Saturday 5 October 2019

സി ജെ കാണാത്ത,( ഗൊയ്‌ഥെ കണ്ട ) ശാകുന്തളം

പ്രളയകാലത്തെ മൺവണ്ടി 18

The end of each tragedy sees the collapse of an entire world.The new drama brings what in fact is new,and what follows the collapse differs qualitatively from the old;whereas in Shakespeare the difference was merely quantitative.
-Georg Lukacs/ The Socilogy of Modern Drama

ണ്ടത്തെ 'ഹരിശ്ചന്ദ്ര' നാടകത്തിൽ ചന്ദ്രമതി ദീനമായി വിലപിക്കുന്നത് കണ്ട് തേങ്ങിക്കരഞ്ഞ കുഞ്ഞായിരുന്നു,എം കെ സാനു.അപ്പോൾ അമ്മ
ഭവാനി,കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമായിരുന്നു.സാനു പറയുന്നത്,ഇതര കാവ്യ ശാഖകളെ അപേക്ഷിച്ച് പ്രത്യക്ഷതയ്ക്ക് പ്രസക്തി നാടകത്തിലാണ്,എന്നാണ്.

ഈ നിരീക്ഷണം 'നാടക വിചാരം' എന്ന 45 ലേഖനങ്ങളുടെ സമാഹാരത്തിലാണ്.ഇവ സമാഹരിച്ചത് ടി എം എബ്രഹാം.
ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്,വായനയുടെ ലോകത്തിൽ കർമ്മ നിരതനായിരുന്നുവെന്ന് ആമുഖത്തിൽ സാനു ഓര്മിക്കുന്നു.ആ ചുറ്റുപാടിൽ നിന്ന് രക്ഷ നേടാൻ വായനാ ലോകത്തെ അഭയം പ്രാപിച്ചതല്ല.വായന നൽകുന്ന സാങ്കൽപിക ലോകത്തെ അനുഭവങ്ങൾ,നിത്യ ജീവിതത്തിലെ അനുഭവങ്ങളെക്കാൾ യഥാർത്ഥമായി തോന്നി.സാഹിത്യ ലോക സംഭവങ്ങൾ ആധാരമാക്കി,നിത്യ ജീവിത സംഭവങ്ങളെ വിലയിരുത്തിയത്.സാങ്കൽപിക രംഗങ്ങൾ ഇന്ദ്രിയങ്ങളെ ഉണർത്തി.അവയുടെ പ്രത്യക്ഷം,വാക്കുകളായും കാഴ്ചകളായും തന്നെ കീഴടക്കി.അവിടത്തെ ഗന്ധം നുകർന്നു.അവിടത്തെ കാറ്റ് തഴുകി.കഥാപാത്രങ്ങൾ കഴിക്കുന്ന ആഹാരത്തിൻറെ രുചി പോലും ആസ്വദിച്ചു.
ശകുന്തള / രാജാ രവിവർമ്മ 
വേദിയിൽ നാടകം അധികം കണ്ടില്ല.നാടകങ്ങൾ,പ്രത്യേകിച്ചും ദുരന്ത നാടകങ്ങൾ ജീവിതത്തിൻറെ ഭാഗമായി.സാനു എഴുതുന്നു:
"ദുഖത്തിൻറെ നേർക്കുള്ള ആഭിമുഖ്യം,എൻറെ സ്വഭാവത്തിലെ പ്രബല ഘടകങ്ങളിൽ ഒന്നാണ്.പരാജിതരുടെയും പീഡിതരുടെയും ദുഃഖിതരുടെയും നേർക്കാണ്,നിർഹേതുകമായ അനുഭാവം.അതിന് ആലോചനയുമായി ബന്ധമൊന്നുമില്ല.അത് സ്വാഭാവികമാണ്.അത് കൊണ്ടായിരിക്കാം,ദുരന്ത നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളൊക്കെയും എൻറെ ആത്മാവിൽ സ്ഥാനം ഉറപ്പിച്ചത്.

ഈ സഹജ സ്വഭാവം,ഈ പുസ്തകം തുറക്കാനുള്ള താക്കോലാണ്.സി ജെ തോമസിൻറെ ജീവിതം കൂടി വച്ച് കൊണ്ടാണ്,സാനുവിൻറെ നാടക താൽപര്യം നോക്കേണ്ടത്.പുസ്തകത്തിലെ,'നാടകം,ജീവിതം' എന്ന ആദ്യഭാഗത്തിലെ 'സി ജെ തോമസ്:ജീവിതം ഒരു പരീക്ഷണം' എന്ന ലേഖനം,അഗാധമായ ജീവിത നിരീക്ഷണങ്ങൾ നിറഞ്ഞതാണ്.
സി ജെ എഴുതിയ 'നാടകം' എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
" മനുഷ്യൻ ദൈവമായിത്തീരാൻ ശ്രമിക്കുകയോ വിധിയോട് ഏറ്റുമുട്ടുകയോ അങ്ങനെ എന്തെങ്കിലും ദുർഘട പ്രശ്നത്തെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോഴേ ഡ്രാമയ്ക്ക് അവസരം ലഭിക്കൂ ".

സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്' എന്ന നാടകമാണ്,നാടകലോകത്തിൽ സർവ ലക്ഷണവും തികഞ്ഞ കൃതി എന്ന അരിസ്റ്റോട്ടിലിൻറെ നിരീക്ഷണം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് സി ജെ എഴുതുന്നു -അത് ശരിയല്ല.ഈ ലേഖനത്തിൽ,സി ജെ പരാമർശിക്കുന്ന നാടകങ്ങൾ ഗൊയ്ഥെയുടെ 'ഫൗസ്റ്റ്',സോഫോക്ലിസിൻറെ 'ഈഡിപ്പസ്',എസ്കിലസിൻറെ ഒറസ്റ്റിയ ത്രയം,ഷേക്ക് സ്പിയറിൻറെ 'മാക്ബെത്','ഹാംലെറ്റ്',കിംഗ് ലിയർ,ഒഥല്ലോ,ഇബ്‌സൻറെ 'പ്രേതങ്ങൾ',പീർ ഗിന്റ്,ബർണാഡ് ഷായുടെ 'മനുഷ്യനും അതിമാനുഷനും','വിശുദ്ധ ജൊവാൻ' എന്നിവയാണ്.

വിശ്വോത്തര നാടകങ്ങളിൽ പ്രേമം ഒരു ഘടകമല്ല എന്ന് പറയാനാണ്,ഇവ സി ജെ എടുത്തത്.വളർച്ച എത്തിയ മനുഷ്യന് പ്രേമം പ്രധാന കാര്യമല്ല.ഉത്തമ നാടകങ്ങളിൽ അത്യുൽകൃഷ്ടമായ ഒരു വിഷയം വേണം.അത് മനസ്സിൽ വച്ചാണ്,ഈശ്വര ശക്തി ലഭിക്കണമെന്ന് മോഹിക്കാൻ മാത്രം വലിയവനായ ഫൗസ്റ്റിൻറെ ഹൃദയത്തിലെ കൊടുങ്കാറ്റ്,നാടക വേദിയെ കുലുക്കുന്നത് എന്നാണ്,സി ജെ യുടെ നിരീക്ഷണം.അദ്ദേഹം പറയുന്നു:
"ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിന് വേണ്ടിയും മത്തായി മുതലാളിയോടും നടത്തുന്ന സമരങ്ങളാണ് നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ,നാടകമെഴുത്തും ഉണ്ടാകുകയില്ല,അഭിനയവും ഉണ്ടാകുകയില്ല".
എം കെ സാനു 
നാടകങ്ങളിൽ സാനു ആദർശ രൂപമായി കണ്ട പരാജിതൻറെ സ്ഥാനത്താണ്,സി ജെ നിൽക്കുന്നത്.അദ്ദേഹത്തിൻറെ ദാർശനിക ഹൃദയം,താനിട പഴകുന്ന പലതിന്റെയും നഗ്ന രൂപം കണ്ടു.അതിൻറെ ഫലം,നിതാന്ത അസ്വസ്ഥത ആയിരുന്നു:സാനു നിരീക്ഷിക്കുന്നു.
ഒരു വശം ചെരിഞ്ഞുള്ള സി ജെ യുടെ നടത്തത്തെപ്പറ്റി വൈക്കം മുഹമ്മദ് ബഷീർ പടച്ച ഒരു കഥ:
സാങ്കല്പികമായ ഒരു കൂറ്റൻ കുരിശ് താങ്ങിക്കൊണ്ട് സി ജെ നടന്നു കൊണ്ടിരിക്കുന്നു.കുരിശിൻറെ ഭാരവും വേദനയും നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്നു.ആ ഭാരം നിമിത്തമാണ്,അദ്ദേഹം ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു നടന്നത് !

സി ജെ യുടെ 'ഈഡിപ്പസ്' പരിഭാഷയുടെ ആദ്യ ഭാഗം,സാനു പത്രാധിപർ ആയ 'സാഹിത്യ പരിഷത്'മാസികയിലാണ് വന്നത്.
കാമുവിൻറെ നാടകങ്ങൾ നാസിസത്തിന് എതിരായ പൊട്ടിത്തെറി ആയിരുന്നു.അവയെ അസംബന്ധ നാടകങ്ങൾ ആയല്ല,ദുരന്ത നാടകങ്ങൾ ആയാണ് സി ജെ യും സാനുവും കണ്ടത് എന്ന് തോന്നുന്നു.
നാടകദർശനത്തിൽ,സാനു സി ജെ യുമായി താത്വികമായി വഴി പിരിയുന്ന ഒരു സന്ദർഭമുണ്ട്.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തെ ഇരുവരും വിലയിരുത്തുമ്പോഴാണ്,ഇത്.

ശരിയായ നാടകത്തിൽ ഇന്ത്യയ്ക്ക് പാരമ്പര്യമില്ല എന്നാണ് 'നാടകം' എന്ന ലേഖനത്തിൽ സി ജെ യുടെ പക്ഷം.അദ്ദേഹം എഴുതുന്നു:
"നാടകം എന്നുപറഞ്ഞ് എപ്പോഴും 'ശാകുന്തളം' പൊക്കിപ്പിടിച്ചു കൊണ്ട് വരാറുണ്ട്.ഒരു കാവ്യം എന്ന നിലയ്ക്കല്ലാതെ,നാടകം എന്ന നിലയ്ക്കതിനെ ഉത്തമ കൃതിയായി ഗണിച്ചു കൂടാ.ആ മുദ്രാ മോതിരവും മത്സ്യവും വരുന്നതിന് മുൻപുള്ള കഥ കുറേക്കൂടി ഉത്തമ നാടകമാണെന്ന് ഞാൻ ഗണിക്കുന്നു".

പല വിദഗ്ദ്ധരും അഭ്പ്രായപ്പെട്ട പോലെ,'ശാകുന്തളം' അഞ്ചാം അങ്കത്തിൽ നിർത്തേണ്ടിയിരുന്നു എന്നർത്ഥം.ഗർഭിണിയായ ശകുന്തളയെ കണ്ട് ഓര്മയില്ലെന്ന് പറയുകയും അതേ സമയം ഏതോ ജന്മാന്തര വിധിയിൽ അകപ്പെടുകയും ചെയ്യുന്ന രാജാവിൻറെ ദുരന്തത്തിൽ നാടകം തീരുന്നതാണ്,സി ജെ യ്ക്ക് ഇഷ്ടം.
എന്നാൽ,തരുണ വത്സരത്തിലെ പൂക്കളും പരിണിത വത്സരത്തിലെ ഫലങ്ങളും,ഭൂമിയും സ്വർഗ്ഗവും ഒരേയിടത്ത് സമ്മേളിച്ച് ആത്മാവിനെ ആനന്ദ നിർവൃതിയിൽ എത്തിക്കുന്നു ശാകുന്തളം എന്ന് ഗൊയ്ഥെ പറഞ്ഞതാണ്,സാനു സ്വീകരിക്കുന്നത്.
ഗൊയ്ഥെ 1791 ൽ പറഞ്ഞത്:

'Wouldst thou the young year's blossoms and the fruits of its declineAnd all by which the soul is charmed, enraptured, feasted, fed,Wouldst thou the earth and heaven itself in one sole name combine?I name thee, O Sakuntala! and all at once is said.
— Goethe / translation by Edward Backhouse Eastwic

വില്യം ജോൺസ് അതിന് രണ്ടു വർഷം മുൻപാണ് അത് പരിഭാഷ ചെയ്തത്.
മരണത്തിന് മുൻപ് 'ശാകുന്തള'ത്തെപ്പറ്റി ഗൊയ്ഥെ ഇത്ര കൂടി പറഞ്ഞു :
"പകലിനെക്കാൾ രാത്രിയെ അവിസ്മരണീയമാക്കുന്ന നക്ഷത്രം".
ഈ നാടകത്തിൻറെ നാന്ദി,'ഫൗസ്റ്റി'ന് അദ്ദേഹം മാതൃകയാക്കി.
ഭാസൻറെ 'ഊരു ഭംഗം'പോലെ പോലെ വിരലിൽ എണ്ണാവുന്നവ അല്ലാതെ സംസ്‌കൃത നാടകങ്ങൾ ദുഃഖ പര്യവസായികൾ അല്ല.ദുരന്തത്തിലൂടെ കടന്നു പോകുന്ന മനുഷ്യൻ വിമലീകരണത്തിൽ,വിശ്രാന്തിയിൽ എത്തുന്നതാണ്,ഭാരതീയ പാരമ്പര്യം.അരിസ്റ്റോട്ടിലിന്,വീരൻ ദുരന്തത്തിൽ പതിക്കുന്നതാണ്,വിശ്രാന്തി ( Catharsis ).ഭരതമുനിക്ക് ശുഭാന്ത്യമാണ് വിശ്രാന്തി.അതിനാൽ,ദുരന്തത്തിൻറെ അഞ്ചാം അങ്കത്തിൽ നിന്ന് 'ശാകുന്തളം' വിശ്രാന്തിയുടെ ഏഴാം അങ്കത്തിലേക്ക് വികസിക്കുന്നിടത്ത് സാനു കയ്യടിക്കുന്നു.സി ജെ,ഭാരതീയതയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്നു.
ഗൊയ്ഥെ 
ധാരാളം പശ്ചാത്യ നാടകങ്ങളെ സാനു മലയാളിക്കു പരിചയപ്പെടുത്തി -ജൂലിയസ് ഹേയുടെ 'കുതിര'( 1961 ),ഴാങ് കോക്തോയുടെ 'നരക യന്ത്രം'( The Infernal Machine ),ആൽഫ്രഡ്‌ ജാറിയുടെ 'ഉബുറോയ്' ഒക്കെ ഇതിൽ പെടും.സോഫോക്ലിസിൻറെ 'ആന്റിഗണി'ക്ക് പുതിയ ഭാഷ്യം ചമച്ച ജീൻ അനുയിയും കടന്നു വരുന്നു.കോക്തോയെ പരാമർശിക്കുന്നത്,അദ്ദേഹം ഈഡിപ്പസ് നാടകത്തിന് പുത്തൻ വ്യാഖ്യാനം നൽകിയത് വിശദീകരിക്കാനാണ്.

സി ജെ യുടെ അവസാന കാലത്താണ് സാനു 'നാടക സാഹിത്യം' ( 1959 ) എഴുതുന്നത്.അതിൽ.എഴുതപ്പെട്ട കൃതിയും വേദിയിലെ നാടകവും തമ്മിലുള്ള വ്യത്യാസമാണ്,ചർച്ച.നാടകം സംവിധായകൻറെ കല എന്ന് സമർത്ഥിക്കുന്ന ഒരു ലേഖനവുമുണ്ട്.സംവിധായകനായ സ്റ്റാനിസ്ലാവ്സ്കി,മെയ്റ്റർലിങ്ക്,ചെക്കോവ് എന്നിവരുടെ രചനകൾ വേദിയിൽ എത്തിച്ച കഥയുണ്ട്.ഇബ്‌സൻ,ചെക്കോവ്,സ്ട്രിൻഡ്‌ബെർഗ് എന്നീ ലോക നാടക പ്രതിഭകൾ,നാടക സിദ്ധാന്തം എന്ന നിലയിൽ ഒന്നും എഴുതിയില്ല.സ്ട്രിൻഡ്‌ബെർഗ്,'മിസ് ജൂലി' എന്ന നാടകത്തിൻറെ ആമുഖത്തിൽ,അൽപം തത്വം പറഞ്ഞിട്ടുണ്ട്.Theory of Modern Stage എഴുതിയ എറിക് ബെന്റ്ലി ഇവരുടെ നാടക ലേഖനങ്ങൾ ഒന്നും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി.ഇബ്‌സൻറെ 'ഭൂത'ത്തെ ആധുനിക ദുരന്ത നാടകമായി സാനു കാണുന്നു.ആർതർ മില്ലറുടെ 'സെയിൽസ്മാൻറെ മരണ'വും അക്കൂട്ടത്തിലാണ്.

സി ജെ യുടെ 'ഉയരുന്ന യവനിക' ( 1950 )യ്ക്ക് ശേഷം,ജി ശങ്കരപ്പിള്ളയുടെ 'നാടകദർശനം' ( 1990 ) വന്നു.അസാമാന്യ നാടക ബോധമുണ്ടായിരുന്ന എൻ എൻ പിള്ള തത്വ വിചാര പുസ്തകം ഒന്നും ബാക്കി വച്ചില്ല.സാനുവിൻറെ 'ദുരന്ത നാടകം', 'നാടക വിചാരം' എന്നിവയും ടി എം എബ്രഹാമിൻറെ 'നവീന നാടക ചിന്തകൾ' ( 2019 ) എന്ന പുസ്തകവും മലയാള നാടക സാഹിത്യ ഈടു വയ്‌പുകളാണ്.

---------------
See https://hamletram.blogspot.com/2019/10/blog-post_32.html








No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...