Saturday, 28 June 2025

രാമാനുജൻ സൃഷ്‌ടിച്ച നവോത്ഥാനം

രാമാനുജ ഗുരു ദലിതൻ

വിശിഷ്ടാദ്വൈത ഉപജ്ഞാതാവായ രാമാനുജാചാര്യരുടെ ജീവിതത്തിൽ നിന്നുള്ള ചില കഥകൾ ഈയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ കണ്ടു. ചിലതൊക്കെ രാമനുജൻ്റെ അദ്വൈതിയായ ഗുരുവിനെ താഴ്ത്തിക്കെട്ടാൻ വേണ്ടി ആരോ പണ്ടേ ചമച്ചതാകാം എന്നു തോന്നി.

ആൾവാർമാരുടെ കീർത്തനങ്ങൾ കൊണ്ടാടുകയും ആണ്ടാളെ ആദരിക്കുകയും ചെയ്ത രാമാനുജൻ വൈഷ്ണവ മതത്തെ തകരാതെ താങ്ങി നിർത്തിയ വലിയ ഗുരുവാണ്. ശങ്കരാചാര്യർ അദ്വൈതത്തെ ഉറപ്പിച്ച കാലത്തിന് പിന്നാലെയാണ് ആൾവാർമാർ ഭക്തിപ്രസ്ഥാനം പ്രചരിപ്പിക്കുന്നത്. അവരിൽ പ്രധാനി ആയിരുന്നു, നമ്മൾവാർ.


പന്ത്രണ്ട് ആൾവാർമാരിൽ അഞ്ചാമനായ നമ്മൾവാരാണ് ആൾവാർമാർ 108 ക്ഷേത്രങ്ങളെപ്പറ്റി എഴുതിയ ‘നാലായിര ദിവ്യ പ്രബന്ധ’ത്തിലെ 1352 ശ്ലോകങ്ങൾ എഴുതിയത്. പിന്നാലെ ആചാര്യസ്ഥാനത്ത് നാഥമുനി വന്നു. കുംഭകോണം ശാരംഗപാണി ക്ഷേത്രത്തിന് മുന്നിലെ പുളിമരത്തിൻ ചുവട്ടിലിരുന്ന നാഥമുനിക്ക് പഴയൊരു കാലത്തിൽ നിന്നിറങ്ങി വന്ന നമ്മൾവാർ 4000 ശ്ലോകവും പറഞ്ഞു കൊടുത്തെന്നാണ് ഐതിഹ്യം. വൈഷ്ണവ ആചാര്യന്മാരിൽ പ്രഥമ ഗണനീയനാണ് നാഥമുനി.


നാഥമുനിയുടെ കൊച്ചുമകൻ യമുനാചാര്യർ. അദ്ദേഹത്തിൻ്റെ പിൻഗാമിയാണ് രാമാനുജൻ. പിൻഗാമിയെ കിട്ടാതെ വൈഷ്ണവമതം പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് രാമാനുജൻ എത്തുന്നത്. 


ചെന്നൈയിൽ നിന്ന് കാഞ്ചിപുരത്തേക്കുള്ള വഴിയിൽ ശ്രീപെരുംപുതൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒൻപത് നൂറ്റാണ്ടുകൾ മുൻപാണ് രാമാനുജൻ പിറന്നത്. 1077ൽ ജനിച്ചെന്ന് ക്ഷേത്ര രേഖകളിൽ നിന്ന് കണക്കാക്കുന്നു. കേശവസോമയാജി അച്ഛൻ, അമ്മ കാന്തിമതി. കാന്തിമതിയുടെ സഹോദരൻ ശൈലപൂർണൻ കുഞ്ഞിനെ കാണാൻ എത്തി പേരിട്ടു -രാമാനുജൻ. അതായത്, ലക്ഷ്മണൻ.


യമുനാചാര്യരുടെ ദലിത് ശിഷ്യനായ കാഞ്ചിപുരം സ്വദേശി കാഞ്ചിപൂർണൻ രാമാനുജനെ സ്വാധീനിച്ചു. രാമാനുജൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് കാഞ്ചിപൂർണൻ്റെ അചഞ്ചല ഭക്തിയാണ്. അക്കാലത്ത് തന്നെ തമിഴ് ബ്രാഹ്മണ ആചാര്യന്മാർക്ക് ദലിത് ശിഷ്യരുണ്ടെന്ന വാസ്തവം ചീഞ്ഞ മാർക്സിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ മേൽക്കോയ്മ വാദത്തിന് ചന്തിയിൽ കിട്ടുന്ന അടിയാണ്. ബാക്കി സ്ഥലങ്ങളിലൊക്കെ അവർക്ക് അടി കിട്ടിക്കഴിഞ്ഞതിനാൽ ഈ ഭാഗം തിരഞ്ഞെടുത്തു എന്നേയുള്ളൂ!


ദൈവം ഉണ്ട് 


രാമാനുജൻ്റെ വിവാഹം 16 വയസ്സിൽ. അച്ഛൻ മരിച്ച ശേഷം കാഞ്ചിപൂർണനിൽ നിന്ന് പഠിക്കാൻ കാഞ്ചിപുരത്തേക്ക് പോയി. അവിടെ അദ്വൈതം പഠിക്കാൻ യാദവപ്രകാശ് എന്ന ഗുരുവിനൊപ്പം ചേർന്നു. “ജീവോ ബ്രഹ്മൈവ നാ പരാ” (ആത്മാവിനപ്പുറം വേറെ ദൈവമില്ല) എന്ന് ഗുരു പഠിപ്പിച്ചു. ശങ്കരാചാര്യരുടെ ‘വിവേകചൂഢാമണിയിൽ, “ബ്രഹ്മസത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാ പരാ” എന്നാണ്.


“ദൈവമില്ല” എന്ന ഗുരു വചനം രാമാനുജനെ കുണ്ഠിതനാക്കി. ബദൽ വീക്ഷണം അവതരിപ്പിക്കാൻ രാമാനുജൻ ശ്രമിച്ചപ്പോഴൊക്കെ ഗുരു നിരുത്സാഹപ്പെടുത്തി. ഒരിക്കൽ രാമാനുജൻ ഗുരുവിന് കാല് തിരുമ്മിക്കൊടുക്കുമ്പോൾ വേറൊരു ശിഷ്യൻ ഗുരുവിനോട് ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് സംശയം ഉന്നയിച്ചു.

 

എന്താണ് ഈ മന്ത്രത്തിന് അർത്ഥം- തസ്യ യഥാ കപ്യാസം പുണ്ഡരീകമേവാക്ഷിണീ?


ദൈവനേത്രങ്ങളുടെ ഭംഗിയാണ് ഈ വരിയിലുള്ളത്. എന്നാൽ, ദൈവത്തിന് രൂപമുണ്ടെന്ന് ഗുരു യാദവപ്രകാശ് വിശ്വസിച്ചില്ല. ആ വരി ഗുരു ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്തു: “കുരങ്ങിൻ്റെ ആസനം പോലെ ദൈവത്തിൻ്റെ കണ്ണുകളുടെ ശോണിമ.” കപി എന്നാൽ കുരങ്ങ് എന്നും അർത്ഥമുണ്ടല്ലോ.


ദൈവനിന്ദ കേട്ട രാമാനുജൻ്റെ കണ്ണ് കലങ്ങി, കണ്ണീർ ഗുരുവിൻ്റെ കാലിൽ വീണു. വേറെ വ്യാഖ്യാനമുണ്ടെങ്കിൽ വിശദീകരിക്കാൻ ഗുരു രാമാനുജനെ വെല്ലുവിളിച്ചു.


രാമാനുജൻ പറഞ്ഞു: “പുണ്ഡരീകം=താമര, കപ്യാസം =സൂര്യൻ വിരിയിച്ചത്. ദൈവനേത്രം സൂര്യൻ വിരിയിച്ച താമര പോലെ.”


ഗുരുവിനെ അഹങ്കാരം തീണ്ടി. പകയായി. ശങ്കരാചാര്യ പരമ്പരയെ രാമാനുജൻ അപമാനിച്ചെന്ന് ഗുരു ആരോപിച്ചു. ഗുരുകുലം സംഘർഷത്തിൽ മുങ്ങി. അപ്പോൾ  രാജാവ് ഒരു പ്രശ്നം പരിഹരിക്കാൻ യാദവപ്രകാശിനെയും രാമാനുജനെയും വിളിച്ചു. രാജാവിൻ്റെ മകളുടെ പ്രേതബാധ തീർക്കണം.


ഗുരുവിനെ പ്രേതം കളിയാക്കി. രാമാനുജനെ വിളിക്കാൻ പ്രേതം ആവശ്യപ്പെട്ടു. രാമാനുജൻ എത്തിയപ്പോൾ അനുഗ്രഹമായി പ്രേതം പാദധൂളി ചോദിച്ചു. അത് നേടി പ്രേതം രാജകുമാരിയെ വിട്ടു.


രാമാനുജ സാന്നിധ്യത്താൽ ഗുരുകുലം പൂട്ടേണ്ടി വരുമെന്ന തോന്നലിൽ ഗുരു  രാമാനുജന് എതിരെ ശിഷ്യന്മാർക്ക് ക്വട്ടേഷൻ കൊടുത്തു. 


പാപങ്ങൾ കഴുകിക്കളയാൻ ഗംഗായാത്ര ഗുരു പ്രഖ്യാപിച്ചു. ബന്ധു ഗോവിന്ദനൊപ്പം രാമാനുജൻ കൂടെപ്പോയി. കാട്ടിൽ ഒരിടത്ത് വിശ്രമിച്ച യാദവപ്രകാശ് വെള്ളം കൊണ്ടുവരാൻ രാമാനുജനെ അയച്ചു. ആ നേരം രാമാനുജനെ കൊല്ലാൻ ഗുരു ഏർപ്പാടാക്കി. വിവരമറിഞ്ഞ ഗോവിന്ദൻ ഓടി രാമാനുജനെ സംഗതി അറിയിച്ചു. രാമാനുജൻ പലായനം ചെയ്തു. രാത്രിയും എത്താത്ത രാമാനുജനെ വന്യജീവികൾ തിന്നിരിക്കുമെന്ന് ഗുരു കരുതി.


എന്നാൽ, കാട്ടിൽ വേട്ടക്കാരായ ദമ്പതികൾ രാമാനുജന് വഴി കാട്ടി. കൂടെ കൂടിയാൽ കാഞ്ചിപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ എത്തിക്കാമെന്ന് വാക്ക് കൊടുത്തു. രാത്രി വിശ്രമിച്ചു. പുലർച്ചെ അവരെ കണ്ടില്ല. ചക്രവാളത്തിൽ ക്ഷേത്ര ഗോപുരം കണ്ടു. അപ്പോൾ മനസ്സിലായി, ദമ്പതിമാർ വിഷ്ണുവും ലക്ഷ്മിയും ആയിരുന്നു!



ഇത്രയൊക്കെ ആയിട്ടും രാമാനുജൻ ഗുരുകുലത്തിലേക്ക് മടങ്ങി. 


ശ്രീരംഗത്തായിരുന്നു വൈഷ്ണവാചാര്യൻ യമുനാചാര്യർ. പിൻഗാമിക്കായി അലഞ്ഞ അദ്ദേഹം രാമാനുജനെ വരദരാജ ക്ഷേത്രത്തിൽ കണ്ടു. ഗുരുകുലത്തിൽ തർക്കം മുറുകി. രണ്ടു മന്ത്രങ്ങളെ ചൊല്ലി യാദവപ്രകാശും രാമാനുജനും ഉടക്കി:


ഒന്ന്: സർവം ഖൽവിദം ബ്രഹ്മ, നേഹ നാനാസ്തി കിഞ്ചന (നിർലംബ ഉപനിഷത്).


രണ്ട്: സർവം ഖൽവിദം ബ്രഹ്മ, തജ്ജലാനിതി ശാന്ത ഉപാസിത (ഛാന്ദോഗ്യ ഉപനിഷത്).


അദ്വൈതികൾ ഈ മന്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്, ആത്മാവ് തന്നെ ബ്രഹ്മം എന്നാണ്. പ്രപഞ്ചം തന്നെ ബ്രഹ്മം. ഇതിൽ നിന്ന് വേറിട്ട് ഒരു ദൈവമില്ല.


രാമാനുജൻ ഇതിനെ ശക്തമായി ഖണ്ഡിച്ചു. അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെ: ആത്മാവ് ബ്രഹ്മത്തിൽ ഉണ്ടായി, ബ്രഹ്മത്തിൽ ഇരിക്കുന്നു, ബ്രഹ്മത്തിൽ ലയിക്കും, ബ്രഹ്മമാണ് സർവവ്യാപി. ആ ബ്രഹ്മമാണ് ദൈവം.


മൽസ്യം ജനിക്കുന്നത് സമുദ്രത്തിൽ. സമുദ്രത്തിൽ ജീവിക്കുന്നു, അതിൽ ലയിക്കുന്നു. പക്ഷെ മൽസ്യം സമുദ്രമല്ല. അത് പോലെ, ദൈവാംശം മാത്രമായ ആത്മാവ് ദൈവമല്ല. പ്രപഞ്ചം ദൈവമല്ല, ദൈവപ്രത്യക്ഷമാണ്. മാലയിലെ മുത്തുകൾ പോലെ. സൃഷ്ടിജാലങ്ങളെ പൊതുവായ ആത്മീയശക്തി ചരട് പോലെ ബന്ധിപ്പിക്കുന്നു. ഓരോ കണത്തിലും ദൈവസാന്നിധ്യമുണ്ട്. 


അവശിഷ്ടാദ്വൈതം 


രാമാനുജനെ ഗുരു ഗുരുകുലത്തിൽ നിന്നിറക്കി വിട്ടു. ക്‌ളാസിൽ നിന്നിറക്കി വിട്ടാലും കുട്ടി മാഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കും എന്ന് എം എൻ വിജയൻ പറഞ്ഞത് പിൽക്കാലത്താണ് എന്നതിനാൽ, രാമാനുജൻ അത് ചെയ്തില്ല. സനാതനധർമ്മത്തിൽ മാഷിനെ തല്ലുന്ന പരിപാടിയില്ല. അതുള്ളത് മാർക്സിസത്തിലാണ്.


യാദവപ്രകാശിന് പകരം കാഞ്ചിപൂർണനെ രാമാനുജൻ ഗുരുവായി വരിച്ചു. അത് ഭാര്യ രക്ഷകാoബാളിന് പിടിക്കാതെ വന്നപ്പോൾ അദ്ദേഹം ലൗകിക ജീവിതം മതിയാക്കി കാഞ്ചിപുരത്ത് ആശ്രമമുണ്ടാക്കി. യമുനാചാര്യർ രാമാനുജനെ ശ്രീരംഗത്തേക്ക് ക്ഷണിച്ചു. രാമാനുജൻ എത്തിയപ്പോൾ യമുനാചാര്യർ സമാധിയായിരുന്നു. അദ്ദേഹത്തിൻ്റെ മൂന്ന് വിരലുകൾ മടങ്ങിയിരുന്നു. മരണസമയത്ത് വിരലുകൾ നിവർന്നിരിക്കേണ്ടതാണ്.


മടങ്ങിയ വിരലുകളുടെ അർത്ഥം രാമാനുജന് മനസ്സിലായി. അദ്ദേഹത്തിൻ്റെ നിറവേറാത്ത മൂന്ന് ആഗ്രഹങ്ങൾ: വൈഷ്ണവസമ്പ്രദായ പ്രചാരണം, ബ്രഹ്മസൂത്ര ഭാഷ്യം എഴുത്ത്, നമ്മൾവാറുടെ ‘തിരുവായ്മൊഴി’ക്ക് ഭാഷ്യം. ഓരോന്നും നിറവേറ്റാമെന്ന് രാമാനുജൻ പ്രതിജ്ഞ ചെയ്തപ്പോൾ യമുനാചാര്യരുടെ ആ വിരലുകൾ നിവർന്നു. 


ബാക്കി കഥ വ്യക്തമാണ്. രാമാനുജൻ വിശിഷ്ടാദ്വൈതം സൃഷ്ടിച്ച് പ്രചരിപ്പിച്ചു. ദൈവ അസ്തിത്വം നിലനിർത്തിക്കൊണ്ട് അവശിഷ്ടാദ്വൈതം സ്വീകരിച്ചു.


അവശിഷ്ടാദ്വൈതം എന്നൊന്നില്ല എന്നതാണ് പ്രശ്നം. ദൈവവും പ്രപഞ്ചവും മനുഷ്യനും അഭിന്നമാണ് എന്ന അദ്വൈത തത്വത്തിൽ വിഭജനം സാധ്യമല്ല. രൂപമുള്ള ദൈവങ്ങളുമായി ഭക്തിപ്രസ്ഥാനം ആകാം. കർമ്മയോഗവും ജ്ഞാനയോഗവും ഭക്തിയോഗവും ഉണ്ട്. ഏകത്തിൻ്റെ പ്രത്യക്ഷങ്ങൾ പലതാകാം. അതിനാൽ, രാമാനുജനും അദ്വൈതത്തിൽ സ്വാഗതം. ബുദ്ധനും സ്വാഗതം, സാംഖ്യത്തിനും ചാർവാകനും ഇളയിടത്തിനും പഴയിടത്തിനും ഒരുപോലെ സ്വാഗതം. 


രാമാനുജ കഥ പൊലിപ്പിക്കാൻ വിവരദോഷിയായ ഒരു ഗുരുവിനെ എടുത്ത് അമ്മാനമാടാൻ ശ്രമിച്ച ഭാഗം കണ്ടല്ലോ. ആ ഗുരുവിന് അദ്വൈതം അറിയാതെ പോയി എന്നതാണ് പ്രശ്നം. ദൈവം എന്ന വാക്കിനോട് ഗുരു കലഹിക്കേണ്ടിയിരുന്നില്ല. അതും അദ്വൈതത്തിന് വഴങ്ങും. മറ്റേ ഗുരു കാഞ്ചിപൂർണനാകട്ടെ, ഭക്തിപ്രസ്ഥാനത്തിൽ ആയിരുന്നു താനും. നല്ല ഗുരുക്കന്മാരുടെ അഭാവത്തിൽ അങ്ങനെ വിശിഷ്ടാദ്വൈതം ഉണ്ടായി. പക്ഷ, രാമാനുജൻ എഴുതിയ ഒൻപത് ഗ്രന്ഥങ്ങളിൽ ‘വേദാർത്ഥസംഗ്രഹം’ ഉപനിഷദ്സാരമാണ്. മറ്റൊന്ന് ഗീതാഭാഷ്യവും. 


ശ്രീശങ്കരനെപ്പോലെ രാമാനുജനും ദിഗ്‌വിജയയാത്ര നടത്തി. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അയിത്തം ഉണ്ടായിരുന്നില്ല. ക്ഷേത്രസേവനത്തിൽ പകുതിയും അബ്രാഹ്മണർക്ക് നൽകി. ആൾവാർമാരിൽ തന്നെ ചിലർ അബ്രാഹ്മണർ ആയിരുന്നു. അവരുടെ കീർത്തനങ്ങൾ രാമാനുജൻ ക്ഷേത്രങ്ങളിൽ ആചാരമാക്കി. ബ്രാഹ്മണത്വം ജന്മാവകാശമല്ല, കർമ്മത്താൽ ഉണ്ടാകുന്നതാണ് എന്ന് അദ്ദേഹം കരുതി. സ്ത്രീകൾക്ക് അന്നേ പാഠശാലകൾ പണിതു. 700 സന്യാസിമാരും 74 ആചാര്യന്മാരും ഉൾപ്പെട്ട സഭ അദ്ദേഹം ഉണ്ടാക്കി. 


നവോത്ഥാനം അന്നേ ഉണ്ട്!


© Ramachandran

 


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...