Tuesday 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 36

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/36 മതം
ടിസ്ഥാനപരമായി മതം, ദൈവത്തെ സംബന്ധിച്ച ഒരുപിടി വിശ്വാസങ്ങളും അവനെ ആരാധിക്കാനുള്ള അനുഷ്ഠാനങ്ങളുമാണ്. ഈ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും വളരെ പ്രിയപ്പെട്ടതാകയാല്‍, അവ ഒരാളുടെ സ്വഭാവത്തിന്റെയും സംസ്‌കാരത്തിന്റെയും സത്തയാകുന്നു. ദൈവവുമായി മനുഷ്യന്‍ പുലര്‍ത്തുന്ന ബന്ധങ്ങളുടെ സംഹിതയുമാണ്, മതം. ദൈവം സര്‍വവ്യാപിയാണെന്നും അതീതമനുഷ്യനെപ്പോലെ പെരുമാറുന്നുവെന്നും എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം ശ്രദ്ധിക്കുന്നുവെന്നും മതങ്ങള്‍ പ്രഖ്യാപിക്കുന്നു. 
ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവ ഈ വീക്ഷണമുള്ളതാണ്. ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവപോലെ, ഒരതീതശക്തിയുടെ അസ്തിത്വം അംഗീകരിക്കാത്ത മതങ്ങളുമുണ്ട്. പ്രപഞ്ചത്തെയോ ജീവജാലങ്ങളെയോ സൃഷ്ടിച്ച് ഭരിക്കാന്‍ അങ്ങനെ ഒരു ശക്തി ഇല്ലെന്ന് അവ പറയുന്നു. എങ്കിലും, ഓരോ വ്യക്തിയും മനഃപൂര്‍വമുള്ള കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്നും അവ പൂര്‍ത്തീകരിക്കാന്‍ പുനര്‍ജന്മങ്ങള്‍ വേണ്ടിവരുമെന്നും ആ മതങ്ങളും പറയുന്നു. ആ ബാധ്യത ബന്ധപ്പെട്ട കാര്‍മികര്‍ക്ക് നല്‍കുന്ന ഒരസ്തിത്വത്തെ അവ പരാമര്‍ശിക്കുന്നില്ല. ദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങള്‍, കാര്‍മികര്‍ക്ക് കര്‍മഫലങ്ങള്‍ നല്‍കുന്നുവെന്നു വിശ്വസിക്കുന്നു. ഹിന്ദുമതം, ക്രിസ്തുമതം തുടങ്ങിയവ ദൈവത്തെ ആരാധിക്കുംപോലെ, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയുടെ അനുയായികള്‍ അവയുടെ സ്ഥാപകരെ നിവേദ്യങ്ങളുമായി ആരാധിക്കുന്നു. ആചാരങ്ങളുടെ ഈ പൊതുസ്വഭാവം, ഒരതീത ഏകകത്തെ പ്രപഞ്ചവിധാതാവായി ആരാധിക്കാനുള്ള മനുഷ്യന്റെ ഉള്‍പ്രേരണ തെളിയിക്കുന്നു. ഈശ്വരനില്ലാത്ത മതങ്ങള്‍, ഈ ആന്തരിക പ്രേരണ കാണുന്നില്ല എന്നെനിക്ക് തോന്നുന്നു. ഈശ്വരനെ അംഗീകരിച്ച് അവനെ ആരാധിക്കുന്ന മതങ്ങളെയേ ഞാന്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുള്ളൂ. ഓരോ മതത്തിനും, അതിന്റെ പ്രണാമങ്ങളും തത്വങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നു. ഒന്നിലധികം ആധികാരിക ഗ്രന്ഥങ്ങളുണ്ട്. അവ, ഓരോന്നിന്റെയും അനുയായികള്‍ക്ക് വിശുദ്ധമാണ്. ഇവയെ പൊതുവേ വേദങ്ങള്‍ എന്നുപറയുന്നു. ഹിന്ദുക്കളുടെ വേദങ്ങളും ഭഗവദ്ഗീതയും, ജൂതന്മാരുടെ തോറ, ക്രിസ്ത്യാനികളുടെ ബൈബിള്‍, മുസ്ലിംകളുടെ ഖുര്‍ആന്‍ തുടങ്ങിയവ വേദങ്ങളാണ്. ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ക്കും അവരുടെ വേദങ്ങളുണ്ട്. ദൈവത്തെ അംഗീകരിക്കുന്ന വേദങ്ങള്‍, ദൈവജ്ഞാനം, ആരാധനാക്രമം, അവനെ സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മനുഷ്യന് പകരുന്നു. വേദത്തിലടങ്ങിയ ദൈവജ്ഞാനം പൂര്‍ണമാണെന്ന് മിക്കവരും കരുതുന്നു.
 ഒരു സ്ഥലത്തിന്റെ ഭൂപടംപോലെയാണ് വേദങ്ങള്‍ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു; അവ ആ സ്ഥലത്തിന്റെ 'ഒരുതരം സങ്കല്‍പം' മാത്രമേ നല്‍കുന്നുള്ളൂ. സ്ഥലം കണ്ടാലേ അതേപ്പറ്റി യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകൂ. 'അതുപോലെയാണ് മതസാക്ഷാല്‍ക്കാരവും വേദാശ്രിതത്വവും തമ്മിലുള്ള അന്തരം' (സമ്പൂര്‍ണ കൃതികള്‍, വാല്യം 6, പേജ് 14-17). സാക്ഷാല്‍ക്കാരം യഥാര്‍ത്ഥാനുഭവമാണ്; അതു ഗ്രന്ഥങ്ങളില്‍ നിന്നു കിട്ടില്ല. അത് നിരന്തര സാധന വഴിയേ ഉണ്ടാകൂ. അത്, ആത്മീയ പുരോഗതിയുടെ ഉച്ചഘട്ടമാണ്. തത്വങ്ങളിലോ പിടിവാശികളിലോ ബുദ്ധിവികാസത്തിലോ അല്ല മതം; അത് ഉള്ളതും ആകുന്നതും ആണ്; അത് സാക്ഷാല്‍ക്കാരമാണ്. (വാല്യം 2, പേജ് 45). 
വേദപഠനം ബുദ്ധിയെ ഉദ്ദീപിക്കുമെങ്കിലും, ആത്മാവിനെ വികസിപ്പിക്കില്ല എന്ന് പറയപ്പെടുന്നു. ഒരാത്മാവിന്റെ ശക്തിയും, ശേഷിയും വികസിപ്പിക്കാന്‍, ഉന്നത ആത്മീയത സാക്ഷാല്‍ക്കരിച്ച മറ്റൊരാത്മാവിന്റെ ഊര്‍ജം പ്രവഹിക്കണം. ആ സ്പന്ദം പ്രവഹിക്കുന്നയാള്‍ ഗുരുവും മറ്റേയാള്‍ ശിഷ്യനുമാണ്. വിനിമയം നടക്കാന്‍, ഗുരുവിന് അത് പ്രവഹിപ്പിക്കാനുള്ള കഴിവും ശിഷ്യന് അത് സ്വീകരിക്കാനുള്ള തയ്യാറെടുപ്പും വേണം. സാധനയിലൂടെ ഗുരു ആത്മീയത സാക്ഷാല്‍ക്കരിച്ച്, വിചാരം, സംസാരം, കര്‍മം എന്നിവയില്‍ ശുദ്ധി നേടിയിരിക്കണം. ശിഷ്യനെ സഹായിക്കുന്നതില്‍ വ്യക്തിപരമായ നേട്ടം കാംക്ഷിച്ചാല്‍, അത് അയാളുടെ മനസ്സിനെ മലിനമാക്കുകയും ആത്മീയ ഊര്‍ജം ശിഷ്യനിലേക്ക് വിനിമയം ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യും. മാനവരാശിയോടുള്ള സ്‌നേഹവും ദൈവഭക്തിയും നിമിത്തമാവണം ശിഷ്യനുള്ള സഹായം. ശിഷ്യനും മനസ്സിലും സംസാരത്തിലും കര്‍മത്തിലും ശുദ്ധനായിരിക്കണം. ''വിശ്വാസം, വിനയം, അര്‍പ്പണം, ഗുരുവിനോടുള്ള കേവല ആദരം'' എന്നിവയില്ലാതെ, ഗുരുവില്‍നിന്ന് ശിഷ്യനിലേക്ക് ആത്മീയ സ്പന്ദനം വിനിമയം ചെയ്യപ്പെടില്ല. ശിഷ്യന് ആത്മീയതയോട് അഭിനിവേശവും അത് സാക്ഷാല്‍ക്കരിക്കാന്‍ ക്ഷമയുടെ നിലയ്ക്കാത്ത ത്വരയും വേണം.
 ഇത്തരമൊരു ശിഷ്യന്‍, ''തീര്‍ച്ചയായും വിജയവും സാക്ഷാല്‍ക്കാരവും ഒടുവില്‍ കണ്ടെത്തും'' എന്നു സ്വാമി വിവേകാനന്ദന്‍ പറയുന്നു. മേല്‍ഗുണങ്ങള്‍ ശിഷ്യനില്‍ പൂര്‍ണമായാല്‍, വേണ്ട ആത്മീയ സ്പന്ദം വിനിമയം ചെയ്യാന്‍ ഗുരു എത്തും. 
'അത് പ്രകൃതിയുടെ അജ്ഞാതമായ നിയമമാണ്..... ആത്മാവ് മനമുരുകി മതത്തിന് ആഗ്രഹിച്ചാല്‍, അതു വിനിമയം ചെയ്യുന്നയാള്‍ ആ ആത്മാവിനെ സഹായിക്കാന്‍ എത്തിയേ തീരൂ. സ്വീകരിക്കുന്ന ആത്മാവില്‍ മതപ്രകാശം ആകര്‍ഷിക്കുന്ന ഊര്‍ജം പൂര്‍ണവും ശക്തവുമാണെങ്കില്‍, അതിനുത്തരം നല്‍കി പ്രകാശം വിനിമയം ചെയ്യുന്ന ശക്തി സ്വാഭാവികമായി വന്നുചേരും. ദൈവം നിയമിച്ച ആ ഗുരു എത്തുമ്പോള്‍, ശിഷ്യന് ആ ഗുരുവിനെയും സാന്നിധ്യത്തെയും തത്സമയം അറിയാന്‍ കഴിയും. അപ്പോള്‍ ശിഷ്യന്‍, 'കുട്ടിയെപ്പോലെ ആത്മവിശ്വാസം, ലാളിത്യം എന്നിവയോടെ അദ്ദേഹത്തെ ഉപചരിച്ച്, അദ്ദേഹത്തിന്റെ സ്വാധീനത്തിന് ഹൃദയം തുറന്ന്, അദ്ദേഹത്തില്‍ ദൈവപ്രത്യക്ഷം കാണണം. അത്തരമൊരു പ്രേമവും ആരാധനയും സഹിതം സത്യം തിരഞ്ഞെടുത്തവര്‍ക്ക്, സത്യത്തിന്റെ യജമാനന്‍ അദ്ഭുതങ്ങള്‍ വെളിപ്പെടുത്തും...' (സമ്പൂര്‍ണകൃതികള്‍, വാല്യം 3, പേജ് 45-53). 
മതത്തിന്റെ ഏറ്റവും വലിയ പാഠം, മനുഷ്യന്‍ അയാള്‍ക്കുള്ളിലെ ആത്മാവാണെന്നും ആ ശരീരമല്ലെന്നും ആണ്. ആത്മാവ് അനശ്വരമാകയാല്‍, നശിക്കുന്ന ശരീരവുമായി അതിനെ അറിയരുത്. ഓരോ ആത്മാവും ദൈവകണമാണ്. ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിക്കാനുള്ള മാധ്യമമാകയാല്‍, മനുഷ്യന് ശരീരം പ്രിയപ്പെട്ടതായിരിക്കും. സ്ഥൂലശരീരത്തിലിരിക്കുമ്പോഴും, ആത്മാവ് സൂക്ഷ്മ ശരീരത്താല്‍ ആവൃതമായ ദൈവകണമാണെന്ന നിര്‍ണായക സത്യം, ആ തോന്നലാല്‍ മൂടപ്പെടരുത്. 'നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?' (1 കോറിന്തോസുകാര്‍ 3:16, 6:19, 2 കോറിന്തോസുകാര്‍ 6:16)എന്ന് ബൈബിള്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍, ബുദ്ധികുറഞ്ഞവനുപോലും മുന്‍ചൊന്ന ആത്യന്തിക സത്യം പറഞ്ഞുകൊടുക്കുകയാണ്. ഭഗവദ്ഗീത (15:7,8) ഇത് ലളിതമായി പറയുന്നു: 
എന്നംഗമീ ജീവലോകം ജീവഭൂതം സനാതനം 
മനസ്സൊത്തൊരിന്ദ്രിയവും കര്‍ഷിപ്പൂ പ്രകൃതിസ്ഥമായ്,
ദേഹം പൂകുമ്പൊഴും വിട്ടുപോകുമ്പൊഴുതുമീശ്വരന്‍ 
ഇവയും കൊണ്ടുപോം ഗണങ്ങളെക്കാറ്റു കണക്കിനെ
 ഓരോ വേദത്തില്‍ നിന്നുമെടുത്ത നാല് ഉപനിഷത്തുക്കളില്‍ കാണുന്ന നാലു മഹാവാക്യങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍, ശുകരഹസ്യ  ഉപനിഷത് ഈ തത്വം വിശദീകരിക്കുന്നു:

1 .ബ്രഹ്മൻ ബോധമാണ് ( പ്രജ്ഞാനം ബ്രഹ്മ ):ഋഗ്വേദത്തിലെ ഐതരേയ ഉപനിഷത് ( 3 :3 ):എന്ത് കൊണ്ടാണോ ഒരാൾ കാണുന്നതും കേൾക്കുന്നതും മണക്കുന്നതും രസങ്ങൾ അറിയുന്നതും ,അതാണ് ,ജീവ ബോധം ( പ്രജ്ഞാനം ).
ബ്രഹ്മാവ്, എന്നീ ദൈവങ്ങളിലും മനുഷ്യന്‍, കുതിര, പശു തുടങ്ങിയ ജീവികളിലും എന്നിലും ഒരേ ബോധമാണ് (ആത്മാവായി) നില്‍ക്കുന്നത്. പ്രാപഞ്ചികമായി നില്‍ക്കുന്ന ആ ബോധമാണ്, ഒന്നിച്ചെടുത്താല്‍, ബ്രഹ്മന്‍. ബ്രഹ്മനാണ് ബോധം, ബോധമാണ് ബ്രഹ്മന്‍. പ്രപഞ്ചം നിയന്ത്രിക്കാന്‍ ബ്രഹ്മന്‍ അതീതവ്യക്തിയെപ്പോലെ പെരുമാറുമ്പോള്‍, അതാണ് ദൈവം. ഇങ്ങനെ, ഈ മഹാവാക്യം, നമ്മിലെ ജീവശക്തിയായ ആത്മാവിനെ, ദൈവമായി ആവിഷ്‌കരിക്കുന്നു.
2 .ഈ ആത്മാവ് ബ്രഹ്മനാണ്‌ ( അയം ആത്മാ  ബ്രഹ്മ )അഥർവ വേദത്തിലെ മാണ്ഡുക്യോപനിഷത് (2 ):ഈ' എന്നാല്‍, അറിഞ്ഞത്. ജീവജാലങ്ങളില്‍ ജീവശക്തിയായി നാം 'അറിഞ്ഞ' ആത്മാവാണ് ബ്രഹ്മന്‍, അഥവാ ദൈവം. ഈ ആത്മാവ് സര്‍വവ്യാപിയായി എല്ലാറ്റിലും ദൃശ്യമായും അദൃശ്യമായും ഉള്ള ദൈവകണമാണ്
3 .ഞാനാണ് ബ്രഹ്മൻ ( അഹം ബ്രഹ്മാസ്മി ):യജുർവേദത്തിലെ ബ്രിഹദാരണ്യക ഉപനിഷത് (1:4 :10 ): : കടലില്‍നിന്ന് ഒരു മണ്‍കുടത്തില്‍ ഇത്തിരി വെള്ളമെടുത്താല്‍, കുടത്തിലെ വെള്ളം കടലിലെ വെള്ളമാണെന്നു നാം പറയും. രണ്ടും ഒന്നാണ്. എന്റെ ആത്മാവും ദൈവവും അങ്ങനെ തന്നെ. ഞാന്‍ എന്നിലെ ആത്മാവും അത് എല്ലായിടവും നിറഞ്ഞ ദൈവകണവുമാണ്. അതിനാല്‍, ഞാനാണ് ബ്രഹ്മന്‍. ഘടകമായും സമഗ്രമായും, ഞാനും ദൈവവും ഒന്ന്. ഞാന്‍ ദൈവാസ്തിത്വത്തിന്റെ ഭാഗമാണ്.
4.നിങ്ങളാണ് ബ്രഹ്മൻ ( തത് ത്വം അസി ):സാമവേദത്തിലെ ഛാന്ദോഗ്യ ഉപനിഷത് ( 6 :8 -16 ): തത് ബ്രഹ്മന്റെ പര്യായമാണെന്ന് ഭഗവദ് ഗീത (17 :23 )( പറയുന്നു. ത്വം (നിങ്ങള്‍) പ്രഭാഷകന്‍ ഒഴിച്ചുള്ള എല്ലാവരും. ഞാന്‍ ദൈവകണംഎന്നപോലെ, നിങ്ങളെല്ലാവരും ദൈവാസ്തിത്വത്തിലെ കണങ്ങളാണ്. നിങ്ങളാണ് ബ്രഹ്മന്‍. ഞാനാണ് ബ്രഹ്മന്‍. അതുപോലെ, എല്ലാവരും ബ്രഹ്മന്‍. പ്രകൃതിയിലെ ഗുണങ്ങള്‍, മനുഷ്യരില്‍ പ്രതിഫലിക്കുന്നു. അവ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുകയും അവ വ്യത്യസ്ത തരത്തില്‍ മനുഷ്യരെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ഓരോന്നുമായി ബന്ധപ്പെട്ട കര്‍മഭാവങ്ങള്‍, വ്യത്യസ്തങ്ങളായി, സൂക്ഷ്മ ശരീരത്തിലുണ്ടാകുന്നു. കര്‍മഭാവങ്ങള്‍ കളങ്കിതമാക്കാതെ, ശുദ്ധമാണ് ആത്മാവ്. കര്‍മഭാവങ്ങളെ വിഛേദിച്ച്, ആത്മാവിനെ അതിന്റെ കുലീന ശുദ്ധിയില്‍ പ്രകാശിപ്പിക്കുക എന്നതാണ് മതധര്‍മം. ഒരു മനുഷ്യന്റെ സ്വഭാവവും സംസ്‌കാരവുമായി പുറത്തുകാണുന്നത്, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളാണ്. അവ ആത്മാവിന്റെ സ്ഥിരം ഗുണങ്ങള്‍ അല്ല; അവ ആത്മാവിന്റെ ആവരണത്തില്‍ കുറച്ചുകാലം തങ്ങും, പിന്നെ അപ്രത്യക്ഷമാകും; അവ ആത്മാവിന്റെ ഭാഗമല്ല; ഓരോരുത്തരിലും ഒരു വ്യത്യസ്ത കാലം അവ പ്രതിഫലിക്കും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാകും. അനശ്വരവും അക്ഷയവുമായ ആത്മാവാണ് ഒരാളിലെ സത്ത. ഓരോരുത്തരിലെയും ആത്മാവ് ദൈവാസ്തിത്വത്തിന്റെ ഭാഗമാകയാല്‍, എല്ലാവരിലും ഒന്നാണ്, എല്ലാവരും ആത്മാവില്‍ ഒന്നാണ്. ഈ സമത്വമാണ് സാക്ഷാല്‍ക്കരിക്കേണ്ട ആത്യന്തിക തത്വം. ജ്ഞാനത്തിന്റെ ഉച്ചഘട്ടമായ മതം, ഇത് വ്യക്തമായി പ്രഖ്യാപിക്കുന്നു (ഭഗവദ്ഗീത 13:28). അത് ഒരാദര്‍ശമല്ല; അത് വസ്തുതാ സത്യമാണ്. സാധനയിലൂടെ ഈ ആത്യന്തിക സത്യത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഉത്തമം എന്ന് മഹാനിര്‍വാണ തന്ത്രം (14:22) പറയുന്നു. അത് ദൈവത്തില്‍ ജീവിക്കലാണ് (ഗീത 6:31). അത്, തത്-ത്വം-അസിയുടെ സത്യസന്ധമായ ആചരണമാണ്. അത്തരമൊരു ജീവിതത്തില്‍, സ്‌നേഹം മാത്രേമയുള്ളൂ; വെറുപ്പോ വിദ്വേഷമോ ഒരിക്കലും ഇല്ല. അതാണ് സാക്ഷാല്‍ക്കരിക്കേണ്ട ഉന്നതസ്ഥാനം (പ്രായോഗികമായി പ്രയാസമേറിയതും). ഫിലോകാലിയ (വാല്യം 1, പേജ് 68) നിരീക്ഷിക്കുന്നു: മനുഷ്യനെ ദൈവത്തിനുശേഷമുള്ള ദൈവമായി കാണുന്ന സന്യാസി ഭാഗ്യവാന്‍. ഈ നിരീക്ഷണം, മേല്‍ ഉദ്ധരിച്ച അപ്പോസ്തലിക വചനങ്ങളിലും വേദമഹാവാക്യങ്ങളിലും ഉള്‍ച്ചേര്‍ന്ന, ഓരോ മനുഷ്യാത്മാവിലും ദൈവത്തെ കാണാനുള്ള കല്‍പനയായി മുഴങ്ങുന്നു. ഇവിടെ വിവരിച്ച എല്ലാ മഹത്വങ്ങളോടെയും, ആത്മാവിന്റെ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച ഈ തത്വം മതത്തിന്റെ മഹാതത്വമായി ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്നില്ല. ദൈവേച്ഛ നടപ്പാക്കലാണ് നിര്‍ണായകതത്വം എന്ന് അതുപറയുന്നു. മനുഷ്യര്‍ക്കിടയില്‍ നീതിയുക്തമായ ലയം നിലനിര്‍ത്താന്‍ ദൈവം കര്‍മങ്ങള്‍ ആവിഷ്‌കരിക്കുകയും അവ പൊതുവേ മനുഷ്യര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ദൈവേച്ഛ നിറവേറ്റാനുള്ള ബാധ്യതയില്‍നിന്ന് ആര്‍ക്കും ഒഴിയാനാവില്ല (ഗീത 11:33).
 എപ്പോഴൊക്കെ ധര്‍മത്തിന് ഗ്ലാനിയുണ്ടാകുന്നുവോ, അതിന്റെ പുനഃസ്ഥാപനത്തിനായി, സാത്വിക രക്ഷയ്ക്കും ദുഷ്ടനാശത്തിനുമായി, മനുഷ്യരൂപത്തില്‍ ഭഗവാന്‍ അവതരിപ്പിക്കുമെന്നാണ് ഗീത പറയുന്നത് (4:7-8). മനുഷ്യര്‍ക്കിടയില്‍ നീതി പുലര്‍ത്താനാണ് ദൈവത്തിന്റെ പ്രാഥമിക ധര്‍മം. സാത്വികത രണ്ടാമതേ വരുന്നുള്ളൂ. അര്‍ജുന രാജകുമാരന്‍ സാത്വികത ആചരിച്ച് ദുഷ്ടശത്രുക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ യുദ്ധം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, കൃഷ്ണന്‍ അയാളില്‍ ദുര്‍ബല മനസ്സിന്റെ ഷണ്ഡത്വം ആരോപിച്ച്, ധീരമായി യുദ്ധം ചെയ്യാന്‍ അയാളോട് ആജ്ഞാപിച്ചു. യുദ്ധഭൂമിയില്‍, സാത്വികതയും ഫലവും നോക്കാതെ, തന്നെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ദുഷ്ടശക്തികളെ സംഹരിക്കുന്നതിനെപ്പറ്റി മാത്രം വിചാരിക്കാനുള്ള ആഹ്വാനമായിരുന്നു അത്. ചെയ്യുന്നതെല്ലാം ദൈവത്തിനര്‍പിച്ച് പോരാട്ടം തുടരുക. ദൈവേച്ഛ എന്തെന്നറിയലാണ് ആദ്യ കടമ. എന്നിട്ട് അതു പിന്തുടരുക. അതിനുശേഷമേ, ആത്മാവിനെ ദൈവത്തിനു ശേഷമുള്ള ദൈവമായി കാണാനുള്ള ബാധ്യത വരുന്നുള്ളൂ. 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...