായി. ലെനിന്‍ രംഗത്തുവരുന്നതിന് മുന്‍പുള്ള ഇടക്കാല ഭരണകൂടത്തിലെ ത്രിമൂര്‍ത്തികളായിരുന്നു, പ്രധാനമന്ത്രി എ.എഫ്.കെരന്‍സ്‌കി, ജനറല്‍ എല്‍.ജി.കോര്‍ണിലോവ്, സാവിന്‍കോവ് എന്നിവര്‍. 1917 ഓഗസ്റ്റില്‍, സാവിന്‍കോവ്, കെരന്‍സ്‌കിക്ക് എതിരെ, കോര്‍ണിലോവിനെ പിന്തുണച്ചു. കോര്‍ണിലോവിന്റെ അട്ടിമറി ശ്രമങ്ങള്‍, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വായിച്ചിരിക്കിനിടയില്ലാത്ത ജോണ്‍ റീഡിന്റെ 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിനങ്ങള്‍' എന്ന പുസ്തകത്തില്‍ ഇഎംഎസും പി.ഗോവിന്ദപ്പിള്ളയും വായിച്ചിട്ടുണ്ടാകും. ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം, സാവിന്‍കോവ് ഒരു വിമത പട്ടാള സംഘമുണ്ടാക്കി, ബോള്‍ഷെവിക്കുകള്‍ക്കെതിരെ നീങ്ങി. അതു പരാജയപ്പെട്ടപ്പോള്‍, സാവിന്‍കോവ് പാരീസിലേക്കു പോയി, സോവിയറ്റ് ഭരണകൂടത്തിനെതിരെ സഖ്യശക്തികളുടെ പിന്തുണ തേടി. പോളണ്ടിലെ പട്ടാളവുമായി ബന്ധമില്ലെങ്കിലും, 1921 ല്‍ സോവിയറ്റ്-പോളണ്ട് സന്ധിയുണ്ടായതില്‍ നിരാശനായി പാരീസിലേക്ക് മടങ്ങി. റഷ്യയിലേക്ക് തിരിച്ചെത്താമെന്ന് ചിലര്‍ കൊടുത്ത ഉറപ്പില്‍ അവിടെച്ചെന്നപ്പോള്‍, 1924 ഓഗസ്റ്റ് 18 ന് അറസ്റ്റിലായി. വധശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും, അടുത്തകൊല്ലം ലുബ്യാങ്ക തടവറയില്‍ ആത്മഹത്യ ചെയ്തു-റഷ്യയിലെ അക്കാലത്തെ ആത്മഹത്യകള്‍ അങ്ങനെയവാണം എന്നില്ല.

ഡ്യൂക്കിനെ കൊന്ന കലിയായേവ് രാഷ്ട്രീയ കാരണങ്ങളാല്‍, സര്‍വകലാശാലയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ്, 24-ാം വയസ്സില്‍, ലെനിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതില്‍ മനംമടുത്ത് തീവ്രവാദം തുടര്‍ന്ന്, യുറോസ്ലാവിലേക്ക് നാടുകടത്തിയപ്പോഴാണ്, സാവിന്‍കോവിനെ കണ്ടത്. പ്ലെഹ്‌വേയെ കൊന്നപ്പോള്‍, കരുതല്‍ തീവ്രവാദിയായിരുന്നു, അയാള്‍. യെഗോര്‍ സസാനോവാണ്, കൊലയില്‍ വിജയിച്ചത്. അതുകൊണ്ട്, കലിയായേവിനു കൈയിലെ ബോംബ് ഉപയോഗിക്കേണ്ടിവന്നില്ല. അയാളെ 1905 മെയ് 23 ന് തൂക്കിക്കൊന്നു. 

ഗാന്ധിയെ ഗോഡ്‌സെ കൊല്ലുമ്പോള്‍, അഭിഭാഷകനായ നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയായിരുന്നു (1895-1971), ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍-സിപിഎം പൊളിറ്റ് ബ്യൂറോ അംഗംവരെയായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ്. ലണ്ടനില്‍നിന്നു ബിരുദമെടുത്ത നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഹിന്ദുമഹാസഭയുടെ പ്രസിഡന്റെന്ന നിലയില്‍, 1947 ലെ ഗ്വാളിയര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നതു ചാറ്റര്‍ജിയാണ്. ഗാന്ധിവധത്തിനുശേഷം കുറച്ചുകാലം രോഗിയായിരുന്നു; അതുകഴിഞ്ഞാണ് ജഡ്ജിയായത്. ആദ്യ ലോക്‌സഭയില്‍ (1952-1957) ഹൂഗ്ലിയില്‍നിന്ന് ഹിന്ദു മഹാസഭാ സ്ഥാനാര്‍ത്ഥിയായിത്തന്നെയാണ് മത്സരിച്ചുജയിച്ചത്. മൂന്നാം ലോക്‌സഭയിലേക്ക് 1963 ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും 1967 ല്‍ നാലാം ലോക്‌സഭയിലേക്കു ജയിക്കുമ്പോഴും, സ്വതന്ത്രനായിരുന്നു. ആ രണ്ടുതവണയും ബര്‍ദ്വാനില്‍നിന്ന് മത്സരിച്ച നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചു. അവിടന്നാണ് 1971 ല്‍ സിപിഎം ടിക്കറ്റില്‍ സോമനാഥ് ചാറ്റര്‍ജി ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട്, നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ പോലീസ് ചോദ്യംചെയ്തതേയില്ല; രണ്ടു ബ്രിട്ടീഷ് കൊലപാതകങ്ങളില്‍ മുന്‍പേ പ്രതിയായ വീര്‍ സവര്‍ക്കറെ സൗകര്യത്തിനു കിട്ടി. സവര്‍ക്കറെയും ഗോഡ്‌സെയെയും  ആരും അനുകൂലിക്കേണ്ടതില്ല. പക്ഷേ, ഹിന്ദുമഹാസഭയുടെ പരമോന്നത നേതാവായ നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ എന്തുകൊണ്ടു ചോദ്യം ചെയ്തില്ല? എന്തുകൊണ്ട് കോടിയേരിയുടെ പാര്‍ട്ടി, ഹിന്ദു മഹാസഭാ പാരമ്പര്യമുള്ളയാളെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു? അന്ന്, എന്തുകൊണ്ട് ഹിന്ദുമഹാസഭയെ നിരോധിക്കാതെ, ആര്‍എസ്എസിനെ നിരോധിച്ചു? 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...