Thursday 14 April 2022

ഒരു ഭീരുവിൻ്റെ ജൽപനങ്ങൾ


'സാഹിത്യ വിമർശ' ഇരട്ടത്താപ്പ് 

തൃശൂരിൽ നിന്നിറങ്ങുന്ന 'സാഹിത്യ വിമർശം' എന്ന പ്രസിദ്ധീകരണത്തിൽ എന്നെ അവഹേളിക്കുന്ന ഒരു കത്ത് 2022 ഏപ്രിൽ -ജൂൺ ലക്കത്തിലുണ്ട്. കെ എസ് കെ നായർ, പന്തളം എന്ന വ്യാജപ്പേരിലാണ് കത്ത്. ഇത് വ്യാജപ്പേരാണ് എന്ന് ഒറ്റയടിക്ക് മനസ്സിലായി. അത് എഴുതിയിരിക്കുന്നത് അതിലെ വിവരങ്ങൾ വച്ച്, പത്രപ്രവർത്തനവുമായി ബന്ധമുള്ളയാളാണ്. 'കേരള കൗമുദി'യിലെ എസ്‌ ഭാസുര ചന്ദ്രൻ, പി രവികുമാർ എന്നിവരെ നല്ല പത്രപ്രവർത്തകരുടെ പട്ടികയിൽ ഞാൻ ഉൾപ്പെടുത്തിയതിൽ വിരോധമുള്ളയാളുമാണ്. ഒരു 'ഠ' വട്ടത്തിൽ കറങ്ങി, വൃത്തിയുള്ള ഒരു ജോലി കിട്ടാത്തവൻറെ അധമ ബോധമാണ്, കത്തിൽ ഉടനീളമുള്ളത്.

ഇങ്ങനെ ഒരു കത്ത് എത്തിയതായി അതിൻ്റെ പത്രാധിപർ എന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അതിൽ എന്നെ കരുതിക്കൂട്ടി അവഹേളിക്കുന്ന ഭാഗങ്ങൾ ഉള്ളതായി പറഞ്ഞതുമില്ല. പലതവണ എന്നെ പത്രാധിപർ വിളിച്ച് അപേക്ഷിച്ച ശേഷമാണ് ഞാൻ അഭിമുഖത്തിന് സമ്മതിച്ചത്. ചോദ്യങ്ങൾ എഴുതി അയച്ചതിന് ഞാൻ മറുപടി നൽകുകയായിരുന്നു. കിട്ടിയ ചോദ്യങ്ങൾക്കപ്പുറം ഞാൻ പോയതും ഇല്ല. 'ഇടം വലം നോക്കാതെ' ഞാൻ ഒന്നും പറഞ്ഞില്ല. ചോദ്യങ്ങൾക്ക് നിലവാരം ഉണ്ടായിരുന്നുമില്ല.

ഒരാൾ ജോലി വിടുന്നത് അത്ര വലിയ സംഭവം ഒന്നും അല്ല. മലയാള മനോരമയിൽ നിന്ന് തന്നെ എത്രയോ പേർ പോയിട്ടുണ്ട്. ടി വി ആർ ഷേണായ് പോയതു തന്നെ, സാഹചര്യം മോശമായതു കൊണ്ടാണ്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തിൽ നിന്ന് വന്നയാളാണ്.അദ്ദേഹം അതിലേക്ക് മടങ്ങി. എൻ്റെ വിഷയവും ഇംഗ്ലീഷാണ്. ഞാൻ ഇംഗ്ലീഷ് എഴുതി ജീവിക്കുന്നു. മനോരമയിൽ നിന്നിറങ്ങി ഞാൻ പത്രപ്രവർത്തനം നിർത്തിയില്ല.

പ്രൊഫഷനലുകൾ ജോലി വിടുന്നതിന് പല കാരണങ്ങളും കാണും. അതു മുഴുവൻ നാട്ടുകാർ അറിയേണ്ടതില്ല. അതിനാൽ, ഞാൻ ഇതു പറഞ്ഞു നടക്കാറില്ല. പത്രാധിപരുടെ ആദ്യ ചോദ്യം തന്നെ അതായിരുന്നതിനാൽ, തീരെ ഒഴിവാക്കേണ്ട എന്ന് കരുതി. ഒരാൾ പത്രപ്രവർത്തകനായാൽ മരണം വരെയും അതായിരിക്കാനും എഴുതാനും കഴിയും. എൻ്റെ മകൻ ഡൽഹിയിൽ എഡിറ്ററാണ്. നാലാമത്തെ സ്ഥാപനമാണ്. ഇന്ത്യൻ എക്സ്‌പ്രസ്, ഹിന്ദു, ദി ഇക്കണോമിസ്റ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ അമേരിക്കൻ സ്ഥാപനത്തിലാണ്. ജോലികൾ മാറുന്നത് ഒരു വിഷയമേ അല്ല.

കഴിവുള്ളവർ പോകുന്നതു കൊണ്ടുള്ള നഷ്ടം സ്ഥാപനത്തിനാണ്. പ്രൊഫഷനലിന് അല്ല. കഴിവുള്ളവരെ നിലനിർത്താൻ ധാരാളം വഴികൾ, human resource management / employee retention രീതികൾ നല്ല സ്ഥാപനങ്ങളിൽ കാണുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ മികവു കാട്ടുക എന്നതാണ്, പ്രൊഫഷനലിസം.

എന്നാൽ, കത്തെഴുതിയ വിവരദോഷി പറയുന്നത്, ജോലി വിടുന്നത് സർഗാത്മക ധീരത കൊണ്ടായിരിക്കണം എന്നാണ്. തേങ്ങാക്കുലയാണ്. വേറെ ജോലി കിട്ടിയാലും വീട്ടിൽ കഴിയാൻ പണം ഉണ്ടെങ്കിലും ഒക്കെ ജോലി വിടാം; സ്വന്തം സ്ഥാപനം തുടങ്ങാം. ഞാൻ സ്വന്തം സ്ഥാപനം തുടങ്ങുകയും പൂട്ടുകയും ചെയ്തു. കോഴിക്കൃഷി തുടങ്ങി വെള്ളത്തിലായ കഥ കാമ്പിശ്ശേരി എഴുതിയിട്ടുണ്ട്. ജീവിതം ക്ഷണികം ആയതിനാൽ, പല പരീക്ഷണങ്ങളും ആകാം. ആകെ ഞാൻ പറയുന്നത്, ജോലി വേണ്ടെന്നു വയ്ക്കുന്ന ആരുടെയും തീരുമാനം സർഗാത്മകം ആണെന്ന് മാത്രമാണ്. അതിന് ശേഷം സർഗ്ഗ ജീവിതം നയിക്കണം എന്നല്ല. They also serve who only stand and wait (വെറുതെ ഇരിക്കുന്നവനും ദൈവവേല ചെയ്യുന്നു) എന്ന് മിൽട്ടൻ On His Blindness എന്ന കവിതയിൽ പറഞ്ഞതാണ് സത്യം.

സർഗാത്മക ധീരമായ രാജിക്ക് വ്യാജനായർ നിരത്തുന്നത് ബോർഹെസിനെയാണ്. യുവാൻ പെറോൺ 1973 ൽ പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ, നാഷനൽ ലൈബ്രറി ഡയറക്ടർ സ്ഥാനം ബോർഹെസ് രാജി വച്ചതാകാം ഉദ്ദേശിക്കുന്നത്. അപ്പോൾ ബോർഹെസിന് 74 വയസ്സായിരുന്നു. 55 വയസായപ്പോൾ അന്ധനായിരുന്നു. 74 വയസിൽ രാജി വയ്ക്കുന്നത് സർഗാത്മക ധീരത എന്ന് പറയാൻ ചെറിയ വിവരദോഷം ഒന്നും പോരാ. 

പെറോൺ ആദ്യം അധികാരത്തിൽ വന്ന 1946 ൽ, കാഴ്ചക്കുറവിനാൽ ബ്യുനസ് ഐറിസ് മുനിസിപ്പൽ ലൈബ്രറി അസിസ്റ്റൻറ് പണി കൃത്യമായി നിർവഹിക്കാൻ കഴിയാതിരുന്ന ബോർഹെസിനെ മാർക്കറ്റിലെ പൗൾട്രി ഇൻസ്പെക്ടറായി 'ഉദ്യോഗക്കയറ്റം നൽകി' മാറ്റിയിരുന്നു. ആ ജോലി തീരെ പറ്റുമായിരുന്നില്ല. അതിനാൽ രാജിവച്ചു. പെറോണിസ്റ്റുകൾക്കെതിരെ വലിയ ശബ്ദമൊന്നും അദ്ദേഹം ഉയർത്തിയിരുന്നില്ല. ജനാധിപത്യ വാദികളുടെ കൂട്ട പരാതികളിൽ ഒപ്പു ചാർത്തൽ അല്ലാതെ. എങ്കിലും, ജോലി രാജിവച്ച ശേഷം, അത് സ്വതസിദ്ധമായ രീതിയിൽ, വലിയ വിപ്ലവമാണെന്ന് വരുത്തി തീർക്കാൻ ബോർഹെസ് ശ്രമിച്ചു. എഴുത്തുകാരുടെ സംഘടനയ്ക്ക് ഇങ്ങനെ എഴുതി: "Dictatorships foster oppression, dictatorships foster servitude, dictatorships foster cruelty; more abominable is the fact that they foster idiocy."

ഞാൻ സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ, ഇങ്ങനെ ബുദ്ധിപരമായ കസർത്ത് ആലോചിക്കാമായിരുന്നു! 

പെറോണിന് ശേഷം ബോർഹെസ് ദേശീയ ലൈബ്രറി ഡയറക്ടർ ആയത്, കച്ചവട രാഷ്ട്രീയം നന്നായി കളിച്ചതു കൊണ്ടാണെന്ന് ഞാൻ പറയുകയില്ല. ഉദ്യോഗ സ്ഥലങ്ങളിൽ അദ്ദേഹം ജോലി ചെയ്തില്ല. അവിടെയിരുന്ന് കഥകൾ എഴുതി.

ജോലി ചെയ്ത ഒരിടത്തും ഞാൻ തർക്കിക്കാൻ പോയിട്ടില്ല. ശബ്ദം ഉയർത്തിയിട്ടില്ല. നിലപാടുകൾ ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. മതിയായപ്പോൾ പോന്നിട്ടുണ്ട്.

കേരള ചുറ്റുപാടിലേക്ക് വിഖ്യാതരായ, വലിയ വരുമാനമുള്ള എഴുത്തുകാരെ വെറുതെ ആനയിക്കേണ്ടതില്ല. മാർകേസ് പത്രപ്രവർത്തനം വിട്ട് എഴുത്തുകാരനായ ശേഷമാണ് വരുമാനം ഉണ്ടായത്. മലയാളിക്ക് എഴുത്തുകാരനായി മാത്രം ജീവിക്കാൻ എളുപ്പമല്ല. പ്രസാധകൻ പറ്റിക്കും.

രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ജോലി വിടേണ്ടിയിരുന്നു എന്നായിരിക്കാം ഈ മണ്ടൻ പറയുന്നത്. മനോരമ ഇന്നത്തെപോലെ മാർക്സിസ്റ്റ് പാർട്ടിയോട് ഒട്ടി നിൽക്കുന്ന പത്രമായിരുന്നില്ല അന്ന്. ഞാൻ കോൺഗ്രസുകാരനും ആയിരുന്നില്ല. ഞാൻ ജോലി വിടുമ്പോൾ, 'മനോരമ'യിൽ ആയിരുന്നില്ല. 'ദി വീക്കി'ൽ ആയിരുന്നു. അതിൽ രാഷ്ട്രീയ ഉള്ളടക്കം വലുതല്ല. ഞാൻ അതിൻ്റെ പത്രാധിപരും ആയിരുന്നില്ല. അവിടെ പ്രൊഫഷനൽ അന്തരീക്ഷം കമ്മി ആയിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിരവധി പേർ അവിടെ നിന്ന് പോയിട്ടുണ്ട്. മറ്റ് ഇംഗ്ലീഷ് വാരികകളിലെ സൗകര്യങ്ങൾ അവിടെയില്ല.

ബോർഹെസ് 

മികച്ച പത്രപ്രവർത്തകരായി എൻ്റെ മനസ്സിൽ വന്ന പട്ടികയെപ്പറ്റി കത്തെഴുതിയ വ്യാജനായർക്ക് നല്ല അഭിപ്രായമില്ല. എൻ്റെ പട്ടിക എൻ്റെ സൗകര്യമാണ്. കഴിയുന്നത്ര മിഷനറി, സമുദായ, മത പത്രപ്രവർത്തകരെയും വലിയ പത്ര ഉടമകളെയും ഒഴിവാക്കി, പ്രൊഫഷനലുകളെ ഞാൻ ഉൾപ്പെടുത്തിയത്. സർഗസാമ്രാജ്യം കെട്ടിപ്പടുത്ത എഴുത്തുകാരെയും അതിൽ താഴ്ന്ന പത്രപ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കി. വലിയ പത്ര ഉടമകളുടെ പേരിൽ വന്നിട്ടുള്ള പല ലേഖനങ്ങളും അവർ എഴുതിയതല്ല. എഡിറ്റിങ്, റിപ്പോർട്ടിങ് മേഖലകളിൽ മികവു കാട്ടിയവരെയേ പത്രപ്രവർത്തകരായി കണക്കാക്കാൻ കഴിയൂ.

കൗമുദി ബാലകൃഷ്ണനെ ഓർക്കാത്ത ഞാൻ ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന് വ്യാജ നായർക്ക് അറിയണം. തുടർന്ന് സി വി കുഞ്ഞുരാമൻ, കുമാരനാശാൻ തുടങ്ങിയ പേരുകൾ കൂടി അദ്ദേഹം നിരത്തുന്നതോടെ കക്ഷി വ്യാജനായർ ആണെന്ന സത്യം വെളിവാകുന്നു.

കുമാരനാശാനെപ്പറ്റി പലപ്പോഴും ഞാൻ എഴുതിയിട്ടുണ്ട്. പത്രാധിപർ എന്ന നിലയിൽ, സ്വദേശാഭിമാനിയെപ്പറ്റി എഴുതിയ പുസ്തകത്തിലും പരാമർശിച്ചിട്ടുണ്ട്. 

എൻ്റെ പട്ടിക എൻ്റെ സ്വാതന്ത്ര്യമാണ്. വ്യാജനായർക്ക് അയാളുടെ വ്യാജ പട്ടികയാകാം. മഹാകവിയെ പത്രപ്രവർത്തകനായി ചുരുക്കേണ്ടതില്ല. സർഗ സാമ്രാജ്യം കൊണ്ടാണ് അദ്ദേഹം നിലനിൽക്കുന്നത്.

കെ ബാലകൃഷ്ണനെ മനഃപൂർവം ഒഴിവാക്കിയതാണ്. വ്യക്തി ജീവിതം മലിനമായിരുന്നു എന്ന് ചന്ദ്രിക ബാലകൃഷ്ണൻറെ ഓർമ്മക്കുറിപ്പുകളിൽ നിന്നറിയാം. വ്യാജ നായർ എന്തുകൊണ്ട് എസ് ജയചന്ദ്രൻ നായരുടെ പേര് പറയുന്നില്ല?

കെ പി കേശവ മേനോൻ, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരെ എനിക്കറിയില്ല എന്ന് വ്യാജനായർ പ്രാകുന്നുണ്ട്. കേശവ മേനോനെ ഞാൻ മനഃപൂർവം ഒഴിവാക്കിയതാണ്. ഖിലാഫത്തുമായി കോൺഗ്രസിനെ കൂട്ടിക്കെട്ടി മാപ്പിള ലഹളയുണ്ടാക്കിയതിൽ മേനോൻറെ പങ്ക് ചെറുതല്ല എന്നതാണ് കാരണം. ആലി മുസലിയാർ മേനോനെ അപമാനിക്കുന്ന രംഗം ഞാൻ വായിച്ചത് മേനോൻറെ ആത്മകഥയിൽ തന്നെയാണ്. 'മാതൃഭൂമി' തുടങ്ങിയ ശേഷം കെ മാധവൻ നായർ എഴുതി വന്ന 'മലബാർ കലാപം' പരമ്പര ഇടയ്ക്ക് നിർത്തുകയും ചെയ്തു. 

മനോരമയിൽ നിന്ന് പോയ ആളാണ്, വൈക്കം ചന്ദ്രശേഖരൻ നായരും - സർഗാത്മക ധീരത കൊണ്ടല്ല. അക്കാലത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുമില്ല.  വൈക്കം ചന്ദ്രശേഖരൻ നായരുടെ വീട്ടിൽ എൻ്റെ പഠനകാലത്ത് ഞാൻ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. 'ഗോത്രദാഹം', 'കായീൻറെ വംശം' എന്നിവ എഴുതുന്നത് കണ്ടിട്ടുമുണ്ട്.  നോവലിസ്റ്റ് എന്ന നിലയിൽ അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നാണ് എൻ്റെ വിചാരം. അദ്ദേഹം പത്രാധിപർ ആയിരുന്ന 'ചിത്രകാർത്തിക' തരക്കേടില്ലാത്ത വാരിക ആയിരുന്നു. വള്ളത്തോൾ മരിച്ചപ്പോൾ അദ്ദേഹം എഴുതിയ റിപ്പോർട്ട് മികച്ചതായിരുന്നു എന്ന് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ വായിച്ചിട്ടില്ല.

പി രവികുമാറിനെ ഞാൻ മികച്ചവരുടെ പട്ടികയിൽ പെടുത്തിയതിൽ വ്യാജനായർക്ക് ചൊരുക്കുണ്ട്. പട്ടികയിൽ പെടുത്തേണ്ടിയിരുന്നില്ല എന്ന് മാന്യനായ രവികുമാർ അഭിമുഖം വായിച്ച ശേഷം എന്നോട് പറയുകയുണ്ടായി. എന്നാൽ കർണാടക സംഗീതത്തെ പത്രപ്രവർത്തനത്തിലേക്ക് കൊണ്ടു വന്നതിൽ അദ്ദേഹത്തിന് നല്ല സംഭാവനയുണ്ട്. എം ഡി രാമനാഥൻ എന്ന പുസ്തകത്തിൽ രവികുമാർ എഴുതിയ ഒരു ലേഖനം വായിച്ചാണ് അങ്ങനെ ഒരു പത്രപ്രവർത്തകനെ അറിയുന്നത്. ഇങ്ങനെ ഒന്നാന്തരം മലയാളം എഴുതുന്ന അധികം പേർ കേരളത്തിൽ ഇല്ല. എൻ്റെ പുസ്തകത്തെപ്പറ്റി എഴുതാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. എൻ്റെ പുസ്തകം ഞാൻ മാർക്കറ്റ് ചെയ്തിട്ടില്ല.

എൻ്റെ പട്ടിക പൊളിഞ്ഞതിനാൽ, എൻ്റെ മറ്റ് നിരീക്ഷണങ്ങൾ വെള്ളത്തിലായി എന്ന് വ്യാജനായർ ആശ്വസിക്കുന്നുണ്ട്. അത് ക്ഷണിക മുഷ്ടിമൈഥുന ആശ്വാസം മാത്രമാണ്. എൻ്റെ നിരീക്ഷണങ്ങൾ പുസ്തകങ്ങളിലും വന്നിട്ടുണ്ട്.

ഇങ്ങനെ ഒരു പ്രതികരണം എഴുതിയതിൻറെ കാരണം പറയാം. കത്ത് പത്രാധിപരുടെ തന്നെ വ്യാജപടപ്പ് ആണെന്ന് എനിക്ക് തോന്നി പത്രാധിപരെ വിളിച്ചു. കത്ത് മറുപടിക്കായി എനിക്ക് അയച്ചു തരാൻ ആവശ്യപ്പെട്ടു. അപ്പോൾ, കത്തെഴുതിയ വ്യാജനായർ കേരള കൗമുദിയിൽ ജോലി ചെയ്തിരുന്ന ഒരു കൊച്ചി ലേഖകൻ ആണ് എന്ന് പത്രാധിപർ എന്നോട് പറയുകയുണ്ടായി. എന്നാൽ, കത്തിലുള്ളത് പത്രാധിപരുടെ തന്നെ അളിഞ്ഞ മലയാളമാണ്. ഞാൻ ജോലി വിട്ടത് ഒന്നുകിൽ ഭീരുത്വം അല്ലെങ്കിൽ അഹന്ത എന്നാണ് ഇയാൾ എഴുതിയിട്ടുള്ളത്. ജോലി വിട്ട് ദാരിദ്ര്യത്തിലേക്ക് വീഴുന്നത് ഭീരുത്വം, അഹന്ത തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം എന്ന് ഞാൻ കേൾക്കുന്നത് ആദ്യമാണ്. എന്നാൽ, വ്യാജപ്പേരിനുള്ളിൽ ഒളിച്ച് എന്നെപ്പോലെ വൃത്തിയായി ജോലി ചെയ്യുന്ന ഒരാളെ പുലഭ്യം പറയുന്നത് ഭീരുത്വമാണ് എന്ന കാര്യത്തിൽ സംശയമില്ല.

കത്തുകൾ വ്യാജമായി ഉണ്ടാക്കി ആളുകളെ തെറിവിളിക്കുന്നത് നല്ല ശീലമല്ല. മാനനഷ്ടക്കേസ് കൊടുത്താൽ, കത്തും എഴുതിയവനും കോടതിയിൽ വരണം. ഇതേ ലക്കത്തിൽ തന്നെ പി ഗോപകുമാർ എന്ന ലേഖകനെതിരെ പത്രാധിപർ തന്നെ പുലഭ്യം എഴുതി കത്തായി പ്രസിദ്ധീകരിച്ചെന്ന് ആരോപണമുണ്ട്.

എൻ്റെ പിന്നാലെ നടന്ന് അഭിമുഖം വാങ്ങുക, പിന്നെ അതേച്ചൊല്ലി പുലഭ്യം അച്ചടിക്കുക -ഇത് ജീർണലിസമാണ്; പത്രാധിപരുടെ കൂട്ടിക്കൊടുപ്പ് പൈതൃകത്തിന് തെളിവുമാണ്.


അഭിമുഖം: 



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...