Sunday 23 June 2019

വാൻ ഗോഗും പിക്കാസോയും അധോലോകത്ത്

മോഷ്ടിക്കാൻ അധോലോകം 

കുപ്രസിദ്ധമായ ഒരു കലാ കൊള്ളയുടെ കഥയ്ക്ക് അറുതിയാകുന്നു. ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിൽ നിന്ന് കൊള്ളചെയ്‌ത രണ്ടു ചിത്രങ്ങൾ 17 വർഷത്തിന് ശേഷം പ്രദർശനത്തിനെത്തി. ഷവനിംഗനിലെ കടൽ (View of the Sea at Scheveningen), ന്യൂനനിലെ പള്ളിവിടുന്ന പുരോഹിതർ (Congregation Leaving the Reformed Church at Nuenen) എന്നീ വാൻഗോഗ് ചിത്രങ്ങൾ 2002 ലെ ഡിസംബർ രാത്രിയാണ് മോഷ്ടിച്ചത്.




ഒക്ടവേ ദുർഹം (46), സഹായി ഹെൻസ്‌ക് ബീസ്‌ലിൻ എന്നിവർ മോഷ്ടിച്ച കോണി വഴി മ്യൂസിയത്തിന്റെ മേൽക്കൂരയിൽ കയറി ചുറ്റിക കൊണ്ട് ജനാല തകർത്ത് ഏറ്റവും ചെറിയ ചിത്രങ്ങൾ ഏറ്റവുമടുത്ത ഭിത്തിയിൽ നിന്ന് ഇളക്കിയെടുക്കുകയായിരുന്നു. ഒരു കാവൽക്കാരി കണ്ടെങ്കിലും അവർക്ക് ബലപ്രയോഗത്തിന് കഴിഞ്ഞില്ല.

1882 – 85 ൽ വരച്ച ചിത്രങ്ങൾ 2016 ൽ ഇറ്റലിയിൽ നിന്ന് കിട്ടി. കഴിഞ്ഞ രണ്ടുവർഷം മ്യൂസിയത്തിന്റെ സ്റ്റുഡിയോയിൽ കേടു തീർക്കുകയായിരുന്നു.

ഒരു സഞ്ചിയിൽ ചിത്രങ്ങളിട്ട് ദുർഹം കയറിൽ താഴേക്ക് ശക്തിയായി ഇടിച്ചിറങ്ങി. ആ ഊക്കിൽ കടൽ ചിത്രം ഇടതു താഴെ മൂലയിൽ 7×2 സെന്റിമീറ്റർ കീറിപ്പോയി. അയാൾ എറിഞ്ഞ ബേസ് ബോൾ തൊപ്പിയിലെ മുടിയിഴകളിലെ ഡി എൻ എ അയാളെ ശിക്ഷിച്ചു. മൂന്നു മിനിറ്റ് 40 സെക്കൻഡ് മാത്രമാണ് കൊള്ളക്കെടുത്തതെന്ന് 25 മാസത്തെ ശിക്ഷയ്‌ക്കുശേഷം അയാൾ പറഞ്ഞു. ഫ്രെയിം, കവർ എന്നിവ നീക്കി. കടൽ ചിത്രത്തിൽ നിന്നടർന്ന നിറച്ചീളുകൾ ക്ലോസറ്റിൽ ഒഴുക്കി. 


കോർ വാൻ ഹോട്ട് എന്ന അധോലോക തലവന് വിൽക്കാൻ കരാർ ഉറപ്പിച്ചെങ്കിലും, കൈമാറേണ്ട ദിവസം അയാൾ കൊല്ലപ്പെട്ടു. 2003 മാർച്ചിൽ മാഫിയ തലവൻ റഫേൽ ഇമ്പേരിയൽ ചിത്രങ്ങൾ മൂന്നരലക്ഷം യൂറോയ്ക്ക് (27 ലക്ഷം രൂപ ) വാങ്ങി. അടുത്ത ആറാഴ്ച ബൈക്കുകളിലും മെഴ്സിഡിസിലും കാമുകിക്ക് ആഭരണത്തിലും കാട്ടിയ ധൂർത്തിൽ അയാളെ പൊലീസ് പിന്തുടർന്നു.അയാൾ അറിയപ്പെടുന്ന കൊള്ളക്കാരനായിരുന്നു. റഫേലിന്റെ  അമ്മയുടെ വീട്ടിൽ ഭിത്തിയിലെ രഹസ്യ അറയിൽ ചിത്രങ്ങൾ കണ്ടെത്തി.

പിക്കാസോ, ഡിറ്റക്ടീവ് വഴി  


സൗദി ഉല്ലാസ നൗകയിൽ നിന്ന് 20 വർഷം മുൻപ് മോഷണം പോയ പിക്കാസോ ചിത്രം ‘ബുസ്റ്റെ ദ് ഫെമ്മേ’ (ഡോറ മാർ ) കണ്ടു കിട്ടി. 1938 ലാണ് വരച്ചത്.
ഡച്ച് കലാ കുറ്റാന്വേഷകൻ ആർതർ ബ്രാൻഡ് ഫ്രാൻസിലാണ്, കണ്ടെത്തിയത്. ഇതിനു പിന്നാലെയായിരുന്നു, 2015 മുതൽ ബ്രാൻഡ്.

ഡച്ച് അധോലോകത്തും ഓഹരിവിപണിയിലും ആയുധ വിപണിയിലും ചിത്രം കറങ്ങുകയായിരുന്നു.

പിക്കാസോ 1973 ൽ മരിക്കും വരെ ചിത്രം വീട്ടിലുണ്ടായിരുന്നു. കാമുകിയായിരുന്നു, ചിത്രകാരിയായ ഡോറ. വിൽക്കാനുള്ളതല്ല എന്നതിനാൽ ഒപ്പിട്ടിരുന്നില്ല. ക്യൂബിസ്റ്റ് ചിത്രമാണ്.
ഡോറ മാർ 

മോഷ്ടിക്കുമ്പോൾ വില നാലര മില്യൺ ഡോളർ (31 കോടി രൂപ) ആയിരുന്നു.
സൗദി ഷെയ്ഖ് അബ്ദുൾ മൊഹ്‌സിൻ അബ്ദുൾ മാലിക്കിന്റെ നൗകയിൽ നിന്നാണ്, പിക്കാസോ ഒരിക്കലും വിൽക്കാത്ത ചിത്രം 1999 മാർച്ച് 11 ന് മോഷ്ടിക്കപ്പെട്ടത്. തെക്കൻ ഫ്രാൻസിലായിരുന്നു, നൗക. പിക്കാസോയുടെ മരണശേഷം കുടുംബമാണ്, വിറ്റത്.

കൊള്ളയ്ക്ക് മൂന്നു ചിത്രങ്ങൾ 

മൂല്യമായ മൂന്നു ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ട കഥ പറയാം.

നോർവീജിയൻ  ചിത്രകാരനായ എഡ്‌വേഡ്‌ മഞ്ച്, സ്ക്രീം എന്ന പേരിൽ നാലു ചിത്രം വരച്ചു. 1893 ൽ രണ്ട്, 1895 ൽ ഒന്ന്, 1910 ൽ ഒന്ന്. 1893 ൽ വരച്ച ഒന്ന് 1994 ൽ നോർവേ നാഷനൽ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. തിരിച്ചു കിട്ടി. 1910 ൽ വരച്ചത് ഓസ്ലോയിലെ മഞ്ച് മ്യൂസിയത്തിൽ നിന്ന് 2014 ൽ മോഷ്ടിക്കപ്പെട്ടു. മുഖം മൂടി വച്ചെത്തിയ രണ്ടു പേർ തോക്കു കാട്ടി പിടിച്ചു പറിക്കുകയായിരുന്നു. കാവൽകാർക്കു ആയുധം ഉണ്ടായിരുന്നില്ല. രണ്ടു വർഷം  കഴിഞ്ഞു പ്രതികളെ പിടിച്ചു. ചിത്രത്തിന് ചെറിയ പരുക്കുണ്ടായിരുന്നു.

മോഷണ ലക്ഷ്യം വ്യക്തമല്ല. പ്രസിദ്ധമായ ചിത്രങ്ങൾ മോഷ്ടിച്ചു വിൽക്കാനാവില്ല. ഒരു പൊലീസുകാരന്റെ കൊലയുടെ അന്വേഷണം തടസപ്പെടുത്താനായിരുന്നു എന്നു വാദമുണ്ട്.


നാസികൾ 1941 ൽ ഗുസ്താവ് ക്ലിംടിന്റെ Portrait of Adele Bloch-Bauer. ബ്ലോക് ബോയർ വീട്ടിൽ നിന്ന് മോഷ്ടിച്ചു വിയന്ന നാഷനൽ ഗാലറിക്കു കൊണ്ടു പോയി. പോർട്രെയ്റ്റിലെ സ്ത്രീ ജൂത വംശജ ആയതിനാൽ,നാസികൾ ചിത്രത്തിൻറെ പേര് ‘സുവർണ സ്ത്രീ’ (The Dame in Gold) എന്നു മാറ്റി.

ബ്ലോക് ബോയറുടെ അനന്തരവൾ 1998 ൽ അതു തിരിച്ചു കിട്ടാൻ കേസ് കൊടുത്തപ്പോൾ, ഓസ്ട്രിയൻ കോടതി അനുകൂലമായി വിധിച്ചു. അവർ അത് 135 മില്യൺ ഡോളറിന് (959 കോടി രൂപ ) ഒരു സൗന്ദര്യ വർധക വസ്തു നിർമാതാവിന് വിറ്റു. ഇപ്പോൾ അത് ന്യൂയോർക്കിലെ നുവെ ഗാലറിയിലുണ്ട്.

ഷ്യൻ ഈസ്റ്റർ എഗ്ഗ്, 234 കോടി 

ലോകത്ത് മോഷണം പോയ അമൂല്യ വസ്തുക്കളിൽ, റഷ്യയിലെ റൊമാനോവ് രാജ കുടുംബത്തിലെ എട്ട് സ്വർണ ഈസ്റ്റർ എഗ്ഗുകൾ ഉൾപ്പെടും.

ഈസ്റ്ററിനു മുട്ട നിറം ചാർത്തി സമ്മാനിക്കുന്നതാണ് ഈസ്റ്റർ എഗ്ഗ്. കോഴി മുട്ട മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ ആകാം. എന്നാൽ റൊമാനോവ് രാജ കുടുംബാംഗങ്ങൾ പരസ്പരം സ്വർണ മുട്ടകളാണ് സമ്മാനിച്ചിരുന്നത്. ഫാബ റേജ്‌ എന്ന സ്ഥാപനത്തിൽ നിന്ന് സ്വർണ മുട്ട വാങ്ങുന്ന ശീലം തുടങ്ങിയത് അലക്‌സാണ്ടർ മൂന്നാമനാണ്. അത് മകൻ നിക്കോളാസ് രണ്ടാമൻ തുടർന്നു. ഓരോ വർഷവും നിക്കോളാസ് ഒന്ന് അമ്മയ്ക്കും മറ്റൊന്ന് ഭാര്യയ്ക്കും കൊടുത്തു. 1917 ൽ അൻപതാമത്തെ മുട്ടയോടെ പാരമ്പര്യം നിന്നു. ലെനിൻറെ ബോൾഷെവിക്കുകൾ റൊമാനോവ് കുടുംബത്തെ കൂട്ടക്കൊല ചെയ്തു. വിപ്ലവകാരികൾ പിടിച്ചെടുത്ത മുട്ടകൾ വിപ്ലവം നില നിർത്താൻ വിറ്റു. എട്ടെണ്ണം കൊടിയ വിപ്ലവകാരികൾ മോഷ്ടിച്ചു.


വിപ്ലവം നടന്ന് 100 വർഷത്തിനു ശേഷം, പശ്ചിമ അമേരിക്കയിലെ ഒരാൾ കടയിൽ കണ്ട ഈസ്റ്റർ എഗ്ഗ് 14000 ഡോളറിന് (10 ലക്ഷം രൂപ )വാങ്ങി. 500 ഡോളർ ലാഭത്തിന് വിൽക്കാമെന്ന് അയാൾ കരുതി. അത്രയും വില മുട്ടക്കിലെന്ന് കച്ചവടക്കാർ കട്ടായം പറഞ്ഞു. മുട്ടയ്ക്കുള്ളിലെ ക്ളോക്കിലെ ആലേഖനം വച്ചു അയാൾ ഗൂഗിളിൽ പരതി. അതിന് 33 മില്യൺ ഡോളർ (234 കോടി രൂപ) വിലയുണ്ടെന്ന് കണ്ടെത്തി.ഒന്നും ആക്രിയായി കാണരുതെന്ന് ഗുണ പാഠം.

അക്കൂട്ടത്തിൽ പട്യാല നെക്‌ലേസും 
മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തുക്കളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ളതാണ് പട്യാല നെക്‌ലേസ്.പട്യാലയിലെ ഭൂപീന്ദർ മഹാരാജാവിനു വേണ്ടി ആഭരണ നിർമാതാക്കളായ കാര്ടിയർ 1928 ൽ ഉണ്ടാക്കിയ നെക്‌ലേസ് ആണ് 1948 ൽ അപ്രത്യക്ഷമായത്.നെക്‌ലേസിൽ 2930 വജ്രങ്ങൾ ഉണ്ടായിരുന്നു. നടുവിൽ, ലോകത്തിലെ ഏഴാമത്തെ വലിയ വജ്രം, ഡി ബിയേഴ്സ്. ചെത്തി മിനുക്കും മുൻപ് 428 കാരറ്റ്. മിനുക്കിയ ശേഷം 234. പതിനെട്ട് മുതൽ 73 വരെ കാരറ്റുള്ള ഏഴ് വലിയ വജ്രങ്ങൾ വേറെയും ഉണ്ടായിരുന്നു. കുറെ ബർമീസ് റുബികളും. 20 കൊല്ലം മഹാരാജാവ് ഇത് ധരിച്ചു.

പട്യാല കൊട്ടാരത്തിൽ നിന്ന് അപ്രത്യക്ഷമായ നെക്‌ലേസിൽ ഉണ്ടായിരുന്ന ഡി ബിയേഴ്സ് 1982 ൽ ജനീവയിലെ സോത്‌ബീസ് ലേലത്തിൽ പ്രത്യക്ഷപ്പെട്ടു. 3 മില്യൺ ഡോളർ (21 കോടി രൂപ ) വരെ ലേലത്തിൽ വില വന്നു. നെക്‌ലേസിൻ്റെ ഒരു ഭാഗം 1998 ൽ ലണ്ടനിലെ ഒരു സെക്കൻഡ് ഹാൻഡ് ജ്വല്ലറിയിൽ കാർടിയർ ഗ്രൂപ്പിൽ പെട്ട എറിക് നുസ് ബാം കണ്ടെത്തി. ബാക്കിയെല്ലാം പോയിരുന്നു.  കാർടിയർ അവശിഷ്ട ഭാഗം വാങ്ങി നാലു വർഷം കൊണ്ട് ഒറിജിനൽ പോലെ ഒന്നുണ്ടാക്കി. കൃത്രിമ വജ്രങ്ങളായിട്ടും ഇതിന് 50 മില്യൺ ഡോളർ (355 കോടി) മൂല്യമുണ്ടായി.


ഉന്നം തെറ്റിയ വാൻ ഗോഗും വെർലൈനും

തോക്ക് പ്രദർശനത്തിന് വച്ചപ്പോൾ 

വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക്, പാരിസിലെ  ദ്രോത്ത്  2019 ജൂൺ 19 ന് 115000 പൗണ്ടിന് (ഒരു കോടി രൂപ ) ലേലം ചെയ്തു. കലാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ തോക്ക് എന്ന് വിശേഷിപ്പിച്ചായിരുന്നു, ലേലം.

7 മില്ലിമീറ്റർ ലെഫോഷെസ് റിവോൾവറിന് 60000 യൂറോ (46 ലക്ഷം) ആയിരുന്നു അടിസ്ഥാന  വില. ഡച്ച് ചിത്രകാരനായ വാൻ ഗോഗ് സ്വയം വെടിവച്ച ഗോതമ്പു പാടത്തു നിന്ന് 1965 ലാണ് ഒരു കർഷകന് തോക്ക് കിട്ടിയത്. അത് ഒരു സ്ത്രീയുടെ പക്കൽ എത്തി. അവരുടെ മകനാണ് വിറ്റത്. ഇത് ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലായിരുന്നു, ഇത് വരെ. നന്നായി തുരുമ്പിച്ചതാണ്. ഹാൻഡിലിന്റെ ഒരു ഭാഗം പോയി.

പാരിസിന് വടക്ക് ഒവേർസ് – സുർ -ഓയിസ്‌ ഗ്രാമത്തിൽ 1890 ജൂലൈ 21  നാണ് വാൻ ഗോഗ് നെഞ്ചിൽ  സ്വയം നിറയൊഴിച്ചത്. അവസാനത്തെ ഏതാനും മാസങ്ങൾ ചെലവിട്ടു.സത്രം ഉടമയിൽ നിന്ന് തോക്ക് കടം  വാങ്ങുകയായിരുന്നു. ഇരുട്ടിൽ മുറിവേറ്റ് സത്രത്തിലേക്ക് വേച്ചു നടന്ന വാൻഗോഗ് ഒന്നര  ദിവസം കഴിഞ്ഞ് മരിച്ചു. അന്ന് വെറും 37 വയസ്സായിരുന്നു. സത്രം ഉടമ ആർതർ റാവോസും മകൾ അദേലിനും ശുശ്രൂഷിച്ചു. അന്ന് 13 വയസായിരുന്ന അദേലിൻ 60 വർഷത്തിന് ശേഷം സംഭവം വിവരിച്ചു.

"ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു," വാൻ ഗോഗ് പറഞ്ഞു. സത്രത്തിൽ ഉണ്ടായിരുന്ന രണ്ടു മാസം കൊണ്ട് 80 ചിത്രങ്ങൾ വരച്ചിരുന്നു.


ഇതിനു രണ്ടു വർഷം മുൻപ് ഫ്രാൻസിന് തെക്ക്, ആർലെസിലെ വേശ്യാലയത്തിലെ സ്ത്രീക്ക് സ്വന്തം ചെവി മുറിച്ചു സമ്മാനിച്ചിരുന്നു. ചിത്രകാരൻ പോൾ ഗോഗിനുമായുള്ള തർക്കത്തെ തുടർന്നാണ് ഇടതു ചെവി ബ്ലേഡ് കൊണ്ട് മുറിച്ചത്.

ഭൂരിപക്ഷം കലാചരിത്രകാരന്മാരും വാൻഗോഗ് ആത്മഹത്യ ചെയ്‌തതായി കരുതുന്നു എങ്കിലും, പാടത്ത് തോക്കുമായി കളിച്ചിരുന്ന രണ്ടു കുട്ടികൾ ആകസ്മികമായി വെടി ഉതിർത്തതാണെന്ന് ചില ഗവേഷകരുടെ നിഗമനമുണ്ട്. അറ്റ് ഏറ്റെനിറ്റിസ് ഗേറ്റ് എന്ന പുതിയ ജീവചരിത്രത്തിൽ ഇതാണ് സ്വീകരിച്ചിരിക്കുന്നത്.

സ്റ്റീഫൻ നൈഫ്‌എ എഴുതിയ വാൻ ഗോഗ്, ദി ലൈഫ് എന്ന പുസ്തകത്തിലും ഇതുണ്ട്.

തോക്ക് വാൻ ഗോഗ് ഉപയോഗിച്ചത് തന്നെയോ എന്ന സംശയം എന്നുമുണ്ട്. 75 വർഷം മണ്ണിനടിയിൽ ആയിരുന്നു. വാൻ ഗോഗ് ബന്ധം സ്ഥിരീകരിക്കാൻ നടത്തിയ ശ്രമങ്ങൾ 2012 ൽ പുസ്തകമായി.

തു പോലൊരു ലെഫോഷെസ് തോക്കാണ് ഫ്രഞ്ച് കവി പോൾ വേർലൈൻ കാമുകനായ കവി ആർതർ റിംബോദിന് എതിരെ 1873 ൽ പ്രയോഗിച്ചത്. അത് 2016 ൽ പാരിസിൽ 385000 പൗണ്ടിന് (3 .41 കോടി ) വിറ്റു.

റിംബോദിനെ വെടിവച്ച തോക്ക് 

ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന തോക്കാണ്, ഇത്. 1873 ജൂലൈ 10 രാവിലെ ബ്രസൽസിൽ നിന്നാണ് റിംബോദിനെ കൊല്ലാൻ വെർലൈൻ തോക്ക് വാങ്ങിയത്. 7 എം എം സിക്സ് ഷൂട്ടർ. 29 വയസുള്ള വെർലൈൻ പത്ത് വയസ് ഇളപ്പമുള്ള റിംബോദ് -മായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് വെർലൈൻ ഇത് ചെയ്തത്. ലണ്ടനിൽ കറപ്പ് തിന്ന് അബ്‌സിന്തേ വാറ്റിയ മദ്യം കുടിച്ച് ഭാര്യയിലേക്ക് മടങ്ങാൻ വെർലൈൻ ആഗ്രഹിച്ചു. ആ സഹവാസം റിംബോദിനെ A Season in Hell എഴുതാൻ പ്രചോദിപ്പിച്ചു. അയാളെ ഉപേക്ഷിച്ച് ബ്രസ്സൽസിലേക്കു പോയ വെർലൈനെ റിംബോദ് പിന്തുടർന്നു. അവിടത്തെ ഹോട്ടലിൽ ഉച്ചയ്ക്ക് ക്രീഡകൾക്കും കരച്ചിലിനും മദ്യപിച്ച് പൂസായത്തിനും ശേഷം, വെർലൈൻ റിംബോദ് -നു നേരെ തോക്ക് ചൂണ്ടി.

കാമുകർ ലണ്ടനിൽ വാടകയ്ക്ക് താമസിച്ച വീട് 

"എന്നെ വിട്ടു പോകാൻ നിന്നെ പഠിപ്പിക്കും," അയാൾ മുരണ്ടു. എന്നിട്ട് രണ്ടു തവണ നിറയൊഴിച്ചു. ഒരു വെടിയുണ്ട റിംബോദിന്റെ കൈത്തണ്ടയിൽ കൊണ്ടു.മറ്റേത് ചുമരിൽ തട്ടി, ചിമ്മിനിയിൽ ചെന്നു കൊണ്ടു.

ആശുപത്രിയിൽ ബാൻഡേജ് ഇട്ടു പുറത്തിറങ്ങിയ റിംബോദ്, തന്നെ ഉപേക്ഷിക്കരുതെന്ന് വെർലൈനോട് കെഞ്ചി. തെരുവിൽ വീണ്ടും വെർലൈൻ കാമുകന് നേരെ തോക്കു ചൂണ്ടി. ജീവിതം മുഴുവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു, വെർലൈൻ.തെരുവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് ,അതു വഴി പോയ ഒരു പൊലീസുകാരൻ കണ്ടു. അയാൾ വെർലൈനെ അറസ്റ്റ് ചെയ്തു.രണ്ടു കൊല്ലം കഠിന തടവ് കിട്ടിയ വെർലൈൻ കത്തോലിക്കാ സഭയിൽ ചേർന്നത്, റിംബോദിന് പിടിച്ചില്ല. തടവിൽ 32 കവിതകൾ എഴുതി.

വെർലൈൻ,  റിംബോദ് 

അറുപതുകളിൽ ജിം മോറിസനെപ്പോലുള്ളവരുടെ പ്രതി സംസ്‌കാര പ്രസ്ഥാനത്തിന്, റിംബോദ് പ്രചോദനമായി. റിംബോദ് മൂശേട്ടയായ അമ്മയ്‌ക്കൊപ്പം പോയി, എ സീസൺ ഇൻ ഹെൽ പൂർത്തീകരിച്ചു. പൊലീസ് കണ്ടുകെട്ടിയ തോക്ക് സ്വകാര്യ ശേഖരത്തിൽ എത്തി.

ഈ കാമുക കവികളിൽ ഒരാളിൽ ചങ്ങമ്പുഴ തന്നെ കണ്ടു -അതാരാണെന്ന് കൃത്യമായി ഊഹിക്കുന്നവർക്ക്, പാരിതോഷികം നൽകുന്നതല്ല; അത് അത്ര എളുപ്പമാണ്.

രണ്ടു സംഭവങ്ങളിൽ നിന്നു ഞാൻ പഠിച്ച പാഠം ഇതാണ് -സർഗ്ഗ ശേഷി, ഉന്നത്തിന് തടസ്സമാണ്.

© Ramachandran





സാർത്ര്,കാമു -ഒരു വിച്ഛേദത്തിന്റെ കഥ

സാർത്രിന്റെ മാർക്സിസം കാമുവിനെ അകറ്റി 

രുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ധിഷണാ സൗഹൃദമായിരുന്നു.ഴാങ് പോൾ സാർത്രും ആൽബേർ കാമുവും തമ്മിൽ നില നിന്നത്.കാമു 'റിബൽ '
എഴുതുകയും സാർത്ര് അതിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതോടെ,ആ ബന്ധം അവസാനിച്ചു.അങ്ങനെ അത് ആ നൂറ്റാണ്ടിലെ പ്രധാന വിച്ഛേദ കഥയുമായി.
സൗഹൃദത്തിൽ ആകുമ്പോൾ ഇരുവരും പ്രസിദ്ധരായിരുന്നു.1943 ൽ സാർത്രിന്റെ ദി ഫ്‌ളൈസ് എന്ന നാടകത്തിൻറെ റിഹേഴ്‌സൽ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതെന്ന്,സാർത്രിന്റെ സഹയാത്രിക സിമോങ് ദി ബുവ്വ അവരുടെ ആത്മകഥയായ ദി പ്രൈം ഓഫ് ലൈഫി ൽ പറഞ്ഞിട്ടുണ്ട്.ദൂരത്തിരുന്ന് ഇരുവരും പരസ്‌പരം ആരാധകരായിരുന്നു.സാർത്രിന്റെ രചനകൾക്ക് കാമു നിരൂപണം എഴുതിയിരുന്നു.കാമുവിന്റെ ഔട്ട് സൈഡർ എന്ന നോവലിനെ ശ്ലാഘിച്ച് സാർത്ര് എഴുതിയിരുന്നു.കൂട്ടത്തിൽ പ്രായം കുറഞ്ഞ കാമു കോംബാറ്റ് എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപർ ആയപ്പോൾ,1945 ൽ ന്യൂയോർക്കിൽ അതിൻറെ ലേഖകൻ ആയിരുന്നു,സാർത്ര്.ഹെർബർട്ട് ഹൂവറുടെ ആതിഥ്യത്തിൽ ആയിരുന്നു,അവിടെ സാർത്ര്.ഇവരുടെ സൗഹൃദത്തെപ്പറ്റി പുസ്തകം എഴുതിയ റൊണാൾഡ്‌ ആറോൺസൺ,ബുവ്വയുടെ പുസ്തകത്തിൽ നിന്ന്,അവരുടെ ആദ്യ കാഴ്ച വിവരിക്കുന്നു:

[A] dark-skinned young man came up and introduced himself: it was Albert Camus." His novel The Stranger, published a year earlier, was a literary sensation, and his philosophical essay The Myth of Sisyphus had appeared six months previously. [Camus] wanted to meet the increasingly well-known novelist and philosopher—and now playwright—whose fiction he had reviewed years earlier and who had just published a long article on Camus's own books. It was a brief encounter. "I'm Camus," he said. Sartre immediately "found him a most likeable personality."

ഈ കൂടിക്കാഴ്ചയ്ക്ക് ഒരു കൊല്ലം മുൻപാണ് ഔട്ട് സൈഡർ വന്നത്.അത് സാഹിത്യ സംഭവമായിരുന്നു.ആറു മാസം മുൻപ് കാമുവിൻറെ തത്വ ചിന്താ പ്രബന്ധം,ദി മിത്ത് ഓഫ് സിസിഫസ് വന്നിരുന്നു.കാമുവിന് പ്രസിദ്ധനായ നോവലിസ്റ്റും ചിന്തകനുമായ സാർത്രിനെ കാണാൻ താൽപര്യമുണ്ടായിരുന്നു,ഇപ്പോൾ അദ്ദേഹം നാടക കൃത്തുമാണ്."ഞാൻ കാമു ",അദ്ദേഹം സ്വയം പരിചയപ്പെടുത്തി.സാർത്രിന് കാമുവിനെ ഇഷ്ടപ്പെട്ടു. 
അടുത്ത കാലത്ത് കാമു സാർത്രിന് എഴുതിയ രണ്ടു കത്തുകൾ പുറത്തു വരികയുണ്ടായി.ഒന്ന് ചെറുതും മറ്റൊന്ന് നീണ്ടതും.തർക്കിച്ചു പിരിയുന്നതിനു തൊട്ടു മുൻപ് വരെ അവർ സൗഹൃദത്തിലായിരുന്നു,എന്ന് കത്തുകൾ തെളിയിക്കുന്നു.



ചെറിയ കത്ത് 1943 -48 കാലത്തേതാണ്."താങ്കളും കാസ്റ്ററും ( ബുവ്വ ) ഒരുപാട് പണിയെടുക്കുന്നുണ്ടെന്ന് കരുതുന്നു:,കാമു എഴുതുന്നു,"എപ്പോൾ തിരിച്ചു വരുമെന്ന് അറിയിക്കുക ,നമുക്ക് ഒരു സായാഹ്നം സുഖമായിരിക്കാം".
രണ്ടാം ലോക യുദ്ധാനന്തരം,ഫ്രഞ്ച് ചിന്തയിലെ രണ്ടു ഭിന്ന പാതകളെ പ്രതിനിധാനം ചെയ്തു കൊണ്ടാണ്,ഇരുവരും പിരിയുന്നത്.സാർത്ര് യാഥാസ്ഥിതിക മാർക്സിസത്തിലേക്ക് പോയി.റഷ്യയിലെ ഉന്മൂലന ക്യാമ്പുകളെപ്പറ്റി അറിയാമായിരുന്നിട്ടും ,സാർത്ര് സ്റ്റാലിനൊപ്പം നിന്നു.വിപ്ലവം പറഞ്ഞുള്ള അക്രമത്തെ എതിർത്ത കാമു ,1951 ലെ റിബൽ എന്ന പുസ്തകത്തിൽ,വ്യക്‌തിയുടെ പോരാട്ടത്തിൽ ഊന്നി.യുദ്ധാനന്തരം,ഇ എം എസിനെപ്പോലെയൊക്കെ നിരന്തരം വരണ്ട പ്രബന്ധങ്ങൾ പടയ്ക്കുകയായിരുന്നു,സാർത്ര്.കാമുവാകട്ടെ,കൃത്യതയിൽ ശ്രദ്ധിച്ചു;പൊതു ആവിഷ്കാരത്തിന്റെ പ്രസക്തിയിൽ സംശയാലുവായി.സാർത്ര് കാമുവിനെ സന്യാസി എന്ന് ഇകഴ്ത്തി.ഭാഷയെ സംബന്ധിച്ച് തന്നെ ആകുലനായ കാമുവിനെയാണ്,നാം കാണുന്നത്."ഒരു ക്രമത്തിൽ വിശ്വസിക്കാനുള്ള പ്രായം എനിക്കായിട്ടില്ല" എന്ന് ന്യൂയോർക്കിൽ ഒരു സദസ്സിനെ കാമു അറിയിച്ചു .
രാഷ്ട്രീയ ക്രമത്തിൽ നിന്ന് സംശയിച്ച് അകലുകയും.മാർക്സിസത്തിൻറെ പ്രയോഗ വാദത്തെ ( praxis ) തള്ളുകയും ചെയ്യുകയാണ്,റിബൽ.കേരളത്തിൽ സി ജെ തോമസിനെ കമ്യുണിസത്തിൽ നിന്ന് അകറ്റിയ പുസ്തകം.സാർത്ര്,കാമു എന്നിവരെ അകറ്റിയതിന് അടിസ്ഥാന കാഴ്ചപ്പാടിൽ വന്ന മാറ്റത്തിനൊപ്പം,ഇരുവർക്കും താൽപര്യം തോന്നിയ ഒരു സ്ത്രീക്കും പങ്കുണ്ട് .വാൻഡ കൊസാകീവിസിനോട് ഇരുവർക്കും താൽപര്യം 
ജനിച്ചത്,വിച്ഛേദത്തിന് വളരെ മുൻപാണ്.


വാൻഡ റിഹേഴ്സലിൽ 
ഉക്രൈൻകാരിയായ വാൻഡ ( 1917 -1989 ) നാല്പതുകളിൽ ഫ്രഞ്ച് നാടക ലോകത്തെ നടിയായിരുന്നു.ബുവ്വയുടെ ശിഷ്യ ഓൾഗ കൊസാകീവിസിന്റെ സഹോദരി..ഇവർ സാർത്ര് എഴുതിയ കത്തുകളിൽ വാൻഡ ആയും ബുവ്വയുടെ കത്തുകളിൽ ടാനിയ ആയും വരുന്നു.സാർത്രിന്റെ നാടകത്തിൽ നടി .കാമുവുമായുള്ള നീരസത്തിനു കാരണങ്ങളിൽ ഒന്ന് ഇവരാണെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.ഇവർക്ക് ഇരുവരുമായുണ്ടായിരുന്ന ബന്ധം,ആൻഡി മാർട്ടിൻ എഴുതിയ The Boxer and the Goalkeeper എന്ന പുസ്തകത്തിൽ വിഷയമാണ്.രണ്ടു തത്വ ചിന്തകരും സ്ത്രീകളെ വീഴ്ത്താൻ തുനിഞ്ഞറങ്ങിയവർ ആയിരിക്കെത്തന്നെ,തത്വ ചിന്തകരിലെ ചലച്ചിത്ര താരമായിരുന്നു ,കാമു.സാർത്രിന്,സ്ത്രീയെ വശീകരിക്കാൻ,സ്വന്തം മുഖം വച്ച്,പാടു പെടേണ്ടിയിരുന്നു.
ഓൾഗ 
കാമു രംഗത്ത് എത്തും മുൻപേ സാർത്ര്,വാൻഡയുമായി ബന്ധം തുടങ്ങിയിരുന്നു.ബുവ്വയുടെ ശിഷ്യയും വാൻഡയുടെ ചേച്ചിയുമായ ഓൾഗയോട്  സാർത്രിന് താല്പര്യമുണ്ടായിരുന്നു .1935 ലാണ് 19 വയസുള്ള ഓൾഗ ഈ കൂട്ടുകെട്ടിൽ എത്തുന്നത് .ഓൾഗയെ ബുവ്വ സാർത്രിനായി വശീകരിച്ചെങ്കിലും,അദ്ദേഹത്തിൻറെ നോവലുകളിലും നാടകത്തിലുമേ ഓൾഗ വന്നുള്ളൂ -കിടക്കയിലെത്താൻ അവർ വിസമ്മതിച്ചു.ഓൾഗ സാർത്രിന്റെ പൂർത്തീകരിക്കാനാകാത്ത അഭിലാഷ ബിംബമാണെന്ന് ഇരുവരുടെയും സുഹൃത്തായ മനഃശാസ്ത്രജ്ഞൻ ഴാക്വസ് ലകാൻ പറയുകയുണ്ടായി.ഓൾഗയും വാൻഡയും ചേർന്ന ഒരു രൂപമാണ് ബുവ്വ അവർ 1943 ൽ എഴുതിയ ആദ്യ നോവൽ , She Came to Stay -ൽ കാണുന്നത്.
ഓൾഗയെ കിട്ടാത്തതിനാൽ  1937 ൽ പാരിസിൽ എത്തിയ അനുജത്തിയിൽ സാർത്ര് ശ്രദ്ധ കേന്ദ്രീകരിച്ചു.വിരൂപൻ,കഷണ്ടി,വൃത്തിയില്ലാത്തവൻ,സദാ പുക വലിക്കുന്നവൻ -സ്ത്രീ ഇഷ്ടപ്പെടുന്നതൊന്നും സാർത്രിൽ ഉണ്ടായിരുന്നില്ല.സാർത്രിന് വാൻഡയുമായുള്ള ബന്ധം നന്നായി പോയില്ല.അവർക്ക് ഒരു തുമ്പിയുടെ ബുദ്ധിയേയുള്ളു എന്ന് സാർത്രിന് തോന്നുകയും അത് അവരോട് പറയുകയും ചെയ്തു.ലൈംഗികത എന്തെന്ന് അറിയില്ല എന്ന് അവർ പറഞ്ഞപ്പോൾ സാർത്ര് പഠിപ്പിക്കാമെന്നേറ്റു.ആദ്യം ചുംബിച്ച് കിടക്ക വരെ എത്തിയപ്പോൾ,അവർ കുളിമുറിയിൽ കയറി രക്ഷപ്പെട്ടു .രണ്ടു കൊല്ലം നടത്തിച്ച ശേഷം,തെക്കൻ ഫ്രാൻസിലെ ഒരു ഹോട്ടലിൽ അവർ സാർത്രിന് വഴങ്ങി.എന്നാൽ അവർ അയാളെ വെറുത്തു.സംഭവം മുഴുവൻ അന്ന് തന്നെ സാർത്ര് ബുവ്വക്കെഴുതിയതിലും വാൻഡയുടെ  ഈ വെറുപ്പ് കാണാം.നോവൽ ത്രയം വാൻഡയ്ക്ക് സമർപ്പിച്ച സാർത്ര്,വാൻഡയ്‌ക്കൊപ്പം ജീവിക്കാൻ ബുവ്വയെ ഉപേക്ഷിക്കുമെന്ന്,വാൻഡയ്ക്ക് ഉറപ്പു നൽകി.1943 ൽ Flies നാടകത്തിൽ ചെറിയ വേഷം നൽകി.അടുത്ത കൊല്ലം No Exit ലും.അവിടന്നാണ്,കാമുവിൻറെ സാന്നിധ്യം കാരണം പ്രശ്‍നം പുകഞ്ഞത്.കാമുവിനെയും വാൻഡയെയും സാർത്ര് ഒരു മുറിയിൽ താമസിപ്പിച്ചു .രണ്ടു പെണ്ണുങ്ങളും ഒരു പുരുഷനുമാണ്,നാടകത്തിൽ."മറ്റുള്ളവരാണ് നരകം " എന്ന് സാർത്ര് എഴുതിയതും ഈ നാടകത്തിലാണ്.
അൾജീരിയയിൽ ജനിക്കുകയും അവിടന്ന് എഴുതുകയും ചെയ്ത കാമുവിൻറെ ഔട്ട് സൈഡറിനെപ്പറ്റി സാർത്ര് 20 പേജ് പ്രബന്ധം എഴുതിക്കഴിഞ്ഞിരുന്നു.1943 ൽ ഇരുവരും കണ്ടുമുട്ടി കഫെ ദെ ഫ്ളോറെയിൽ സംസാരിച്ചു കൊണ്ടിരിക്കെ,അൾജിയേഴ്‌സിൽ നാടകങ്ങൾ സംവിധാനം ചെയ്ത കാര്യം കാമു,സാർത്രിനോട് പറഞ്ഞു;No Exit സംവിധാനം ചെയ്യാൻ കാമുവിനെ സാർത്ര് ക്ഷണിച്ചു -അവിടന്നാണ് സൗഹൃദം തുടങ്ങിയത്.അവർ അടുത്ത ഹോട്ടൽ ലൂസിയാനയിൽ ബുവ്വയുടെ മുറിയിൽ പോയി നാടകം വായിച്ചു.വാൻഡ റിഹേഴ്സലിനു വന്നു.അതോടെ വാൻഡ സാർത്രിന് നഷ്ടപ്പെട്ടു.പുതുതായി വന്ന ചെക്കൻ കാമുകിയെ റാഞ്ചി.അവർ സാർത്രിന് മുന്നിൽ നൃത്തം വച്ചപ്പോൾ,700 പേജ് ബുദ്ധിപരമായ സ്വയംഭോഗം,Being and Nothingness വെന്തു വെണ്ണീറായി.മരിയ കാസറസ് എന്ന നടി വന്നപ്പോൾ,കാമു വാൻഡയെ വിട്ട് സാർത്രിനെ ആശ്വസിപ്പിച്ചു.
അന്ന് വാൻഡ,കാമുവിനൊപ്പം പോയപ്പോൾ.സാർത്ര്,ബുവ്വക്കെഴുതി:"കാമുവിൻറെ പിന്നാലെ പോയപ്പോൾ,അവൾ എന്താണ് ചെയ്തത്?അയാളിൽ നിന്ന് എന്താണ് വേണ്ടത്?ഞാനല്ലേ ഭേദം ?"
വലിയ തത്വ ചിന്തകൻ ഉള്ളിൻറെ ഉള്ളിൽ നാലാംകിട മനുഷ്യനും ആകാം .
കാമു വിട്ട വാൻഡയെ സാർത്ര് തിരിച്ചെടുത്തു.


സാർത്രും കാമുവും 
ഇത് കഴിഞ്ഞും സൗഹൃദം നില നിന്നുവെന്നാണ്,2014 ൽ കിട്ടിയ,കാമു സാർത്രിന് 1951 വസന്തത്തിൽ എഴുതിയ കത്ത് തെളിയിക്കുന്നത്.ഇത് Rebel വരുന്നതിനു തൊട്ടു മുൻപാണ്.അത് കൊണ്ട് Rebel വരും വരെ സൗഹൃദം നില നിന്നെന്നും,പെണ്ണിൽ തുടങ്ങിയ നീരസം തത്വങ്ങളിൽ പൊട്ടിത്തെറിച്ചെന്നും കരുതണം.
എഴുപതുകളിൽ ഒരു ഓട്ടോഗ്രാഫ് ശേഖരണക്കാരൻ കൈവശപ്പെടുത്തി,ഫയർ പ്ളേസിനു മുകളിൽ ഫ്രെയിം ചെയ്തു സൂക്ഷിച്ചതാണ്,ഈ കത്ത്.ഇത് ലെ പാസ് സേജ് ബുക്ക് സ്റ്റോറിലെത്തി,കാമുവുമായി ബന്ധപ്പെട്ടതെല്ലാം ശേഖരിക്കുന്ന ഒരു ഫ്രഞ്ചുകാരന് വിൽക്കുകയായിരുന്നു.:ഞാൻ ഹസ്തദാനം ചെയ്യുന്നു" എന്ന് പറഞ്ഞാണ് കത്തു തുടങ്ങുന്നത്.അമിൻഡ വാൾസ് എന്ന നടിയെ കാമു സാർത്രിന്റെ പുതിയ നാടകത്തിന് ശുപാർശ ചെയ്യുന്നു.ഇവർ ഫ്രഞ്ച് നടിയും കാമുവിൻറെ മുൻ കാമുകിയുമായ മരിയ കാസറസിൻറെ കൂട്ടുകാരിയാണ്."ഇവർ സ്പാനിഷ് റിപ്പബ്ലിക്കനും മാനവരാശിയുടെ വിസ്മയവും" ആണെന്ന് കാമു എഴുതുന്നു.സാർത്ര് The Devil and the Good Lord വേദിയിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.ഹിൽഡയുടെ വേഷം മരിയയ്ക്ക് കിട്ടി.കാമു ശുപാർശ ചെയ്ത നടിക്ക് വേഷം ഉണ്ടായില്ല.റു മദാമിലെ ഫ്ലാറ്റിൽ നിന്നാണ് കത്തെഴുതുന്നതെന്ന് കാമു പറയുന്നു.1950 -54 ൽ ഇവിടെയാണ്,കാമു ജീവിച്ചിരുന്നത്.
ജർമനി ഫ്രാൻസ് കീഴടക്കിയ കാലത്താണ്,അൾജിയേഴ്‌സിൽ നിന്ന് കാമു ഫ്രാൻസിൽ എത്തിയത് .പാരീസ് സ്വതന്ത്രമായപ്പോൾ,അതിനായി നില കൊണ്ട ഇരുവരും പ്രസിദ്ധരായി.ശീതയുദ്ധ കാലത്താണ്,വിച്ഛേദം.Rebel വന്ന ശേഷം,സാർത്ര്,കാമുവിന് തുറന്ന കത്തെഴുതി:""പ്രിയപ്പെട്ട കാമു,നമ്മുടെ സൗഹൃദം എളുപ്പമായിരുന്നില്ല,എന്നാലും അത് ഞാൻ മിസ് ചെയ്യും".ചിന്താപരമായ പാപ്പരത്തം സാർത്ര്,കാമുവിൽ ആരോപിച്ചു..ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകൾ സാർത്ര് നശിപ്പിച്ചു.1952 വേനലിൽ,സൗഹൃദം വരണ്ടു.15 കൊല്ലം കഴിഞ്ഞ്,സാർത്രിന് 70 വയസുള്ളപ്പോൾ,സ്വന്തം മാസികയായ ലെ ടെംപസ് മോഡേണെ യിൽ വന്ന അഭിമുഖത്തിൽ ഈ വിഛേദത്തെപ്പറ്റി ചോദ്യമുണ്ടായി.സാർത്ര് പറഞ്ഞു:"മിക്കവാറും കാമുവായിരുന്നിരിക്കും എൻറെ അവസാനത്തെ നല്ല സുഹൃത്ത്".


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...