Showing posts with label തിരുവാചകം. Show all posts
Showing posts with label തിരുവാചകം. Show all posts

Saturday, 28 June 2025

മാണിക്കവാസകരുടെ ഘർവാപസി

മാണിക്കവാസകർ മതം മാറ്റി

രു ശുചീന്ദ്രം യാത്രയിലാണ് മാണിക്കവാസകരെ പരിചയപ്പെട്ടത്. അദ്ദേഹം എഴുതിയ ‘തിരുവാചകം’ ഇളയരാജ സിംഫണി ആക്കിയത് ക്ഷേത്രത്തിനടുത്തുള്ള കടയിൽ നിന്ന് വാങ്ങി. ‘മണിച്ചിത്രത്താഴ്’ സിനിമയിൽ, “മാണിക്കവാസകർ മൊഴികൾ നൽകീ, ഇളങ്കോവടികൾ ചിലമ്പു നൽകീ” എന്ന് “ഒരു മുറൈ വന്ത് പാർത്തായ” എന്ന പാട്ടിൽ പറയുന്നുമുണ്ട്. ആഹിരി രാഗത്തിലാണ് പാട്ട്. ആ രാഗത്തിൽ പാട്ടുണ്ടാക്കിയാൽ ദരിദ്രവാസിയാകും എന്ന് വിശ്വാസമുണ്ട്. പാട്ടെഴുതിയ ശേഷം ബിച്ചു തിരുമല വീടിന് മുകളിൽ നിന്ന് വീണിരുന്നു.

മാണിക്കവാസകരും കവിയായിരുന്നു എന്ന് പലർക്കുമറിയാം. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവർക്കൊപ്പം ‘നാൽവരി’ൽ ഒരാൾ. 


എന്നാൽ, മധുരയിൽ നിന്ന് തിരുവിതാംകൂറിലെത്തി അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മതം മാറിയ കുറെ ക്രിസ്ത്യാനികളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വന്ന പ്രാചീന ചരിത്രം എത്ര പേർക്കറിയാം? അതാകാം ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഘർവാപസി.


മധുരയിൽ നിന്ന് 10 കിലോമീറ്റർ അകലെ വതവൂരിൽ വൈഗൈ നദിക്കരയിൽ ആയിരുന്നു കവിയുടെ വീട്. ശൈവ ബ്രാഹ്മണൻ ആയിരുന്ന അദ്ദേഹം ആദ്യം വൈഷ്ണവ മതത്തിൽ വിശ്വസിച്ചു. 


വാസകരുടെ പ്രതിഭ കണ്ട് യൗവനത്തിൽ അദ്ദേഹത്തെ മധുരയിലെ പാണ്ഡ്യ രാജാവ് വരഗുണവർമ്മൻ രണ്ടാമൻ (സി ഇ 862 -885) അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. (നെടുഞ്ചെഴിയൻ രണ്ടാമൻ എന്നു പാഠഭേദമുണ്ട്.) കുതിരകളെ വാങ്ങാൻ നിറയെ പണവുമായി അദ്ദേഹത്തെ രാജാവ് തിരുപ്പെരുന്തുറയ്ക്ക് അയച്ചു. അവിടെ കരുവിലങ്ങo വൃക്ഷത്തിന് താഴെ ദൈവിക സംഗീതം കേട്ടു. ആ ഗുരുവിന് സർവ്വധനവും ദാനം ചെയ്ത് വാസകർ ശിഷ്യനായി ശൈവമതത്തിൽ ചേർന്നു. രാജാവ് സൈന്യത്തെ അയച്ച് വാസകരെ തടവിലാക്കി. ആവണി 19ന് കുതിരകൾ എത്തുമെന്ന് ഗുരു വാക്ക് നൽകി.


വാസകരെ തടവിലാക്കിയപ്പോൾ മധുരയെ ഇരുൾ വിഴുങ്ങി. കുതിരകൾ മധുരയ്ക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന വിവരം രാജാവിന് കിട്ടി. വാസകരുടെ കൈയിൽ ഉണ്ടായിരുന്ന പണത്തിൻ്റെ എട്ടിരട്ടി വിലയുള്ള കുതിരകളുമായി അറബികൾ എത്തി. 



രാത്രി പുതിയ കുതിരകൾ ചെന്നായ്ക്കളായി പഴയ കുതിരകളെ കൊന്നു. വാസകരെ തീർക്കാൻ രാജാവ് തീരുമാനിച്ചു. വൈഗൈ തീരത്ത് വാസകരുടെ ചുമലിൽ ഭടന്മാർ വലിയ പാറ എടുത്തു വച്ചു. ആകാശം പിളർന്ന് മധുര വെള്ളത്തിൽ മുങ്ങി. രാജാവ് വാസകരെ മോചിപ്പിച്ചു, ചെന്നായ്ക്കൾ കുതിരകളായി. വാസകർ സന്യാസിയായി, രാജാവ് സ്ഥാനത്യാഗം ചെയ്തു. രാമേശ്വരത്തു നിന്ന് തീർത്ഥയാത്ര തുടങ്ങിയ വാസകർ ചിദംബരത്ത് താമസമായി. സിലോണിൽ പോയി രാജാവിനെ ചിദംബരത്തേക്ക് ക്ഷണിച്ചു. രാജാവും മൂക പുത്രിയും ശൈവമതത്തിൽ ചേർന്നു. 


തൃപ്പൂണിത്തുറയോ?


എവിടെയാണ് തിരുപ്പെരുന്തുറ? ടി എ ഗോപിനാഥറാവു പറയുന്നത് അത് പുതുകോട്ടയ്ക്കടുത്തുള്ള അതേ പേരിലുള്ള സ്ഥലം ആണെന്നാണ്. ടി പൊന്നമ്പലം പിള്ള എഴുതുന്നത് അത് എൻ്റെ നാടായ തൃപ്പൂണിത്തുറ ആണെന്നാണ്. എൻ്റെ നാട് പണ്ട് തുറമുഖം ആയിരുന്നതിനാൽ അത് തന്നെയാകാം. തുറമുഖ നഗരത്തിലാണ് ദീക്ഷ കിട്ടിയത് എന്നാണ് കഥ. ആ പടിഞ്ഞാറൻ നഗരത്തിൽ തെങ്ങിൻ തോപ്പുകൾ ഉണ്ടായിരുന്നെന്ന് ‘തിരുവാചകം’ പറയുന്നു. മധുരയ്ക്കും പശ്ചിമ തീരത്തിനും ഇടയിൽ എന്ന് ‘ചിലപ്പതികാരം.’


ഈ സ്ഥലം വൈക്കം ആണെന്ന് കെ ജി ശേഷയ്യർ എഴുതുന്നു. തൃപ്പൂണിത്തുറ പാണ്ഡ്യ മേഖലയ്ക്ക് പുറത്തും വൈക്കം അകത്തും ആയിരുന്നു എന്നതാണ് ന്യായം. പുറത്ത് പോയി കുതിരയെ മേടിച്ചാൽ തന്നെ എന്താണ് പ്രശ്നം? 


വേമ്പനാടിലെ വേമ്പൻ പാണ്ഡ്യനാണ്. വേമ്പനാട്ടു കായൽ വൈക്കത്തെ വലയം ചെയ്യുന്നു. പെരുന്തുറൈ കോയിലപ്പൻ എന്ന് വൈക്കത്തപ്പൻ അറിയപ്പെട്ടിരുന്നു. ശിവൻ ഒരു സന്യാസിക്ക് പ്രത്യക്ഷപ്പെട്ടതിൻ്റെ ആഘോഷമാണ് അഷ്ടമി. 


ആ സന്യാസി വ്യാഘ്രപാദർ. അത് വാസകർ ആകാമെന്ന് ശേഷയ്യർ. 


പൊന്നമ്പലം പിള്ളയും ശേഷയ്യരും ആ ഘർവാപസി സംഭവം പറയുന്നുണ്ട്. റോമാ ചക്രവർത്തി അഗസ്റ്റസിന് പാണ്ഡ്യൻ സ്ഥാനപതി ഉണ്ടായിരുന്നെന്ന് ഗ്രീക്ക് ഭൗമ ശാസ്ത്രജ്ഞൻ സ്ട്രാബോ എഴുതുന്നു. പൊന്നമ്പലം പിള്ള ഒരു ഇട്ടൂപ്പിനെ ഉദ്ധരിക്കുന്നു: മാണിക്കവാസകർ മന്ത്രസിദ്ധി കൊണ്ട് രോഗങ്ങൾ സുഖപ്പെടുത്തി. നമഃശിവായ എന്ന പഞ്ചാക്ഷരവും പഞ്ചഗവ്യവും രോഗികൾക്ക് നിർദേശിച്ചു. മണിഗ്രാമക്കാർ എന്ന സമൂഹത്തെ സൃഷ്ടിച്ചു. 


റവ തോമസ് വൈറ്റ്ഹൗസ് Lingerings of Light in a Dark Land ൽ വാസകർ ആദ്യം എട്ടു കുടുംബങ്ങളെ പഴയ മതത്തിലേക്ക് മാറ്റിയെന്നും ഇത് 96 ആയി വർധിച്ചെന്നും പറയുന്നു. തിരുവിതാംകൂർ -കൊച്ചി റസിഡൻറ് ആയിരുന്ന ജി ടി മക്കെൻസി Christianity in Travancore ൽ ഇത് ശരിവയ്ക്കുന്നു. 


ഈ പറയുന്ന കുടുംബങ്ങൾ മണിഗ്രാമം എന്ന കച്ചവട സംഘത്തിൽ പെട്ടവരായിരുന്നു. ആ സംഘവുമായി ബന്ധപ്പെട്ടതാണ്, തരിസാപ്പള്ളി ശാസനം എന്ന രേഖ. സി ഇ 849 ൽ വേണാട് രാജാവ് അയ്യൻ അടികൾ മണിഗ്രാമക്കാർക്ക് നൽകിയ അവകാശ രേഖ. കൊല്ലത്തെ തെരേസ പള്ളിക്ക് മാർ സാപ്പിർ ഈശോയ്ക്ക് കൊടുത്ത ഭൂമിയുടെ രേഖ. നെസ്തോറിയൻ പുരോഹിതൻ ആയിരുന്നു, ഈശോ. വൈറ്റ്ഹൗസ് ഇതുമായി ബന്ധപ്പെട്ട് കൊല്ലത്തെ മണിഗ്രാമക്കാരുടെ 30 കുടുംബങ്ങളും അവരുടെ പുരോഹിതൻ നെയ്മറെയും പരാമർശിക്കുന്നു. ഇയാൾക്ക് വീര ഉദയൻ എന്ന സഹായി കരം പിരിക്കാൻ ഉണ്ടായിരുന്നു.  


അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ കച്ചവട സംഘങ്ങൾ ആയിരുന്നു. മണിഗ്രാമം ആദ്യം ക്രിസ്ത്യൻ സംഘവും അഞ്ചുവണ്ണം ജൂതസംഘവും ആയിരുന്നെന്ന് ഗുണ്ടർട്ടും ലോഗനും പറഞ്ഞിട്ടുണ്ട്. മാണിക്കവാസകരുടെ പേരായ മണിയിൽ നിന്ന് മണിഗ്രാമം ഉണ്ടായി എന്നാണ് വിശ്വാസം. കൊച്ചി മേഖലയിൽ ഉണ്ടായ ഈ സംഘം കൊല്ലം, കോട്ടയം, കായംകുളം, മാന്നാർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 


മാണിക്കവാസകർ ഹിന്ദുക്കളായി മാറ്റിയ ക്രിസ്ത്യൻ കച്ചവട സംഘമാണ് മണിഗ്രാമം ആയത്. അങ്ങനെ തിരിച്ചു വന്നവരെ നായന്മാർ മണിയാണി നായന്മാർ എന്ന് വിളിച്ചതായും വിശ്വാസമുണ്ട്. പൊതുനായന്മാരിൽ നിന്ന് അവർക്ക് അകൽച്ച ഉണ്ടെന്നു തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അതും പഴയ മതം മാറ്റത്തിന് തെളിവാണ്.. 


_____________________


അവലംബം:

1. Manikkavacagar and His Date/K G Sesha Aiyar

2. Manikka Vacagar and the Early Christians of Malabar/T Ponnambalam Pillai

3. The Syrian Christians In India/G T Mackenzie

4. Lingerings of Light in A Dark Land/Rev Thomas Whitehouse 

5. വേണാടിൻ്റെ പരിണാമം/ കെ ശിവശങ്കരൻ നായർ 

6. വാണിജ്യത്തിലൂടെ പാരതന്ത്ര്യം/ കെ ശിവശങ്കരൻ നായർ


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...