Saturday, 28 June 2025

ഭക്തമീരയും ബാബറും

മീരയെ മുഗളന്മാർ വിധവയാക്കി

കൃഷ്ണഗീതികൾ പാടി നടന്ന ഭക്തമീരയെ നമുക്ക് നന്നായി അറിയാം. എന്നാൽ, അവർ വിധവ ആയത് ബാബർ കാരണമാണ് എന്ന ചരിത്രം എത്ര പേർക്ക് അറിയാം?

അടുത്തയിടെ സ്വാമി മുകുന്ദാനന്ദ എഴുതിയ Nourish Your Soul എന്ന പുസ്തകത്തിൽ മീരയുടെ ഇതിഹാസം വായിക്കാൻ ഇടയായി. അതിൽ ബാബറുടെ കഥയില്ല. എന്നാൽ, മീരയെ കാണാൻ അക്ബർ ഗായകനായ താൻസനുമായി ചെന്ന് ഒരു രത്നമാല വച്ചിട്ട് പോന്ന കഥയുണ്ട്.


ഏതു ഹിന്ദു ഇതിഹാസത്തിലും ഒരു മുഗളനെ കയറ്റിവിടാൻ ചിലർ ശ്രമിക്കാറുണ്ട്. അങ്ങനെ പറഞ്ഞു പോന്ന കഥ സ്വാമിയും എടുത്തതാണ്. കാരണം, മീര മരിച്ച് 16 വർഷം കഴിഞ്ഞാണ് താൻസൻ അക്ബറുടെ സദസ്സിൽ എത്തിയത്!


മീര ജനിച്ചത് 1498 ലെ ശാരദ പൂർണിമ ദിനത്തിൽ നട്ടുച്ചയ്ക്കാണ്. അതിനാൽ, സൂര്യൻ എന്നർത്ഥം വരുന്ന മിഹിർ എന്നാണ് പേരിട്ടത്. അത് പിന്നെ മീരയായി.


സമൂഹ, കുടുംബ കെട്ടുപാടുകളെ വെല്ലുവിളിച്ചാണ് മീര ജീവിച്ചത് എന്നത് അദ്ഭുതമാണ്. അന്ന് ഏകയായി വൃന്ദാവനിലും ദ്വാരകയിലും ജീവിച്ചത് കൃഷ്ണനിൽ സ്വയം അർപ്പിച്ചത് കൊണ്ടു മാത്രമാണ്.


രാജസ്ഥാനിൽ ഇന്നത്തെ ബീവർ ജില്ലയിലെ കുട്കിയിൽ റാത്തോർ രജപുത്ര കുടുംബത്തിൽ ജനിച്ച മീര മെർത്തയിൽ കുട്ടിക്കാലം ചെലവിട്ടു. മെർത്തയിലെ രാജാവ് റാവു ദുദാജിയുടെ പേരക്കുട്ടി. രത്തൻ സിംഗ് റാത്തോറിൻ്റെ പുത്രി. പ്രപിതാമഹൻ ജോധ സൃഷ്ടിച്ചതാണ് ജോധ് പൂർ.


മീരയെ അച്ഛൻ നാലാം വയസിൽ ഗുജറാത്ത് ടാക്കോറിലെ റാഞ്ചോദ്ര ക്ഷേത്രത്തിൽ കൊണ്ട് പോയി? ക്ഷേത്ര ദർശനം കഴിഞ്ഞപ്പോൾ മീര ചോദിച്ചു: “ദൈവം എല്ലായിടത്തും ഉണ്ട് എന്നാണല്ലോ എന്നെ പഠിപ്പിച്ചത്. പിന്നെ എന്തിനാണ് ക്ഷേത്രം?”


“ഭഗവാന് എന്തിനാണ് പാറാവ്” എന്ന് ഇ കെ നായനാർ ചോദിച്ചതിനെക്കാൾ നല്ല ചോദ്യം. വളർന്നപ്പോൾ മീരയ്ക്ക് കാര്യം മനസ്സിലായി. അതാണ് അവർ ഭക്തിപ്രസ്ഥാന നായികയായത്.


കുട്ടിയായ മീരയെ അഷ്ടാoഗ യോഗം പഠിപ്പിക്കാൻ ഒരു യോഗി എത്തി. നാല് ദിവസമേ അധ്യയനം നീണ്ടുള്ളൂ. കുട്ടി പലപ്പോഴും സമാധിയിൽ ആകുന്നത് യോഗി കണ്ടു. എൻ്റെയും ഗുരുവാണ് ഈ കുട്ടിയെന്ന് വ്യക്തമാക്കി യോഗി സ്ഥലം വിട്ടു.


വൃന്ദാവനിൽ നിന്നെത്തിയ സന്യാസി സംഗീതം പഠിപ്പിച്ചു. ശ്യാമസുന്ദര കീർത്തനങ്ങൾ മീരയുടെ ഹൃദയത്തെ തരളിതമാക്കി. ഒരു കൃഷ്ണവിഗ്രഹം മീരയ്ക്ക് സന്യാസി സമ്മാനിച്ചു. സന്ത് രവിദാസാണ് ഏക് താര നൽകിയത് എന്നാണ് വിശ്വാസം.



ആത്മീയ പാതയിലെ മീരയുടെ മുന്നേറ്റം അമ്മയ്ക്ക് പ്രയാസമുണ്ടാക്കി. ഒരു നാൾ റാണിയായി രാജ്യം നയിക്കേണ്ട ആളാണ് കൃഷ്ണ വിഗ്രഹത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 


ചിത്തോർഗഡിലെ രാജാവ് റാണാ സംഘയുടെ മകൻ ഇളയരാജാവ് കുൻവർ ഭോജ്‌ രാജിൻ്റെ ആലോചന വന്നപ്പോൾ മീര അമ്മയെ പേടിപ്പിച്ചു: “ഞാൻ വിവാഹിതയാണ്. കൃഷ്ണനെയാണ് ഞാൻ വരിച്ചത്.” 


വിവാഹം തീരുമാനിച്ചപ്പോൾ കൃഷ്ണ വിഗ്രഹവുമായി മീര മണ്ഡപത്തിൽ എത്തി. ചിത്തോറിൽ പരദേവതയായ ബാൻ മാതയ്ക്ക് (കാളി) മുന്നിൽ തൊഴാൻ ഭർത്തൃമാതാവ് പറഞ്ഞപ്പോൾ മീര വഴങ്ങിയില്ല. മീര കൂടുതൽ നേരം പൂജാമുറിയിൽ ചെലവിട്ടു. ഭർത്താവിൻ്റെ ആയുസ്സിനായി ഗംഗോർ വ്രതം അനുഷ്ഠിക്കാൻ മീര വിസമ്മതിച്ചപ്പോൾ നാത്തൂൻ ഉദാബായ് ക്ഷോഭിച്ചു. 


മീരയെ അപമാനിക്കാൻ തോഴിമാരുമായി ഉദാബായ് പദ്ധതി തയ്യാറാക്കി. പല രാത്രിയിലും മീര കാമുകനോട് സംസാരിക്കുന്നുവെന്ന് അവർ ഭോജ്‌രാജിനെ അറിയിച്ചു. വാളുമായി കാമുകനെ നേരിടാൻ എത്തിയ ഭോജ്‌രാജ് കണ്ടത് കൃഷ്ണ വിഗ്രഹത്തോട് ശൃംഗരിക്കുന്ന മീരയെയാണ്. അതിൽ വീണു പോയ ഭോജ്‌രാജ് മീരയ്ക്ക് കൊട്ടാരത്തിൽ ക്ഷേത്രം പണിതു കൊടുത്തു.


ഇങ്ങനെ സത് സംഗം നടക്കുമ്പോൾ വേഷപ്രച്ഛന്നനായി അക്ബർ എത്തിയതാണ് വ്യാജ കഥ. മീര അക്ബർ നൽകിയ സമ്മാനം നിരാകരിച്ചപ്പോൾ അയാൾ അവിടെ വച്ചിട്ട് പോയെന്നും സമ്മാനത്തിൽ ഭർതൃ കുടുംബം കുപിതരായെന്നും കഥയിലുണ്ട്. 


അത് എന്തായാലും, ജീവത്യാഗം കൊണ്ട് തൃപ്തിയുണ്ടാകുമോ എന്ന് മീര ചോദിച്ചപ്പോൾ റാണാ സംഘ സമ്മതിച്ചു. കൊട്ടാരം വിട്ടിറങ്ങി പുഴയിൽ മുങ്ങിയപ്പോൾ കൃഷ്ണൻ കോരിയെടുത്തു. താമസിയാതെ ഭർത്താവ് ഭോജ്‌രാജുo റാണാ സംഘയും കൊല്ലപ്പെട്ട വിവരം മീര അറിഞ്ഞു.


മീര വിധവ 


ഇരുവരും കൊല്ലപ്പെട്ടത് 1527 മാർച്ച് 16 ന് ബാബറുമായി നടന്ന ഖൻവ യുദ്ധത്തിലാണെന്ന് എസ് എം പാണ്ഡെ, നോർമൻ സിദെ എന്നിവർ തയ്യാറാക്കിയ . History of Religions 5 (1) ൽ പറയുന്നു(പേജ് 54–73). ഉത്തരേന്ത്യയിലെ മേൽക്കോയ്മയ്ക്കായി മേവാറിലെ റാണാ സംഘയും ബാബറും തമ്മിൽ നടന്ന യുദ്ധം. വെടിമരുന്ന് ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്ന്. 


1523 ൽ ആലം ഖാൻ ലോധി പഞ്ചാബ് ആക്രമിക്കാൻ ബാബറിനെ കാബൂളിൽ ചെന്ന്  ക്ഷണിച്ചു. ഡൽഹി പിടിച്ച് തനിക്ക് നൽകണമെന്ന് ലോധി അവിടെ ചെന്ന് അപേക്ഷിച്ചു. ബാബർ നിഷേധിച്ചപ്പോൾ സ്വയം ഡൽഹിയിൽ പോയ ആലം ഖാനെ ഇബ്രാഹിം ലോധി തോൽപിച്ചു. 1526 ഏപ്രിൽ 21 ന് ആദ്യ പാനിപ്പത്‌ യുദ്ധത്തിൽ ബാബർ ലോധിമാരെ തോൽപിച്ച് മുഗൾ സാമ്രാജ്യം ഉണ്ടാക്കി.


അതിന് മുൻപത്തെ വഴിത്തിരിവായിരുന്നു ഖൻവ യുദ്ധം. ഇബ്രാഹിം ലോധിക്കെതിരെ ബാബറിനെ റാണാ സംഘ ബാബറിനെ സഹായിച്ചില്ല. സംഘ കരാർ ലംഘിച്ചെന്ന് ‘ബാബർ നാമ’യിൽ പറയുന്നത് ശരിയോ എന്നറിയില്ല. ലോധിമാരെ വരുതിയിൽ നിർത്തിയിരുന്ന സംഘയ്ക്ക് അങ്ങനൊരു കരാറിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. കൊള്ളയ്ക്ക് ശേഷം ബാബർ തിമൂറിനെപ്പോലെ മടങ്ങുമെന്ന് സംഘ കരുതിയിരിക്കാമെന്ന് സതീശ് ചന്ദ്ര Medieval India യിൽ ഊഹിക്കുന്നു. (പേജ് 32 -33).


അന്ന് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രാജാവായിരുന്നു സംഘ. മാൾവയിലെ ശിലാദിത്യ തോമർ രാജാവ് കളം മാറി ബാബർക്കൊപ്പം ചേർന്നത് വിനയായി. രജപുത്ര തലയോട്ടികൾ കൊണ്ട് ബാബർ ഗോപുരമുണ്ടാക്കി. യുദ്ധരംഗത്ത് മരിക്കാതിരുന്ന സംഘയെ പിന്നീട് മാടമ്പികൾ വിഷം കൊടുത്ത് കൊന്നു. ബാബറിനെതിരെ വേറൊരു യുദ്ധം വേണ്ടെന്ന് അവർ തീരുമാനിച്ചു. ബാബറിൻ്റെ പീരങ്കികൾ അവർക്ക് പരിചിതമായിരുന്നില്ല.


സംഘയ്ക്ക് ശേഷം വന്ന വിക്രംജിത് മീരയെ ശത്രുവായി കണ്ടു. അയാളുടെ കുടുംബം മീരയ്ക്ക് വിഷം കൊടുത്തു. പൂക്കൾ എന്ന വ്യാജേന ഒരു പെട്ടിയിൽ പാമ്പിനെ സമ്മാനിച്ചു. പാമ്പ് കൃഷ്ണ വിഗ്രഹമായി. ക്ഷേത്രത്തിലേക്ക് മീര പോകുന്ന വഴിയിൽ സിംഹത്തെ ഇറക്കി വിട്ടു. സിംഹം പൂച്ചയെപ്പോലെ മീരയ്‌ക്കൊപ്പം നടന്നു.


കൊട്ടാരം വിട്ട് മീര തീർത്ഥാടനത്തിനിറങ്ങി. ചൈതന്യ മഹാപ്രഭുവിൻ്റെ ശിഷ്യൻ ജീവഗോസ്വാമി വൃന്ദാവനിൽ മീരയെ കാണാൻ വിസമ്മതിച്ചു. സ്ത്രീകളെ താൻ കാണില്ലെന്ന് ശിഷ്യരോട് പറഞ്ഞയച്ചു. വൃന്ദാവനത്തിൽ പുരുഷനായി കൃഷ്ണൻ മാത്രമേയുള്ളു,” മീര തിരിച്ചടിച്ചു. ഗോസ്വാമി കീഴടങ്ങി.


ദ്വാരകയിൽ മീര എട്ടു വർഷം വസിച്ചു. ചിത്തോറിൽ ദുരിതം നിറഞ്ഞപ്പോൾ വിക്രംജിത് മീര മടങ്ങാൻ അപേക്ഷിച്ച് പ്രതിനിധി സംഘത്തെ അയച്ചു. മീര കൃഷ്ണവിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു. മീര ധരിച്ച ചുനാരി അഥവാ ദുപ്പട്ട നിലത്ത് കിടന്നു. ഇന്നും ദ്വാരകയിലെ കൃഷ്ണനെ ചുനാരി അണിയിക്കുന്നു. 


© Ramachandran





 


ഇസ്ലാമിക അധിനിവേശം ചെറുത്ത ഗുരു

ആ ഗുരു വിദ്യാരണ്യ സ്വാമികൾ

ൽഹിയിൽ ഇസ്ലാമിക ഭരണം കൊഴുത്തപ്പോൾ തെക്കേ ഇന്ത്യയെ അത് 300 കൊല്ലം ബാധിക്കാതിരുന്നത്, വിജയനഗര സാമ്രാജ്യം ഇവിടെ ഭരിച്ചത് കൊണ്ടാണ്. ആ ഹിന്ദു സാമ്രാജ്യ സ്ഥാപനത്തിന് പിന്നിൽ കോട്ട പോലെ ഉറച്ചു നിന്ന സന്യാസിയാണ് വിദ്യാരണ്യ സ്വാമികൾ. പിന്നീട് അദ്ദേഹം ശൃംഗേരി മഠാധിപതിയായി.

വിജയനഗര സാമ്രാജ്യം 1336 മുതൽ 1646 വരെ നിലനിൽക്കുന്നതിനിടയിൽ ബാബർ മുഗൾവoശം സ്ഥാപിച്ചിരുന്നു. അതിനെയും വിജയനഗരം ചെറുത്തു. 


വാറങ്കലിൽ ജനിച്ച വിദ്യാരണ്യ ശൃംഗേരി മഠാധിപതിയായിരുന്നത് 1380 -1386 ലാണ്. പന്ത്രണ്ടാം ശങ്കരാചാര്യർ. അതിന് മുൻപ് പതിനൊന്നാം  മഠാധിപതിയായിരുന്നത്, വിദ്യാരണ്യയുടെ അനുജൻ ഭാരതീതീർത്ഥ ആയിരുന്നു. 1333 മുതൽ 1380 വരെ.


ഈ സഹോദരന്മാർ പത്താം ശങ്കരാചാര്യർ വിദ്യാതീർത്ഥയിൽ നിന്നാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. അനുജനാണ് ആദ്യം സന്യാസിയായത്. 


1280 -85 ൽ വിദ്യാരണ്യ ജനിച്ചിരിക്കാം എന്ന് കരുതുന്നു. 1296 ൽ എന്ന് ശൃംഗേരി രേഖകളിൽ കാണുന്നു. വിദ്യാരണ്യ 1331 ൽ ദീക്ഷ സ്വീകരിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. റോബർട്ട് ഗുഡിങ് എഴുതുന്നത് വാർധക്യത്തിൽ സന്യാസിയായി എന്നാണ്. 1377 എന്ന് റോഷൻ ദലാൽ കണക്കാക്കുന്നു.


മാധവനോ?


ശങ്കര ദിഗ്വിജയം, സർവദർശന സംഗ്രഹം, പഞ്ചദശി എന്നീ നിർണായക ഹിന്ദു ഗ്രന്ഥങ്ങൾ എഴുതിയ മാധവൻ തന്നെ വിദ്യാരണ്യ എന്ന് കരുതുന്ന പണ്ഡിതരാണ് ഗുഡിങ്ങും ദലാലും. വിദ്യാരണ്യയും ഭാരതീതീർത്ഥയും ഒരാൾ എന്ന് കരുതുന്നവരുമുണ്ട്. ശൃംഗേരി രേഖകൾ രണ്ടായി തന്നെയാണ്.


മീമാംസാ പണ്ഡിതൻ സായണൻ്റെ സഹോദരൻ ആയിരുന്നു, മാധവൻ അഥവാ മാധവാചാര്യ. വിജയനഗര മന്ത്രി ആയിരുന്ന മാധവൻ ‘ജീവന്മുക്തിവിവേകം’ എഴുതിയെന്ന് രാമറാവു പറയുന്നു. അത് വിദ്യാരണ്യ രചിച്ചു എന്നാണ് പൊതുവിശ്വാസം.


മാധവനും സായണനും വിദ്യാരണ്യയിൽ നിന്ന് അനുഗ്രഹം വാങ്ങാൻ എത്തിയെന്ന് ശൃംഗേരി രേഖകൾ പറയുന്നത് വിശ്വസിച്ചാൽ വേണ്ടാത്ത ആശയക്കുഴപ്പത്തിന് ശമനം കിട്ടും. ദഹനക്കേട് മാറും.


വിജയനഗര ഗുരു 


പതിമൂന്നാം നൂറ്റാണ്ട് മുതൽ മുസ്ലിം അധിനിവേശത്തെ തെക്കേ ഇന്ത്യ ചെറുക്കുന്നുണ്ട്. ആ പോരാട്ടത്തിന് ഒടുവിലാണ് വിജയനഗര സാമ്രാജ്യം ഉണ്ടാകുന്നത്. സാമ്രാജ്യ സ്ഥാപകരായ ഹരിഹര, ബുക്കരായ സഹോദരന്മാർക്ക് മാർഗനിർദേശം നൽകി പിന്നിൽ നിന്നത് വിദ്യാരണ്യ ആയിരുന്നു എന്നാണ് പൈതൃക വിശ്വാസം. ആദ്യരാജാവായ ഹരിഹരന് കീഴിൽ വിദ്യാരണ്യ പ്രധാനമന്ത്രി ആയിരുന്നു. അത് ശരിയെങ്കിൽ യോഗിക്ക് മുഖ്യമന്ത്രിയുമാകാം, പ്രധാനമന്ത്രിയുമാകാം. 


വിദ്യാരണ്യയുടെ പ്രദക്ഷിണം 

‘തെക്കേ ഇന്ത്യയുടെ ചരിത്രം’ എഴുതിയ കെ എ നീലകണ്ഠശാസ്ത്രി, ഒരു ഘർവാപസി കഥ പറയുന്നുണ്ട്. കാകതീയ വംശത്തിൽ പെട്ട ഹരിഹര, ബുക്കരായന്മാർ കാമ്പിളി രാജാവിൻ്റെ സേനാനായകർ ആയിരുന്നു. മുഹമ്മദ് ബിൻ തുഗ്ലക്ക് ആക്രമിച്ചപ്പോൾ കാമ്പിളി രാജ്യം വീണു. ഈ സഹോദരരെ ഡൽഹിയിൽ കൊണ്ട് പോയി ഇസ്ലാമിൽ ചേർത്തു. ഇസ്ലാമായാൽ നാട്ടിൽ സാമന്തരായി ഭരിക്കാൻ വിരോധമില്ലല്ലോ. അങ്ങനെ നാട്ടിലേക്ക് മടങ്ങിയ അവർ വിദ്യാരണ്യ സ്വാമികളെ കണ്ടു. സ്വാമികൾ അവരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അങ്ങനെ വിജയനഗര സാമ്രാജ്യം ഉണ്ടായി.


ഈ പശ്ചാത്തലത്തിൽ, 1921 ലെ മാപ്പിളലഹളയിൽ ഇസ്ലാമിലേക്ക് “ആദരിച്ച” ഹിന്ദു സഹോദരങ്ങളെ മടക്കിക്കൊണ്ടു വരാൻ സവർണ ഹിഡുംബൻമാർ മടിച്ചത് തോന്ന്യാസമാണ്. ലാഹോറിൽ നിന്ന് ആര്യസമാജം പണ്ഡിറ്റ് ഋഷിറാം, കൊട്ടാരക്കരക്കാരൻ വേദബന്ധു ശർമ്മ എന്നിവരെ അയച്ചാണ് അന്ന് അവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 


ഹൊയ്‌സാല വംശത്തിൽ സേനാധിപർ ആയിരുന്നു, ഹരിഹര -ബുക്കരായ സഹോദരർ എന്ന് കന്നടഭാഷ്യമുണ്ട്. ഹരിഹരനെ മുസ്ലിം രേഖകളിൽ ഹരിപ്, ഹര്യാബ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും മതംമാറ്റം പരാമർശിക്കുന്നില്ല. 


വിദ്യാരണ്യയ്ക്ക് വിജയനഗരത്തിൽ ഒരു പങ്കും ഇല്ലായിരുന്നു എന്ന് വാദിക്കുന്നവരും ഉണ്ട്. ആ വാദം ഉന്നയിക്കുന്നത് വെള്ളക്കാരാണ്. എന്നാൽ, പതിനാലാം നൂറ്റാണ്ട് മുതൽ ശൃംഗേരിക്ക് വിജയനഗര സഹായം ഉദാരമായി കിട്ടിയിട്ടുണ്ട്. ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്രം വിദ്യാരണ്യയുടെ സമാധിക്ക് മുകളിൽ ഹരിഹരൻ ഉയർത്തിയതാണ്. അത് ഗുരുദക്ഷിണയായി തന്നെയാണ് കാണേണ്ടത്. 


1346 ലെ മാനോത്സവത്തിൽ ശൃംഗേരിക്ക് ഭൂമിദാനം വലിയ തോതിൽ കിട്ടിയതിന് രേഖയുണ്ട്. 1374 ൽ ആകാം വിദ്യാരണ്യ ജഗദ് ഗുരു ആയതെന്ന് കരുതുന്നു. അദ്വൈതം പടർന്നു തിടം വച്ച കാലമാണ് അത്. ശങ്കരൻ വടവൃക്ഷമായ കാലം. വിജയനഗര സാമ്രാജ്യം കീഴടക്കിയ സ്ഥലങ്ങളിൽ നിലനിന്ന വിശിഷ്ടാദ്വൈതത്തെ കൈകാര്യം ചെയ്തതും വിദ്യാരണ്യ ആയിരുന്നു. 


അതിനാണ് പുതിയ അദ്വൈത പാഠങ്ങൾ ഉണ്ടായത്. ‘സർവദർശന സംഗ്രഹ’ത്തിൽ ശങ്കരദർശനം കൊടുമുടി കയറി. 


© Ramachandran







Saturday, 4 January 2025

മഹർഷിയെ ഗുരു കണ്ടപ്പോൾ

രമണ മഹർഷിയും നാരായണ ഗുരുവും

ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ 1916 ല്‍ സന്ദര്‍ശിച്ച ശേഷം തിരുവണ്ണാമലൈ ആശ്രമത്തിലെ ചാമ്പമരച്ചുവട്ടില്‍, കൂടെയുണ്ടായിരുന്ന സ്വാമി വിദ്യാനന്ദയ്ക്ക് പറഞ്ഞുകൊടുത്തതാണ്, “നിര്‍വൃതി പഞ്ചകം.”

ശ്രീനാരായണ ഗുരു ശിഷ്യനായ സ്വാമി ഗോവിന്ദാനന്ദ കാഞ്ചീപുരത്ത് 1916 ൽ  'ശ്രീനാരായണ സേവാശ്രമം' സ്ഥാപിച്ചു. ഗുരു, ശിഷ്യരായ സ്വാമി അച്യുതാനന്ദ, സുഗുണാനന്ദ, വിദ്യാനന്ദ, തുടങ്ങിയവരോടൊപ്പം ആശ്രമ ഉദ്ഘാടനത്തിന്  എത്തി. ചടങ്ങിൻ്റെ അവസാനം കുന്നക്കുടി മഠാധിപതി അദ്വൈതാനന്ദ, കോവിലൂർ മഠാധിപതി ഗണപതി സ്വാമി, രമണാശ്രമത്തിലെ പളനി സ്വാമി, തുടങ്ങിയവർ ഗുരുവിനെ അവരവരുടെ ആശ്രമങ്ങളിലേക്ക് ക്ഷണിച്ചു.


മലയാളിയായ പളനി സ്വാമി ശിവഗിരി ആശ്രമത്തിൽ പല തവണ എത്തിയിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്രയിൽ തിരുവണ്ണാമലൈ യിലെ രമണാശ്രമം സന്ദർശിക്കാൻ അദ്ദേഹം ഗുരുവിനോട് അഭ്യർത്ഥിച്ചു. ഗുരുവിന് ഉടൻ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. കുന്നക്കുടി, കോവിലൂർ സന്ദർശനം മാറ്റിവച്ചു.



 
മടക്കയാത്രയിൽ തിരുവണ്ണാമലൈ സന്ദർശിക്കുമെന്ന് ഗുരു, പളനി സ്വാമിയെ അറിയിച്ചു. ഉദ്ഘാടന ശേഷം ഗുരു, ഗോവിന്ദാനന്ദ ഉൾപ്പെടെയുള്ള ശിഷ്യന്മാരോടൊപ്പം ചെന്നൈയിലേക്ക് യാത്രയായി. മദ്രാസിലെ ഒരാഴ്ചത്തെ പരിപാടിക്ക് ശേഷം അവർ തിരുവണ്ണാമലൈയിൽ എത്തി.


ഗുരുവും ശിഷ്യരും തിരുവണ്ണാമലൈയിലെ അരുണാചല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാവിലെ 10 മണിയോടെ മലയടിവാരത്ത് എത്തി. രമണ മഹർഷി മലമുകളിലെ സ്കന്ദാശ്രമത്തിൽ താമസിച്ചിരുന്നു. 


അടിവാരത്ത് അൽപം വിശ്രമിച്ച ശേഷം ഗുരു ശിഷ്യരോട് പറഞ്ഞു: “മഹർഷി ഇവിടെ എത്തിയ ശേഷം ഈ മല ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. നമുക്ക് പോയി കാണാം.”


അവർ മല കയറാൻ തുടങ്ങി. ഗുരു, ശിഷ്യരുമായി തമാശകൾ പങ്കിട്ടു. ഒരു ഘട്ടത്തിൽ, പെട്ടെന്ന് നിർത്തി, ശിഷ്യരോട് പറഞ്ഞു: “ഒരു വൃദ്ധൻ കാരണം നിങ്ങൾക്ക് ഈ മലകളെല്ലാം കയറേണ്ടി വന്നു”. 


ഗുരുവും ശിഷ്യരും മലയ്ക്ക് താഴെ എത്തിയെന്ന് പളനി സ്വാമി മഹർഷിയെ അറിയിച്ചു. മഹർഷി അവരെ സ്വീകരിക്കാൻ ഇറങ്ങാൻ ശ്രമിക്കെ, ഗുരുവും  ശിഷ്യരും അവിടെ എത്തി. രണ്ടു ഋഷിമാരും ഒരു നിമിഷം മുഖാമുഖം നിന്നു. പിന്നെ, ഗുരു നടന്ന് ഒരു 'ചാമ്പ' മരത്തിൻ്റെ തണലിൽ വിശ്രമിച്ചു, ശിഷ്യന്മാർ മഹർഷിയുടെ അരികിൽ ചെന്നു. സ്വാമി അച്യുതാനന്ദ, മഹർഷിക്ക് ഗുരുവിൻ്റെ ‘അദ്വൈത ദീപിക’, ‘മുനിചര്യാ പഞ്ചകം’, ‘ബ്രഹ്മവിദ്യാ പഞ്ചകം’ തുടങ്ങിയ ചിലത് പറഞ്ഞു കൊടുത്തു. 


ശിഷ്യർ ഗുരുവിൻ്റെ അടുത്ത്  തിരിച്ചെത്തി. “നിങ്ങൾ അദ്ദേഹത്തെ കണ്ടോ?” ഗുരു ചോദിച്ചു. 


 "അതെ, ഞങ്ങൾ കണ്ടു." 


ഗുരു ചോദിച്ചു:  “എല്ലാവരും കണ്ടു. ഞാൻ മാത്രം കണ്ടില്ല, അല്ലേ?”


മഹർഷിയുടെ ആത്മീയ മഹിമ അളക്കാൻ കഴിയില്ല എന്നർത്ഥം.


ആശ്രമ അന്തേവാസികളുടെ അകമ്പടിയോടെ ശിഷ്യർ സമീപ പ്രദേശങ്ങൾ കണ്ടു. വിദ്യാനന്ദ, ഗുരുവിനെ ശുശ്രൂഷിച്ചും അദ്ദേഹത്തിൻ്റെ വാക്കുകൾ കുറിച്ചും കൂടെ നിന്നു. ‘ദർശനമാല’യിലെ ചില പ്രധാന ശ്ലോകങ്ങൾ അപ്പോൾ ഉണ്ടായി.


ഉച്ചയ്ക്ക് രമണ മഹർഷി വിശ്രമിക്കുന്ന ഗുഹയ്ക്ക് പുറത്ത് വാഴയിലകൾവിരിച്ചു.ഒരു മഹർഷി ശിഷ്യൻ ഗുരുവിനെ ഭക്ഷണത്തിന് ക്ഷണിക്കാൻ എത്തി. പിന്നീട് വരാമെന്ന് ഗുരു പറഞ്ഞു. മഹർഷി തന്നെ ഗുരുവിനെ ക്ഷണിക്കാൻ എത്തി.


"നമുക്ക് ഭക്ഷണം കഴിക്കാം", മഹർഷി മലയാളത്തിൽ പറഞ്ഞു. ഗുരു എഴുത്തു നിർത്തി മഹർഷിയെ അനുഗമിച്ചു. ഭക്ഷണം  കഴിഞ്ഞ് ഗുരു ആദ്യ സ്ഥലത്തേക്ക് മടങ്ങി. മഹർഷിക്ക് ടെലഗ്രാമുമായി പോസ്റ്റ്മാൻ എത്തി. മഹർഷി അത് വായിച്ചു. കേരളത്തിലെ ഒരു ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് അനുഗ്രഹം തേടിയുള്ളസന്ദേശം. മഹർഷി മലയാളത്തിൽ സന്ദേശം എഴുതി മരത്തിൻ്റെ ചുവട്ടിലിരുന്ന ഗുരുവിന് അയച്ചുകൊടുത്തു. അത് വായിച്ച ഗുരു പറഞ്ഞു, "അയ്യോ കൊള്ളാം, മഹർഷി മലയാളം മനോഹരമായി എഴുതുന്നു".


രമണാശ്രമത്തിനടുത്ത ഈശാന്യമഠാധിപതി മഹാദേവ സ്വാമിയും ഗുരുവിനെ തങ്ങളുടെ ആശ്രമത്തിലേക്ക് ക്ഷണിക്കാൻ ശിഷ്യരോടൊപ്പം അവിടെയെത്തി. ഗുരു അവരുടെ ആശ്രമവും സന്ദർശിച്ചു. ഗുരു തനിക്കു കിട്ടിയ മധുരപലഹാരങ്ങൾ അവിടെ കൂടിയിരുന്നവർക്കിടയിൽ വിതരണം ചെയ്തു. തോട്ടത്തിൽ പൂ പറിക്കുന്ന ഒരു കൊച്ചുകുട്ടിയെ ഗുരു പ്രത്യേകം ശ്രദ്ധിച്ചു. ആ കുട്ടിയുമായി കുറച്ചുനേരം സംസാരിച്ചു, പിന്നീട് ആശ്രമത്തിലെ ഒരു അന്തേവാസിയോട് പറഞ്ഞു: “അങ്ങ്  ഈ കുട്ടിയെ പഠിപ്പിക്കണം. അവൻ വലിയ മനുഷ്യനാകും. ” ഈ കുട്ടിയാണ്  പിന്നീട് കോവിലൂർ മഠാധിപതി ആയ  നടേശസ്വാമി.


ഗുരു രമണാശ്രമത്തിലേക്ക് മടങ്ങി. വൈകിട്ട് നാലോടെ ഗുരു ചാമ്പ ചമ്പ മരത്തിന് ചുവട്ടിൽ വിശ്രമിക്കുമ്പോൾ സ്വാമി വിദ്യാനന്ദയോട് ഒരു കവിത കുറിക്കാൻ നിർദേശിച്ചു. അതാണ്, രമണ മഹർഷിക്ക് ആദരവായ 'നിർവൃതി പഞ്ചകം' എന്ന കാവ്യം.  മടങ്ങും മുമ്പ് വിദ്യാനന്ദ, മഹർഷിക്ക് ഈ കാവ്യം അർച്ചനയായി അർപ്പിച്ചു. ഇതാണ് നിർവൃതി പഞ്ചകം: 


കോ നാമ ദേശഃ കാ ജാതിഃ

പ്രവൃത്തിഃ കാ കിയദ്വയഃ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 1


ആഗച്ഛ ഗച്ഛ മാ ഗച്ഛ

പ്രവിശ ക്വ നു ഗച്ഛസി

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 2


ക്വ യാസ്യാസി കദായാതഃ

കുത ആയാസി കോസി വൈ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 3


അഹം ത്വം സോയമന്തര്‍ഹി

ബഹിരസ്തി ന വാസ്തി വാ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 4


ജ്ഞാതജ്ഞാതസമഃ സ്വാന്യ-

ഭേദശൂന്യഃ കുതോ ഭിദാ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 5


ഇതിൻ്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:


എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.


വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.


എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 


നീ, ഞാന്‍, അവന്‍, ഇവന്‍, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.


ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും  എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 



.

ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പളനിസ്വാമിയെയും കുഞ്ചു സ്വാമിയെയും അയച്ചു. പാലക്കാട്ട് നിന്ന് 20 വയസിൽ മഹർഷിക്കൊപ്പം നിൽക്കാൻ വീട് വിട്ടയാളാണ് കുഞ്ചുസ്വാമി.12 കൊല്ലം മഹർഷിക്കൊപ്പം ഉണ്ടായിരുന്നു.


നാരായണഗുരു  പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, അച്യുതാനന്ദ, നടരാജഗുരു, മംഗളാനന്ദ, നിത്യചൈതന്യയതി, ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ  സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു. 


നാരായണഗുരുവിൻ്റെ  1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു.".


മഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരു എഴുതിയ ‘ആത്മോപദേശ ശതകം’ മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' (അങ്ങനെ തന്നെ, അങ്ങനെ തന്നെ)  എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിൻ്റെ  ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍ (എല്ലാം അറിഞ്ഞയാൾ)'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്‌ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍' (മഹാപുരുഷൻ). 


ഗുരുക്കന്മാര്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്. നടക്കുന്നത് ആന്തര വിനിമയമാണ്; അത്, അദ്വൈത മുഹൂർത്തമാണ്.


© Ramachandran


Monday, 30 December 2024

രമണമഹർഷിയുടെ മരണാനുഭവം

ഒരു ജീവിത വഴിത്തിരിവ് 

ഇക്കുറി കുടുംബ സമേതമാണ് രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉൾപ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവർക്ക് അവിടത്തെ ശൃംഗേരി മഠം കാർമ്മിക സഹായത്തോടെ തർപ്പണം ചെയ്തു. 

അഗ്നിതീർത്ഥം ഉൾപ്പെടെ 23 തീർത്ഥങ്ങളിൽ സ്നാനം ചെയ്തു. പിന്നെ ധനുഷ്കോടിയിൽ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബർ 23 ന് ചക്രവാതത്തിൽ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയിൽവേ സ്റ്റേഷൻ്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന്, പ്രകൃതിയുടെ സൃഷ്ടി, സംഹാര ശക്തിയെപ്പറ്റി  ഓർത്തു. അന്നത്തെ ചക്രവാത ചരിത്രം തിരഞ്ഞപ്പോൾ, തകർന്ന പാമ്പൻ പാലം നന്നാക്കാൻ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എൻജിനിയർ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു.ആ എൻജിനിയറുടെ പേര് ഇ ശ്രീധരൻ; അന്ന് അദ്ദേഹത്തിന് 32 വയസ്.


രമണ മഹർഷിയുടെ വീട് 

 
രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാൾ രാവിലെ ഒറ്റയ്ക്ക് രമണ മഹർഷിയുടെ നാടായ തിരുച്ചുഴിയിൽ പോയി. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മാട്ടു താവണി ബസ് സ്റ്റാൻഡിൽ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. അറുപ്പു കോട്ടയിൽ ചെന്ന് അവിടന്ന് വേറെ ബസിൽ തിരുച്ചുഴി കവലയ്ക്ക് മുൻപ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേർന്ന് ഇടത്തേക്കുള്ള വഴിയിൽ വലതുവശം ആദ്യ വീടാണ് രമണ മഹർഷി ജനിച്ച ‘സുന്ദര മന്ദിരം’.


അതിൻ്റെ ചെറിയ വാതിൽ തുറന്നു കിടന്നു. അകത്ത് ഞാൻ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹർഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങൾ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.


ജനിച്ച മുറിയിൽ മഹർഷിയുടെ വലിയ ചിത്രത്തിന് മുന്നിൽ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയിൽ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാൻ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ 'കനകധാരാ സ്തോത്രം' മനസ്സിൽ മിന്നി. അത് ഉരുവിട്ടു. 'ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം' എന്ന അവസാന ശ്ലോകഭാഗം ആവർത്തിച്ചു ചൊല്ലി.


നാം ഓരോരുത്തരും "ഞാൻ ആരാണ്?" (who am I?) എന്ന് ചോദിക്കാനാണ് രമണ മഹർഷി ആവർത്തിച്ചു പറഞ്ഞ നത് എന്നതിനാൽ, ആ ചോദ്യം അവിടെയിരുന്ന് ഞാൻ സ്വയം ചോദിച്ചു.


ഉള്ളിൽ നിന്ന് ഉത്തരം വന്നു: "അയമാത്മാ ബ്രഹ്മ". (ഈ ആത്മാവ് ബ്രഹ്മമാണ്, മാണ്ഡുക്യോപനിഷത്, 1:2).


മരണാനുഭവം


രമണന് മരണാനുഭവം ഉണ്ടായ അമ്മാവൻ്റെ  വീട് മധുര മീനാക്ഷി ക്ഷേത്ര തെക്കേ ഗോപുരത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, ചൊക്കപ്പ നായ്ക്കർ തെരുവിലാണ് -’രമണ മന്ദിരം’. പിതാവിൻ്റെ മരണശേഷം, 12 വയസുള്ള രമണൻ 1892 ഫെബ്രുവരിയിൽ ഈ വീട്ടിൽ എത്തി. 


ജ്ഞാനോദയം ഉണ്ടായ ശേഷം ആറാഴ്ച രമണൻ ഇവിടെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ദിവസവും മീനാക്ഷി ക്ഷേത്രത്തിൽ ധ്യാനിച്ചു. 1896 ഓഗസ്റ്റ് 29 ന് ഈ വീട്ടിൽ നിന്ന് രമണൻ തിരുവണ്ണാമലയിലേക്ക് ഇറങ്ങി. പരീക്ഷാ ഫീസായ അഞ്ചു രൂപയിൽ നിന്ന് മൂന്ന് രൂപ എടുത്തായിരുന്നു, പോക്ക്. രണ്ടു രൂപ ഒരു കുറിപ്പിനകത്ത് വച്ചു. കുറിപ്പിൽ പറഞ്ഞു: “ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട്. ഇനി ഇതിനെ അന്വേഷിക്കേണ്ടതില്ല.”


അമ്മാവൻ്റെ  വീട് ഇന്ന് ധ്യാനമന്ദിരമാണ്. 


അമ്മാവൻ്റെ വീട് 

അരുണാചല ക്ഷേത്രത്തിൽ ചെന്ന് രമണൻ തൊഴുതു. ഭഗവാനോട് പറഞ്ഞു: “അപ്പാ, നാൻ വന്തേൻ; ഇനി ഇതുക്ക് നീ താൻ.” (അച്ഛാ, ഞാൻ എത്തിയിരിക്കുന്നു. ഇതിന് ഇനി നീ തന്നെ.”


“ഞാൻ” എന്ന വാക്ക് ആ ജീവിതത്തിൽ മരിച്ചിരുന്നു.


രമണ മഹർഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട ആ മരണാനുഭവം അദ്ദേഹത്തിനുണ്ടായത് 1896 ജൂലൈ മധ്യത്തിൽ ആയിരുന്നു. 


മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുൻപായിരുന്നു അത്. "പൊടുന്നനെയാണ് അതുണ്ടായത്," മഹർഷി ഓർമ്മിച്ചു. "അമ്മാവൻ്റെ  വീട്ടിലെ മുകൾ നിലയിൽ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. എനിക്ക് കാര്യമായി രോഗങ്ങൾ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എൻ്റെ ശരീരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ആ ഭയത്തിൻ്റെ  കാരണം തേടാൻ തുനിഞ്ഞുമില്ല. 'മരിക്കാൻ പോവുകയാണ്' എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിർന്ന കുടുംബങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോൾ അവിടെ ഞാൻ തന്നെ പ്രശ്‍നം പരിഹരിക്കണം എന്ന് തോന്നി."


മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "മരണം എത്തിയിരിക്കുന്നു. എന്താണ് അതിനർത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്."


ഉടൻ രമണൻ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണയ്ക്ക് യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകൾ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. 'ഞാൻ' എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.


രമണൻ സ്വയം പറഞ്ഞു: "ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാൽ, ഞാൻ മരിക്കുമോ? ശരീരമാണോ ഞാൻ? ശരീരം ജഡമായിട്ടും, ഞാൻ എൻ്റെ വ്യക്തിത്വത്തിൻ്റെ  സർവ ഊർജ്ജവും ഉള്ളിൽ അനുഭവിക്കുന്നു. ഉള്ളിൽ നിന്ന് വേറിട്ട്, ഉള്ളിൽ തന്നെ, 'ഞാൻ' എൻ്റെ ശബ്ദം കേൾക്കുന്നു. അപ്പോൾ 'ഞാൻ' ശരീരത്തെ അതിവർത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോൾ, അതിനെ അതിവർത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാൻ കഴിയുന്നില്ല. ഇതിനർത്ഥം, ഞാൻ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്."


അത് അർത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണൻ്റെയുള്ളിൽ നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണൻ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയിൽ 'ഞാൻ' മാത്രമാണ് സത്യം. എൻ്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ 'ഞാനി'നെ ആശ്രയിച്ചാണ് നടക്കുന്നത്.


മഹർഷിയുടെ മുറി 

ആ നിമിഷം മുതൽ 'ഞാൻ' അഥവാ ആത്മാവ് അതിൽ തന്നെ ശക്തമായ ആകർശനത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹർഷി പിൽക്കാലത്ത് ഓർത്തു. മരണഭയം എന്നന്നേക്കുമായി അപ്രത്യക്ഷമായി. 'ഞാൻ' എന്ന കേന്ദ്രത്തിൽ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങൾ പോലെ വിചാരങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷെ, 'ഞാൻ' ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു - 'ഞാൻ' ആത്മാവിൽ ഉറച്ചു നിന്നു.


ഈ നിർണായക നിമിഷത്തിനു മുൻപ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതൽ രമണൻ പരാതികൾ നിർത്തി. മര്യാദകേടുകൾക്കെതിരെ പ്രതികരിച്ചില്ല. വിനയത്തിൽ ലയിച്ചു.


ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹർഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓർമിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തിൽ പോയി കൂട്ടുകാർക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയിൽ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. 


ബോധോദയത്തിന് ശേഷം രമണൻ എല്ലാ സായാഹ്നത്തിലും ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തിൽ പോയി. ശിവൻ്റെ യോ മീനാക്ഷിയുടെയോ നടരാജൻ്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങൾക്ക് മുന്നിൽ ദീർഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോൾ വികാരത്തിരകളിൽ രമണൻ മുങ്ങി.


മഹർഷിയുടെ വീട്ടിൽ കനകധാരാ സ്തോത്രം ചൊല്ലുമ്പോൾ, ആ മരണാനുഭവം ഉള്ളിൽ ചിറകടിച്ചു നിന്നു. 


© Ramachandran






Friday, 10 May 2024

CHINA'S DIPLOMATIC TOUR OF EUROPE

This is an article I wrote in China Pictorial


On his first visit to Europe in five years, Chinese President Xi Jinping has been intent on forging new relationships.


The three countries he chose to visit — France, Serbia and Hungary — are eager to strengthen economic ties within China.


In the past six months, President of France Emmanuel Macron has visited both India and Brazil in an attempt to place his country at a fulcrum between the BRICS group of developing countries. At a time of growing distance between the "Global South" and Western powers, France is a bridge for China.


China was the biggest investor of Serbia last year, as well as its second-largest trading partner, and Hungarian Prime Minister Viktor Orbán has backed the inflow of huge Chinese investment.


China- France Trade


Beyond these comrades, Europe has differences with Beijing, whose economy was the same size as the EU's when Xi visited in 2019. China now boasts of an economy that is 15% bigger. At the same time, Xi's visit could help to mitigate Europe's tendency of "de-risking" from China.


Xi's visit to France marked the 60th anniversary of the establishment of diplomatic relations between the two. In January, the Franco-Chinese year of cultural tourism was launched, bolstering cultural co-operation.


France's early recognition of the potential of China’s expanding market as a trading partner made France the first major Western country to establish diplomatic relations with China.  Cementing this camaraderie, China and France signed a number of agreements in areas such as nuclear energy and agriculture. 


France's Airbus is in talks with China over a major aircraft order. China's "Big Three" state airlines have pledged to buy 292 Airbus jets. 


China exported $2.81B and imported $2.24B from France in February 2024, resulting in a positive trade balance of $573M. The exports of China have increased by $143M (5.37%) from $2.67B to $2.81B, between February 2023 and February 2024, while imports decreased by $-1.01B (-31.1%) from $3.25B to $2.24B.


The increase was in semiconductor devices ($36.1M or 58.1%), electrical transformers ($33M or 82.5%), and gas turbines ($17.4M or 51.9%). The decrease in imports was in wheat ($-106M or -61.7%), packaged Medicaments ($-81M or -41%), and beauty products ($-76M or -22.8%).


Xi with Macron


On the diplomatic front, Macron had pulled out a bold surprise in his China trip last year, by calling for "strategic autonomy" on the Taiwan question, triggering a heated discussion within Europe. Prior to Xi’s visit this time, Macron appealed for more integrated European defenses and said the continent must not become a vassal of the U.S., as he outlined his vision for an independent Europe in a speech at Sorbonne.


The Broader Perspective


Xi’s visit to Serbia, first in eight years, is significant within the cooperation framework of China and Central and Eastern European countries and the BRI. The visit to Hungary coincided with the 75th anniversary of China-Hungary diplomatic relations.


Serbian President Vucic and Hungarian Prime Minister Orban attended the third Belt and Road International Forum for Cooperation in Beijing last October. 


BRI helped breathe new life into a century-old Smederevo steel plant in Serbia, which was suffering from an uncertain future. In April 2016, Chinese firm, HeSteel group bought the plant for $ 51.9 million, introduced more than 20 new technologies and management systems and reused waste materials to produce better quality steel. The plant became Serbia's largest exporter in 2018. In 2023, it received the Green Agenda award jointly conferred by the European Union and the UN Development Program.


Hungary is one of China's most important trading partners in Central and Eastern Europe. Bilateral trade reached $15.52 billion in 2022, an increase of 84 percent from 2013.


Since the start of this year, a broader series of high-level engagements between China and the EU have been in the making.


In January, Belgian Prime Minister Alexander De Croo embarked on his first trip to China and signed a number of cooperation documents on the economy, trade, agriculture and food. In late March, Prime Minister of the Netherlands Mark Rutte traveled to China, with a willingness to deepen partnership in economy and trade. In April, German Chancellor Olaf Scholz reached China, accompanied by three federal ministers and a business delegation. Italian Prime Minister Giorgia Meloni is planning to visit China later this year.


Hypocrisy Exposed


Szijjarto, the Hungarian foreign minister, sees the actions taken by some European countries against China as "hypocritical." 


He is right. The de-risking narrative proposed by the European Commission in its policy framework toward China echoes Washington's "decoupling from China" rhetoric. 


Last year, the EU launched an anti-subsidy investigation into electric-vehicle imports from China. Recently, the European Commission launched a probe into Chinese public procurement of medical devices, following an unprecedented probe in February into a Chinese trainmaker for allegedly using subsidies to undercut European suppliers.


The EU accounts for nearly 40 percent of China's electric vehicle exports. Wang Wentao, Minister of Commerce of China, said during his trip to France in early April that the accusations by the U.S. and Europe regarding Chinese EVs are baseless.


There is competition between China and Europe, in EVs. But, Europe should view China as an opportunity rather than a challenge, at a time when the European Investment Bank has cautioned that the Ukraine crisis has disrupted trade and aggravated inflation for basic goods like energy, food and metals in Europe.


Europe is still mired in the Russia-Ukraine conflict, a "trap of its own making." It has made Europe realize its high dependence on the U.S., and it has jeopardized Europe's China policy. If Europe continues to follow the U.S. view and takes a confrontational approach toward China, it would remain a U.S. vassal.


In this backdrop, the European tour of Xi will be closely monitored in Washington. Greek economist and politician Yanis Varoufakis has pointed out that the visit will offer Europe the opportunity to demonstrate that they have retained some capacity to look after their countries' interests rather than following Washington's orders. Hence, this is the right time for Europe to stand up.


Article in China Pictorial: http://china-pictorial.com.cn/chinas-diplomatic-tour-of-europe



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...