Thursday 31 October 2019

ഒരു ഭദ്രവട്ടക സ്വപ്നം

മരണം കണ്ണകിയായും കാളിയായും

രു വല്ലാത്ത സ്വപ്നാനുഭവത്തിലാണ് ഞാൻ.

ഇന്ന് പുലർച്ചെ ( 2019 ഒക്ടോബർ 31 ) യാണ് അതുണ്ടായത്.ഇടത്തോട്ട് കൈവച്ച് അതിൽ തലവച്ച് ഉറങ്ങുകയായിരുന്നു ഞാൻ;അങ്ങനെ ഉറങ്ങുക സാധാരണമല്ല.കുട്ടിക്കാലത്ത് കമിഴ്ന്നായിരുന്നു ഉറക്കം;കുറേക്കഴിഞ്ഞപ്പോൾ മലർന്നു.ഇപ്പോൾ പലപ്പോഴും വലത്തേക്ക് കൈവച്ച് അതിൽ തല വച്ചും കിടക്കാറുണ്ട്.

വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു;ഭാര്യ മൂകാംബിക്ക് പോയിരുന്നു.രാവിലെ ആശുപത്രിയിൽ ആയ എന്നെ വിട്ട് പോകാൻ അവർക്ക് മടിയായിരുന്നു."എന്നെ ഞാൻ നോക്കിക്കോളാം" എന്ന് വാക്ക് നൽകി ഞാൻ രാത്രി ട്രെയിനിൽ പോകാൻ അവരെ അനുവദിച്ചു.

മഴ കോരിച്ചൊരിയുന്നുണ്ട്.അതിൽ കലർന്ന് ആയിരക്കണക്കിന് പള്ളിവാളുകളും കാൽച്ചിലമ്പുകളും ചേർന്ന് കൂരിരുളിൽ വലിയ സിംഫണി.അത് പുറത്തു നിന്നുവന്ന് എന്നെ വലയം ചെയ്യുന്നു.അങ്ങനെ ഭീതിദമായ നാദ മുഖരതയിൽ ഒരു അരൂപിയുടെ പള്ളിവാൾ എൻറെ കഴുത്തിന്റെ വലതു വശത്തു വെട്ടുന്നു.വെട്ടിയോ ഇല്ലയോ?എൻറെ കഴുത്ത് വേർപെട്ടില്ല.

ഞാൻ കണ്ണ് തുറന്നു.ചിലമ്പുകളുടെ ഓർക്കെസ്ട്ര നിലച്ചിട്ടില്ല;ഇനി എൻറെ ആത്മാവിൽ മരണം വരെ നിലക്കില്ല..അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുകയുമില്ല.അത് ഒരു സിനിമയിൽ വന്നാൽ അതിനെ വെല്ലാൻ ഒന്നിനും കഴിയുകയും ഇല്ല.

ഇത് എങ്ങനെയുണ്ടായി?

നാലു ദിവസം മുൻപ് ''പള്ളി വാള് ഭദ്രവട്ടകം" എന്ന പാട്ട് പുണ്യ എന്ന കുട്ടി പാടിയത് ഞാൻ കേട്ടു;അത് ശക്തമായിരുന്നു.ഇത് മുൻപ് അമൃത പാടിയതും വന്ദന അയ്യർ,ഗോമടേഷ്‌ ഉപാധ്യായ എന്നിവരുടെ പാഠഭേദങ്ങളും കേട്ടിരുന്നു .ഒരു മാതിരി മലയാള വാക്കുകൾ അറിയാം എന്നാണ് ധാരണ.ഭദ്രവട്ടകം എന്താണ് എന്നറിയുമായിരുന്നില്ല.ഇതാണ് പാട്ട്:

പള്ളിവാള് ഭദ്രവട്ടകം കയ്യിലേറ്റും തമ്പുരാട്ട്യേ
നല്ലച്ഛൻറെ തിരുമുൻപിൽ വന്ന്
കളി,കളി തുടങ്ങി
പള്ളി വാള് പള്ളിവാള് പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനെ

വേതാള വാഹനമേറി പോകുന്ന തമ്പുരാട്ടി
ദാരികപുര സന്നിധി തന്നിൽ ചെന്നടുക്കുന്നു
അങ്ങനങ്ങനെ

പോരിക പോരിന് വേഗം അസുരേശ ദാരികനെ
പരമേശ പുത്രി രഘു ഭദ്ര ഞാനൊന്നോർത്തിടാം
അങ്ങനങ്ങനെ

ഇനി ഞാനും മറന്നിടാം,നല്ലച്ഛനും മറന്നിടാം
മറന്നീടുക സ്ത്രീധന മുതലേ വേറെയുണ്ട്
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറേ നടയിൽ വാളാണ് കല്ലറയിൽ
ഏഴര വട്ടി വിത്ത് അവിടെ കിടപ്പതുണ്ട്
അങ്ങനങ്ങനെ

അതിൽ നിന്നും അരവട്ടി വിത്ത് അകത്തൊരു സ്ത്രീധനമായി
തരിക വേണം,വടക്കും കുളം വാഴും നല്ല പൊന്നച്ഛനെ
അങ്ങനങ്ങനെ

ഇങ്ങനങ്ങനെ പോകുന്നു,കവിത.മുഴുവൻ എഴുതുന്നില്ല.നല്ലച്ഛൻ എന്നാൽ ദൈവം.ഒരു പ്രാചീന കാലത്തും ഇവിടെ സ്ത്രീധനം ഉണ്ടായിരുന്നു എന്ന് സാമൂഹ്യ ശസ്ത്രജ്ഞർക്ക് അനുമാനിക്കാം!
മുടിയേറ്റ് 
അപാരമാണ്'അങ്ങനങ്ങനെ' എന്ന് പറയുമ്പോഴത്തെ താളം.മുടിയേറ്റിലെ പാട്ടാണ് ഇത്.ഒരു മനുഷ്യനും കൊല്ലില്ല എന്ന് ദാരികന് ബ്രഹ്മാവിൽ നിന്ന് വരം കിട്ടി.അയാൾ അഹങ്കാരിയായി.അയാളെ വധിക്കാൻ ശിവൻ കാളിയെ സൃഷ്ടിച്ചു.നമ്മുടെ നാട്ടിൽ ശിവനും വിഷ്‌ണുവും അധിനിവേശം നടത്തും മുൻപ് കാവുകളും ഭഗവതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളു;ഗുരുവായൂർ ക്ഷേത്രം ഒറിജിനൽ മഞ്ജുളാൽ ഭഗവതിയാണെന്നും തൃശൂർ വടക്കുന്നാഥൻ,പാറമേക്കാവ് ഭഗവതിയാണെന്നും പുത്തേഴത്ത് രാമൻ മേനോൻ എഴുതിയ "ട്രിച്ചുർ =തൃശൂർ" എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു.പുരുഷാധിപത്യം കേരളത്തിൽ വന്നത് പിന്നീടാണ്.എല്ലാം മതമാണ്.

കാവുകളെപ്പറ്റി,സർപ്പക്കാവുകൾ ഭുഗർഭജലം സംരക്ഷിച്ചു നിർത്താനുള്ള വിരുതാണ് എന്നതിനെപ്പറ്റി,ആൽമരം ഓസോണിനെ തടഞ്ഞ് അന്തരീക്ഷം സംരക്ഷിക്കുന്നു എന്നതിനെപ്പറ്റി,അന്ധ വിശ്വാസങ്ങൾക്ക് പിന്നിലെ ശാസ്ത്ര ബുദ്ധിയെപ്പറ്റി ഇവിടെ പറയുന്നില്ല.ആചാരങ്ങൾ നിലനിൽക്കുന്നതും നല്ലതാണ് -നല്ല ആചാരങ്ങൾ.കാവ് എന്തെന്നറിയാൻ ഇരിങ്ങോൾ കാവിൽ തന്നെ പോകണം.അവിടെ മാത്രമല്ല,മണ്ണാറശാലയിലും ഞാൻ പലവട്ടം പോയിട്ടുണ്ട്.അവിടെ സ്ത്രീയാണ്,പൂജാരി.നൈഷ്ഠിക ബ്രഹ്മചാരിയെ കാണാൻ സ്ത്രീകൾ പോകരുത് എന്ന ആചാരമുള്ള നാട്ടിൽ ഇങ്ങനെയുമുണ്ട്.

മുൻപ് എം ടി വാസുദേവൻ നായർ കർക്കടകം എന്ന പേരിലോ മറ്റോ എഴുതിയ ലേഖനത്തിൽ 'അന്തരീക്ഷം ചെമ്പുകിടാരം പോലെ പഴുത്തു കിടന്നു"എന്ന് വായിച്ചിരുന്നു.കിടാരം എന്താണ് എന്നറിയില്ല -വലിയ വാർപ്പായിരിക്കും എന്ന് കരുതുന്നു.വമ്പൻ ഉരുളി.അത് നമുക്ക് വേണ്ടല്ലോ.വലിയൊരു ചെമ്പുരുളി ആകാശത്തു വിളങ്ങുമ്പോൾ.

ഭദ്രവട്ടകം എന്താണ് എന്നന്വേഷിച്ചപ്പോൾ,"പള്ളിവാള്" പാട്ടിൻറെ പരിഭാഷ തന്നെ സ്വപ്ന തലേന്ന് കിട്ടി.ഭദ്രവട്ടകം Sacred Anklet ആണ്.ഭഗവതിയുടെ കാൽ തള,കാൽ ചിലമ്പ്.ഇത് മനസ്സിൽ സാന്ദ്രീകരിച്ച് സ്വപ്നം ആയതാകണം. പാട്ട് മുഴുവൻ 'തുമ്പീ വാ' എന്ന പേരിൽ മലയാള ഗാനങ്ങൾ പരിഭാഷ ചെയ്യുന്ന പെൺകുട്ടി,സുന്ദരമായി പരിഭാഷ ചെയ്തിട്ടുണ്ട്:

The temple sword and sacred anklet, lifted in your arms, Goddess
Before Nallachan (the God), you started dancing, like that!

Now let me forget, you should forget too God,
Let us forget that thee is all these dowry, like that!
On the Western part of our house, in the stone vault of vaalaar,
We have seven and a half baskets of rice grain, like that!
From that, a half basket of rice grain, as a gift to me,
Should be given by you, the good God of Northern dynasty, like that!


ഇങ്ങനിങ്ങനെ.

ഈ മാസം 18 വെള്ളിയാഴ്ച എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ 'ഇക്കണോമിക് ടൈംസ്' കൊച്ചി ബ്യുറോ ചീഫ് ആയിരുന്ന സനന്ദൻ നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തിൽ നിന്ന് പോവുകയുണ്ടായി.അന്ന് രാത്രി കിടക്കാൻ നേരം "വണ്ടിക്കൂലി എടുത്ത് മേശപ്പുറത്തു വച്ചേക്കു,അതിരാവിലെ സനന്ദനെ കാണാൻ രാമപുരത്ത് പോകണം;എൻറെ പ്രായക്കാരും മരിക്കാൻ തുടങ്ങി " എന്ന് ഞാൻ പറഞ്ഞിരുന്നു.രാവിലെ ഞാൻ തളർന്നു പോയി.രാമപുരത്ത് പോകാനായില്ല.കഴിഞ്ഞ ദിവസം ഞാൻ തന്നെ ആശുപത്രിയിലായി.രാവിലെ അഞ്ചിന് തുടങ്ങിയ വയറു വേദന പത്തായിട്ടും നിലച്ചില്ല.വേദന സംഹാരി ഡ്രിപ്പിലും അത് പോയില്ല.അടുത്ത വട്ടം സംഹാരി എളിയിൽ കുത്തി വയ്‌ക്കേണ്ടി വന്നു.വൈകിട്ട് നാലിന് വേദന പോയി.അതിൻറെ കാരണം ഡോക്ട്ടർമാർക്ക് കണ്ടെത്താൻ ആയില്ല.സ്കാനിംഗിൽ ഒന്നുമില്ല.സർജനെ കാണാം എന്ന് യൂറോളജിസ്റ്റ് പറഞ്ഞപ്പോൾ,ഞാൻ ആശുപത്രി വിട്ടു.വേദനയുടെ കാരണം എനിക്ക് മനസ്സിലായി.
മുടിയേറ്റിലെ കൂളി 
ഈ വേദനാനുഭവം ഞാൻ സുഹൃത്ത് അനന്തനുമായി പങ്കിട്ട ശേഷം."ചുറ്റും മരണം നിറയുന്നു"എന്ന് കൂടി പറഞ്ഞു.കടവന്ത്ര പൊന്നേത്ത്  ക്ഷേത്രത്തിനടുത്ത് ജ്യോൽസ്യൻ രാധാകൃഷ്‌ണ ശർമ്മയുടെ അടുത്ത് മരണഭീതിയുള്ള ഒരു സുഹൃത്തിനെ കൊണ്ട് പോയ കഥ അനന്തൻ പങ്കിട്ടു.ശിവക്ഷേത്രത്തിൽ പുറകിലെ വിളക്ക് 41 ദിവസം കത്തിക്കാൻ ജ്യോൽസ്യൻ ഉപദേശിച്ചു.അതിന് കാരണം പ്രശ്നമുള്ളയാളോട് പറഞ്ഞില്ല.ശിവക്ഷേത്രങ്ങൾക്ക് പിന്നിൽ പാർവതി പ്രതിഷ്ഠ ഉണ്ടാകും.ശിവന് പുറം തിരിഞ്ഞിരിക്കുന്ന പാർവതി.അവർ സദാ പിണക്കമാണ്.പ്രശ്നമുള്ളയാൾ അവിടെ വിളക്ക് വയ്ക്കുമ്പോൾ മുൻപിലിരിക്കുന്ന ശിവനെയും വലം വയ്ക്കുമല്ലോ.അദ്ദേഹമാണ് മരണ ദേവൻ.

ഇത് എനിക്ക് വേണ്ടി പറഞ്ഞതല്ല.എനിക്ക് മരണ ഭയം ഇല്ല.ഞാൻ ക്ഷേത്രങ്ങളിൽ പോകാറുമില്ല.

സ്വപ്നം കണ്ടപ്പോൾ,ഞാൻ മുഴുവൻ ബോധവാനായില്ല.ഇഹലോകം അവസാനിച്ചതായി അനുഭവപ്പെട്ടു.ഞാൻ തീക്ഷ്ണ വാക്കുകൾ പ്രയോഗിച്ചവരോട് മാപ്പ് പറഞ്ഞു.രമണ മഹർഷി വിവരിച്ച മരണാനുഭവം ഓർമയിൽ വന്നു.ബോധം തെളിഞ്ഞപ്പോൾ ഞാൻ കിടക്ക വിട്ട് ലൈറ്റിട്ടു.മുൻ വാതിൽ തുറന്നു.ചിലമ്പിൻറെ ഉടമസ്ഥയെ നോക്കി.മഴ കോരി ചൊരിയുകയായിരുന്നു.അതിന് ചിലമ്പിൻറെ ശബ്ദമാണെന്ന് എനിക്ക് തോന്നി.ചിലമ്പിച്ച ശബ്ദം എന്ന ഒരു പ്രയോഗം തന്നെയുണ്ട്.ഒരു മരണത്തെ അതിജീവിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.എൻറെ ഈ പ്രായത്തിലാണ് എൻറെ അച്ഛൻ മരിച്ചത്,ജന്മാഷ്ടമി നാളിൽ.കൃഷ്ണ ജയന്തിയിൽ ഞങ്ങൾക്ക് ശ്രാദ്ധമാണ്.

രാവിലെ തിരുവനന്തപുരത്തു നിന്ന് സുഹൃത്ത് ഡോ കെ എസ് രാധാകൃഷ്ണൻ വിളിച്ചപ്പോൾ,ഞാൻ സ്വപ്നം വിവരിച്ചു."ഒരു വാക്ക് അന്വേഷിച്ചു പോയ തനിക്ക് ആ വാക്ക് അനുഭവം ആകുകയായിരുന്നു,തൻറെ ഉള്ളിൽ സംഗീതമുണ്ട് .അതിൻറെ താളവും ",അദ്ദേഹം പറഞ്ഞു.അത് എനിക്കിഷ്ടപ്പെട്ടു.സ്വപ്നം വ്യാഖ്യാനിക്കാൻ ഫ്രോയ്ഡ് ഒന്നും വേണ്ട.രാധാകൃഷ്‌ണൻ മതി.
ഗാന്ധി ഇല്ലാതെ രാധാകൃഷ്ണൻ ഇല്ല.അദ്ദേഹം ഇത്ര കൂടി പറഞ്ഞു"മനസ്സ് എത്തിയ ഇടത്ത് ശരീരവും എത്തിയിരിക്കും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്".

വെളിച്ചപ്പാടായിരുന്നു,രാധാകൃഷ്ണൻറെ അച്ഛൻ.

See https://hamletram.blogspot.com/2019/09/blog-post_24.html



Saturday 26 October 2019

അബനി മുക്കർജിയെ സ്റ്റാലിൻ കൊന്നു

മാപ്പിള ലഹളയെപ്പറ്റി ലെനിന് എഴുതി 

ലബാറിൽ 1921 ൽ നടന്ന മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്ത ഇന്ത്യക്കാരനെ സ്റ്റാലിൻ കൊന്നു.സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനം നടത്തിയിരുന്ന ഇന്ത്യക്കാരൻ ചാറ്റോ എന്ന വിരേന്ദ്രനാഥ് ചതോപാധ്യയെ മാത്രമല്ല സ്റ്റാലിൻ 1937 -38 ലെ ശുദ്ധീകരണത്തിൽ കൊന്നത്;അബനി മുക്കർജിയെയും കൊന്നു.താഷ്കെന്റിൽ 1920 ഒക്ടോബർ 17 ന് നിലവിൽ വന്ന പ്രവാസി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗമായിരുന്നു,അബനിനാഥ് മുക്കർജി ( 1891 -1937 ).താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവത്തിന് റഷ്യ തുടങ്ങിയ പട്ടാള സ്‌കൂൾ ചുമതല അദ്ദേഹത്തിനായിരുന്നു.ലെനിൻറെ കേട്ടെഴുത്തുകാരി ലിഡിയ ഫൊതിയേവയുടെ സഹായി റോസ ആയിരുന്നു,ഭാര്യ.

അബനിയാണ് മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്തത്.1922 മാർച്ച് ലക്കത്തിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'കമ്മ്യൂണിസ്റ്റ് റിവ്യൂ' ഇത് പ്രസിദ്ധീകരിച്ചു-The Moplah Rising.ഇത്,കോമിന്റേൺ ജർമൻ മാസിക Die Internationale 1921 ഡിസംബർ 15 ലക്കത്തിൽ നിന്ന് പരിഭാഷപ്പെടുത്തുകയായിരുന്നു.
അബനി മുക്കർജി 
ജബൽപുരിൽ ത്രൈലോക്യനാഥ് മുക്കർജിയുടെ മകനായ അബനി സ്‌കൂൾ പഠനം കഴിഞ്ഞ് അഹമ്മദാബാദിൽ നെയ്ത്തുകാരനായി.ബംഗ്ലാ ലക്ഷ്മി കോട്ടൺ മില്ലിൽ അസിസ്റ്റൻറ് വീവിംഗ് മാസ്റ്ററായി.1912 ൽ നെയ്ത്ത് പഠിക്കാൻ കമ്പനി ജപ്പാനിലും ജർമനിയിലും അയച്ചു.ജർമനിയിൽ കമ്മ്യൂണിസവുമായി പരിചയം വന്നെങ്കിലും കൊൽക്കത്തയിൽ തിരിച്ചെത്തി ആൻഡ്രൂ യൂൾ കോട്ടൺ കമ്പനിയിൽ ചേർന്നു.'ദേശേർ കഥ' എഴുതിയ സുഖ്‌റാം ഗണേഷ് ദ്യുസ്കറിൽ നിന്ന് വിപ്ലവ പ്രസ്ഥാനങ്ങളെപ്പറ്റി കേട്ടു.അദ്ദേഹം താമസിച്ചത് അബനിയുടെ വീട്ടിലായിരുന്നു.1912 -15 ൽ ആ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ടു.ഒന്നിലും ചേർന്നില്ല.വിപ്ലവകാരി ജതീന്ദ്രനാഥ് മുഖോപാധ്യായ ടോക്യോയിൽ ചെന്ന് റാഷ് ബിഹാരി ബോസിനെ കണ്ട് അടിയന്തര സന്ദേശം കൈമാറാൻ അബനിയോട് ആവശ്യപ്പെട്ടു.

കോമഗാഫമരു  കലാപം അലസി ബോസ് ജപ്പാനിലേക്ക് രക്ഷപ്പെട്ടിരുന്നു .1914 ൽ റാഷ് ബിഹാരി ബോസിനെ കണ്ട് അബനി വിപ്ലവ പ്രവർത്തകനായി;ബോസിനൊപ്പം ഷാങ്ഹായിൽ പോയ നേരത്ത് ജതീന്ദ്രനിൽ നിന്ന് വന്ന സന്ദേശത്തിന് മറുപടിയുമായി അബനിയെ മടക്കി.അടുത്ത വർഷം അബനി ആയുധ സംഭരണത്തിന് ജപ്പാനിൽ പോയി.ഹിന്ദു -ജർമൻ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ബ്രിട്ടീഷ് ഇൻറലിജൻസ് രേഖകളിലുണ്ട്.1914 -17 ൽ ജർമൻ സഹായത്തോടെ ആഗോള തലത്തിൽ ഇന്ത്യൻ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ കടപുഴക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ്,ഇത്.

ഇന്ത്യയ്ക്ക് മടങ്ങുമ്പോൾ സെപ്റ്റംബർ 15 ന് സിംഗപ്പൂരിൽ പിടിയിലായി.ബോസ് നൽകിയ 35 ഇന്ത്യക്കാരുടെ പേരുകൾ പൊലീസിന് കിട്ടി.ഫോർട്ട് കാനിംഗിൽ തടവിലിട്ടു.പൊലീസിന് അബനി പേരുകൾ നൽകിയത് അദ്ദേഹത്തെ എന്നും വേട്ടയാടി.ഇത് റോയിയും മുസഫർ അഹമ്മദും ഓർമ്മക്കുറിപ്പുകളിൽ അബനിക്കെതിരെ ശത്രുതയോടെ പ്രയോഗിച്ചു.*ബ്രിട്ടീഷ് ഇന്ത്യൻ പട്ടാള ഓഫിസർ എം ആർ കോത്തവാളയ്ക്ക് 1915 ഒക്ടോബർ 13 നും 1916 സെപ്റ്റംബർ സെപ്റ്റംബർ 17 നും അബനി നൽകിയ മൊഴി നാഷനൽ ആർക്കൈവ്സിലെ ആഭ്യന്തര വകുപ്പ് ഫയലിലുണ്ട്.ബോസ് നൽകിയ കോഡും സഹപ്രവർത്തകർക്ക് കൈമാറാൻ നൽകിയ സന്ദേശവും പൊലീസിന് നൽകിയത്,ബോസിനെയും സഹപ്രവർത്തകരെയും ഒറ്റിയതിന് സമമാണ് -ഫയൽ സത്യമാണെങ്കിൽ.പോലീസിനെ വഴി തെറ്റിക്കാൻ താൻ കള്ളം പറഞ്ഞതാണെന്ന് ബെർലിനിൽ ഡോ ഭുപേന്ദ്രനാഥ് ദത്തയോട് അബനി വിശദീകരിച്ചിരുന്നു.ഇത് വഴി കിട്ടിയ പരോൾ തടവ് ചാടാൻ ഉപയോഗിച്ചു.

1917 ശിശിരത്തിൽ അബനി തടവ് ചാടി ജാവയിലെത്തി സിംഗപ്പൂർ ബീച്ചിൽ നീന്തി ഒരു തോണിക്കാരൻറെ സഹായത്തോടെയാണ് രക്ഷപെട്ടത്.ഒറ്റിയതിനാൽ പൊലീസ് മോചിപ്പിച്ചു എന്നാണ് മുസഫർ അഹമ്മദിൻറെ വാദം.1919 അവസാനം വരെ അവിടെ കഴിഞ്ഞു.ഡച്ച് ഈസ്റ്റ് ഇൻഡീസ് ദ്വീപായിരുന്നു അത്.അബനി ഡച്ച്,ഇൻഡോനേഷ്യൻ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റായി,ഡോ  ഷഹീർ എന്ന പേരിൽ കഴിഞ്ഞു.ഒക്ടോബർ വിപ്ലവത്തിൻറെ അലകൾ ഒടുങ്ങിയിരുന്നില്ല .ആംസ്റ്റർഡാമിൽ പരിചയപ്പെട്ട ഡച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികൻ എസ് ജെ ററ്റ്‌ഗേഴ്സ്,1920 ലെ കോമിന്റേൺ രണ്ടാം കോൺഗ്രസിൽ അബനിയെ പ്രതിനിധിയാക്കി.അവിടെ എം എൻ റോയിയെ കണ്ടു.റോയിയെ ഈ വരവ് അദ്‌ഭുതപ്പെടുത്തി.1919 ഒടുവിൽ ററ്റ്‌ഗേഴ്സിൽ നിന്ന് ശുപാർശയുമായി അബനി റോയിയെ ബന്ധപ്പെട്ടപ്പോൾ,കഥ അവിശ്വസനീയമെന്നു തോന്നി റോയ് നിരുത്സാഹപ്പെടുത്തിയിരുന്നു. റോയ് മെക്സിക്കോ പ്രതിനിധി ആയതിനാൽ ഏക ഇന്ത്യൻ പ്രതിനിധി ആയ അബനിയെ തടയാൻ കഴിഞ്ഞില്ല.തിരുമാൾ ആചാര്യ താഷ്കെന്റ് ഇന്ത്യൻ റവലൂഷനറി അസോസിയേഷൻ പ്രതിനിധിയായി.

റോയ്,ഭാര്യ എവ്‌ലിൻ എന്നിവർക്കൊപ്പം അബനി ഒരു രേഖ തയ്യാറാക്കി 'ഗ്ലാസ്‌ഗോ സോഷ്യലിസ്റ്റി'ൽ 1920 ജൂൺ നാലിന് പ്രസിദ്ധീകരിച്ചു.ഇതാണ് 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'.റോയിയും അബനിയും ബംഗാൾ അനുശീലൻ സമിതിയിൽ അംഗങ്ങൾ ആയിരുന്നു.
മുസഫർ അഹമ്മദ് 
പെട്രോഗ്രാഡിൽ 1920 ജൂലൈ 19 -ഓഗസ്റ്റ് കാലത്തായിരുന്നു രണ്ടാം കോൺഗ്രസ്.കോൺഗ്രസ് രേഖകളിൽ പാർട്ടി പറയാതെ 'ഇടത് സോഷ്യലിസ്റ്റ്'എന്നാണ് അബനിയെ പറഞ്ഞിരിക്കുന്നത്.അവിടെ ലെനിനെ കണ്ടു.കോൺഗ്രസിന് ശേഷം അസർബൈജാനിലെ ബക്കുവിൽ,കിഴക്കൻ കോളനികളുടെ കോൺഗ്രസിൽ തനിക്ക് പകരം അബനിയെ റോയ് നിർദേശിച്ചു.രണ്ടാം കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് ബക്കു കോൺഗ്രസിൽ റോയ് പങ്കെടുക്കാതെ .അബനിയെ  നിർദേശിച്ചത് .ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.കോമിന്റേൺ എക്‌സിക്യൂട്ടീവിൽ അംഗത്വം കിട്ടാത്ത ചൊരുക്ക് റോയിക്കുണ്ടായിരുന്നു.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.

1920  ഒക്ടോബറിൽ താഷ്കെന്റിൽ ഇന്ത്യയിൽ നിന്നുള്ള മുഹാജിറുകൾക്ക് റഷ്യ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ  തിരിച്ചെത്തിക്കാൻ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഇവരെ വിപ്ലവകാരികൾ ആക്കുകയായിരുന്നു,ലക്ഷ്യം .200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമാ1യിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.
ററ്റ്‌ഗേഴ്സ് 
കൂനിന്മേൽ കുരു പോലെ,ഇന്ത്യൻ വിപ്ലവകാരികൾ അബ്ദുർ റബും തിരുമാൾ ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു റോസ .റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ താഷ്‌കെന്റിൽ റോയിയുടെ ദ്വിഭാഷി ആയിരുന്നു.

അബനി 1921 ൽ മോസ്‌കോയിൽ മൂന്നാം കോൺഗ്രസിൽ പങ്കെടുത്തപ്പോൾ ഇന്ത്യൻ വിപ്ലവകാരികളുടെ യോഗത്തിലും പങ്കെടുത്തു.ഈ സമയത്താണ് മാപ്പിള ലഹള റിപ്പോർട്ട് കൊടുത്തത്.1921 നവംബർ 14 ന് ഇതിനെ ആധാരമാക്കി ലെനിൻ,ബുഖാറിന് കുറിപ്പ് നൽകി.
ലെനിൻ മാപ്പിള ലഹള ശ്രദ്ധിച്ച കാര്യം കേരള പാർട്ടിക്കും അറിയാം.2014 ജനുവരി -മാർച്ച് ലക്കം The Marxist ൽ പിണറായി വിജയൻ Muslims of Malabar and the Left എന്ന ലേഖനത്തിൽ പറയുന്നു:

The rebellion caught the attention of Lenin. Lenin had recorded the importance of Hindu-Muslim unity that developed during that period. In the background of Malabar Rebellion, Lenin had instructed Abani Mukherji, an Indian Communist of that period to prepare a pamphlet after collecting all available facts regarding the agrarian issue in India and peasant struggles. Abani Mukherji who was also an economist prepared the pamphlet and published it in Russian and English from Moscow. It was a Russian named Kutowski who first conducted research on ‘Malabar Rebellion’ and received a doctorate.

ഇതിൽ പറയും പോലെ,അബനി ധന ശാസ്ത്രജ്ഞൻ അല്ല.ടെക്സ്റ്റൈൽ ടെക്‌നോളജിയായിരുന്നു അദ്ദേഹത്തിൻറെ വിഷയം.

അടുത്ത കൊല്ലം റോയിയും അബനിയും ചേർന്ന് 1857 ലെ വിപ്ലവം വിശകലനം ചെയ്ത് India in Transition എഴുതി.ഈ വിപ്ലവം ഇന്ത്യയിൽ ഫ്യുഡലിസം ഇല്ലായ്മ ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഇതിലെ വാദം.ആ വിപ്ലവം അതിന് വേണ്ടി ആയിരുന്നില്ലല്ലോ!

1922 ഡിസംബറിൽ അനധികൃതമായി ഇന്ത്യയിലെത്തിയ അബനിയെ ധാക്കയിൽ അനുശീലൻ സമിതി താമസിപ്പിച്ചു.ക്ഷാമ ബാധിതമായ റഷ്യയ്ക്ക് സഹായം തേടി ഭുപേന്ദ്രനാഥ് ദത്തയും മൗലവി ബർകത്തുള്ളയും ഒപ്പിട്ട നിവേദനവുമായി ആയിരുന്നു യാത്ര.കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം കോൺഗ്രസിൻറെ ഡെലിഗേറ്റ് കാർഡും കൈയിലുണ്ടായിരുന്നു.കോൺഗ്രസ് ഗയ സമ്മേളനത്തിൽ എസ് എ ഡാംഗെയെ കണ്ടു.മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാരെയും ഡോ മണി ലാലിനെയും കണ്ടു.ചെട്ടിയാരെ ഹിന്ദുസ്ഥാൻ കിസാൻ ആൻഡ് ലേബർ പാർട്ടി ഉണ്ടാക്കാനും അതിന് മാനിഫെസ്റ്റോ തയ്യറാക്കാനും സഹായിച്ചു.1924 വരെ ഇവിടെ കഴിഞ്ഞു.ബ്രിട്ടീഷ് പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചു.കെണിയിലാക്കാൻ കാരണം കിട്ടിയില്ല.
ബെർലിൻ കമ്മിറ്റി പറഞ്ഞിട്ട്,കോമിന്റേൺ അറിവില്ലാതെയാണ് അബനി ഇന്ത്യയ്ക്ക് പോയത് എന്നതിനാൽ അബനി ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തെ താഴ്ത്തിക്കെട്ടി ഒരു സർക്കുലർ കോമിന്റേണിനെ കൊണ്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് റോയ് അയപ്പിച്ചിരുന്നു.അങ്ങനെ ഇരുവരും ബന്ധം വിച്ഛേദിച്ചു.ഇതായിരുന്നു മാരകമായ ആ സർക്കുലർ:

Mukherji 
has no connection with Cl whatsoever. . . we have absolutely no confi- 
dence in him. . . We refute his insinuations against Comrade Roy. . . 
(who) is the only person authorised "by Cl 'to do Indian work. ..ECCI 
IS now investigating the activities of Mukherji. .. We ask you so send 
all information you have in the matter.
1922 ഒക്ടോബർ 2 തീയതി വച്ച് തപാലിൽ അയച്ച സർക്കുലർ പൊലീസ് പിടിച്ച് കാൺപൂർ ഗൂഢാലോചന കേസിൽ ( Exhibit 45 A ) ഹാജരാക്കി.അബനി ഇന്ത്യയ്ക്ക് പുറപ്പെടും മുൻപേ അയച്ചു എന്നർത്ഥം.റോയിയുടെ ബംഗാളിലെ സുഹൃത്തുക്കൾ എല്ലാവരും,മുസഫർ അഹമ്മദ് ഉൾപ്പെടെ,വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന്,ഇന്ത്യയിൽ നിന്ന് അബനി കോമിന്റേൺ പ്രസിഡൻറ് സിനോവീവിന് എഴുതി.അബനിയുടെ കൈപ്പടയിൽ എഴുതിയ കത്ത് ടൈപ്പ് ചെയ്യും മുൻപ് മുസഫറിൻറെ കൈയിലെത്തി.ഇത് മുസഫർ,റോയിക്ക് അയച്ചു.ഈ കത്തും കാൺപൂർ ഗൂഢാലോചന കേസിൽ പൊലീസ് ഹാജരാക്കി. റഷ്യയ്ക്ക് മടങ്ങിയ അബനി റോയിയെ വിളിച്ചെങ്കിലും കാണാൻ വിസമ്മതിച്ചു.അബനിയെ കോമിന്റേൺ പുറത്താക്കി എന്ന് മുസഫർ എഴുതിയത് ശരിയല്ല.കോമിന്റേൺ അന്വേഷണം അദ്ദേഹത്തെ മുക്തനാക്കി.അബനി അക്കാദമിക് രംഗത്തു ശ്രദ്ധിച്ചു.അക്കാദമി ഓഫ് സയൻസസിലെ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ  ഇൻഡോളജിസ്റ്റ് ആയി.ലെനിൻറെ ജീവചരിത്രം എഴുതി;White Terror in India,Rural India എഴുതി.കോമിന്റേൺ അഞ്ചും ആറും കോൺഗ്രസുകളിൽ പ്രതിനിധി ആയില്ല.ഇത് പോലെ അക്കാദമിക രംഗത്തായിരുന്ന വിരേന്ദ്രനാഥ് ചതോപാധ്യായയും അബനിയും ഒന്നിച്ചു നീങ്ങിയിരിക്കാം.1937 ജൂൺ രണ്ടിന് അബനിയെ അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് വെടിവച്ചു കൊന്നു.1956 ൽ സ്റ്റാലിനെ പാർട്ടി നിരാകരിച്ച ശേഷമേ വിവരം പുറത്തു വന്നുള്ളൂ.സെപ്റ്റംബർ രണ്ടിനാണ് വിരേന്ദ്രനെ കൊന്നത്.

അബനിക്ക് രണ്ടു കുട്ടികൾ -മകൻ ഗോറ 1942 ൽ അധിനിവേശ ജർമൻ സേനക്കെതിരെ സ്റ്റാലിൻഗ്രാഡ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു.മകൾ മായ.1967 ഏപ്രിലിൽ റോസ മകൾക്കൊപ്പം ലെനിൻഗ്രാഡിൽ താമസിക്കുന്നതായി ഏപ്രിൽ അഞ്ചിന് മോസ്കോ 'ന്യൂ ടൈംസ്'റിപ്പോർട്ട് ചെയ്തിരുന്നു 
സുഭാഷ് ചന്ദ്ര ബോസിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് അബനിയുടെയും മകൻ ഗോറയുടെയും പേരുകൾ ഇന്ത്യയിൽ പൊന്തി വന്നിരുന്നു.1965 ൽ വിദേശ വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന ഡോ സത്യനാരായൺ സിൻഹ എഴുതിയ Netaji Mystery എന്ന പുസ്തകത്തിൽ,ബോസ് സൈബീരിയയിൽ യാകൂട്സ്ക് തടവറയിൽ കഴിഞ്ഞെന്നും സ്റ്റാലിൻ 1953 നടുത്ത് കൊന്നെന്നും  പറഞ്ഞിരുന്നു.സുഭാഷ് തടവറ 45 ലും അബനി 57 ലും കഴിഞ്ഞെന്നും വിവരം 1960 ൽ മോസ്‌കോയിൽ അബനിയുടെ മകൻ 'ഗോഗ' തന്നോട് പറഞ്ഞതാണെന്നും 1970 ൽ സിൻഹ ഖോസ്‌ല കമ്മീഷനും മൊഴി നൽകി.അത് അസംബന്ധമായിരുന്നു -ഗോറ 1942 ൽ കൊല്ലപ്പെട്ടതാണ്;ഗോറയാണ്;ഗോഗ അല്ല.അബനി 1937 ൽ കൊല്ലപ്പെട്ടിരുന്നു.

നെഹ്‌റു പറഞ്ഞിട്ട് കൊന്നു എന്നായിരുന്നു വാദം.സ്റ്റാലിന് നെഹ്‌റുവിനെ ഇഷ്ടമായിരുന്നില്ല.1947 ൽ മോസ്‌കോയിൽ സ്ഥാനപതിയായി പോയ വിജയലക്ഷ്മി പണ്ഡിറ്റിനെ കാണാൻ തന്നെ സ്റ്റാലിൻ കൂട്ടാക്കിയില്ല.
എന്നാൽ,ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ബെൻ ബ്രാഡ്‌ലി 1936 ൽ അബനിക്ക് ഒരു കത്ത് എഴുതിയിരുന്നതായി സെൻറ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലാ പ്രൊഫസർ പുരബി റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.**ഇന്ത്യയിലേക്ക് മടങ്ങാൻ ബോസിനെ അനുവദിക്കരുതെന്നായിരുന്നു കത്തിലെ ആവശ്യം.ഇതോടൊപ്പമുണ്ടായിരുന്ന എട്ടു പേജ് റിപ്പോർട്ട് കാണാതായി.1945 ൽ തായ്‌വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്ത പരന്ന ശേഷം ബോസ് റഷ്യയിൽ ഉണ്ടായിരുന്നതിന് തെളിവുണ്ട് എന്നാണ് റോയിയുടെ പക്ഷം;ബോസ് അവിടെയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലിയെ നെഹ്‌റു അറിയിക്കുന്ന കത്ത് താൻ കേട്ടെഴുതിയതായി നെഹ്രുവിന്റെ സ്റ്റെനോ ശാം ലാൽ ജെയിൻ ഖോസ്‌ല കമ്മീഷന് മൊഴി നൽകിയിരുന്നു.
_______________________________

*Muzaffar Ahmed/ The Communist Party of India and Its Formation Abroad;M N Roy / Memoirs 
**Indo -Russia Relation from 1929 -1947 Vol 2 

താഷ്കെന്റിൽ പാർട്ടി ഉണ്ടായില്ല

 നടന്നത് മാർക്സിസ്റ്റ് മുഹാജിർ വിപ്ലവം 

ന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതിൻറെ ശതാബ്‌ദി സി പി ഐ ( എം ) ആഘോഷിക്കുന്നു.അതിന് സാംഗത്യം ഉണ്ടോ ?

എം എൻ റോയ് ധരിച്ചത് താനായിരിക്കും മധ്യ ഏഷ്യയിൽ എത്തി ആദ്യം ഇന്ത്യൻ വിപ്ലവം സംഘടിപ്പിക്കുക എന്നായിരുന്നു.അത് തെറ്റി.അവിടെ ആദ്യം എത്തിയത്,അബ്ദുർ റബും തിരുമാൾ ആചാര്യയും ആയിരുന്നു.റോയിയെപ്പോലെ ലോട്ടറി അടിച്ചില്ലെങ്കിലും,അദ്ദേഹത്തെക്കാൾ സാഹസികർ .റോയിക്ക് മുൻപേ രാജാ മഹേന്ദ്ര പ്രതാപിൻറെ സംഘത്തിൽ അംഗമായി അവർ 1919 ആദ്യം സോവിയറ്റ് യൂണിയനിൽ എത്തി ലെനിനെ കണ്ടു.കാബൂൾ ആസ്ഥാനമായി ഉണ്ടാക്കിയ താൽക്കാലിക ഇന്ത്യൻ ഭരണകൂടത്തിൻറെ പ്രസിഡൻറ് ആയിരുന്നു,മഹേന്ദ്ര പ്രതാപ്.

റബും ആചാര്യയും അന്ന് മുതൽ സോവിയറ്റ് തുർക്കിസ്ഥാനിൽ ഇന്ത്യൻ കച്ചവടക്കാരും ബ്രിട്ടീഷ് ഇന്ത്യൻ ആർമി വിട്ട പട്ടാളക്കാരുമായി ബന്ധം സ്ഥാപിച്ചു.ഇവർ താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘടന രുപീകരിച്ചു.സമർഖണ്ഡിലും ബക്കുവിലും ഇതിന് ശാഖകൾ ഉണ്ടായി.ഇവരുടെ വിജയം പരിമിതമായിരുന്നു.
തിരുമാൾ ആചാര്യ 
ഉത്തർ പ്രദേശ് മുർസനിലെ ജാട്ട് രാജകുടുംബത്തിൽ പെട്ട മഹേന്ദ്ര പ്രതാപ് ( 1886 -1979 ) അലിഗഢിൽ ബിരുദ പഠനം പൂർത്തിയാക്കാതെയാണ് വിപ്ലവത്തിനിറങ്ങിയത്.വിരേന്ദ്രനാഥ് ചതോപാധ്യായ അദ്ദേഹത്തെ ബെർലിനിൽ എത്തിച്ചു.കൈസർ വില്യം രണ്ടാമനെ നേരിട്ട് കണ്ടാണ് ഇന്ത്യയെ മോചിപ്പിക്കാൻ ഇറങ്ങിയത്.1915 ഡിസംബർ ഒന്നിന് പ്രതാപ് പ്രസിഡൻറായി കാബൂളിൽ താൽക്കാലിക ഇന്ത്യൻ ഭരണകൂടം ഉണ്ടായി.മൗലവി ബർകത്തുള്ള പ്രധാനമന്ത്രി.മൗലവി ഉബൈദുള്ള സിന്ധി ആഭ്യന്തര മന്ത്രി.ദിയോബന്ദി മൗലവി ബഷിർ യുദ്ധ മന്ത്രി.ചെമ്പക രാമൻ പിള്ള വിദേശ മന്ത്രി.ലെനിൻ മഹേന്ദ്ര പ്രതാപിനെ മോസ്കോയ്ക്ക് ക്ഷണിച്ചാണ് കണ്ടത്.32 കൊല്ലത്തിനു ശേഷം 1946 ൽ ഇന്ത്യയിൽ തിരിച്ചെത്തി വാർധയിൽ ഗാന്ധിയെ കണ്ടു.മഥുരയിൽ അടൽ ബിഹാരി വാജ്‌പേയിയെ സ്വതന്ത്രനായി തോൽപിച്ച് 1957 ൽ ലോക് സഭയിൽ എത്തി.

പെഷവാർ സ്വദേശിയായ റബ് അന്ന് ഇന്ത്യക്കാരുടെ അഞ്ച് സോഷ്യലിസ്റ്റ് ചേരികളിൽ,ഉബൈദുള്ള സിന്ധി ചേരിയിൽ ആയിരുന്നു.1918 ൽ അത് വിട്ട് ബോൾഷെവിക്കായി.1919 ഡിസംബറിൽ ലെനിൻറെ പ്രതിനിധി സെഡ് സൂറിറ്റ്സിനൊപ്പം കാബൂളിൽ എത്തി.മഹേന്ദ്ര പ്രതാപ്,ബർകത്തുള്ള എന്നിവരും ഈ റഷ്യൻ ദൗത്യത്തിൽ ഉണ്ടായിരുന്നു.

മാണ്ട്യo പാർത്ഥസാരഥി തിരുമാൾ ആചാര്യ ( 1887 -1954 ) മദ്രാസിൽ അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു.സ്വന്തം പേര് അദ്ദേഹം എഴുതിയിരുന്നത്,എം പ്രതിവാദി ഭയങ്കർ ആചാര്യ എന്നായിരുന്നു.സുബ്രഹ്മണ്യ ഭാരതിയുടെ സഹ പ്രവർത്തകൻ.പോണ്ടിച്ചേരിയിൽ ഇരുവരും പ്രവർത്തിച്ചു.ഇവരുടെ പ്രസിദ്ധീകരണത്തിനെതിരെ ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടൻ നീങ്ങിയപ്പോൾ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു.സവർക്കർ,മദൻ ലാൽ ദിൻഗ്ര,വി വി എസ് അയ്യർ എന്നിവർക്കൊപ്പം ലണ്ടനിൽ വിപ്ലവകാരി.പാരിസിൽ ലാല ഹർദയാൽ,മാഡം കാമ എന്നിവരുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് ആക്കി.അയ്യർക്കൊപ്പം ബെർലിനിൽ ചെമ്പക രാമൻ പിള്ളയുടെ വിപ്ലവ ഗ്രൂപ്പിൽ ചേർന്നു.1915 ൽ തുർക്കിയിലെത്തി.1918 ൽ ആചാര്യയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മഹേന്ദ്ര പ്രതാപും ബെർലിനിൽ ചെന്നത് കമ്മ്യൂണിസ്റ്റുകൾ ആയാണ്.
എവ്‌ലിൻ റോയ് 
റോയിയും ഭാര്യയും 1919 നവംബർ അവസാനമാണ് അർദ്ധ നയതന്ത്ര പാസ്‌പോർട്ടിൽ മിസ്റ്റർ ആൻഡ് മിസിസ് റോബർട്ട് അലനി വീല ഗാർഷ്യ എന്ന വ്യാജപ്പേരിൽ മെക്സിക്കോയിലെ വേറാക്രൂസിൽ നിന്ന് സ്പാനിഷ് കപ്പൽ അൽഫോൻസോ 13 ൽ കയറിയത്.മാഡ്രിഡിൽ എത്തി ജനീവ,സൂറിച്,ബെർലിൻ വഴി മോസ്‌കോയിൽ എത്തുക ആയിരുന്നു,ലക്ഷ്യം.ഇൻഡോ -ജർമൻ ഗൂഢാലോചന കേസിൽ പെട്ടതിനാൽ മൊത്തത്തിൽ രഹസ്യാത്മകത റോയിയുടെ നീക്കങ്ങളിൽ ഉണ്ടായിരുന്നു എന്ന് വാദമുണ്ട്.എന്നാൽ,അമേരിക്കൻ വിപ്ലവകാരിയും പത്ര പ്രവർത്തകയുമായ ആഗ്നസ് സ്‌മെഡ്‌ലിയെ ബലാൽസംഗം ചെയ്തത് റോയ് ആണെന്ന് പുതിയ രേഖകൾ വ്യക്തമാക്കുന്നതിനാൽ,ആ ഭയം അയാളെ വേട്ടയാടി എന്ന് കരുതണം.

ന്യൂയോർക്കിൽ 1917 -18 ൽ നടന്ന സംഭവത്തിലെ വില്ലൻ  റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.സംഭവ ശേഷം ആഗ്നസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആഗ്നസിൻറെ നോവൽ Daughter of Earth ൽ ബലാൽസംഗ വിവരണമുണ്ട്.

അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.ആഗ്നസും ഇതിൽ പെട്ടിരുന്നു.ആഗ്നസിൻറെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ആയിരുന്നു,ബലാൽസംഗം.
കഥകൾ അറിയാവുന്ന ഹേരംബ ലാൽ ഗുപ്ത ഇപ്പോൾ വിപ്ലവ പട്ടികയിൽ ഇല്ല.കൊൽക്കത്ത സ്വദേശിയായ അയാൾ മെക്സിക്കോയിൽ പ്രൊഫസറായി അജ്ഞാത ജീവിതം നയിച്ചു.
എം എൻ റോയ് 
ബെർലിനിൽ ഡിസംബറിൽ എത്തിയ റോയ് അവിടെ കമ്മ്യൂണിസ്റ്റ് നേതാവ് താൽഹൈമർ തന്നോട് മാർക്സിസം ചർച്ച ചെയ്തു എന്ന്  ആത്മകഥയിൽ പറയുന്നത് വിശ്വസനീയമല്ല.അന്ന് റോയിക്ക് മാർക്സിസം അറിയില്ല.ഭുപേന്ദ്ര നാഥ് ദത്തയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മറ്റുമാണ് അവിടെ തലയെടുപ്പുള്ള വിപ്ലവകാരികൾ.ഇവർക്ക് റോയിയെ പുച്ഛവും ആയിരുന്നു.മെക്സിക്കോയിൽ കിട്ടിയ ജർമ്മൻ പണത്തെപ്പറ്റി ദത്ത റോയിയോട് കണക്ക് ആവശ്യപ്പെട്ടപ്പോൾ അത് ജർമനിയോട് പറഞ്ഞോളാം എന്നായിരുന്നു റോയിയുടെ മറുപടി.ജർമനിയിൽ റോസാ ലക്സം ബർഗും മറ്റും നടത്തിയ വിപ്ലവം പരാജയപ്പെട്ടത് അക്കാലത്താണ്.ആ വിപ്ലവത്തെ തോൽപിച്ചതിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പങ്ക് കാണാതിരുന്ന റോയ് ഇന്ത്യൻ വിപ്ലവത്തിന് ലോക തൊഴിലാളി സഹായം,പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്ന്,ആവശ്യപ്പെടുകയാണ് ചെയ്തത്.ബ്രിട്ടീഷ് കോളനി ആയ ഇന്ത്യ ആദ്യം സ്വതന്ത്രമാകണം എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായില്ല.അതിന് ദേശീയ പ്രസ്ഥാനമാണ് വേണ്ടത്.ഇതൊന്നുമറിയാത്ത ഒരു മാനിഫെസ്റ്റോ റോയ് എഴുതി.ഒരു ബൂർഷ്വാ ദേശീയ ഭരണകൂടത്തെ തടയുമെന്ന് അതിൽ വ്യക്തമാക്കി.

റോയ് ബെർലിൻ വിട്ടത് 1920 മാർച്ച് ഒടുവിലോ ഏപ്രിൽ ആദ്യമോ ആയിരുന്നു.'ദി സോവിയറ്റ്' എന്ന കപ്പലിൽ എസ്തോണിയയുടെ തലസ്ഥാനമായ റെവലിൽ എത്തി അവിടെ നിന്ന് മോസ്കോയിൽ ചെന്നു.രാഷ്ട്ര അതിഥിയായി ലിമോസിനിൽ ഗുർച്ചക്കോവ്‌ കൊട്ടാരത്തിലെത്തി.റോയിക്ക് മുൻപ് അവിടെ ഇന്ത്യൻ വിപ്ലവകാരികൾ എത്തിയത്,ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം തേടിയാണ്;കമ്മ്യൂണിസത്തിൽ താൽപര്യം ഉണ്ടായിട്ടല്ല.കുറച്ചു മാർക്സിസം കൈവശം ഉണ്ടായിരുന്നത് റോയിക്കായിരുന്നു.മറ്റുള്ളവർ റോയിയെപ്പോലെ ഉപജാപങ്ങളിൽ മിടുക്ക് കാട്ടിയില്ല.അത് വഴി റോയ് മോസ്‌കോയിൽ ഇന്ത്യയുടെ വക്‌താവായി .ബൊറോദിൻ അതിന് വഴി കാട്ടി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ രണ്ടാം കോൺഗ്രസിന് ശേഷം ബെർലിനിലെ ഇന്ത്യൻ വിപ്ലവകാരികൾ റോയിക്കെതിരെ ഉയർത്തിയ ഭീഷണി ശക്തമായിരുന്നില്ല.1920 ജൂലൈ 22 മുതൽ ഓഗസ്റ്റ് ഏഴു വരെ നടന്ന ആ കോൺഗ്രസിൽ കോളനി രാജ്യങ്ങളിലെ പോരാട്ടം വിഷയമായി.37 രാജ്യങ്ങളിൽ നിന്ന് 217 പേർ പങ്കെടുത്തു.

നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു.മെക്സിക്കോ പാർട്ടി പ്രതിനിധിയായി റോബർട്ട് അലൻ റോയ് എന്ന പേരിലാണ് റോയ് പങ്കെടുത്തത്.വോട്ടവകാശം ഉണ്ടായിരുന്ന ഏക ഇന്ത്യക്കാരൻ.അബനി മുക്കർജി,എം പി ടി ( തിരുമാൾ ) ആചാര്യ,റോയിയുടെ ഭാര്യ എവ്‌ലിൻ എന്നിവർക്ക് സംസാരിക്കാമായിരുന്നു.മുഹമ്മദ് ഷഫീക് നിരീക്ഷകൻ ആയിരുന്നു.താഷ്കെന്റിൽ 'സമീന്ദാർ' എന്ന ഉർദു പേർഷ്യൻ പത്രം ഇറക്കിയ അബ്ദുൽ മജീദിൻറെ സഹപ്രവർത്തകൻ ആയിരുന്നു,ഷഫീക്.പിന്നീട് പെഷവാർ ഗൂഢാലോചന കേസിൽ മൂന്ന് വർഷം തടവ് കിട്ടി.കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കിടയിൽ ലെനിൻ ദേശീയ,കൊളോണിയൽ തീസിസ് വിതരണം ചെയ്തു."പ്ലഖനോവിൻറെ സിദ്ധാന്തങ്ങൾ വച്ച് ഞാൻ ലെനിൻറെ സിദ്ധാന്തത്തിൻറെ കട പുഴക്കി" എന്ന് റോയ് ആത്മകഥയിൽ പറയുന്നതിൽ ജാലിയൻ കണാരനും എട്ടുകാലി മമ്മൂഞ്ഞുമാണുള്ളത്.

ഒരു ബദൽ സിദ്ധാന്തം ഉണ്ടാക്കിക്കോളാൻ ലെനിൻ, റോയിക്ക് സൗജന്യം അനുവദിച്ചു.കമ്മ്യൂണിസ്റ്റുകൾ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തുണയ്ക്കണം എന്നാണ് ലെനിൻ പറഞ്ഞത്.റോയ് വിയോജിച്ചു.ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രം ആയിക്കഴിഞ്ഞതിനാൽ വിപ്ലവ സജ്ജം എന്നായിരുന്നു റോയിയുടെ വാദം.രേഖകൾക്കുള്ള കമ്മീഷൻ മുൻപാകെ രണ്ടു സിദ്ധാന്തങ്ങളും ചർച്ചയ്ക്ക് വന്നു.റോയിയുടേത് ഇടത് വ്യതിയാനമാണെന്ന് കമ്മീഷൻ വിലയിരുത്തി.അത് അശാസ്ത്രീയവും അപകടകരവുമാണ്.ഉണർന്നു വരുന്ന ദേശീയതയിൽ അടിസ്ഥാനം കണ്ടെത്താൻ ലെനിൻ റോയിയെ ഉപദേശിച്ചു.റോയിയുടെ സിദ്ധാന്തം തള്ളി.എന്നിട്ടും റോയ് തൻറെ വാദത്തിൽ കടിച്ചു തൂങ്ങി.
ലെനിൻ 
കോമിന്റേൺ ദേശീയ പ്രസ്ഥാനത്തെ തുണച്ചാൽ അത് വീരേന്ദ്ര നാഥ് ചതോപാധ്യായയുടെ വിജയമാകും എന്ന് കണ്ടാണ് റോയ് ബദൽ വാദം വച്ചത് എന്ന് കാണാൻ പ്രയാസമില്ല.അതല്ലാതെ ലെനിനെ വെല്ലുവിളിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.ഇന്ത്യൻ വിപ്ലവത്തെ താനാകണം നയിക്കേണ്ടത് എന്ന സ്വാർത്ഥത അദ്ദേഹത്തെ നയിച്ചു.കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ബക്കു കോൺഗ്രസിൽ റോയ് പങ്കെടുത്തില്ല.അബനി മുക്കർജിയെ പകരം നിർദേശിച്ചു.ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.

കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗത്വം കിട്ടാത്തതായിരുന്നു റോയ് ഇടഞ്ഞതിന് കാരണം.ഏഷ്യക്കാരനായി അതിൽ സെൻ കട്ടയാമ മാത്രമേ ഉണ്ടായിരുന്നുള്ളു.താൻ അംഗത്വം നിരസിക്കുകയായിരുന്നു എന്ന് റോയ് ആത്മകഥയിൽ പറയുന്നതും ഉള്ളിൽ ജാലിയൻ കണാരൻ ഉണ്ടായിരുന്നതിനാലാണ്.1922 ൽ നാലാം കോൺഗ്രസിൽ റോയ് കാൻഡിഡേറ്റ് അംഗമായി.1924 ൽ അംഗവും.ഇതിനിടയിൽ മധ്യ ഏഷ്യ ബ്യുറോ അംഗത്വം കൊണ്ട് തൃപ്തിപ്പെട്ടു.റോയിക്ക് പുറമെ,സാമ്പത്തിക വിദഗ്ദ്ധൻ ഗ്രിഗറി സോകോൾനിക്കോവ്,കിഴക്കൻ ഏഷ്യ വിദഗ്ധൻ ഗ്രിഗറി സഫാറോ എന്നിവരായിരുന്നു അംഗങ്ങൾ.അവർ രണ്ടാം കോൺഗ്രസ് കഴിഞ്ഞയുടൻ മോസ്കോ വിട്ട് മധ്യ ഏഷ്യയിൽ എത്തി.എന്നിട്ടും റോയ് മോസ്‌കോയിൽ തങ്ങി.ഇന്ത്യൻ വിപ്ലവത്തെപ്പറ്റിയുള്ള തല തിരിഞ്ഞ വാദം മാറിയിരുന്നില്ല.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.
സിനോവീവ് ബക്കു കോൺഗ്രസിൽ 
ഈ നീക്കങ്ങൾ നടക്കുമ്പോൾ, മുഹാജിറുകൾ മധ്യേഷ്യയിൽ എത്തിയതായി മോസ്‌കോയിൽ വിവരം കിട്ടി.ഇന്ത്യയിൽ നിന്ന് ദാറു സലാം തേടി ഇറങ്ങിയ പാൻ ഇസ്ലാമിസ്റ്റ് സംഘം ആയിരുന്നു,ഇത്.തുർക്കിയിൽ ബ്രിട്ടൻ സ്ഥാനഭ്രഷ്ടനാക്കിയ ഖലീഫയെ പുനഃസ്ഥാപിക്കാൻ വിശുദ്ധ യുദ്ധത്തിന് ഇവർ തയ്യാറായിരുന്നു.1920 മധ്യത്തിൽ കുറെ കടയുടമകളും കൃഷിക്കാരും യുവാക്കളും ഇന്ത്യയിൽ ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ എത്തി രൂപപ്പെട്ട പ്രസ്ഥാനമായിരുന്നു,ഇത്.ബക്കു കോൺഗ്രസ് പരാജയവും മുഹാജിർ വരവും റോയിയെ ഉണർത്തി.ഇവരിൽ ഇന്ത്യയിൽ വിപ്ലവം നടത്താൻ പറ്റിയവരെ കിട്ടും എന്ന് തോന്നി.അവർക്ക് ബ്രിട്ടീഷ് വിരുദ്ധ വികാരമുണ്ട്.അത് ചൂഷണം ചെയ്യാം.അജ്ഞരായ മത ഭ്രാന്തരാണ്.അതിർത്തി മേഖല വിപ്ലവ ക്യാമ്പ് ആക്കാം.മുസ്ലിം ഗോത്ര പിന്തുണ കിട്ടും-റോയിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.

ഭീകര വാദിയായ റോയിക്ക് പണവും ആയുധവും എന്നും പ്രധാനമായിരുന്നു.ജനം വിപ്ലവത്തിന് ആവശ്യമാണെന്ന് തോന്നിയില്ല.ഈ വന്യമായ ആലോചനയ്ക്ക് ലെനിനും കോമിന്റേണും വഴങ്ങി എന്നത് അദ്‌ഭുതമാണ് -ലെനിൻ ഇന്ത്യയെ അറിഞ്ഞില്ല.അന്ന് ഗാന്ധിക്ക് കീഴിൽ സ്വാതന്ത്യ പ്രസ്ഥാനം കരുത്താർജിച്ചിരുന്നു.അദ്ദേഹം ഖിലാഫത് പ്രസ്ഥാനം തുടങ്ങിയിരുന്നു.അതിൽ തൊഴിലാളികളും കൃഷിക്കാരും സജീവം ആയിരുന്നില്ലായിരിക്കാം.എങ്കിലും കമ്മ്യൂണിസം മുഹാജിർ പ്രസ്ഥാനം ആയിക്കൂടാ എന്ന് ലെനിന് തോന്നിയില്ല.ചൗരി ചൗരാ സംഭവം കഴിഞ്ഞ തളർച്ച നിസ്സഹകരണ പ്രസ്ഥാനത്തിനുണ്ടായിരുന്നു.ഇത് ലെനിൻ അറിഞ്ഞിരുന്നില്ല.സോവിയറ്റ് യൂണിയൻ ആഭ്യന്തര സമരത്തിൽ ആയിരുന്നു.ജനകീയ കമ്മിസാർ സമിതിയും വിപ്ലവ പട്ടാള സമിതി ഉപാധ്യക്ഷൻ ക്ലൻസ്കിയും റോയിക്കൊപ്പം നിന്നു.ഒക്ടോബർ ഒടുവിൽ ആയുധങ്ങളും വലിയ തുകയുമായി റോയ് താഷ്കെന്റിലേക്ക് പുറപ്പെട്ടു.അവിടെ സേനയുണ്ടാക്കി ഇന്ത്യയെ മോചിപ്പിക്കും.
അബനി മുക്കർജി 
താഷ്കെന്റിൽ അബ്‌ദുർ റബും ആചാര്യയും തനിക്ക് തടസ്സമാണെന്ന് റോയിക്ക് തോന്നി.റബ് തട്ടിപ്പും ആചാര്യ അരാജക വാദിയും ആണെന്ന് പുച്ഛിച്ച് റോയ് എന്ന ഏകാധിപതി അവരെ അവഗണിച്ചു.ഇത് വിഭാഗീയതയ്ക്ക് വഴി വച്ചു.

തുർക്കിക്ക് പോകുന്ന മുഹാജിറുകളെ വിമതർ തടവുകാരാക്കിയെന്ന് റോയിക്ക് വിവരം കിട്ടി.റെഡ് ആർമിയുടെ ഒരു വിഭാഗം ഇവരെ മോചിപ്പിച്ചു.സ്വതന്ത്രരായപ്പോൾ വീണ്ടും തി\തുർക്കിക്ക് പോകണമെന്ന് അവർക്ക് വാശിയായി.ബ്രിട്ടീഷ് വിരുദ്ധരായതിനാൽ ഇനി ഒന്നും പഠിക്കേണ്ടെന്ന് അവർ ശഠിച്ചു.കടുത്ത നിർബന്ധത്തിനൊടുവിൽ ഒരുപാധിക്ക് മേൽ അവർ സൈനിക പരിശീലനത്തിന് സമ്മതിച്ചു.പരിശീലനം കഴിഞ്ഞാൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ഇന്ത്യയ്ക്ക് തിരിച്ചയയ്ക്കണം.പണവും ആയുധവും വേണം.റോയിക്ക് ആശ്വാസമായി.അപ്പോഴും,മത ഭ്രാന്തരായ ഇവർ എന്തിനു വേണ്ടി പോരാടും എന്ന് വ്യകതമായിരുന്നില്ല.രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലെങ്കിൽ ആയുധം വേറെ ലക്ഷ്യത്തിൽ പ്രയോഗിക്കും.ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമുള്ളവർ അതിന് വഴങ്ങി.1920 ഒക്ടോബറിൽ താഷ്കെന്റിൽ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമായിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.

കൂനിന്മേൽ കുരു പോലെ,റബും ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ശ്രദ്ധിക്കേണ്ടത്,അബ്‌ദുർ റബിനെ റോയ് വെട്ടി നിരത്തി എന്നതാണ്.

ഇതിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് വിളിക്കുന്നത് അസംബന്ധമാണ്.ഏഴംഗങ്ങളിൽ എവ്‌ലിനും റോസയും വിദേശികൾ ആയിരുന്നു;ഇന്ത്യക്കാരെ വിവാഹം ചെയ്തവർ.അവർ ഇന്ത്യ കണ്ടിരുന്നേയില്ല.ഇതിന് ഇന്ത്യയുമായി ബന്ധം ഉണ്ടായിരുന്നില്ല.ഒരു പാർട്ടി പരിപാടി ഉണ്ടായിരുന്നില്ല.റോയിയെ പറ്റിക്കാൻ ആചാര്യയുടെ മനസ്സിൽ രൂപം കൊണ്ട ആശയം മാത്രമായിരുന്നു,ഇത്.റോയിക്ക് മുഖം രക്ഷിക്കാനുള്ള തന്ത്രവും.

ഇത് ഇന്ത്യൻ പാർട്ടി അല്ല എന്ന് റോയ് ആത്മകഥയിൽ സമ്മതിക്കുന്നു.

ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു,അബനിയുടെ ഭാര്യറോസ.റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ റോയിയുടെ ദ്വിഭാഷി ആയിരുന്നു.അബനിയെ സ്റ്റാലിൻ ഉന്മൂലന കാലത്ത് 1937 ജൂൺ രണ്ടിന് അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് കൊന്നു.

താഷ്കെന്റ് പട്ടാള സ്‌കൂളിൽ പഠിച്ച മുഹാജിറുകളിൽ പെട്ടവരായിരുന്നു,ഷൗക്കത് ഉസ്മാനിയും റഫീഖ് അഹമ്മദും.ഇവർ പിന്നെ മോസ്‌കോയിൽ കിഴക്കുള്ള അധഃസ്ഥിതർക്കുള്ള സർവകലാശാലയിൽ ചേർന്നു.ഇന്ത്യയിലേക്ക് മടങ്ങിയ മുഹാജിറുകളിൽ പത്തു പേരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമുണ്ടാക്കാൻ ഇന്ത്യയ്ക്ക് മടങ്ങിയപ്പോൾ പിടിച്ചു.പെഷവാർ ഗൂഢാലോചന കേസിൽ ഇവർ പെട്ടു.ഉസ്മാനി 1924 ലെ കാൺപൂർ ഗൂഢാലോചന കേസിൽ പിടിയിലായി.1929 ൽ അബ്ദുൽ മജീദിനൊപ്പം മീററ്റ് ഗൂഢാലോചന കേസിലും പ്രതിയായി.മുഹാജിറുകളായ മജീദിനും ഫിറോസുദിൻ മസൂദിനുമാണ്,ഇന്ത്യയിലെ ആദ്യകാല  കമ്മ്യൂണിസ്റ്റ് മുസഫർ അഹമ്മദ് ഓർമ്മക്കുറിപ്പുകൾ സമർപ്പിച്ചത്.

See https://hamletram.blogspot.com/2019/10/blog-post_25.html





Friday 25 October 2019

കൃഷ്ണ പിള്ളയെ കടിച്ച അമേരിക്കൻ പാമ്പ്‌

കേരള പാർട്ടിയെ ബ്രോഡർ തകർത്തു 

'മാതൃഭൂമി'യുടെ കമ്മ്യൂണിസ്റ്റ് പത്രാധിപർ പി നാരായണൻ നായരുടെ 'അര നൂറ്റാണ്ടിലൂടെ'എന്ന ആത്മകഥയിൽ,അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ബ്രോഡർ നിർദേശിച്ചതനുസരിച്ച് കേരളത്തിലെ പാർട്ടിയെ  അതിൻറെ സെക്രട്ടറി പി കൃഷ്ണ പിള്ള പിരിച്ചു വിട്ട കഥ പറയുന്നുണ്ട്.രണ്ടാം ലോകയുദ്ധത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ഇത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നു എന്നും പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു എന്നും ചരിത്രത്തിലുണ്ട്.ബ്രിട്ടീഷ് നേതൃത്വത്തിൽ നാസിസത്തിനെതിരായി നടക്കുന്ന രണ്ടാം ലോകയുദ്ധം,ജനകീയ യുദ്ധമാണെന്ന് അന്ന് പാർട്ടി കണ്ടു;പാകിസ്ഥാൻ വാദം ഉപദേശീയതയാണെന്ന് തെറ്റിദ്ധരിച്ചു.ഇതൊക്കെ പുറത്തറിയാം.എന്നാൽ കേരള പാർട്ടിയിലെ അമേരിക്കൻ സ്വാധീനം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല.കൃഷ്ണ പിള്ളയും ഇ എം എസും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരിക്കെ നടന്ന ഈ പിരിച്ചു വിടൽ,അവർ തമ്മിലുള്ള ബന്ധം വഷളാക്കി.
1934 -1945 ൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന,ഏൾ ബ്രോഡർ ( Earl Browder 1891 -1973 ) ഒന്നാം ലോകയുദ്ധത്തെ എതിർത്ത് ജയിലിലായി.1936 ലും 1940 ലും യു എസ്‌ പ്രസിഡൻറ് സ്ഥാനാർഥി.സോവിയറ്റ് ചാരനായി,പാസ്പോർട്ട് തട്ടിപ്പിന് 1940 ൽ തടവിലിട്ടു.1946 ൽ പാർട്ടിയിൽ നിന്ന് പുറത്തായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചയുടനെയാണ്,ബ്രോഡർ സിദ്ധാന്തം വന്നത്.സാമ്രാജ്യത്വ ശക്തി ക്ഷയിച്ചെന്നും ലോകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴിൽ അമർന്നെന്നും പഴയ മട്ടിലുള്ള സംഘടനാ പ്രവർത്തനം ഇനി ആവശ്യമില്ലെന്നും സംഘടന പിരിച്ചു വിടണമെന്നും ആയിരുന്നു,സിദ്ധാന്തം.പാർട്ടിക്ക് ഇനി പഴയ പോലെ മുഴുവൻ സമയ പ്രവർത്തകർ ആവശ്യമില്ലെന്നും പ്രവർത്തകർ വേറെ പണി ചെയ്‌ത്‌ ജീവിക്കണമെന്നും ബ്രോഡർ നിർദേശിച്ചു.

ഇത് വിശ്വസിച്ച് പാർട്ടി സെക്രട്ടറി പി കൃഷ്‌ണ പിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.മണ്ടനായിരുന്നു എന്നർത്ഥം.ഇ എം എസ് യോഗ ക്ഷേമ സഭ പ്രസിഡൻറായി.സി എച്ച് കണാരൻ എസ് എൻ ഡി പി യിൽ പോയി.പിരിച്ചു  വിടും മുൻപ് പാർട്ടി,പ്രതിസന്ധിയിൽ ആയിരുന്നു.പിള്ളയും ഇ എം എസും വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു.'പ്രസ്ഥാനത്തിൻറെ മുകളിൽ കയറിയിരുന്ന് മറ്റുള്ളവരെ ഹനിക്കുന്നതും ശാസിക്കുന്നതും നേതൃത്വമായി വിചാരിച്ചവരെ'  പി നാരായണൻ നായർ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്."ഒളിവിൽ ജീവിച്ചതിൻറെ അഭിജാത്യത്തിൽ മറ്റുള്ളവരോട് അവരുടെ പ്രവർത്തനങ്ങളെപ്പറ്റി ഡയറികളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുക,അവ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള കഴിവില്ലാതെ റിഫോമിസ്റ്റ് മുദ്രയും പെറ്റി ബൂർഷ്വാ വിളികളും അച്ചടക്ക ഖഡ്‌ഗവുമായി കേവലം യാന്ത്രികമായി വിലസുക"' ഇതൊക്കെയായിരുന്നു ഈ നേതൃത്വത്തിൻറെ പരിപാടിയെന്ന് നാരായണൻ നായർ നിരീക്ഷിക്കുന്നു.ഈ സ്ഥിതി വിശേഷം കൃഷ്‌ണ പിള്ളയെ വ്യാകുലപ്പെടുത്തിയപ്പോൾ ഉണ്ടായ  പ്രതികരണമായിരുന്നു,പിരിച്ചു വിടൽ.'ഈ നേതൃത്വം'' എന്ന് നായർ പറയുന്നത് ആരെപ്പറ്റിയാണ്?ഇ എം എസ് മാത്രമാണ് അന്ന് ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത്.അപ്പോൾ,പരാമർശം ഇ എം എസിനെപ്പറ്റി തന്നെ.

ഇ എം എസിനോട് വള്ളുവനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള നിർദേശിച്ചു. കണാരന് കർഷക സംഘം ചുമതല നൽകി.മുഴുവൻ സമയ പ്രവർത്തകർ ജോലിക്ക് പോയി ജീവിക്കാനും  മിച്ചമുള്ള സമയത്ത് പാർട്ടി പ്രവർത്തനത്തിന് പോകാനും ഇ എം എസ് നിർദേശിച്ചു.കെ പി ജി നമ്പൂതിരി വിപ്ലവ പാട്ടെഴുത്ത് നിർത്തി തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.തുടർന്നുള്ള കാലത്ത് കേന്ദ്ര കമ്മിറ്റി ഇവിടെ പുനഃസംഘടന നടപ്പാക്കിയെങ്കിലും,പാർട്ടിയിൽ ആകെ നിരാശയുടെ കരിനിഴൽ വീണ കാലമായിരുന്നു,1946 -1948.കേരളകമ്മിറ്റിക്ക് മുൻപ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലും പിരിച്ചു വിട്ടു.
ബ്രോഡർ 
ഐക്യമുന്നണിയല്ല,കമ്മ്യൂണിസ്റ്റ് പാർട്ടി ആധിപത്യമാണ് വേണ്ടത് എന്ന ലൈൻ 1947 മധ്യത്തിൽ സ്റ്റാലിൻ എടുത്തു.മധ്യ,പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പാർട്ടി അധികാരത്തിൽ എറിയതായിരുന്നു ലൈൻ മാറ്റത്തിന് കാരണം.കോമിൻഫോം രൂപീകരിച്ചു.സോവിയറ്റ്,മധ്യ / പൂർവ യൂറോപ്യൻ പാർട്ടികൾ,ഇറ്റലി,ഫ്രഞ്ച് പാർട്ടികൾ എന്നിവ അംഗങ്ങൾ.ചൈനീസ് പാർട്ടിയെ ഒഴിവാക്കി.ടിറ്റോയുടെ അധീശത്വം കാരണ,യുഗോസ്ലാവ്യൻ പാർട്ടിക്കായിരുന്നു രണ്ടാം സ്ഥാനം.ഇതോടെ ബ്രോഡർ സിദ്ധാന്തം ചവറ്റു കുട്ടയിലായി.

ആരാണ് ബ്രോഡർ ?

അധ്യാപകനും കർഷകനുമായ കാൻസസിലെ വില്യം -മാർത്ത ദമ്പതിമാരുടെ എട്ടാമത്തെ കുട്ടി.പതിനാറാം വയസിൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ.1912 ൽ പിളരും വരെ അതിൽ തുടർന്നു.ഒരു സിൻഡിക്കേറ്റ് പാർട്ടിയിൽ രൂപപ്പെട്ട്,പാർട്ടി അട്ടിമറിക്ക് എതിരായ വ്യവസ്ഥ ഭരണ ഘടനയിൽ കൂട്ടി ചേർത്തപ്പോൾ ആയിരുന്നു,പിളർപ്പ്.നഗരത്തിലേക്ക് മാറി ഓഫിസ് ക്ളർക്ക് ആയ ബ്രോഡർ,1916 ൽ ജോൺസൺ കൗണ്ടി സഹകരണ അസോസിയേഷൻ മാനേജരായി.ഒന്നാം ലോകയുദ്ധം സാമ്രാജ്യത്വ സംഘർഷമാണെന്നു പറഞ്ഞ് അതിനെ പരസ്യമായി എതിർത്തു.1917 ൽ അമേരിക്ക യുദ്ധത്തിൽ പങ്കാളിയായി;ബ്രോഡർ അറസ്റ്റിലായി.ഗൂഢാലോചനയ്ക്ക് രണ്ടു വർഷം തടവ്.ജയിൽ മോചിതനായി അമേരിക്കൻ ട്രോട് സ്കിയിസ്റ്റും സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവുമായ ജയിംസ് കാനനൊപ്പം 'ദി വർക്കേഴ്സ് വേൾഡ്' എന്ന പത്രം തുടങ്ങി.ബ്രോഡർ ആദ്യ പത്രാധിപർ.താമസിയാതെ വീണ്ടും തടവിൽ.അപ്പോഴാണ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതു പക്ഷം പാർട്ടി വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്.അനവധി പിളർപ്പുകൾക്കും ലയനങ്ങൾക്കും ശേഷം 1921 ൽ രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായി.ജയിലിൽ നിന്ന് പുറത്തു വന്ന ബ്രോഡർ അതിൽ ചേർന്നു.'ലേബർ ഹെറാൾഡ്'മാനേജിംഗ് എഡിറ്ററായി.

റഷ്യൻ നേതാവ് ഗ്രിഗറി സിനോവീവ് 1921 ൽ രാജ്യാന്തര തൊഴിലാളി യൂണിയൻ സമ്മേളനം വിളിച്ചപ്പോൾ ഖനി തൊഴിലാളികളെ പ്രതിനിധീകരിച്ച് അമേരിക്കൻ പ്രതിനിധി സംഘത്തിൽ അംഗമായി. ബ്രോഡർ 1928 ൽ കാമുകിയും റഷ്യൻ ചാര പ്രവർത്തകയുമായ കിറ്റി ഹാരിസിനൊപ്പം ചൈനയിൽ പോയി ഷാങ് ഹായിൽ താമസിച്ചു.റെഡ് ഇന്റർനാഷനൽ ലേബർ യൂണിയൻ സെക്രട്ടറിയായി ഏഷ്യ പസിഫിക് തൊഴിലാളികളെ സംഘടിപ്പിക്കുക ആയിരുന്നു ലക്ഷ്യം.1929 ൽ ഇരുവരും മടങ്ങി.പ്രണയം മരവിച്ചിരുന്നു.

ഇത് അമേരിക്കൻ പാർട്ടിയിൽ വഴിത്തിരിവിൻറെ കാലമായിരുന്നു.ഷിക്കാഗോ ഗ്രൂപ് നേതാവ് വില്യം ഫോസ്റ്റർക്ക് മേൽ,ദേശീയ സമ്മേളനത്തിൽ പാർട്ടി നേതാവ് ജേ ലവ്‌സ്റ്റോൺ വിജയം നേടി.കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ നയത്തെ തന്നെ വെല്ലുവിളിച്ച ലവ് സ്റ്റോൺ മോസ്‌കോയ്ക്ക് പോയി തോറ്റു മടങ്ങി.അയാൾ പാർട്ടിയിൽ നിന്ന് പുറത്തായി.പകരം അഞ്ചംഗ സെക്രട്ടേറിയറ്റ് വന്നു.കോമിന്റേൺ പ്രതിനിധി ബോറിസ് മിഖയിലോവ്,ജി വില്യംസ് എന്ന പേരിൽ അധികാരിയായി.ഒരു ചേരിയിലും പെടാതെ മാറി നിന്ന ബ്രോഡർ വ്ലാഡിവോസ്റ്റോക്കിൽ ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റ് അവസാന യോഗത്തിനു പോയി മടങ്ങിയപ്പോൾ,അമേരിക്കൻ പാർട്ടി കേന്ര കമ്മിറ്റിയുടെ അസാധാരണ പ്ലീനം ആയിരുന്നു.മോസ്‌കോയിൽ സോളമൻ ലോസോവ്സ്കിയുടെ പിന്തുണയോടെ,ബ്രോഡർ പാർട്ടി മേധാവിയാകാൻ സാധ്യത തെളിഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചു.മൂന്നംഗ സെക്രട്ടേറിയറ്റിൽ ബ്രോഡർ എത്തി.
ബ്രോഡർ ജയിലിൽ 
ഒക്ടോബർ പ്ലീനം കഴിഞ്ഞതോടെ ലോകം മഹാ മാന്ദ്യ കുരുക്കിലായി.തൊഴിൽ ഇല്ലായ്മയ്ക്ക് എതിരായ പ്രചാരണം ബ്രോഡർ ഏറ്റെടുത്തു.1930 നവംബർ ദേശീയ സമ്മേളനം മാക്സ് ബെഡക്റ്റിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.മൂന്നംഗ സെക്രട്ടേറിയറ്റിൽ ബ്രോഡർക്ക് രാഷ്ട്രീയ ചുമതല കിട്ടി.1931 ലെ കോമിന്റേൺ പ്ലീനത്തിൽ അമേരിക്കൻ പാർട്ടിയെ സംബന്ധിച്ച മുഖ്യ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടേറിയറ്റിൽ ഫോസ്റ്റർ,ബ്രോഡറെ ശത്രുവായി കണ്ടു;സംഘർഷം ഉരുണ്ടു കൂടി.കോളജിൽ പഠിച്ച മൂന്നാമൻ വിൽ വെയിൻസ്റ്റോണിനെ മറ്റിരുവർക്കും കണ്ടു കൂടായിരുന്നു.നെഞ്ചു വേദന വന്ന് ഫോസ്റ്റർ കിടപ്പിലായി.1932 നവംബർ 13 ന് ബ്രോഡറുടെ വാദം അംഗീകരിച്ച് വെയിൻസ്റ്റോണിനെ മോസ്കോയിലേക്ക് മാറ്റി.ഇരുവരും ചേരി തിരിഞ്ഞ് പയറ്റി.മോസ്‌കോയിൽ 29 ദിവസം നീണ്ട ചർച്ചയിൽ ബ്രോഡർ ജയിച്ചു.1933 ജനുവരിയിൽ ഹിറ്റ്‌ലർ വന്ന ശേഷം,ഫാഷിസത്തിന് എതിരായ ഐക്യ മുന്നണി എന്ന സ്റ്റാലിൻ -ദിമിത്രോവ് സിദ്ധാന്ത കാലത്ത് ബ്രോഡർ തിളങ്ങി.ജർമനിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയും ഭിന്ന ചേരികളിൽ ആയത് നാശമായെന്ന വിലയിരുത്തൽ ഉണ്ടായി.അമേരിക്കയിൽ ഇരു പാർട്ടികളും സഹകരിച്ചു.അമേരിക്കൻ ലീഗ് എഗൻസ്റ്റ് ഫാഷിസം,ലീഗ് ഓഫ് അമേരിക്കൻ റൈറ്റേഴ്‌സ് എന്നിവ ഉണ്ടായി.റൂസ്‌വെൽറ്റ് ഭരണവുമായും പാർട്ടി ഒത്തു.
1936 പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബ്രോഡർക്ക് 80195 വോട്ട് കിട്ടി.


കമ്മ്യൂണിസം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കനിസം എന്ന ബ്രോഡറുടെ മുദ്രാവാക്യത്തിന് ക്ലച്ചു പിടിച്ചതോടെ അദ്ദേഹത്തിൻറെ താൻ പ്രമാണിത്തവും തിളച്ചു പൊന്തി.1937 ലെ മാന്ദ്യത്തിൽ ബ്രോഡർ ഭരണകൂട വിമർശം മിതമാക്കിയപ്പോൾ ഫോസ്റ്റർ രംഗത്തു വന്നു.1938 ഒക്ടോബറിൽ മോസ്‌കോയ്ക്കുള്ള അവസാന യാത്രയിൽ കോമിന്റേൺ സെക്രട്ടറി  ദിമിത്രോവിനെ കണ്ട് റേഡിയോ ആശയ വിനിമയത്തിന് പദ്ധതി തയ്യാറാക്കി.1939 ഓഗസ്റ്റ് 23 ന് ഹിറ്റ്ലറും സ്റ്റാലിനും അനാക്രമണ സന്ധി ഒപ്പിട്ടതോടെ ലോക രാഷ്ട്രീയം പാടെ മാറി.പോളണ്ടിനെ ആക്രമിച്ച ജർമനിക്കെതിരെ ബ്രിട്ടനും ഫ്രാൻസും യുദ്ധം പ്രഖ്യാപിച്ചു.രണ്ടാം ലോക യുദ്ധം തുടങ്ങി.റഷ്യയും പോളണ്ടിനെ ആക്രമിച്ചു.

ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് രായ്ക്കുരാമാനം നയം മാറ്റേണ്ടി വന്നു.ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം നിന്നു.അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കരുത് എന്ന പെരുമ്പറ മുഴങ്ങി.നിരവധിയാളുകൾ അമേരിക്കൻ പാർട്ടി വിട്ടു.ഒരു വർഷം കൊണ്ട് 15 % കൊഴിഞ്ഞു.റൂസ്‌വെൽറ്റ് ഭരണകൂടം പാർട്ടിക്ക് എതിരായി.ബ്രോഡർ വ്യാജ പേരുകളിൽ മോസ്‌കോയ്ക്ക് മുൻപ് യാത്ര ചെയ്തത് കുത്തിപ്പൊക്കി.അമേരിക്കൻ കോൺഗ്രസ് കമ്മിറ്റി മുൻപാകെ,വ്യാജ പാസ്‌പോർട്ടിൽ മോസ്‌കോയ്ക്ക് പോയിട്ടുണ്ടെന്ന് ബ്രോഡർ സമ്മതിച്ചു.കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും ഇത് ചെയ്‌തെന്ന് വ്യക്‌തമായപ്പോൾ അവർ ഒളിവിൽ പോയി.സോവിയറ്റ് ചാരൻ നിക്കോളാസ് ഡോസൻബർഗിന്റെ പേരിലും ബ്രോഡർ മോസ്‌കോയ്ക്ക് പോയിരുന്നു.അറസ്റ്റിലായിരുന്ന അയാൾ വ്യാജ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തി.ബ്രോഡർക്ക് നാലു വർഷം തടവ് ശിക്ഷ കിട്ടി.

ജർമനി 1941 ജൂൺ 22 ന് ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ റഷ്യയെ ആക്രമിച്ചപ്പോൾ ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പിന്നെയും മാനം പോയി.അത് വരെ സാമ്രാജ്യത്വ യുദ്ധമായിരുന്ന ഒന്ന് ജനകീയ യുദ്ധമായി.പേൾ ഹാർബറിലെ അമേരിക്കൻ നാവിക താവളം ഡിസംബർ ഏഴിന് ജപ്പാൻ ആക്രമിച്ചു.അമേരിക്ക യുദ്ധത്തിൽ പങ്കാളിയായി.1942 മെയ് 16 ന് സോവിയറ്റ് വിദേശ മന്ത്രി മോളോട്ടോവ് അമേരിക്കയിൽ എത്തും മുൻപ് ബ്രോഡറെ മോചിപ്പിച്ചു.ന്യൂയോർക്കിൽ എത്തി ജനറൽ സെക്രട്ടറിയായി.യുദ്ധത്തിന് ആവശ്യമുള്ള ഉൽപാദന പ്രവൃത്തികളിൽ മുഴുകാൻ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.Victory and After എന്ന പുസ്തകത്തിൽ,യുദ്ധ ശേഷം അമേരിക്കയും റഷ്യയും ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.സഖ്യശക്തി ഐക്യവും ആഭ്യന്തരശാന്തിയും മുന്നോട്ടു വച്ച ഈ നയം ബ്രൗഡറിസം എന്നറിയപ്പെട്ടു.1944 ജനുവരി ഏഴിന് 28 അംഗ ദേശീയ സമിതി 200 അതിഥികൾക്ക് മുൻപിൽ വിളിച്ചു ചേർത്ത് ബ്രോഡർ പ്രഖ്യാപിച്ചു:

"Capitalism and Socialism have begun to find their way to peaceful coexistence and collaboration in the same world."
ഈ ലോകത്ത് സോഷ്യലിസവും മുതലാളിത്തവും തമ്മിൽ സഹവർത്തിത്വം സാധ്യമാണ്.

പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പൊളിറ്റിക്കൽ അസോസിയേഷൻ എന്ന് മാറ്റി.
ഫോസ്‌റ്ററും സംഘവും ഈ നീക്കങ്ങളെ എതിർത്തു.ഫോസ്‌റ്ററുടെ പ്രതികരണവും കത്തും അച്ചടക്ക ലംഘനമാണെന്ന് ബ്രോഡർ ഭീഷണി മുഴക്കി.യുദ്ധം കഴിഞ്ഞ് ബ്രൗഡറിസം രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആക്രമിക്കപ്പെട്ടു.1945 ഏപ്രിലിൽ തന്നെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ പത്രത്തിൽ ഴാക്വസ് ദുക്ലോസ്‌,ബ്രോഡറെ പിച്ചി ചീന്തി.മാർക്സിസവുമായി ബ്രോഡർ സിദ്ധാന്തത്തിന് ഒരു ബന്ധവുമില്ലെന്ന് അതിൽ നിരീക്ഷിച്ചു.തൊഴിലാളി വർഗ പാർട്ടിയെ ബ്രോഡർ ഉന്മൂലനം ചെയ്തു.അത് മാർക്സിസത്തെ ശീർഷാസനത്തിൽ നിർത്തി.
കൃഷ്ണ പിള്ള 
ദുക്ളോസിനെ കൊണ്ട് ഇത് മോസ്‌കോ പറയിച്ചതാണെന്ന് അമേരിക്കൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിഞ്ഞു.ഇത് റഷ്യൻ ഭാഷയിൽ 1945 ൽ യുദ്ധം നടക്കുമ്പോൾ തന്നെ മോസ്‌കോയിൽ തയ്യാറാക്കിയതായിരുന്നുവെന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായ ശേഷം ആർകൈവ്സിൽ കണ്ടെത്തി.ബോഡറെ 1945 ജൂണിൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി.അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി പുനഃസ്ഥാപിച്ചു.സ്വന്തം നിലയ്ക്ക് ഒരു വാരിക അദ്ദേഹം തുടങ്ങിയത് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി 1946 ഫെബ്രുവരി അഞ്ചിന് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി.

മുഹമ്മയിൽ 1948 ഓഗസ്റ്റ് 19 ന് കൃഷ്ണ പിള്ളയെ പാമ്പു കടിച്ചില്ലായിരുന്നെങ്കിൽ,അദ്ദേഹത്തിൻറെ വിധിയും ഇതാകുമായിരുന്നില്ലേ?അദ്ദേഹത്തിനെ അതിനു മുൻപ് കടിച്ച ബ്രോഡർ വിഷം കൂടിയ പാമ്പ് ആയിരുന്നു.

പുറത്താക്കപ്പെട്ട ബ്രോഡർ മോസ്‌കോയിൽ പോയി മോളോട്ടോവ് ഉൾപ്പെടെയുള്ളവരോട് കെഞ്ചിയെങ്കിലും രക്ഷപ്പെട്ടില്ല.ഒരു സാഹിത്യ ഏജൻറ് ആകാൻ സൗകര്യം ചെയ്തു കൊടുത്തു.റഷ്യയിൽ നിന്നുള്ള പരിഭാഷകൾ ഇറക്കാൻ പ്രസാധകരെയും ലേഖനങ്ങൾ അടിക്കാൻ ആനുകാലികങ്ങളെയും കണ്ടെത്തുക -ഇതിൽ ബ്രോഡർ വിജയിച്ചില്ല.വാഷിംഗ്ടണിലെ രണ്ടാം സെക്രട്ടറിയെ മാസത്തിൽ ഒരു തവണ കണ്ട് അമേരിക്കയെയും പാർട്ടിയെയും പറ്റി റിപ്പോർട്ടുകൾ നൽകി.അത് ചാര പ്രവർത്തനമായി.1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിന് ശേഷം സ്വതന്ത്ര നിലപാടിൽ എത്തിയ അമേരിക്കൻ പാർട്ടിയിൽ കടന്നു കൂടാനുള്ള ബ്രോഡറുടെ ശ്രമം വിജയിച്ചില്ല.പാർട്ടിയിൽ ഇല്ലാതെ പ്രിൻസ്റ്റണിൽ മരിച്ചു.മൂന്ന് ആൺ മക്കളും ഗണിത ശാസ്ത്രജ്ഞരായി.
---------------------------------------
See https://hamletram.blogspot.com/2019/09/blog-post_29.html





Tuesday 22 October 2019

പണിക്കരും പാതിരാ സ്വാതന്ത്യവും

സർദാർ പണിക്കരും ജാലിയൻ കണാരനും

ജീവിതം നാട്ടുരാജ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച് സുഖ ജീവിതം നയിച്ച സർദാർ കെ എം പണിക്കർ, സ്വാതന്ത്ര്യ സമര സേനാനിയെന്നു ഭാവിക്കുന്ന ഒന്നാണ്, അദ്ദേഹത്തിന്റെ ആത്മകഥ. 20 കൊല്ലം നാട്ടുരാജ്യങ്ങളിൽ മന്ത്രിയായും ഒടുവിൽ നാലു കൊല്ലം ബിക്കാനീറിൽ ദിവാനായും പ്രവർത്തിച്ച പണിക്കർ അതിൽ അവകാശപ്പെടുന്നത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ചടങ്ങ് 1947 ഓഗസ്റ്റ് 14 പാതിരയ്ക്ക് നടത്തിയത്, താൻ നെഹ്രുവിനോട് അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്നാണ്.

ഓക്സ്ഫഡിൽ പഠിച്ച പണിക്കരുടേത് ഒരു പ്രത്യേക തരം പ്രാചീന മലയാളമാണ്. പണിക്കർ അതിൽ എഴുതുന്നു ( പേജ് 198 ):

"ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് ഭാരത ഭൂമി പരാധീനത വിട്ട് സ്വാതന്ത്ര്യം കയ്യേൽക്കുവാനായി തീർച്ചയാക്കിയിരുന്ന പുണ്യ ദിനം. അതിൻറെ ചടങ്ങുകൾ ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞ ശേഷമാണ് ഞാൻ അറിയാൻ ഇടയായത്. ആദ്യത്തെ നിശ്ചയ പ്രകാരം 15 ന് രാവിലെ 10 മണിക്ക് മൗണ്ട് ബാറ്റൻ രാജോചിതാഡാരംബരങ്ങളോട് കൂടി കാണസംബ്ലി ഹാളിൽ വരികയും അവിടെ വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കയും ചെയ്യുമെന്നായിരുന്നു. അങ്ങനെ ചെയ്‌തു കഴിഞ്ഞ ഉടൻ തന്നെ ത്രിവർണ പതാക കാണസംബ്ലി ഹാളിൽ പാറക്കണമെന്നുമായിരുന്നു, നേതാക്കൾ ഉറച്ചിരുന്നത്. ഇത് അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി. ബ്രിട്ടീഷ് പാർലമെന്റിന്റെ നിശ്ചയമാനുസരിച്ച് 14 അർധരാത്രിക്ക് ബ്രിട്ടീഷധികാരം ഇന്ദ്യയിൽ അവസാനിക്കും. അപ്പോൾ തന്നെ നാം അത് ഏറ്റെടുക്കേണ്ടതാണെന്നായിരുന്നു എൻറെ അഭിപ്രായം. അതേപ്പറ്റി ഞാൻ സരോജിനീ ദേവിയുമായി ആലോചിച്ചപ്പോൾ, അങ്ങനെ ഒരർധരാത്രി സമ്മേളനത്തിലാണ് നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപനം ചെയ്യേണ്ടതെന്ന് അവരും സമ്മതിച്ചു. പക്ഷെ അത് നെഹ്രുവിനോട് പറഞ്ഞെങ്കിലേ സാധിക്കുകയുള്ളു എന്നായിരുന്നു അവരുടെ ഉപദേശം. ഞാൻ ഇതേപ്പറ്റി വേറെയും ചിലരോട് സംസാരിച്ചു നോക്കിയെങ്കിലും അവരെല്ലാം അത് ഒരു നേരമ്പോക്കായി മാത്രമേ ഗണിച്ചുള്ളൂ.

ഒടുവിൽ നെഹ്‌റുവിനെ തന്നെ സമീപിക്കുവാൻ ഞാൻ തീർച്ചയാക്കി.എൻറെ ആശയം വിശദമാക്കി ഒരു ചെറിയ നോട്ടെഴുതി കൊടുക്കുന്നതായിരിക്കും ഉത്തമം എന്ന് വിചാരിച്ചു. അങ്ങനെ ഒന്ന് അസംബ്ലിയിൽ വച്ച് തന്നെ തയ്യാറാക്കി അദ്ദേഹത്തെ ഏൽപിച്ചു. അത് വായിച്ചു നോക്കി നെഹ്‌റു പറഞ്ഞു:

"എനിക്കീ അഭിപ്രായം വളരെ രുചിച്ചു. പക്ഷെ എൻറെ സ്നേഹിതന്മാരിൽ രണ്ടു പേർ (പട്ടേലും ആസാദും) ഒൻപതു മണിക്ക് നിദ്രയെ പ്രാപിക്കുന്നവരാണ്."'

"അതിന് നിവൃത്തിയുണ്ടാക്കാം.അവർക്ക് രണ്ടു പേർക്കും ഓരോ കട്ടിൽ ഞാൻ എൻറെ ചെലവിൽ ഏർപ്പാട് ചെയ്യാം" എന്ന് ഞാനും നേരമ്പോക്കായി പറഞ്ഞു.

പിറ്റേ ദിവസം അസംബ്ലി സമയത്ത് നെഹ്‌റു എന്നെ വിളിച്ച് എൻറെ അഭിപ്രായം കാബിനറ്റ് സമ്മതിച്ചിരിക്കുന്നുവെന്നും അതിൻറെ ചടങ്ങുകൾ തീർച്ചയാക്കുവാനുള്ള കമ്മിറ്റിയിൽ എന്നെയും നിയമിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇങ്ങനെയാണ് ചരിത്ര പ്രസിദ്ധമായ അർധരാത്രി സമ്മേളനമുണ്ടായത്. ആ സമ്മേളനം നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്ന് ലോകമെല്ലായിടത്തും കേൾക്കത്തക്കവണ്ണം ദിവാൻ ചമൻ ലാൽ ചെയ്ത പ്രക്ഷേപിണി പ്രസംഗത്തിൽ, "ഇതാ വരുന്നു ഈ അർധരാത്രി  സമ്മേളനത്തിൻറെ ജനയിതാവ്" എന്ന് എൻറെ പേരോട് ചേർത്തു പറഞ്ഞിരുന്നത് വഴിയാണ് ആ പ്രമേയം എന്നിൽ നിന്ന് ആവിർഭവിച്ചതാണെന്ന് ലോകമറിഞ്ഞത്".

ഇതാണ് പണിക്കർ പറയുന്ന പാതിരാക്കഥ.

ഈ കഥയിലെ സരോജിനീ ദേവി, സരോജിനി നായിഡുവാണ്. അവരോട് പണിക്കർ ഈ ആശയം പറഞ്ഞെങ്കിൽ അത് നിമിഷം കൊണ്ട് നടക്കുമായിരുന്നു; സരോജിനിയുടെ മകൾ പത്മജ നായിഡു നെഹ്രുവിന്റെ വെപ്പാട്ടി ആയിരുന്നു. നെഹ്രുവിന്റെ വീട് ഭരിച്ചിരുന്ന അവരെ നെഹ്‌റു പശ്ചിമ ബംഗാളിലും സരോജിനിയെ ഉത്തർ പ്രദേശിലും ഗവർണർ ആക്കുകയുണ്ടായി. ഉപകാര സ്മരണ.

ഈ കഥ അനുസരിച്ചു തന്നെ, പണിക്കർക്ക് നെഹ്രുവുമായി അടുപ്പമില്ല. അത് കൊണ്ടാണ് കുറിപ്പ് കൊടുത്തതായും മറ്റുള്ളവരോട് പറഞ്ഞതായും പറയുന്നത്. എന്നാൽ ആത്മകഥയുടെ ചില ഭാഗങ്ങളിൽ ഗാന്ധിയുമായും മോത്തിലാലുമായും നെഹ്രുവുമായും അടുപ്പമുള്ളതായി പണിക്കർ ഭാവിക്കുന്നു. ബിക്കാനീറിലെ രാജാവിൻറെ ഉദ്യോഗസ്ഥൻ മാത്രമായ ഒരാളോട് അടുപ്പം ഉണ്ടാകേണ്ട കാര്യം നെഹ്രുവിനില്ല. കാണസംബ്ലി (Constituent Assembly) യിൽ ബിക്കാനീർ പ്രതിനിധിയായിരുന്നു, പണിക്കർ. കോൺഗ്രസുകാരനല്ല.

പണിക്കർ പറയുന്ന ദിവാൻ ചമൻ ലാൽ ഒരിടത്തും ദിവാൻ ആയിരുന്നില്ല. ചമൻ ലാൽ (1892 -1973) ഓക്സ്ഫഡിൽ പഠിച്ച രാഷ്ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനും പത്ര പ്രവർത്തകനും ആയിരുന്നു. 'ബോംബെ ക്രോണിക്കിൾ' പത്രാധിപർ ആയിരുന്ന അദ്ദേഹം, 1920 ൽ എ ഐ ടി യു സി സ്ഥാപക ജനറൽ സെക്രട്ടറിയും 1924 -31, 1944 -46 കാലങ്ങളിൽ കേന്ദ്ര നിയമസഭാഅംഗവും ആയിരുന്നു. 1946 -48 ൽ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി അംഗം. അദ്ദേഹത്തിൻറെ പ്രക്ഷേപിണി പ്രസംഗം ചരിത്രത്തിൽ ഇല്ല. അങ്ങനെ ചമൻ ലാൽ പറഞ്ഞെങ്കിൽ തന്നെ, അത് സത്യമാകണം എന്നില്ല.

ഒന്നാന്തരം രണ്ടു ചരിത്രങ്ങൾ നമുക്ക് ആ ദിവസങ്ങളെപ്പറ്റിയുണ്ട് -ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', വി പി മേനോൻ എഴുതിയ 'അധികാര കൈമാറ്റം' (Transfer of Power ). രണ്ടിലും പണിക്കരുടെ പേരില്ല. പണിക്കരുടെ ആത്മകഥ 1953 ലും മേനോൻറെ പുസ്തകം 1957 ലുമാണ് വന്നത്. പണിക്കരുടെ പാതിരാക്കഥ ശരിയെങ്കിൽ, സമുദായ സ്നേഹം മുൻനിർത്തി എങ്കിലും മേനോൻ ആവർത്തിക്കേണ്ടതായിരുന്നു.

പണിക്കരുടെ വാദം, ബ്രിട്ടൻ ഒഴിയുമ്പോൾ തന്നെ ഇന്ത്യ അധികാരം ഏൽക്കണം എന്നായിരുന്നു; വേറെ കാരണമൊന്നും പറയുന്നില്ല. എന്നാൽ, നെഹ്‌റു പാതിര തിരഞ്ഞെടുത്തതിന് കാരണം ജ്യോൽസ്യൻമാരുടെ ഉപദേശമായിരുന്നു. 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', രാമചന്ദ്ര ഗുഹയുടെ India After Gandhi എന്നീ പുസ്തകങ്ങളിൽ ഓഗസ്റ്റ് 14  സന്ധ്യയ്ക്ക്, നെഹ്രുവിന്റെ 17 യോർക്ക് റോഡ് ബംഗ്ലാവിൽ നടന്ന കിരീടധാരണ ചടങ്ങ് വിവരിക്കുന്നുണ്ട്. 1937 ഫോർഡ് ടാക്സിയിൽ രണ്ടു സന്യാസിമാർ ഡൽഹി തെരുവീഥികളിൽ നാദസ്വര അകമ്പടിയോടെ സഞ്ചരിച്ച് നെഹ്രുവിന്റെ വസതിയിൽ എത്തി.

ത്രിസന്ധ്യയ്ക്ക് നെഹ്രുവിന്റെ അറിവും സമ്മതവും അനുസരിച്ച്, അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ, അദ്ദേഹത്തിനായി മതാനുഷ്ഠാനങ്ങൾ തുടങ്ങി. വെള്ളപ്പട്ടിൽ സ്വർണം തുന്നിയ തിരു വസ്ത്രം. അഞ്ചടി നീളമുള്ള ചെങ്കോൽ, തഞ്ചാവൂരിലെ കാവേരി നദിയിൽ നിന്ന് അനുഷ്ഠാന പൂർവം വേദമന്ത്രങ്ങൾ ഉച്ചരിച്ചു ശേഖരിച്ച പുണ്യ ജലം, ബ്രിഹദീശ്വര ക്ഷേത്രത്തിൽ നടരാജന് അർപ്പിച്ച നിവേദ്യ ചോറ്, ഒരു മാൻ തോൽ എന്നിവയുമായി കശ്മീരി ശൈവ രാജാക്കന്മാരെ അരിയിട്ടു വാഴിക്കുന്ന പൂജാരികളും പുരോഹിതരും അടങ്ങുന്ന സംഘം വീട്ടിൽ എത്തി. പൂണൂൽ ധാരിയായ നെഹ്‌റു ധ്യാന നിരതനായി തൊഴുകൈയോടെ മാൻ തോലിൽ അവർക്ക് മുന്നിൽ ഇരുന്നു. അവർ പുണ്യജലം ശിരസ്സിൽ ഒഴിച്ച്, നിയുക്ത ചക്രവർത്തിയെ ശുദ്ധീകരിക്കും പോലെ നെഹ്‌റുവിനെ വിശുദ്ധനാക്കി. നെഹ്‌റു നെറ്റിയിലും നെഞ്ചിലും ഭസ്മം പൂശി. നെറ്റിയിൽ കുങ്കുമം ചാർത്തി. നിവേദ്യ ചോറ് വേദ മന്ത്രങ്ങൾ ഉരുവിട്ട് പുരോഹിതർ നെഹ്‌റുവിന് നൽകി. നെഹ്‌റു ഭക്തി പൂർവം സ്വീകരിച്ചു. തിരു വസ്ത്രം അണിയിച്ച് ചെങ്കോൽ കൈയിൽ കൊടുത്തു. അങ്ങനെ ചക്രവർത്തിയെ വാഴിക്കും പോലെ നിയുക്ത പ്രധാന മന്ത്രിയെ മതാചാര പ്രകാരം അണിയിച്ചൊരുക്കി. ശൈവ വിശ്വാസിയായ ചക്രവർത്തിയെ ദീർഘകാലം ഭരിക്കാൻ വാഴിച്ചു -17 കൊല്ലം ഭരിച്ചു.

ഓഗസ്റ്റ് 15 ഗ്രഹനില 

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' പുസ്തകത്തിൽ, 'നക്ഷത്രങ്ങൾ ശപിച്ച ദിനം' എന്നൊരു അധ്യായം തന്നെ ഓഗസ്റ്റ് 15 നെപ്പറ്റിയുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ബർമയിൽ കമാൻഡർ ആയിരുന്ന മൗണ്ട് ബാറ്റൻ ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത്, അത് ജപ്പാൻ കീഴടങ്ങിയ വാർഷിക ദിനം ആയതു കൊണ്ടായിരുന്നു. നിയമ നിർമാണ സഭയിൽ ആ തീയതി മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ചപ്പോൾ, രാജ്യം ഒട്ടാകെ ജ്യോത്സ്യന്മാർ ഖിന്നരായി എന്ന് പുസ്തകത്തിലുണ്ട്. അത് ഒരു ബോംബ് വർഷം പോലെ ആയിരുന്നു. മൗണ്ട് ബാറ്റൻ ഏറ്റവും അടുത്ത സഹപ്രവർത്തകർക്കോ ഇന്ത്യൻ നേതാക്കൾക്കോ ഈ തീയതിയെപ്പറ്റി ഒരു സൂചന പോലും നൽകിയില്ല. ജപ്പാൻറെ നിരുപാധിക കീഴടങ്ങൽ വ്യക്തിപരമായ വിജയം കൂടി ആയിരുന്നു. ജ്യോൽസ്യന്മാരോട് ആലോചിക്കാതിരുന്നത്, വലിയ പാതകം ആയിരുന്നു. ആ ദിവസം വെള്ളിയാണെന്ന് ഏതു പഞ്ചാംഗം നോക്കിയാലും അറിയാമായിരുന്നു. റേഡിയോയിൽ തീയതി കേട്ട പാടെ, കാശിയിലും തെക്കേ ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും അത് അശുഭ ദിനമാണെന്ന ജ്യോൽസ്യ വിധി പരന്നു. ഒരു ദിവസം കൂടി ബ്രിട്ടീഷുകാരെ സഹിച്ച് 16 ന് സ്വാതന്ത്ര്യം മതിയെന്ന് പലരും അഭിപ്രായപ്പെട്ടു.

കൊൽക്കത്തയിൽ സ്വാമി മാധവാനന്ദ പഞ്ചാംഗം ഉടൻ നോക്കി. 15 ൻറെ ഗ്രഹപ്പിഴ കണ്ടു ഞെട്ടി. അന്ന് മകര രാശി.പ്രതിലോമകരമായ നില. വിഭജനം അല്ലാതെ വഴിയില്ല. അന്ന് ശനിയുടെ ബാധയുമുണ്ട്. രാഹുവിൻറെ അപഹാരമുണ്ട്. 14 പാതിരാ മുതൽ 15 മുഴുവൻ ശനിയും വ്യാഴവും ശുക്രനും ശപിക്കപ്പെട്ട ഒൻപതാം കർമ്മ സ്ഥാനത്താണ്. അസമിലെ മലനിരയിലെ ഒരു ക്ഷേത്രത്തിൽ ധ്യാനത്തിലും താന്ത്രിക വിദ്യയിലും മുഴുകിയ ആൾ ആയിരുന്നിട്ടും സ്വാമിക്ക് സംയമനം നഷ്ടപ്പെട്ടു. ഒരു കടലാസ് എടുത്ത് അദ്ദേഹം നാശത്തിന് ഉത്തരവാദി ആയ മൗണ്ട് ബാറ്റന് കത്തെഴുതി; "ഒരു കാരണവശാലും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നൽകരുത്. വെള്ളപ്പൊക്കം, വരൾച്ച, ക്ഷാമം, കൂട്ടക്കൊല എന്നിവ ഉണ്ടാകും. അത് നക്ഷത്രങ്ങൾ ശപിച്ച ദിവസമാണ്."

വേറെ തീയതികൾ നിർദേശിച്ചെങ്കിലും മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ച തീയതിയിൽ ഉറച്ചു നിന്നു. അങ്ങനെ ജ്യോൽസ്യർ കണ്ടെത്തിയ അഭിജിത് മുഹൂർത്തം ആയിരുന്നു, ഓഗസ്റ്റ് 14 പാതിരയ്ക്ക് അടുത്ത് വരുന്നത്. ബ്രിട്ടീഷുകാർക്ക് ദിവസം തുടങ്ങുന്നത് പാതിരയ്ക്കും ഹിന്ദുക്കൾക്ക് സൂര്യോദയത്തിലുമാണ് എന്ന ന്യായവും കിട്ടി. 12 .15 ന് 24 മിനുട്ട് മുൻപും പിൻപും വരെ ആയിരുന്നു അഭിജിത് മുഹൂർത്തം. 11 .51 മുതൽ 12 .39 വരെ. 12 മണിക്ക് നെഹ്‌റു പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചു. രാഷ്ട്ര പിറവി അറിയിച്ചു ശംഖ് ഊതുന്നതിന് വേണ്ടി ആയിരുന്നു, ഇത്.

ചടങ്ങിൽ നെഹ്‌റുവിന് പുറമെ, ചൗധരി ഖാലിക് ഉസ്സമാനും ഡോ എസ് രാധാകൃഷ്ണനും പ്രസംഗിച്ചു. ഉസ്താദ് ബിസ്മില്ലാ ഖാൻ ഷെഹനായ് വായിച്ചു. സുചേതാ കൃപലാനി വന്ദേമാതരം, സാരെ ജഹാം സെ അച്ഛാ, ദേശീയ ഗാനം എന്നിവ പാടി.

ഓഗസ്റ്റ് 15 അശുഭ ദിനമാണെന്ന് ഉജ്ജയിനിയിലെ ജ്യോതിഷികളായ ഹർദേവ് ശർമ ത്രിവേദിയും സൂര്യ നാരായൺ വ്യാസും രാജേന്ദ്ര പ്രസാദിനെ അറിയിക്കുകയായിരുന്നു എന്ന് കെ എൻ റാവു Journal of Astrology യിൽ എഴുതിയിട്ടുണ്ട്. Nehru Dynasty എന്ന പുസ്തകത്തിൽ, ജ്യോതിഷികളുടെ
ഇടപെടൽ നെഹ്‌റു മറച്ചു വച്ചെങ്കിലും, സ്വകാര്യമായി പോംവഴി തേടിയതായി റാവു എഴുതുന്നു. മൂന്ന് കാരണങ്ങളാൽ ഹർദേവ് ശർമ പാതിര നിർദേശിച്ചു.

ഒന്ന്: ആ നേരമാകുമ്പോൾ ചന്ദ്രൻ പൂയം നക്ഷത്രത്തിൽ എത്തും. ബംഗാളിൽ മഹാ നക്ഷത്രം എന്ന് പുഷ്യ നക്ഷത്രം അറിയപ്പെടുന്നു. ഒരു മുഹൂർത്തത്തിന് നല്ല നക്ഷത്രം.

രണ്ട്: അഭിജിത് മുഹൂർത്തം പാതിരയ്ക്കടുത്താണ്. അത് കണക്കാക്കിയത് ഇങ്ങനെ: 15 ന് സൂര്യോദയം രാവിലെ 5 :33 -31. അസ്തമയം 6 :57 -31. അസ്തമയം തൊട്ട് അടുത്ത സൂര്യോദയത്തിന് പത്തു മണിക്കൂർ 36 മിനിറ്റ്. ഇതിൻറെ പകുതി അഞ്ചു മണിക്കൂർ 18 മിനിറ്റ്. ഇത് അസ്തമയ നേരത്തോട് ചേർത്താൽ പാതിര 12:15. ഇതിന് 24 മിനിറ്റ് മുൻപും പിൻപും അഭിജിത് മുഹൂർത്തം.

മൂന്ന്: ആ സമയത്തുണ്ടാകുന്നത് വൃഷഭ ലഗ്നം. അടിത്തറയ്ക്ക് പറ്റിയ സമയം.
പാതിര തിരഞ്ഞെടുത്തത് ജ്യോതിഷ കാരണങ്ങളാൽ എന്ന് സർ വുഡ്രോ വ്യാറ്റ് 1988 മേയിൽ ലണ്ടൻ ടൈംസിൽ എഴുതി. ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാക്കിയ പാകിസ്ഥാൻ കുഴപ്പത്തിലായി -മേട ലഗ്നം. ചന്ദ്രൻ മിഥുനത്തിൽ.അത് ബുധനുമായി ഇടർച്ചയിൽ. ഖല യോഗം. കന്യാ ലഗ്നത്തിൽ പ്രതിജ്ഞ ചെയ്ത ജിന്ന താമസിയാതെ മരിച്ചു.

മൗണ്ട് ബാറ്റൻ,നെഹ്‌റു,ജിന്ന -അവസാന ചർച്ച 

ഉജ്ജയിനിയിൽ സഹപാഠികൾ ആയിരുന്ന ശർമയും വ്യാസും വരാഹ മിഹിര സമ്പ്രദായത്തിൽ പെട്ടവരായിരുന്നു. ജ്യോൽസ്യരുടെ പോംവഴി സ്വീകരിച്ച മൗണ്ട് ബാറ്റൻ 14 രാവിലെ കറാച്ചിയിൽ പോയി വൈകിട്ട് ഡൽഹിയിൽ എത്തി. സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്റ്റാഫിൽ ജ്യോത്സ്യന്മാർ ഇല്ലാതിരുന്നതിൽ അദ്ദേഹം ഖേദിച്ചു. തുടർന്നുള്ള കാര്യങ്ങളിൽ ജ്യോൽസ്യരെ കാണുന്നതിന് പ്രസ് അറ്റാഷെ അലൻ കാംപ്ബെൽ ജോൺസണെ ശട്ടം കെട്ടി.

ഇതാണ് പാതിരാ സ്വാതന്ത്ര്യത്തിൻറെ കഥ. പുരോഹിതരെ വരുത്തി സ്വയം അഭിഷേകം ചെയ്ത നെഹ്‌റുവിന് ജ്യോൽസ്യൻമാർക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. അത് കൊണ്ട് കെ എം പണിക്കരുടെ അവകാശ വാദം കേട്ടാൽ ആരും ജാലിയൻ കണാരനെ ഓർത്തു പോകും. നൈസാമിൽ നിന്ന് സർദാർ പട്ടേൽ ഹൈദരാബാദ് പിടിച്ചത് തൻറെ ഉപദേശം കേട്ടായിരുന്നു എന്നും പണിക്കർ തട്ടി വിടുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ബിക്കാനീർ എന്ന ചെറുകിട നാട്ടു രാജ്യവും അവിടത്തെ ദിവാനായ പണിക്കരും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ ചെറിയ അടിക്കുറിപ്പ് പോലും അല്ല. "അത് ഞമ്മളാണ് " എന്ന് പറഞ്ഞ എട്ടുകാലി മമ്മൂഞ്ഞിനെയും പണിക്കരിൽ കാണാം.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_67.html



Friday 18 October 2019

നമുക്കില്ലാത്ത പ്രേതങ്ങൾ

പ്രളയകാലത്തെ മൺവണ്ടി 16

What is straight? A line can be straight, or a street, but the human heart, oh, no, it's curved like a road through mountains.
-Tennessee Williams/ A Streetcar Named Desire 

1128 ൽ ക്രൈം 27 ( 1954 ) നാടകത്തിൻറെ പ്രവേശികയിൽ ഗുരു,ശിഷ്യനോട് പറയുന്നു:
"എടോ,മരണം ഒരു ഫലിതമാണ്;പ്രത്യേകിച്ചും അവനവൻറെ മരണം."
അപ്പോൾ,ശിഷ്യൻ ചോദിക്കുന്നു:"എന്റേതാണെങ്കിലും?"
ഗുരു പറയുന്നു:"മേൽപ്പടി.നീ മരിച്ചാൽ എനിക്ക് ചില വികാരങ്ങൾ ഉണ്ടായി എന്ന് വരാം.നീ കൊള്ളരുതാത്തവൻ ആണെങ്കിലും.പക്ഷെ,നിന്നെ സംബന്ധിച്ചിടത്തോളം അതൊരു നിസ്സാര സംഭവമാണ്.ഒരു വെറും ഫലിതം."

മരണത്തെപ്പറ്റി സമാനമായ നിരീക്ഷണങ്ങൾ ആൽബേർ കാമുവിൻറെ The Misunderstanding എന്ന നാടകത്തിലുമുണ്ട്.അതിൽ,മാർത്ത അമ്മയോട്‌ പറയുന്നു:"ജീവിച്ച ഒരു മനുഷ്യന് മരണം അർത്ഥ രഹിതമാണ്".
രണ്ടിലും ഒരു കൊലപാതകമുണ്ട്.കുമ്മായ ചൂളയിൽ തൊഴിലാളികളായ മാർക്കോസും വർക്കിയും തമ്മിൽ സംഘട്ടനമുണ്ടാവുകയും മാർക്കോസിനെ തള്ളിയിടുമ്പോൾ അയാൾ ദഹിക്കുകയും ചെയ്യുന്നതാണ്,ക്രൈം നാടകത്തിൽ കേന്ദ്ര പ്രമേയം.ഇത് വച്ച് മാധ്യമം,ജുഡീഷ്യറി,കുടുംബം,സമൂഹം എന്നിവയെ സി ജെ തോമസ് വിചാരണ ചെയ്യുന്നു.മരണവും ആത്മഹത്യയും The Myth of Sisiphyus ( 1942 ) എന്ന പുസ്തകത്തിൽ ദാർശനിക പ്രശ്നങ്ങളായി അവതരിപ്പിച്ച ശേഷമാണ്,കാമു ഗൗരവമായി നാടകത്തെ സമീപിച്ചത്.അദ്ദേഹത്തെ സംബന്ധിച്ച്,ദൈവവും മൂല്യങ്ങളും സനാതന സത്യങ്ങളും ഇല്ലാത്ത അർത്ഥ രഹിതമായ ലോകത്ത്,അർത്ഥത്തിനും ഐക്യത്തിനും വ്യക്തതയ്ക്കും വേണ്ടി മനുഷ്യൻ നടത്തുന്ന വിഫല അന്വേഷണമാണ്,ജീവിതം.
ഈ അസംബന്ധത്തെ തിരിച്ചറിയാൻ ആത്മഹത്യയാണോ ആവശ്യം?

അല്ല.കലാപമാണ്.സ്വയം കലാപം.നാറാണത്ത് ഭ്രാന്തനെപ്പോലെ,പാറമുകളിലേക്ക് കല്ല് ഉരുട്ടിക്കയറ്റി അത് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്ന ഗ്രീക്ക് കഥാപാത്രം സിസിഫസ് ആഹ്ളാദവാൻ ആയിരുന്നു.അർത്ഥരഹിതമായ ജീവിത വ്യവഹാരം ആഹ്‌ളാദത്തോടെ ചെയ്യുക.
രണ്ടാം ഭാര്യയെ അൾജിയേഴ്സിൽ വിട്ട് ഒന്നാം ഭാര്യയുമായി കാമു ഹിറ്റ്‌ലർ പിടിച്ച ഫ്രാൻസിൽ എത്തി.അവിടെയാണ് നാടകങ്ങൾ എഴുതിയത്.The State of Siege ( അധിനിവേശം ) നാടകത്തിൽ പ്ളേഗ് ആണ് പശ്ചാത്തലം.സ്പെയിനിലെ കാഡിസിൽ അവസരവാദിയായ ഏകാധിപതി ഭരണം പിടിക്കുന്നു.സ്പെയിനിലെ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസിന്റെ പിന്തുണ കിട്ടി.കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിച്ചു.ഹിറ്റ്ലറും ഫ്രാങ്കോയും ചേർന്നതാണ്,നാടകത്തിലെ ഏകാധിപതി.

കാമുവിൻറെ The Just Asassins നാടകത്തിലെ ജസ്റ്റ് ഒരു റഷ്യൻ കമ്മ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനമാണ്.അവർ ഏകാധിപതി സെർജി അലക്‌സാണ്ടറോവിച്ചിനെ കൊന്നു.ഇത് ആധാരമാക്കി ബോറിസ് സാവിങ്കോവ് എഴുതിയ Memories of a Terrorist വച്ചാണ്,നാടകം എഴുതിയത്.അതിലെ സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിൽ എടുത്തു.

'കലിഗുല'യും അധികാരം,മരണം,ആത്‍മഹത്യ എന്നിവ വിഷയമാകുന്ന നാടകം തന്നെ.കാമു ജീവിതത്തെ നിരസിച്ചു,ആത്മഹത്യയെ മഹത്വവൽക്കരിച്ചു എന്നൊക്ക കമ്മ്യൂണിസ്റ്റ് വ്യാഖ്യാതാക്കൾ വായനക്കാരെ പറഞ്ഞു പറ്റിച്ചതാണ്.യുദ്ധത്തിലും ഏകാധിപത്യത്തിലും ജീവിതം അസംബന്ധമാണ് എന്ന് കരുതിയാൽ മതി -ഒരസംബന്ധത്തിൽ മറ്റൊന്ന്.
അതുകൊണ്ടാണ്,ക്രൈം നാടകത്തിൽ നാം രണ്ടു കർട്ടനുകൾ കാണുന്നത്.ആദ്യ കർട്ടൻ ഉയരുമ്പോൾ,ഗുരുവും ശിഷ്യനും തമ്മിലുള്ള ദാർശനിക ചർച്ചകളാണ്;അവർക്ക് പിന്നിൽ മറ്റൊരു കർട്ടൻ ഉയരുമ്പോഴാണ്,പത്രം,ജുഡീഷ്യറി,കുടുംബം എന്നിവയിലെ അസംബന്ധ നാടകം.'ക്രൈം',നാടകത്തിനുള്ളിലെ നാടകമാണ്.അസംബന്ധത്തിനുള്ളിലെ അസംബന്ധം.

പ്രവേശികയിൽ ഗുരുവും സ്റ്റേജ് മാനേജരും തമ്മിലുള്ള സംഭാഷണത്തിൽ തന്നെ നാടകം,നാടകത്തിനുള്ളിലെ നാടകമാണെന്ന് ധ്വനിപ്പിക്കുന്നുണ്ട്.ജീവിത നാടകത്തിൽ വേറെയും നാടകങ്ങളുണ്ട്.

വേറൊരു സന്ദർഭം:
ശിഷ്യൻ:സാറു പേടിക്കേണ്ട.ഈ നാടകത്തിൽ ഒരു പ്രേതമില്ല.അതൊരു കുറവാണ്.ഹാംലെറ്റിൽ പ്രേതമുണ്ട്.ഇബ്‌സന് ഡസൻ കണക്കിൽ പ്രേതങ്ങളുണ്ട്.അങ്ങനെ എല്ലായിടത്തും.നമുക്ക് മാത്രം ഒരു പ്രേതമില്ല.ഇവിടെയാണെങ്കിൽ മാർക്കോസിൻറെ പ്രേതം അങ്ങനെ ഉടമസ്ഥനില്ലാതെ ഉഴപ്പി നടക്കുകയാണ്.അയാളുടെ വ്യൂ പോയിന്റും ഒന്നറിയണ്ടേ?
ഗുരു:നിവൃത്തിയില്ല.അയാൾക്ക് വ്യൂ പോയിന്റില്ല.
ശിഷ്യൻ:ആരെയെങ്കിലും മാർക്കോസിന്റെ പ്രേതം ബാധിക്കാൻ ഏർപ്പാട് ചെയ്‌തു കൂടെ ?
ഗുരു:രക്ഷയില്ല.ഇപ്പോഴത്തെ മനുഷ്യരെ പ്രേതങ്ങൾക്ക് പേടിയാണ്.
ശിഷ്യൻ:ഒന്നുകിൽ കഥകളെല്ലാം ആയുരാരോഗ്യ സമൃദ്ധിയോടെ ചിരകാലം വാഴണം.അല്ലെങ്കിൽ നായകനും നായികയും സ്റ്റേജ് മാനേജരും എല്ലാം ഒന്നടങ്കം തൂങ്ങി ചാവണം.

ട്രാജഡിയും കോമഡിയും അല്ലാത്ത കഥകളും ലോകത്തുണ്ട്.അപ്പോഴാണ് ജീവിതം അസംബന്ധമാകുന്നത്.അതിൻറെ മുന്നിലാണ് നാടകകാരൻ കറുത്ത ഫലിതം ആയുധമാക്കുന്നത്.സി ജെ യുടെ എല്ലാ നാടകങ്ങളിലും അതുണ്ട്.
സി ജെ തോമസ് 
മാർക്കോസിൻറെ കൊല,മന്ത്രിയുടെ പ്രസ്താവന വരുമ്പോൾ,അകത്തെ പേജിലേക്ക് മാറുന്ന സാദാ ന്യൂസ് മാത്രമാണ്.കൊല്ലപ്പെട്ടയാൾ രാഷ്ട്രീയക്കാരനോ ചലച്ചിത്ര നടനോ കോടീശ്വരനോ അല്ല.നടന്നു കഴിഞ്ഞ മരണത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാൻ ആഗ്രഹിക്കുന്ന കോടതി.മാർക്കോസിൻറെ കുടുംബത്തിന്,ധന സമ്പാദനത്തിനുള്ള ഉപാധിയാണ്,മരണം.സമൂഹത്തിന്,മാർക്കോസിൻറെ ഭാര്യയും ഘാതകൻ വർക്കിയും തമ്മിലുള്ള അവിഹിത ബന്ധവും ഇക്കിളിയുമാണ്,വിഷയം.പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ,കോടതി അയാൾക്ക് നൽകേണ്ട വധ ശിക്ഷയെപ്പറ്റി വിചാരണ നടത്തുന്നതിനിടയ്ക്കും അതൊരു കുറ്റമാണ്.ജീവതായായോധനത്തിനല്ല നിയമം എവിടെയും സഹായിക്കുന്നത്.ജീവിതായോധനത്തിൽ തോറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവനെയും നിയമം വേട്ടയാടുന്നു.

ഗുരു പറയുന്നു:"അയാൾ നേരെ പാട്ടിന് ചാകാൻ പോലും നിങ്ങൾ സമ്മതിക്കുകയില്ല.അയാളെ തൂക്കിക്കൊന്നേ അടങ്ങൂ.എടോ,സകല മനുഷ്യരും അങ്ങനെയാണ്.'ക്രൂശിക്ക,ക്രൂശിക്ക'-അതാണ് ജനാധിപത്യത്തിൻറെ സനാതന മന്ത്രം.നീയും ആ ഹിംസ്ര ജന്തുക്കളുടെ കൂട്ടത്തിൽ പെട്ടവനാണ്.ആ കയർ കഴുമരത്തിൽ ഇറങ്ങുന്നത് കണ്ടാലേ നീയൊക്കെ അടങ്ങൂ.ശവം തീനികൾ.

തുടർന്നുള്ള സന്ദർഭം:

ശിഷ്യൻ:ആത്മഹത്യയെപ്പറ്റി സാറിൻറെ അഭിപ്രായം എന്താണ്?
ഗുരു:എടോ ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അതുകൊണ്ടു തന്നെ അതൊരു ഫലിതവുമാണ്.തലവേദന മാറാൻ തലവെട്ടിക്കളയുന്നത് പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങളൊന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം,മരിക്കാൻ പോകുന്നവരെ പ്രതിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധീരമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ ഇവിടെ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ അതും ഗണിക്കുന്നില്ല.അങ്ങനെയെങ്കിൽ ഇവിടെ ഈ സാധുവിനെ മരിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത് ?സമുദായത്തിൻറെ പരാതി ഇതാണ്:മറ്റുള്ളവർക്ക് അയാളെ ദ്രോഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു എന്നതാണത്.ആ മനുഷ്യൻ രണ്ടു കൊലക്കേസിന് മാത്രം അനുഭവിച്ചു കഴിഞ്ഞു.ഇതിൻറെ പകുതി അനുഭവിച്ചാൽ ഒരാളെ പുണ്യവാനാക്കാവുന്നതാണ്.
സി ജെ യുടെ കൈപ്പട 
ഈ ദീർഘ പ്രസ്താവനയിൽ നാടകം എന്തിനെഴുതി എന്നതിന് ന്യായീകരണമുണ്ട്.നാടകത്തിൽ എല്ലാം ഗുരുവിൻറെ പാവകൾ.തൊഴിലാളി വർഗം ജഡ്‌ജിയെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നു.നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാൻ നിയമ മറയിൽ നിന്ന് ഗൂഢാലോചന നടത്തി എന്നാണ് കുറ്റം.ചുറ്റിക പ്രോലിറ്റേറിയൻറെ കൈയിൽ അല്ല,ഗുരുവിൻറെ കൈയിലാണ്.'അവൻ വീണ്ടും വരുന്നു' എന്ന നാടകത്തിലെ തൊഴിലാളി,ഇവിടെ മുതലാളിക്ക് വിടുപണി ചെയ്യുന്നവനായി വളർന്നിരിക്കുന്നു.അയാളാണ്,മാർക്കോസിൻറെ വിധവയ്ക്ക് വേണ്ടി വില പേശി,സഹായധനം കൈമാറാൻ ശ്രമിക്കുന്നത്.അയാൾ കൊലക്കേസിൽ സാക്ഷി ആയപ്പോൾ,കോടതിയിൽ പറഞ്ഞത്,ഭഗവദ് ഗീത തൊട്ട് സത്യം ചെയ്യില്ല,മാർക്‌സിന്റെ 'ദാസ് ക്യാപിറ്റൽ' തൊട്ട് സത്യം ചെയ്യാം എന്നാണ്.ഈ തൊഴിലാളി,പണ്ട് കേശവദേവ് തൊഴിലാളികളെ സംഘടിപ്പിക്കാൻ ആലപ്പുഴയിൽ ചെന്നപ്പോൾ കണ്ട പോലെ,തൊഴിലാളി മൂപ്പനാണ്.ആലപ്പുഴയിലെ ആദ്യ രക്തസാക്ഷി വാടപ്പുറം ബാവ,മൂപ്പനായിരുന്നു.ക്രൈം നാടകത്തിലെ തൊഴിലാളിയെ സംസ്‌കൃത പണ്ഡിതൻ ആക്കിയതിലും അയാൾക്ക് നാരായണ പിള്ള ഗോപാലകൃഷ്ണ ശാസ്ത്രി എന്ന് പേരിട്ടതിലും ഒരു കുസൃതിയുണ്ട് -പുരോഗമന സാഹിത്യ സമ്മേളനങ്ങൾ അലമ്പാക്കിയ കെ ദാമോദരൻ,കാശി വിദ്യാ പീഠത്തിൽ സംസ്‌കൃതം പഠിച്ച് ശാസ്ത്രി ആയിരുന്നു.

ശാസ്ത്രിയോട്,മാർക്കോസ് കുടുംബം കണക്കു പറയുമ്പോൾ,മാർക്കോസ് താൻ ഒളിവിൽ ആയിരുന്നു എന്ന് പറഞ്ഞ് മടങ്ങി വരുന്നു.മുതലാളിക്ക് ലാഭം കിട്ടി എന്നതാണ്,ശാസ്ത്രിയുടെ തത്സമയ പ്രതികരണം.നാടകം അങ്ങനെ തീരുമ്പോൾ,മാർക്കോസ് എന്ന യഥാർത്ഥ തൊഴിലാളിക്ക്,അഭിനയിക്കാൻ കാര്യമായി ഒന്നുമില്ല.ശിഷ്യൻ പറയുന്നു:"സഖാവേ,ഇതൊരു സ്റ്റേജാണ്.തനിക്ക് അഭിനയിക്കാനുള്ളത് കഴിഞ്ഞു.അതുകൊണ്ട് തന്നോട് പോകാനാണ് പറഞ്ഞത്.മാർക്കോസിൻറെ മറുപടി:"ഇല്ല,എനിക്ക് കുറച്ചു കൂടി അഭിനയിക്കണം.ഞാൻ പോവൂല്ല".

ശിഷ്യൻ ശുണ്ഠിയോ ധർമ്മസങ്കടമോ ഒതുക്കി സദസ്സിനോട് പറയുന്നു:"നാടകം തുടങ്ങിയപ്പോൾ ഇയാൾക്ക് ജീവൻ ഇല്ലായിരുന്നു.കരുണ വിചാരിച്ച് ഇയാളെ ഉയിർപ്പിച്ചതാണ്.എന്നിട്ടിപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുകയാണ് ".

തൊഴിലാളി,പാർട്ടിയിലെ മുതലാളിക്ക് അധികാരം പിടിച്ചു കൊടുത്താൽ അയാളുടെ പണി കഴിഞ്ഞു എന്നർത്ഥം.അത് കഴിഞ്ഞ് അയാൾക്ക് വേഷമില്ല.നാടക ട്രൂപ് പാർട്ടിക്ക് സ്വന്തമാണ്.നാടകം തീരുമ്പോൾ വീഴുന്നത്,മുൻ കർട്ടനാണ്.
അന്തർ നാടകങ്ങൾ മറ്റേ കര്ട്ടന് പിന്നാലെ പിന്നെയും നടക്കും.മലയാളത്തിലെ മികച്ച രാഷ്ട്രീയ നാടകമാണ്,ഇത്.അധികാര നാടകം,അസംബന്ധമാണ്.കുടുംബവും പത്രവും കോടതിയും സമൂഹവും അതിൻറെ പാവകൾ.അധികാരം നമ്മെ പാവകളാക്കി നടത്തുന്ന നിഴൽ നാടകമാണ്,ജീവിതം.

'ഉയരുന്ന യവനിക'( 1950 ) യിലെ 'മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങൾ' എന്ന അധ്യായത്തിൽ,രാഷ്ട്രീയ നാടകങ്ങൾക്ക് രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് സി ജെ എഴുതി.
ഒന്ന്:കലാ സൗന്ദര്യം അതിൽ വേണം.വിഷയ മേന്മയോ ലക്ഷ്യ ഗുണമോ കൊണ്ടുമാത്രം രാഷ്ട്രീയ നാടകം അതാവില്ല.
രണ്ട്:രാഷ്ട്രീയ നാടകത്തിലും സംഘർഷം വേണം.അതിൽ സത്യസന്ധത വേണം.നാടകം സത്യത്തിൻറെ പക്ഷത്ത് ചേർന്നിരിക്കണം.പുന്നപ്ര വയലാർ സംഭവത്തിൽ ജനത്തെ കുറ്റപ്പെടുത്തി നാടകം എഴുതാമെങ്കിലും,വിജയിക്കില്ല.

'നാടകം'( 1957 ) എന്ന ലേഖനത്തിൽ സി ജെ നിരീക്ഷിച്ചു:
"സോഷ്യൽ നാടകങ്ങൾ എന്നറിയപ്പെടുന്ന ഒരു രോഗമുണ്ട്.ഹെഡ് കോൺസ്റ്റബിളിന് ഒതുക്കി തീർക്കാവുന്ന ഏതെങ്കിലും വഴക്ക് മതി ഇവയ്ക്ക്.വ്യക്തിയിലേ ഡ്രാമ ഉണ്ടാവുകയുള്ളു.സമൂഹത്തിൽ സാധാരണ നടക്കുന്നത്,പ്രഹസനം ( Farce ) മാത്രമാണ്.അഥവാ രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘട്ടനത്തെ ആസ്‌പദമാക്കി നാടക രചന നടത്തുകയാണെങ്കിൽ നാടക കൃത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.നീതി ബോധമുള്ള അനുവാചകന് ഒരു കക്ഷിയിലും ചേരാൻ അനുവാദം കൊടുക്കാതിരിക്കുക.കക്ഷി പിടിച്ചാസ്വദിക്കുന്നത് നാടകമല്ല.പൗഡറിട്ട പ്രതിഷേധ മഹായോഗം മാത്രമാണ്".

ഒരു നിരീക്ഷണം കൂടി:
"ജനകീയ ചേരിക്കാരുടെ എതിർപ്പുണ്ടായാലും പറഞ്ഞേ തീരൂ.മനുഷ്യൻറെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് ഉത്തമ നാടകം ഉണ്ടാവുകയില്ല.ഉണ്ടായിട്ടുമില്ല.നമ്മുടെ പട്ടണങ്ങളിൽ കൊതുകു ശല്യം ഭയങ്കരം തന്നെ.അതേപ്പറ്റി നാടക രചന സാധ്യമല്ല."

മരണവും ആത്മഹത്യയും ഉണ്ടെങ്കിലും ക്രൈം നാടകം കാലൂന്നി നിൽക്കുന്നത്,അസംബന്ധ നാടക വേദിയിൽ അല്ല;രാഷ്ട്രീയ നാടകത്തിന് അത് വയ്യ.അതിൻറെ വേരുകൾ എപ്പിക് തിയറ്ററിലാണ്.
ഒന്നാം ലോകയുദ്ധം കഴിഞ്ഞ് 15 വർഷം ജർമൻ നാടക വേദിയിൽ പുത്തൻ അഭിനയം പരീക്ഷിക്കപ്പെട്ടെന്ന് ജർമൻ നാടകകൃത്ത് ബെർതോൾട് ബ്രെഹ്ത് നിരീക്ഷിച്ചു.കൃത്യമായ അവതരണവും റിപ്പോർട്ടിംഗും കോറസ്സുകളുടെയും വിവരണങ്ങളുടെയും ഉപയോഗവും അതിന് എപ്പിക് എന്ന പേര് കിട്ടാൻ കാരണമായി.അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് അകൽച്ച പാലിക്കാൻ നടൻ സങ്കീർണ രീതി പരീക്ഷിച്ചു.വിമർശനാത്മകമായി നാടകത്തിലെ സാഹചര്യങ്ങളെ നോക്കാൻ പ്രേക്ഷകനെ അയാൾ നിർബന്ധിച്ചു.സാമൂഹിക പ്രക്രിയയെ കാര്യകാരണ സഹിതം മനസ്സിലാക്കാൻ ഈ സമ്പ്രദായം സഹായകമാകുന്നുവെന്ന് ഈ നാടകവേദിയുടെ പ്രണേതാക്കൾ വാദിച്ചു.ആദ്യമാദ്യം ഇതിൽ പരുക്കേറ്റത് കഥയ്ക്കായിരുന്നു.
എപ്പിക് തിയറ്ററിന് മാതൃകയായി ബ്രെഹ്ത് എടുത്തത്,ഒരു വാഹനാപകടം തെരുവിൽ ദൃക്‌സാക്ഷി എങ്ങനെ വിവരിക്കുന്നു എന്നതാണ്.കാഴ്ചക്കാർ പലരും അപകടം ശരിയായി കണ്ടിട്ടുണ്ടാവില്ല.ദൃക്‌സാക്ഷി പറയുന്നത്,അവർ പൂർണമായി അംഗീകരിക്കണം എന്നില്ല.ഡ്രൈവറുടെയും ഇരയുടെയും പെരുമാറ്റം ദൃക്‌സാക്ഷി അഭിനയിക്കുന്നതാകട്ടെ,കാഴ്ചക്കാർക്ക് സ്വന്തം അഭിപ്രായം രൂപീകരിക്കാൻ കഴിയും വിധമാണ്.
ബ്രെഹ്ത് 
ഇത് എപ്പിക് നാടക വേദിയുടെ പ്രാഗ് രൂപമാണ്.ദൃക്‌സാക്ഷി,കലാകാരനല്ല.ആ അഭിനയത്തിൽ കലാംശമില്ല.അയാൾ ഡ്രൈവറെപ്പോലെ ജീവിക്കുകയായിരുന്നു എന്ന് കാഴ്ചക്കാർ പറയേണ്ടതില്ല.അയാൾ കാഴ്ചക്കാരെ ഉദാത്തതയിലേക്ക് ഉയർത്തുന്നില്ല.സാധാരണ വേദിയിൽ,ഒരു മിഥ്യ സൃഷ്ടിക്കപ്പെടുന്നുണ്ട്.തെരുവുരംഗത്തിൽ അത്,ഒഴിവാക്കിയേ പറ്റൂ.നടന്ന സംഭവത്തിൻറെ ആവർത്തനം മാത്രമാണ് കാണുന്നത്.നാടക വേദി,അതല്ല,യാഥാർഥ്യമാണ് എന്നൊരു നാട്യം സാധാരണ നാടക വേദിക്കുണ്ട്.അത്,എടുത്തു കളയുകയാണ് വേണ്ടത്.നടക്കുന്നത്,ഒരു പ്രകടനമാണ്.നായക റിഹേഴ്‌സൽ,സംഭാഷണം ഹൃദിസ്ഥമാക്കൽ,തയ്യാറെടുപ്പിൻറെ എല്ലാ പ്രക്രിയകളും സാധാരണക്കാരന് കാണാം.പ്രേക്ഷകനെ നടൻ ഒന്നും അനുഭവിപ്പിക്കേണ്ട.എന്നാൽ,തെരുവ് രംഗത്തിലെ ഒരടിസ്ഥാന ഘടകം നാടക വേദിയിൽ ഉണ്ടാകണമെന്ന് ബ്രെഹ്ത് ശഠിച്ചു -സാമൂഹിക ബോധം.നടൻ പ്രകടനക്കാരനായി ( Demonstrator,not Performer ) തന്നെ നിൽക്കണം.കഥാപാത്രത്തിൽ മുഴുകി,അംഗ വിക്ഷേപങ്ങൾ കാട്ടരുത്.പ്രകടനക്കാരൻറെ വികാര വിചാരങ്ങളും കഥാപാത്രത്തിന്റേതും കൂട്ടിക്കുഴയ്ക്കരുത്.

ഇങ്ങനെ ഒരു സാമൂഹിക വീക്ഷണം വച്ച് പ്രേക്ഷകന് വിമർശിക്കാൻ അവസരം ഒരുക്കുന്നതിനെയാണ് എപിക് തിയറ്ററിൽ എ -ഇഫക്റ്റ് അഥവാ അന്യവൽക്കരണ പ്രഭാവം ( Alienation Effect ) എന്ന് വിളിച്ചത്.വിശദീകരണം വേണ്ട ചില സംഭവങ്ങൾ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നെടുക്കുന്നുണ്ട്.സ്വാഭാവിക സംഭവങ്ങൾ വെറുതെ എടുക്കുകയല്ല,വിശദീകരണം വേണ്ടിടത്തൊക്കെ അവതരണം നിർത്തി വച്ച്,പ്രകടനക്കാരൻറെ വിശദീകരണങ്ങൾ നൽകുകയാണ്.ഇതാണ്,ക്രൈം നാടകത്തിൽ ഗുരുവും ശിഷ്യനും ചെയ്യുന്നത്.

ഇനിയാണ് കലാംശത്തിന്റെ കാര്യം.അത് പ്രകടനക്കാരനെ / നടനെ മൊത്തത്തിൽ രൂപ മാറ്റം ചെയ്യുന്നതാകരുത്.കലയിൽ തട്ടിപ്പ് പറ്റില്ല.ഫ്രഞ്ച് പൊലീസ്,ക്രിമിനൽ കേസ് പ്രതികളോട് നടന്നതെല്ലാം അഭിനയിച്ചു കാണിക്കാൻ പറയും പോലെ അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ടാകാം.ഏറ്റവും കുറഞ്ഞാ വേഷ വിധാനം മതി.കഥാപാത്രത്തെക്കുറിച്ചു മിഥ്യ വേണ്ട.

സ്റ്റോക്ക്ഹോമിലെ ഒരു സംഘം വിദ്യാർത്ഥികളോട് 1938 ൽ തന്നെ ബ്രെഹ്ത് പരീക്ഷണ നാടക വേദിയെപ്പറ്റി എന്ന പ്രഭാഷണത്തിൽ,കലാംശ കാര്യത്തിൽ യുദ്ധാനന്തര യൂറോപ്യൻ നാടക വേദിക്കുണ്ടായ രൂപാന്തരം വിശദീകരിച്ചു.വെസ്‌വോലോദ് മേയർഹോൾഡിന്റെയും പഖ്‌താൻഗോവിൻറെയും പേരുകൾക്ക് പുറമെ,ഫൗസ്റ്റ്,മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം എന്നിവ തുറന്ന വേദിയിൽ അവതരിപ്പിച്ച എം റീൻഹാർട്ട്,'ഡാന്റൻറെ മരണം' ( Dantons Death ) നാടകത്തിൽ പ്രേക്ഷകർക്കിടയിൽ നിന്ന് നടന്മാരെ വരുത്തിയ ജിബുക്ഹർ,ആൾക്കൂട്ട രംഗങ്ങൾ വികസിപ്പിച്ച സ്റ്റാനിസ്ലാവ്സ്കി എന്നിവർ വേദിക്ക് നൽകിയ സംഭാവനകളും വിശദീകരിച്ചു.വേദിയിൽ എർവിൻ പിസ്‌കേറ്റർ സൃഷ്ടിച്ച വിസ്ഫോടനങ്ങൾ ഓർമിച്ചു.അദ്ദേഹത്തിന് വേദി യന്ത്ര മുറിയും ഓഡിറ്റോറിയം പൊതുയോഗവും ആയിരുന്നു.
കല അങ്ങനെ ജീവിത കലാപമായി.ലോകം വികൃത കാഴ്ചയായി.ബ്രെഹ്തിൻറെ 'ത്രീ പെനി ഓപെറ' യുടെ ആവിഷ്കാരം പിസ്‌കേറ്ററിന്റേത് ആയിരുന്നു.അരിസ്റ്റോട്ടിൽ സിദ്ധാന്തങ്ങളിൽ നിന്ന് നാടകം വഴുതി.

ബ്രെഹ്ത് പ്രഭാഷണം നടത്തിയാ കാലം,അദ്ദേഹത്തിൻറെ ശ്രദ്ധേയ നാടക കാലമായിരുന്നു.ഗലീലിയോ ( 1928 ),മദർ കറേജ് ( 1939 ,ഗുഡ് വുമൺ ഓഫ് ഷ്വെറ്റ്സ്വാൻ ( 1940 ).സമൂഹത്തിൽ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ അറിയുന്നതിൽ മനുഷ്യ പരാജയം ചിത്രീകരിക്കുന്ന ഗലീലിയോയുടെ പതിനാലാം രംഗത്തിൽ നീണ്ട പ്രഭാഷണം തന്നെയുണ്ട്.
അക്കാലത്ത് കേരളത്തിൽ 'പാട്ടബാക്കി'യും 'രക്ത പാന'വുമേ ഉണ്ടായിട്ടുള്ളൂ.അവിടെ നിന്നുള്ള കുതിച്ചു ചാട്ടമാണ്,സി ജെ യുടെ 'ക്രൈം'.പാർട്ടിയിൽ നിന്ന് അവസാനം വഴിമാറിയ ആളാണ് ബ്രെഹ്ത്.ബ്രെഹ്തിൻറെ വ്യക്തി സത്ത കമ്മ്യൂണിസത്തിൽ അല്ല,നാടകങ്ങളിലാണ്.സി .ജെ യെയും അന്വേഷിക്കേണ്ടത്,കമ്മ്യൂണിസത്തിലോ വിമോചന സമരത്തിലോ അല്ല,നാടക സാമ്രാജ്യത്തിലാണ്.
-----------------------------------------------
Reference:
1.The Street Scene / Bertolt Brecht
2.On Experimental Theatre/ Bertolt Brecht

See https://hamletram.blogspot.com/2019/10/blog-post_8.html




© Ramachandran 








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...