Tuesday 5 November 2019

ടിപ്പുവിന് കണ്ണൂർ മരുമകൻ

 തെക്കൻ മാപ്പിളമാർ വരുതിയിൽ 

വിക്രം സമ്പത് എഴുതിയ Splendours of Royal Mysore: The Untold Story of the Wodeyars  എന്ന പുസ്തകത്തിൽ,ടിപ്പുവിൻറെ അധികം അറിയപ്പെടാത്ത ഒരു ഭാഗം സ്‌പർശിക്കുന്നു:
"നായന്മാരുടെ ഉറച്ച പ്രതിരോധവും അവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ രഹസ്യ പിൻതുണയും ടിപ്പുവിന്
പേക്കിനാവായി.നൈസാം,മറാത്തക്കാർ എന്നിവരുടെ ആക്രമണവും മൈസൂർ വോഡയർമാരെ കീഴടക്കലും കഴിഞ്ഞാൽ,ടിപ്പുവിന് ഇത് നിർണായകമായി.മലബാറിൽ അധീശത്വം ഉറപ്പിക്കാൻ അദ്ദേഹം അറയ്ക്കൽ കുടുംബവുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു.അദ്ദേഹത്തിൻറെ മകൻ അബ്‌ദുൾ ഖാലിക് അറയ്ക്കൽ ബീവിയുടെ മകളെ നിക്കാഹ് ചെയ്തു.മലബാറിലെ തൻറെ ശത്രുക്കളെ സഹായിക്കരുതെന്ന് അദ്ദേഹം തലശ്ശേരി കോട്ടയിലെ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു"

എ ശ്രീധര മേനോൻ കേരള ചരിത്രത്തിൽ പറയുന്നു:
"ടിപ്പു കണ്ണൂരിലെത്തി മകൻ അബ്‌ദുൾ ഖാലിക്കും അറയ്ക്കൽ ബീവിയുടെ മകളുമായുള്ള വിവാഹം ആഘോഷിച്ചു.കോലത്തിരിയിൽ നിന്ന് പിടിച്ച ചില പ്രദേശങ്ങൾ ബീവിക്ക് കൊടുത്ത് തീരം വഴി ചാവക്കാട്ടേക്ക് പോയി;അവിടന്ന് കോയമ്പത്തൂരേക്കും".
ടിപ്പുവിൻറെ മക്കൾ കോൺവാലിസിന് / റോബർട്ട് ഹോം 
നിക്കാഹ് 1789 ലായിരുന്നു.താമരശ്ശേരി ചുരം വഴി ടിപ്പു ആദ്യമായി മലബാറിൽ എത്തിയ ഘട്ടം.1782 ൽ ജനിച്ച ഖാലിക്കിന് ഏഴു വയസ് മാത്രമായിരുന്നു.മൂന്നു വർഷം കഴിഞ്ഞ് ശ്രീരംഗ പട്ടണം ഉടമ്പടിയുടെ ഭാഗമായി ഖാലിക്കും സഹോദരൻ മുയിസുദീനും ബ്രിട്ടീഷ് ബന്ദികളായി.1806 സെപ്റ്റംബർ 12 ന് 24 വയസിൽ ഖാലിക് മരിച്ചു.

വില്യം ലോഗൻ മലബാർ മാനുവലിലും നിക്കാഹ് പരാമർശിക്കുന്നു:
"ടിപ്പു കണ്ണൂരിലെത്തി ബീവിയുടെ മകളും ഖാലിക്കുമായുള്ള വിവാഹത്തിൻറെ പ്രാഥമിക ചടങ്ങുകൾ നടത്തി".
ശ്രീധര മേനോൻ സ്വന്തമായി എന്തെങ്കിലും കണ്ടെത്തിയതായി ആരോപണം ഇല്ല !

രാഷ്ട്രീയമായി ഈ ബന്ധം ശരിയായിരുന്നു.കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലുമായുള്ള ബന്ധം,മലബാറിലെ ടിപ്പുവിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.ടിപ്പുവിനെ ബാപ്പ ഹൈദരാലി നൈസാമിൻറെ മകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ,നൈസാം അത് തള്ളി.ഹൈദർ ഒരു പാവം പഞ്ചാബി എന്നതായിരുന്നു,കാരണം.ഇസ്ലാമിക രക്തത്തെയും നൈസാം സംശയിച്ചു.നവായത്ത് മുസ്ലിമായ ആർക്കോട്ടിലെ ഇമാം സാഹബ് ബക്ഷിയുടെ മകൾ റോഷൻ ബീഗവുമായി ടിപ്പുവിൻറെ  നിക്കാഹ് തീരുമാനിച്ചു.മേൽകോട്ടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യാധിപൻ ലാലാ മിലൻറെ മകളും ബാല്യകാല സഖിയുമായ റുക്കയ്യ ബാനുവിനെ ടിപ്പു തന്നെ തിരഞ്ഞെടുത്തു.സൈന്യാധിപൻ ബുർഹാനുദ്ധീൻറെ സഹോദരി ആയിരുന്നു.1774 ലെ ഒരു വൈകുന്നേരം ഇരുവരെയും ടിപ്പു നിക്കാഹ് ചെയ്തു.24 വയസ്.

ജുനുമാബി II ആയിരുന്നു അറയ്ക്കൽ ബീവി.മുൻഗാമി അറയ്ക്കൽ രാജാവ് കുഞ്ഞി ഹംസ II 1777 ൽ മരിച്ചു.1777 -1819 ൽ ജുനുമാബി ഭരിച്ചു.ഇവരെ ടിപ്പു കണ്ടതിന് രേഖകളുണ്ട്.
ഖാലിക്, മുകളിലെ ചിത്രത്തിൽ 
ഹൈദരാലി 1759 ൽ കൃഷ്ണ രാജ വൊഡയാർ രണ്ടാമനെ അട്ടിമറിച്ചപ്പോൾ,കുഞ്ഞി ഹംസ രണ്ടാമൻ അദ്ദേഹത്തോട് കൂറ് പ്രഖ്യാപിച്ചു.അദ്ദേഹം മൂസയെ നാവിക മേധാവിയാക്കി.മൂസ 1750 ൽ മാലിയിലെ സുൽത്താൻ മുഹമ്മദ് ഇമാദുദീനെ പിടികൂടി
മൂസയ്ക്ക് കീഴിലുള്ള ലക്ഷദ്വീപിലെ കവരത്തിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം തടവിൽ 1757 ൽ മരിച്ചു.ഹൈദറിൻറെ നാവിക മേധാവിയായ ശേഷം,മൂസ അന്നത്തെ സുൽത്താൻ ഹസ്സൻ ഇസുദുദീനെ പിടികൂടി കണ്ണുകൾ ചൂഴ്ന്നെടുത്തു.ഹൈദർ ഇതിന് സുൽത്താനോട് മാപ്പു ചോദിച്ചു;രാജ്യം തിരിച്ചു കൊടുത്തു.മൂസയെ സ്ഥാനത്തു നിന്ന് നീക്കി.1766 ൽ നായർ കലാപം അമർച്ച ചെയ്യാൻ ഹൈദർ,ബേദനൂർ പിടിച്ചതോടെ,മൂസയ്ക്ക് സ്ഥാനം തിരിച്ചു കിട്ടി.അറയ്ക്കൽ രാജാവ് മുഹമ്മദലി മൂന്നാമൻ 1688  -1690 ലെ ചൈൽഡ് യുദ്ധത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിനെ സഹായിക്കാൻ മാപ്പിള സൈന്യത്തെ അയച്ചിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഗവർണറും ധന ശാസ്ത്രജ്ഞനും കച്ചവടക്കാരനുമായിരുന്നു,സർ ജോസയ്യ ചൈൽഡ്.യുദ്ധത്തിൽ ചൈൽഡ് തോറ്റു.കമ്പനിക്കെതിരെ ഔറംഗസേബ് ശിക്ഷാ നടപടികൾ എടുത്തില്ല.വലിയ നഷ്ട പരിഹാരം വാങ്ങി കച്ചവടാവകാശം പുനഃസ്ഥാപിച്ചു.ബേദനൂർ പിടിച്ച ശേഷമാണ് ഹൈദർ മലബാറിൽ എത്തിയത്.

ടിപ്പുവിനെക്കാൾ രാജ പൈതൃകം അറയ്ക്കൽ കുടുംബത്തിനായിരുന്നു.കോലത്തിരിയുടെ സൈന്യാധിപൻ അരയൻ കുളങ്ങര നായർ ഇസ്ലാം മതം സ്വീകരിച്ചാണ് അറയ്ക്കൽ കുടുംബം ഉണ്ടായത്.അദ്ദേഹത്തിൻറെ ഭാര്യ കോലത്തിരി രാജകുമാരി ആയിരുന്നു.രാജകുമാരിയെ പ്രണയിച്ചപ്പോൾ നായർ ഭ്രഷ്ടനായി.
ടിപ്പുവിൻറെ മകന് ബീവിയുടെ മകളുമായി ജീവിക്കാൻ കഴിഞ്ഞില്ല.1806 ൽ 24 വയസ്സിൽ മരിക്കുമ്പോൾ,രാജ്യം ഇല്ലാതായിരുന്നു.

ടിപ്പു സുൽത്താന് ( 1750 -1799 ) വിവിധ സ്ത്രീകളിൽ 16 ആൺ മക്കളായിരുന്നു.ഒടുവിലെ പുത്രൻ 1797 ൽ
പ്രസവത്തിൽ മരിച്ചു.ടിപ്പുവിൻറെ മരണത്തിന് രണ്ടു വർഷം മുൻപ്.പതിനൊന്നാമത്തെ മകൻ മുഹമ്മദ് നിസാമുദീൻ ജനിച്ച വർഷമായ 1791 ൽ തന്നെ മരിച്ചു.മറ്റ് 14 മക്കൾ ചരിത്രത്തിലുണ്ട്:ഫത്തേ ഹൈദരലി ( 1771 -1815 ),അബ്‌ദുൾ ഖാലിക് ( 1782  -1806 ),മുഹിയുദീൻ ( 1783 -1811 ),മുയിസുദീൻ ( 1783 -1816 ),മിറാജുദീൻ ( 1784 -),മുയിനുദീൻ ( 1784 -),മുഹമ്മദ് യാസിം ( 1784 -1849 ),മുഹമ്മദ് സുബാൻ ( 1785 -1845 ),മുഹമ്മദ് ശുക്രുള്ള ( 1785 -1837 ),സർവറുദീൻ ( 1790 -1833 ),മുഹമ്മദ് ജമാലുദീൻ ( 1795 -1872 ),മുനീറുദിൻ ( 1795 -1837 ),സർ ഗുലാം മുഹമ്മദ് ( 1795 -1872 ),ഗുലാം അഹമ്മദ് ( 1796 -1824 ).
അബ്ദുൾ ഖാലിക് / ജെയിംസ് ഹിക്കി 
രണ്ടാമത്തെ മകനാണ് കണ്ണൂരിൽ പുതിയാപ്ലയായ ഖാലിക്.1782 ൽ രണ്ട്,1784 ൽ മൂന്ന്,1785 ൽ രണ്ട്,1795 ൽ മൂന്ന് എന്നിങ്ങനെ ആൺമക്കൾ.പെൺമക്കളുടെ പട്ടികയില്ല.1795 ൽ മൂന്ന് മക്കളുണ്ടായതിൽ കൗതുകമുണ്ട്.1792 ൽ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിക്ക് ശേഷം ടിപ്പു അന്തപ്പുരത്തിലാണ് അധികവും സമയം ചെലവിട്ടത്.അന്തപ്പുര ചുവതലയുണ്ടായിരുന്ന ക്യാപ്റ്റൻ തോമസ് മാരിയറ്റ് രേഖപ്പെടുത്തിയത് ടിപ്പുവിൻറെ അന്തപ്പുരത്തിൽ 333 സ്ത്രീകളും ഹൈദറിന്റേതിൽ 268 സ്ത്രീകളും,വേലക്കാരികൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ്.ചില നപുംസകങ്ങളും ഉണ്ടായിരുന്നു.ഇവരായിരുന്നു,ദ്വാരപാലകർ.തുർക്കി,ജോർജിയ,പേർഷ്യ,ആർക്കോട്ട്,തഞ്ചാവൂർ,ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.കൂർഗ് രാജാവിൻറെ രണ്ടു സഹോദരിമാർ,ടിപ്പുവിൻറെ ദിവാൻ പൂർണയ്യയുടെ അനന്തരവൾ,വൊഡയാർ രാജാവിൻറെ മൂന്ന് ബന്ധുക്കൾ എന്നിവർ ഇതിൽപെട്ടു.ടിപ്പുവിൻറെ മരണശേഷം അന്തപ്പുരം കണ്ട ജോർജ് വാലെൻഷ്യ Voyage and Travels ൽ എഴുതിയത്,ഓരോ സ്ത്രീയും വാസ ഗേഹം തൻറെ നാടിൻറെ രീതിയനുസരിച്ച് അലങ്കരിച്ചിരുന്നു എന്നാണ്.ടിപ്പുവിൻറെ ആത്മ സുഹൃത്ത് രാജാ ഖാന് അന്തപ്പുരത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.തുർക്കിയിൽ തൂവാലയിട്ടാണ് സുൽത്താൻ അന്നത്തെ സ്ത്രീയെ തിരഞ്ഞെടുത്തിരുന്നത്.ടിപ്പു മുഖ്യമന്ത്രി വഴിയാണ് അന്നത്തെ ഇoഗിതം അറിയിച്ചിരുന്നത്.ടിപ്പു മരിച്ച ശേഷം,അവിടത്തെ വരേണ്യ കുടുംബങ്ങളിലെ പെൺകുട്ടികളുടെ പേരും വയസ്സും സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി കിട്ടി.

കിർമാണി എഴുതിയ 'താരിഖി ടിപ്പു' അനുസരിച്ച് സ്ത്രീക്ക് സുരക്ഷിത സ്ഥാനം അന്തപ്പുരം ആയിരുന്നു.ടിപ്പുവിൻറെ സഹോദരൻ അബ്ദുൾ കരീമിൻറെ ഭാര്യയെ ബാപ്പയുടെ അന്തപ്പുരത്തിൽ കണ്ടു.സവന്നൂർ നവാബിൻറെ മകളായിരുന്നു.അവരോട് കരീം മോശമായി പെരുമാറിയിരുന്നു.അവരെ ടിപ്പുവാണ് അന്തപ്പുരത്തിൽ ആക്കിയത്.കരീമിൻറെ മകനാണ് ടിപ്പുവിൻറെ മൂത്ത മകനായി പട്ടികയിലുള്ള ഫത്തേ ഹൈദരാലി എന്ന് വാദമുണ്ട്.കൂർഗിൽ നിന്നും ചിത്രദുർഗയിലെ പാലിഗർ രാജ കുടുംബത്തിൽ നിന്നും ടിപ്പു രാജകുമാരിമാരെ കൊണ്ട് പോയി.കൂർഗ് രാജാവ് ചിക്കവീര രാജേന്ദ്ര,പിതാവിൻറെ കൂടെക്കിടന്ന അന്തപ്പുര സ്ത്രീകളെ സ്വന്തം അന്തപ്പുരത്തിലേക്ക് എടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്.

ടിപ്പു 24 വയസ്സിൽ 1774 ലാണ് ആദ്യം നിക്കാഹ് ചെയ്തത്.അവസാനത്തേത് 1796 ൽ 46 വയസ്സിൽ.ആദ്യ രണ്ടിൽ ഹൈദർ കണ്ടെത്തിയത്,നാമമാത്ര ഭാര്യ ആയിരുന്നു.അവർ റോഷാൻ ,പാദ്ഷാ ബീഗം എന്നറിയപ്പെട്ടു.അവരെ ഭാര്യയായി സ്വീകരിക്കുന്നതിനെതിരെ കൊട്ടാരത്തിലെ സ്ത്രീകൾ രംഗത്തു വന്നു.ആ കുടുംബത്തെപ്പറ്റി അസുഖകരമായ കിംവദന്തികൾ ഉണ്ടായിരുന്നതാണ്,കാരണം.ബ്രിട്ടീഷുകാർ ശ്രീരംഗ പട്ടണം പിടിക്കുമ്പോൾ,അതിൻറെ ഭീതിയിൽ,പ്രിയ ഭാര്യ റുക്കയ്യ മരിച്ചു.അവസാന ഭാര്യ ഖദിജ സമൻ ബീഗo,ടിപ്പുവിൻറെ സേവകൻ സയ്യിദിൻറെ മകളായിരുന്നു.നിക്കാഹിന് അടുത്ത കൊല്ലം അവർ പ്രസവത്തിൽ മരിച്ചു.Authentic Memoirs of Tipu Sultan എന്ന പേരിൽ ഒരു ബ്രിട്ടീഷ് പട്ടാള ഓഫിസർ എഴുതിയ പുസ്തകത്തിൽ,ഇവർ 20 നടുത്ത സുന്ദരിയായിരുന്നു എന്നുണ്ട്.
മുയിസുദിൻ 
ടിപ്പുവിൻറെ മക്കൾ അബ്‌ദുൾ ഖാലിക്,മുയിസുദീൻ എന്നിവരെ 1792 ൽ മൂന്നാം മൈസൂർ യുദ്ധത്തിനൊടുവിൽ,ബ്രിട്ടീഷുകാർ ബന്ദികളാക്കി.ഖാലിക്കിന് 10 ,മുയിസിന് ഒൻപത്.ഗവർണർ ജനറൽ ചാൾസ് കോൺവാലിസിനും മദ്രാസ് ഗവർണർ ചാൾസ് ഓൿലിയുടെ ഭാര്യ ആൻജെല റീഡിനും  ,ഖാലിക്കിനെ ഇഷ്ടമായിരുന്നു.ഇരുവരും റുക്കയ്യയുടെ മക്കൾ ആയിരുന്നിരിക്കാം -റുക്കയ്യ മരിച്ച കൊട്ടാരത്തിൽ  ഈ കുട്ടികൾ ഉണ്ടായിരുന്നു.വന്ധ്യകൾക്ക് അന്തപ്പുരത്തിൽ വിലയുണ്ടായിരുന്നില്ല.റുക്കയ്യയുടെ മകൻ എങ്കിൽ ,ഖാലിക്കുമായുള്ള അറയ്ക്കൽ ബന്ധം വിലയേറിയതാണ്;ഖാലിക്ക് ഹിന്ദു സ്ത്രീയിലെ പുത്രൻ എന്നും വാദമുണ്ട്.1799 ലെ ദൃക്‌സാക്ഷി വിവരണത്തിൽ,ബാലന്മാരുടെ അമ്മ ആക്രമണ ശേഷം ഭയന്ന് മരിച്ചു എന്നുണ്ട് -അത് റുക്കയ്യ തന്നെ.

1792 ലെ ശ്രീരംഗം ഉടമ്പടിയിലെ രണ്ടാം വകുപ്പിൽ ഇങ്ങനെയുണ്ട്:
"നാലു മാസത്തിനുള്ളിൽ മൂന്ന് തവണകളായി നിശ്ചിത സംഖ്യ അടയ്ക്കും വരെ,ടിപ്പുവിൻറെ രണ്ടാൺമക്കൾ ബന്ദികളായിരിക്കും.സംഖ്യ നൽകുകയും രാജ്യത്തിൻറെ പകുതി കൈമാറുകയും തടവുകാരെ വിടുകയും ചെയ്താൽ ആ നിമിഷം കുട്ടികളെ മോചിപ്പിക്കും".18 മാസത്തിനുള്ളിൽ ഇത് നടന്നു.എന്നാൽ 1799 ൽ ടിപ്പുവിനെ വധിച്ച നാലാം മൈസൂർ യുദ്ധ ശേഷം,ഈ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 300 പേരെ പിടികൂടി തടവിലാക്കി.17 വയസ്സിൽ ഖാലിക്ക് രണ്ടാം വട്ടം തടവിലായി.ഏഴു കൊല്ലം കൂടി അവൻ ജീവിച്ചു.

1792 ലെ ആക്രമണത്തെപ്പറ്റി മേജർ അലക്‌സാണ്ടർ ദിറോം എഴുതിയ ദൃക്‌സാക്ഷി വിവരണമായ A Narrative  of the Campaign in India Which Terminated the War with Tipoo Sultan,in 1792 ൽ ബന്ദിയാക്കലുണ്ട്:
"കറുത്ത്,തടിച്ച ചുണ്ടും പതിഞ്ഞ മൂക്കും നീണ്ട ചിന്താമഗ്നമായ മുഖവുമുള്ള മൂത്തവൻ അത്ര പ്രിയപ്പെട്ടവനായിരുന്നില്ല.വെളുത്ത് സാധാരണ പ്രകൃതവും വട്ടമുഖവും വലിയ കണ്ണുകളും ഊർജസ്വലനുമായ ഇളയവൻ ശ്രദ്ധേയനായി".ഇതാണ് ഖാലിക്ക്.ബന്ദികളാക്കുന്ന രംഗം,സ്ഥലത്തുണ്ടായിരുന്ന ഔദ്യോഗിക ചിത്രകാരൻ റോബർട്ട് ഹോം ഭാവിക്കു വേണ്ടി അനശ്വരമാക്കി.
അറയ്ക്കൽ കൊട്ടാരം 
ഗവർണർ ജനറൽ കോൺവാലിസിന് കുട്ടികളെ 1792 ഫെബ്രുവരി 26 ന് ടിപ്പുവിൻറെ വക്കീൽ ( സൈന്യാധിപൻ ) ഗുലാം അലി ഖാൻ കൈമാറി."ഇന്ന് രാവിലെ വരെ ഇവർ എൻറെ യജമാനൻ ടിപ്പു സുൽത്താന്റെ കുട്ടികൾ ആയിരുന്നു;ഇപ്പോൾ അവരുടെ നില മാറി,അങ്ങാണ് ഇനി പിതാവ്",അദ്ദേഹം പറഞ്ഞു.മൈസൂർ സൈന്യാധിപനായ ഗുലാം അലി  1786 -90 ൽ ഇസ്താംബുളിൽ പോയി തുർക്കി സുൽത്താൻ അബ്ദുൾ ഹമീദ് ഒന്നാമനെ കണ്ടിരുന്നു.വടക്കൻ കർണാടകത്തിലെ താദ്രി തുറമുഖത്ത് നിന്നായിരുന്നു,യാത്ര.അലക്‌സാൻഡ്രിയ,ജിദ്ദ വഴി കോഴിക്കോട്ട് മടങ്ങിയെത്തി.

കുട്ടികളെ അദ്ദേഹം മദ്രാസിലേക്ക് അനുഗമിച്ചു.സെൻറ് ജോർജ് കോട്ടയിൽ കുട്ടികളെ പാർപ്പിക്കാൻ മദ്രാസ് കൗൺസിൽ 1663 പഗോഡ ( 100 പഗോഡ 350 രൂപ ) അനുവദിച്ചു.1786 ഫെബ്രുവരിയിൽ കോൺവാലിസ്‌ കൊൽക്കത്ത ഗവർണറായി.

ചിത്രകാരൻ ഹോം ചിത്രത്തിൻറെ മുൻനിരയിൽ ഇടത്ത്,പോർട്ട് ഫോളിയോ പിടിച്ച് തന്നെയും വരച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കുട്ടികൾ പോകുമ്പോൾ ടിപ്പു കോട്ടവാതിലിന് മേൽ കൊത്തളത്തിൽ ആയിരുന്നു.കൂടാരത്തിനടുത്ത് അവരെ 21 ആചാര വെടിയോടെ സ്വീകരിച്ചു.സർ ജോൺ കെന്നവെ,മറാത്താ,നൈസാം  സൈന്യാധിപർ എന്നിവർ അവരെ കണ്ടു. അവരെ ആസ്ഥാനത്തേക്ക് കൊണ്ട് പോയി,നെറ്റിപ്പട്ടം കെട്ടിയ ആനകൾക്ക് മേൽ കയറ്റി വെള്ളിപ്പലക മേൽ ഇരുത്തി.ഘോഷയാത്രയ്ക്ക് മുന്നിൽ ഒട്ടകങ്ങൾ നിരന്നു.ഏഴു പേർ പച്ചപ്പതാകയേന്തി.100 കുന്തക്കാർ,200 കാലാൾപ്പടയാളികൾ,കുതിരപടയാളികൾ.ക്യാപ്റ്റൻ തോമസ് വെൽഷ് നയിച്ചു.മദ്രാസ് യാത്രക്കിടെ കോലാറിൽ അവർ ഹൈദരാലിയുടെ കബറിടം കണ്ടു വണങ്ങി.ജൂൺ 29 ന് മദ്രാസിലെത്തി.കോട്ടയിൽ വീട് ശരിയാകും വരെ അവർ കൂടാരത്തിൽ കഴിഞ്ഞു.കേണൽ ജോൺ ഡോയ്‌ട്ടൻ ആയിരുന്നു,രക്ഷിതാവ്.
ഗുലാം അലി മക്കളെ കൈമാറുന്നു 
അടുത്ത നാൾ മുതൽ കുട്ടികൾക്ക് സമ്മാന പ്രവാഹമായി.കോൺവാലിസ്‌ ഇരുവർക്കും സ്വർണ വാച്ച് നൽകി;അവർ അദ്ദേഹത്തിന് പേർഷ്യൻ വാളും രത്നങ്ങളും അംഗവസ്ത്രവും സമ്മാനിച്ചു.കോൺവാലിസ്‌ ഒരു പീരങ്കിയും രണ്ട് പിസ്റ്റലുകളും കൊടുത്തു.1799 ൽ കൊട്ടാരത്തിൽ പെട്ടി തുറക്കാതെ രണ്ടു പല്ലക്കുകൾ കണ്ടു.

ഉടമ്പടി നടപ്പാക്കി 1784 ഫെബ്രുവരിയിൽ ഖാലിക്കും മുയീസും ശ്രീരംഗ പട്ടണത്തേക്കു മടങ്ങുമ്പോൾ കോൺവാലിസും ലേഡി ഓക്‌ലിയും 'ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പല്ലക്ക്' ഖാലിക്കിന് സമ്മാനിച്ചു.സ്വർണവും വെള്ളിയും ചേർന്ന അലങ്കാരപ്പണികൾ;രണ്ടു വശവും അലങ്കാര സർപ്പങ്ങൾ.ഖുർ ആൻ,പേർഷ്യൻ വചനങ്ങൾ മുയിസ്,കോൺവാലിസിന് ചൊല്ലിക്കൊടുത്തിരുന്നു.ഇരുവരെയും നൃത്തവും പാട്ടും വിരുന്നുമായി മദ്രാസ് സാമൂഹിക വൃത്തങ്ങളിൽ പരിചയപ്പെടുത്തി.

ഇനി കണ്ണൂർ നിക്കാഹിലേക്ക് വരാം.

അറയ്ക്കൽ ജാനുമാബി 1789 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണം ആവശ്യപ്പെട്ടു.താമസിയാതെ ടിപ്പു മുഴുവൻ സേനയുമായി മലബാർ തീരത്തേക്ക് വരുമെന്ന് അവർ ടിപ്പുവിനെ അനുകൂലിക്കും വിധം അറിയിച്ചു.അവർ ഒരു കളി കളിക്കുകയായിരുന്നു.ടിപ്പുവിൻറെ വരവ് പ്രധാനമായും പരസ്‌പരം പൊരുതുന്ന കണ്ണൂർ മാടമ്പികളെ വശപ്പെടുത്താനായിരുന്നു.തീരത്തെ മാപ്പിളമാർ ബീവിക്ക് ഒപ്പമായിരുന്നു.തെക്കൻ മാപ്പിളമാർ ടിപ്പുവിൻറെ അധീശത്വത്തിന് എതിരായിരുന്നു.അവർ ബീവിക്കും ഭീഷണിയായി.1782 ൽ ഹൈദർ മരിച്ചപ്പോൾ ,ബീവി കമ്പനിയുമായി ഒരുടമ്പടിയിൽ ഒപ്പിട്ടു.ടിപ്പുവുമായുള്ള മംഗലാപുരം ഉടമ്പടിക്ക് ഒരു വർഷം മുൻപായിരുന്നു,ഇത്.1789 ആയപ്പോൾ ബീവിക്ക് അവരുടെ പ്രദേശങ്ങൾ തിരിച്ചു കിട്ടി.1789 ൽ ടിപ്പുവിൻറെ മലബാറിലേക്കുള്ള വരവ് രണ്ടാമത്തേതായിരുന്നു.ഉത്തര മലബാറിലെ സകല രാജാക്കന്മാരും മാടമ്പികളും ടിപ്പുവിനെതിരെ കലാപം നടത്തി മൈസൂരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു.അറയ്ക്കൽ നിക്കാഹിന് തൊട്ടു മുൻപ് ടിപ്പു,കടത്തനാട് നാശമാക്കി.ഒരു കോലത്തിരി രാജകുമാരനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പുവിൻറെ ഭടന്മാർ കൊന്ന് ജഡം ആനകളെക്കൊണ്ട് ടിപ്പുവിൻറെ ക്യാമ്പിലൂടെ വലിപ്പിച്ചു.17 അനുയായികളെകൂടി കൊന്ന് എല്ലാ ജഡവും മരങ്ങളിൽ കെട്ടി തൂക്കി.നിക്കാഹ് കഴിഞ്ഞ് ചിറയ്ക്കലിന്റെ ഒരു ഭാഗം ടിപ്പു ബീവിക്ക് കൈമാറി.നിക്കാഹും വിവാഹ ഒരുക്കങ്ങളും നിമിത്തം തെക്കൻ മാപ്പിളമാരുടെ അരിശം ഇല്ലാതെയായി.
അവർ ടിപ്പുവിൻറെ സൈന്യത്തിനൊപ്പം നിന്നു.ടിപ്പു ഇക്കുറി മലബാർ വിട്ട ശേഷം മടങ്ങിയില്ല.
ഫത്തേ ഹൈദരാലി 
ഒരു വർഷം മുൻപ് 1788 ൽ ടിപ്പു,മുഹമ്മദ് ദെർവിഷ് ഖാൻ,അക്ബർ അലി ഖാൻ,മുഹമ്മദ് ഉസ്മാൻ ഖാൻ എന്നിവരെ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനടുത്തേക്ക് ദൂതന്മാരായി അയച്ചിരുന്നു.ടിപ്പു ഒരു മകനെ പാരിസിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ രാജാവിനെ അറിയിച്ചു.അത് സമ്മതിച്ചു.ഫ്രാൻസിലേക്ക് മകൻ പുറപ്പെടും മുൻപോ യാത്രക്കിടയിലോ മകൻ ഫ്രഞ്ച് എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നായിരുന്നു,ഉപാധി.കുറച്ച് കാൽക്കുലസും കണക്കും അറിഞ്ഞിരിക്കണം.സേവരെ പിഞ്ഞാണപ്പാത്രങ്ങൾ രാജാവ് സമ്മാനമായി നൽകി.തന്നോടൊപ്പം, മാഡം വിഗി ലെ ബ്രണിന് മുന്നിൽ ചിത്രത്തിന് നിൽക്കാൻ ദൂതരെ രാജാവ് നിർബന്ധിച്ചു.ടിപ്പു പാരിസിലേക്ക് അയയ്ക്കാനിരുന്നത് ഖാലിക്കിനെ ആയിരുന്നു എന്ന് കരുതുന്നു.

പാരിസിലെ ഡച്ച് ഏജന്റുമാരോട് ടിപ്പു 1799 ൽ ആയുധവും വെടിക്കോപ്പും വാങ്ങാൻ നിർദേശിച്ചത് അറിഞ്ഞപ്പോഴാണ്,ബ്രിട്ടീഷുകാർ നാലാം മൈസൂർ യുദ്ധം തുടങ്ങി ടിപ്പുവിനെ കൊന്നത്.ഇക്കുറി മേജർ ജനറൽ ഡേവിഡ് ബയേർഡിനു മുന്നിലാണ് ടിപ്പുവിൻറെ മക്കൾ കീഴടങ്ങിയത്.ടിപ്പു മരിച്ചപ്പോൾ,ബയേർഡ് ,സമാധാന പതാകയുമായി കോട്ടയ്ക്കുള്ളിൽ കടക്കാൻ മേജർ അലക്‌സാണ്ടർ അലനോട് നിർദേശിച്ചു.ബന്ദികളിൽ ഒരു കുട്ടിയെ അയാൾ തിരിച്ചറിഞ്ഞു.അവരുടെ അവസ്ഥ ദുഃഖിപ്പിച്ചു.അക്രമമുണ്ടാവില്ലെന്ന് അവരെ സമാധാനിപ്പിച്ചു.ലഫ് കേണൽ പാട്രിക് അഗ്‌ന്യൂ,ക്യാപ്റ്റൻ മാരിയറ്റ് എന്നിവർക്ക് കുട്ടികളെ കൈമാറി.33 റെജിമെന്റിൻറെ എട്ടാം കമ്പനിയുടെ അകമ്പടിയോടെ അവരെ കേന്ദ്ര ക്യാമ്പിൽ എത്തിച്ചു.സേന അവരെ ആദരിച്ചു.ജൂൺ 19 ന് അവരെ വെല്ലൂർ കോട്ടയിൽ എത്തിച്ചു;1806 ഓഗസ്റ്റ് 20 ന് കൊൽക്കത്തയിലേക്ക് മാറ്റി.ജൂലൈ 10 ന്, ടിപ്പുവിൻറെ മകളുടെ നിക്കാഹിന്റെ അന്ന് പുലർച്ചെ ടിപ്പുവിൻറെ തടവിലായ ഭടന്മാർ വെല്ലൂർ കോട്ടയിൽ കലാപം നടത്തിയതായിരുന്നു,കാരണം.ടിപ്പുവിൻറെ മകൻ ഷെഹ്‌സാദ ഫത്തേ ഹൈദരാലിയെ കലാപകാരികൾ രാജാവായി പ്രഖ്യാപിച്ചു.അദ്ദേഹം 1801 ൽ തടവ് ചാടി മറാത്ത സേനയ്‌ക്കൊപ്പം ചേർന്നിരുന്നു.
ടിപ്പു / ജോൺ സോട്ടം,1780 
തെക്കേ ഇന്ത്യയിൽ ടിപ്പുവിൻറെ അനന്തരാവകാശികളുടെ സാന്നിധ്യം ബ്രിട്ടൻ ഭയന്നു.ടിപ്പുവിൻറെ ഒരു അവകാശി,നൂർ ഇനായത് ഖാൻ,രണ്ടാം ലോകയുദ്ധ കാലത്ത് സഖ്യശക്തികളുടെ ചാര വനിതയായി.അവരുടെ ബാപ്പ ഹസ്രത് ഇനായത് ഖാൻ,ടിപ്പുവിൻറെ അമ്മാവൻറെ കുടുംബത്തിൽ നിന്നായിരുന്നു.ഒടുവിൽ ശേഷിച്ച പതിനാലാം പുത്രൻ സർ ഗുലാം മുഹമ്മദ് ഖാനെ കുടുംബ കാരണവരായി അഗീകരിച്ച ബ്രിട്ടൻ 1870 ൽ സർ സ്ഥാനം നൽകി.ഡെങ്കിപ്പനി വന്ന് 1872 ൽ മരിച്ചു.ആദ്ദേഹത്തിൻറെ ശാഖയും സ്വത്തും ശേഷിക്കുന്നു.

അറയ്ക്കൽ രാജഭരണം 1790 ൽ അവസാനിച്ചു.ജനറൽ റോബർട്ട് ആബർക്രോംബി തലശ്ശേരിയിലെ സെൻറ് ആഞ്ചലോ കോട്ട പിടിച്ചതോടെ ആയിരുന്നു,പതനം.കോട്ട ഡച്ചുകാർ അറയ്ക്കൽ കുടുംബത്തിന് 1772 ൽ കൊട്ടാരത്തിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

-------------------------------------------
Reference:
1.History of Tipu Sultan/Mohibul Hassan
2. History of Kerala/A Sreedhara Menon
3.Splendors of Royal Mysore/Vikram Sampath
4.A Narrative of the Campaign in India/Major Alexander Dirom
5.Tarikh-i-Tipu/Hussein Ali Khan Kirmani
6.Voyage and Travels/George Valentia
7.Ali Raja of Cannanore/K K N Kurup
8.Tipu Sultan's Search for Legitimacy/Kate Brittlebank
9.Indian Renaissance:British Romantic Art and the Prospect of India/Hermione De Almeida
10.Kingdom of Hyder Ali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
11.The Chirakkal Dynasty:Readings through History/M Sini


Note:The charcoal sketches of the sons are by James Hickey









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...