Showing posts with label പി സി ജോഷി. Show all posts
Showing posts with label പി സി ജോഷി. Show all posts

Wednesday 19 January 2022

ചൈനയും ഇന്ത്യൻ പാർട്ടിയിലെ ഭൂകമ്പവും

ചൈന എന്നും ദുശ്ശകുനം 

മ്മ്യൂണിസ്റ്റ് വിമത ബുദ്ധിജീവിയായ മോഹിത് സെന്നിൻറെ ' പഥികനും പാതയും: ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ യാത്ര' (The Traveller and the Road: The Journey of an Indian Communist) എന്ന മനോഹരമായ ആത്മകഥയിൽ, 'ചൈനീസ് ആക്രമണം' എന്ന അധ്യായം, 1962 ലെ ചൈനാ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പടല പിണക്കങ്ങളുടെ കഥ പറയുന്നു.

അക്കാലത്തെപ്പറ്റിയുള്ള വിവരണങ്ങൾ നെഹ്‌റുവിനെ വിമർശിക്കുന്നവയാണ്. അദ്ദേഹം ചൈനയെ വല്ലാതെ വിശ്വസിച്ചു; ചൈനയെ അദ്ദേഹം പ്രകോപിപ്പിച്ചു എന്നിങ്ങനെയാണ്, വിമർശനം. രണ്ടും അത്ര ശരിയല്ല എന്നാണ് മോഹിത് സെൻ പറയുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് പാർട്ടിക്കും രഹസ്യ കത്തുകൾ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോൾ, 1958 ൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇന്ത്യ അഭയം കൊടുത്തില്ലെങ്കിൽ, ലാമ അമേരിക്കയിൽ എത്തുമായിരുന്നു. ഇന്ത്യ അതിന് അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് വിചാരിക്കാം - അങ്ങനെ ആയിരുന്നെങ്കിൽ, ലാമ അമേരിക്കയിൽ പോയി ചൈനക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരുന്നേനെ. ഇവിടെ ശാന്തനായി. ചൈന ടിബറ്റിൽ ഇടപെട്ടപ്പോൾ, ബുദ്ധമതം അടിസ്ഥാനമാക്കി, മൊറാർജി ദേശായ്, ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ, നെഹ്‌റുവിന്റെ ചൈനാ പ്രീണനത്തെ വിമർശിച്ചു. അങ്ങനെയാണ് നെഹ്‌റു വിപത്തിൽ പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ അനുകൂലിച്ചു.

മോഹിത് സെൻ പറയാത്ത ഒന്നുണ്ട്: ചൈനയിൽ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സർദാർ കെ എം പണിക്കരെ (ചൈനയിൽ 1948- 1952) ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ദേവകി കേരളത്തിലെ പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ആയിരുന്നു. അവർ  ചൈനയിൽ പോയി തിരിച്ചു വന്ന് ഒരു സ്തുതി പുസ്തകം എഴുതിയിരുന്നു. (1) പണിക്കർ ചില അതിക്രമങ്ങൾ കാട്ടിയതിനാൽ, സർദാർ പട്ടേൽ ഇടപെട്ട് പുറത്താക്കി. പണിക്കരെ ഈജിപ്തിലേക്ക് സ്ഥലം മാറ്റി നെഹ്‌റു സംരക്ഷിച്ചു.

ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തെ പണിക്കർ അനുകൂലിച്ചു. ഇന്ത്യൻ സർക്കാരിൻറെ നയം അറിയാൻ നിൽക്കാതെ, വ്യക്തിപരമായാണ്, പണിക്കർ നിലപാട് എടുത്തത്. ചൈനീസ് വിദേശ മന്ത്രി ഷു എൻ ലായിയെ കണ്ട്, ചൈന ടിബറ്റ് മോചിപ്പിച്ചാൽ ഇന്ത്യ ഇടപെടില്ലെന്ന് പണിക്കർ ഉറപ്പ് നൽകി. 

ചൈന രണ്ട് അതിക്രമങ്ങൾ കാട്ടി. ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങൾ ഇറക്കി. പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ ഇത് സി പി ഐ നേതൃത്വത്തിൻറെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇത് ഉഭയ കക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈനയെ അറിയിക്കാൻ മേനോൻ ആവശ്യപ്പെട്ടു. ഇടതു പക്ഷത്തുള്ള ഫിറോസ് ഗാന്ധി, എടത്തട്ട നാരായണൻ, ഡോ കെ എൻ രാജ് തുടങ്ങിയവരോടും മേനോൻ സംസാരിച്ചു. അവർ സി പി ഐ നേതൃത്വത്തെ കണ്ടു. കെ എൻ രാജ് ചൈനീസ് നീക്കത്തിൽ ക്ഷുഭിതനായെന്ന് മോഹിത് സെൻ എഴുതുന്നു. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരും മുൻപുള്ള ഭൂപടങ്ങളാണെന്ന് ചൈന ഇവിടത്തെ പാർട്ടിയോട് വിശദീകരിച്ചു. എന്നിട്ടും, ഭൂപടങ്ങൾ പിൻവലിച്ചില്ല. 

തുടർന്ന്, ഭൂപടത്തിൽ കാണിച്ച പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടൻ കൂട്ടിച്ചേർത്തതാണ്. 1914 ൽ അതിർത്തിയായ വടക്കുകിഴക്ക് ബ്രിട്ടൻ വരച്ച മക് മഹോൻ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന് ചൈന അവകാശപ്പെട്ടു. ഈ അവകാശവാദം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും അമ്പരപ്പിച്ചു. 

പ്രശ്‍നം നെഹ്‌റു കാര്യമാക്കിയില്ല. വടക്കു പടിഞ്ഞാറൻ മേഖല മിക്കവാറും തരിശാണെന്ന് നെഹ്‌റു പറഞ്ഞു. അവിടെ പുല്ലു പോലും കിളിർക്കില്ല. ഈ പ്രസ്താവനയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ളവർ എതിർത്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പക്ഷപാതിത്വത്തിൽ നെഹ്‌റു ഉറച്ചു നിന്നു. ചൈനീസ് പാർട്ടി നേതൃത്വം, ഒരു പരിധിക്കപ്പുറം പോകില്ലെന്ന് നെഹ്‌റു കരുതി.

ചൈന കാട്ടിയ രണ്ടാമത്തെ അതിക്രമം, പരസ്യമായി നെഹ്‌റുവിനെ എതിർത്തു എന്നതാണ്. 'പീപ്പിൾസ് ഡെയ്‌ലി' രണ്ടു മുഖപ്രസംഗങ്ങളിലാണ് ഇത് ചെയ്തത്. ടിബറ്റും നെഹ്‌റുവിന്റെ തത്വദീക്ഷയും ആയിരുന്നു വിഷയം. 1959 ആദ്യം വന്ന ഈ മുഖപ്രസംഗങ്ങൾ ചെയർമാൻ മാവോ അംഗീകരിച്ചതാണെന്ന് ചൈന ഇന്ത്യൻ പാർട്ടിയെ അറിയിച്ചു. നെഹ്‌റു, ചൈനീസ് മേഖല കയ്യടക്കാനുള്ള  സാമ്രാജ്യത്വ കളിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ചൈന വിമർശിച്ചു. നെഹ്‌റു, സാമ്രാജ്യത്വത്തിന് ഒത്താശ ചെയ്യുന്ന  ബൂർഷ്വ പ്രതിവിപ്ലവകാരികളുടെയും ഭൂപ്രഭുക്കളുടെയും പ്രതിനിധിയാണെന്ന് അവർ പരിഹസിച്ചു. ഈ ചൈനീസ് നിലപാട് ഇന്ത്യൻ പാർട്ടിയുടെയും സോവിയറ്റ് പാർട്ടിയുടെയും നിലപാടിന് വിരുദ്ധമായിരുന്നു. അതേ സമയം, കോൺഗ്രസിനെതിരെ ഇന്ത്യൻ പാർട്ടി പ്രതിപക്ഷത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് 1957 ൽ ചൈനീസ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് പറയുകയും ചെയ്തിരുന്നു. 1956 ലെ എട്ടാം കോൺഗ്രസിൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണത്തിന് ചൈന തീരുമാനിച്ചിരുന്നു. അതായത്, ചൈന, ടിബറ്റ് പ്രശ്നത്തിന് ശേഷം, നിലപാട് മാറ്റുകയായിരുന്നു. ഈ കോൺഗ്രസിൽ ഇ എം എസും പി സുന്ദരയ്യയും പങ്കെടുത്തു.

ചൈനീസ് നിലപാട് മാറ്റം ചർച്ച ചെയ്യാൻ അജയ് ഘോഷ്, ഭൂപേശ് ഗുപ്ത എന്നിവരെ മോസ്‌കോയ്ക്ക് അയച്ചു. ചൈനീസ് നേതൃത്വവുമായി സംസാരിക്കാൻ ഉപദേശം കിട്ടി. ഘോഷും ഗുപ്തയും ചൈനയിൽ പോയി. ചൈന നിലപാടിൽ ഉറച്ചു നിന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തെക്കാൾ പൂർവികരുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിലാണ് ചൈനയ്ക്ക് താൽപര്യമെന്ന് ഇരുവരും മടങ്ങി എത്തിയ ശേഷം, സഖാക്കളോട് പറഞ്ഞു. മാവോ ഇത്തിരി അയഞ്ഞതായി അദ്ദേഹത്തെ കണ്ടപ്പോൾ അവർക്ക് തോന്നി.

അജയ് ഘോഷ് 

മടങ്ങി വന്ന ഘോഷ് പാർട്ടി വാരിക  'ന്യൂ ഏജ്' ന് ഒരു അഭിമുഖം നൽകി. അഭിമുഖം നടത്തിയത്, മോഹിത് സെൻ ആയിരുന്നു. ഗംഗയും യാങ്‌ടിസികിയങ്ങും ഒഴുകുവോളം സൗഹൃദം തുടരുമെന്ന് മാവോ പറഞ്ഞെന്ന് ഘോഷ് വിവരിച്ചു. വാരിക ഇറങ്ങിയ വെള്ളിയാഴ്ച രാവിലെ 19 ഇന്ത്യൻ സൈനികരെ കൊങ്ക ചുരത്തിൽ ചൈനീസ് പട്ടാളം കൊന്നു. ഘോഷും പാർട്ടിയും മരവിച്ചു. ഇന്ത്യൻ പാർട്ടി ചൈനീസ് പാർട്ടിയോട് വിശദീകരണം ചോദിച്ചു. മറുപടി കിട്ടിയില്ല. സംഭവത്തെപ്പറ്റി ചൈനീസ് വാർത്താ ഏജൻസി സിൻഹുവ ഇറക്കിയ വാർത്ത മാത്രം അയച്ചു കൊടുത്തു. 

ചൈനീസ് പാർട്ടി എട്ടാം കോൺഗ്രസിൽ ഇ എം എസും സുന്ദരയ്യയും പങ്കെടുക്കുമ്പോൾ, മാവോയുടെ ഏകാധിപത്യം, വ്യക്തി സ്തുതി എന്നിവക്കെതിരെ പാർട്ടി നീങ്ങിയിരുന്നത്, അവർ അറിഞ്ഞിരുന്നില്ല. ''നൂറു പൂക്കൾ വിരിയട്ടെ, നൂറാശയങ്ങൾ പോരടിക്കട്ടെ'' എന്ന മുദ്രാവാക്യം നിലച്ചിരുന്നു. മാവോ പ്രസിഡൻറ് അല്ലാതായി; ചെയർമാൻ സ്ഥാനത്ത് ഒതുക്കപ്പെട്ടു. അധികാരം പോയ മാവോയെയാണ് ഘോഷും ഗുപ്തയും കണ്ടതെന്ന് അവരും അറിഞ്ഞില്ല. ചൈനീസ് പാർട്ടി, എട്ടാം കോൺഗ്രസ് തീരുമാനങ്ങൾ വലിച്ചെറിഞ്ഞ്, 1958 ൽ 'മുന്നോട്ടുള്ള കുതിപ്പ്' (Great Leap Forward) നയമായി  സ്വീകരിച്ചു. സോവിയറ്റ് യൂണിയനെക്കാൾ വ്യവസായവൽക്കരണത്തിൽ മുന്നേറുക ആയി, ലക്ഷ്യം. അതിൻറെ ഉന്മാദത്തിൽ ആയിരുന്നു, ചൈന. 

ഈ നയം ദുരന്തമായിരുന്നു. ആരോഗ്യകാരണങ്ങളാൽ, പാർട്ടി മാവോയ്ക്ക് വിശ്രമം വിധിച്ചു. 

ആഗോള വിപ്ലവം സംബന്ധിച്ച ചൈനീസ് കാഴ്ചപ്പാട് മാറി. 1960 ഏപ്രിൽ 22 ന്, ലെനിൻറെ ജന്മദിനത്തിൽ, ചൈന, 'ലെനിനിസം നീണാൾ വാഴട്ടെ' എന്ന ലഘുലേഖ ഇറക്കി. ലെനിൻ പറഞ്ഞതൊക്കെ ശരി, അതിൽ നിന്ന് മാറുന്നത് പ്രതിവിപ്ലവം, സാമ്രാജ്യത്വം നിലനിൽക്കുവോളം ലോകയുദ്ധം അനിവാര്യം എന്നൊക്കെ ആയിരുന്നു, ഉള്ളടക്കം. ഇതേ തുടർന്ന് സോവിയറ്റ് പാർട്ടിക്കെതിരെ ചൈന ആക്രമണം തുടങ്ങി. ബെയ്‌ജിങിൽ, യുവാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും ലോക സമ്മേളനത്തിൽ എസ് എ ഡാങ്കെ പങ്കെടുത്തു. അവിടെ ചൈനീസ് നയത്തെ അദ്ദേഹം വിമർശിച്ചു. മാവോയിസത്തിനെതിരെ ജാഗരൂകരായിരിക്കാൻ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ പാർട്ടിയോട് ആഹ്വാനം ചെയ്തു. മാവോ ബുദ്ധനാകാൻ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ് ജി സർദേശായിയും ചൈനീസ് പാർട്ടിക്കെതിരെ നീങ്ങി. അവർ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ, പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. 

പ്രശ്‍നം, ഇന്ത്യൻ പാർട്ടിയെ ഉലച്ചു. ചൈനീസ് പാർട്ടി തെറ്റ് ചെയ്തതായി സുന്ദരയ്യയുടെ നേതൃത്വം അംഗീകരിച്ചില്ല.  ഭൂപടങ്ങളും പുരാരേഖകളുമായി പാർട്ടി യോഗത്തിൽ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു. ചൈന ഭൂമി കയ്യടക്കില്ല, ഇന്ത്യൻ ബൂർഷ്വ ഭരണകൂടം അത് ചെയ്യും എന്നായി സുന്ദരയ്യ. ആഗോള തൊഴിലാളി വർഗ കടമ. ചൈനയ്‌ക്കൊപ്പം നിൽക്കുക എന്നതാണ് ! ഡാങ്കെ പ്രതിനിധീകരിക്കുന്ന റിവിഷനിസ്റ്റ് ബൂർഷ്വ ദേശീയതയ്ക്ക് കീഴടങ്ങരുതെന്ന് സുന്ദരയ്യ ഗ്രൂപ്പ് ശഠിച്ചു. സുന്ദരയ്യയെ ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, ഹർകിഷൻ സിങ് സുർജിത്, സി എച്ച് കണാരൻ തുടങ്ങിയവർ അനുകൂലിച്ചു. ജനറൽ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു. ഭൂപടങ്ങളും പുരാരേഖകളുമല്ല പ്രധാനമെന്ന് സുന്ദരയ്യയെയും വിമർശിച്ചു. സോവിയറ്റ് പാർട്ടിയെ ചൈനീസ് പാർട്ടി എതിർക്കുന്നത്, ആഗോള കമ്യൂണിസത്തിന് നന്നല്ല എന്ന് ഇന്ത്യൻ പാർട്ടി അവർക്ക് എഴുതാൻ ഘോഷ് നിർദേശിച്ചു. ഘോഷിനെ സി രാജേശ്വര റാവു, ഭവാനി സെൻ, ഭൂപേശ് ഗുപ്ത, സെഡ് എ അഹമ്മദ്, എൻ കെ കൃഷ്ണൻ, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ പിന്താങ്ങി. ഇ എം എസ്, എ കെ ഗോപാലൻ, ജ്യോതി ബസു എന്നിവർ ഒരു പക്ഷത്തും ചേർന്നില്ല.

മീററ്റിൽ ദേശീയ സമിതി യോഗം കലുഷമായി. യോഗത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നു. ഘോഷ് പറഞ്ഞ നിലപാട് വച്ച് യോഗം പ്രമേയം പാസാക്കി. നെഹ്‌റുവിന് സപ്തതി ആശംസ നേർന്ന് മറ്റൊരു പ്രമേയവും പാസാക്കി. 

ഘോഷും ഡാങ്കെയും നെഹ്‌റുവിനെ വെവ്വേറെ കണ്ടു. നെഹ്‌റു അമ്പരപ്പ് പ്രകടമാക്കി. ചൈന ഭൂതർക്കം ഉയർത്തിയത് മറ്റെന്തിനോ വേണ്ടിയാണെന്ന് അദ്ദേഹം ശങ്കിച്ചു. ഇന്ത്യൻ പ്രശ്‍നം ഘോഷ് 1960 ൽ മോസ്‌കോയിൽ, ആഗോള കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചു. അൽബേനിയൻ പാർട്ടി ഒഴികെയുള്ളവർ പിന്താങ്ങി. 1957 ലെ സമ്മേളനം അംഗീകരിച്ച ആഗോള കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്ന് ചൈന വ്യതിചലിച്ചതായി ആരോപണമുണ്ടായി. ചൗ എൻ ലായിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സംഘം ഉറച്ചു നിന്നു. അദ്ദേഹത്തിൻറെ കൂടെ എത്തിയ ഡെങ് സിയാവോ പിങ് തെമ്മാടിയെപ്പോലെ പെരുമാറി. ചൗ എൻ ലായ് ഇന്ത്യയിൽ ചെന്ന് പ്രശ്‍നം തീർക്കാൻ സമ്മേളനം നിർദേശിച്ചു. അത് നടന്നു. പ്രയോജനം ഉണ്ടായില്ല.

തുടർന്നുള്ള രണ്ടു വർഷങ്ങളിൽ, ഇന്ത്യൻ പാർട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടു. വിഭാഗീയതയിൽ പെട്ട് ദേശീയ സമിതിയിൽ ചർച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു.  ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോർട്ട് പരിശോധിക്കാൻ ഡാങ്കെയെ ചുമതലപ്പെടുത്തി. പാർട്ടി കോൺഗ്രസിന് തലേന്ന് റിപ്പോർട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.

ഇന്ത്യൻ നാഷനൽ കോൺഗ്രസും സി പി ഐ യും തമ്മിലുള്ള ബന്ധമായിരുന്നു, ചർച്ച. കോൺഗ്രസിനെ മുച്ചൂടും എതിർക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിർത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന് പി സി ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നിൽക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാൽ ഘോഷ് അവതരിപ്പിച്ച റിപ്പോർട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറൽ സെക്രട്ടറി ഡാങ്കെ -ജോഷി പക്ഷത്തു ചേരാതിരുന്നതിൽ, ഇടതുപക്ഷം സന്തോഷിച്ചു. അതിനാൽ, അവർ ഘോഷിൻറെ റിപ്പോർട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്യാൻ തീരുമാനിച്ചു. പ്രതിനിധി ചർച്ചകളിൽ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.

ഒരു രാത്രി പ്രതിനിധികളോട് ഉടൻ സമ്മേളിക്കാൻ നിർദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ  ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.

ഘോഷിൻറെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു . സമിതിയിൽ അംഗങ്ങൾ 101. ഔദ്യോഗിക പാനൽ അവതരിപ്പിച്ചപ്പോൾ ബഹളമായി. ഇടതിന് മേൽക്കൈ ഉള്ള ബംഗാളിൽ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയിൽ മൂന്നിലൊന്ന് ഇടതു പക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളിൽ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീർപ്പ് പട്ടിക പാസാക്കി. തൽക്കാലം പിളർപ്പ് ഒഴിവായി.കേന്ദ്ര എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തിൽ സമ്മതം ഉണ്ടായില്ല. അതിനാൽ, ഘോഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.

ഒരു മാസം കഴിഞ്ഞ് ആ സമിതികളിലും തിരഞ്ഞെടുപ്പ് നടന്നു. പഴയ ബലാബലം തന്നെ. ഇരു ഗ്രൂപ്പുകളും വെവ്വേറെ പ്രവർത്തിച്ചു. മദ്ധ്യ പക്ഷത്ത് ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ജ്യോതി ബസു, ഇ എം എസ്, എ കെ ഗോപാലൻ, സോഹൻ സിങ് ജോഷ്, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ അണി നിരന്നു.

ചൈന,  ഇന്ത്യൻ അതിർത്തിയിൽ അതിക്രമം തുടർന്നു കൊണ്ടിരുന്നു. ഇത് പാർട്ടിയിലെ ഇടതു പക്ഷത്തെ പാർട്ടിക്കകത്ത് മറ്റൊരു പാർട്ടിയായി വളരാൻ സഹായിച്ചു. ബെയ്‌ജിങിലെ മാവോവാദികളുമായി അവർ ബന്ധം സ്ഥാപിച്ചു. കോൺഗ്രസിനോടും നെഹ്‌റുവിനോടും പുച്ഛം എന്ന നയത്തിൽ യോജിച്ചു. പാർട്ടി പിടിച്ചടക്കുകയായി ലക്ഷ്യം. സി പി ഐ ആസ്ഥാനത്ത് ഘോഷ് അവസാനം നടത്തിയ പത്ര സമ്മേളനത്തിൽ, ചൈനയ്ക്ക് മാർക്സിസത്തിൻറെ കുത്തകയില്ലെന്ന് തുറന്നടിച്ചു.നെഹ്‌റു സാമ്രാജ്യത്വത്തിൻറെ വളർത്തു പട്ടിയാണെന്ന ചൈനീസ് വിമർശത്തോട് ഘോഷ് വിയോജിച്ചു. അങ്ങനെ സി പി ഐ ഔദ്യോഗികമായി ചൈനീസ് വിരുദ്ധമായി.

ഡാങ്കെ 

ഇടതുപക്ഷം ഘോഷിനെതിരെ വൻ പ്രചാര വേല അഴിച്ചു വിട്ടു. ഇടക്കിടെ മോസ്‌കോയ്ക്ക് പോകാൻ ഘോഷ് അസുഖം ഭാവിക്കുകയാണ് എന്നത് വരെ മനുഷ്യത്വ രഹിതമായ പ്രചാരണം എത്തി. 1961 സെപ്റ്റംബർ -ഒക്ടോബറിൽ മോസ്കോയിൽ ചികിത്സയ്ക്ക് പോകാൻ ഘോഷ് അവധി എടുത്തു. എന്നാൽ, ആക്ടിങ് ജനറൽ സെക്രട്ടറിയായ ഇ എം എസ് ആ അവധി റദ്ദാക്കി. മാത്രമല്ല, ഇത് പരിഗണിക്കാതെ റഷ്യയിൽ പോയി മടങ്ങി വന്ന് ഘോഷ് എന്തെങ്കിലും പറഞ്ഞാൽ, അത് സോവിയറ്റ് യൂണിയൻറെ വീക്ഷണമായേ കണക്കിൽ എടുക്കൂ എന്നും ഇ എം എസ് ഘോഷിനെ അറിയിച്ചു. ഘോഷിന് പാർട്ടി സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവ വിളിച്ച് ഇ എം എസിൻറെ നിർദേശം തള്ളാൻ കഴിയുമായിരുന്നു; അത് ചെയ്തില്ല. വിജയവാഡ കോൺഗ്രസിന് ശേഷം, ഇ എം എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയിൽ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറൽ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയിൽ പങ്കെടുത്തില്ല.

1962 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം, ഡാങ്കെ ജനറൽ സെക്രട്ടറി ആകുമെന്ന നിലയിൽ, ഇടതു പക്ഷം, ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ഇ എം എസിനെ നിർദേശിച്ചു. ഡാങ്കെ ജനറൽ സെക്രട്ടറി ആയാൽ പാർട്ടി പിളരുമെന്ന ഭീഷണി ഉണ്ടായി. ഈ സാഹചര്യത്തിൽ, ഡാങ്കെ ചെയർമാൻ, ഇ എം എസ് ജനറൽ സെക്രട്ടറി എന്ന ഒത്തുതീർപ്പിൽ പാർട്ടി എത്തി.

ചൈനയുടെ നുഴഞ്ഞു കയറ്റം കാരണം, വടക്കു പടിഞ്ഞാറ് ഇന്ത്യൻ സൈനിക പോസ്റ്റുകൾ മാറ്റി. ഒരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല. വി കെ കൃഷ്ണ മേനോൻ ചൈനീസ് വിദേശ മന്ത്രി മാർഷൽ ചെൻ യി യെ ജനീവയിൽ കണ്ടു. തങ്ങൾ മക് മഹോൻ രേഖ കടക്കില്ലെന്ന് ചെൻ ഉറപ്പ് നൽകി. ആഗോള രാഷ്ട്രീയമാകട്ടെ, അമേരിക്കയുമായി ബന്ധപ്പെട്ട ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ വട്ടമിട്ടു. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ ചൈന ഈ അവസരം തിരഞ്ഞെടുത്തു. താജില മലയിലെ ഒരു ഏറ്റുമുട്ടൽ അവർ മുതലെടുത്തു. ശ്രീലങ്കൻ സന്ദർശനത്തിൽ ആയിരുന്ന നെഹ്‌റു, "ഞാൻ ചൈനക്കാരെ തൂത്തെറിയാൻ ഉത്തരവ് കൊടുത്തു" എന്നു പറഞ്ഞത്, എരിവ് കൂട്ടി. ചൈന സകല ശക്തിയുമെടുത്ത് ഇന്ത്യയെ ആക്രമിച്ചു.വടക്കു പടിഞ്ഞാറ് ഇന്ത്യൻ സേനയെ തുരത്തിയ ചൈനയുടെ വൻ ആക്രമണം, വടക്കു കിഴക്കായിരുന്നു. മക് മഹോൻ രേഖ കടന്ന് അസമിലെ തേസ് പൂർ വരെ ചൈനീസ് പട്ടാളം എത്തി. 

സി പി ഐ നേതൃത്വം വെട്ടിലായി. വലതു പക്ഷം ആഹ്ളാദിച്ചു. തർക്കം സംസാരിച്ചു തീർക്കാൻ ഇരു രാജ്യങ്ങളോടും സോവിയറ്റ് 'പ്രവദ' മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. ചൈനയോട് പിൻവാങ്ങാൻ പറഞ്ഞില്ല. ചൈന സഹോദര രാജ്യമാണെന്നും ഇന്ത്യ സൗഹൃദ രാജ്യമാണെന്നും 'പ്രവദ' പറഞ്ഞത്, നില വഷളാക്കി. ഇതേ നിലപാട് സ്വീകരിക്കാൻ സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പാർട്ടിയിലെ ഇരു പക്ഷവും മുഖ പ്രസംഗത്തെ സ്വാഗതം ചെയ്‌തു. ഈ മുഖപ്രസംഗം ചെറിയ മാറ്റങ്ങളോടെ പ്രമേയമാക്കാൻ ഇടതു പക്ഷം ദേശീയ സമിതിയിൽ നിർദേശിച്ചു. അമേരിക്കയുടെ മമതയ്ക്കായി നെഹ്‌റു, ചൈനയെ ആക്രമിക്കാൻ സൈന്യത്തോട് നിർദേശിച്ചെന്ന് ഇടതുപക്ഷം പറഞ്ഞു പരത്തി. 

ദേശീയ സമിതി യോഗത്തിന് മുൻപ്, ഇ എം എസ് പത്ര സമ്മേളനം വിളിച്ചു. വിവരം ഡാങ്കെയോട് പറഞ്ഞില്ല. ഓഫിസിലെ ചില സഖാക്കൾ അദ്ദേഹത്തെ അറിയിച്ചു. ചൈനയാണോ ആക്രമണം നടത്തിയതെന്ന് ഇ എം എസിനോട് പത്ര ലേഖകർ ചോദിച്ചു. അപ്പോഴാണ്, ഇ എം എസിൻറെ കുപ്രസിദ്ധമായ പ്രതികരണം ഉണ്ടായത്: "ചൈന അവരുടേതെന്ന് കരുതുന്ന പ്രദേശത്താണ് കയറിയത്, അതിനാൽ, അവരെ സംബന്ധിച്ചിടത്തോളം, അത് അതിക്രമം അല്ല. ഇന്ത്യക്കാർ അവരുടേതെന്ന് കരുതുന്ന പ്രദേശമാണ് പ്രതിരോധിക്കുന്നത്; അതിനാൽ അവരുടേതും അതിക്രമം അല്ല ." 

അപ്പോൾ പത്ര സമ്മേളനം നടക്കുന്ന സ്ഥലത്തെത്തിയ ഡാങ്കെ, ഇ എം എസിനോട് പുച്ഛത്തോടെ ചോദിച്ചു: " അപ്പോൾ, ആ സ്ഥലത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ് ?'.

വിറളി പിടിച്ച  ഇ എം എസ് ഉത്തരത്തിനായി വിക്കുമ്പോൾ, ഡാങ്കെ പ്രഖ്യാപിച്ചു: " ചൈനയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യയുടെ പ്രദേശത്ത് അധിനിവേശം നടത്തി. രാഷ്ട്രം സ്വയം പ്രതിരോധിക്കാനും ചൈനയെ തുരത്താനുമുള്ള നെഹ്രുവിന്റെ ആഹ്വാനത്തിന് ഒപ്പമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി."

മക് മഹോൻ രേഖ കടക്കില്ലെന്ന് ആഗോള തൊഴിലാളി വർഗത്തിന് നൽകിയ ഉറപ്പ് ചൈന ലംഘിച്ചെന്ന് ഡാങ്കെ പറഞ്ഞു. ചൈന കമ്മ്യൂണിസത്തെ വഞ്ചിച്ചു.

ഡാങ്കെയുടെ പ്രഖ്യാപനം കോളിളക്കമുണ്ടാക്കി. സോവിയറ്റ് യൂണിയനെ പ്രതിരോധിക്കുന്നതാണ് കടമ എന്ന കാരണത്താൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറ്റൊരു ഒറ്റിലേക്ക് നയിക്കുകയായിരുന്നു, ഇ എം എസും കൂട്ടരും. ദേശീയ സമിതി യോഗത്തിന് മുൻപ്, ഡാങ്കെ സോവിയറ്റ് പാർട്ടിയോടും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളോടും സംസാരിച്ച് ചൈനീസ് പാർട്ടിക്ക് എതിരെ ഒരു ചരിത്രപരമായ വിമർശം തയ്യാറാക്കി. 'പ്രവദ' മുഖപ്രസംഗത്തോടുള്ള വിയോജിപ്പ് അറിയിച്ചു. പ്രതിലോമപരമായ നെഹ്‌റു സർക്കാരിനെ പുറത്താക്കാൻ ചൈന 'യഥാർത്ഥ' കമ്മ്യൂണിസ്റ്റുകളോട് ആഹ്വാനം ചെയ്തു.

ദേശീയ സമിതി ഡാങ്കെയുടെ നിലപാടിനെ അംഗീകരിച്ചു. എന്നാൽ, ആ നിലപാടിനെ സുന്ദരയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, രണദിവെ തുടങ്ങിയവർ എതിർത്തു. മദ്ധ്യ മാർഗ്ഗത്തിൽ ആയിരുന്നു, ഇ എം എസ്, ഭൂപേശ് ഗുപ്‌ത തുടങ്ങിയവർ. ക്രൂഷ്ചേവ് മാവോയുമായി സംസാരിച്ചെന്ന് സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയെ അറിയിച്ചു, ചൈനീസ് സൈന്യം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ, ചൈനയ്ക്കുള്ള എണ്ണ വിതരണം വിച്ഛേദിക്കുമെന്ന് സോവിയറ്റ് യൂണിയൻ ചൈനയെ അറിയിച്ചു. 'പ്രവദ' അടുത്ത മുഖ പ്രസംഗത്തിൽ, ചൈനയെ വിമർശിച്ചു. ഇടതു പക്ഷത്തിൻറെ ഓമനപ്പുത്രനായ കൃഷ്ണ മേനോന് മന്ത്രി സ്ഥാനം പോയി. രാജ്യത്തെ ഒറ്റിയ ഇടതു പക്ഷത്തിന് മുഖം നഷ്ടപ്പെട്ടു. ആഗോള തലത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ധാർമ്മികതയുടെ മുഖം മൂടിയും അഴിച്ചു വക്കേണ്ടി വന്നു. 

രണദിവെയും ഇ എം എസും 

സ്റ്റാലിന്റെ ക്രൂരതകൾ ക്രൂഷ്ചേവ് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ ധാർമ്മിക തകർച്ചയ്ക്കപ്പുറമായി, ഇടതു പക്ഷത്തിനുണ്ടായ വിശ്വാസ തകർച്ച. ഏതാനും വർഷം കഴിഞ്ഞ് ചൈന നക്സലൈറ്റുകളെ തുണച്ചപ്പോൾ, പാർട്ടിയിലെ ഇടതുപക്ഷം കൂടുതൽ ഇളിഭ്യരായി. 

ഇന്ത്യൻ ഭൂപ്രദേശമോ പൂർവികരുടെ ഭൗതികാവശിഷ്ടമോ ഒന്നുമല്ലായിരുന്നു, ചൈനയുടെ പ്രശ്‍നം; നെഹ്‌റുവിന് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുണ്ടായിരുന്ന തലയെടുപ്പ് തകർക്കേണ്ടിയിരുന്നു. അതിന്, ഇടതുപക്ഷം നിന്നു കൊടുത്തു.

ചൈനീസ് ആക്രമണം, ഇന്ത്യൻ പാർട്ടിയിലെ ഒരു പക്ഷത്തെ നേരിയ തോതിൽ ദേശീയ വാദികളാക്കി' മറു പക്ഷത്തെ മുരടൻ വരട്ടു വാദികളാക്കി. ജനിക്കാത്ത ഭ്രൂണവും മരിച്ച ജഡവും മാത്രമേ തെറ്റ് ചെയ്യാതെയുള്ളൂ എന്ന് ലെനിൻ ഒരിക്കൽ പറഞ്ഞു; ഏറ്റവും കൂടുതൽ തെറ്റുകൾ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ലെനിനും സ്റ്റാലിനും ചൈനയും തെളിയിച്ചു. 

കോൺഗ്രസിനോടുള്ള ബന്ധം പറഞ്ഞാണ് സി പി ഐ 1964 ൽ പിളർന്നതെന്ന് പരക്കെ ധാരണയുണ്ട്. എന്നാൽ, ആ പിളർപ്പിന് യഥാർത്ഥ കാരണം, ചൈനീസ് ആക്രമണവും ചൈനയെ ചൊല്ലി പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര കാരണവുമാണ് എന്ന് ഇവിടെ വിവരിച്ച സംഭവങ്ങളിൽ നിന്ന് തെളിയുന്നു.

പാർട്ടി പിളർപ്പിന് ശേഷം, സി പി ഐ (എം) നേതാക്കളെ ചൈനീസ് ചാരന്മാരായി കണ്ട് അറസ്റ്റ് ചെയ്തു. ഇ എം എസും ജ്യോതി ബസുവും അതിൽ പെട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ, വി എസ് അച്യുതാനന്ദൻ പക്ഷവും ഒ ജെ ജോസഫ് നേതൃത്വം നൽകിയ സി ഐ ടി യു പക്ഷവും കായികമായി ഏറ്റുമുട്ടി. രാഷ്ട്രീയ തടവുകാർക്ക് ഭക്ഷണം പാചകം ചെയ്യാൻ ആഹാര സാധനങ്ങൾ ജയിൽ അധികാരികൾ അവരെ തന്നെ ഏൽപ്പിച്ചിരുന്നു. ഇതിൽ മിച്ചം വന്ന സാധനങ്ങൾ അതിർത്തിയിലെ ഇന്ത്യൻ പട്ടാളത്തിന് സംഭാവന ചെയ്യണമെന്നും ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യണമെന്നും അച്യുതാനന്ദൻ വാദിച്ചു. ഇതിനെ ചൊല്ലിയായിരുന്നു, അടി. വലതു പക്ഷത്ത് അല്ലാത്ത അച്യുതാനന്ദന് ദേശാഭിമാനം ഉണർന്നത് എങ്ങനെ എന്ന് വ്യക്തമല്ല.

ഇവർ ജയിൽ മുക്തരായ ശേഷം, തലശ്ശേരിയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജോസഫിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് നീക്കി. ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത്, കെ ആർ ഗൗരിയമ്മ ആയിരുന്നു. അതായിരുന്നു, അച്യുതാനന്ദൻ നേരിട്ട ആദ്യ നടപടി.

ചൈനയെ  തൊട്ടാൽ പ്രശ്നമാണ്. അത്, എസ് രാമചന്ദ്രൻ പിള്ളയ്ക്ക് മനസ്സിലാകാത്തത്, 'ചുരുളി' യുടെ ഇക്കാലത്തും അദ്ദേഹത്തിൻറെ മനസ്സിൽ 'ജീവിതനൗക' ഓടുന്നത് കൊണ്ടാണ്.

_____________________________

1. ഓക്സ്ഫഡിൽ പഠിച്ച ദേവകി പണിക്കർ, വിവാഹത്തിന് മുൻപ്, പണിക്കർ ചൈനയിൽ സ്ഥാനപതി ആയിരിക്കെയാണ്, അവിടെ പോയത്. കമ്മ്യൂണിസത്തിൽ ആകൃഷ്ടയായി കേരളത്തിൽ പ്രവർത്തിക്കാൻ താല്പര്യപ്പെട്ട ദേവകിയെ, അതിനായി പണിക്കർ, ഡൽഹിയിൽ എ കെ ഗോപാലനെ ഏൽപിച്ചു. എ കെ ജി ക്കൊപ്പം കേരളത്തിൽ എത്തി, എം എൻ ഗോവിന്ദൻ നായരുമായി പ്രണയത്തിലായി. 1952 ഫെബ്രുവരി 29 നായിരുന്നു, വിവാഹം.

© Ramachandran 






Wednesday 12 June 2019

സമരകാലത്തെ കമ്മ്യൂണിസ്റ്റ് ചാരപ്പണി

പി സി ജോഷി ബ്രിട്ടീഷ് ചാരൻ 


ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി. ജോഷി ബ്രിട്ടീഷ് ചാരനായിരുന്നു എന്നതിന്, ന്യൂദല്‍ഹി ദേശീയ ആര്‍ക്കൈവ്‌സില്‍ നിരവധി രേഖകളുണ്ട്. അതിനാല്‍, ഭാരത സ്വാതന്ത്ര്യസമരത്തെ പാര്‍ട്ടി ഒറ്റിയതില്‍ അദ്ഭുതത്തിന് അവകാശമില്ല.


ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ജോഷി, 'സ്വാതന്ത്ര്യത്തിലേക്ക് മുന്നോട്ട്' എന്ന ലഘുലേഖ ഇറക്കിയിരുന്നു. ദേശാഭിമാനവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും കൂട്ടിക്കെട്ടാനുള്ള ശ്രമമായിരുന്നു ലഘുലേഖയിലെങ്കിലും, സംഗതി സ്വാതന്ത്ര്യസമരത്തിനെതിരാണെന്നു ജനം കണ്ടു. ബ്രിട്ടന്‍ ഭാരതം വിടണമെന്ന് ആവശ്യപ്പെട്ടുള്ള ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഒറ്റുകൊടുക്കാനുള്ള സഹായം തേടി, ജോഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് കത്തെഴുതി. 


സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുള്ള അനാക്രമണ സന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി, ഭാരതത്തെ കൈവിട്ട് റഷ്യയുടെ കൂടെയായി; ബ്രിട്ടന്റെ കൂടെയായി. രണ്ടാംലോക യുദ്ധം പാര്‍ട്ടിക്ക്, ജനകീയ യുദ്ധമായി. പാര്‍ട്ടിക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം, പ്രധാനമല്ലാതായി. ഭാരതത്തിന്റെ സ്വാതന്ത്ര്യം നീട്ടിവച്ച് റഷ്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നതായി, പാര്‍ട്ടി നയത്തിന്റെ സത്ത. റഷ്യന്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ആ രാജ്യത്തിനു ബ്രിട്ടന്റെ സഹായം വേണ്ടിയിരുന്നു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെക്കാള്‍ വലുതായ ഒരു സ്വാതന്ത്ര്യ ലക്ഷ്യമായിരുന്നു മുന്നില്‍ എന്നു സിദ്ധാന്തിക്കാമെങ്കിലും, അങ്ങനെ ജോഷി, സിദ്ധാന്തിച്ചെങ്കിലും, അതു വിലപ്പോയില്ല.


സുഭാഷ് ചന്ദ്രബോസിനെ, ജപ്പാന്റെ കാവല്‍ നായയായി പാര്‍ട്ടി കാര്‍ട്ടൂണുകളില്‍ വരച്ചു. ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി എന്നിവരെ, ജപ്പാന്റെ അഞ്ചാം പത്തികളായി വിവരിച്ചു. ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തെ എതിര്‍ത്തെങ്കിലും, തീവ്രവാദികളായ ദേശാഭിമാനികളുടെ നടപടികളെ അട്ടിമറികളായി മുദ്രകുത്തി. ഒരു ദേശീയ സര്‍ക്കാരിനുവേണ്ടി പാര്‍ട്ടി വാദിച്ചെങ്കിലും, ആദ്യം ദേശീയൈക്യം വേണമെന്നു വാശിപിടിച്ചു. ജനം ബ്രിട്ടന്റെ യുദ്ധസന്നാഹത്തെ സഹായിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ദേശീയൈക്യം, മുസ്ലിംലീഗുമായുള്ള ഐക്യമായി ചുരുങ്ങുന്ന നിലവന്നു. ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. 

ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു.


ലങ്കാഷറില്‍ പിറന്ന ഹാരി പൊളിറ്റ് (1890-1960) ഒരു കൊല്ലന്റെ സഹായിയായിരുന്ന സാമുവലിന്റെയും നെയ്ത്തുകാരി മേരി ലൂയിസയുടെയും മകനായിരുന്നു. സോഷ്യലിസത്തിന്റെ പാഠങ്ങള്‍, ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന അമ്മയില്‍നിന്നാണ് കിട്ടിയത്. മൂന്നു സഹോദരങ്ങള്‍ കുഞ്ഞുന്നാളില്‍ ദാരിദ്ര്യത്തില്‍ മരിച്ചത് ഹാരിയില്‍ നിറഞ്ഞുനിന്നു. 13-ാം വയസ്സില്‍ പഠനം നിന്നു. 1920 കളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനിലുണ്ടായപ്പോള്‍ അതില്‍ അംഗമായി. രജനി പാമെദത്തിന്റെ സ്വാധീനത്തില്‍ അമര്‍ന്നു-ഇരുവരും നീണ്ടകാലം സുഹൃത്തുക്കളായിരുന്നു. 1939 സെപ്തംബറില്‍ ജര്‍മനിക്കെതിരെ ബ്രിട്ടന്‍ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍, കോമിന്റേണ്‍ ലൈനിനെതിരെ, ഹാരി അതിനെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. രജനി പാമെദത്ത് പകരം വന്നു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, ഹാരി പൊളിറ്റ്, സ്ഥാനത്തു തിരിച്ചെത്തി. റഷ്യ പറയുന്ന പല കാര്യങ്ങളും അദ്ദേഹം ചെയ്തുകൊണ്ടിരുന്നു; സ്റ്റാലിന്റെ കാലത്തെ കൂട്ടക്കൊലകള്‍ മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെ. പത്രപ്രവര്‍ത്തകനും സൈദ്ധാന്തികനുമായിരുന്നു, രജനി പാമെദത്ത് (1896-1974). 


ഇന്ത്യന്‍ ഡോക്ടറായ ഉപേന്ദ്ര ദത്തിന്റെയും സ്വീഡിഷ് വംശജയായ അന്നാ പാമെയുടെയും മകനായി, കേംബ്രിജില്‍ ജനിച്ചു; അന്നയുടെ മൂത്ത അമ്മായിയുടെ മകനായിരുന്നു, പില്‍ക്കാലത്ത് സ്വീഡിഷ് പ്രധാനമന്ത്രിയായ ഒലോഫ് പാമെ. രജനി, 1922 ല്‍ ഫിന്നിഷ് എഴുത്തുകാരി ഹെല്ലാവു വോലിജോക്കിയ വിവാഹം ചെയ്തു. ഹാരി പൊളിറ്റ് ബ്രിട്ടന്‍ രണ്ടാംലോക യുദ്ധത്തില്‍ പങ്കാളിയായതിനെ പിന്തുണച്ചപ്പോള്‍, സ്റ്റാലിന്റെ ലൈന്‍ മുന്നോട്ടു നീക്കി, ഹാരിയെ രാജിവയ്പ്പിക്കുകയായിരുന്നു, രജനി. ചെക്കോസ്ലോവാക്യയെ 1968 ല്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോഴും രജനി, പിന്തുണച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പ്രതിവര്‍ഷം 15,000 പൗണ്ട് സോവിയറ്റ് പാര്‍ട്ടി നല്‍കിയിരുന്നതായി, ചരിത്രകാരനായ ജെഫ് ആന്‍ഡ്രൂസ്, 'എന്‍ഡ് ഗെയിംസ് ആന്‍ഡ് ന്യൂ ടൈംസ്: ദ ഫൈനല്‍ ഇയേഴ്‌സ് ഓഫ് ബ്രിട്ടീഷ് കമ്യൂണിസം 1964-1991' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാരിയും രജനിയും ചാരന്മാരായിരുന്നു, എന്നര്‍ത്ഥം.


ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍, രണ്ടുമാസം ഹാരി പൊളിറ്റും രജനിയും സ്റ്റാലിന്റെ തിട്ടൂരം കാക്കുകയായിരുന്നു. ജൂണില്‍ ആക്രമണമുണ്ടായശേഷം, സെപ്തംബറില്‍, ബ്രിട്ടനെ പിന്തുണയ്ക്കാന്‍ രജനിയുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്ന്, ഡിസംബറിലായിരുന്നു, ഹാരിയുടെ ജനകീയ യുദ്ധ സിദ്ധാന്തം, പാര്‍ട്ടിയുടെ 54-ാം കത്തായി പാര്‍ട്ടിക്കുള്ളില്‍ വിതരണം ചെയ്തത്. സോവിയറ്റ് യൂണിയനാണ്, സ്വാതന്ത്ര്യത്തിന്റെ കോട്ട; അതു കാക്കുകയാണ്, ലോകമാകെ പുരോഗതിയും അതിജീവനവും കാക്കുന്ന ജനങ്ങളുടെ കടമ. നമ്മുടെ ശത്രുവിന്റെ ശത്രുവുമായി കൈകോര്‍ക്കുക എന്ന സുഭാഷ് ചന്ദ്രബോസിന്റെ തന്ത്രത്തെ പാര്‍ട്ടി പിച്ചിച്ചീന്തി. ബോസിന്റെ ദേശാഭിമാനത്തെ പാര്‍ട്ടി ചോദ്യം ചെയ്തു. ജപ്പാന്റെ ഏജന്റായി മുദ്രകുത്തി. പെരിന്തല്‍മണ്ണയിലിരുന്ന്, ചെറുകാട് ഗോവിന്ദ പിഷാരടി എന്ന കമ്യൂണിസ്റ്റ്, ജാപ്പ് വിരുദ്ധ പാഠകത്തില്‍ എഴുതി: നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി. 


സുഭാഷ് ചന്ദ്രബോസിനെ മാത്രമല്ല, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായ ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി, മധുലിമായെ, അശോക് മേത്ത, അച്യുത് പട്‌വര്‍ധന്‍, റാം മനോഹര്‍ ലോഹ്യ എന്നിവരെയും പാര്‍ട്ടി ജപ്പാന്റെ ചെരുപ്പുനക്കികളാക്കി. നെഹ്‌റുവുമായി ദീര്‍ഘചര്‍ച്ചയ്ക്കുശേഷം, ഗാന്ധി, കോണ്‍ഗ്രസിന്റെ നിലപാടെടുത്തു: ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്നത്, സ്വതന്ത്ര ഭാരതത്തിനായിരിക്കും. ജപ്പാന്‍ സേന മലയ, തായ്‌ലന്‍ഡ്, ബര്‍മ എന്നിവ കടന്ന് ഭാരതത്തിലേക്കു വരുമെന്നായപ്പോള്‍, കമ്യൂണിസ്റ്റ് നിലപാടിനടുത്ത സമീപനമാണ്, നെഹ്‌റുവിനുണ്ടായത്. ജപ്പാനൊപ്പം ബോസ് അതിര്‍ത്തി കടന്നാല്‍, താന്‍ വാളെടുത്തു പയറ്റുമെന്ന്, നെഹ്‌റു പറഞ്ഞു. ജപ്പാന്‍ മുന്നേറുമ്പോള്‍, ബ്രിട്ടന്‍ യുദ്ധത്തിനുശേഷം സ്വാതന്ത്ര്യം നല്‍കുമെന്നോ അതിനുമുന്‍പ് സ്വയംഭരണം നല്‍കുമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ്, ക്വിറ്റിന്ത്യാ പ്രസ്ഥാനം ഉണ്ടായത്. 


സ്വതന്ത്ര ഭാരതം അഥവാ ദേശീയ സര്‍ക്കാരുണ്ടായാല്‍ സഖ്യശക്തികള്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാട് സമ്മതിച്ചുകൊണ്ടുതന്നെ, നെഹ്‌റുവിനെ ഗാന്ധി വശത്താക്കി. സോവിയറ്റ് യൂണിയനും ചൈനയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ക്വിറ്റിന്ത്യാ പ്രമേയത്തില്‍ ഇതെല്ലാം വന്നു. രണ്ടു കാരണങ്ങളാല്‍, കമ്മ്യൂണിസ്റ്റുകള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഒന്ന്: ക്വിറ്റിന്ത്യാ സമരം, അച്ചുതണ്ടു ശക്തികളെ സഹായിക്കുന്നു എന്ന തോന്നലുളവാക്കും. രാജ്യാന്തര പ്രതിഷേധമുളവാക്കാതെ, ബ്രിട്ടന് കോളനികളെ അടിച്ചമര്‍ത്താന്‍ ഇതുവഴിവയ്ക്കും. രണ്ട്: കോണ്‍ഗ്രസ് മുസ്ലിംലീഗുമായി വഴക്കൊഴിവാക്കി, ദേശീയ സര്‍ക്കാരിന്, ഐക്യത്തോടെ ആവശ്യം ഉന്നയിക്കണം. അതാണ്, ദേശീയ പ്രതിരോധത്തിന് ഉടനെ വേണ്ടത്. യുദ്ധം കഴിഞ്ഞ് സ്വതന്ത്രഭാരതം, ഭിന്നദേശീയതകളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കണം. 


ഇതുവച്ച്, എഐസിസിയിലെ കമ്യൂണിസ്റ്റ് അംഗങ്ങള്‍ ക്വിറ്റിന്ത്യാ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു. എതിര്‍ത്തുകൊണ്ടു കമ്മ്യൂണിസ്റ്റുകള്‍ കൈപൊക്കിയപ്പോള്‍, ഗാന്ധി പറഞ്ഞു: ''നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക; എന്നെപ്പോലെ വിശ്വാസദാര്‍ഢ്യമുള്ളവരാണ് നിങ്ങളുമെന്ന് എല്ലാവരും കാണട്ടെ.'' 


''നിര്‍ണായക ഘട്ടത്തില്‍ നിങ്ങള്‍ തെറ്റു ചെയ്തു'' എന്ന് ഗാന്ധി, അവരോടു പറഞ്ഞു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്തതിനൊപ്പം, കമ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെയും എതിര്‍ത്തു. പണിമുടക്കുകള്‍ നിര്‍ത്തിവച്ച്, ഉല്‍പ്പാദനം കൂട്ടുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന് ബി.ടി. രണദിവെ ആജ്ഞയിറക്കി. 


ബംഗാളില്‍ പാര്‍ട്ടി 1943 ല്‍ ബംഗാള്‍ ക്ഷാമത്തിന്റെ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിച്ചു. റോഡുപണി, ചെറിയ അണക്കെട്ടു പണി, കൈത്തൊഴിലുകാരുടെ സഹകരണ സംഘങ്ങള്‍ കെട്ടിപ്പൊക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘടന, ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്നിങ്ങനെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍, വെട്ടുകിളി ശല്യത്തെപ്പറ്റി മുഖപ്രസംഗം എഴുതുന്ന അതേ, ലാഘവം. കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ 1944 ല്‍ കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ സോമനാഥ് ലാഹിരിയെക്കൊണ്ട്, ജനകീയ യുദ്ധസിദ്ധാന്തം പ്രസംഗിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ വിവരണം, മൊഹിത് സെന്‍-ന്റെ 'എ ട്രാവലര്‍ ആന്‍ഡ് ദ റോഡ്' എന്ന ആത്മകഥയില്‍ കാണാം. കൊല്‍ക്കത്തയില്‍ നിറഞ്ഞുകവിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിട്യൂട്ട് ഹാളില്‍, തടിച്ചുകൂടിയ ജനം, ലാഹിരിയുടെ പ്രസംഗം തടസപ്പെടുത്താന്‍, തുടര്‍ച്ചയായി കൈയടിച്ചു. സംഘാടകര്‍ നിരാശരായി.


പക്ഷേ, ലാഹിരി, മൈക്കിനടുത്തെത്തി, പി.ബി. ഷെല്ലി എന്ന ഇംഗ്ലീഷ് കവിയെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന് സദസ്സിനോടു ചോദിച്ചു. അദ്ദേഹത്തിന്റെ ചില കവിതകള്‍ സിലബസിലുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു. എങ്കില്‍, ആ കവിയെപ്പറ്റി സംസാരിക്കാം എന്നായി, ലാഹിരി. സദസ്സ് ശാന്തമായി. 40 മിനുട്ട് ഷെല്ലിയെപ്പറ്റി പ്രസംഗിച്ച ലാഹിരി, അവസാനത്തെ പത്തുമിനുട്ട്, ജനകീയ യുദ്ധത്തിലേക്ക് കടന്നു. ഭഗത്‌സിങ്ങിനൊപ്പവും ചിറ്റഗോങ് കലാപത്തിനൊപ്പവും നിന്ന നായികാ നായകന്മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും, പാര്‍ട്ടി ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. നെഹ്‌റു പിന്നീട് പറഞ്ഞപോലെ, ക്വിറ്റിന്ത്യാ സമരകാലത്ത്, കമ്യൂണിസ്റ്റുകള്‍, വേലിക്കപ്പുറത്തായിരുന്നു. അച്യുതാനന്ദന്‍ വേലിക്കകത്തായതു പിന്നീടാണ്! 


പിന്നെയും കാലം കഴിഞ്ഞാണ്, എസ്.എ. ഡാങ്കെ, എസ്.വി. ചിതാലെ തുടങ്ങിയ നേതാക്കള്‍ ക്വിറ്റിന്ത്യാ സമരത്തിലെ പാര്‍ട്ടി നിലപാടിന് എതിരായിരുന്നു, എന്നു വ്യക്തമായത്. കോണ്‍ഗ്രസുമായുള്ള ഭിന്നത മാറ്റിവച്ച്, തൊഴിലാളികളെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ അണിനിരത്തണം എന്നാവശ്യപ്പെട്ട്, സര്‍ദാര്‍ പട്ടേല്‍ തന്നെ, ശങ്കര്‍റാവു ദേവിനെ, കമ്യൂണിസ്റ്റ് നേതാവായ എസ്.ജി.സര്‍ദേശായിയുടെ അടുത്തേക്ക് അയച്ചു; ആ ദൗത്യത്തെ പാര്‍ട്ടി നിരാകരിച്ചു. അന്‍പതുകളുടെ മധ്യത്തില്‍, ജനകീയ യുദ്ധസിദ്ധാന്തവും സുഭാഷ് ചന്ദ്രബോസിനെതിരായ വാക്ക് ഛര്‍ദിയും ജയപ്രകാശിനും മറ്റുമെതിരായ വിഷം വമിക്കലും തെറ്റായിരുന്നുവെന്നു പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി, സോവിയറ്റ് യൂണിയനുവേണ്ടി വാദിച്ചതോ? 1950 ല്‍ തന്നെ കണ്ട പാര്‍ട്ടി പ്രതിനിധി സംഘത്തോട് സ്റ്റാലിന്‍ പറഞ്ഞത്, ഭാരതത്തിലെ പാര്‍ട്ടി, സ്വന്തം കാര്യം നോക്കണമായിരുന്നു, എന്നാണ്. ആദ്യം വര്‍ഗം, പിന്നെ മതി രാജ്യം എന്ന ഇന്ത്യന്‍ പാര്‍ട്ടി കൂറ് ചൈന, യുഗോസ്ലാവിയ പാര്‍ട്ടികള്‍ ഒഴിച്ചുള്ളവയെല്ലാം, പങ്കിട്ടിരുന്നു. ഈ കൂറാണ്, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിലപാടറിയിച്ച ഹാരി പൊളിറ്റിന്റെ കത്തിനെക്കാള്‍, പാര്‍ട്ടിയെ വഴിതെറ്റിച്ചത്.



© Ramachandran

     


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...