Sunday 10 November 2019

ആയാസ് ഖാൻ:ടിപ്പുവിനെ വിറപ്പിച്ച നായർ 

ഹിന്ദു വംശഹത്യയ്ക്ക് ടിപ്പു ഉത്തരവിട്ടു 

വെള്ളുവക്കമ്മാരൻ നമ്പ്യാർ ( 1713 -1799 ) ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത കഥയ്ക്ക് ഇന്ത്യയിൽ സമാനതകളില്ല.1970 കളിലെ ഗൾഫ് കുടിയേറ്റം വഴി കച്ചവട സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത മലയാളികളുണ്ട്‌.പതിനെട്ടാം നൂറ്റാണ്ടിൽ ഒരു പ്രവിശ്യ തന്നെ സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ ഖജനാവ്  അന്ന് 12 മില്യൺ പൗണ്ട് ( ഇന്നത്തെ 110 കോടി രൂപ ) മൂല്യമുള്ളതായിരുന്നു.അദ്ദേഹം ഹൈദരാലിയുടെ സൈന്യാധിപനും ഗവർണറും ആയിരുന്നു.ഇതെല്ലാം മതം മാറി നമ്പ്യാർ ആയാസ് ഖാൻ ആയ ശേഷമാണ് ഉണ്ടായത്.ഒടുവിൽ ബ്രിട്ടീഷുകാർ എല്ലാം കൈവശപ്പെടുത്തി,അനാഥനായി മരിച്ചു.മുംബൈ മസഗോണിൽ മരിക്കുമ്പോൾ 4000 രൂപ പെൻഷൻ ഉണ്ടായിരുന്നു.

ചാലിൽ വെള്ളുവ എന്ന മാടമ്പി കുടുംബത്തിൽ ആയിരുന്നു,ജനനം.പള്ളിയത്ത് കണ്ണനും കല്യാണിയും മാതാ പിതാക്കൾ.തൻറെ കുടിയാന്മാരോട് മാത്രം ദയ കാട്ടിയ ക്രൂരനായ അധികാരി രൈരു നമ്പ്യാരുടെ മകളായിരുന്നു കല്യാണി.കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ എടക്കാടിനടുത്ത് ഇന്ദേരി അഥവാ ഇന്ദ്രഗിരിയിൽ ആയിരുന്നു,വെള്ളുവ -ഇന്ദ്രഗിരിയിൽ കിഴക്കു നിന്ന് തെക്കുകിഴക്കായി കിടന്ന പ്രദേശത്തിനും അതേ പേരായിരുന്നു.കുടുംബത്തിന് രണ്ടു ശാഖകൾ:ചാലാട്,കല്യാട്ട്.കമ്മാരന് രണ്ടു സഹോദരിമാർ -ഒരാളെ ചാലാട്ടും മറ്റെയാളെ കല്യാട്ടും വിവാഹം ചെയ്ത് അയച്ചു.കല്യാട്ടിന് കുറ്റിക്കാട്ടൂരിൽ ഒരു ശാഖ പിന്നെയുണ്ടായി.രൈരു നമ്പ്യാർ ചാലാട് നിന്നായിരുന്നു.
ആയാസ് ഖാൻ 
എം ആർ കെ സി എന്ന സി ( ചെങ്കളത്ത് ) കുഞ്ഞിരാമ മേനോൻ 'വെള്ളുവക്കമ്മാരൻ' എന്ന നോവൽ എഴുതി. കമ്മു എന്ന് വിളിപ്പേരുള്ള കമ്മാരന് ദീർഘായുസ്സും നിരവധി ശത്രുക്കളും ജാതകത്തിൽ പ്രവചിച്ചു.വിദേശ വാസം,ഉന്നത പദവി,ധാരാളം സമ്പത്ത്,സുന്ദരിയായ ഭാര്യ.സന്താന ഭാഗ്യമില്ല.വാർധക്യത്തിൽ സന്യാസി.

അമരകോശം പഠിച്ച ശേഷം പത്തു വയസിൽകമ്മുവിനെ കളരിക്ക് അയച്ചു.കമ്മുവിന് 18 വയസുള്ളപ്പോൾ രൈരു നമ്പ്യാർക്ക് ഭ്രാന്തായി.കല്യാണിയുടെ മരണവും രണ്ടാം ഭാര്യയുടെ ആത്മഹത്യയും ആയിരുന്നു,കാരണം.നികുതി പിരിച്ചിരുന്ന കാര്യസ്ഥൻ പയ്യൻ കോമൻ നമ്പ്യാർക്ക് ആത്മഹത്യയിൽ പങ്കുള്ളതായി രൈരു സംശയിച്ചു.അവിഹിത ബന്ധമാകണം.ഇതിന് പകരം വീട്ടും വരെ ഇടതു കൈ കൊണ്ടേ ആഹാരം കഴിക്കൂ എന്ന് രൈരു പ്രതിജ്ഞ ചെയ്തു.

ഭാര്യയുടെ ആദ്യ ശ്രാദ്ധം കഴിഞ്ഞ് അടുത്ത നാൾ തൻറെ പിറന്നാൾ വിപുലമായി കൊണ്ടാടാൻ രൈരു തീരുമാനിച്ചു.നാട്ടിലെ ദിവ്യന്മാരെയൊക്കെ ക്ഷണിച്ചു.അടുത്ത ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമത്തിന് ശേഷം പ്രമാണിമാർ സദ്യയ്ക്ക് ഇരുന്നു.ഇലയിൽ വിഭവങ്ങൾ വിളമ്പി കഴിഞ്ഞപ്പോൾ,രൈരു നമ്പ്യാർ എഴുന്നേറ്റ്,കോമർ ഇരിക്കുന്നിടത്തേക്ക് ചെന്നു.അയാളെ എഴുന്നേൽപ്പിച്ച് വയറ്റിൽ ആഞ്ഞു കുത്തി.കോമറുടെ ചോരയിൽ രൈരു വലതു കൈ മുക്കി,തൻറെ ഇലയ്ക്ക് പിന്നിൽ ഇരുന്നു.ചോര കൊണ്ട് ചോറ് കുഴച്ച് ഒരുരുള ഉണ്ടു.എല്ലാവരും സ്തംഭിച്ചു.

കമ്മു തലശ്ശേരി അധികാരി മാവില ചന്തു നമ്പ്യാരെ വിവരം അറിയിച്ചു.കോലത്തിരിയുടെ റവന്യു ഉദ്യോഗസ്ഥനായ ചന്തുവെത്തി രൈരുവിനെ തടവിലാക്കി തലശ്ശേരി മാവിലാൻ കുന്നിലെ വീട്ടിലേക്ക് കൊണ്ടു പോയി.കോലത്തിരി,രൈരുവിൻറെ സ്വത്ത് കണ്ടു കെട്ടി.കോമർ കൊല്ലപ്പെട്ടത് ചാലാട് ആണെന്ന കിംവദന്തി തെറ്റാണെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു.അയാൾ കൊല്ലപ്പെട്ടത് ഇന്ദേരിയിൽ തന്നെ.

വർഷങ്ങൾ കഴിഞ്ഞ് ഗവർണർ ആയ ആയാസ് ഖാൻ തലശ്ശേരിയിൽ സ്വത്ത് വീണ്ടെടുക്കാൻ എത്തിയപ്പോൾ താമസിച്ചത്,മാവിലാൻ കുന്നിലാണ്;ചാലാട് പോയില്ല.1783 സെപ്റ്റംബറിൽ ( കൊല്ലവർഷം 959 കന്നി ) കോലത്തിരി അവിടെപ്പോയി ആയാസ് ഖാനെ കണ്ടു.

രൈരുവിനെ തടവുകാരനായി കൊണ്ട് പോയപ്പോൾ,കമ്മു അനുഗമിച്ചു.മാവിലാൻ കുന്നിലെ വീട്ടിൽ ചന്തുവിൻറെ മകൾ മാധവിയെ കമ്മു കണ്ടു.അവർ പ്രണയത്തിലായി.
ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 
ചന്തുവിൻറെ അമ്മാവൻ കുങ്കൻ നമ്പ്യാരാണ് 1704 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തലശ്ശേരി കോട്ട സ്ഥാപിക്കാനുള്ള അനുമതി നേടിക്കൊടുത്തത്.ഇളയ വടക്കുംകൂറിൽ ( കുഞ്ഞി അമ്പു / ഉദയ വർമ്മ ) സ്വാധീനം ചെലുത്തിയും കോലത്തിരി രാജാവിന് കോഴ കൊടുത്തുമാണ് ഇത് സാധിച്ചത്.പകരം,മാവിലാൻ കുന്ന് കോലത്തിരി,കുങ്കന് കൊടുത്തു.അത് തലശ്ശേരിക്ക് അടുത്തായിരുന്നു.വടക്ക് എടക്കാട് മുതൽ തെക്ക് മയ്യഴിപ്പുഴ വരെ.ഇടഞ്ഞു നിന്ന കുഞ്ഞിരാമ വർമ്മ രാജകുമാരൻ ഇരുവള്ളിനാട്ടിലെ നായർ പട നായകൻ കുറങ്ങോത്ത് നായർക്കൊപ്പം,ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണ്ടകശാല 1708 കാലത്ത് ആക്രമിച്ചിരുന്നു.ഇതിനെപ്പറ്റി കമ്പനി പരാതിപ്പെട്ടപ്പോഴാണ്,ഉദയ വർമ്മ തലശ്ശേരി ഫാക്റ്ററിക്ക് സ്ഥലം കൊടുത്തത്.

ധനിക കർഷകൻ തണ്ടാരപ്പിള്ളി അമ്പു കുറുപ്പിൻറെ ഏക അനന്തരവൾ മാതുവായിരുന്നു,ചന്തുവിൻറെ ഭാര്യ.കുരുമുളക് കച്ചവടത്തിൽ വിശ്വാസ വഞ്ചന ആരോപിച്ച് ചില മാപ്പിള കച്ചവടക്കാർ അമ്പുവിനെ കൊന്നു.മാതുവിനെ ചന്തു അവിടന്ന് രക്ഷിച്ചു കൊണ്ട് വന്നു.ചന്തുവിൻറെ ഉദാരനായ അമ്മാവൻ കല്യാട്ട് കേളു നമ്പ്യാരുടെ വീട്ടിൽ മാതു ജീവിച്ചു.

മാപ്പിളമാർ ഹിന്ദുക്കളെ കൊന്നത്,മാപ്പിള ലഹളക്കാലത്ത് മാത്രമല്ല.വർഗ സമരമല്ല,കച്ചവട ലഹള.

തടവിലായി താമസിയാതെ രൈരു മരിച്ചു.കോമറെ പക വീട്ടാൻ കൊന്നതാണെന്ന് മരണക്കിടക്കയിൽ അയാൾ കമ്മുവിനെ അറിയിച്ചു.ഭ്രാന്ത് അഭിനയം ആയിരുന്നു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ കണ്ടെത്തിയ സൂത്രം.41 ദിവസത്തെ പുലയ്ക്ക് ശേഷം,കമ്മുവിനോട് പട്ടാളത്തിൽ ചേരാൻ കോലത്തിരി ഉത്തരവിട്ടു.നായന്മാർക്ക് പട്ടാളം അന്ന് നിർബന്ധമായിരുന്നു.കമ്മു പട്ടാളത്തിൽ ഉയർന്ന് സൈന്യാധിപൻ ആയി;പട്ടാളക്കാർക്ക് ആദ്യമായി യൂണിഫോം നടപ്പാക്കി.

കോലത്തിരി വാർധക്യത്തിൽ ദുർബലനും രാജ്ഞിയുടെയും മന്ത്രി സുബ്രഹ്മണ്യ അയ്യരുടെയും കൈയിലെ പാവയും ആയിരുന്നു.തെക്കേ ഇളംകൂർ കുഞ്ഞിരാമ വർമ്മ ,വടക്കേ ഇളംകൂർ ഉദയ വർമ്മ രാജകുമാരന്മാർക്കിടയിൽ,രണ്ടാമൻ ദുര മൂത്ത് രാജാവിനെ അട്ടിമറിക്കാൻ തക്കം പാർത്തു.മന്ത്രി അയാൾക്കൊപ്പം ചേർന്നു.കാസർകോട് നീലേശ്വരം ആസ്ഥാനമായ ഇയാൾ,500 പടയാളികളെ എരിപുരം പുഴയിലേക്ക് തോണികളിൽ അയച്ചു -ഇന്നത്തെ പഴയങ്ങാടി പുഴ.വളപട്ടണം കോട്ട പിടിക്കുകയായിരുന്നു,ലക്ഷ്യം.പോരാട്ടത്തിൽ കമ്മു അയാളെ തോൽപിച്ചു.

പ്രാണഭയത്താൽ,ഉദയ വർമ്മ,കർണാടകയിലെ ഇക്കേരി രാജാവുമായി ഉടമ്പടിക്ക് ശ്രമിച്ചു.ഷിമോഗയിലെ സാഗരയിൽ നിന്ന് ആറു കിലോമീറ്റർ ആയിരുന്നു,ഇക്കേരിക്ക്.1560 -1640 ൽ കേലാടി രാജ വംശ ആസ്ഥാനം.കേലാടി അഥവാ കാനറാ രാജാക്കന്മാർക്കിടയിൽ കീർത്തി കേട്ട ശിവപ്പ നായിക്ക് തലസ്ഥാനം അവിടന്ന് ബേദനൂർക്ക് മാറ്റി.ബേദനൂർ എന്നാൽ,മുളകളുടെ നഗരം.1755 ൽ ഇക്കേരി രാജാവ് ഹിരിയ ബാസപ്പ നായിക് മരിച്ചപ്പോൾ,മകൻ സുന്ദര നായിക്കിന് ഒൻപത് വയസ് മാത്രമായിരുന്നു.വീരമ്മ രാജ്ഞി മന്ത്രി ദൊഡ്ഡപ്പയുടെ സഹായത്തോടെ ഭരിച്ചു.അവർ അയാളുടെ ഭാര്യയായി.കുട്ടിയെ ഒരു പ്രമാണിയുടെ വീട്ടിൽ തടവിലാക്കി.കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ച് ദൊഡ്ഡപ്പ ഫലത്തിൽ രാജാവായി.
മധുഗിരി കോട്ട 
പ്രായപൂർത്തി ആയപ്പോൾ സുന്ദര നായിക്ക് ഹൈദരാലിയുമായി ബന്ധപ്പെട്ടു.1763 ൽ ഹൈദരാലിയെത്തി ബേദനൂർ പിടിച്ചത്,കമ്മുവിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി.വീരമ്മയെ പിടികൂടി ഹൈദരാലി മകനൊപ്പം മധുഗിരി കോട്ടയിൽ തടവിലാക്കി.

ബേദനൂർ രാജാവ് സോമശേഖര നായിക്ക് 1732 ജനുവരിയിൽ കോലത്തുനാട് ആക്രമിച്ചു.അന്ന് മുതൽ വിദേശ ശക്തികൾ മലബാറിൽ ഇടപെട്ടു തുടങ്ങി.കണ്ണൂരിലെ ഡച്ച് മേധാവി മാർച്ച് 15 ന് നായിക്ക് സംഘത്തിന് ഭക്ഷ്യ വിതരണം വിച്ഛേദിച്ചു.ബേദനൂർ സേനാധിപൻ ഗോപാലപ്പ,ഡച്ചുകാരുമായി നടത്തിയ ചർച്ച അലസി.കോലത്തിരി കുടുംബത്തിൽ പിളർപ്പുണ്ടാക്കി ഡച്ചുകാർക്കുള്ള പ്രത്യേക അവകാശങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചു.കോലത്തിരി കൂർഗ് രാജാവ് ദൊഡ്ഡവീരപ്പയോട് ഇടപെടാൻ അഭ്യർത്ഥിച്ചു.കോലത്തിരി 18 ലക്ഷം നഷ്ട പരിഹാരം കൊടുത്താൽ പിന്മാറാമെന്ന് സോമശേഖര സമ്മതിച്ചു.

കോലത്തിരി വാക്ക് പാലിക്കാത്തപ്പോൾ,ദൊഡ്ഡവീരപ്പ സ്വന്തം കൈയിൽ നിന്ന് ഒൻപത് ലക്ഷം കൊടുത്തു.ബാക്കിക്ക് സേനാധിപൻ ബോണി മുത്തണ്ണയുടെ നേതൃത്വത്തിൽ 5000 പേരടങ്ങിയ സേനയെ അയച്ചു.വടക്കേ ഇളംകൂർ ഉദയ വർമ്മ തിരിച്ചടിക്കുമെന്ന് അറയ്ക്കൽ അലി രാജ വിവരം നൽകിയപ്പോൾ സേന പിൻവാങ്ങി.ഇളംകുർ,എമ്മൻ,ചാത്തു എന്നീ ദൂതന്മാരെ ഇക്കേരിക്ക് അയച്ചു.രണ്ട് ഉപാധികളിന്മേൽ കോലത്തിരിയെ ആക്രമിക്കാമെന്ന് സോമശേഖര സമ്മതിച്ചു.മൂന്ന് ലക്ഷം വരാഹന് തുല്യമായ 130000 പഗോഡ യുദ്ധച്ചെലവായി നൽകണം.യുദ്ധം കഴിഞ്ഞ് നീലേശ്വരം മുതൽ ഇക്കേരി വരെയുള്ള സ്ഥലം ഇക്കേരിക്ക് നൽകണം.
പണം സമയത്ത് കൊടുത്തില്ലെങ്കിൽ കോലത്തിരി നാട്ടിലെ നികുതി പിരിവ് ഇക്കേരി ഏറ്റെടുക്കും.

ചാരന്മാർ വിവരം നൽകിയപ്പോൾ,കമ്മു സേനയുമായി ചെന്ന് വടക്കേ ഇളംകൂറിനെ വളപട്ടണം കോട്ടയിൽ തടവുകാരനാക്കി.കമ്മു സ്വന്തം നിലയ്ക്ക് ഇക്കേരി രാജാവിനോട് ഏറ്റുമുട്ടാൻ പോയി.വിവരമറിഞ്ഞ ഇക്കേരി രാജാവ്,മാടായി പുഴയിൽ നിന്ന് സൈനികരടങ്ങിയ 40 തോണികൾ പിൻവലിച്ചു.ഇക്കേരിക്ക് പോകാതെ നീലേശ്വരത്ത് തങ്ങാൻ കോലത്തിരി കമ്മുവിന് സന്ദേശം അയച്ചു.ഇന്നത്തെ ചിറയ്ക്കൽ താലൂക്ക് മാത്രമേ കോലത്തിരിക്ക് ഉണ്ടായിരുന്നുള്ളു.കണ്ണൂർ അറയ്ക്കൽ അലി രാജാവിൻറെ കൈയിലായിരുന്നു.തെക്കൻ മേഖല രണ്ടു തറ അച്ചന്മാരുടെ കൈവശമായിരുന്നു.

തെക്കിളംകൂർ കുഞ്ഞിരാമ വർമ്മ തലശ്ശേരി ഫാക്റ്ററി സേനാ മേധാവി റോബർട്ട് ആഡംസിനെ ( 1728 ൽ വിരമിച്ചു ) സമീപിച്ചു.അദ്ദേഹം തയ്യാറാക്കിയ ഉടമ്പടി,ഇക്കേരി രാജാവിന് കൈമാറാൻ കമ്മുവിന് എത്തിച്ചു.കോലത്തിരിയുടെ മന്ത്രി സുബ്രഹ്മണ്യ അയ്യർ നീക്കങ്ങൾ മണത്ത്,മോചിതനായ വടക്കിളംകുറിനെ കൂട്ടി ഇക്കേരിയിൽ എത്തി.
ചിറയ്ക്കൽ കൊട്ടാരം 
ആഡംസും ഇക്കേരി രാജാവും തനിക്ക് രേഖാമൂലം സുരക്ഷിതതവം ഉറപ്പ് നൽകിയാൽ മാത്രം ഇക്കേരിക്ക് പോകാമെന്ന് കമ്മു അറിയിച്ചു.അത് നടന്നു.വടക്കിളംകുറിന്റെ സാന്നിധ്യം,കമ്മുവിൽ സംശയം ജനിപ്പിച്ചു.താൻ  ചോദിക്കാതെ തന്നെ,അയ്യരുടെ കുതന്ത്രം വഴി  തനിക്ക് വടക്കിളംകൂർ മാപ്പ് നൽകിയതായിരുന്നു,കാരണം.കമ്മുവിനെ കൊല്ലാൻ ഇക്കേരി രാജാവും വടക്കിളംകൂറും അയ്യരും ചേർന്ന് പദ്ധതിയുണ്ടാക്കി.തോട്ടത്തിലുള്ള വസതിയുടെ മൂന്നാം നിലയിലെ പടിഞ്ഞാറേ മുറി കമ്മുവിന് നൽകി.താഴെ നിന്ന് ഒരു ലിവർ വലിച്ചാൽ,മുറിയുടെ മരം കൊണ്ടുള്ള നിലം പിളർന്ന് മാറുമായിരുന്നു.32 അടി താഴെ പാറക്കൂട്ടങ്ങളുടെ കുഴിമാടത്തിലേക്ക് അതിഥി അപ്പോൾ നിലം പതിക്കും.

അത് സംഭവിച്ചു.രണ്ട് ഭടന്മാർ കമ്മുവിന്റെ ശരീരം ചാക്കിലാക്കി ബേദനൂർ പുഴ ലക്ഷ്യമാക്കി നടന്നു.വേട്ടക്കാരുടെ വേഷത്തിൽ അവിടെയുണ്ടായിരുന്ന ഹൈദരാലിയും അളിയൻ ഷെയ്ഖ് മക്ദും അലിയും ഭടന്മാർക്ക് നേരെ നിറയൊഴിച്ച് കമ്മുവിനെ രക്ഷിച്ചു.

ഈ കഥയിൽ ഭാവന നന്നായി ഉണ്ട്.യുവാവായ കമ്മുവിനെ 1766 ലെ മലബാർ പടയോട്ടക്കാലത്ത് ഹൈദരാലി തടവിലാക്കി എന്നാണ് പൊതു വിശ്വാസം. യുവാവല്ല,.കമ്മുവിന് അന്ന് 53 വയസ്സായിരുന്നു.മക്ദും അലി 1782 ൽ സേനയുമായി മലബാറിൽ എത്തി മേജർ അബിങ്ങ്ടൺ,കേണൽ തോമസ് ഫ്രഡറിക് ഹമ്പർസ്‌റ്റോൺ എന്നിവർ നയിച്ച ബ്രിട്ടീഷ് സേനയോട് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടു.

ചരിത്രം ഇതാണ്:വടക്കേ ഇളംകുർ കുഞ്ഞി അമ്പു / ഉദയ വർമ്മ 1734 ൽ ധർമ്മടം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുത്തു.കോലത്തു നാട്ടിലെ തമ്മിലടിക്കുന്ന രാജകുമാരന്മാർ 1737 ൽ വീണ്ടും സോമശേഖരയെ ആക്രമണത്തിന് ക്ഷണിച്ചു.വടക്ക് മാടായി അതിരായി നിശ്ചയിച്ച് ഉടമ്പടിയിൽ എത്തി.അങ്ങനെ ബേദനൂരും കോലത്തുനാടും യൂറോപ്യൻ ശക്തികൾക്കും അറയ്ക്കൽ അലി രാജാവിനുമെതിരെ പൊരുതുന്ന ശക്തികളായി.1746 ജൂൺ അഞ്ചിന് ആംഗ്ലോ -ഫ്രഞ്ച് യുദ്ധത്തിനിടയിൽ ഉദയവർമ്മ മരിച്ചു.പിൻഗാമി തെക്കുംകൂർ കുഞ്ഞിരാമ വർമ കമ്പനിക്ക് എതിരായിരുന്നു.താലൂക്കുകളുടെ ഭരണം അദ്ദേഹം മക്കൾക്ക് വിട്ടു കൊടുത്തത് നീരസത്തിന് ഇടയാക്കി.ബേദനൂർ ഇടപെട്ടു.കോലത്തു നാട് ഭരണ അരാജകത്വത്തിലായി.രാജകുടുംബത്തിലെ സംബന്ധക്കാരികളെ സ്വാധീനിച്ച് ബ്രിട്ടൻ കൂടുതൽ സ്ഥലങ്ങൾ കൈവശപ്പെടുത്തി.
ബോദ്നെയ്‌സ് 
കടത്തനാട് രാജാവിൻറെ മകൾ ആയിരുന്നു,ഉദയ വർമ്മയുടെ ഭാര്യ.നമ്പ്യാർ മേഖലയായ ഇരുവഴി നാട്ടിൽ അവർക്ക് ഒരു വീട് പണിതിരുന്നു.ഇവർ കോട്ടയം ( പഴശ്ശി ) രാജാവുമായി ചേർന്ന് 1751 ൽ തലശ്ശേരി ബ്രിട്ടീഷ് കോട്ട ആക്രമിച്ചു.1750 ൽ കോട്ട മേധാവി തോമസ് ഡെറിൽ,കോലത്തിരി രാജാവുമായി സന്ധിയുണ്ടാക്കിയിരുന്നു ,കുഞ്ഞിരാമ വർമ്മയ്ക്ക് പകരം, ദുർബലനായ ഇളയവൻ അമ്പുവിനെ പിൻഗാമി ആക്കി,എങ്കിലും ഭരണം  രാമവർമ്മയുടെ കൈയിലായിരുന്നു.കമ്പനിയും കുഞ്ഞിരാമ വർമ്മയും തമ്മിൽ,കോട്ടയം രാജാവ് ഇടപെട്ട് 1752 മെയ് 22 ന് സന്ധിയുണ്ടാക്കി -രാമവർമയ്ക്ക് 50000 രൂപയും കോട്ടയം രാജാവിന് 10000 രൂപയും കിട്ടി.കുഞ്ഞിരാമവർമ്മ 1756 ൽ മരിച്ചു..1761 ൽ കോലത്തിരി, കടിഞ്ഞാൺ ഏന്തിയിരുന്ന തമ്പാനെ നീക്കിയെങ്കിലും മൂന്ന് വർഷം കഴിഞ്ഞ് അയാൾ അധികാരം പിടിച്ചു.ഇദ്ദേഹത്തെയാണ് ഹൈദരാലി കീഴടക്കി പുറത്താക്കിയത്.കോലത്തുനാട്ടിൽ ആദ്യമായി ഭൂനികുതി നടപ്പാക്കിയത്,ഇക്കേരി അധിനിവേശ ശേഷമായിരുന്നു.നെല്ലിനും തോട്ടത്തിനും പാട്ടത്തിന്റെ 20 %.1776 ൽ ഹൈദരാലി,സകല ഭൂമിക്കും നികുതി നടപ്പാക്കി.

ബേദനൂർ പിടിച്ച ശേഷം ഹൈദരാലി,പ്രശ്നങ്ങൾ പരിഹരിക്കാൻ അനന്ത റാവുവിനെ ഹൈദരാലി തലശ്ശേരിക്ക് അയച്ചു.അലി രാജ തുണച്ചത്, കാപ്പു തമ്പാൻ എന്ന കേരള വർമ്മയെ ആയിരുന്നു.ഇയാൾക്ക് വേണ്ടി ആക്രമണം നടത്താൻ അലി രാജയെ റാവു പ്രോത്സാഹിപ്പിച്ചു.ഹൈദരാലിയെ അലിരാജ മംഗലാപുരത്തു ചെന്ന് കണ്ടു.അങ്ങനെ 1776 ൽ ഹൈദരാലി മലബാർ അധിനിവേശം നടത്തി.

നോവലിൽ പറയുന്നത് കമ്മുവിനെ ,മക്ദുമിനൊപ്പം ശ്രീരംഗ പട്ടണത്തേക്ക് അയച്ചു എന്നാണ്.അഞ്ചാം ദിവസം ഉച്ചയ്ക്ക് അവിടെ എത്തുമ്പോൾ,ഹൈദരാലിയുടെ മകൻ ടിപ്പു ക്ഷേത്രത്തിനടുത്ത് കാളപ്പോരിൽ ആയിരുന്നു.ടിപ്പു കുതിരപ്പുറത്തു നിന്ന്കുന്തം കൊണ്ട് ഒരു കാളയുടെ വയർ കുത്തിക്കീറാൻ ശ്രമിച്ചു.ടിപ്പു ആരെന്നറിയാത്ത കമ്മു,തൻറെ കുതിരയെ ഓടിച്ച് ടിപ്പുവിനും കാളയ്ക്കുമിടയിൽ നിർത്തി കാളയുടെ ജീവന് വേണ്ടി നിന്ന് ടിപ്പുവിനെ വെല്ലു വിളിച്ചു.കമ്മുവും ടിപ്പുവും തമ്മിൽ ആജന്മ വൈരത്തിന് വിത്തിട്ടു -ഈ കഥയും ഭാവനയാകാം.നമുക്ക് ചരിത്രം നോക്കാം.

ഇക്കേരിയിൽ നിന്ന് മടങ്ങിയ ഹൈദരാലി,കമ്മുവിനെ ഇസ്ലാമിലേക്ക് മാറ്റി-മുഹമ്മദ് ആയാസ് ഖാൻ.മതം മാറിയവരുടെ പുതിയ സേനയായ ആസാദ് -ഇ ഇലാഹിയിൽ അയാളെ ചേർത്തു.ഫ്രഞ്ച് നേവി ക്യാപ്റ്റൻ ബർട്രൻഡ് ഫ്രാങ്സ്വ മാഹി ഡി ലാ ബോദനെയ്‌സ് അയാളുടെ ഗുരുവായി.ഈ ഗുരുവിൻറെ പേരിൽ നിന്നാണ്മാ,മയ്യഴി, മാഹി ആയത്.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മാഹി പിടിക്കുമ്പോൾ,ക്യാപ്റ്റൻ കാട്ടിയ ധീരതയാൽ സ്ഥലപ്പേര് സ്വന്തം പേരിനോട് ചേർത്തതാണെന്ന് പാഠഭേദമുണ്ട്.1720 -1745 ൽ അദ്ദേഹം ഇന്ത്യ സർവീസിൽ  ആയിരുന്നു.ജനറൽ ഡ്യൂപ്ലെയുമായി കലഹിച്ച് 1748 ൽ അറസ്റ്റിലായി.

ഇക്കാലത്താണ് കോലത്തിരിയെ ചിറയ്ക്കൽ രാജാവ് എന്ന് വിളിക്കാൻ തുടങ്ങിയത്.കുടിശ്ശികയായ നഷ്ടപരിഹാര തുക മൂന്ന് ലക്ഷം നൽകാൻ ഇക്കേരി രാജാവ് സമ്മർദ്ദം ചെലുത്തി.കോലത്തിരി രാജാവിനെ അട്ടിമറിക്കാൻ സഹായിച്ചില്ലെന്ന് വാദിച്ച് ഇളംകൂർ ഇത് നിരസിച്ചു.1732 ൽ ഇക്കേരി സേനാധിപൻ രഘുനാഥ് നാവികപ്പടയുമായി ഏഴിമലയിൽ എത്തി.ഇത് ബ്രിട്ടീഷ്‌ തലശ്ശേരി ഫാക്റ്ററി പ്രവർത്തനത്തെ ബാധിച്ചു.ഫാക്റ്ററി ഭക്ഷ്യ വസ്തുക്കൾക്ക് മംഗലാപുരം തുറമുഖത്തെയാണ് ആശ്രയിച്ചിരുന്നത്.ഇംഗ്ലീഷ്,ഫ്രഞ്ച്,പോർച്ചുഗീസ്,മൂന്നാം ഇളംകുർ,കോട്ടയം രാജാവ്,അലി രാജ എന്നിവർ നിലനിൽപ്പിന് പരസ്പരം പോരാടി.വളപട്ടണം പുഴയ്ക്ക് വടക്കുള്ള സ്ഥലം ഇക്കേരിക്ക് നൽകാൻ കോലത്തിരി സമ്മതിച്ചപ്പോൾ പ്രശ്ന പരിഹാരമായി.1766 ൽ ഹൈദരാലി കീഴടക്കും വരെ ഇക്കേരി സേന ഇവിടെ ഉണ്ടായിരുന്നു.

ഹൈദരാലി ആയാസ് ഖാനെ ദുഷ്കരമായ ദൗത്യങ്ങളിൽ പരീക്ഷിച്ചു.തെക്കൻ അതിർത്തിയിൽ നിന്ന് മറാത്താ സേനയെ തുരത്താൻ ആവശ്യപ്പെട്ടു.ഖാൻ ചെന്നു;മറാത്താ സേനാധിപൻ ദാവെ പിന്മാറാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു ലക്ഷം രൂപ കൊടുക്കാൻ ഹൈദരാലി നിർദേശിച്ചു.പണം ടിപ്പുവിൻറെ പക്കൽ കൊടുത്തയച്ചു.ഏതാനും ദിവസം കാത്ത ശേഷം,പ്രാദേശികമായി പണം പിരിച്ച് കൊടുത്തു.ടിപ്പു പക തീർക്കുകയായിരുന്നു.ഹൈദർ,ഖാനെ  നൈസാമിനടുത്തേക്ക് അയച്ചു.അതും വിജയിച്ചു.അല്ലെങ്കിൽ അവർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പമോ ഹൈദരാബാദ് നൈസാമിനൊപ്പമോ ചേരാനിടയുണ്ടെന്ന് ഹൈദർ പറഞ്ഞു.ഡെക്കാനിലെ മുസ്ലിം ഭരണാധികാരികൾ തങ്ങൾ മാത്രമായതിനാൽ,നൈസാമുമായി ഒരു പോര് ഹൈദർ ആഗ്രഹിച്ചില്ല.അർദ്ധ ഹിന്ദുവായ ഹൈദറിനെ നൈസാം സംശയിച്ചിരുന്നു.ഹൈദറിനെതിരായ സംയുക്ത നീക്കത്തിൽ നിന്ന് നൈസാം പിന്മാറിയത് കേണൽ സ്മിത്തിനെ അമ്പരിപ്പിച്ചു.ഖാൻ ദൗത്യങ്ങളിൽ ജയിച്ചപ്പോൾ അയാളെ ചിത്രദുർഗയിൽ ഗവർണറാക്കി.കന്നടയോ ഹിന്ദിയോ എഴുതാനും വായിക്കാനും അറിയില്ല എന്ന കാരണത്താൽ ഖാൻ നിരസിച്ചു."വലതു കൈയിൽ ഒരു ചാട്ട കരുതുക;അത് മഷിയും പേനയും ചെയ്യാത്തതൊക്കെ ചെയ്തോളും",ഹൈദർ പറഞ്ഞു.
ഹൈദരാലി
ചിത്രദുർഗയിൽ 1779 മുതൽ ഖാൻ മൂന്നു വർഷം ഗവർണറായിരുന്നു.അത് കഴിഞ്ഞ് ബേദനുർക്ക് മാറി.മൈസൂരിലെ സമ്പന്ന പ്രവിശ്യയായിരുന്നു,ചിത്രദുർഗ;ശ്രീരംഗ പട്ടണം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കോട്ടയും.അത് തന്ത്ര പ്രധാനമായിരുന്നു -നൈസാമിനെയും മറാത്താ സേനയെയും അവിടന്നാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

ചിത്രദുർഗയിൽ സമാധാനം പുലർന്നപ്പോൾ ഖാൻ മാധവിയെ ഓർത്തു എന്നാണ് നോവലിൽ.ആദ്യം കണ്ട ശേഷം 20 കൊല്ലം കഴിഞ്ഞിരുന്നു.ഹൈദരാലിയോട് അനുവാദം വാങ്ങി,ബംഗളുരു വഴി അയാൾ കണ്ണൂരിൽ കല്യാട്ട് എത്തി,മുസ്ലിം ആയതിനാൽ വീട്ടിൽ കയറാതെ,ഔട്ട് ഹൗസിൽ പാർത്തു.മാധവിയെ കല്യാട്ട് നിന്ന് മൂന്ന് മൈൽ ദൂരെ ഇരിക്കൂർ പള്ളിയിൽ മതം മാറ്റി.ആമിനാ ബീഗം.ചിത്രദുർഗ ഗവർണറായപ്പോൾ 66 വയസുണ്ടായിരുന്നതിനാൽ,ഇത് ചരിത്ര സത്യം ആകണം എന്നില്ല.20 വർഷം പോരാ,45 വർഷം കഴിഞ്ഞു കാണും !

മതം മാറ്റത്തിൻറെ അന്തരീക്ഷം സംഭവങ്ങളിൽ വന്നു നിറയുന്നു -ഹൈദറും ടിപ്പുവും നിർബന്ധിത മതം മാറ്റത്തിന് നില കൊണ്ടതിനാൽ.ഞാൻ എന്തിന് നോവലിനെ ആശ്രയിക്കുന്നു എന്ന് ചോദിച്ചാൽ,മാർക്സിസ്റ്റ് ചരിത്രകാരി റോമില്ല ഥാപ്പറിന് മഹാഭാരതത്തിൽ വേര് ചികയാമെങ്കിൽ,എനിക്ക് നോവലിലും ആകാം.

ഉത്തര മലബാർ ഇക്കേരി രാജാവ് ഭരിച്ചത് 1732 -1740 ലാണ്.1757 ആയപ്പോൾ തെക്കേ മലബാറിൽ പാലക്കാട് ഉൾപ്പെടെ ചില പ്രദേശങ്ങൾ കയ്യടക്കിയിരുന്നു.തരൂർ സ്വരൂപത്തിൽ പെട്ട പാലക്കാട് രാജാവ് കോമ്പി അച്ച ൻ ,ദിണ്ടിഗൽ ഫൗജിദാർ ആയ ഹൈദരാലിയെ വിളിച്ചു വരുത്തുകയായിരുന്നു.സാമൂതിരിയുടെ ശത്രുവായിരുന്നു,അച്ചൻ.അന്ന് ഉത്തര മലബാർ കീഴടക്കാൻ അലി രാജ നൽകിയ ക്ഷണം,ഹൈദരാലി നിരസിച്ചു.ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ,അലി രാജ കോലത്തിരി കൊട്ടാരം കത്തിച്ചു.1763 ൽ ബേദനൂർ പിടിച്ച ഹൈദരാലി ശ്രീനിവാസ റാവുവിനെ ഗവർണറും സർദാർ ഖാനെ ഡെപ്യൂട്ടി ഗവർണറുമാക്കി.

സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കോമ്പി അച്ചൻ ഹൈദരോട് ആവശ്യപ്പെട്ടിരുന്നു.12 ലക്ഷം യുദ്ധച്ചെലവ് കൊടുത്ത് പാലക്കാടിൽ നിന്ന് പിടിച്ച പ്രദേശങ്ങൾ ഏറ്റെടുക്കാൻ സാമൂതിരി തയ്യാറായി.സാമൂതിരി വാക്ക് പാലിക്കാത്തതിനാൽ ആയിരുന്നു 1766 ൽ ഹൈദറുടെ രണ്ടാം വരവ്.സാമൂതിരി മതാനുഷ്ഠാനങ്ങൾ നടത്താനാകാതെ സ്വന്തം കൊട്ടാരത്തിൽ ബന്ദിയായി.മാനാഞ്ചിറ കൊട്ടാരത്തിലെ ആയുധപ്പുരയ്ക്ക് സാമൂതിരി തീയിട്ട് സാമൂതിരി ആത്മാഹുതി ചെയ്തു.കുടുംബത്തെ പൊന്നാനിക്ക് അയച്ചിരുന്നു.

മൈസൂർ സേന 1773 ൽ വീണ്ടുമെത്തി.1775 ൽ സർദാർ ഖാനെ തിരുവിതാകൂർ പിടിക്കാൻ ഹൈദർ അയച്ചു.തൃശൂർ കോട്ടയം വടക്കൻ കൊച്ചിയും പിടിച്ചു.അലിരാജയ്ക്ക് നഷ്ട പരിഹാരം നൽകാനാകാതെ വന്നപ്പോൾ,സ്വന്തം രാജ്യം ഇളംകുറിന് അടിയറ വച്ചു.1777 ൽ അമേരിക്ക ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടീഷ് നുകത്തിൽ നിന്ന് സ്വതന്ത്രമായി.ആംഗ്ലോ -ഫ്രഞ്ച് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.മാഹി തുറമുഖം ബ്രിട്ടൻ പിടിക്കുമെന്ന നിലയുണ്ടായി.ഈ തുറമുഖം വഴി ഫ്രഞ്ച് പീരങ്കികൾ ഇറക്കുമതി ചെയ്തിരുന്ന ഹൈദർ,ഒരു സേനയെ മാഹി തുറമുഖത്ത് തയ്യാറാക്കി നിർത്തി.വടക്കിളംകൂർ 1500 പേർ അടങ്ങുന്ന നായർ പട്ടാളത്തെ അയച്ചു.ബ്രിട്ടൻ 1778 ൽ ഹൈദറിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

മലബാറിലെ ബ്രിട്ടിഷ് -മുസ്ലിം പോരിന്റെ വേരുകൾ ഇവിടെയാണ്.ഖിലാഫത്തിൽ അല്ല.

മുംബൈയിൽ നിന്ന് ബേദനൂർ കോട്ട പിടിക്കാൻ ജനറൽ റിച്ചാഡ്മാത്യൂസിൻറെ സേനയെത്തി.ഈ ഘട്ടത്തിലാണ്,ആയാസ് ഖാനെ ചിത്രദുർഗയിൽ നിന്ന് ബേദനുർക്ക് മാറ്റിയത്.പ്രതിസന്ധിയിൽ വലംകൈയാണ് ഖാൻ എന്ന് ഹൈദർ പറഞ്ഞിരുന്നു.Kingdom of Hyderali and Tipu Sultan എന്ന പുസ്തകത്തിൽ,ഖാൻ ഹൈദറുടെ ദത്തു പുത്രൻ ആയിരുന്നുവെന്ന് ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് എഴുതുന്നു.മാത്യൂസ് എത്തും മുൻപ്,കൊടക്,ബെല്ലട്ട കലാപങ്ങൾ ഖാൻ അമർച്ച ചെയ്തു.ഖാൻ ബേദനൂരിൽ എത്തുമ്പോൾ,കോട്ടയ്ക്കു കിഴക്ക് ദൊഡ്ഡപ്പ തടവിലായിരുന്നു.ആ പഴയ രാജ ശത്രുവിനെ കൊട്ടാരത്തിലേക്ക് വിളിച്ച്,നന്നായി ശകാരിച്ച്,ശ്രീരംഗപട്ടണം കോട്ടയിലേക്ക് തടവുകാരനായി അയച്ചു.ബേദനൂരിന്റെ പേര് ഹൈദർ നഗര എന്നാക്കി.
ചിത്രദുർഗ കോട്ട 
ടിപ്പു പൊന്നാനിയിൽ കേണൽ തോമസ് മക്കെൻസി ഹംബർസ്റ്റോണിൻറെ സേനയുമായി പോരാടുമ്പോഴാണ്,1782 ഡിസംബർ 12 ന്ഹൈദരാലി ആന്ധ്രയിലെ ചിറ്റൂരിൽ മരിച്ചത്.ആയാസ് ഖാൻ അധികാരം പിടിക്കുമെന്ന് ഭയന്ന് ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കുതിച്ചു.ഖാൻ വിവരം അറിഞ്ഞിരുന്നില്ല.ടിപ്പു രാജാവായി ആദ്യം ചെയ്തത്,ബേദനൂർ കോട്ടയിലെ ഉപ സൈന്യാധിപൻ ഷെയ്ഖ് ഇബ്രാഹിം ഖാൻറെ അടുത്തേക്ക് കത്തുമായി ദൂതനെ അയയ്ക്കുക എന്നതായിരുന്നു.ദൂതൻ എത്തിയപ്പോൾ,ആയാസ് ഖാനും ഇബ്രാഹിമും ഒന്നിച്ചായിരുന്നു.കത്ത് ആയാസ് ഖാന് കിട്ടി.ആയാസ് ഖാനെ കൊന്ന് ഗവർണർ ആകാൻ,ഇബ്രാഹിമിനോട് ആവശ്യപ്പെടുന്നതായിരുന്നു,കത്ത്.മതം മാറിയ ഹിന്ദുവായിരുന്നു ഇബ്രാഹിമും.ഇപ്പോൾ ഒരു താൽപര്യ സംഘർഷം ഉണ്ടായി എന്ന് വ്യക്തമാക്കി,ആയാസ് ഖാൻ ഇബ്രാഹിമിനെ കുത്തിക്കൊന്നു.

ഡെപ്യൂട്ടി ഗവർണർ രഘുനാഥ് പന്തിനെ വിളിച്ച് തൻറെ പദ്ധതി ഖാൻ വെളിവാക്കി.ഖാൻ ടിപ്പുവിനെ നീക്കി സുൽത്താൻ ആകണമെന്ന് അനുകൂലികൾ ആഗ്രഹിച്ചെങ്കിലും,ഖാൻ ബേദനൂർ മാത്യൂസിന് വിട്ടു കൊടുത്തു.യാത്രികനായെത്തി കപ്പൽച്ചേതത്തിൽ ഹൈദറുടെ തടവിലായ ഡൊണാൾഡ് കാംപ്ബെൽ അതിന് ഖാനെ ഉപദേശിച്ചു.കാംപ്ബെലിനെ മോചിപ്പിച്ചു ഖാൻ മാത്യൂസുമായി മധ്യസ്ഥതയ്ക്ക് അയയ്ക്കുകയായിരുന്നു.മാത്യൂസ് ഖാൻറെ കൊട്ടാരത്തിലെത്തി വ്യവസ്ഥകൾ തയ്യാറാക്കി.

അന്ന് രാത്രി തനിക്ക് പ്രിയപ്പെട്ട ഫിറോസ് എന്ന കുതിരപ്പുറത്ത് ഖാൻ 50 ബ്രിട്ടീഷ് കുതിരപ്പടയാളികളുടെ അകമ്പടിയോടെ ബ്രിട്ടീഷ് ക്യാമ്പിലെത്തി.കപ്പലിൽ തന്നെയും ബന്ധുക്കളെയും കുതിരയെയും തലശ്ശേരിയിൽ എത്തിക്കണമെന്ന ഖാൻറെ അപേക്ഷ മാത്യൂസ് സ്വീകരിച്ചു.അടുത്ത രാവിലെ കോട്ടയിലെത്തി ഖാൻ ഖജനാവ് തുറന്നു.അതിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തിൽ പകുതി ഖാൻ എടുത്ത് മറ്റേ പകുതി രഘുനാഥ് പന്തിനും സൈനികർക്കും വീതിച്ചതായി കേൾവിയുണ്ട്.മൂന്നാം നാൾ തലശ്ശേരിയിൽ എത്തിയ ഖാൻ മാവിലാൻ കുന്നിൽ താമസിച്ചു.രൈരു നമ്പ്യാർക്ക് മരണക്കിടക്കയിൽ നൽകിയ വാക്ക് പാലിച്ച് ഖാൻ ഒരു ശിവക്ഷേത്രം പണിതു;ഒരു നമ്പൂതിരിക്ക് ഭൂമി ദാനം ചെയ്തു.ഇത് ഭാവനയാകാം.ഏത് ക്ഷേത്രം എന്ന് അറിവില്ല.

ക്ഷേത്രം പണിയുന്നത് ഒരു മുസ്ലിമിൻറെ പണിയല്ല,പൊളിക്കലാണ് ശീലം എന്നതിനാൽ,ഖാൻ കമ്മുവായി ഘർ വാപസി സംഭവിച്ചെങ്കിലേ സംഗതി ശരിയാകൂ.
ബേദനൂർ മിർ ജാൻ കോട്ട 
കമ്മുവിനും മാധവിക്കും ഏറെ നാൾ അവിടെ തുടരാൻ കഴിഞ്ഞില്ല.1784 ലെ ശിശിരത്തിൽ കുളത്തിലിറങ്ങി മുങ്ങിക്കുളിച്ച മാധവിക്ക് പനി വന്നു.പതിനൊന്നാം നാൾ മരണം.ടിപ്പുവിൻറെ മലബാർ പടയോട്ടം അവസാനിപ്പിച്ച മംഗലാപുരം ഉടമ്പടി ബ്രിട്ടീഷുകാരുമായി ഒപ്പു വച്ച വർഷം.ഉടമ്പടിയുടെ ഭാഗമായി,ഖാനെ യുദ്ധത്തടവുകാരനായി ഖാനെ വിട്ടുകൊടുക്കാൻ ടിപ്പു ആവശ്യപ്പെട്ടു .ബ്രിട്ടീഷുകാർ നിരസിച്ചു.
കൂത്തുപറമ്പിൽ സബ് രജിസ്‌ട്രാർ ആയിരുന്ന ഒതേനൻ മേനോൻറെ അപ്രകാശിത ഇംഗ്ലീഷ് രചന ആധാരമാക്കിയാണ്,നോവൽ.അദ്ദേഹം ചാലാട് വെള്ളുവ വീട്ടിൽ കുറേക്കാലം താമസിച്ചിരുന്നു.

ഖാന് സ്വത്ത് തിരിച്ചു കിട്ടിയെന്നും അദ്ദേഹം സന്യാസി ആയെന്നും നോവലിൽ പറയുന്നു.ടിപ്പുവിൻറെ വേട്ട ഭയന്ന് ബ്രിട്ടീഷുകാരോട് മുംബൈയിൽ പാർക്കാൻ അനുമതി ചോദിച്ചു.ടിപ്പു രഹസ്യ വധം ആസൂത്രണം ചെയ്തപ്പോൾ കമ്മു മുംബൈയിൽ മരിച്ചു എന്നത് ചരിത്രമാണ്.സന്യാസി ആയില്ല.

തന്നെ ഒരു ഹിന്ദു നായർ ഒറ്റിയത് ടിപ്പു സഹിച്ചില്ല.അയാൾ ആ സമുദായത്തെ വെറുത്തു."കോട്ടയത്തു ( വയനാട് ) നിന്ന് നായന്മാരെ പാലക്കാട്ടേക്ക് ആട്ടിപ്പായിക്കാൻ " ടിപ്പു സേനാധിപൻ എം ലാലിയോടും മിർ അസ്‌റാലി ഖാനോടും ഉത്തരവിട്ടു.Order of Extermination of Nairs അഥവാ നായർ ഉന്മൂലന ഉത്തരവ് എന്ന് ഇത് ചരിത്രത്തിലുണ്ട്.1786 -1789 ൽ നായന്മാരെ ശ്രീരംഗ പട്ടണത്തിൽ കൊണ്ട് പോയി പീഡിപ്പിച്ച് നിർബന്ധിതമായി മതം മാറ്റി.വിസമ്മതിച്ചവരെ കൊന്നു -വംശഹത്യ.

സർദാർ കെ എം പണിക്കർ,1788 മാർച്ച് 22 ന് ടിപ്പു എഴുതിയ കത്ത് ലണ്ടനിലെ ഇന്ത്യ ലൈബ്രറിയിൽ കണ്ടെത്തി.അതിൽ ഇങ്ങനെ അവകാശപ്പെട്ടു:"12000 ഹിന്ദുക്കളെ ഇസ്ലാമാക്കി ആദരിച്ചു".

1788 ഡിസംബർ 12 ന് കോഴിക്കോട്ടെ സേനാധിപൻ ഹുസൈൻ അലി ഖാന ടിപ്പു ഉത്തരവ് നൽകി:"ഹിന്ദുക്കളെ മുഴുവൻ പിടികൂടി കൊല്ലുക.20 ൽ താഴെ പ്രായമുള്ളവരെ തടവിലിടുക.ബാക്കിയിൽ നിന്ന് 5000 പേരെ കൊന്ന് മരങ്ങളിൽ കെട്ടിത്തൂക്കുക".

ഹൈദരാലിയുടെ,ടിപ്പുവിൻറെ മതഭ്രാന്തിൻറെ തുടർച്ചയാണ്,മാപ്പിള ലഹള.
ഹംബർസ്റ്റോൺ പോർട്രെയ്റ്റ് / ജെയിംസ് ഗിൽറെ ,1780 
ഹൈദർ കമ്മുവിനെ ബാലനായിരിക്കെ എടുത്തു വളർത്തിയതിന് സാധ്യതയില്ല.1755 ൽ ഇക്കേരി പടയോട്ടക്കാലത്തോ 1757 ൽ ഹൈദറിൻറെ മലബാർ പടയോട്ടക്കാലത്തോ ആയിരിക്കാം അവർ തമ്മിൽ കണ്ടിട്ടുണ്ടാവുക.അന്ന് കമ്മുവിന് 42 -44 വയസ്.കോലത്തിരിയിൽ നിന്ന് കമ്മു ഹൈദറിലേക്ക് കൂറ് മാറിയതാകാം;നിർബന്ധിത മതം മാറ്റമാകാം.1766 ൽ ഹൈദർ പിടികൂടിയ 15000 നായന്മാരെ ബേദനുർക്ക് കൊണ്ട് പോയി.ഗസറ്റിയർ അനുസരിച്ച് അതിൽ 200 പേരെ ശേഷിച്ചുള്ളൂ.ശേഷിച്ചവരിൽ ഒരാൾ ആയിരിക്കാം,കമ്മു.തുടക്കം മുതൽ ടിപ്പു ഖാനെ വെറുത്തിരിക്കണം എന്നില്ല.ബേദനൂർ വിട്ടു കൊടുത്ത ശേഷമാകാം.കമ്മു ദത്തു പുത്രൻ എങ്കിൽ അധികാര തർക്കം പേടിച്ചിരിക്കാം.മാധവിയെ മുൻപേ വിവാഹം ചെയ്ത കമ്മു അവരെ പിന്നീട് മതം മാറ്റിയിരിക്കാം.

ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് പറയുന്നത്,ഹൈദർ ബേദനൂർ പിടിക്കുന്ന കാലത്ത് ( 1763 ) കോലത്തിരിയുടെ മകൾ അലി എന്ന ധനിക മുസ്ലിമുമായി പ്രണയത്തിലാവുകയും നായന്മാരെ ധിക്കരിച്ച് രാജാവ് അലിയെ അവൾക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണ്.അലിയെ പിൻഗാമിയാക്കിയപ്പോൾ നായർ കലാപമുണ്ടായി.ഇതിന് തെളിവില്ല.അറയ്ക്കൽ രാജവംശത്തിൻറെ ആരംഭ കഥ വളച്ചൊടിച്ചതാകാം.വിവാഹം കാരണമല്ലാതെ ഒരു കലാപം ഉണ്ടായിട്ടുണ്ട് -ചേരമാൻ പെരുമാളിന്റെ അനന്തരവൻ മഹാബലി കോലത്തിരി രാജകുമാരിയെ വിവാഹം ചെയ്ത കഥയുണ്ട്.മഹാബലി,മുഹമ്മദ് അലിയായി.

കമ്മു ഹൈദറിനെതിരെ നായർ കലാപം നടത്തി പിടിയിൽ ആയതിനാണ് സാധ്യത കൂടുതൽ.

മുംബൈ മസഗോണിൽ ആയാസ് ഖാന് 20 ഏക്കർ തോട്ടവും ബംഗ്ലാവും കൊടുത്തെന്നാണ് 1927 ൽ ഇറങ്ങിയ നോവലിൽ.പകരം ഓല മേഞ്ഞ മൂന്നു മുറി വീട് ഖാൻ സ്വീകരിച്ച്,ബംഗ്ലാവിൽ അനാഥാലയം നടത്തി.തോട്ടം പാട്ടത്തിന് കൊടുത്ത് പാട്ട സംഖ്യ അനാഥാലയം നടത്താൻ ഉപയോഗിച്ചു.

ഇത് ശരിയല്ല.ഖാൻ അനാഥാലയം നടത്തിയില്ല.ഒരു അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു.അദ്ദേഹത്തിൻറെ വിധവകളും കുട്ടികളും ചരിത്രത്തിലുണ്ട്.ആമിന എന്ന മാധവിക്ക് മക്കൾ ഉണ്ടായിരുന്നില്ല,നോവലിൽ.ആമിനയ്ക്ക് മുൻപും പിൻപും ഖാന് വേറെ ഭാര്യമാരും മക്കളും ഉണ്ടായിരുന്നു.

പൈതൃക സ്വത്തിന് 1792 ൽ ഖാൻ അവകാശം ഉന്നയിച്ചെങ്കിലും,ബ്രിട്ടൻ അത് കൊടുത്തില്ല.അവകാശവാദം തട്ടിപ്പാണെന്ന് കണ്ട് തള്ളി.മുംബൈയിൽ താമസമായപ്പോൾ,4000 രൂപ പെൻഷൻ അനുവദിച്ചു.ഖാൻറെ പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് അലി ഖാൻ ചരിത്രത്തിലുണ്ട്.ബാപ്പയുടെ പെൻഷൻ തനിക്ക് കിട്ടാൻ മുംബൈയിലും ലണ്ടനിലും നിയമ പോരാട്ടം നടത്തി.ലണ്ടനിലേക്കുള്ള യാത്ര ഉൾപ്പെടെ ഫയാസിന്റെ സകല നീക്കവും ബ്രിട്ടീഷുകാർ തടഞ്ഞു.ഫയാസിന്റെ വക്കീൽ മുഹിയലുദീൻ ലണ്ടനിൽ പോയി പോരാടിയത് വൻ കടബാധ്യതയായി.കേസ് രേഖകൾ ബംഗാൾ ഉൾക്കടലിൽ കപ്പൽ മുങ്ങിയപ്പോൾ നഷ്ടപ്പെട്ടു.പിന്നെ ഒന്നും വാദിക്കാൻ ഉണ്ടായിരുന്നില്ല.അധികാരം കണ്ണീർക്കടലിൽ മുങ്ങി.

നോവൽ മാപ്പിള ലഹളയ്ക്ക് തൊട്ടു പിന്നാലെ വന്നതിനാൽ,അതിൽ മൂടിവച്ച രാഷ്ട്രീയം ഞാൻ കാണുന്നു -മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ.ഇത് വായിച്ചാണ് ഞാൻ മാപ്പിള ലഹളയുടെ രാഷ്ട്രീയത്തിലേക്ക് പോയത്.ഇത്,ചരിത്രകാരന് കിട്ടാത്ത ഗുണമാണ്.

ഹൈദരാലിയും ടിപ്പുവും കാട്ടിയ ക്രൂരതകൾക്ക് അന്ന് തിരിച്ചടിക്കാൻ ഹിന്ദുക്കൾക്ക് ബ്രിട്ടീഷ് തുണ വേണ്ടിയിരുന്നു.
-----------------------------------------
Reference:
1.Velluvakkammaran/C Kunjirama Menon(he was known as MRKC-Chengalath Kunjirama Menon,in the reverse order.He was Editor,Kerala Pathrika,and Manager,Mangalodayam.
2.Malabar Manual/William Logan
3.Historical Sketches of South India/Mark Wilks
4.A Narrative of the Extra Ordinary Adventure/Donald Campbell
5.Counter flows to Colonialism/M H Fisher
6.Kingdom of Hyderali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
7.History of Tipu Sultan/Mohibbul Hasan
8.Tipu Sultan:Villain or Hero?/Sitaram Goel
9.Religious Intolerance of Tipu Sultan/PCN Raja
10.Haidar Ali and Tipu sultan/Lewin Bentham Bowring 
11.Tellicherry Factory Diary Volume XVIII
12.Tellicherry Consultations,Vol VIII,1933. 
13.The Dutch Power in Kerala/M O Koshy


See https://hamletram.blogspot.com/2019/11/blog-post_5.html




Friday 8 November 2019

മുസ്ലിംകൾ ഗാന്ധിയുടെ വീട്ടിൽ

മകൻ ഹരിലാൽ മകളെ ബലാൽസംഗം ചെയ്തു  

മഹാന്മാരുടെ ജീവിതം അസാധാരണവും ഊഹാതീതവും ആയതിനാൽ വിഡ്ഢികൾ അവരെ നിന്ദിക്കുന്നു.
-കാളിദാസൻ / 'കുമാര സംഭവം' 5 :75 

ഗാന്ധിയുടെ മൂത്ത മകൻ ആയിരുന്നു, ഹരി ലാൽ (1888 -1948). അദ്ദേഹത്തിന് താഴെ മൂന്ന് സഹോദരന്മാരുണ്ടായിരുന്നു: മണിലാൽ, രാമ ദാസ്, ദേവദാസ്. ഗാന്ധി -കസ്തുർബ ദമ്പതിമാർക്ക് ഹരിലാലിന് മുൻപ് ഒരു കുഞ്ഞു പിറന്നിരുന്നു. ജനിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ജീവിച്ചു.
ഗാന്ധിക്കും കസ്തുർബയ്ക്കും 19 വയസുള്ളപ്പോഴാണ് ഹരി ലാലിൻറെ ജനനം. ഗാന്ധി 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ പറഞ്ഞ പോലെ, ഗാന്ധിയുടെ പിതാവ് ഊർധ്വ ശ്വാസം വലിക്കുമ്പോൾ ഗാന്ധി ഭാര്യയുമായി രതി അനുഷ്ഠിക്കുകയായിരുന്നു. ഇത് തുറന്നു പറയുമ്പോൾ അദ്ദേഹം കാട്ടുന്ന സത്യസന്ധതയ്ക്ക് സമാനതകളില്ല. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ആത്മ കഥകളിൽ സ്വന്തം രതിയുടെ പരാമർശം നിജലിംഗപ്പയുടേത് പോലെ ചിലതിലേയുള്ളു. 90 കഴിഞ്ഞായിരുന്നു, നിജലിംഗപ്പയുടെ എഴുത്ത്.

ഹരിലാൽ വളർന്നപ്പോൾ, കള്ളുകുടിയനും പെണ്ണ് പിടിയനുമായി. ഗാന്ധിയെ സംബന്ധിച്ച് കാമ പുത്രൻ ആയിരുന്നു, അയാൾ. ഹരിലാലിനോട് ഗാന്ധി കാണിച്ചതായി അയാൾ വിശ്വസിച്ച വെറുപ്പിനെ അപഗ്രഥിക്കേണ്ടത്, മനഃശാസ്ത്രമാണ്.

കസ്തുർബയും മക്കളും 

ഗാന്ധിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന മാർഗരറ്റ് സ്വീഗൾ എന്ന യുവതിയോട് 47 വയസിൽ ഹരിലാലിന് അഭിനിവേശമുണ്ടായി. അവർ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതായി സെക്രട്ടറി മഹാദേവ് ദേശായ് വഴി ഗാന്ധിയെ അറിയിച്ചു. ഗാന്ധി 1935 ഏപ്രിൽ 12 ന് ഹരിലാലിന് എഴുതി:

"എനിക്ക് നിൻറെ പ്രശ്‍നം മനസ്സിലായി. നീ നിന്നെയോ എന്നെയോ ശ്രദ്ധിക്കേണ്ടതില്ല. നീ ഇപ്പോഴും ശാരീരിക സുഖം ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നീ നിൻറെ അഭിലാഷം നിറവേറ്റണം. ലൗകിക സുഖങ്ങളോട് മടുപ്പുണ്ടായാൽ മാത്രമേ നിനക്ക് ആ അഭിലാഷത്തെ അടക്കി നിർത്താനാവൂ. എൻറെ പ്രശ്‍നം ഇതാണ്. ശാരീരിക ബന്ധം വേണ്ടെന്ന് വയ്ക്കാൻ ഉപദേശിക്കുന്ന ഞാൻ എങ്ങനെ നിന്നെ അതിനായി പ്രോത്സാഹിപ്പിക്കും? ഞാൻ എങ്ങനെ നിന്നെ സഹായിക്കും? നിൻറെ പുനർ വിവാഹം ഞാൻ സഹിക്കാം. പക്ഷെ, എൻറെ കൂടെ താമസിക്കുമ്പോൾ നിനക്കെങ്ങനെ ഒരു ഭാര്യയ്ക്ക് വേണ്ടി തിരച്ചിൽ നടത്താനാകും ?".

ഗാന്ധിയല്ലാതെ ഒരച്ഛനും ഇങ്ങനെ എഴുതില്ല. അമല എന്ന് ഗാന്ധി വിളിച്ചിരുന്ന മാർഗരറ്റുമായി ഹരിലാലിന് ബന്ധം തുടരാനായില്ല. മാർഗരറ്റ് ഗാന്ധിയുമായി ആശയ വിനിമയം നടത്തിയതിന് സൂചനകളുണ്ട്.

ഒരു ജൂത സ്ത്രീയെ സ്വന്തം കുടുംബത്തിലേക്ക് കയറ്റാൻ ഗാന്ധി സമ്മതിക്കുമായിരുന്നു എന്ന് കരുതാൻ വയ്യ. ഗാന്ധി ഹരിലാലിൻറെയും മണിലാലിൻറെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയായിരുന്നെങ്കിൽ ഇസ്രയേലും പലസ്തീനും വീട്ടിൽ തന്നെ ഉണ്ടായേനെ. 1926 ൽ വിവാഹിതനാകും മുൻപ് മണിലാൽ ടിമ്മി എന്ന് ഓമനപ്പേരുണ്ടായിരുന്ന ഫാത്തിമ എന്ന മുസ്ലിം യുവതിയുമായി പ്രണയത്തിൽ ആയിരുന്നു.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഗാന്ധിയുടെ സുഹൃത്തുക്കൾ ആയിരുന്ന ഗുൽ കുടുംബാംഗമായിരുന്നു, ഫാത്തിമ.ഈ ബന്ധം കുടുംബത്തിൽ സംസാരമായപ്പോൾ, മണിലാലിന് അനുകൂലമായി ഹരിലാൽ വാദിച്ചു.

ഈ പ്രശ്നത്തിൽ ഗാന്ധി, 1926 മെയ് 30 ന് ഹരിലാലിന് എഴുതി:
"എങ്ങനെ ഒരു മിശ്ര വിവാഹം സാധ്യമാകും എന്ന് എനിക്കറിയില്ല. ഒരാൾ സസ്യ ഭുക്കും മറ്റെയാൾ മാംസ ഭുക്കുമായാൽ നമുക്കെങ്ങനെ കുടുംബം നടത്തിക്കൊണ്ടു പോകാൻ പറ്റും? ഈ വിവാഹത്തിൽ ജനിക്കുന്ന കുട്ടികളെ ഏതു പാരമ്പര്യത്തിൽ വളർത്തും? കുഴപ്പം പിടിച്ച ഇത്തരം ബന്ധങ്ങൾ മറ്റു പ്രശ്നങ്ങളും ഉണ്ടാക്കും. ഞാൻ നിൻറെ നിർദേശങ്ങൾക്കൊപ്പം നിന്നാൽ ഈ സമയത്ത് അത് എനിക്കെതിരെ അണിനിരക്കാൻ ശത്രുക്കൾ ഒരു കാരണമാക്കും. രാഷ്ട്രീയ ഐക്യം അസാധ്യമാക്കും. പ്രശ്നങ്ങൾ ഇല്ലാതിരിക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുകയാണ്. ഇതും രാഷ്ട്രീയ ഐക്യവുമായി ബന്ധമുണ്ടെന്ന് സങ്കൽപ്പിക്കുന്നത് എന്ത് വിഡ്ഢിത്തമാണ് !".

ഹരിലാൽ ഗാന്ധി, 1910 

ഹരിലാൽ അങ്ങോട്ട് പറഞ്ഞതിൽ രാഷ്ട്രീയ ഐക്യം പരാമർശിച്ചിരുന്നു എന്ന് കരുതാം. ശത്രുക്കൾക്ക് മുസ്ലിം വിവാഹം വഴി ഒരു കാരണം കൊടുക്കേണ്ട എന്ന് ഗാന്ധി പറയുമ്പോൾ, ഒരു സ്വാർത്ഥത പ്രവർത്തിക്കുന്നുണ്ട്. വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് അതെന്ന് വ്യാഖ്യാനിക്കാം.

ഹരിലാൽ മാർഗരറ്റിനെ ഇഷ്ടപ്പെട്ടതിന് ആറു വർഷം മുൻപാണ് മണിലാൽ മുസ്ലിം യുവതിയെ പ്രണയിച്ചത്. ഇതിനും പത്തു വർഷം മുൻപ് 1913 ൽ മണിലാൽ ഒരു വിവാഹിതയുമായി ഗാന്ധിയുടെ ഫീനിക്സ് ഫാമിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. ജെക്കി എന്ന ഓമനപ്പേരുള്ള ജയ കുൻവർ ഡോക്റ്റർ എന്ന ഈ സ്ത്രീ ഗാന്ധിയുടെ സുഹൃത്ത് ഡോ പ്രാൺ ജീവൻദാസ് മേത്തയുടെ മകളായിരുന്നു. പ്രാൺ ആണ് ഗാന്ധിയെ ആദ്യമായി 'മഹാത്മാ'എന്ന് വിശേഷിപ്പിച്ചത്.

ഒരച്ഛൻറെ രണ്ടാൺമക്കളും പിഴച്ചു പോവുക എന്നതും മനഃശാസ്ത്ര വിഷയമാണ്. പിതാവ് മരിക്കുമ്പോൾ രതി അനുഷ്ഠിച്ചത് ഗാന്ധിയുടെ മനസ്സിൽ കുറ്റ ബോധമായി കിടന്നു എന്ന് കരുതാം. ദേവദാസ്, രാജാജിയുടെ മകൾ ലക്ഷ്മിയെ പ്രണയിച്ചത് ഗാന്ധി നടത്തിക്കൊടുത്തു -രാജാജി ബ്രാഹ്മണൻ ആയിരുന്നു, ജാതി ശ്രേണിയിൽ, ബനിയയായ ഗാന്ധിക്ക് മുകളിൽ.

മതം മാറ്റം 

മാർഗരറ്റിനെ കണ്ണും നട്ടിരിക്കെ ഹരിലാൽ മതം മാറ്റവും ആലോചിച്ചു. മാർഗരറ്റിനെപ്പറ്റി ഗാന്ധിയുമായി കത്തിടപാട് നടക്കുന്നതിന് രണ്ടു വർഷം മുൻപ് 1933 ഏപ്രിൽ 13 ന് ഗാന്ധിക്ക് ഹരിലാൽ എഴുതിയത് മുംബൈ ഫ്രറെ റോഡിലെ വസീർ മുഹമ്മദിൻറെ നിസാമിയ ഹോട്ടലിൽ നിന്നാണ് എന്നത് ഗാന്ധി ശ്രദ്ധിച്ചിരുന്നു.ഗാന്ധി സത്യഗ്രഹം തുടങ്ങുന്ന പശ്ചാത്തലത്തിൽ, തൻറെ ധർമം എന്താണ് എന്നാരാഞ്ഞായിരുന്നു, ഹരിലാലിൻറെ കത്ത്. 1934 മെയ് അഞ്ചിന് ഹരിലാൽ ഭാര്യ ഗുലാബ് ബെൻറെ സഹോദരി ബാലി ബെന് പണം ചോദിച്ച് കത്തെഴുതിയത്, എം അബ്ബാസ് അലി, ഓൾഡ് ലക്ടി മണ്ഡി, ഹൗസ് നമ്പർ 5832, വെമ്പള്ളി, ഹൈദരാബാദ് എന്ന വിലാസത്തിൽ നിന്നായിരുന്നു. അവർ പണം അയച്ചില്ല.മുൻപൊരിക്കൽ അവരോട് മദ്യ ലഹരിയിൽ അപമര്യാദയായി പെരുമാറിയിരുന്നു; അതേപ്പറ്റി ഹരിലാലിൻറെ മകൾ മനു ബെൻ, ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ഗാന്ധി 1935 ജൂണിൽ ഹരിലാലിന് എഴുതിയ മൂന്ന് കത്തുകൾ 2014 മേയിൽ ലണ്ടനിൽ ലേലം ചെയ്തപ്പോഴാണ് അവയിലെ സ്ഫോടനാത്മകമായ ഉള്ളടക്കം ലോകം അറിഞ്ഞത്. സ്വന്തം മകൾ മനുവിനെ ഏഴു വയസ്സിൽ ഹരിലാൽ ബലാൽസംഗം ചെയ്തു. ഗാന്ധിയുടെ കത്തിൽ നിന്ന്:

"ദേശീയ സ്വാതന്ത്ര്യത്തെക്കാൾ,എന്നെ സംബന്ധിച്ചിടത്തോളം, നിൻറെ പ്രശ്നമാണ് ഗുരുതരം.മനു നിന്നെപ്പറ്റി ചില കാര്യങ്ങൾ എന്നോട് പറഞ്ഞു. അവൾക്ക് എട്ടു വയസ്സാകും മുൻപ് നീ ബലാൽസംഗം ചെയ്തു. വലിയ മുറിവുണ്ടായതിനാൽ ആശുപത്രിയിൽ ചികിൽസിക്കേണ്ടി വന്നു."

മനു അങ്ങനെയാണ് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ ജീവിക്കാൻ എത്തിയത്.

ഗാന്ധി, മനു (വലത്ത്), ആഭ
 
ഹരിലാൽ പിറന്ന് താമസിയാതെ പ്രതിസന്ധികൾക്കിടയിലാണ് ഗാന്ധി നിയമം പഠിക്കാൻ ലണ്ടനിലേക്ക് പോയത്. മൂന്ന് വർഷം കസ്തുർബയും ഗാന്ധിയും കണ്ടില്ല. മകനും കസ്തുർബയും ദൃഢ ബന്ധത്തിലായി. മകൻ ബാരിസ്റ്ററാകാൻ ലണ്ടനിലേക്ക് പോകാൻ ആഗ്രഹിച്ചപ്പോൾ, ഗാന്ധി സമ്മതിച്ചില്ല. പാശ്ചാത്യ രീതിയിലുള്ള പഠനം ബ്രിട്ടീഷ് രാജിനെ തൂത്തെറിയാൻ സഹായിക്കില്ലെന്ന് ഗാന്ധി കരുതി. 1911 ൽ ഇതേ തുടർന്ന് ഹരിലാൽ കുടുംബം വിട്ടു. ഗാന്ധി കുടുംബത്തിന് അറിയാമായിരുന്ന വോറ കുടുംബത്തിലെ ഗുലാബ് ചഞ്ചലിനെ പ്രണയിച്ച് ഹരിലാൽ വിവാഹം ചെയ്തത് 19 വയസിൽ ഗാന്ധിയുടെ എതിർപ്പിനെ വക വയ്ക്കാതെയാണ്. 19 വയസിൽ അച്ഛനായ അബദ്ധം മകൻ ആവർത്തിക്കേണ്ടെന്ന് ഗാന്ധി കരുതി. ഗുലാബുമായി ദക്ഷിണാഫ്രിക്കയിൽ ചെന്ന ഹരിലാലിനോട് ഗാന്ധി ബ്രഹ്മചര്യം ദീക്ഷിക്കാൻ ഉപദേശിച്ചു.

അവിടെ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത് ഒന്നിച്ചു ജയിലിൽ കഴിഞ്ഞ ഗാന്ധിക്ക് സന്തോഷമായ ചെറിയ കാലത്തിന് ശേഷം പൊരിഞ്ഞ തർക്കം നടത്തി ഹരിലാൽ രാജ്യം വിട്ടു.

1935 ലെ രണ്ടാമത്തെ കത്തിൽ ഗാന്ധി ചോദിച്ചു:
"സത്യം പറയൂ, നീ ഇപ്പോഴും മദ്യപിക്കുന്നുണ്ടോ? വ്യഭിചരിക്കുന്നുണ്ടോ?മദ്യപിക്കുന്നതിലും നല്ലത്, നീ മരിക്കുന്നതാണ്".

ഹരിലാൽ ഇസ്ലാംമതത്തിൽ ചേർന്ന് അബ്‌ദുള്ള ആയത്, 1936 മെയ് 14 നായിരുന്നു. മതം മാറ്റം പൊന്നാനിയിൽ ആയിരുന്നെന്നും നാഗ്പൂരിൽ ആയിരുന്നെന്നും വാദങ്ങളുണ്ട്. അത് പ്രഖ്യാപിച്ചത് മെയ് 29 ന് മുംബൈ ജുമാ മസ്ജിദിൽ ആയിരുന്നു. ഗാന്ധി അപ്പോൾ മൈസൂർ നന്ദി ഹിൽസിൽ ഹരിലാലിൻറെ മകൻ കാന്തി ലാലിനൊപ്പമായിരുന്നു.തനിക്ക് അച്ഛനെ കാണണം എന്നായി കാന്തി ലാൽ. ഗാന്ധി പറഞ്ഞു:
"അവിടെ അവനെ വലയം ചെയ്തിരിക്കുന്ന മുസ്ലിംകൾ നിന്നെ താമസിക്കാൻ അനുവദിക്കില്ല".

ഹരിലാൽ ഒടുവിൽ 

കാന്തിയുടെ ഭാര്യ ആയിരുന്നു, മലയാളി, സരസ്വതി.
ഗാന്ധിയൻ ജി രാമചന്ദ്രൻറെ അനന്തരവൾ. അഭിഭാഷകൻ നെയ്യാറ്റിൻകര എൻ കെ കൃഷ്ണ പിള്ളയുടെയും പത്മാവതി തങ്കച്ചിയുടെയും മകൾ. നാടോടിയായിരുന്ന ഹരിലാൽ, തങ്ങളുടെ വീട്ടിൽ സാത്വികൻ ആയിരുന്നെന്ന് സരസ്വതി പറഞ്ഞിട്ടുണ്ട്.

മതം മാറ്റത്തിന് പിന്നിൽ ജനാബ് സക്കറിയ ആയിരുന്നു, എന്ന് പറയുന്നു. ഗാന്ധിയുടെ നിർദേശ പ്രകാരം, സഹോദരൻ രാംദാസ് ഹരിലാലിനെ ജൂൺ പത്തിന് കണ്ടത്, സക്കറിയയുടെ വീട്ടിലാണ്. അന്ന് ഹരിലാലിനൊപ്പം ബീബി അമതുസ്സലാമും ഉണ്ടായിരുന്നതായി സംശയമുണ്ട്. ഗാന്ധി ആശ്രമത്തിൽ ഉണ്ടായിരുന്ന ബീബിജി, പഞ്ചാബിൽ പട്യാലയിലെ കുലീന മുസ്ലിം കുടുംബത്തിൽ നിന്നായിരുന്നു; മത വിശ്വാസി. റമദാൻ നോമ്പ് മുടക്കിയിരുന്നില്ല. കിടക്കക്കരികിൽ ഖുർ ആൻ. ഗാന്ധിയെ ആത്മീയ പിതാവായും ഗാന്ധി തിരിച്ച് ആത്മീയ പുത്രി ആയും കരുതി. 1946 ഡിസംബർ 26 മുതൽ ജനുവരി 20 വരെ  നവഖാലിയിലെ സിരന്തി ഗ്രാമത്തിൽ അവിടത്തെ മുസ്ലിംകൾക്കെതിരെ ധീരമായി ബീബിജി ഉപവാസം നടത്തി. അവരുമായി ഹരിലാലിനുണ്ടായ ബന്ധത്തിൻറെ ആഴങ്ങൾ അറിയില്ല. ഗാന്ധി ഇതിനെ അനുകൂലിച്ചിരിക്കില്ല. ആറു മാസത്തിനകം ഹരിലാൽ ഹിന്ദുമതത്തിൽ തിരിച്ചെത്തി.

മതം മാറ്റ ശേഷം ഹരിലാൽ ആദ്യമായി സന്ദർശിച്ചത് കൊച്ചിയും കോഴിക്കോടുമാണ്. കൊച്ചിയിൽ, ''ഞാൻ ഇനി മുതൽ ബനിയ അല്ല'' എന്ന് ഹരിലാൽ പറഞ്ഞു. കോഴിക്കോട്ട് നിന്ന് പൊന്നാനിയിലെത്തി. അവിടെ കുടിച്ചു പൂസായി പൊലീസ് പിടിയിലായി.

ഗാന്ധിയുടെ ജീവിതത്തിലെ വലിയ തീരിച്ചടി ആയിരുന്നു, മതം മാറ്റം. 1936 ജൂൺ ഏഴിന് "എൻറെ നിരവധി മുസ്ലിം സുഹൃത്തുക്കൾക്ക്'' എന്ന ഗാന്ധിയുടെ പ്രസ്താവന പുറത്തു വന്നു.അതിൽ നിന്ന് :

"അവൻറെ മതം മാറ്റം ഹൃദയത്തിൽ നിന്ന് വന്നതാണെങ്കിൽ, അതിൽ ലൗകിക പരിഗണനകൾ ഇല്ലായിരുന്നെങ്കിൽ, എനിക്ക് തർക്കം ഉണ്ടാകുമായിരുന്നില്ല. എന്റേത് പോലെ തന്നെ, സത്യസന്ധമായ ഒരു മതം ആയിട്ടാണ് ഞാൻ ഇസ്ലാമിനെയും കാണുന്നത്. ദൈവത്തിന് അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒറ്റ നിമിഷത്തിൽ ദൈവം പരുഷ ഹൃദയങ്ങളെ മൃദുലങ്ങളാക്കും; പാപികളെ പുണ്യവാന്മാരാക്കും. അവൻ നാഗ്പുർ യോഗത്തിലും വെള്ളിയാഴ്ച പ്രഖ്യാപനത്തിലും ഭൂത കാലത്തെപ്പറ്റി പശ്ചാത്തപിക്കുകയും മദ്യവും കാമവും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് എന്നെ ആഹ്ലാദിപ്പിക്കും. എൻറെ മകൻറെ മതം മാറ്റത്തിൽ ഉത്സാഹമുള്ള മുസ്ലിംകൾക്ക് ഇസ്ലാമിനെ സംബന്ധിച്ച എൻറെ വീക്ഷണം നന്നായി അറിയാം. ഒരു ഇസ്ലാമിക സംഘടന എനിക്ക് അയച്ച കമ്പി സന്ദേശം ഇതാണ്: 'താങ്കളുടെ മകനെപ്പോലെ സത്യം അന്വേഷിക്കുന്ന താങ്കളും ലോകത്തിലെ ഏറ്റവും സത്യമുള്ള മതമായി ഇസ്ലാമിനെ ആശ്ലേഷിക്കും എന്ന് പ്രതീക്ഷിക്കുന്നു'

ഹരിലാൽ അബ്ദുല്ല 

''ഇതെല്ലം എന്നെ വേദനിപ്പിക്കുന്നു.ഈ പ്രകടനങ്ങൾക്ക്  പിന്നിൽ ഞാൻ ഒരു മതവികാരവും കാണുന്നില്ല. ഹരിലാലിൻറെ മതം മാറ്റത്തിന്  പിന്നിൽ പ്രവർത്തിച്ചവർ സാധാരണ മുൻകരുതലുകൾ പോലും എടുത്തിരുന്നില്ല എന്നെനിക്ക് തോന്നുന്നു. ഹരിലാലിൻറെ മതം മാറ്റം അവൻ പഴയ പോലെ ഹീനനായി തുടർന്നാൽ, ഹിന്ദു മതത്തിൻറെ നഷ്ടമല്ല. ഇസ്ലാമിൻറെ ദൗർബല്യമായിരിക്കും. മതം മാറ്റം മനുഷ്യനും അവൻറെ ഹൃദയം അറിയുന്ന ദൈവവും തമ്മിലുള്ള വിനിമയമാണ്. ഹൃദയശുദ്ധി ഇല്ലാത്ത മതം മാറ്റം ദൈവത്തിൻറെയും മതത്തിൻറെയും നിഷേധമാണ്. അത് ദൈവത്തെ അംഗീകരിക്കുന്ന ആർക്കും ദുഖമുണ്ടാക്കും .

''ഹരിലാലിനെ അവൻറെ സമീപ ഭൂതകാല പശ്ചാത്തലത്തിൽ, പരിശോധിക്കണമെന്ന് എൻറെ മുസ്ലിം സുഹൃത്തുക്കളോട് ആവശ്യപ്പെടാനാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്. അവൻറെ മതം മാറ്റം ആത്മാർത്ഥതയില്ലാത്ത പ്രവൃത്തിയാണെന്ന് തോന്നിയാൽ അത് അവനോട് തുറന്നു പറയുകയും അവനെ ഉപേക്ഷിക്കുകയും വേണം. അതല്ല, അവന് ആത്മാർത്ഥത ഉണ്ടെന്ന് തോന്നിയാൽ,അവൻ പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ സംരക്ഷിക്കണം. അങ്ങനെ അവൻറെ ആത്മാർത്ഥത അവനെ ദൈവഭയമുള്ള സമൂഹജീവിയാക്കട്ടെ. അമിത മദ്യപാനം അവൻറെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്നും ശരിതെറ്റുകൾ, സത്യാസത്യങ്ങൾ എന്നിവ സംബന്ധിച്ച അവൻറെ ബോധത്തെ തകർത്തിട്ടുണ്ടെന്നും അവർ അറിയട്ടെ. ഒരു പേര് മാറ്റം കൊണ്ട് അവൻ ദൈവത്തിൻറെ നല്ല ഭക്തൻ ആകുന്നുവെങ്കിൽ, ആ അർത്ഥമുള്ള അബ്ദുള്ളയോ ഹരിലാലോ ആകട്ടെ ".

ഇത് കഴിഞ്ഞ് 1936 സെപ്റ്റംബർ 27 ന് കസ്തുർബയുടെ പേരിൽ ദേവദാസ് എഴുതിയ, 'ഒരു മകന് അമ്മയുടെ തുറന്ന കത്ത്' പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ചെന്നൈയിൽ മദ്യപിച്ച് ലക്കുകെട്ട് ഹരിലാൽ പൊലീസ് പിടിയിൽ ആയത് പരാമർശിച്ച്, ''ഞങ്ങളുടെ ഞങ്ങളുടെ മകനായി പിറന്ന നീ ഇപ്പോൾ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്'' എന്ന് അവർ ഖേദിച്ചു.തുടർന്ന് അതിൽ എഴുതി:

"ഇപ്പോഴത്തെ നിൻറെ സഞ്ചാരങ്ങൾക്കിടയിൽ അച്ഛനെ നീ വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി കേൾക്കുന്നു. നിന്നെപ്പോലെ ബുദ്ധിയുള്ള ഒരാൾക്ക് ഇത് ചേരില്ല.അച്ഛനെ നീ ചീത്ത പറയുമ്പോൾ,നീ സ്വയം അപമാനിതൻ ആകുന്നു. അച്ഛൻറെ ഹൃദയത്തിൽ സ്നേഹം മാത്രമേയുള്ളു. അച്ഛൻ സ്വഭാവ ശുദ്ധിക്ക് വലിയ വില കൽപിക്കുന്നു എന്ന് നിനക്കറിയാം. നീ ഒരിക്കലും അദ്ദേഹത്തിൻറെ ഉപദേശം കേട്ടില്ല. എന്നിട്ടും കൂടെ നിർത്തി നിനക്ക് ആഹാരവും വസ്ത്രവും തന്ന് നിന്നെ പരിചരിച്ചു...

രാംദാസ് ഗാന്ധി 

"എന്തുകൊണ്ട് നീ പൈതൃകം ഉപേക്ഷിച്ചു എന്ന് എനിക്കറിയില്ല. നിൻറെ ഇഷ്ടം. നീ ഒന്നുമറിയാത്ത പാവങ്ങളോട് നിൻറെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നതായി ഞാൻ കേൾക്കുന്നു. നിൻറെ പരിമിതികൾ നീ എന്തുകൊണ്ട് അറിയുന്നില്ല? ഈ മാനസിക നിലയിൽ എന്ത് തീരുമാനമെടുക്കാൻ നിനക്ക് കഴിയും? നീ നിൻറെ അച്ഛൻറെ മകൻ ആയതിനാൽ നിന്നെ ആളുകൾ വിശ്വസിച്ചെന്ന് വരാം. മതം പ്രചരിപ്പിക്കാൻ നീ യോഗ്യനല്ല. ഇങ്ങനെ പോയാൽ നീ ഒറ്റപ്പെടും. വീണ്ടു വിചാരം ചെയ്ത് കാട്ടിയ അബദ്ധത്തിൽ നിന്ന് നീ പിന്മാറണം. നീ മതം മാറിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. സ്വയം നന്നാകാൻ പോകുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ നീ ഇനി നന്നാകുമെന്ന് പ്രതീക്ഷയുണ്ടായി. മതം മാറ്റത്തിൽ രഹസ്യമായി ഞാൻ ആഹ്ലാദിച്ചു. ആ പ്രതീക്ഷയുമില്ലാതായി. ബോംബയിൽ ഈയിടെ നിന്നെ പണ്ടത്തെക്കാൾ മോശമായി നിൻറെ അഭ്യുദയ കാംക്ഷികൾ കണ്ടു. അച്ഛൻ ദുഃഖിതനാണ്''.
മണിലാൽ ഗാന്ധി 

കസ്തുർബയുടെ കത്തിലും, മുസ്ലിംകളെ അഭിസംബോധന ചെയ്യുന്ന ചില ഭാഗങ്ങൾ ഉണ്ടായിരുന്നു:

"എനിക്ക് നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല.എൻറെ മകൻറെ പ്രവൃത്തികൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ചിന്തിക്കുന്ന നിരവധി മുസ്ലീംകളും ഞങ്ങളുടെ ചിരകാല മുസ്ലിം സുഹൃത്തുക്കളും സംഭവത്തെ അപലപിക്കുന്നു. മുസ്ലിംകൾക്ക് പൊതുവെയും എൻറെ മകന് പ്രത്യേകിച്ചും ഉപദേശം നൽകാൻ കഴിയുമായിരുന്ന ഡോ അൻസാരി ഇന്നില്ല. എനിക്കറിയാത്ത എത്രയോ കുലീനരും സ്വാധീനമുള്ളവരുമായ മുസ്ലിംകൾ വേറെയുമുണ്ട്. അവർ നിങ്ങൾക്ക് വേണ്ട ഉപദേശം തരുമെന്ന് കരുതട്ടെ.

"എൻറെ മകനെ നന്നാക്കുന്നതിന് പകരം ഈ മതം മാറ്റം അവൻറെ നില വഷളാക്കി. നിങ്ങൾ അവനെ ശാസിക്കുകയും മാറ്റിയെടുക്കുകയും വേണം. എൻറെ മകന് മൗലവി പട്ടം കൊടുക്കും വരെ ചിലർ എത്തിയിരിക്കുന്നു.ഇത് മതിയോ? എൻറെ മകനെപ്പോലുള്ളവരെ മൗലവി എന്ന് വിളിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നുണ്ടോ ?

"അവനെ ഇങ്ങനെ ഊതിപ്പെരുപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങൾ അവനെ യഥാർത്ഥ സഹോദരനായി കാണുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. നിങ്ങൾ ചെയ്യുന്നതൊന്നും അവൻറെ നല്ലതിനല്ല. പരിഹാസം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് ഇതിലപ്പുറവും ചെയ്യാം."

ഈ കത്തിന് കാൺപൂരിലെ യോഗത്തിൽ 1936 ഒക്ടോബർ ഒന്നിന് ഹരിലാൽ മറുപടി നൽകി:

"ഞാൻ ഹരിലാൽ അല്ല;അബ്ദുല്ലയാണ്. അത് കൊണ്ട് ആ കത്ത് ഞാൻ സ്വീകരിക്കുന്നില്ല. എൻറെ അമ്മയ്ക്ക് അക്ഷരം അറിയില്ല. ഇങ്ങനെ ഒരു കത്ത് അവർക്ക് എഴുതാൻ കഴിയില്ല. മറ്റാരോ എഴുതിയതാണ്. മതം മാറും മുൻപ്ഞാൻ ചീത്ത കൂട്ടുകെട്ടിൽ ആയിരുന്നു. അവർ മോശമായ പലതും ആവിഷ്കരിച്ചു. ഞാൻ അവയിൽ പങ്കെടുത്തത്, എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ഇനി എനിക്കൊന്നും പഠിക്കാനില്ല. എനിക്കിനി ഒരാഗ്രഹമേയുള്ളു.-ഇസ്ലാമിന്റെ പ്രവർത്തകനായി മരിക്കുക."

കാൺപൂരിൽ മറ്റൊരു യോഗത്തിൽ, ഹരിലാൽ അബ്ദുല്ല പറഞ്ഞു:
"കഴിഞ്ഞ 30 വർഷത്തിൽ എൻറെ അച്ഛന് എന്നെ മാറ്റാൻ കഴിഞ്ഞില്ല. വെറും നാലു മാസം കൊണ്ട് അദ്ദേഹത്തിൻറെ അനുയായികൾക്ക് എന്നെ എങ്ങനെ മാറ്റാൻ കഴിയും? എൻറെ അമ്മ എനിക്കൊരു കത്ത് എഴുതി. മദ്യപാനം നിർത്താൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് നിർത്താം. എപ്പോൾ? എൻറെ അച്ഛനും അമ്മയും എന്ന് ഇസ്ലാം മതം സ്വീകരിക്കുന്നോ, അന്ന്."

ആര്യസമാജം അതിൻറെ പണി തുടങ്ങിയിരുന്നു. 1936 നവംബർ 12 ന് അബ്ദുല്ല ഹിന്ദു മതത്തിലേക്ക് മടങ്ങി. അദ്ദേഹം ഭാരതീയ ശ്രദ്ധാനന്ദ് ശുദ്ധി സഭയുടെ പ്രവർത്തകനായി ഹീരാലാൽ എന്ന് പേര് മാറ്റി.

ഹരിലാലിൻറെ മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല.1937 ഫെബ്രുവരി ഏഴിന് അമ്മയ്ക്ക് എഴുതി:

"ഞാൻ ദീർഘകാല ശേഷമാണ് അമ്മയ്ക്ക് എഴുതുന്നത്. എന്തുകൊണ്ട് എഴുതിയില്ല? ദേവദാസ് ഗാന്ധി ചോദിച്ചിട്ട് അവൻറെ പത്രത്തിൽ (ഹിന്ദുസ്ഥാൻ ടൈംസ് ) പരസ്യ അഭ്യർത്ഥന ഇറക്കിയ അമ്മയ്ക്ക് എന്നോട് യഥാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ. എനിക്ക് എഴുതാമായിരുന്നു. അത് ചെയ്തില്ല; ഞാനും എഴുതിയില്ല. പരസ്യ പ്രസ്താവനയ്ക്ക് ഞാൻ പരസ്യ പ്രതികരണം നൽകി. അത് വായിച്ചോ? ഇത്ര വികാരത്തോടെ അമ്മ എന്നാണ് പത്രങ്ങൾക്കെഴുതാൻ തുടങ്ങിയത് ? എനിക്ക് അമ്മയുടെ മനസ്സറിയാം. ആഫ്രിക്കയിൽ നമ്മൾ ഖാൻ കുടുംബത്തിനൊപ്പമാണ് താമസിച്ചത്. അവിടെ മുസ്ലിംകൾ അല്ലാതെ ആരാണ് ഉണ്ടായിരുന്നത്? ഞാൻ എൻറെ പേര് മാറ്റി; ഞാൻ മുസ്ലിം അയാൽ എന്താണ് തെറ്റ് ?".

ദേവദാസ് ഗാന്ധി 

മതം മാറ്റത്തിൽ രോഷാകുലനായിരുന്നു, ഇളയ സഹോദരൻ ദേവദാസ്." പണത്തിനും ഭാര്യയ്ക്കും വേണ്ടിയുള്ള നാടകം" ആണ് അതെന്ന് ദേവദാസ് എഴുതി.

അത് വികാരങ്ങൾ കുത്തിയൊഴുകിയ കാലമായിരുന്നു. എല്ലാം തണുത്ത് ദേവദാസിൻറെ മകൻ രാമചന്ദ്ര ഗാന്ധി 2004 ൽ അദ്ദേഹത്തിൻറെ വാർധക്യത്തിൽ ഇങ്ങനെ എഴുതി:

"ബാപ്പു ( ഗാന്ധി ) ചെയ്തത് മതപരമായി തെറ്റായിരുന്നുവെന്ന് തോന്നുന്നു. യൗവനത്തിൽ തീക്ഷ്ണമായ കാമം കാരണം ഒരു മോശം മകനെ നൽകി ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം കരുതി. പിതാക്കന്മാർക്ക് അനുസരണയില്ലാത്ത മക്കളെ കൊടുക്കുകയല്ലാതെ വേറെ എത്രയോ കാര്യങ്ങൾ ദൈവത്തിന് ചെയ്യാനുണ്ട് !".

ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ, പിതാവ് മരിക്കുമ്പോൾ രതിയിൽ അഭിരമിച്ച കുറ്റബോധം ഗാന്ധിയിൽ പ്രവർത്തിച്ചിരിക്കാം എന്നെനിക്ക് തോന്നിയിരുന്നു; അദ്ദേഹത്തിൻറെ കൊച്ചു മകനും അത് തോന്നി -മകനെ കാമ സന്തതിയായി കണ്ട് അവനെ നിരന്തരം ശകാരിച്ചു കൊണ്ടിരിക്കുന്നത്, മാനസിക രോഗമാണ്. പ്രായ പൂർത്തിയായാൽ മകൻ സ്വതന്ത്ര വ്യക്തിയാണ്. അയാൾക്ക് അയാളുടെ തിരഞ്ഞെടുപ്പ് ആകാം.

മതപരമായി മാത്രമല്ല, മാനുഷികമായും ഗാന്ധി ചെയ്തത്, തെറ്റാണ്. മക്കൾ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നു. 37 വയസ്സ് മുതൽ ഗാന്ധി ബ്രഹ്മചര്യം ദീക്ഷിച്ചു. അതിൽ ഭാര്യയെ ശാരീരികമായി നിരാകരിച്ചു എന്ന് ഞാൻ ആരോപിക്കുകയില്ല; അത് കസ്തുർബയുടെ വിധി. എല്ലാവർക്കും ഗാന്ധി ആകാൻ പറ്റില്ല. സ്വന്തം ജീവിത ചര്യ മക്കൾക്ക് മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കേണ്ടിയിരുന്നില്ല. ഹരിലാലിൻറെ മനസ്സിൽ ചെറു പ്രായം മുതൽ ഗാന്ധിയുണ്ടാക്കിയ മുറിവ് അയാളെ അരാജകത്വത്തിലേക്ക് നയിച്ചു എന്നാണ് ഹരിലാലിൻറെ ജീവചരിത്രം വായിച്ചപ്പോൾ തോന്നിയത്. ഹരിലാലിൻറെയും മണിലാലിൻറെയും ജീവചരിത്രങ്ങൾ ഗാന്ധിയെ കൂടുതൽ അറിയാൻ സഹായിക്കും. സുധിർ കാക്കർ എഴുതിയ Mira and Mahatma എന്ന നോവൽ, ഗാന്ധി കസ്തുർബയോട് എത്ര മോശമായി പെരുമാറി എന്നറിയാനും സഹായിക്കും. മീര ബെൻ എന്ന പേരിൽ ആശ്രമത്തിൽ വസിച്ചിരുന്ന മാദലിൻ സ്ലേഡും ഗാന്ധിയും തമ്മിലുള്ള ഒൻപത് വർഷത്തെ ബന്ധം കസ്തുർബയുടെ ഭാഗത്തു നിന്ന് കാണുന്നതാണ്, നോവൽ.

ഗാന്ധി രക്തസാക്ഷിയായ 1948 ൽ ഹരി ലാലും മരിച്ചു -ജൂൺ 18 രാത്രി. മുംബൈ കാമാത്തിപുരയിൽ അബോധാവസ്ഥയിൽ കണ്ട അയാൾ മുനിസിപ്പൽ ആശുപത്രിയിലാണ് മരിച്ചത്. ഗാന്ധിയുടെ മകനാണെന്ന് ആശുപത്രിയിൽ അയാൾ പറഞ്ഞില്ല.

ഗാന്ധിയെ ഗോഡ്‌സെ കൊന്ന ദിവസം,ഡൽഹി ഇന്ത്യൻ എക്സ്പ്രസ്' ഓഫിസിൽ ന്യൂസ് എഡിറ്റർ ശാരദാ പ്രസാദിന് മുന്നിൽ, മെലിഞ്ഞ് നീണ്ട ചപ്രച്ഛ മുടിയുള്ള ഒരാൾ കയറി ചെന്നു.

"എനിക്ക് ഒരു അനുശോചനക്കുറിപ്പ് കൊടുക്കാനുണ്ട്", വൃദ്ധൻ പറഞ്ഞു.
"വലിയ ആളുകളുടെ അനുശോചനങ്ങൾ ധാരാളമുണ്ട്", ശാരദാ പ്രസാദ് പറഞ്ഞു.

"കൊല്ലപ്പെട്ടത് എൻറെ അച്ഛനായിരുന്നു", വൃദ്ധൻ പറഞ്ഞു .
അത് ഹരിലാൽ ആയിരുന്നു.

ഹരിലാൽ മരിച്ച ശേഷം ദേവദാസ് 'ഹിന്ദുസ്ഥാൻ ടൈംസ്'-ൽ എഴുതി:
"കൊല നടന്ന് നാല് ദിവസം കഴിഞ്ഞ് അയാൾ എവിടന്നോ ഞങ്ങൾക്കൊപ്പം കരയാൻ ഞങ്ങളുടെ വീട്ടിലെത്തി. രോഗിയായിരുന്നു. പരിചരണം വേണ്ടിയിരുന്നു. ക്ഷീണിതമായ മുഖം ബാപ്പുവിന്റേതിന് സമാനമായിരുന്നു. മുംബൈയ്ക്ക് ട്രെയിൻ കയറുമ്പോൾ മുൻപ് കാണാത്ത ആലസ്യത്തിൽ അയാൾ പറഞ്ഞു: 'നാടോടിയായിരിക്കുകയാണ്, എൻറെ വിധി'".

ഭൂരിപക്ഷം മതം മാറ്റങ്ങളും പോലെ, ഇതും ഉൾവിളി കൊണ്ടായിരുന്നില്ല. ഗാന്ധിയെ അടിക്കാനുള്ള വടിയായി മകനെ ചില മുസ്ലിം കേന്ദ്രങ്ങൾ ഉപയോഗിച്ചു. അധാർമിക ജീവിതം നയിച്ച ഒരാളെ സ്വീകരിക്കാൻ തയ്യാറായ അവർ ചെയ്തതും, നിർബന്ധിത മത പരിവർത്തനത്തിലെ അധാർമികത തന്നെ.
------------------------------------
Reference:
1.Harilal Gandhi: A Life / Chndulal Bhagubhai Dalal
2. Gandhi's Prisoner: The Life of Gandhi's Son Manilal / Dhupelia Masthric
3. Foreword to Translation of Harilal Gandhi: A Life
4. Gandhi's Lost Gem / Nilam Parikh



© Ramachandran





Wednesday 6 November 2019

മാപ്പിള ലഹള:പണിക്കരും മതഭ്രാന്തും

34 ഹിന്ദുക്കളുടെ കൂട്ടക്കൊല വർഗസമരം !

മാപ്പിള ലഹളയുടെ ആദ്യത്തെ മാർക്സിസ്റ്റ് വ്യാഖ്യാനമാണ് അബനി മുക്കർജിയുടെ 'മാപ്പിള ലഹള' എന്ന ലേഖനം.1921 ഓഗസ്റ്റിൽ ലഹള നടന്ന് രണ്ടു മാസത്തിനകം തന്നെ പ്രസിദ്ധീകരിച്ച മുക്കർജിയുടെ ലേഖനത്തിലാണ്,ലഹള വർഗ സമരമാണെന്ന ദുർവ്യാഖ്യാനം ആദ്യം വന്നത്.മാർക്സിസ്റ്റ് ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയ Against Lord and State: Religion and Peasant Uprisings in Malabar, 1836-1921 ( 1989 ) എന്ന പുസ്തകമാണ്,മാർക്സിസ്റ്റുകൾ മാപ്പിള ലഹളയെപ്പറ്റിയുള്ള മാർക്സിസ്റ്റ് വ്യാഖ്യാനമായി കൊണ്ടു നടക്കുന്നത്.ഇതിന് മലയാള പരിഭാഷയുമുണ്ട്.എന്നാൽ,ആ പുസ്തകത്തിൽ മുക്കർജിയെ പരാമർശിക്കുന്നേയില്ല.

മുക്കർജിയുടെ ലേഖനം ലെനിനും സൈദ്ധാന്തികൻ ബുഖാറിനും അംഗീകരിക്കുക മാത്രമല്ല,അത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ 'The International എന്ന മുഖ പത്രത്തിൽ ജർമൻ,ഫ്രഞ്ച് ഭാഷകളിൽ വരികയും,1922 മാർച്ചിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ The കമ്മ്യൂണിസ്റ്റ് റിവ്യൂ' അത് പരിഭാഷപ്പെടുത്തുകയും ചെയ്തു.അങ്ങനെ അതിന് ഔദ്യോഗിക അംഗീകാരമുണ്ട്.അതുകൊണ്ട്,ലഹളയുടെ മാർക്സിസ്റ്റ് വ്യാഖ്യാനം നടത്തുന്ന ഒരാൾ,ആദ്യം തേടിപ്പിടിക്കേണ്ട രേഖയാണ്,മുക്കർജിയുടെ ലേഖനം.ഇതിൻറെ അഭാവത്തിൽ,പണിക്കരുടെ ഗവേഷണം പ്രഹസനവും പുസ്തകം അപൂർണവുമാണ്.മുൻകൂട്ടി ഒരു നിഗമനം സംഘടിപ്പിച്ച ശേഷം ഗവേഷണം നടത്തിയ പണിക്കർ, അതിന് വിരുദ്ധമായ വസ്തുതകൾ കിട്ടിയപ്പോൾ അവയെ  വക്രീകരിക്കുകയോ ഞെരിച്ചു കൊല്ലുകയോ ആണ് ചെയ്തത്.
കെ എൻ പണിക്കർ 
മുക്കർജിയുടെ ലേഖനം കണ്ടിട്ടും പണിക്കർ ഉപേക്ഷിച്ചതാണെങ്കിൽ അതിൻറെ ന്യായം പണിക്കർ തന്നെ പറയണം.ചില ഗവേഷകർ,ഗവേഷണത്തിന് അടിസ്ഥാനമാക്കിയ പുസ്തകമോ പ്രബന്ധമോ പറയാതെ വിടാറുണ്ട്.പകർത്തിയ നിഗമനം സ്വന്തമായി അവതരിപ്പിക്കാനാണ്,ഇത്.അങ്ങനെ പണിക്കർ ഉപേക്ഷിച്ചതാണോ മുക്കർജിയുടെ ലേഖനം?

മുക്കർജിയുടെ ലേഖനത്തിൽ ലഹളയെ മതഭ്രാന്തന്മാർ വഴിതെറ്റിച്ചതായി പറയുന്നുണ്ട്.എന്നിട്ടാണ് അത് വർഗസമരമെന്ന നിഗമനത്തിൽ എത്തുന്നത്.മതഭ്രാന്ത് വർഗ്ഗസമരമാകുന്ന ചെപ്പടി വിദ്യ അദ്‌ഭുതകരമാണ്.നിയമ പ്രകാരം സർക്കാരിനെതിരെ കർഷകർ ആയുധം എടുത്തിരിക്കുന്നു എന്നാണ് മുക്കർജിയുടെ തുടക്കം.സായുധ സമരം നിയമപ്രകാരമുള്ള ഒന്നാണെന്നു മുക്കർജിക്ക് തോന്നിയത്,അദ്ദേഹം സായുധ സമരത്തിൽ വിശ്വസിച്ചത് കൊണ്ടാകണം.റഷ്യൻ വിപ്ലവത്തിന് പിന്നാലെ 1918 ൽ സോവിയറ്റ് പാർട്ടിയിൽ ചേർന്ന മുക്കർജി,1920 ൽ എം എൻ റോയിക്കൊപ്പം,താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചയാളാണ്.ആ പാർട്ടി സ്ഥാപനം പ്രഹസനമായിരുന്നു.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ തിരിച്ചു ഭരണത്തിലെത്തിക്കാൻ,ഇന്ത്യയിൽ സർവ്വതും ഉപേക്ഷിച്ച്,വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട മുഹജിറുകളെ തടുത്തു കൂട്ടിയാണ് അന്ന് പാർട്ടിയുണ്ടാക്കിയത്.അഫ്ഗാനിസ്ഥാനിൽ നിന്ന് സായുധ കലാപം വഴി ഇന്ത്യയിൽ വിപ്ലവമുണ്ടാക്കുക ആയിരുന്നു,ലക്ഷ്യം.

മലബാറിലും ഖിലാഫത്തിൻറെ പേരിൽ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഒരു മത ഭ്രാന്ത സംഘത്തെ ന്യായീകരിക്കുകയാണ്,മുക്കർജി ചെയ്തത്.ആ വഴി പിന്തുടർന്ന പണിക്കരുടെ കണ്ടെത്തൽ മൗലികമല്ല.
മുക്കർജി ലഹള മതഭ്രാന്ത് തന്നെ എന്ന് കണ്ടെത്തുന്നു:

"മത ഭ്രാന്തന്മാരായ ഈ മുസ്ലിംകളുടെ പ്രാഥമിക ലക്ഷ്യം തുർക്കിയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കലാണ് എന്ന് വ്യക്തമായിട്ടുണ്ട്.ആദ്യ കലാപത്തിന് ശേഷം,ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ  ലക്ഷ്യം മറന്നു എന്നാണ് ഞങ്ങൾ അറിയുന്നത്.മത ഭ്രാന്ത നേതാക്കളായ മുല്ലമാർ മുസ്ലിം അണികളുടെ ആക്രമണം സമാധാന കാംക്ഷികളായ ഹിന്ദു അയൽക്കാർക്ക് നേരെ തിരിച്ചു വിട്ടു.ഇവർക്ക് വച്ച് നീട്ടുന്നത് , 'മരണം അല്ലെങ്കിൽ ഇസ്ലാം'ആണ്.80 കുടുംബങ്ങളുടെ നിർബണ്ഡിത  മതം മാറ്റവും മതം മാറ്റം  എന്ന അപമാനത്തിന് പകരം മരണം തിരഞ്ഞെടുത്ത ഒരു ഡസൻ പേരുടെ കൊലയുമാണ് ഇതിൻറെ ഫലം."

ഹിന്ദുക്കൾക്ക്  മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളു എന്ന് മുക്കർജി അംഗീകരിക്കുന്നു.നിർബന്ധിത മതം മാറ്റം ഏതായാലും വർഗ്ഗസമരമല്ല.ഖിലാഫത്ത് നേതാക്കൾ മാസങ്ങൾ ആസൂത്രണം ചെയ്താണ് ഇത് നടപ്പാക്കിയത്.കെ വി ചേക്കുട്ടി എന്ന ധനിക മുസ്ലിമിനെ ആദ്യം കലാപകാരികൾ കൊന്നതിനാൽ ലഹള, മത ഭ്രാന്തല്ല എന്ന് മുക്കർജി പറയുന്നത്,ബാലിശമാണ്.ചേക്കുട്ടിയെ കൊന്നത്,കലാപകാരികളെപ്പറ്റി പട്ടാളത്തിന് വിവരം ചോർത്തിയതിനാണ്.മത ഭ്രാന്തിന് മുന്നിൽ,അധികാര ഭ്രാന്തിന് മുന്നിൽ,സ്വതന്ത്ര വ്യക്തിയില്ല.തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമായവനെ അവർ കശാപ്പ് ചെയ്യും.ഹിന്ദു മത ഭ്രാന്തന്മാർ ഇന്നും ഹിന്ദു യുക്തിവാദികളെ കൊല്ലുന്നു.

ഔധ് കലാപവും മലബാർ കലാപവും തമ്മിൽ മുക്കർജി ബന്ധിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ എന്ന് വ്യക്തമല്ല.The Annexation of Oude എന്നൊരു ലേഖനം 'ന്യൂയോർക് ഡെയ്‌ലി ട്രിബ്യുണി'ൽ മാർക്സ് 1858 മെയ് 28 ന് എഴുതിയത് മുക്കർജി കണ്ടു കാണില്ല.ഔധ് പ്രവിശ്യയിലെ ഭൂമിയുടെ അവകാശം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതായി ഗവർണർ ജനറൽ കാനിംഗ്‌ പ്രഖ്യാപിച്ചെന്ന് മാർക്സ് അതിൽ ചൂണ്ടിക്കാട്ടി.ആ അവകാശം ശരിയെന്നു തോന്നും വിധം വിനിയോഗിക്കുമെന്നും വിളംബരത്തിൽ വ്യക്തമാക്കി.മലബാറിൽ ബ്രിട്ടൻ ഭൂമി കൈവശപ്പെടുത്തിയെങ്കിൽ മുക്കർജിയുടെ താരതമ്യത്തിൽ കഴമ്പുണ്ടാകുമായിരുന്നു.

മലബാർ തീരത്ത് വാസമുറപ്പിച്ച മാപ്പിളമാർ അറബി പോരാളികളുടെ മക്കളാണെന്നും അവർ പത്തു ലക്ഷം വരുമെന്നും മുക്കർജി പറയുന്നതിനും അടിസ്ഥാനമില്ല.തീരത്തെ മുക്കുവരെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റിയിട്ടുണ്ട്;അന്ന് അറേബ്യയിൽ തന്നെ പത്തു ലക്ഷം മുസ്ലിംകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല.ബുദ്ധിജീവികളെ ബൂർഷ്വകൾ ആക്കിയതിലും പിശകുണ്ട്.മുക്കർജി പറഞ്ഞ ഈ വിഭാഗമാണ്,മധ്യവർഗമായി ഇന്ന് നിൽക്കുന്നത്.അവർക്ക് ഭൂമിയിലേ നിക്ഷേപിക്കാൻ കഴിയൂ എന്ന് മുക്കർജി തന്നെ പറഞ്ഞ നിലയ്ക്ക് അവരെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല.മാർക്സിസ്റ്റുകൾ ബൂർഷ്വകളാകുന്നത് കേരളം പിൽക്കാലത്തു കണ്ടതാണ്.കുടിയാന്മാർ മുസ്ലിംകൾ മാത്രമായിരുന്നു എന്ന മട്ടിലാണ്,മുക്കർജിയുടെ വാദം.ഹിന്ദുക്കളും പൊതുവെ ദരിദ്രരായിരുന്നു.

കത്തിയും വാളും പണിയുകയും അതുമായി സേനയെ നേരിടുകയും ചെയ്യുന്നത്,സമാധാനപരമായ സമരമല്ല."അലി മുസ്‌ലിയാർ,കുംകി തങ്ങൾ തുടങ്ങിയ മത ഭ്രാന്തരായ മുല്ലമാർ ചില തെമ്മാടികളുടെ സഹായത്തോടെ ഈ അവസരം സർക്കാരിനെ മറിച്ചിടാനുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ശക്തി  കൂട്ടാൻ  ഉപയോഗിച്ചു" എന്ന് മുക്കർജി എഴുതുന്നു.അപ്പോഴും ഊന്നൽ മത ഭ്രാന്തിലാണ്.ഇവർ പൊലീസുകാർ ഉപേക്ഷിച്ച സ്റ്റേഷനുകൾ, "ഇവർ സൈനികർ വിട്ട ഔട്ട് പോസ്റ്റുകൾ എന്നിവിടങ്ങളിൽ  നിന്നു  വെടിക്കോപ്പും ആയുധങ്ങളും  സംഭരിച്ചു. .മലപ്പുറം ഖജനാവിൽ നിന്ന് കലാപകാരികൾ 40000 പൗണ്ടിന് സമാനമായ തുക ( ഇന്ന് 37 ലക്ഷം രൂപ ) കൊള്ളയടിച്ചു",മുക്കർജി എഴുതുന്നു.റഷ്യൻ വിപ്ലവകാലത്തും കൊള്ള തകൃതിയായി നടന്നു.

മുക്കർജി നിരത്തിയതിനെക്കാൾ മതഭ്രാന്തിന് തെളിവുകൾ പണിക്കരുടെ പുസ്തകത്തിലുണ്ട്.മതഭ്രാന്ത് വിവരിച്ച ശേഷം,അത് മനഃപൂർവമായിരുന്നില്ല,ഹിന്ദുക്കൾക്ക് എതിരായിരുന്നില്ല എന്ന് പറയുന്ന ശൈലിയാണ്,പണിക്കർ പുസ്തകത്തിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്.നിർബന്ധിത മത പരിവർത്തനത്തെ 'മത പരിത്യാഗം'എന്ന് പറഞ്ഞാണ് പണിക്കർ രക്ഷിച്ചെടുത്തിരിക്കുന്നത്.ഹിന്ദുക്കൾക്ക് ഇസ്ലാമിൽ ചേരാൻ മുട്ടി നിൽക്കുകയായിരുന്നു എന്ന മട്ടിലാണ്,കഥാകഥനം.എന്നിട്ടും വാസ്തവം മൂടി വയ്ക്കാനാകാതെ,പണിക്കർ എഴുതുന്നു:
"കലാപകാരികളെ ഉത്തേജിപ്പിച്ചത് മത ഭ്രാന്തല്ലായിരുന്നു എന്ന് ഇവരുടെ പ്രവർത്തനങ്ങളുടെ ഘടന നിരീക്ഷിച്ചാൽ ബോധ്യമാകും.എങ്കിലും അവർ അഗാധമായ മതവിശ്വസമുള്ളവരായിരുന്നു.ഇത് കലാപങ്ങൾക്ക് പ്രേരണ കൊടുക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയുണ്ടായി.ഈ മത വിശ്വാസം കലാപത്തിന് വഴിയൊരുക്കി എന്നല്ല,മധ്യസ്ഥമരുളി എന്നാണ് പറയേണ്ടത്.മതവികാരങ്ങൾ വ്രണപ്പെട്ടതും മത പരിത്യാഗം മൂലമുണ്ടായതുമായ മൂന്ന് നാലു പ്രക്ഷോഭങ്ങൾ ഇതിന് ഒരപവാദമാണ്.കലാപങ്ങൾക്ക് മുൻപ് നടന്ന കോപ്പുകൂട്ടലുകൾ മതമെങ്ങനെ സംഭവങ്ങൾക്ക് ഉൾപ്രേരകമായി പ്രവർത്തിച്ചു എന്നത് കാണിക്കുന്നുണ്ട്....ഓരോ കലാപത്തിന് മുൻപും അംഗങ്ങൾ തെറ്റാതെ ജാറങ്ങളിലേക്ക് തീർത്ഥയാത്രകൾ നടത്തുകയോ തങ്ങൾമാരുടെയും മുസലിയർമാരുടെയും ആശീർവാദങ്ങൾ വാങ്ങുകയോ ,മൊയ്‌ലീദ്,റാത്തീബ് തുടങ്ങിയ മതാഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നു...പോരാടി മരിക്കുക വഴി ശഹീദുകളാകുമെന്നും ഇത് ആനന്ദകരമായ സ്വർഗീയ ജീവിതത്തെ പ്രദാനം ചെയ്യുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം".
ആലി മുസ്‌ലിയാർ 

കലാപത്തിന് കാരണക്കാരനായ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാടുകടത്തി.തങ്ങളെപ്പറ്റി പണിക്കർ എഴുതുന്നു:

"മമ്പുറത്തു നിന്ന് കലാപകാരികൾ തേടിയത് പരോക്ഷമായ അനുമതിയായിരുന്നു.മതവിശ്വാസികളെ സംബന്ധിച്ച് തീർത്ഥാടനം തന്നെ ഒരനുമതി തേടലാണ്.വലിയ തങ്ങളുടെ കബറിന് മുന്നിൽ പ്രാർത്ഥന നടത്തുന്നത് തന്നെ ഇളയ തങ്ങളിൽ നിന്ന് അനുമതി ലഭിക്കുന്നതിന് തുല്യമാണെന്ന് ചിലർ വ്യാഖ്യാനിക്കുകയുണ്ടായി".

തങ്ങളെ നാട് കടത്തിയ കലക്‌ടർ കൊണോലിയെ കലാപകാരികൾ കൊന്നു -അതും വർഗ്ഗസമരത്തിൽ പെടുമോ ?

തങ്ങളെ നാട് കടത്തി 25 കൊല്ലം കലാപങ്ങൾ ഉണ്ടായില്ല എന്ന് പണിക്കർ സമ്മതിക്കുന്നു.ഇങ്ങനെ ഒരു സത്യം ഒരു ചരിത്രകാരന് കിട്ടിയാൽ,കലാപത്തിന് കാരണം മതം എന്ന നിഗമനമാണ് സ്വാഭാവികമായി വരേണ്ടത്.

പണിക്കർ തുടർന്ന് എഴുതുന്നു:
"മാപ്പിളമാരെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച മതനേതാക്കളെ സംബന്ധിച്ചിടത്തോളം,ഖിലാഫത് പ്രസ്ഥാനം അടിസ്ഥാനപരമായി ഒരു മതപ്രശ്‍നം തന്നെയായിരുന്നു.ഇതിൻറെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഒരു യാദൃച്ചികത മാത്രമായി ഇവർ കരുതി.പ്രസ്ഥാനത്തിൻറെ താനൂരിലെ നേതാവ് കുഞ്ഞി ഖാദർ,ഖിലാഫത്തിനെ ഒരു മതപ്രസ്ഥാനമായി മാത്രമായാണ് പരിഗണിച്ചത്.അതിനെ അർത്ഥശൂന്യമായ ഹൈന്ദവ പ്രചാരണ പദ്ധതികളുമായി കൂട്ടിക്കലർത്തുന്നതിനെ എതിർക്കുകയുo ചെയ്തു"

പിന്നീട്ഉ കോൺഗ്രസ് നേതാവായ ഉലമ കോൺഫറൻസ് സെക്രട്ടറി ഇ മൊയ്തു മൗലവി നടത്തിയ ഒരു പ്രസംഗവും ഉദ്ധരിക്കുന്നു:
"മെക്ക,മദീന ആദിയായ നമ്മുടെ വിശുദ്ധ സ്ഥാനങ്ങൾ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഖലീഫ തുർക്കിയിലെ സുൽത്താനെ നേരും നെറിയുമില്ലാതെയാണ്,നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കാരും സഖ്യവും തകർക്കാൻ ശ്രമിക്കുന്നു എന്നത്,നമുക്കേവർക്കും അറിയാം.നമ്മുടെ പുണ്യ സ്ഥലങ്ങൾ പിടിച്ചെടുത്ത് ഇവരും ഇവരുടെ ചേരിക്കാരും പകുത്തെടുക്കുകയാണ്.ക്രിസ്തുമതത്തിന് എതിര് നിൽക്കുന്ന ഇസ്ലാം വിശ്വാസത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുക എന്ന ദുഷ്ട ലാക്കാണ് ഇതിന് പിന്നിലുള്ളത്"

ആഗോളമായി നിൽക്കുന്ന ഇസ്ലാം -ക്രൈസ്തവ സ്പർദ്ധയും ലഹളയ്ക്ക് കാരണം എന്നർത്ഥം.'ഇവരുടെ ചേരിക്കാർ '',ഹിന്ദുക്കൾ.
ലഹളയ്ക്ക് മുന്നിട്ടു നിന്ന ആലി മുസ്ലിയാരെപ്പറ്റി പണിക്കർ ഏഴുതുന്നു :
"തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസ്ലിയാർ,ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.പക്ഷെ,അധികം കഴിയും മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 ആകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസ്ലിയാർ വികസിപ്പിച്ചെടുത്തു.സന്നദ്ധ ഭടനാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാളച്ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസ്ലിയാരുടെ രണ്ട് വിശ്വസ്താനുയായികൾ ആയിരുന്ന ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു"

ആലി മുസ്ലിയാരെ ഗാന്ധിക്കും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നർത്ഥം.
മറ്റൊരു ആസൂത്രകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,മുസ്ലിയാരുടെ ബന്ധുവായിരുന്നു.പോത്തു വണ്ടിക്കാരനായിരുന്നു,ഹാജി.പണിക്കർ എഴുതുന്നു:

"കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏറനാടിൻറെ കിഴക്കു ദിക്കിൽ നേതൃത്വം ഏറ്റെടുത്ത് താൻ ഹിന്ദുക്കളുടെ രാജാവും മുസ്ലിംകളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമാണെന്ന് ഹാജി സ്വയം പ്രഖ്യാപിച്ചു".
ഹാജി തൊഴിലാളി വർഗ്ഗത്തിൽ പെട്ടയാളാണെന്ന് പണിക്കർക്ക് വാദിക്കാം.ഹിന്ദുക്കളുടെ രാജാവാണെന്ന് വാദിക്കുന്ന ഒരാൾ മനുഷ്യ വർഗ്ഗത്തിൽ പെടുകയില്ല;ഒരു പോത്തായിരിക്കും.

നിർബന്ധ മത പരിവർത്തനത്തെ ഹാജിയും മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയ തങ്ങളും എതിർത്തു എന്ന് പണിക്കർ പറയുന്നതിന് അർത്ഥം,ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മാറ്റിയിരുന്നു എന്ന് തന്നെ.ഇവർ എതിർത്തതിനു തെളിവില്ല.'' തുടക്കത്തിൽ ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിനെ വിലക്കിയിരുന്നവരും അങ്ങനെ ചെയ്യുന്നവരെ കഠിനമായി ശിക്ഷിച്ചിരുന്നവരുമായ ചെമ്പ്രശ്ശേരി തങ്ങൾ,കുഞ്ഞഹമ്മദ് ഹാജി എന്നിവർ കൂടി ഹിന്ദു ഭവനങ്ങൾ കൊള്ള ചെയ്യാൻ അനുമതി നൽകിയെന്ന് റിപോർട്ടുണ്ട്" എന്ന് പണിക്കർ ഏതാനും പേജ് കഴിഞ്ഞ് എഴുതുന്നതോടെ വെള്ള പൂശൽ ശ്രമം തോൽക്കുന്നു.താനൂർ നന്നമ്പ്ര പൂഴിക്കൽ നാരായണൻ നായരുടെ വീട്ടിൽ കടന്ന് എട്ടു പേരെയാണ് കൊന്നത്.നായരുടെ യുവതിയായ മകളെയും മകനെയും തട്ടിക്കൊണ്ടു പോയി.40 പേരെ നായർ കാവൽ നിർത്തിയത് ഭേദിച്ചായിരുന്നു,നവംബർ 14 ന് അക്രമം.
തടവിലായ മാപ്പിളമാർ 
അബനി മുക്കർജി ഉയർത്തിക്കാട്ടിയ ചേക്കുട്ടി കൊല പ്രതികാര നടപടി ആയിരുന്നു എന്ന് പണിക്കരുടെ വിവരണത്തിൽ നിന്ന് തെളിയുന്നു:
"1921 സെപ്റ്റംബർ 25 ന് തുവ്വൂരിൽ നടന്ന സംഭവം നാട്ടിൽ ഉടനീളം നടുക്കമുണ്ടാക്കി.ഇത് കലാപകാരികളുടെ നികൃഷ്ടതയ്ക്കും ക്രൂരതയ്ക്കും മത ഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ടു.ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊല പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു.ഹിന്ദുക്കളും മാപ്പിളമാരും ഉൾപ്പെടെയുള്ള തുവൂർ ഗ്രാമക്കാർ പട്ടാളത്തിന് വിവരം ചോർത്തിക്കൊടുത്തതാണ്,കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താൻ കാരണം.പട്ടാളം നീങ്ങിയ ഉടൻ തന്നെ കലാപകാരികൾ തുവൂരെത്തി.34 ഹിന്ദുക്കളെയും രണ്ടു മാപ്പിളമാരെയും നിരത്തി നിർത്തി കൊന്ന ശേഷം ജഡങ്ങൾ കിണറ്റിൽ എറിഞ്ഞു".

34 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വേറൊരു സംഭവം കേരള ചരിത്രത്തിൽ ഇല്ല.ഡച്ചുകാരും പോർച്ചുഗീസുകാരും ചെയ്തില്ല.ക്രൂരരായ രാജാക്കന്മാരും ചെയ്തിട്ടില്ല.അത് പണിക്കരുടെ പുസ്തകത്തിൽ ഒരു വരി മാത്രമാണ്.ആ ഒരു വരി കൊണ്ട്,പുസ്തകം അവസാനമെത്തുമ്പോൾ,വർഗ സമരത്തിൽ കെട്ടിപ്പൊക്കിയ തൂവൽ കൊട്ടാരം ചോര വാർന്നു തകരുകയും മത ഭ്രാന്ത് ദംഷ്ട്രകളോടെ കേരള ചരിത്രത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു .
മലബാറിൽ മാത്രമല്ല,കേരളത്തിലാകെ കുടിയാൻ പ്രശ്‍നം ഉണ്ടായിരുന്നു എന്നത് നേരാണ്.മലബാറിൽ ഇത് പഠിക്കാൻ തന്നെയാണ്,വില്യം ലോഗൻ വന്നത്.ലഹളയ്ക്ക് കാർഷികമാനമുണ്ടെന്ന്,സി പി ഐ വിട്ട് 1934 ൽ റവലൂഷനറി കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ  സൗമ്യേന്ദ്ര നാഥ് ടാഗോർ 1937 ൽ എഴുതി.എന്നാൽ,ഭൂവുടമകളെയും കാണക്കാരെയും കലാപകാരികളിൽ നിന്ന് സംരക്ഷിക്കെണ്ട നിയമപരമായ ബാധ്യത ക്രിസ്തുമതത്തിൽ ഊന്നിയ ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നു.അത്,തുർക്കി ഖലീഫയെ ബ്രിട്ടൻ പുറത്താക്കിയപ്പോൾ,കേരളത്തിൽ ആഗോള ക്രിസ്ത്യൻ -മുസ്ലിം സ്പർദ്ധയുടെ ഭാഗമാവുകയും,ക്രിസ്ത്യൻ സംരക്ഷണം കിട്ടിയ ഹിന്ദുക്കൾക്ക് നേരെ മത ഭ്രാന്തായി പരിണമിക്കുകയും ചെയ്തു.മത ഭ്രാന്ത് വിളിച്ചോതുന്നതാണ്,ലഹളക്കാലത്തെ നിർബന്ധിത പരിവർത്തനം.മത ഭ്രാന്തായിരുന്നു ലഹള എന്നതിനാൽ,മത പരിവർത്തനം,പണിക്കർ പുസ്തകത്തിൻറെ അവസാനത്തേക്ക് വച്ചു.അത് നന്നായി -വായനക്കാരൻറെ മനസ്സിൽ അത് പച്ചയായി നിൽക്കും.

പണിക്കർ എഴുതുന്നു:
"ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിൽ ഒരു ഇസ്ലാമിക രാഷ്ട്രത്തിൻറെ രൂപീകരണത്തിലേക്ക് നയിക്കുമെന്ന് ചില മതമേധാവികളും അവരുടെ അനുയായികളും വിശ്വസിച്ചു.സ്വരാജ് -ഖിലാഫത്ത് ബന്ധമാവണം ഇവരിൽ ഈ ആശയം അങ്കുരിപ്പിച്ചത്.രാഷ്ട്രീയമെന്നതിനേക്കാൾ മത വിശ്വാസങ്ങളാൽ നയിക്കപ്പെട്ട തങ്ങൾമാരും മുസ്ലിയാർമാരും 'സ്വരാജി'നെ ഇസ്ലാമിക സംഹിതകളിൽ അധിഷ്ഠിതമായ ഖിലാഫത്ത് രാഷ്ട്രമായി വ്യാഖ്യാനിച്ചു.തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്ക് മേൽക്കോയ്മ സിദ്ധിക്കുന്ന ഇസ്ലാമിക രാഷ്ട്രം പിറക്കുന്ന സുദിനവും പ്രതീക്ഷിച്ച് അവർ ഇരുന്നു.ഇതിന് മുന്നോടിയെന്നവണ്ണം മാപ്പിളമാർ ചില സ്ഥലങ്ങളിൽ നായർ സ്ത്രീകൾക്ക് മുസ്ലിം നാമങ്ങൾ കൊടുത്തു രസിച്ചു...ഹിന്ദുക്കളെ ബലമായി മത പരിവർത്തനം ചെയ്യിച്ചതിലും ഇത്തരം ആളുകളുടെ സ്വാധീനം ആണുണ്ടായിരുന്നത് ...മാപ്പിളമാരുടെ നിലപാട് പൊതുവെ മതപരിവർത്തനങ്ങൾക്ക് എതിരല്ലായിരുന്നു.കലാപങ്ങളിൽ പങ്കെടുക്കാതിരുന്നവർ പോലും മത പരിവർത്തനത്തെ എതിർക്കുന്നത് പാപ പ്രവൃത്തിയായിക്കരുതി.കലാപ പ്രവർത്തനങ്ങൾക്ക് ആളെക്കൂട്ടാൻ മത പരിവർത്തനം സഹായിക്കുമെന്നും ചിലർ കരുതി".

അതായത്,കലാപത്തിൻറെ പ്രധാന ഉള്ളടക്കമായിരുന്നു,മതം മാറ്റൽ.ഖിലാഫത്ത് വഴി ഇന്ത്യ മുസ്ലിം രാഷ്ട്രമാകുമ്പോൾ തങ്ങൾമാരും മുസ്ലിയാർമാരും മലബാർ സുൽത്താന്മാരും ഖലീഫമാരുമാകും.ആ രാജ്യത്ത് ഹിന്ദുക്കൾ വേണ്ട.

മത പരിവർത്തനങ്ങളിൽ അധികവും അനുവദിച്ചത്,കൊന്നാര തങ്ങളും അബ്‌ദു ഹാജിയും അബുബക്കർ മുസ്ലിയാരും ആയിരുന്നുവെന്ന് പണിക്കർ പറയുന്നു.സഹായികൾ വേറെ.കൊന്നാര തങ്ങളും മൊയ്തീൻ കുട്ടി ഹാജിയുമാണ് ഇതിൽ 75 ശതമാനത്തിനും നേതൃത്വം നൽകിയതെന്ന് കെ മാധവൻ നായർ 'മലബാർ കലാപ'ത്തിൽ എഴുതിയിട്ടുണ്ട്.ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്നു,പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഉപാധ്യക്ഷനായ മൊയ്തീൻ കുട്ടി ഹാജി.അരീക്കോട് മാത്രം 500 ഹിന്ദുക്കളെ മുസ്ലിംകളാക്കി എന്ന് ഹാജി അവകാശപ്പെട്ടു.മാപ്പിളമാർ കൊന്നാര തങ്ങൾമാരെ ആദരിച്ചിരുന്നു.കലാപം തീർന്നപ്പോൾ ഹിന്ദുക്കൾ കൊന്നാര വലിയ തങ്ങളുടെ നെറ്റിയിൽ ഭസ്മക്കുറി വരച്ചു.ഇതിന് പ്രതികാരമായി ഇളയ തങ്ങൾ മുഹമ്മദ് കോയ അനേകം ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമാക്കി;സമ്മതിക്കാത്തവരെ കൊന്നു.
കൊല്ലപ്പെട്ട പട്ടാളക്കാരുടെ സ്മാരകം /
ബംഗളുരു സെൻറ് മേരീസ് കത്തീഡ്രൽ 
മാധവൻ നായർ,ഗോപാല മേനോൻ തുടങ്ങിയ പേരുകൾ ഉച്ചരിക്കുന്നതിന് തന്നെ അബ്ദു ഹാജി എതിരായിരുന്നെന്നും പേര് ഉച്ചരിക്കുന്നതിന് പകരം ഇവരെ കൊല്ലണമെന്ന് ഇയാൾ അഭിപ്രായപ്പെട്ടതായും ഹിച്ച്കോക്ക്‌ എഴുതി.അബ്ദുഹാജിയെ മതഭ്രാന്തനായാണ് മൊയ്തീൻകുട്ടി ഹാജി കണ്ടിരുന്നത് !

പണിക്കർ എഴുതുന്നു :
"പലപ്പോഴും അടുത്തുള്ള പുരോഹിതൻറെ സമീപത്തേക്ക് ഹിന്ദുക്കളെ കൂട്ടിക്കൊണ്ടു പോയി ബലാൽക്കാരേണ ഇത് നടത്തി.ചില കലാപ സംഘങ്ങളോടൊപ്പം പുരോഹിതനും സഞ്ചരിച്ചിരുന്നതിനാൽ തത്സമയം തന്നെ പരിവർത്തനം നടത്താൻ സാധിച്ചു."
ഇതിന് ധനികരെന്നോ നിർധനരെന്നോ മേൽജാതിയെന്നോ കീഴ്‌ജാതിയെന്നോ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും പണിക്കർ കണ്ടെത്തി -മത പരിവർത്തനം വന്നപ്പോൾ,വർഗ സമരം വാല് പൊക്കി ഓടി.

നിർബന്ധിത മത പരിവത്തനത്തിൽ ഏർപ്പെട്ട 678 മാപ്പിളമാരുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു.

പണിക്കർ കേരളത്തിൽ വെട്ടിത്തെളിച്ചത് ഗ്രാംഷിയൻ മാതൃകയാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ വെളുത്താട്ട് കേശവൻ പുസ്തകത്തിൻറെ മലയാള പരിഭാഷ നിരൂപണം ചെയ്ത് എഴുതി.*മമ്പുറം തങ്ങൾ,സനാ ഉള്ള മക്തി തങ്ങൾ,വെളിയങ്കോട്ട് ഖാസി എന്നിവരെ സാമ്പ്രദായിക ബുദ്ധിജീവികൾ എന്ന്വിളിച്ചത്,ഗ്രാംഷിയൻ സങ്കൽപനമാണെന്ന് വിലയിരുത്തിയ കേശവനും നിരൂപണത്തിനൊടുവിൽ സത്യം സമ്മതിക്കേണ്ടി വന്നു:

"കലാപകാരികളുടെ ക്രൂരതയുടെ കഥകൾ -വാസ്തവവും ഭാവനാസൃഷ്ടിയും -മാപ്പിളമാരെ സംശയ ദൃഷ്ടിയോടെ നോക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിച്ചു.ഫലമോ ? വർഗീയ വിദ്വേഷത്തിൻറെ മുളകൾ ഇവിടെ പൊട്ടി.ഈ അവസ്ഥാന്തരത്തിൽ മലപ്പുറം ഏതെങ്കിലും തരത്തിലുള്ള സംഘടനകൾ ഉണ്ടായത്,മതത്തിൻറെ കൊടിക്കീഴിലായിരുന്നു.കേരളത്തിൻറെ മറ്റു പ്രദേശങ്ങളിൽ -മൊറാഴയിലായാലും കയ്യൂരിലായാലും -ജാതി മത ഭേദമെന്യേ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളായി ആവിഷ്കാരം നേടിയപ്പോൾ,മലപ്പുറം ജില്ലയിൽ അവയ്ക്ക് വർഗീയമായ ഒരു സ്വരൂപമാണ് കൈവന്നത്.അത് കൊണ്ടണല്ലോ ഈയൊരു പിൻബലം വച്ചു കൊണ്ട് ഏതു വഷളത്തവും കാട്ടാനും അതിനെതിരെ ശബ്ദിക്കുന്നവരെ ''രാഷ്ട്രീയമായി നേരിടും'' എന്ന് പറയാനും അവിടത്തെ വർഗീയ ശക്തികൾക്ക് സാധിക്കുന്നത്"
മലപ്പുറത്ത് ഇന്നുമുള്ള വർഗീയതയാണ് മാപ്പിള ലഹളയുടെ നീക്കി ബാക്കി എന്നർത്ഥം.മലപ്പുറം ജില്ല തന്നെ കൊടുത്തത് ഇ എം എസ് ആണ് എന്നും മറക്കരുത്.ഇവർക്കുള്ള മറുപടി മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻറെ 'ഖിലാഫത്ത് സ്മരണകൾ' ആണ്.മോഴിക്കുന്നം മരിച്ച അന്ന് വൈകിട്ട് ഇ എം എസിൽ നിന്ന് ഒരു ഓർമ്മക്കുറിപ്പ് ഞാൻ എഴുതിയെടുക്കുകയുണ്ടായി.

മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് 'മലയാള മനോരമ' എഴുതിയതായി പണിക്കർ ഉദ്ധരിക്കുന്നു:
"മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹരണ വിഷയങ്ങൾ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് 'മലയാള മനോരമ' എഴുതിയത്.നിരക്ഷരായിരിക്കെ ആധുനിക രാഷ്ട്രീയത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള പാകത മാപ്പിളമാർ ആർജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ.ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും  അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമർശകർ ഉയർത്തിക്കാട്ടുന്നത്.ഇതുകൊണ്ടാണ് 'ഇവരെ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് 'മനോരമ' അഭിപ്രായപ്പെട്ടത്".

കുറെ വർഷങ്ങൾ 'മനോരമ'യിൽ ജോലി നോക്കിയ എനിക്ക്, 'മനോരമ'യിലാണ് വിശ്വാസം -മാപ്പിള ലഹള മത ഭ്രാന്തായിരുന്നു.ഹിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് അബദ്ധമായി എന്ന് 'മനോരമ' പറഞ്ഞതിന് അർത്ഥം,ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ.

മാപ്പിളമാർ നിരക്ഷരരാണ് എന്ന് പണിക്കർ പറഞ്ഞ നിലയ്ക്ക് അവർ മാർക്സിസം എവിടെ നിന്ന് പഠിച്ചു എന്ന് വ്യക്തമാക്കേണ്ടത്,പണിക്കരാണ്.അവരുടെ കലഹ പ്രകൃതം മാർക്സിസ്റ്റുകൾക്ക് ചേരും.
-----------------------------------------
*മലബാർ കലാപം :മുളച്ചതും വിളഞ്ഞതും / വെളുത്താട്ട് കേശവൻ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജനുവരി 15 -22,2005 


See https://hamletram.blogspot.com/2019/11/blog-post.html












Tuesday 5 November 2019

ടിപ്പുവിന് കണ്ണൂർ മരുമകൻ

 തെക്കൻ മാപ്പിളമാർ വരുതിയിൽ 

വിക്രം സമ്പത് എഴുതിയ Splendours of Royal Mysore: The Untold Story of the Wodeyars  എന്ന പുസ്തകത്തിൽ,ടിപ്പുവിൻറെ അധികം അറിയപ്പെടാത്ത ഒരു ഭാഗം സ്‌പർശിക്കുന്നു:
"നായന്മാരുടെ ഉറച്ച പ്രതിരോധവും അവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ രഹസ്യ പിൻതുണയും ടിപ്പുവിന്
പേക്കിനാവായി.നൈസാം,മറാത്തക്കാർ എന്നിവരുടെ ആക്രമണവും മൈസൂർ വോഡയർമാരെ കീഴടക്കലും കഴിഞ്ഞാൽ,ടിപ്പുവിന് ഇത് നിർണായകമായി.മലബാറിൽ അധീശത്വം ഉറപ്പിക്കാൻ അദ്ദേഹം അറയ്ക്കൽ കുടുംബവുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു.അദ്ദേഹത്തിൻറെ മകൻ അബ്‌ദുൾ ഖാലിക് അറയ്ക്കൽ ബീവിയുടെ മകളെ നിക്കാഹ് ചെയ്തു.മലബാറിലെ തൻറെ ശത്രുക്കളെ സഹായിക്കരുതെന്ന് അദ്ദേഹം തലശ്ശേരി കോട്ടയിലെ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു"

എ ശ്രീധര മേനോൻ കേരള ചരിത്രത്തിൽ പറയുന്നു:
"ടിപ്പു കണ്ണൂരിലെത്തി മകൻ അബ്‌ദുൾ ഖാലിക്കും അറയ്ക്കൽ ബീവിയുടെ മകളുമായുള്ള വിവാഹം ആഘോഷിച്ചു.കോലത്തിരിയിൽ നിന്ന് പിടിച്ച ചില പ്രദേശങ്ങൾ ബീവിക്ക് കൊടുത്ത് തീരം വഴി ചാവക്കാട്ടേക്ക് പോയി;അവിടന്ന് കോയമ്പത്തൂരേക്കും".
ടിപ്പുവിൻറെ മക്കൾ കോൺവാലിസിന് / റോബർട്ട് ഹോം 
നിക്കാഹ് 1789 ലായിരുന്നു.താമരശ്ശേരി ചുരം വഴി ടിപ്പു ആദ്യമായി മലബാറിൽ എത്തിയ ഘട്ടം.1782 ൽ ജനിച്ച ഖാലിക്കിന് ഏഴു വയസ് മാത്രമായിരുന്നു.മൂന്നു വർഷം കഴിഞ്ഞ് ശ്രീരംഗ പട്ടണം ഉടമ്പടിയുടെ ഭാഗമായി ഖാലിക്കും സഹോദരൻ മുയിസുദീനും ബ്രിട്ടീഷ് ബന്ദികളായി.1806 സെപ്റ്റംബർ 12 ന് 24 വയസിൽ ഖാലിക് മരിച്ചു.

വില്യം ലോഗൻ മലബാർ മാനുവലിലും നിക്കാഹ് പരാമർശിക്കുന്നു:
"ടിപ്പു കണ്ണൂരിലെത്തി ബീവിയുടെ മകളും ഖാലിക്കുമായുള്ള വിവാഹത്തിൻറെ പ്രാഥമിക ചടങ്ങുകൾ നടത്തി".
ശ്രീധര മേനോൻ സ്വന്തമായി എന്തെങ്കിലും കണ്ടെത്തിയതായി ആരോപണം ഇല്ല !

രാഷ്ട്രീയമായി ഈ ബന്ധം ശരിയായിരുന്നു.കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലുമായുള്ള ബന്ധം,മലബാറിലെ ടിപ്പുവിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.ടിപ്പുവിനെ ബാപ്പ ഹൈദരാലി നൈസാമിൻറെ മകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ,നൈസാം അത് തള്ളി.ഹൈദർ ഒരു പാവം പഞ്ചാബി എന്നതായിരുന്നു,കാരണം.ഇസ്ലാമിക രക്തത്തെയും നൈസാം സംശയിച്ചു.നവായത്ത് മുസ്ലിമായ ആർക്കോട്ടിലെ ഇമാം സാഹബ് ബക്ഷിയുടെ മകൾ റോഷൻ ബീഗവുമായി ടിപ്പുവിൻറെ  നിക്കാഹ് തീരുമാനിച്ചു.മേൽകോട്ടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യാധിപൻ ലാലാ മിലൻറെ മകളും ബാല്യകാല സഖിയുമായ റുക്കയ്യ ബാനുവിനെ ടിപ്പു തന്നെ തിരഞ്ഞെടുത്തു.സൈന്യാധിപൻ ബുർഹാനുദ്ധീൻറെ സഹോദരി ആയിരുന്നു.1774 ലെ ഒരു വൈകുന്നേരം ഇരുവരെയും ടിപ്പു നിക്കാഹ് ചെയ്തു.24 വയസ്.

ജുനുമാബി II ആയിരുന്നു അറയ്ക്കൽ ബീവി.മുൻഗാമി അറയ്ക്കൽ രാജാവ് കുഞ്ഞി ഹംസ II 1777 ൽ മരിച്ചു.1777 -1819 ൽ ജുനുമാബി ഭരിച്ചു.ഇവരെ ടിപ്പു കണ്ടതിന് രേഖകളുണ്ട്.
ഖാലിക്, മുകളിലെ ചിത്രത്തിൽ 
ഹൈദരാലി 1759 ൽ കൃഷ്ണ രാജ വൊഡയാർ രണ്ടാമനെ അട്ടിമറിച്ചപ്പോൾ,കുഞ്ഞി ഹംസ രണ്ടാമൻ അദ്ദേഹത്തോട് കൂറ് പ്രഖ്യാപിച്ചു.അദ്ദേഹം മൂസയെ നാവിക മേധാവിയാക്കി.മൂസ 1750 ൽ മാലിയിലെ സുൽത്താൻ മുഹമ്മദ് ഇമാദുദീനെ പിടികൂടി
മൂസയ്ക്ക് കീഴിലുള്ള ലക്ഷദ്വീപിലെ കവരത്തിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം തടവിൽ 1757 ൽ മരിച്ചു.ഹൈദറിൻറെ നാവിക മേധാവിയായ ശേഷം,മൂസ അന്നത്തെ സുൽത്താൻ ഹസ്സൻ ഇസുദുദീനെ പിടികൂടി കണ്ണുകൾ ചൂഴ്ന്നെടുത്തു.ഹൈദർ ഇതിന് സുൽത്താനോട് മാപ്പു ചോദിച്ചു;രാജ്യം തിരിച്ചു കൊടുത്തു.മൂസയെ സ്ഥാനത്തു നിന്ന് നീക്കി.1766 ൽ നായർ കലാപം അമർച്ച ചെയ്യാൻ ഹൈദർ,ബേദനൂർ പിടിച്ചതോടെ,മൂസയ്ക്ക് സ്ഥാനം തിരിച്ചു കിട്ടി.അറയ്ക്കൽ രാജാവ് മുഹമ്മദലി മൂന്നാമൻ 1688  -1690 ലെ ചൈൽഡ് യുദ്ധത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിനെ സഹായിക്കാൻ മാപ്പിള സൈന്യത്തെ അയച്ചിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഗവർണറും ധന ശാസ്ത്രജ്ഞനും കച്ചവടക്കാരനുമായിരുന്നു,സർ ജോസയ്യ ചൈൽഡ്.യുദ്ധത്തിൽ ചൈൽഡ് തോറ്റു.കമ്പനിക്കെതിരെ ഔറംഗസേബ് ശിക്ഷാ നടപടികൾ എടുത്തില്ല.വലിയ നഷ്ട പരിഹാരം വാങ്ങി കച്ചവടാവകാശം പുനഃസ്ഥാപിച്ചു.ബേദനൂർ പിടിച്ച ശേഷമാണ് ഹൈദർ മലബാറിൽ എത്തിയത്.

ടിപ്പുവിനെക്കാൾ രാജ പൈതൃകം അറയ്ക്കൽ കുടുംബത്തിനായിരുന്നു.കോലത്തിരിയുടെ സൈന്യാധിപൻ അരയൻ കുളങ്ങര നായർ ഇസ്ലാം മതം സ്വീകരിച്ചാണ് അറയ്ക്കൽ കുടുംബം ഉണ്ടായത്.അദ്ദേഹത്തിൻറെ ഭാര്യ കോലത്തിരി രാജകുമാരി ആയിരുന്നു.രാജകുമാരിയെ പ്രണയിച്ചപ്പോൾ നായർ ഭ്രഷ്ടനായി.
ടിപ്പുവിൻറെ മകന് ബീവിയുടെ മകളുമായി ജീവിക്കാൻ കഴിഞ്ഞില്ല.1806 ൽ 24 വയസ്സിൽ മരിക്കുമ്പോൾ,രാജ്യം ഇല്ലാതായിരുന്നു.

ടിപ്പു സുൽത്താന് ( 1750 -1799 ) വിവിധ സ്ത്രീകളിൽ 16 ആൺ മക്കളായിരുന്നു.ഒടുവിലെ പുത്രൻ 1797 ൽ
പ്രസവത്തിൽ മരിച്ചു.ടിപ്പുവിൻറെ മരണത്തിന് രണ്ടു വർഷം മുൻപ്.പതിനൊന്നാമത്തെ മകൻ മുഹമ്മദ് നിസാമുദീൻ ജനിച്ച വർഷമായ 1791 ൽ തന്നെ മരിച്ചു.മറ്റ് 14 മക്കൾ ചരിത്രത്തിലുണ്ട്:ഫത്തേ ഹൈദരലി ( 1771 -1815 ),അബ്‌ദുൾ ഖാലിക് ( 1782  -1806 ),മുഹിയുദീൻ ( 1783 -1811 ),മുയിസുദീൻ ( 1783 -1816 ),മിറാജുദീൻ ( 1784 -),മുയിനുദീൻ ( 1784 -),മുഹമ്മദ് യാസിം ( 1784 -1849 ),മുഹമ്മദ് സുബാൻ ( 1785 -1845 ),മുഹമ്മദ് ശുക്രുള്ള ( 1785 -1837 ),സർവറുദീൻ ( 1790 -1833 ),മുഹമ്മദ് ജമാലുദീൻ ( 1795 -1872 ),മുനീറുദിൻ ( 1795 -1837 ),സർ ഗുലാം മുഹമ്മദ് ( 1795 -1872 ),ഗുലാം അഹമ്മദ് ( 1796 -1824 ).
അബ്ദുൾ ഖാലിക് / ജെയിംസ് ഹിക്കി 
രണ്ടാമത്തെ മകനാണ് കണ്ണൂരിൽ പുതിയാപ്ലയായ ഖാലിക്.1782 ൽ രണ്ട്,1784 ൽ മൂന്ന്,1785 ൽ രണ്ട്,1795 ൽ മൂന്ന് എന്നിങ്ങനെ ആൺമക്കൾ.പെൺമക്കളുടെ പട്ടികയില്ല.1795 ൽ മൂന്ന് മക്കളുണ്ടായതിൽ കൗതുകമുണ്ട്.1792 ൽ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിക്ക് ശേഷം ടിപ്പു അന്തപ്പുരത്തിലാണ് അധികവും സമയം ചെലവിട്ടത്.അന്തപ്പുര ചുവതലയുണ്ടായിരുന്ന ക്യാപ്റ്റൻ തോമസ് മാരിയറ്റ് രേഖപ്പെടുത്തിയത് ടിപ്പുവിൻറെ അന്തപ്പുരത്തിൽ 333 സ്ത്രീകളും ഹൈദറിന്റേതിൽ 268 സ്ത്രീകളും,വേലക്കാരികൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ്.ചില നപുംസകങ്ങളും ഉണ്ടായിരുന്നു.ഇവരായിരുന്നു,ദ്വാരപാലകർ.തുർക്കി,ജോർജിയ,പേർഷ്യ,ആർക്കോട്ട്,തഞ്ചാവൂർ,ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.കൂർഗ് രാജാവിൻറെ രണ്ടു സഹോദരിമാർ,ടിപ്പുവിൻറെ ദിവാൻ പൂർണയ്യയുടെ അനന്തരവൾ,വൊഡയാർ രാജാവിൻറെ മൂന്ന് ബന്ധുക്കൾ എന്നിവർ ഇതിൽപെട്ടു.ടിപ്പുവിൻറെ മരണശേഷം അന്തപ്പുരം കണ്ട ജോർജ് വാലെൻഷ്യ Voyage and Travels ൽ എഴുതിയത്,ഓരോ സ്ത്രീയും വാസ ഗേഹം തൻറെ നാടിൻറെ രീതിയനുസരിച്ച് അലങ്കരിച്ചിരുന്നു എന്നാണ്.ടിപ്പുവിൻറെ ആത്മ സുഹൃത്ത് രാജാ ഖാന് അന്തപ്പുരത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.തുർക്കിയിൽ തൂവാലയിട്ടാണ് സുൽത്താൻ അന്നത്തെ സ്ത്രീയെ തിരഞ്ഞെടുത്തിരുന്നത്.ടിപ്പു മുഖ്യമന്ത്രി വഴിയാണ് അന്നത്തെ ഇoഗിതം അറിയിച്ചിരുന്നത്.ടിപ്പു മരിച്ച ശേഷം,അവിടത്തെ വരേണ്യ കുടുംബങ്ങളിലെ പെൺകുട്ടികളുടെ പേരും വയസ്സും സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി കിട്ടി.

കിർമാണി എഴുതിയ 'താരിഖി ടിപ്പു' അനുസരിച്ച് സ്ത്രീക്ക് സുരക്ഷിത സ്ഥാനം അന്തപ്പുരം ആയിരുന്നു.ടിപ്പുവിൻറെ സഹോദരൻ അബ്ദുൾ കരീമിൻറെ ഭാര്യയെ ബാപ്പയുടെ അന്തപ്പുരത്തിൽ കണ്ടു.സവന്നൂർ നവാബിൻറെ മകളായിരുന്നു.അവരോട് കരീം മോശമായി പെരുമാറിയിരുന്നു.അവരെ ടിപ്പുവാണ് അന്തപ്പുരത്തിൽ ആക്കിയത്.കരീമിൻറെ മകനാണ് ടിപ്പുവിൻറെ മൂത്ത മകനായി പട്ടികയിലുള്ള ഫത്തേ ഹൈദരാലി എന്ന് വാദമുണ്ട്.കൂർഗിൽ നിന്നും ചിത്രദുർഗയിലെ പാലിഗർ രാജ കുടുംബത്തിൽ നിന്നും ടിപ്പു രാജകുമാരിമാരെ കൊണ്ട് പോയി.കൂർഗ് രാജാവ് ചിക്കവീര രാജേന്ദ്ര,പിതാവിൻറെ കൂടെക്കിടന്ന അന്തപ്പുര സ്ത്രീകളെ സ്വന്തം അന്തപ്പുരത്തിലേക്ക് എടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്.

ടിപ്പു 24 വയസ്സിൽ 1774 ലാണ് ആദ്യം നിക്കാഹ് ചെയ്തത്.അവസാനത്തേത് 1796 ൽ 46 വയസ്സിൽ.ആദ്യ രണ്ടിൽ ഹൈദർ കണ്ടെത്തിയത്,നാമമാത്ര ഭാര്യ ആയിരുന്നു.അവർ റോഷാൻ ,പാദ്ഷാ ബീഗം എന്നറിയപ്പെട്ടു.അവരെ ഭാര്യയായി സ്വീകരിക്കുന്നതിനെതിരെ കൊട്ടാരത്തിലെ സ്ത്രീകൾ രംഗത്തു വന്നു.ആ കുടുംബത്തെപ്പറ്റി അസുഖകരമായ കിംവദന്തികൾ ഉണ്ടായിരുന്നതാണ്,കാരണം.ബ്രിട്ടീഷുകാർ ശ്രീരംഗ പട്ടണം പിടിക്കുമ്പോൾ,അതിൻറെ ഭീതിയിൽ,പ്രിയ ഭാര്യ റുക്കയ്യ മരിച്ചു.അവസാന ഭാര്യ ഖദിജ സമൻ ബീഗo,ടിപ്പുവിൻറെ സേവകൻ സയ്യിദിൻറെ മകളായിരുന്നു.നിക്കാഹിന് അടുത്ത കൊല്ലം അവർ പ്രസവത്തിൽ മരിച്ചു.Authentic Memoirs of Tipu Sultan എന്ന പേരിൽ ഒരു ബ്രിട്ടീഷ് പട്ടാള ഓഫിസർ എഴുതിയ പുസ്തകത്തിൽ,ഇവർ 20 നടുത്ത സുന്ദരിയായിരുന്നു എന്നുണ്ട്.
മുയിസുദിൻ 
ടിപ്പുവിൻറെ മക്കൾ അബ്‌ദുൾ ഖാലിക്,മുയിസുദീൻ എന്നിവരെ 1792 ൽ മൂന്നാം മൈസൂർ യുദ്ധത്തിനൊടുവിൽ,ബ്രിട്ടീഷുകാർ ബന്ദികളാക്കി.ഖാലിക്കിന് 10 ,മുയിസിന് ഒൻപത്.ഗവർണർ ജനറൽ ചാൾസ് കോൺവാലിസിനും മദ്രാസ് ഗവർണർ ചാൾസ് ഓൿലിയുടെ ഭാര്യ ആൻജെല റീഡിനും  ,ഖാലിക്കിനെ ഇഷ്ടമായിരുന്നു.ഇരുവരും റുക്കയ്യയുടെ മക്കൾ ആയിരുന്നിരിക്കാം -റുക്കയ്യ മരിച്ച കൊട്ടാരത്തിൽ  ഈ കുട്ടികൾ ഉണ്ടായിരുന്നു.വന്ധ്യകൾക്ക് അന്തപ്പുരത്തിൽ വിലയുണ്ടായിരുന്നില്ല.റുക്കയ്യയുടെ മകൻ എങ്കിൽ ,ഖാലിക്കുമായുള്ള അറയ്ക്കൽ ബന്ധം വിലയേറിയതാണ്;ഖാലിക്ക് ഹിന്ദു സ്ത്രീയിലെ പുത്രൻ എന്നും വാദമുണ്ട്.1799 ലെ ദൃക്‌സാക്ഷി വിവരണത്തിൽ,ബാലന്മാരുടെ അമ്മ ആക്രമണ ശേഷം ഭയന്ന് മരിച്ചു എന്നുണ്ട് -അത് റുക്കയ്യ തന്നെ.

1792 ലെ ശ്രീരംഗം ഉടമ്പടിയിലെ രണ്ടാം വകുപ്പിൽ ഇങ്ങനെയുണ്ട്:
"നാലു മാസത്തിനുള്ളിൽ മൂന്ന് തവണകളായി നിശ്ചിത സംഖ്യ അടയ്ക്കും വരെ,ടിപ്പുവിൻറെ രണ്ടാൺമക്കൾ ബന്ദികളായിരിക്കും.സംഖ്യ നൽകുകയും രാജ്യത്തിൻറെ പകുതി കൈമാറുകയും തടവുകാരെ വിടുകയും ചെയ്താൽ ആ നിമിഷം കുട്ടികളെ മോചിപ്പിക്കും".18 മാസത്തിനുള്ളിൽ ഇത് നടന്നു.എന്നാൽ 1799 ൽ ടിപ്പുവിനെ വധിച്ച നാലാം മൈസൂർ യുദ്ധ ശേഷം,ഈ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 300 പേരെ പിടികൂടി തടവിലാക്കി.17 വയസ്സിൽ ഖാലിക്ക് രണ്ടാം വട്ടം തടവിലായി.ഏഴു കൊല്ലം കൂടി അവൻ ജീവിച്ചു.

1792 ലെ ആക്രമണത്തെപ്പറ്റി മേജർ അലക്‌സാണ്ടർ ദിറോം എഴുതിയ ദൃക്‌സാക്ഷി വിവരണമായ A Narrative  of the Campaign in India Which Terminated the War with Tipoo Sultan,in 1792 ൽ ബന്ദിയാക്കലുണ്ട്:
"കറുത്ത്,തടിച്ച ചുണ്ടും പതിഞ്ഞ മൂക്കും നീണ്ട ചിന്താമഗ്നമായ മുഖവുമുള്ള മൂത്തവൻ അത്ര പ്രിയപ്പെട്ടവനായിരുന്നില്ല.വെളുത്ത് സാധാരണ പ്രകൃതവും വട്ടമുഖവും വലിയ കണ്ണുകളും ഊർജസ്വലനുമായ ഇളയവൻ ശ്രദ്ധേയനായി".ഇതാണ് ഖാലിക്ക്.ബന്ദികളാക്കുന്ന രംഗം,സ്ഥലത്തുണ്ടായിരുന്ന ഔദ്യോഗിക ചിത്രകാരൻ റോബർട്ട് ഹോം ഭാവിക്കു വേണ്ടി അനശ്വരമാക്കി.
അറയ്ക്കൽ കൊട്ടാരം 
ഗവർണർ ജനറൽ കോൺവാലിസിന് കുട്ടികളെ 1792 ഫെബ്രുവരി 26 ന് ടിപ്പുവിൻറെ വക്കീൽ ( സൈന്യാധിപൻ ) ഗുലാം അലി ഖാൻ കൈമാറി."ഇന്ന് രാവിലെ വരെ ഇവർ എൻറെ യജമാനൻ ടിപ്പു സുൽത്താന്റെ കുട്ടികൾ ആയിരുന്നു;ഇപ്പോൾ അവരുടെ നില മാറി,അങ്ങാണ് ഇനി പിതാവ്",അദ്ദേഹം പറഞ്ഞു.മൈസൂർ സൈന്യാധിപനായ ഗുലാം അലി  1786 -90 ൽ ഇസ്താംബുളിൽ പോയി തുർക്കി സുൽത്താൻ അബ്ദുൾ ഹമീദ് ഒന്നാമനെ കണ്ടിരുന്നു.വടക്കൻ കർണാടകത്തിലെ താദ്രി തുറമുഖത്ത് നിന്നായിരുന്നു,യാത്ര.അലക്‌സാൻഡ്രിയ,ജിദ്ദ വഴി കോഴിക്കോട്ട് മടങ്ങിയെത്തി.

കുട്ടികളെ അദ്ദേഹം മദ്രാസിലേക്ക് അനുഗമിച്ചു.സെൻറ് ജോർജ് കോട്ടയിൽ കുട്ടികളെ പാർപ്പിക്കാൻ മദ്രാസ് കൗൺസിൽ 1663 പഗോഡ ( 100 പഗോഡ 350 രൂപ ) അനുവദിച്ചു.1786 ഫെബ്രുവരിയിൽ കോൺവാലിസ്‌ കൊൽക്കത്ത ഗവർണറായി.

ചിത്രകാരൻ ഹോം ചിത്രത്തിൻറെ മുൻനിരയിൽ ഇടത്ത്,പോർട്ട് ഫോളിയോ പിടിച്ച് തന്നെയും വരച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കുട്ടികൾ പോകുമ്പോൾ ടിപ്പു കോട്ടവാതിലിന് മേൽ കൊത്തളത്തിൽ ആയിരുന്നു.കൂടാരത്തിനടുത്ത് അവരെ 21 ആചാര വെടിയോടെ സ്വീകരിച്ചു.സർ ജോൺ കെന്നവെ,മറാത്താ,നൈസാം  സൈന്യാധിപർ എന്നിവർ അവരെ കണ്ടു. അവരെ ആസ്ഥാനത്തേക്ക് കൊണ്ട് പോയി,നെറ്റിപ്പട്ടം കെട്ടിയ ആനകൾക്ക് മേൽ കയറ്റി വെള്ളിപ്പലക മേൽ ഇരുത്തി.ഘോഷയാത്രയ്ക്ക് മുന്നിൽ ഒട്ടകങ്ങൾ നിരന്നു.ഏഴു പേർ പച്ചപ്പതാകയേന്തി.100 കുന്തക്കാർ,200 കാലാൾപ്പടയാളികൾ,കുതിരപടയാളികൾ.ക്യാപ്റ്റൻ തോമസ് വെൽഷ് നയിച്ചു.മദ്രാസ് യാത്രക്കിടെ കോലാറിൽ അവർ ഹൈദരാലിയുടെ കബറിടം കണ്ടു വണങ്ങി.ജൂൺ 29 ന് മദ്രാസിലെത്തി.കോട്ടയിൽ വീട് ശരിയാകും വരെ അവർ കൂടാരത്തിൽ കഴിഞ്ഞു.കേണൽ ജോൺ ഡോയ്‌ട്ടൻ ആയിരുന്നു,രക്ഷിതാവ്.
ഗുലാം അലി മക്കളെ കൈമാറുന്നു 
അടുത്ത നാൾ മുതൽ കുട്ടികൾക്ക് സമ്മാന പ്രവാഹമായി.കോൺവാലിസ്‌ ഇരുവർക്കും സ്വർണ വാച്ച് നൽകി;അവർ അദ്ദേഹത്തിന് പേർഷ്യൻ വാളും രത്നങ്ങളും അംഗവസ്ത്രവും സമ്മാനിച്ചു.കോൺവാലിസ്‌ ഒരു പീരങ്കിയും രണ്ട് പിസ്റ്റലുകളും കൊടുത്തു.1799 ൽ കൊട്ടാരത്തിൽ പെട്ടി തുറക്കാതെ രണ്ടു പല്ലക്കുകൾ കണ്ടു.

ഉടമ്പടി നടപ്പാക്കി 1784 ഫെബ്രുവരിയിൽ ഖാലിക്കും മുയീസും ശ്രീരംഗ പട്ടണത്തേക്കു മടങ്ങുമ്പോൾ കോൺവാലിസും ലേഡി ഓക്‌ലിയും 'ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പല്ലക്ക്' ഖാലിക്കിന് സമ്മാനിച്ചു.സ്വർണവും വെള്ളിയും ചേർന്ന അലങ്കാരപ്പണികൾ;രണ്ടു വശവും അലങ്കാര സർപ്പങ്ങൾ.ഖുർ ആൻ,പേർഷ്യൻ വചനങ്ങൾ മുയിസ്,കോൺവാലിസിന് ചൊല്ലിക്കൊടുത്തിരുന്നു.ഇരുവരെയും നൃത്തവും പാട്ടും വിരുന്നുമായി മദ്രാസ് സാമൂഹിക വൃത്തങ്ങളിൽ പരിചയപ്പെടുത്തി.

ഇനി കണ്ണൂർ നിക്കാഹിലേക്ക് വരാം.

അറയ്ക്കൽ ജാനുമാബി 1789 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണം ആവശ്യപ്പെട്ടു.താമസിയാതെ ടിപ്പു മുഴുവൻ സേനയുമായി മലബാർ തീരത്തേക്ക് വരുമെന്ന് അവർ ടിപ്പുവിനെ അനുകൂലിക്കും വിധം അറിയിച്ചു.അവർ ഒരു കളി കളിക്കുകയായിരുന്നു.ടിപ്പുവിൻറെ വരവ് പ്രധാനമായും പരസ്‌പരം പൊരുതുന്ന കണ്ണൂർ മാടമ്പികളെ വശപ്പെടുത്താനായിരുന്നു.തീരത്തെ മാപ്പിളമാർ ബീവിക്ക് ഒപ്പമായിരുന്നു.തെക്കൻ മാപ്പിളമാർ ടിപ്പുവിൻറെ അധീശത്വത്തിന് എതിരായിരുന്നു.അവർ ബീവിക്കും ഭീഷണിയായി.1782 ൽ ഹൈദർ മരിച്ചപ്പോൾ ,ബീവി കമ്പനിയുമായി ഒരുടമ്പടിയിൽ ഒപ്പിട്ടു.ടിപ്പുവുമായുള്ള മംഗലാപുരം ഉടമ്പടിക്ക് ഒരു വർഷം മുൻപായിരുന്നു,ഇത്.1789 ആയപ്പോൾ ബീവിക്ക് അവരുടെ പ്രദേശങ്ങൾ തിരിച്ചു കിട്ടി.1789 ൽ ടിപ്പുവിൻറെ മലബാറിലേക്കുള്ള വരവ് രണ്ടാമത്തേതായിരുന്നു.ഉത്തര മലബാറിലെ സകല രാജാക്കന്മാരും മാടമ്പികളും ടിപ്പുവിനെതിരെ കലാപം നടത്തി മൈസൂരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു.അറയ്ക്കൽ നിക്കാഹിന് തൊട്ടു മുൻപ് ടിപ്പു,കടത്തനാട് നാശമാക്കി.ഒരു കോലത്തിരി രാജകുമാരനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പുവിൻറെ ഭടന്മാർ കൊന്ന് ജഡം ആനകളെക്കൊണ്ട് ടിപ്പുവിൻറെ ക്യാമ്പിലൂടെ വലിപ്പിച്ചു.17 അനുയായികളെകൂടി കൊന്ന് എല്ലാ ജഡവും മരങ്ങളിൽ കെട്ടി തൂക്കി.നിക്കാഹ് കഴിഞ്ഞ് ചിറയ്ക്കലിന്റെ ഒരു ഭാഗം ടിപ്പു ബീവിക്ക് കൈമാറി.നിക്കാഹും വിവാഹ ഒരുക്കങ്ങളും നിമിത്തം തെക്കൻ മാപ്പിളമാരുടെ അരിശം ഇല്ലാതെയായി.
അവർ ടിപ്പുവിൻറെ സൈന്യത്തിനൊപ്പം നിന്നു.ടിപ്പു ഇക്കുറി മലബാർ വിട്ട ശേഷം മടങ്ങിയില്ല.
ഫത്തേ ഹൈദരാലി 
ഒരു വർഷം മുൻപ് 1788 ൽ ടിപ്പു,മുഹമ്മദ് ദെർവിഷ് ഖാൻ,അക്ബർ അലി ഖാൻ,മുഹമ്മദ് ഉസ്മാൻ ഖാൻ എന്നിവരെ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനടുത്തേക്ക് ദൂതന്മാരായി അയച്ചിരുന്നു.ടിപ്പു ഒരു മകനെ പാരിസിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ രാജാവിനെ അറിയിച്ചു.അത് സമ്മതിച്ചു.ഫ്രാൻസിലേക്ക് മകൻ പുറപ്പെടും മുൻപോ യാത്രക്കിടയിലോ മകൻ ഫ്രഞ്ച് എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നായിരുന്നു,ഉപാധി.കുറച്ച് കാൽക്കുലസും കണക്കും അറിഞ്ഞിരിക്കണം.സേവരെ പിഞ്ഞാണപ്പാത്രങ്ങൾ രാജാവ് സമ്മാനമായി നൽകി.തന്നോടൊപ്പം, മാഡം വിഗി ലെ ബ്രണിന് മുന്നിൽ ചിത്രത്തിന് നിൽക്കാൻ ദൂതരെ രാജാവ് നിർബന്ധിച്ചു.ടിപ്പു പാരിസിലേക്ക് അയയ്ക്കാനിരുന്നത് ഖാലിക്കിനെ ആയിരുന്നു എന്ന് കരുതുന്നു.

പാരിസിലെ ഡച്ച് ഏജന്റുമാരോട് ടിപ്പു 1799 ൽ ആയുധവും വെടിക്കോപ്പും വാങ്ങാൻ നിർദേശിച്ചത് അറിഞ്ഞപ്പോഴാണ്,ബ്രിട്ടീഷുകാർ നാലാം മൈസൂർ യുദ്ധം തുടങ്ങി ടിപ്പുവിനെ കൊന്നത്.ഇക്കുറി മേജർ ജനറൽ ഡേവിഡ് ബയേർഡിനു മുന്നിലാണ് ടിപ്പുവിൻറെ മക്കൾ കീഴടങ്ങിയത്.ടിപ്പു മരിച്ചപ്പോൾ,ബയേർഡ് ,സമാധാന പതാകയുമായി കോട്ടയ്ക്കുള്ളിൽ കടക്കാൻ മേജർ അലക്‌സാണ്ടർ അലനോട് നിർദേശിച്ചു.ബന്ദികളിൽ ഒരു കുട്ടിയെ അയാൾ തിരിച്ചറിഞ്ഞു.അവരുടെ അവസ്ഥ ദുഃഖിപ്പിച്ചു.അക്രമമുണ്ടാവില്ലെന്ന് അവരെ സമാധാനിപ്പിച്ചു.ലഫ് കേണൽ പാട്രിക് അഗ്‌ന്യൂ,ക്യാപ്റ്റൻ മാരിയറ്റ് എന്നിവർക്ക് കുട്ടികളെ കൈമാറി.33 റെജിമെന്റിൻറെ എട്ടാം കമ്പനിയുടെ അകമ്പടിയോടെ അവരെ കേന്ദ്ര ക്യാമ്പിൽ എത്തിച്ചു.സേന അവരെ ആദരിച്ചു.ജൂൺ 19 ന് അവരെ വെല്ലൂർ കോട്ടയിൽ എത്തിച്ചു;1806 ഓഗസ്റ്റ് 20 ന് കൊൽക്കത്തയിലേക്ക് മാറ്റി.ജൂലൈ 10 ന്, ടിപ്പുവിൻറെ മകളുടെ നിക്കാഹിന്റെ അന്ന് പുലർച്ചെ ടിപ്പുവിൻറെ തടവിലായ ഭടന്മാർ വെല്ലൂർ കോട്ടയിൽ കലാപം നടത്തിയതായിരുന്നു,കാരണം.ടിപ്പുവിൻറെ മകൻ ഷെഹ്‌സാദ ഫത്തേ ഹൈദരാലിയെ കലാപകാരികൾ രാജാവായി പ്രഖ്യാപിച്ചു.അദ്ദേഹം 1801 ൽ തടവ് ചാടി മറാത്ത സേനയ്‌ക്കൊപ്പം ചേർന്നിരുന്നു.
ടിപ്പു / ജോൺ സോട്ടം,1780 
തെക്കേ ഇന്ത്യയിൽ ടിപ്പുവിൻറെ അനന്തരാവകാശികളുടെ സാന്നിധ്യം ബ്രിട്ടൻ ഭയന്നു.ടിപ്പുവിൻറെ ഒരു അവകാശി,നൂർ ഇനായത് ഖാൻ,രണ്ടാം ലോകയുദ്ധ കാലത്ത് സഖ്യശക്തികളുടെ ചാര വനിതയായി.അവരുടെ ബാപ്പ ഹസ്രത് ഇനായത് ഖാൻ,ടിപ്പുവിൻറെ അമ്മാവൻറെ കുടുംബത്തിൽ നിന്നായിരുന്നു.ഒടുവിൽ ശേഷിച്ച പതിനാലാം പുത്രൻ സർ ഗുലാം മുഹമ്മദ് ഖാനെ കുടുംബ കാരണവരായി അഗീകരിച്ച ബ്രിട്ടൻ 1870 ൽ സർ സ്ഥാനം നൽകി.ഡെങ്കിപ്പനി വന്ന് 1872 ൽ മരിച്ചു.ആദ്ദേഹത്തിൻറെ ശാഖയും സ്വത്തും ശേഷിക്കുന്നു.

അറയ്ക്കൽ രാജഭരണം 1790 ൽ അവസാനിച്ചു.ജനറൽ റോബർട്ട് ആബർക്രോംബി തലശ്ശേരിയിലെ സെൻറ് ആഞ്ചലോ കോട്ട പിടിച്ചതോടെ ആയിരുന്നു,പതനം.കോട്ട ഡച്ചുകാർ അറയ്ക്കൽ കുടുംബത്തിന് 1772 ൽ കൊട്ടാരത്തിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

-------------------------------------------
Reference:
1.History of Tipu Sultan/Mohibul Hassan
2. History of Kerala/A Sreedhara Menon
3.Splendors of Royal Mysore/Vikram Sampath
4.A Narrative of the Campaign in India/Major Alexander Dirom
5.Tarikh-i-Tipu/Hussein Ali Khan Kirmani
6.Voyage and Travels/George Valentia
7.Ali Raja of Cannanore/K K N Kurup
8.Tipu Sultan's Search for Legitimacy/Kate Brittlebank
9.Indian Renaissance:British Romantic Art and the Prospect of India/Hermione De Almeida
10.Kingdom of Hyder Ali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
11.The Chirakkal Dynasty:Readings through History/M Sini


Note:The charcoal sketches of the sons are by James Hickey









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...