Friday 8 November 2019

മുസ്ലിംകൾ ഗാന്ധിയുടെ വീട്ടിൽ

മകൻ ഹരിലാൽ മകളെ ബലാൽസംഗം ചെയ്തു  

മഹാന്മാരുടെ ജീവിതം അസാധാരണവും ഊഹാതീതവും ആയതിനാൽ വിഡ്ഢികൾ അവരെ നിന്ദിക്കുന്നു.
-കാളിദാസൻ / 'കുമാര സംഭവം' 5 :75 

ഗാന്ധിയുടെ മൂത്ത മകൻ ആയിരുന്നു, ഹരി ലാൽ (1888 -1948). അദ്ദേഹത്തിന് താഴെ മൂന്ന് സഹോദരന്മാരുണ്ടായിരുന്നു: മണിലാൽ, രാമ ദാസ്, ദേവദാസ്. ഗാന്ധി -കസ്തുർബ ദമ്പതിമാർക്ക് ഹരിലാലിന് മുൻപ് ഒരു കുഞ്ഞു പിറന്നിരുന്നു. ജനിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ജീവിച്ചു.
ഗാന്ധിക്കും കസ്തുർബയ്ക്കും 19 വയസുള്ളപ്പോഴാണ് ഹരി ലാലിൻറെ ജനനം. ഗാന്ധി 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ പറഞ്ഞ പോലെ, ഗാന്ധിയുടെ പിതാവ് ഊർധ്വ ശ്വാസം വലിക്കുമ്പോൾ ഗാന്ധി ഭാര്യയുമായി രതി അനുഷ്ഠിക്കുകയായിരുന്നു. ഇത് തുറന്നു പറയുമ്പോൾ അദ്ദേഹം കാട്ടുന്ന സത്യസന്ധതയ്ക്ക് സമാനതകളില്ല. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ആത്മ കഥകളിൽ സ്വന്തം രതിയുടെ പരാമർശം നിജലിംഗപ്പയുടേത് പോലെ ചിലതിലേയുള്ളു. 90 കഴിഞ്ഞായിരുന്നു, നിജലിംഗപ്പയുടെ എഴുത്ത്.

ഹരിലാൽ വളർന്നപ്പോൾ, കള്ളുകുടിയനും പെണ്ണ് പിടിയനുമായി. ഗാന്ധിയെ സംബന്ധിച്ച് കാമ പുത്രൻ ആയിരുന്നു, അയാൾ. ഹരിലാലിനോട് ഗാന്ധി കാണിച്ചതായി അയാൾ വിശ്വസിച്ച വെറുപ്പിനെ അപഗ്രഥിക്കേണ്ടത്, മനഃശാസ്ത്രമാണ്.

കസ്തുർബയും മക്കളും 

ഗാന്ധിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന മാർഗരറ്റ് സ്വീഗൾ എന്ന യുവതിയോട് 47 വയസിൽ ഹരിലാലിന് അഭിനിവേശമുണ്ടായി. അവർ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതായി സെക്രട്ടറി മഹാദേവ് ദേശായ് വഴി ഗാന്ധിയെ അറിയിച്ചു. ഗാന്ധി 1935 ഏപ്രിൽ 12 ന് ഹരിലാലിന് എഴുതി:

"എനിക്ക് നിൻറെ പ്രശ്‍നം മനസ്സിലായി. നീ നിന്നെയോ എന്നെയോ ശ്രദ്ധിക്കേണ്ടതില്ല. നീ ഇപ്പോഴും ശാരീരിക സുഖം ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നീ നിൻറെ അഭിലാഷം നിറവേറ്റണം. ലൗകിക സുഖങ്ങളോട് മടുപ്പുണ്ടായാൽ മാത്രമേ നിനക്ക് ആ അഭിലാഷത്തെ അടക്കി നിർത്താനാവൂ. എൻറെ പ്രശ്‍നം ഇതാണ്. ശാരീരിക ബന്ധം വേണ്ടെന്ന് വയ്ക്കാൻ ഉപദേശിക്കുന്ന ഞാൻ എങ്ങനെ നിന്നെ അതിനായി പ്രോത്സാഹിപ്പിക്കും? ഞാൻ എങ്ങനെ നിന്നെ സഹായിക്കും? നിൻറെ പുനർ വിവാഹം ഞാൻ സഹിക്കാം. പക്ഷെ, എൻറെ കൂടെ താമസിക്കുമ്പോൾ നിനക്കെങ്ങനെ ഒരു ഭാര്യയ്ക്ക് വേണ്ടി തിരച്ചിൽ നടത്താനാകും ?".

ഗാന്ധിയല്ലാതെ ഒരച്ഛനും ഇങ്ങനെ എഴുതില്ല. അമല എന്ന് ഗാന്ധി വിളിച്ചിരുന്ന മാർഗരറ്റുമായി ഹരിലാലിന് ബന്ധം തുടരാനായില്ല. മാർഗരറ്റ് ഗാന്ധിയുമായി ആശയ വിനിമയം നടത്തിയതിന് സൂചനകളുണ്ട്.

ഒരു ജൂത സ്ത്രീയെ സ്വന്തം കുടുംബത്തിലേക്ക് കയറ്റാൻ ഗാന്ധി സമ്മതിക്കുമായിരുന്നു എന്ന് കരുതാൻ വയ്യ. ഗാന്ധി ഹരിലാലിൻറെയും മണിലാലിൻറെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയായിരുന്നെങ്കിൽ ഇസ്രയേലും പലസ്തീനും വീട്ടിൽ തന്നെ ഉണ്ടായേനെ. 1926 ൽ വിവാഹിതനാകും മുൻപ് മണിലാൽ ടിമ്മി എന്ന് ഓമനപ്പേരുണ്ടായിരുന്ന ഫാത്തിമ എന്ന മുസ്ലിം യുവതിയുമായി പ്രണയത്തിൽ ആയിരുന്നു.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഗാന്ധിയുടെ സുഹൃത്തുക്കൾ ആയിരുന്ന ഗുൽ കുടുംബാംഗമായിരുന്നു, ഫാത്തിമ.ഈ ബന്ധം കുടുംബത്തിൽ സംസാരമായപ്പോൾ, മണിലാലിന് അനുകൂലമായി ഹരിലാൽ വാദിച്ചു.

ഈ പ്രശ്നത്തിൽ ഗാന്ധി, 1926 മെയ് 30 ന് ഹരിലാലിന് എഴുതി:
"എങ്ങനെ ഒരു മിശ്ര വിവാഹം സാധ്യമാകും എന്ന് എനിക്കറിയില്ല. ഒരാൾ സസ്യ ഭുക്കും മറ്റെയാൾ മാംസ ഭുക്കുമായാൽ നമുക്കെങ്ങനെ കുടുംബം നടത്തിക്കൊണ്ടു പോകാൻ പറ്റും? ഈ വിവാഹത്തിൽ ജനിക്കുന്ന കുട്ടികളെ ഏതു പാരമ്പര്യത്തിൽ വളർത്തും? കുഴപ്പം പിടിച്ച ഇത്തരം ബന്ധങ്ങൾ മറ്റു പ്രശ്നങ്ങളും ഉണ്ടാക്കും. ഞാൻ നിൻറെ നിർദേശങ്ങൾക്കൊപ്പം നിന്നാൽ ഈ സമയത്ത് അത് എനിക്കെതിരെ അണിനിരക്കാൻ ശത്രുക്കൾ ഒരു കാരണമാക്കും. രാഷ്ട്രീയ ഐക്യം അസാധ്യമാക്കും. പ്രശ്നങ്ങൾ ഇല്ലാതിരിക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുകയാണ്. ഇതും രാഷ്ട്രീയ ഐക്യവുമായി ബന്ധമുണ്ടെന്ന് സങ്കൽപ്പിക്കുന്നത് എന്ത് വിഡ്ഢിത്തമാണ് !".

ഹരിലാൽ ഗാന്ധി, 1910 

ഹരിലാൽ അങ്ങോട്ട് പറഞ്ഞതിൽ രാഷ്ട്രീയ ഐക്യം പരാമർശിച്ചിരുന്നു എന്ന് കരുതാം. ശത്രുക്കൾക്ക് മുസ്ലിം വിവാഹം വഴി ഒരു കാരണം കൊടുക്കേണ്ട എന്ന് ഗാന്ധി പറയുമ്പോൾ, ഒരു സ്വാർത്ഥത പ്രവർത്തിക്കുന്നുണ്ട്. വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് അതെന്ന് വ്യാഖ്യാനിക്കാം.

ഹരിലാൽ മാർഗരറ്റിനെ ഇഷ്ടപ്പെട്ടതിന് ആറു വർഷം മുൻപാണ് മണിലാൽ മുസ്ലിം യുവതിയെ പ്രണയിച്ചത്. ഇതിനും പത്തു വർഷം മുൻപ് 1913 ൽ മണിലാൽ ഒരു വിവാഹിതയുമായി ഗാന്ധിയുടെ ഫീനിക്സ് ഫാമിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. ജെക്കി എന്ന ഓമനപ്പേരുള്ള ജയ കുൻവർ ഡോക്റ്റർ എന്ന ഈ സ്ത്രീ ഗാന്ധിയുടെ സുഹൃത്ത് ഡോ പ്രാൺ ജീവൻദാസ് മേത്തയുടെ മകളായിരുന്നു. പ്രാൺ ആണ് ഗാന്ധിയെ ആദ്യമായി 'മഹാത്മാ'എന്ന് വിശേഷിപ്പിച്ചത്.

ഒരച്ഛൻറെ രണ്ടാൺമക്കളും പിഴച്ചു പോവുക എന്നതും മനഃശാസ്ത്ര വിഷയമാണ്. പിതാവ് മരിക്കുമ്പോൾ രതി അനുഷ്ഠിച്ചത് ഗാന്ധിയുടെ മനസ്സിൽ കുറ്റ ബോധമായി കിടന്നു എന്ന് കരുതാം. ദേവദാസ്, രാജാജിയുടെ മകൾ ലക്ഷ്മിയെ പ്രണയിച്ചത് ഗാന്ധി നടത്തിക്കൊടുത്തു -രാജാജി ബ്രാഹ്മണൻ ആയിരുന്നു, ജാതി ശ്രേണിയിൽ, ബനിയയായ ഗാന്ധിക്ക് മുകളിൽ.

മതം മാറ്റം 

മാർഗരറ്റിനെ കണ്ണും നട്ടിരിക്കെ ഹരിലാൽ മതം മാറ്റവും ആലോചിച്ചു. മാർഗരറ്റിനെപ്പറ്റി ഗാന്ധിയുമായി കത്തിടപാട് നടക്കുന്നതിന് രണ്ടു വർഷം മുൻപ് 1933 ഏപ്രിൽ 13 ന് ഗാന്ധിക്ക് ഹരിലാൽ എഴുതിയത് മുംബൈ ഫ്രറെ റോഡിലെ വസീർ മുഹമ്മദിൻറെ നിസാമിയ ഹോട്ടലിൽ നിന്നാണ് എന്നത് ഗാന്ധി ശ്രദ്ധിച്ചിരുന്നു.ഗാന്ധി സത്യഗ്രഹം തുടങ്ങുന്ന പശ്ചാത്തലത്തിൽ, തൻറെ ധർമം എന്താണ് എന്നാരാഞ്ഞായിരുന്നു, ഹരിലാലിൻറെ കത്ത്. 1934 മെയ് അഞ്ചിന് ഹരിലാൽ ഭാര്യ ഗുലാബ് ബെൻറെ സഹോദരി ബാലി ബെന് പണം ചോദിച്ച് കത്തെഴുതിയത്, എം അബ്ബാസ് അലി, ഓൾഡ് ലക്ടി മണ്ഡി, ഹൗസ് നമ്പർ 5832, വെമ്പള്ളി, ഹൈദരാബാദ് എന്ന വിലാസത്തിൽ നിന്നായിരുന്നു. അവർ പണം അയച്ചില്ല.മുൻപൊരിക്കൽ അവരോട് മദ്യ ലഹരിയിൽ അപമര്യാദയായി പെരുമാറിയിരുന്നു; അതേപ്പറ്റി ഹരിലാലിൻറെ മകൾ മനു ബെൻ, ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ഗാന്ധി 1935 ജൂണിൽ ഹരിലാലിന് എഴുതിയ മൂന്ന് കത്തുകൾ 2014 മേയിൽ ലണ്ടനിൽ ലേലം ചെയ്തപ്പോഴാണ് അവയിലെ സ്ഫോടനാത്മകമായ ഉള്ളടക്കം ലോകം അറിഞ്ഞത്. സ്വന്തം മകൾ മനുവിനെ ഏഴു വയസ്സിൽ ഹരിലാൽ ബലാൽസംഗം ചെയ്തു. ഗാന്ധിയുടെ കത്തിൽ നിന്ന്:

"ദേശീയ സ്വാതന്ത്ര്യത്തെക്കാൾ,എന്നെ സംബന്ധിച്ചിടത്തോളം, നിൻറെ പ്രശ്നമാണ് ഗുരുതരം.മനു നിന്നെപ്പറ്റി ചില കാര്യങ്ങൾ എന്നോട് പറഞ്ഞു. അവൾക്ക് എട്ടു വയസ്സാകും മുൻപ് നീ ബലാൽസംഗം ചെയ്തു. വലിയ മുറിവുണ്ടായതിനാൽ ആശുപത്രിയിൽ ചികിൽസിക്കേണ്ടി വന്നു."

മനു അങ്ങനെയാണ് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ ജീവിക്കാൻ എത്തിയത്.

ഗാന്ധി, മനു (വലത്ത്), ആഭ
 
ഹരിലാൽ പിറന്ന് താമസിയാതെ പ്രതിസന്ധികൾക്കിടയിലാണ് ഗാന്ധി നിയമം പഠിക്കാൻ ലണ്ടനിലേക്ക് പോയത്. മൂന്ന് വർഷം കസ്തുർബയും ഗാന്ധിയും കണ്ടില്ല. മകനും കസ്തുർബയും ദൃഢ ബന്ധത്തിലായി. മകൻ ബാരിസ്റ്ററാകാൻ ലണ്ടനിലേക്ക് പോകാൻ ആഗ്രഹിച്ചപ്പോൾ, ഗാന്ധി സമ്മതിച്ചില്ല. പാശ്ചാത്യ രീതിയിലുള്ള പഠനം ബ്രിട്ടീഷ് രാജിനെ തൂത്തെറിയാൻ സഹായിക്കില്ലെന്ന് ഗാന്ധി കരുതി. 1911 ൽ ഇതേ തുടർന്ന് ഹരിലാൽ കുടുംബം വിട്ടു. ഗാന്ധി കുടുംബത്തിന് അറിയാമായിരുന്ന വോറ കുടുംബത്തിലെ ഗുലാബ് ചഞ്ചലിനെ പ്രണയിച്ച് ഹരിലാൽ വിവാഹം ചെയ്തത് 19 വയസിൽ ഗാന്ധിയുടെ എതിർപ്പിനെ വക വയ്ക്കാതെയാണ്. 19 വയസിൽ അച്ഛനായ അബദ്ധം മകൻ ആവർത്തിക്കേണ്ടെന്ന് ഗാന്ധി കരുതി. ഗുലാബുമായി ദക്ഷിണാഫ്രിക്കയിൽ ചെന്ന ഹരിലാലിനോട് ഗാന്ധി ബ്രഹ്മചര്യം ദീക്ഷിക്കാൻ ഉപദേശിച്ചു.

അവിടെ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത് ഒന്നിച്ചു ജയിലിൽ കഴിഞ്ഞ ഗാന്ധിക്ക് സന്തോഷമായ ചെറിയ കാലത്തിന് ശേഷം പൊരിഞ്ഞ തർക്കം നടത്തി ഹരിലാൽ രാജ്യം വിട്ടു.

1935 ലെ രണ്ടാമത്തെ കത്തിൽ ഗാന്ധി ചോദിച്ചു:
"സത്യം പറയൂ, നീ ഇപ്പോഴും മദ്യപിക്കുന്നുണ്ടോ? വ്യഭിചരിക്കുന്നുണ്ടോ?മദ്യപിക്കുന്നതിലും നല്ലത്, നീ മരിക്കുന്നതാണ്".

ഹരിലാൽ ഇസ്ലാംമതത്തിൽ ചേർന്ന് അബ്‌ദുള്ള ആയത്, 1936 മെയ് 14 നായിരുന്നു. മതം മാറ്റം പൊന്നാനിയിൽ ആയിരുന്നെന്നും നാഗ്പൂരിൽ ആയിരുന്നെന്നും വാദങ്ങളുണ്ട്. അത് പ്രഖ്യാപിച്ചത് മെയ് 29 ന് മുംബൈ ജുമാ മസ്ജിദിൽ ആയിരുന്നു. ഗാന്ധി അപ്പോൾ മൈസൂർ നന്ദി ഹിൽസിൽ ഹരിലാലിൻറെ മകൻ കാന്തി ലാലിനൊപ്പമായിരുന്നു.തനിക്ക് അച്ഛനെ കാണണം എന്നായി കാന്തി ലാൽ. ഗാന്ധി പറഞ്ഞു:
"അവിടെ അവനെ വലയം ചെയ്തിരിക്കുന്ന മുസ്ലിംകൾ നിന്നെ താമസിക്കാൻ അനുവദിക്കില്ല".

ഹരിലാൽ ഒടുവിൽ 

കാന്തിയുടെ ഭാര്യ ആയിരുന്നു, മലയാളി, സരസ്വതി.
ഗാന്ധിയൻ ജി രാമചന്ദ്രൻറെ അനന്തരവൾ. അഭിഭാഷകൻ നെയ്യാറ്റിൻകര എൻ കെ കൃഷ്ണ പിള്ളയുടെയും പത്മാവതി തങ്കച്ചിയുടെയും മകൾ. നാടോടിയായിരുന്ന ഹരിലാൽ, തങ്ങളുടെ വീട്ടിൽ സാത്വികൻ ആയിരുന്നെന്ന് സരസ്വതി പറഞ്ഞിട്ടുണ്ട്.

മതം മാറ്റത്തിന് പിന്നിൽ ജനാബ് സക്കറിയ ആയിരുന്നു, എന്ന് പറയുന്നു. ഗാന്ധിയുടെ നിർദേശ പ്രകാരം, സഹോദരൻ രാംദാസ് ഹരിലാലിനെ ജൂൺ പത്തിന് കണ്ടത്, സക്കറിയയുടെ വീട്ടിലാണ്. അന്ന് ഹരിലാലിനൊപ്പം ബീബി അമതുസ്സലാമും ഉണ്ടായിരുന്നതായി സംശയമുണ്ട്. ഗാന്ധി ആശ്രമത്തിൽ ഉണ്ടായിരുന്ന ബീബിജി, പഞ്ചാബിൽ പട്യാലയിലെ കുലീന മുസ്ലിം കുടുംബത്തിൽ നിന്നായിരുന്നു; മത വിശ്വാസി. റമദാൻ നോമ്പ് മുടക്കിയിരുന്നില്ല. കിടക്കക്കരികിൽ ഖുർ ആൻ. ഗാന്ധിയെ ആത്മീയ പിതാവായും ഗാന്ധി തിരിച്ച് ആത്മീയ പുത്രി ആയും കരുതി. 1946 ഡിസംബർ 26 മുതൽ ജനുവരി 20 വരെ  നവഖാലിയിലെ സിരന്തി ഗ്രാമത്തിൽ അവിടത്തെ മുസ്ലിംകൾക്കെതിരെ ധീരമായി ബീബിജി ഉപവാസം നടത്തി. അവരുമായി ഹരിലാലിനുണ്ടായ ബന്ധത്തിൻറെ ആഴങ്ങൾ അറിയില്ല. ഗാന്ധി ഇതിനെ അനുകൂലിച്ചിരിക്കില്ല. ആറു മാസത്തിനകം ഹരിലാൽ ഹിന്ദുമതത്തിൽ തിരിച്ചെത്തി.

മതം മാറ്റ ശേഷം ഹരിലാൽ ആദ്യമായി സന്ദർശിച്ചത് കൊച്ചിയും കോഴിക്കോടുമാണ്. കൊച്ചിയിൽ, ''ഞാൻ ഇനി മുതൽ ബനിയ അല്ല'' എന്ന് ഹരിലാൽ പറഞ്ഞു. കോഴിക്കോട്ട് നിന്ന് പൊന്നാനിയിലെത്തി. അവിടെ കുടിച്ചു പൂസായി പൊലീസ് പിടിയിലായി.

ഗാന്ധിയുടെ ജീവിതത്തിലെ വലിയ തീരിച്ചടി ആയിരുന്നു, മതം മാറ്റം. 1936 ജൂൺ ഏഴിന് "എൻറെ നിരവധി മുസ്ലിം സുഹൃത്തുക്കൾക്ക്'' എന്ന ഗാന്ധിയുടെ പ്രസ്താവന പുറത്തു വന്നു.അതിൽ നിന്ന് :

"അവൻറെ മതം മാറ്റം ഹൃദയത്തിൽ നിന്ന് വന്നതാണെങ്കിൽ, അതിൽ ലൗകിക പരിഗണനകൾ ഇല്ലായിരുന്നെങ്കിൽ, എനിക്ക് തർക്കം ഉണ്ടാകുമായിരുന്നില്ല. എന്റേത് പോലെ തന്നെ, സത്യസന്ധമായ ഒരു മതം ആയിട്ടാണ് ഞാൻ ഇസ്ലാമിനെയും കാണുന്നത്. ദൈവത്തിന് അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒറ്റ നിമിഷത്തിൽ ദൈവം പരുഷ ഹൃദയങ്ങളെ മൃദുലങ്ങളാക്കും; പാപികളെ പുണ്യവാന്മാരാക്കും. അവൻ നാഗ്പുർ യോഗത്തിലും വെള്ളിയാഴ്ച പ്രഖ്യാപനത്തിലും ഭൂത കാലത്തെപ്പറ്റി പശ്ചാത്തപിക്കുകയും മദ്യവും കാമവും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് എന്നെ ആഹ്ലാദിപ്പിക്കും. എൻറെ മകൻറെ മതം മാറ്റത്തിൽ ഉത്സാഹമുള്ള മുസ്ലിംകൾക്ക് ഇസ്ലാമിനെ സംബന്ധിച്ച എൻറെ വീക്ഷണം നന്നായി അറിയാം. ഒരു ഇസ്ലാമിക സംഘടന എനിക്ക് അയച്ച കമ്പി സന്ദേശം ഇതാണ്: 'താങ്കളുടെ മകനെപ്പോലെ സത്യം അന്വേഷിക്കുന്ന താങ്കളും ലോകത്തിലെ ഏറ്റവും സത്യമുള്ള മതമായി ഇസ്ലാമിനെ ആശ്ലേഷിക്കും എന്ന് പ്രതീക്ഷിക്കുന്നു'

ഹരിലാൽ അബ്ദുല്ല 

''ഇതെല്ലം എന്നെ വേദനിപ്പിക്കുന്നു.ഈ പ്രകടനങ്ങൾക്ക്  പിന്നിൽ ഞാൻ ഒരു മതവികാരവും കാണുന്നില്ല. ഹരിലാലിൻറെ മതം മാറ്റത്തിന്  പിന്നിൽ പ്രവർത്തിച്ചവർ സാധാരണ മുൻകരുതലുകൾ പോലും എടുത്തിരുന്നില്ല എന്നെനിക്ക് തോന്നുന്നു. ഹരിലാലിൻറെ മതം മാറ്റം അവൻ പഴയ പോലെ ഹീനനായി തുടർന്നാൽ, ഹിന്ദു മതത്തിൻറെ നഷ്ടമല്ല. ഇസ്ലാമിൻറെ ദൗർബല്യമായിരിക്കും. മതം മാറ്റം മനുഷ്യനും അവൻറെ ഹൃദയം അറിയുന്ന ദൈവവും തമ്മിലുള്ള വിനിമയമാണ്. ഹൃദയശുദ്ധി ഇല്ലാത്ത മതം മാറ്റം ദൈവത്തിൻറെയും മതത്തിൻറെയും നിഷേധമാണ്. അത് ദൈവത്തെ അംഗീകരിക്കുന്ന ആർക്കും ദുഖമുണ്ടാക്കും .

''ഹരിലാലിനെ അവൻറെ സമീപ ഭൂതകാല പശ്ചാത്തലത്തിൽ, പരിശോധിക്കണമെന്ന് എൻറെ മുസ്ലിം സുഹൃത്തുക്കളോട് ആവശ്യപ്പെടാനാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്. അവൻറെ മതം മാറ്റം ആത്മാർത്ഥതയില്ലാത്ത പ്രവൃത്തിയാണെന്ന് തോന്നിയാൽ അത് അവനോട് തുറന്നു പറയുകയും അവനെ ഉപേക്ഷിക്കുകയും വേണം. അതല്ല, അവന് ആത്മാർത്ഥത ഉണ്ടെന്ന് തോന്നിയാൽ,അവൻ പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ സംരക്ഷിക്കണം. അങ്ങനെ അവൻറെ ആത്മാർത്ഥത അവനെ ദൈവഭയമുള്ള സമൂഹജീവിയാക്കട്ടെ. അമിത മദ്യപാനം അവൻറെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്നും ശരിതെറ്റുകൾ, സത്യാസത്യങ്ങൾ എന്നിവ സംബന്ധിച്ച അവൻറെ ബോധത്തെ തകർത്തിട്ടുണ്ടെന്നും അവർ അറിയട്ടെ. ഒരു പേര് മാറ്റം കൊണ്ട് അവൻ ദൈവത്തിൻറെ നല്ല ഭക്തൻ ആകുന്നുവെങ്കിൽ, ആ അർത്ഥമുള്ള അബ്ദുള്ളയോ ഹരിലാലോ ആകട്ടെ ".

ഇത് കഴിഞ്ഞ് 1936 സെപ്റ്റംബർ 27 ന് കസ്തുർബയുടെ പേരിൽ ദേവദാസ് എഴുതിയ, 'ഒരു മകന് അമ്മയുടെ തുറന്ന കത്ത്' പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ചെന്നൈയിൽ മദ്യപിച്ച് ലക്കുകെട്ട് ഹരിലാൽ പൊലീസ് പിടിയിൽ ആയത് പരാമർശിച്ച്, ''ഞങ്ങളുടെ ഞങ്ങളുടെ മകനായി പിറന്ന നീ ഇപ്പോൾ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്'' എന്ന് അവർ ഖേദിച്ചു.തുടർന്ന് അതിൽ എഴുതി:

"ഇപ്പോഴത്തെ നിൻറെ സഞ്ചാരങ്ങൾക്കിടയിൽ അച്ഛനെ നീ വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി കേൾക്കുന്നു. നിന്നെപ്പോലെ ബുദ്ധിയുള്ള ഒരാൾക്ക് ഇത് ചേരില്ല.അച്ഛനെ നീ ചീത്ത പറയുമ്പോൾ,നീ സ്വയം അപമാനിതൻ ആകുന്നു. അച്ഛൻറെ ഹൃദയത്തിൽ സ്നേഹം മാത്രമേയുള്ളു. അച്ഛൻ സ്വഭാവ ശുദ്ധിക്ക് വലിയ വില കൽപിക്കുന്നു എന്ന് നിനക്കറിയാം. നീ ഒരിക്കലും അദ്ദേഹത്തിൻറെ ഉപദേശം കേട്ടില്ല. എന്നിട്ടും കൂടെ നിർത്തി നിനക്ക് ആഹാരവും വസ്ത്രവും തന്ന് നിന്നെ പരിചരിച്ചു...

രാംദാസ് ഗാന്ധി 

"എന്തുകൊണ്ട് നീ പൈതൃകം ഉപേക്ഷിച്ചു എന്ന് എനിക്കറിയില്ല. നിൻറെ ഇഷ്ടം. നീ ഒന്നുമറിയാത്ത പാവങ്ങളോട് നിൻറെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നതായി ഞാൻ കേൾക്കുന്നു. നിൻറെ പരിമിതികൾ നീ എന്തുകൊണ്ട് അറിയുന്നില്ല? ഈ മാനസിക നിലയിൽ എന്ത് തീരുമാനമെടുക്കാൻ നിനക്ക് കഴിയും? നീ നിൻറെ അച്ഛൻറെ മകൻ ആയതിനാൽ നിന്നെ ആളുകൾ വിശ്വസിച്ചെന്ന് വരാം. മതം പ്രചരിപ്പിക്കാൻ നീ യോഗ്യനല്ല. ഇങ്ങനെ പോയാൽ നീ ഒറ്റപ്പെടും. വീണ്ടു വിചാരം ചെയ്ത് കാട്ടിയ അബദ്ധത്തിൽ നിന്ന് നീ പിന്മാറണം. നീ മതം മാറിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. സ്വയം നന്നാകാൻ പോകുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ നീ ഇനി നന്നാകുമെന്ന് പ്രതീക്ഷയുണ്ടായി. മതം മാറ്റത്തിൽ രഹസ്യമായി ഞാൻ ആഹ്ലാദിച്ചു. ആ പ്രതീക്ഷയുമില്ലാതായി. ബോംബയിൽ ഈയിടെ നിന്നെ പണ്ടത്തെക്കാൾ മോശമായി നിൻറെ അഭ്യുദയ കാംക്ഷികൾ കണ്ടു. അച്ഛൻ ദുഃഖിതനാണ്''.
മണിലാൽ ഗാന്ധി 

കസ്തുർബയുടെ കത്തിലും, മുസ്ലിംകളെ അഭിസംബോധന ചെയ്യുന്ന ചില ഭാഗങ്ങൾ ഉണ്ടായിരുന്നു:

"എനിക്ക് നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല.എൻറെ മകൻറെ പ്രവൃത്തികൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ചിന്തിക്കുന്ന നിരവധി മുസ്ലീംകളും ഞങ്ങളുടെ ചിരകാല മുസ്ലിം സുഹൃത്തുക്കളും സംഭവത്തെ അപലപിക്കുന്നു. മുസ്ലിംകൾക്ക് പൊതുവെയും എൻറെ മകന് പ്രത്യേകിച്ചും ഉപദേശം നൽകാൻ കഴിയുമായിരുന്ന ഡോ അൻസാരി ഇന്നില്ല. എനിക്കറിയാത്ത എത്രയോ കുലീനരും സ്വാധീനമുള്ളവരുമായ മുസ്ലിംകൾ വേറെയുമുണ്ട്. അവർ നിങ്ങൾക്ക് വേണ്ട ഉപദേശം തരുമെന്ന് കരുതട്ടെ.

"എൻറെ മകനെ നന്നാക്കുന്നതിന് പകരം ഈ മതം മാറ്റം അവൻറെ നില വഷളാക്കി. നിങ്ങൾ അവനെ ശാസിക്കുകയും മാറ്റിയെടുക്കുകയും വേണം. എൻറെ മകന് മൗലവി പട്ടം കൊടുക്കും വരെ ചിലർ എത്തിയിരിക്കുന്നു.ഇത് മതിയോ? എൻറെ മകനെപ്പോലുള്ളവരെ മൗലവി എന്ന് വിളിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നുണ്ടോ ?

"അവനെ ഇങ്ങനെ ഊതിപ്പെരുപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങൾ അവനെ യഥാർത്ഥ സഹോദരനായി കാണുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. നിങ്ങൾ ചെയ്യുന്നതൊന്നും അവൻറെ നല്ലതിനല്ല. പരിഹാസം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് ഇതിലപ്പുറവും ചെയ്യാം."

ഈ കത്തിന് കാൺപൂരിലെ യോഗത്തിൽ 1936 ഒക്ടോബർ ഒന്നിന് ഹരിലാൽ മറുപടി നൽകി:

"ഞാൻ ഹരിലാൽ അല്ല;അബ്ദുല്ലയാണ്. അത് കൊണ്ട് ആ കത്ത് ഞാൻ സ്വീകരിക്കുന്നില്ല. എൻറെ അമ്മയ്ക്ക് അക്ഷരം അറിയില്ല. ഇങ്ങനെ ഒരു കത്ത് അവർക്ക് എഴുതാൻ കഴിയില്ല. മറ്റാരോ എഴുതിയതാണ്. മതം മാറും മുൻപ്ഞാൻ ചീത്ത കൂട്ടുകെട്ടിൽ ആയിരുന്നു. അവർ മോശമായ പലതും ആവിഷ്കരിച്ചു. ഞാൻ അവയിൽ പങ്കെടുത്തത്, എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ഇനി എനിക്കൊന്നും പഠിക്കാനില്ല. എനിക്കിനി ഒരാഗ്രഹമേയുള്ളു.-ഇസ്ലാമിന്റെ പ്രവർത്തകനായി മരിക്കുക."

കാൺപൂരിൽ മറ്റൊരു യോഗത്തിൽ, ഹരിലാൽ അബ്ദുല്ല പറഞ്ഞു:
"കഴിഞ്ഞ 30 വർഷത്തിൽ എൻറെ അച്ഛന് എന്നെ മാറ്റാൻ കഴിഞ്ഞില്ല. വെറും നാലു മാസം കൊണ്ട് അദ്ദേഹത്തിൻറെ അനുയായികൾക്ക് എന്നെ എങ്ങനെ മാറ്റാൻ കഴിയും? എൻറെ അമ്മ എനിക്കൊരു കത്ത് എഴുതി. മദ്യപാനം നിർത്താൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് നിർത്താം. എപ്പോൾ? എൻറെ അച്ഛനും അമ്മയും എന്ന് ഇസ്ലാം മതം സ്വീകരിക്കുന്നോ, അന്ന്."

ആര്യസമാജം അതിൻറെ പണി തുടങ്ങിയിരുന്നു. 1936 നവംബർ 12 ന് അബ്ദുല്ല ഹിന്ദു മതത്തിലേക്ക് മടങ്ങി. അദ്ദേഹം ഭാരതീയ ശ്രദ്ധാനന്ദ് ശുദ്ധി സഭയുടെ പ്രവർത്തകനായി ഹീരാലാൽ എന്ന് പേര് മാറ്റി.

ഹരിലാലിൻറെ മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല.1937 ഫെബ്രുവരി ഏഴിന് അമ്മയ്ക്ക് എഴുതി:

"ഞാൻ ദീർഘകാല ശേഷമാണ് അമ്മയ്ക്ക് എഴുതുന്നത്. എന്തുകൊണ്ട് എഴുതിയില്ല? ദേവദാസ് ഗാന്ധി ചോദിച്ചിട്ട് അവൻറെ പത്രത്തിൽ (ഹിന്ദുസ്ഥാൻ ടൈംസ് ) പരസ്യ അഭ്യർത്ഥന ഇറക്കിയ അമ്മയ്ക്ക് എന്നോട് യഥാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ. എനിക്ക് എഴുതാമായിരുന്നു. അത് ചെയ്തില്ല; ഞാനും എഴുതിയില്ല. പരസ്യ പ്രസ്താവനയ്ക്ക് ഞാൻ പരസ്യ പ്രതികരണം നൽകി. അത് വായിച്ചോ? ഇത്ര വികാരത്തോടെ അമ്മ എന്നാണ് പത്രങ്ങൾക്കെഴുതാൻ തുടങ്ങിയത് ? എനിക്ക് അമ്മയുടെ മനസ്സറിയാം. ആഫ്രിക്കയിൽ നമ്മൾ ഖാൻ കുടുംബത്തിനൊപ്പമാണ് താമസിച്ചത്. അവിടെ മുസ്ലിംകൾ അല്ലാതെ ആരാണ് ഉണ്ടായിരുന്നത്? ഞാൻ എൻറെ പേര് മാറ്റി; ഞാൻ മുസ്ലിം അയാൽ എന്താണ് തെറ്റ് ?".

ദേവദാസ് ഗാന്ധി 

മതം മാറ്റത്തിൽ രോഷാകുലനായിരുന്നു, ഇളയ സഹോദരൻ ദേവദാസ്." പണത്തിനും ഭാര്യയ്ക്കും വേണ്ടിയുള്ള നാടകം" ആണ് അതെന്ന് ദേവദാസ് എഴുതി.

അത് വികാരങ്ങൾ കുത്തിയൊഴുകിയ കാലമായിരുന്നു. എല്ലാം തണുത്ത് ദേവദാസിൻറെ മകൻ രാമചന്ദ്ര ഗാന്ധി 2004 ൽ അദ്ദേഹത്തിൻറെ വാർധക്യത്തിൽ ഇങ്ങനെ എഴുതി:

"ബാപ്പു ( ഗാന്ധി ) ചെയ്തത് മതപരമായി തെറ്റായിരുന്നുവെന്ന് തോന്നുന്നു. യൗവനത്തിൽ തീക്ഷ്ണമായ കാമം കാരണം ഒരു മോശം മകനെ നൽകി ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം കരുതി. പിതാക്കന്മാർക്ക് അനുസരണയില്ലാത്ത മക്കളെ കൊടുക്കുകയല്ലാതെ വേറെ എത്രയോ കാര്യങ്ങൾ ദൈവത്തിന് ചെയ്യാനുണ്ട് !".

ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ, പിതാവ് മരിക്കുമ്പോൾ രതിയിൽ അഭിരമിച്ച കുറ്റബോധം ഗാന്ധിയിൽ പ്രവർത്തിച്ചിരിക്കാം എന്നെനിക്ക് തോന്നിയിരുന്നു; അദ്ദേഹത്തിൻറെ കൊച്ചു മകനും അത് തോന്നി -മകനെ കാമ സന്തതിയായി കണ്ട് അവനെ നിരന്തരം ശകാരിച്ചു കൊണ്ടിരിക്കുന്നത്, മാനസിക രോഗമാണ്. പ്രായ പൂർത്തിയായാൽ മകൻ സ്വതന്ത്ര വ്യക്തിയാണ്. അയാൾക്ക് അയാളുടെ തിരഞ്ഞെടുപ്പ് ആകാം.

മതപരമായി മാത്രമല്ല, മാനുഷികമായും ഗാന്ധി ചെയ്തത്, തെറ്റാണ്. മക്കൾ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നു. 37 വയസ്സ് മുതൽ ഗാന്ധി ബ്രഹ്മചര്യം ദീക്ഷിച്ചു. അതിൽ ഭാര്യയെ ശാരീരികമായി നിരാകരിച്ചു എന്ന് ഞാൻ ആരോപിക്കുകയില്ല; അത് കസ്തുർബയുടെ വിധി. എല്ലാവർക്കും ഗാന്ധി ആകാൻ പറ്റില്ല. സ്വന്തം ജീവിത ചര്യ മക്കൾക്ക് മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കേണ്ടിയിരുന്നില്ല. ഹരിലാലിൻറെ മനസ്സിൽ ചെറു പ്രായം മുതൽ ഗാന്ധിയുണ്ടാക്കിയ മുറിവ് അയാളെ അരാജകത്വത്തിലേക്ക് നയിച്ചു എന്നാണ് ഹരിലാലിൻറെ ജീവചരിത്രം വായിച്ചപ്പോൾ തോന്നിയത്. ഹരിലാലിൻറെയും മണിലാലിൻറെയും ജീവചരിത്രങ്ങൾ ഗാന്ധിയെ കൂടുതൽ അറിയാൻ സഹായിക്കും. സുധിർ കാക്കർ എഴുതിയ Mira and Mahatma എന്ന നോവൽ, ഗാന്ധി കസ്തുർബയോട് എത്ര മോശമായി പെരുമാറി എന്നറിയാനും സഹായിക്കും. മീര ബെൻ എന്ന പേരിൽ ആശ്രമത്തിൽ വസിച്ചിരുന്ന മാദലിൻ സ്ലേഡും ഗാന്ധിയും തമ്മിലുള്ള ഒൻപത് വർഷത്തെ ബന്ധം കസ്തുർബയുടെ ഭാഗത്തു നിന്ന് കാണുന്നതാണ്, നോവൽ.

ഗാന്ധി രക്തസാക്ഷിയായ 1948 ൽ ഹരി ലാലും മരിച്ചു -ജൂൺ 18 രാത്രി. മുംബൈ കാമാത്തിപുരയിൽ അബോധാവസ്ഥയിൽ കണ്ട അയാൾ മുനിസിപ്പൽ ആശുപത്രിയിലാണ് മരിച്ചത്. ഗാന്ധിയുടെ മകനാണെന്ന് ആശുപത്രിയിൽ അയാൾ പറഞ്ഞില്ല.

ഗാന്ധിയെ ഗോഡ്‌സെ കൊന്ന ദിവസം,ഡൽഹി ഇന്ത്യൻ എക്സ്പ്രസ്' ഓഫിസിൽ ന്യൂസ് എഡിറ്റർ ശാരദാ പ്രസാദിന് മുന്നിൽ, മെലിഞ്ഞ് നീണ്ട ചപ്രച്ഛ മുടിയുള്ള ഒരാൾ കയറി ചെന്നു.

"എനിക്ക് ഒരു അനുശോചനക്കുറിപ്പ് കൊടുക്കാനുണ്ട്", വൃദ്ധൻ പറഞ്ഞു.
"വലിയ ആളുകളുടെ അനുശോചനങ്ങൾ ധാരാളമുണ്ട്", ശാരദാ പ്രസാദ് പറഞ്ഞു.

"കൊല്ലപ്പെട്ടത് എൻറെ അച്ഛനായിരുന്നു", വൃദ്ധൻ പറഞ്ഞു .
അത് ഹരിലാൽ ആയിരുന്നു.

ഹരിലാൽ മരിച്ച ശേഷം ദേവദാസ് 'ഹിന്ദുസ്ഥാൻ ടൈംസ്'-ൽ എഴുതി:
"കൊല നടന്ന് നാല് ദിവസം കഴിഞ്ഞ് അയാൾ എവിടന്നോ ഞങ്ങൾക്കൊപ്പം കരയാൻ ഞങ്ങളുടെ വീട്ടിലെത്തി. രോഗിയായിരുന്നു. പരിചരണം വേണ്ടിയിരുന്നു. ക്ഷീണിതമായ മുഖം ബാപ്പുവിന്റേതിന് സമാനമായിരുന്നു. മുംബൈയ്ക്ക് ട്രെയിൻ കയറുമ്പോൾ മുൻപ് കാണാത്ത ആലസ്യത്തിൽ അയാൾ പറഞ്ഞു: 'നാടോടിയായിരിക്കുകയാണ്, എൻറെ വിധി'".

ഭൂരിപക്ഷം മതം മാറ്റങ്ങളും പോലെ, ഇതും ഉൾവിളി കൊണ്ടായിരുന്നില്ല. ഗാന്ധിയെ അടിക്കാനുള്ള വടിയായി മകനെ ചില മുസ്ലിം കേന്ദ്രങ്ങൾ ഉപയോഗിച്ചു. അധാർമിക ജീവിതം നയിച്ച ഒരാളെ സ്വീകരിക്കാൻ തയ്യാറായ അവർ ചെയ്തതും, നിർബന്ധിത മത പരിവർത്തനത്തിലെ അധാർമികത തന്നെ.
------------------------------------
Reference:
1.Harilal Gandhi: A Life / Chndulal Bhagubhai Dalal
2. Gandhi's Prisoner: The Life of Gandhi's Son Manilal / Dhupelia Masthric
3. Foreword to Translation of Harilal Gandhi: A Life
4. Gandhi's Lost Gem / Nilam Parikh



© Ramachandran





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...