Showing posts with label ഖിലാഫത്ത്. Show all posts
Showing posts with label ഖിലാഫത്ത്. Show all posts

Thursday 17 September 2020

ഗാന്ധി,കോഴിക്കോട് പ്രസംഗം,1920

ഖിലാഫത്തിനൊപ്പം നിൽക്കുക 

ഗാന്ധിയും ഷൗക്കത്ത് അലിയും തിരുച്ചിയിൽ നിന്ന് തീവണ്ടിയിൽ 1920 ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോഴിക്കോട്ട് എത്തിയത്.ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ മാലയിട്ട് സ്വീകരിച്ചു.ക്രോസിൻ മൊത്ത വിൽപ്പനക്കാരൻ ശ്യാംജി സുന്ദർ ദാസിൻറെ ( കല്ലാജി ബാജു ) ഗുജറാത്തി സ്ട്രീറ്റിലെ വീട്ടിൽ താമസിച്ചു.വി ആർ കൃഷ്ണയ്യരുടെ പിതാവ് വി വി രാമയ്യരായിരുന്നു വെള്ളയിൽ ബീച്ചിൽ വൈകിട്ട് ആറരയ്ക്ക് നടന്ന സമ്മേളനത്തിൽ താലൂക്ക് ബോർഡിന് വേണ്ടി സ്വാഗതം പറഞ്ഞത്.ഹൈക്കോടതി വക്കീൽ കെ പി രാമൻ മേനോൻ ആധ്യക്ഷ്യം വഹിച്ചു.കെ മാധവൻ നായർ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.കെ പി രാമൻ മേനോൻ മലബാർ ജനതയ്ക്ക് വേണ്ടി 2500 രൂപയുടെ ചെക്ക് ഖിലാഫത്ത് നിധിയിലേക്ക് വേണ്ടി ഷൗക്കത്ത് അലിക്ക് നൽകി.കൂടുതൽ പ്രതീക്ഷിച്ച അലിക്ക് ഇത് തൃപ്തി നൽകിയില്ലെന്ന് The Source Material for a History of the Freedom Movement in India വാല്യം മൂന്ന്,ഭാഗം ഒന്ന് പേജ് 318 -19 ൽ കാണുന്നു.

ഗാന്ധിയുടെയും അലിയുടെയും ഈ സന്ദർശനത്തിന് ശേഷമാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശക്തിപ്പെട്ട് മാപ്പിള ലഹളയിൽ കലാശിച്ചത്.നിസ്സഹകരണ പ്രസ്ഥാനത്തിന് വലിയ പിന്തുണയുണ്ടായിരുന്നില്ല;പി മൊയ്തീൻ കുട്ടിയെപ്പോലെ മത ഭ്രാന്തന്മാരായ മാപ്പിള യുവാക്കളും കെ മാധവൻ നായർ,ഗോപാല മേനോൻ,പി അച്യുതൻ തുടങ്ങിയ കേസില്ലാ വക്കീൽമാരായിരുന്നു ഇതിൻറെ കൂടെയുണ്ടായിരുന്നത് എന്ന് ആ പുസ്തകത്തിൽ പറയുന്നു.ഗാന്ധിയും അലിയും 19 ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിൻ മിക്കവാറും സ്റ്റേഷനുകളിൽ നിർത്തി.തലശ്ശേരിയിലും കണ്ണൂരിലും ഉത്സാഹം കണ്ടു.വടകരയും തളിപ്പറമ്പ് അത് കണ്ടില്ല.കണ്ണൂരിൽ 500 രൂപ കിട്ടിയപ്പോൾ അത് പോരെന്നായി അലി.20 ന് മടക്കയാത്രയിൽ ഗാന്ധിയെ കാണാൻ സ്റ്റേഷനുകളിൽ ആളുണ്ടായില്ല.

1920 ഓഗസ്റ്റ് 18 ന് കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഗാന്ധി നടത്തിയ പ്രസംഗം:

നിസ്സഹരണത്തിൻറെ സത്ത അറിഞ്ഞാൽ നാം വിജയിക്കും.ഇന്ത്യക്കാരുടെ സഹകരണം കൊണ്ടാണ്,ആയുധ ബലം പ്രയോഗിച്ചല്ല ബ്രിട്ടൻ ഇന്ത്യയെ ഭരിക്കുന്നതെന്ന് ബർമയിലെ ലഫ് ഗവർണർ ഞങ്ങളോട് പറയുകയുണ്ടായി.അറിഞ്ഞോ അറിയാതെയോ സർക്കാർ ജനത്തോട് ചെയ്യുന്ന തെറ്റുകൾക്കുള്ള പരിഹാരം അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.നാം ആ സർക്കാരിനോട് സഹകരിക്കുവോളം ആ തെറ്റിൽ നമ്മളും പങ്കാളികൾ ആയിരിക്കും.തങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി സർക്കാർ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ ഒരു പ്രജയും സഹിക്കില്ല.ഇന്ത്യ സർക്കാരും സാമ്രാജ്യത്വ സർക്കാരും ഇന്ത്യയോട് ഇരട്ട തെറ്റ് ചെയ്തതായി ഞാൻ ഈ സമ്മേളനത്തെ അറിയിക്കുന്നു.സ്വന്തം അവകാശങ്ങൾ,ഉത്തരവാദിത്തങ്ങൾ,കടമകൾ എന്നിവയെപ്പറ്റി ബോധമുള്ള ആത്മാഭിമാനമുള്ള ഒരു ജനതയാണ് നാം എങ്കിൽ,ഈ രണ്ടു സർക്കാരുകളും അടിച്ചേൽപ്പിച്ച അപമാനങ്ങൾ നാം സഹിക്കേണ്ടതില്ല.70 ലക്ഷം മുസ്ലിംകൾ ഹൃദയത്തോട് ചേർത്ത മത വികാരങ്ങളെ അവർ വ്രണപ്പെടുത്തി.


ഖിലാഫത്ത് പ്രശ്‍നം ഞാൻ സവിശേഷമായി പഠിച്ചു.മുസ്ലിം വികാരം എനിക്കറിയാം.ഖിലാഫത്ത് പ്രശ്നത്തിൽ ബ്രിട്ടൻ മുസ്ലിം വികാരത്തെ ഹനിച്ചു എന്ന് ഞാൻ പ്രഖ്യാപിക്കുന്നു.ഇതിന് മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല.അവരോട് ഞാൻ നിസ്സഹകരണ സുവിശേഷം പ്രസംഗിച്ചു,അവർ സ്വീകരിച്ചു.അതല്ലെങ്കിൽ ഇവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നു.രക്തച്ചൊരിച്ചിൽ അവരുടെ പ്രശ്‍നം പരിഹരിക്കില്ല.ഹൃദയത്തിൽ മുറിവേറ്റ ഒരാൾ ക്ഷുഭിതനാകുമ്പോൾ എന്ത് ചെയ്യും എന്ന് പറയാനാവില്ല.ഇതാണ് ഖിലാഫത്തിനെപ്പറ്റി പറയാനുള്ളത്.

ഞാൻ നിങ്ങളെ വടക്ക് പഞ്ചാബിലേക്ക് കൊണ്ട് പോകുന്നു.പഞ്ചാബിൽ ഇരു സർക്കാരുകളും എന്താണ് ചെയ്തത് ? അമൃത് സറിലെ ജനത്തിന് കുറച്ചു കാലത്തേക്ക് സമനില തെറ്റി എന്ന് ഞാൻ സമ്മതിക്കുന്നു.ക്രൂരമായ ഭരണം കാരണമാണ് അവർക്ക് ഭ്രാന്തെടുത്തത്.ഒരു ഭ്രാന്തും നിരപരാധികളുടെ രക്തം ചിന്തുന്നതിന് ന്യായമല്ല.അതിന് വലിയ വില കൊടുക്കേണ്ടി വന്നു.പഞ്ചാബിന് നൽകിയ ശിക്ഷ സംസ്കാരമുള്ള ഒരു സർക്കാരിനും ചേർന്നതല്ല.നിരപരാധികളെ വ്യാജ വിചാരണ ചെയ്ത് ജീവപര്യന്തം തടവിലിട്ടു.പിന്നീട് നൽകിയ മോചനത്തിന് വിലയില്ലാതായി.ഒന്നുമറിയാത്ത നിരായുധരെ ഒരു മുന്നറിയിപ്പുമില്ലാതെ കൂട്ടക്കൊല ചെയ്തു.ഒരാളോടും ഒരു കുറ്റവും ചെയ്യാത്ത ജാലിയൻ വാലാബാഗിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തി.മാനഭംഗം എന്നത് കൊണ്ട് ഞാൻ എന്താണ് ഉദ്ദ്യേശിച്ചതെന്ന് നിങ്ങൾ അറിയണം.അവരുടെ മുഖപടം ഒരു വടി കൊണ്ട് ഒരു ഓഫിസർ എടുത്തു മാറ്റി.ഒരു തെറ്റും ചെയ്യാത്ത ആണുങ്ങളോട് നിലത്തിഴയാൻ കൽപിച്ചു.ഇതിന് ആരും ഇതുവരെ പകരം ചോദിച്ചില്ല.തീ വയ്‌പും നിരപരാധികളുടെ കൊലയും ശിക്ഷാർഹമാണെങ്കിൽ,ബ്രിട്ടീഷ് സർക്കാർ അവരുടെ ഓഫിസർമാരെയാണ് ശിക്ഷിക്കേണ്ടത്.മനഃപൂർവം ചെയ്ത ഈ തെറ്റുകളെ ബ്രിട്ടീഷ് പ്രഭു സഭ പിന്തുണയ്ക്കുന്ന ഹീനമായ കാഴ്ചയും ഉണ്ടായി.ഇന്ത്യയോട് ചെയ്ത ഈ ഇരട്ട തെറ്റാണ് പരിഹരിക്കേണ്ടത്.അത് അവരുടെ കടമയാണ്.നാം പ്രാർത്ഥിച്ചു,പരാതിപ്പെട്ടു,പ്രമേയങ്ങൾ പാസാക്കി.

മുഹമ്മദ് അലി,സുഹൃത്തുക്കളുടെ സഹായത്തോടെ യൂറോപ്പിൽ നീതിക്കായി കാക്കുകയാണ്.പൗരുഷത്തോടെ അദ്ദേഹം ഇസ്ലാമിന് വേണ്ടി,ഇന്ത്യൻ മുസ്ലിമിന് വേണ്ടി വാദിച്ചു.അവ ബധിര കര്ണങ്ങളിൽ പതിച്ചു.ഫ്രാൻസും ഇറ്റലിയും ഇസ്ലാമിനോട് അനുതാപം കാട്ടിയെന്നും ബ്രിട്ടീഷ് മന്ത്രിമാർ എതിരാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് മന്ത്രിമാരും ഇന്ത്യൻ ഭരണകർത്താക്കളും വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.ജനവികാരത്തെ മയപ്പെടുത്താൻ ഇച്ഛയോ ആഗ്രഹമോ ഇല്ല.ഈ ഇരട്ടത്തെറ്റ്‌ പരിഹരിക്കാൻ നമുക്കൊരു വഴി വേണം.

പടിഞ്ഞാറൻ ലോകത്തിൻറെ വഴി ഹിംസയാണ്.ഒരു തെറ്റ് നടന്നെന്ന് ന്യായമായോ അല്ലാതെയോ തോന്നിയാൽ അവർ കലാപം നടത്തും.ചോരയൊഴുക്കും.വൈസ്രോയിക്കയച്ച കത്തിൽ ഞാൻ എഴുതിയ പോലെ,ഇന്ത്യൻ ജനതയിൽ പാതിയും ഹിംസയിൽ വിശ്വസിക്കുന്നില്ല.ബാക്കി പാതി ദുര്ബലരാണ്.എന്നാൽ ഇന്ത്യയാകെ ദുഖത്തിലാണ്.അതിന് പരിഹാരമായാണ് ഞാൻ നിസ്സഹകരണം മുന്നോട്ട് വയ്ക്കുന്നത്.അത് നിർദോഷവും ഭരണഘടനാപരവും അതേ സമയം ഫലപ്രദവുമാണ്.വേണ്ട പോലെ ചെയ്താൽ വിജയം നേടിത്തരുന്ന മരുന്ന്.അത് ആത്മ ത്യാഗത്തിൻറെ പുരാതന മരുന്നാണ്.

വലിയ തെറ്റ് കാണുന്ന ഇന്ത്യൻ മുസ്ലിംകൾ ആത്മത്യാഗത്തിന് തയ്യാറുണ്ടോ ?സർക്കാരിനെ ജനാഭിലാഷത്തിന് കീഴ്‌പ്പെടുത്താൻ ഏക പരിഹാരം നിസ്സഹകരണമാണ്.ഖിലാഫത്ത് പ്രശ്നത്തിൽ നീതിക്കായി ഇന്ത്യൻ മുസ്ലിംകൾ സർക്കാരിനോട് നിസ്സഹരണം പ്രഖ്യാപിക്കാൻ തയ്യാറുണ്ടെങ്കിൽ,ആ മുസ്ലിം സഹോദരരുമായി സഹകരിക്കേണ്ടത് ഓരോ ഹിന്ദുവിൻറെയും കടമയാണ്.ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തെക്കാൾ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള നിതാന്ത സൗഹൃദം,കാലാതീത പ്രാധാന്യമുള്ളതാണ്.അതിനാൽ ഹിന്ദുക്കൾ മുസ്ലിംകളുമായി ഐക്യത്തിൽ കഴിയാൻ ഇതാണ് നല്ല അവസരം;ഇതു പോലൊന്ന് കിട്ടാൻ നൂറ്റാണ്ട് കാക്കണം.ഈ മഹത്തായ രാജ്യത്തിന് ഖിലാഫത്ത്,പഞ്ചാബ് പ്രശ്നങ്ങളിൽ നിശ്ചയദാർഢ്യമുണ്ടെന്ന് ഇരു സർക്കാരുകൾക്കും മനസ്സിലായാൽ സർക്കാർ നീതി ചെയ്തേക്കാം.

ഇന്ത്യൻ മുസ്ലിം നിസ്സഹകരണത്തിൻറെ ആദ്യഘട്ടത്തിൽ ആത്മാർത്ഥമായി പങ്കെടുക്കണം.സർക്കാരിനോട് നിങ്ങൾ സഹരിച്ചില്ലെങ്കിൽ,അവരിൽ നിന്ന് ഒരു സഹായവും കിട്ടില്ല.ആദരസൂചകമായ സ്ഥാനങ്ങൾ എല്ലാം അപമാനമാണ്.അതിനാൽ ആ സ്ഥാനങ്ങളും അത്തരം പദവികളും വേണ്ടെന്ന് വയ്ക്കണം.സർക്കാരിന് എതിരെ ജന നേതാക്കളുടെ ശക്തമായ നിരാസമായിരിക്കും അത്.വക്കീൽമാർ കോടതികളും വിദ്യാർത്ഥികൾ സർക്കാർ,സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളും ബഹിഷ്കരിക്കണം.സ്‌കൂൾ ബഹിഷ്കരണം ഇന്ത്യയിലെ മധ്യ വർഗ്ഗത്തിൻറെ വിയോജിപ്പ് രേഖപ്പെടുത്തൽ ആയിരിക്കും.

അത് പോലെ പരിഷ്കരിച്ച നിയമസഭകൾ ബഹിഷ്കരിക്കാനും ഞാൻ നിർദേശിച്ചിട്ടുണ്ട്.വോട്ടർമാർ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നില്ലെന്ന് വന്നാൽ അത് ഉറച്ച പ്രഖ്യാപനം ആയിരിക്കും.പട്ടാള,പോലീസ് തെരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കണം.പോലീസായും പട്ടാളക്കാരനായും നാം മെസൊപൊട്ടേമിയയിൽ പോയി ബ്രിട്ടനെ സഹായിക്കേണ്ട.നിസ്സഹകരണത്തിൻറെ ആദ്യ ഘട്ടത്തിലെ അവസാന ഇനം സ്വദേശിയാണ്.അത് സർക്കാരിൽ സമ്മർദം ചെലുത്താനല്ല.ഓരോ പുരുഷൻറെയും സ്ത്രീയുടെയും കുട്ടിയുടെയും ആത്മത്യാഗം കാട്ടാനാണ് അത്.ഇന്ത്യയിൽ നാലിൽ ഒന്നിൻറെയും ആത്മാഭിമാനത്തിന് ക്ഷതം ഏറ്റിരിക്കെ ഇന്ത്യയ്ക്കാകെ നീതി നിഷേധിച്ചിരിക്കെ ജപ്പാനിൽ നിന്നുള്ള സിൽക്കും മാഞ്ചസ്റ്ററിൽ നിന്നുള്ള കാലിക്കോയും ഫ്രാൻസിൽ നിന്നുള്ള കൈത്തറിയും നാം വേണ്ടെന്ന് വയ്ക്കണം.നമ്മുടെ പാവം നെയ്ത്തുകാർ അവരുടെ കുടിലുകളിൽ നെയ്ത വസ്ത്രം മതി.നൂറ്റാണ്ട് മുൻപ്,നമ്മുടെ അഭിരുചി വിദേശ ഉൽപന്നങ്ങളിൽ അല്ലാതിരുന്നപ്പോൾ ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും നെയ്ത വസ്ത്രങ്ങൾ നമുക്ക് മതിയായിരുന്നു.അഭിരുചികളിൽ വിപ്ലവം നടത്തി പുരാതന കാലത്തേക്ക് മടങ്ങിയാൽ ലോകം മുഴുവൻ ത്യാഗത്തിൻറെ മതത്തെ അംഗീകരിക്കും.ഇതാണ് നിസ്സഹകരണത്തിൻറെ ആദ്യഘട്ടം.അത് എളുപ്പമാണ്.

മറ്റ് മൂന്ന് ഘട്ടങ്ങളെപ്പറ്റി ഇപ്പോൾ പറയുന്നില്ല.ആദ്യഘട്ടത്തിൽ മനസ്സുറയ്ക്കട്ടെ.ആദ്യഘട്ടത്തിൽ പ്രവേശിക്കാൻ രണ്ടു കാര്യങ്ങൾ വേണം-അഹിംസയും ആത്മത്യാഗവും.നിസ്സഹകരണത്തിൻറെ മൂല്യം മനസ്സിലാക്കാൻ ഇന്ത്യക്കാർക്ക് ധൈര്യവും വിവേകവും നൽകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.അടുത്ത ഏതാനും ദിവസങ്ങളിൽ കോഴിക്കോട്ട് നിസ്സഹകരണ പ്രവർത്തങ്ങൾ ഉണ്ടാകുമെന്ന് ആശിക്കുന്നു.

( വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്റർ,20 ഓഗസ്റ്റ് 1920 ) 

ഗാന്ധി കേരളത്തിൽ നാല് തവണ കൂടി വന്നു:1925 മാർച്ച് 9 -19,1927 ഒക്ടോബർ 9 -15,25,1934 ജനുവരി 10 -22,1937 ജനുവരി 12 -21.


© Ramachandran 



Friday 11 September 2020

സഹോദരിമാരെ പിച്ചി ചീന്തി 

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 


4.മതസാമ്രാജ്യങ്ങൾ ഇനിയില്ല 


കോഴിക്കോട് സാമൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ,മാപ്പിള ലഹളയിൽ നടന്ന ക്രൂരതകളുടെ ഭാഗം മയപ്പെടുത്തണമെന്ന് തൽപര കക്ഷികൾ വാദിച്ചപ്പോൾ വലിയ പ്രതിഷേധമുണ്ടായി.നടന്ന ക്രൂരതകൾ വൈസ്രോയിയുടെ ഭാര്യയായ ലേഡി റീഡിങിന് മലബാറിലെ സ്ത്രീകൾ അയച്ച സങ്കട ഹർജിയിൽ വിവരിച്ചിരുന്നു.

മലബാറിലെ സ്ത്രീകളുടെ സങ്കട ഹർജി 

ഞങ്ങൾ അടുത്തിടെയുണ്ടായ മാപ്പിള ലഹള എന്ന ഭീകരതയിൽ അക്രമത്തിനിരയായ മലബാറിലെ ഹിന്ദു സ്ത്രീകളാണ്.ഭവതി ഞങ്ങൾക്ക് കാരുണ്യ പൂർവം പരിഹാരം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഞങ്ങളുടെ ദുരിത ജില്ല നിരവധി മാപ്പിള ലഹളകൾ കണ്ടിട്ടുണ്ട്.ഈ ലഹളയുടെ ഭീകരതയ്ക്കും വ്യാപ്തിക്കും ഉദാഹരണങ്ങളില്ല.ക്രൂര മാപ്പിളമാർ കാട്ടിയ അക്രമങ്ങളും ഭീകരതയും വേണ്ട പോലെ അറിഞ്ഞിട്ടുണ്ടാവില്ല.പൈതൃക വിശ്വാസം വിടാൻ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ അംഗഭംഗം വന്ന ജഡങ്ങൾ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു.പലതും പാതി ജീവനുള്ളതായിരുന്നു.ഗർഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു.ഗർഭസ്ഥ ശിശുക്കൾ ചതഞ്ഞ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിന്നു.ഞങ്ങളുടെ ഒക്കത്ത് നിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്ത് ഞങ്ങൾക്ക് മുന്നിൽ കഷണങ്ങളാക്കി.ഭർത്താക്കന്മാരെ,പിതാക്കളെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു.ബന്ധുക്കൾക്കിടയിൽ നിന്ന് ഞങ്ങളുടെ സഹോദരിമാരെ വലിച്ചു കൊണ്ട് പോയി,തിന്മ നിറഞ്ഞ മനസ്സുകൾക്ക് മാത്രം സങ്കൽപ്പിക്കാവുന്ന എല്ലാ വിധവും നാണം കെടുത്തി.ഞങ്ങളുടെ ആയിരക്കണക്കിന് വീടുകൾ കിരാതമായ സംഹാര ബുദ്ധിയോടെ ചാമ്പലാക്കി.ക്ഷേത്രങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾക്ക് മേൽ പശുവിൻറെ കുടൽ മാല ചാർത്തി.പൂമാലകൾ ചാർത്തിയിരുന്ന സ്ഥലമാണ്,അത്.ചില വിഗ്രഹങ്ങൾ തകർത്തു.തലമുറകളായി അധ്വാനിച്ചു നേടിയ സ്വത്ത് കൊള്ളയടിച്ചു.മുൻപ് ധനികരായിരുന്നവരെ ഉപ്പോ മുളകോ വെറ്റിലയോ വാങ്ങാൻ കോഴിക്കോട് തെരുവുകളിൽ യാചകരാക്കി.അരി ദയയോടെ ദുരിതാശ്വാസ ഏജൻസികൾ തന്നു.ഇതൊന്നും കെട്ടു കഥകളല്ല.

ആലീസ്,റീഡിങിൻറെ ഭാര്യ 

കിണറുകളിൽ എല്ലിൻ കൂടുകളാണ്.വീടുകൾ കൽകൂനകളായി.ക്ഷേത്രങ്ങൾ നിലം പൊത്തി.ഇവ തെളിവുകളാണ്.കൊല ചെയ്യുമ്പോഴുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.മരണം ശാന്തി തരും വരെ അത് മുഴങ്ങിക്കൊണ്ടിരിക്കും.വീടുകളിൽ നിന്ന് അടിച്ചിറക്കപ്പെട്ട ഞങ്ങൾ പട്ടിണി സഹിച്ച് അർദ്ധ നഗ്നരായി കാടുകളിൽ അലഞ്ഞു.ഞങ്ങളെ ആ വേട്ടക്കാർ കണ്ടെത്താതിരിക്കാൻ കുഞ്ഞുങ്ങൾ കരയുമ്പോൾ ഞങ്ങൾ വാ പൊത്തി.രക്തദാഹികളായ ക്രൂരന്മാർ ഞങ്ങളെ മതം മാറ്റുമ്പോൾ,ഞങ്ങൾ ആയിരങ്ങൾ ധാർമിക,ആത്മീയ സംഘർഷത്തിൽ അകപ്പെട്ടു.കുലീന കുടുംബങ്ങളിൽ ജനിച്ചു വളർന്ന ഞങ്ങളുടെ ചില സഹോദരിമാരെ ബലമായി മതം മാറ്റി കുറ്റവാളികളായ കൂലികൾക്ക് വിവാഹം ചെയ്ത് കൊടുത്ത അസഹ്യമായ,ആയുഷ്കാല ദുരിതം ഞങ്ങൾക്ക് മുന്നിലുണ്ട്.കഴിഞ്ഞ അഞ്ചുമാസം പുതിയ ഒരു ഭീകര കഥ കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.

ഖിലാഫത്തിൻറെ പേരിൽ അഞ്ചു മാസം നടന്ന കാട്ടു ഭീകരതയാണ് അതിശയോക്തിയില്ലാതെ ഇവിടെ വിവരിച്ചത്.ആയിരക്കണക്കിന് സഹോദരിമാർ അനുഭവിച്ച ദുഃഖം പരിഭവമില്ലാതെ പറയുകയായിരുന്നു.ബലാൽസംഗത്തിന്റെയും ഒറ്റപ്പെടലിൻറെയും വിശദാംശങ്ങളിലേക്ക് പോയിട്ടില്ല.ഭൂതകാലം വേദനയും ആകുലതയുമാണെങ്കിൽ,ഭാവി ഭീതിദവും നിരാശാജനകവുമാണ്.തകർക്കപ്പെട്ട,വിജനമായ ഒരു നാട്ടിലേക്കാണ് പോകേണ്ടത്.ഞങ്ങളുടെ വീടുകൾ കത്തിക്കുകയോ തകർക്കുകയോ ചെയ്തു.വീട് പോറ്റിയിരുന്ന ആണുങ്ങൾ വധിക്കപ്പെട്ടു.സ്വത്ത് കൊള്ളയടിച്ചു.കന്നുകാലികളെ കൊന്നൊടുക്കി.
നഷ്ട പരിഹാരമില്ലാത്ത പുനരധിവാസം നാശവും യാചനയും പട്ടിണിയും ആയിരിക്കും.ജീവിതം വീണ്ടും തുടങ്ങാൻ നന്മയുള്ള സർക്കാർ വേണ്ടത് ചെയ്യില്ലേ ? ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൊല്ലുകയും ഞങ്ങളെ കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്ത ദുഷ്ടരായ ശത്രുക്കൾക്കിടയിൽ പാപ്പരായി ജീവിതം തുടങ്ങാനാണ് പറയുന്നത്.നരകത്തിന് പോലും അഴിച്ചു വിടാൻ കഴിയാത്ത ചെകുത്താന്മാർ.ആ അവശിഷ്ടങ്ങളിലേക്ക് മടങ്ങുന്നത് ആലോചിക്കുമ്പോൾ ചുരുങ്ങിപ്പോകുന്നു.സായുധരായ മാപ്പിളമാരെ ചിതറിച്ചെങ്കിലും,ലഹള പൂർണമായും നീങ്ങി എന്ന് പറയാനാവില്ല.നട്ടെല്ല് പാതി തകർന്ന പാമ്പിനെപ്പോലെയാണ് അത്.വിഷപ്പല്ലിന് ഒന്നും പറ്റിയിട്ടില്ല.കൊത്താനുള്ള ശക്തി കുറഞ്ഞെങ്കിലും,പോയിട്ടില്ല.ഏതാനും ആയിരം മാപ്പിളമാർ കൊല്ലപ്പെട്ടു.ആയിരങ്ങൾ തടവിലായി.എങ്കിലും ആയിരക്കണക്കിന് കലാപകാരികളും കൊള്ളക്കാരും തിന്മ നിറഞ്ഞ മത പ്രബോധകരും മനുഷ്യത്വ ഹീനരായ ചെകുത്താന്മാരും ഇപ്പോഴും വിഹരിക്കുന്നു.ചിലർ ഒളിവിലാണ്.ഭൂരിപക്ഷവും സ്വത്ത് തിരിച്ചെടുക്കാൻ വന്ന പരസ്യമായി ധിക്കാരത്തോടെ, പക പ്രഖ്യാപിച്ച് നടക്കുന്നു.മടങ്ങിയ പലരും കൊല്ലപ്പെട്ടു.

പുനരധിവാസം, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആകരുത്.ഈ ദരിദ്ര സങ്കട ഹർജിക്കാർക്ക് സാമ്പത്തിക സഹായവും രാക്ഷസന്മാരിൽ നിന്ന് സംരക്ഷണവും വേണം.ആ ക്രൂര മതത്തിലെ ആണുങ്ങളിലും പെണ്ണുങ്ങളിലും കുട്ടികളിലും ഭീകരത കുത്തി വച്ചുണർത്തിയിരിക്കുകയാണ്.അവർ അയലത്ത് എപ്പോഴും ഇര പിടിക്കാനുണ്ടാകും.ആകെ ഞങ്ങൾക്ക് ആശ്രയം സർക്കാരിൻറെ നന്മ മാത്രമാണ്.

ഞങ്ങൾക്ക് പകയില്ല.ഒരു ക്രൂര വംശത്തിന്മേൽ സമാനമായ ദുരിതം വിതച്ചാൽ ഞങ്ങളുടെ ദുരിതം കുറയുകയില്ല.കൊലയാളികളെ കശാപ്പ് ചെയ്താൽ മരിച്ചവർ മടങ്ങില്ല. ഞങ്ങൾ അനുഭവിച്ച ഹീനതകൾ മറന്നാൽ ഞങ്ങൾ മനുഷ്യരും ആകില്ല.ആ വംശത്തോട് എന്നും സൗഹൃദം പുലർത്തിയവരാണ് ഞങ്ങൾ.എല്ലാം കൊള്ളയടിക്കപ്പെട്ട ഞങ്ങൾ , അടിച്ചേൽപിക്കപ്പെട്ട ഈ ദാരിദ്ര്യ വേളയിൽ നഷ്ടപരിഹാരം ചോദിക്കാതിരിക്കുന്നത്,കാപട്യമായിരിക്കും.മാപ്പിള വംശത്തിൻറെ മതഭ്രാന്തിനാൽ ഇരകളാക്കപ്പെട്ട ഞങ്ങൾ അങ്ങയുടെ സഹോദരിമാർക്ക് സർക്കാരിൻറെ സംരക്ഷണം ചോദിക്കാതിരിക്കുന്നത് കഴിവുകേടായിരിക്കും .അവർക്ക് ജീവിക്കേണ്ടത് കലാപ ഭൂമിയിലാണ്.ഞങ്ങളുടെ ആഗ്രഹം ചെറുതാണ്:പട്ടിണിയില്ലാതെ ഞങ്ങൾക്കും കുട്ടികൾക്കും ജീവിച്ചു പോകാനുള്ള നഷ്ട പരിഹാരം,കശാപ്പിനും കലാപത്തിനും എതിരെ പട്ടാള സംരക്ഷണം.ഇത് നല്കാനാവുന്നില്ലെങ്കിൽ,അയൽ ദേശത്ത് കുറച്ചു ഭൂമി തന്നാൽ മതി.അവിടെ പ്രകൃതി വേണ്ട വിധം അനുഗ്രഹിച്ചില്ലെങ്കിലും,മനുഷ്യൻറെ ക്രൂരതകൾ ഉണ്ടാവില്ല.
----------------
ഹൃദയഭേദകമായ ഈ ഹർജിയിൽ ഒപ്പിട്ടവരിൽ നിലമ്പൂരിലെ സീനിയർ റാണിയും ഉൾപ്പെടും.നാട് ഭരിച്ചിരുന്ന സമ്പന്ന കുടുംബത്തിൽപ്പെട്ട അവർ തന്നെ ഒപ്പിട്ടത് നടന്ന ക്രൂരതകളുടെ സ്വഭാവവും ഭാവിയെ സംബന്ധിച്ച ആശങ്കകളും  വെളിവാക്കുന്നു.

സാമൂതിരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൻറെ തീരുമാനങ്ങൾ ഇവയാണ്:

താഴെ പറയുന്ന മാപ്പിള ക്രൂരതകൾ ചുരുക്കി കാണാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ യോഗം അപലപിക്കുന്നു.

1 .സ്ത്രീകളുടെ ബലാൽസംഗം 
2.മനുഷ്യരെ ജീവനോടെ തൊലി ഉരിക്കൽ 
3.പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കശാപ്പ് 
4.കുടുംബത്തെ കൂട്ടത്തോടെ ചുട്ടു കരിക്കൽ 
5.ആയിരങ്ങളെ നിർബന്ധമായി മതം മാറ്റൽ,നിരസിച്ചാൽ വധം 
6.പകുതി മരിച്ചവരെ കിണറ്റിലേക്ക് തള്ളൽ.അവർ രക്ഷപെടാൻ മണിക്കൂറുകൾ ശ്രമിച്ച ശേഷം മരണത്തോടെ മോചിതരാകും 
7.കലാപ ദേശങ്ങളിലെ ഹിന്ദു,ക്രിസ്ത്യൻ വീടുകൾ അപ്പാടെ തീയിടൽ.ഇതിൽ മാപ്പിള സ്ത്രീകളും കുട്ടികളും പങ്കെടുത്തു.സ്ത്രീകളെ നഗ്നരാക്കൽ.അമുസ്ലിംകളെ അനാഥരാക്കൽ.
8.ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കലും തകർക്കലും വഴി ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തൽ.ക്ഷേത്ര വളപ്പിൽ ഗോഹത്യ.അവയുടെ കുടൽ മാല വിഗ്രഹങ്ങളിൽ ചാർത്തൽ.ഭിത്തിയിലും മേൽക്കൂരയിലും കൊന്ന പശുക്കളുടെ തലയോട് തൂക്കൽ.
---------------------------------
ക്രൂരതയെപ്പറ്റി ഇതിൽക്കൂടുതൽ എഴുതുന്നില്ല.പുരുഷന്മാരെ രണ്ട് രീതികളിൽ കൂടി പീഡിപ്പിക്കുകയുണ്ടായി -ജീവനോടെ തൊലിയുരിക്കലും അവരെ വെട്ടികൊല്ലും മുൻപ് അവരെക്കൊണ്ട് തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിക്കലും.
അലി സഹോദരർ ജയിലിൽ 1921 സെപ്റ്റംബർ 

മാപ്പിളമാർ പള്ളികളിൽ യോഗം ചേർന്ന് കലാപത്തിന് കോപ്പ് കൂട്ടിയിരുന്നു.അതിനാൽ ഈ ദേശങ്ങളിൽ ഹിന്ദുക്കൾക്ക് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല.ദുരന്തം മാസങ്ങൾ നീണ്ടു.ആയിരക്കണക്കിന് മുസ്ലിംകൾ ബ്രിട്ടീഷ് സേനയാൽ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്കേറ്റു.ആയിരക്കണക്കിന് ഹിന്ദുക്കളെ വെട്ടിക്കൊന്നു.സ്ത്രീകൾ മാനഭംഗത്തിന് വിധേയരായി.ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.മനുഷ്യനെ ജീവനോടെ തൊലി ഉരിച്ചു.കുടുംബങ്ങളെ കൂട്ടത്തോടെ ചുട്ടു കരിച്ചു.മാനം രക്ഷിക്കാൻ സ്ത്രീകൾ കിണറ്റിലേക്ക് സ്വയം ചാടി മരിച്ചു.സ്വന്തം മതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഭീകരതയും അക്രമവും മരണ ഭീഷണിയും വിഘാതമായി.ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയും അദ്ദേഹത്തിൻറെ ഹിന്ദു സുഹൃത്തുക്കളും മലബാറിന് നൽകിയത് ഇതാണ്.

മുസ്ലിം ലീഗ് പ്രസിഡൻറ് മാപ്പിള ക്രൂരതകളെ ന്യായീകരിച്ചത്,അത് ബ്രിട്ടനും ഹിന്ദുക്കൾക്കും എതിരായ യുദ്ധം ആയിരുന്നു എന്നതിനാലാണ്.ഗാന്ധിയും മാപ്പിളമാർക്ക്‌ വേണ്ടി നില കൊണ്ടു.ഇത് അവരുടെ ഡ്യൂപ്പുകൾക്ക് പോലും പിടിച്ചില്ല എന്നത് ആനി ബസന്റിന്റെ ലേഖനത്തിൽ നിന്ന് വ്യക്തമാണ്.ഇത്രയും പറഞ്ഞതിൽ നിന്ന് ഒരാൾക്കും ഖിലാഫത്തിനോട് അനുകമ്പ ഉണ്ടാകാനിടയില്ല.ഗാന്ധിയും അദ്ദേഹത്തിൻറെ ഡ്യൂപ്പുകളും ഏത് അടിയന്തര ഘട്ടത്തിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് ഖിലാഫത്തുകാർക്ക് നൽകി.മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിലും ഹിന്ദുക്കൾ കൂടെ നിൽക്കും എന്ന് അവർ കരുതി.ഈ ഇസ്ലാമിക ബോധം,ഇന്ത്യയ്ക്കപ്പുറമുള്ള സഹോദര്യത്തിൽ അധിഷ്ഠിതമാണ്.അത് ബ്രിട്ടൻ സ്വരാജ് ഇളവുകൾ നൽകുന്നതിനെ അംഗീകരിക്കുന്നില്ല.കാരണം,സ്വരാജ് ബ്രിട്ടീഷ് ഭരണത്തിനുള്ളിലാണ്.ബ്രിട്ടീഷ് കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ അനുഭവിക്കുന്ന സ്വയംഭരണം.സാമ്രാജ്യ താൽപര്യങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു ശക്തിക്ക് ബ്രിട്ടൻ ഭരണം കൈമാറില്ല.ഇന്ത്യയുടെ താൽപര്യം ആകട്ടെ,ഇന്ത്യയ്ക്ക് പുറത്ത് ശത്രുവായ ശക്തിക്ക് ബ്രിട്ടൻ ഒരിക്കലും അടിയറ വയ്ക്കില്ല.മതത്തെ ഇതിൽ ഘടകമാക്കിയത് അപകടകരമായിപ്പോയി.ഹിന്ദു -മുസ്ലിം ഐക്യത്തിന് മറ്റൊരു ഘടകം കണ്ടെത്തിയില്ലെങ്കിൽ ഇത് വിലപ്പോവില്ല.

ഗാന്ധി ഖിലാഫത്തിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ഗാന്ധിയുടെ ഈ വാക്കുകളിൽ നിന്ന് മനസിലാക്കാം:

ഫ്രാൻസ് ബ്രിട്ടനിൽ നിന്ന്  ഡോവർ അപഹരിക്കുകയും ഇന്ത്യ ഫ്രാൻസിനെ രഹസ്യമായി സഹായിക്കുകയോ  അതല്ലെങ്കിൽ ഡോവർ നിലനിർത്താനുള്ള ബ്രിട്ടൻെറ ശ്രമങ്ങളോട് നിസ്സംഗതയോ ശത്രുതയോ പുലർത്തുകയും   ചെയ്താൽ,ബ്രിട്ടൻറെ നിലപാട് എന്തായിരിക്കും ? ബ്രിട്ടൻ ഖിലാഫത്തിനെ വെട്ടിമുറിക്കുമ്പോൾ ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കണോ ?

ബ്രിട്ടനോട് ചോദിക്കുന്നതും, ഇന്ത്യ പീഡിതർക്ക് വേണ്ടി യുദ്ധത്തിന് പോകുന്നതും രണ്ടാണ്.സാമ്രാജ്യത്തിന് പുറത്തുള്ള ശക്തിക്ക് വേണ്ടി വാദിക്കുന്നത് ന്യായമല്ല.

എന്താണ് ഇപ്പോഴത്തെ അവസ്ഥ ? ഗാന്ധിയുടെ ഡ്യൂപ്പായ ജില്ലാ കോൺഗ്രസ് സെക്രട്ടറി കോഴിക്കോട്ടെ കെ മാധവൻ നായർ ജനുവരി നാലിന് എഴുതിയത്   ഞാൻ കടമെടുക്കാം:

ഇതാണ് ഇപ്പോൾ അവസ്ഥ -അഹിംസ ആധാരമാക്കി ഹിന്ദുക്കളും മുസ്ലിംകളും പൊതു ശത്രുവിനെതിരെ യുദ്ധം ചെയ്യുകയാണ്.ലക്ഷ്യ സാധ്യത്തിന് അക്രമം പ്രയോഗിക്കാമെന്ന് വാദിക്കുന്ന മൗലാന*യുടെ വിഭാഗമുണ്ട്.അവർ നാളെ അക്രമം നടത്തുന്നുവെന്നും മറുപക്ഷം അഹിംസയിൽ തുടരുന്നുവെന്നും ഇരിക്കട്ടെ.മൗലാനയുടെ വീക്ഷണം,അതിൻറെ പരിണാമ ഗുപ്തിയിലേക്ക് നീങ്ങിയാൽ അഹിംസാ വിഭാഗത്തിൻറെ അവസ്ഥ എന്തായിരിക്കും ? നിങ്ങളുടെ അയൽക്കാരൻ നിങ്ങളുടെ മാർഗം അംഗീകരിക്കാതിരിക്കെ ,നിരപരാധിയായ അയാൾക്കെതിരെ  അക്രമവും കൊലയും കൊള്ളയും അഴിച്ചു വിട്ട് സ്വാതന്ത്ര്യം നേടിയിട്ട് കാര്യമുണ്ടോ ? അത് വഴി ഖിലാഫത്തിനെ തിരുത്താനാവുമോ ? അക്രമത്തിൽ വിശ്വസിക്കാത്തവരെ ആകുലരാക്കുന്നതാണ് മൗലാനയുടെ നിലപാട്.

ഇന്ത്യയിലെ അമുസ്ലിംകൾക്ക് ഖിലാഫത്ത് അവകാശവാദങ്ങൾ വിഷയമായിരുന്നില്ല.മുസ്ലിം പിന്തുണയ്ക്കായി ഗാന്ധിയും കൂട്ടരും അതൊരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി നിസ്സഹകരണ പ്രക്ഷോഭത്തിലേക്ക് ഏറ്റെടുത്തു.ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള ആ അമുസ്ലിം അനുതാപവും ഇല്ലാതായി.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ഇന്ത്യൻ സർക്കാരും മുസ്ലിം അവകാശങ്ങളെ അനുതാപത്തോടെ പരിഗണിക്കുന്നു എന്ന നിർഭാഗ്യകരമായ പ്രസ്താവനകളാണ് ഈ പ്രസ്ഥാനത്തിന് കരുത്ത് പകർന്നത്.മുസ്ലിം അവകാശങ്ങൾക്കൊപ്പം സെക്രട്ടറി മൊണ്ടേഗ് നിൽക്കുന്നുവെന്ന് പറഞ്ഞത് ആഗാ ഖാനാണ്.ഗാന്ധി ആവതെല്ലാം ചെയ്തു.ഗാന്ധിയോ ഇന്ത്യൻ മുസ്ലിംകളോ മുന്നോട്ട് വച്ച ഖിലാഫത്ത് അവകാശവാദത്തെ അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ഏതെങ്കിലും പത്രമോ പ്രചാരകനോ പിന്തുണച്ചതായി കാണുന്നില്ല.എന്നാൽ,മൊണ്ടേഗിനും ഇന്ത്യൻ സർക്കാരിനും ഉണ്ടെന്ന് പറഞ്ഞു പരത്തിയ അനുതാപം,മിതവാദികളായ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടി അതിന് അനുകൂലമാക്കി.അങ്ങനെ തുടങ്ങിയ പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.

മുസ്ലിം അവകാശവാദമോ സ്വരാജ് പ്രശ്നമോ ഒത്തുതീർപ്പിലെത്തണമെന്ന് ഖിലാഫത്ത് പ്രസ്ഥാനമോ ഗാന്ധിയോ ആഗ്രഹിക്കുന്നില്ല.അവർക്ക് വേണ്ടത് ബ്രിട്ടീഷ് സർക്കാരിൻറെ അന്ത്യമാണ്.അതുകൊണ്ടാണ് തുർക്കി പോലും പ്രായോഗിക രാഷ്ട്രീയമായി കാണാത്ത ആവശ്യങ്ങൾ ഇന്ത്യൻ പ്രക്ഷോഭകാരികൾ മുന്നോട്ട് വച്ചിരിക്കുന്നത്.സേവ്റെസ് സന്ധി പരിഷ്കരിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളെ അവർ തടസ്സപ്പെടുത്തി.ഗാന്ധിയുടെയും മുഹമ്മദ് അലിയുടെയും ഖിലാഫത്ത് സമീപനം ഒത്തുതീർപ്പിന് വിഘാതമായെന്ന് എല്ലാവരും തിരിച്ചറിയുന്നു.ഗാന്ധിയെയോ അലി സഹോദരർ നയിക്കുന്ന ഖിലാഫത് പ്രസ്ഥാനത്തെയോ ബ്രിട്ടൻ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് വിഫലമായ വ്യായാമം ആയിരിക്കും.ഗാന്ധിയും കൂട്ടരും പ്രോത്സാഹിപ്പിച്ച ഇന്ത്യൻ ആഗോള ഇസ്ലാമികത ഭാവിയിൽ എല്ലാ മതങ്ങൾക്കും നാഗരികതകൾക്കും എതിരായിരിക്കും.മുസ്ലിംകൾ ആഗോള ഇസ്ലാമികതയ്‌ക്കൊപ്പം ചേരുന്നത് എനിക്ക് മനസ്സിലാകും.ഒരുനാൾ ലോക മുസ്ലിംകൾ ഒരു പതാകയ്ക്ക് കീഴിൽ ഒന്നിക്കുമെന്ന വാഗ്ദാനം ഒരു മുസ്ലിമിന് ആവേശമായിരിക്കും.എന്നാൽ നാം ലോകയാഥാർഥ്യങ്ങൾ കാണുകയും പുനർനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികളെ കാണുകയും വേണം.

ലോകത്ത് മത സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞു.മത കുരിശുയുദ്ധങ്ങൾ ഇനി സാധ്യമല്ല.മതപരവും ദേശീയവുമായ വൈജാത്യങ്ങൾക്കപ്പുറം പോകുന്ന കാലത്തിൻറെ ഉമ്മറപ്പടിയിലാണ് നാം.ആ ഐക്യത്തിൽ മതപരമായ വൈജാത്യങ്ങൾ ലയിക്കും.ആഗോള ഇസ്ലാമികത,ക്രിസ്തു മതം,ബുദ്ധ മതം എല്ലാം കാലഹരണപ്പെട്ട ലോകത്താണ്.ആഗോള ഹിന്ദുമതം എന്നൊന്നിനെപ്പറ്റി പറയേണ്ടതില്ല.ഈ ആഗോള സംഗതികൾക്കർത്ഥം നാശവും മത പ്രചാരണവും ലോകയുദ്ധത്തിന് കാരണമായ അധീശ ഭാവവുമാണ്.

ഈ അപകടകരമായ അടിത്തറയിലാണ് ഗാന്ധി പ്രസ്ഥാനം നിൽക്കുന്നത്.സ്വരാജ് അല്ല ലക്ഷ്യം.വിദേശികൾ നടത്തിയ തെറ്റുകൾ തിരുത്തുകയാണ് ലക്ഷ്യം.ഗാന്ധിയുടെ തത്വങ്ങൾ ഞാൻ വിശദീകരിച്ചു.സ്വരാജോ രാഷ്ട്രീയ സ്വാതന്ത്ര്യമോ അല്ല ഗാന്ധിക്ക് വേണ്ടത്.ഖലീഫയുടെ സങ്കടങ്ങളല്ല  ഗാന്ധിയെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പ്രേരിപ്പിച്ചത്.എല്ലാ സർക്കാരുകളെയും വെറുക്കുന്നവനായി ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു.

---------------------------------------------------------

*മൗലാനാ ഹസ്രത് മൊഹാനി 

വൈസ്രോയ് റീഡിങിന്റെ ഭാര്യ:ഇന്ത്യൻ വൈസ്രോയ് റൂഫസ് ഐസക്സ് റീഡിങിന്റെ ആദ്യഭാര്യ ആലീസ് എഡിത് ഐസക്സ് ( 1866 -1930 ).സ്റ്റോക് ബ്രോക്കറായ ഭർത്താവിനെ നിയമം ഉദ്യോഗമാക്കാൻ പ്രേരിപ്പിച്ചു.അദ്ദേഹം ബ്രിട്ടീഷ് ചീഫ്ജസ്റ്റിസായി.ഭർത്താവിൻറെ ഉയർച്ചയ്‌ക്കൊപ്പം പദവികൾ മാറി അവർ കൗണ്ടെസ് ആയത് 1917 ൽ.1921 ൽ റീഡിങ് വൈസ്രോയി ആയി.ഇവിടെ അവർ സ്ത്രീകൾക്കുള്ള കാരുണ്യ പ്രവൃത്തികളിൽ മുഴുകി.1921 ൽ ഇന്ത്യൻ സ്ത്രീ നിധിയുണ്ടാക്കി.പെഷവാറിൽ ആശുപത്രിയുണ്ടാക്കി.




Wednesday 9 September 2020

ലീഗ് പറഞ്ഞു,മാപ്പിള കൊള്ള യുദ്ധച്ചെലവ് !

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

2.മാപ്പിള ലഹളയിലെ കൊള്ള യുദ്ധച്ചെലവ് !

യനിയർ പത്രം 1922  ജനുവരി 20 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്:

ലക്‌നൗ,18 ജനുവരി,1922 

ബാരാബങ്കിയിലെ കിംവദന്തികളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിൻറെ ബലത്തിൽ ദീർഘമായ പ്രസ്താവന ഇറക്കി.

നവംബർ 23 ന് പ്രവിശ്യയിൽ ക്രിമിനൽ നിയമ ഭേദഗതി ചട്ടം നടപ്പാക്കി.അതിൻറെ ഉടൻ ഫലം നന്ന്.നിരവധി സന്നദ്ധ ഭടന്മാരുടെ  യൂണിഫോം അഴിപ്പിച്ചു;ആയുധങ്ങൾ പിടിച്ചെടുത്തു.ഇവരെ പിരിച്ചു വിട്ടു.

എന്നാൽ,നവംബർ ഒടുവിൽ ബാരാബങ്കിയിൽ നിസ്സഹകരണ സമരം നടത്താനിരുന്ന ഖിലാഫത്ത് പ്രസ്ഥാനക്കാർ ഈ നടപടികളെ ലംഘിക്കാൻ ഉറച്ചു.സമരത്തെപ്പറ്റി അവർ 18 ന് പ്രസ്താവന ഇറക്കിയിരുന്നു.അവർ അവരുടെ യത്നങ്ങൾ ഇരട്ടിയാക്കി;വൻ തോതിൽ പണം പിരിച്ചു.ഖിലാഫത്ത് കമ്മിറ്റികൾ വഴിയും സന്നദ്ധ സേവകർ വഴിയും അങ്കോറ ഫണ്ടിന് പണം പിരിച്ചു.സന്നദ്ധ സേവകർക്ക് ശമ്പളം പ്രതിമാസം പണമായോ പിരിച്ച പണത്തിൽ നിന്ന് വിഹിതമായോ നൽകി.ഡിസംബർ 19 മുതൽ 24 വരെ നാല് സന്നദ്ധ സേവകരെ ചട്ടത്തിലെ 7 ( ഒന്ന് ),17 ( രണ്ട് ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌തു.ഇതിന് താൽക്കാലിക ഗുണമുണ്ടായി.ജനുവരി മൂന്നോടെ,ജില്ലാ പ്രതിനിധികൾ അഹമ്മദാബാദിൽ നിന്ന് മടങ്ങിയപ്പോൾ,പരസ്യമായി രംഗത്തെത്താൻ നേതാക്കൾ തീരുമാനിച്ചു.അവശിഷ്ട നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ച് നടത്തുമെന്ന് നാലിന് വിവരം കിട്ടി.ലക്ഷ്യത്തെപ്പറ്റി കൃത്യ വിവരം കിട്ടിയില്ല.ഏഴിന് രാവിലെ കോൺഗ്രസ് ഓഫിസിൽ നിന്ന് സന്നദ്ധ സേവകരെ ബാച്ചുകളായി ഇറക്കാൻ തുടങ്ങി.ഓഫിസിന് മുന്നിൽ ഖിലാഫത്ത് കൊടി ഉയർത്തിയിരുന്നു.സന്നദ്ധ സേവകരാകാൻ ആളുകളെ ക്ഷണിച്ച് നോട്ടീസ് പതിച്ചിരുന്നു.ചെറുകിട ഭൂവുടമകൾ പുറം ഗ്രാമങ്ങളിൽ നിന്നാണ് സന്നദ്ധ സേവകരെ എത്തിച്ചത്.മതാവേശമുള്ള മുസ്ലിംകൾ ആയിരുന്നു,ഇവർ.
മൊഹാനി 

.ഇവർ കഴുത്തിൽ ഖുർ ആൻ തൂക്കിയിരുന്നു.നേതാക്കളുടെ പ്രഘോഷങ്ങളാൽ ഇവർ മതപരമായി ഉന്മാദത്തിൽ എത്തിയിരുന്നു.ബ്രിട്ടീഷ് സർക്കാർ മതത്തെ നശിപ്പിച്ചു എന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്.സർക്കാരിനെയും ഉദ്യോഗസ്ഥരെയും പ്രത്യേകിച്ച് പോലീസിനെയും അവർ അപഹസിച്ചു.കോൺഗ്രസ് ഓഫിസിന് മുന്നിലെ മുസ്ലിം തെരുവ് ഇസ്ലാം വിജയിക്കട്ടെ എന്ന മുദ്രാവാക്യം കൊണ്ട് മുഖരിതമായി.അറസ്റ്റ് ചെയ്യുമ്പോൾ അല്ലാഹു അക്ബർ എന്ന യുദ്ധ വിളി മതഭ്രാന്തോടെ അവർ മുഴക്കി.

പോലീസ് സൂപ്രണ്ട് കോൾട്ടൻ,സബ് ഡിവിഷനൽ ഓഫിസർ ബാബു അംബികാനന്ദൻ സിംഗ് എന്നിവരെ കോൺഗ്രസ് ഓഫിസിന് മുന്നിൽ സ്ഥാനമുറപ്പിക്കാനും നേതാക്കളെയും കടുത്ത ആവേശമുള്ള സന്നദ്ധ ഭടന്മാരെയും  അറസ്റ്റ് ചെയ്യാനും അയച്ചു.അവരെ നിർബാധം അഴിച്ചു വിടുന്നത് സുരക്ഷിതം അല്ലായിരുന്നു.പുതിയ സന്നദ്ധ സേവകർ നഗരത്തിലേക്ക് ഒഴുകയായിരുന്നു.അറസ്റ്റിലായവരെ അകമ്പടിയോടെ ജയിലിലേക്ക് നീക്കി.ഘോഷയാത്രയിൽ കാതടപ്പിക്കുന്ന സംഗീതവും നിസ്സഹകരണ മുദ്രാവാക്യങ്ങളും ഉണ്ടായി രുന്നു.ആവശ്യപ്പെട്ടത് പോലെ,ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലെത്താൻ ചൗധരി അത്തർ അലി വിസമ്മതിച്ചു.കോൺഗ്രസ് ഓഫീസിൻറെ പടികൾ കയറി അയാൾ ആൾക്കൂട്ടത്തോട് പ്രസംഗിച്ചു.ചില ഖുർ ആൻ വചനങ്ങൾ ഉദ്ധരിച്ച് ഈ ക്രൂര സർക്കാരിനെയും ഹീന വംശത്തെയും നശിപ്പിക്കണമെന്ന് അയാൾ ഉദ്‌ബോധിപ്പിച്ചു.

ഉന്മാദത്തിൽ എത്തിയ ആൾക്കൂട്ടം അലറി:'അമീൻ ,ഞങ്ങൾ നശിപ്പിക്കും."

അയാൾ ആക്രോശിച്ചു:"സന്നദ്ധ ഭടന്മാരായി ജയിൽ നിറയ്ക്കുക,ഇസ്ലാം ജയിക്കട്ടെ .'

ഈ യുദ്ധ പ്രഖ്യാപനം അവർ സ്വീകരിച്ചു.പ്രസംഗം വലിയ ആവേശം വിതയ്ക്കുന്നത് കണ്ട് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് അയാളെ പിടിച്ചു കൊണ്ട് വരാൻ പോലീസിനോട് നിർദേശിച്ചു.ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് കൊണ്ട് വന്ന വണ്ടിയിൽ ജയിലേക്ക് പോകാൻ വിസമ്മതിച്ച അയാൾ നടന്നു പോകാൻ ഒരുങ്ങി.500 -1000 പേരെ നയിച്ച് വളഞ്ഞ വഴിയിലൂടെ അയാൾ ജയിലിലേക്ക് നീങ്ങി.പലയിടത്തും ഘോഷയാത്ര നിർത്തി മുദ്രാവാക്യങ്ങൾ മുഴക്കി.പോലീസിനെ ചീത്ത വിളിച്ചു.സർക്കാർ ഉദ്യോഗസ്ഥരെ പന്നികളെന്നും പട്ടികളെന്നും വിളിച്ചു.പത്ത് സന്നദ്ധ ഭടന്മാരെ അറസ്റ്റ് ചെയ്‌തു.നഗരം ബഹളത്തിൽ മുങ്ങി.സന്നദ്ധ ഭടന്മാരെ എണ്ണം കുറഞ്ഞു വന്നു.

നാലു ദിവസം സന്നദ്ധ ഭടന്മാർ പ്രശ്നങ്ങളുണ്ടാക്കി.മുസ്ലിം പ്രക്ഷോഭം ആയിരുന്നു അത്.ഒറ്റ ഹിന്ദു ഭടൻ പോലും ഉണ്ടായിരുന്നില്ല.മുസ്ലിം ഭടന്മാരും അവർക്ക് ആർപ്പു വിളിച്ച ആൾക്കൂട്ടവും മതാവേശവും ബ്രിട്ടീഷ് വിദ്വേഷവും നിറഞ്ഞവരായിരുന്നു.പോലീസിനെ അതിക്രമങ്ങളിലേക്ക് തള്ളിവിടുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യം.സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷാ ഭീതിയില്ലാതെ ചീത്ത വിളിക്കാം എന്ന് അവർക്ക് തെളിയിക്കേണ്ടിയിരുന്നു.ജയിലിലേക്ക് പോകാൻ മടിയില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട നവാബ് അലി എന്ന മുൻ വക്കീൽ രണ്ട് മജിസ്‌ട്രേറ്റുമാർക്കും പ്ലീഡർമാർക്കും ഇടയിൽ നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു:

"തടവ് കൊണ്ട് ജയിലിലെ ഭീകരത ശീലമാകും.വെടിവയ്‌പ് കൊണ്ട് വെടിയുണ്ടയ്ക്ക് മുന്നിൽ വിരിമാറു കാട്ടാനും പഠിക്കും.വെടിയേൽക്കാൻ തയ്യാറുള്ളവരെയാണ് ഇനി ഭടന്മാരാക്കേണ്ടത്."

പ്രതികളെ ശിക്ഷിച്ചു.

ഇതാണ് ബാരാബങ്കിയിൽ നടന്നത്.ഖിലാഫത്ത് പ്രസ്ഥാനം സമാധാനത്തിൽ നിന്ന് അക്രമത്തിലേക്ക് കടന്നതിന്,കലാപ  മാർഗങ്ങൾ മാത്രമല്ല,പരസ്യ പ്രഖ്യാപനങ്ങളും തെളിവാണ്.കറാച്ചി സമ്മേളന പ്രമേയം 1921 ഡിസംബറിൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യവും ഇന്ത്യൻ റിപ്പബ്ലിക്കും പ്രഖ്യാപിക്കാനുള്ള മുസ്ലിം ലക്ഷ്യ പ്രഖ്യാപനം ആയിരുന്നു.കറാച്ചിക്ക് മുൻപ് അഹമ്മദാബാദിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൻറെ വിഷയ സമിതിയിൽ പൂർണ സ്വാതന്ത്ര്യ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും അധ്യക്ഷൻ പ്രമേയം സമ്മേളനത്തിൽ പാസാക്കുന്നത് വിലക്കുകയായിരുന്നു.സമ്മേളനം പിരിഞ്ഞ ശേഷം ആ പ്രമേയം,സമ്മേളനത്തിലെ മുസ്ലിം ലീഗ് അംഗങ്ങൾ ചേർന്ന് പാസാക്കി.അപ്പോൾ ലീഗ് പ്രസിഡൻറ് നടത്തിയ പ്രസംഗം ലക്ഷ്യം വ്യക്തമാക്കുന്നു.1922 ജനുവരി ഒന്നിന് ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വരുമെന്നാണ് ഉച്ചയ്ക്ക് ലീഗ് പ്രസിഡൻറ് മൗലാനാ ഹസ്രത് മൊഹാനി നടത്തിയ പ്രസംഗത്തിൻറെ സാരം.യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നായിരിക്കും റിപ്പബ്ലിക്കിൻറെ പേര്.പട്ടാള നിയമം വന്നാൽ ഗറില്ലാ യുദ്ധം നടത്തുമെന്ന് മൊഹാനി പറയുന്നു.

ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം:നമുക്ക് വേണ്ടത് ഇന്ത്യൻ റിപ്പബ്ലിക്

അഹമ്മദാബാദ്,ഡിസംബർ 30 

മാന്യരേ,

എന്നെക്കാൾ പ്രസിഡൻറ് ആകാൻ യോഗ്യർ മൗലാനാ മുഹമ്മദ് അലിയോ ഡോ കിച്ലുവോ മൗലാനാ അബുൽ കലാം ആസാദോ ആയിരുന്നു,ആദ്യ രണ്ടു പേരെയും പോലീസ് കൊണ്ട് പോയി.

ലീഗിൻറെ ഇന്നത്തെ അവസ്ഥ ദുർബലമാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആവശ്യം വേണ്ടത്,ഹിന്ദു -മുസ്ലിം ഐക്യമാണ്.അത് സാധിച്ച നിലയ്ക്ക് അത് മുന്നോട്ട് കൊണ്ട് പോകേണ്ടത് ലീഗിൻറെ കടമയാണ്.ലീഗിൻറെ വേദിയിലാണ് എല്ലാ മുസ്ലിംകളും,തീവ്രവാദികളും മിതവാദികളും അഭിപ്രായം പറയുന്നത്.ഭാവിയിലും മുസ്ലിംകളെ ഒന്നിച്ചു നിർത്തുന്നത് ലീഗായിരിക്കും.ലീഗിൻറെ ദൗർബല്യ കാരണങ്ങൾ വിവരിക്കും മുൻപ്,അതിൻറെ ലക്ഷ്യങ്ങൾ പറയാം.ഒന്ന്:നിയമപരമായി ഇന്ത്യയുടെ സ്വരാജ് നേടുക.രണ്ട്:ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ,മത അവകാശങ്ങൾ സംരക്ഷിക്കുക.മൂന്ന്:ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് മതസ്ഥരുടെയും മൈത്രി സൂക്ഷിക്കുക.നാല്:ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലിംകളുടെ സാഹോദര്യം വളർത്തുക.

ആദ്യത്തേത് കോൺഗ്രസിന്റെയും ലക്ഷ്യമാണ്.മുസ്ലിം അഭിലാഷത്തിനനുസരിച്ച് സ്വരാജ് എന്ന വാക്ക് നിർവചിക്കാത്തിടത്തോളം,അത് കൈവരിക്കാനുള്ള മാർഗങ്ങൾ വ്യക്തമല്ല.ലീഗിൻറെ മുസ്ലിം താൽപര്യങ്ങൾ സ്വാഭാവികമാണ്.ഹിന്ദു -മുസ്ലിം ഐക്യം എന്ന മൂന്നാം ലക്ഷ്യം,ലീഗിൻറെയും കോൺഗ്രസിന്റെയും പൊതു ലക്ഷ്യമാണ്.മുസ്ലിം ലോക ഐക്യം എന്ന നാലാം ലക്ഷ്യം ഖിലാഫത്തുമായി ബന്ധപ്പെട്ട് ഖിലാഫത്ത് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.

ശേഷിക്കുന്നത് മുസ്ലിം താൽപര്യ സംരക്ഷണമാണ്.അതിൻറെ ഭാഗമായി സ്വരാജ് ഇനിയും നേടേണ്ടതുണ്ട്.ജനങ്ങൾ അവരുടെ സവിശേഷ താൽപര്യങ്ങൾ ഇപ്പോൾ സംരക്ഷിക്കുന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചു നീങ്ങണം.സമയമാകുമ്പോൾ അത് നടക്കും.ജനാഭിപ്രായം അതിവേഗം ശക്തിപ്പെടുമ്പോഴും ഭൂരിപക്ഷം ലീഗ് അംഗങ്ങളും അവരുടെ ആദ്യ നിലപാടിൽ നിന്ന് മാറുന്നില്ല എന്നത് നിർഭാഗ്യമാണ്.അതിനാൽ ലീഗ് ഇന്നൊരു പഴയ കലണ്ടറാണ്.അതിൻറെ ദൗർബല്യ കാരണങ്ങൾ ഉടൻ നീക്കണം.സ്വരാജിലേക്ക് അടുക്കുന്തോറും അതിൻറെ ലീഗിൻറെ ആവശ്യം  കൂടി വരും.ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ മുസ്ലിം അവകാശ പ്രശ്നങ്ങൾ കൂടുതലായി ഉയരും.

ലീഗിൻറെ അംഗത്വ ഫീസ് കുറച്ച് കൂടുതൽ പേരെ ചേർക്കണം.കോൺഗ്രസിനെപ്പോലെ ഓരോ വർഷവും നേതാക്കളെ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കണം.മുസ്ലിം സാഹചര്യങ്ങൾ മാറിയതിനാൽ ആദ്യ ലക്ഷ്യത്തിലെ മാറ്റമാണ് ഉടൻ വേണ്ടത്.കോൺഗ്രസ് തത്വങ്ങളിൽ സ്വരാജ് എന്ന വാക്ക് ക്ലിഷ്ടവും അവ്യക്തവുമാണ്.ഖിലാഫത്ത്,പഞ്ചാബ് തെറ്റുകൾ ആവശ്യത്തിനനുസരിച്ച് ബ്രിട്ടൻ പരിഹരിച്ചാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തെ സ്വരാജ് മതിയെന്നാണ് പറയുന്നത്.അതല്ലെങ്കിൽ സമ്പൂർണ സ്വാതന്ത്ര്യം ലക്ഷ്യം ആകണം.പൂർണ സ്വാതന്ത്ര്യം മാത്രം മുസ്ലിമിന് പോരാ.അതിൻറെ രൂപം കൂടി വ്യക്തമാകണം.അത് ഇന്ത്യൻ റിപ്പബ്ലിക് അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ ആകണം എന്നാണ് എൻറെ അഭിപ്രായം.

കോൺഗ്രസ് നയത്തിലെ  സ്വരാജ് 'സമാധാനപരമായി " നേടണം എന്ന വ്യവസ്ഥ അത് നേടാനുള്ള മാർഗങ്ങളെ പരിമിതപ്പെടുത്തുന്നു.അത് മുസ്ലിംകളുടെ മത താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല.അതിനാൽ ലീഗിൻറെ നയം,"സാധ്യമായ ","ആവശ്യമായ " എന്നീ വാക്കുകൾ,"നിയമപരമായ","സമാധാനപരമായ " എന്നീ പ്രയോഗങ്ങൾക്ക് പകരം വയ്ക്കണം എന്നതാണ്.ഇത് ഞാൻ വിശദീകരിക്കാം.

ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ മുസ്ലിംകൾക്ക് ഇരട്ടി പ്രയോജനം കിട്ടും.ഇന്ത്യയിലെ പൊതു പൗരന്മാർക്കൊപ്പം കിട്ടുന്ന പൊതു ഗുണങ്ങളാണ് ഒന്ന്.മുസ്ലിമിന് കിട്ടുന്ന സവിശേഷ ഗുണമാണ് രണ്ടാമത്തേത്.ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ അധികാരവും പ്രൗഢിയും കുറയുന്തോറും,മുസ്ലിം ലോകത്തിന് അതിൻറെ നില മെച്ചമാക്കാൻ അവസരം കിട്ടും.കാരണം,ബ്രിട്ടനാണ് അതിൻറെ വലിയ ശത്രു.ഇപ്പോഴത്തെ ഹിന്ദു -മുസ്ലിം മൈത്രിക്കിടയിലും ഈ വലിയ സമൂഹങ്ങൾക്കിടയിൽ തെറ്റിധാരണയും സംശയങ്ങളും നിലനിൽക്കുന്നു.ഈ തെറ്റിദ്ധാരണയുടെ വേരിലേക്ക് പോകണം.ഒരവസരം കിട്ടിയാൽ മുസ്ലിംകൾ പുറത്തു നിന്ന് മുസ്ലിംകളെ അധിനിവേശത്തിന് ക്ഷണിക്കുമെന്ന് ഹിന്ദുക്കൾ സംശയിക്കുന്നു.ഹിന്ദുസ്ഥാനെ ആക്രമിച്ച് കൊള്ളയടിക്കാൻ എത്തിയാൽ സഹായിക്കുമെന്ന് കരുതുന്നു.ഈ തെറ്റിദ്ധാരണ രൂഢമൂലമാണ്.ലോകമാന്യ തിലകൻ അല്ലാതെ വേറൊരാളും ഇതിൽ നിന്ന് രക്ഷപെട്ടിട്ടില്ല.

സ്വയംഭരണം നേടിയാൽ,ഹിന്ദുക്കൾക്ക് കൂടുതൽ രാഷ്‌ടീയധികാരം കിട്ടുമെന്ന് മുസ്ലിംകൾ ശങ്കിക്കുന്നു.മുസ്ലിംകളെ സംഖ്യാ ബലം കൊണ്ട് കീഴടക്കാം.പരസ്പരം ചർച്ച ചെയ്‌തും അറിഞ്ഞും മാത്രമേ തെറ്റിദ്ധാരണകൾ നീക്കാൻ കഴിയൂ.മൂന്നാം കക്ഷി ഇടയ്ക്കുണ്ടാകരുത്.

മുസ്ലിം ജനസാമാന്യം, ഹിന്ദു സംഖ്യാ ബലത്തെ ഭയക്കുന്നു.അതിനാൽ,പൂർണ സ്വാതന്ത്ര്യത്തിന് പകരമുള്ള ഭരണ പരിഷ്കാരത്തിന് അവർ എതിരാണ്.വെറും ഭരണ പരിഷ്കാരത്തിൽ അവരെ സംശയിക്കാൻ രണ്ട് മേൽക്കോയ്മകൾ ഉണ്ടാകും.പൊതു ഇന്ത്യൻ സർക്കാരിന് കീഴിൽ ഹിന്ദുക്കളും മുസ്ലിംകളും.രണ്ടാമതായി സകല സർക്കാർ വകുപ്പുകളിലും മുസ്ലിം ഹിന്ദു നിരാസം അനുഭവിക്കും.ബ്രിട്ടീഷ് അധികാരത്തെ നീക്കിയാൽ ഹിന്ദുക്കളെ മാത്രം പേടിച്ചാൽ മതി.ഇന്ത്യൻ റിപ്പബ്ലിക് വന്നാൽ ഈ പേടി താനെ മാറിക്കോളും.ഇന്ത്യയിൽ മൊത്തത്തിൽ മുസ്ലിംകൾ ന്യൂനപക്ഷം ആയിരിക്കുമെങ്കിലും എല്ലാ പ്രവിശ്യകളിലും അങ്ങനെയല്ല.കശ്മീർ,പഞ്ചാബ്,സിന്ധ്,ബംഗാൾ -,അസം എന്നിവിടങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമാണ്.ഇത് കാരണം,ഹിന്ദു ഭൂരിപക്ഷമുള്ള മദ്രാസ്,ഡോ,ബോംബെ,യു പി പ്രവിശ്യകൾ മുസ്ലിം താൽപര്യങ്ങളെ ഹനിക്കില്ല.ഹിന്ദുക്കളുടെ അല്ലെങ്കിൽ മുസ്ലിംകളുടെ കൈയിൽ മാത്രം സ്വതന്ത്ര ഇന്ത്യ വരാത്തിടത്തോളം,ഹിന്ദുക്കൾ സദാ വിദേശ അധിനിവേശത്തെ പേടിക്കും.അതിനെ മുസ്ലിംകൾ സഹായിക്കുമെന്നും പേടിക്കും.മുസ്ലിമും ഹിന്ദുവും ഒരുപോലെ പങ്കിടുന്ന റിപ്പബ്ലിക്കിൽ ആശങ്കകൾക്ക് സ്ഥാനമില്ല.ഒരു മുസ്ലിം വിദേശി അധിനിവേശം നടത്തണമെന്ന് മുസ്ലിം ആഗ്രഹിക്കില്ല.

മാപ്പിള ലഹള 

ഹിന്ദു -മുസ്ലിം ഐക്യത്തിന് മുന്നുപാധിയായി,ഒരു മൂന്നാം കക്ഷി,ബ്രിട്ടൻ ഇടയ്ക്കുണ്ടാകരുത് എന്ന് ഞാൻ പറയുകയുണ്ടായി.അതുണ്ടെങ്കിൽ എല്ലാം തകരും.അതിന് ഉദാഹരണമാണ് മാപ്പിള സംഭവം.

ഇന്ത്യൻ ഹിന്ദുക്കൾക്ക് പൊതുവെ മാപ്പിളമാരെപ്പറ്റി പരാതിയുണ്ടെന്ന് നിങ്ങൾക്കറിയാം.നിരപരാധികളായ ഹിന്ദു അയൽക്കാരെ മാപ്പിളമാർ കൊള്ളയടിച്ചതായി നമുക്കെതിരെ പരോക്ഷമായും പരാതിയുണ്ട്.എന്നാൽ മാപ്പിളമാർക്ക് ന്യായമുണ്ട്.അത്തരമൊരു നിർണായക സന്ദർഭത്തിൽ,ബ്രിട്ടീഷുകാരുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ,അയൽക്കാർ നിഷ്‌പക്ഷരായി തങ്ങളെ സഹായിക്കുന്നില്ല.എല്ലാ വിധേനയും ബ്രിട്ടനെ സഹായിക്കുന്നു.തങ്ങളുടെ മതം സംരക്ഷിക്കാൻ വീട് വിട്ട് കാട്ടിൽ ഒളിച്ച് ബ്രിട്ടനെതിരെ പോരാടുമ്പോൾ,സൈന്യത്തിനായി ബ്രിട്ടീഷുകാരിൽ നിന്നോ അവരെ സഹായിക്കുന്നവരിൽ നിന്നോ പണവും ആവശ്യസാധനങ്ങളും കൈക്കലാക്കിയത് കൊള്ളയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് മാപ്പിളമാർക്ക് ന്യായം പറയാം.രണ്ടു പരാതികളിലും കഴമ്പുണ്ട്.

ഞാൻ അന്വേഷിച്ചിടത്തോളം,ഇരു കക്ഷികളുടെയും പരാതിക്ക് കാരണം,മൂന്നാം കക്ഷിയുടെ ഇടപെടലാണ്.പെട്ടെന്ന് ഒരിടത്ത് ബ്രിട്ടീഷ് പട്ടാളം വന്ന് മാപ്പിളമാരെ കൊല്ലുമ്പോൾ,ഹിന്ദുക്കൾ അവരുടെ സുരക്ഷിതത്വത്തിന് ബ്രിട്ടീഷ് പട്ടാളത്തെ വിളിച്ചു വരുത്തിയതാണെന്ന് കിംവദന്തി പടരുന്നു.ബ്രിട്ടീഷ് സേന മടങ്ങുമ്പോൾ ഹിന്ദു അയൽക്കാരോട് പക വീട്ടാൻ മാപ്പിളമാർ മടിക്കുന്നില്ല.അവരിൽ നിന്ന് എടുക്കുന്ന പണവും മറ്റ് വസ്‌തുക്കളും യുദ്ധ ചെലവാണ്.ഒറ്റിയവരിൽ നിന്ന് ഇത് ഈടാക്കുന്നത് നിയമപരമാണ്.ഇതുണ്ടായിട്ടില്ലാത്ത ഇടങ്ങളിൽ ,ഇപ്പോഴും ഹിന്ദുക്കളും മാപ്പിളമാരും സ്നേഹിച്ചു കഴിയുന്നു.മാപ്പിളമാരെ കഴിയുന്നത്ര ഹിന്ദുക്കൾ സഹായിക്കുന്നു.

ദേശീയ പാർലമെൻറ് 

ലീഗിൻറെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ആദ്യ വ്യവസ്ഥയിൽ,സ്വരാജ് എന്ന വാക്ക് സമ്പൂർണ റിപ്പബ്ലിക് എന്ന് നിർവചിക്കണം.അതല്ലെങ്കിൽ,മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ,ബ്രിട്ടിഷ് സർക്കാരിനുള്ളിലെ സ്വയംഭരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.സ്വരാജ് നേടാനുള്ള മാർഗങ്ങൾ വ്യക്താക്കുന്നതാകണം രണ്ടാം ഭേദഗതി."സമാധാനപരമായ ",നിയമപരമായ "എന്നീ വാക്കുകൾക്ക് പകരം,"സാധ്യമായ","ആവശ്യമായ" എന്നീ പ്രയോഗങ്ങൾ അനുവദിക്കണം.നിസ്സഹരണം മാത്രമല്ല ഏക മോക്ഷമാർഗമെന്നും മറ്റു വഴികളുണ്ടെന്നും സത്യസന്ധമായി വിശ്വസിക്കുന്നവർക്ക് വേണം ലീഗിൽ പ്രവേശനം നൽകാൻ.അവസാനം വരെ നിസ്സഹകരണം സമാധാനപരമായിരിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ പരാതിക്ക് ഇതോടെ പരിഹാരമാകും.ഇവർ കോൺഗ്രസിൻറെ തത്വങ്ങളിലും ലീഗിൻറെ ഉദ്ദേശ്യ തത്വങ്ങളുടെ ആദ്യ വ്യവസ്ഥയിലും വിശ്വസിക്കുമ്പോൾ തന്നെ,ആത്യന്തികമായി ലക്ഷ്യം അഹിംസാത്മകമായിരിക്കില്ല എന്ന് കരുതുന്നു.

ഒരു സർക്കാരിനെ മാറ്റി മറിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ രണ്ടു വഴികളേയുള്ളു.ഒന്ന്,വാൾ കൊണ്ട് നശിപ്പിക്കുക,മറ്റൊന്ന് കൊണ്ട് വരിക.ഇതാണ് ലോകത്ത് ഇതുവരെ നടന്നത്.രണ്ട്,ഈ സർക്കാരുമായുള്ള സകല ബന്ധവും വിച്ഛേദിച്ച് സമാന്തരമായി മെച്ചപ്പെട്ട,സംഘടിതമായ മറ്റൊന്ന് കൊണ്ട് വരിക.പഴയക്രമം മാറും വരെ അതിനെ വളർത്തുക.ഈ ലക്ഷ്യ സാധ്യത്തിന് നമ്മുടേതായ കോടതികളും സ്‌കൂളുകളും കലയും വ്യവസായങ്ങളും പട്ടാളവും പോലീസും ദേശീയ പാർലമെന്റും വേണം.അഹിംസാത്മക നിസ്സഹകരണത്തിന് സർക്കാരിനെ മരവിപ്പിക്കാനേ കഴിയൂ.നിലനിർത്താൻ കഴിയില്ല.അത്തരമൊരു സമാന്തര സർക്കാരിനെ അഹിംസാത്മക നിസ്സഹരണം കൊണ്ട് സ്ഥാപിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.ശത്രുസർക്കാർ ഒരു കാരണവശാലും അത് അനുവദിക്കില്ല.സർക്കാർ ഇടപെടലോടെ,നാം അതിനായി പണിയെടുക്കാതെ സാവധാനം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കാം.സമാധാനപരമായി മുന്നോട്ട് പോകാൻ കഴിയാത്ത ഒരു ഘട്ടം വരിക തന്നെ ചെയ്യും.സമാന്തര സർക്കാർ വേണ്ടി വരും.അഹിംസ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും.

സർക്കാർ നയം 

സർക്കാരിൻറെ അടിച്ചമർത്തൽ നിങ്ങൾക്ക് മുന്നിലുണ്ട്.മത അനുശാസനങ്ങളുടെ പരസ്യ വിളംബരം ആദ്യം കറാച്ചി വിചാരണകൾ വഴി വിലക്കി.ജനം ഇത് വകവയ്ക്കാതെ നാടൊട്ടുക്കും പ്രഘോഷണം നടത്തിയപ്പോൾ പട്ടാള സേവനം നിയമവിരുദ്ധമായി.കറാച്ചി പ്രമേയത്തിന്റെ ആവർത്തനം സേനയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നു ഭയന്ന് സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ചു.മുസ്ലിംകൾ പട്ടാളത്തിൽ  ചേരുന്നത് വിലക്കി ജനശ്രദ്ധ തിരിച്ചു.ഇത് നിസ്സഹകാരികൾക്ക് എതിരെ തിരിയാൻ സർക്കാരിന് അവസരം നൽകി.കത്തിച്ച മെഴുകു തിരിക്ക് ചുറ്റും ഈയാംപാറ്റകൾ വന്ന് എരിഞ്ഞൊടുങ്ങും പോലെ,നിസ്സഹകാരികൾ വൈസ്രോയ് റീഡിങ് പ്രഭുവിൻറെ ഈ പ്രഖ്യാപനം തള്ളി ആയിരങ്ങളായി ഒഴുകി ലക്ഷ്യത്തിൽ എത്തി.ഈ ആത്മത്യാഗം മഹാത്മാ ഗാന്ധിക്ക് ഹര്ഷോന്മാദം നൽകിയിരിക്കാം.എന്നാൽ],നാം മറ്റൊന്ന് കാണുന്നു- സർക്കാരിൻറെ അടിച്ചമർത്തലിന്റെയും ജന ക്ഷമയുടെയും അവസാന ഘട്ടം.ജനം കുറെ നാളത്തെ കഷ്ടപ്പാടും ജയിൽ വാസവും സഹിക്കും.എന്നാൽ,പട്ടാള നിയമം പ്രഖ്യാപിച്ചാൽ അഹിംസാത്മക നിസ്സഹരണം ഉപയോഗ ശൂന്യവും അപ്രസക്തവും ആയിത്തീരും.ഉപയോഗമില്ലാതെ ഒരു മുസ്ലിമും ആത്മത്യാഗം ചെയ്യില്ല.തോക്കിന് മുന്നിൽ നിൽക്കുമ്പോൾ ഒരു മനുഷ്യന് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം.ഓടി രക്ഷപ്പെടാം അല്ലെങ്കിൽ ആത്മരക്ഷയ്ക്ക് ശത്രുവിനെ നരകത്തിലേക്ക് വിടാം.സന്തോഷത്തോടെ ശത്രുവിന് കീഴടങ്ങി അത് വിജയമെന്ന മൂന്നാം ബദൽ ഗാന്ധിക്കും അനുയായികളായ ഏതാനും ചിന്തകർക്കും മാത്രമുള്ളതാണ്.

ഗാന്ധി അലിമാർക്കൊപ്പം,അലിഗഢ്,ഒക്ടോബർ 12,1920 

പട്ടാള നിയമത്തിന് മറുപടി ഗറില്ലാ യുദ്ധമാണ്.ഖുർ ആൻ പറഞ്ഞ പോലെ,"അവരെ കാണുന്നിടത്ത് കൊല്ലുക."മുസ്ലിംകളുടെ പ്രതിനിധികൾക്കാണ് ഉത്തരവാദിത്തം.നിസ്സഹകരണത്തിൽ നിന്ന് മാറുക അല്ലെങ്കിൽ അതിനെ അഹിംസ എന്ന പരിമിതിയിൽ നിന്ന് മോചിപ്പിക്കുക എന്നത് കടമയായി ഓരോ ലീഗുകാരനും എടുക്കണം.നിസ്സഹരണത്തെ സമാധാനപരമാക്കൽ നമ്മുടെ കടമയല്ല.ചങ്ങലകൾ സർക്കാർ ഉപയോഗിക്കുവോളം നിസ്സഹകരണം സമാധാനപരമായിരിക്കും.തൂക്കുമരമോ യന്ത്രത്തോക്കോ വന്നാൽ,പ്രസ്ഥാനം അഹിംസാത്മകമായിരിക്കില്ല.

മുസ്ലിം കടമ 

സ്വാതന്ത്ര്യ സമ്പാദനത്തിന് അഹിംസയും നിസ്സഹകരണവും കൊണ്ട് ഹിന്ദുക്കൾ തൃപ്തിപ്പെടുമ്പോൾ ഒരു പടി കൂടി കടക്കണമെന്ന് മുസ്ലിംകൾക്ക് എന്ത് നിർബന്ധം എന്ന് ചിലർ സംശയിക്കുന്നു.ഹിന്ദുവിനെപ്പോലെ തന്നെ ഹിന്ദുസ്ഥാനെ മോചിപ്പിക്കേണ്ടത് മുസ്ലിമിന്റെയും രാഷ്ട്രീയ കടമയാണ് എന്നാണ് ഉത്തരം.ഖിലാഫത്തോടെ അത് മുസ്ലിമിൻറെ മതപരമായ കടമയായി.

ഖാസി മുസ്തഫ കെമാൽ പാഷയുടെ പുകഴും സമീപ കാലത്തെ ഫ്രാങ്കോ -തുർക്കി സന്ധിയും ചിലരുടെ മനസ്സിൽ , സ്മിർണയിൽ നിന്നുള്ള ഗ്രീസിൻറെ ഒഴിഞ്ഞു പോക്കും ത്രേസ് തുർക്കിയോട് ചേരലും ഉടനുണ്ടാകുമെന്ന ധാരണ സൃഷ്ടിച്ചേക്കാം.പൂർവ ദേശത്തെ യുദ്ധം തീരുമെന്ന് പ്രതീക്ഷിച്ചേക്കാം.അവരെ ഞാൻ ഓർമിപ്പിക്കട്ടെ -ഇന്ത്യയിലെ മുസ്ലിമിന്റെ അവകാശങ്ങൾ രാഷ്ട്രീയത്തെക്കാൾ മതത്തിൽ അധിഷ്ഠിതമാണ്.ജസീറത്ത് ഉൽ അറബ് ( പലസ്തീനും മെസൊപൊട്ടേമിയയും  ഉൾപ്പെടെ )  അമുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാത്തിടത്തോളം,ഖിലാഫത്തിൻറെ മുഴുവൻ രാഷ്ട്രീയ,സൈനിക അധികാരങ്ങൾ പുനഃസ്ഥാപിക്കാത്തിടത്തോളം,ഇന്ത്യയിലെ മുസ്ലിംകൾക്ക് പ്രക്ഷോഭം നിർത്താൻ കഴിയില്ല.

ഖിലാഫത്ത് ആവശ്യങ്ങൾ 

ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ ഇവയാണ്:

1.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജിൻറെ വാഗ്‌ദാനം അനുസരിച്ച് ത്രേസ്,ഷെയർന എന്നിവ സ്മിർണ നഗരം ഉൾപ്പെടെ പൂർണമായും തുർക്കി നിയന്ത്രണത്തിൽ വരണം.ഖിലാഫത്ത് മുസ്ലിമിൻറെ രാഷ്ട്രീയ നിലയ്ക്ക് ഒരു കോട്ടവും ഉണ്ടാകരുത്.
2.കോൺസ്റ്റാന്റിനോപ്പിൾ,മർമോറയുടെ തീരം,ദർദാനെൽസ് എന്നിവിടങ്ങളിൽ നിന്ന് അമുസ്ലിം നിയന്ത്രണം പുറത്തു പോകണം.കോൺസ്റ്റാന്റിനോപ്പിളിലെ ഖിലാഫത്തിൽ അമുസ്ലിം നിയന്ത്രണം പാടില്ല.
3.ഖലീഫയ്ക്ക് മേലുള്ള എല്ലാ പട്ടാള,നാവിക നിയന്ത്രണവും നീക്കണം.അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തം ഉത്തരവുകൾ നടപ്പാക്കാനാവില്ല.
4.ജസീറത്തുൽ അറബ്- ഹെജസ്,പലസ്തീൻ,മെസൊപൊട്ടേമിയ, ഉൾപ്പെടെ അമുസ്ലിം നിയന്ത്രണത്തിൽ നിന്ന് നീക്കണം.ബ്രിട്ടീഷ് നിയന്ത്രണം പാടില്ല,ഇത് പ്രവാചകൻ മരണക്കിടക്കയിൽ നൽകിയ ആജ്ഞയാണ്.

മെസൊപൊട്ടേമിയ,പലസ്തീൻ,ഹെജസ് എന്നിവ നാലാം ആവശ്യത്തിലുണ്ട് എന്നത് ശ്രദ്ധിക്കണം.

അറബികൾ മെക്ക ഷെരീഫിനെയോ തുർക്കി സുൽത്താനെയോ ഖലീഫയായി സ്വീകരിക്കുക എന്ന ചോദ്യവും ഹെജസ്,മെസൊപൊട്ടേമിയ,പലസ്തീൻ എന്നിവിടങ്ങളിലെ അറബ് സർക്കാരുകൾ സ്വതന്തരായിരിക്കുമോ ഖലീഫയുടെ മേൽക്കോയ്മ സ്വീകരിക്കുമോ എന്ന ചോദ്യവും,മുസ്ലിംകൾ തീരുമാനിച്ചോളും.ഞങ്ങൾക്ക് അമുസ്ലിം ഉപദേശമോ സഹായമോ വേണ്ട.

കോൺഗ്രസ് -ലീഗ് സഖ്യം 

കോൺഗ്രസും ലീഗും തമ്മിൽ ഉടൻ സഖ്യമുണ്ടാക്കുകയാണ് ഹിന്ദുസ്ഥാന് വേണ്ടത്.സ്വരാജുമായി ബന്ധപ്പെട്ട് സർക്കാരുമായി കോൺഗ്രസ്ഒ,ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ അംഗീകരിക്കും വരെ,രു സന്ധിയും ഉണ്ടാക്കരുത്.ഇവ അംഗീകരിച്ചു കഴിഞ്ഞാലും ഇന്ത്യൻ മുസ്ലിംകൾ സ്വാതന്ത്ര്യം നേടാനും സംരക്ഷിക്കാനും അവസാനം വരെ ഹിന്ദുക്കൾക്കൊപ്പം നിൽക്കും.

ഈ സഖ്യം ആവശ്യമാണ്.കാരണം,ഹിന്ദു -മുസ്ലിം സഖ്യ ശത്രുക്കൾ,ചതിയന്മാരായ ചില നാട്ടുകാർ വിദേശ ശക്തികൾക്കൊപ്പം കൂടി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നു.ഇരു സമുദായങ്ങൾക്കുമിടയിൽ അവിശ്വാസവും തെറ്റിധാരണയും പടർത്താൻ ശ്രമിക്കുന്നു. ഒരു വശത്ത് ഖിലാഫത്ത് സംബന്ധിച്ച് വ്യാജ പ്രതീക്ഷകൾ നൽകുന്നു.മറുവശത്ത് ഹിന്ദുക്കൾക്ക് രാഷ്ട്രീയ ഇളവുകൾ വാഗ്‌ദാനം ചെയ്യുന്നു.മുസ്ലിംകൾ ഖിലാഫത്ത് അവകാശങ്ങൾ ഉന്നയിക്കുകയും സ്വരാജ് നിരാകരിക്കുകയും വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു.ഖിലാഫത്ത് അപ്രസക്തമായി കണ്ട് സ്വരാജ് ഉന്നയിക്കാൻ ഹിന്ദുക്കളോട് പറയുന്നു.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒന്നേയുള്ളൂ.ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണം.ഭാവിയിൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ വഞ്ചിക്കാനോ ഇന്ത്യ വഞ്ചിക്കപ്പെടാനോ അവസരം നൽകരുത്.സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം, കോൺഗ്രസിനും ലീഗിനും ലക്ഷ്യം ഒന്ന് മാത്രം:സ്വരാജിൻറെ സംരക്ഷണം.1922 ജനുവരി ഒന്നാണ് പറ്റിയ ദിവസം.സ്വരാജ് ഒരു വർഷത്തിനകം കൈവരിക്കുമെന്ന വാഗ്‌ദാനം അന്ന് പൂർത്തീകരിക്കാം.പടച്ചോൻറെയും മനുഷ്യൻറെയും മുന്നിൽ ഇന്ത്യൻ ജനത വിജയിക്കും.

_______________________________


ഹസ്രത്ത് മൊഹാനി ( 1875 -1951 ):ഉറുദു കവി.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം 1921 ൽ സൃഷ്ടിച്ചു.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി സ്വാമി കുമാരാനന്ദിനൊപ്പം സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.അലിഗഢിൽ അലി സഹോദരന്മാർ സഹപ്രവർത്തകർ.ഗുലാം അലി പാടിയ ഗസൽ,ചുപ്‌കേ ചുപ്‌കേ രാത് ദിൻ എഴുതിയത് മൊഹാനി.1925 ൽ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാൾ.









 




Tuesday 8 September 2020

സ്വരാജ്യവും മാപ്പിളയും

ഗാന്ധി കാണാത്ത മാപ്പിള ലഹള 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

സർ സി ശങ്കരൻ നായർ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയിരുന്ന ഏക മലയാളി.അത് ഗാന്ധി നേതൃത്വത്തിൽ എത്തുന്നതിന് മുൻപായിരുന്നു.1897 ലെ അമരാവതി സമ്മേളനത്തിൽ.ശങ്കരൻ നായർ,ഗാന്ധിയുടെ ഖിലാഫത്ത് നയത്തിലും തുടർന്നുള്ള മാപ്പിള ലഹളയിലും ദുഃഖിതനായിരുന്നു.1922 ൽ ശങ്കരൻ നായർ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകം തന്നെ എഴുതി.അതിൽ നിന്ന് മാപ്പിള ലഹളയെപ്പറ്റിയുള്ള ഭാഗങ്ങൾ:

1.സ്വരാജ്യവും മാപ്പിളയും 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊൽക്കത്ത,നാഗ് പൂർ സമ്മേളനങ്ങളിൽ അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണം നയമാക്കിയത്,ഗാന്ധി പറഞ്ഞിട്ടായിരുന്നു.ഭരണഘടനാപരമായ മാർഗങ്ങൾ അടയുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒന്നാകാം ഗാന്ധിയെ സംബന്ധിച്ചിടത്തോളം,അഹിംസ.അഹിംസയും എല്ലാം സഹിച്ചുള്ള സഹനവും രക്തച്ചൊരിച്ചിലിന് ഇടയാക്കും;പ്രതീക്ഷിച്ച ഫലങ്ങൾ നൽകുകയില്ല.പഞ്ചാബ്,ഖിലാഫത്ത് പ്രക്ഷോഭങ്ങളിൽ ഗാന്ധിയുടെ രാജ്യ നേതൃ പാടവം തീരെ കണ്ടില്ല.

യൂറോപ്പിനെതിരെ ഏഷ്യയെ നിർത്തി,ഇരുനിറക്കാരെ വെള്ളക്കാർക്കെതിരെ നിർത്തി,ഹിന്ദുക്കൾ തുർക്കി സാമ്രാജ്യത്തെ സഹതാപത്തോടെ കണ്ടു.ഏഷ്യൻ പ്രതിനിധികൾ എന്ന നിലയിൽ മുസ്ലിംകളെ പിന്തുണച്ചു.എന്നാൽ,ആ സാഹചര്യം പൊടുന്നനെ മാറി.ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ലോക യുദ്ധത്തിൽ സഖ്യ ശക്തി ആയിരുന്ന,മുസ്ലിംകളിൽ കുലീനതയുള്ള അറബികൾ,തുർക്കിയെ തോൽപിക്കാൻ നമുക്കൊപ്പം നിന്നവരാണ്.യുദ്ധം കഴിഞ്ഞപ്പോൾ,അറബികൾ തുർക്കിയുടെ മേൽക്കോയ്മ അംഗീകരിക്കണമെന്ന് ശാഠ്യം ഉണ്ടായി.അത് മതാധിഷ്ഠിത നിലപാടായിരുന്നു.ഇത്തരം നിലപാടുകൾ ഇന്ത്യയ്ക്ക് തന്നെ ശാപമായിരുന്നു.ഗാന്ധി ഖിലാഫത്തുമായി ചേർന്നത് കുഴപ്പമാണെന്ന് അന്നേ പലരും തിരിച്ചറിഞ്ഞത്,ശരിയായിരുന്നുവെന്ന് രക്ത രൂഷിതമായ പിൽക്കാല സംഭവങ്ങൾ വെളിവാക്കി.ഗാന്ധിക്കും ഖിലാഫത്തുകാർക്കും സംഭവം ഉപേക്ഷിക്കേണ്ടി വന്നു.

ഇന്ത്യൻ സ്വരാജിന് അടിസ്ഥാനം മറ്റ് ഘടകങ്ങളാണ്;ഹിന്ദുക്കൾക്ക് ഖിലാഫത്ത് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല.ഖലീഫയുടെ പേരിൽ വന്ന അവകാശ വാദങ്ങളോട് മുസ്ലിംകൾക്ക് തന്നെ യോജിപ്പില്ല.മുസ്ലിം ഭൂരിപക്ഷത്തിൻറെ പിന്തുണ തുർക്കി ഖലീഫയ്ക്ക് ഇല്ല.ഇത്തരം അവകാശ വാദങ്ങൾ വെറും കച്ചിത്തുരുമ്പിൽ തൂങ്ങി നിൽക്കുന്നതിനാൽ,ആ അവകാശങ്ങൾ ഉന്നയിച്ചത് തന്നെ വിചിത്രമായിരുന്നു.ഗാന്ധിയുടെ പരിപാടി ഇന്ത്യയുടെ മികച്ച സന്താനങ്ങൾ 1919 വരെ ഉദ്‌ഘോഷിച്ച സകലതും ലംഘിച്ചു കൊണ്ടായിരുന്നു.ഗാന്ധിയെ അനുഗമിക്കുന്ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ,ലാലാ ലജ്‌പത്‌ റായ്,വിജയരാഘവാചാരി*,നടരാജൻ **,'ഹിന്ദു' പത്രാധിപർ എസ് കസ്തുരി രംഗ അയ്യങ്കാർ എന്നിവരൊന്നും ഇതിനെ ശക്തമായി അപലപിച്ചില്ല.ഗാന്ധിയുടെ വികാര വിക്ഷോഭങ്ങളും ഉപവാസങ്ങളും സന്യാസിയുടെ അരവസ്ത്രവും വികാരത്തിനടിപ്പെടുന്ന ജനത്തെ,സ്ത്രീകളെയും കുട്ടികളെയും വശീകരിച്ചിരിക്കാം;എന്നാൽ മുകളിൽ പറഞ്ഞ മാന്യന്മാർ എങ്ങനെ ആ വികാര വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ?

ഗാന്ധിയുടെ ലാളിത്യവും അഹിംസയും ബുദ്ധമതത്തിൽ പിറന്ന് ഹിന്ദു മതത്തിൻറെ ഭാഗമായി തീർന്നതാണ്.ഇത് ഹിന്ദുക്കളെ,പ്രത്യേകിച്ചും സസ്യ ഭുക്കുകളെ ഗാന്ധിയിലേക്ക് ആകർഷിച്ചു.ഇന്ത്യയുടെ വർണ വ്യവസ്ഥ തന്നെ അഹിംസയുമായി ഒത്തു പോകുന്നതല്ല.ഗാന്ധി വർണ വ്യവസ്ഥയെ അനുകൂലിച്ചത്,വരേണ്യർക്കും ഇഷ്ടപ്പെട്ടു.വരേണ്യർ ഒരു പ്രധാന ജാതിയെ തന്നെ,വർണ വ്യവസ്ഥയിൽ മരണത്തിന് അർപ്പിച്ചവരാണ്.തീവ്ര ഖിലാഫത്ത് ആവശ്യങ്ങൾക്കുള്ള ഗാന്ധിയുടെ അന്യായമായ പിന്തുണ മുസ്ലിംകളുടെയും പിന്തുണ നേടി.ജാതി വ്യവസ്ഥയെക്കാൾ അഹിംസയെ എതിർക്കുന്ന മതമാണ് ഇസ്ലാം.ഹിന്ദുക്കൾ ഗോഹത്യയെ എതിർക്കുന്നത് തന്നെ ഇത് കാരണമാണ്.

ചില രാഷ്ട്രീയ നേതാക്കൾ ഗാന്ധിയുടെ സ്വാധീനം ചൂഷണം ചെയ്യുകയാണ്.അദ്ദേഹമാകട്ടെ,അവരെ സ്വന്തം ലക്ഷ്യ സാധ്യത്തിനായി ഉപയോഗിക്കുന്നു.ഇത് തോൽക്കുക തന്നെ ചെയ്യും.1920 സെപ്റ്റംബറിൽ കൊൽക്കത്തയിലും ഡിസംബറിൽ നാഗ് പൂരിലും നടന്ന കോൺഗ്രസിൻറെ പ്രത്യേക സമ്മേളനങ്ങളിൽ സ്വരാജിനുള്ള മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ അദ്ദേഹം നശിപ്പിച്ചു.സ്വന്തം വന്യമായ നയങ്ങൾ അംഗീകരിപ്പിച്ചു.അതിനായി തൻറെ തന്നെ തത്വങ്ങളെ എതിർത്തിരുന്ന ശക്തികളുമായി ഒത്തു കൂടി.അവരെ മുൻ നിരയിലേക്ക് കൊണ്ട് വന്നു.അതിൻറെ ഭീകരമായ പ്രത്യാഘാതങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിൻറെ ഫലമായി,അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഗാന്ധി സത്യസന്ധമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചു.

മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരം ഗാന്ധി തള്ളിയതിന്റെ ഉള്ളുകള്ളികൾ ഗാന്ധി മുൻകൈ എടുത്ത് കൊൽക്കത്ത സമ്മേളനത്തിൽ പാസാക്കിയതും നാഗ് പൂർ സമ്മേളനം ശരിവച്ചതുമായ നിസ്സഹകരണ പ്രമേയം വെളിവാക്കുന്നു.

പ്രമേയത്തിൽ നിന്ന്:

"ഖിലാഫത്ത് പ്രശ്നത്തിൽ,ഇന്ത്യൻ സർക്കാരും ബ്രിട്ടീഷ് സാമ്രാജ്യ സർക്കാരും ഇന്ത്യൻ മുസ്ലിമിനോടുള്ള കടമയിൽ പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്ക് പാലിച്ചില്ല.മുസ്ലിം സഹോദരനെ നിയമപരമായ ഏതു വഴിക്കും സഹായിക്കേണ്ടത് ഇന്ത്യയിലെ ഏതൊരു ഹിന്ദുവിൻറെയും കടമയാണ്.മുസ്ലിമിനെ കീഴടക്കിയിരിക്കുന്നത് മതപരമായി വലിയ അപകടമാണ്.അതിൽ നിന്ന് രക്ഷ നേടാൻ കൂടെ നിൽക്കണം.

"1919 ഏപ്രിലിലെ ( ജാലിയൻ വാലാബാഗ് ) സംഭവ പശ്ചാത്തലത്തിൽ,ഈ സർക്കാരുകൾ പഞ്ചാബിലെ നിരപരാധികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.പട്ടാളക്കാർക്ക് നിരക്കാത്ത കാടത്തം കാട്ടിയ ഓഫീസർമാരെ സംരക്ഷിച്ചു.പരോക്ഷമായോ പ്രത്യക്ഷമായോ അക്രമത്തിന് ഉത്തരവാദിയായ മൈക്കിൾ ഓ'ഡയറിനെ കുറ്റവിമുക്തനാക്കി.പ്രഭു സഭ ഇന്ത്യയോട് ഒരു കരുണയും കാണിച്ചില്ല.പഞ്ചാബിലെ ഭീകര പ്രവർത്തനത്തിനൊപ്പം നിന്നു.ഖിലാഫത്ത്,പഞ്ചാബ് എന്നിവയിൽ വൈസ്രോയിയുടെ സമീപ കാല പ്രസ്താവനയിൽ ഒരു പശ്ചാത്താപവും കണ്ടില്ല."

ഭരണ പരിഷ്‌കാരം തള്ളുന്നതിന് ആദ്യ കാരണം ഖിലാഫത്തും രണ്ടാമത്തെ കാരണം ജാലിയൻ വാലാബാഗുമാണ്.ഇതാണ് സ്വരാജ്യ പ്രഖ്യാപനത്തിന് പിന്നിൽ.അങ്ങനെ അഹിംസാത്മകമായ നിസ്സഹകരണ പ്രസ്ഥാനം വന്നു.ഈ പ്രമേയം വച്ച് സ്വരാജിന് ശ്രമിക്കുമെന്നാണ് ഗാന്ധിയുടെ അവകാശ വാദം.എന്നാൽ,പ്രമേയം വായിച്ചാൽ ലക്ഷ്യം സ്വരാജാണെന്ന് തോന്നില്ല.ലക്ഷ്യം അരാജകത്വവും ആത്മ പ്രതിരോധവുമാണ്.

അലി സഹോദരന്മാർ 

ഭരണ പരിഷ്‌കാരം നിരാകരിക്കാൻ മതിയായ കാരണങ്ങളല്ല പ്രമേയത്തിൽ പറഞ്ഞത്.പ്രമേയത്തിൽ പറഞ്ഞ ബഹിഷ്കരണങ്ങൾ വഴി അത് സാധ്യവും അല്ല.ഗാന്ധി പറഞ്ഞത് ഇതാണ്:

"മതപരവും കടുത്ത ധാർമികവുമായ പ്രസ്ഥാനം വഴി സർക്കാരിനെ അട്ടിമറിക്കാനാണ് നിസ്സഹകരണ പ്രസ്ഥാനം ".

അപ്പോൾ അട്ടിമറി ലക്ഷ്യമാക്കിയാണ് ആ പ്രക്ഷോഭത്തിലെ വിവിധ ഘട്ടങ്ങൾ.

പ്രമേയത്തിൽ ആദ്യം ഇടം പിടിച്ച ഖിലാഫത്ത് പ്രശ്‍നം നോക്കാം.

ഖിലാഫത്തുമായി ബന്ധപ്പെട്ട് ഒരു കാര്യം ഓർക്കണം.1918 ലെ സന്ധിക്ക് ശേഷം തുർക്കിയുടെ പേരിൽ ബ്രിട്ടനിലെ മുസ്ലിംകൾ ബ്രിട്ടീഷ് സർക്കാരിന് രണ്ട് ഭീമ ഹർജികൾ നൽകി.1919 ജനുവരിയിലെ ആദ്യ ഹർജിയിൽ ആഗാ ഖാൻ,അബ്ബാസ് അലി ബെയ്‌ഗ്‌,അമീർ അലി,യൂസഫ് അലി,എച്ച് കെ കിദ്വായ് തുടങ്ങിയവർ ഒപ്പിട്ടിരുന്നു,ഡിസംബറിലെ രണ്ടാം ഹർജിയിൽ ആഗാ ഖാൻ,അമീർ അലി,ഗാർഗി പി,കിദ്വായ് എന്നിവർ ഉണ്ടായിരുന്നു.ഹർജികളിൽ ഉന്നത പദവികളിലുള്ള മുസ്ലിംകൾ അല്ലാത്തവരും ഒപ്പിട്ടു.അവർ തുർക്കി,കോൺസ്റ്റാന്റിനോപ്പിൾ,ത്രേസ്,സ്മിർണ ഉൾപ്പെട്ട അനത്തോളിയ എന്നിവയ്ക്കായി അവകാശം ഉന്നയിച്ചു.തുർക്കിക്കാർ ഇല്ലാത്ത സ്ഥലങ്ങൾക്കായി അവകാശം ഉന്നയിച്ചില്ല.

ഇന്ത്യൻ മുസ്ലിംകളുടെ അവകാശവാദം ഇതിനപ്പുറം പോയി.ആ വർഷം അവസാനം വൈസ്രോയിയെ കണ്ട നിവേദക സംഘവും അടുത്ത വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട സംഘവും യുദ്ധ പൂർവ തുർക്കി പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യപ്പെട്ടത്.തുർക്കി മേൽക്കോയ്മയിൽ അർമേനിയക്കാർക്കും അറബികൾക്കും സ്വതന്ത്ര ഭരണവും ആവശ്യപ്പെട്ടു.ഇത് നടപ്പുള്ള കാര്യം അല്ലായിരുന്നു.തുർക്കികൾക്കുള്ളത്ര അവകാശങ്ങൾ അറബികൾക്കും ഉണ്ടായിരുന്നു.മേൽക്കോയ്മ പ്രശ്‍നം ഉദിക്കുന്നില്ല.മുഹമ്മദ് അലി,ഷൗക്കത് അലി സഹോദരന്മാർ ആയിരുന്നു ഈ അവകാശവാദത്തിന് പിന്നിൽ.

ഇന്ത്യ കൗൺസിലിൽ വന്ന മറ്റൊരു അവകാശവാദം,തുർക്കിക്ക് അനറ്റോളിയയും ത്രേസും നൽകുക എന്നതായിരുന്നു.അമുസ്ലിം നിയന്ത്രണം ഇല്ലാതെ അറബികൾക്ക് അവരുടെ രാജ്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകുക.ഇതിൽ ഏഡനിൽ നിന്നുള്ള കുടിയൊഴിപ്പിക്കലുണ്ടോ എന്നെനിക്ക് അറിയില്ല.

ഇന്ത്യയിലെ മുസ്ലിം പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിക്കോ ഇന്ത്യൻ സർക്കാരിനോ ഖിലാഫത്ത് പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇവരെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല.ഇന്ത്യൻ മുസ്ലിം വികാരം ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മുന്നിൽ വയ്ക്കാനേ കഴിയൂ.ബ്രിട്ടീഷ് സാമ്രാജ്യത്തിന് നല്ലതെന്തോ അതായിരിക്കും അവസാന തീരുമാനം.

ഗാന്ധിക്ക് സംഗതി വ്യക്തമായിരുന്നു.ഖിലാഫത്ത് അവകാശ വാദത്തിന്റെ യുക്തി നോക്കാതെ,ഏറ്റവും തീവ്രമായ നിലപാടിനൊപ്പം നിൽക്കുക.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ് തുർക്കിക്ക് നൽകിയ ഒരു 'വാഗ്‌ദാന'ത്തെ ഗാന്ധി ആശ്രയിച്ചു.തുർക്കി അതിൻറെ മേഖലകളിലും ത്രേസിലും വച്ച അവകാശത്തിന് അനുകൂലമായിരുന്നു അത്.തുർക്കിക്ക് കീഴിൽ അത് വരെ നില നിന്ന സാമന്ത രാജ്യങ്ങൾ ഇനി തുർക്കിക്ക് കീഴിൽ ആയിരിക്കില്ല എന്ന വസ്‌തുത കണക്കിലെടുക്കാത്ത വാഗ്‌ദാനം ആയിരുന്നു,അത്.അത് വിശ്വസിച്ച് സംഘടിതരായ മുസ്ലിംകൾക്കൊപ്പം,അതിനെതിരായ അമുസ്ലിംകളുടെ എണ്ണവും കൂടി വന്നു.രണ്ടിനും പിന്നിൽ മൈക്കിൾ ഓ' ഡയർ ആയിരുന്നു.

ഖിലാഫത്ത് അവകാശവാദം അനുസരിച്ച് താൻ ഈജിപ്തിൽ നിന്ന് ബ്രിട്ടൻ ഒഴിയണം എന്നാവശ്യപ്പെടുകയുണ്ടായില്ല എന്ന് ഗാന്ധി പിന്നീട് തിരുത്തു കയുണ്ടായി.ഇന്ത്യൻ സൈന്യം ഒഴിയണം എന്ന് ഗാന്ധി ആവശ്യപ്പെട്ടു.എന്തിനാണ് ഗാന്ധി ബ്രിട്ടൻ ഈജിപ്തിൽ നിന്ന് സ്ഥലം കാലിയാക്കണം എന്നാവശ്യപ്പെട്ടത് ? ഖലീഫയെ ഈജിപ്ത് നിരാകരിച്ചത് ഗാന്ധിക്ക് അറിയാമായിരുന്നിരിക്കാം.അറബികൾ ഖലീഫയെയും തുർക്കിയെയും തള്ളിക്കളയും എന്ന് ഗാന്ധി മനസിലാക്കിയിട്ടുണ്ടാവില്ല.ഇതൊന്നും ഗാന്ധിക്ക് വിഷയമല്ല.ഇങ്ങനെ സംഭവിച്ചാൽ മെക്കയും മെദീനയും കൈവശമുള്ള അറബ് മേധാവി ഖലീഫയാകും എന്ന് ഗാന്ധി കരുതി.സിറിയ ബ്രിട്ടന് കീഴിലല്ല എന്നത് വിഷയമല്ല.നിസ്സഹകാരികളെ ബ്രിട്ടൻ തൃപ്തിപ്പെടുത്തണം എന്നേ ഗാന്ധിക്കുള്ളൂ -ഫ്രഞ്ച് അധീശത്വവും സിറിയ കൈവശം വയ്ക്കലും ഗാന്ധി ക്ഷമിക്കും.തുർക്കിക്കാർക്കും ഖലീഫയ്ക്കും അറബ് ദേശം കൈവശം വേണ്ട എന്നത് ഗാന്ധിക്ക് വിഷയമല്ല.1919 ജനുവരിയിൽ അവർ ചോദിച്ചത് സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യം മാത്രമാണ്.ഈ സത്യം ഗാന്ധിക്കും ഖിലാഫത്ത് പ്രസ്ഥാനക്കാർക്കും വിഷയമല്ല.എത്ര ലഘുവാണ് ഇവരുടെ സമീപനം -തുർക്കിയും ഖലീഫയും പറയുന്നതല്ല,ലോക മുസ്ലിം വികാരമാണ് കണക്കിലെടുക്കേണ്ടത് എന്നാണ് പറച്ചിൽ.പലസ്‌തീൻ തുർക്കി മേൽക്കോയ്മയ്ക്ക് കീഴിൽ ആയിരിക്കണമെന്ന കാര്യത്തിൽ ഗാന്ധിക്ക് നിർബന്ധമുണ്ട്.അതായിരുന്നു പ്രവാചകൻറെ ഇച്ഛ എന്നാണ് ഗാന്ധി പറയുന്നത്.ഇസ്രയേലിലെ പ്രവാചകരോ ക്രിസ്‌തു മത സ്ഥാപകനോ ജൂത,ക്രിസ്ത്യൻ വികാരങ്ങളോ ഒന്നും ഗാന്ധി കാണുകയില്ല.ഗാന്ധിക്കും ഖിലാഫത്ത് നേതാക്കൾക്കും ആകെ വേണ്ടത് സർക്കാരിനെ അട്ടിമറിക്കലാണ്.

മുഹമ്മദ്,ഷൗക്കത് അലിമാരാണ് പ്രക്ഷോഭത്തിൻറെ ശക്തരായ നേതാക്കൾ.ബംഗാൾ വിഭജന പ്രക്ഷോഭ കാലത്ത്,ഹിന്ദുക്കൾക്കെതിരെ മുസ്ലിം താൽപര്യം കൊണ്ട് നടന്ന മുസ്ലിം ലീഗാണ് അവരുടെ പൂർവാശ്രമം.പൊതു പ്രസംഗങ്ങളിൽ അവർക്ക് ഹിന്ദുക്കളെ വേണ്ട;ഇന്ത്യയിലെ മുസ്ലിം സ്വത്വത്തെ ട്രിപ്പോളിയിലെയോ അൾജീരിയയിലെയോ മുസ്ലിം താൽപര്യവുമായി കൂട്ടിയിണക്കുന്നതിലാണ് അവർക്ക് പൂതി.ഇവിടത്തെ ഹിന്ദുവും മുസ്ലിമും ഒരേ സർക്കാരിന് കീഴിലാണ് എന്നത് വിഷയമല്ല.ബാൽക്കൻ യുദ്ധം മുതൽ അവർക്ക് ബ്രിട്ടിഷ് സർക്കാരിനോടു തീവ്രമായ രോഷമുണ്ട്.അവർക്ക് പടിഞ്ഞാറുള്ള മുസ്ലിം സഹോദരരെ സഹായിക്കാൻ കഴിഞ്ഞില്ല.അപ്പോൾ ഹിന്ദുക്കളെ സമീപിക്കുക രാഷ്ട്രീയ തന്ത്രമായി.പടിഞ്ഞാറെ സഹോദരർ തടവിലായപ്പോൾ രോഷം ആളിക്കത്തി.തടവുകാരെ വിട്ട ശേഷവും ബ്രിട്ടീഷ് സർക്കാരിനോടുള്ള ദേഷ്യം കുറഞ്ഞില്ല.ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ അടുത്ത ഘട്ടം മുസ്ലിം ഭരണ സ്ഥാപനമാണ്.യുദ്ധ പൂർവ നിലയിൽ തുർക്കിയെ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇതും ലക്ഷ്യമാണ്.അലി സഹോദരർ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഷൗക്കത് അലി 1920 ഏപ്രിലിൽ പറഞ്ഞു:

"മുഴുവൻ ലക്ഷ്യവും മുന്നിൽ കണ്ടാണ് ഇതിന് ഇറങ്ങിയത്.കേവല സ്വാതന്ത്ര്യത്തിനാണ് ഈ പ്രസ്ഥാനം."

അവരെ അറിയാവുന്നവർക്കും അവരുടെ വിചാരണ ശ്രദ്ധിച്ചവർക്കും ഇതിൽ ഒരു സംശയവും ഉണ്ടാവില്ല.

കറാച്ചിയിൽ 1921 ജൂലൈ ഒൻപതിന് ഇവരുടെ പ്രചോദനത്തിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ,മതം ആധാരമാക്കി മുസ്ലിം സിപായിമാർ പട്ടാളം വിടണമെന്ന പ്രമേയം പാസാക്കി. പ്രമേയത്തിൽ നിന്ന്:

"ഈ പ്രക്ഷോഭ കാലത്ത് മുസ്ലിംകൾ ബ്രിട്ടീഷ് പട്ടാളത്തിൽ തുടരുന്നതും അതിൽ ചേരാൻ പ്രേരിപ്പിക്കുന്നതും മതപരമായി നിയമ വിരുദ്ധമാണ്.പൊതുവായി മുസ്ലിംകളും വിശേഷിച്ച് ഉലമാക്കളും പട്ടാളത്തിലെ ഓരോ മുസ്ലിമിനെയും ഈ മത കല്പനകൾ ബോധ്യപ്പെടുത്തണം.ക്രിസ്‌മസിന്‌ മുൻപ് ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ,കോൺഗ്രസ് അഹമ്മദാബാദ് സമ്മേളനത്തിൽ ഇന്ത്യൻ റിപ്പബ്ലിക് പ്രഖ്യാപിക്കും".

സഹോദരന്മാരെ കോടതികൾ വിചാരണ ചെയ്‌ത്‌ ശിക്ഷിച്ചു.ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടപ്പോൾ നിയമപരവും ഭരണഘടനപരവും ആയിരുന്നുവെങ്കിൽ പോലും,ആദ്യ ഘട്ടങ്ങളിൽ പ്രക്ഷോഭം അനുവദിച്ചെങ്കിൽ തന്നെയും അതിനെ നിയന്ത്രിച്ചവർ പൊടുന്നനെ,മതപ്രചാരകരായി മാറിയെന്ന് ജഡ്ജി നിരീക്ഷിച്ചു.വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തി:

"കോടതിയിലെ അവരുടെ പ്രസ്താവനകൾ കണ്ടിടത്തോളം ഹിന്ദുവായ ആറാം പ്രതി ഒഴിച്ചുള്ളവർ അവർ സ്വയം ബ്രിട്ടീഷ് വിരോധത്തിൽ അഭിരമിച്ചു.അവർ ആ പ്രമേയത്തെ ഖുർ ആന്റെ പേരിൽ ന്യായീകരിച്ചു.രാജ്യ നിയമത്തിന് എതിരായി പോലും ഖുർ ആൻ നിയമത്തെ അനുസരിക്കണമെന്ന് അവർ വാദിച്ചു.മുഹമ്മദ് അലിയും ഷൗക്കത് അലിയും ഉൾപ്പെടെ ഈ കേസിലെ എല്ലാ മുസ്ലിംകളും വാദിച്ചത് ഇതാണ്:മതം ചില കർമങ്ങൾ ചെയ്യണമെന്ന് അനുശാസിക്കുന്നു.ഇതിനെ നിയന്ത്രിക്കുന്ന ഒരു രാജ്യ നിയമത്തിനും സാധുതയില്ല.രാജ്യ നിയമം ലംഘിച്ചു ചെയ്യുന്ന കർമം മതം അനുവദിക്കുന്നതായാൽ മതി."

ഖുർ ആൻ നിയമത്തിന് വിധേയമായി മാത്രമേ മുസ്ലിംകളെ വിധിക്കാവൂ എന്ന ഈ അവകാശവാദമാണ് എല്ലാത്തരം ഖിലാഫത്ത് അവകാശവാദങ്ങളുടെയും ഉറവിടം എന്നത് ഗാന്ധിക്കും അനുയായികൾക്കും അറിയില്ല എന്ന് ധരിക്കാൻ കഴിയില്ല.ഈ അവകാശവാദം സ്വീകരിച്ചാൽ,അത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെയും ഇൻഡോ -ബ്രിട്ടീഷ് കോമൺവെൽത്തിൻറെയും മരണമണി മാത്രമല്ല,സ്വരാജിൻറെയും നമ്മുടെ പൊതു സഹോദര്യത്തിൻറെയും നിരാസമായിരിക്കും.ഹിന്ദു -മുസ്ലിം സഖ്യം കൊണ്ട് ഹിന്ദുക്കൾ അർത്ഥമാക്കുന്നത്,ശരിയായ സമത്വം ആകാം;മുഹമ്മദ്,ഷൗക്കത്ത് അലിമാരും അനുയായികളും കരുതുന്നത് ശുദ്ധമായ മുസ്ലിം അധീശത്വമായിരിക്കും.സമയം പാകമാകും വരെ അവർ അത് മൂടി വയ്ക്കും.അതിനവർക്ക് മിടുക്കുണ്ട്.ഹിന്ദു സഹോദരർക്കെതിരെ ഗൂഢ ലക്ഷ്യങ്ങളും സാമുദായിക പ്രചോദനവുമുണ്ടെന്ന് പറഞ്ഞാൽ ,അവർ നിരാകരിക്കും;അപകടകരമായ ഈ കുടില തന്ത്രം,നാം അനുഭവസ്ഥർ കുറെ കണ്ടതാണ്.അനുഭവമില്ലാത്തവരും കുരുക്കിൽ വീഴാൻ സാധ്യതയുമുള്ളവർക്ക് നാം മുന്നറിയിപ്പ് നൽകണം.ഗാന്ധി അനുയായികളായ ചില നന്മയുള്ളവരെ കണ്ടിടത്തോളം,അവർ അവർ ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും ഊരാൻ പറ്റാതായിരുന്നു.

കറാച്ചി വിചാരണയിൽ നിരീക്ഷിച്ച പോലെ,ആദ്യം നിസ്സാരമെന്നു തോന്നും ,പിന്നെ ഭീകരമായി വളരും.

"അഹിംസാത്മകമായ നിസ്സഹകരണം " ആണ് ഖിലാഫത്ത് സമിതികൾ നാടൊട്ടുക്കും സർക്കാരിനെതിരെ നടത്തേണ്ടിയിരുന്നത്.തുടക്കത്തിലെ കപടമായ അഹിംസയിൽ നിന്ന് ഹിംസയിലേക്കുള്ള പരിണാമം ലെജിസ്ളേറ്റിവ് കൗൺസിലിൽ മക്ഫേഴ്സൺ വിവരിച്ചിട്ടുണ്ട് ( അനുബന്ധം ).ഇത് എല്ലാ സംഘടനകൾക്കും ബാധകമാണ്.ഇസ്ലാമിൽ നിന്ന് ഉടലെടുത്തതിനാൽ ,ഖിലാഫത്തിന് ഇത് കൂടുതൽ ബാധകമാണ്.ഏറ്റവും കൂടുതൽ ഇത് പ്രകടമായ മലബാറിൽ ഇതേപ്പറ്റി കോടതി വ്യാഖ്യാനങ്ങൾ ഉണ്ടായില്ല.അതിനാൽ,1920 ഏപ്രിലിൽ മലേഗാവിൽ നടന്ന ഒരു കലാപത്തിൽ ചിലരെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തിൻറെ സംഗ്രഹം ഞാൻ ഇവിടെ പറയാം.

മലേഗാവിൽ ഒരു ഖിലാഫത്ത് കമ്മിറ്റിയും സന്നദ്ധ സേവകരും ചേർന്ന് 1920 മാർച്ച് 15 ന് രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി.കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ആയി.പ്രഭാഷണങ്ങൾ രാഷ്ട്രീയവും ഉദ്ബോധനങ്ങൾ മതപരവുമായിരുന്നു.1921 ജനുവരിയിൽ ഷൗക്കത് അലി അവിടെയെത്തി ഖിലാഫത്ത് പ്രസ്ഥാനത്തെപ്പറ്റി പ്രസംഗിച്ചു.ഇതിന് ശേഷം രാഷ്ട്രീയ പ്രവർത്തനം ശക്തമായി.

അവിടത്തെ മുസ്ലിം സ്‌കൂളുകളായ ബെയ്‌തു ലല്ലം,അഞ്ചുമാൻ എന്നിവയ്ക്ക് സർക്കാർ ഗ്രാൻറ് നൽകിയിരുന്നു.നിസ്സഹകരണ പ്രസ്ഥാനം വന്നപ്പോൾ ഈ എയ്‌ഡഡ്‌ സ്‌കൂളുകൾ സർക്കാർ സഹായം വേണ്ടെന്നു വയ്ക്കാൻ പണപ്പിരിവ് നടത്തി.ചില ഹിന്ദുക്കളും പങ്കാളികളായി.പഴയ തരം പൈസ ഫണ്ട് പിരിവ് ആണ് നടന്നത്.മലേഗാവിലെ ഓരോ നെയ്ത്തുകാരനും ഓരോ സാരി വിൽക്കുമ്പോൾ ഫണ്ടിന് ഒരു പൈസ നൽകണം.

അതിന് തയ്യാറില്ലാത്ത നെയ്ത്തുകാർക്ക് വേറെ വഴിയില്ലായിരുന്നു.ഇതിനെ എതിർത്ത സാരി വാങ്ങുന്നവരെ വിചാരണ ചെയ്യുന്ന നിലയുണ്ടായി.ഫെബ്രുവരി 27 ന് ഫണ്ട് കമ്മിറ്റി പൊതുയോഗം വിളിച്ച് പണം നൽകാൻ വിസമ്മതിക്കുന്ന ഇടപാടുകാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു.പണം നൽകാൻ വിസമ്മതിക്കുന്നവരുടെ കടകൾ പിക്കറ്റ് ചെയ്‌തു.അവരുടെ കച്ചവടം പൂട്ടി.ഇവർ അധികൃതർക്ക് പരാതിയും നിവേദനവും നൽകിയിരുന്നു.നിയമവിരുദ്ധമായി ഒന്നും സംഭവിക്കാത്തിടത്തോളം അവർക്ക് ഇടപെടാൻ ആവില്ലായിരുന്നു.

പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും പൊതുവേദികളിൽ നിറയുകയും ആവേശം വിതറുകയും ചെയ്‌തു കൊണ്ടിരുന്നു.വേണ്ടത്ര പ്രകാശമില്ലാത്ത മലേഗാവിലെ സായാഹ്നങ്ങളിൽ പൊതുവേദികളിൽ വാളും കഠാരയുമായി യോഗങ്ങൾ നടക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കിട്ടിയ റിപ്പോർട്ടുകളിൽ നിന്ന് വിലയിരുത്തി.ഈ യോഗങ്ങൾ നിരോധിച്ച് മാർച്ച് 30 ന് ഉത്തരവിറക്കി.ഈ ഉത്തരവ് ലംഘിച്ചാണ് കലാപത്തിന് കോപ്പു കൂട്ടിയത്.

അധികൃതർ പല തരത്തിലും സംഘർഷം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.മാർച്ച് 13 ന് സബ് ഡിവിഷനൽ ഓഫിസർ നിർബന്ധിത പണപ്പിരിവില്ലാതെ വേറൊരു വഴി കണ്ടെത്താൻ യോഗം വിളിച്ചിരുന്നു.ഇതിന് കടകളിൽ പെട്ടി വയ്ക്കാമെന്ന് പറഞ്ഞതിനോട് എതിർ പക്ഷം പ്രതികരിച്ചില്ല.

പതിനൊന്ന് നേതാക്കൾ ഒപ്പിട്ട ഒരു മാനിഫെസ്റ്റോ ഇറങ്ങി.ഈ മാനിഫെസ്റ്റോ ഗാന്ധിയുടെ അഹിംസാ തത്വങ്ങൾ ഉദ്ധരിച്ച് സന്നദ്ധ ഭടന്മാർ ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിച്ചു.

ഇതിന് ഗുണമുണ്ടായില്ല.ഏപ്രിൽ ഒന്നിന് ഇറങ്ങിയ മാനിഫെസ്റ്റോയിൽ നാലിന് ഒപ്പിട്ട ഒരാൾ ഒരു പൊതുയോഗത്തിൽ തനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഇതിൽ ഖേദിച്ചു. അവർക്ക് മാപ്പ് നൽകി.പണം നൽകാത്ത കടകളുടെ പിക്കറ്റിങ് തുടർന്നു.24 സന്നദ്ധ ഭടന്മാർക്കെതിരെ മാർച്ച് 30 ലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിന് 15 ന് കേസെടുത്തു.ഏപ്രിൽ 24 ന് കേസ് വിചാരണയ്ക്ക് തലേന്ന് രാത്രി യോഗത്തിൽ ഒരുന്നത മുസ്ലിം ഇങ്ങനെ പ്രസംഗിച്ചു:
"സർക്കാരിനെയോ പോലീസിനെയോ പേടിക്കരുത്.സന്നദ്ധ സേവകർ തന്നെ കേസ് കൈകാര്യം ചെയ്യും.അല്ലാഹു അവർക്ക് മതം പ്രചരിപ്പിക്കാൻ ശക്തി നൽകട്ടെ ."

അടുത്ത ദിവസം റെസിഡൻറ് തക്കർക്ക് മുന്നിൽ 12 കേസുകൾ വിചാരണക്കെത്തി.ആറു പേരെ ശിക്ഷിച്ചു.50 രൂപ പിഴയിട്ടു.പിഴ നൽകിയില്ലെങ്കിൽ നാലാഴ്‌ച വെറും തടവ്,ഇവർ പിഴ ഒടുക്കിയില്ല,

വിധിയറിഞ്ഞ ശേഷം പുറത്ത് കാത്തു നിന്ന ആൾക്കൂട്ടം 'അല്ലാഹു അക്ബർ ' വിളികൾ മുഴക്കി.കലാപത്തിൽ ഉടനീളം ഇങ്ങനെ തക്ബീർ ധ്വനികൾ മുഴങ്ങി.മലേഗാവിൽ കണ്ട പോലീസിനെയൊക്ക അവർ ആക്രമിച്ചു.ക്ഷേത്രം കത്തിച്ചു.എസ് ഐ യെ കൊന്ന് തീയിലിട്ടു.ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരായവരുടെ വീടുകൾ കൊള്ള ചെയ്‌തു.വീട്ടുകാർ പലായനം ചെയ്തിരുന്നു.എസ് ഐ മാത്രമല്ല കൊല്ലപ്പെട്ടത്.

ഖിലാഫത്ത് കമ്മിറ്റികളും സന്നദ്ധ സേവകരും പിന്തുടർന്ന അഹിംസാ മാർഗമായിരുന്നു,ഇത്.ബാരാബങ്കിയിൽ നിന്ന് മറ്റൊരുദാഹരണം നൽകാം.അത് മത ഭ്രാന്ത് എത്രമാത്രം രൂക്ഷമായിരുന്നു എന്ന് വെളിവാക്കും.ഉദാഹരണങ്ങൾ ധാരാളം.

--------------------------------------------------

*വിജയരാഘവാചാരി :സി വിജയരാഘവാചാരി ( 1852 -1944 ).കോൺഗ്രസിൻറെ സ്വരാജ് ഭരണഘടന തയ്യാറാക്കിയവരിൽ ഒരാൾ.1920 ൽ കോൺഗ്രസ് ദേശീയ പ്രസിഡൻറ്.1931 ൽ ഹിന്ദു മഹാസഭാ പ്രസിഡൻറ്.
** നടരാജൻ :കസ്‌തൂരി രംഗ അയ്യങ്കാരുടെ 'ഹിന്ദു' സഹപ്രവർത്തകൻ കെ നടരാജൻ ആകാം.



















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...