Wednesday 12 June 2019

ഗാന്ധിയെ കൊന്ന പിസ്റ്റൾ

എഫ് ഐ ആറിൽ ദുരൂഹത 

1948 ജനുവരി 20 ന് ഗാന്ധിയെ ബിര്‍ളാ ഹൗസില്‍ കൊല്ലാനുള്ള പദ്ധതി പാളിയശേഷം, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഡല്‍ഹിയില്‍നിന്ന് മുംബൈ വഴി പുനെയില്‍ മടങ്ങിയെത്തി. 20 ന് നടന്നത്, ഗാന്ധിക്കെതിരായ നാലാം വധശ്രമമായിരുന്നു. ജനുവരി 28 ന്, ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ പോയി, ഗംഗാധര്‍ ദണ്ഡവതെയുടെ സഹായത്തോടെ, ബെരെറ്റ എം 1934 പിസ്റ്റള്‍ വാങ്ങി, 29 ന് ഡല്‍ഹിയിലെത്തി, റയില്‍വേ സ്റ്റേഷന്‍ റിട്ടയറിംഗ് റൂം നമ്പര്‍ ആറില്‍ പാര്‍ത്തു.

ആ മുറിയിലായിരുന്നു ഗൂഢാലോചന. ഗൂഢാലോചന, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഒറ്റയ്‌ക്കോ രണ്ടുപേര്‍ തമ്മിലോ പോരാ. മൂന്നുപേരുണ്ടായാലേ, ഗൂഢാലോചനയാകൂ; മൂന്നാമത്തെയാളാണ്, ഗൂഢാലോചനക്കേസില്‍, ദണ്ഡവതെ. ഗാന്ധിവധത്തില്‍, എട്ടുപേര്‍ക്കെതിരെയായിരുന്നു കേസ്. അതില്‍, ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ കിട്ടി. മറ്റ് ആറുപേര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, പാക്ക് പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ത്ഥി മദന്‍ലാല്‍ പഹ്‌വ, തോക്കുവില്‍ക്കുന്ന ക്രിമിനല്‍ ദിഗംബര്‍ ബഡ്‌ഗെ, വിനായക് ദാമോദർ സവര്‍ക്കര്‍, വിഷ്ണു കര്‍ക്കരെ. ദിഗംബർ ബഡ്‌ഗെ, മാപ്പുസാക്ഷിയായി. 

നാലാം വധശ്രമം 

പിസ്റ്റളിലേക്ക് കടക്കും മുന്‍പ്, നാലാമത്തെ വധശ്രമത്തെപ്പറ്റി പറയാം. മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍, ഡല്‍ഹി ബിര്‍ളാ ഭവനിലെത്തി. ഡ ല്‍ഹിയില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. 

സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.

ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു.

പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു. 'എന്‍വിജി' എന്ന അക്ഷരങ്ങള്‍ തയ്ച്ച തുണികള്‍ കിട്ടി. ഗാന്ധി വധക്കേസ് വിചാരണക്കിടയില്‍, പഹ്‌വയെ, വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കളിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മകനെ തിരക്കി, ബിര്‍ളാ ഭവനിലെത്തിയിരുന്ന സുലോചന ദേവി തിരിച്ചറിഞ്ഞു. അവര്‍ 15-ാം സാക്ഷി; ഡ്രൈവര്‍ സുര്‍ജിത് സിങ്, 14-ാം സാക്ഷി.


പിസ്റ്റൾ ബ്രിട്ടീഷ് ഓഫിസറുടേത് 

ബെരെറ്റ എം 1934 എന്നുവച്ചാല്‍, ബെരെറ്റ മോഡല്‍ 1934. ആ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇറ്റാലിയന്‍ പട്ടാളം ഉപയോഗിക്കാന്‍ തുടങ്ങിയ പിസ്റ്റള്‍. 0.380 എസിപി എന്ന 9x17 മില്ലിമീറ്റര്‍ വെടിയുണ്ട (എസിപി എന്നാല്‍, ഓട്ടോമാറ്റിക് കോള്‍ട്ട് പിസ്റ്റള്‍) വഹിക്കുന്ന പിസ്റ്റള്‍ ആണ്, അത്. ജോണ്‍ മോസസ് ബ്രൗണിംഗ് വികസിപ്പിച്ചെടുത്ത വെടിയുണ്ട; ഇതുപയോഗിക്കുന്ന ആദ്യ പിസ്റ്റള്‍ വികസിപ്പിച്ചത്, 1908 ല്‍, കോള്‍ട്ട്. ഇറ്റലിയില്‍ ഗര്‍ദോണെ വാല്‍ത്രോംപിയയിലെ അര്‍മി ബെരെറ്റ സ്പാ, 1526 മുതല്‍ വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നു. ഒന്നാംലോകയുദ്ധകാലത്ത് 1915 ലാണ്, ആദ്യ പിസ്റ്റള്‍ ഉണ്ടാക്കിയത്; മോഡല്‍ 1915. ലോകത്തിലെ വന്‍ പിസ്റ്റള്‍ നിര്‍മാതാക്കളായി അവര്‍ മാറി;മോഡല്‍ 1934 രണ്ടാം ലോകയുദ്ധത്തില്‍ പ്രിയപ്പെട്ടതായി. 606824 സീരിയല്‍ നമ്പറുള്ള ഇത്തരമൊരു പിസ്റ്റളാണ്, ഗോഡ്‌സെ ഉപയോഗിച്ചത്. ഇത്, ഇറ്റലി, അബിസീനിയ കീഴടക്കുന്ന വേളയില്‍ ഒരു ഓഫിസര്‍ ഉപയോഗിച്ചിരുന്നതാണ്. അയാളില്‍നിന്ന്, യുദ്ധസ്മാരകമെന്ന നിലയില്‍ ഒരു ബ്രിട്ടീഷ് ഓഫിസര്‍ കൈവശപ്പെടുത്തിയ പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത്. ബ്രിട്ടീഷ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത് എന്ന വാചകത്തിന്, ഞാന്‍ അടിവരയിടുന്നു.

ഇനി, ഗാന്ധിവധത്തിന്റെ കുറ്റപത്രത്തില്‍ പിസ്റ്റളിനെപ്പറ്റി പറയുന്ന ഭാഗം: 
ഗോഡ്‌സെ, ഗ്വാളിയറില്‍ ജനുവരി 28 ന് തീവണ്ടിയില്‍ എത്തി, പിസ്റ്റള്‍ (ബെരെറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ 0.380 കാലിബര്‍, സീരിയല്‍ നമ്പര്‍ 606824), ഗ്വാളിയറിലെ ഡോ.ദത്താത്രേയ പര്‍ച്ചുരെ, ഗംഗാധര്‍ ദണ്ഡവതെ, ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ എന്നിവരുടെ സഹായത്തോടെ വാങ്ങി.

ഗംഗാധര്‍ ദണ്ഡവതെയ്ക്ക് പിസ്റ്റള്‍ കൊടുത്തത്, ജഗദീഷ് പ്രസാദ് ഗോയല്‍ ആണ്. ദണ്ഡവതെ, ഗോഡ്‌സെയ്ക്ക് കൊടുത്തു. ഈ പിസ്റ്റളിന്റെ മറ്റേ അറ്റത്തേക്ക്, ബ്രിട്ടീഷുകാരനിലേക്ക്, അന്വേഷണം പോയില്ല. ജഗദീഷ് പ്രസാദ് ഗോയലിലേക്കും പോയില്ല. കേസിന്റെ വിചാരണവേളയില്‍ ദണ്ഡവതെ സ്വയം പറഞ്ഞതാണ്, താന്‍ അത് ഗോയലില്‍നിന്ന് വാങ്ങിയതാണെന്ന്. തനിക്ക് പിസ്റ്റള്‍ എങ്ങനെ കിട്ടിയെന്ന് ഗോയല്‍ പറഞ്ഞില്ല; അതില്‍ പൊലീസിന് താല്‍പ്പര്യമില്ലായിരുന്നു. ഗോയലിനെ പൊലീസ് പിന്തുടര്‍ന്നില്ല എന്നത് നമ്മുടെ നാട്ടിലെ ചെറുകിട പൊലീസുകാരനില്‍ പോലും അദ്ഭുതമുണര്‍ത്തും. ദണ്ഡവതെയുടെ മകന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ചന്ദ്രശേഖര്‍ പില്‍ക്കാലത്ത് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു: ''അതൊരു രഹസ്യമാണ്. പുറത്തറിഞ്ഞാല്‍, രാഷ്ട്രീയ കോളിളക്കമുണ്ടാകും.'' മനോഹര്‍ മള്‍ഗോങ്കര്‍, The Men Who Killed Gandhi എന്ന പുസ്തകത്തില്‍ എഴുതി: ''ഗോയല്‍ തനിക്ക് പിസ്റ്റള്‍ വിറ്റയാളുടെ പേര് മറച്ചുവച്ചതുവഴി, അയാളെ രക്ഷിക്കുകയായിരുന്നു. ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. അന്നുമുതല്‍ നവംബര്‍ 15 ഗോഡ്‌സെ രക്തസാക്ഷി ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നു.''

ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ്‌വീര്‍ ഭരദ്വാജ് 2012 ല്‍ പറഞ്ഞു: ''പിസ്റ്റളിന്റെ ഉടമസ്ഥത എന്നും രഹസ്യമായിരിക്കും. ഒരു കാര്യം പറയാം-ചങ്ങലയിലെ അവസാന കണ്ണിയല്ല, ഗോയല്‍.'' 

ഗ്വാളിയറിലെ ഷിന്‍ഡേ കി ചാവനിയില്‍ നിന്ന്, 1948 ഫെബ്രുവരി മൂന്നിന് ഡോ. പര്‍ച്ചുരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18 ന് ഗ്വാളിയര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ആര്‍.ബി.അടലിന് മുന്നില്‍ പര്‍ച്ചുരെ കുറ്റസമ്മത മൊഴി നല്‍കി. അത് ബലപ്രയോഗം വഴി വാങ്ങിയതാണെന്നു കാട്ടി, പര്‍ച്ചുരെ, പിന്‍വലിച്ചു. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പര്‍ച്ചുരെ പറഞ്ഞത്, ദണ്ഡവതെയില്‍ നിന്ന് പിസ്റ്റള്‍ വാങ്ങി, ഗോഡ്‌സെയ്ക്ക് കൊടുത്തു എന്നാണ്. അതു വാങ്ങാന്‍ ജനുവരി 28 ന് ഗോഡ്‌സെയും ആപ്‌തെയും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറില്‍ തീവണ്ടിയിറങ്ങി. കൈവശമുള്ള പിസ്റ്റള്‍ വിശ്വസിക്കാനാകാത്തതാകയാല്‍, ഓട്ടോമാറ്റിക് പിസ്റ്റളാണ്, ഗോഡ്‌സെ ചോദിച്ചത്. സെമി ഓട്ടോമാറ്റിക് ബെറെറ്റ, പര്‍ച്ചുരെ വാദ്ഗാനം ചെയ്തു. അത്, പര്‍ച്ചുരെയുടെ തളത്തില്‍ തന്നെ പരീക്ഷിച്ചു. 300 രൂപ പ്രതിഫലം നല്‍കി. 

പിസ്റ്റള്‍ ഗ്വാളിയര്‍ സ്റ്റേറ്റ് ആര്‍മിയിലെ ഓഫിസര്‍ ദേശ് മുഖിന്റേതായിരുന്നുവെന്ന് പര്‍ച്ചുരെ പറഞ്ഞു. അയാള്‍ക്ക്, അതു കിട്ടിയത്, ജര്‍മനിയില്‍നിന്നാണ്. പര്‍ച്ചുരെയെ 1949 ഫെബ്രുവരി 10 ന് കീഴ്‌ക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. പഹ്‌വ, കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, കിസ്തയ്യ എന്നിവര്‍ക്കും ഇതേ ശിക്ഷ കിട്ടി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റസമ്മതം തന്നില്‍നിന്ന് പിടിച്ചുവാങ്ങിയതാണെന്നും കാട്ടി, പര്‍ച്ചുരെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിന്ദുരാഷ്ട്രസേനയ്ക്ക് സന്നദ്ധസേവകരെ റിക്രൂട്ട് ചെയ്യാന്‍ ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ വന്നപ്പോള്‍ കണ്ടെന്നേയുള്ളൂ. 

പര്‍ച്ചുരെ ഇപ്പറഞ്ഞതിനോട് ഗോഡ്‌സെയും ആപ്‌തെയും യോജിച്ചു. താന്‍ പിസ്റ്റള്‍ ഡല്‍ഹി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരിടപാടുകാരനില്‍ നിന്ന് വാങ്ങിയതാണെന്ന്, ഗോഡ്‌സെ വെളിപ്പെടുത്തി, പര്‍ച്ചുരെയെ 1949 ജൂണില്‍ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചു. കിസ്തയ്യ, ബാഡ്‌ജെ യുടെ വേലക്കാരനാണ് എന്നുമാത്രം കണ്ട്, അയാളെയും വിട്ടു. മോചനംകിട്ടിയ പര്‍ച്ചുരെയെ ഗ്വാളിയറില്‍ കടക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കി. 1952 ല്‍ അയാള്‍ മടങ്ങിച്ചെന്ന്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്ന ഉപാധിയില്‍, പ്രാക്ടിസ് തുടര്‍ന്നു. 1985 ല്‍ മരിച്ചു.

മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ദത്താത്രേയ സദാശിവ് പര്‍ച്ചുരെ (1902-1985), ജംഷഡ്ജി ജീജി ബായ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. അച്ചടക്കമില്ലായ്മ കാരണം പുറത്താക്കപ്പെട്ട്, കുടുംബം താമസിച്ച ഗ്വാളിയറിലെത്തി ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു; എംബിബിഎസിന് മുന്‍പ്, ഹോമിയോപ്പതിയുണ്ടായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന പര്‍ച്ചുരെ, സ്വന്തം നിലയില്‍ ഹിന്ദുരാഷ്ട്രസേന (എച്ച്ആര്‍എസ്) സംഘടിപ്പിച്ചിരുന്നു; ഗോഡ്‌സെയ്ക്ക് സ്വന്തം നിലയില്‍, ഹിന്ദുരാഷ്ട്ര ദള്‍ (എച്ച്ആര്‍ഡി) ഉണ്ടായിരുന്നു. രണ്ടും ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയിരുന്നു. 1947 ഡിസംബര്‍ രണ്ടിന് പുനെയിലെ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍, മുഖ്യപ്രഭാഷകനായിരുന്നു പര്‍ച്ചുരെ. അദ്ദേഹം മാത്രമല്ല, ഗോഡ്‌സെയും ഒന്നാന്തരം പ്രഭാഷകനായിരുന്നു-മദനി ഒന്നാംതരം പ്രഭാഷകനാണെങ്കില്‍. നാഥുറാമിന്റെ അനന്തരവളും ഗോപാലിന്റെ മകളുമായ ഹിമാനി സവര്‍ക്കര്‍, അച്ഛനോട് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അയാള്‍ മൗനം പാലിച്ചു. 

ആശുപത്രിയിൽ പോയില്ല 

മൂന്നുതവണ ഗോഡ്‌സെ വെടിയുതിര്‍ത്തിട്ടും, ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഗാന്ധിവധക്കേസിലെ മുഖ്യ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ജഗദീശ് ചന്ദ്ര ജെയിന്‍, 'മേം ബാപ്പു കോ ന ബച്ചാ സകാ' (എനിക്ക് ബാപ്പുവിനെ രക്ഷിക്കാനായില്ല) എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 1948 ജനുവരി 20 ന് ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പഹ്‌വ ബോംബു പൊട്ടിക്കും മുന്‍പുതന്നെ അയാള്‍, ഗാന്ധിയെ കൊല്ലുമെന്ന് ഡോ. ജയിനിനോട് പറഞ്ഞിരുന്നു. ജയിന്‍ ഇത്, മുംബൈ പൊലിസിനെ അറിയിച്ചു. അന്നത്തെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി, വിവരം, കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ ഡല്‍ഹി പൊലിസ് മേധാവി, പനി കാരണം അവധിയിലായിരുന്നു. ഇത്, പഹ്‌വ ബോംബ് പൊട്ടിക്കും മുന്‍പാണല്ലോ. പഹ്‌വ ബോംബ് പൊട്ടിച്ചശേഷം അയാളെയും ആറുപേരെയും പൊലിസ് പിടികൂടി. ബോംബും തോക്കും കത്തിയും കണ്ടെടുത്തു. കൂടെ ഗോഡ്‌സെയെയും പിടിച്ചു. പിടിച്ച ആയുധങ്ങളുടെ ഉടമകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ്, ജനുവരി 22 ന് ഗോഡ്‌സെ, പഹ്‌വ എന്നിവരെ  പൊലിസ് വിട്ടയച്ചു! തന്നെ ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ച ആളാര്, പണം മുടക്കുന്നതാര് എന്നീ വിവരങ്ങള്‍ പൊലിസിനെ പഹ്‌വ അറിയിച്ചിരുന്നു. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.എന്‍. ബാനര്‍ജി, The Civil Servant in India എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 23 ന് ഗോഡ്‌സെ, ആപ്‌തെ എന്നിവരെ ഒളിവിടത്തില്‍ നിന്ന് പിടിക്കേണ്ടതായിരുന്നു എന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡല്‍ഹി പൊലിസ്, പഹ്‌വയുടെ മൊഴി, 21 ന് മുംബൈ പൊലിസിന് അയച്ചിരുന്നു. മൊത്തം കേസില്‍, പഹ്‌വയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. ബിര്‍ള ഹൗസില്‍ ഉത്തരവാദിത്തമുള്ള ഒട്ടേറെപ്പേരുണ്ടായിട്ടും, ആള്‍ക്കൂട്ടത്തിലൊരാളുടെ മൊഴി വച്ചാണ്, എഫ്‌ഐആര്‍ തയ്യാറാക്കിയത്. അബദ്ധപ്പഞ്ചാംഗമാണ്, ആ എഫ്‌ഐആര്‍. ഒരു ഫൊറന്‍സിക് പരിശോധനയും നടക്കാതെ, മൂന്നു വെടിയുണ്ടകളേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന്, അതില്‍ പറഞ്ഞിരിക്കുന്നത് കാണാം.

നാം ഒരു ബെരെറ്റയുടെ കാര്യമാണല്ലോ പറഞ്ഞത്. എന്നാല്‍, പൊലിസ്, കോടതിയില്‍ മൂന്ന് പിസ്റ്റളുകള്‍ ഹാജരാക്കി. ഒന്നും, ഗാന്ധിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ വെടിയുണ്ടകളുമായി ചേര്‍ന്നില്ല. എങ്കില്‍, ഗോഡ്‌സെ അല്ലാതെ, മറ്റൊരു കരുതല്‍ സംഘം കൂടി ഉണ്ടായിരുന്നിരിക്കാം. ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം നടന്നിരിക്കില്ല.

വിവരാവകാശ നിയമം വന്നശേഷം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചയാള്‍ക്ക് കിട്ടിയ മറുപടി, അത് കാണാതായി എന്നാണ്. എന്നാല്‍, 2009 ല്‍ അത് ഒരു സുബ്രഹ്മണ്യത്തിന് കൊടുത്തതായും കാണുന്നു. ഗോവക്കാരനായ, പോര്‍ച്ചുഗലില്‍ ജീവിക്കുന്ന ലോറന്‍സോ ദേ സാല്‍വദോറെ (Lourenco de Salvadore), Who killed Gandhi എന്ന പുസ്തകമെഴുതി; അത് ഭാരതത്തില്‍ നിരോധിക്കപ്പെട്ടു. ഗാന്ധിവധത്തെപ്പറ്റി കണ്ടെത്തിയ വസ്തുതകളില്‍ പത്തുശതമാനമേ കോടതിയില്‍ എത്തിയുള്ളൂ; അതിന്റെ പത്തുശതമാനമേ പുറത്തുവന്നിട്ടുള്ളൂ. വസ്തുതകള്‍ ഒളിപ്പിക്കുകയായിരുന്നു, വിചാരണയുടെ ലക്ഷ്യം.

മുഴുവന്‍ കഥയും അറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നു-മൗണ്ട് ബാറ്റന്‍. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഭാരതത്തിന്റെ ഭരണാധികാരി അദ്ദേഹമായിരുന്നു, നെഹ്‌റു ആയിരുന്നില്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും മൗണ്ട് ബാറ്റനെ ഗവര്‍ണര്‍ ജനറലായി ചുമക്കുക എന്ന അപരാധം നെഹ്‌റു കാട്ടി. അങ്ങനെ, ഗാന്ധി മരിക്കുമ്പോള്‍, ഭാരതത്തിന്റെ ഇന്റലിജന്‍സ് സംവിധാനം മുഴുവന്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റന്‍, ഗാന്ധി കൊല്ലപ്പെട്ട് നാലുമാസം കഴിഞ്ഞ്, മറയ്‌ക്കേണ്ടതൊക്കെ മറച്ച്, ജൂണ്‍ 21 നാണ് പദവി വിട്ടത്. മൗണ്ട് ബാറ്റന് അറിയാമെങ്കില്‍, നെഹ്‌റുവും അറിഞ്ഞിരിക്കും. മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന, നെഹ്‌റുവിന്റെ വെപ്പാട്ടിയായിരുന്നു; കിടക്കയില്‍ കൊല്ലപ്പെടാത്ത സത്യം വല്ലതുമുണ്ടോ? ഭാരതീയന്‍ കൊല്ലപ്പെട്ടെങ്കില്‍, പിന്നില്‍, ബ്രിട്ടീഷുകാരനുണ്ടാകാതെ വയ്യ. ഒരു ഭാരതീയ ഭ്രാന്തന്‍ കളിപ്പാവയായെങ്കില്‍, അത്, ബ്രിട്ടീഷുകാരനെ സന്തോഷിപ്പിക്കും. നെഹ്‌റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ സംസാരിച്ചിരുന്നില്ല; പട്ടേലിനൊപ്പമായിരുന്നു, ഗാന്ധി. അതുകൊണ്ട്, ഗാന്ധി മരിച്ചാല്‍ അതുകൊണ്ടുള്ള ഗുണം ആര്‍ക്കെന്ന ചോദ്യം, വായനക്കാര്‍ക്ക് വിടുന്നു. 

പട്ടേല്‍ ഭാരതത്തിലെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്നുവെന്ന്, എത്രപേര്‍ ഓര്‍ക്കുന്നു? പാക്കിസ്ഥാനുവേണ്ടി ഗാന്ധി, നെഹ്‌റുവിനെതിരെ നിരാഹാരം കിടന്നപ്പോള്‍, തന്നെ കാണാനെത്തിയ നെഹ്‌റുവിനോടും പട്ടേലിനോടും, സ്വരചേര്‍ച്ചയോടെ മുന്നോട്ടുപോകണമെന്ന് ഗാന്ധി ഉപദേശിച്ചത്, എത്രപേര്‍ ഓര്‍ക്കുന്നു? ഗാന്ധിയും പട്ടേലും ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു; പോര്‍ബന്തറില്‍നിന്ന് പട്ടേല്‍ പിറന്ന നദിയാദിലേക്ക് ദൂരം 412 കിലോമീറ്റര്‍. ഭാഷ കൊണ്ടളന്നാല്‍, ഗാന്ധിയില്‍നിന്ന് പട്ടേലിലേക്കുള്ള ദൂരം, പൂജ്യം. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഗാന്ധിയില്‍നിന്ന് നെഹ്‌റുവിലേക്കുള്ള ദൂരം, അളക്കാന്‍ കഴിയുമായിരുന്നില്ല. രക്തസാക്ഷിത്വം, ഗാന്ധിയെ രക്ഷിച്ചു; അമരനാക്കി; നെഹ്‌റു ഇരുന്നിരുന്നു ചീഞ്ഞു.


© Ramachandran 




No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...