Tuesday 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 34,35

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/34, മനഃശുദ്ധി 

നഃശുദ്ധിയും കര്‍മശുദ്ധിയും ആത്മീയവികാസത്തിനുള്ള അവശ്യ ഉപാധികളാണ്. കര്‍മശുദ്ധി ആത്മാവിനെ കര്‍മത്തോടുള്ള അതിന്റെ ബന്ധത്തില്‍ നിന്നകറ്റുന്നു; മനശുദ്ധി, ദൈവവുമായുള്ള ലയത്തിന് കാരണമാകുന്നു. അഭിലാഷങ്ങളില്‍നിന്നുള്ള മുക്തിയാണ് മനഃശുദ്ധിയെന്ന്, ബ്രഹ്മബിന്ദു ഉപനിഷത്(1), മൈത്രായനി ഉപനിഷത് (4:6), ത്രിപുരതാപിനി ഉപനിഷത് (5:2)തുടങ്ങിയവ നിര്‍വചിക്കുന്നു.

 അവ പറയുന്നു: 
മനസ്സ് രണ്ടുതരത്തിലുണ്ടെന്ന് പറയുന്നു-ശുദ്ധവും അശുദ്ധവും; അഭിലാഷങ്ങളോടു ഭ്രമമുള്ളത് അശുദ്ധം; അവയില്ലാത്തത് ശുദ്ധം.
 ഈ ശ്ലോകത്തില്‍, 'ശുദ്ധം' എന്നാല്‍ ആത്മീയമായി ശുദ്ധം എന്നും, 'അഭിലാഷ'ങ്ങള്‍ എന്നാല്‍ ഭൗതിക ആഗ്രഹങ്ങളുമാണ്-ഭൗതിക സുഖങ്ങള്‍ക്കുള്ള ആഗ്രഹങ്ങള്‍. അത്തരം ആഗ്രഹങ്ങള്‍ മനസ്സിനെയും ബുദ്ധിയെയും ദൈവം, ആത്മീയാന്വേഷണം എന്ന ചിന്തകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും, ഭൗതിക താല്‍പര്യങ്ങളിലേക്ക് വലിച്ച് കാമക്കാഴ്ചകളിലേക്ക് തുടര്‍ച്ചയായി തട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ആഗ്രഹങ്ങള്‍ മനസ്സിനെ മലിനമാക്കുന്നു. ബൈബിള്‍ ആറ്റിക്കുറുക്കി അത് ആവിഷ്‌കരിക്കുന്നു: ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? (യാക്കോബ് 4:4) .

ഭൗതികസുഖങ്ങളോടുള്ള അടുപ്പം, മനസ്സിനെ ദൈവവിചാരങ്ങളില്‍ നിന്നകറ്റുന്നു എന്നര്‍ത്ഥം. അഭിലാഷങ്ങളാണ് മനസ്സിനെ അഭിലഷിക്കേണ്ട വസ്തുക്കളോട് അടുപ്പിക്കുന്നത്. അടുപ്പം മനഃശുദ്ധിയെ ബാധിക്കുന്നു. പൊതുവേ, ലോകസുഖങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ് അവയുമായി കൂടുതല്‍ കൂടുതല്‍ ചുറ്റിപ്പിണയുന്നു. ഏത് അഭിലാഷവും, സാധിച്ചു കഴിഞ്ഞാലും മരിക്കുന്നില്ല, കുറയുന്നില്ല. മുഴുകുന്തോറും, അത് കൂടുതല്‍ അള്ളിപ്പിടിക്കുകയും ശക്തമാകുകയും മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യും. ഉയരത്തില്‍ കത്തിയാല്‍ കൂടുതല്‍ കൂടുതല്‍ ഇന്ധനം ആഗ്രഹിക്കുന്ന തീപോലെ ശമിക്കാത്തതാണ് അത് (ഭഗവദ്ഗീത 3:37-39). ഭഗവദ്ഗീത നമ്മോട് പ്രത്യേകം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ഒരഭിലാഷം, നമ്മുടെ കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച അഭിലാഷമാണ്. സാധാരണക്കാരന്‍ ജോലി ചെയ്യുന്നത് അതിന്റെ ഫലത്തിനും പ്രസിദ്ധിക്കും ഭാവി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്ന നേട്ടങ്ങള്‍ക്കുമൊക്കെയാണ്. ഫലം ഇച്ഛിച്ചുകൊണ്ടു ചെയ്യുന്ന കര്‍മം, മനസ്സിനെ കര്‍മത്തോട് അടുപ്പിക്കുകയും അത് മനഃശുദ്ധിയെ ബാധിക്കുകയും ചെയ്യുന്നു. മറിച്ച്, ഫലേച്ഛയില്ലാത്ത കര്‍മം മനസ്സിനെ അതില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുന്നു. തന്റെ കര്‍മങ്ങളുടെ ഫലങ്ങളെല്ലാം തന്റെ ശ്രമത്തിന്റെ സ്വാഭാവിക നേട്ടങ്ങളാണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്നു. അതിനാല്‍ അവ തനിക്ക് അവകാശപ്പെട്ടതാണ്. ആ വിചാരം കര്‍മത്തോട് അടുപ്പമുണ്ടാക്കുകയും മനസ്സ് കൂടുതല്‍ നേട്ടങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ കര്‍മത്തില്‍ മുഴുകുകയും ചെയ്യുന്നു. മനസ്സ് ഇച്ഛയില്‍ മുഴുകി അതിന്റെ അടിമയാകുന്നു. അത് മനസ്സിനെ വലിച്ചിഴയ്ക്കുകയും താഴ്ത്തിക്കെട്ടുകയും മലിനമാക്കുകയും ചെയ്യുന്നു. ഭൗതികതയിലെ അഭിരമണം, ഭക്തിയില്‍നിന്നുള്ള അകല്‍ച്ചയാണ്.




അതിനാല്‍ ഭഗവദ്ഗീത (5:11) പറയുന്നു:

 ദേഹം മനം ബുദ്ധി കേവലേന്ദ്രിയങ്ങളിവറ്റിനാല്‍ 
സംഗം വിട്ടാത്മശുദ്ധിക്കു കര്‍മം ചെയ്യുന്നു യോഗികള്‍. 

പ്രായോഗിക തലത്തില്‍, ആത്മജ്ഞാനം സിദ്ധിച്ച യോഗി ചെയ്യുന്ന കര്‍മവും, അതില്ലാത്ത സാധാരണക്കാരനും ചെയ്യുന്ന കര്‍മവും തമ്മില്‍ വലിയ വ്യത്യാസമില്ല; ഒരേ തരത്തിലാണ് ഇരുവരും കര്‍മങ്ങള്‍ ചെയ്യുന്നത് (ഭഗവദ്ഗീത 3:25). കര്‍മത്തോടും ഫലത്തോടുമുള്ള സമീപനത്തിലാണ് വ്യത്യാസം. യോഗി, മനഃശുദ്ധിക്കായി, തന്റെ കര്‍മം അതില്‍ മുഴുകാതെയാണ് ചെയ്യുന്നത്; ഇച്ഛയോ ഇച്ഛയില്ലായ്മയോ ഇല്ലാതെ. ഫലേച്ഛയാണ് വ്യത്യാസമുണ്ടാക്കുന്നത്. ഫലേച്ഛ നിരസിച്ചുകൊണ്ട് യോഗികള്‍ അവരുടെ കര്‍മങ്ങളോട് ബന്ധമില്ലാതെ നില്‍ക്കുന്നു. ഫലേച്ഛ നിരസിക്കുന്നതോടെ, കാര്‍മികന്‍ കര്‍മബന്ധത്തില്‍നിന്ന് മുക്തനാകുന്നു. അയാള്‍ കര്‍മത്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്; അതില്‍ വേറെ ലക്ഷ്യം ഇല്ല. ലോകത്തിലെ ഒരു ജീവി എന്ന നിലയില്‍, ലോകത്തെ നിലനിര്‍ത്താന്‍ തന്റെ സംഭാവനയും വേണം. അതുചെയ്‌തേ പറ്റൂ. അയാള്‍ക്ക് ഫലം കിട്ടാം, കിട്ടാതിരിക്കാം. അയാള്‍ അതേപ്പറ്റി വിചാരിക്കുന്നില്ല. ജോലിക്കിടയില്‍ സ്വാഭാവികമായി വരുന്ന കര്‍മങ്ങള്‍ ചെയ്യുന്നത് കടമയാണെന്ന്, അതില്‍ മുഴുകാത്ത കാര്‍മികന്‍ കരുതുന്നു. ആ കര്‍മം ദൈവപ്രചോദിതമായാല്‍ ചെയ്‌തേ പറ്റൂ. കടമ ചെയ്യുന്നു; അവിടെ, കര്‍മത്തിലെ താല്‍പര്യം തീരുന്നു. സാധാരണഗതിയില്‍ നേട്ടങ്ങള്‍ ഉണ്ടായാല്‍, അയാള്‍ അവയെടുക്കുന്നു. ഇല്ലെങ്കില്‍, 'അത് അതിന്റെ വഴിക്കുപോട്ടെ' എന്ന് അയാള്‍ കരുതുന്നു. കര്‍മം പ്രചോദിപ്പിച്ച സര്‍വവ്യാപിയായ ലോകയജമാനന് സ്വന്തം പദ്ധതിയുണ്ടാകാം. കാര്‍മികന് ആ ലക്ഷ്യങ്ങളോ ലോകം നിലനിര്‍ത്താനുള്ള അവന്റെ അജ്ഞാത വഴികളോ അറിയില്ല. അതിനാല്‍ അയാള്‍ക്ക് ഫലേച്ഛ ഇല്ല. കര്‍മബന്ധമില്ലാത്തതിനാല്‍, നേട്ടം കിട്ടിയാല്‍ ആനന്ദിക്കുന്നില്ല; കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുന്നുമില്ല. ഇങ്ങനെ അകല്‍ച്ചയോടെ കര്‍മം ചെയ്യുന്നത് ഒരു യോഗം ആയി ഭഗവദ്ഗീത വിശേഷിപ്പി ക്കുന്നു-കര്‍മയോഗം (2:48,50). അത് മനസ്സിനെ ബന്ധങ്ങളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും സ്വതന്ത്രമാക്കുന്നു. അത് മനസ്സിനെ പരമശുദ്ധിയില്‍ നിലനിര്‍ത്തുന്നു.
അധ്യായം/35, കര്‍മശുദ്ധി 

നഃശുദ്ധി സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുംവിധം, കര്‍മം ചെയ്യുന്നതാണ്, കര്‍മയോഗംകര്‍മയോഗത്തില്‍, കര്‍മം ചെയ്യുന്നതില്‍ മൂന്ന് വിഛേദങ്ങള്‍ ഉണ്ടെന്ന് വിവരിച്ച് ഭഗവദ്ഗീത (2:47), കര്‍മയോഗത്തെ ഇങ്ങനെ അനാവരണം ചെയ്യുന്നു: 

കര്‍മാധികാരി മാത്രം നീ ചെറ്റുമൊല്ലാ ഫലങ്ങളില്‍
 കര്‍മത്തില്‍ ഫലമാശിക്കൊല്ല കര്‍മത്തിലിണങ്ങൊലാ. 

 1 .ആദ്യത്തെ വിഛേദം കര്‍മഫലത്തിനുള്ള ഇച്ഛയില്‍ നിന്നാണ്. സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണകൃതികള്‍ വാല്യം 1, പേജ് 245) നിരീക്ഷിച്ചു:
 ഇപ്പോഴത്തെ നമ്മുടെ കര്‍മങ്ങളെല്ലാം, മുജ്ജന്മ സംസ്‌കാരങ്ങളുടെ ഫലങ്ങളാണ്.
 സംസ്‌കാരം, കര്‍മഭാവത്തിന്റെ മറ്റൊരു പേരാണ്. ഇപ്പോഴത്തെ കര്‍മത്തിന് കാരണവും പ്രചോദനവുമായ മുജ്ജന്മ സംസ്‌കാരം (കര്‍മഭാവം) ഏതെന്ന് നമുക്കറിയില്ല. ഇപ്പോഴത്തെ കര്‍മത്തിന് കാരണമായ കര്‍മഭാവം, മുജ്ജന്മത്തില്‍ കൊടുത്തു തീര്‍ക്കാത്ത കടമോ, പൂര്‍ത്തീകരിക്കാത്ത ബാധ്യതയോ ഉള്ളതാണെങ്കില്‍, കര്‍മ പ്രചോദനം ആ കടമോ ബാധ്യതയോ വീട്ടാനുള്ളതായിരിക്കും. അപ്പോള്‍ ഇപ്പോഴത്തെ കര്‍മത്തിന്റെ ഫലമോ നേട്ടമോ, പഴയ ഉത്തമര്‍ണനോ അയാളുടെ പുനരവതാരത്തിനോ പോകും; ഇപ്പോഴത്തെ കാര്‍മികന് ഒന്നും കിട്ടില്ല- സ്വീകര്‍ത്താവ് നന്ദിപോലും പ്രകടിപ്പിക്കില്ല. അയാള്‍ക്ക് കിട്ടുന്നത് കുടിശ്ശികയാണ്. ഇവിടെ, കാര്‍മികന്റെ അവകാശം കര്‍മം ചെയ്യുക എന്നതു മാത്രമാണ്. അയാള്‍ക്ക് ഫലത്തിലോ നേട്ടത്തിലോ അവകാശമില്ല. പഴയ ബാധ്യത അറിയാതെ, കാര്‍മികന്‍ ഫലമോ നേട്ടമോ ആഗ്രഹിച്ചാല്‍ പരാജയപ്പെടും; അപ്പോള്‍ അയാള്‍ നിരാശനായാല്‍, ഒരു മരീചികയുടെ നഷ്ടത്തിലാണ് അയാളുടെ ദുഃഖം. മുജ്ജന്മങ്ങള്‍ മനുഷ്യര്‍ ഓര്‍ക്കാത്തതിനാലും, പഴയ ബാധ്യതയനുസരിച്ച് ഏതു കര്‍മം, അല്ലാതെ ഏത് എന്നറിയാത്തതിനാലും, ഒരു കര്‍മഫലവും ഇച്ഛിക്കാതിരിക്കാന്‍ ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു. സ്വാഭാവികമായി കിട്ടുന്നതെന്തോ അതില്‍ തൃപ്തിയടയുക. 'നിങ്ങളുടെ അവകാശം കര്‍മത്തില്‍ മാത്രമാണ്, അതിന്റെ ഫലങ്ങളില്‍ അല്ല.' മാനവസേവ എന്ന നിലയില്‍ കര്‍മം ചെയ്യുകയാണ് (ലോകസംഗ്രഹം) കര്‍മേച്ഛ ഒഴിവാക്കാന്‍ ഭഗവദ്ഗീത (3:20, 25) നിര്‍ദ്ദേശിക്കുന്നത്. എല്ലാ ആത്മാക്കളും ദൈവപ്രത്യക്ഷങ്ങളാകയാല്‍, മാനവസേവ ദൈവത്തിനുള്ള സേവ തന്നെയാകുന്നു. അതിന് ഫലം (ഗീത, 3:20) ഉണ്ട്. മറിച്ച്, ഫലം ഇച്ഛിച്ചുമാത്രം ചെയ്യുന്ന കര്‍മംകൊണ്ട് ആത്മാവിന് കോട്ടമുണ്ടാകും. (ഗീത, 3:13). അതുകൊണ്ടാണ് ഭാരതത്തിലെ എല്ലാ ചടങ്ങുകളും ഈ പ്രാര്‍ത്ഥനകൊണ്ട് അവസാനിക്കുന്നത്: 'എല്ലാവരും സന്തുഷ്ടരാകട്ടെ. എല്ലാവരും ദുരിതത്തില്‍നിന്ന് മുക്തരാകട്ടെ' (ലോകാ സമസ്താ സുഖിനോ ഭവന്തു; സര്‍വേ സന്തു നിരാമയ). 
കര്‍മവും കര്‍മഫലവും ലോകനന്മയ്ക്ക് ഉതകാനുള്ള അര്‍പണമാണ്. ഇത്തരത്തില്‍ കര്‍മം ചെയ്താല്‍, കാര്‍മികന്‍ സ്വാര്‍ത്ഥതയോടെ കര്‍മം ചെയ്യുന്നില്ല. ഫലേച്ഛ ഒഴിവാക്കാന്‍ മറ്റൊരു വഴിയും നിര്‍ദേശിച്ചിട്ടുണ്ട്. യജമാനനായ ദൈവം, പ്രപഞ്ചവിധാതാവ് എന്ന നിലയില്‍, മാനവരാശിയുടെ ആത്യന്തിക നന്മയാണ് ശ്രദ്ധിക്കുന്നത് (ഭഗവദ്ഗീത 4:7,8). അതിനായി അവന്‍ കര്‍മങ്ങള്‍ കല്‍പന ചെയ്ത്, തന്റെ ജീവജാലങ്ങള്‍ വഴി ചെയ്യിക്കുകയാണ്. മനുഷ്യന് ദൈവ കല്‍പനകള്‍ ഒഴിവാക്കാനാവില്ല. ദൈവകല്‍പന പ്രപഞ്ചനന്മയ്ക്കുള്ളതാണ്. അവന്‍ സംഹാരം കല്‍പന ചെയ്താല്‍, അത് കൃത്യമായ സംരക്ഷണത്തിനുള്ള പുനരുത്ഥാനത്തിനു വേണ്ടിയായിരിക്കും. ഒരു പ്രപഞ്ച കര്‍മത്തിനുള്ള ദൈവ കല്‍പനയുടെ ഭാഗമാണ് ഓരോ മനുഷ്യകര്‍മവും എന്ന് ഋഷിമാര്‍ കണ്ടു. മനുഷ്യന് ആ കര്‍മത്തിന്റെ വ്യാപ്തിയോ പരപ്പോ അറിയില്ല. താന്‍ ചെറിയ സംഭാവന നല്‍കുന്നു എന്നു മാത്രമറിയാം. അതറിഞ്ഞ്, ദൈവത്തിന്റെ അതീവവ്യാപ്തിയുള്ള പ്രപഞ്ചകര്‍മം അറിയാനാവില്ല. ആനയുടെ തുമ്പിക്കൈ തൊട്ട അന്ധന് ആന ഒരു വലിയ അട്ടയാണെന്നേ കരുതാന്‍ കഴിയൂ. മൊത്തം കര്‍മത്തിനാണ് ഫലം; അതിനാല്‍ അത് ചെയ്യുന്ന ദൈവത്തിനാണ് ഫലത്തിന്റെ അവകാശം. അത് അവന്റെ ഇച്ഛയ്ക്ക് വിടണം. പ്രപഞ്ചകര്‍മത്തിന് ചെറിയ സംഭാവന മാത്രം നല്‍കുന്ന മനുഷ്യന്‍ അതിന് അവകാശം ഉന്നയിക്കാനോ ഫലം പ്രതീക്ഷിക്കാനോ പാടില്ല. അതിനാല്‍, ജ്ഞാനി തന്റെ കര്‍മങ്ങള്‍ ദൈവത്തിന് അര്‍പിക്കുന്നു. അതെല്ലാം ദൈവനാമത്തില്‍, ദൈവപ്രതിനിധിയായി, ചെയ്യുന്നു. അതിനാല്‍ അവന് കര്‍മത്തിന്റെ പ്രവൃത്തി മാത്രമേയുള്ളൂ; ഫലം ദൈവത്തിനാണ്. അഹന്ത നിറഞ്ഞ അര്‍ജുനന്‍ ദുഷ്ടരായ ബന്ധുക്കളോടുള്ള യുദ്ധം തന്റെ കര്‍മമാണെന്ന് ധരിച്ച്, ശത്രുക്കള്‍ നിരത്തിയ നിരപരാധികളെക്കൂടി കൊല്ലേണ്ടിവരുമെന്ന് ഖേദിച്ചു. അപ്പോള്‍, ആ യുദ്ധം, രാജ്യത്ത് നീതിയും സമാധാനവും നിലനിര്‍ത്താനുള്ള ദൈവകല്‍പനയുടെ ഭാഗം മാത്രമാണെന്ന് കൃഷ്ണന്‍ കാട്ടിക്കൊടുത്തു. അതില്‍ മനുഷ്യസംഹാരം, ദൈവത്തിന്റെ മുന്‍ നിശ്ചയിച്ച ആജ്ഞയാണ്. (ഭഗവദ്ഗീത 1:35, 11:26, 34). അതിനാല്‍, കൃഷ്ണന്‍ അര്‍ജ്ജുനന്റെ കര്‍മം, ദൈവത്തിന്റെ 'ഒരുപകരണമായി' മാത്രം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു (നിമിത്ത മാത്രം ഭവ, 11:33). അത് ഫലേച്ഛയില്ലാതെ ദൈവത്തിനര്‍പിച്ച് കര്‍മം ചെയ്യാനുള്ള നിര്‍ദേശമായിരുന്നു.
 2. കര്‍മഫലങ്ങള്‍ ഒഴിവാക്കുന്നതാണ് രണ്ടാമത്തെ വിഛേദം. കര്‍മഫലമില്ലാതെ കര്‍മം ചെയ്യാനുള്ള നിര്‍ദേശമാണ് ഇത്. സന്തോഷവും സന്താപവുമായി അനുഭവിക്കുന്നത്, കര്‍മഫലങ്ങളാണ്. അതിനാല്‍, കര്‍മഫലം ഒഴിവാക്കല്‍, സന്തോഷ സന്താപങ്ങള്‍ ഒഴിവാക്കലാണ്. ഒരാള്‍ക്ക് ദുരിതമകറ്റി സുഖങ്ങള്‍ മാത്രം ആസ്വദിക്കാന്‍ ആഗ്രഹിക്കാം; എന്നാല്‍, അത് സാധ്യമല്ല. ഈ ലോകത്തിന്റെ സുഖവും ദുഃഖവും വേര്‍തിരിക്കാനാകാത്ത വണ്ണം ബന്ധപ്പെട്ടിരിക്കുന്നു. അവക്കിടയില്‍, നൈമിഷികമായ ഭൗതികസുഖങ്ങളെക്കാള്‍ സാധാരണക്കാരനെ അഗാധമായും ദീര്‍ഘമായും ബാധിക്കുന്നത്, കഷ്ടപ്പാടുകളുടെ കയ്പായിരിക്കും. അതിനാല്‍ രണ്ടും ഒഴിവാക്കാന്‍ ഗീത ഉപദേശിക്കുന്നു. അതിനാവശ്യം കര്‍മഫലങ്ങള്‍ പാടെ ഒഴിവാക്കലാണ്. കര്‍മഫലങ്ങളില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുന്നത്, കര്‍മഭാവങ്ങള്‍ആണ്; കര്‍മബന്ധമാണ് കര്‍മഭാവങ്ങള്‍ക്ക് കാരണം. കര്‍മഫലത്തിലുള്ള ഇച്ഛയാണ് കര്‍മബന്ധത്തിന് കാരണം. അതിനാല്‍, കര്‍മഫലത്തിന്റെ അടിസ്ഥാന കാരണം, ഫലേച്ഛയാണ്; അതിനാല്‍ കര്‍മഫലം ഒഴിവാക്കാന്‍, ഫലേച്ഛ ഒഴിവാക്കണം. ഫലേച്ഛയില്ലായ്മ, കര്‍മബന്ധമില്ലായ്മയാണ്. കര്‍മമല്ല ഫലേച്ഛയാണ് കര്‍മഫലത്തോട് ബന്ധത്തിന് കാരണം; ഫലേച്ഛയില്ലാത്ത കര്‍മം, കര്‍മപാശത്തെയും കര്‍മഭാവങ്ങളുടെ ഉയിര്‍പ്പിനെയും കര്‍മഫലത്തോടുള്ള അടിമത്തത്തെയും ഒഴിവാക്കുന്നു.
 ഭഗവദ്ഗീത (18:61) നിരീക്ഷിക്കുന്നു: 
നില്‍പുണ്ടര്‍ജ്ജുന, സര്‍വര്‍ക്കും ഹൃദയത്തിങ്കലീശ്വരന്‍  
യന്ത്രം കേറ്റിബ്ഭൂതജാലം മായ കൊണ്ടുതിരിപ്പവന്‍. (ജയന്റ് വീലിലോ രഥത്തിലോ കയറിയവര്‍, ആ ചക്രമോ രഥമോ നീങ്ങുന്നപോലെ നീങ്ങുന്നു എന്നര്‍ത്ഥം.) 
ദൈവം പ്രചോദിപ്പിച്ച കര്‍മം, ദൈവകര്‍മമാണ്. അപ്പോള്‍ യഥാര്‍ത്ഥ കാര്‍മികന്‍ ദൈവവും, വ്യക്തി അതിനുള്ള ഉപകരണവുമാണ്. വ്യക്തി അതിന്റെ ഫലങ്ങള്‍ ദൈവത്തിന് വിട്ടുകൊടുക്കണം. കാര്‍മികന്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ഇങ്ങനെ ചിന്തിച്ചാല്‍, അയാള്‍ കര്‍മപാശത്തില്‍നിന്ന് മുക്തനായി എപ്പോഴും ദൈവത്തെ ഓര്‍മിക്കും. അപ്പോള്‍ അയാളുടെ കര്‍മം സമര്‍പ്പിത സേവ, ദൈവത്തിനുള്ള വഴിപാട് ആകും. 
ഭഗവദ്ഗീത പറയുന്നു:
സര്‍വ പ്രഭാവനല്ലോ ഞാന്‍ സര്‍വമുണ്ടാവതെന്നിലാം എന്നോര്‍ത്തെന്നെബ്ഭജിക്കുന്നു ഭാവമൊക്കുന്ന പണ്ഡിതര്‍ (10:8)
 ആരിബ്ഭൂതങ്ങള്‍ സൃഷ്ടിപ്പതാരിലെല്ലാമിരിപ്പതോ ന്‍ കര്‍മം കൊണ്ടായവനെ മര്‍ത്യനര്‍ച്ചിച്ചു സിദ്ധനാം. (18:46)

 അതിനാല്‍, എല്ലാ കര്‍മവും ദൈവത്തിനര്‍പ്പിക്കാന്‍ വേദങ്ങള്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ തിന്നുന്നതും കുടിക്കുന്നതും, നിങ്ങള്‍ ചെയ്യുന്നതെന്തും, എല്ലാം ദേവമഹത്വത്തിനായി ചെയ്യുക (ബൈബിള്‍, 1 കോറിന്തോസുകാര്‍ 10:31) 
ചെയ്‌വതും തിന്മതും മോഹിക്കുന്നതും നല്‍കിടുന്നതും തപിപ്പതും
 ഹേ കൗന്തേയ, സമര്‍പ്പിച്ചീടുകെന്നില്‍ നീ. (ഭഗവദ്ഗീത 9:27) 
അപ്പോള്‍, എല്ലാ കര്‍മവും സര്‍വവ്യാപിയായ ദൈവത്തിന് നിവേദ്യമാകുന്നു. സ്വന്തം ശരീരത്തിനുള്ളിലെ ദൈവത്തിനുള്ള സേവയാകുന്നു തീറ്റ; മറ്റൊരാള്‍ക്കുള്ള സഹായം, അയാള്‍ക്കുള്ളിലെ ദൈവത്തിനുള്ളതാകുന്നു. അങ്ങനെ അങ്ങനെ (മത്തായി, 25:35-45). ഒരു നായയ്ക്ക് നല്‍കുന്ന ഇത്തരി ഭക്ഷണം അതില്‍ വസിക്കുന്ന ദൈവത്തിനുള്ളതാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം 5, പേജ് 246). എല്ലാ കര്‍മവും ദൈവത്തിനുള്ള വഴിപാടാകുമ്പോള്‍, അത് കര്‍മപാശവും കര്‍മഭാവങ്ങളുടെ ജനനവും ഒഴിവാക്കും.

ബ്രഹ്മത്തിങ്കല്‍ ചേര്‍ത്തു കര്‍മം സംഗമെന്യേ ചരിപ്പവന്‍ നീര്‍കൊണ്ടു താമരയില പോലഘം കൊണ്ടല്‍പിതനാം.(ഭഗവദ്ഗീത 5:10).

യോഗി കര്‍മഫലം വിട്ടിട്ടുറപ്പില്‍ശ്ശാന്തിയേന്തിടും യോഗമറ്റോന്‍ കാമബലാല്‍ ഫലം കാമിച്ചു ബദ്ധനാം. (ഭഗവദ്ഗീത 5:12). 

ചുരുക്കത്തില്‍, ഫലേച്ഛയില്ലാതെ, ദൈവത്തിലര്‍പ്പിച്ച് കര്‍മം ചെയ്യലാണ്, കര്‍മഫലങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴി. അതിനാല്‍, രണ്ടാമത്തെ വിച്ഛേദം. മേല്‍ ഉദ്ധരിച്ച ശ്ലോകത്തില്‍ സൂചിപ്പിച്ച കര്‍മശുദ്ധിക്ക്, കര്‍മപാശത്തില്‍ നിന്നകലണം; അതിന് എല്ലാ കര്‍മവും ദൈവത്തിന് അര്‍പ്പിക്കണം. 3. മൂന്നാമത്തെ വിഛേദം, അകര്‍മത്തില്‍നിന്നാണ്. കര്‍ഫലങ്ങളുണ്ടാക്കുന്നതില്‍നിന്ന് വിഛേദം പാലിക്കാനുള്ള മുന്‍ നിര്‍ദ്ദേശം, കര്‍മത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി അല്ല. കര്‍മഫലത്തിനുള്ള അഭിലാഷങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴിയുമല്ല, അകര്‍മം. ഭഗവദ്ഗീത അകര്‍മത്തെ തള്ളുകയും , സാധാരണഗതിയില്‍ ഉളവാക്കുന്ന കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. മനസ്സിലെ വികലചിന്തകള്‍ ഒഴിവാക്കാനും നിരന്തരകര്‍മം ആവശ്യമാണ്. കര്‍മങ്ങള്‍, ജീവിതത്തിന്റെ ഉള്ളടക്കമാണ്. ശരീരം, മനസ്സ്, സംസാരം എന്നിവ വഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാള്‍ക്കും ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ആവില്ല. ശരീരമുള്ള ജീവജാലങ്ങള്‍ക്ക്, കര്‍മം പൂര്‍ണമായി ഒഴിവാക്കാന്‍ സാധ്യമേയല്ല (ഭഗവദ്ഗീത18:11). അസാധ്യമായതിനെ പിന്തുടരുന്നത് മണ്ടത്തരമാണ്; ഒരാള്‍ ചെയ്യേണ്ടത് പരമാവധി നന്നായി ചെയ്യുകയാണ് വിവേകം. അതിനാല്‍, ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു: 

ദൃഢം കര്‍മം ചെയ്ക കര്‍മ്മമകര്‍മ്മത്തിലുമുത്തമം ര്‍മ്മം ചെയ്യാതെ 
നിന്‍ ദേഹയാത്രപോലും നടന്നിടാ. (3:8) 
സഹജകര്‍മം വിടൊല്ലാ ദുഷ്ടമാകിലും ദോഷം 
കര്‍മത്തിലുണ്ടെന്നും തീയില്‍പ്പുക കണക്കിനെ. (18:48).

 ഇന്ന് ചെയ്യാനുള്ളതെന്ന നിലയില്‍ വരുന്ന ഒരു കര്‍മവും ഒഴിവാക്കരുത്. മഹാഭാരതത്തില്‍ (വനപര്‍വം, അധ്യായം 205-2015)~ഒരു ഇറച്ചി വെട്ടുകാരന്‍, ഒരു ബ്രാഹ്മണന് വലിയ തത്വചിന്ത ഉപദേശിക്കുന്നുണ്ട്-വ്യാധ ഗീത .അ തിനൊടുവില്‍, മഹാനായ ഇത്തരമൊരു തത്വചിന്തകന്‍ എന്തുകൊണ്ട് ഇറച്ചിവെട്ടുകാരന്റെ വൃത്തികെട്ട ജീവിതം നയിക്കുന്നു എന്നു ബ്രാഹ്മണന്‍ ചോദിക്കുന്നു. അയാള്‍ മറുപടി പറഞ്ഞു: ഒരു കര്‍മവും വൃത്തികെട്ടതോ അശുദ്ധമോ അല്ല; ലോകത്തെ നിലനിര്‍ത്തുന്നതില്‍ എല്ലാ കര്‍മത്തിനും അതിന്റെ പങ്കുണ്ട്. ഇറച്ചിവെട്ടാണ് എനിക്ക് നല്‍കപ്പെട്ട കര്‍മം; കുട്ടിക്കാലത്തുതന്നെ ആ ജോലി പഠിച്ച്, കുടുംബത്തിന് സഹായം ചെയ്തു. ഒരു കുടുംബനാഥന്‍ എന്ന നിലയ്ക്ക് ഈ കര്‍മം ചെയ്യുന്നു. ഭക്ഷണത്തിന് ഇറച്ചി വേണ്ടിവര്‍ക്ക് സേവ ചെയ്യുന്നു. ദൈവേച്ഛ നിറവേറ്റുകയാണ് ഞാന്‍.
 ഇറച്ചിവെട്ടുകാരന്റെ വാക്കുകള്‍, ജീവിതത്തിന് നല്ല വഴി കാട്ടുന്നു- അകന്നുനിന്ന് കര്‍മം ചെയ്യുക. ദൈവേച്ഛയായി കരുതി, വരുന്ന കര്‍മമൊക്കെ ചെയ്യുക. ഒരാളുടെ കര്‍മഭാവത്തില്‍നിന്നാണ് കര്‍മങ്ങള്‍ വരുന്നത് എന്നതിനാല്‍, കര്‍മം അപ്പാടെ ഒഴിവാക്കുന്നത്, കര്‍മഭാവത്തില്‍ അടങ്ങിയ പ്രത്യാഘാതങ്ങളെ ഒഴിവാക്കലാവും. കര്‍മഭാവത്തിന്റെ ഫലസിദ്ധിയെ തടയലുമാകാം. ദൈവേച്ഛയാലാണ് കര്‍മഭാവങ്ങള്‍ പൂക്കുന്നത് എന്നതിനാല്‍, കര്‍മം ഒഴിവാക്കുന്നത്, ആ ഇച്ഛയെ നിരസിക്കലുമാകും. ലോകക്ഷേമത്തിന് സംഭാവന ചെയ്യാനുള്ള സ്വാഭാവിക ബാധ്യതയില്‍നിന്ന് ഓടിയൊളിക്കലുമാകും. നാം ജീവിക്കുന്ന ജീവിതത്തില്‍, മറ്റുള്ളവര്‍ ചെയ്ത കര്‍മത്തിന്റെ ഗുണവും നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വാഹനം, വീട് എല്ലാം മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങളാണ്. തന്റെ മാത്രം ഗുണത്തിനായുള്ള വണ്‍വേ ട്രാഫിക് ആയിരുന്നു അവയെന്ന് ബുദ്ധിയുള്ള ആരും കരുതില്ല. മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങള്‍ നമുക്ക് എടുക്കാമെങ്കില്‍, മറ്റുള്ളവരുടെ ഗുണത്തിന്, ജനക്ഷേമത്തിന്, നാമും കര്‍മം ചെയ്യണം. നമ്മുടെ ഭാഗത്തെ അലസത, ആ കര്‍മം, ആ ബാധ്യതയുടെ നിരാസമായിരിക്കും. അതിനാല്‍, തന്റെ വഴിക്കുവരുന്ന കര്‍മങ്ങള്‍ ചെയ്യാനും അകര്‍മത്തിനുള്ള ചായ്‌വ് ഒഴിവാക്കാനും ഗീത നിര്‍ദ്ദേശിക്കുന്നു . മേല്‍പറഞ്ഞ മൂന്ന് വിഛേദങ്ങള്‍ പാലിക്കുന്നതാണ് കര്‍മയോഗം. അത് കര്‍മശുദ്ധി ഉറപ്പുവരുത്തുകയും മനഃശുദ്ധിക്ക് സഹായിക്കുകയും ചെയ്യും; അത് കര്‍മപാശത്തില്‍നിന്ന് ജീവിതത്തെ ശുദ്ധീകരിച്ച്, ഉറച്ച ആത്മീയ ഉയര്‍ച്ചയും സ്ഥിരമായ മനസ്സമാധാനവും പ്രദാനം ചെയ്യും.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 33

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 


അധ്യായം/33, ഭക്തി 

1. ഭക്തി ദൈവത്തോടുള്ള തീക്ഷ്ണ പ്രേമം
 ത്മീയ സന്ദര്‍ഭങ്ങളില്‍, ദൈവത്തോടുള്ള, ദൈവത്തോടുമാത്രമുള്ള അപാരമായ പ്രേമമാണ് ഭക്തി. ഭൗതിക ഗുണമുണ്ടാകാന്‍ വേണ്ടി കാട്ടുന്ന പ്രേമം, ഭക്തിയല്ല. ഒരു 'ദൈവ'ത്തെ ആരാധിക്കുന്നത്, എപ്പോഴും ഭൗതിക ഗുണത്തിനാണ്; അതിനാല്‍, അത്, ഒരഭിലാഷം സാധ്യമാക്കാനുള്ള അനുഷ്ഠാനം മാത്രമാണ്. അത് ഭക്തന് ഫലമുണ്ടാക്കിയേക്കാം, പക്ഷേ, ഭക്തി അല്ല. ശ്രീ ശങ്കരാചാര്യര്‍ ഇതിന് ഒരപവാദം വിവരിച്ചിട്ടുണ്ട്: സര്‍വവ്യാപിയായ ദൈവത്തിന്റെ പ്രതിനിധിയായി ഒരു ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍, അത് ആ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതീതിയുള്ള പ്രാര്‍ത്ഥനയായിത്തീരും. അത് അപ്പോള്‍ ദൈവരൂപത്തില്‍ സാക്ഷാല്‍ ദൈവത്തെ സങ്കല്‍പിച്ച് പ്രാര്‍ത്ഥിക്കലാണ്: വിഷ്ണു, ശിവബിംബങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവയില്‍ ആരാധിക്കുമ്പോള്‍ പലപ്പോഴും ഇതാണ് സംഭവിക്കുന്നത്. മറിച്ച്, സാക്ഷാല്‍ ദൈവത്തോട് കാര്യസാധ്യത്തിനായുള്ള പ്രാര്‍ത്ഥന, ദൈവ(രൂപ)ത്തോടുള്ള പ്രാര്‍ത്ഥനപോലെയേയുള്ളൂ. അത് ദൈവപ്രേമം കൊണ്ടല്ല, അഭിലാഷം അര്‍പിക്കാനുള്ള ചടങ്ങുമാത്രമാണ്. അത് ദൈവവിശ്വാസം കൊണ്ടാകാം; എന്നാല്‍, അവനോടുള്ള ഭക്തി അല്ല. ദൈവത്തോടുള്ള കല്‍പ്പില്ലാത്ത പരിശുദ്ധ പ്രേമമാണ് ഭക്തി. ഭൗതിക പ്രേമം ഒരാത്മാവിനെ മറ്റൊന്നിനോടു ബന്ധിക്കുംപോലെ, ഭക്തി ഒരാത്മാവിനെ ദൈവത്തോടു ബന്ധിപ്പിക്കുന്നു. ഒരു സംയോഗത്തിന്, പ്രേമം ഒരാളെ ഇഷ്ടപ്പെട്ടയാളോട് അടുപ്പിച്ചുകൊണ്ടുവരുന്നു. പ്രിയപ്പെട്ടയാള്‍ കാഴ്ചയില്‍ ഇല്ലെങ്കില്‍, അയാളെപ്പറ്റി മറ്റേയാള്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കും. അയാള്‍ അടുത്തെത്താനുള്ള വഴിയും ആലോചിക്കും. ഭക്തിയില്‍ ദൈവത്തോടുള്ള അടുപ്പവും ഇങ്ങനെയാണ്. ഭക്തന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോള്‍ പോലും, ദൈവവിചാരത്തിലായിരിക്കും. 

2. പ്രേമം ഭൗതികനേട്ടം ആഗ്രഹിക്കില്ല

 പരിശുദ്ധ പ്രേമത്തിന്റെ സവിശേഷ ഗുണം, അതില്‍നിന്ന് ഭൗതികനേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. പ്രിയപ്പെട്ടയാളോട് മനസ്സിനെയും ആത്മാവിനെയും അടുപ്പിക്കുന്ന വികാരമാണ്, അത്. അതിന്റെ ഉദ്ദീപനം പ്രിയപ്പെട്ടയാള്‍ക്ക് സേവ ചെയ്യാനുള്ളതാണ്, ആ ആളില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യാനല്ല. വെറും സാധാരണ കാമുകന്‍/കാമുകിപോലും, പ്രിയപ്പെട്ടയാളില്‍നിന്നുള്ള ഏത് പാരിതോഷികവും അപരനെ ആഹ്ലാദത്തിലാറാടിക്കും; എന്നാല്‍ അതിനായി ഇച്ഛിക്കില്ല. ദൈവത്തോടുള്ള പ്രേമവും ഇങ്ങനെയാണ്. ഭക്തികൊണ്ട് ഒരു നേട്ടവും യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കില്ല. ഭക്തന്‍ എത്ര കഷ്ടപ്പാടിലാണെങ്കിലും, ഭൗതികനേട്ടത്തിനായി അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍, അയാളുടെ സമീപനം ഭക്തി അല്ല. ഭക്തന്‍ ദൈവത്തോടുള്ള കീര്‍ത്തനങ്ങള്‍ പാടുകയേയുള്ളൂ. തന്റെ ഏറ്റവും മഹത്തായ ആദര്‍ശമായി ദൈവത്തെ കണ്ട് ദൈവത്തെ പ്രകീര്‍ത്തിക്കുകയും ആരാധിക്കുകയുമാണ് ഭക്തന്‍ ചെയ്യുക. തനിക്കുവേണ്ടി ദൈവം ജോലി ചെയ്യാനും നേട്ടങ്ങള്‍ നല്‍കാനും അയാള്‍ ആഗ്രഹിക്കില്ല.

 3. ഭക്തി ആരാധനയുണ്ടാക്കുന്നു

 ഒരു കാമുകന്/കാമുകിക്ക് ഇഷ്ടനുമായി ബന്ധപ്പെട്ട എന്തും ആരാധിക്കാനുള്ളതാണ്. ആത്മീയ പ്രേമിക്കും ഇതുതന്നെയാണ് നില. ക്ഷേത്രങ്ങള്‍, വിശുദ്ധസ്ഥലങ്ങള്‍, പുരോഹിതര്‍, മതഗുരുക്കന്മാര്‍ എന്നിവരോടു കാട്ടുന്ന സാധാരണ ആദരവ്, ദൈവത്തോടുള്ള പ്രേമം മനുഷ്യരിലേക്കും ദൈവവുമായി ബന്ധപ്പെട്ടവയോടും നീട്ടിയതിന്റെ പ്രത്യക്ഷങ്ങളാണ്. എല്ലാ മതത്തിലെയും വേദഗ്രന്ഥങ്ങളോടുള്ള ആദരവും ദൈവാരാധനയുടെ പ്രത്യക്ഷമാണ്. ദൈവാരാധന പൂര്‍ണമായെന്ന് ഒരു ഭക്തന്‍ ഒരിക്കലും ധരിക്കില്ല.

 4. ഭക്തി ആരാധനയും പ്രകീര്‍ത്തനവും സൃഷ്ടിക്കുന്നു

 ഭക്തി അടുപ്പമുണ്ടാക്കുന്നു; അടുപ്പം ബന്ധവും വിനിമയവും പ്രിയപ്പെട്ട ദൈവത്തോട് ഉണ്ടാക്കുന്നു. ആരാധനാ കര്‍മങ്ങള്‍ ദൈവത്തോടുള്ള സാധാരണ പ്രതീകാത്മക ബന്ധങ്ങളാണ്. കീര്‍ത്തനങ്ങളും ആത്മീയ വിചാരങ്ങളും ദൈവത്തോടുള്ള സാധാരണ വിനിമയമാണ് (ഭഗവദ്ഗീത 9:14,15). 

5. ദൈവ സങ്കല്‍പത്തില്‍ കേവല ആഹ്‌ളാദം 

 ഒരു കടുത്ത ഭക്തന്‍ മറ്റൊരു വിചാരവുമില്ലാതെ ദൈവത്തെപ്പറ്റി സംസാരിക്കുമ്പോഴോ കീര്‍ത്തനം ചൊല്ലുമ്പോഴോ, അയാളുടെ ആത്മാവ് അതിയായി പ്രചോദിപ്പിക്കപ്പെടുകയും, കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുക്കുകയും, ശരീരത്തില്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ചെയ്യും. ഈ ഹര്‍ഷോന്മാദത്തില്‍, ഭക്തന്‍ സ്ഥലംതന്നെ മറന്ന് നൃത്തം വച്ചേക്കാം. 
ബൃഹദാരണ്യക ഉപനിഷത് (4:3:21) പറയുന്നു: പ്രിയപ്പെട്ട ഭാര്യ ആശ്ലേഷിച്ച ഒരാള്‍ പുറത്തോ അകത്തോ ഒന്നുമറിയുന്നില്ല. 
ഒരു പ്രേമകര്‍മത്തില്‍ മുഴുകിയ ആളുടെ അവസ്ഥയാണ് ഇത്. ദൈവപ്രേമത്തില്‍ മുഴുകിയ ഭക്തനും, ഇങ്ങനെ എല്ലാം മറന്ന് ദൈവകീര്‍ത്തനം ചെയ്ത് വികാരപ്രകടനം കാട്ടുന്നു. ഭക്തി വികസിക്കുമ്പോള്‍, ഭൗതിക സുഖങ്ങള്‍ക്കുള്ള ഭ്രമം കുറഞ്ഞുവരികയും, ദൈവസ്മൃതിയിലും ആരാധനയിലും ആഹ്ലാദം കണ്ടെത്തുകയും ചെയ്യും.

 6. തീക്ഷ്ണപ്രേമം കടുത്ത ഭക്തിയാകുന്നു 

പരിശുദ്ധ പ്രേമം എപ്പോഴും ഒരു വസ്തുവില്‍ ലയിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആ ലയം പ്രേമത്തെ തീക്ഷ്ണമാക്കുന്നു. പ്രേമത്തിലേക്ക് നിരവധി വസ്തുക്കളെ കൊണ്ടുവന്നാല്‍, പ്രേമം വീതിച്ചു നല്‍കലാകും. അത് ആ വികാരത്തെ ദുര്‍ബലമാക്കും. ശ്രീരാമനോട് ഭക്തിയുണ്ടായിരുന്ന ഹനുമാന്‍ ഒരിക്കല്‍ പറഞ്ഞു: ശ്രീകൃഷ്ണനും ശ്രീരാമനും ഒരേ ദൈവത്തിന്റെ പ്രത്യക്ഷങ്ങളായിരിക്കാം; എന്നാല്‍ എന്റെ രാമന്‍ ഒന്നുവേറെ തന്നെ. അതിനാല്‍, കൃഷ്ണനു മുന്നില്‍ നമസ്‌കരിച്ചപ്പോള്‍, ഹനുമാന്‍ ആ സ്ഥാനത്ത് രാമനെ സങ്കല്‍പിക്കുകയും രാമനു മുന്നിലാണ് നമസ്‌കരിക്കുന്നതെന്ന് വിചാരിക്കുകയും ചെയ്തു.



 അത് ഒറ്റവഴിക്കുള്ള ഭക്തിപ്രകടനമായിരുന്നു. ഇത്തരം സമീപനം ഭക്തിയില്‍ സ്ഥിരതയും തുടര്‍ച്ചയും ഏകാഗ്രതയുമുണ്ടാക്കും. ആരാധിക്കുന്ന സ്ഥലമേതായാലും ഒരു തീക്ഷ്ണ ഭക്തന്‍, എല്ലാ ആരാധനയിലും ഒരു രൂപം മാത്രം സങ്കല്‍പിക്കും. അങ്ങനെ അയാളുടെ ഭക്തി ഏകമാര്‍ഗത്തിലാവുകയും അയാള്‍ സങ്കല്‍പിച്ച രൂപം 'ഇഷ്ടദേവത'യാവുകയും ചെയ്യുന്നു. ദൈവത്തെ പല രൂപത്തില്‍ സങ്കല്‍പിച്ചാല്‍, മനസ്സ് പല രൂപങ്ങളാല്‍ ചഞ്ചലമാകും. സങ്കല്‍പത്തില്‍ സ്ഥിരരൂപമുണ്ടാവുകയും ആ രൂപത്തില്‍ മാത്രം ആരാധിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലെ ദൈവരൂപം, കാലം ചെല്ലുന്തോറും കൂടുതല്‍ കൃത്യതയുള്ളതാകും. താമസിയാതെ ഭക്തന്‍ ദൈവവിചാരത്തില്‍ കണ്ണടക്കുമ്പോള്‍, ആ രൂപം അതീവ കൃത്യതയോടെ മനസ്സില്‍ ദര്‍ശനംകൊള്ളുന്ന അവസ്ഥയുണ്ടാകുന്നു. ആ ദര്‍ശനത്തില്‍ അയാള്‍ ഉദാത്തമായ ആഹ്ലാദം അനുഭവിക്കുന്നു. ദൈവത്തെ പ്രതിനിധീകരിച്ച് മറ്റൊരു പ്രതിഷ്ഠയുള്ള വേറൊരിടത്തു ചെന്നാല്‍, ആ രൂപത്തിന്റെ സ്ഥാനത്ത് ഭക്തന്‍ മനസ്സിലെ രൂപം സങ്കല്‍പിച്ച് ആ സങ്കല്‍പരൂപത്തിന് ആരാധന നടത്തും. ഇത് രൂപത്തില്‍നിന്ന് രൂപത്തിലേക്കുള്ള മനസ്സിന്റെ പറിച്ചുനടല്‍ ഒഴിവാക്കി, പ്രാര്‍ത്ഥനാ ശീലത്തെ ദൃഢമാക്കും. തുടര്‍ച്ചയായുള്ള പറിച്ചുനടല്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കില്ല. അതുപോലെ, ദൈവത്തെ സംബന്ധിച്ച മനസിലെ സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍ ഭക്തിയുടെ ഏകാഗ്രതയ്ക്കും സഹായമാവില്ല. സ്ഥിരതയും തുടര്‍ച്ചയും ഏകമാര്‍ഗഭക്തിയിലുണ്ടായാലേ, ദൈവഭക്തി തീക്ഷ്ണമാകൂ.

 7. തീര്‍ത്ഥാടനം ആഹ്ളാദകരമാകാം 

ഒരു തീര്‍ത്ഥാടക കേന്ദ്രത്തിന്റെ അഭയസ്ഥാനാന്തരീക്ഷം, ദൈവവിചാരങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമജപങ്ങള്‍ എന്നിവയുടെ സൂക്ഷ്മതരംഗങ്ങളാല്‍ മുഖരിതമായിരിക്കും. കുറ്റകൃത്യം നടന്ന് മൂന്നോ നാലോ ദിവസം (ഒരാഴ്ചയുമാകാം) കഴിഞ്ഞ് പോലീസ് നായ്ക്കള്‍ പ്രതിയെ കണ്ടെത്തുന്നത്, പ്രതി പോയ വഴിയില്‍ അയാളുടെ ഗന്ധത്തിന്റെ സൂക്ഷ്മതരംഗങ്ങള്‍ ഉണ്ടായിരുന്നതിന് തെളിവാണ്. തീര്‍ത്ഥാടകരുടെ വിചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സൂക്ഷ്മതരംഗങ്ങള്‍ കുറെക്കൂടി സൂക്ഷ്മവും തീക്ഷ്ണവുമാണ്. തീര്‍ത്ഥാടകര്‍ തിങ്ങി ഹൃദയംനിറഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ അവ കുറെക്കാലം നിലനില്‍ക്കും. ആ സ്ഥലത്തെത്തുന്ന ഭക്തന് ആ തരംഗങ്ങളുടെ സാത്വിക പ്രചോദനം അനുഭവിക്കാന്‍ കഴിയും. ആ സ്ഥലത്തിന്റെ പവിത്രതയാണ് അത്; അവിടം ഉദ്ദീപിപ്പിക്കുന്ന ആത്മീയ ശക്തി. അവിടത്തെ പ്രചോദനം ഭക്തന്‍ പിടിച്ചെടുത്ത്, പതിവ് ധ്യാനത്തിലെ ദൈവം അവിടത്തെ അതിവിശുദ്ധ രൂപത്തിലുണ്ടെന്ന് സങ്കല്‍പിച്ചാല്‍, അത് അയാളുടെ ഭക്തിക്ക്, നല്ല ആത്മീയശക്തി പകരും. അതിനാല്‍, എല്ലാ മതത്തിലും തീര്‍ത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഏത് ആരാധനാലയവും ഭക്തനു സന്ദര്‍ശിക്കാം-ക്ഷേത്രം, പള്ളി, മുസ്ലിം, ജൂത പള്ളികള്‍ ഒക്കെയാകാം. ഏകമാര്‍ഗ ഭക്തി ആചരിക്കാം. ദൈവം ഒന്നാണ്, എല്ലായിടത്തുമുണ്ട്. ആ സ്ഥലത്തെ ആലയത്തിന്റെ രൂപമോ ദൈവനാമമോ എന്തുമാകട്ടെ, സാരമില്ല. സര്‍വവ്യാപിയായ ദൈവത്തെയാണ് കുമ്പിടുന്നത്. ദൈവസ്മൃതിയാണ് പ്രധാനം. താന്‍ ഓര്‍ക്കുന്നവിധം അത് ചെയ്യുന്നതാണ് ഉത്തമം. ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ് ശീലം; അതിനാല്‍ ശീലംകൊണ്ട് സങ്കല്‍പിക്കുന്ന ദൈവരൂപമാണ് അയാള്‍ക്ക് ദൈവത്തിന്റെ സ്വാഭാവിക രൂപം. ആ രൂപത്തെ തീര്‍ത്ഥാടക കേന്ദ്രത്തിലെ രൂപത്തില്‍ സ്ഥാനത്തു സങ്കല്‍പിക്കാന്‍ എളുപ്പമായിരിക്കും. അങ്ങനെ സങ്കല്‍പിച്ച്, പുതിയ സ്ഥലത്ത് ആരാധന നടത്തുന്നത് അയാളുടെ ദൈവസ്മൃതിയെ ഉറപ്പിക്കും. സമ്മേളിതരായവരുടെ ദൈവ ചിന്തകളുടെയും കീര്‍ത്തനങ്ങളുടെയും സൂക്ഷ്മ തരംഗങ്ങള്‍ ഉയരുന്നതിനാല്‍, സമൂഹ പ്രാര്‍ത്ഥനയ്ക്ക് അതിന്റേതായ മേന്മയുണ്ട്.  

 8. ഭക്തി ദൈവജ്ഞാനമുണ്ടാക്കുന്നു 

'എഴുതാനും വായിക്കാനുമറിയാത്ത പ്രവാചകന്‍' എന്നാണ് മുഹമ്മദ് നബിയെ ഖുര്‍ ആന്‍ (7:157)വര്‍ണിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് തീക്ഷ്ണമായ ഭക്തിയാല്‍ നൂറ്റാണ്ടുകളായി കോടികളെ നയിക്കുകയും ഇന്നും നയിക്കുന്നതുമായ, ജ്ഞാനമുണ്ടായി. ഭഗവദ്ഗീത പറയുന്നു:നിത്യയോഗം പൂണ്ടു നന്ദ്യാ ഭജിച്ചീടുന്നവര്‍ക്ക് ഞാന്‍ ബുദ്ധിവിയോഗം നല്‍കുമവരതുകൊണ്ടെന്നിലെത്തിടുംഅവരില്‍ക്കനിവിനായിട്ട ജ്ഞാനക്കൂരിരുട്ടു ഞാന്‍ ആത്മഭാവസ്ഥനായ് ജ്ഞാനദീപഭാസ്സാലകറ്റുവാന്‍ (10:10,11)ഞാനെന്തു നിലയാരെന്നു ഭക്തിയാല്‍ത്താനറിഞ്ഞിട്ടും എന്നെത്തത്ത്വമൊടും കണ്ടോന്‍ പിന്നെയെന്നിലണഞ്ഞിടും (18:55) ത്രിപദ്‌വിഭൂതി മഹാനാരായണ ഉപനിഷത് (8:4) നിരീക്ഷിക്കുന്നു: ഭക്തിയില്ലാതെ, ഉന്നതമായ ആത്മീയജ്ഞാനം ഉണരുകയില്ല (ഭക്ത്യാ വിനാ, ബ്രഹ്മജ്ഞാനം കദാപി നജായതേ) ഫിലോകാലിയപറയുന്നു: ഒരാത്മാവിന്, ദൈവം താഴേക്കിറങ്ങിവന്ന് അതിനെ പിടിച്ചുയര്‍ത്തിയാലല്ലാതെ..... അതിനെ ദൈവിക കിരണങ്ങള്‍കൊണ്ട് പ്രകാശമാനമാക്കിയാല്‍ അല്ലാതെ ദൈവജ്ഞാനം ഉണ്ടാവുകയില്ല. (വാല്യം 2, പേജ് 120).ഓരോ നിമിഷവും എവിടെയും എല്ലാറ്റിലും നാം ദൈവനാമം ധ്യാനിച്ചാല്‍, പതുക്കെ, ആത്മാവ് പ്രകാശിക്കാന്‍ തുടങ്ങും. (വാല്യം 3, പേജ് 92) ഏകാന്തതയില്‍ ദീര്‍ഘധ്യാനത്തിലിരുന്നാണ് മഹര്‍ഷിമാര്‍ ദൈവത്തെ സംബന്ധിച്ച സത്യങ്ങള്‍ അറിഞ്ഞത്-സിനായ് മരുഭൂമിയില്‍ മോസസ് നാല്‍പതു ദിവസം, യോര്‍ദ്ദാനടുത്ത മരുഭൂമിയില്‍ യേശു നാല്‍പതു ദിവസം, ജ്ഞാനസ്‌നാനശേഷം,മെക്കയ്ക്കടുത്ത ഹിറാ മലയിലെ ഗുഹയില്‍ മുഹമ്മദ് റമദാനിലെ ഒരു മാസം, വാല്മീകി ചിത്രകൂട വനത്തില്‍, ദീര്‍ഘകാലം. വേദങ്ങള്‍ എഴുതിയ മഹര്‍ഷിമാരും ഫിലോകാലിയ എഴുതിയ വിശുദ്ധന്മാരും അതിന് മുന്‍പ് ധ്യാനത്തിന്റെ നീണ്ടകാലം ചെലവിട്ടു. ഫിലോകാലിയ (വാല്യം 3, പേജ് 148) നിരീക്ഷിക്കുന്നു: ദൈവത്തെ അവന്‍ കീര്‍ത്തിക്കുന്തോറും, അവനില്‍ ദൈവജ്ഞാനം നിറയുന്നു. മറിച്ച്, പ്രിയനെ നന്നായി അറിയാതുള്ള പ്രേമം, ശാശ്വതമാവില്ല. അത് താമസിയാതെ കെട്ടുപോകുന്ന വികാരത്തള്ളിച്ച മാത്രമായിരിക്കും. ഇതുതന്നെ ആത്മപ്രേമത്തിന്റെയും കാര്യം. നല്ല ദൈവജ്ഞാനമുണ്ടായാല്‍, ഭക്തി അഗാധവും തീക്ഷ്ണവുമാകും. ഭക്തി ജ്ഞാനത്തിലേക്കു നയിക്കുകയും ജ്ഞാനം ഭക്തിയെ ശക്തവും തീക്ഷ്ണവുമാക്കുകയും ചെയ്യും. ദൈവത്തിന്റെ സര്‍വവ്യാപിത്വം, സര്‍വഹേതുത്വം, സര്‍വസാന്നിധ്യം എന്നിവയെപ്പറ്റിയുള്ള ജ്ഞാനം ഒരാളുടെ ദൈവപ്രേമത്തെ ഉയര്‍ത്തുകയും ഭക്തിയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 

9. സ്ഥിരഭക്തി തെമ്മാടിയെ നന്നാക്കും

 അതീവശ്രദ്ധയോടെ ദൈവത്തെ ആരാധിക്കുന്ന തെമ്മാടി താമസിയാതെ നല്ല മനുഷ്യനാകുമെന്ന് ഭഗവദ്ഗീത (9:30,31)നിരീക്ഷിക്കുന്നു. ദൈവത്തെ വിരൂപങ്ങളില്‍, ജുഗുപ്‌സ നിറഞ്ഞ നിവേദ്യങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും, ദുഷ്ടവിജയങ്ങള്‍ക്ക് ആരാധിക്കുന്നത്, ഭക്തിപൂര്‍വമുള്ള ആരാധനയുമായി താരതമ്യം ചെയ്യാനാവില്ല; ആഗ്രഹവുമായി കുഴയ്ക്കാതെയുള്ള ദൈവപ്രേമം മാത്രമാണ് യഥാര്‍ത്ഥ ഭക്തി
.
 
10. ഭക്തി ദൈവ ലയത്തിലെത്തിക്കാം 

ഫിലോകാലിയ പറയുന്നു:ദൈവവുമായി മനുഷ്യന് ഒന്നായിച്ചേരാം. (വാല്യം 1, പേജ് 348) ദൈവവുമായി ചേരുന്നതിലപ്പുറം ഒരനുഗ്രഹമില്ല(വാല്യം 2, പേജ് 43) പ്രേമം ദൈവത്തിങ്കലേക്ക് നയിച്ച് മനുഷ്യരെ അവനുമായി ചേര്‍ക്കുന്നു (വാല്യം 2, പേജ് 170). 
ദൈവത്തിങ്കലെത്താന്‍ ഭാരതീയ വേദങ്ങള്‍ പറയുന്നത്:
 ചെയ്‌വതും തിന്മതും മോഹിക്കുന്നതും 
നല്‍കിടുന്നതുംതപിച്ചതും ഹേ കൗന്തേയ, 
സമര്‍പ്പിച്ചീടുകെന്നില്‍ നീ ശുഭാശുഭ ഫലം കര്‍മബന്ധമെന്നാലൊഴിഞ്ഞുപോം
സന്യാസ  യോഗമാര്‍ന്നെന്നിലെത്തിടും നീ വിമുക്തനായ്
 (ഭഗവദ്ഗീത 9:27-28)
അന്തകാലത്തിങ്കലെന്നെത്താനോര്‍ത്തുടല്‍ 
വെടിഞ്ഞുടന്‍ പോകുന്നോന്‍ 
ഞാന്‍ തന്നെയായിത്തീരുമില്ലൊരു സംശയം (ഗീത 8:5)

 എല്ലാ ജീവജാലങ്ങളിലുമുള്ള ആത്മാക്കള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ അസ്തിത്വമെന്നറിയുമ്പോള്‍.... (അന്നപൂര്‍ണ ഉപനിഷത് 5:79) 

അന്ത്യനേരത്ത് ഓര്‍ക്കണമെങ്കില്‍, 'ദൈവത്തില്‍ ജീവിക്കണം.' 
(ഭഗവദ്ഗീത (6:31) പറയുന്നു: 

എല്ലാറ്റിലും നില്‍കുമെന്നെത്താനൊന്നായിബ്ഭജിപ്പവന്‍
 എന്തില്‍ നിന്നീടിലും യോഗിയവന്‍
 നില്‍ക്കുന്നതെന്നിലും. 

ഒരു മണ്‍കുടം പൊട്ടുമ്പോള്‍, അതിനകത്തെ വായു അന്തരീക്ഷവായുവില്‍ ചേരുംപോലെ, സൂക്ഷ്മശരീരം പോകുമ്പോള്‍ അതിലെ ആത്മാവ് പ്രപഞ്ചാത്മാവായ ദൈവത്തില്‍ ലയിക്കുമെന്ന് ആത്മോപനിഷത് (22-24) പറയുന്നു. എന്നാല്‍, ആ പരമപദം കൈവരിച്ച ആത്മാവിന്, ഈ ലയനമില്ലാതെ തന്നെ നില്‍ക്കാന്‍ കഴിയുമെന്ന് ബ്രഹ്മസൂത്രങ്ങള്‍ (4:4:17) നിരീക്ഷിക്കുന്നു; അപ്പോള്‍ അതിന് സൃഷ്ടിയും ആവാഹനവുമൊഴിച്ചുള്ള എല്ലാ ദൈവശക്തിയും ഉണ്ടാകും.

 11. ഭക്തന് ദൈവത്തെ രൂപമായി കാണാം

എല്ലായിടത്തുമുള്ള ബോധത്തിന്റെ ജീവതത്വമാണ്  ദൈവം. അവന്‍ അതീതവ്യക്തിയെപ്പോലെ പെരുമാറുന്നു. ദൈവത്തിന് വ്യക്തിയെപ്പോലെ പെരുമാറാമെങ്കില്‍, അങ്ങനെ പ്രത്യക്ഷപ്പെടാനും കഴിയണം. ജീവിച്ചിരുന്നവര്‍ക്ക്, മരിച്ച ബന്ധുക്കളെ തിരിച്ചറിയാവുന്ന പ്രേതരൂപത്തില്‍ കാണാമെന്ന് നാം നിരീക്ഷിച്ചു (ഒന്നാം അധ്യായം). ജെയിംസ് ചാഫിന്‍, ലേഡി ബാരെറ്റിന്റെ രോഗി, ഡോറിസ് എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇതിന് തെളിവാണ്. ജഡാത്മാക്കളെ തിരിച്ചറിയാവുന്ന രൂപത്തില്‍ കാണാമെങ്കില്‍, ദൈവത്തെ കാണുന്നതും സാധ്യതയാണ്. യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടു (പുറപ്പാട് 24:9-11). ഭാരതീയ പുരാണങ്ങള്‍ പ്രഹ്ളാദനും  മാര്‍ക്കണ്ഡേയനും ദൈവത്തെ മുഖാമുഖം കണ്ടതായി പറയുന്നു. 
യേശു ഗിരി പ്രഭാഷണത്തില്‍ ശിഷ്യരോടു പറഞ്ഞു: ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി, 5:8) 
ഭഗവദ്ഗീത പറയുന്നു (8:14): 
മറ്റൊന്നിലും മനസ്സെത്താതെന്നെയെന്നും സ്മരിക്കിലോ
 ആ നിത്യയോഗിക്ക് സുലഭന്‍ പാര്‍ത്ഥ, ഞാന്‍ ദൃഢം




 സമീപകാലത്ത്, ശ്രീരാമകൃഷ്ണന്‍ (1836-1886), സ്വാമി വിവേകാനന്ദന്റെ ഗുരു, അനന്യമായ ഭക്തി വഴി, ദൈവത്തിന്റെ ഭൗതിക രൂപങ്ങള്‍ ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ കീര്‍ത്തിക്കുന്ന, ശ്രീരാമകൃഷ്ണ, ദ ഗ്രേറ്റ് മാസ്റ്റര്‍  എന്ന പുസ്തകത്തില്‍, ഏഴാം വയസ്സില്‍ അദ്ദേഹത്തിന് ഭാവസമാധി ഉണ്ടായെന്നു പറയുന്നു. ആകാശത്തെ കാര്‍മേഘ പശ്ചാത്തലത്തില്‍, വെളുത്ത കൊക്കുകളുടെ നീണ്ട നിരയുടെ അപൂര്‍വ ഭംഗി കണ്ടപ്പോഴായിരുന്നു അത്. അതില്‍ ആവാഹിക്കപ്പെട്ട അദ്ദേഹത്തിന് മറ്റു വസ്തുക്കളെ സംബന്ധിച്ച ബോധം നഷ്ടപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. അതു കണ്ടവര്‍ അദ്ദേഹത്തെയെടുത്ത് വീട്ടിലെത്തിച്ചു. തുടര്‍ന്ന് നിരവധി ഘട്ടങ്ങളില്‍, ഏകാഗ്ര വിചാര സമയത്ത്, അദ്ദേഹത്തിന് ബാഹ്യബോധം നഷ്ടപ്പെട്ടു. ഈ ജീവിതത്തിലെ ഒരു ശീലവുമായും ഇവയ്ക്ക് ബന്ധമില്ലാത്തതിനാല്‍, അത് മുജ്ജന്മത്തില്‍/ജന്മങ്ങളില്‍ സാക്ഷാത്കരിച്ച ജ്ഞാനത്തിനു തെളിവായി. (പേജ് 115, ഗീത 6:43 കൂടി കാണുക). ദക്ഷിണേശ്വറിലെ കാളിക്ഷേത്രം 1855 മേയില്‍ അഭിഷേകം ചെയ്തപ്പോള്‍, അതിലെ മുഖ്യപൂജാരിയായ സഹോദരന്‍ രാംകുമാറിനൊപ്പമായിരുന്നു ശ്രീരാമകൃഷ്ണന്റെ താമസം. അന്ന് ആ ക്ഷേത്രം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനും ക്ഷേത്രം റാണി രാസ്മണി എന്ന ധനിക മുക്കുവസ്ത്രീയുടേതുമായിരുന്നു. പക്ഷെ ക്ഷേത്രത്തെയും കാളിയെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. പ്രായാധിക്യം കാരണം രാംകുമാര്‍, ശ്രീരാമകൃഷ്ണനെ കാളീപൂജ പഠിപ്പിച്ചു; ചിലപ്പോള്‍ പൂജാരിയുമാക്കി. ഇരുപതുവയസുള്ള ശ്രീരാമകൃഷ്ണന്‍ പൂജ അതിതീക്ഷ്ണതയോടെയാണ് ചെയ്യുന്നതെന്ന് മുക്കുവ രാജ്ഞിയുള്‍പ്പെടെ എല്ലാവരും ശ്രദ്ധിച്ചു. 1856 മധ്യത്തില്‍ രാംകുമാര്‍ മരിച്ചപ്പോള്‍, ശ്രീരാമകൃഷ്ണന്‍ പൂജാരിയായി. ദുഃഖിതമായ മനസ്സോടെ ആരാധനയില്‍ മുഴുകിയ ശ്രീരാമകൃഷ്ണന്‍, കാളീദര്‍ശനത്തിന് ആഗ്രഹിച്ചു. ദേവി സര്‍വവ്യാപിയായ ജീവശക്തിയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും ദേവിക്ക് ഭക്തനുമുന്‍പില്‍ ഭൗതിക രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരമ്മയെപ്പോലെ ഉപദേശം നല്‍കാനാവുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനാല്‍ ദേവിയുടെ യഥാര്‍ത്ഥ ദര്‍ശനത്തിന് അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി (പേജ് 161). 
പ്രതിദിന പൂജകള്‍ കഴിഞ്ഞ്, കവിളില്‍ കണ്ണീര്‍ധാരയോടെ, ദേവീദര്‍ശനത്തിന് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും, അഭിലാഷം ഇരട്ടിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലാതായപ്പോള്‍ 1856 ല്‍ ഒരുനാള്‍, ദേവി തന്റെ പ്രാര്‍ത്ഥന കാര്യമാക്കുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നി. ആ വിചാരത്തില്‍, വേദന അസഹ്യമാവുകയും ലക്ഷ്യംപോയ ജീവിതം അവസാനിപ്പിക്കാന്‍, നിരാശാഭരിതനായി, വിഗ്രഹത്തിനടുത്തുണ്ടായിരുന്ന വാളെടുക്കുകയും ചെയ്തു. പൊടുന്നനെ, ചുറ്റും 'അനന്തബോധ പ്രകാശ സാഗരം' അദ്ദേഹം ദര്‍ശിച്ചു; നടുവില്‍  കാളി. അദ്ദേഹം ഒരുദിവസം മുഴുവന്‍ ബോധമില്ലാതെ കിടന്നു. അപ്പോള്‍, ആത്മാവില്‍ തീക്ഷ്ണമായ ആഹ്‌ളാദം  അനുഭവിച്ചു (162, 163).
 തുടര്‍ന്ന് 'ദൈവമാതാവിന്റെ രൂപം സദാ ദര്‍ശിക്കാന്‍' അദ്ദേഹം ആഗ്രഹിച്ചുകൊണ്ടിരുന്നു. അതും നടന്നു. 'അമ്മ പുഞ്ചിരിച്ചുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്ന പ്രകാശമാനമായ രൂപം' കാണാനാഗ്രഹിച്ചപ്പോഴൊക്കെ കണ്ടുകൊണ്ടിരുന്നു (116). ദൈവം എല്ലാവര്‍ക്കും ഒന്നാണെന്ന ബോധത്തില്‍, മറ്റു മതങ്ങളും ഇത്തരം ദര്‍ശനങ്ങള്‍ നല്‍കുമോ എന്നറിയാന്‍ അദ്ദേഹം ആശിച്ചു. 1866 ല്‍ അദ്ദേഹം ഒരു സൂഫി സന്യാസിക്കു കീഴില്‍ ഇസ്ലാം മതകര്‍മങ്ങള്‍ അനുഷ്ഠിച്ച്, 'നീണ്ട താടിയുള്ള പ്രകാശമാനമായ ഗംഭീര രൂപം' ദര്‍ശിച്ചു (300). 1874 അദ്ദേഹം മൂന്നുദിവസം തുടര്‍ച്ചയായി യേശുവിനെ ധ്യാനിച്ചപ്പോള്‍, 'സുന്ദരമായ ഒരു മായിക രൂപം' ദര്‍ശിച്ചു. വലിയ കണ്ണുകളുള്ള ആ സുന്ദരന്‍ ശ്രീരാമകൃഷ്ണന്റെ അടുത്തെത്തി, അദ്ദേഹത്തെ നോക്കി ആലിംഗനം ചെയ്ത് അദ്ദഹത്തിന്റെ ശരീരത്തില്‍ ലയിച്ചു. കുറച്ചുനേരം ശ്രീരാമകൃഷ്ണന്‍ ബോധരഹിതനായി(339).
 ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു: എല്ലാ മതങ്ങളും സത്യമാണ്; എത്ര മതങ്ങളുണ്ടോ, അത്രയും വഴികളുണ്ട്. 

 12. ഭക്തിയാണ് ഉടന്‍ ദര്‍ശനത്തിന് നന്ന് 

സ്വാഭാവികവും എളുപ്പവും ആഹ്ലാദവും നിറഞ്ഞ ദൈവദര്‍ശനത്തിനുള്ള വേഗതയേറിയ വഴിയാണ് ഭക്തി. അത് 'സ്വഭാവിക'മാണ്. കാരണം, മനുഷ്യന്, അവന് ആത്മാവു നല്‍കിയ ദൈവത്തോട് ആന്തരികമായ അടുപ്പമുണ്ട്. ഈ അടുപ്പം, വേണ്ടവിധം പരിചരിച്ചാല്‍, തീക്ഷ്ണ ഭക്തിയാവുകയും അത് ദൈവദര്‍ശനത്തിലേക്കും ദൈവസാക്ഷാല്‍ക്കാരത്തിലേക്കും നയിക്കുകയും ചെയ്യും. അത് 'എളുപ്പമാണ്'. കാരണം, അതിന്, കഠിനപരിശീലനമോ അച്ചടക്കമോ വേണ്ട. വിചാരിച്ചപോലെ ഭക്തന് തീക്ഷ്ണ പ്രേമം പ്രകടിപ്പിക്കാം; ആ ശീലം ഭക്തിയെ ഉല്‍ക്കടമാക്കും. അതിനാല്‍, ഭക്തി വികസിപ്പിച്ചു സ്ഥിരമാക്കാന്‍ 'എളുപ്പമാണ്'. അത് 'ആഹ്ളാദകരമാണ് . കാരണം, കീര്‍ത്തനം, നാമജപം, ബിംബം, ചിത്രങ്ങളുടെ കാഴ്ച, വഴിപാടുകള്‍ എന്നിവയെല്ലാം ഭക്തനില്‍ ആഹ്ളാദമുണ്ടാക്കും . കടുത്ത ദുഃഖത്തിലും, ദൈവസ്മൃതി, അവന്റെ മഹത്വം വിളംബരം ചെയ്യുന്ന കീര്‍ത്തനങ്ങള്‍, എല്ലാം നല്ല സാന്ത്വനമേകും. ഒരു ഭക്തന്‍ ഒരിക്കലും ദൈവം തന്നോട് ദയ കാട്ടിയില്ല എന്ന് പരാതിപ്പെടില്ല. കഷ്ടപ്പാടുണ്ടായാല്‍, ദയയില്ലാത്തതിന് ദൈവത്തെ പഴിക്കില്ല. മുജ്ജന്മകര്‍മ ഫലങ്ങളാണ് അനുഭവങ്ങള്‍ എന്നോര്‍മിച്ചും, ഒരു കര്‍മഭാവം പൂക്കുമ്പോള്‍ അതിന്റെ അനുഭവമുണ്ടാകും എന്നു കരുതിയും, അയാള്‍ സാന്ത്വനം കണ്ടെത്തും. ഇതുപോലെയാണ്, ജീവിതദൗത്യം പൂര്‍ത്തിയാക്കി ഒരാള്‍ വിടപറയുന്നതും. ദൈവവഴികള്‍ അജ്ഞാതങ്ങളായി തോന്നാം. എന്നാല്‍, 'ഹൃദയം മുഴുവന്‍' (മനസ്സില്‍ മറ്റൊന്നിനും ഇടമില്ലാതെ) വച്ച്, ദൈവത്തെ സ്‌നേഹിച്ചാല്‍, കീര്‍ത്തനം ചെയ്താല്‍, അത് ആത്മാവിനെ ഇളക്കി ചലനാത്മകമാക്കും. അപ്പോള്‍, ദൈവത്തോട് പ്രേമം തോന്നി രോമാഞ്ചമുണ്ടാവുകയും, കവിളുകളിലൂടെ കണ്ണീര്‍ ധാരയായി പ്രവഹിക്കുകയും ചെയ്യും. അത്, ഭക്തന്, ദൈവാനുഗ്രഹത്തിന്റെ പ്രസാരണമാകും. ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പും കുതിപ്പും ത്വരിതമാകും; അവസാനമായി, അത് ദൈവസാക്ഷാല്‍ക്കാരത്തില്‍, ദര്‍ശനത്തില്‍ എത്തും. മറിച്ച്, ധ്യാനക്രിയകള്‍ ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ചയാളുടെ മേല്‍നോട്ടം വേണം. ദൈവ പ്രാര്‍ത്ഥനയില്‍ സാഹസികതയില്ല; ദീര്‍ഘപരിശീലനം വേണ്ട. അതിനാല്‍, ദൈവസാക്ഷാല്‍ക്കാരത്തിനും ദര്‍ശനത്തിനും എളുപ്പവഴിയാണ്, ഭക്തി. 
13. സര്‍വവ്യാപിത്വം ഭക്തന് ഇഷ്ടമാണ്

 ഭക്തി സാധാരണ നിലയില്‍ നിന്നുയര്‍ന്നാല്‍, ഭക്തന് ദൈവത്തിന്റെ സര്‍വവ്യാപി സ്വഭാവത്തില്‍ താല്‍പര്യമുണ്ടാകും. ശ്രീരാമകൃഷ്ണന്‍ ആദ്യം പൂജാരി സ്ഥാനം വെറുത്തത് താന്‍ ബ്രാഹ്മണനായതുകൊണ്ടും അമ്പലം ധീവരസമുദായത്തിലെ രാജ്ഞിയുടെതായതുകൊണ്ടുമാണ്. അവിടത്തെ പൂജാരിയായ സ്വന്തം സഹോദരന്‍ പാകംചെയ്തു നിവേദിച്ചതായിട്ടുപോലും, അവിടത്തെ പ്രസാദം സ്വീകരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ കൂട്ടാക്കിയില്ല (Sri Ramakrishna, The Great Master,, പേജ് 142). എന്നാല്‍ അദ്ദേഹം ആത്മാര്‍ത്ഥ ഭക്തനായപ്പോള്‍, പാവങ്ങളും ഭിക്ഷക്കാരും അവരുടെ താലങ്ങളില്‍ ബാക്കിവച്ച പ്രസാദംപോലും അദ്ദേഹം ഭക്ഷിച്ചു. അവരും ദൈവാസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു (159). ജീവജാലങ്ങളിലെല്ലാം ആത്മാക്കളാകുന്നത്, സര്‍വവ്യാപിയായ ദൈവമാണെന്ന ബോധം, എല്ലാവരും ഭിന്നരൂപങ്ങളിലെ ദൈവാസ്തിത്വങ്ങളാണെന്ന് കാണാന്‍ ഭക്തനെ സഹായിക്കുന്നു. നല്ലതോ ചീത്തയോ ആയ ഏത് സംഭവവും ദൈവത്തിന്റെ വിനോദമോ പരീക്ഷണമോ ആണെന്നും ഭക്തന്‍ അറിയുന്നു. അതാണ്, ആത്മീയ വികാസത്തിന്റെ നിറുക. 
ബ്രഹ്മബിന്ദു ഉപനിഷത് (12) പറയുന്നു:എല്ലാറ്റിലും ഉള്ള ആത്മാവ് ഒന്നാകുന്നു; അത് ഒന്നായും നിരവധി രൂപങ്ങളായും പ്രത്യക്ഷമാകുന്നു. ബൈബിള്‍ (1 കോറിന്തോസുകാര്‍ 3:16)ഉദ്‌ഘോഷിക്കുന്നു. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ? എല്ലാ മനുഷ്യരും ദൈവാസ്തിത്വങ്ങളാണ് എന്നര്‍ത്ഥം.
ഫിലോകാലിയ (വാല്യം 1, പേജ് 68) പറയുന്നു: 
ഓരോ മനുഷ്യനും ദൈവത്തിനുശേഷം ദൈവമാണ് എന്നറിയുന്ന സന്യാസി ഭാഗ്യം ചെയ്തവന്‍.

സര്‍വവ്യാപിയായ ദൈവം ഏവരിലും വസിക്കുന്നു എന്ന് ഭക്തന്‍ തിരിച്ചറിയുകയും എല്ലാവരിലുമുള്ള ദൈവാസ്തിത്വങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍, അയാളുടെ ഭക്തി ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരിച്ചറിവ്, വെറും ജ്ഞാനമല്ല; എല്ലാ കര്‍മത്തിലും സമീപനങ്ങളിലും പ്രതിഫലിക്കുന്ന പൂര്‍ണബോധമാണ്. ആ ബോധത്തിന്റെയും തിരിച്ചറിവിന്റെയും മുദ്ര, അത് കര്‍മത്തില്‍ ആചരിക്കുന്നതാണ്. എല്ലാ ആത്മാക്കളുടെയും (തന്റേതുള്‍പ്പെടെ) സ്വത്വം ദൈവസ്വത്വം തന്നെയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ടതല്ല ദൈവം; അതിനാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ട് ദൈവത്തെ ഒരേകകമായി ധ്യാനിക്കുന്ന, ഭക്തിയുടെയും ആരാധനയുടെയും അര്‍ത്ഥസീമയ്ക്കപ്പുറത്തേക്ക് അയാള്‍ ഉയരുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...