മീരയെ മുഗളന്മാർ വിധവയാക്കി
കൃഷ്ണഗീതികൾ പാടി നടന്ന ഭക്തമീരയെ നമുക്ക് നന്നായി അറിയാം. എന്നാൽ, അവർ വിധവ ആയത് ബാബർ കാരണമാണ് എന്ന ചരിത്രം എത്ര പേർക്ക് അറിയാം?
അടുത്തയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ മീരയുടെ ഇതിഹാസം വായിക്കാൻ ഇടയായി. അതിൽ ബാബറുടെ കഥയില്ല. എന്നാൽ, മീരയെ കാണാൻ അക്ബർ ഗായകനായ താൻസനുമായി ചെന്ന് ഒരു രത്നമാല വച്ചിട്ട് പോന്ന കഥയുണ്ട്.
ഏതു ഹിന്ദു ഇതിഹാസത്തിലും ഒരു മുഗളനെ കയറ്റിവിടാൻ ചിലർ ശ്രമിക്കാറുണ്ട്. അങ്ങനെ പറഞ്ഞു പോന്ന കഥ സ്വാമിയും എടുത്തതാണ്. കാരണം, മീര മരിച്ച് 16 വർഷം കഴിഞ്ഞാണ് താൻസൻ അക്ബറുടെ സദസ്സിൽ എത്തിയത്!
മീര ജനിച്ചത് 1498 ലെ ശാരദ പൂർണിമ ദിനത്തിൽ നട്ടുച്ചയ്ക്കാണ്. അതിനാൽ, സൂര്യൻ എന്നർത്ഥം വരുന്ന മിഹിർ എന്നാണ് പേരിട്ടത്. അത് പിന്നെ മീരയായി.
സമൂഹ, കുടുംബ കെട്ടുപാടുകളെ വെല്ലുവിളിച്ചാണ് മീര ജീവിച്ചത് എന്നത് അദ്ഭുതമാണ്. അന്ന് ഏകയായി വൃന്ദാവനിലും ദ്വാരകയിലും ജീവിച്ചത് കൃഷ്ണനിൽ സ്വയം അർപ്പിച്ചത് കൊണ്ടു മാത്രമാണ്.
രാജസ്ഥാനിൽ ഇന്നത്തെ ബീവർ ജില്ലയിലെ കുട്കിയിൽ റാത്തോർ രജപുത്ര കുടുംബത്തിൽ ജനിച്ച മീര മെർത്തയിൽ കുട്ടിക്കാലം ചെലവിട്ടു. മെർത്തയിലെ രാജാവ് റാവു ദുദാജിയുടെ പേരക്കുട്ടി. രത്തൻ സിംഗ് റാത്തോറിൻ്റെ പുത്രി. പ്രപിതാമഹൻ ജോധ സൃഷ്ടിച്ചതാണ് ജോധ് പൂർ.
മീരയെ അച്ഛൻ നാലാം വയസിൽ ഗുജറാത്ത് ടാക്കോറിലെ റാഞ്ചോദ്ര ക്ഷേത്രത്തിൽ കൊണ്ട് പോയി? ക്ഷേത്ര ദർശനം കഴിഞ്ഞപ്പോൾ മീര ചോദിച്ചു: “ദൈവം എല്ലായിടത്തും ഉണ്ട് എന്നാണല്ലോ എന്നെ പഠിപ്പിച്ചത്. പിന്നെ എന്തിനാണ് ക്ഷേത്രം?”
“ഭഗവാന് എന്തിനാണ് പാറാവ്” എന്ന് ഇ കെ നായനാർ ചോദിച്ചതിനെക്കാൾ നല്ല ചോദ്യം. വളർന്നപ്പോൾ മീരയ്ക്ക് കാര്യം മനസ്സിലായി. അതാണ് അവർ ഭക്തിപ്രസ്ഥാന നായികയായത്.
കുട്ടിയായ മീരയെ അഷ്ടാoഗ യോഗം പഠിപ്പിക്കാൻ ഒരു യോഗി എത്തി. നാല് ദിവസമേ അധ്യയനം നീണ്ടുള്ളൂ. കുട്ടി പലപ്പോഴും സമാധിയിൽ ആകുന്നത് യോഗി കണ്ടു. എൻ്റെയും ഗുരുവാണ് ഈ കുട്ടിയെന്ന് വ്യക്തമാക്കി യോഗി സ്ഥലം വിട്ടു.
വൃന്ദാവനിൽ നിന്നെത്തിയ സന്യാസി സംഗീതം പഠിപ്പിച്ചു. ശ്യാമസുന്ദര കീർത്തനങ്ങൾ മീരയുടെ ഹൃദയത്തെ തരളിതമാക്കി. ഒരു കൃഷ്ണവിഗ്രഹം മീരയ്ക്ക് സന്യാസി സമ്മാനിച്ചു. സന്ത് രവിദാസാണ് ഏക് താര നൽകിയത് എന്നാണ് വിശ്വാസം.
ചിത്തോർഗഡിലെ രാജാവ് റാണാ സംഘയുടെ മകൻ ഇളയരാജാവ് കുൻവർ ഭോജ് രാജിൻ്റെ ആലോചന വന്നപ്പോൾ മീര അമ്മയെ പേടിപ്പിച്ചു: “ഞാൻ വിവാഹിതയാണ്. കൃഷ്ണനെയാണ് ഞാൻ വരിച്ചത്.”
വിവാഹം തീരുമാനിച്ചപ്പോൾ കൃഷ്ണ വിഗ്രഹവുമായി മീര മണ്ഡപത്തിൽ എത്തി. ചിത്തോറിൽ പരദേവതയായ ബാൻ മാതയ്ക്ക് (കാളി) മുന്നിൽ തൊഴാൻ ഭർത്തൃമാതാവ് പറഞ്ഞപ്പോൾ മീര വഴങ്ങിയില്ല. മീര കൂടുതൽ നേരം പൂജാമുറിയിൽ ചെലവിട്ടു. ഭർത്താവിൻ്റെ ആയുസ്സിനായി ഗംഗോർ വ്രതം അനുഷ്ഠിക്കാൻ മീര വിസമ്മതിച്ചപ്പോൾ നാത്തൂൻ ഉദാബായ് ക്ഷോഭിച്ചു.
മീരയെ അപമാനിക്കാൻ തോഴിമാരുമായി ഉദാബായ് പദ്ധതി തയ്യാറാക്കി. പല രാത്രിയിലും മീര കാമുകനോട് സംസാരിക്കുന്നുവെന്ന് അവർ ഭോജ്‌രാജിനെ അറിയിച്ചു. വാളുമായി കാമുകനെ നേരിടാൻ എത്തിയ ഭോജ്‌രാജ് കണ്ടത് കൃഷ്ണ വിഗ്രഹത്തോട് ശൃംഗരിക്കുന്ന മീരയെയാണ്. അതിൽ വീണു പോയ ഭോജ്‌രാജ് മീരയ്ക്ക് കൊട്ടാരത്തിൽ ക്ഷേത്രം പണിതു കൊടുത്തു.
ഇങ്ങനെ സത് സംഗം നടക്കുമ്പോൾ വേഷപ്രച്ഛന്നനായി അക്ബർ എത്തിയതാണ് വ്യാജ കഥ. മീര അക്ബർ നൽകിയ സമ്മാനം നിരാകരിച്ചപ്പോൾ അയാൾ അവിടെ വച്ചിട്ട് പോയെന്നും സമ്മാനത്തിൽ ഭർതൃ കുടുംബം കുപിതരായെന്നും കഥയിലുണ്ട്.
അത് എന്തായാലും, ജീവത്യാഗം കൊണ്ട് തൃപ്തിയുണ്ടാകുമോ എന്ന് മീര ചോദിച്ചപ്പോൾ റാണാ സംഘ സമ്മതിച്ചു. കൊട്ടാരം വിട്ടിറങ്ങി പുഴയിൽ മുങ്ങിയപ്പോൾ കൃഷ്ണൻ കോരിയെടുത്തു. താമസിയാതെ ഭർത്താവ് ഭോജ്‌രാജുo റാണാ സംഘയും കൊല്ലപ്പെട്ട വിവരം മീര അറിഞ്ഞു.
മീര വിധവ
ഇരുവരും കൊല്ലപ്പെട്ടത് 1527 മാർച്ച് 16 ന് ബാബറുമായി നടന്ന ഖൻവ യുദ്ധത്തിലാണെന്ന് എസ് എം പാണ്ഡെ, നോർമൻ സിദെ എന്നിവർ തയ്യാറാക്കിയ . History of Religions 5 (1) ൽ പറയുന്നു(പേജ് 54–73). ഉത്തരേന്ത്യയിലെ മേൽക്കോയ്മയ്ക്കായി മേവാറിലെ റാണാ സംഘയും ബാബറും തമ്മിൽ നടന്ന യുദ്ധം. വെടിമരുന്ന് ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്ന്.
1523 ൽ ആലം ഖാൻ ലോധി പഞ്ചാബ് ആക്രമിക്കാൻ ബാബറിനെ കാബൂളിൽ ചെന്ന് ക്ഷണിച്ചു. ഡൽഹി പിടിച്ച് തനിക്ക് നൽകണമെന്ന് ലോധി അവിടെ ചെന്ന് അപേക്ഷിച്ചു. ബാബർ നിഷേധിച്ചപ്പോൾ സ്വയം ഡൽഹിയിൽ പോയ ആലം ഖാനെ ഇബ്രാഹിം ലോധി തോൽപിച്ചു. 1526 ഏപ്രിൽ 21 ന് ആദ്യ പാനിപ്പത് യുദ്ധത്തിൽ ബാബർ ലോധിമാരെ തോൽപിച്ച് മുഗൾ സാമ്രാജ്യം ഉണ്ടാക്കി.
അതിന് മുൻപത്തെ വഴിത്തിരിവായിരുന്നു ഖൻവ യുദ്ധം. ഇബ്രാഹിം ലോധിക്കെതിരെ ബാബറിനെ റാണാ സംഘ ബാബറിനെ സഹായിച്ചില്ല. സംഘ കരാർ ലംഘിച്ചെന്ന് ‘ബാബർ നാമ’യിൽ പറയുന്നത് ശരിയോ എന്നറിയില്ല. ലോധിമാരെ വരുതിയിൽ നിർത്തിയിരുന്ന സംഘയ്ക്ക് അങ്ങനൊരു കരാറിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊള്ളയ്ക്ക് ശേഷം ബാബർ തിമൂറിനെപ്പോലെ മടങ്ങുമെന്ന് സംഘ കരുതിയിരിക്കാമെന്ന് സതീശ് ചന്ദ്ര Medieval India യിൽ ഊഹിക്കുന്നു. (പേജ് 32 -33).
അന്ന് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രാജാവായിരുന്നു സംഘ. മാൾവയിലെ ശിലാദിത്യ തോമർ രാജാവ് കളം മാറി ബാബർക്കൊപ്പം ചേർന്നത് വിനയായി. രജപുത്ര തലയോട്ടികൾ കൊണ്ട് ബാബർ ഗോപുരമുണ്ടാക്കി. യുദ്ധരംഗത്ത് മരിക്കാതിരുന്ന സംഘയെ പിന്നീട് മാടമ്പികൾ വിഷം കൊടുത്ത് കൊന്നു. ബാബറിനെതിരെ വേറൊരു യുദ്ധം വേണ്ടെന്ന് അവർ തീരുമാനിച്ചു. ബാബറിൻ്റെ പീരങ്കികൾ അവർക്ക് പരിചിതമായിരുന്നില്ല.
സംഘയ്ക്ക് ശേഷം വന്ന വിക്രംജിത് മീരയെ ശത്രുവായി കണ്ടു. അയാളുടെ കുടുംബം മീരയ്ക്ക് വിഷം കൊടുത്തു. പൂക്കൾ എന്ന വ്യാജേന ഒരു പെട്ടിയിൽ പാമ്പിനെ സമ്മാനിച്ചു. പാമ്പ് കൃഷ്ണ വിഗ്രഹമായി. ക്ഷേത്രത്തിലേക്ക് മീര പോകുന്ന വഴിയിൽ സിംഹത്തെ ഇറക്കി വിട്ടു. സിംഹം പൂച്ചയെപ്പോലെ മീരയ്‌ക്കൊപ്പം നടന്നു.
കൊട്ടാരം വിട്ട് മീര തീർത്ഥാടനത്തിനിറങ്ങി. ചൈതന്യ മഹാപ്രഭുവിൻ്റെ ശിഷ്യൻ ജീവഗോസ്വാമി വൃന്ദാവനിൽ മീരയെ കാണാൻ വിസമ്മതിച്ചു. സ്ത്രീകളെ താൻ കാണില്ലെന്ന് ശിഷ്യരോട് പറഞ്ഞയച്ചു. വൃന്ദാവനത്തിൽ പുരുഷനായി കൃഷ്ണൻ മാത്രമേയുള്ളു,” മീര തിരിച്ചടിച്ചു. ഗോസ്വാമി കീഴടങ്ങി.
ദ്വാരകയിൽ മീര എട്ടു വർഷം വസിച്ചു. ചിത്തോറിൽ ദുരിതം നിറഞ്ഞപ്പോൾ വിക്രംജിത് മീര മടങ്ങാൻ അപേക്ഷിച്ച് പ്രതിനിധി സംഘത്തെ അയച്ചു. മീര കൃഷ്ണവിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു. മീര ധരിച്ച ചുനാരി അഥവാ ദുപ്പട്ട നിലത്ത് കിടന്നു. ഇന്നും ദ്വാരകയിലെ കൃഷ്ണനെ ചുനാരി അണിയിക്കുന്നു.
© Ramachandran
No comments:
Post a Comment