Showing posts with label ഇ എം എസ്. Show all posts
Showing posts with label ഇ എം എസ്. Show all posts

Wednesday 19 January 2022

ചൈനയും ഇന്ത്യൻ പാർട്ടിയിലെ ഭൂകമ്പവും

ചൈന എന്നും ദുശ്ശകുനം 

മ്മ്യൂണിസ്റ്റ് വിമത ബുദ്ധിജീവിയായ മോഹിത് സെന്നിൻറെ ' പഥികനും പാതയും: ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ യാത്ര' (The Traveller and the Road: The Journey of an Indian Communist) എന്ന മനോഹരമായ ആത്മകഥയിൽ, 'ചൈനീസ് ആക്രമണം' എന്ന അധ്യായം, 1962 ലെ ചൈനാ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പടല പിണക്കങ്ങളുടെ കഥ പറയുന്നു.

അക്കാലത്തെപ്പറ്റിയുള്ള വിവരണങ്ങൾ നെഹ്‌റുവിനെ വിമർശിക്കുന്നവയാണ്. അദ്ദേഹം ചൈനയെ വല്ലാതെ വിശ്വസിച്ചു; ചൈനയെ അദ്ദേഹം പ്രകോപിപ്പിച്ചു എന്നിങ്ങനെയാണ്, വിമർശനം. രണ്ടും അത്ര ശരിയല്ല എന്നാണ് മോഹിത് സെൻ പറയുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് പാർട്ടിക്കും രഹസ്യ കത്തുകൾ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോൾ, 1958 ൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇന്ത്യ അഭയം കൊടുത്തില്ലെങ്കിൽ, ലാമ അമേരിക്കയിൽ എത്തുമായിരുന്നു. ഇന്ത്യ അതിന് അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് വിചാരിക്കാം - അങ്ങനെ ആയിരുന്നെങ്കിൽ, ലാമ അമേരിക്കയിൽ പോയി ചൈനക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരുന്നേനെ. ഇവിടെ ശാന്തനായി. ചൈന ടിബറ്റിൽ ഇടപെട്ടപ്പോൾ, ബുദ്ധമതം അടിസ്ഥാനമാക്കി, മൊറാർജി ദേശായ്, ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ, നെഹ്‌റുവിന്റെ ചൈനാ പ്രീണനത്തെ വിമർശിച്ചു. അങ്ങനെയാണ് നെഹ്‌റു വിപത്തിൽ പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ അനുകൂലിച്ചു.

മോഹിത് സെൻ പറയാത്ത ഒന്നുണ്ട്: ചൈനയിൽ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സർദാർ കെ എം പണിക്കരെ (ചൈനയിൽ 1948- 1952) ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ദേവകി കേരളത്തിലെ പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ആയിരുന്നു. അവർ  ചൈനയിൽ പോയി തിരിച്ചു വന്ന് ഒരു സ്തുതി പുസ്തകം എഴുതിയിരുന്നു. (1) പണിക്കർ ചില അതിക്രമങ്ങൾ കാട്ടിയതിനാൽ, സർദാർ പട്ടേൽ ഇടപെട്ട് പുറത്താക്കി. പണിക്കരെ ഈജിപ്തിലേക്ക് സ്ഥലം മാറ്റി നെഹ്‌റു സംരക്ഷിച്ചു.

ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തെ പണിക്കർ അനുകൂലിച്ചു. ഇന്ത്യൻ സർക്കാരിൻറെ നയം അറിയാൻ നിൽക്കാതെ, വ്യക്തിപരമായാണ്, പണിക്കർ നിലപാട് എടുത്തത്. ചൈനീസ് വിദേശ മന്ത്രി ഷു എൻ ലായിയെ കണ്ട്, ചൈന ടിബറ്റ് മോചിപ്പിച്ചാൽ ഇന്ത്യ ഇടപെടില്ലെന്ന് പണിക്കർ ഉറപ്പ് നൽകി. 

ചൈന രണ്ട് അതിക്രമങ്ങൾ കാട്ടി. ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങൾ ഇറക്കി. പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ ഇത് സി പി ഐ നേതൃത്വത്തിൻറെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇത് ഉഭയ കക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈനയെ അറിയിക്കാൻ മേനോൻ ആവശ്യപ്പെട്ടു. ഇടതു പക്ഷത്തുള്ള ഫിറോസ് ഗാന്ധി, എടത്തട്ട നാരായണൻ, ഡോ കെ എൻ രാജ് തുടങ്ങിയവരോടും മേനോൻ സംസാരിച്ചു. അവർ സി പി ഐ നേതൃത്വത്തെ കണ്ടു. കെ എൻ രാജ് ചൈനീസ് നീക്കത്തിൽ ക്ഷുഭിതനായെന്ന് മോഹിത് സെൻ എഴുതുന്നു. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരും മുൻപുള്ള ഭൂപടങ്ങളാണെന്ന് ചൈന ഇവിടത്തെ പാർട്ടിയോട് വിശദീകരിച്ചു. എന്നിട്ടും, ഭൂപടങ്ങൾ പിൻവലിച്ചില്ല. 

തുടർന്ന്, ഭൂപടത്തിൽ കാണിച്ച പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടൻ കൂട്ടിച്ചേർത്തതാണ്. 1914 ൽ അതിർത്തിയായ വടക്കുകിഴക്ക് ബ്രിട്ടൻ വരച്ച മക് മഹോൻ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന് ചൈന അവകാശപ്പെട്ടു. ഈ അവകാശവാദം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും അമ്പരപ്പിച്ചു. 

പ്രശ്‍നം നെഹ്‌റു കാര്യമാക്കിയില്ല. വടക്കു പടിഞ്ഞാറൻ മേഖല മിക്കവാറും തരിശാണെന്ന് നെഹ്‌റു പറഞ്ഞു. അവിടെ പുല്ലു പോലും കിളിർക്കില്ല. ഈ പ്രസ്താവനയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ളവർ എതിർത്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പക്ഷപാതിത്വത്തിൽ നെഹ്‌റു ഉറച്ചു നിന്നു. ചൈനീസ് പാർട്ടി നേതൃത്വം, ഒരു പരിധിക്കപ്പുറം പോകില്ലെന്ന് നെഹ്‌റു കരുതി.

ചൈന കാട്ടിയ രണ്ടാമത്തെ അതിക്രമം, പരസ്യമായി നെഹ്‌റുവിനെ എതിർത്തു എന്നതാണ്. 'പീപ്പിൾസ് ഡെയ്‌ലി' രണ്ടു മുഖപ്രസംഗങ്ങളിലാണ് ഇത് ചെയ്തത്. ടിബറ്റും നെഹ്‌റുവിന്റെ തത്വദീക്ഷയും ആയിരുന്നു വിഷയം. 1959 ആദ്യം വന്ന ഈ മുഖപ്രസംഗങ്ങൾ ചെയർമാൻ മാവോ അംഗീകരിച്ചതാണെന്ന് ചൈന ഇന്ത്യൻ പാർട്ടിയെ അറിയിച്ചു. നെഹ്‌റു, ചൈനീസ് മേഖല കയ്യടക്കാനുള്ള  സാമ്രാജ്യത്വ കളിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ചൈന വിമർശിച്ചു. നെഹ്‌റു, സാമ്രാജ്യത്വത്തിന് ഒത്താശ ചെയ്യുന്ന  ബൂർഷ്വ പ്രതിവിപ്ലവകാരികളുടെയും ഭൂപ്രഭുക്കളുടെയും പ്രതിനിധിയാണെന്ന് അവർ പരിഹസിച്ചു. ഈ ചൈനീസ് നിലപാട് ഇന്ത്യൻ പാർട്ടിയുടെയും സോവിയറ്റ് പാർട്ടിയുടെയും നിലപാടിന് വിരുദ്ധമായിരുന്നു. അതേ സമയം, കോൺഗ്രസിനെതിരെ ഇന്ത്യൻ പാർട്ടി പ്രതിപക്ഷത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് 1957 ൽ ചൈനീസ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് പറയുകയും ചെയ്തിരുന്നു. 1956 ലെ എട്ടാം കോൺഗ്രസിൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണത്തിന് ചൈന തീരുമാനിച്ചിരുന്നു. അതായത്, ചൈന, ടിബറ്റ് പ്രശ്നത്തിന് ശേഷം, നിലപാട് മാറ്റുകയായിരുന്നു. ഈ കോൺഗ്രസിൽ ഇ എം എസും പി സുന്ദരയ്യയും പങ്കെടുത്തു.

ചൈനീസ് നിലപാട് മാറ്റം ചർച്ച ചെയ്യാൻ അജയ് ഘോഷ്, ഭൂപേശ് ഗുപ്ത എന്നിവരെ മോസ്‌കോയ്ക്ക് അയച്ചു. ചൈനീസ് നേതൃത്വവുമായി സംസാരിക്കാൻ ഉപദേശം കിട്ടി. ഘോഷും ഗുപ്തയും ചൈനയിൽ പോയി. ചൈന നിലപാടിൽ ഉറച്ചു നിന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തെക്കാൾ പൂർവികരുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിലാണ് ചൈനയ്ക്ക് താൽപര്യമെന്ന് ഇരുവരും മടങ്ങി എത്തിയ ശേഷം, സഖാക്കളോട് പറഞ്ഞു. മാവോ ഇത്തിരി അയഞ്ഞതായി അദ്ദേഹത്തെ കണ്ടപ്പോൾ അവർക്ക് തോന്നി.

അജയ് ഘോഷ് 

മടങ്ങി വന്ന ഘോഷ് പാർട്ടി വാരിക  'ന്യൂ ഏജ്' ന് ഒരു അഭിമുഖം നൽകി. അഭിമുഖം നടത്തിയത്, മോഹിത് സെൻ ആയിരുന്നു. ഗംഗയും യാങ്‌ടിസികിയങ്ങും ഒഴുകുവോളം സൗഹൃദം തുടരുമെന്ന് മാവോ പറഞ്ഞെന്ന് ഘോഷ് വിവരിച്ചു. വാരിക ഇറങ്ങിയ വെള്ളിയാഴ്ച രാവിലെ 19 ഇന്ത്യൻ സൈനികരെ കൊങ്ക ചുരത്തിൽ ചൈനീസ് പട്ടാളം കൊന്നു. ഘോഷും പാർട്ടിയും മരവിച്ചു. ഇന്ത്യൻ പാർട്ടി ചൈനീസ് പാർട്ടിയോട് വിശദീകരണം ചോദിച്ചു. മറുപടി കിട്ടിയില്ല. സംഭവത്തെപ്പറ്റി ചൈനീസ് വാർത്താ ഏജൻസി സിൻഹുവ ഇറക്കിയ വാർത്ത മാത്രം അയച്ചു കൊടുത്തു. 

ചൈനീസ് പാർട്ടി എട്ടാം കോൺഗ്രസിൽ ഇ എം എസും സുന്ദരയ്യയും പങ്കെടുക്കുമ്പോൾ, മാവോയുടെ ഏകാധിപത്യം, വ്യക്തി സ്തുതി എന്നിവക്കെതിരെ പാർട്ടി നീങ്ങിയിരുന്നത്, അവർ അറിഞ്ഞിരുന്നില്ല. ''നൂറു പൂക്കൾ വിരിയട്ടെ, നൂറാശയങ്ങൾ പോരടിക്കട്ടെ'' എന്ന മുദ്രാവാക്യം നിലച്ചിരുന്നു. മാവോ പ്രസിഡൻറ് അല്ലാതായി; ചെയർമാൻ സ്ഥാനത്ത് ഒതുക്കപ്പെട്ടു. അധികാരം പോയ മാവോയെയാണ് ഘോഷും ഗുപ്തയും കണ്ടതെന്ന് അവരും അറിഞ്ഞില്ല. ചൈനീസ് പാർട്ടി, എട്ടാം കോൺഗ്രസ് തീരുമാനങ്ങൾ വലിച്ചെറിഞ്ഞ്, 1958 ൽ 'മുന്നോട്ടുള്ള കുതിപ്പ്' (Great Leap Forward) നയമായി  സ്വീകരിച്ചു. സോവിയറ്റ് യൂണിയനെക്കാൾ വ്യവസായവൽക്കരണത്തിൽ മുന്നേറുക ആയി, ലക്ഷ്യം. അതിൻറെ ഉന്മാദത്തിൽ ആയിരുന്നു, ചൈന. 

ഈ നയം ദുരന്തമായിരുന്നു. ആരോഗ്യകാരണങ്ങളാൽ, പാർട്ടി മാവോയ്ക്ക് വിശ്രമം വിധിച്ചു. 

ആഗോള വിപ്ലവം സംബന്ധിച്ച ചൈനീസ് കാഴ്ചപ്പാട് മാറി. 1960 ഏപ്രിൽ 22 ന്, ലെനിൻറെ ജന്മദിനത്തിൽ, ചൈന, 'ലെനിനിസം നീണാൾ വാഴട്ടെ' എന്ന ലഘുലേഖ ഇറക്കി. ലെനിൻ പറഞ്ഞതൊക്കെ ശരി, അതിൽ നിന്ന് മാറുന്നത് പ്രതിവിപ്ലവം, സാമ്രാജ്യത്വം നിലനിൽക്കുവോളം ലോകയുദ്ധം അനിവാര്യം എന്നൊക്കെ ആയിരുന്നു, ഉള്ളടക്കം. ഇതേ തുടർന്ന് സോവിയറ്റ് പാർട്ടിക്കെതിരെ ചൈന ആക്രമണം തുടങ്ങി. ബെയ്‌ജിങിൽ, യുവാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും ലോക സമ്മേളനത്തിൽ എസ് എ ഡാങ്കെ പങ്കെടുത്തു. അവിടെ ചൈനീസ് നയത്തെ അദ്ദേഹം വിമർശിച്ചു. മാവോയിസത്തിനെതിരെ ജാഗരൂകരായിരിക്കാൻ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ പാർട്ടിയോട് ആഹ്വാനം ചെയ്തു. മാവോ ബുദ്ധനാകാൻ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ് ജി സർദേശായിയും ചൈനീസ് പാർട്ടിക്കെതിരെ നീങ്ങി. അവർ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ, പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. 

പ്രശ്‍നം, ഇന്ത്യൻ പാർട്ടിയെ ഉലച്ചു. ചൈനീസ് പാർട്ടി തെറ്റ് ചെയ്തതായി സുന്ദരയ്യയുടെ നേതൃത്വം അംഗീകരിച്ചില്ല.  ഭൂപടങ്ങളും പുരാരേഖകളുമായി പാർട്ടി യോഗത്തിൽ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു. ചൈന ഭൂമി കയ്യടക്കില്ല, ഇന്ത്യൻ ബൂർഷ്വ ഭരണകൂടം അത് ചെയ്യും എന്നായി സുന്ദരയ്യ. ആഗോള തൊഴിലാളി വർഗ കടമ. ചൈനയ്‌ക്കൊപ്പം നിൽക്കുക എന്നതാണ് ! ഡാങ്കെ പ്രതിനിധീകരിക്കുന്ന റിവിഷനിസ്റ്റ് ബൂർഷ്വ ദേശീയതയ്ക്ക് കീഴടങ്ങരുതെന്ന് സുന്ദരയ്യ ഗ്രൂപ്പ് ശഠിച്ചു. സുന്ദരയ്യയെ ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, ഹർകിഷൻ സിങ് സുർജിത്, സി എച്ച് കണാരൻ തുടങ്ങിയവർ അനുകൂലിച്ചു. ജനറൽ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു. ഭൂപടങ്ങളും പുരാരേഖകളുമല്ല പ്രധാനമെന്ന് സുന്ദരയ്യയെയും വിമർശിച്ചു. സോവിയറ്റ് പാർട്ടിയെ ചൈനീസ് പാർട്ടി എതിർക്കുന്നത്, ആഗോള കമ്യൂണിസത്തിന് നന്നല്ല എന്ന് ഇന്ത്യൻ പാർട്ടി അവർക്ക് എഴുതാൻ ഘോഷ് നിർദേശിച്ചു. ഘോഷിനെ സി രാജേശ്വര റാവു, ഭവാനി സെൻ, ഭൂപേശ് ഗുപ്ത, സെഡ് എ അഹമ്മദ്, എൻ കെ കൃഷ്ണൻ, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ പിന്താങ്ങി. ഇ എം എസ്, എ കെ ഗോപാലൻ, ജ്യോതി ബസു എന്നിവർ ഒരു പക്ഷത്തും ചേർന്നില്ല.

മീററ്റിൽ ദേശീയ സമിതി യോഗം കലുഷമായി. യോഗത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നു. ഘോഷ് പറഞ്ഞ നിലപാട് വച്ച് യോഗം പ്രമേയം പാസാക്കി. നെഹ്‌റുവിന് സപ്തതി ആശംസ നേർന്ന് മറ്റൊരു പ്രമേയവും പാസാക്കി. 

ഘോഷും ഡാങ്കെയും നെഹ്‌റുവിനെ വെവ്വേറെ കണ്ടു. നെഹ്‌റു അമ്പരപ്പ് പ്രകടമാക്കി. ചൈന ഭൂതർക്കം ഉയർത്തിയത് മറ്റെന്തിനോ വേണ്ടിയാണെന്ന് അദ്ദേഹം ശങ്കിച്ചു. ഇന്ത്യൻ പ്രശ്‍നം ഘോഷ് 1960 ൽ മോസ്‌കോയിൽ, ആഗോള കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചു. അൽബേനിയൻ പാർട്ടി ഒഴികെയുള്ളവർ പിന്താങ്ങി. 1957 ലെ സമ്മേളനം അംഗീകരിച്ച ആഗോള കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്ന് ചൈന വ്യതിചലിച്ചതായി ആരോപണമുണ്ടായി. ചൗ എൻ ലായിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സംഘം ഉറച്ചു നിന്നു. അദ്ദേഹത്തിൻറെ കൂടെ എത്തിയ ഡെങ് സിയാവോ പിങ് തെമ്മാടിയെപ്പോലെ പെരുമാറി. ചൗ എൻ ലായ് ഇന്ത്യയിൽ ചെന്ന് പ്രശ്‍നം തീർക്കാൻ സമ്മേളനം നിർദേശിച്ചു. അത് നടന്നു. പ്രയോജനം ഉണ്ടായില്ല.

തുടർന്നുള്ള രണ്ടു വർഷങ്ങളിൽ, ഇന്ത്യൻ പാർട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടു. വിഭാഗീയതയിൽ പെട്ട് ദേശീയ സമിതിയിൽ ചർച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു.  ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോർട്ട് പരിശോധിക്കാൻ ഡാങ്കെയെ ചുമതലപ്പെടുത്തി. പാർട്ടി കോൺഗ്രസിന് തലേന്ന് റിപ്പോർട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.

ഇന്ത്യൻ നാഷനൽ കോൺഗ്രസും സി പി ഐ യും തമ്മിലുള്ള ബന്ധമായിരുന്നു, ചർച്ച. കോൺഗ്രസിനെ മുച്ചൂടും എതിർക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിർത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന് പി സി ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നിൽക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാൽ ഘോഷ് അവതരിപ്പിച്ച റിപ്പോർട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറൽ സെക്രട്ടറി ഡാങ്കെ -ജോഷി പക്ഷത്തു ചേരാതിരുന്നതിൽ, ഇടതുപക്ഷം സന്തോഷിച്ചു. അതിനാൽ, അവർ ഘോഷിൻറെ റിപ്പോർട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്യാൻ തീരുമാനിച്ചു. പ്രതിനിധി ചർച്ചകളിൽ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.

ഒരു രാത്രി പ്രതിനിധികളോട് ഉടൻ സമ്മേളിക്കാൻ നിർദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ  ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.

ഘോഷിൻറെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു . സമിതിയിൽ അംഗങ്ങൾ 101. ഔദ്യോഗിക പാനൽ അവതരിപ്പിച്ചപ്പോൾ ബഹളമായി. ഇടതിന് മേൽക്കൈ ഉള്ള ബംഗാളിൽ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയിൽ മൂന്നിലൊന്ന് ഇടതു പക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളിൽ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീർപ്പ് പട്ടിക പാസാക്കി. തൽക്കാലം പിളർപ്പ് ഒഴിവായി.കേന്ദ്ര എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തിൽ സമ്മതം ഉണ്ടായില്ല. അതിനാൽ, ഘോഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.

ഒരു മാസം കഴിഞ്ഞ് ആ സമിതികളിലും തിരഞ്ഞെടുപ്പ് നടന്നു. പഴയ ബലാബലം തന്നെ. ഇരു ഗ്രൂപ്പുകളും വെവ്വേറെ പ്രവർത്തിച്ചു. മദ്ധ്യ പക്ഷത്ത് ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ജ്യോതി ബസു, ഇ എം എസ്, എ കെ ഗോപാലൻ, സോഹൻ സിങ് ജോഷ്, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ അണി നിരന്നു.

ചൈന,  ഇന്ത്യൻ അതിർത്തിയിൽ അതിക്രമം തുടർന്നു കൊണ്ടിരുന്നു. ഇത് പാർട്ടിയിലെ ഇടതു പക്ഷത്തെ പാർട്ടിക്കകത്ത് മറ്റൊരു പാർട്ടിയായി വളരാൻ സഹായിച്ചു. ബെയ്‌ജിങിലെ മാവോവാദികളുമായി അവർ ബന്ധം സ്ഥാപിച്ചു. കോൺഗ്രസിനോടും നെഹ്‌റുവിനോടും പുച്ഛം എന്ന നയത്തിൽ യോജിച്ചു. പാർട്ടി പിടിച്ചടക്കുകയായി ലക്ഷ്യം. സി പി ഐ ആസ്ഥാനത്ത് ഘോഷ് അവസാനം നടത്തിയ പത്ര സമ്മേളനത്തിൽ, ചൈനയ്ക്ക് മാർക്സിസത്തിൻറെ കുത്തകയില്ലെന്ന് തുറന്നടിച്ചു.നെഹ്‌റു സാമ്രാജ്യത്വത്തിൻറെ വളർത്തു പട്ടിയാണെന്ന ചൈനീസ് വിമർശത്തോട് ഘോഷ് വിയോജിച്ചു. അങ്ങനെ സി പി ഐ ഔദ്യോഗികമായി ചൈനീസ് വിരുദ്ധമായി.

ഡാങ്കെ 

ഇടതുപക്ഷം ഘോഷിനെതിരെ വൻ പ്രചാര വേല അഴിച്ചു വിട്ടു. ഇടക്കിടെ മോസ്‌കോയ്ക്ക് പോകാൻ ഘോഷ് അസുഖം ഭാവിക്കുകയാണ് എന്നത് വരെ മനുഷ്യത്വ രഹിതമായ പ്രചാരണം എത്തി. 1961 സെപ്റ്റംബർ -ഒക്ടോബറിൽ മോസ്കോയിൽ ചികിത്സയ്ക്ക് പോകാൻ ഘോഷ് അവധി എടുത്തു. എന്നാൽ, ആക്ടിങ് ജനറൽ സെക്രട്ടറിയായ ഇ എം എസ് ആ അവധി റദ്ദാക്കി. മാത്രമല്ല, ഇത് പരിഗണിക്കാതെ റഷ്യയിൽ പോയി മടങ്ങി വന്ന് ഘോഷ് എന്തെങ്കിലും പറഞ്ഞാൽ, അത് സോവിയറ്റ് യൂണിയൻറെ വീക്ഷണമായേ കണക്കിൽ എടുക്കൂ എന്നും ഇ എം എസ് ഘോഷിനെ അറിയിച്ചു. ഘോഷിന് പാർട്ടി സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവ വിളിച്ച് ഇ എം എസിൻറെ നിർദേശം തള്ളാൻ കഴിയുമായിരുന്നു; അത് ചെയ്തില്ല. വിജയവാഡ കോൺഗ്രസിന് ശേഷം, ഇ എം എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയിൽ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറൽ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയിൽ പങ്കെടുത്തില്ല.

1962 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം, ഡാങ്കെ ജനറൽ സെക്രട്ടറി ആകുമെന്ന നിലയിൽ, ഇടതു പക്ഷം, ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ഇ എം എസിനെ നിർദേശിച്ചു. ഡാങ്കെ ജനറൽ സെക്രട്ടറി ആയാൽ പാർട്ടി പിളരുമെന്ന ഭീഷണി ഉണ്ടായി. ഈ സാഹചര്യത്തിൽ, ഡാങ്കെ ചെയർമാൻ, ഇ എം എസ് ജനറൽ സെക്രട്ടറി എന്ന ഒത്തുതീർപ്പിൽ പാർട്ടി എത്തി.

ചൈനയുടെ നുഴഞ്ഞു കയറ്റം കാരണം, വടക്കു പടിഞ്ഞാറ് ഇന്ത്യൻ സൈനിക പോസ്റ്റുകൾ മാറ്റി. ഒരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല. വി കെ കൃഷ്ണ മേനോൻ ചൈനീസ് വിദേശ മന്ത്രി മാർഷൽ ചെൻ യി യെ ജനീവയിൽ കണ്ടു. തങ്ങൾ മക് മഹോൻ രേഖ കടക്കില്ലെന്ന് ചെൻ ഉറപ്പ് നൽകി. ആഗോള രാഷ്ട്രീയമാകട്ടെ, അമേരിക്കയുമായി ബന്ധപ്പെട്ട ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ വട്ടമിട്ടു. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ ചൈന ഈ അവസരം തിരഞ്ഞെടുത്തു. താജില മലയിലെ ഒരു ഏറ്റുമുട്ടൽ അവർ മുതലെടുത്തു. ശ്രീലങ്കൻ സന്ദർശനത്തിൽ ആയിരുന്ന നെഹ്‌റു, "ഞാൻ ചൈനക്കാരെ തൂത്തെറിയാൻ ഉത്തരവ് കൊടുത്തു" എന്നു പറഞ്ഞത്, എരിവ് കൂട്ടി. ചൈന സകല ശക്തിയുമെടുത്ത് ഇന്ത്യയെ ആക്രമിച്ചു.വടക്കു പടിഞ്ഞാറ് ഇന്ത്യൻ സേനയെ തുരത്തിയ ചൈനയുടെ വൻ ആക്രമണം, വടക്കു കിഴക്കായിരുന്നു. മക് മഹോൻ രേഖ കടന്ന് അസമിലെ തേസ് പൂർ വരെ ചൈനീസ് പട്ടാളം എത്തി. 

സി പി ഐ നേതൃത്വം വെട്ടിലായി. വലതു പക്ഷം ആഹ്ളാദിച്ചു. തർക്കം സംസാരിച്ചു തീർക്കാൻ ഇരു രാജ്യങ്ങളോടും സോവിയറ്റ് 'പ്രവദ' മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. ചൈനയോട് പിൻവാങ്ങാൻ പറഞ്ഞില്ല. ചൈന സഹോദര രാജ്യമാണെന്നും ഇന്ത്യ സൗഹൃദ രാജ്യമാണെന്നും 'പ്രവദ' പറഞ്ഞത്, നില വഷളാക്കി. ഇതേ നിലപാട് സ്വീകരിക്കാൻ സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പാർട്ടിയിലെ ഇരു പക്ഷവും മുഖ പ്രസംഗത്തെ സ്വാഗതം ചെയ്‌തു. ഈ മുഖപ്രസംഗം ചെറിയ മാറ്റങ്ങളോടെ പ്രമേയമാക്കാൻ ഇടതു പക്ഷം ദേശീയ സമിതിയിൽ നിർദേശിച്ചു. അമേരിക്കയുടെ മമതയ്ക്കായി നെഹ്‌റു, ചൈനയെ ആക്രമിക്കാൻ സൈന്യത്തോട് നിർദേശിച്ചെന്ന് ഇടതുപക്ഷം പറഞ്ഞു പരത്തി. 

ദേശീയ സമിതി യോഗത്തിന് മുൻപ്, ഇ എം എസ് പത്ര സമ്മേളനം വിളിച്ചു. വിവരം ഡാങ്കെയോട് പറഞ്ഞില്ല. ഓഫിസിലെ ചില സഖാക്കൾ അദ്ദേഹത്തെ അറിയിച്ചു. ചൈനയാണോ ആക്രമണം നടത്തിയതെന്ന് ഇ എം എസിനോട് പത്ര ലേഖകർ ചോദിച്ചു. അപ്പോഴാണ്, ഇ എം എസിൻറെ കുപ്രസിദ്ധമായ പ്രതികരണം ഉണ്ടായത്: "ചൈന അവരുടേതെന്ന് കരുതുന്ന പ്രദേശത്താണ് കയറിയത്, അതിനാൽ, അവരെ സംബന്ധിച്ചിടത്തോളം, അത് അതിക്രമം അല്ല. ഇന്ത്യക്കാർ അവരുടേതെന്ന് കരുതുന്ന പ്രദേശമാണ് പ്രതിരോധിക്കുന്നത്; അതിനാൽ അവരുടേതും അതിക്രമം അല്ല ." 

അപ്പോൾ പത്ര സമ്മേളനം നടക്കുന്ന സ്ഥലത്തെത്തിയ ഡാങ്കെ, ഇ എം എസിനോട് പുച്ഛത്തോടെ ചോദിച്ചു: " അപ്പോൾ, ആ സ്ഥലത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ് ?'.

വിറളി പിടിച്ച  ഇ എം എസ് ഉത്തരത്തിനായി വിക്കുമ്പോൾ, ഡാങ്കെ പ്രഖ്യാപിച്ചു: " ചൈനയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യയുടെ പ്രദേശത്ത് അധിനിവേശം നടത്തി. രാഷ്ട്രം സ്വയം പ്രതിരോധിക്കാനും ചൈനയെ തുരത്താനുമുള്ള നെഹ്രുവിന്റെ ആഹ്വാനത്തിന് ഒപ്പമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി."

മക് മഹോൻ രേഖ കടക്കില്ലെന്ന് ആഗോള തൊഴിലാളി വർഗത്തിന് നൽകിയ ഉറപ്പ് ചൈന ലംഘിച്ചെന്ന് ഡാങ്കെ പറഞ്ഞു. ചൈന കമ്മ്യൂണിസത്തെ വഞ്ചിച്ചു.

ഡാങ്കെയുടെ പ്രഖ്യാപനം കോളിളക്കമുണ്ടാക്കി. സോവിയറ്റ് യൂണിയനെ പ്രതിരോധിക്കുന്നതാണ് കടമ എന്ന കാരണത്താൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറ്റൊരു ഒറ്റിലേക്ക് നയിക്കുകയായിരുന്നു, ഇ എം എസും കൂട്ടരും. ദേശീയ സമിതി യോഗത്തിന് മുൻപ്, ഡാങ്കെ സോവിയറ്റ് പാർട്ടിയോടും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളോടും സംസാരിച്ച് ചൈനീസ് പാർട്ടിക്ക് എതിരെ ഒരു ചരിത്രപരമായ വിമർശം തയ്യാറാക്കി. 'പ്രവദ' മുഖപ്രസംഗത്തോടുള്ള വിയോജിപ്പ് അറിയിച്ചു. പ്രതിലോമപരമായ നെഹ്‌റു സർക്കാരിനെ പുറത്താക്കാൻ ചൈന 'യഥാർത്ഥ' കമ്മ്യൂണിസ്റ്റുകളോട് ആഹ്വാനം ചെയ്തു.

ദേശീയ സമിതി ഡാങ്കെയുടെ നിലപാടിനെ അംഗീകരിച്ചു. എന്നാൽ, ആ നിലപാടിനെ സുന്ദരയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, രണദിവെ തുടങ്ങിയവർ എതിർത്തു. മദ്ധ്യ മാർഗ്ഗത്തിൽ ആയിരുന്നു, ഇ എം എസ്, ഭൂപേശ് ഗുപ്‌ത തുടങ്ങിയവർ. ക്രൂഷ്ചേവ് മാവോയുമായി സംസാരിച്ചെന്ന് സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയെ അറിയിച്ചു, ചൈനീസ് സൈന്യം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ, ചൈനയ്ക്കുള്ള എണ്ണ വിതരണം വിച്ഛേദിക്കുമെന്ന് സോവിയറ്റ് യൂണിയൻ ചൈനയെ അറിയിച്ചു. 'പ്രവദ' അടുത്ത മുഖ പ്രസംഗത്തിൽ, ചൈനയെ വിമർശിച്ചു. ഇടതു പക്ഷത്തിൻറെ ഓമനപ്പുത്രനായ കൃഷ്ണ മേനോന് മന്ത്രി സ്ഥാനം പോയി. രാജ്യത്തെ ഒറ്റിയ ഇടതു പക്ഷത്തിന് മുഖം നഷ്ടപ്പെട്ടു. ആഗോള തലത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ധാർമ്മികതയുടെ മുഖം മൂടിയും അഴിച്ചു വക്കേണ്ടി വന്നു. 

രണദിവെയും ഇ എം എസും 

സ്റ്റാലിന്റെ ക്രൂരതകൾ ക്രൂഷ്ചേവ് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ ധാർമ്മിക തകർച്ചയ്ക്കപ്പുറമായി, ഇടതു പക്ഷത്തിനുണ്ടായ വിശ്വാസ തകർച്ച. ഏതാനും വർഷം കഴിഞ്ഞ് ചൈന നക്സലൈറ്റുകളെ തുണച്ചപ്പോൾ, പാർട്ടിയിലെ ഇടതുപക്ഷം കൂടുതൽ ഇളിഭ്യരായി. 

ഇന്ത്യൻ ഭൂപ്രദേശമോ പൂർവികരുടെ ഭൗതികാവശിഷ്ടമോ ഒന്നുമല്ലായിരുന്നു, ചൈനയുടെ പ്രശ്‍നം; നെഹ്‌റുവിന് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുണ്ടായിരുന്ന തലയെടുപ്പ് തകർക്കേണ്ടിയിരുന്നു. അതിന്, ഇടതുപക്ഷം നിന്നു കൊടുത്തു.

ചൈനീസ് ആക്രമണം, ഇന്ത്യൻ പാർട്ടിയിലെ ഒരു പക്ഷത്തെ നേരിയ തോതിൽ ദേശീയ വാദികളാക്കി' മറു പക്ഷത്തെ മുരടൻ വരട്ടു വാദികളാക്കി. ജനിക്കാത്ത ഭ്രൂണവും മരിച്ച ജഡവും മാത്രമേ തെറ്റ് ചെയ്യാതെയുള്ളൂ എന്ന് ലെനിൻ ഒരിക്കൽ പറഞ്ഞു; ഏറ്റവും കൂടുതൽ തെറ്റുകൾ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ലെനിനും സ്റ്റാലിനും ചൈനയും തെളിയിച്ചു. 

കോൺഗ്രസിനോടുള്ള ബന്ധം പറഞ്ഞാണ് സി പി ഐ 1964 ൽ പിളർന്നതെന്ന് പരക്കെ ധാരണയുണ്ട്. എന്നാൽ, ആ പിളർപ്പിന് യഥാർത്ഥ കാരണം, ചൈനീസ് ആക്രമണവും ചൈനയെ ചൊല്ലി പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര കാരണവുമാണ് എന്ന് ഇവിടെ വിവരിച്ച സംഭവങ്ങളിൽ നിന്ന് തെളിയുന്നു.

പാർട്ടി പിളർപ്പിന് ശേഷം, സി പി ഐ (എം) നേതാക്കളെ ചൈനീസ് ചാരന്മാരായി കണ്ട് അറസ്റ്റ് ചെയ്തു. ഇ എം എസും ജ്യോതി ബസുവും അതിൽ പെട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ, വി എസ് അച്യുതാനന്ദൻ പക്ഷവും ഒ ജെ ജോസഫ് നേതൃത്വം നൽകിയ സി ഐ ടി യു പക്ഷവും കായികമായി ഏറ്റുമുട്ടി. രാഷ്ട്രീയ തടവുകാർക്ക് ഭക്ഷണം പാചകം ചെയ്യാൻ ആഹാര സാധനങ്ങൾ ജയിൽ അധികാരികൾ അവരെ തന്നെ ഏൽപ്പിച്ചിരുന്നു. ഇതിൽ മിച്ചം വന്ന സാധനങ്ങൾ അതിർത്തിയിലെ ഇന്ത്യൻ പട്ടാളത്തിന് സംഭാവന ചെയ്യണമെന്നും ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യണമെന്നും അച്യുതാനന്ദൻ വാദിച്ചു. ഇതിനെ ചൊല്ലിയായിരുന്നു, അടി. വലതു പക്ഷത്ത് അല്ലാത്ത അച്യുതാനന്ദന് ദേശാഭിമാനം ഉണർന്നത് എങ്ങനെ എന്ന് വ്യക്തമല്ല.

ഇവർ ജയിൽ മുക്തരായ ശേഷം, തലശ്ശേരിയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജോസഫിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് നീക്കി. ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത്, കെ ആർ ഗൗരിയമ്മ ആയിരുന്നു. അതായിരുന്നു, അച്യുതാനന്ദൻ നേരിട്ട ആദ്യ നടപടി.

ചൈനയെ  തൊട്ടാൽ പ്രശ്നമാണ്. അത്, എസ് രാമചന്ദ്രൻ പിള്ളയ്ക്ക് മനസ്സിലാകാത്തത്, 'ചുരുളി' യുടെ ഇക്കാലത്തും അദ്ദേഹത്തിൻറെ മനസ്സിൽ 'ജീവിതനൗക' ഓടുന്നത് കൊണ്ടാണ്.

_____________________________

1. ഓക്സ്ഫഡിൽ പഠിച്ച ദേവകി പണിക്കർ, വിവാഹത്തിന് മുൻപ്, പണിക്കർ ചൈനയിൽ സ്ഥാനപതി ആയിരിക്കെയാണ്, അവിടെ പോയത്. കമ്മ്യൂണിസത്തിൽ ആകൃഷ്ടയായി കേരളത്തിൽ പ്രവർത്തിക്കാൻ താല്പര്യപ്പെട്ട ദേവകിയെ, അതിനായി പണിക്കർ, ഡൽഹിയിൽ എ കെ ഗോപാലനെ ഏൽപിച്ചു. എ കെ ജി ക്കൊപ്പം കേരളത്തിൽ എത്തി, എം എൻ ഗോവിന്ദൻ നായരുമായി പ്രണയത്തിലായി. 1952 ഫെബ്രുവരി 29 നായിരുന്നു, വിവാഹം.

© Ramachandran 






Sunday 23 August 2020

ചിലപ്പോൾ തെറ്റായിരിക്കും ശരി 

കോടതി എന്നും ധനികനൊപ്പം 

ഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരായ പരാമർശങ്ങൾക്ക് മാപ്പ് പറയില്ല.മാപ്പ് പറഞ്ഞാൽ അത് അദ്ദേഹത്തെ ആരാധിക്കുന്ന കപട മതേതരവാദികൾക്ക് ഇഷ്ടപ്പെടില്ല.സ്വന്തം ഭാഗം ഇത്തരക്കാർ ചരിത്രത്തിലെ ഇടത്തിനായി ന്യായീകരിച്ചു കൊണ്ടിരിക്കും.ഇ എം എസിന്റെ ജീവിതത്തിൽ ഇത്തരം ഒരു അധ്യായമുണ്ട്.അത് പലപ്പോഴും പരാമർശ വിധേയമാകാറുണ്ട്.മാർക്സിസം കലഹരണപ്പെട്ടിട്ടുണ്ടെങ്കിലും ആ അധ്യായം രേഖപ്പെടുത്തേണ്ടതുണ്ട്.

മാനനഷ്ടകേസില്‍ ഹൈക്കോടതി വിധി ശരി വെച്ച സുപ്രീം കോടതിയുടെ അപ്പീൽ  വിധിയില്‍, മാര്‍ക്സിസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കടന്നു കൂടി.അതിന് മറുപടിയായി, ചീഫ് ജസ്റ്റിസ് എം ഹിദായത്തുള്ള അടക്കമുള്ള ജഡ്ജിമാര്‍ക്ക് ഇഎംഎസ് എഴുതിയ കത്ത് ആണ് ചുവടെ.
 
മാര്‍ക്സിസം ലെനിനിസം മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പരാജയപ്പെട്ടതുകൊണ്ടാണ് ഇഎംഎസില്‍ നിന്ന് കോടതിയലക്ഷ്യത്തിനിടയാക്കിയ വാക്കുകള്‍ ഉണ്ടായതെന്നായിരുന്നു  വിധിയിലെ പരാമര്‍ശം.വിധി അച്ചടിച്ചു വന്ന കേരള ലോ ടൈംസി (കെഎല്‍ടി)ന് അയച്ച ഇ എം എസിന്റെ  കത്ത് പ്രസിദ്ധീകരിച്ച കെഎല്‍ടി പത്രാധിപര്‍ വിധിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഒഴിവാക്കി. 1971 ജനുവരി 28 ന് ദേശാഭിമാനി  അത് പൂര്‍ണ്ണ രൂപത്തില്‍ അച്ചടിച്ചു.

മുഖ്യമന്ത്രി ആയിരിക്കെ 1967  നവംബർ 9ന്‌  തിരുവനന്തപുരത്ത്‌ ഇഎംഎസ് നടത്തിയ ‌ പത്രസമ്മേളനമാണ്‌ കേസിന് ഇടയാക്കിയത്. പത്രസമ്മേളനത്തിൽ ഇ എം എസ് പറഞ്ഞു :‘‘കോടതി മർദ്ദനോപകരണമാണ്. ‌ ജഡ്‌ജിമാർ വർഗ്ഗവിദ്വേഷത്താലും വർഗ്ഗ താൽപ്പര്യത്താലും  വർഗ്ഗ മുൻവിധികളാലും നയിക്കപ്പെടുന്നവരാണ്‌. നന്നായി വസ്ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകൾ ഒരുപോലെ  ബാധകമാണെങ്കിൽ കോടതി  സഹജമായും  പണക്കാരന്‌ അനുകൂലമായി നിൽക്കും. ’’ നിലപാടില്‍ ഇ എം എസ് ഉറച്ചു നിന്നു. ഹൈക്കോടതി ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു.  അപ്പീലില്‍ സുപ്രീംകോടതി ശിക്ഷ അമ്പത് രൂപയാക്കി.ഈ വിധിയ്ക്കുള്ള മറുപടിയാണ് ഇഎംഎസിന്റെ കത്ത്.


ഞാൻ തെറ്റിൽ ഉറച്ചു നിൽക്കുന്നു / ഇ എം എസ് 

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിനും ശിക്ഷയ്ക്കുമെതിരായി ഞാൻ കൊടുത്ത അപ്പീലുകൾ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി താങ്കളുടെ മാസികയുടെ 1970 ഏപ്രിൽ 24 -o തീയതിയിലെ ലക്കത്തിൽ (കേരള ലോ ടൈംസ് 588) പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഹൈക്കോടതി ശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെ ക്കുറിച്ചോ എന്റെ പിഴ 1000 ഉറുപ്പികയിൽ നിന്ന് 50 ഉറുപ്പികയാക്കി സുപ്രീം കോടതി ഇളവു ചെയ്തതിനെ കുറിച്ചോ ഞാൻ ഒന്നും പറയുവാൻ ഉദ്ദേശിക്കുന്നില്ല. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനത്തെക്കുറിച്ചുള്ള എന്റെ 'ധാരണാ പിശകു'കൾ തുറന്നു കാണിക്കാൻ സുപ്രീം കോടതി വിധിന്യായത്തിൽ നടത്തിയിട്ടുള്ള ശ്രമത്തെക്കുറിച്ച് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഞാനീ എഴുതുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനങ്ങൾ പഠിക്കുവാനും ഉൾക്കൊള്ളാനും വേണ്ടി എന്റെ ജീവിതത്തിലെ 35 വർഷങ്ങൾ ചെലവാക്കിയിട്ടുണ്ടെങ്കിലും ആ താത്വിക ആചാര്യന്മാരുടെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. മാർക്‌സും ഏംഗൽസും എഴുതിയതെല്ലാം തങ്ങൾ വായിച്ചിട്ടുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ എന്റെ 'ധാരണാ പിശകു'കൾ 'തുറന്നു കാട്ടു'ന്നത് എന്ന കാണുന്നതിനാലാണ് ഇക്കാര്യത്തെ ഞാൻ ഇവിടെ സ്പർശിക്കുന്നത്.മാർക്‌സിന്റെയും ഏംഗൽസിന്റെയും ഒരു ഗ്രന്ഥവും ജുഡീഷ്യറിയെ, ജനരോഷത്തിന് പാത്രമായ ഒരു സ്ഥാപനമെന്ന നിലയിൽ, നേരിട്ട് വിമർശിച്ചിട്ടില്ല എന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും എല്ലാ കൃതികളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ മാത്രം ചങ്കൂറ്റമുള്ളവരുടെ ധീരതയ്ക്കു മുമ്പിൽ തലകുനിക്കാൻ മാത്രമേ എനിക്ക് കഴിയൂ. അതോടൊപ്പം മാർക്‌സിസത്തിന്റെ ഉപജ്ഞാതാക്കളുടെ മുഴുവൻ കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ജർമ്മൻ ഭാഷയിൽ ഇവരുടെയെല്ലാ മൂല കൃതികളും വായിച്ചിട്ടുണ്ടെന്നാണോ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അവകാശപ്പെടുന്നത്? 

എന്തായാലും ഏംഗൽസ് 1844 ൽ എഴുതിയ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ചില വരികൾ ഇവിടെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.''തോൽപ്പിക്കപ്പെടേണ്ട ഒരു ശത്രുവാണ് തൊഴിലാളിവർഗ്ഗമെന്ന ആശയമാണ് എല്ലാ നിയമങ്ങളുടെയും അടിയിലുള്ളത്. ജഡ്ജിമാർ നിയമപാലനം നടത്തുന്ന രീതിയിൽ നിന്നും ഇത് വ്യക്തമാകും. ജസ്റ്റിസസ് ഓഫ് പീസ് എന്ന് പറയപ്പെടുന്നവരെ -ഇവർ ഇടത്തരക്കാരിൽ നിന്നും വ്യത്യസ്തരാണ്- സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. ഇവരുമായിട്ടാണ് തൊഴിലാളി വർഗ്ഗത്തിന് പലപ്പോഴും ഇടപഴകേണ്ടി വരുന്നത്. തൊഴിലാളിവർഗ്ഗത്തെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമപാലനത്തെ ഉപയോഗപ്പെടുത്താൻ അവർക്ക് യാതൊരു മടിയുമില്ല. സാമ്പത്തികമായി ഭേദപ്പെട്ട ഇടത്തരക്കാരില്‍ നിന്ന് ആരെയെങ്കിലും കോടതി മുമ്പാകെ ഹാജരാകാൻ സമൻസ് -അല്ലെങ്കിൽ ആദര പുരസരം ക്ഷണം- അയക്കുന്നു എന്ന് കരുതുക. അയാളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന് കോടതി ആദ്യമേ ഖേദപ്രകടനം നടത്തും. ഇടത്തരക്കാരനായ പ്രതിയുടെ പാത സുഗമമാക്കി തീർക്കാൻ മജിസ്‌ട്രേറ്റ് തനിക്ക് കഴിവുള്ളതെന്തും ചെയ്യും. കേസിൽ ധനികനായ പ്രതി കുറ്റക്കാരനാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞാൽ നിർലോഭമായ ക്ഷമാപണത്തോടു കൂടി ഒരു നിസാര ശിക്ഷവിധിക്കുക മാത്രമാണ് മജിസ്‌ട്രേറ്റ് ചെയ്യുക. അവജ്ഞയോടു കൂടി പണം മേശപ്പുറത്ത് വലിച്ചെറിഞ്ഞിട്ട് ആ ധനികൻ ഇറങ്ങി പുറത്തു പോകും. അതേ സമയം ഭാഗ്യഹീനനായ ഒരു പാവപ്പെട്ട തൊഴിലാളിയാണ് മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാകേണ്ടി വരുന്നതെങ്കിൽ അത് മറ്റൊരു കഥയാണ്. മിക്കവാറും അതിന് തലേദിവസം രാത്രി മുതൽ മറ്റു തടവുകാരോടൊപ്പം ലോക്കപ്പിൽ കഴിയേണ്ടിവരും. കോടിതിയിൽ വച്ച് മജിസ്‌ട്രേറ്റ് അവന്റെ നേരെ തട്ടിക്കയറും. ആദ്യം മുതലേ അവൻ കുറ്റക്കാരനാണെന്ന ധാരണയോടെയാണ് മജിസ്‌ട്രേറ്റ് പെരുമാറുക. തന്റെ ഭാഗം ന്യായീകരിക്കാൻ അവൻ എന്തെങ്കിലും ശ്രമം നടത്തിയാലുടനെ മജിസ്‌ട്രേറ്റ് അവജ്ഞയോടെ പറയും 'ഇമ്മാതരി കഥകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്'. അതിന് ശേഷം അവനു പിഴ ശിക്ഷ വിധിക്കപ്പെടുന്നു. കൈയിൽ മതിയായ പണം ഇല്ലാത്തതുകൊണ്ട അവന് ഒരു മാസമോ ജയിൽ ശിക്ഷയോ കഠിനതടവോ അനുഭവിക്കേണ്ടി വരും. മറിച്ച് കുറ്റം വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെണ്ടിയും കള്ളനും ആണെന്നോ (ഒരേ സമയം രണ്ടുമായിരിക്കും) കാരണം പറഞ്ഞ് അവന് ഒരു മാസമോ കൂടുതലോ കഠിനതടവ് വിധിക്കാൻ കോടതിക്ക് കഴിയും. ഗ്രാമ പ്രദേശങ്ങളിലെ അധ്വാനിക്കുന്ന വർഗ്ഗത്തിന് എതിരെയുള്ള ജസ്റ്റിസസ് ഓഫ് പീസിന്റെ വിവേചനം വിവരണാതീതമാണ്. ഈ സ്ഥിതി വിശേഷത്തെ പൊതുജനം സാധാരണ അംഗീകരിക്കുകയാണ് പതിവ്. അങ്ങേയറ്റം ആക്ഷേപാർഹമായ ചില കേസുകൾ മാത്രമേ പത്രത്തിൽ പരാമർശിക്കപ്പെടാറുള്ളൂ.

 സാധാരണ ഗതിയിൽ അഭിപ്രായ പ്രകടനം ഒന്നും കൂടാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് പതിവ്. അവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂതാനും. ഈ പട്ടിക്കായകൾ (Dogberries)* നിയമത്തെ എപ്പോഴും ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ഈ ന്യായാധിപൻമാർ ബൂർഷ്വാ വർഗ്ഗത്തിൽ നിന്നും വരുന്നവരാണ്. ക്രമസമാധാനത്തിന്റെ ആണിക്കല്ല് തങ്ങളുടെ വർഗ്ഗ താൽപര്യ സംരക്ഷണമാണെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു''. (കുറിപ്പ് : *ഇതൊരു ഗ്രാമ്യ പ്രയോഗമാണ് Dogberries എന്നതിന് Websters Third International Dictionaryയിൽ അർഥം കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്: A Foolish Constable in Shakespeare's Much Ado about Nothing. A Blundering Official often a policeman/constable.അതായത് അബദ്ധം മാത്രം പ്രവർത്തിക്കുന്ന വങ്കൻ പൊലീസുകാരൻ അഥവാ ഉദ്യോഗസ്ഥൻ എന്നർത്ഥം.)

സുപ്രീംകോടതിയുടെ വിധിയിൽ ഏംഗൽസ് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഞാൻ സാദരം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.

"കേന്ദ്രീകൃത ഭരണകൂടവും അതിന്റെ സർവ്വവ്യാപിയായ സ്ഥിരം പട്ടാളം പൊലീസ് ഉദ്യോഗസ്ഥ ശ്രേണി പുരോഹിതൻമാർ ജുഡീഷ്യ സ്ഥാപനങ്ങൾ എന്നിവയും പരമ്പരാഗതമായി വ്യവസ്ഥാപിതമായ തൊഴിൽ വിഭജനത്തിന് വേണ്ടി രൂപം കൊണ്ടതാണ്. ഫ്യൂഡലിസത്തിനെതിരായ സമരത്തിന്റെ ശക്തമായ ഉപകരണങ്ങളെന്ന നിലക്ക് പുതിയതായി രൂപംകൊണ്ടു വന്ന മധ്യവർഗ്ഗ വിഭാഗത്തെ സേവിക്കുന്ന ഈ ഏർപ്പാട് രാജ്യവാഴ്ചക്കാലത്താണ് ആരംഭിച്ചത്.''

പട്ടാളം, പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വം പുരോഹിതന്മാർ ജൂഡീഷ്യറി തുടങ്ങിയ കേന്ദ്രീകൃത ഭരണകൂട വിഭാഗങ്ങൾ തമ്മിൽ യാതൊരു വിവേചനവും ഏംഗൽസ് കൽപ്പിച്ചിട്ടില്ലെന്നതിന് ഇത് മതിയായ തെളിവ് നൽകുന്നു.

രാഷ്ട്രീയ തത്വസംഹിതകളെ കുറിച്ച് - ഇതിൽ മാർക്‌സിന്റെയും ഏഗൽസിന്റെയും സിദ്ധാന്തങ്ങൾ പ്രധാനമാണ് - ഒരു പ്രതിക്കുള്ള അഭിപ്രായങ്ങളിലെ തെറ്റുകൾ തുറന്നു കാണിക്കുക എന്നത് കോടതിയുടെ ചുമതലയിൽപ്പെട്ടതാണോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എന്റെ അഭിപ്രായത്തിൽ നിയമത്തെ വ്യാഖാനിക്കുകയും നടപ്പാക്കുകയുമാണ് കോടതിയുടെ കർത്തവ്യം കേസിലെ പ്രതികൾ വിശ്വാസം അർപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംഹിതകളെക്കുറിച്ച് വിലകൽപ്പിക്കുകയല്ല അതിന്റെ ജോലി. രാഷ്ട്രീയ പ്രമാണങ്ങളുടെ വ്യാഖ്യാതാക്കളായി ജഡ്ജിമാർ മാറുകയാണെങ്കിൽ അതൊരു അസാധാരണ സ്ഥിതിവിശേഷമായിരിക്കും. തന്റെ പ്രഖ്യാപിത തത്വങ്ങളോട് ഒരാൾ കൂറു പുലർത്തുന്നുണ്ടോ എന്ന് പ്രശ്‌നമാക്കാതെ അയാൾ ചെയ്ത കൃത്യം നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കുകയാണ് കോടതിയുടെ കടമയെന്ന് ഞാൻ കരുതുന്നു. ഈ കേസിനെ സംബന്ധിച്ചിടത്തോലം എന്റെ പ്രസംഗങ്ങളും പ്രസ്താവനകളും നിയമത്തിന് എതിരായിരുന്നോ എന്ന് പരിശോധിക്കുവാനും ഈ പ്രത്യേക നിയമപ്രശ്നത്തെക്കുറിച്ച് വിധി നൽകാനോ കോടതിക്ക് തീർച്ചയായും കടമയുണ്ട്. പക്ഷേ മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്നുണ്ടെന്ന എന്റെ അവകാശ വാദം ശരിയോ തെറ്റോ എന്ന പ്രശ്‌നം ജഡ്ജിമാർ പരിശോധിക്കണമായിരുന്നോ എന്ന കാര്യം എനിക്ക് സംശയമാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളെ സംബന്ധിച്ച എന്റെ അവകാശ വാദങ്ങൾ എന്തു തന്നെയായിരുന്നാലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന തരത്തിൽ നിയമത്തിനെതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നേരെ മറിച്ച് എന്റെ അവകാശ വാദം തെറ്റാണെങ്കിൽ പോലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന നിയമത്തെ ലംഘിച്ചിട്ടില്ലെങ്കിൽ ഞാൻ ശിക്ഷ അർഹിക്കുന്നില്ല.എങ്കിലും മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങൾ ഏതെല്ലാമായിരുന്നുന്വെന്ന് പരിശോധിക്കാനും അവയെ സംബന്ധിച്ച എന്റെ തെറ്റുകൾ തുറന്നു കാട്ടാനും ഈ രാജ്യത്തെ പരമോന്നത നീതി പീഠം മുതിർന്നിട്ടുള്ള നിലയ്ക്ക് മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ സിദ്ധാന്തങ്ങളെക്കുറിച്ച് എനിക്കല്ല തെറ്റുപറ്റിയതെന്ന് താങ്കളുടെ പംക്തികളിലൂടെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മേൽപ്പറഞ്ഞ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാനും എന്റെ തെറ്റുകൾ 'തുറന്നുകാട്ടാനും' വേണ്ടിയാണ് സുപ്രീം കോടതി വിധിയിലെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതിയുടെ പാണ്ഡിത്യ വിവേക അധികാരങ്ങളോടുള്ള എല്ലാ ആദരവും വച്ചുപുലർത്തിക്കൊണ്ടു തന്നെ ഈ പ്രശ്‌നം സംബന്ധിച്ച് കോടതിയുടെ ധാരണ ശരിയല്ലെന്ന് പറയാൻ ഞാൻ അഗ്രഹിക്കുകയാണ്.

ഭരണകൂടത്തെ സംബന്ധിച്ചും ഒരു ഘട്ടത്തിൽ അവ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചള്ള മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സമീപനത്തെപറ്റി ജഡ്ജിമാർ പറയുന്നത് ഇങ്ങനെയാണ്:

""മാർക്‌സും ഏംഗൽസും ലെനിനും ഭരണകൂടം കൊഴിഞ്ഞു പോകുക എന്ന അടിസ്ഥാനത്തിലാണ് ചിന്തിച്ചിരുന്നത്. ഏംഗൽസിന്റെ സിദ്ധാന്തങ്ങൾ, മാർക്‌സിസത്തിൽ വെള്ളം ചേർത്തതാണെന്ന ലെനിന്റെ ധാരണ തെറ്റായിരുന്നു. മാർക്‌സ് തന്നെ ഇതിൽ വിശ്വസിച്ചിരുന്നു. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന തന്റെ ഗ്രന്ഥത്തിൽ മാർക്‌സ് എഴുതുന്നു: "വളർച്ചയുടെ ഗതിക്രമത്തിൽ പഴയ ബൂർഷ്വാ സമുദായത്തിന്റെ സ്ഥാനത്ത് തൊഴിലാളി വർഗ്ഗം പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കും. വർഗ്ഗങ്ങളും വർഗ്ഗ ശത്രുക്കളും ഇല്ലാത്ത ഒരു സമൂഹമായിരിക്കും അത്. തന്മൂലം ബൂർഷ്വാ സമുദായത്തിലെ വർഗ്ഗ ശത്രുതതയുടെ ഔദ്യോഗികമായ രൂപം മാത്രമായ രാഷ്ട്രീയ അധികാരം ഇന്നത്തെ അർത്ഥത്തിൽ അപ്രത്യക്ഷമാകും.''

തൊഴിലാളി വർഗ്ഗം ഭരണാധികാരിവർഗമായി സംഘടിക്കുന്നതാണ് യഥാർത്ഥ ഭരണകൂടം എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും പറഞ്ഞിട്ടുണ്ട്. തൊഴിലാളി വർഗത്തിന് ഭരണകൂടം ആവശ്യമുണ്ടെന്നുള്ള കൌട്സ്ക്കിയുടെയും കൂട്ടരുടെയും വാദം മാർക്‌സിസത്തെ തെറ്റായി ധരിച്ചതിൽ നിന്നുണ്ടായതാണ്. മാർക്‌സിന്റെ അഭിപ്രായപ്രകാരം തൊഴിലാളി വർഗ്ഗത്തിന് ഭരണകൂടം ആവശ്യമുണ്ട്. ക്രമേണ ആ ഭരണകൂടം കൊഴിഞ്ഞു പോകുകയും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യും."

മാർക്‌സിന്റെ ഉദ്ധരണിയും കൌട്സ്ക്കി മാർക്‌സിന്റെ ആശയങ്ങളെ തെറ്റായി ധരിച്ചുവെന്ന പരാമർശവും ഒഴിച്ചാൽ ഈ പ്രസ്താവം മുഴുവൻ തെറ്റാണെന്ന് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് അടിസ്ഥാന ഗ്രന്ഥവുമായി ഇടപഴകിയിട്ടുള്ള ആർക്കും വ്യക്തമാകും. ഈ പോയിന്റ് സംബന്ധിച്ച് തന്നെ മാർക്‌സിന്റെ വിശകലനത്തെയും കൌട്സ്ക്കിയുടെ തെറ്റിദ്ധാരണകളെയും കുറിച്ചുള്ള കോടതിയുടെ ധാരണകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

ഒന്ന്

ശാശ്വതമായ ഒരു ഏർപ്പാടായി ഭരണകൂടത്തെ മാർക്‌സും ഏംഗൽസും ലെനിനും പരിഗണിച്ചിരുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഭരണകൂടം ഇല്ലായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നെന്ന് അവർ വിദഗ്ധമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ ഭാവിയിലും ഭരണകൂടമില്ലാത്തൊരു ഘട്ടം ഉണ്ടാകും. ഈ രണ്ട് ഘട്ടങ്ങൾക്ക് ഇടക്ക് ശാശ്വത സ്വഭാവം ഇല്ലാത്തതും അടിസ്ഥാന സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ഭരണകൂടം നിലനിൽക്കുന്നു. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ലെനിൻ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതുപോലെ സാമാന്യമായ ഒരു ഭരണകൂടവുമില്ല. ഏത് വർഗ്ഗത്തിന്റെ സന്തതിയും രക്ഷിതാവുമാണോ ഭരണകൂടം ആ വർഗത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റമനുസരിച്ച് ഭരണകൂടവും സ്വാഭാവികമായി മാറുന്നു. അടിമ, നാടുവാഴി ബൂർഷ്വാ സമുദായങ്ങൾക്ക് അവരവരുടേതായ വർഗ്ഗ ഭരണകൂടങ്ങളുണ്ട്. ഭൂരിപക്ഷത്തെ അടിമകളാക്കി നിർത്തി ചൂഷണം ചെയ്യുന്നതിന് വേണ്ടി അടിമ നാടുവാഴി ബൂർഷ്വാ ചൂഷക വർഗ്ഗങ്ങൾ തട്ടിപ്പടച്ചിട്ടുള്ള ഭരണകൂടമാണ് ഓരോ ഭരണകൂടവും. നാടുവാഴി ബൂർഷ്വാ ചൂഷക ന്യൂനപക്ഷങ്ങൾ ആധിപത്യം ചെലുത്തുന്ന നമ്മുടേത് പോലുള്ള വർഗ്ഗ സമുദായങ്ങളിൽ ഈ ചൂഷക വർഗ്ഗങ്ങളുടെ മർദ്ദന യന്ത്രമാണ് ഭരണകൂടം.

രണ്ട്

മാർക്‌സിന്റെയും ഏംഗൽസിന്റെയും ഈ വിശകലനത്തെയാണ് കാള്‍ കൗട്സ്‌കി തെറ്റിദ്ധരിക്കുകയും മുതലാളിത്ത ഭരണത്തെ വലിച്ചെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ തൊഴിലാളി വർഗത്തിന് ബൂർഷ്വാ ഭരണകൂടത്തെ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്തത്. ഈ പ്രശ്‌നത്തിൽ കൗട്സ്ക്കിക്കുള്ള തെറ്റിദ്ധാരണകളെ സംബന്ധിച്ച് ഏംഗൽസിന് അദ്ദേഹത്തിന്റെ അവസാന കാലത്ത് നേരിയ ബോധം ഉണ്ടായിരുന്നു. പക്ഷേ കൌട്സ്ക്കിയുടെ ഈ മാർക്‌സിസ്റ്റ് വിരുദ്ധ സിദ്ധാന്തത്തെ തകർത്തെറിയുന്നതിനുള്ള കടമ ലെനിനിലാണ് അർപ്പിതമായത്. ബൂർഷ്വാ ഭരണകൂടത്തിന്റെ വർഗ്ഗ സ്വഭാവം മനസ്സിലാക്കാതിരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി ധരിക്കുകയും ചെയ്തതാണ് കൌട്സ്ക്കിയുടെ അടിസ്ഥാനപരമായ പിശക് എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. മാർക്‌സും ഏംഗൽസും തങ്ങളുടെ ജീവിതകാലം മുഴുവൻ പോരാടിയത് ഈ ആശയത്തിന് എതിരായിട്ടായിരുന്നു.

മൂന്ന്

ചൂഷിത ഭൂരിപക്ഷത്തിന് എതിരായി ചൂഷക ന്യൂനപക്ഷം ഉപയോഗിക്കുന്ന മർദ്ദന ഉപാധികളെന്ന നിലയിൽ വർഗ്ഗ ഭരണകൂടത്തിന്റെ അവസാന രൂപമാണ് ബൂർഷ്വാ സ്റ്റേറ്റെന്ന് മാർക്‌സും ഏംഗൽസും അഭിപ്രായപ്പെട്ടിട്ടുണ്ട്. കർഷകരുടെയും ചെറുകിട ഉടമകളുടെയും സഹായത്തോടെ മുതലാളിത്ത വ്യവസ്ഥ തകർത്തെറിയുന്ന തൊഴിലാളി വർഗ്ഗം ബൂർഷ്വാ ഭരണസംവിധാനത്തെ തുടച്ചു നീക്കുകയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ ഭരണകൂടത്തെക്കുറിച്ച് രണ്ടുകാര്യങ്ങള്‍ പറയേണ്ടതുണ്ട്:

ഒന്നാമത്, നേരത്തെ ചൂഷണം ചെയ്യപ്പെട്ടിരുന്ന ഭൂരീപക്ഷക്കാരുടെ അധീനതയിലായതുകൊണ്ട് ചൂഷിത ഭൂരിപക്ഷത്തിനെതിരായ ചൂഷക ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കില്ല അത്. വര്‍ഗ സമുദായങ്ങളുടെ ഉല്‍ഭവത്തിന് ശേഷം ആദ്യമായി ഭൂരിപക്ഷം ചൂഷണം ചെയ്യപ്പെടാത്ത വ്യവസ്ഥിതിയായിരിക്കും അത്.

രണ്ടാമത്, ഒരു ഭരണകൂടത്തിന്റെ സ്വഭാവങ്ങള്‍ അതിനും ഉണ്ടായിരിക്കും. അതായത്, ആ ഭരണകൂടവും ഒരു മര്‍ദ്ദനോപകരണമായിരിക്കും.കാരണം വീണ്ടും അധികാരത്തില്‍ തിരിച്ചുവരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മാത്രം ശക്തമായിരിക്കും പുറത്താക്കപ്പെട്ട ചൂഷക ന്യൂനപക്ഷം. അത്തരം ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ആവശ്യമായ മര്‍ദ്ദനോപാധികള്‍ തൊഴിലാളി ഭരണകൂടത്തിന് ഉപയോഗിക്കേണ്ടി വരുന്നു. ഇതിനെയാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന് പറയുന്നത്. ആകാവുന്നത്ര വിപുലമായ ജനാധിപത്യമാണ് കര്‍ഷകരുടേയും ഇടത്തരം ഉടമകളുടേയും സഹായത്തോടെ തൊഴിലാളിവര്‍ഗ ഭരണകൂടം നടപ്പിലാക്കുന്നത് . അതോടൊപ്പം വര്‍ഗഭരണത്തിന്റെ പുനരാവിര്‍ഭാവം തടയുന്നതിനു വേണ്ടി മുന്‍ ചൂഷക ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.

നാല്

എല്ലാ ഉല്‍പാദനോപകരണങ്ങളും പൊതു ഉടമയിലാക്കുകയും ബുദ്ധിപരവും കായികവുമായ അധ്വാനങ്ങള്‍ തമ്മിലും നഗര ഗ്രാമ ജീവിതങ്ങള്‍ തമ്മിലും സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയും, അങ്ങിനെ വര്‍ഗവിവേചനത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കുകയും ചെയ്യുന്ന മനുഷ്യചരിത്രത്തിലെ പരിവര്‍ത്തനോന്‍മുഖമായ ഘട്ടത്തിന് ശേഷമാണ് ഭരണകൂടം 'അപ്രത്യക്ഷമാകു'ന്നത്

അവർ മനസ്സിലാക്കാത്തൊരു കാര്യം
മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങളെക്കുറിച്ചുള്ള എന്റെ 'ധാരണപിശകു'കൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാർ മനസ്സിലാക്കാത്തൊരു കാര്യമുണ്ട്. മർദ്ദനോപകരണം കൈകാര്യം ചെയ്യുന്ന വർഗ്ഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഭരണകൂടത്തെ പറ്റി സാമാന്യമായി ചർച്ച ചെയ്യുന്നത് മാർക്‌സിന്റെയും ഏംഗൽസിന്റെയും വിശകലനങ്ങൾക്ക് യോജിച്ചതല്ല എന്നുള്ളതാണത്. കൌട്സ്ക്കിക്ക് പിണഞ്ഞ അതേ അബദ്ധമാണിത്. ബഹുമാനപ്പെട്ട ജഡ്ജിമാർക്കും ഈ അബദ്ധം പിണഞ്ഞുവെന്നാണ് എന്റെ വിനീത അഭിപ്രായം. ഭരണകൂടം കൊഴിഞ്ഞു പോകുന്നത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തമെന്ന തികച്ചും തെറ്റായ പരാമർശം വിധിന്യായത്തിൽ കാണുന്നത് അതുകൊണ്ടാണ്.

എൻ പ്രഭോ!

പകൽ പോലെ വ്യക്തമായ ഇത്തരം തെറ്റായ പരാമർശം ഏതെങ്കിലും ദിനപത്രത്തിലെ ഒരു സാധാരണ എഴുത്തുകാരനോ വിവരമില്ലാത്ത രാഷ്ട്രീയക്കാരനോ ആണ് നടത്തിയതെങ്കിൽ അത് അവഗണിച്ച് തള്ളാമായിരുന്നു. ഏതെങ്കിലും ജഡ്ജി തന്നെ കോടതിക്ക് പുറത്തുവച്ച് ഇങ്ങനെ പറയുന്ന പക്ഷം അതിനെയും ഇപ്രകാരം തന്നെ കാണാമായിരുന്നു. പക്ഷേ ഇത് ഇന്ത്യയുടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായമാണ്. മാർക്‌സിസ്റ്റ് വിശകലനത്തെ സംബന്ധിച്ച് എന്റെ 'ധാരണപിശകു'കൾ തിരുത്താൻ ആവശ്യപ്പെടുന്ന ഒരു വിധിന്യായം!

ഇങ്ങനെ വിളിച്ചു പറയുവാൻ എന്നെ അനുവദിക്കുമാറാകണം.

എന്റെ പ്രഭോ!
സാധ്യമല്ല.

അവിടുത്തെ കണ്ണുകളിൽ കൂടി

മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ

വായിക്കുന്നതിനേക്കാൾ

എന്റെ തെറ്റിൽ ഉറച്ചു നിൽക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുക.


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...