Thursday 8 August 2019

പെരിയാറും ജിന്നയും കൈകോർക്കുന്നു

പെരിയാറിന് വേണ്ടത് ദ്രാവിഡനാട്  

ഗാന്ധിക്ക് എതിരായ ശക്തികൾ ഒന്നിച്ചു നിന്നാൽ അത്,അദ്‌ഭുതം അല്ല -എന്നാൽ മുഹമ്മദാലി ജിന്നയും ബി ആർ അംബേദ്ക്കറും  ഈറോഡ് വെങ്കടപ്പ രാമസ്വാമി നായ്ക്കർ എന്ന പെരിയാറും ( 1879 -1973 ) ഒന്നിച്ചു കണ്ടാൽ,നാം തെക്കേ ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കണം.അവർ മുംബൈയിലെ ജിന്നയുടെ വീട്ടിൽ 1940 ജനുവരി എട്ടിന് ഒന്നിച്ചു ചേർന്ന് ചില തീരുമാനങ്ങൾ എടുത്തു.

ജിന്നയും അംബേദ്ക്കറും മുംബൈയിൽ ആയതിനാൽ.ഒന്നിച്ചു കണ്ട് ഗാന്ധിക്കും കോൺഗ്രസിനും എതിരെ ഗൂഢാലോചന നടത്താൻ എളുപ്പമായിരുന്നു.അത് നടന്നു കൊണ്ടിരുന്നു.

മൂവരുടെയും കാഴ്ച രണ്ടാം ലോകയുദ്ധ കാലത്താണ്;ഇന്ത്യയിലെ കോൺഗ്രസ് മന്ത്രിസഭകൾ ബ്രിട്ടൻ തങ്ങളോട് ആലോചിക്കാതെ യുദ്ധത്തിൽ എടുത്തു ചാടിയതിൽ പ്രതിഷേധിച്ച് രാജിവച്ചതിന് പിന്നാലെ ആയിരുന്നു.ഇന്ത്യയിലെ 11 പ്രവിശ്യകളിൽ എട്ടിലും കോൺഗ്രസ് മന്ത്രിസഭകൾ ആയിരുന്നു.മദ്രാസിൽ രാജി വച്ചത്,1937 ൽ നിലവിൽ വന്ന സി രാജഗോപാലാചാരി മന്ത്രിസഭ ആയിരുന്നു.1920 മുതൽ 1937 വരെ നാലു മന്ത്രിസഭകൾ പെരിയാർ അംഗമായ ജസ്റ്റിസ് പാർട്ടിയുടേത് ആയിരുന്നു.ജസ്റ്റിസ് പാർട്ടി ഔദ്യോഗികമായി സൗത്ത് ഇന്ത്യൻ ലിബറേഷൻ ഫെഡറേഷൻ ( SILF ) ആയിരുന്നു.1944 ൽ പാർട്ടി പിളർന്ന ശേഷമാണ്,പെരിയാർ ദ്രാവിഡ കഴകം രുപീകരിച്ചത്.

പെരിയാർ,ജിന്നയുടെ വീട്ടിൽഅംബേദ്‌കർക്കൊപ്പം ,1940.ഇടത്തു നിന്ന് പി ബാലസുബ്രഹ്മണ്യം ,ടി എ വി നാഥൻ,കെ എം ബാലസുബ്രഹ്മണ്യം
കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചപ്പോൾ ജിന്നയുടെ മുസ്ലിം ലീഗ് 1939 ഡിസംബർ 22 വിമോചന ദിനം ( day of deliverance ) ആയി ആഹ്‌ളാദത്തോടെ ആചരിച്ചു.യുദ്ധം കഴിഞ്ഞാൽ ബ്രിട്ടൻ പോകും;അപ്പോൾ കോൺഗ്രസ് ഭരിക്കരുത് എന്ന കാര്യത്തിൽ ഇവർക്ക് സംശയം ഉണ്ടായിരുന്നില്ല.1916 ലാണ് സി നടേശ മുതലിയാർ,ടി എം നായർ,പി ത്യാഗരായ ചെട്ടി എന്നിവർ രൂപീകരിച്ചത്.കേരളത്തിൽ സവർണരും മദ്രാസിൽ അവർണരുമായി നിന്ന് പരദേശി ബ്രാഹ്മണരുടെ ഉന്നത ജോലികൾ കരസ്ഥമാക്കുക എന്നതായിരുന്നു,നായർ നേതാക്കളുടെ ഉന്നം.ഇതിൻറെ ആദിമ ഉൽപന്നമായിരുന്നു,കേരളത്തിൽ സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള.പിള്ളയ്ക്ക് മദ്രാസിൽ സഹായങ്ങൾ നൽകിയത്,തരവത്ത് അമ്മാളു അമ്മയുടെ കുടുംബക്കാരനായ ടി എം നായർ ആയിരുന്നു.പാലക്കാട്ട് അമ്മാളു അമ്മയാണ്,തിരുവിതാംകൂറിൽ നിന്ന് അശ്ലീല പത്രപ്രവർത്തനത്തിന് പിള്ള പുറത്തായപ്പോൾ അഭയം നൽകിയത്.മദ്രാസിൽ മൈലാപ്പൂർ അയ്യർമാരും എഗ്മൂർ അയ്യങ്കാർമാരും സേലം ദേശീയ ബ്രാഹ്മണരും ആണ് ഉന്നത ഉദ്യോഗങ്ങൾ വഹിച്ചത്.സേലം സംഘ നേതാവായിരുന്നു,രാജഗോപാലാചാരി.ഇവർക്ക് ജോലി കിട്ടിയത്,ജാതി കൊണ്ടായിരുന്നില്ല,വിദ്യാഭ്യാസം കൊണ്ടായിരുന്നു എന്ന സത്യം പട നയിച്ച് മരിച്ചു വീഴുന്ന നായന്മാർ മറച്ചു വച്ചു.വേലുത്തമ്പി ദളവ മതസ്പർദ്ധ വഴിയുന്ന കുണ്ടറ വിളംബരം ഇറക്കി ആത്മഹത്യ ചെയ്തതിനോ അയാൾ റസിഡൻറ് കോളിൻ മെക്കാളെയുമായി ആദ്യകാലം രാജാവിനെ വെട്ടിച്ച് കുരുമുളക് പങ്കു കച്ചവടം നടത്തി ശത്രുക്കൾ ആയതിനോ ബ്രാഹ്മണർ ഉത്തരവാദികൾ ആയിരുന്നില്ല.

ആംപ്റ്റ്ഹിൽ പ്രഭു സർ സി ശങ്കരൻ നായരെ1903 ൽ മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആക്കിയത്,അബ്രാഹ്മണൻ ആയതു കൊണ്ട് തന്നെ ആയിരുന്നു;ഭാഷ്യം അയ്യങ്കാർ വിരമിച്ച ഒഴിവിൽ വി കൃഷ്‌ണ സ്വാമി അയ്യർ അടുത്ത ജഡ്‌ജി എന്ന് കരുതിയിരിക്കെ ആയിരുന്നു,നായരുടെ നിയമനം.ആംപ്റ്റ്ഹിൽ അബ്രാഹ്മണരെ തുണയ്ക്കുന്ന ആളായിരുന്നു.സർ അലക്‌സാണ്ടർ കാർഡിയു നിർദേശിച്ച പ്രകാരം 1912 മുതൽ മദ്രാസ് സെക്രട്ടേറിയറ്റ് ബ്രാഹ്മണ,അബ്രാഹ്മണ പട്ടിക പ്രത്യേകം വച്ച് അബ്രാഹ്മണരെ നിയമിച്ചിരുന്നു എന്നതാണ്,ചരിത്രം.ആ കാലാവസ്ഥയിൽ,ഞങ്ങൾ യത്നിച്ച് ഇതുണ്ടാക്കി എന്ന് വരുത്തി തീർക്കലായിരുന്നു,ജസ്റ്റിസ് പാർട്ടി രാഷ്ട്രീയം.

ബ്രിട്ടൻ പോയാൽ ഭരണം പിടിക്കാൻ അതുവരെ മതേതരൻ ആയിരുന്ന ജിന്ന കണ്ട വിദ്യ,വർഗീയത ആയിരുന്നു.സ്വന്തം സമുദായമായ മഹറുകൾക്കും അധഃകൃതർക്കും വേണ്ടി വാദിച്ചു പോന്ന അംബേദ്ക്കർ,പൊടുന്നനെ മുപ്പതുകളിൽ ,മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ തുടങ്ങി.അബ്രാഹ്മണർക്കു വേണ്ടി തുടങ്ങിയ ജസ്റ്റിസ് പാർട്ടി നേതൃത്വത്തിൽ പെരിയാർ ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റാൻ തുടങ്ങി.മുസ്ലിംകളെ ആകർഷിക്കാൻ പെരിയാർ മുന്നോട്ട് വച്ച ഈ തന്ത്രത്തിന് പാർട്ടിയിൽ ഭൂരിപക്ഷവും എതിരായി.പെരിയാറും മുസ്ലിംകളും തമ്മിൽ 1930 -1940 ൽ ബന്ധം അരക്കിട്ടുറപ്പിച്ചു.1936 ൽ ലീഗ് നേതൃത്വം ഏറ്റ ജിന്ന മുഹമ്മദ് ഇസ്മയിലിനെ മദ്രാസിൽ ലീഗ് കൺവീനർ ആക്കി.1938 ൽ ലീഗ് ജില്ലാ കമ്മിറ്റി ഉണ്ടായി.ഇസ്മയിൽ ജിന്നയ്ക്കും പെരിയാർക്കുമിടയിൽ പാലമായി.അറുപതുകളിൽ മൂന്നാം മജിലിസ്സുൽ ഉലമാ സമ്മേളനം ഈറോഡിൽ നടന്നപ്പോൾ,അലി സഹോദരന്മാരായ മൗലാനാ മുഹമ്മദ് അലി,ഷൗക്കത് അലി,മൗലാനാ അബുൽ കലാം ആസാദ്,ഹക്കിം അജ്‌മൽ ഖാൻ,ചൗധരി ഖലീലുൽ ഉസ്സമാൻ എന്നിവർ താമസിച്ചത്,പെരിയാരുടെ വീട്ടിൽ ആയിരുന്നു.* അലി സഹോദരന്മാരെ അമ്മയ്ക്കും ഭാര്യയ്ക്കും പരിചയപ്പെടുത്തി പെരിയാർ പറഞ്ഞു:ലോകം മുഴുവൻ ഗാന്ധിക്ക് ഒപ്പമായിരിക്കെ,ആ ഗാന്ധി,മൗലാനാ മുഹമ്മദ് അലിയുടെ കീശയിലാണ് ".
മുസ്ലിം ലീഗ് ലഹോർ സമ്മേളനം /  പ്രവർത്തകസമിതി 
പെരിയാറും ഇസ്മയിലും മുൻപേ സുഹൃത്തുക്കളായിരുന്നു.പെരിയാർ പെരുന്നാളിൽ പങ്കെടുത്തിരുന്നു.

പെരിയാറുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ടു ദിവസം മുൻപ്,ജനുവരി ഒന്നിന്,ജിന്ന ഗാന്ധിക്ക് എഴുതി:**

വിമോചന ദിനത്തോട് കോൺഗ്രസുകാരല്ലാത്ത ഹിന്ദുക്കളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.ജസ്റ്റിസ് പാർട്ടിയും പിന്നാക്കക്കാരും ക്രൂരതകൾ സഹിച്ച പാഴ്സികളും ഇതിലുണ്ട്..

1938  ഡിസംബറിൽ  ,ജസ്റ്റിസ് പാർട്ടി 14 -0 സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ,ദ്രാവിഡനാട് എന്ന ആവശ്യം പെരിയാർ ഉന്നയിച്ചു. 1940 ജൂലൈയിൽ  കാഞ്ചി പുരത്ത് ദ്രാവിഡ നാട് സമ്മേളനം വിളിച്ച് ദ്രാവിഡ നാട് ദ്രാവിഡർക്ക് എന്ന ആവശ്യം ഉന്നയിച്ചു ജസ്റ്റിസ് പാർട്ടി പ്രമേയം പാസാക്കി.തമിഴ് നാട്,ആന്ധ്ര,കർണാടക,കേരളം എന്നിവ ഉൾപ്പെട്ട ദ്രാവിഡ നാട് ഭൂപടം തയ്യാറാക്കി.സ്റ്റാഫോഡ് ക്രിപ്സിന്‌ മുന്നിൽ 1942 മാർച്ച് 30 ന് ഈ ആവശ്യം ഉന്നയിച്ചു..

കോൺഗ്രസ് മന്ത്രിസഭകൾ പോയപ്പോൾ ആഹ്‌ളാദം കൊണ്ടാടാൻ മുസ്ലിംകളോടാണ് ജിന്ന ആഹ്വാനം ചെയ്‌തത്‌.മുംബൈയിൽ ലീഗ് സമ്മേളനത്തിൽ അംബേദ്ക്കർ ഇതിനെ തുണച്ചു.സർ കരിം ഭായ് ഇബ്രാഹിം അവതരിപ്പിച്ച പ്രമേയത്തെ 1939 ഡിസംബർ 22 ന് പിന്തുണച്ചത് തന്നെ അംബേദ്ക്കർ ആയിരുന്നു. ജിന്നയും അംബേദ്ക്കറും ഹസ്തദാനം ചെയ്‌തു.ആഘോഷത്തിന് പെരിയാറും ആഹ്വാനം ചെയ്‌തു.ഇങ്ങനെ ജിന്നയും പെരിയാറും തമ്മിൽ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി.അഞ്ചിന് പെരിയാർ പുറപ്പെട്ടത്,മുംബൈയിലെ അബ്രാഹ്മണരുടെ ക്ഷണമനുസരിച്ചായിരുന്നു.ടി എ വി നാഥൻ,ജസ്റ്റിസ് പാർട്ടി മുഖപത്രം സൺ‌ഡേ ഒബ്‌സർവർ പത്രാധിപർ പി ബാലസുബ്രഹ്മണ്യൻ,ജനറൽ സെക്രട്ടറി സി എൻ അണ്ണാദുരൈ,ടി പി എസ് പൊന്നപ്പൻ,സി പഞ്ചചരം എന്നിവരായിരുന്നു,ക്ഷണിതാക്കൾ.

അടുത്ത നാൾ രാവിലെ ദാദർ സ്റ്റേഷനിൽ നിന്ന് രണ്ടു വെള്ളക്കുതിരകൾ വഹിച്ച വില്ലുവണ്ടിയിൽ ആയിരുന്നു,വരവേൽപ്.രാത്രി ഒരു മണിക്കൂർ അംബേദ്ക്കറുടെ വീട്ടിൽ ചർച്ച.എട്ടിന് വൈകിട്ട് അഞ്ചര മുതൽ ഇരുവരും ജിന്നയുടെ വീട്ടിൽ ജിന്നയുമായി മൂന്ന് മണിക്കൂർ ചർച്ച.അതിൽ ഉയർന്നു വന്ന സംഗതികൾ:
  • കോൺഗ്രസിനകത്ത് അബ്രാഹ്മണ ഗ്രൂപ് ഉണ്ടാക്കുക
  • മുസ്ലിംകൾ,പിന്നാക്കക്കാർ,അബ്രാഹ്മണർ എന്നിവരോട് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേരാൻ ആഹ്വാനം ചെയ്യുക
  • കോൺഗ്രസ് വിരുദ്ധ പാർട്ടികളുടെ സംയുക്ത പ്രക്ഷോഭം,ഹിന്ദി വിരുദ്ധ പ്രക്ഷോഭം
  • കോൺഗ്രസിനെയും നേതാക്കളെയും താഴ്ത്തിക്കെട്ടൽ
  • മഹർ,മുസ്ലിം,ദ്രാവിഡ സംസ്ഥാനങ്ങൾ ആവശ്യപ്പെടുക
  • ജിന്നയും അംബേദ്ക്കറും തമിഴ് ജില്ലകളിൽ പര്യടനം നടത്തുക;ദ്രാവിഡനാടിനെ തുണയ്ക്കുക
  • പെരിയാറും സഹപ്രവർത്തകരും അംബേദ്ക്കറും മുസ്ലിം ആവശ്യത്തിനൊപ്പം നിൽക്കുക
  • കോൺഗ്രസിന് മാത്രം അധികാരം നൽകരുതെന്ന് ബ്രിട്ടനോട് ആവശ്യപ്പെടുക.
അടുത്ത നാൾ പെരിയാർക്ക് അംബേദ്ക്കർ നൽകിയ വിരുന്നിൽ,മൂന്ന് പത്രപ്രവർത്തകരും മുൻ മന്ത്രി മുത്തയ്യ മുതലിയാരും പങ്കെടുത്തു.
ദ്രാവിഡനാട് മാസിക 
മൂന്ന് മാസത്തിനകം,1940 മാർച്ച് 25 ന് ലീഗിൻറെ ലഹോർ സമ്മേളനത്തിൽ ജിന്ന പാക്കിസ്ഥാൻ പ്രമേയം പാസാക്കി.1940 ഓഗസ്റ്റ് 24 ന്  തിരുവാരൂർ പ്രവിശ്യാ സമ്മേളനത്തിൽ പെരിയാർ ദ്രാവിഡസ്ഥാൻ പ്രഖ്യാപിച്ചു.ഇതിനു ശേഷം ലീഗും ജസ്റ്റിസ് പാർട്ടിയും അടയും ചക്കരയും പോലെ ആലിംഗനത്തിലായി.1940 മാർച്ചിൽ മധുരയിലെ സംയുക്ത സമ്മേളനത്തിൽ,ദ്രാവിഡസ്ഥാന് ജിന്നയുടെ സഹായം ചോദിച്ചു;ജിന്ന സമ്മതിച്ചു.1941 ഏപ്രിൽ 11 ന് മദ്രാസ് പീപ്പിൾസ് പാർക്കിൽ ലീഗ് വാർഷിക സമ്മേളനത്തിൽ ( 24 ) ജിന്നയ്‌ക്കൊപ്പം പെരിയാറും പങ്കെടുത്തു.കൊച്ചി ദിവാൻ ആർ കെ ഷൺമുഖം ചെട്ടി വേദിയിൽ ഉണ്ടായിരുന്നു.ജിന്ന ദ്രാവിഡസ്ഥാൻ പ്രഖ്യാപിച്ചു:***

In this subcontinent, you have two different societies, the Muslim society and the Hindu society and particularly in this land, there is another nation, that is Dravidastan. This land is really Dravidastan, and imagine its three percent of electioneering, three percent of them should secure a majority. Is this democracy or is this a farce? Therefore, I have the fullest sympathy and give my fullest support to the non-Brahmins, and I say them: “the only way for you to come into your own is to live your own life, according to your culture, according to your language....I have every sympathy and shall do all to help, and you establish Dravidistan where the 7 per cent Muslim population will stretch its hands of friendship and live with you on lines of security, justice and fairplay.****

അത് മൂന്നാം രാഷ്ട്രമായി -ഹിന്ദുസ്ഥാൻ,പാകിസ്ഥാൻ,ദ്രാവിഡസ്ഥാൻ.മഹറുകളും ദളിതരും പുറത്തായി.ജിന്നയ്ക്ക് ഉള്ളിൽ രണ്ടു രാഷ്ട്രം മതിയായിരുന്നു.1941 ലും മദ്രാസിൽ ജിന്നയും പെരിയാറും കണ്ടു.താൻ ദ്രാവിഡസ്ഥാനെ തുണയ്ക്കും,അതിനായി പ്രവർത്തിക്കില്ലെന്ന് ജിന്ന വ്യക്തമാക്കി.മുസ്ലിംകൾക്ക് വേണ്ടിയെ താൻ വാദിക്കുകയുള്ളൂ.1942 ൽ ഡൽഹിയിൽ പെരിയാർ ജിന്നയെ കണ്ട് ദ്രാവിഡസ്ഥാൻ ചർച്ച ചെയ്‌തു.ദ്രാവിഡർ ഹിന്ദുക്കളിൽ നിന്ന് ഭിന്നരാണെന്ന സിദ്ധാന്തം പെരിയാർ മുന്നോട്ട് വച്ചതായി കരുതുന്നു.എന്നാൽ,മുസ്ലിം മത (ഉലമ ) സമ്മർദ്ദത്താൽ,ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്ന് ജിന്ന പിന്മാറി -ഗാന്ധിയെ എതിർത്തത് പോലെ തന്നെ.1944 ഓഗസ്റ്റ് ഒൻപതിന്,പെരിയാർ ജിന്നയ്ക്ക് പാകിസ്ഥാൻ ആവശ്യപ്പെടുന്നതിനൊപ്പം ദ്രാവിഡസ്ഥാൻ കൂടി ചേർക്കണമെന്ന് കത്തെഴുതി.17 ന് മറുപടി കിട്ടി:" ഞാൻ മദ്രാസിലെ അബ്രാഹ്മണർക്ക് ദ്രാവിഡസ്ഥാൻ ആഗ്രഹിച്ചിരുന്നു.ഇ വി ആറിന്റെ ( പെരിയാർ ) അനിശ്ചിതത്വം കാരണം മുസ്ലിംകൾ അല്ലാത്തവർക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞില്ല."
അംബേദ്‌കറും പെരിയാറും 
ജസ്റ്റിസ് പാർട്ടി മുഖപത്രം സൺ‌ഡേ ഒബ്‌സർവർ പത്രാധിപർ പി ബാലസുബ്രമണ്യ മുതലിയാർ ( പി ബി മുതലിയാർ ) 1946 ഒക്ടോബർ 13 ന് ജിന്നയ്ക്ക് എഴുതിയപ്പോഴും അനുകൂല പ്രതികരണമുണ്ടായില്ല.ജസ്റ്റിസ് പാർട്ടി നേതൃത്വം മോശം കൈകളിലാണെന്ന് ജിന്ന ഗാന്ധിയോട് അഭിപ്രായപ്പെട്ടു.വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ലീഗ് ക്വോട്ടയിൽ പട്ടിക ജാതിക്കാരനായ ജോഗേന്ദ്ര നാഥ് മണ്ഡലിനെ നിർദേശിച്ച്,പെരിയാരുടെ അബ്രാഹ്മണ കളിക്ക് ജിന്ന ഗോളടിച്ചു.പെരിയാരോടും അംബേദ്ക്കറോടും ഇസ്ലാമിലേക്ക് മതം മാറാൻ ജിന്ന നിര്ദേശിച്ചിരിക്കാം.പ്രശ്‍നം തീർക്കാൻ മുസ്ലിംകൾ ഹിന്ദുമതത്തിലേക്ക് മാറുന്ന കാര്യം അംബേദ്ക്കർ വിശകലനം ചെയ്‌തിരുന്നു.*****

അംബേദ്‌കർ ജിന്നയ്ക്ക് എതിരെ ആഞ്ഞടിച്ചു:

Never before was Mr. Jinnah a man for the masses. He distrusted them. To exclude them from political power he was always for a higher franchise.Mr.Jinnah was never known to be a devout, pious or professing Muslim. Besides kissing the Holy Koran as and when he was sworn as an M.L.A., he does not appear to have bothered about its contents or its special tenets. It is doubtful if he frequented any mosque either out of curiosity or religious fervour. Mr. Jinnah was never found in the midst of Muslim mass congregations, religious or political. Today, one finds a complete change in Mr. Jinnah. He has become a man of the masses. He is no longer above them. He is among them. Now they have raised him above themselves and call him their Qaide-Azam. He has not only become a believer in Islam, but is prepared to die for Islam. Today, he knows more of Islam than mere Kalama. Today, he goes to the mosque to hear Khutba and takes delight in joining the Id congregational prayers. Today, they know him by his presence. No Muslim meeting in Bombay begins or ends with without Alla-ho-Akbar and Long Live Qaide-Azam.

അന്ന് മുംബൈയിൽ മൂന്ന് രാഷ്ട്രങ്ങൾ സൃഷ്ടിക്കാൻ ഒന്നിച്ചു ചേർന്നവർ,സ്വാർത്ഥ താൽപര്യങ്ങൾ കൊണ്ട് ഒന്നിച്ചവർ,അവരവരുടെ വഴിക്ക് പോയി -അംബേദ്ക്കർ ബുദ്ധമതത്തിൽ ശരണം കണ്ടെത്തി.
-------------------------------------
*Manivilakku / Mohammed Ismail,1983
**Unity Talks / Durlabh Singh,1945 
***Evolution of Muslim Political Thought in India Vol 5/ A M Zaidi,1978
**** Muhammad Ali Jinnah:A Time Bound Plan for Muslim India/ Ed.Johari,1993  
*****Why Go for Conversion/Ambedkar,Dalit Sahitya Akademi,Bangalore,1984

See https://hamletram.blogspot.com/2019/08/blog-post_7.html









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...