Tuesday 24 September 2019

കുഞ്ചൻ നമ്പ്യാർ തൃപ്പൂണിത്തുറയിൽ

വന്നത് ഇട്ടിയമ്മൻ ചാക്യാർക്കൊപ്പം

ൻറെ നാടായ തൃപ്പൂണിത്തുറയിൽ കുഞ്ചൻ നമ്പ്യാർ എത്തിയ കഥ അറിഞ്ഞപ്പോൾ,കവിതയിൽ അല്ലാതെ വലിയൊരു പ്രാവീണ്യം കൂടി അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമായി.അത് 'പറക്കും കൂത്ത്'എന്ന പ്രാചീന കൂടിയാട്ട ഖണ്ഡത്തിൽ മറ്റൊരാൾക്കും അന്ന് കേരളത്തിൽ ഇല്ലാതിരുന്ന വിരുതാണ്‌.'പറക്കും കൂത്തി'ൽ നായകനായ അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാർക്കൊപ്പം നമ്പ്യാർ തൃപ്പൂണിത്തുറയിൽ 1745 ൽ നടത്തിയത്,ചരിത്രത്തിലെ അവസാനത്തെ 'പറക്കും കൂത്ത്'ആയിരുന്നു.

എന്താണ് പറക്കും കൂത്ത്?

അത്  കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ മലയ ശിഖരത്തിലേക്ക് കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം. ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്ന് ഒടുവിൽ അരങ്ങേറിയത്  കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 മെയ് ആദ്യവാരം .അന്ന് നക്ഷത്രം രേവതി.
കുഞ്ചൻ നമ്പ്യാരുടെ മിഴാവ് ,അമ്പലപ്പുഴ 
'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കും കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,കൊക്ക്,ചിറക്,വാല് എന്നിങ്ങനെ 64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,യഥാവസരം അയയ്ക്കുകയും മുറുക്കുകയും ചെയ്യും.ഗരുഡൻ പറന്നു വരുന്നത് കണക്കെ ചാക്യാരെ തട്ടിൽ നിന്ന് താഴേക്ക് എത്തിച്ച്,കൊക്ക് പൊളിപ്പിച്ച് ആളെയെടുപ്പിച്ച് മുകളിലേക്ക് കൊണ്ട് വരും.ചരടുകൾ യഥാ സ്ഥാനത്ത് കെട്ടുന്നതും വേണ്ടവണ്ണം പിടിച്ചു പറപ്പിക്കുന്നതും വിരുത് വേണ്ട കലയാണ്.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.
ഇത് നേർച്ചയായി നടത്തുമ്പോൾ,നേർന്നയാൾ നായകനായി കിടക്കും.
തൃപ്പൂണിത്തുറ രാജ കുടുംബത്തിലെ പുരുഷന്മാർക്ക് പൂർണത്രയീശ ക്ഷേത്രത്തിൽ ഇടനാഴി വിട്ട് അകത്തേക്ക് കടക്കാൻ ആവില്ല.പറക്കo കൂത്ത് നടക്കുന്ന ദിവസം,അരിയിട്ട് പാട്ട് കഴിച്ചാൽ,ജീവിച്ചിരിക്കുന്നവരും ഗർഭസ്ഥരായവരുമായ പുരുഷന്മാർക്ക് ആയുഷ്‌കാലം സോപാനത്തിൽ കയറി തൊഴാം.ആ ദിവസം രാജാവിന് പണ്ട് പെരുമാക്കന്മാർ ധരിച്ചിരുന്ന കിരീടവും ഉടവാളും ധരിക്കാം.

പറക്കും കൂത്ത് നടന്നിരുന്ന സ്ഥലമാണ്,കണ്ണൂരിലെ കൂത്ത് പറമ്പ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നിൽക്കുന്ന സ്ഥലം കൂത്ത് പറമ്പായിരുന്നു.തൃപ്പൂണിത്തുറയിലെ കൂത്തു പറമ്പ് എനിക്കറിയില്ല.പൂർണത്രയീശ ക്ഷേത്രത്തിനകത്ത് വേണ്ട സ്ഥലമുണ്ട്.ക്ഷേത്രത്തിൽ നിന്ന് അകലെയല്ലാതെയുള്ള ക്രിക്കറ്റ് മൈതാനം മാത്രമാണ്,അടുത്തൊരു വലിയ പറമ്പ്.

ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ചാക്യാർ ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.

അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് തിരുവിതാംകൂറിലെ മൂഴിക്കുളത്ത് എത്തിയത് ഒരു പലായന കഥയാണ്.വള്ളുവനാട് രാജാവ് ഒരു നമ്പൂതിരിയുമായി വലിയ ശണ്ഠ കൂടി ക്ഷുഭിതനായി,നമ്പൂതിരിയെ ക്ഷേത്ര ഊട്ടുപുരയിലെ അടുപ്പിൽ ചുട്ടു കൊന്നു -ഡൽഹി തന്തൂരി അടുപ്പിൽ കോൺഗ്രസ് നേതാവ് കാമുകിയെ കൊന്നതിന് മുൻപ് ചരിത്രമുണ്ട് എന്നർത്ഥം.ഇത് അതീവ രഹസ്യമായിരുന്നു.ഒരു കൂത്തിനിടയിൽ കൊപ്പം അമ്മന്നൂർ ചാക്യാർ സംഭവം വളഞ്ഞ വഴിയിൽ പുറത്തു വിട്ടു.ചാക്യാരെ പിടിച്ച് ഹാജരാക്കാൻ രാജാവ് ഉത്തരവിട്ടു.വിവരമറിഞ്ഞ ചാക്യാർ കുടുംബം തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു.

മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 )  ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.കുഞ്ഞായിരുന്നപ്പോൾ,അച്ഛൻ നമ്പൂതിരി ഓത്ത് ചൊല്ലി നമസ്കരിക്കുമ്പോൾ,''അമ്മന്നൂരിട്ടിയമ്മ നാടായ് വരേണം' എന്ന് ജപിച്ചിരുന്നു.ഇട്ടിയമ്മൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ ശാസ്ത്ര പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.
നമ്പ്യാരുടെ കലക്കത്ത് വീട് 
പറക്കും കൂത്ത് പിന്നെ അരങ്ങേറാത്തതിന് ഒരു കാരണം 1748 ൽ കുഞ്ചൻ നമ്പ്യാർ,മാർത്താണ്ഡവർമ്മയുടെ സദസ്സിൽ അംഗമായി എന്നതാകാം.കൂത്തിന് മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിപ്പോയതിന് ചാക്യാർ പരിഹസിച്ചപ്പോൾ,മറുപടിയായി നമ്പ്യാർ ഓട്ടൻ തുള്ളൽ ആവിഷ്‌കരിച്ചു എന്നാണ് വിശ്വാസം.ആ ചാക്യാർ ഇട്ടിയമ്മൻ ആയിരിക്കുമോ ?
അതിന് ശേഷം ധർമ്മരാജാവിന്റെ സദസ്സിലും ഉണ്ടായിരുന്നു.ചാക്യാർ പരിഹസിച്ചതോടെ നമ്പ്യാർ പിന്മാറി എന്നതാകും നല്ല നിഗമനം.ഒരു പരിഹാസം ഒരു കലയുടെ മരണമായി.

1705 മെയ് അഞ്ചിന് നമ്പ്യാർ പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്ത് കിടങ്ങന്നൂർ കല്ലമ്പള്ളി നമ്പുതിരിക്കും ഒരു നമ്പ്യാർക്കും ജനിച്ചു എന്നാണ് നിഗമനം.ബാല്യം കുടമാളൂരും യൗവനം അമ്പലപ്പുഴയും.മാത്തൂർ പണിക്കർ,ദ്രോണബല്ലി നായ്ക്കർ,നന്നിക്കോട് ഉണ്ണിരവി കുറുപ്പ് എന്നിവരിൽ നിന്ന് കളരിയും സംസ്‌കൃതവും പഠിച്ചു.ധർമ്മ രാജാവിൻറെ സദസിൽ കുഞ്ചൻ നമ്പ്യാർക്കൊപ്പം ഉണ്ടായിരുന്നവർ:കോഴിക്കോട് മനോരമ തമ്പുരാട്ടി,പുതിയിക്കൽ തമ്പാൻ,മാണ്ഡവപള്ളി ഇട്ടി രാരിശ്ശ മേനോൻ,സദാശിവ ദീക്ഷിതർ,കല്യാണ സുബ്രമണ്യ കവി,പന്തളം സുബ്രമണ്യ ശാസ്ത്രി,ഇടവെട്ടിക്കാട്ട് നമ്പൂതിരി,നീലകണ്ഠ ദീക്ഷിതർ,രാമേശ്വരം യാത്ര തുള്ളൽ എഴുതിയ ഏറ്റുമാനൂർ മാരാർ,'ചാതക സന്ദേശം'എഴുതിയ നമ്പൂതിരി.1782 മേയിൽ മരിച്ച അമ്മയുടെ ചിതാ ഭസ്‌മ നിമജ്ജനത്തിന് 1784 നവംബറിൽ ധർമ്മരാജ രാമവർമ്മ നടത്തിയ യാത്രയാണ്,ഏറ്റുമാനൂർ മാരാർ തുള്ളൽ ആക്കിയത്.

ക്ഷേത്രങ്ങളിൽ നിന്ന്  നൽകുന്ന കൃഷി സ്ഥലം പാട്ടത്തിന് കൊടുത്ത് ജീവിച്ചവരാണ് ചാക്യാർമാർ.സ്ഥലം നൽകിയത്,ക്ഷേത്രത്തിൽ കൂത്തും കൂടിയാട്ടവും നടത്താനാണ്.കൊടുത്ത സ്ഥലത്തിന് 'കൂത്ത് വിരുത്തി'എന്നായിരുന്നു പേർ.കലയില്ലെങ്കിൽ സ്ഥലം തിരിച്ചെടുക്കും.ഇത് തന്നെ മിഴാവ് കൊട്ടുന്ന നമ്പ്യാരുടെയും കഥ.

കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം,അദ്ദേഹത്തിൻറെ  സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത്. -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:

"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.

ഭ്രഷ്‌ടും ചാക്യാരുമായി ജന്മബന്ധം തന്നെയുണ്ട്.18 വയസ്സ് വരെ നമ്പൂതിരിയായിരുന്ന ആളാണ് 'അവസാനത്തെ സ്മാർത്ത വിചാരം' എഴുതിയ എ എം എൻ ചാക്യാർ;കേരളസർവകലാശാല റജിസ്ട്രാർ ആയിരുന്ന അദ്ദേഹം പിതാവിന് 1918 ലെ സ്മാർത്ത വിചാരത്തിൽ ഭ്രഷ്ടുണ്ടായപ്പോൾ സമുദായത്തിൽ നിന്ന് പുറത്തായി.മുതുകുളങ്ങര ക്ഷേത്രത്തിൽ കൂത്ത് അരങ്ങേറ്റം നടത്തി.28 വയസ്സ് വരെ നമ്പൂതിരി ആയിരുന്നയാളാണ്,കുട്ടഞ്ചേരി മൂത്ത ചാക്യാർ.അദ്ദേഹത്തിൻറെ അമ്മയ്ക്കാണ് അടുക്കള ദോഷം ഉണ്ടായത്.ദോഷം ഉണ്ടാക്കിയ നമ്പൂതിരിക്ക് മുന്നിൽ,വടക്കുന്നാഥ ക്ഷേത്ര കൂത്തമ്പലത്തിൽ ചാക്യാർക്ക് കൂത്ത് ചൊല്ലേണ്ടി വന്നു.

പൈങ്കുളം രാമചാക്യാരാണ് കൂത്തിനെ  ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.

സർദാർ കെ എം പണിക്കർ 1956 ൽ ആദ്യ സാഹിത്യ അക്കാദമി പ്രസിഡൻറ് ആയപ്പോൾ,അക്കാദമിയിൽ നടത്തിയ കൂടിയാട്ടത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് പോയി,ക്ഷേത്ര മതിൽക്കകത്തു നിന്ന് അത് പുറത്തേക്ക് കൊണ്ട് പോയി,തിരിച്ചെത്തിയപ്പോൾ നടത്തിയ ശുദ്ധി പുണ്യാഹത്തിന് തുക അക്കാദമി മുൻ‌കൂർ കെട്ടി വച്ചു.

ഇരിങ്ങാലക്കുട കൂത്തമ്പലത്തിൽ അമ്മന്നൂർ ചാക്യാന്മാർക്ക് മാത്രമേ അഭിനയ അനുവാദമുള്ളൂ;ഇരിങ്ങാലക്കുട,തൃശൂർ ഗുരുകുലങ്ങളിൽ മറ്റ് സമുദായക്കാർക്ക് ഇപ്പോഴും പ്രവേശനം ഉണ്ടെന്ന് തോന്നുന്നില്ല.മധു എന്നൊരു വിദ്യാർത്ഥി കൂടിയാട്ട പഠനം അയിത്തം കാരണം ഉപേക്ഷിച്ചതായി വായിച്ചത് ഓർക്കുന്നു.മൂഴിക്കുളം,കിടങ്ങൂർ കൂത്തമ്പലങ്ങളിലും തഥൈവ.ഇത്തരം അയിത്തങ്ങൾ നിലനിൽക്കെയാണ്,വലിയ ക്ഷേത്രങ്ങളിൽ ആചാരങ്ങൾ മാറ്റാൻ തുനിയുന്നത്.'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന് ചോദിച്ചത്,കുഞ്ചൻ നമ്പ്യാരാണ്.

2 comments:

  1. നമസ്കാരം സാർ ,സാറിന്റെ ചിലപ്പതികാരം എന്ന കഥ എവിടെ കിട്ടും ?എന്റെ ഗവേഷണ വിഷയവുമായി ബന്ധം തോന്നി ..ദയവായി അറിയിക്കുമല്ലോ

    ReplyDelete
    Replies
    1. DC books-my story collection VALTHALAYILE CHANDRAN

      Delete

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...