Monday 12 February 2024

1921 ൻ്റെ ആഹ്വാനവും താക്കീതും

മലബാർ കലാപത്തിൻ്റെ  25‐ാം വാർഷികത്തിൽ, 1946 ഓഗസ്റ്റ് 20ന്‌ 'ദേശാഭിമാനിയി'ൽ ഇ എം എസ്‌, മാപ്പിളലഹളയെ വെള്ളപൂശുന്ന  ‘1921ൻ്റെ  ആഹ്വാനവും താക്കീതും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. അത് രാജ്യവിരുദ്ധമായി കണ്ട്, 10,000 രൂപ 'ദേശാഭിമാനി'യോട് സർക്കാർ ജാമ്യത്തുക ആവശ്യപ്പെട്ടു. അത് കെട്ടിവച്ചു. എങ്കിലും, കൽക്കട്ട തീസിസ് കാരണം, 1948 മാർച്ചിൽ സ്റ്റാഫ് അംഗങ്ങൾ അറസ്റ്റിലായി. 'ദേശാഭിമാനി' പൂട്ടി. ഇതാണ്, ആ ലേഖനം.


1921 ആഗസ്ത് 20 നാണ് "മാപ്പിളലഹള'യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിൻ്റെ  ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും  പരിസരപ്രദേശങ്ങളിലും തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിൻ്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസ്സിൻ്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻ ഭരണ'ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിൻ്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, 'പൂക്കോട്ടൂർ യുദ്ധ’ മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിൻ്റെ  മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന 'വാഗൺട്രാജഡി’ ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിൻ്റെ മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർട്ടി വീക്ഷിക്കുന്നു.

ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മർദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ'യുടെയും "മതഭ്രാന്തിൻ്റെയും പേരു പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദനത്തെ എതിർക്കുകയെന്ന കടമയിൽ നിന്നൊഴിഞ്ഞുമാറാൻ "അഹിംസ''യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടു കൂടി അനുസ്മരിക്കുന്നു.

മൃഗീയമായ സാമ്രാജ്യമർദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽ നിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഇളക്കാതെ, സാധു മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി ഓർക്കുന്നു.

കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ൻ്റെ  സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിൻ്റെ  ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിൻ്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള'യെന്ന പേരിനു പകരം "മലബാർ ലഹള'യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിൻ്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിൻ്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു.

1921 ൽ മാപ്പിളലഹളയ്ക്കു കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലവിലുണ്ട്. അന്നത്തെപ്പോലെ ഇന്നും ഒരു ഭയങ്കരമായ മഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും മഹായുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കയാണ്. ഇതിൻ്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഇളക്കിത്തീർത്തിരിക്കയാണ്.

1921 ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കാൻ പോകുകയാണ്. 1921 ലെ "മാപ്പിളലഹള''യെ എന്നപോലെ, 1946-–-47ലെ - സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിൻ്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921 ലെപ്പോലെ ഇന്നും സാമ്രാജ്യവിരോധസമരത്തെ അഹിംസയുടെയും മറ്റും പേരിൽ എതിർക്കാൻ ദേശീയനേതൃത്വം തയ്യാറായിരിക്കുന്നു.

1921 ലെ എന്നപോലെ ഇന്നും എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.

ഇഎംഎസ്‌

അതുകൊണ്ട് 1921ൻ്റെ  പാഠങ്ങൾ പഠിക്കാൻ പാർട്ടി, കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ്‌ അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിൻ്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ്‌ നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത്‌ വിപ്ലവത്തിൻ്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ്‌  നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും അന്നു തന്നെ വേവലിൻ്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിൻ്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ് ബഹുജനങ്ങളോട്‌ ഞങ്ങളഭ്യർഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു.

സിഎസ് പി, ഫോർവേർഡ് ബ്ലോക്ക് മുതലായപേരിൽ സംഘടിതമായി കോൺഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിൻ്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു.

Friday 9 February 2024

അരാജകത്വം വിതച്ച് നക്സലിസം

 ഭീഷണിപ്പണം 1400 കോടി രൂപ


നക്സലൈറ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഉദയം കൊണ്ടത്, 1967 ൽ പശ്ചിമബംഗാളിലെ വടക്കുകിഴക്കൻ അറ്റത്തെ നക്സൽബാരി എന്ന ഗ്രാമത്തിലെ ഒരു കർഷകസമരത്തിൽ നിന്നാണ്. കഴിഞ്ഞ 56 വർഷത്തിനിടയിൽ, സകല അരാജകത്വ ശക്തികളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട്, അത്, ദേശീയതയ്ക്ക് ഭീഷണിയാകുന്ന വിധം പടർന്നു, സൈദ്ധാന്തിക തലം, വിഘടനവാദത്തിന്റേതാണ്. പാവപ്പെട്ട കർഷകന് വേണ്ടി നിലകൊള്ളുന്നു എന്ന വാചകമടി പുറംപൂച്ച് മാത്രം.


സ്വാതന്ത്ര്യശേഷം ഇന്ത്യ കണ്ട പന്തലിച്ച ഏകപ്രസ്ഥാനമാണ് ഇതെങ്കിലും, ഒറ്റതിരിഞ്ഞാണ് പലയിടത്തും നിൽപ്. അവയെ കൂട്ടിയിണക്കുന്നത്, അരാജക പ്രത്യയശാസ്ത്രം, ആയുധങ്ങൾ, രാജ്യാന്തര പണമിടപാട്, വനാന്തര നീക്കങ്ങൾ തുടങ്ങി നൂറുകൂട്ടം സംഗതികളാണ്. “രാജ്യം ദർശിച്ച ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്” അതെന്ന് പ്രധാനമന്ത്രി ആയിരുന്നപ്പോൾ, മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്. 


ഇന്ത്യയിൽ 1971 ലെ സെൻസസ് പ്രകാരം, ജനസംഖ്യയിൽ 60 ശതമാനവും ഭൂമിയില്ലാത്തവരാണ്. നാല് ശതമാനം ധനികരുടെ കൈയിലാണ്, വലിയ അംശം ഭൂമിയും. ചൂഷണം നടക്കുന്നു എന്നത് സത്യമാണ്. ഇത് വച്ച്, 1925 ൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ അരാജക പ്രത്യയശാസ്ത്ര അടിത്തറയാണ്, നക്സലൈറ്റുകൾക്കുമുള്ളത്. അതായത്, മാർക്സിസം -ലെനിനിസം. എൻ്റെ കൗമാരത്തിൽ പല നക്സലൈറ്റ് പ്രസിദ്ധീകരണങ്ങളും വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. തൃശൂർ വാഞ്ചി ലോഡ്ജ് വിലാസത്തിൽ ആയിരുന്നു, പ്രേരണ പോലെ ചിലത്. പാവങ്ങളുടെ പ്രസ്ഥാനമാണെന്ന് പറയുകയും ആർക്കും മനസ്സിലാകാത്ത മറുഭാഷ എഴുതുകയും ചെയ്യുന്നത്, ഒരു പ്രസ്ഥാനത്തെ എങ്ങനെ സമൂഹത്തിൽ വേരോടിക്കും എന്ന് എനിക്ക് മനസ്സിലായില്ല. ലിൻ പിയാവോ, ദിമിത്രോവ് തുടങ്ങി ഏതൊക്കെയോ വിവരദോഷികളെപ്പറ്റി നക്സലുകൾ തർക്കിക്കുകയും പിരിയുകയും ചെയ്തു.


റഷ്യയിൽ 1917 ൽ നടന്ന വ്യാജ ഒക്ടോബർ വിപ്ലവം ആയിരുന്നു, പ്രചോദനം. ഫെബ്രുവരിയിൽ യഥാർത്ഥ വിപ്ലവം നടക്കുമ്പോൾ ലെനിൻ ഉണ്ടായിരുന്നില്ല. ആ വിപ്ലവം നടന്ന്, കെറൻസ്കി ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയിരുന്നു. അതിനെ ഒറ്റനാൾ കൊണ്ട് മറിച്ചിട്ട അട്ടിമറി ആയതിനാലാണ്, ഒക്ടോബർ വിപ്ലവത്തെ ഞാൻ വ്യാജം എന്ന് പറയുന്നത്. അതിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടാണ്, കമ്യൂണിസ്റ്റ് പാർട്ടി 1946 ൽ തെലങ്കാനയിലും പുന്നപ്രവയലാറിലും കലാപങ്ങൾ നടത്തിയത്. രണ്ടും അനാവശ്യമായിരുന്നു; കാരണം, നെഹ്രുവിൻ്റെ ഇടക്കാല മന്ത്രിസഭ നിലവിൽ വന്നിരുന്നു. കലാപം ബ്രിട്ടന് എതിരായിരുന്നില്ല. ഇന്ത്യൻ ദേശീയതയ്ക്ക് എതിരായിരുന്നു. 1951 ൽ മോസ്കോയിൽ സ്റ്റാലിനെ കാണാൻ പോയ കമ്യൂണിസ്റ്റ് നേതാക്കളോട് തെലങ്കാന കലാപം നിർത്താൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.


സായുധ വിപ്ലവത്തിന് 1948 ൽ കൊൽക്കത്ത തീസിസ് വഴി പാർട്ടി തീരുമാനിക്കുകയും കേരളത്തിൽ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം, ശൂരനാട് കലാപം, പൂജപ്പുര സെൻട്രൽ ജയിൽ കലാപം എന്നിവ നടക്കുകയും ചെയ്തിരുന്നു. ഈ സായുധ കലാപ സിദ്ധാന്തം പൊടി തട്ടി എടുത്തതാണ്, നക്സലിസം.1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് രണ്ടു പാർട്ടികൾ ഉണ്ടാവുകയും വിപ്ലവം വേണ്ടെന്ന് വയ്ക്കുകയും ബൂർഷ്വ ആവുകയാണ് കമ്യൂണിസ്റ്റ് ലക്ഷ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.


1967 ൽ, പശ്ചിമബംഗാളിൽ സി പി എം, ബംഗ്‌ളാ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി വിപ്ലവം വേണ്ടെന്നു വച്ചു. കേരളത്തിൽ സി പി എം, സപ്തകക്ഷി മുന്നണിയുണ്ടാക്കി, മുസ്ലിം ലീഗിനെ കൂടി കൂട്ടി, അവസരവാദത്തിലേക്ക് കാൽ വച്ചു. ബംഗാളിൽ അത് യുവാക്കളെ നിരാശരാക്കി. നക്സലിസ പിതാവായ ചാരു മജുoദാർ, പാർട്ടി അംഗത്വം വിട്ട്, ചൈനീസ് മാതൃകയിൽ വടക്ക് ഗോത്രവർഗ്ഗത്തെ സംഘടിപ്പിച്ചു. തെലങ്കാനയും നക്സൽബാരിയും കർഷക കലാപങ്ങളാണെന്ന് അവകാശപ്പെടുന്നത്, മാപ്പിളലഹള വർഗ്ഗസമരമാണെന്ന് പറയും പോലെയേ ഉള്ളൂ. പ്രചോദനം മാവോ ആയിരുന്നു. അത്, ജനാധിപത്യ സർക്കാരുകൾക്കെതിരായ കലാപമായി. നക്സൽബാരിയിൽ, ബിഗു കിഷൻ എന്ന കർഷകനെ ജന്മിയുടെ ഗുണ്ടകൾ തല്ലിയപ്പോൾ, നക്സലൈറ്റ് പ്രസ്ഥാനം ഉണ്ടായി. ഒരു പോലീസ് ഇൻസ്‌പെക്ടറെ കൊന്നു, 11 കലാപകാരികൾ കൊല്ലപ്പെട്ടു. ചൈന കലാപത്തെ, “വസന്തത്തിൻ്റെ ഇടിമുഴക്കം” എന്ന് വിളിച്ചു. അന്ന് മുതൽ മണിപ്പൂർ വരെ, വിഘടനവാദങ്ങളിൽ, ചൈനയുടെ പങ്ക് ചെറുതല്ല. അന്ന് ചാരു മജുoദാർ ചൈനയിൽ പല തവണ പോയി. നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധവും പരിശീലനവും പണവും കിട്ടി. 


ഡാർജിലിംഗിൽ 1967 ജൂലൈ 20 ന് ജംഗൽ സന്താൾ ഉൾപ്പെടെ നക്സൽ നേതാക്കളൊക്കെ അറസ്റ്റിലായി. 1971 ൽ സർക്കാർ Operation Steeplechase പട്ടാളം, സി ആർ പി എഫ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കി, നക്സലുകളെ കൈകാര്യം ചെയ്തു. ചാരു മജുoദാർ മരിച്ചതും ക്ഷീണമായി. 


അവിടെ പ്രസ്ഥാനത്തെ അമർച്ച ചെയ്‌തെങ്കിലും, കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ, അനുഭാവികൾ മുളച്ചു പൊന്തി. ഞാൻ സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ, ഇവിടെ നക്സലുകൾ ചില ജന്മികളുടെ തല കൊയ്തു. കണ്ണൂരിൽ പാർട്ടിക്കാർ പലരും നക്സൽ അനുഭാവികളായി. പിണറായി വിജയനും എം വി ഗോവിന്ദനും അതിൽ പെടും. കേരളത്തിൽ പാർട്ടി പ്ലീനം ചേർന്ന് സി എച്ച് കണാരനെ മാറ്റി എ കെ ജി യെ സംസ്ഥാന സെക്രട്ടറിയാക്കി. എ കെ ജി ഓടിനടന്ന് അനുഭാവികൾക്ക് ഘർ വാപസി വാഗ്‌ദാനം ചെയ്തു.


1980 ആയപ്പോൾ ഇന്ത്യയിൽ 30 നക്സൽ ഗ്രൂപ്പുകളായി. അവയിൽ 30000 പ്രവർത്തകർ ഉണ്ടായി എന്നാണ് കണക്ക്. ആദ്യഘട്ടം നക്സലുകളെ 1975 ൽ നിർമാർജ്ജനം ചെയ്തിരുന്നു. 1977 ൽ നിലവിൽ വന്ന ജനതാ സർക്കാർ, നക്സൽ നേതാക്കളെ വിട്ടയച്ചപ്പോൾ, രണ്ടാം ഘട്ടം തുടങ്ങി. അപ്പോഴാണ്, ആദ്യ പ്രാകൃത പ്രത്യയശാസ്ത്രം, ഭീകരതയായി മാറിയത്. 1990 കളിൽ, ഉദാരവൽക്കരണം നടപ്പായപ്പോൾ, സുഘടിതമായി, നക്സലിസം പൊന്തി വന്നു.


1990 കളുടെ ഒടുവിൽ, പീപ്പിൾസ് വാർ പ്രസ്ഥാനം ശക്തിപ്പെട്ടത്, ഭീകരവാദം കൊണ്ടാണ്. സമാന്തര പട്ടാളം പോലെ നീങ്ങിയ നക്സലുകൾ, ഓരോ ഇടത്തെയും സംഘടിത ക്രിമിനൽ സംഘങ്ങളുമായും രാജ്യാന്തര ഭീകര സംഘങ്ങളുമായും ബന്ധപ്പെട്ടു. പണം പിടുങ്ങൽ, ബന്ദിപ്പണം പിരിക്കൽ, കടകളുടെ കൊള്ള, സ്‌കൂളുകൾ തകർക്കൽ, പൊലീസിന് വിവരം കൊടുക്കുന്നവർ എന്ന് സംശയിക്കുന്നവരെ ഉന്മൂലനം ചെയ്യൽ തുടങ്ങിയവ, റെഡ് കോറിഡോറിൽ ഭീകരത വിതച്ചു. 


റെഡ് കോറിഡോർ, ആഗോള ശൃംഖല  


മാവോയിസ്റ്റ് ഭീകരത നടമാടുന്ന ഇന്ത്യയുടെ കിഴക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളാണ്, റെഡ് കോറിഡോർ. ഇവിടങ്ങളിൽ ഭീകരത കുറഞ്ഞു വരുന്നു. 2021 ൽ 25 എണ്ണം ഏറ്റവും ഭീകരത കൂടിയ ജില്ലകൾ ആയിരുന്നു. 70 പൂർണബാധിത ജില്ലകൾ. പത്ത് സംസ്ഥാനങ്ങൾ. ദണ്ഡകാരണ്യ -ഛത്തിസ്ഗഢ്-ഒഡിഷ മേഖലയിലെ ജാർഖണ്ഡ് -ബിഹാർ -പശ്ചിമബംഗാൾ മുക്കൂട്ട് കവലയിൽ വിദൂര ഖനി, വന, ഗിരി ഭൂവിഭാഗമാണിത്. ആന്ധ്ര, ബിഹാർ, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്, മാവോയിസ്റ്റ് ഭീകരത. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ ഗുവേറിസ്റ്റ് കേഡറുകൾ അക്രമം വിതയ്ക്കുന്നു. 


ഒഡിഷയിലാണ്, ഇന്ത്യയിലെ 60 ശതമാനം ബോക്സൈറ്റ് നിക്ഷേപവും. അവിടെത്തന്നെയാണ്, 25% കൽക്കരി, 28% ഇരുമ്പയിര്, 92% നിക്കൽ, 28% മാംഗനീസ്. എൻ്റെ യാത്രകളിൽ, പ്രത്യക്ഷത്തിൽ ഇത്രയും ദരിദ്രമായ വേറെ സ്ഥലം കണ്ടിട്ടില്ല. ആദിവാസികൾ ധാരാളമുള്ള മേഖലയിലാണ്, നക്സൽ താവളങ്ങൾ. ഈ മേഖലകൾ, ഡാർജിലിംഗിൽ ചെന്ന് മുട്ടി നേപ്പാളുമായി അതിർത്തി പങ്കിടുന്നു. തമിഴ് നാടിൻ്റെ വടക്കേ അറ്റവുമായി ഇണങ്ങി ചേരുന്നു. ഒഡിഷയിലെ തീരപ്രദേശമല്ലാത്ത റെഡ് കോറിഡോർ ഭാഗത്ത്, സാക്ഷരത വളരെ താഴെയാണ് -ദേശീയ ശരാശരിയെക്കാൾ താഴെ. 


വലിയ രാജ്യാന്തര കുത്തകകൾ ഈ മേഖലയിലുണ്ട്. കോർപറേറ്റുകൾ, ജന്മിമാർ എന്നിവരിൽ നിന്ന് പ്രതിവർഷം നക്സലുകൾ 1400 കോടി രൂപ ഭീഷണിപ്പണമായി വാങ്ങുന്നുവെന്നാണ് കണക്ക്. 


1990 കളുടെ ഒടുവിൽ, നക്സലുകൾ രണ്ടു ചേരികളായി-ഒന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകൾ, തൊഴിലാളി യൂണിയനുകൾ തുടങ്ങിയവയ്‌ക്കായി വാദിച്ചു. അതാണ്, സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) പീപ്പിൾസ് വാർ. മറ്റേത്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ (എം സി സി ഐ), സായുധ ഗറില്ലാ സമരത്തിനായി നിലകൊണ്ടു. 1990 -2000 ൽ, പീപ്പിൾസ് വാർ ആയിരുന്നു, ഇന്ത്യൻ സർക്കാരിന് ഭീഷണി. ആന്ധ്രയിൽ കൊണ്ടപ്പള്ളി സീതാരാമയ്യ നയിച്ച ഈ ഗ്രൂപ്, ഒഡിഷയിലും മഹാരാഷ്ട്രയിലും കൂടി സാന്നിധ്യം അറിയിച്ചു. ഇവർ ജന്മികളെയും വ്യവസായികളെയും തട്ടിക്കൊണ്ട് പോയി, കുമ്പസാരിപ്പിച്ചു. അവരെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിച്ചു. സാമൂഹിക നീതി നടപ്പാക്കാനെന്ന പേരിൽ, സമാന്തര നീതി സംവിധാനമുണ്ടാക്കി. 2000 ൽ 3000 നക്‌സലൈറ്റുകൾ കിഴക്കൻ മേഖലയിൽ സജീവമായിരുന്നു. 


2001 ജൂലൈയിൽ, തെക്കനേഷ്യയിലെ നക്‌സലൈറ്റുകൾ കോ -ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി. പീപ്പിൾസ് വാർ ഗ്രൂപ്പും എം സി സിഐ യും അതിൽ അംഗങ്ങൾ ആയതോടെ, രാജ്യാന്തര ബന്ധമായി. എൽ ടി ടി ഇ, നേപ്പാൾ മാവോയിസ്റ്റുകൾ, പാക്കിസ്ഥാൻ ഐ എസ് ഐ എന്നിവയിൽ നിന്ന് ഇവർക്ക് ആയുധങ്ങളും പരിശീലനവും കിട്ടി. 


നാലാം ഘട്ടം, 2004 ൽ തുടങ്ങി ഇന്നുവരെയുള്ളതാണ്. സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്), പി ഡബ്ള്യു ജി, എം സി സി ഐ എന്നിവയും 40 ഗ്രൂപ്പുകളും 2004 ൽ ലയിച്ചത്, സായുധകലാപങ്ങൾ വ്യാപിക്കാൻ ഇടയാക്കി. സി പി ഐ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പി ജി എൽ എ) 20,000 പേരുടെ സേനയെ തീറ്റിപ്പോറ്റി. ഇതിൽ 10,000 പേരും സ്ഥിരമായിരുന്നു. ഓട്ടോമാറ്റിക് തോക്കുകൾ, ചുമലിൽ വയ്ക്കാവുന്ന റോക്കറ്റ് ലോഞ്ചർ, മോർട്ടാറുകൾ, ലൈറ്റ് മെഷീൻ ഗണ്ണുകൾ, എ കെ 47, ഗ്രനേഡുകൾ എന്നിവ പ്രയോഗിച്ചു എന്ന് മാത്രമല്ല, ഐ ഇ ഡി സ്ഫോടകങ്ങൾ ഉണ്ടാക്കാൻ പരിശീലനവും കിട്ടി. 


രാഷ്ട്രീയ നേതാക്കളെ അവർ കൊന്നു, പൊലീസ് വാഹനങ്ങൾ മറിച്ചിട്ടു, കുട്ടി ഭടന്മാരെ സൃഷ്ടിച്ചു മറയാക്കി, പുറത്തു നിന്നുള്ള നിക്ഷേപകരെ പേടിപ്പിച്ചു, ജയിലുകൾ ആക്രമിച്ച് അണികളെ മോചിപ്പിച്ചു. പൊലീസിലും പട്ടാളത്തിലും ചേരുന്നതിൽ നിന്ന് നാട്ടുകാരെ വിലക്കി. 1980-2015 ൽ 20012 പേർ നക്സൽ കലാപങ്ങളിൽ കൊല്ലപ്പെട്ടു; ഇതിൽ, 4761 പേർ നക്സലുകൾ ആയിരുന്നു. 3105 സുരക്ഷാ ഭടന്മാർ. 12146 സാധാരണ മനുഷ്യർ. 2019 ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇറക്കിയ രേഖപ്രകാരം, 2010 -2019 ൽ, പ്രതിവർഷം 1200 നക്സൽ ഭീകര ആക്രമണങ്ങളിൽ ശരാശരി 417 നാട്ടുകാർ കൊല്ലപ്പെടുന്നു. ആധിപത്യം കുറയുമ്പോൾ, ഗ്രാമവാസികളെ പിഴിയുന്നതിനാൽ, അവർ പൊലീസിനെ വിവരം അറിയിക്കുന്നില്ല. 2018 ൽ 61 പേരെയും 2019 ൽ 21 പേരെയും പൊലീസിന് വിവരം നൽകി എന്നാരോപിച്ച് വെടിവച്ചു കൊന്നു. നക്സലുകളെ വിപ്ലവത്തിൽ സഹായിക്കുന്ന ഗ്രാമവാസികൾ തന്നെ ഇരകൾ. 


2015 -2020 ൽ, 10,000ന് മേൽ നാട്ടുകാർക്കും പൊലീസുകാർക്കും നക്സലുകളിൽ നിന്ന് ജീവഹാനി നേരിട്ടു. പേടിച്ചാണ്, നക്സൽ മേഖലകളിൽ ജനം കഴിയുന്നത്. ഇപ്പോൾ, പ്രത്യയശാസ്ത്രം വിട്ട് ഭീകരതയിലാണ്, നക്സലുകൾ ജീവിക്കുന്നത്. “ആദ്യം അത് സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയിരുന്നു; പിന്നെ മാവോ ചേർത്തു. ആശയവ്യക്തതയില്ലാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു. സർക്കാർ അവരെ കെണിയിലാക്കി, അതിനെതിരെ യുദ്ധം ചെയ്യുന്നു ,” പഴയ എം എൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, നക്സലുകൾ വീണ പടുകുഴിയെപ്പറ്റി നിരീക്ഷിക്കുന്നു. 


നക്സലുകൾ മറ്റ് ക്രിമിനൽ ശൃംഖലകളുമായി ബന്ധപ്പെടുന്നതായി, ഇൻറലിജൻസ് രേഖകളിൽ കാണുന്നു. 2018 ൽ 70 കോടി വിലയുള്ള അസംസ്കൃത ഹെറോയിൻ, നക്സൽ മേഖലകളിൽ നിന്ന് പൊലീസ് പിടിച്ചിരുന്നു. 2007 മുതൽ നക്സലുകൾ ജാർഖണ്ഡിൽ കറപ്പ് വളർത്തുന്നു. ഇതിന് സമ്മതിച്ചാൽ, സംരക്ഷണം ഗ്രാമവാസികൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫലം, ഗ്രാമവാസികൾ ദേശവിരുദ്ധരാകുന്നു എന്നതാണ്. മയക്കുമരുന്ന് ശൃംഖലയിൽ പെട്ട അവർക്ക് അതിൽ നിന്ന് പ്രതിഫലം കിട്ടുന്നു. ഒഡിഷയിൽ നക്സലുകൾക്ക് കഞ്ചാവ് കച്ചവടമുണ്ട്. കള്ളക്കടത്തുകാരൻ ചോട്ടാ ഷക്കീലിൻ്റെ ആളുകളും നക്സൽ നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവരം 2010 ൽ ബംഗളൂരു പൊലീസിന് കിട്ടിയിരുന്നു. അതായത്, ഐ എസ് ഐ, നക്സൽ -ദാവൂദ് ഇബ്രാഹിം പങ്കാളിത്തത്തെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിന് (proxy war) ഉപയോഗിക്കുന്നു എന്നർത്ഥം. അന്ന് ആ സംഘത്തെ പിടിച്ചെങ്കിലും, നക്സൽ -ഐ എസ് ഐ ബന്ധം എന്നും ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. 



എൽ ടി ടി ഇ യിൽ നിന്ന് മാവോയിസ്റ്റുകൾക്ക് വാഹനങ്ങളും പരിശീലനവും കിട്ടിയിരുന്നുവെന്ന് വിവരമുണ്ട്. ജർമനി, ഫ്രാൻസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിലെ ചെറുസംഘങ്ങളും സഹായിച്ചു. 2005 ലും 2011 ലും മുതിർന്ന മാവോയിസ്റ്റ് കേഡറുകൾക്ക് ഫിലിപ്പീൻസിൽ പരിശീലനം കിട്ടി. 2008 ൽ സിമി, 500 നക്സലുകളെ പരിശീലിപ്പിച്ചു. 2010 ൽ ലഷ്കറെ തൈബ നേതാക്കൾ നക്സൽ നേതാക്കളെ കണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) ഇവിടത്തെ മാവോയിസ്റ്റുകളുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുകളും പരിശീലനവും നടത്തുന്നു. നേപ്പാൾ വഴി, ഇവിടത്തെ നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധങ്ങൾ കിട്ടുന്നു. അസം, കശ്മീർ തീവ്രവാദികൾക്കൊപ്പം ചേർന്ന്, കേന്ദ്രത്തെ അട്ടിമറിക്കാൻ ശ്രമങ്ങളും നടത്തി. താലിബാൻ, ഐ എസ്, അൽ ശബാബ്, ബോക്കോ ഹറാം, ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ, ആഗോളതലത്തിൽ ഏറ്റവും ഭീകരമായ സംഘടന, സി പി ഐ (മാവോയിസ്റ്റ്)ആണെന്ന് 2018 ൽ US Country Report on Terrorism വ്യക്തമാക്കിയിരുന്നു.


ഇനി കേരളമോ? 


മോദി അധികാരത്തിൽ വന്ന ശേഷം 2015 ൽ National Policy and Action Plan to address Left wing Extremism-2015 എന്ന നയമുണ്ടാക്കി. അതിന് ശേഷം, നക്സൽ ആക്രമണങ്ങൾ കുറഞ്ഞു വന്നു. എട്ട് ജില്ലകളിൽ അതിൻ്റെ വേരറുത്തു. ആറ് ജില്ലകളിൽ അമർച്ച ചെയ്തു. 2017 ൽ കേന്ദ്രം, മാവോയിസ്റ്റുകൾക്കെതിരെ, SAMADHAN പ്രഖ്യാപിച്ചു. കോവിഡ് വ്യാപനവും നക്സലുകളെ ബാധിച്ചു. 2009 ലെ 2258 നക്സൽ ആക്രമണ കേസുകൾ 2020 ൽ 349 ആയി ചുരുങ്ങി. മരണം 908 ൽ നിന്ന് 110 ആയി. 


അമർത്യ ദേബ് എഴുതിയ Naxals in Kerala:Their Networks, Resources, Legitimacy and Solutions for Curbing Future Growth എന്ന പ്രബന്ധത്തിൽ കാണുന്നത്, റെഡ് കോറിഡോറിൽ നക്സൽ സ്വാധീനം കുറഞ്ഞെങ്കിലും, കേരളത്തിൽ നക്സലിസം വളരുന്നുവെന്നാണ്. കർണാടകം, കേരളം, തമിഴ്‌നാട് എന്നിവയുടെ സംഗമസ്ഥാനമാണ്, ഇവിടെ വളക്കൂറുള്ള മണ്ണ്. 2014 ഏപ്രിലിൽ, നാല് നക്സലുകൾ ഇവിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വയനാടും പാലക്കാടും അവർക്ക് വലിയ പ്രതിരോധം നേരിട്ടില്ല. തെക്ക്, കേരളം നക്സലുകളുടെ കോട്ടയാകുമെന്ന് സൂചനയുണ്ടായി. ഭാവി കേന്ദ്രം കേരളമായിരിക്കുമെന്ന്, ഡൽഹിയിലെ Centre for Land Warfare Studies പുറത്തിറക്കിയ ഈ ദീർഘ പ്രബന്ധം വ്യക്തമാക്കുന്നു. 


മൂന്ന് സംസ്ഥാനങ്ങളുടെ മുക്കൂട്ട് കവല (tri-junction) ഇവിടെയും റെഡ് കോറിഡോർ പോലെ സൗകര്യമായി ഉണ്ട്. വനങ്ങളിൽ അദൃശ്യരായി കഴിയാം. സുരക്ഷാ ഭടന്മാർക്ക് സഞ്ചരിക്കാൻ എളുപ്പമുള്ള ഭൂപ്രകൃതി അല്ല. അതിർത്തികളെ സംബന്ധിച്ച് സംസ്ഥാനങ്ങൾ തമ്മിൽ തർക്കങ്ങൾ നിൽക്കുന്നതിനാൽ, നടപടി എളുപ്പമല്ല. കാടിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ആയുധങ്ങൾ കിട്ടാനുണ്ട്. 


സമീപകാലങ്ങളിൽ ഇവിടെ നക്സൽ പ്രചാരണവും ഏറ്റുമുട്ടലുകളും വർധിച്ചിരിക്കുന്നു. കേരള വിസ്തൃതി കുറവായതിനാൽ, ആ മുക്കൂട്ട് കവലയിൽ നിന്ന് മുഖ്യനഗരം വരെ ആക്രമണം ആസൂത്രണം ചെയ്യാം. 2014 നവംബറിൽ കൊച്ചിയിൽ നീറ്റാ ജെലാറ്റിൻ ആക്രമണം നടന്നത്, അങ്ങനെയായിരുന്നു. 


ഈ പ്രബന്ധത്തിൽ പറയാത്ത രാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിലുണ്ട്. അരാജക പ്രത്യയശാസ്ത്രം, മാർക്സിസ്റ്റ് ഭരണവർഗത്തിൻ്റെ പക്കലുണ്ട്. ദേശീയവിരുദ്ധതയെ ഊട്ടിയുറപ്പിക്കുന്ന കട്ടിങ് സൗത്ത് പോലുള്ള വിഘടനവാദങ്ങൾ ധാരാളമുണ്ട്. കപട മതേതരയുടെ വിളനിലമാണ്. ഇസ്ലാമിക -മാർക്സിസ്റ്റ് ചങ്ങാത്തമുണ്ട്. മതമൗലികവാദത്തിന് സി പി എം നൽകുന്ന രാഷ്ട്രീയ പിന്തുണയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുന്ന ദേശീയവിരുദ്ധർക്ക് സ്വാഗതം ഓതുന്ന മാർക്സിസ്റ്റ് പ്രചാരണ യന്ത്രമുണ്ട്. നക്സലിസത്തിന് വേരാഴ്ത്താനുള്ള ക്രിമിനൽ ശൃംഖലയുമുണ്ട്. മോദി, ബി ജെ പി, ആർ എസ് എസ്, ഹിന്ദു വിരുദ്ധമായതെന്തും ഇവിടെ വിൽക്കും. 


ഈ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ചാണ്, നമുക്ക് ജാഗ്രത വേണ്ടത്. 


© Ramachandran


ക്ഷേത്രം, പരമ സത്തയിലേക്കുള്ള തീർത്ഥ സങ്കേതം

ക്ഷേത്ര ഉദ്ഭവവും പരിണാമവും 

സഹസ്രാബ്ദങ്ങളായി, ഭാരതവർഷത്തിൽ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നിലനിന്നെന്ന് ഇതിഹാസങ്ങളിൽ കാണാം. കോസല രാജ്യത്തെ ക്ഷേത്രങ്ങളെ ‘വാല്മീകി രാമായണ’ത്തിൽ പരാമർശിക്കുന്നു. ക്രിസ്തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിലെ ‘അഷ്ടാദ്ധ്യായി’, അഗ്നി, ഇന്ദ്രൻ, വരുണൻ, രുദ്രൻ, സൂര്യൻ തുടങ്ങിയ മൂർത്തികളെയും ഇന്ദ്രാണി, വരുണാണി, ഉഷ, ഭവാനി, പൃഥ്‌വി തുടങ്ങിയ ദേവതമാരെയും പരാമർശിക്കുന്നു. ബി സി ഇ രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ, ധനപതി (കുബേരൻ), രാമൻ, കേശവൻ എന്നിവരുടെ ക്ഷേത്രങ്ങളും ആഘോഷങ്ങളുമുണ്ട്. കൃഷ്ണൻ, വിഷ്ണു, ശിവൻ എന്നിവർക്ക് ചെയ്യേണ്ട ആചാരങ്ങൾ പറയുന്നു. ബി സി ഇ നാലിലെ ‘അർത്ഥശാസ്ത്ര’ത്തിൽ, ഒരു ക്ഷേത്രനഗര വിവരണമുണ്ട്.


ക്ഷേത്രം എന്ന വാക്കിൻ്റെ ഏറ്റവും പഴയ ഉപയോഗങ്ങളിൽ ഒന്ന് കുരുക്ഷേത്രത്തിലാണ്. Temple എന്ന വാക്ക് റോമിലെ Templum -ത്തിൽ നിന്നാണ്. ഒരു പൂജാരി ആരാധിക്കുന്ന വിശുദ്ധ സ്ഥലം. ഉത്തരേന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രം ബിഹാർ രാംഗഡിലെ മുണ്ടേശ്വരി ദേവി ക്ഷേത്രമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അത് സി ഇ 108 ൽ പണിതതാണ് എന്ന് കണ്ടെത്തി. 625, 635 വർഷ ലിഖിതങ്ങൾ ക്ഷേത്രത്തിൽ നിന്ന് കിട്ടി. എന്നാൽ, തമിഴ് നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിൽ നിന്ന് ബി സി ഇ 100 മുതൽ സി ഇ 100 വരെയുള്ള ലിഖിതങ്ങൾ കിട്ടി. ഇന്ത്യയിലെ പഴയ ക്ഷേത്രം അതാണെന്നോ ആദ്യക്ഷേത്രം അതാണെന്നോ പറയാമോ എന്നറിയില്ല. 

ഒരു വീടോ കൊട്ടാരമോ ആയിരുന്നു, ക്ഷേത്ര മാതൃക. ക്ഷേത്രബാഹ്യമായി പ്രകൃതിയെയും ആരാധിച്ചു-മരങ്ങൾ പുഴകൾ, സ്തൂപങ്ങൾ. ഇത് ബുദ്ധനും മഹാവീരനും മുൻപുണ്ട്. ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതവും ജൈനമതവും പിരിഞ്ഞു പോയ പിരിഞ്ഞപ്പോഴും വേദകാല ക്ഷേത്രമാതൃകകൾ നിലനിന്നു. അഞ്ച് അടിസ്ഥാന ഘടകങ്ങൾ അവയ്ക്കുണ്ട്: വിഗ്രഹമില്ലാത്ത ഉയർന്ന പീഠം, ഒരു കുടയ്ക്ക് കീഴിലെ പീഠം, ഒരു മരത്തിന് താഴെ ഉയർന്ന പീഠം, വളച്ചു കെട്ടിയ സ്ഥലത്തെ ഉയർന്ന പീഠം, തൂണുകളുള്ള ഒരു സങ്കേതത്തിലെ ഉയർന്ന പീഠം.

പഴയ ക്ഷേത്രങ്ങൾക്ക് പൊതുവെ മേലാപ്പുണ്ടായിരുന്നില്ല.ചിലതിന് തോരണവും മേലാപ്പും ഉണ്ടായിരുന്നു. ബി സി ഇ ഒന്നാം നൂറ്റാണ്ട് മുതൽ ക്ഷേത്രങ്ങളെ സംബന്ധിച്ച വിവരം പെരുകുന്നു. പ്രാസാദം, സ്ഥാനം, മഹാസ്ഥാനം, ദേവാലയം, ദേവഗൃഹം, ദേവകുലം, ഹർമ്യം എന്നൊക്കെ പേരുകളുണ്ട്. പ്രാചീന ഗ്രന്ഥങ്ങളിൽ ക്ഷേത്ര കവാടത്തിന്, ദ്വാരകോസ്തകം എന്ന് പറഞ്ഞിരുന്നു. ക്ഷേത്ര ഗേഹം സഭ, തൂണുകൾ കുംഭകം, അതിർ നിർമിതികൾ വേദിക. 

സി ഇ നാലാം നൂറ്റാണ്ടിൽ, ഗുപ്തസാമ്രാജ്യത്തിൽ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിതിയിൽ, രൂപകൽപ്പനയിൽ ഒക്കെ പരിഷ്‌കരിക്കപ്പെട്ടു. ദേവന് ഗർഭഗൃഹം എന്ന ആശയമുണ്ടായി. ഭക്തർക്കും നടന്നുവരുന്ന അനുഷ്ഠാനങ്ങൾക്കും മണ്ഡപമുണ്ടായി. ധർമാർത്ഥ കാമമോക്ഷങ്ങൾക്ക് പ്രതീകങ്ങളുണ്ടായി. കല്ലുകൾ കൊണ്ട് ഗോപുരങ്ങൾ. പ്രവേശന കവാടം, ചുമരുകൾ, തൂണുകൾ എന്നിവ കല്ലിൽ കൊത്തിയെടുത്തു. സ്വർണം, വെള്ളി തുടങ്ങിയവ കൊണ്ടുള്ള അലങ്കാരങ്ങൾ വന്നു. വിഷ്ണു, ശിവൻ തുടങ്ങിയ ദേവന്മാർ എത്തി. 

നാല് മുതൽ ആറു വരെ നൂറ്റാണ്ടുകളിൽ വിദർഭ ശൈലി പ്രത്യക്ഷപ്പെട്ടു. അതൊക്കെയാണ് അജന്താ ഗുഹ, പാവനാർ, മന്ദൽ, മഹേശ്വർ തുടങ്ങിയവ. കർണാടകയിൽ കൃഷ്ണയുടെ പോഷകനദിയായ മാലപ്രഭയുടെ തീരത്ത് ഇക്കാലം കുറെ ശിലാക്ഷേത്രങ്ങൾ ഉണ്ടായി. ബദാമി ചാലൂക്യ ക്ഷേത്രങ്ങൾ അഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായെന്ന് കരുതുന്നു. 

മൗര്യ സാമ്രാജ്യത്തിൽ പിന്നെയും പരിഷ്‌കാരം ഉണ്ടായതിന് തെളിവാണ്, എല്ലോറ, എലിഫന്റ ഗുഹാക്ഷേത്രങ്ങൾ. ഇക്കാലത്ത്, വടക്കും തെക്കുമുള്ള ക്ഷേത്രങ്ങൾ ഭിന്നമായി. കേന്ദ്ര ആശയം, രൂപകൽപന എന്നിവ നിലനിന്നു. മധ്യ കർണാടകത്തിൽ, തുംഗഭദ്ര മേഖലയിൽ 11 -12 നൂറ്റാണ്ടുകളിൽ, അനവധി ക്ഷേത്രങ്ങൾ ഉണ്ടായി. ക്ഷേത്രക്കുളങ്ങളും ഉണ്ടായി. അഞ്ചു മുതൽ 11 വരെ നൂറ്റാണ്ടുകളിൽ, ഇന്ത്യയ്ക്ക് പുറത്ത്, ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ക്ഷേത്രങ്ങൾ പണിതു. കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ എന്നിവ ഉദാഹരണം. 

മുസ്ലിം സേനകൾ 12 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ, ക്ഷേത്രങ്ങളെ ആക്രമിച്ചു. ചിലതൊക്കെ മുസ്ലിം പള്ളികളായി. ഇങ്ങനെ ക്ഷേത്രങ്ങൾ തകർക്കാൻ മുസ്ലിംകൾ നടത്തിയ 80 പടപ്പുറപ്പാടുകൾ റിച്ചാർഡ് ഈറ്റൻ, "Temple desecration and Indo-Muslim states” എന്ന പ്രബന്ധത്തിൽ വിവരിക്കുന്നു. 

ഗോവയിലെ മതവിചാരണയിലും നിരവധി ക്ഷേത്രങ്ങൾ തകർത്തു. ചരിത്രകാരൻ സീതാറാം ഗോയൽ, What happened to Hindu Temples എന്ന പുസ്തകത്തിൽ, ക്ഷേത്രങ്ങൾ തകർത്ത് മുസ്ലിം പള്ളികൾ പണിത 2000 സ്ഥലങ്ങൾ പട്ടികയാക്കിയിട്ടുണ്ട്. 1200 -1800 ൽ 30000 ക്ഷേത്രങ്ങൾ നശിപ്പിച്ചെന്ന് വേറെ കണക്കുണ്ട്. പാറയിൽ കൊത്തിയ ഔറംഗബാദിലെ എല്ലോറ കൈലാസനാഥ ക്ഷേത്രം പരുക്കില്ലാതെ രക്ഷപ്പെട്ടു. തമിഴ് നാട് പോലെ തെക്കൻ മേഖലയിൽ ഇത് കുറവായിരുന്നു. എന്നാൽ, ടിപ്പുവിൻ്റെ പടയോട്ടം, മാപ്പിള ലഹള എന്നീ കാലങ്ങളിൽ മലബാറിൽ ക്ഷേത്രങ്ങൾ നശിപ്പിച്ചു. 

കാശി, പുരി, കാഞ്ചീപുരം, ദ്വാരക, അമർനാഥ്, കേദാർനാഥ്, സോമനാഥ്, മഥുര, രാമേശ്വരം, തിരുപ്പതി തുടങ്ങി ഹിന്ദുമതത്തിൽ പവിത്രങ്ങളായ ദേവസ്ഥാനങ്ങളുണ്ട്. ശരിക്കും ഇവയെയാണ് ക്ഷേത്രം എന്ന് പറയുക. കാരണം, അവിടങ്ങളിൽ ധാരാളം അമ്പലങ്ങൾ കാണും. ഒന്നോ രണ്ടോ പ്രധാന ദേവാലയങ്ങൾ കാണും. തീർത്ഥയാത്ര പോകുന്ന ഇടങ്ങൾ. പഴയ കാലം മുതൽ നിലനിൽക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്, ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രം. ബി സി ഇ 100 ലെ ലിഖിതങ്ങൾ ഇവിടെയുണ്ട്. ന്യൂജേഴ്‌സിയിലെ സ്വാമിനാരായൻ അക്ഷർധാം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്.

ക്ഷേത്രം എന്നാൽ 

മൂർത്തി, സ്ഥലം, വാസ്തു, വിശ്വാസം തുടങ്ങിയവ വേറിട്ട് നിൽക്കുമെങ്കിലും, ക്ഷേത്രങ്ങളുടെ ആന്തരിക സത്ത, പ്രതീകാത്മകത, ഉള്ളടക്കം എന്നിവ സമാനമാണ്. ഹിന്ദുക്കൾ ഉള്ളിടത്തൊക്കെ ക്ഷേത്രമുണ്ട്. 

ആരാധന, ബലി, ഭക്തി എന്നിവയാൽ, ഈശ്വരനെയും മനുഷ്യനെയും ഇണക്കിച്ചേർക്കുന്ന സംവിധാനമാണ്, ക്ഷേത്രം. ഏത് ദേവന്/ ദേവിക്ക് സമർപ്പിച്ചിരിക്കുന്നോ ആ ആളുടെ ഗൃഹം. വൃത്തം, ചതുരം തുടങ്ങിയ ജ്യാമിതീയ ബിംബങ്ങൾ, ഗണിതം എന്നിവ വഴി, വേദ പൈതൃകത്തിൽ ആധാരമായ സംവിധാനമാണ്, അത്. സൂക്ഷ്മ ശരീരം, സ്ഥൂല ശരീരം, ജീവാണു, പരമാണു എന്നിവയുടെ താദാത്മ്യം ജ്യാമിതീയ സംഖ്യകൾ കൊണ്ട് പ്രതിനിധാനം ചെയ്യുന്നു. ഇത്, ക്ഷേത്രം നിൽക്കുന്ന ഭൂമിയുടെ പ്രത്യേകതകൾ, ദൈവവും ഊരാളനുമായുള്ള ബന്ധം എന്നിവയുമായി ഇഴ ചേരുന്നു. ഹിന്ദു പ്രപഞ്ചത്തിലെ സകല ഘടകങ്ങളെയും അത് കൂട്ടിയിണക്കുന്നു - നന്മ, തിന്മ, മനുഷ്യൻ, ചാക്രിക കാല പ്രവാഹം, പ്രാണ സത്ത. ധർമാർത്ഥ കാമമോക്ഷ ബിംബങ്ങളുടെ സമ്മേളനം. 

മനുഷ്യശരീരത്തിലെ സ്ഥൂല, സൂക്ഷ്മാംശങ്ങൾ പോലെ, ശ്രീകോവിൽ സൂക്ഷ്മ ശരീരം, പുറത്തെ മണ്ഡപം, പ്രവേശന കവാടം തുടങ്ങിയവ സ്ഥൂല ശരീരം. ക്ഷേത്രത്തിൻ്റെ ആത്മീയ തത്വങ്ങൾ വേദോപനിഷത്തുക്കളിലും തച്ചുശാസ്ത്രം ബൃഹദ് സംഹിതയിലും വാസ്തുശാസ്ത്രത്തിലും അടങ്ങിയിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമാണ്, കലകളും ആഘോഷവും സമ്പദ് ഘടനയും പുരാതന കാലത്ത് നിലനിന്നത്. 

കല, ധർമ്മം, വിശ്വാസം, മൂല്യങ്ങൾ, ഹിന്ദു ജീവിത ശൈലി എന്നിവ ക്ഷേത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു. മനുഷ്യൻ, മൂർത്തി, വിരാട് പുരുഷൻ എന്നിവ പവിത്രമായ ഒരിടത്ത് ഒന്ന് ചേരുന്നു. ബ്രഹ്മാണ്ഡവും പിണ്ഡവും തമ്മിലുള്ള അവിച്ഛിന്ന ബന്ധം ജ്യാമിതീയ സംഖ്യാ പദ്ധതിയാൽ ത്രയീവിദ്യമൂർത്തി, സ്ഥലം, വാസ്തു, വിശ്വാസം തുടങ്ങിയവ വേറിട്ട് നിൽക്കുമെങ്കിലും, ക്ഷേത്രങ്ങളുടെ ആന്തരിക സത്ത, പ്രതീകാത്മകത, ഉള്ളടക്കം എന്നിവ സമാനമാണ്. ഹിന്ദുക്കൾ ഉള്ളിടത്തൊക്കെ ക്ഷേത്രമുണ്ട്. 

മനുഷ്യൻ, മൂർത്തി, വിരാട് പുരുഷൻ എന്നിവയെ ഒരു പവിത്ര സന്നിധിയിൽ, ത്രയീവിദ്യ വഴി, ഇവിടെ സാക്ഷാൽക്കരിക്കുന്നു. മൂന്ന് വേദങ്ങൾ ആണ് ത്രയീവിദ്യ. ബ്രഹ്മാണ്ഡവും പിണ്ഡവും തമ്മിലുള്ള അവിച്ഛിന്ന ബന്ധത്തെ ജ്യോതിഷ സംഖ്യാ പദ്ധതി വഴി ഊട്ടിയുറപ്പിക്കുന്നു. ആവർത്തനം, തുല്യത, പരിവർത്തനം എന്നിവ സംബന്ധിച്ച വൈദിക സങ്കൽപത്തിൻ്റെ  സ്വാഭാവിക വികാസമാണ് ക്ഷേത്രമെന്ന് സുഭാഷ് കാക്, Early Indian Architecture and Art എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.

നമ്മുടെ പുരാതന സങ്കൽപത്തിൽ, തീർത്ഥ സ്ഥാനമാണ്, ക്ഷേത്രം. ജീവിതം നിലനിർത്തുന്ന സകല പ്രതീകങ്ങളും അവിടെയുണ്ട് -അഗ്നി മുതൽ ജലം വരെ. സർവം ഏകം എന്നതാണ് തത്വം. വാസ്തുശാസ്ത്രത്തിലെ മാണ്ഡൂക മണ്ഡലമാണ്, വലിയ ക്ഷേത്രങ്ങളിൽ-64 പദങ്ങൾ. ബ്രഹ്മപദത്തിൽ, മൂർത്തി. ദേവിക പദങ്ങളിൽ ഉപമൂർത്തികൾ. പൈശാചിക പദങ്ങളിൽ ഭയം, ശങ്ക, ദുരിതം -രാക്ഷസർ. കിഴക്ക് മൂലയിൽ സൂര്യൻ, ഇന്ദ്രൻ. പ്രതീക്ഷയും വെളിച്ചവും. ഇളം കാവി, മനുഷ്യ പദം. അത് നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ. ദൈവത്തിങ്കലേക്കുള്ള നടവഴി. കേന്ദ്രത്തിലെ കടും കാവി വിരാട് പുരുഷൻ. അതാണ് സർവവ്യാപിയായ ബ്രഹ്മ തത്വം. ക്ഷേത്രം ഒരു പദം മുതൽ 1024 പദം വരെയെന്ന് Stella Kramrisch എഴുതിയ വിഖ്യാതമായ, The Hindu Temple (2 Volumes) എന്ന ഗ്രന്ഥത്തിൽ കാണുന്നു. സാധാരണ 64 അഥവാ 81. 

ക്ഷേത്ര കേന്ദ്രത്തിൽ, മൂർത്തിക്ക് താഴെ ഒരു അലങ്കാരവുമില്ലാത്ത ശൂന്യ സ്ഥലമാണ്, വിരാട് പുരുഷൻ ഉള്ള സ്ഥലം. പരമ തത്വം. പരമ സത്ത. ധ്യാനത്തിനും മനുഷ്യ മനസ്സിൻ്റെ ശുദ്ധീകരണത്തിനുമുള്ള ഇടമാണ്, ക്ഷേത്രം. 

(ഹിരണ്യ, ഫെബ്രുവരി, 2024)

© Ramachandran



Sunday 28 January 2024

കേരളത്തിൽ നിറഞ്ഞ ശ്രീരാമൻ

വാല്മീകി രാമായണത്തിൽ 

തേങ്ങയ്ക്ക് മാത്രമല്ല, തെങ്ങിനും സംസ്കൃതത്തിൽ നാളികേരം, നാരീകേളം എന്നൊക്കെ പറയുമെന്ന്, എൻ ആർ കൃഷ്ണൻ, 'ഈഴവർ അന്നും ഇന്നും' എന്ന പുസ്തകത്തിൽ പറയുന്നു (പേജ് 27 -28). അതിനെ കേരളം എന്നും എടുക്കാം. അങ്ങനെ എടുത്താൽ, 'വാല്മീകി രാമായണ'ത്തിൽ, ഇതാ കേരളം:

തതഃ പശ്ചിമമാസാദ്യസമുദ്രം ഭ്രഷ്ടമർഹഥ 
തിമിനക്രായുത ജലക്ഷോഭഭ്യമഥവാനരാ
തതഃ കേതകഷണ്ഡേഷു തമാല ഗഹനേഷുച 
കപയോവിഹരിഷ്യന്തി നാരികേല വനേഷു ച 

ഇത്, കിഷ്കിന്ധ്യാ കാണ്ഡം അധ്യായം 42. 

കിഷ്കിന്ധാകാണ്ഡത്തിൽ, കേരളത്തിലെ മുരചീപത്തനം അഥവാ കൊടുങ്ങലൂർ: 

വേലാതലനിവിഷ്ടേഷു
പർവ്വതേഷു വനേഷു ച
മുരചീപത്തനം ചൈവ
രമ്യം ചൈവ ജടീപുരം

(സീതയെ അന്വേഷിക്കേണ്ട സ്ഥലങ്ങൾ പറയുന്നിടത്ത്) "സമുദ്രതീരപ്രദേശങ്ങളിലും പർവ്വതങ്ങളിലും മുരചീപത്തനത്തിലും രമ്യമായ ജടീപുരത്തിലും" അത് ചെയ്യണം.)

"സാകേതികോദ്ദാലക നാരികേലെ" എന്നാണ് സുന്ദരകാണ്ഡത്തിൽ. പശ്ചിമദിക്ക് എന്നാൽ, കേരളം. അവിടെ വാല്മീകി കണ്ടത്, സമുദ്രവും തെങ്ങിൻ വനങ്ങളുമാണ്. ഇത് കൃഷ്ണൻ പറയുന്നത്, ഈഴവർ ലങ്കയിൽ നിന്ന് കൊണ്ടു വന്നതല്ല തെങ്ങ് എന്ന് സ്ഥാപിക്കാനാണ്. 

രാമായണം സർഗം 41 ൽ സീതയെ തിരഞ്ഞ് തെക്കൻ ദിക്കിലേക്ക് പോകുന്ന കപി സൈന്യത്തിലെ പ്രമുഖൻ ജാംബവാനാണ്, അതിൽ ഹനുമാനും   ഉണ്ട്. സൈന്യ നേതാവ് അംഗദനായിരുന്നു.

അവർ താണ്ടുന്ന പർവ്വതങ്ങൾ, താണ്ടേണ്ട നദികൾ എന്നിവ വിവരിച്ച ശേഷം, ഗോദാവരി തീരത്ത് നിന്ന് ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം എന്നീ സ്ഥലങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകുന്നു. 

പെരിയാർ തീരത്തെ മാരീചാശ്രമത്തിലേക്ക് ലങ്കയിൽ നിന്ന് രാവണൻ പോകുമ്പോൾ, കണ്ട ആശ്രമ പ്രദേശത്തെ വാല്മീകി ഇങ്ങനെ വർണിക്കുന്നു:

കുന്നിണങ്ങും കടൽത്തീരം കണ്ടുംകൊണ്ടതിവീര്യവാൻ 
നാനാപുഷ്ഫലദ്രുക്കളസാംഖ്യമിട ചേർന്നതായ് 
നീളെക്കുളുർത്ത നൽത്തണ്ണീരേലും പത്മാകരങ്ങളും 
വേദിയുള്ള വിശാലാശ്രമങ്ങളും ചുഴലുന്നതായ് 
വാഴയും തുവരും തിങ്ങി തെങ്ങിനാലും ലസിപ്പതായ് 

നാനാ പുഷ്പഫലത്തോടെ വൃക്ഷങ്ങൾ, വാഴ, തുവര, തെങ്ങ് എന്നിവ ചേർന്ന് കുന്നിണങ്ങും തീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ വർണനയാണ് ഇതെന്ന് കൃഷ്ണൻ നിരീക്ഷിക്കുന്നു (പേജ് 54). തുവര പരിപ്പ് അന്നേയുള്ളത്, ഇ പി സഖാവിനെ സുഖിപ്പിക്കേണ്ടതാണ് -പരിപ്പുവട അന്നും ഉണ്ടായിരിക്കാം. സാമ്പാർ പറയാനുമില്ല. 

ഭാഗവതത്തിൽ  പലയിടത്തുമുണ്ട്, കേരളം:

തതഃ സമുദ്രതീരേണ വംഗാൽ 
പുംഡ്റാസ കേരളാൽ 
തത്രതത്രചഭുരിണീമ്ലേച്ഛ 
സൈന്യാന്യാനേകശഃ 

ഇത്, അശ്വമേധപർവ്വം അധ്യായം 83. വായു പുരാണം, മത്സ്യപുരാണം, അർത്ഥശാസ്ത്രം, കാളിദാസ രഘുവംശം എന്നിവയിലുമുണ്ട്, കേരളം. എന്നിട്ടാണ്, ഇതൊരു കപട മതേതര തുരുത്തായി ഭാരതത്തിൽ നിലകൊള്ളുന്നത്!

സാഹിത്യത്തിൽ 

ഫാ കാമിൽ ബുൽക്കെ വിഖ്യാതമായ 'രാമകഥ'യിൽ, പതിനേഴാം നൂറ്റാണ്ട് വരെയുള്ള മലയാള രാമകഥകൾ ആണ് പരാമർശിക്കുന്നത്.

ഒന്ന്: രാമചരിതം. ചീരാമൻ എന്ന കവി എഴുതി. യഥാർത്ഥ പേര്, ഇരാമചരിതം. തിരുവിതാംകൂറിലെ ഒരു രാജാവാണ് ഗ്രന്ഥകാരൻ എന്ന ഐതിഹ്യത്തിന് തെളിവില്ലെന്ന് ആർ നാരായണപ്പണിക്കർ 'ഭാഷാസാഹിത്യചരിത്ര'ത്തിൽ (ഭാഗം ഒന്ന്, പേജ് 172) പറയുന്നു. പല ഭാഗത്തും വാല്മീകി രാമായണത്തിൽ നിന്ന് പദാനുപദം പരിഭാഷ ഉണ്ട്. കഥ, യുദ്ധകാണ്ഡവുമായി ബന്ധപ്പെട്ടതാണ്. 

കണ്ടെടുക്കപ്പെട്ടതിൽ ആദ്യ മലയാള കൃതി. 'തിരുനിഴൽമാല'യാണ് ആദ്യമുണ്ടായത് എന്ന് വേറൊരു അഭിപ്രായമുണ്ട്. ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂർ ഭരിച്ച വീരരാമവർമ്മയാണ് കർത്താവെന്ന് ഉള്ളൂർ പറയുന്നു. പത്മനാഭസ്തുതിയും  ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച കമ്പരെ രാമചരിതകാരൻ ഉപജീവിച്ചതും തെളിവ്.

പതിനാലാം ശതക ആരംഭത്തിൽ കേരളത്തിൽ ത്രൈവർണികരല്ലാത്തവർ സംസാരിച്ച ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തിൽ കാണുന്നതെന്ന് ഇളംകുളം കുഞ്ഞൻ പിള്ള. അത് ശരിയെങ്കിൽ, മാർക്സിസ്റ്റുകളുടെ ഹേഗെമണി വാദം പൊളിയും; അത് എഴുത്തച്ഛനിൽ കണിശമായും പൊളിയും. 

രാമചരിതത്തിൻ്റെ  വട്ടെഴുത്തിലെ താളിയോലപ്പകർപ്പ്, കാസർകോട്ടെ നീലേശ്വരത്തു നിന്നു കിട്ടി. ഈ കൃതി ഉത്തരകേരളത്തിലെ മണിയാണി നായന്മാർക്കിടയിൽ ഏറെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളിൽ പൂജിക്കുന്നുണ്ടെന്നും പി വി കൃഷ്ണൻ നായർ നിരീക്ഷിക്കുന്നു. ക്രിസ്തുമതത്തിലേക്ക് മാറിയ ഒരു സംഘം നായന്മാരെ മാണിക്യവാസകർ തിരിച്ചു കൊണ്ടുവന്നതാണ്, മണിയാണി നായന്മാർ. രാമചരിത വൃത്തങ്ങളാണ്, പിന്നീട് കാകളി, മണികാഞ്ചി, ഊനകാകളി ഒക്കെ ആയത്. 
 
രണ്ട്: രാമകഥപ്പാട്ട്. ഇതേ കാലത്തുള്ളതാണ് അയ്യപ്പിള്ളയാശാൻ എഴുതിയ ഈ രചന. രാമരാവണയുദ്ധം മാത്രം വിഷയം. കോവളത്തിനടുത്ത്  ഔവാടുതുറക്കാരനാണ് അയ്യപ്പിള്ള ആശാൻ. അക്ഷരജ്ഞാനമില്ലാത്ത കൃഷിക്കാരൻ. ഒരു ദിവസം മാടം കാക്കാൻ അനുജനെ ഏൽപിച്ച്  പത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാൻ പോയി. ദീപാരാധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു വൃദ്ധനോട് എന്തെങ്കിലും തരണമെന്ന് അപേക്ഷിച്ചു. അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തു. മാടത്തിലേക്കുള്ള മടക്കയാത്രയിൽ രാമകഥ പാടിയെന്ന് ഐതിഹ്യം. 

വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിൻ്റെ സഹായത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥപ്പാട്ട് പാടിയിരുന്നു.

മൂന്ന്: കണ്ണശ്ശരാമായണം. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ, നിരണം കവികളിലെ കണ്ണശ്ശ രാമപ്പണിക്കർ രചിച്ചത്. വാല്മീകിരാമായണ പരിഭാഷ. പലതും ഉപേക്ഷിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സമ്പൂർണ രാമായണo.

രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനo. ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങൾ  ഉപയോഗിച്ചു. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് ഇത് രചിച്ചതെന്ന് വിശ്വാസം. കണ്ടത്തിൽ വർഗീസ് മാപ്പിള (1857-1704) കണ്ടെത്തി. ഭാഷാപോഷിണി ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെയും പ്രസിദ്ധീകരിച്ചു. പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 

നാല്: രാമായണം ചമ്പു. സി ഇ 1500 നടുത്ത് പുനം നമ്പൂതിരി രാമായണം ചമ്പു മണിപ്രവാളത്തിൽ എഴുതി. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെ 20 പ്രബന്ധങ്ങൾ. കണ്ണൂര്‍കാരനായ കവി കോഴിക്കോട് സാമൂതിരി മാനവിക്രമ സദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളായിരുന്നു. മലയാള കവിയായിരുന്നതിനാൽ പുനത്തെ അരക്കവിയായി മാത്രം പരിഗണിച്ചു.

അഞ്ച്: ആധ്യാത്മരാമായണം. തുഞ്ചത്ത് എഴുത്തച്ഛൻ 1575 നും 1650 നും ഇടയ്ക്ക് എഴുതിയെന്ന് ബുൽക്കെ പറയുന്നു. സംസ്കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ചു എഴുത്തച്ഛൻ കിളിപ്പാട്ടുരീതിയിൽ എഴുതിയ കൃതിയാണ്. മലയാളത്തിൽ സാംസ്കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് കളമൊരുക്കി. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഇതിനാണ്. കാരണം, അവിടത്തെ രാമാനന്ദി ആചാരത്തിന് തുടക്കം കുറിച്ച സ്വാമി രാമാനന്ദ് (1366–1467) ആയിരുന്നു, എഴുത്തച്ഛന് പ്രചോദനം. രാമാനന്ദി സമ്പ്രദായം പിന്തുടർന്ന വൈഷ്ണവ സാധുവായിരുന്നു, എഴുത്തച്ഛൻ. പാലക്കാട്‌ ചിറ്റൂരിൽ ശോകനാശിനി പുഴയുടെ തീരത്ത് എഴുത്തച്ഛൻ സ്ഥാപിച്ചതും അവസാനം വരെ താമസിച്ചതുമായ ഗുരുകുലത്തിന് അദ്ദേഹം പേരിട്ടത് 'രാമാനന്ദാശ്രമം' എന്നാണ്. ആ രാമാനന്ദ് തന്നെയാണ്, 

"ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും" 

എന്ന് എഴുത്തച്ഛൻ എഴുതിയ, രാമനാമമുള്ള ആചാര്യൻ. എഴുത്തച്ഛൻ എഴുതിയ കിളിപ്പാട്ട്, രാമാനന്ദൻ്റെ ആധ്യാത്മരാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പറയുന്നു.

ആറ്: കേരളവർമ്മ രാമായണം. വാല്മീകിരാമായണ പരിഭാഷ. പതിനേഴാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉമയമ്മറാണിയെ സഹായിക്കാൻ  എത്തിയ വയനാട് കോട്ടയം കേരളവർമ്മ (1645 -1696) എഴുതി. എട്ടുവീട്ടിൽപ്പിള്ളമാരെ എതിർക്കുകയും ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു കൊട്ടാരത്തിന് മുന്നിൽ വെട്ടേറ്റ് മരിക്കുകയും ചെയ്തു. പുലപ്പേടി, മണ്ണാപ്പേടി എന്നിവ നിർത്തി. മുസ്ലിം ആക്രമണകാരിയായ മുകിലനെ കൊന്നു. റാണിയുടെ കാമുകൻ. വാല്മീകിരാമായണമാണ് മൂലം. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ട്.

ശ്രീരാമനുമായി കേരളവർമ്മയും ബന്ധപ്പെട്ടിരിക്കുന്നു. മുകിലനെ തുരത്തിയ ശേഷം കേരളവർമ്മയുടെ സ്വപ്നത്തിൽ ശ്രീരാമൻ  പ്രത്യക്ഷപ്പെട്ട്  ഒരു ക്ഷേത്രം പണിയാൻ നിർദേശിച്ചു. രാമൻ്റെ നിർദ്ദേശമനുസരിച്ച് പത്മനാഭപുരത്തിന് വടക്കു കിഴക്കു നിന്നു കേരളവർമ്മ വിഗ്രഹം കണ്ടെടുത്ത്, രാമസ്വാമി ക്ഷേത്രം പണിതുവെന്ന് സ്വാമി പരമേശ്വരാനന്ദ്, Encyclopedia of Saivisam എന്ന പുസ്തകത്തിൽ (വാല്യം ഒന്ന്, പേജ് 176) പറയുന്നു.

ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സാധാരണമായ പേരാണ് രാമൻ എന്നതിനാൽ, സണ്ണി കപിക്കാട്, ഇളയിടത്ത് സുനിൽ എന്നിവർ പറയുന്ന രാമൻ ഏതെങ്കിലും സവർണ ബ്രാഞ്ച് സെക്രട്ടറി ആയിരിക്കും. അയോധ്യയിലെ രാമൻ ആവില്ല. 

മാപ്പിളരാമായണം 

രാമായണത്തിലെ സന്ദർഭങ്ങൾ  മാപ്പിളപ്പാട്ടിൻ്റെ  ശൈലിയിൽ രൂപപ്പെടുത്തിയ കൃതിയാണ് മാപ്പിള രാമായണം. കർത്താവാരെന്നോ രചനക്കാലം ഏതെന്നോ വ്യക്തമല്ല. ഇത്, മലബാർ കലാരൂപമായി ആണ് നിലവിൽ വന്നതും നിലനിൽക്കുന്നതും. മലബാർ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള പദാവലി, ശൈലിയാണ്  എന്നതിനാൽ, എഴുതിയതും രാമനെ സ്നേഹിക്കുന്ന മാപ്പിള ആയിരുന്നിരിക്കണം. അതാകാം, പ്രാണപ്രതിഷ്ഠയ്ക്ക് തലേന്ന് കോഴിക്കോട് ചേർന്ന ലീഗ് യോഗത്തിൽ, രാമനോട് നമുക്ക് ആദരവാണ് എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. 

വാമൊഴിയായി ഇത് നിലനിന്നത്,  മലയാളത്തിലെ ആദ്യ രചനകളിൽ ഒന്നായ രാമകഥപ്പാട്ട് പോലെ തന്നെ. രാമകഥപ്പാട്ട് ഉണ്ടാക്കിയത്, അക്ഷരം അറിയാത്ത കോവളത്തെ അയ്യപ്പിള്ളയാശാനാണ്. അത് പോലെ, വളരെ പഴക്കം മാപ്പിളരാമായണത്തിനും ഉണ്ടാകാം. അത്, ലിഖിത രൂപത്തിൽ സമാഹരിച്ചത്, വേദികളിൽ മാപ്പിള രാമായണം ചൊല്ലി അവതരിപ്പിച്ച ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരാണ്.  

ശ്രീരാമ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ സന്ദർഭങ്ങളാണ് മാപ്പിളരാമായണ ഇതിവൃത്തം. ദശരഥൻ ഇവിടെ ബാപ്പയാണ്. ഇതിൽ,  ലാമൻ ആയ രാമൻ, സീതയെ (കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കു കേട്ട്, "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയതു" പാട്ടിലുണ്ട്. ശൂർപ്പണഖയുടെ പ്രണയാഭ്യർഥനയും രാമൻ്റെ തിരസ്കാരവും, രാവണൻ സീതയിൽ അനുരക്തനാകുന്നതും, മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നു.

ഇത്, 14 -15  നൂറ്റാണ്ടുകളിൽ ഉണ്ടായി എന്ന് കരുതുന്നു. നമ്പ്യാർ ഇത് ആദ്യം കേട്ടത്, പിരാന്തൻ ഹസ്സൻകുട്ടി എന്ന സൂഫി ഫക്കീറിൽ നിന്നാണ്. അതിലെ 148 ഈരടികൾ നമ്പ്യാർ ഹൃദിസ്ഥമാക്കി. അതുമായി നമ്പ്യാർ, 1978 ൽ സുഹൃത്ത് എം എൻ കാരശ്ശേരിയെ കണ്ടു. ഇരുവരും ഗവേഷണം നടത്തി, രാമായണത്തിൻ്റെ 60% ശരിയാക്കി. മുസ്ലിം ധനിക കുടുംബങ്ങളിൽ നിന്നാണ് ശേഖരിച്ചത്. 

എഴുത്തച്ഛൻ എഴുതിയ രാമായണം കിളിപ്പാട്ടിൻ്റെ തുടക്കമാണ്, ഇതിൽ അനുകരിച്ചിരിക്കുന്നത്. എഴുത്തച്ഛൻ തുടങ്ങുന്നത് ഇങ്ങനെ:

ശ്രീരാമ രാമ രാമ രാമ രാമ 
ശ്രീരാമചന്ദ്ര ജയ, ലോകാഭി രാമ !

മാപ്പിളരാമായണം ആവർത്തിക്കുന്നു:

ശ്ലീ ലാമ ലാമ ലാമ, 
ശ്ലീ ലാമചന്ദ്ര ജയ, ഉല്ലക്കിൽ ജയ!

ഇതിലെ  "ഉല്ലക്കിൽ,"  "ലോകാഭി"യുടെ തമിഴ് -മലയാളമാണ്. 

തുടർന്ന്, മാപ്പിളരാമായണം ഇങ്ങനെ പുരോഗമിക്കുന്നു. വാല്മീകി, താടിക്കാരൻ ഔലിയാണ്:

പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്‌
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌

മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്

ചില ഭാഗങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. ശൂർപ്പണഖ, തൻ്റെ മൂക്ക് ചെത്തിയ ലക്ഷ്മണനെ കൈകാര്യം ചെയ്യാൻ ഖരനോടും മറ്റും പരാതിപ്പെടുന്നില്ല. പകരം, തോഴിയായ ഫാത്തിമയോട് ലൗജിഹാദ് നടത്താൻ കൽപിക്കുന്നു. എന്നാൽ, രാമനും ലക്ഷ്മണനും റസൂലുകൾ (പ്രവാചകർ) ആയതിനാൽ, ആ പരിപാടി ശരിയല്ലെന്ന് ഫാത്തിമ ഓർമ്മിപ്പിക്കുന്നു. ഇത്, സുഡാപ്പികൾക്ക് ഒരു പാഠമാണ്. 

ആശാൻ്റെ രാമൻ, അയോദ്ധ്യയും  

കുമാരനാശാൻ്റെ ചരമശതാബ്‌ദി ആചരിക്കുന്ന ഈ ഘട്ടത്തിൽ എന്നെ അദ്ഭുതപ്പെടുത്തിയത്, ഒരാളും അദ്ദേഹം കണ്ട ശ്രീരാമനെ പരാമർശിക്കുന്നില്ല എന്നതാണ്. 1916 ൽ 'ബാലരാമായണം,' ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം എന്നിവ എഴുതിയെങ്കിലും, 'സമ്പൂർണ ബാലരാമായണം' പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

'ബാലരാമായണ' മുഖവുരയിൽ ആശാൻ എഴുതി:

"ഈ കൃതി എഴുതുന്നതിൽ രണ്ടു സംഗതികളാണ് പ്രധാന പ്രേരകങ്ങളായിരുന്നിട്ടുള്ളത്. ഒന്ന്, ഉൽകൃഷ്ടമായ രാമായണത്തിലെ കഥാസാരം പാടുള്ളത്ര പ്രകൃത്യനുരൂപമായ വിധത്തിൽ ബാല ഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കുക; മറ്റേത്, വലിയ പദ്യകൃതികൾ വായിച്ചു രസിപ്പാൻ  കുട്ടികളുടെ മനസ്സിൽ കൗതുകം ജനിപ്പിക്കുക. ഈ ഉദ്ദേശങ്ങളെ മുൻനിർത്തി കഥാപാത്രങ്ങളുടെ സ്വഭാവാദികളെ ഒരുവിധം സൂക്ഷിച്ച് ഈ കൃതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബാഹ്യപ്രകൃതിയേയും മാനസികഭാവങ്ങളെയും സംബന്ധിച്ച് അവിടവിടെ പ്രകൃതത്തിനനുസരിച്ച് അല്പാ ല്പമായ ചില വർണ്ണനകളും ചെയ്തിട്ടുണ്ട്. ഈ രീതിയിൽ രാമായണം മുഴുവൻ എഴുതി പ്രസിദ്ധപ്പെടുത്താനാണ് വിചാരിക്കുന്നത്. വാല്മീകി രാമായണത്തിൻ്റെ ഛായയും രസവും പാടുള്ളത്ര ഈ ചെറിയ കൃതിയിൽ വരുത്താൻ നോക്കുന്നതുമാണ്."

അതായത്, രാമൻ, കുമാരനാശാൻ്റെയും ആരാധ്യ പുരുഷൻ ആയിരുന്നു; അദ്ദേഹം കുട്ടികളുടെ മനസ്സിൽ ആ വീരപുരുഷനെ ഉറപ്പിക്കാൻ തീരുമാനിച്ചിരുന്നു. മനുഷ്യനായി വേണം എന്നതിനാൽ, വാല്മീകിരാമായണത്തെ ഉപജീവിച്ചു. ബാലകാണ്ഡം അദ്ദേഹം ഇങ്ങനെ തുടങ്ങി:

ശ്രീരാമചന്ദ്രചരിതം
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേൾപ്പിൻ സരസം
ചൊൽവൻ ലളിതഭാഷയിൽ 

പണ്ടു കോസലരാജ്യത്തിൽ 
പേരെഴുന്നോരയോദ്ധ്യയിൽ 
മന്നവന്മാർ വാണിരുന്നു
മനുവിൻ  തറവാട്ടുകാർ 

വേദശാസ്ത്രങ്ങൾ രാമനും സഹോദരരും പഠിച്ചത്, കപട മതേതരവാദികളെപ്പോലെ ആശാൻ മറച്ചു വയ്ക്കുന്നില്ല:

വേദശാസ്ത്രങ്ങൾ വിധിപോൽ 
പഠിച്ചു മുനിയോടവർ 
അസ്ത്രശാസ്ത്രങ്ങളതുപോ-
ലച്ഛനോടും പഠിച്ചിതേ.

അമാനുഷ്മഹാവീര്യ-
നിധിയായ് നാലുമക്കളിൽ 
ശ്രീരാമചന്ദ്രനധികം
ശ്രേഷ്ഠനായ്ത്താൻ വിളങ്ങിനാൻ.

സന്യാസിമാരെ ആശാന് പുച്ഛമില്ല; രാമൻ ക്ഷത്രിയധർമ്മം അനുഷ്ഠിക്കുന്നതിൽ വിരോധവുമില്ല.

വന്നിതക്കാലമവിടെ
വിശ്വാമിത്രമഹാമുനി
രാക്ഷസന്മാർ കർമ്മവിഘ്നം
ചെയ്കയാൽ കാട്ടിൽ നിന്നുമേ.

വനത്തിൽ വാണു വേദങ്ങ-
ളഭ്യസിച്ചു വിധിപ്പടി
യാഗാദികർമ്മം ചെയ്യുന്ന
യോഗിമാർ മുനിമാരിവർ 

ഇവർ ചെയ്‌വൂ പുണ്യകർമ്മ-
മീശ്വരപ്രീതിയോർത്തുതാൻ 
മുടങ്ങാതതു രക്ഷിക്ക
മുഖ്യമാം രാജധർമ്മമാം.

യാഗം, അഭിഷേകം തുടങ്ങിയ ആചാരങ്ങളിലും എതിർപ്പില്ല:

ജടകൂട്ടിക്കെട്ടിവയ്പ്പോർ 
താടിനീട്ടിവളർത്തുവോർ 
തോലോ മരപ്പട്ടയോ കൊ-
ണ്ടരമാത്രം മറയ്ക്കുവോർ .

ഗോപിചാർത്തുന്നവർ ചിലർ 
ഭസ്മം പൂശീടുന്നവർ ചിലർ 
കൂടി തപസ്വിമാർ വന്ന-
ങ്ങെല്ലാരും വേദവേദികൾ .

വിശ്രമിച്ചിന്നു സുഖമാ-
യേവരും യജ്ഞവാടിയിൽ 
വിശ്വാസമാർന്നു പിറ്റേന്നാൾ 
യാഗകർമ്മം തുടങ്ങിനാർ .

ഒരുക്കീവേദി, മുറപോ-
ലാരംഭിച്ചു ജപങ്ങളും
ഹോമങ്ങളും താപസന്മാർ 
തർപ്പണങ്ങളുമങ്ങുടൻ.

അയോദ്ധ്യ ബാലകാണ്ഡത്തിൽ തന്നെ ആശാൻ പരാമർശിക്കുന്നു. ആശാൻ വിവരിക്കുന്ന അയോദ്ധ്യ കാഴ്ചകൾ അപാരമാണ്. മുഴുവൻ ഇവിടെ വർണ്ണിക്കുന്നില്ല. എന്നാൽ, ഇപ്പോഴത്തെ അയോദ്ധ്യ പോലെ തന്നെ തോന്നുന്നു:

ഹിമാലയത്തിൻ ശിഖര-
നിരപോൽ തിങ്ങിയെങ്ങുമേ
കാണുമാറായ് വീഥിതോറും
സൗധങ്ങൾ പലമാതിരി.

ചലിച്ചു തെരുവിൽ ചിത്ര-
വസ്ത്രമാർന്ന ജനാവലി
നീളെക്കാണായി പുഴയിൽ 
പൂന്തോട്ടം നിഴലിച്ചപോൽ.

രസമായ് ഗീതവാദ്യങ്ങൾ 
നീട്ടിക്കൊടി പറത്തിയും
ലാത്തീ കാറ്റങ്ങു കളഭ-
സൗരഭ്യങ്ങൾ പരത്തിയും.

മിഥില കാണുമ്പോഴും അവർ അയോദ്ധ്യ ഓർക്കുന്നു. അങ്ങനെ, ബാലരാമായണം വായിക്കുമ്പോഴും, അദ്വൈതിയായ ആശാന് മുന്നിൽ തൊഴുകൈകളോടെ നാം നിൽക്കുന്നു. ഇത്, സ്‌കൂളുകളിൽ നിർബന്ധമായും പഠിപ്പിക്കേണ്ടതാണ്. അതോ, ഭാരതസംസ്‌കൃതിയിൽ നിലയുറപ്പിച്ച ആശാനെ, ചുവന്ന സിംഹാസനങ്ങൾ പേടിക്കുന്നുണ്ടോ?

നാലമ്പല ദർശനം
തൃശൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു, കേരളത്തിൽ മാത്രമാണ്, നാലമ്പല ദർശനം എന്നൊരു ആചാരമുള്ളത് എന്ന്. 

കര്‍ക്കടകത്തിൽ വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപ ദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ്, നാലമ്പലങ്ങള്‍. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്.  മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്, പ്രസിദ്ധി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍  എന്ന് വിശ്വാസം. ദ്വാരക കടലില്‍ മുങ്ങിയതോടെ ഇവ കാണാതായി. വളരെക്കാലത്തിനു ശേഷം കേരളക്കരയിലെ മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിച്ചു. അദ്ദേഹം അവ യഥാവിധി പ്രതിഷ്ഠിച്ചു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃപ്രയാര്‍ പുഴയുടെ തീരത്താണ്. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്, പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂര നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. 

കൂടല്‍മാണിക്യം :  ഇരിങ്ങാലക്കുടയിലാണ്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്, പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്, വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പ്രദക്ഷിണരീതിയാണ് ഇവിടെ. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നു കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തു വച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നും ഐതിഹ്യം. അതിനാൽ, കൂടല്‍മാണിക്യം.

പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. ദീപാരാധന പതിവില്ല.  ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും  വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ രോഗങ്ങള്‍ക്ക് മീനൂട്ടും സവിശേഷ വഴിപാടുകളാണ്.  പുത്തരി നിവേദ്യ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി, വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തി വസിക്കുന്നു എന്ന് ഐതിഹ്യം.  ഈ ഗ്രാമത്തില്‍ സര്‍പ്പ ഉപദ്രവം ഉണ്ടാകില്ല എന്നു വിശ്വാസമുണ്ട്.

പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍ നിന്നു ആറ് കിലോ മീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ്, മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്ര അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്, വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍ നിന്നു മുക്തിക്ക് ക്ഷേത്ര ദര്‍ശനം ഉത്തമം.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാർ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ മടങ്ങിവരുന്നത് പുണ്യമാണ്. 

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍, രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

യാത്രകൾ 

അയോധ്യയിൽ രാമ ക്ഷേത്രം നിലനിന്ന പ്രതാപ കാലത്ത് മലയാളി ഹിന്ദുക്കൾ തീർത്ഥാടനം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡച്ച് സഞ്ചാരിയായ ഫിലിപ്പ് ബാൾഡിയൂസ് 1703ൽ എഴുതിയ 'A true and exact Description of the most celebrated East India Coast of malabar and coromandel, and of the island of ceylon, with all adjacent countires ' എന്ന പുസ്തകത്തിൽ, മലബാറിൽ നിന്നുള്ള ഹിന്ദുക്കൾ അയോദ്ധ്യ സന്ദർശിക്കുന്നതായി രേഖപ്പെടുത്തുന്നു. The Idolatry of East India Pagons എന്ന തലക്കെട്ടിൽ വരുന്ന ഭാഗം:

"വിഗ്രഹാരാധകരുടെ (ഹിന്ദുക്കളുടെ) മറ്റൊരു മഹത്തായ പ്രവൃത്തിയാണ്, അവരുടെ പ്രശസ്തമായ പഗോഡകളും മറ്റ് വിശുദ്ധ സ്ഥലങ്ങളും (റോമൻസിനെ പോലെ) സന്ദർശിക്കുന്നത്....പ്രസിദ്ധമായ രാമകോവിൽ പഗോഡ, സിലോണിലെ ആഡംസ് പർവ്വതം,  മറ്റ് സ്ഥലങ്ങളായ സൂറത്ത്, ദാവർക്ക, മൊട്ടേര, കാശി എന്നിവ അവർ സന്ദർശിക്കുന്നു...  ബംഗാൾ, കാശിയിൽ നിന്നു 13 ലീഗ് അകലെയുള്ള  അയോദ്ധ്യ എന്നിവയും പ്രധാനമാണ്...അതുകൊണ്ടായിരിക്കാം യാത്ര ചെയ്യുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും സൗകര്യാർത്ഥം സമ്പന്നർ പഗോഡകളും ജാൻസും (സത്രങ്ങൾ ആയിരിക്കാം) ജലസംഭരണികളും സ്ഥാപിച്ചത്. (പേജ് 896)

അയോദ്ധ്യ ഭാരതം മുഴുവൻ അറിയപ്പെട്ടിരുന്ന ഒരു തീർത്ഥാടന കേന്ദ്രം ആയിരുന്നു, എന്നർത്ഥം. നീലകണ്ഠതീർത്ഥപാദർ അയോദ്ധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് 1909 ൽ മടങ്ങിയെന്ന് ജീവിതകഥയിലുണ്ട്. 



കർക്കടക പാരായണം 

കർക്കടകത്തിൽ ക്ഷേത്രങ്ങളിലും ഹിന്ദു വീടുകളിലും രാമായണ പാരായണം നടത്തിവരുന്നു. ജീവജാലങ്ങളുടെ ചൈതന്യത്തിൽ ക്ഷയം സംഭവിക്കുന്ന കർക്കടകത്തിൽ ഈശ്വരചൈതന്യം വീണ്ടെടുക്കാനും വരുംകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ജീവിതചര്യകൾ ക്രമപ്പെടുത്താനും ഉത്തമം. രാമായണത്തിലെ ഏഴ് കാണ്ഡങ്ങളും കർക്കടകം ഒന്ന് മുതൽ ആ മാസം അവസാനിക്കുന്നതോടെ പാരായണം ചെയ്തു തീർക്കണം. അതിരാവിലെ വീട് വൃത്തിയാക്കി സ്‌നാനത്തിനും ഭസ്മധാരണത്തിനും ശേഷം നിലവിളക്ക് കൊളുത്തി ദശപുഷ്പം, വാൽക്കണ്ണാടി എന്നിവ സമർപ്പിച്ചു രാമായണ പാരായണം ആരംഭിക്കുന്നു. ഒരു മാസത്തെ പാരായണം ശരീരത്തിനും മനസ്സിനുണർവ്വ് നൽകുന്നു. 

കെ കെ നായർ: ഓർക്കാൻ ഒമ്പത്

രാഷ്ട്രീയ കേരളം ഓർക്കേണ്ട കെ കെ നായർ ഇല്ലായിരുന്നു എങ്കിൽ, അയോദ്ധ്യ രാമക്ഷേത്ര പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. 

ഐ സി എസ് കിട്ടിയ പല മലയാളികളെപ്പറ്റിയും പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും, 21 വയസ്സിൽ ഐ സി എസ് നേടിയ, എക്കാലവും പഠനത്തിൽ റാങ്ക് നേടിയ കെ കെ നായരെപ്പറ്റി എഴുതേണ്ടി വന്നില്ല. ഇനി ആ പേര് ഇന്ത്യാ ചരിത്രത്തിൽ നിന്ന് മായാനും പോകുന്നില്ല.

അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെ കടന്ന് പോയപ്പോൾ, അസാമാന്യ വ്യക്തിത്വമായിരുന്നു അതെന്ന് ബോധ്യപ്പെട്ടു. നെഹ്രുവിനെയും യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനെയും ഒരേ സമയം ഭക്തർക്ക് വേണ്ടി ധിക്കരിച്ചതും ഐ സി എസ് വിട്ടതും ചെറിയ കാര്യമല്ല. 1949 ൽ, രാഷ്ട്രീയ സംരക്ഷണം തെല്ലുമില്ലാതെ അദ്ദേഹം അത് ചെയ്തത്, അപ്പോഴത്തെ ആ ധൈര്യം, സമ്മതിക്കേണ്ടതാണ്. ആണാകാൻ ദൈവം കൊടുത്ത അവസരം അദ്ദേഹം ഉപയോഗിച്ചു. പല ആണുങ്ങളും ആ അവസരം തിരിച്ചറിയുക പോലുമില്ല. അതിന്, വരിയുടയ്ക്കപ്പെട്ട ജീവിതം എന്ന് പറയും.

ആ ജീവിതത്തിൽ എന്നെ പിടിച്ചു നിർത്തുന്ന 9 കാര്യങ്ങൾ:

ഒന്ന്

ആലപ്പുഴ കൈനകരി കണ്ടങ്കളത്തിൽ കരുണാകര പിള്ള എന്നായിരുന്നു, ശരിപ്പേർ. ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ ചേർത്തപ്പോൾ, അവിടെ ഒരു കെ കെ പിള്ള വിദ്യാർത്ഥിയായി ഉള്ളതിനാൽ, ഹെഡ് മാസ്റ്റർ സ്വയമേവ പുതിയ കെ കെ പിള്ളയെ, കെ കെ നായർ ആക്കി. ജ്യേഷ്ഠൻ രാഘവൻ പിള്ളയ്‌ക്കൊപ്പം വള്ളം തുഴഞ്ഞ് സ്‌കൂളിൽ പോയി.

രണ്ട്

അച്ഛൻ ശങ്കരപ്പണിക്കർ കഥകളി നടൻ. അമ്മാവൻ കൃഷ്ണപിള്ളയ്ക്ക് സ്വന്തം സ്‌കൂൾ ഉണ്ടായിരുന്നു. കണക്ക് പഠിപ്പിക്കാൻ ഒരിക്കൽ ഉടഞ്ഞ കലത്തിൻ്റെ വായ കാട്ടി ഇതെന്ത് എന്ന് അമ്മാവൻ, കെ കെ നായരോട് ചോദിച്ചു. "പൂജ്യം" എന്ന് പറയുന്നതിന് പകരം നായർ, "പൊട്ടിയ കലം" എന്ന് പറഞ്ഞു. അമ്മാവൻ പൊതിരെ തല്ലി. അത് എന്നും മനസ്സിൽ കിടന്നു. ഐ സി എസിൽ, നായർ കണക്കിന് വാങ്ങിയ മാർക്കിൻ്റെ റെക്കോഡ് ആരും തകർത്തില്ല എന്നാണ് കഥ. യൂണിവേഴ്സിറ്റി കോളജിൽ ബിരുദം ഗണിതമായിരുന്നു. അതിന് റാങ്ക് കിട്ടിയപ്പോഴും പൊട്ടക്കലം ഓർമിച്ചു.

മൂന്ന്

അന്നത്തെ ധനിക ദേവസ്വം കമ്മിഷണർ, നായരെ ലണ്ടനിൽ ഐ സി എസ് പഠനത്തിന് അയയ്ക്കാൻ സന്നദ്ധനായി. മകൾ സരസമ്മയെ വിവാഹം ചെയ്യണം എന്ന് ഉപാധി. അങ്ങനെ 21 വയസിൽ വെറും പത്ത് വയസുള്ള സരസമ്മയെ കെട്ടി. ഉത്തർ പ്രദേശിൽ ജോലിയിൽ ചേർന്നപ്പോൾ സരസമ്മയെ കൊണ്ടു വന്നു. ഇടക്കിടെ തിരുവനന്തപുരത്തേക്ക് പോകണം എന്ന് സരസമ്മ പറയും. അത് കുടുംബപ്രശ്നം ആയപ്പോൾ, പഴയ കമ്മിഷണർ, ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. സുധാകരൻ എന്ന കുഞ്ഞ് മരിച്ചു. സരസമ്മയും താമസിയാതെ മരിച്ചു.

നാല്

നേപ്പാൾ അതിർത്തിയിലെ ക്ഷത്രിയ കുടുംബത്തിൽ നിന്ന് ശകുന്തളയെ നായർ വിവാഹം ചെയ്തു. മാർത്താണ്ഡ വിക്രമൻ നായർ ഏക മകൻ. ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യുണൽ അംഗം ആയിരുന്നു. ശകുന്തള 20 വർഷം എം പി ആയിരുന്നു. ഒരേ സമയം എം പി മാരായിരുന്ന ദമ്പതികളാണ്, നായരും ശകുന്തളയും.

അഞ്ച്

നായർ 1949 -52 ൽ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്നു. ആ ജില്ലയിലാണ് അയോദ്ധ്യ. 1949 ഡിസംബർ 22 ന്, ബാബ്‌റി മസ്‌ജിദ് അഥവാ രാമക്ഷേത്രം, രാമനെ ആരാധിക്കാൻ തുറക്കണം എന്നാവശ്യപ്പെട്ട് സന്യാസിമാർ അഖണ്ഡനാമജപം തുടങ്ങി. ശരിക്കും അവകാശികൾ അവർ എന്ന് കണ്ടെത്തൽ. ഒക്ടോബറിൽ, നായർ സഹായി ഗുരുദത്ത് സിംഗിനെ അയോധ്യയിൽ അയച്ചു. അദ്ദേഹം ഒക്ടോബർ പത്തിന് നായർക്ക് നൽകിയ റിപ്പോർട്ടിൽ ആ സ്ഥലത്ത് വലിയ രാമക്ഷേത്രം പണിയണം എന്ന് ശുപാർശ ചെയ്തു.

ആറ്

മസ്ജിദിന് മുന്നിൽ സമരം ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കാൻ നെഹ്‌റു പന്തിനോടും പന്ത് നായരോടും ആവശ്യപ്പെട്ടു. ഹിന്ദുക്കളാണ് ശരിയായ അവകാശികൾ എന്ന് നായർ കട്ടായം പറഞ്ഞു. നായർ അവർക്ക് താഴ് തുറന്നു കൊടുത്തു. നെഹ്‌റു, നായരെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പന്ത് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അതിനെതിരെ കോടതിയിൽ പോയി ജയിച്ച നായർ, ഐ സി എസിൽ നിന്ന് രാജിവച്ചു. നെഹ്‌റുവിന് അയച്ച രാജിക്കത്തിൽ നായർ എഴുതി: "നിരപരാധികളായ സന്യാസിമാരുടെ രക്തം ചിന്തി എനിക്കീ കസേരയിൽ തുടരാൻ വയ്യ." നായർക്കെതിരെ അന്ന് നിന്ന നെഹ്‌റു പിന്നീട് പറഞ്ഞു: "നമ്മുടെ നാട്ടിൽ നട്ടെല്ലുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നെങ്കിൽ, അത്, നായരാണ്, നായർ മാത്രം."

ജോലി വിട്ട നായർ നിയമം പഠിച്ചു.

ഏഴ്

നായർ 1954 -56 ൽ നിയമം പഠിച്ചത് അലിഗഡ് സർവകലാശാലയിൽ. അപ്പോൾ, ശകുന്തള ജനസംഘത്തിൽ ചേർന്നിരുന്നു. 1977 സെപ്റ്റംബർ ഏഴിന് കോടതിയിൽ വാദിക്കുന്നതിനിടെ നെഞ്ചുവേദന വന്ന് മരണം.

എട്ട്

സഹോദരപുത്രൻ, ആലപ്പുഴയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയ പത്മനാഭ പിള്ള, കെ കെ നായരുടെ ലക്‌നൗ ബംഗ്ലാവിൽ താമസിച്ചാണ് പഠിച്ചത്. സി എ കഴിഞ്ഞ പിള്ളയ്ക്ക് സാങ്കേതിക കാരണങ്ങളാൽ സാംബിയയിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ല. അപ്പോൾ പിള്ളയെ ആശ്വസിപ്പിച്ച് നായർ അയച്ച കത്തിൽ എഴുതി: "എൻ്റെ അവസാനകാലത്ത് നീ എൻ്റെ അടുത്ത് ഉണ്ടാകണം എന്നായിരിക്കും ഈശ്വരേച്ഛ." ആ കത്ത് പിള്ള സൂക്ഷിക്കുന്നു.

ഒൻപത്

കേരളത്തിൽ അജ്ഞാതനായ നായർ, ലക്‌നൗവിലെ പാവങ്ങൾക്ക് 'നായർ സാബ്' ആയിരുന്നു. ഫീസ് വാങ്ങാതെ അലഹാബാദ് കോടതിയിൽ അവർക്കായി വാദിച്ചു. ഫൈസാബാദ് കലക്റ്ററേറ്റിന് പിന്നിൽ പാവങ്ങൾക്ക് അദ്ദേഹം സ്ഥാപിച്ച കോളനി, നായർ കോളനി എന്നറിയപ്പെടുന്നു. ആ കോടതിയിൽ അദ്ദേഹത്തോടൊപ്പം ഒറ്റപ്പാലം സ്വദേശി ശേഖരമേനോൻ പ്രാക്ടീസ് ചെയ്തിരുന്നു. ശേഖര മേനോൻ്റെ ഭാര്യാസഹോദരിയാണ്, എഴുത്തുകാരിയും സംവിധായികയുമായ പാർവതി മേനോൻ. കെ കെ നായരെ അയോദ്ധ്യാവാസികൾ ദൈവത്തെ പോലെ കാണുന്നതായി പാർവതി എന്നോട് പറയുകയുണ്ടായി.

© Ramachandran





Monday 28 August 2023

India-Israel Defence Ties Enter Long-Range Collaboration

The Partnership Graduates

The defense ties of India with Jews could be traced back to the time when they helped the kingdom of Travancore in the fight with Tipu Sultan. The defense history of India would never be complete without mentioning the contribution of Major General JFR Jacob, who served as the chief of staff of the Indian Army's Eastern Command, based at Kolkata, during the 1971 war between India and Pakistan. During his 36-year long career in the army, Jacob fought in World War II and the Indo-Pakistani War of 1965. He later served as the governor of the Indian states of Goa and Punjab.

The Blood Telegram by Gary J Bass, on the 1971 war, records that Jacob had been preparing for war for months. Jacob was born in Calcutta to a deeply religious Baghdadi Jewish family originally from Iraq which had settled in Calcutta in the mid-19th century. His father, Elias Emanuel, was an affluent businessman. After his father became sick, Jacob was sent at the age of nine to Victoria Boys' School, a boarding school in Kurseong near Darjeeling.

Jacob, motivated by reports of the Holocaust of European Jews during World War II, enlisted in the British Indian Army in 1942 as "Jack Frederick Ralph Jacob." His father objected to his enlisting. But Jacob decided there was an enemy to be defeated. The Jacob family had sheltered refugees who had fled as far as Calcutta, when Nazi Germany stepped up its persecution of European Jews. His regiment got cut to pieces fighting off German troops in Libya, and Jacob was wounded in swamps in Burma, but he survived to enlist in the independent Indian Army. After serving in the 1965 war against Pakistan, he rocketed up through the senior ranks.

During 1971, the Indian generals including Sam Manekshaw, Jagjit Singh Arora and Jacob knew they had an overwhelming military advantage in East Pakistan. Archer Blood, the former U S consul general in Dhaka, said: "They (Pakistan) could never defend it against India because it is surrounded virtually by India and separated by over a thousand miles."

In the east, India chose a daring strategy, which Jacob said he proposed: "You go straight for Dacca. Ignore the subsidiary towns." According to Jacob, when they discussed the plan initially, the other generals wanted to take the other two cities, Chittagong and Khulna. Jacob insisted that they have no bearing on the war. On the evening of December 3, 1971, Pakistan attacked India. Sydney Schanberg of the New York Times recalled: "Jacob was delighted that night. Now we'll show you what an army is."

India won and Jacob said in 2010, "I am proud to be a Jew, but am Indian through and through."

The thriving bonhomie

The relationship endured and the creation of the I2U2 group, comprising India, Israel, the US and UAE in 2022 indicates the partnership is graduating to mini-lateral levels.

There had been two visits by Israeli cabinet ministers to India in 2023, to strengthen defence cooperation. In March, Indian Defence Minister Rajnath Singh spoke to his Israeli counterpart, Major General Yoav Gallant and in May, Israeli foreign minister Eli Cohen called on Prime Minister Narendra Modi, Ministers S Jaishankar, Rajnath Singh and National Security Advisor Ajit Doval.

Pakistan surrenders in 1971. Jacob, extreme right (standing)

Prior to these visits, in January, Israel handed over the strategic port of Haifa to the Adani Group.

MoU for MRS
AM and LORA

In February, Israeli Aerospace Industries(IAI) and India's Defence PSU Bharat Electronics Limited (BEL), entered into a Memorandum of Agreement (MoA) to form a joint venture firm, with HQ in Delhi, to provide life-cycle support for the Indo-Israeli Medium-Range Surface to Air Missile (MRSAM), jointly developed by IAI and India's Defence Research Development Organization (DRDO).

In March, Rajnath Singh requested Israeli Industries to fund Joint Ventures and niche technologies.

Israel annually exports defence exports to India between $1.5 billion and $2 billion worth of defence equipment. It has provided the Indian Armed Forces with radars, satellites, unnamed aerial systems, training platforms, and missile defence systems.

During Aero India 2023, in February, BEL signed an MoU with IAI for the domestic manufacture and supply of Israel’s LORA (Long Range Artillery) weapon system for the Indian tri-services. LORA, a system consisting of a 90 km to 430 km range ballistic missile, a launcher, a command and a ground/marine support system, was developed by IAI’s MALAM division.

In this show, Israel Aerospace Industries showcased several drones, a mini communications satellite, a supersonic long-range air-ground assault rocket, and an electronic warfare system designed to detect and disrupt airborne and ground-based threats.

LRSAM development

India and Israel elevated their bilateral relationship to a strategic partnership during Narendra Modi’s visit to Israel in July 2017.

Since then, though India has collaborated with Israel in developing a Long-Range Surface to Air Missile (LRSAM) named Barak-8, India doesn’t have much access to target seeker and propulsion tech on MRSAM and LRSAM.

At the same time, multiple companies on both sides are collaborating to manufacture defence platforms. Mahindra Defence and Israel’s Aeronautics are involved in the production of Naval Shipborne UAV systems to be launched from Indian warships. This offers the maritime version of Aeronautics’ Orbiter 4 to the Indian Navy by manufacturing in India.

Hyderabad-based Cyient Solutions and Israel-based BlueBird Aero Systems jointly offer UAV systems.

It was in October 2018, that India awarded IAI an additional $770 million contract to supply Barak 8 LRSAM, to seven surface combatants of the Indian Navy. IAI’s local partner BEL, in turn, was given a $1.28 billion contract from Mazagaon Dock Shipbuilder Limited (MDL) and Garden Reach Shipbuilders and Engineers (GRSE) to deliver the seven missile systems to the Indian Navy.

It was preceded by the conclusion of a $630 million deal in May 2017 between IAI and BEL, for the supply of four Barak 8 LR-SAM systems to the Navy. In April 2017, IAI and BEL signed a $2 billion deal for the MRSAM, the land-based variant of the Barak 8, to the Army.

The installation of Barak 8 LR-SAM happened aboard Visakhapatnam-class guided missile destroyers, Kolkata-class destroyers, Kamorta-class anti-submarine warfare corvettes, and Project 17A class stealth frigates, and on the INS Vikrant aircraft carrier.

The Indian defence forces are inducting the next-generation Barak-8 surface-to-air missile systems under three joint DRDO-Isreal Aerospace Industries projects worth over Rs 30000 crore.

India has earlier bought Israeli Phalcon AWACS and Heron, Searcher-II and Harop drones to Barak anti-missile defence systems and Spyder quick-reaction anti-aircraft missile systems.

Israel has emerged as India’s largest source of supply for arms and ammunition. Up to 41% of Israel’s total arms exports are to India. It is USD 1 billion a year in sales to India.

India has restricted the import of multiple defence systems and subsystems since December 2021. They apply to a range of weapon systems such as corvettes, airborne early warning systems, tank engines, radars, towed artillery guns, short-range surface-to-air missiles, cruise missiles, and offshore patrol vessels.

Earlier partnerships

IAI subsidiary Golan Industries and Taneja Aerospace & Aviation Ltd. (TAAL), India, produce civil and military aircraft crashworthy seats.

Israel’s Shachaf Engineering and India’s Mahindra Telephonics design, develop & manufacture strategic electronic aerospace, marine and automotive applications. Dynamatic Technologies Ltd (DTL), IAI, and Elcom Systems cooperate in the production of Unmanned Aerial Vehicle (UAV) systems.

Indian Navy’s contract with Tata Power Strategic Engineering Division for Portable Diver Detection Sonar (PDDS), involves technology transfer from Israel’s DSIT. A joint venture plant between Indian Punj Lloyd and Israel Weapons Industries (IWI) develops weapons.

Alpha Design Technologies of Bengaluru got a USD 30 million contract with Israel’s Elbit Systems for the Indian Air Force Mi-17 chopper upgrade. India's Hindustan Aeronautics Limited signed a deal with IAI subsidiary Elta Systems for 83 active electronically scanned array (AESA) radars and Electronic Warfare (EW) systems to be fitted onto the Tejas Light Combat Aircraft.

Ashok Leyland collaborates with Elbit Systems to provide High Mobility Vehicles to global OEMs, mounted with artillery guns and systems supplied by Elbit. The Adani group’s military facility in Hyderabad with Elbit Systems, manufactures the Hermes 900 medium-altitude long-endurance UAV, followed by the Hermes 480.

In space, both countries collaborate in Electric Propulsion Systems (EPS) areas for small satellites, atomic clocks and GEO-LEO (Geosynchronous Earth Orbit-Low Earth Orbit) Optical Link. In 2008, India launched an Israeli reconnaissance satellite TecSAR-1 in exchange for an X-band Synthetic Aperture Radar (SAR) installed on India’s RISAT-2.


(Rama Chandran is the former Chief Editor of Indian Daily Janmabhumi, News Editor, of The Week and Columnist for China-India Dialogue. He has been trained by the Indian Defence as a War Correspondent.)



© Ramachandran

Sunday 27 August 2023

വാമനൻ, പ്രപഞ്ചപുരുഷൻ

പ്രാഗ് മാർക്സിസം തുലഞ്ഞ കഥ 

പരശുരാമൻ കേരളം സൃഷ്ടിച്ചില്ല, മഹാബലി കേരളം മാത്രമായി ഭരിച്ചതുമില്ല. പക്ഷെ, പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന്, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ'നാരായണീയ'ത്തിൽ പറയുന്നു:

उत्सार्योद्धृतकेरलो भृगुपते । 36:1

(കേരളം സൃഷ്ടിച്ച ഭൃഗുപതി)
മഹാബലി കേരളം മാത്രമല്ല ഭരിച്ചതെന്ന്, 'നാരായണീയ'ത്തിൽ, മഹാബലി തന്നെ പറയുന്നു. നാരായണീയം 31:3:

विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं।
(വാമനനോട് ചോദ്യം: അങ്ങെന്താണ് ബാലിശമായി മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത്? ഞാൻ ലോകം മുഴുവൻ ഭരിക്കുന്നവനല്ലേ?)

ഇങ്ങനെ ചില നമ്പൂതിരിമാർ സൃഷ്‌ടിച്ച മിത്തിനെയാണ്, 'പ്രാചീനകേരള'ത്തിൽ, ചട്ടമ്പി സ്വാമികൾ ചോദ്യം ചെയ്തത്.

ഇനി, ഭൃഗു കച്ഛo എന്നു വച്ചാൽ, കേരളമല്ല, നർമ്മദാ തീരത്തെ രാജ്യമാണ്. അവിടെയാണ്, മഹാബലിയുടെ "ത്യാഗ"വും വാമനൻ്റെ "അനുഗ്രഹ"വും നടക്കുന്നത്. ഭാഗവതം, 8:18.21:

तं नर्मदायास्तट उत्तरे बलेर्य
ऋत्विजस्ते भृगुकच्छसंज्ञके।
प्रवर्तयन्तो भृगवः क्रतूत्तमं
व्यचक्षतारादुदितं यथा रविम् ॥
(നർമ്മദയുടെ ഉത്തരതീരത്തെ ഭൃഗുദേശത്ത്, പരശുരാമൻ്റെ പരികർമ്മികളെല്ലാം അശ്വമേധം നടത്തുമ്പോൾ, അദ്ദേഹം (വിഷ്ണു) സൂര്യതേജസ്സു പോലെ ശോഭിച്ചു.)

വാമനൻ, റാണി കി വാവ്, ഗുജറാത്ത് 

അപ്പോൾ, വാമനാവതാരം കേരളത്തിൽ ആയിരുന്നില്ല. നർമ്മദാതീരത്തു നിന്ന് കേരളത്തിലേക്ക് കുടിയേറിയവർ അവരുടെ രാജാവ് സുതലത്തിൽ നിന്ന് മടങ്ങുന്നതും വാമനകഥയും ഇങ്ങോട്ട് കൊണ്ടുവന്നതാകണം. അവിടെയാണ്, 'വാമനസൂക്ത'ത്തിൻ്റെ പ്രസക്തി. വാമനസൂക്തം, ഋഗ്വേദ ഐതരേയബ്രാഹ്മണം, 1:164:

Yagnesa yagna purushachyutha theerthapada,
Theerthasrava sravana mangala namadheya,
Aapanna loka vrjinopasamodhayadhya,
Sam na krudheesa bhagawannasi dheena nadha. 1

Viswaya viswabhavana sthithi samyamaya,
Swairam graheetha puru shakthi gunaya bhoomne,
Swasthaya saswad upa braamhitha punya bhodham,
Vyapadhithathma thamase haraye namasthe. 2

Aayu param vapurabheeshtamathulya lakshmeer,
Dhyobhoorasa sakala yoga gunasthrivarga,
Jnanam cha kevalamanantha, bhavathi thushta,
Thwatho nrunaam kimu swapatna jayadhirasi. 3

ഈ സൂക്തത്തിൽ, മഹാബലി വരുന്നില്ല. "ദൈന്യം അകറ്റുന്ന വിഷ്ണു, ഐശ്വര്യം പകരൂ" എന്ന പ്രോലിറ്റേറിയൻ സ്തോത്രം എന്ന് പറയാം. 'നാരദപുരാണ'ത്തിൽ വാമനസ്‌തോത്രം വേറെയുണ്ട്.

'വാമനസൂക്ത'ത്തിൻ്റെ ആന്തരാർത്ഥം, ആചാര്യ നരേന്ദ്രഭൂഷൻ്റെ ശിഷ്യൻ പ്രശാന്ത് ആര്യ ഇങ്ങനെ വിശദീകരിക്കുന്നു:

"ഋഗ്വേദത്തിലെ വാമനസൂക്ത'ത്തിൽ ഓണ രഹസ്യം ഒളിഞ്ഞിരിക്കുന്നു. മഹാബലിക്ക് നീണ്ട രാത്രിയെന്നും നീണ്ട തപസ്സെന്നും അർത്ഥം. രാത്രിയെ വമനം ചെയ്യുന്നവൻ, വാമനൻ. വാമനൻ, ഉദയ സൂര്യനാണ്. ജനിച്ചപ്പോൾ വടു ആയിരുന്നു, ബാല ബ്രഹ്മചാരി. അദിതിയുടെ മകൻ. "ദോ അവ ഖണ്ഡ നേ" എന്ന ധാതുവിൽ നിന്നാണ് അദിതി ശബ്ദനിഷ്പത്തി. രണ്ടല്ലാത്തത് എന്നർത്ഥം.

അദിതിയുടെ മകൻ ആദിത്യനെന്ന് പുരാണങ്ങൾ. വാമനൻ ഉദയ സൂര്യനാണെന്ന് തെളിയിക്കാൻ ഇതിനെക്കാൾ പ്രമാണം വേണ്ട. സൂര്യൻ ഉദിക്കുന്നതും ഭൂമിയിൽ പ്രകാശം പതിക്കുന്നു. ഒരടി ഉദയം മുതൽ മധ്യാഹ്നം വരെയും രണ്ടാമത്തെ അടി സായം സന്ധ്യ വരെയുമായി സങ്കല്പിച്ചിരിക്കുന്നു. അടുത്ത അടി വയ്ക്കുമ്പോൾ സൂര്യൻ ഉദിച്ച ഭൂഭാഗത്ത് ഇരുട്ടു പരക്കുന്നു. അതായത്, സൂര്യൻ ഉദിച്ച പ്രദേശം രാത്രിയാകുന്നു. ഭൂമിയിൽ, സൂര്യ പ്രകാശം പതിക്കുന്നതിന് നേരെ എതിർ വശത്ത്, ഇരുട്ടു പരന്നിരിക്കുന്ന പ്രദേശം പാതാലം, പാതാളം അല്ല. ഭാരതത്തിൽ പകലായിരിക്കുമ്പോൾ, എതിർ ദിശയിൽ വരുന്ന ഭാഗത്ത് രാത്രി. അത്, അമേരിക്ക ആകാം. അതിന്, പഴയ പേര് പാതാലം. ഭൂമിയുടെ കറക്കവും സൂര്യപ്രകാശ പതനവും കഥാരൂപത്തിൽ വർണിച്ചപ്പോൾ, മിത്തുകൾ ഉണ്ടായി. അവയിൽ നിന്ന് സമ്പ്രദായങ്ങളും ക്ഷേത്രങ്ങളും ആവിർഭവിച്ചു."

അമേരിക്കയിൽ കുറെ ഇരുട്ടുണ്ട് എന്നത്, വാസ്തവമാണ്. ലാൽ ബഹാദൂർ ശാസ്ത്രിയെയും ഹോമി ഭാഭയെയും വെറും ഒരു മാസത്തെ ഇടവേളയിൽ സി ഐ എ കൊന്നില്ലായിരുന്നുവെങ്കിൽ, അന്നേ നമുക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു.

പ്രശാന്ത് പറയുന്നതിൽ കഴമ്പുണ്ട്. 'ഋഗ്വേദ'ത്തിലെ 'പുരുഷസൂക്ത'ത്തിൽ, വാമനനെ വിവരിക്കുന്നു:

Tripādūrdhva udaitpuruṣaḥ pādo'syehābhavātpunaḥ,
tato viśvaṅ vyakrāmatsāśanānaśane abhi.
tasmādvirāḍajāyata virājo adhipūruṣaḥ,
sa jāto atyaricyata paścādbhūmimatho puraḥ.

That Three-footed (Immortal) Purusha stood above transcending (all things), and His one foot was this (world of becoming). Then He pervaded (everything) universally, the conscious and the unconscious. From That (Supreme Being) did the Cosmic Body (Virat) originate, and in this Cosmic Body did the Omnipresent Intelligence manifest itself. Having manifested Himself, He appeared as all diversity, and then as this earth and this body.

(ആ ത്രിമാനപുരുഷൻ എല്ലാത്തിനും മേൽ നിന്നു. ഒരു കാൽ ഈ ഭൂമി. പിന്നെ, അവൻ പ്രപഞ്ചമാകെ, ബോധത്തിലും അബോധത്തിലും വ്യാപിച്ചു. ആ പരമപുരുഷനിൽ നിന്ന് വിരാട് രൂപവും അതിൽ നിന്ന് സർവവ്യാപിയായ ബോധവും ഉണ്ടായി. സ്വയം സാക്ഷാൽക്കരിച്ച അവൻ, നാനാത്വമായി പ്രത്യക്ഷമായി. പിന്നെ, ഭൂമിയും ശരീരവുമായി.)

പുരാണങ്ങളിൽ, അസുരൻ, രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്, കപടമതേതരവാദികളെയാണ്. മഹാബലി, അസുരനാണ്. അപ്പോൾ, ബലിക്ക് മേൽ വാമനൻ നേടുന്ന വിജയം, പ്രാഗ് മാർക്സിസത്തിന് മേൽ, ഹിന്ദുമതം നേടുന്ന വിജയം കൂടിയാണ്.

തിരുപ്പതി വാമനൻ 

വെങ്കിടാചലപതി പ്രതിഷ്ഠ വാമനനാണ് എന്നറിയാതെയാണ്, ഇതുവരെയും തിരുപ്പതിയിൽ പോയിട്ടുള്ളത്. വാമനനാണ് എന്നറിഞ്ഞതു കൊണ്ടുള്ള ഗുണം, അവിടെ ഒരു മലയാളി മണം ഇനി അനുഭവപ്പെടും എന്നതാണ്. ശബരിമല തന്ത്രിമാരായ താഴമൺ മഠക്കാർ ആന്ധ്രയിൽ വേരുള്ളവരായി പറഞ്ഞു കേൾക്കാറുണ്ട്. ടി വി യിൽ വരുന്ന ചെക്കൻ്റെ പേര്, രാഹുല് ഈശ്വരര് എന്ന് നീട്ടിയെടുത്താൽ പൂർണ്ണത വരും.

എൻ്റെ വീട്ടിൽ ആകെയുണ്ടായിരുന്ന ദൈവചിത്രം വെങ്കിടാചലപതിയുടേതാണ്. നെറ്റി മുതൽ മൂക്ക് വരെ കണ്ണടച്ച് കുറി തൊട്ടിരിക്കുന്ന ചിത്രം, അത്ര പരിചിതമായിരുന്നില്ല. അധികം കണ്ടിരുന്നില്ല. അമ്മ ഒരമ്പലത്തിലും പോയിരുന്നില്ല. ദൈവങ്ങളെപ്പറ്റി പറയാൻ വലിയ ജ്ഞാനവും ഉണ്ടായിരുന്നില്ല. പക്ഷെ, മതേതര സാഹിത്യം മുഴുവൻ വായിക്കും. ടി കെ രാമകൃഷ്ണനാണ് വോട്ട് ചെയ്തിരുന്നത്. വെങ്കിടി ചിത്രം, കൈമാറിക്കിട്ടിയതാകാനാണ് സാധ്യത. നിത്യജീവിതത്തിൽ എനിക്ക് പരിചയമുള്ള വെങ്കിടിയും മാർക്സിസ്റ്റ് ആയിരുന്നു -വെങ്കിടേഷ് രാമകൃഷ്ണൻ.

സംഘസാഹിത്യ കാലത്ത് ഇന്നത്തെ കേരളം, ചേരളം ആയിരുന്നു; അക്കാലത്ത് വെങ്കടേശനെ, 'നെടിയോൻ' എന്നാണ് വിളിച്ചിരുന്നതെന്ന് ശ്രീകല ചിങ്ങോലി, "ഓണം പൗരാണിക ശാസനങ്ങളിൽ" എന്ന ഒന്നാന്തരം ലേഖനത്തിൽ എഴുതുന്നു (കേസരി ഓണപ്പതിപ്പ്). നമ്മാൾവാർ എഴുതിയ 'തിരുവായ്മൊഴി'യിൽ അതുണ്ട്. വെങ്കടേശ ജയന്തിയാണ് ഓണമെന്ന് 'തിരുവായ്മൊഴി' വ്യക്തമാക്കുന്നു. (തിരുവനന്തപുരത്തെ പത്മനാഭനെയും നമ്മാൾവാർ പരാമർശിക്കുന്നുണ്ട്. തിരുവായ്‌മൊഴി, 10.2.3).

നാം മധുരയ്ക്ക് കീഴിലാണ് ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്, തിരുവഞ്ചിക്കുളം ക്ഷേത്രവും ബന്ധപ്പെട്ട ഐതിഹ്യങ്ങളും. ഉടലോടെ ഒരു നായനാർ ക്ഷേത്രത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് പോകുന്നുണ്ട്. അവസാനത്തെ ചാക്യാർ, ആടയാഭരണങ്ങൾ അവിടത്തെ മണ്ഡപത്തിൽ വച്ചിട്ടു പോകും എന്ന് വേണുജിയുടെ ഒരു പുസ്തകത്തിൽ വായിച്ചതിൽ പിന്നെ, കൊടുങ്ങല്ലൂർക്ക് പോകുമ്പോഴൊക്കെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെല്ലും. ഈ കഥ, 'ചിലപ്പതികാരം' എന്ന കഥയിൽ ഞാൻ എടുത്തിട്ടുണ്ട്.

ഹാളേബീട് ക്ഷേത്രത്തിലെ വാമനൻ 

നൂറ്റാണ്ട് യുദ്ധത്തിൽ തിരുവഞ്ചിക്കുളം തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയത് ഭോഷ്കാണെന്നും അത് ശരിയെങ്കിൽ, തിരുവഞ്ചിക്കുളം ക്ഷേത്രം കേടു കൂടാതിരിക്കുന്നത് എങ്ങനെയെന്നും പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിൽ ചോദിച്ചത് വായിച്ചപ്പോൾ, ബാലകൃഷ്ണനോട് ആദരവ് കൂടി.
സംഘകാല കവി മാങ്കുടി മരുതനാർ, 'മതുരൈക്കാഞ്ചി' (തമിഴിൽ 'ധ' എന്ന അക്ഷരമില്ല, ശ്രീകല കൃത്യമായാണ് എഴുതിയിരിക്കുന്നത്) യിൽ,

കണൻകൊൾ അവുണർക്കടന്ത
പൊലന്താർ മായോന്മയ ഓണനന്നാൾ
 
എന്ന് എഴുതിയിരിക്കുന്നു. വിഷ്ണു (മായോൻ) അവതരിച്ച നല്ല നാൾ, ഓണം.
അവുണർ എന്നാൽ, രാക്ഷസന്മാർ.

മതുരൈക്കാഞ്ചി 590-591:
கணம் கொள் அவுணர்க் கடந்த பொலந் தார்
மாயோன் மேய ஓண நன்னாள்
(അർത്ഥം: கூட்டமான அவுணரை வெற்றிகொண்ட அழகிய மாலையை அணிந்த திருமாலுக்குரிய திருவோண நன்னாள்.)

അർത്ഥം മലയാളത്തിൽ : കൂട്ടമായി വന്ന രാക്ഷസരെ നിഗ്രഹിച്ച, സുന്ദരമായ മാല അണിഞ്ഞ വൈകുണ്ഠനാഥൻ ഓണനാളിൽ ജനിച്ചു.

എ ഡി 861 ലെ കോട്ടയം -ചങ്ങനാശ്ശേരി റൂട്ടിലെ വാഴപ്പള്ളി തിരുവാറ്റായ വിഷ്ണുക്ഷേത്രത്തിന് കിട്ടിയ ചെപ്പേട് ഓണം സംബന്ധിച്ച ആദ്യ ലിഖിത ശാസനം. ചേന്നൻ ശങ്കരൻ, ക്ഷേത്രത്തിന് ഓണമൂട്ട് നടത്താൻ ഭൂമി കൊടുത്തതാണ്, സംഭവം. പന്ത്രണ്ടാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിൽ, മുഞ്ഞനാട്ടിലെ പാടം, ഓണച്ചെലവിന് നൽകുന്നതായി പറയുന്നു. എ ഡി 1004 ലെ തൃക്കാക്കര ശാസനം, തിരുവോണ നാളുകളിൽ ചെയ്യേണ്ട കാര്യങ്ങളാണ്. ചേരകാലത്തെ ഇരിങ്ങാലക്കുട താഴേക്കാട് രേഖയിൽ, ഓണമുണ്ട്.

അതായത്, സഹസ്രാബ്ദങ്ങളായി വലിയ ഒരു ഭൂപ്രദേശത്ത് ഓണം ആഘോഷിച്ചു വരുന്നു.

ചേരമൊക്കെ വിട്ട കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് കൊല്ലവർഷം 825 ൽ (1649) ആണെന്ന് ശ്രീകല എഴുതുന്നു. ആ വർഷത്തിലും കേരളമില്ല; തിരുവിതാംകൂറിൽ, അല്ല, വേണാട്ടിൽ, പ്രഖ്യാപിച്ച വർഷമായിരിക്കും. കൊച്ചിയിൽ, കൂനൻകുരിശ് സത്യം നടന്ന കൊല്ലമാണ്. ഷാജഹാൻ ആയിരുന്നു, കേന്ദ്രത്തിൽ. ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധമായിരുന്നു. ലൂയി പതിനാലാമൻ, ഞാനാണ് രാജ്യം എന്ന് പറഞ്ഞിരുന്നു.

അങ്ങനെ, ഓണത്തെപ്പറ്റി ശരിയായ ചിത്രം തെളിഞ്ഞു വരുന്നത്, കെ ഇ എൻ കുഞ്ഞഹമ്മദിന് നല്ലതല്ല. ഓണത്തിന് കാളൻ മാത്രം പോരാ, കാളയിറച്ചിയും വേണമെന്ന് ഒരു കപടമതേതര ആഖ്യാനം കൊണ്ടു വന്നത്, ഇഷ്ടനാണ്. എന്നാൽ, ചരിത്രത്തിൽ ഇതുവരെ കാള മുക്രയിട്ടിട്ടില്ല.


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...