Showing posts with label സർദാർ കെ എം പണിക്കർ. Show all posts
Showing posts with label സർദാർ കെ എം പണിക്കർ. Show all posts

Tuesday 25 January 2022

പണിക്കർക്ക് സോമനാഥ ക്ഷേത്രം വേണ്ട

സർദാർ പണിക്കരുടെ കപട മതേതരത്വം 

ർദാർ കെ എം പണിക്കർ, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര പുനർ നിർമ്മാണത്തെ എതിർത്തിരുന്നു എന്ന് തെളിയിക്കുന്ന ഒരു കത്ത് ഈയിടെ പുറത്തു വന്നു. ഇതേ അഭിപ്രായമുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്, പണിക്കർ 1951 മാർച്ച് 21 ന് എഴുതിയതാണ്, കത്ത്. ഇതിൽ, ക്ഷേത്ര പുനർ നിർമാണ ട്രസ്റ്റിൽ നിന്ന് തനിക്ക് കിട്ടിയ 'അമ്പരപ്പിക്കുന്ന' ഒരു കത്തിനെപ്പറ്റി പറയുന്നു.

അന്ന് ചൈനയിൽ ഇന്ത്യൻ സ്ഥാനപതി ആയിരുന്ന പണിക്കരോട്, ചൈനയിലെ ചില പുഴകളിൽ നിന്നുള്ള വെള്ളവും ടിബറ്റിലെ ഷാൻ മലയിൽ നിന്നുള്ള മരച്ചില്ലകളും ക്ഷേത്ര അഭിഷേകത്തിന് അയച്ചു കൊടുക്കാൻ ട്രസ്റ്റികൾ ആവശ്യപ്പെട്ടെന്ന് പണിക്കർ പറയുന്നു. രാഷ്‌ട്രപതി ഡോ എസ് രാജേന്ദ്ര പ്രസാദാണ് ചടങ്ങിൽ മുഖ്യാതിഥി. ഇസ്ലാം അധിനിവേശക്കാർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുക എന്ന ആശയത്തോട് താൻ എന്നും എതിരായിരുന്നു എന്ന് വ്യക്തമാക്കിയ ശേഷം പണിക്കർ എഴുതുന്നു:

"If an unofficial Hindu organisation wanted to restore that temple, no one could have any objection. Even then, where is one to stop? Kutub Minar to be pulled down and the stones which came from temples used for restoring the shrines? Is Aurangzeb’s tomb in Banares to be pulled down and Kashi Viswanath restored to original glory? If we start on this Path, where are we to stop? This is the state of mind that leads straight to RSS and the desire to revive Hindupada padishahi in India. I was rather surprised to see that some members of the Government were associat­ed with it and the suggestion that the President of India should be the chief yajaman of this obscurantist reviva­lslism, I confess, was a little frightening”. (1)

(ഒരു അനൗദ്യോഗിക ഹിന്ദു സംഘടന ആ ക്ഷേത്രം പുതുക്കിപ്പണിയാൻ മുതിർന്നെങ്കിൽ, ആർക്കും എതിർപ്പുണ്ടാവില്ല. അങ്ങനെ വന്നാലും, ഇതിന് ഒരു അവസാനം വേണ്ടേ? കുത്തബ് മിനാർ തകർത്ത് ക്ഷേത്രങ്ങൾ പൊളിച്ചു കൊണ്ട് വന്ന അതിൻറെ കല്ലുകൾ കൊണ്ട് ക്ഷേത്ര പുനർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുമോ? ബനാറസിലെ ഔറംഗസേബിൻറെ കല്ലറ പൊളിച്ച് കാശി വിശ്വനാഥ ക്ഷേത്രത്തിൻറെ മഹിമ പുനഃസ്ഥാപിക്കാൻ കഴിയുമോ? ഈ വഴിക്ക് നീങ്ങിയാൽ, നാം എവിടെ വരെ ചെല്ലും? ഈ മാനസികാവസ്ഥയാണ്, ആർ എസ് എസിലേക്കും ഹിന്ദു പഥ പാഠങ്ങളുടെ പുനരാവിഷ്കാര അഭിലാഷങ്ങളിലേക്കും നയിക്കുന്നത്. ചില മന്ത്രിമാർ ഇതുമായി ബന്ധപ്പെടുന്നതും ഈ പിന്തിരിപ്പൻ പുനർനിർമ്മിതിയുടെ യജമാനനായി രാഷ്‌ട്രപതി വരുന്നതും എന്നെ ഭയപ്പെടുത്തുന്നു.")

ചില മന്ത്രിമാർ എന്ന പ്രയോഗം ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ, ഭക്ഷ്യ , കൃഷി മന്ത്രി കെ എം മുൻഷി എന്നിവരെ ഉന്നം വച്ചായിരുന്നു.

മാവോയും പണിക്കരും 

മുസ്ലിം അധിനിവേശത്തിന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രം 'സോമനാഥിസ്റ്റുകൾ' മറക്കുന്നതായി പണിക്കർ കുറ്റപ്പെടുത്തി. കത്ത് ഇങ്ങനെ തുടർന്നു:

“These are the real founders of India of today and our “Somnathists” unfortunately desire to forget them. I am sorry to inflict this on you, but I think you should know how strongly some of us feel at all this dangerous “revivalism” which seems to have affected even those closely associated with Governments in the Provinces and even at the Centre”.

(അവരാണ് ഇന്നത്തെ ഇന്ത്യയുടെ സ്രഷ്ടാക്കൾ. അവരെ 'സോമനാഥിസ്റ്റുകൾ' നിർഭാഗ്യവശാൽ വിസ്മരിക്കുന്നു. അങ്ങയോട് ഇത് പറയാൻ ദുഖമുണ്ട്. എന്നാൽ, ഈ അപകടകരമായ "പുതുക്കൽ വാദം", സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള സർക്കാരുകളുമായി ബന്ധപ്പെട്ടവരെപ്പോലും ബാധിച്ചതിൽ എന്നെപ്പോലുള്ളവരുടെ രോഷം അങ്ങ് അറിയേണ്ടതാണ്.")

1948 ൽ ചൈനയിലെ ആദ്യ ഇന്ത്യൻ സ്ഥാനപതിയായ പണിക്കർ അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിണിയാളായി മാറിയത് സർദാർ പട്ടേലിന് സഹിച്ചിരുന്നില്ല. അതിലുള്ള രോഷം കൂടി പണിക്കരുടെ വാക്കുകളിൽ വായിക്കാം.

സോമനാഥ ക്ഷേത്ര പരിഷ്കരണം ഹിന്ദു പുതുക്കൽ വാദമാണെന്ന് പണിക്കർ പറയുന്നത് വിചിത്രമാണ്; ഇതു തന്നെയാണ്, നെഹ്‌റു, ക്ഷേത്രം പുതുക്കാൻ ഇറങ്ങിയ മന്ത്രി കെ എം മുൻഷിയോടും പറഞ്ഞത്.

കത്തിൽ സോമനാഥ ക്ഷേത്രത്തിലേക്ക് കടക്കും മുൻപ്, പണിക്കർ. മകൾ ദേവകി കമ്മ്യൂണിസ്റ്റ് ആകുമോ എന്ന ശങ്ക പങ്കിടുന്നു. ഓക്സ്ഫഡിൽ പഠിച്ചിട്ടും തൊഴിൽ കിട്ടാത്ത ദേവകിയെ 'നാഷനൽ ഹെറാൾഡ്' പത്രത്തിൽ എടുത്താൽ കൊള്ളാമെന്ന ശുപാർശയമുണ്ട്. ചൈന കണ്ട് ആകൃഷ്ടയായി കമ്മ്യൂണിസ്റ്റ് ആകാൻ ആഗ്രഹിച്ച ദേവകിയെ പണിക്കർ ഡൽഹിയിൽ എ കെ ഗോപാലനെ ഏൽപിച്ചു. എ കെ ജി ക്കൊപ്പം കേരളത്തിൽ എത്തിയ ദേവകി, പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരെ 1952 ൽ വിവാഹം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം കിട്ടും വിധമാണ്, സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ അംഗമായിരുന്ന പണിക്കർ കേരളത്തിൻറെ അതിരുകൾ നിശ്ചയിച്ചതെന്ന് എം കെ കെ നായർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

ചൈന ടിബറ്റിൽ അധിനിവേശം നടത്തിയതിനെ പണിക്കർ അനുകൂലിച്ചു. ടിബറ്റിനെ ചൈന ബലമായി വിമോചിപ്പിച്ചാൽ, ഇന്ത്യ ഇടപെടില്ലെന്ന് വിദേശമന്ത്രി ഷു എൻ ലായിക്ക് പണിക്കർ ഏകപക്ഷീയമായി ഉറപ്പ് നൽകി. ബ്രിട്ടീഷ് ഭരണ കാലത്ത്, ചൈനയ്ക്ക് ടിബറ്റിന് മേൽ മേൽക്കോയ്മ ഉണ്ടെന്ന് മാത്രമായിരുന്നു, ഇന്ത്യൻ നയം. ടിബറ്റ് സ്വതന്ത്ര സംസ്ഥാനം എന്നർത്ഥം. ഇന്ത്യ സ്വതന്ത്രമായ ശേഷവും ഇതായിരുന്നു, നയം. എന്നാൽ, പണിക്കർ സ്വയം ഈ നയം അട്ടിമറിച്ചു. ചൈനയുടെ പരമാധികാരത്തിനു കീഴിലെ സ്വയംഭരണമാണ് ടിബറ്റിൽ എന്നാണ് 1950 ഓഗസ്റ്റിൽ പണിക്കർ ഒരു ലേഖനത്തിൽ വിശദീകരിച്ചത്. മേൽക്കോയ്മ (suzerainty) എന്നതിന് പകരം, പരമാധികാരം (sovereignty) എന്ന് പണിക്കർ പ്രയോഗിച്ചു. പട്ടേലിൻറെ എതിർപ്പിൽ പിടിച്ചു നിൽക്കാനാകാതെ നെഹ്‌റു പണിക്കരെ 1952 ൽ ഈജിപ്തിലേക്ക് മാറ്റി.

മുഹമ്മദ് ഗസ്നി, അലാവുദീൻ ഖൽജി, ഔറംഗസേബ് തുടങ്ങിയ മുസ്ലിം അധിനിവേശക്കാർ സോമനാഥ ക്ഷേത്രത്തെ ആക്രമിച്ചിരുന്നു. ക്ഷേത്രം പുതുക്കി പണിതത് ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിൻറെ ശ്രമഫലത്താലാണ്. ക്ഷേത്ര ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിനെ ട്രസ്റ്റ് ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ നെഹ്‌റു വിലക്കി. നെഹ്‌റു അദ്ദേഹത്തിന് എഴുതി:

“I confess that I do not like the idea of your associating yourself with a spectacular opening of the Somnath Temple. This is not merely visiting a temple, which can certainly be done by you or anyone else but rather participating in a significant function which unfortunately has a number of implications”. (2)

("അങ്ങ് സോമനാഥ ക്ഷേത്ര ഉദ്‌ഘാടനത്തിൻറെ ആഡംബരപൂർണമായ ചടങ്ങിൽ പങ്കെടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ആർക്കും ഒരു ക്ഷേത്രത്തിൽ ആരാധനയ്ക്ക് പോകാം. ഇത് അങ്ങനെയല്ല. നിരവധി പ്രത്യാഘാതങ്ങളുള്ള ഒരു ചടങ്ങിൽ പങ്കെടുക്കലാണ്.")

രാജേന്ദ്ര പ്രസാദ് ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ പ്രക്ഷേപണം നെഹ്‌റു വിലക്കി.

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഈ ശിവ ക്ഷേത്രം 1026 ൽ തകർത്ത മുഹമ്മദ് ഗസ്നി വിഗ്രഹം തകർത്തിരുന്നു. 1842 ൽ ഗവർണർ ജനറൽ എല്ലൻബറോ അഫ്‌ഗാനിസ്ഥാനിലെ ബ്രിട്ടീഷ് പട്ടാളത്തോട്, സോമനാഥിലെ ചന്ദന വാതിലുകൾ എടുത്ത് ഗസ്നി വഴി വരാൻ ഉത്തരവിട്ടു. എന്നാൽ, പട്ടാളം കൊണ്ട് വന്ന വാതിലുകൾക്ക് സോമനാഥുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. (3) ഈ വാതിലുകൾ ആഗ്ര കോട്ടയിലെ ഖാസ് മഹലിൽ കണ്ടത് ഓർക്കുന്നു. ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ എല്ലൻബറോ കാട്ടിയ വങ്കത്തമായിരുന്നു, ഇത്. ഈ വാതിലുകൾ മുഹമ്മദ് ഗസ്നിയുടെ കല്ലറയുടേത് ആയിരുന്നു!

നാഗർകോട്ട്, താനേസർ, മഥുര, കനൗജ്, കളിഞ്ചർ ക്ഷേത്രങ്ങളും മുഹമ്മദ് ഗസ്നി കൊള്ളയടിച്ചു.

രാജേന്ദ്ര പ്രസാദ് സോമനാഥിൽ 

സോമനാഥ് ക്ഷേത്ര പുനർ നിർമ്മാണം ആദ്യം ഉന്നയിച്ചത്, 1947 നവംബർ 12 ന് ജുനഗഡിലെ പൊതുയോഗത്തിൽ, സർദാർ പട്ടേൽ ആയിരുന്നു. ജുനഗഡ് നവാബ് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത ശേഷം ഇന്ത്യൻ പട്ടാളം അദ്ദേഹത്തിൻറെ കൊട്ടാരം പിടിച്ച അവസരമായിരുന്നു, അത്. ഡൽഹിയിൽ മടങ്ങി എത്തിയ പട്ടേൽ ക്ഷേത്ര പുനർ നിർമ്മാണത്തിന് ഗാന്ധിയുടെ അനുഗ്രഹം വാങ്ങി. ഇത് കേന്ദ്ര മന്ത്രിസഭയെ കൊണ്ട് പട്ടേലും കൂട്ടരും അംഗീകരിപ്പിച്ചു. കേന്ദ്രം തന്നെ പണം മുടക്കാൻ വേണ്ടി ആയിരുന്നു ഇത്. എന്നാൽ, പട്ടേൽ, കെ എം മുൻഷി, എൻ വി ഗാഡ്‌ഗിൽ എന്നിവർ അന്ന് വൈകിട്ട് ഗാന്ധിയെ കണ്ടപ്പോൾ പണം സർക്കാർ മുടക്കാതെ ഒരു ട്രസ്റ്റ് ഉണ്ടാക്കാൻ ഗാന്ധി നിർദേശിച്ചു. മുൻഷി ചെയർമാൻ ആയി ട്രസ്റ്റ് ഉണ്ടായി.

ഗാന്ധി വധത്തിന് ശേഷം, മത വൈരം നിറഞ്ഞ അന്തരീക്ഷത്തിൽ, നെഹ്‌റു കപട മതേതരത്വം കൈക്കൊണ്ടു. രാഷ്ട്രപതിയായി സി രാജഗോപാലാചാരിയെ നെഹ്‌റു ആഗ്രഹിച്ചെങ്കിലും, പട്ടേലിൻറെ നോമിനി രാജേന്ദ്ര പ്രസാദ് ആ സ്ഥാനത്തു വന്നു. 1950 ഡിസംബറിൽ പട്ടേൽ മരിച്ചതോടെ, നെഹ്‌റുവിന് തടസ്സങ്ങൾ നീങ്ങി. 1951 ൽ പുതുക്കിപ്പണിത ക്ഷേത്രത്തിൻറെ ഉദ്‌ഘാടന നേരത്ത്, രാഷ്ട്രപതിയോട് നെഹ്‌റു ഇടഞ്ഞത്, ഈ പശ്ചാത്തലത്തിലാണ്. 1951 ൽ ഒരു മന്ത്രി സഭാ യോഗത്തിന് ശേഷം തന്നെ രഹസ്യമായി വിളിച്ച്, ക്ഷേത്ര നിർമ്മാണം, 'ഹിന്ദു പുതുവാദം' (revivalism) ആണെന്ന് നെഹ്‌റു പരാതിപ്പെട്ടതായി, മുൻഷി ആത്മകഥയിൽ (Pilgrimage to Freedom) എഴുതുന്നു. അന്ന് വൈകിട്ട് മുൻഷി, നെഹ്‌റുവിന് എഴുതി:

“Yesterday you referred to Hindu revivalism. You pointedly referred to me in the Cabinet as connected with Somnath. I am glad you did so; for I do not want to keep back any part of my views or activities… I can assure you that the ‘Collective Subconscious’ of India today is happier with the scheme of reconstruction of Somnath… than with many other things that we have done and are doing.”

(ഇന്നലെ വൈകിട്ട് അങ്ങ് ഹിന്ദു പുതുവാദം പരാമർശിച്ചു. മന്ത്രി സഭായോഗത്തിൽ സോമനാഥുമായി ബന്ധപ്പെട്ടയാൾ എന്ന് എന്നെ പേരെടുത്ത് പരാമർശിച്ചു. അതിൽ ഞാൻ സന്തോഷിക്കുന്നു. എൻറെ അഭിപ്രായങ്ങളോ കർമ്മങ്ങളോ ഞാൻ നിർത്താൻ ഉദ്ദേശിക്കുന്നില്ല. .... നാം ചെയ്തതും ചെയ്യുന്നതുമായ പലതിനെക്കാളും, സോമനാഥ് പുതുക്കിപ്പണിയുന്നതിൽ ഇന്ത്യയുടെ സമൂഹ ആത്മ ബോധം ഇന്ന് സന്തുഷ്ടമാണ്.)

രാജേന്ദ്ര പ്രസാദ് 1951 മെയ് 11 ന് പുതുക്കിയ സോമനാഥ ക്ഷേത്രം തുറന്നു. അദ്ദേഹം നെഹ്‌റുവിന് എഴുതി:

"I believe in my religion and cannot cut myself away from it.” (4)

(ഞാൻ എൻറെ മതത്തിൽ വിശ്വസിക്കുന്നു; എനിക്ക് അതിൽ നിന്ന് എന്നെ മുറിച്ചു മാറ്റുക സാധ്യമല്ല).

കാശി വിശ്വനാഥ ക്ഷേത്രത്തെ പഴയ മഹിമയിൽ മോദി എത്തിച്ചതോടെ, പണിക്കരുടെ കപട മതേതരത്വവും കാലഹരണപ്പെട്ടു. നെഹ്‌റുവിന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ജ്യോത്സ്യനെ കൊണ്ട് ഗ്രഹനില കുറിച്ചു കൊടുത്തത് താനാണെന്ന് ആത്മകഥയിൽ വീമ്പു പറഞ്ഞ വിദ്വാൻ കൂടിയാണ് പണിക്കർ.

----------------------------

1. Op India, July 30, 2020
2. Sarvepalli Gopal, Selected Works of Jawaharlal Nehru
3  Somnatha: The Many Voices of A History, 2004
4. Durga Das, India: From Curzon To Nehru And After, 2004



 © Ramachandran 




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...