Wednesday 12 June 2019

ബാബേലിനെ സ്റ്റാലിൻ കൊന്നു

ക്കറിയ കുറെ നാളായി, അജ്ഞാതമായ, എവിടെയൊക്കെയോ എഴുത്തുകാരനുണ്ടായ ഭീഷണികളെപ്പറ്റി പുലമ്പുന്നതു കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്, ഇസാക് ബാബേലിനെയാണ്. ആധുനിക ലോകസാഹിത്യത്തില്‍ വേറിട്ട ഇടം എഴുതിച്ചേര്‍ത്ത ബാബേലിനെ, റഷ്യന്‍ ഭരണകൂടം, 1940 ജനുവരി 27 ന് ബൂതിര്‍ക്ക തടവറയില്‍ വെടിവച്ചുകൊന്നു. അന്നദ്ദേഹത്തിന് 45 വയസ്സേ ആയിരുന്നുള്ളൂ. ബാബേലിനെ അറിയില്ല എന്ന് എം.ടി. വാസുദേവന്‍നായര്‍ക്കു പറയാനാവില്ല. 1957 ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ 'ഗോപുര'ത്തിന്റെ അഞ്ചാം ലക്കത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, ബാബേലിന്റെ 'യേശുവിന്റെ പാപം' എന്ന കഥ പരിഭാഷ ചെയ്തിരുന്നു. സി.ജെ. തോമസ്, ജി. കുമാരപിള്ള, പി.കെ. ബാലകൃഷ്ണന്‍, എന്‍. ദാമോദരന്‍, അയ്യപ്പപ്പണിക്കര്‍, എം. ഗംഗാധരന്‍, എന്‍.പി. മുഹമ്മദ്, എം.വി. ദേവന്‍ എന്നിവര്‍, എം. ഗോവിന്ദന്റെ പിന്‍ബലത്തില്‍ ഇറക്കിയതായിരുന്നു, 'ഗോപുരം'. ഇവരാരും സക്കറിയയെക്കാള്‍ മോശക്കാരല്ല. ഇവരുടെ രാഷ്ട്രീയമാണോ ശരി, ഇടതു  രാഷ്ട്രീയമാണോ ശരി എന്ന്, പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റുകളുടെ  തല്ലു കൊണ്ടിട്ടും സക്കറിയയ് ക്കു മനസ്സിലാകാതിരുന്നത്, സക്കറിയയ് ക്ക് രാഷ്ട്രീയം അറിയാഞ്ഞിട്ടാണ്.
 അതുകൊണ്ട്, ബാബേലിന്റെ കഥ പറയാം.
 ബൈബിള്‍ പഴയ നിയമത്തില്‍ അക്ഷര ഗോപുരമാണ് ബാബേല്‍ എന്ന്, കന്യാസ്ത്രീയുടെ സഹോദരനായ സക്കറിയയ് ക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. റഷ്യയില്‍ 1921-29 കാലം, ധിഷണയുടെ പ്രതിസന്ധി കാലമായാണ്, അറിയപ്പെടുന്നത്. സ്റ്റാലിന്‍ നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങള്‍ വഴി കുലാക്കുകള്‍ അഥവാ ഭൂപ്രഭുക്കളെ വിറപ്പിച്ച കാലം; പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലം. ബുദ്ധിജീവികള്‍ നരകത്തിലായി. കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിവയെല്ലാം ഭീഷണിയിലായി. ഇ. സെമ്യാറ്റിന്‍ രചിച്ച 'നമ്മള്‍' എന്ന നോവല്‍ വിലക്കി. 1925 ല്‍ അത്, അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. എങ്കിലും, കലയിലും സാഹിത്യത്തിലും ഇരുപതുകള്‍ പല നേട്ടങ്ങളും കണ്ടു. വിപ്ലവത്തെ പിന്തുണച്ച എഴുത്തുകാര്‍ രചനകളില്‍ അതിന്, ആധികാരികത നല്‍കി. അലക്‌സാണ്ടര്‍ ഫദേയേവ്, ബോറിസ് പില്‍ന്യാക്, മയക്കോവ്‌സ്‌കി, സെര്‍ജി യെസേനിന്‍, ആര്‍ടെം വെസ്യോലി, റോഡ് ലിയോനോവ് എന്നിവര്‍കൂടി അടങ്ങിയ ഈ നവധാരയില്‍പെട്ടയാളായിരുന്നു, ബാബേല്‍. വിപ്ലവത്തിന്, സമൂഹത്തില്‍ നിലനിന്ന നിരാശയുടെ കൂടി പിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം. ബോറിസ് പാസ്റ്റര്‍നാക്, അന്ന ആഹ്മത്തോവ, സെമ്യാറ്റിന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം നിന്നില്ല. 

മുപ്പതുകള്‍ പക്ഷേ, കൂമന്‍ കാലമായിരുന്നു. 'നിങ്ങള്‍ ഏതു ചേരിയില്‍' എന്ന് സ്റ്റാലിന്റെ സൈദ്ധാന്തികനായ ഷഡാനോവ് എഴുത്തുകാരോടു ചോദിച്ചു. വിപ്ലവച്ചേരിയില്‍ നില്‍ക്കാത്തവരെ വെടിവച്ചുകൊന്നു. മയക്കോവ്‌സ്‌കിയും യെസേനിനും ആത്മഹത്യ ചെയ്തു. ബൊഗ്ദാനോവ്, രോഗം പകര്‍ന്ന രക്തം കുത്തിവച്ചു ജീവനൊടുക്കി. പില്‍ന്യാക്, വെസ്യോലി, ബാബേല്‍,സംവിധായകൻ മേയർഹോൾഡ്  എന്നിവര്‍ വെടിവച്ചു കൊന്നവരില്‍ ഉള്‍പ്പെട്ടു. ലോകം  ഇന്നും ബാബേലിന്റെ രചനകള്‍ വായിക്കുന്നു. ഇസാക് ഇമ്മാനുവലോവിച്ച് ബാബേല്‍ (1894-1940) പത്രപ്രവര്‍ത്തകനുമായിരുന്നു. റഷ്യന്‍ സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണ്, അദ്ദേഹം എഴുതിയ റെഡ് കാവല്‍റി, സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട്, ടെയ്ല്‍സ് ഒാഫ് ഒഡേസ എന്നിവ. റഷ്യന്‍ ജൂതന്മാര്‍ക്കിടയിലെ ഏറ്റവും വലിയ ഗദ്യകാരനുമായിരുന്നു, അദ്ദേഹം. പാര്‍ട്ടിയോടു കൂറുള്ളവനും, അതേസമയം അതിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയ ആളുമായിരുന്നു, ബാബേല്‍. ബാബേലിനെ കൊന്നതിന്, അദ്ദേഹം, സ്റ്റാലിന്റെ ആരാച്ചാരായിരുന്ന നിക്കൊളായ് യഷോവിന്റെ  ഭാര്യ യെവജനിയ ഫെയ്‌ഗൻ ബെർഗിൻറെ    കാമുകനായിരുന്നു എന്നതും കാരണമാണ്. സോവിയറ്റ് രഹസ്യപ്പോലീസ് മേധാവിയായിരുന്നു, യഷോവ് . ആരാച്ചാരെക്കാള്‍ മേന്മ എഴുത്തുകാരനുണ്ട് എന്ന് കൂടെക്കിടക്കുന്ന സ്ത്രീക്കു തോന്നിയിട്ടുണ്ടാകാം.

യഷോവ് 
ഒഡേസയിലെ മൊള്‍ഡാവാങ്കയില്‍, മാഗസിന്റെയും ഫെയ്ഗ ബാേബലിന്റെയും മകനായിരുന്നു, ബാബേല്‍. ഒഡേസ ടെയ്ല്‍സിനും 'അസ്തമയം' എന്ന നാടകത്തിനും പശ്ചാത്തലമാണ് ആ നഗരം. കഥകളിലെപ്പോലെ, ദാരിദ്ര്യം നിറഞ്ഞതായിരുന്നില്ല ബാബേലിന്റെ കുടുംബം. പിതാവ് കാര്‍ഷികോപകരണങ്ങളുടെ ഇടപാടുകാരനായിരുന്നു. വലിയ ഗോഡൗണുണ്ടായിരുന്നു. എങ്കിലും, കേരളത്തിലെ പ്രമാണികളായ ചില കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ, ഒരു വ്യാജ ദരിദ്ര കുടുംബകാലം, ബാബേല്‍ എഴുതിയുണ്ടാക്കി. ജൂത സംവരണ സീറ്റ് കൈക്കൂലി കൊടുത്ത് മറ്റൊരു കുട്ടി തട്ടിയെടുത്തതിനാല്‍, വീട്ടിലായിരുന്നു, ബാല്യത്തിലെ പഠനം. മോപ്പസാങ്ങിന്റെയും ഫ്‌ളോബേറിന്റെയും രചനകള്‍ ആകര്‍ഷിച്ചു. സംവരണ സീറ്റ് ഒഡേസ സര്‍വകലാശാലയിലും കിട്ടാതെ, കീവ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാബേല്‍ ചേര്‍ന്നു. അവിടെ, ധനികവ്യവസായിയുടെ മകളായ യെവ്‌ജെനിയ ബോറിസോവ്‌ന ഗ്രോണ്‍ഫെയ്‌നെ പ്രണയിച്ച്, അവര്‍ക്കൊപ്പം ഒഡേസയിലേക്കു മടങ്ങി. പെട്രോഗ്രാഡില്‍ താമസമുറപ്പിച്ച ബാബേലിന്റെ ആദ്യ രചനകള്‍ ഫ്രഞ്ചിലായിരുന്നു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ പരിചയപ്പെട്ട മാക്‌സിം ഗോര്‍ക്കിയാണ്, ബാബേലിന്റെ കുറെ കഥകള്‍ പ്രസിദ്ധീകരിച്ചത്. സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട് അദ്ദേഹം, ഗോര്‍ക്കിക്കു സമര്‍പ്പിച്ചു. കുളിമുറിയുടെ ജാലകം എന്ന കഥ അശ്ലീലമാണെന്നു സെന്‍സര്‍മാര്‍ കണ്ടെത്തി- മഴക്കോട്ടിട്ടു കുളിക്കുന്നയാളിന്റെ കഥയല്ല, അത്!

 ഒക്‌ടോബര്‍ വിപ്ലവകാലത്ത് ബാബേല്‍ എവിടെയായിരുന്നു എന്നു വലിയ വിവരമില്ല. 1918 ല്‍ പെട്രോഗ്രാഡില്‍ മടങ്ങിയെത്തി, ഗോര്‍ക്കിയുടെ പത്രത്തില്‍ ചേര്‍ന്നു. 1918 ല്‍ ഈ പത്രം ലെനിന്‍ പൂട്ടിച്ചു. ബാബേലിന്റെ ഭാര്യ 1925 ല്‍, ബാബേലിന്റെ പരസ്ത്രീ ഗമനങ്ങള്‍, സ്വന്തം നിലയ്ക്കുള്ള കമ്യൂണിസ്റ്റ് വിരോധം എന്നിവ കാരണം, ഫ്രാന്‍സിലേക്കു കുടിയേറി. ഇക്കാലത്ത് തമാറാ കാഷിറിനയില്‍ ജനിച്ച ഇമ്മാനുവല്‍ ബാബേല്‍, ചിത്രകാരനായി. 1934 ല്‍ അന്റോണിന പിരോഷ്‌കോവയുമായി സഹജീവിതത്തിലായി. 1920 ലെ പോളിഷ്-സോവിയറ്റ് യുദ്ധകാലത്ത് പട്ടാളക്കാരനായതിന്റെ അനുഭവമാണ്, റെഡ് കാവല്‍റി. ഒഡേസയില്‍ തിരിച്ചെത്തി എഴുതിയ ഒഡേസ കഥാപരമ്പരയിലാണ്, റഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രതിനായകന്‍ ബെന്യാ കിര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ബാബേല്‍ 1930 ല്‍ യുക്രെയ്‌നിലേക്കു യാത്രചെയ്തപ്പോഴാണ്, നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങളിലെ പീഡനങ്ങള്‍ കണ്ടത്. ''ഭൂതകാല സമൃദ്ധികള്‍ അവസാനിച്ചു,'' അയാള്‍ അന്റോണിനയോടു പറഞ്ഞു. സ്റ്റാലിന്‍ എഴുത്തുകാര്‍ക്കെതിരെ നീങ്ങിയപ്പോള്‍, ബാബേല്‍ പൊതുവേദികളില്‍ നിന്ന് അ്രപത്യക്ഷനായി. സാഹിത്യത്തിലെ 'രൂപഭദ്രത'ക്കെതിരായ കമ്യൂണിസ്റ്റ് നീക്കത്തില്‍, ബാബേല്‍ വേണ്ടത്ര എഴുതുന്നില്ലെന്ന് പാര്‍ട്ടി വിമര്‍ശിച്ചു. സ്റ്റാലിന്റെ ആജ്ഞപ്രകാരം പല എഴുത്തുകാരും മുന്‍ കൃതികള്‍ തിരുത്തിയെഴുതി. ''അവര്‍ ആറു മാസത്തിനുള്ളില്‍ രൂപഭദ്രതക്കാരെ വിട്ട് വേറെന്തെങ്കിലും വിഷയം കണ്ടുപിടിച്ചോളും,'' ബാബേല്‍, സുഹൃത്തായ എഴുത്തുകാരന്‍ ഇല്യ എഹ്‌റന്‍ബര്‍ഗിനോടു പറഞ്ഞു. 1934 ലെ എഴുത്തുകാരുടെ ആദ്യ കോണ്‍ഗ്രസില്‍ ബാബേല്‍ പറഞ്ഞു: ''ഞാന്‍ പുതിയൊരു രചനാതന്ത്രത്തിന്റെ ഗുരു ആവുകയാണ്; മൗനമെന്ന രചനാ തന്ത്രം.'' മരിയ എന്ന നാടകത്തില്‍, സോവിയറ്റ് യൂണിയനിലെ അഴിമതി, പൂഴ്ത്തിവയ്പ്, നിരപരാധികളുടെ കൂട്ടക്കൊല എന്നിവ വിഷയങ്ങളായി. നാടകം സോഷ്യലിസ്റ്റ് റിയലിസത്തിനെതിരാണെന്ന്, ഗോര്‍ക്കി വിധിച്ചു. അത്, ബാബേലിനു വ്യക്തിപരമായി അപകടം ചെയ്യുമെന്ന് ഗോര്‍ക്കി മുന്നറിയിപ്പ് നല്‍കി. 1935 ല്‍ അരങ്ങേറാനിരുന്ന നാടകം റിഹേഴ്‌സല്‍ ഘട്ടത്തില്‍ തന്നെ, രഹസ്യപ്പോലീസ്, റദ്ദാക്കി.
ബാബേൽ 
പാശ്ചാത്യരാജ്യങ്ങളില്‍ അരങ്ങേറിയ നാടകം, റഷ്യയില്‍ വന്നത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം മാത്രമായിരുന്നു. ആദ്യഭാര്യയെ 1932 ല്‍ ഫ്രാന്‍സില്‍ സന്ദര്‍ശിക്കുമ്പോള്‍, അവിടെ സ്വതന്ത്രനായി ജീവിക്കാന്‍ ബാബേല്‍ ആലോചിച്ചതാണ്. എന്നാല്‍, റഷ്യയില്‍ മടങ്ങിയെത്തി, സഹജീവി അന്റോണിനയുമായി വിവാഹം കരാറാക്കി. ഫ്രാന്‍സില്‍നിന്ന് നിരവധി കത്തുകള്‍ അദ്ദേഹം അന്റോണിനക്കെഴുതിയിരുന്നു. ഇവയെല്ലാം 1939 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്തു. റഷ്യയിലേക്കു മടങ്ങിയ ശേഷം അദ്ദേഹം വിഖ്യാത സംവിധായകന്‍ സെര്‍ജി ഐസന്‍സ്‌റ്റൈന്റെ ബെഷിന്‍ മെഡോ എന്ന സിനിമക്കു വേണ്ടി എഴുതി. സോവിയറ്റ് രഹസ്യപ്പോലീസിന്റെ കുട്ടിച്ചാരനായ പാവ്‌ലിക് മൊറോസോവിനെപ്പറ്റിയാണ്, സിനിമ. 1935 ല്‍ പാരീസില്‍, സംസ്‌കാരത്തിനും സമാധാനത്തിനുമുള്ള എഴുത്തുകാരുടെ രാജ്യാന്തര കോണ്‍ഗ്രസില്‍ പങ്കെടുത്തു. യൂറോപ്പിലേക്കുള്ള അവസാന സന്ദര്‍ശനമായിരിക്കും അതെന്ന് ബാബേലിനു തോന്നി. ബര്‍ലിന്‍ സന്ദര്‍ശനത്തിനിടയിലാണ്, സോവിയറ്റ് എംബസിയിലെ പരിഭാഷക യെവ്ജനിയ ഫെയ് ഗ ന്‍ബര്‍ഗ്, ബാബേലിനെ വശീകരിച്ചത്. അവര്‍ രഹസ്യപ്പോലീസ് മേധാവി യഷോവിനെ   വിവാഹം ചെയ്തശേഷവും, ബന്ധം തുടര്‍ന്നു. ബാബേല്‍ നിരീക്ഷണത്തിലായി.
യെവ്ജനിയ 
പോളണ്ടിനടുത്ത ബെലോറഷ്യയിൽ 1904 ൽ ജനിച്ച യെവ്ജനിയ,പുരോഹിതൻറെ മകളായിട്ടും ,സാധാരണ ജീവിതത്തിനപ്പുറം ആഗ്രഹിച്ചു.ആദ്യവിവാഹം ഒഡേസയിൽ എത്തിച്ചു.കുറച്ചു കൂടി സ്വാധീനമുള്ള കൊമ്പിൽ പിടിച്ച് മോസ്കോയിലും ലണ്ടനിലെ റഷ്യൻ എംബസിയിലും എത്തി.മൂന്നാമത്തെ പങ്കാളിയായ യഷോവാണ് ഉയരങ്ങളിൽ എത്തിച്ചത്. സ്റ്റാലിന്‍ 1938 ല്‍ 'മഹാശുദ്ധീകരണം' തുടങ്ങിയപ്പോള്‍, ഗോര്‍ക്കിയുടെ മരണത്തെപ്പറ്റി ബാബേല്‍ സംശയങ്ങള്‍ പടര്‍ത്തുന്നുവെന്ന് യഷോവിന്  വിവരം കിട്ടി. ട്രോട്‌സ്‌കി, കാമനേവ് എന്നിവരെപ്പറ്റിയും ബാബേല്‍ പറയുന്നുവെന്ന് അയാള്‍ അറിഞ്ഞു. യെഷോവിനു മുകളില്‍ ബേറിയ വന്നു. 1939 മെയ് 15 ന് അന്റോണിനയെ പാതിര കഴിഞ്ഞ് വിളിച്ചുണര്‍ത്തി, ബാബേലിന്റെ പെറഡല്‍കിനോ ഡാച്ചയില്‍ കൊണ്ടുപോയാണ്, ബാബേലിനെ അറസ്റ്റ് ചെയ്തത്. ലുബ്രാങ്ക തടവറയ്ക്കു പുറത്തു കാര്‍ നിര്‍ത്തിയപ്പോള്‍ ബാബേല്‍ ഭാര്യയോടു പറഞ്ഞു: ''നമുക്ക് എന്നെങ്കിലും കാണാം.''
 അന്നുമുതല്‍ റഷ്യയില്‍, ബാബേല്‍ ഒരു വ്യക്തി അല്ലാതായി. ആ പേര് രേഖകളില്‍ ഇല്ലാതായി. ലുബ്രാങ്ക, ബൂതിര്‍ക്ക തടവറകളില്‍ എട്ടുമാസം ബാബേല്‍ ചെലവിട്ടു. ട്രോട്‌സ്‌കിയിസം, ഭീകരത, ഓസ്ട്രിയക്കും ഫ്രാന്‍സിനും വേണ്ടി ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി. കുറ്റം സമ്മതിക്കാത്തപ്പോള്‍ പീഡിപ്പിച്ചു. ഗൂഢാലോചനക്കാരനായി.സംവിധായകൻ  ഐസന്‍സ്‌റ്റൈന്റെ പേരും വന്നു. ബാബേല്‍ യാചിച്ചിട്ടും, അപൂര്‍ണ രചനകള്‍ പൂര്‍ത്തീകരിക്കാന്‍ കാട്ടിക്കൊടുത്തില്ല. ആദ്യ'വിചാരണ' 1940 ജനുവരിയിലായിരുന്നു. ബേറിയയുടെ സ്വകാര്യമുറിയില്‍ 20 മിനിറ്റിനുശേഷം, വിധി വന്നു: ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലട്ടെ. 'വിചാരണ'യില്‍ ബാബേലിന്റെ അവസാന വാചകങ്ങള്‍: 

ഞാന്‍ നിരപരാധി. ഞാന്‍ ഒരിക്കലും ചാരനായിരുന്നില്ല. ഞാന്‍ സോവിയറ്റ് യൂണിയനെതിരെ ഒന്നും ചെയ്തില്ല. ഞാന്‍ കുറ്റം സമ്മതിച്ചത് തെറ്റാണ്. എനിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും കുറ്റം നിര്‍ബന്ധമായി സമ്മതിപ്പിക്കുകയായിരുന്നു. ഒന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ- എഴുതി വന്നത് അവസാനിപ്പിച്ചോട്ടെ. 
അടുത്തനാള്‍ ബാബേലിനെ വെടിവച്ചുകൊന്നു. മൃതദേഹം ഒരു ജഡക്കൂനയിലേക്കു വലിച്ചെറിഞ്ഞു. ഇതൊക്കെ അറിഞ്ഞത് 1990 കളിലാണ്. ഡോണ്‍സ്‌കോയ് സെമിത്തേരിയില്‍, ആരാച്ചാരായ യെഷോവിന്റെ ചിതാഭസ്മത്തിനൊപ്പമാണ് ബാബേലിന്റെയും അവശിഷ്ടങ്ങള്‍ അടക്കം ചെയ്തത്. ആരാച്ചാർ യഷോവിനെ  സ്റ്റാലിൻറെ ഉത്തരവനുസരിച്ച്  1940 ഫെബ്രുവരി നാലിന് വെടിവച്ചു കൊന്നിരുന്നു.യവ്ജനിയയെയും കൊന്നു.ഇരുവരുടെയും ദത്തു പുത്രി നറ്റാലിയയെ അനാഥാലയത്തിലാക്കി,പേരിൽ നിന്ന് യഷോവ് നീക്കി.അവർ നറ്റാലിയ ഖയൂട്ടിന ആയി.
1954 ഡിസംബര്‍ 23 ന്, ക്രൂഷ്‌ചേവ് ഭരണകൂടം ബാബേലിനെതിരായ ശിക്ഷ റദ്ദാക്കി, അദ്ദേഹത്തെ പുനരധിവസിപ്പിച്ചു. 
സക്കറിയ, ജഡത്തിന് എന്തു പുനരധിവാസം? അഥവാ, സക്കറിയ, എന്തിനാണ്, ജഡമായി ജീവിക്കുന്നത്?

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...