Wednesday 9 September 2020

ലീഗ് പറഞ്ഞു,മാപ്പിള കൊള്ള യുദ്ധച്ചെലവ് !

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

2.മാപ്പിള ലഹളയിലെ കൊള്ള യുദ്ധച്ചെലവ് !

യനിയർ പത്രം 1922  ജനുവരി 20 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്:

ലക്‌നൗ,18 ജനുവരി,1922 

ബാരാബങ്കിയിലെ കിംവദന്തികളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിൻറെ ബലത്തിൽ ദീർഘമായ പ്രസ്താവന ഇറക്കി.

നവംബർ 23 ന് പ്രവിശ്യയിൽ ക്രിമിനൽ നിയമ ഭേദഗതി ചട്ടം നടപ്പാക്കി.അതിൻറെ ഉടൻ ഫലം നന്ന്.നിരവധി സന്നദ്ധ ഭടന്മാരുടെ  യൂണിഫോം അഴിപ്പിച്ചു;ആയുധങ്ങൾ പിടിച്ചെടുത്തു.ഇവരെ പിരിച്ചു വിട്ടു.

എന്നാൽ,നവംബർ ഒടുവിൽ ബാരാബങ്കിയിൽ നിസ്സഹകരണ സമരം നടത്താനിരുന്ന ഖിലാഫത്ത് പ്രസ്ഥാനക്കാർ ഈ നടപടികളെ ലംഘിക്കാൻ ഉറച്ചു.സമരത്തെപ്പറ്റി അവർ 18 ന് പ്രസ്താവന ഇറക്കിയിരുന്നു.അവർ അവരുടെ യത്നങ്ങൾ ഇരട്ടിയാക്കി;വൻ തോതിൽ പണം പിരിച്ചു.ഖിലാഫത്ത് കമ്മിറ്റികൾ വഴിയും സന്നദ്ധ സേവകർ വഴിയും അങ്കോറ ഫണ്ടിന് പണം പിരിച്ചു.സന്നദ്ധ സേവകർക്ക് ശമ്പളം പ്രതിമാസം പണമായോ പിരിച്ച പണത്തിൽ നിന്ന് വിഹിതമായോ നൽകി.ഡിസംബർ 19 മുതൽ 24 വരെ നാല് സന്നദ്ധ സേവകരെ ചട്ടത്തിലെ 7 ( ഒന്ന് ),17 ( രണ്ട് ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌തു.ഇതിന് താൽക്കാലിക ഗുണമുണ്ടായി.ജനുവരി മൂന്നോടെ,ജില്ലാ പ്രതിനിധികൾ അഹമ്മദാബാദിൽ നിന്ന് മടങ്ങിയപ്പോൾ,പരസ്യമായി രംഗത്തെത്താൻ നേതാക്കൾ തീരുമാനിച്ചു.അവശിഷ്ട നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ച് നടത്തുമെന്ന് നാലിന് വിവരം കിട്ടി.ലക്ഷ്യത്തെപ്പറ്റി കൃത്യ വിവരം കിട്ടിയില്ല.ഏഴിന് രാവിലെ കോൺഗ്രസ് ഓഫിസിൽ നിന്ന് സന്നദ്ധ സേവകരെ ബാച്ചുകളായി ഇറക്കാൻ തുടങ്ങി.ഓഫിസിന് മുന്നിൽ ഖിലാഫത്ത് കൊടി ഉയർത്തിയിരുന്നു.സന്നദ്ധ സേവകരാകാൻ ആളുകളെ ക്ഷണിച്ച് നോട്ടീസ് പതിച്ചിരുന്നു.ചെറുകിട ഭൂവുടമകൾ പുറം ഗ്രാമങ്ങളിൽ നിന്നാണ് സന്നദ്ധ സേവകരെ എത്തിച്ചത്.മതാവേശമുള്ള മുസ്ലിംകൾ ആയിരുന്നു,ഇവർ.
മൊഹാനി 

.ഇവർ കഴുത്തിൽ ഖുർ ആൻ തൂക്കിയിരുന്നു.നേതാക്കളുടെ പ്രഘോഷങ്ങളാൽ ഇവർ മതപരമായി ഉന്മാദത്തിൽ എത്തിയിരുന്നു.ബ്രിട്ടീഷ് സർക്കാർ മതത്തെ നശിപ്പിച്ചു എന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്.സർക്കാരിനെയും ഉദ്യോഗസ്ഥരെയും പ്രത്യേകിച്ച് പോലീസിനെയും അവർ അപഹസിച്ചു.കോൺഗ്രസ് ഓഫിസിന് മുന്നിലെ മുസ്ലിം തെരുവ് ഇസ്ലാം വിജയിക്കട്ടെ എന്ന മുദ്രാവാക്യം കൊണ്ട് മുഖരിതമായി.അറസ്റ്റ് ചെയ്യുമ്പോൾ അല്ലാഹു അക്ബർ എന്ന യുദ്ധ വിളി മതഭ്രാന്തോടെ അവർ മുഴക്കി.

പോലീസ് സൂപ്രണ്ട് കോൾട്ടൻ,സബ് ഡിവിഷനൽ ഓഫിസർ ബാബു അംബികാനന്ദൻ സിംഗ് എന്നിവരെ കോൺഗ്രസ് ഓഫിസിന് മുന്നിൽ സ്ഥാനമുറപ്പിക്കാനും നേതാക്കളെയും കടുത്ത ആവേശമുള്ള സന്നദ്ധ ഭടന്മാരെയും  അറസ്റ്റ് ചെയ്യാനും അയച്ചു.അവരെ നിർബാധം അഴിച്ചു വിടുന്നത് സുരക്ഷിതം അല്ലായിരുന്നു.പുതിയ സന്നദ്ധ സേവകർ നഗരത്തിലേക്ക് ഒഴുകയായിരുന്നു.അറസ്റ്റിലായവരെ അകമ്പടിയോടെ ജയിലിലേക്ക് നീക്കി.ഘോഷയാത്രയിൽ കാതടപ്പിക്കുന്ന സംഗീതവും നിസ്സഹകരണ മുദ്രാവാക്യങ്ങളും ഉണ്ടായി രുന്നു.ആവശ്യപ്പെട്ടത് പോലെ,ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലെത്താൻ ചൗധരി അത്തർ അലി വിസമ്മതിച്ചു.കോൺഗ്രസ് ഓഫീസിൻറെ പടികൾ കയറി അയാൾ ആൾക്കൂട്ടത്തോട് പ്രസംഗിച്ചു.ചില ഖുർ ആൻ വചനങ്ങൾ ഉദ്ധരിച്ച് ഈ ക്രൂര സർക്കാരിനെയും ഹീന വംശത്തെയും നശിപ്പിക്കണമെന്ന് അയാൾ ഉദ്‌ബോധിപ്പിച്ചു.

ഉന്മാദത്തിൽ എത്തിയ ആൾക്കൂട്ടം അലറി:'അമീൻ ,ഞങ്ങൾ നശിപ്പിക്കും."

അയാൾ ആക്രോശിച്ചു:"സന്നദ്ധ ഭടന്മാരായി ജയിൽ നിറയ്ക്കുക,ഇസ്ലാം ജയിക്കട്ടെ .'

ഈ യുദ്ധ പ്രഖ്യാപനം അവർ സ്വീകരിച്ചു.പ്രസംഗം വലിയ ആവേശം വിതയ്ക്കുന്നത് കണ്ട് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് അയാളെ പിടിച്ചു കൊണ്ട് വരാൻ പോലീസിനോട് നിർദേശിച്ചു.ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് കൊണ്ട് വന്ന വണ്ടിയിൽ ജയിലേക്ക് പോകാൻ വിസമ്മതിച്ച അയാൾ നടന്നു പോകാൻ ഒരുങ്ങി.500 -1000 പേരെ നയിച്ച് വളഞ്ഞ വഴിയിലൂടെ അയാൾ ജയിലിലേക്ക് നീങ്ങി.പലയിടത്തും ഘോഷയാത്ര നിർത്തി മുദ്രാവാക്യങ്ങൾ മുഴക്കി.പോലീസിനെ ചീത്ത വിളിച്ചു.സർക്കാർ ഉദ്യോഗസ്ഥരെ പന്നികളെന്നും പട്ടികളെന്നും വിളിച്ചു.പത്ത് സന്നദ്ധ ഭടന്മാരെ അറസ്റ്റ് ചെയ്‌തു.നഗരം ബഹളത്തിൽ മുങ്ങി.സന്നദ്ധ ഭടന്മാരെ എണ്ണം കുറഞ്ഞു വന്നു.

നാലു ദിവസം സന്നദ്ധ ഭടന്മാർ പ്രശ്നങ്ങളുണ്ടാക്കി.മുസ്ലിം പ്രക്ഷോഭം ആയിരുന്നു അത്.ഒറ്റ ഹിന്ദു ഭടൻ പോലും ഉണ്ടായിരുന്നില്ല.മുസ്ലിം ഭടന്മാരും അവർക്ക് ആർപ്പു വിളിച്ച ആൾക്കൂട്ടവും മതാവേശവും ബ്രിട്ടീഷ് വിദ്വേഷവും നിറഞ്ഞവരായിരുന്നു.പോലീസിനെ അതിക്രമങ്ങളിലേക്ക് തള്ളിവിടുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യം.സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷാ ഭീതിയില്ലാതെ ചീത്ത വിളിക്കാം എന്ന് അവർക്ക് തെളിയിക്കേണ്ടിയിരുന്നു.ജയിലിലേക്ക് പോകാൻ മടിയില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട നവാബ് അലി എന്ന മുൻ വക്കീൽ രണ്ട് മജിസ്‌ട്രേറ്റുമാർക്കും പ്ലീഡർമാർക്കും ഇടയിൽ നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു:

"തടവ് കൊണ്ട് ജയിലിലെ ഭീകരത ശീലമാകും.വെടിവയ്‌പ് കൊണ്ട് വെടിയുണ്ടയ്ക്ക് മുന്നിൽ വിരിമാറു കാട്ടാനും പഠിക്കും.വെടിയേൽക്കാൻ തയ്യാറുള്ളവരെയാണ് ഇനി ഭടന്മാരാക്കേണ്ടത്."

പ്രതികളെ ശിക്ഷിച്ചു.

ഇതാണ് ബാരാബങ്കിയിൽ നടന്നത്.ഖിലാഫത്ത് പ്രസ്ഥാനം സമാധാനത്തിൽ നിന്ന് അക്രമത്തിലേക്ക് കടന്നതിന്,കലാപ  മാർഗങ്ങൾ മാത്രമല്ല,പരസ്യ പ്രഖ്യാപനങ്ങളും തെളിവാണ്.കറാച്ചി സമ്മേളന പ്രമേയം 1921 ഡിസംബറിൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യവും ഇന്ത്യൻ റിപ്പബ്ലിക്കും പ്രഖ്യാപിക്കാനുള്ള മുസ്ലിം ലക്ഷ്യ പ്രഖ്യാപനം ആയിരുന്നു.കറാച്ചിക്ക് മുൻപ് അഹമ്മദാബാദിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൻറെ വിഷയ സമിതിയിൽ പൂർണ സ്വാതന്ത്ര്യ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും അധ്യക്ഷൻ പ്രമേയം സമ്മേളനത്തിൽ പാസാക്കുന്നത് വിലക്കുകയായിരുന്നു.സമ്മേളനം പിരിഞ്ഞ ശേഷം ആ പ്രമേയം,സമ്മേളനത്തിലെ മുസ്ലിം ലീഗ് അംഗങ്ങൾ ചേർന്ന് പാസാക്കി.അപ്പോൾ ലീഗ് പ്രസിഡൻറ് നടത്തിയ പ്രസംഗം ലക്ഷ്യം വ്യക്തമാക്കുന്നു.1922 ജനുവരി ഒന്നിന് ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വരുമെന്നാണ് ഉച്ചയ്ക്ക് ലീഗ് പ്രസിഡൻറ് മൗലാനാ ഹസ്രത് മൊഹാനി നടത്തിയ പ്രസംഗത്തിൻറെ സാരം.യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നായിരിക്കും റിപ്പബ്ലിക്കിൻറെ പേര്.പട്ടാള നിയമം വന്നാൽ ഗറില്ലാ യുദ്ധം നടത്തുമെന്ന് മൊഹാനി പറയുന്നു.

ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം:നമുക്ക് വേണ്ടത് ഇന്ത്യൻ റിപ്പബ്ലിക്

അഹമ്മദാബാദ്,ഡിസംബർ 30 

മാന്യരേ,

എന്നെക്കാൾ പ്രസിഡൻറ് ആകാൻ യോഗ്യർ മൗലാനാ മുഹമ്മദ് അലിയോ ഡോ കിച്ലുവോ മൗലാനാ അബുൽ കലാം ആസാദോ ആയിരുന്നു,ആദ്യ രണ്ടു പേരെയും പോലീസ് കൊണ്ട് പോയി.

ലീഗിൻറെ ഇന്നത്തെ അവസ്ഥ ദുർബലമാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആവശ്യം വേണ്ടത്,ഹിന്ദു -മുസ്ലിം ഐക്യമാണ്.അത് സാധിച്ച നിലയ്ക്ക് അത് മുന്നോട്ട് കൊണ്ട് പോകേണ്ടത് ലീഗിൻറെ കടമയാണ്.ലീഗിൻറെ വേദിയിലാണ് എല്ലാ മുസ്ലിംകളും,തീവ്രവാദികളും മിതവാദികളും അഭിപ്രായം പറയുന്നത്.ഭാവിയിലും മുസ്ലിംകളെ ഒന്നിച്ചു നിർത്തുന്നത് ലീഗായിരിക്കും.ലീഗിൻറെ ദൗർബല്യ കാരണങ്ങൾ വിവരിക്കും മുൻപ്,അതിൻറെ ലക്ഷ്യങ്ങൾ പറയാം.ഒന്ന്:നിയമപരമായി ഇന്ത്യയുടെ സ്വരാജ് നേടുക.രണ്ട്:ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ,മത അവകാശങ്ങൾ സംരക്ഷിക്കുക.മൂന്ന്:ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് മതസ്ഥരുടെയും മൈത്രി സൂക്ഷിക്കുക.നാല്:ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലിംകളുടെ സാഹോദര്യം വളർത്തുക.

ആദ്യത്തേത് കോൺഗ്രസിന്റെയും ലക്ഷ്യമാണ്.മുസ്ലിം അഭിലാഷത്തിനനുസരിച്ച് സ്വരാജ് എന്ന വാക്ക് നിർവചിക്കാത്തിടത്തോളം,അത് കൈവരിക്കാനുള്ള മാർഗങ്ങൾ വ്യക്തമല്ല.ലീഗിൻറെ മുസ്ലിം താൽപര്യങ്ങൾ സ്വാഭാവികമാണ്.ഹിന്ദു -മുസ്ലിം ഐക്യം എന്ന മൂന്നാം ലക്ഷ്യം,ലീഗിൻറെയും കോൺഗ്രസിന്റെയും പൊതു ലക്ഷ്യമാണ്.മുസ്ലിം ലോക ഐക്യം എന്ന നാലാം ലക്ഷ്യം ഖിലാഫത്തുമായി ബന്ധപ്പെട്ട് ഖിലാഫത്ത് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.

ശേഷിക്കുന്നത് മുസ്ലിം താൽപര്യ സംരക്ഷണമാണ്.അതിൻറെ ഭാഗമായി സ്വരാജ് ഇനിയും നേടേണ്ടതുണ്ട്.ജനങ്ങൾ അവരുടെ സവിശേഷ താൽപര്യങ്ങൾ ഇപ്പോൾ സംരക്ഷിക്കുന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചു നീങ്ങണം.സമയമാകുമ്പോൾ അത് നടക്കും.ജനാഭിപ്രായം അതിവേഗം ശക്തിപ്പെടുമ്പോഴും ഭൂരിപക്ഷം ലീഗ് അംഗങ്ങളും അവരുടെ ആദ്യ നിലപാടിൽ നിന്ന് മാറുന്നില്ല എന്നത് നിർഭാഗ്യമാണ്.അതിനാൽ ലീഗ് ഇന്നൊരു പഴയ കലണ്ടറാണ്.അതിൻറെ ദൗർബല്യ കാരണങ്ങൾ ഉടൻ നീക്കണം.സ്വരാജിലേക്ക് അടുക്കുന്തോറും അതിൻറെ ലീഗിൻറെ ആവശ്യം  കൂടി വരും.ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ മുസ്ലിം അവകാശ പ്രശ്നങ്ങൾ കൂടുതലായി ഉയരും.

ലീഗിൻറെ അംഗത്വ ഫീസ് കുറച്ച് കൂടുതൽ പേരെ ചേർക്കണം.കോൺഗ്രസിനെപ്പോലെ ഓരോ വർഷവും നേതാക്കളെ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കണം.മുസ്ലിം സാഹചര്യങ്ങൾ മാറിയതിനാൽ ആദ്യ ലക്ഷ്യത്തിലെ മാറ്റമാണ് ഉടൻ വേണ്ടത്.കോൺഗ്രസ് തത്വങ്ങളിൽ സ്വരാജ് എന്ന വാക്ക് ക്ലിഷ്ടവും അവ്യക്തവുമാണ്.ഖിലാഫത്ത്,പഞ്ചാബ് തെറ്റുകൾ ആവശ്യത്തിനനുസരിച്ച് ബ്രിട്ടൻ പരിഹരിച്ചാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തെ സ്വരാജ് മതിയെന്നാണ് പറയുന്നത്.അതല്ലെങ്കിൽ സമ്പൂർണ സ്വാതന്ത്ര്യം ലക്ഷ്യം ആകണം.പൂർണ സ്വാതന്ത്ര്യം മാത്രം മുസ്ലിമിന് പോരാ.അതിൻറെ രൂപം കൂടി വ്യക്തമാകണം.അത് ഇന്ത്യൻ റിപ്പബ്ലിക് അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ ആകണം എന്നാണ് എൻറെ അഭിപ്രായം.

കോൺഗ്രസ് നയത്തിലെ  സ്വരാജ് 'സമാധാനപരമായി " നേടണം എന്ന വ്യവസ്ഥ അത് നേടാനുള്ള മാർഗങ്ങളെ പരിമിതപ്പെടുത്തുന്നു.അത് മുസ്ലിംകളുടെ മത താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല.അതിനാൽ ലീഗിൻറെ നയം,"സാധ്യമായ ","ആവശ്യമായ " എന്നീ വാക്കുകൾ,"നിയമപരമായ","സമാധാനപരമായ " എന്നീ പ്രയോഗങ്ങൾക്ക് പകരം വയ്ക്കണം എന്നതാണ്.ഇത് ഞാൻ വിശദീകരിക്കാം.

ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ മുസ്ലിംകൾക്ക് ഇരട്ടി പ്രയോജനം കിട്ടും.ഇന്ത്യയിലെ പൊതു പൗരന്മാർക്കൊപ്പം കിട്ടുന്ന പൊതു ഗുണങ്ങളാണ് ഒന്ന്.മുസ്ലിമിന് കിട്ടുന്ന സവിശേഷ ഗുണമാണ് രണ്ടാമത്തേത്.ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ അധികാരവും പ്രൗഢിയും കുറയുന്തോറും,മുസ്ലിം ലോകത്തിന് അതിൻറെ നില മെച്ചമാക്കാൻ അവസരം കിട്ടും.കാരണം,ബ്രിട്ടനാണ് അതിൻറെ വലിയ ശത്രു.ഇപ്പോഴത്തെ ഹിന്ദു -മുസ്ലിം മൈത്രിക്കിടയിലും ഈ വലിയ സമൂഹങ്ങൾക്കിടയിൽ തെറ്റിധാരണയും സംശയങ്ങളും നിലനിൽക്കുന്നു.ഈ തെറ്റിദ്ധാരണയുടെ വേരിലേക്ക് പോകണം.ഒരവസരം കിട്ടിയാൽ മുസ്ലിംകൾ പുറത്തു നിന്ന് മുസ്ലിംകളെ അധിനിവേശത്തിന് ക്ഷണിക്കുമെന്ന് ഹിന്ദുക്കൾ സംശയിക്കുന്നു.ഹിന്ദുസ്ഥാനെ ആക്രമിച്ച് കൊള്ളയടിക്കാൻ എത്തിയാൽ സഹായിക്കുമെന്ന് കരുതുന്നു.ഈ തെറ്റിദ്ധാരണ രൂഢമൂലമാണ്.ലോകമാന്യ തിലകൻ അല്ലാതെ വേറൊരാളും ഇതിൽ നിന്ന് രക്ഷപെട്ടിട്ടില്ല.

സ്വയംഭരണം നേടിയാൽ,ഹിന്ദുക്കൾക്ക് കൂടുതൽ രാഷ്‌ടീയധികാരം കിട്ടുമെന്ന് മുസ്ലിംകൾ ശങ്കിക്കുന്നു.മുസ്ലിംകളെ സംഖ്യാ ബലം കൊണ്ട് കീഴടക്കാം.പരസ്പരം ചർച്ച ചെയ്‌തും അറിഞ്ഞും മാത്രമേ തെറ്റിദ്ധാരണകൾ നീക്കാൻ കഴിയൂ.മൂന്നാം കക്ഷി ഇടയ്ക്കുണ്ടാകരുത്.

മുസ്ലിം ജനസാമാന്യം, ഹിന്ദു സംഖ്യാ ബലത്തെ ഭയക്കുന്നു.അതിനാൽ,പൂർണ സ്വാതന്ത്ര്യത്തിന് പകരമുള്ള ഭരണ പരിഷ്കാരത്തിന് അവർ എതിരാണ്.വെറും ഭരണ പരിഷ്കാരത്തിൽ അവരെ സംശയിക്കാൻ രണ്ട് മേൽക്കോയ്മകൾ ഉണ്ടാകും.പൊതു ഇന്ത്യൻ സർക്കാരിന് കീഴിൽ ഹിന്ദുക്കളും മുസ്ലിംകളും.രണ്ടാമതായി സകല സർക്കാർ വകുപ്പുകളിലും മുസ്ലിം ഹിന്ദു നിരാസം അനുഭവിക്കും.ബ്രിട്ടീഷ് അധികാരത്തെ നീക്കിയാൽ ഹിന്ദുക്കളെ മാത്രം പേടിച്ചാൽ മതി.ഇന്ത്യൻ റിപ്പബ്ലിക് വന്നാൽ ഈ പേടി താനെ മാറിക്കോളും.ഇന്ത്യയിൽ മൊത്തത്തിൽ മുസ്ലിംകൾ ന്യൂനപക്ഷം ആയിരിക്കുമെങ്കിലും എല്ലാ പ്രവിശ്യകളിലും അങ്ങനെയല്ല.കശ്മീർ,പഞ്ചാബ്,സിന്ധ്,ബംഗാൾ -,അസം എന്നിവിടങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമാണ്.ഇത് കാരണം,ഹിന്ദു ഭൂരിപക്ഷമുള്ള മദ്രാസ്,ഡോ,ബോംബെ,യു പി പ്രവിശ്യകൾ മുസ്ലിം താൽപര്യങ്ങളെ ഹനിക്കില്ല.ഹിന്ദുക്കളുടെ അല്ലെങ്കിൽ മുസ്ലിംകളുടെ കൈയിൽ മാത്രം സ്വതന്ത്ര ഇന്ത്യ വരാത്തിടത്തോളം,ഹിന്ദുക്കൾ സദാ വിദേശ അധിനിവേശത്തെ പേടിക്കും.അതിനെ മുസ്ലിംകൾ സഹായിക്കുമെന്നും പേടിക്കും.മുസ്ലിമും ഹിന്ദുവും ഒരുപോലെ പങ്കിടുന്ന റിപ്പബ്ലിക്കിൽ ആശങ്കകൾക്ക് സ്ഥാനമില്ല.ഒരു മുസ്ലിം വിദേശി അധിനിവേശം നടത്തണമെന്ന് മുസ്ലിം ആഗ്രഹിക്കില്ല.

മാപ്പിള ലഹള 

ഹിന്ദു -മുസ്ലിം ഐക്യത്തിന് മുന്നുപാധിയായി,ഒരു മൂന്നാം കക്ഷി,ബ്രിട്ടൻ ഇടയ്ക്കുണ്ടാകരുത് എന്ന് ഞാൻ പറയുകയുണ്ടായി.അതുണ്ടെങ്കിൽ എല്ലാം തകരും.അതിന് ഉദാഹരണമാണ് മാപ്പിള സംഭവം.

ഇന്ത്യൻ ഹിന്ദുക്കൾക്ക് പൊതുവെ മാപ്പിളമാരെപ്പറ്റി പരാതിയുണ്ടെന്ന് നിങ്ങൾക്കറിയാം.നിരപരാധികളായ ഹിന്ദു അയൽക്കാരെ മാപ്പിളമാർ കൊള്ളയടിച്ചതായി നമുക്കെതിരെ പരോക്ഷമായും പരാതിയുണ്ട്.എന്നാൽ മാപ്പിളമാർക്ക് ന്യായമുണ്ട്.അത്തരമൊരു നിർണായക സന്ദർഭത്തിൽ,ബ്രിട്ടീഷുകാരുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ,അയൽക്കാർ നിഷ്‌പക്ഷരായി തങ്ങളെ സഹായിക്കുന്നില്ല.എല്ലാ വിധേനയും ബ്രിട്ടനെ സഹായിക്കുന്നു.തങ്ങളുടെ മതം സംരക്ഷിക്കാൻ വീട് വിട്ട് കാട്ടിൽ ഒളിച്ച് ബ്രിട്ടനെതിരെ പോരാടുമ്പോൾ,സൈന്യത്തിനായി ബ്രിട്ടീഷുകാരിൽ നിന്നോ അവരെ സഹായിക്കുന്നവരിൽ നിന്നോ പണവും ആവശ്യസാധനങ്ങളും കൈക്കലാക്കിയത് കൊള്ളയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് മാപ്പിളമാർക്ക് ന്യായം പറയാം.രണ്ടു പരാതികളിലും കഴമ്പുണ്ട്.

ഞാൻ അന്വേഷിച്ചിടത്തോളം,ഇരു കക്ഷികളുടെയും പരാതിക്ക് കാരണം,മൂന്നാം കക്ഷിയുടെ ഇടപെടലാണ്.പെട്ടെന്ന് ഒരിടത്ത് ബ്രിട്ടീഷ് പട്ടാളം വന്ന് മാപ്പിളമാരെ കൊല്ലുമ്പോൾ,ഹിന്ദുക്കൾ അവരുടെ സുരക്ഷിതത്വത്തിന് ബ്രിട്ടീഷ് പട്ടാളത്തെ വിളിച്ചു വരുത്തിയതാണെന്ന് കിംവദന്തി പടരുന്നു.ബ്രിട്ടീഷ് സേന മടങ്ങുമ്പോൾ ഹിന്ദു അയൽക്കാരോട് പക വീട്ടാൻ മാപ്പിളമാർ മടിക്കുന്നില്ല.അവരിൽ നിന്ന് എടുക്കുന്ന പണവും മറ്റ് വസ്‌തുക്കളും യുദ്ധ ചെലവാണ്.ഒറ്റിയവരിൽ നിന്ന് ഇത് ഈടാക്കുന്നത് നിയമപരമാണ്.ഇതുണ്ടായിട്ടില്ലാത്ത ഇടങ്ങളിൽ ,ഇപ്പോഴും ഹിന്ദുക്കളും മാപ്പിളമാരും സ്നേഹിച്ചു കഴിയുന്നു.മാപ്പിളമാരെ കഴിയുന്നത്ര ഹിന്ദുക്കൾ സഹായിക്കുന്നു.

ദേശീയ പാർലമെൻറ് 

ലീഗിൻറെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ആദ്യ വ്യവസ്ഥയിൽ,സ്വരാജ് എന്ന വാക്ക് സമ്പൂർണ റിപ്പബ്ലിക് എന്ന് നിർവചിക്കണം.അതല്ലെങ്കിൽ,മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ,ബ്രിട്ടിഷ് സർക്കാരിനുള്ളിലെ സ്വയംഭരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.സ്വരാജ് നേടാനുള്ള മാർഗങ്ങൾ വ്യക്താക്കുന്നതാകണം രണ്ടാം ഭേദഗതി."സമാധാനപരമായ ",നിയമപരമായ "എന്നീ വാക്കുകൾക്ക് പകരം,"സാധ്യമായ","ആവശ്യമായ" എന്നീ പ്രയോഗങ്ങൾ അനുവദിക്കണം.നിസ്സഹരണം മാത്രമല്ല ഏക മോക്ഷമാർഗമെന്നും മറ്റു വഴികളുണ്ടെന്നും സത്യസന്ധമായി വിശ്വസിക്കുന്നവർക്ക് വേണം ലീഗിൽ പ്രവേശനം നൽകാൻ.അവസാനം വരെ നിസ്സഹകരണം സമാധാനപരമായിരിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ പരാതിക്ക് ഇതോടെ പരിഹാരമാകും.ഇവർ കോൺഗ്രസിൻറെ തത്വങ്ങളിലും ലീഗിൻറെ ഉദ്ദേശ്യ തത്വങ്ങളുടെ ആദ്യ വ്യവസ്ഥയിലും വിശ്വസിക്കുമ്പോൾ തന്നെ,ആത്യന്തികമായി ലക്ഷ്യം അഹിംസാത്മകമായിരിക്കില്ല എന്ന് കരുതുന്നു.

ഒരു സർക്കാരിനെ മാറ്റി മറിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ രണ്ടു വഴികളേയുള്ളു.ഒന്ന്,വാൾ കൊണ്ട് നശിപ്പിക്കുക,മറ്റൊന്ന് കൊണ്ട് വരിക.ഇതാണ് ലോകത്ത് ഇതുവരെ നടന്നത്.രണ്ട്,ഈ സർക്കാരുമായുള്ള സകല ബന്ധവും വിച്ഛേദിച്ച് സമാന്തരമായി മെച്ചപ്പെട്ട,സംഘടിതമായ മറ്റൊന്ന് കൊണ്ട് വരിക.പഴയക്രമം മാറും വരെ അതിനെ വളർത്തുക.ഈ ലക്ഷ്യ സാധ്യത്തിന് നമ്മുടേതായ കോടതികളും സ്‌കൂളുകളും കലയും വ്യവസായങ്ങളും പട്ടാളവും പോലീസും ദേശീയ പാർലമെന്റും വേണം.അഹിംസാത്മക നിസ്സഹകരണത്തിന് സർക്കാരിനെ മരവിപ്പിക്കാനേ കഴിയൂ.നിലനിർത്താൻ കഴിയില്ല.അത്തരമൊരു സമാന്തര സർക്കാരിനെ അഹിംസാത്മക നിസ്സഹരണം കൊണ്ട് സ്ഥാപിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.ശത്രുസർക്കാർ ഒരു കാരണവശാലും അത് അനുവദിക്കില്ല.സർക്കാർ ഇടപെടലോടെ,നാം അതിനായി പണിയെടുക്കാതെ സാവധാനം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കാം.സമാധാനപരമായി മുന്നോട്ട് പോകാൻ കഴിയാത്ത ഒരു ഘട്ടം വരിക തന്നെ ചെയ്യും.സമാന്തര സർക്കാർ വേണ്ടി വരും.അഹിംസ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും.

സർക്കാർ നയം 

സർക്കാരിൻറെ അടിച്ചമർത്തൽ നിങ്ങൾക്ക് മുന്നിലുണ്ട്.മത അനുശാസനങ്ങളുടെ പരസ്യ വിളംബരം ആദ്യം കറാച്ചി വിചാരണകൾ വഴി വിലക്കി.ജനം ഇത് വകവയ്ക്കാതെ നാടൊട്ടുക്കും പ്രഘോഷണം നടത്തിയപ്പോൾ പട്ടാള സേവനം നിയമവിരുദ്ധമായി.കറാച്ചി പ്രമേയത്തിന്റെ ആവർത്തനം സേനയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നു ഭയന്ന് സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ചു.മുസ്ലിംകൾ പട്ടാളത്തിൽ  ചേരുന്നത് വിലക്കി ജനശ്രദ്ധ തിരിച്ചു.ഇത് നിസ്സഹകാരികൾക്ക് എതിരെ തിരിയാൻ സർക്കാരിന് അവസരം നൽകി.കത്തിച്ച മെഴുകു തിരിക്ക് ചുറ്റും ഈയാംപാറ്റകൾ വന്ന് എരിഞ്ഞൊടുങ്ങും പോലെ,നിസ്സഹകാരികൾ വൈസ്രോയ് റീഡിങ് പ്രഭുവിൻറെ ഈ പ്രഖ്യാപനം തള്ളി ആയിരങ്ങളായി ഒഴുകി ലക്ഷ്യത്തിൽ എത്തി.ഈ ആത്മത്യാഗം മഹാത്മാ ഗാന്ധിക്ക് ഹര്ഷോന്മാദം നൽകിയിരിക്കാം.എന്നാൽ],നാം മറ്റൊന്ന് കാണുന്നു- സർക്കാരിൻറെ അടിച്ചമർത്തലിന്റെയും ജന ക്ഷമയുടെയും അവസാന ഘട്ടം.ജനം കുറെ നാളത്തെ കഷ്ടപ്പാടും ജയിൽ വാസവും സഹിക്കും.എന്നാൽ,പട്ടാള നിയമം പ്രഖ്യാപിച്ചാൽ അഹിംസാത്മക നിസ്സഹരണം ഉപയോഗ ശൂന്യവും അപ്രസക്തവും ആയിത്തീരും.ഉപയോഗമില്ലാതെ ഒരു മുസ്ലിമും ആത്മത്യാഗം ചെയ്യില്ല.തോക്കിന് മുന്നിൽ നിൽക്കുമ്പോൾ ഒരു മനുഷ്യന് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം.ഓടി രക്ഷപ്പെടാം അല്ലെങ്കിൽ ആത്മരക്ഷയ്ക്ക് ശത്രുവിനെ നരകത്തിലേക്ക് വിടാം.സന്തോഷത്തോടെ ശത്രുവിന് കീഴടങ്ങി അത് വിജയമെന്ന മൂന്നാം ബദൽ ഗാന്ധിക്കും അനുയായികളായ ഏതാനും ചിന്തകർക്കും മാത്രമുള്ളതാണ്.

ഗാന്ധി അലിമാർക്കൊപ്പം,അലിഗഢ്,ഒക്ടോബർ 12,1920 

പട്ടാള നിയമത്തിന് മറുപടി ഗറില്ലാ യുദ്ധമാണ്.ഖുർ ആൻ പറഞ്ഞ പോലെ,"അവരെ കാണുന്നിടത്ത് കൊല്ലുക."മുസ്ലിംകളുടെ പ്രതിനിധികൾക്കാണ് ഉത്തരവാദിത്തം.നിസ്സഹകരണത്തിൽ നിന്ന് മാറുക അല്ലെങ്കിൽ അതിനെ അഹിംസ എന്ന പരിമിതിയിൽ നിന്ന് മോചിപ്പിക്കുക എന്നത് കടമയായി ഓരോ ലീഗുകാരനും എടുക്കണം.നിസ്സഹരണത്തെ സമാധാനപരമാക്കൽ നമ്മുടെ കടമയല്ല.ചങ്ങലകൾ സർക്കാർ ഉപയോഗിക്കുവോളം നിസ്സഹകരണം സമാധാനപരമായിരിക്കും.തൂക്കുമരമോ യന്ത്രത്തോക്കോ വന്നാൽ,പ്രസ്ഥാനം അഹിംസാത്മകമായിരിക്കില്ല.

മുസ്ലിം കടമ 

സ്വാതന്ത്ര്യ സമ്പാദനത്തിന് അഹിംസയും നിസ്സഹകരണവും കൊണ്ട് ഹിന്ദുക്കൾ തൃപ്തിപ്പെടുമ്പോൾ ഒരു പടി കൂടി കടക്കണമെന്ന് മുസ്ലിംകൾക്ക് എന്ത് നിർബന്ധം എന്ന് ചിലർ സംശയിക്കുന്നു.ഹിന്ദുവിനെപ്പോലെ തന്നെ ഹിന്ദുസ്ഥാനെ മോചിപ്പിക്കേണ്ടത് മുസ്ലിമിന്റെയും രാഷ്ട്രീയ കടമയാണ് എന്നാണ് ഉത്തരം.ഖിലാഫത്തോടെ അത് മുസ്ലിമിൻറെ മതപരമായ കടമയായി.

ഖാസി മുസ്തഫ കെമാൽ പാഷയുടെ പുകഴും സമീപ കാലത്തെ ഫ്രാങ്കോ -തുർക്കി സന്ധിയും ചിലരുടെ മനസ്സിൽ , സ്മിർണയിൽ നിന്നുള്ള ഗ്രീസിൻറെ ഒഴിഞ്ഞു പോക്കും ത്രേസ് തുർക്കിയോട് ചേരലും ഉടനുണ്ടാകുമെന്ന ധാരണ സൃഷ്ടിച്ചേക്കാം.പൂർവ ദേശത്തെ യുദ്ധം തീരുമെന്ന് പ്രതീക്ഷിച്ചേക്കാം.അവരെ ഞാൻ ഓർമിപ്പിക്കട്ടെ -ഇന്ത്യയിലെ മുസ്ലിമിന്റെ അവകാശങ്ങൾ രാഷ്ട്രീയത്തെക്കാൾ മതത്തിൽ അധിഷ്ഠിതമാണ്.ജസീറത്ത് ഉൽ അറബ് ( പലസ്തീനും മെസൊപൊട്ടേമിയയും  ഉൾപ്പെടെ )  അമുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാത്തിടത്തോളം,ഖിലാഫത്തിൻറെ മുഴുവൻ രാഷ്ട്രീയ,സൈനിക അധികാരങ്ങൾ പുനഃസ്ഥാപിക്കാത്തിടത്തോളം,ഇന്ത്യയിലെ മുസ്ലിംകൾക്ക് പ്രക്ഷോഭം നിർത്താൻ കഴിയില്ല.

ഖിലാഫത്ത് ആവശ്യങ്ങൾ 

ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ ഇവയാണ്:

1.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജിൻറെ വാഗ്‌ദാനം അനുസരിച്ച് ത്രേസ്,ഷെയർന എന്നിവ സ്മിർണ നഗരം ഉൾപ്പെടെ പൂർണമായും തുർക്കി നിയന്ത്രണത്തിൽ വരണം.ഖിലാഫത്ത് മുസ്ലിമിൻറെ രാഷ്ട്രീയ നിലയ്ക്ക് ഒരു കോട്ടവും ഉണ്ടാകരുത്.
2.കോൺസ്റ്റാന്റിനോപ്പിൾ,മർമോറയുടെ തീരം,ദർദാനെൽസ് എന്നിവിടങ്ങളിൽ നിന്ന് അമുസ്ലിം നിയന്ത്രണം പുറത്തു പോകണം.കോൺസ്റ്റാന്റിനോപ്പിളിലെ ഖിലാഫത്തിൽ അമുസ്ലിം നിയന്ത്രണം പാടില്ല.
3.ഖലീഫയ്ക്ക് മേലുള്ള എല്ലാ പട്ടാള,നാവിക നിയന്ത്രണവും നീക്കണം.അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തം ഉത്തരവുകൾ നടപ്പാക്കാനാവില്ല.
4.ജസീറത്തുൽ അറബ്- ഹെജസ്,പലസ്തീൻ,മെസൊപൊട്ടേമിയ, ഉൾപ്പെടെ അമുസ്ലിം നിയന്ത്രണത്തിൽ നിന്ന് നീക്കണം.ബ്രിട്ടീഷ് നിയന്ത്രണം പാടില്ല,ഇത് പ്രവാചകൻ മരണക്കിടക്കയിൽ നൽകിയ ആജ്ഞയാണ്.

മെസൊപൊട്ടേമിയ,പലസ്തീൻ,ഹെജസ് എന്നിവ നാലാം ആവശ്യത്തിലുണ്ട് എന്നത് ശ്രദ്ധിക്കണം.

അറബികൾ മെക്ക ഷെരീഫിനെയോ തുർക്കി സുൽത്താനെയോ ഖലീഫയായി സ്വീകരിക്കുക എന്ന ചോദ്യവും ഹെജസ്,മെസൊപൊട്ടേമിയ,പലസ്തീൻ എന്നിവിടങ്ങളിലെ അറബ് സർക്കാരുകൾ സ്വതന്തരായിരിക്കുമോ ഖലീഫയുടെ മേൽക്കോയ്മ സ്വീകരിക്കുമോ എന്ന ചോദ്യവും,മുസ്ലിംകൾ തീരുമാനിച്ചോളും.ഞങ്ങൾക്ക് അമുസ്ലിം ഉപദേശമോ സഹായമോ വേണ്ട.

കോൺഗ്രസ് -ലീഗ് സഖ്യം 

കോൺഗ്രസും ലീഗും തമ്മിൽ ഉടൻ സഖ്യമുണ്ടാക്കുകയാണ് ഹിന്ദുസ്ഥാന് വേണ്ടത്.സ്വരാജുമായി ബന്ധപ്പെട്ട് സർക്കാരുമായി കോൺഗ്രസ്ഒ,ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ അംഗീകരിക്കും വരെ,രു സന്ധിയും ഉണ്ടാക്കരുത്.ഇവ അംഗീകരിച്ചു കഴിഞ്ഞാലും ഇന്ത്യൻ മുസ്ലിംകൾ സ്വാതന്ത്ര്യം നേടാനും സംരക്ഷിക്കാനും അവസാനം വരെ ഹിന്ദുക്കൾക്കൊപ്പം നിൽക്കും.

ഈ സഖ്യം ആവശ്യമാണ്.കാരണം,ഹിന്ദു -മുസ്ലിം സഖ്യ ശത്രുക്കൾ,ചതിയന്മാരായ ചില നാട്ടുകാർ വിദേശ ശക്തികൾക്കൊപ്പം കൂടി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നു.ഇരു സമുദായങ്ങൾക്കുമിടയിൽ അവിശ്വാസവും തെറ്റിധാരണയും പടർത്താൻ ശ്രമിക്കുന്നു. ഒരു വശത്ത് ഖിലാഫത്ത് സംബന്ധിച്ച് വ്യാജ പ്രതീക്ഷകൾ നൽകുന്നു.മറുവശത്ത് ഹിന്ദുക്കൾക്ക് രാഷ്ട്രീയ ഇളവുകൾ വാഗ്‌ദാനം ചെയ്യുന്നു.മുസ്ലിംകൾ ഖിലാഫത്ത് അവകാശങ്ങൾ ഉന്നയിക്കുകയും സ്വരാജ് നിരാകരിക്കുകയും വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു.ഖിലാഫത്ത് അപ്രസക്തമായി കണ്ട് സ്വരാജ് ഉന്നയിക്കാൻ ഹിന്ദുക്കളോട് പറയുന്നു.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒന്നേയുള്ളൂ.ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണം.ഭാവിയിൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ വഞ്ചിക്കാനോ ഇന്ത്യ വഞ്ചിക്കപ്പെടാനോ അവസരം നൽകരുത്.സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം, കോൺഗ്രസിനും ലീഗിനും ലക്ഷ്യം ഒന്ന് മാത്രം:സ്വരാജിൻറെ സംരക്ഷണം.1922 ജനുവരി ഒന്നാണ് പറ്റിയ ദിവസം.സ്വരാജ് ഒരു വർഷത്തിനകം കൈവരിക്കുമെന്ന വാഗ്‌ദാനം അന്ന് പൂർത്തീകരിക്കാം.പടച്ചോൻറെയും മനുഷ്യൻറെയും മുന്നിൽ ഇന്ത്യൻ ജനത വിജയിക്കും.

_______________________________


ഹസ്രത്ത് മൊഹാനി ( 1875 -1951 ):ഉറുദു കവി.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം 1921 ൽ സൃഷ്ടിച്ചു.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി സ്വാമി കുമാരാനന്ദിനൊപ്പം സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.അലിഗഢിൽ അലി സഹോദരന്മാർ സഹപ്രവർത്തകർ.ഗുലാം അലി പാടിയ ഗസൽ,ചുപ്‌കേ ചുപ്‌കേ രാത് ദിൻ എഴുതിയത് മൊഹാനി.1925 ൽ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാൾ.









 




Tuesday 8 September 2020

സ്വരാജ്യവും മാപ്പിളയും

ഗാന്ധി കാണാത്ത മാപ്പിള ലഹള 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

സർ സി ശങ്കരൻ നായർ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയിരുന്ന ഏക മലയാളി.അത് ഗാന്ധി നേതൃത്വത്തിൽ എത്തുന്നതിന് മുൻപായിരുന്നു.1897 ലെ അമരാവതി സമ്മേളനത്തിൽ.ശങ്കരൻ നായർ,ഗാന്ധിയുടെ ഖിലാഫത്ത് നയത്തിലും തുടർന്നുള്ള മാപ്പിള ലഹളയിലും ദുഃഖിതനായിരുന്നു.1922 ൽ ശങ്കരൻ നായർ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകം തന്നെ എഴുതി.അതിൽ നിന്ന് മാപ്പിള ലഹളയെപ്പറ്റിയുള്ള ഭാഗങ്ങൾ:

1.സ്വരാജ്യവും മാപ്പിളയും 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊൽക്കത്ത,നാഗ് പൂർ സമ്മേളനങ്ങളിൽ അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണം നയമാക്കിയത്,ഗാന്ധി പറഞ്ഞിട്ടായിരുന്നു.ഭരണഘടനാപരമായ മാർഗങ്ങൾ അടയുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒന്നാകാം ഗാന്ധിയെ സംബന്ധിച്ചിടത്തോളം,അഹിംസ.അഹിംസയും എല്ലാം സഹിച്ചുള്ള സഹനവും രക്തച്ചൊരിച്ചിലിന് ഇടയാക്കും;പ്രതീക്ഷിച്ച ഫലങ്ങൾ നൽകുകയില്ല.പഞ്ചാബ്,ഖിലാഫത്ത് പ്രക്ഷോഭങ്ങളിൽ ഗാന്ധിയുടെ രാജ്യ നേതൃ പാടവം തീരെ കണ്ടില്ല.

യൂറോപ്പിനെതിരെ ഏഷ്യയെ നിർത്തി,ഇരുനിറക്കാരെ വെള്ളക്കാർക്കെതിരെ നിർത്തി,ഹിന്ദുക്കൾ തുർക്കി സാമ്രാജ്യത്തെ സഹതാപത്തോടെ കണ്ടു.ഏഷ്യൻ പ്രതിനിധികൾ എന്ന നിലയിൽ മുസ്ലിംകളെ പിന്തുണച്ചു.എന്നാൽ,ആ സാഹചര്യം പൊടുന്നനെ മാറി.ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ലോക യുദ്ധത്തിൽ സഖ്യ ശക്തി ആയിരുന്ന,മുസ്ലിംകളിൽ കുലീനതയുള്ള അറബികൾ,തുർക്കിയെ തോൽപിക്കാൻ നമുക്കൊപ്പം നിന്നവരാണ്.യുദ്ധം കഴിഞ്ഞപ്പോൾ,അറബികൾ തുർക്കിയുടെ മേൽക്കോയ്മ അംഗീകരിക്കണമെന്ന് ശാഠ്യം ഉണ്ടായി.അത് മതാധിഷ്ഠിത നിലപാടായിരുന്നു.ഇത്തരം നിലപാടുകൾ ഇന്ത്യയ്ക്ക് തന്നെ ശാപമായിരുന്നു.ഗാന്ധി ഖിലാഫത്തുമായി ചേർന്നത് കുഴപ്പമാണെന്ന് അന്നേ പലരും തിരിച്ചറിഞ്ഞത്,ശരിയായിരുന്നുവെന്ന് രക്ത രൂഷിതമായ പിൽക്കാല സംഭവങ്ങൾ വെളിവാക്കി.ഗാന്ധിക്കും ഖിലാഫത്തുകാർക്കും സംഭവം ഉപേക്ഷിക്കേണ്ടി വന്നു.

ഇന്ത്യൻ സ്വരാജിന് അടിസ്ഥാനം മറ്റ് ഘടകങ്ങളാണ്;ഹിന്ദുക്കൾക്ക് ഖിലാഫത്ത് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല.ഖലീഫയുടെ പേരിൽ വന്ന അവകാശ വാദങ്ങളോട് മുസ്ലിംകൾക്ക് തന്നെ യോജിപ്പില്ല.മുസ്ലിം ഭൂരിപക്ഷത്തിൻറെ പിന്തുണ തുർക്കി ഖലീഫയ്ക്ക് ഇല്ല.ഇത്തരം അവകാശ വാദങ്ങൾ വെറും കച്ചിത്തുരുമ്പിൽ തൂങ്ങി നിൽക്കുന്നതിനാൽ,ആ അവകാശങ്ങൾ ഉന്നയിച്ചത് തന്നെ വിചിത്രമായിരുന്നു.ഗാന്ധിയുടെ പരിപാടി ഇന്ത്യയുടെ മികച്ച സന്താനങ്ങൾ 1919 വരെ ഉദ്‌ഘോഷിച്ച സകലതും ലംഘിച്ചു കൊണ്ടായിരുന്നു.ഗാന്ധിയെ അനുഗമിക്കുന്ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ,ലാലാ ലജ്‌പത്‌ റായ്,വിജയരാഘവാചാരി*,നടരാജൻ **,'ഹിന്ദു' പത്രാധിപർ എസ് കസ്തുരി രംഗ അയ്യങ്കാർ എന്നിവരൊന്നും ഇതിനെ ശക്തമായി അപലപിച്ചില്ല.ഗാന്ധിയുടെ വികാര വിക്ഷോഭങ്ങളും ഉപവാസങ്ങളും സന്യാസിയുടെ അരവസ്ത്രവും വികാരത്തിനടിപ്പെടുന്ന ജനത്തെ,സ്ത്രീകളെയും കുട്ടികളെയും വശീകരിച്ചിരിക്കാം;എന്നാൽ മുകളിൽ പറഞ്ഞ മാന്യന്മാർ എങ്ങനെ ആ വികാര വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ?

ഗാന്ധിയുടെ ലാളിത്യവും അഹിംസയും ബുദ്ധമതത്തിൽ പിറന്ന് ഹിന്ദു മതത്തിൻറെ ഭാഗമായി തീർന്നതാണ്.ഇത് ഹിന്ദുക്കളെ,പ്രത്യേകിച്ചും സസ്യ ഭുക്കുകളെ ഗാന്ധിയിലേക്ക് ആകർഷിച്ചു.ഇന്ത്യയുടെ വർണ വ്യവസ്ഥ തന്നെ അഹിംസയുമായി ഒത്തു പോകുന്നതല്ല.ഗാന്ധി വർണ വ്യവസ്ഥയെ അനുകൂലിച്ചത്,വരേണ്യർക്കും ഇഷ്ടപ്പെട്ടു.വരേണ്യർ ഒരു പ്രധാന ജാതിയെ തന്നെ,വർണ വ്യവസ്ഥയിൽ മരണത്തിന് അർപ്പിച്ചവരാണ്.തീവ്ര ഖിലാഫത്ത് ആവശ്യങ്ങൾക്കുള്ള ഗാന്ധിയുടെ അന്യായമായ പിന്തുണ മുസ്ലിംകളുടെയും പിന്തുണ നേടി.ജാതി വ്യവസ്ഥയെക്കാൾ അഹിംസയെ എതിർക്കുന്ന മതമാണ് ഇസ്ലാം.ഹിന്ദുക്കൾ ഗോഹത്യയെ എതിർക്കുന്നത് തന്നെ ഇത് കാരണമാണ്.

ചില രാഷ്ട്രീയ നേതാക്കൾ ഗാന്ധിയുടെ സ്വാധീനം ചൂഷണം ചെയ്യുകയാണ്.അദ്ദേഹമാകട്ടെ,അവരെ സ്വന്തം ലക്ഷ്യ സാധ്യത്തിനായി ഉപയോഗിക്കുന്നു.ഇത് തോൽക്കുക തന്നെ ചെയ്യും.1920 സെപ്റ്റംബറിൽ കൊൽക്കത്തയിലും ഡിസംബറിൽ നാഗ് പൂരിലും നടന്ന കോൺഗ്രസിൻറെ പ്രത്യേക സമ്മേളനങ്ങളിൽ സ്വരാജിനുള്ള മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ അദ്ദേഹം നശിപ്പിച്ചു.സ്വന്തം വന്യമായ നയങ്ങൾ അംഗീകരിപ്പിച്ചു.അതിനായി തൻറെ തന്നെ തത്വങ്ങളെ എതിർത്തിരുന്ന ശക്തികളുമായി ഒത്തു കൂടി.അവരെ മുൻ നിരയിലേക്ക് കൊണ്ട് വന്നു.അതിൻറെ ഭീകരമായ പ്രത്യാഘാതങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിൻറെ ഫലമായി,അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഗാന്ധി സത്യസന്ധമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചു.

മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരം ഗാന്ധി തള്ളിയതിന്റെ ഉള്ളുകള്ളികൾ ഗാന്ധി മുൻകൈ എടുത്ത് കൊൽക്കത്ത സമ്മേളനത്തിൽ പാസാക്കിയതും നാഗ് പൂർ സമ്മേളനം ശരിവച്ചതുമായ നിസ്സഹകരണ പ്രമേയം വെളിവാക്കുന്നു.

പ്രമേയത്തിൽ നിന്ന്:

"ഖിലാഫത്ത് പ്രശ്നത്തിൽ,ഇന്ത്യൻ സർക്കാരും ബ്രിട്ടീഷ് സാമ്രാജ്യ സർക്കാരും ഇന്ത്യൻ മുസ്ലിമിനോടുള്ള കടമയിൽ പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്ക് പാലിച്ചില്ല.മുസ്ലിം സഹോദരനെ നിയമപരമായ ഏതു വഴിക്കും സഹായിക്കേണ്ടത് ഇന്ത്യയിലെ ഏതൊരു ഹിന്ദുവിൻറെയും കടമയാണ്.മുസ്ലിമിനെ കീഴടക്കിയിരിക്കുന്നത് മതപരമായി വലിയ അപകടമാണ്.അതിൽ നിന്ന് രക്ഷ നേടാൻ കൂടെ നിൽക്കണം.

"1919 ഏപ്രിലിലെ ( ജാലിയൻ വാലാബാഗ് ) സംഭവ പശ്ചാത്തലത്തിൽ,ഈ സർക്കാരുകൾ പഞ്ചാബിലെ നിരപരാധികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.പട്ടാളക്കാർക്ക് നിരക്കാത്ത കാടത്തം കാട്ടിയ ഓഫീസർമാരെ സംരക്ഷിച്ചു.പരോക്ഷമായോ പ്രത്യക്ഷമായോ അക്രമത്തിന് ഉത്തരവാദിയായ മൈക്കിൾ ഓ'ഡയറിനെ കുറ്റവിമുക്തനാക്കി.പ്രഭു സഭ ഇന്ത്യയോട് ഒരു കരുണയും കാണിച്ചില്ല.പഞ്ചാബിലെ ഭീകര പ്രവർത്തനത്തിനൊപ്പം നിന്നു.ഖിലാഫത്ത്,പഞ്ചാബ് എന്നിവയിൽ വൈസ്രോയിയുടെ സമീപ കാല പ്രസ്താവനയിൽ ഒരു പശ്ചാത്താപവും കണ്ടില്ല."

ഭരണ പരിഷ്‌കാരം തള്ളുന്നതിന് ആദ്യ കാരണം ഖിലാഫത്തും രണ്ടാമത്തെ കാരണം ജാലിയൻ വാലാബാഗുമാണ്.ഇതാണ് സ്വരാജ്യ പ്രഖ്യാപനത്തിന് പിന്നിൽ.അങ്ങനെ അഹിംസാത്മകമായ നിസ്സഹകരണ പ്രസ്ഥാനം വന്നു.ഈ പ്രമേയം വച്ച് സ്വരാജിന് ശ്രമിക്കുമെന്നാണ് ഗാന്ധിയുടെ അവകാശ വാദം.എന്നാൽ,പ്രമേയം വായിച്ചാൽ ലക്ഷ്യം സ്വരാജാണെന്ന് തോന്നില്ല.ലക്ഷ്യം അരാജകത്വവും ആത്മ പ്രതിരോധവുമാണ്.

അലി സഹോദരന്മാർ 

ഭരണ പരിഷ്‌കാരം നിരാകരിക്കാൻ മതിയായ കാരണങ്ങളല്ല പ്രമേയത്തിൽ പറഞ്ഞത്.പ്രമേയത്തിൽ പറഞ്ഞ ബഹിഷ്കരണങ്ങൾ വഴി അത് സാധ്യവും അല്ല.ഗാന്ധി പറഞ്ഞത് ഇതാണ്:

"മതപരവും കടുത്ത ധാർമികവുമായ പ്രസ്ഥാനം വഴി സർക്കാരിനെ അട്ടിമറിക്കാനാണ് നിസ്സഹകരണ പ്രസ്ഥാനം ".

അപ്പോൾ അട്ടിമറി ലക്ഷ്യമാക്കിയാണ് ആ പ്രക്ഷോഭത്തിലെ വിവിധ ഘട്ടങ്ങൾ.

പ്രമേയത്തിൽ ആദ്യം ഇടം പിടിച്ച ഖിലാഫത്ത് പ്രശ്‍നം നോക്കാം.

ഖിലാഫത്തുമായി ബന്ധപ്പെട്ട് ഒരു കാര്യം ഓർക്കണം.1918 ലെ സന്ധിക്ക് ശേഷം തുർക്കിയുടെ പേരിൽ ബ്രിട്ടനിലെ മുസ്ലിംകൾ ബ്രിട്ടീഷ് സർക്കാരിന് രണ്ട് ഭീമ ഹർജികൾ നൽകി.1919 ജനുവരിയിലെ ആദ്യ ഹർജിയിൽ ആഗാ ഖാൻ,അബ്ബാസ് അലി ബെയ്‌ഗ്‌,അമീർ അലി,യൂസഫ് അലി,എച്ച് കെ കിദ്വായ് തുടങ്ങിയവർ ഒപ്പിട്ടിരുന്നു,ഡിസംബറിലെ രണ്ടാം ഹർജിയിൽ ആഗാ ഖാൻ,അമീർ അലി,ഗാർഗി പി,കിദ്വായ് എന്നിവർ ഉണ്ടായിരുന്നു.ഹർജികളിൽ ഉന്നത പദവികളിലുള്ള മുസ്ലിംകൾ അല്ലാത്തവരും ഒപ്പിട്ടു.അവർ തുർക്കി,കോൺസ്റ്റാന്റിനോപ്പിൾ,ത്രേസ്,സ്മിർണ ഉൾപ്പെട്ട അനത്തോളിയ എന്നിവയ്ക്കായി അവകാശം ഉന്നയിച്ചു.തുർക്കിക്കാർ ഇല്ലാത്ത സ്ഥലങ്ങൾക്കായി അവകാശം ഉന്നയിച്ചില്ല.

ഇന്ത്യൻ മുസ്ലിംകളുടെ അവകാശവാദം ഇതിനപ്പുറം പോയി.ആ വർഷം അവസാനം വൈസ്രോയിയെ കണ്ട നിവേദക സംഘവും അടുത്ത വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട സംഘവും യുദ്ധ പൂർവ തുർക്കി പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യപ്പെട്ടത്.തുർക്കി മേൽക്കോയ്മയിൽ അർമേനിയക്കാർക്കും അറബികൾക്കും സ്വതന്ത്ര ഭരണവും ആവശ്യപ്പെട്ടു.ഇത് നടപ്പുള്ള കാര്യം അല്ലായിരുന്നു.തുർക്കികൾക്കുള്ളത്ര അവകാശങ്ങൾ അറബികൾക്കും ഉണ്ടായിരുന്നു.മേൽക്കോയ്മ പ്രശ്‍നം ഉദിക്കുന്നില്ല.മുഹമ്മദ് അലി,ഷൗക്കത് അലി സഹോദരന്മാർ ആയിരുന്നു ഈ അവകാശവാദത്തിന് പിന്നിൽ.

ഇന്ത്യ കൗൺസിലിൽ വന്ന മറ്റൊരു അവകാശവാദം,തുർക്കിക്ക് അനറ്റോളിയയും ത്രേസും നൽകുക എന്നതായിരുന്നു.അമുസ്ലിം നിയന്ത്രണം ഇല്ലാതെ അറബികൾക്ക് അവരുടെ രാജ്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകുക.ഇതിൽ ഏഡനിൽ നിന്നുള്ള കുടിയൊഴിപ്പിക്കലുണ്ടോ എന്നെനിക്ക് അറിയില്ല.

ഇന്ത്യയിലെ മുസ്ലിം പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിക്കോ ഇന്ത്യൻ സർക്കാരിനോ ഖിലാഫത്ത് പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇവരെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല.ഇന്ത്യൻ മുസ്ലിം വികാരം ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മുന്നിൽ വയ്ക്കാനേ കഴിയൂ.ബ്രിട്ടീഷ് സാമ്രാജ്യത്തിന് നല്ലതെന്തോ അതായിരിക്കും അവസാന തീരുമാനം.

ഗാന്ധിക്ക് സംഗതി വ്യക്തമായിരുന്നു.ഖിലാഫത്ത് അവകാശ വാദത്തിന്റെ യുക്തി നോക്കാതെ,ഏറ്റവും തീവ്രമായ നിലപാടിനൊപ്പം നിൽക്കുക.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ് തുർക്കിക്ക് നൽകിയ ഒരു 'വാഗ്‌ദാന'ത്തെ ഗാന്ധി ആശ്രയിച്ചു.തുർക്കി അതിൻറെ മേഖലകളിലും ത്രേസിലും വച്ച അവകാശത്തിന് അനുകൂലമായിരുന്നു അത്.തുർക്കിക്ക് കീഴിൽ അത് വരെ നില നിന്ന സാമന്ത രാജ്യങ്ങൾ ഇനി തുർക്കിക്ക് കീഴിൽ ആയിരിക്കില്ല എന്ന വസ്‌തുത കണക്കിലെടുക്കാത്ത വാഗ്‌ദാനം ആയിരുന്നു,അത്.അത് വിശ്വസിച്ച് സംഘടിതരായ മുസ്ലിംകൾക്കൊപ്പം,അതിനെതിരായ അമുസ്ലിംകളുടെ എണ്ണവും കൂടി വന്നു.രണ്ടിനും പിന്നിൽ മൈക്കിൾ ഓ' ഡയർ ആയിരുന്നു.

ഖിലാഫത്ത് അവകാശവാദം അനുസരിച്ച് താൻ ഈജിപ്തിൽ നിന്ന് ബ്രിട്ടൻ ഒഴിയണം എന്നാവശ്യപ്പെടുകയുണ്ടായില്ല എന്ന് ഗാന്ധി പിന്നീട് തിരുത്തു കയുണ്ടായി.ഇന്ത്യൻ സൈന്യം ഒഴിയണം എന്ന് ഗാന്ധി ആവശ്യപ്പെട്ടു.എന്തിനാണ് ഗാന്ധി ബ്രിട്ടൻ ഈജിപ്തിൽ നിന്ന് സ്ഥലം കാലിയാക്കണം എന്നാവശ്യപ്പെട്ടത് ? ഖലീഫയെ ഈജിപ്ത് നിരാകരിച്ചത് ഗാന്ധിക്ക് അറിയാമായിരുന്നിരിക്കാം.അറബികൾ ഖലീഫയെയും തുർക്കിയെയും തള്ളിക്കളയും എന്ന് ഗാന്ധി മനസിലാക്കിയിട്ടുണ്ടാവില്ല.ഇതൊന്നും ഗാന്ധിക്ക് വിഷയമല്ല.ഇങ്ങനെ സംഭവിച്ചാൽ മെക്കയും മെദീനയും കൈവശമുള്ള അറബ് മേധാവി ഖലീഫയാകും എന്ന് ഗാന്ധി കരുതി.സിറിയ ബ്രിട്ടന് കീഴിലല്ല എന്നത് വിഷയമല്ല.നിസ്സഹകാരികളെ ബ്രിട്ടൻ തൃപ്തിപ്പെടുത്തണം എന്നേ ഗാന്ധിക്കുള്ളൂ -ഫ്രഞ്ച് അധീശത്വവും സിറിയ കൈവശം വയ്ക്കലും ഗാന്ധി ക്ഷമിക്കും.തുർക്കിക്കാർക്കും ഖലീഫയ്ക്കും അറബ് ദേശം കൈവശം വേണ്ട എന്നത് ഗാന്ധിക്ക് വിഷയമല്ല.1919 ജനുവരിയിൽ അവർ ചോദിച്ചത് സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യം മാത്രമാണ്.ഈ സത്യം ഗാന്ധിക്കും ഖിലാഫത്ത് പ്രസ്ഥാനക്കാർക്കും വിഷയമല്ല.എത്ര ലഘുവാണ് ഇവരുടെ സമീപനം -തുർക്കിയും ഖലീഫയും പറയുന്നതല്ല,ലോക മുസ്ലിം വികാരമാണ് കണക്കിലെടുക്കേണ്ടത് എന്നാണ് പറച്ചിൽ.പലസ്‌തീൻ തുർക്കി മേൽക്കോയ്മയ്ക്ക് കീഴിൽ ആയിരിക്കണമെന്ന കാര്യത്തിൽ ഗാന്ധിക്ക് നിർബന്ധമുണ്ട്.അതായിരുന്നു പ്രവാചകൻറെ ഇച്ഛ എന്നാണ് ഗാന്ധി പറയുന്നത്.ഇസ്രയേലിലെ പ്രവാചകരോ ക്രിസ്‌തു മത സ്ഥാപകനോ ജൂത,ക്രിസ്ത്യൻ വികാരങ്ങളോ ഒന്നും ഗാന്ധി കാണുകയില്ല.ഗാന്ധിക്കും ഖിലാഫത്ത് നേതാക്കൾക്കും ആകെ വേണ്ടത് സർക്കാരിനെ അട്ടിമറിക്കലാണ്.

മുഹമ്മദ്,ഷൗക്കത് അലിമാരാണ് പ്രക്ഷോഭത്തിൻറെ ശക്തരായ നേതാക്കൾ.ബംഗാൾ വിഭജന പ്രക്ഷോഭ കാലത്ത്,ഹിന്ദുക്കൾക്കെതിരെ മുസ്ലിം താൽപര്യം കൊണ്ട് നടന്ന മുസ്ലിം ലീഗാണ് അവരുടെ പൂർവാശ്രമം.പൊതു പ്രസംഗങ്ങളിൽ അവർക്ക് ഹിന്ദുക്കളെ വേണ്ട;ഇന്ത്യയിലെ മുസ്ലിം സ്വത്വത്തെ ട്രിപ്പോളിയിലെയോ അൾജീരിയയിലെയോ മുസ്ലിം താൽപര്യവുമായി കൂട്ടിയിണക്കുന്നതിലാണ് അവർക്ക് പൂതി.ഇവിടത്തെ ഹിന്ദുവും മുസ്ലിമും ഒരേ സർക്കാരിന് കീഴിലാണ് എന്നത് വിഷയമല്ല.ബാൽക്കൻ യുദ്ധം മുതൽ അവർക്ക് ബ്രിട്ടിഷ് സർക്കാരിനോടു തീവ്രമായ രോഷമുണ്ട്.അവർക്ക് പടിഞ്ഞാറുള്ള മുസ്ലിം സഹോദരരെ സഹായിക്കാൻ കഴിഞ്ഞില്ല.അപ്പോൾ ഹിന്ദുക്കളെ സമീപിക്കുക രാഷ്ട്രീയ തന്ത്രമായി.പടിഞ്ഞാറെ സഹോദരർ തടവിലായപ്പോൾ രോഷം ആളിക്കത്തി.തടവുകാരെ വിട്ട ശേഷവും ബ്രിട്ടീഷ് സർക്കാരിനോടുള്ള ദേഷ്യം കുറഞ്ഞില്ല.ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ അടുത്ത ഘട്ടം മുസ്ലിം ഭരണ സ്ഥാപനമാണ്.യുദ്ധ പൂർവ നിലയിൽ തുർക്കിയെ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇതും ലക്ഷ്യമാണ്.അലി സഹോദരർ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഷൗക്കത് അലി 1920 ഏപ്രിലിൽ പറഞ്ഞു:

"മുഴുവൻ ലക്ഷ്യവും മുന്നിൽ കണ്ടാണ് ഇതിന് ഇറങ്ങിയത്.കേവല സ്വാതന്ത്ര്യത്തിനാണ് ഈ പ്രസ്ഥാനം."

അവരെ അറിയാവുന്നവർക്കും അവരുടെ വിചാരണ ശ്രദ്ധിച്ചവർക്കും ഇതിൽ ഒരു സംശയവും ഉണ്ടാവില്ല.

കറാച്ചിയിൽ 1921 ജൂലൈ ഒൻപതിന് ഇവരുടെ പ്രചോദനത്തിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ,മതം ആധാരമാക്കി മുസ്ലിം സിപായിമാർ പട്ടാളം വിടണമെന്ന പ്രമേയം പാസാക്കി. പ്രമേയത്തിൽ നിന്ന്:

"ഈ പ്രക്ഷോഭ കാലത്ത് മുസ്ലിംകൾ ബ്രിട്ടീഷ് പട്ടാളത്തിൽ തുടരുന്നതും അതിൽ ചേരാൻ പ്രേരിപ്പിക്കുന്നതും മതപരമായി നിയമ വിരുദ്ധമാണ്.പൊതുവായി മുസ്ലിംകളും വിശേഷിച്ച് ഉലമാക്കളും പട്ടാളത്തിലെ ഓരോ മുസ്ലിമിനെയും ഈ മത കല്പനകൾ ബോധ്യപ്പെടുത്തണം.ക്രിസ്‌മസിന്‌ മുൻപ് ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ,കോൺഗ്രസ് അഹമ്മദാബാദ് സമ്മേളനത്തിൽ ഇന്ത്യൻ റിപ്പബ്ലിക് പ്രഖ്യാപിക്കും".

സഹോദരന്മാരെ കോടതികൾ വിചാരണ ചെയ്‌ത്‌ ശിക്ഷിച്ചു.ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടപ്പോൾ നിയമപരവും ഭരണഘടനപരവും ആയിരുന്നുവെങ്കിൽ പോലും,ആദ്യ ഘട്ടങ്ങളിൽ പ്രക്ഷോഭം അനുവദിച്ചെങ്കിൽ തന്നെയും അതിനെ നിയന്ത്രിച്ചവർ പൊടുന്നനെ,മതപ്രചാരകരായി മാറിയെന്ന് ജഡ്ജി നിരീക്ഷിച്ചു.വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തി:

"കോടതിയിലെ അവരുടെ പ്രസ്താവനകൾ കണ്ടിടത്തോളം ഹിന്ദുവായ ആറാം പ്രതി ഒഴിച്ചുള്ളവർ അവർ സ്വയം ബ്രിട്ടീഷ് വിരോധത്തിൽ അഭിരമിച്ചു.അവർ ആ പ്രമേയത്തെ ഖുർ ആന്റെ പേരിൽ ന്യായീകരിച്ചു.രാജ്യ നിയമത്തിന് എതിരായി പോലും ഖുർ ആൻ നിയമത്തെ അനുസരിക്കണമെന്ന് അവർ വാദിച്ചു.മുഹമ്മദ് അലിയും ഷൗക്കത് അലിയും ഉൾപ്പെടെ ഈ കേസിലെ എല്ലാ മുസ്ലിംകളും വാദിച്ചത് ഇതാണ്:മതം ചില കർമങ്ങൾ ചെയ്യണമെന്ന് അനുശാസിക്കുന്നു.ഇതിനെ നിയന്ത്രിക്കുന്ന ഒരു രാജ്യ നിയമത്തിനും സാധുതയില്ല.രാജ്യ നിയമം ലംഘിച്ചു ചെയ്യുന്ന കർമം മതം അനുവദിക്കുന്നതായാൽ മതി."

ഖുർ ആൻ നിയമത്തിന് വിധേയമായി മാത്രമേ മുസ്ലിംകളെ വിധിക്കാവൂ എന്ന ഈ അവകാശവാദമാണ് എല്ലാത്തരം ഖിലാഫത്ത് അവകാശവാദങ്ങളുടെയും ഉറവിടം എന്നത് ഗാന്ധിക്കും അനുയായികൾക്കും അറിയില്ല എന്ന് ധരിക്കാൻ കഴിയില്ല.ഈ അവകാശവാദം സ്വീകരിച്ചാൽ,അത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെയും ഇൻഡോ -ബ്രിട്ടീഷ് കോമൺവെൽത്തിൻറെയും മരണമണി മാത്രമല്ല,സ്വരാജിൻറെയും നമ്മുടെ പൊതു സഹോദര്യത്തിൻറെയും നിരാസമായിരിക്കും.ഹിന്ദു -മുസ്ലിം സഖ്യം കൊണ്ട് ഹിന്ദുക്കൾ അർത്ഥമാക്കുന്നത്,ശരിയായ സമത്വം ആകാം;മുഹമ്മദ്,ഷൗക്കത്ത് അലിമാരും അനുയായികളും കരുതുന്നത് ശുദ്ധമായ മുസ്ലിം അധീശത്വമായിരിക്കും.സമയം പാകമാകും വരെ അവർ അത് മൂടി വയ്ക്കും.അതിനവർക്ക് മിടുക്കുണ്ട്.ഹിന്ദു സഹോദരർക്കെതിരെ ഗൂഢ ലക്ഷ്യങ്ങളും സാമുദായിക പ്രചോദനവുമുണ്ടെന്ന് പറഞ്ഞാൽ ,അവർ നിരാകരിക്കും;അപകടകരമായ ഈ കുടില തന്ത്രം,നാം അനുഭവസ്ഥർ കുറെ കണ്ടതാണ്.അനുഭവമില്ലാത്തവരും കുരുക്കിൽ വീഴാൻ സാധ്യതയുമുള്ളവർക്ക് നാം മുന്നറിയിപ്പ് നൽകണം.ഗാന്ധി അനുയായികളായ ചില നന്മയുള്ളവരെ കണ്ടിടത്തോളം,അവർ അവർ ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും ഊരാൻ പറ്റാതായിരുന്നു.

കറാച്ചി വിചാരണയിൽ നിരീക്ഷിച്ച പോലെ,ആദ്യം നിസ്സാരമെന്നു തോന്നും ,പിന്നെ ഭീകരമായി വളരും.

"അഹിംസാത്മകമായ നിസ്സഹകരണം " ആണ് ഖിലാഫത്ത് സമിതികൾ നാടൊട്ടുക്കും സർക്കാരിനെതിരെ നടത്തേണ്ടിയിരുന്നത്.തുടക്കത്തിലെ കപടമായ അഹിംസയിൽ നിന്ന് ഹിംസയിലേക്കുള്ള പരിണാമം ലെജിസ്ളേറ്റിവ് കൗൺസിലിൽ മക്ഫേഴ്സൺ വിവരിച്ചിട്ടുണ്ട് ( അനുബന്ധം ).ഇത് എല്ലാ സംഘടനകൾക്കും ബാധകമാണ്.ഇസ്ലാമിൽ നിന്ന് ഉടലെടുത്തതിനാൽ ,ഖിലാഫത്തിന് ഇത് കൂടുതൽ ബാധകമാണ്.ഏറ്റവും കൂടുതൽ ഇത് പ്രകടമായ മലബാറിൽ ഇതേപ്പറ്റി കോടതി വ്യാഖ്യാനങ്ങൾ ഉണ്ടായില്ല.അതിനാൽ,1920 ഏപ്രിലിൽ മലേഗാവിൽ നടന്ന ഒരു കലാപത്തിൽ ചിലരെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തിൻറെ സംഗ്രഹം ഞാൻ ഇവിടെ പറയാം.

മലേഗാവിൽ ഒരു ഖിലാഫത്ത് കമ്മിറ്റിയും സന്നദ്ധ സേവകരും ചേർന്ന് 1920 മാർച്ച് 15 ന് രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി.കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ആയി.പ്രഭാഷണങ്ങൾ രാഷ്ട്രീയവും ഉദ്ബോധനങ്ങൾ മതപരവുമായിരുന്നു.1921 ജനുവരിയിൽ ഷൗക്കത് അലി അവിടെയെത്തി ഖിലാഫത്ത് പ്രസ്ഥാനത്തെപ്പറ്റി പ്രസംഗിച്ചു.ഇതിന് ശേഷം രാഷ്ട്രീയ പ്രവർത്തനം ശക്തമായി.

അവിടത്തെ മുസ്ലിം സ്‌കൂളുകളായ ബെയ്‌തു ലല്ലം,അഞ്ചുമാൻ എന്നിവയ്ക്ക് സർക്കാർ ഗ്രാൻറ് നൽകിയിരുന്നു.നിസ്സഹകരണ പ്രസ്ഥാനം വന്നപ്പോൾ ഈ എയ്‌ഡഡ്‌ സ്‌കൂളുകൾ സർക്കാർ സഹായം വേണ്ടെന്നു വയ്ക്കാൻ പണപ്പിരിവ് നടത്തി.ചില ഹിന്ദുക്കളും പങ്കാളികളായി.പഴയ തരം പൈസ ഫണ്ട് പിരിവ് ആണ് നടന്നത്.മലേഗാവിലെ ഓരോ നെയ്ത്തുകാരനും ഓരോ സാരി വിൽക്കുമ്പോൾ ഫണ്ടിന് ഒരു പൈസ നൽകണം.

അതിന് തയ്യാറില്ലാത്ത നെയ്ത്തുകാർക്ക് വേറെ വഴിയില്ലായിരുന്നു.ഇതിനെ എതിർത്ത സാരി വാങ്ങുന്നവരെ വിചാരണ ചെയ്യുന്ന നിലയുണ്ടായി.ഫെബ്രുവരി 27 ന് ഫണ്ട് കമ്മിറ്റി പൊതുയോഗം വിളിച്ച് പണം നൽകാൻ വിസമ്മതിക്കുന്ന ഇടപാടുകാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു.പണം നൽകാൻ വിസമ്മതിക്കുന്നവരുടെ കടകൾ പിക്കറ്റ് ചെയ്‌തു.അവരുടെ കച്ചവടം പൂട്ടി.ഇവർ അധികൃതർക്ക് പരാതിയും നിവേദനവും നൽകിയിരുന്നു.നിയമവിരുദ്ധമായി ഒന്നും സംഭവിക്കാത്തിടത്തോളം അവർക്ക് ഇടപെടാൻ ആവില്ലായിരുന്നു.

പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും പൊതുവേദികളിൽ നിറയുകയും ആവേശം വിതറുകയും ചെയ്‌തു കൊണ്ടിരുന്നു.വേണ്ടത്ര പ്രകാശമില്ലാത്ത മലേഗാവിലെ സായാഹ്നങ്ങളിൽ പൊതുവേദികളിൽ വാളും കഠാരയുമായി യോഗങ്ങൾ നടക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കിട്ടിയ റിപ്പോർട്ടുകളിൽ നിന്ന് വിലയിരുത്തി.ഈ യോഗങ്ങൾ നിരോധിച്ച് മാർച്ച് 30 ന് ഉത്തരവിറക്കി.ഈ ഉത്തരവ് ലംഘിച്ചാണ് കലാപത്തിന് കോപ്പു കൂട്ടിയത്.

അധികൃതർ പല തരത്തിലും സംഘർഷം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.മാർച്ച് 13 ന് സബ് ഡിവിഷനൽ ഓഫിസർ നിർബന്ധിത പണപ്പിരിവില്ലാതെ വേറൊരു വഴി കണ്ടെത്താൻ യോഗം വിളിച്ചിരുന്നു.ഇതിന് കടകളിൽ പെട്ടി വയ്ക്കാമെന്ന് പറഞ്ഞതിനോട് എതിർ പക്ഷം പ്രതികരിച്ചില്ല.

പതിനൊന്ന് നേതാക്കൾ ഒപ്പിട്ട ഒരു മാനിഫെസ്റ്റോ ഇറങ്ങി.ഈ മാനിഫെസ്റ്റോ ഗാന്ധിയുടെ അഹിംസാ തത്വങ്ങൾ ഉദ്ധരിച്ച് സന്നദ്ധ ഭടന്മാർ ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിച്ചു.

ഇതിന് ഗുണമുണ്ടായില്ല.ഏപ്രിൽ ഒന്നിന് ഇറങ്ങിയ മാനിഫെസ്റ്റോയിൽ നാലിന് ഒപ്പിട്ട ഒരാൾ ഒരു പൊതുയോഗത്തിൽ തനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഇതിൽ ഖേദിച്ചു. അവർക്ക് മാപ്പ് നൽകി.പണം നൽകാത്ത കടകളുടെ പിക്കറ്റിങ് തുടർന്നു.24 സന്നദ്ധ ഭടന്മാർക്കെതിരെ മാർച്ച് 30 ലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിന് 15 ന് കേസെടുത്തു.ഏപ്രിൽ 24 ന് കേസ് വിചാരണയ്ക്ക് തലേന്ന് രാത്രി യോഗത്തിൽ ഒരുന്നത മുസ്ലിം ഇങ്ങനെ പ്രസംഗിച്ചു:
"സർക്കാരിനെയോ പോലീസിനെയോ പേടിക്കരുത്.സന്നദ്ധ സേവകർ തന്നെ കേസ് കൈകാര്യം ചെയ്യും.അല്ലാഹു അവർക്ക് മതം പ്രചരിപ്പിക്കാൻ ശക്തി നൽകട്ടെ ."

അടുത്ത ദിവസം റെസിഡൻറ് തക്കർക്ക് മുന്നിൽ 12 കേസുകൾ വിചാരണക്കെത്തി.ആറു പേരെ ശിക്ഷിച്ചു.50 രൂപ പിഴയിട്ടു.പിഴ നൽകിയില്ലെങ്കിൽ നാലാഴ്‌ച വെറും തടവ്,ഇവർ പിഴ ഒടുക്കിയില്ല,

വിധിയറിഞ്ഞ ശേഷം പുറത്ത് കാത്തു നിന്ന ആൾക്കൂട്ടം 'അല്ലാഹു അക്ബർ ' വിളികൾ മുഴക്കി.കലാപത്തിൽ ഉടനീളം ഇങ്ങനെ തക്ബീർ ധ്വനികൾ മുഴങ്ങി.മലേഗാവിൽ കണ്ട പോലീസിനെയൊക്ക അവർ ആക്രമിച്ചു.ക്ഷേത്രം കത്തിച്ചു.എസ് ഐ യെ കൊന്ന് തീയിലിട്ടു.ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരായവരുടെ വീടുകൾ കൊള്ള ചെയ്‌തു.വീട്ടുകാർ പലായനം ചെയ്തിരുന്നു.എസ് ഐ മാത്രമല്ല കൊല്ലപ്പെട്ടത്.

ഖിലാഫത്ത് കമ്മിറ്റികളും സന്നദ്ധ സേവകരും പിന്തുടർന്ന അഹിംസാ മാർഗമായിരുന്നു,ഇത്.ബാരാബങ്കിയിൽ നിന്ന് മറ്റൊരുദാഹരണം നൽകാം.അത് മത ഭ്രാന്ത് എത്രമാത്രം രൂക്ഷമായിരുന്നു എന്ന് വെളിവാക്കും.ഉദാഹരണങ്ങൾ ധാരാളം.

--------------------------------------------------

*വിജയരാഘവാചാരി :സി വിജയരാഘവാചാരി ( 1852 -1944 ).കോൺഗ്രസിൻറെ സ്വരാജ് ഭരണഘടന തയ്യാറാക്കിയവരിൽ ഒരാൾ.1920 ൽ കോൺഗ്രസ് ദേശീയ പ്രസിഡൻറ്.1931 ൽ ഹിന്ദു മഹാസഭാ പ്രസിഡൻറ്.
** നടരാജൻ :കസ്‌തൂരി രംഗ അയ്യങ്കാരുടെ 'ഹിന്ദു' സഹപ്രവർത്തകൻ കെ നടരാജൻ ആകാം.



















Thursday 3 September 2020

RELEASE OF TWO BOOKS ON MALABAR JIHAD


07/09/2020 ലെ ഓൺലൈൻ പുസ്തക പ്രകാശനത്തിലേക്ക്  ഏവർക്കും സ്വാഗതം. .ലൈവ് പോഗ്രാം വീക്ഷിക്കുന്നതിനായ്

https://www.facebook.com/kurukshethrabooks


Kurukshethra Books


0484-2338324
ഉടനെ ബുക്ക് ചെയ്യൂ...

 

Saturday 29 August 2020

വാമനനെ കൊണ്ടാടുക 

ശ്രാവണം ലോപിച്ച് ഓണം 


വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനായ മഹാബലിയെന്ന രാജാവ് പ്രജകളെ  കാണാന്‍ എത്തുന്നുവെന്നാണ് സകലർക്കും അറിയാവുന്ന ഓണ ഐതിഹ്യം . 

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍ നിന്ന്‌ കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ്  ഓണം.

ശ്രീബുദ്ധന്‍  ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധ മതാനുയായികള്‍ വിശ്വസിക്കുന്നു.

ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണം. ശ്രാവണം ലോപിച്ച് ഓണം ആയി. 

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത്‌ ചിങ്ങത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍  എഴുതിയിട്ടുണ്ട്‌. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതി ഭ്രഷ്ടനാക്കി നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകിയെന്നും രാജ്യം  അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി കേരളം  വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മയ്ക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.  

ക്രിസ്തു വർഷം  നാലാം ശതകത്തില്‍ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ്‌ ലിഖിതങ്ങളില്‍ ഉണ്ട്.അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ധാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്ര ഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കരയിലും എത്തി. മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിൽ  ആകൃഷ്ടനായ സമുദ്ര ഗുപ്തന്‍ സന്ധിക്കപേക്ഷിച്ചു. 

കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ  വിജയത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിച്ചു  എന്നു ലിഖിതങ്ങളില്‍ പറയുന്നു. 

അലഹാബാദിലെ അശോകസ്തംഭത്തിലാണ് പിൽക്കാലത്തെ സമുദ്രഗുപ്ത ലിഖിതങ്ങളുമുള്ളത്. 

അതിൽ, Lines 19–20: Whose magnanimity blended with valour was caused by (his) first capturing, and thereafter showing the favour of releasing, all the kings of Dakshiṇāpatha such as Mahēndra of Kōsala, Vyāghrarāja of Mahākāntāra, Maṇṭarāja of Kurāḷa, Mahēndragiri of Pishṭapura, Svāmidatta of Kōṭṭūra, Damana of Ēraṇḍapalla, Vishṇugōpa of Kāñchī, Nīlarāja of Avamukta, Hastivarman of Vēṅgī, Ugrasēna of Pālakka, Kubēra of Dēvarāshṭra, and Dhanañjaya of Kusthalapura.

കുരാളത്തിലെ മന്ഥരാജാ എന്നാണ് കാണുന്നത്.

എന്നാൽ, സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട്/മാവേലി രാജാവ്  ആയിരുന്നിരിക്കാമെന്ന് ചിലർ വാദിക്കുന്നു. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ.


മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ  വിഷ്ണുവിന് അവതരിക്കേണ്ടി വന്നിട്ടുണ്ട്.

നരസിംഹാവതാരം 

പരമ വിഷ്ണു ഭക്തനും അസുര ചക്രവർത്തിയുമായിരുന്ന പ്രഹ്ളാദന്റെ  മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. 

ഇന്നത്തെ ഡെക്കാൺ  പ്രദേശം (ആന്ധ്ര) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. കുർണൂൽ ജില്ലയിൽ  അഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് അഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് , ആ  ദേശം.

 വാമനാവതാരം

പ്രഹ്ളാദന്  ശേഷം രാജ്യഭരണം ഏറ്റെടുത്തമകൻ വിരോചനനും വിഷ്ണു ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി സമൃദ്ധമായ ഭരണം കാഴ്ചവച്ചു.

അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി.

വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര- മധ്യപ്രദേശ്‌ അതിര്‍ത്തി പ്രദേശം) വരെ സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്ന്  ആഹ്ളാദിക്കാൻ   തുടങ്ങി.
സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാൻ തുടങ്ങി. അതി സമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന്‌ സ്ഥാനമില്ലാതായി.

രാജ്യത്തിന് വന്നു കൊണ്ടിരുന്ന മൂല്യച്യുതിയിൽ ദു;ഖിതരായ ഇന്ദ്രാദി  ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു  ധർമ്മ പുന:സ്ഥാപനത്തിന്  വാമനനായി ഭൂമിയിൽ അവതരിച്ചു.

സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു ബലി ചക്രവര്‍ത്തി ഭൃഗുഗഛത്തിൽ അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ  തിരുവോണം ദിനത്തിൽ വാമനൻ ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു.

സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ? രാജ്യത്തിൽ എവിടെനിന്ന്‌ വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന വിശ്വരൂപം പ്രാപിച്ചു.

ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുന്പിൽ പുണ്യ ദര്‍ശനം നല്കിയ മഹാവിഷ്ണുവിന്  മുന്നിൽ  ഭക്ത്യാദര പൂർവ്വം ശിരസ്സ്  നമിച്ചു.

 ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്‍ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയ ശേഷം ബലിയുടെ നീതി നിർവഹണത്തിൽ  സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ  ബലി ചക്രവര്‍ത്തിയെ  'മഹാബലി' എന്ന പേരിൽ  പ്രജകൾ എന്നും സ്മരിക്കുമെന്നും,  അടുത്ത മന്വന്തരത്തിൽ 'ഇന്ദ്രൻ ' ആവുമെന്നും വരം നൽകി.

അന്നു മുതൽ  പ്രജകൾ തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീട്ടിലും  ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും.

വാമനൻ 

ആന്ധ്രയിലെ  ഈ ആഘോഷം പിന്നെ എങ്ങനെ കേരളത്തിൽ എത്തി? 

മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്‌നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനായ, തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്ന 'മാവേലി' എന്ന രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ്  നിഗമനം.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നു വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളെയും  കൈവിട്ടില്ല.

തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്‍ക്ക് കൈമാറി.

പില്‍ക്കാലത്ത് ആന്ധ്രയിൽ  ബലിയുടെ സാമ്രാജ്യം അസ്തമിച്ചു. തുടർന്നു വന്ന രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിരോധിച്ചു .

 പശ്ചിമഘട്ടത്താൽ  സുരക്ഷിതമായ കേരളത്തിൽ മഹാബലിയെ വരവേല്‍ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കുന്നു 

ആന്ധ്രയിൽ നിന്ന് വന്ന ബ്രാഹ്മണരാണ് ശബരിമല തന്ത്രിമാർ -അവരുടെ പേര് 'രു ' എന്ന അക്ഷരത്തിൽ അവസാനിക്കുന്നത് ആന്ധ്രാ രീതിയാണ്.നരസിംഹ റാവുവിനെ റാവു ഗാരു എന്ന് ആന്ധ്രക്കാർ വിളിച്ചു.ശബരിമല തന്ത്രി കണ്ഠര് മഹേശ്വര്,  രാജീവര്‌ എന്നൊക്കെ അറിയപ്പെടുന്നു. 

ഗോത്രങ്ങൾക്കിടയിലും അവരുടെ മാവേലിയെ വധിച്ചതിനെക്കുറിച്ച് കഥകളുണ്ട്.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു) ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. 

വാമനൻ 

കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിരുന്നു. മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടി വായിക്കേണ്ടതാണ്. 

വിശ്വകർമ -ഈഴവ - പുലയരാദിയായ ബൗദ്ധർ ഈ കാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു വന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. പാലിക്ക് കിട്ടിയ പ്രാധാന്യവും ചേർത്തുവായിച്ചാൽ ബൗദ്ധ രാജാവിന്റെ പരാജയമാണ് ബലിയിൽ കാണുന്നത്.വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.  

ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നയാളുമായ  ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞു വന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. 

ഓണത്തിന്‌ മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞ വസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞ മുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേല കളിയും, പടേനിയും മറ്റും. ബുദ്ധ മതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘ കളിയുടെ ചടങ്ങുകളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ച പ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു.

വാമനാവതാരം 2

മഹാബലിയെ വാഴ്ത്തുകയും വാമനനെ കുള്ളനായി പുച്ഛിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. വാമനൻ ഒട്ടും കുറഞ്ഞയാളല്ല അദിതിയുടേയും കശ്യപന്റെയും പുത്രനാണ് ‌ വാമനൻ.  

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യ രൂപം വാമനനാണ്. മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയയ്ക്കാൻ ജനിച്ച  “അവതാരം” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ നിലയിൽ ആണ് വാമനാവതാരം. സ്വർഗം കീഴടക്കാൻ മഹായാഗം നടത്തിയ മഹാബലി ചക്രവർത്തിയുടെ അഹം ബോധം നശിപ്പിക്കാനും, ദേവ മാതാവായ അദിതി, ഇന്ദ്രൻ എന്നിവരുടെ ആവശ്യപ്രകാരവും മഹാവിഷ്ണു വാമനാവതാരമെടുത്ത്    മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദര ലോകത്തിന്റെ ചക്രവർത്തി ആക്കി; അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നില കൊണ്ടു. മഹാബലിയെ അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗത്തിൽ വാഴിച്ചു എന്നാണ്   ഭാഗവതത്തിൽ. 

മഹാബലി പാതാളത്തിലേക്ക് പോയ അടിച്ചമർത്തപ്പെട്ടവൻ എന്ന മാർക്സിസ്റ്റ് കൽപന തീരെ ശരിയല്ല. വാമനനെയാണ് നാം ആരാധിക്കേണ്ടത്.

© Ramachandran 

Sunday 23 August 2020

ചിലപ്പോൾ തെറ്റായിരിക്കും ശരി 

കോടതി എന്നും ധനികനൊപ്പം 

ഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരായ പരാമർശങ്ങൾക്ക് മാപ്പ് പറയില്ല.മാപ്പ് പറഞ്ഞാൽ അത് അദ്ദേഹത്തെ ആരാധിക്കുന്ന കപട മതേതരവാദികൾക്ക് ഇഷ്ടപ്പെടില്ല.സ്വന്തം ഭാഗം ഇത്തരക്കാർ ചരിത്രത്തിലെ ഇടത്തിനായി ന്യായീകരിച്ചു കൊണ്ടിരിക്കും.ഇ എം എസിന്റെ ജീവിതത്തിൽ ഇത്തരം ഒരു അധ്യായമുണ്ട്.അത് പലപ്പോഴും പരാമർശ വിധേയമാകാറുണ്ട്.മാർക്സിസം കലഹരണപ്പെട്ടിട്ടുണ്ടെങ്കിലും ആ അധ്യായം രേഖപ്പെടുത്തേണ്ടതുണ്ട്.

മാനനഷ്ടകേസില്‍ ഹൈക്കോടതി വിധി ശരി വെച്ച സുപ്രീം കോടതിയുടെ അപ്പീൽ  വിധിയില്‍, മാര്‍ക്സിസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കടന്നു കൂടി.അതിന് മറുപടിയായി, ചീഫ് ജസ്റ്റിസ് എം ഹിദായത്തുള്ള അടക്കമുള്ള ജഡ്ജിമാര്‍ക്ക് ഇഎംഎസ് എഴുതിയ കത്ത് ആണ് ചുവടെ.
 
മാര്‍ക്സിസം ലെനിനിസം മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പരാജയപ്പെട്ടതുകൊണ്ടാണ് ഇഎംഎസില്‍ നിന്ന് കോടതിയലക്ഷ്യത്തിനിടയാക്കിയ വാക്കുകള്‍ ഉണ്ടായതെന്നായിരുന്നു  വിധിയിലെ പരാമര്‍ശം.വിധി അച്ചടിച്ചു വന്ന കേരള ലോ ടൈംസി (കെഎല്‍ടി)ന് അയച്ച ഇ എം എസിന്റെ  കത്ത് പ്രസിദ്ധീകരിച്ച കെഎല്‍ടി പത്രാധിപര്‍ വിധിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഒഴിവാക്കി. 1971 ജനുവരി 28 ന് ദേശാഭിമാനി  അത് പൂര്‍ണ്ണ രൂപത്തില്‍ അച്ചടിച്ചു.

മുഖ്യമന്ത്രി ആയിരിക്കെ 1967  നവംബർ 9ന്‌  തിരുവനന്തപുരത്ത്‌ ഇഎംഎസ് നടത്തിയ ‌ പത്രസമ്മേളനമാണ്‌ കേസിന് ഇടയാക്കിയത്. പത്രസമ്മേളനത്തിൽ ഇ എം എസ് പറഞ്ഞു :‘‘കോടതി മർദ്ദനോപകരണമാണ്. ‌ ജഡ്‌ജിമാർ വർഗ്ഗവിദ്വേഷത്താലും വർഗ്ഗ താൽപ്പര്യത്താലും  വർഗ്ഗ മുൻവിധികളാലും നയിക്കപ്പെടുന്നവരാണ്‌. നന്നായി വസ്ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകൾ ഒരുപോലെ  ബാധകമാണെങ്കിൽ കോടതി  സഹജമായും  പണക്കാരന്‌ അനുകൂലമായി നിൽക്കും. ’’ നിലപാടില്‍ ഇ എം എസ് ഉറച്ചു നിന്നു. ഹൈക്കോടതി ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു.  അപ്പീലില്‍ സുപ്രീംകോടതി ശിക്ഷ അമ്പത് രൂപയാക്കി.ഈ വിധിയ്ക്കുള്ള മറുപടിയാണ് ഇഎംഎസിന്റെ കത്ത്.


ഞാൻ തെറ്റിൽ ഉറച്ചു നിൽക്കുന്നു / ഇ എം എസ് 

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിനും ശിക്ഷയ്ക്കുമെതിരായി ഞാൻ കൊടുത്ത അപ്പീലുകൾ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി താങ്കളുടെ മാസികയുടെ 1970 ഏപ്രിൽ 24 -o തീയതിയിലെ ലക്കത്തിൽ (കേരള ലോ ടൈംസ് 588) പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഹൈക്കോടതി ശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെ ക്കുറിച്ചോ എന്റെ പിഴ 1000 ഉറുപ്പികയിൽ നിന്ന് 50 ഉറുപ്പികയാക്കി സുപ്രീം കോടതി ഇളവു ചെയ്തതിനെ കുറിച്ചോ ഞാൻ ഒന്നും പറയുവാൻ ഉദ്ദേശിക്കുന്നില്ല. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനത്തെക്കുറിച്ചുള്ള എന്റെ 'ധാരണാ പിശകു'കൾ തുറന്നു കാണിക്കാൻ സുപ്രീം കോടതി വിധിന്യായത്തിൽ നടത്തിയിട്ടുള്ള ശ്രമത്തെക്കുറിച്ച് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഞാനീ എഴുതുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനങ്ങൾ പഠിക്കുവാനും ഉൾക്കൊള്ളാനും വേണ്ടി എന്റെ ജീവിതത്തിലെ 35 വർഷങ്ങൾ ചെലവാക്കിയിട്ടുണ്ടെങ്കിലും ആ താത്വിക ആചാര്യന്മാരുടെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. മാർക്‌സും ഏംഗൽസും എഴുതിയതെല്ലാം തങ്ങൾ വായിച്ചിട്ടുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ എന്റെ 'ധാരണാ പിശകു'കൾ 'തുറന്നു കാട്ടു'ന്നത് എന്ന കാണുന്നതിനാലാണ് ഇക്കാര്യത്തെ ഞാൻ ഇവിടെ സ്പർശിക്കുന്നത്.മാർക്‌സിന്റെയും ഏംഗൽസിന്റെയും ഒരു ഗ്രന്ഥവും ജുഡീഷ്യറിയെ, ജനരോഷത്തിന് പാത്രമായ ഒരു സ്ഥാപനമെന്ന നിലയിൽ, നേരിട്ട് വിമർശിച്ചിട്ടില്ല എന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും എല്ലാ കൃതികളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ മാത്രം ചങ്കൂറ്റമുള്ളവരുടെ ധീരതയ്ക്കു മുമ്പിൽ തലകുനിക്കാൻ മാത്രമേ എനിക്ക് കഴിയൂ. അതോടൊപ്പം മാർക്‌സിസത്തിന്റെ ഉപജ്ഞാതാക്കളുടെ മുഴുവൻ കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ജർമ്മൻ ഭാഷയിൽ ഇവരുടെയെല്ലാ മൂല കൃതികളും വായിച്ചിട്ടുണ്ടെന്നാണോ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അവകാശപ്പെടുന്നത്? 

എന്തായാലും ഏംഗൽസ് 1844 ൽ എഴുതിയ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ചില വരികൾ ഇവിടെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.''തോൽപ്പിക്കപ്പെടേണ്ട ഒരു ശത്രുവാണ് തൊഴിലാളിവർഗ്ഗമെന്ന ആശയമാണ് എല്ലാ നിയമങ്ങളുടെയും അടിയിലുള്ളത്. ജഡ്ജിമാർ നിയമപാലനം നടത്തുന്ന രീതിയിൽ നിന്നും ഇത് വ്യക്തമാകും. ജസ്റ്റിസസ് ഓഫ് പീസ് എന്ന് പറയപ്പെടുന്നവരെ -ഇവർ ഇടത്തരക്കാരിൽ നിന്നും വ്യത്യസ്തരാണ്- സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. ഇവരുമായിട്ടാണ് തൊഴിലാളി വർഗ്ഗത്തിന് പലപ്പോഴും ഇടപഴകേണ്ടി വരുന്നത്. തൊഴിലാളിവർഗ്ഗത്തെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമപാലനത്തെ ഉപയോഗപ്പെടുത്താൻ അവർക്ക് യാതൊരു മടിയുമില്ല. സാമ്പത്തികമായി ഭേദപ്പെട്ട ഇടത്തരക്കാരില്‍ നിന്ന് ആരെയെങ്കിലും കോടതി മുമ്പാകെ ഹാജരാകാൻ സമൻസ് -അല്ലെങ്കിൽ ആദര പുരസരം ക്ഷണം- അയക്കുന്നു എന്ന് കരുതുക. അയാളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന് കോടതി ആദ്യമേ ഖേദപ്രകടനം നടത്തും. ഇടത്തരക്കാരനായ പ്രതിയുടെ പാത സുഗമമാക്കി തീർക്കാൻ മജിസ്‌ട്രേറ്റ് തനിക്ക് കഴിവുള്ളതെന്തും ചെയ്യും. കേസിൽ ധനികനായ പ്രതി കുറ്റക്കാരനാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞാൽ നിർലോഭമായ ക്ഷമാപണത്തോടു കൂടി ഒരു നിസാര ശിക്ഷവിധിക്കുക മാത്രമാണ് മജിസ്‌ട്രേറ്റ് ചെയ്യുക. അവജ്ഞയോടു കൂടി പണം മേശപ്പുറത്ത് വലിച്ചെറിഞ്ഞിട്ട് ആ ധനികൻ ഇറങ്ങി പുറത്തു പോകും. അതേ സമയം ഭാഗ്യഹീനനായ ഒരു പാവപ്പെട്ട തൊഴിലാളിയാണ് മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാകേണ്ടി വരുന്നതെങ്കിൽ അത് മറ്റൊരു കഥയാണ്. മിക്കവാറും അതിന് തലേദിവസം രാത്രി മുതൽ മറ്റു തടവുകാരോടൊപ്പം ലോക്കപ്പിൽ കഴിയേണ്ടിവരും. കോടിതിയിൽ വച്ച് മജിസ്‌ട്രേറ്റ് അവന്റെ നേരെ തട്ടിക്കയറും. ആദ്യം മുതലേ അവൻ കുറ്റക്കാരനാണെന്ന ധാരണയോടെയാണ് മജിസ്‌ട്രേറ്റ് പെരുമാറുക. തന്റെ ഭാഗം ന്യായീകരിക്കാൻ അവൻ എന്തെങ്കിലും ശ്രമം നടത്തിയാലുടനെ മജിസ്‌ട്രേറ്റ് അവജ്ഞയോടെ പറയും 'ഇമ്മാതരി കഥകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്'. അതിന് ശേഷം അവനു പിഴ ശിക്ഷ വിധിക്കപ്പെടുന്നു. കൈയിൽ മതിയായ പണം ഇല്ലാത്തതുകൊണ്ട അവന് ഒരു മാസമോ ജയിൽ ശിക്ഷയോ കഠിനതടവോ അനുഭവിക്കേണ്ടി വരും. മറിച്ച് കുറ്റം വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെണ്ടിയും കള്ളനും ആണെന്നോ (ഒരേ സമയം രണ്ടുമായിരിക്കും) കാരണം പറഞ്ഞ് അവന് ഒരു മാസമോ കൂടുതലോ കഠിനതടവ് വിധിക്കാൻ കോടതിക്ക് കഴിയും. ഗ്രാമ പ്രദേശങ്ങളിലെ അധ്വാനിക്കുന്ന വർഗ്ഗത്തിന് എതിരെയുള്ള ജസ്റ്റിസസ് ഓഫ് പീസിന്റെ വിവേചനം വിവരണാതീതമാണ്. ഈ സ്ഥിതി വിശേഷത്തെ പൊതുജനം സാധാരണ അംഗീകരിക്കുകയാണ് പതിവ്. അങ്ങേയറ്റം ആക്ഷേപാർഹമായ ചില കേസുകൾ മാത്രമേ പത്രത്തിൽ പരാമർശിക്കപ്പെടാറുള്ളൂ.

 സാധാരണ ഗതിയിൽ അഭിപ്രായ പ്രകടനം ഒന്നും കൂടാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് പതിവ്. അവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂതാനും. ഈ പട്ടിക്കായകൾ (Dogberries)* നിയമത്തെ എപ്പോഴും ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ഈ ന്യായാധിപൻമാർ ബൂർഷ്വാ വർഗ്ഗത്തിൽ നിന്നും വരുന്നവരാണ്. ക്രമസമാധാനത്തിന്റെ ആണിക്കല്ല് തങ്ങളുടെ വർഗ്ഗ താൽപര്യ സംരക്ഷണമാണെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു''. (കുറിപ്പ് : *ഇതൊരു ഗ്രാമ്യ പ്രയോഗമാണ് Dogberries എന്നതിന് Websters Third International Dictionaryയിൽ അർഥം കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്: A Foolish Constable in Shakespeare's Much Ado about Nothing. A Blundering Official often a policeman/constable.അതായത് അബദ്ധം മാത്രം പ്രവർത്തിക്കുന്ന വങ്കൻ പൊലീസുകാരൻ അഥവാ ഉദ്യോഗസ്ഥൻ എന്നർത്ഥം.)

സുപ്രീംകോടതിയുടെ വിധിയിൽ ഏംഗൽസ് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഞാൻ സാദരം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.

"കേന്ദ്രീകൃത ഭരണകൂടവും അതിന്റെ സർവ്വവ്യാപിയായ സ്ഥിരം പട്ടാളം പൊലീസ് ഉദ്യോഗസ്ഥ ശ്രേണി പുരോഹിതൻമാർ ജുഡീഷ്യ സ്ഥാപനങ്ങൾ എന്നിവയും പരമ്പരാഗതമായി വ്യവസ്ഥാപിതമായ തൊഴിൽ വിഭജനത്തിന് വേണ്ടി രൂപം കൊണ്ടതാണ്. ഫ്യൂഡലിസത്തിനെതിരായ സമരത്തിന്റെ ശക്തമായ ഉപകരണങ്ങളെന്ന നിലക്ക് പുതിയതായി രൂപംകൊണ്ടു വന്ന മധ്യവർഗ്ഗ വിഭാഗത്തെ സേവിക്കുന്ന ഈ ഏർപ്പാട് രാജ്യവാഴ്ചക്കാലത്താണ് ആരംഭിച്ചത്.''

പട്ടാളം, പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വം പുരോഹിതന്മാർ ജൂഡീഷ്യറി തുടങ്ങിയ കേന്ദ്രീകൃത ഭരണകൂട വിഭാഗങ്ങൾ തമ്മിൽ യാതൊരു വിവേചനവും ഏംഗൽസ് കൽപ്പിച്ചിട്ടില്ലെന്നതിന് ഇത് മതിയായ തെളിവ് നൽകുന്നു.

രാഷ്ട്രീയ തത്വസംഹിതകളെ കുറിച്ച് - ഇതിൽ മാർക്‌സിന്റെയും ഏഗൽസിന്റെയും സിദ്ധാന്തങ്ങൾ പ്രധാനമാണ് - ഒരു പ്രതിക്കുള്ള അഭിപ്രായങ്ങളിലെ തെറ്റുകൾ തുറന്നു കാണിക്കുക എന്നത് കോടതിയുടെ ചുമതലയിൽപ്പെട്ടതാണോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എന്റെ അഭിപ്രായത്തിൽ നിയമത്തെ വ്യാഖാനിക്കുകയും നടപ്പാക്കുകയുമാണ് കോടതിയുടെ കർത്തവ്യം കേസിലെ പ്രതികൾ വിശ്വാസം അർപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംഹിതകളെക്കുറിച്ച് വിലകൽപ്പിക്കുകയല്ല അതിന്റെ ജോലി. രാഷ്ട്രീയ പ്രമാണങ്ങളുടെ വ്യാഖ്യാതാക്കളായി ജഡ്ജിമാർ മാറുകയാണെങ്കിൽ അതൊരു അസാധാരണ സ്ഥിതിവിശേഷമായിരിക്കും. തന്റെ പ്രഖ്യാപിത തത്വങ്ങളോട് ഒരാൾ കൂറു പുലർത്തുന്നുണ്ടോ എന്ന് പ്രശ്‌നമാക്കാതെ അയാൾ ചെയ്ത കൃത്യം നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കുകയാണ് കോടതിയുടെ കടമയെന്ന് ഞാൻ കരുതുന്നു. ഈ കേസിനെ സംബന്ധിച്ചിടത്തോലം എന്റെ പ്രസംഗങ്ങളും പ്രസ്താവനകളും നിയമത്തിന് എതിരായിരുന്നോ എന്ന് പരിശോധിക്കുവാനും ഈ പ്രത്യേക നിയമപ്രശ്നത്തെക്കുറിച്ച് വിധി നൽകാനോ കോടതിക്ക് തീർച്ചയായും കടമയുണ്ട്. പക്ഷേ മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്നുണ്ടെന്ന എന്റെ അവകാശ വാദം ശരിയോ തെറ്റോ എന്ന പ്രശ്‌നം ജഡ്ജിമാർ പരിശോധിക്കണമായിരുന്നോ എന്ന കാര്യം എനിക്ക് സംശയമാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളെ സംബന്ധിച്ച എന്റെ അവകാശ വാദങ്ങൾ എന്തു തന്നെയായിരുന്നാലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന തരത്തിൽ നിയമത്തിനെതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നേരെ മറിച്ച് എന്റെ അവകാശ വാദം തെറ്റാണെങ്കിൽ പോലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന നിയമത്തെ ലംഘിച്ചിട്ടില്ലെങ്കിൽ ഞാൻ ശിക്ഷ അർഹിക്കുന്നില്ല.എങ്കിലും മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങൾ ഏതെല്ലാമായിരുന്നുന്വെന്ന് പരിശോധിക്കാനും അവയെ സംബന്ധിച്ച എന്റെ തെറ്റുകൾ തുറന്നു കാട്ടാനും ഈ രാജ്യത്തെ പരമോന്നത നീതി പീഠം മുതിർന്നിട്ടുള്ള നിലയ്ക്ക് മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ സിദ്ധാന്തങ്ങളെക്കുറിച്ച് എനിക്കല്ല തെറ്റുപറ്റിയതെന്ന് താങ്കളുടെ പംക്തികളിലൂടെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മേൽപ്പറഞ്ഞ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാനും എന്റെ തെറ്റുകൾ 'തുറന്നുകാട്ടാനും' വേണ്ടിയാണ് സുപ്രീം കോടതി വിധിയിലെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതിയുടെ പാണ്ഡിത്യ വിവേക അധികാരങ്ങളോടുള്ള എല്ലാ ആദരവും വച്ചുപുലർത്തിക്കൊണ്ടു തന്നെ ഈ പ്രശ്‌നം സംബന്ധിച്ച് കോടതിയുടെ ധാരണ ശരിയല്ലെന്ന് പറയാൻ ഞാൻ അഗ്രഹിക്കുകയാണ്.

ഭരണകൂടത്തെ സംബന്ധിച്ചും ഒരു ഘട്ടത്തിൽ അവ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചള്ള മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സമീപനത്തെപറ്റി ജഡ്ജിമാർ പറയുന്നത് ഇങ്ങനെയാണ്:

""മാർക്‌സും ഏംഗൽസും ലെനിനും ഭരണകൂടം കൊഴിഞ്ഞു പോകുക എന്ന അടിസ്ഥാനത്തിലാണ് ചിന്തിച്ചിരുന്നത്. ഏംഗൽസിന്റെ സിദ്ധാന്തങ്ങൾ, മാർക്‌സിസത്തിൽ വെള്ളം ചേർത്തതാണെന്ന ലെനിന്റെ ധാരണ തെറ്റായിരുന്നു. മാർക്‌സ് തന്നെ ഇതിൽ വിശ്വസിച്ചിരുന്നു. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന തന്റെ ഗ്രന്ഥത്തിൽ മാർക്‌സ് എഴുതുന്നു: "വളർച്ചയുടെ ഗതിക്രമത്തിൽ പഴയ ബൂർഷ്വാ സമുദായത്തിന്റെ സ്ഥാനത്ത് തൊഴിലാളി വർഗ്ഗം പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കും. വർഗ്ഗങ്ങളും വർഗ്ഗ ശത്രുക്കളും ഇല്ലാത്ത ഒരു സമൂഹമായിരിക്കും അത്. തന്മൂലം ബൂർഷ്വാ സമുദായത്തിലെ വർഗ്ഗ ശത്രുതതയുടെ ഔദ്യോഗികമായ രൂപം മാത്രമായ രാഷ്ട്രീയ അധികാരം ഇന്നത്തെ അർത്ഥത്തിൽ അപ്രത്യക്ഷമാകും.''

തൊഴിലാളി വർഗ്ഗം ഭരണാധികാരിവർഗമായി സംഘടിക്കുന്നതാണ് യഥാർത്ഥ ഭരണകൂടം എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും പറഞ്ഞിട്ടുണ്ട്. തൊഴിലാളി വർഗത്തിന് ഭരണകൂടം ആവശ്യമുണ്ടെന്നുള്ള കൌട്സ്ക്കിയുടെയും കൂട്ടരുടെയും വാദം മാർക്‌സിസത്തെ തെറ്റായി ധരിച്ചതിൽ നിന്നുണ്ടായതാണ്. മാർക്‌സിന്റെ അഭിപ്രായപ്രകാരം തൊഴിലാളി വർഗ്ഗത്തിന് ഭരണകൂടം ആവശ്യമുണ്ട്. ക്രമേണ ആ ഭരണകൂടം കൊഴിഞ്ഞു പോകുകയും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യും."

മാർക്‌സിന്റെ ഉദ്ധരണിയും കൌട്സ്ക്കി മാർക്‌സിന്റെ ആശയങ്ങളെ തെറ്റായി ധരിച്ചുവെന്ന പരാമർശവും ഒഴിച്ചാൽ ഈ പ്രസ്താവം മുഴുവൻ തെറ്റാണെന്ന് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് അടിസ്ഥാന ഗ്രന്ഥവുമായി ഇടപഴകിയിട്ടുള്ള ആർക്കും വ്യക്തമാകും. ഈ പോയിന്റ് സംബന്ധിച്ച് തന്നെ മാർക്‌സിന്റെ വിശകലനത്തെയും കൌട്സ്ക്കിയുടെ തെറ്റിദ്ധാരണകളെയും കുറിച്ചുള്ള കോടതിയുടെ ധാരണകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

ഒന്ന്

ശാശ്വതമായ ഒരു ഏർപ്പാടായി ഭരണകൂടത്തെ മാർക്‌സും ഏംഗൽസും ലെനിനും പരിഗണിച്ചിരുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഭരണകൂടം ഇല്ലായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നെന്ന് അവർ വിദഗ്ധമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ ഭാവിയിലും ഭരണകൂടമില്ലാത്തൊരു ഘട്ടം ഉണ്ടാകും. ഈ രണ്ട് ഘട്ടങ്ങൾക്ക് ഇടക്ക് ശാശ്വത സ്വഭാവം ഇല്ലാത്തതും അടിസ്ഥാന സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ഭരണകൂടം നിലനിൽക്കുന്നു. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ലെനിൻ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതുപോലെ സാമാന്യമായ ഒരു ഭരണകൂടവുമില്ല. ഏത് വർഗ്ഗത്തിന്റെ സന്തതിയും രക്ഷിതാവുമാണോ ഭരണകൂടം ആ വർഗത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റമനുസരിച്ച് ഭരണകൂടവും സ്വാഭാവികമായി മാറുന്നു. അടിമ, നാടുവാഴി ബൂർഷ്വാ സമുദായങ്ങൾക്ക് അവരവരുടേതായ വർഗ്ഗ ഭരണകൂടങ്ങളുണ്ട്. ഭൂരിപക്ഷത്തെ അടിമകളാക്കി നിർത്തി ചൂഷണം ചെയ്യുന്നതിന് വേണ്ടി അടിമ നാടുവാഴി ബൂർഷ്വാ ചൂഷക വർഗ്ഗങ്ങൾ തട്ടിപ്പടച്ചിട്ടുള്ള ഭരണകൂടമാണ് ഓരോ ഭരണകൂടവും. നാടുവാഴി ബൂർഷ്വാ ചൂഷക ന്യൂനപക്ഷങ്ങൾ ആധിപത്യം ചെലുത്തുന്ന നമ്മുടേത് പോലുള്ള വർഗ്ഗ സമുദായങ്ങളിൽ ഈ ചൂഷക വർഗ്ഗങ്ങളുടെ മർദ്ദന യന്ത്രമാണ് ഭരണകൂടം.

രണ്ട്

മാർക്‌സിന്റെയും ഏംഗൽസിന്റെയും ഈ വിശകലനത്തെയാണ് കാള്‍ കൗട്സ്‌കി തെറ്റിദ്ധരിക്കുകയും മുതലാളിത്ത ഭരണത്തെ വലിച്ചെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ തൊഴിലാളി വർഗത്തിന് ബൂർഷ്വാ ഭരണകൂടത്തെ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്തത്. ഈ പ്രശ്‌നത്തിൽ കൗട്സ്ക്കിക്കുള്ള തെറ്റിദ്ധാരണകളെ സംബന്ധിച്ച് ഏംഗൽസിന് അദ്ദേഹത്തിന്റെ അവസാന കാലത്ത് നേരിയ ബോധം ഉണ്ടായിരുന്നു. പക്ഷേ കൌട്സ്ക്കിയുടെ ഈ മാർക്‌സിസ്റ്റ് വിരുദ്ധ സിദ്ധാന്തത്തെ തകർത്തെറിയുന്നതിനുള്ള കടമ ലെനിനിലാണ് അർപ്പിതമായത്. ബൂർഷ്വാ ഭരണകൂടത്തിന്റെ വർഗ്ഗ സ്വഭാവം മനസ്സിലാക്കാതിരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി ധരിക്കുകയും ചെയ്തതാണ് കൌട്സ്ക്കിയുടെ അടിസ്ഥാനപരമായ പിശക് എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. മാർക്‌സും ഏംഗൽസും തങ്ങളുടെ ജീവിതകാലം മുഴുവൻ പോരാടിയത് ഈ ആശയത്തിന് എതിരായിട്ടായിരുന്നു.

മൂന്ന്

ചൂഷിത ഭൂരിപക്ഷത്തിന് എതിരായി ചൂഷക ന്യൂനപക്ഷം ഉപയോഗിക്കുന്ന മർദ്ദന ഉപാധികളെന്ന നിലയിൽ വർഗ്ഗ ഭരണകൂടത്തിന്റെ അവസാന രൂപമാണ് ബൂർഷ്വാ സ്റ്റേറ്റെന്ന് മാർക്‌സും ഏംഗൽസും അഭിപ്രായപ്പെട്ടിട്ടുണ്ട്. കർഷകരുടെയും ചെറുകിട ഉടമകളുടെയും സഹായത്തോടെ മുതലാളിത്ത വ്യവസ്ഥ തകർത്തെറിയുന്ന തൊഴിലാളി വർഗ്ഗം ബൂർഷ്വാ ഭരണസംവിധാനത്തെ തുടച്ചു നീക്കുകയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ ഭരണകൂടത്തെക്കുറിച്ച് രണ്ടുകാര്യങ്ങള്‍ പറയേണ്ടതുണ്ട്:

ഒന്നാമത്, നേരത്തെ ചൂഷണം ചെയ്യപ്പെട്ടിരുന്ന ഭൂരീപക്ഷക്കാരുടെ അധീനതയിലായതുകൊണ്ട് ചൂഷിത ഭൂരിപക്ഷത്തിനെതിരായ ചൂഷക ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കില്ല അത്. വര്‍ഗ സമുദായങ്ങളുടെ ഉല്‍ഭവത്തിന് ശേഷം ആദ്യമായി ഭൂരിപക്ഷം ചൂഷണം ചെയ്യപ്പെടാത്ത വ്യവസ്ഥിതിയായിരിക്കും അത്.

രണ്ടാമത്, ഒരു ഭരണകൂടത്തിന്റെ സ്വഭാവങ്ങള്‍ അതിനും ഉണ്ടായിരിക്കും. അതായത്, ആ ഭരണകൂടവും ഒരു മര്‍ദ്ദനോപകരണമായിരിക്കും.കാരണം വീണ്ടും അധികാരത്തില്‍ തിരിച്ചുവരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മാത്രം ശക്തമായിരിക്കും പുറത്താക്കപ്പെട്ട ചൂഷക ന്യൂനപക്ഷം. അത്തരം ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ആവശ്യമായ മര്‍ദ്ദനോപാധികള്‍ തൊഴിലാളി ഭരണകൂടത്തിന് ഉപയോഗിക്കേണ്ടി വരുന്നു. ഇതിനെയാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന് പറയുന്നത്. ആകാവുന്നത്ര വിപുലമായ ജനാധിപത്യമാണ് കര്‍ഷകരുടേയും ഇടത്തരം ഉടമകളുടേയും സഹായത്തോടെ തൊഴിലാളിവര്‍ഗ ഭരണകൂടം നടപ്പിലാക്കുന്നത് . അതോടൊപ്പം വര്‍ഗഭരണത്തിന്റെ പുനരാവിര്‍ഭാവം തടയുന്നതിനു വേണ്ടി മുന്‍ ചൂഷക ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.

നാല്

എല്ലാ ഉല്‍പാദനോപകരണങ്ങളും പൊതു ഉടമയിലാക്കുകയും ബുദ്ധിപരവും കായികവുമായ അധ്വാനങ്ങള്‍ തമ്മിലും നഗര ഗ്രാമ ജീവിതങ്ങള്‍ തമ്മിലും സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയും, അങ്ങിനെ വര്‍ഗവിവേചനത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കുകയും ചെയ്യുന്ന മനുഷ്യചരിത്രത്തിലെ പരിവര്‍ത്തനോന്‍മുഖമായ ഘട്ടത്തിന് ശേഷമാണ് ഭരണകൂടം 'അപ്രത്യക്ഷമാകു'ന്നത്

അവർ മനസ്സിലാക്കാത്തൊരു കാര്യം
മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങളെക്കുറിച്ചുള്ള എന്റെ 'ധാരണപിശകു'കൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാർ മനസ്സിലാക്കാത്തൊരു കാര്യമുണ്ട്. മർദ്ദനോപകരണം കൈകാര്യം ചെയ്യുന്ന വർഗ്ഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഭരണകൂടത്തെ പറ്റി സാമാന്യമായി ചർച്ച ചെയ്യുന്നത് മാർക്‌സിന്റെയും ഏംഗൽസിന്റെയും വിശകലനങ്ങൾക്ക് യോജിച്ചതല്ല എന്നുള്ളതാണത്. കൌട്സ്ക്കിക്ക് പിണഞ്ഞ അതേ അബദ്ധമാണിത്. ബഹുമാനപ്പെട്ട ജഡ്ജിമാർക്കും ഈ അബദ്ധം പിണഞ്ഞുവെന്നാണ് എന്റെ വിനീത അഭിപ്രായം. ഭരണകൂടം കൊഴിഞ്ഞു പോകുന്നത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തമെന്ന തികച്ചും തെറ്റായ പരാമർശം വിധിന്യായത്തിൽ കാണുന്നത് അതുകൊണ്ടാണ്.

എൻ പ്രഭോ!

പകൽ പോലെ വ്യക്തമായ ഇത്തരം തെറ്റായ പരാമർശം ഏതെങ്കിലും ദിനപത്രത്തിലെ ഒരു സാധാരണ എഴുത്തുകാരനോ വിവരമില്ലാത്ത രാഷ്ട്രീയക്കാരനോ ആണ് നടത്തിയതെങ്കിൽ അത് അവഗണിച്ച് തള്ളാമായിരുന്നു. ഏതെങ്കിലും ജഡ്ജി തന്നെ കോടതിക്ക് പുറത്തുവച്ച് ഇങ്ങനെ പറയുന്ന പക്ഷം അതിനെയും ഇപ്രകാരം തന്നെ കാണാമായിരുന്നു. പക്ഷേ ഇത് ഇന്ത്യയുടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായമാണ്. മാർക്‌സിസ്റ്റ് വിശകലനത്തെ സംബന്ധിച്ച് എന്റെ 'ധാരണപിശകു'കൾ തിരുത്താൻ ആവശ്യപ്പെടുന്ന ഒരു വിധിന്യായം!

ഇങ്ങനെ വിളിച്ചു പറയുവാൻ എന്നെ അനുവദിക്കുമാറാകണം.

എന്റെ പ്രഭോ!
സാധ്യമല്ല.

അവിടുത്തെ കണ്ണുകളിൽ കൂടി

മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ

വായിക്കുന്നതിനേക്കാൾ

എന്റെ തെറ്റിൽ ഉറച്ചു നിൽക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുക.


Friday 21 August 2020

THE VINAYAKA PRINCIPLE

The Mouse Symbolises Ignorance

Ganesh Chaturthi also known as Vinayaka Chaturthi is one of the important Hindu festivals celebrated throughout India with a great devotion. This day is celebrated as the birthday of Lord Ganesh, the elephant-headed son of Lord Shiva and Goddess Parvati. Lord Ganesh is the symbol of wisdom, prosperity and good fortune.

Ganesh Chaturthi is celebrated on Shukla Chaturthi of the Hindu month of Bhadra (generally falls between August and September). This festival is celebrated by Hindus with great enthusiasm. People bring idols of Lord Ganesh to their homes and do worship. The duration of this festival varies from 1 day to 11 days, depending on the place and tradition. On the last day of the festival the idols are taken out in a colorful and musical procession and immersed traditionally in water.

As per Hindu mythology Lord Ganesh is considered as "Vigana Harta" (one who removes obstacles) and "Buddhi Pradayaka" (one who grants intelligence). This festival is very important for students, they worship Lord Ganesh to illuminate their minds.

Vinayaka Chaturthi is celebrated every year on the 4th day of the first fortnight of Bhadrapada month per Hindu calendar, which typically aligns with August or September month of Gregorian calendar. This day is marked in the scriptures as the birthday of Ganesha, son of Siva and Parvathi. The Ganesha festival should be an opportunity for us to understand the significance of His Form and Name and the proper way to adore the Ganesha Principle. 
Vinayaka is the leader of the universe; there is no leader above him. He is the leader of all and master of all. Vinayaka or Ganesha or Ganapathi or Vighneshwara―all indicate the elephant God, who is worshipped as the very first deity, before regularly beginning any ceremony, vow, fast or pilgrimage. He is the lord of the ganas or divine forces that exist inside and outside the human body; He is the lord, who masters and overcomes vighna (obstacle), however imminent or eminent. This is the natural effect of the fact that Ganapathi is the God of vidya or buddhi (learning or intellect). He is the image of His parents, Siva-Sakthi, having the power and characteristics of both. He is the Pranava, OM. All words emanate from OM. Why is such a preeminence accorded to Ganapathi? Swami narrates a beautiful story from the purana (scriptures).

Once upon a time Parvathi (Divine Mother) and Parmeshwara (Divine Father) wanted to decide between Vinayaka and Subrahmanya (their two sons) who was superior. They called both of them and set them a task. They were told that they should go round the cosmos. Whoever came first would be entrusted with the highest office. Subrahmanya immediately got onto the back of his peacock and started flying on its wings. But Ganapathi stayed put. Parvathi and Parmeshwara thought Ganapathi was out of the race. But on seeing Subrahmanya at a distance, Ganapathi got up, circumambulated his parents and sat down. Ganapathi claimed that he had won the race. When Parmeshwara questioned him, Ganapathi replied: "The whole cosmos is a projection of the Lord. The Lord is immanent in the universe. When I have gone round my Divine parents, I have gone round the universe." Ganapathi also asked them: "Show me any place where you are not present. You are omnipresent. You are in everything."

Because of the acute intelligence he displayed, Vinayaka was made the head of the ganas by Parmeshwara.

Gajaanana is another appropriate name for Ganesh. The derivative meaning of Gajaanana is: ‘ga’ means gamyam (goal), ‘ja’ means janma (birth); anana means face. So this name indicates that Ganesh is not merely one who has the face of an elephant as commonly understood. He is the deity that enables us to be face-to-face with God, who is the goal of human birth.

 Mouse is the vehicle of Vinayaka.Mouse symbolises darkness which means ignorance. Mouse moves about in darkness only, and not in light. Therefore the inner meaning of the mouse being Vinayaka’s vehicle is that he subdues ignorance. Parvati means Prithvi or earth. So when we say Ganapathi is Parvati’s son, it means he is the son of the earth. Partha, Arjuna’s another name, also means son of the soil. Every man is born of the earth. So everyone is Ganapathi. Ganapathi means the Master of Ganas. The ten senses, mind and intellect—these twelve are the Dwadasa Adityas or twelve Ganas of which Ganapathi is the Lord. So he resides in every person in the form of intellect and Jnana or wisdom.

In human beings there are five organs of perception and the five organs of action. The mind is the master over these ten organs. Buddhi (intellect) is the discriminating faculty above the mind. The ten senses, the mind and the intellect together constitute the ganas. In the word gana, ‘ga’ stands for buddhi (intellect), and, ‘na’ signifies vijnana (the higher knowledge or wisdom). Ganapathi is the master of intellect and wisdom. Swami tells us that Vinayaka exists within every being in the form of the Atma. Like Vinayaka, Atma has no master.  

© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...