Sunday 15 May 2022

രമണ മഹർഷിയുടെ വീട്ടിൽ


ഒരു തിരുച്ചുഴി യാത്ര 

മണ മഹർഷിയെ അറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരും തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ പോവുക പതിവാണ്. പല പ്രാവശ്യം ഞാനും ആശ്രമത്തിൽ പോവുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശ്രമവും കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവും ആശ്രമങ്ങൾക്കാകെ മാതൃകയുമാണ്. രണ്ട് ആശ്രമങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെടുന്നുമുണ്ട്. രണ്ട് ആശ്രമങ്ങളിലും ധ്യാനത്തിനാണ് പ്രാധാന്യം-ആത്മീയ കാര്യങ്ങൾക്കാണ് ഊന്നൽ.

കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമവും നിത്യാനന്ദയുടെ സമാധി സ്ഥലമായ മഹാരാഷ്ട്ര താനെയിലെ ഗണേശ് പുരിയിലെ നിത്യാനന്ദ സമാധി മന്ദിറും കൂടി ഓർക്കാം. അമാനുഷിക സിദ്ധികൾ പലതും ഉണ്ടായിരുന്ന നിത്യാനന്ദ (1897 - 1961) യെ മലയാളികൾ വേണ്ടത്ര അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. നിത്യാനന്ദയിൽ നിന്നുണ്ടായ ഒരു അലൗകികാനുഭവം നിത്യചൈതന്യ യതി, ആത്മകഥയായ 'യതി ചരിത' ത്തിൽ വിവരിച്ചിട്ടുണ്ട്. ആനന്ദാശ്രമവും നിത്യാനന്ദാശ്രമവും രണ്ടാണ് എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. നിത്യാനന്ദന്ദാ ശ്രമത്തിൽ പോയി വൈകാതെ തന്നെ ഗണേശ് പുരിയിലും പോകാൻ ഭാഗ്യമുണ്ടായി. കൊയിലാണ്ടിയിൽ പിറന്ന അനാഥനായ രാമനാണ്, ഭഗവാൻ നിത്യാനന്ദ എന്ന ഗംഭീര സന്യാസിയായി രൂപപ്പെട്ടത്. അദ്ദേഹത്തിൻറെ 'ചിദാകാശ ഗീത' എന്ന പുസ്തകം അസാധാരണ ഗരിമയുള്ളതാണ്.

സുന്ദര മന്ദിരം പണ്ട് 

രമണ മഹർഷിയും കേരളവുമായുള്ള ബന്ധം ആഴമേറിയതാണ്. അദ്ദേഹം വീടു വിട്ടു പോയപ്പോൾ, വീട്ടുകാർ ആദ്യം തിരഞ്ഞത് തിരുവനന്തപുരത്താണ്. ശ്രീനാരായണ ഗുരു തിരുവണ്ണാമലയിൽ അദ്ദേഹത്തെ പോയി കണ്ടിട്ടാണ് 'നിർവൃതി പഞ്ചകം' എഴുതിയത്. നടരാജ ഗുരുവും മഹർഷിയെ കണ്ട കഥ നടരാജ ഗുരുവിൻറെ ആത്മകഥയിൽ വായിക്കാം. തിരുവിതാംകൂർ മഹാരാജാവ് തന്നെ അങ്ങോട്ട് പോയി കണ്ടിട്ടുണ്ട്. അധികാരം ആത്മീയ ശക്തിയുടെ ഏഴയലത്ത് വരില്ല എന്ന തിരിച്ചറിവ് എന്തുകൊണ്ടും നല്ലതാണ്.

ജനനവും ബാല്യവും

രമണ മഹർഷി ജനിച്ചത് വിരുദുനഗർ ജില്ലയിലെ തിരുച്ചുഴി എന്ന ചെറിയ ഗ്രാമത്തിലാണ്. അതിനാൽ, ഇക്കുറി രാമേശ്വരം യാത്ര തീരുമാനിച്ചപ്പോൾ, രാമേശ്വരത്തു നിന്ന് മധുരയിലെത്തി താമസിച്ച്, രമണ മഹർഷിയുടെ വീട് കാണാൻ ആഗ്രഹിച്ചു. തിരുവണ്ണാമലയിലെ ആശ്രമത്തിൽ പോകുന്നവർ പൊതുവെ ഈ വീട്ടിൽ എത്താറില്ല. അതൊരു വലിയ തീർത്ഥാടന കേന്ദ്രമായി ആശ്രമം വിപുലപ്പെടുത്തിയിട്ടുമില്ല.

മധുരയിൽ നിന്ന് 48 കിലോമീറ്ററും വിരുദുനഗറിൽ നിന്ന് 22 കിലോമീറ്ററും ദൂരെയാണ്, ഈ ഗ്രാമം. 1902 ൽ മധുര -രാമേശ്വരം റെയിൽ പാത തുറക്കും മുൻപ്, രാമേശ്വരത്തേക്ക് പോകുന്നവർക്ക് ഇടത്താവളം ആയിരുന്നു, തിരുച്ചുഴി. ഈ സ്ഥലം, മാണിക്കവാസകർ, സുന്ദരർ എന്നിവരുടെ രചനകളിൽ വന്നിട്ടുണ്ട്.

ഋഷിയുടെ പൂർവ്വാശ്രമവും പുഴയുടെ ഉദ്ഭവവും അന്വേഷിക്കേണ്ടതില്ല എന്ന് തമിഴിൽ ഒരു ചൊല്ലുണ്ട്. പരാശര മുനിയുടെ പരമ്പരയിലാണ് വേദവ്യാസൻ ജനിച്ചത്. പരാശര ഗോത്രത്തിലാണ് രമണൻറെ മുത്തച്ഛൻ നാഗസ്വാമി അയ്യരും ജനിച്ചത്. തിരുച്ചുഴിയിലെ ഒരു പ്രമാണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനും ഭാര്യ ലക്ഷ്മി അമ്മാളിനും നാല് ആൺമക്കൾ: വെങ്കടേശ്വര അയ്യർ, സുന്ദരം അയ്യർ, സുബ്ബയ്യർ, നെല്ലിയപ്പ അയ്യർ. ലക്ഷ്മി അമ്മാൾ എന്ന് തന്നെ പേരുള്ള ഒരു മകളും ഉണ്ടായിരുന്നു.

നാഗസ്വാമി അയ്യർ മരിച്ച ശേഷം, വെങ്കടേശൻ കുറച്ചുകാലം കുടുംബം നോക്കി നടത്തി. എന്നാൽ, ലൗകിക കാര്യങ്ങളിൽ താൽപര്യം ഇല്ലാതെ അദ്ദേഹം തീർത്ഥയാത്രയ്ക്ക് പോയി മടങ്ങിയില്ല. സുന്ദരത്തിൻ്റെ ചുമലിലായി കുടുംബം.ഭരദ്വാജ ഗോത്രത്തിലെ നാഗസുന്ദരം അയ്യരുടെ മകൾ അഴകമ്മാളിനെ സുന്ദരം വിവാഹം ചെയ്തു.

സുന്ദരത്തിൻ്റെ കുടുംബത്തിൽ ഓരോ തലമുറയിലും ഒരു പുരുഷൻ വീട് വിട്ട് സന്യാസി ആയി തീർന്നതാണ്, ചരിത്രം. നാഗസ്വാമി അയ്യരുടെ അമ്മാവൻ അങ്ങനെ പോയിട്ടുണ്ട്. വെങ്കടേശൻ തിരുപ്പറംകുണ്ട്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ്, അപ്രത്യക്ഷനായത്. അദ്ദേഹത്തെ പിന്നീട് ചിദംബരം നടരാജ ക്ഷേത്രത്തിൻറെ പ്രദക്ഷിണ വഴിയിൽ മുള്ളുകൾ നീക്കുന്ന സന്യാസിയായി കാണുകയുണ്ടായി. ചിലർ അദ്ദേഹത്തെ കാശിയിലും കണ്ടു.

ദേശാടനത്തിൽ ഏർപ്പെട്ട ഒരു സന്യാസി ഒരിക്കൽ ഈ തറവാട്ടിൽ എത്തിയപ്പോൾ, ആദരിച്ചില്ല, ആഹാരം നൽകിയില്ല. ഓരോ തലമുറയിലും ഒരാൾ വീതം സന്യാസിയായി ഭക്ഷണത്തിന് അലയട്ടെ എന്ന് അദ്ദേഹം ശപിച്ചുവത്രെ.

സുന്ദര മന്ദിരം ഇന്ന് 

1879 ൽ തിരുച്ചുഴിയിൽ 500 വീടുകൾ ഉണ്ടായിരുന്നു. ഇന്ന് രമണ മഹർഷി തെരുവായ അന്നത്തെ കാർത്തികേയ തെരുവിൽ ആയിരുന്നു. സുന്ദരത്തിൻ്റെ വീട്. പ്ലീഡർ ആയ അദ്ദേഹത്തിന് ഗ്രാമത്തിൽ സ്വാധീനം ഉണ്ടായിരുന്നു. 12 വയസിൽ അക്കൗണ്ടൻറ് ക്ളർക് ആയി മാസം രണ്ടു രൂപ ശമ്പളത്തിൽ തുടങ്ങി സ്വന്തം അധ്വാനത്തിൽ വളർന്ന ആളായിരുന്നു, അദ്ദേഹം. അതിന് ശേഷം പെറ്റീഷൻ റൈറ്റർ ആയി. തുടർന്നാണ്, അൺസർട്ടിഫൈഡ് പ്ലീഡർ ആകാൻ അനുമതി നേടിയത്. വക്കീൽ സ്വാമി എന്ന് അദ്ദേഹം അറിയപ്പെട്ടു. നിയമ ബിരുദം ഉണ്ടായിരുന്നില്ല. സബ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്തു.

മകൻ രമണനെപ്പോലെ ആത്മീയ വഴിയിൽ ആയിരുന്നില്ല, സുന്ദരം. വീടിന് അടുത്തായിരുന്നു അമ്പലം. വീട്ടിൽ കാർമികരെത്തി പുരാണങ്ങൾ വായിച്ചിരുന്നു.

ഭൂമിനാഥ ക്ഷേത്രത്തിന് വടക്കുകിഴക്കാണ്, സുന്ദര മന്ദിരം. 1880 ആയപ്പോൾ തിരക്കുള്ള വക്കീൽ ആയിരുന്നു, സുന്ദരം. വരുന്ന അതിഥികൾക്ക് താമസിക്കാവുന്ന വിധം ഇരട്ട വീടുകളാണ് അദ്ദേഹം പണിതത്. ഒന്നിൽ അദ്ദേഹവും കുടുംബവും താമസിച്ചു. മറ്റേത് തിരുച്ചുഴിയിൽ എത്തുന്ന സർക്കാർ ഓഫിസർമാർക്ക് വേണ്ടിയുള്ളതായിരുന്നു.

കാളവണ്ടിയിൽ രാത്രിയിൽ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നവർ സുന്ദരത്തെ വെറുതെ വിട്ടിരുന്നു. ഭയം കൊണ്ട് മാത്രമല്ല. അദ്ദേഹം എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റിയിരുന്നു. ഒരിക്കൽ കൊള്ളക്കാർ വലയം ചെയ്ത മജിസ്‌ട്രേട്ടിനെ പിന്നിലെ വക്കീൽ സ്വാമിയുടെ കാളവണ്ടി കണ്ട് വിട്ടയച്ച കഥയുണ്ട്. ഒരു പോലീസ് ഇൻസ്‌പെക്ടർ സഹായം അഭ്യർത്ഥിച്ചപ്പോൾ ആഭരണങ്ങൾ മോഷ്ടിച്ച കള്ളനെക്കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ച കഥയുമുണ്ട്.

സ്‌കൂളിൽ പോകാത്ത അഴകമ്മാൾ, ശങ്കരാചാര്യർ രചിച്ച ദക്ഷിണാമൂർത്തി സ്തോത്രം ചൊല്ലിയിരുന്നു. ഒരു അരി സ്തോത്രവും കഞ്ഞി സ്തോത്രവും ഉണ്ടായിരുന്നു. ആവുദൈ അക്ക എന്നൊരു സ്ത്രീ ആയിരുന്നു ഇവ എഴുതിയത്. വാമൊഴിയായി മധുരയിലും പരിസരങ്ങളിലും പ്രചരിച്ചിരുന്ന ഈ പാട്ടുകൾ ഇപ്പോൾ തിരുക്കോയിലൂർ ജ്ഞാനാനന്ദ തപോവൻ ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്വൈത സത്ത ഈ പാട്ടുകളിലുണ്ട്.

രമണൻ ജനിച്ചത് 1879 ഡിസംബർ 30 പുലർച്ചെ ഒരുമണിക്കാണ്. അത് ആർദ്ര ദർശന ദിനം ആയിരുന്നു. ഗൗതമ മുനിക്കും വ്യാഘ്രപാദനും പതഞ്ജലിക്കും മുന്നിൽ നടരാജൻ പ്രത്യക്ഷപ്പെട്ട ദിവസം. അന്ന് ശിവക്ഷേത്രങ്ങളിൽ ആഘോഷ ദിവസമാണ്. അന്ന് നടരാജനെ ദർശിച്ചാൽ മോക്ഷം കിട്ടും എന്നാണ് വിശ്വാസം. മാർകഴി മാസത്തിൽ തിരുവാതിര അഥവാ ആർദ്ര നക്ഷത്രം ഉച്ചത്തിൽ നിൽക്കുന്ന ദിവസം.

രമണൻ രണ്ടാമത്തെ മകൻ ആയിരുന്നു. മൂത്തയാൾ നാഗസ്വാമി. രമണൻ എത്തുന്നതിന് കുറച്ചു നാൾ മുൻപ്, സുന്ദരത്തിൻ്റെ സഹോദരി ലക്ഷ്മി അമ്മാൾ മരിച്ചു. അവർക്ക് രാമസ്വാമി, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കൾ ഉണ്ടായിരുന്നു. ഇവർ സുന്ദരത്തിൻ്റെ വീട്ടിലാണ് വളർന്നത്. രമണനെ അഴകമ്മാൾ ഗർഭം ധരിച്ചിരിക്കെ, സുന്ദരത്തിൻ്റെ അമ്മ ലക്ഷ്മി അമ്മാൾ ഒരു പെൺകുഞ്ഞിന് വേണ്ടിയാണ് പ്രാർത്ഥിച്ചത്. ആ കുഞ്ഞ് തൻ്റെ മകളുടെ മകൻ രാമസ്വാമിക്ക് വധുവാകാൻ അവർ ആഗ്രഹിച്ചു.

രമണൻ ജനിക്കുമ്പോൾ, ആർദ്ര കഴിഞ്ഞ് പുനർവസു (പുണർതം) പിറന്നു തുടങ്ങിയിരുന്നു. ആ സമയത്ത് ദേവൻ ക്ഷേത്രത്തിലേക്ക് പുനഃപ്രവേശിക്കുകയാണ്. രാത്രി ഭക്തർ ആഘോഷിച്ച ശേഷമുള്ള നിമിഷം.

പ്രസവമുറിയിൽ നിന്ന് "മകൻ", "മകൻ" എന്ന വിവരം വന്നപ്പോൾ, സുന്ദരം മധുര പലഹാരങ്ങളും നാണയങ്ങളും വിതരണം ചെയ്തു. സുന്ദരത്തിൻ്റെ അമ്മ ഖേദിച്ചു. പേറെടുത്തത് അന്ധയായ ഒരു സ്ത്രീ ആയിരുന്നു. അവർ ലക്ഷ്മി അമ്മാളിനെ ആശ്വസിപ്പിച്ചു. അന്ധ മുറിയിൽ വലിയ പ്രകാശധാര കണ്ടതായി പറയപ്പെടുന്നു. അക്കാര്യം അവർ ലക്ഷ്മി അമ്മാളിനോട് പറഞ്ഞു. "ഇന്ന് ഇവിടെ ജനിച്ചവൻ ദൈവികത്വം ഉള്ളവനാണ്", അവർ പറഞ്ഞു. കുട്ടി സാധാരണ കുട്ടിയായി വളരുമ്പോൾ, പേറ്റിച്ചിയുടെ പ്രവചനം വീട്ടുകാർ മറന്നു.

ഈ മകന്, പതിനൊന്നാം ദിവസം, കുലദൈവമായ വെങ്കടാചലപതി അഥവാ തിരുപ്പതി ഭഗവാൻറെ പേരിട്ടു. ആദ്യം പേര് വെങ്കടേശ്വര ശർമ്മ എന്നായിരുന്നുവെന്നും ഇത് സ്‌കൂളിൽ ചേർക്കുമ്പോൾ വെങ്കട്ടരാമൻ എന്നാക്കിയെന്നും പറയപ്പെടുന്നു.

വെങ്കട്ടരാമൻറെ ജാതകം അനുസരിച്ചു തന്നെ അദ്ദേഹം മഹർഷി ആകുമായിരുന്നു. ശുക്രനും ബുധനും രണ്ടാം ഭാവത്തിലും വ്യാഴം അഞ്ചാം ഭാവത്തിലും നിന്ന് വിളങ്ങുകയാണ്.1936 ൽ തങ്കവേലു നാടാർ എന്നൊരാൾ കാക ബുജന്ദറുടെ നാഡി ജ്യോത്സ്യം അനുസരിച്ചു വെങ്കട്ടരാമൻറെ ജീവിതം പ്രവചിച്ചപ്പോഴും അത് ഒരു മഹർഷിയുടേതാണെന്ന് കണ്ടു. അച്ഛൻറെ ജോലി അസത്യം സത്യമാക്കലും സത്യം അസത്യമാക്കലുമാണ്. ജാതകന് പഠിത്തത്തിൽ താൽപര്യം ഉണ്ടാവില്ല. പോകുന്നിടത്തൊക്കെ ഒരു പ്രതിമ പോലെ ഇരിക്കും. അന്തർമുഖൻ ആയിരിക്കും. ജാതകൻറെ ആന്തരിക ജീവിതം അറിയാതെ ജ്യേഷ്ഠൻ വഴക്കടിച്ചു കൊണ്ടിരിക്കും.15 വർഷവും അഞ്ചു മാസവും 27 ദിവസവും കൂടുന്ന ദിവസം ജാതകൻ പരമ സാക്ഷാൽക്കാരം നേടും. ബ്രഹ്മാവും വിഷ്ണുവും ഒരിക്കൽ പരമ പ്രഭാ സ്തൂപത്തിൻ്റെ അടിയും അറ്റവും തേടിയ തിരുവണ്ണാമലയിൽ അദ്ദേഹം എത്തി ക്ഷേത്രത്തിൽ വസിക്കും. അദ്ദേഹം ഇഹലോക ജീവി ആയിരിക്കില്ല.ദക്ഷിണാമൂർത്തിയെ പോലെ, മൗനം കൊണ്ടും കണ്ണു കൊണ്ടും അദ്ദേഹം ഭക്തരെ നയിക്കും.

മഹർഷി ജനിച്ച മുറി പണ്ട് 

വെങ്കട്ടരാമൻ ജനിച്ച് അഞ്ചു വർഷത്തിന് ശേഷം സുന്ദരത്തിന് നാഗസുന്ദരം എന്ന മകനുണ്ടായി. അതിന് ശേഷം, അലർമേലു എന്ന മകൾ.

സാധാരണ തമിഴ് കുടുംബങ്ങളിൽ അച്ഛനെ 'അപ്പാ' എന്നാണ് വിളിക്കുക. എന്നാൽ വെങ്കട്ടരാമൻ അച്ഛനെ തെലുഗു രീതിയിൽ 'നയന' എന്നാണ് വിളിച്ചിരുന്നത്. അത് പിന്നീട് സുന്ദരത്തിൻ്റെ പൊതു നാമമായി. കുടുംബത്തിൽ ഉണ്ടായിരുന്ന തെലുങ്ക് അറിയാവുന്ന ലക്ഷ്മണ അയ്യർ എന്ന ബന്ധുവാണ് കുട്ടിയെ 'രമണ' എന്ന് വിളിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്ന് കുട്ടി തെലുങ്ക് പഠിച്ചു.

മരണാനുഭവം

രമണന് മരണാനുഭവം ഉണ്ടായ അമ്മാവൻറെ വീട് മധുര മീനാക്ഷി ക്ഷേത്രത്തിൻറെ തെക്കേ ഗോപുരത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, ചൊക്കപ്പ നായ്ക്കർ തെരുവിലാണ് -രമണ മന്ദിരം. പിതാവിൻ്റെ മരണശേഷം, 12 വയസുള്ള രമണൻ 1892 ഫെബ്രുവരിയിൽ ഈ വീട്ടിൽ എത്തി. 

ജ്ഞാനോദയം ഉണ്ടായ ശേഷം ആറാഴ്ച രമണൻ ഇവിടെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ദിവസവും മീനാക്ഷി ക്ഷേത്രത്തിൽ രമണനെത്തി ധ്യാനിച്ചിരുന്നു. 1896 ഓഗസ്റ്റ് 29 ന് ഈ വീട്ടിൽ നിന്ന് രമണൻ ഒളിച്ചോടി തീവണ്ടിയിൽ തിരുവണ്ണാമലയിൽ എത്തി.അമ്മാവൻറെ വീട് ഇന്ന് ധ്യാനമന്ദിരമാണ്.

അമ്മാവൻറെ വീട് 

രമണ മഹർഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട മരണാനുഭവം അദ്ദേഹത്തിനുണ്ടായത് 1896 ജൂലൈ മധ്യത്തിൽ ആയിരുന്നു. ആ അനുഭവം പിൽക്കാലത്ത് അദ്ദേഹം വിവരിക്കുകയുണ്ടായി.

മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുൻപായിരുന്നു അത്. "പൊടുന്നനെയാണ് അതുണ്ടായത്," മഹർഷി ഓർമ്മിച്ചു. "അമ്മാവൻറെവീട്ടിലെ മുകൾ നിലയിൽ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു, ഞാൻ. എനിക്ക് കാര്യമായി രോഗങ്ങൾ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എൻ്റെ ശരീരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആ ഭയത്തിൻറെ കാരണം തേടാൻ തുനിഞ്ഞുമില്ല. 'മരിക്കാൻ പോവുകയാണ്' എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിർന്ന കുടുംബങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോൾ അവിടെ ഞാൻ തന്നെ പ്രശ്‍നം പരിഹരിക്കണം എന്ന് തോന്നി."

മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "മരണം എത്തിയിരിക്കുന്നു. എന്താണ് അതിനർത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്."

ഉടൻ രമണൻ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണയ്ക്ക് യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകൾ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. 'ഞാൻ' എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.

രമണൻ സ്വയം പറഞ്ഞു: "ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാൽ, ഞാൻ മരിക്കുമോ? ശരീരമാണോ ഞാൻ? ശരീരം ജഡമായിട്ടും, ഞാൻ എൻ്റെ വ്യക്തിത്വത്തിൻറെ സർവ ഊർജ്ജവും ഉള്ളിൽ അനുഭവിക്കുന്നു. ഉള്ളിൽ നിന്ന് വേറിട്ട്, ഉള്ളിൽ തന്നെ, 'ഞാൻ' എൻ്റെ ശബ്ദം കേൾക്കുന്നു. അപ്പോൾ 'ഞാൻ' ശരീരത്തെ അതിവർത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോൾ, അതിനെ അതിവർത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാൻ കഴിയുന്നില്ല. ഇതിനർത്ഥം, ഞാൻ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്."

അത് അർത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണൻ്റെയുള്ളിൽ വൈവിധ്യത്തോടെ, നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണൻ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയിൽ 'ഞാൻ' മാത്രമാണ് സത്യം. എൻ്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ 'ഞാനി'നെ ആശ്രയിച്ചാണ് നടക്കുന്നത്.

ആ നിമിഷം മുതൽ 'ഞാൻ' അഥവാ ആത്മാവ് അതിൽ തന്നെ ശക്തമായ ആകർശനത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹർഷി പിൽക്കാലത്ത് ഓർത്തു. മരണഭയം എന്നന്നേക്കുമായി അപ്രത്യക്ഷമായി. 'ഞാൻ' എന്ന കേന്ദ്രത്തിൽ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങൾ പോലെ വിചാരങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷെ, 'ഞാൻ' ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു - 'ഞാൻ' ആത്മാവിൽ ഉറച്ചു നിന്നു.

ഈ നിർണായക നിമിഷത്തിനു മുൻപ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതൽ രമണൻ പരാതികൾ നിർത്തി. മര്യാദകേടുകൾക്കെതിരെ പ്രതികരിച്ചില്ല. വിനയത്തിൽ ലയിച്ചു.

മഹർഷി ജനിച്ച മുറി ഇന്ന് 

ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹർഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓർമിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തിൽ പോയി കൂട്ടുകാർക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയിൽ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. ബോധോദയത്തിന് ശേഷം രമണൻ എല്ലാ സായാഹ്നത്തിലും രമണൻ ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തിൽ പോയി. ശിവന്റെയോ മീനാക്ഷിയുടെയോ നടരാജന്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങൾക്ക് മുന്നിൽ ദീർഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോൾ വികാരത്തിരകളിൽ രമണൻ മുങ്ങി.

മഹർഷിയുടെ വീട്ടിൽ

കുടുംബ സമേതമാണ് ഞാൻ രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉൾപ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവർക്ക് അവിടത്തെ ശൃംഗേരി മഠം കാർമ്മികൻറെ സഹായത്തോടെ തർപ്പണം ചെയ്തു. അഗ്നിതീർത്ഥം ഉൾപ്പെടെ 23 തീർത്ഥങ്ങളിൽ സ്നാനം ചെയ്തു. പിന്നെ ധനുഷ്കോടിയിൽ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബർ 23 ന് ചക്രവാതത്തിൽ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയിൽവേ സ്റ്റേഷൻറെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന്, പ്രകൃതിയുടെ സൃഷ്ടി, സംഹാര ശക്തിയെപ്പറ്റി  ഓർത്തു അന്നത്തെ ചക്രവാതത്തിൻറെ ചരിത്രം തിരഞ്ഞപ്പോൾ, തകർന്ന പാമ്പൻ പാലം നന്നാക്കാൻ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എൻജിനിയർ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു.ആ എൻജിനിയറുടെ പേര് ഇ ശ്രീധരൻ എന്നായിരുന്നു; അന്ന് അദ്ദേഹത്തിന് 32 വയസ് ആയിരുന്നു. 

രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാൾ രാവിലെ ഒറ്റയ്ക്ക് തിരുച്ചുഴിയിൽ പോയി. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മാട്ടു താവണി ബസ് സ്റ്റാൻഡിൽ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. ഞാൻ അറുപ്പു കോട്ടയിൽ ചെന്ന് അവിടന്ന് വേറെ ബസിൽ തിരുച്ചുഴി കവലയ്ക്ക് മുൻപ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേർന്ന് ഇടത്തേക്കുള്ള വഴിയിൽ വലതുവശം ആദ്യ വീടാണ് രമണ മഹർഷി ജനിച്ച സുന്ദര മന്ദിരം.

അതിൻ്റെ ചെറിയ വാതിൽ തുറന്നു കിടന്നു. അകത്ത് ഞാൻ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹർഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങൾ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.

ജനിച്ച മുറിയിൽ മഹർഷിയുടെ വലിയ ചിത്രത്തിന് മുന്നിൽ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയിൽ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാൻ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ 'കനകധാരാ സ്തോത്രം' മനസ്സിൽ തോന്നി അത് ഉരുവിട്ടു. 'ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം' എന്ന അവസാന ശ്ലോകഭാഗം ആവർത്തിച്ചു ചൊല്ലി.

നാം ഓരോരുത്തരും "ഞാൻ ആരാണ്?" (who am I ?) എന്ന് ചോദിക്കാനാണ് രമണ മഹർഷി ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് എന്നതിനാൽ, ആ ചോദ്യം അവിടെയിരുന്ന് ഞാൻ സ്വയം ചോദിച്ചു.

എൻ്റെ ഉള്ളിൽ നിന്ന് ഉത്തരം വന്നു: "അയമാത്മാ ബ്രഹ്മ". (ഈ ആത്മാവ് ബ്രഹ്മമാണ്, മാണ്ഡുക്യോപനിഷത്, 1:2).


© Ramachandran 










Thursday 14 April 2022

ഒരു ഭീരുവിൻ്റെ ജൽപനങ്ങൾ


'സാഹിത്യ വിമർശ' ഇരട്ടത്താപ്പ് 

തൃശൂരിൽ നിന്നിറങ്ങുന്ന 'സാഹിത്യ വിമർശം' എന്ന പ്രസിദ്ധീകരണത്തിൽ എന്നെ അവഹേളിക്കുന്ന ഒരു കത്ത് 2022 ഏപ്രിൽ -ജൂൺ ലക്കത്തിലുണ്ട്. കെ എസ് കെ നായർ, പന്തളം എന്ന വ്യാജപ്പേരിലാണ് കത്ത്. ഇത് വ്യാജപ്പേരാണ് എന്ന് ഒറ്റയടിക്ക് മനസ്സിലായി. അത് എഴുതിയിരിക്കുന്നത് അതിലെ വിവരങ്ങൾ വച്ച്, പത്രപ്രവർത്തനവുമായി ബന്ധമുള്ളയാളാണ്. 'കേരള കൗമുദി'യിലെ എസ്‌ ഭാസുര ചന്ദ്രൻ, പി രവികുമാർ എന്നിവരെ നല്ല പത്രപ്രവർത്തകരുടെ പട്ടികയിൽ ഞാൻ ഉൾപ്പെടുത്തിയതിൽ വിരോധമുള്ളയാളുമാണ്. ഒരു 'ഠ' വട്ടത്തിൽ കറങ്ങി, വൃത്തിയുള്ള ഒരു ജോലി കിട്ടാത്തവൻറെ അധമ ബോധമാണ്, കത്തിൽ ഉടനീളമുള്ളത്.

ഇങ്ങനെ ഒരു കത്ത് എത്തിയതായി അതിൻ്റെ പത്രാധിപർ എന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അതിൽ എന്നെ കരുതിക്കൂട്ടി അവഹേളിക്കുന്ന ഭാഗങ്ങൾ ഉള്ളതായി പറഞ്ഞതുമില്ല. പലതവണ എന്നെ പത്രാധിപർ വിളിച്ച് അപേക്ഷിച്ച ശേഷമാണ് ഞാൻ അഭിമുഖത്തിന് സമ്മതിച്ചത്. ചോദ്യങ്ങൾ എഴുതി അയച്ചതിന് ഞാൻ മറുപടി നൽകുകയായിരുന്നു. കിട്ടിയ ചോദ്യങ്ങൾക്കപ്പുറം ഞാൻ പോയതും ഇല്ല. 'ഇടം വലം നോക്കാതെ' ഞാൻ ഒന്നും പറഞ്ഞില്ല. ചോദ്യങ്ങൾക്ക് നിലവാരം ഉണ്ടായിരുന്നുമില്ല.

ഒരാൾ ജോലി വിടുന്നത് അത്ര വലിയ സംഭവം ഒന്നും അല്ല. മലയാള മനോരമയിൽ നിന്ന് തന്നെ എത്രയോ പേർ പോയിട്ടുണ്ട്. ടി വി ആർ ഷേണായ് പോയതു തന്നെ, സാഹചര്യം മോശമായതു കൊണ്ടാണ്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തിൽ നിന്ന് വന്നയാളാണ്.അദ്ദേഹം അതിലേക്ക് മടങ്ങി. എൻ്റെ വിഷയവും ഇംഗ്ലീഷാണ്. ഞാൻ ഇംഗ്ലീഷ് എഴുതി ജീവിക്കുന്നു. മനോരമയിൽ നിന്നിറങ്ങി ഞാൻ പത്രപ്രവർത്തനം നിർത്തിയില്ല.

പ്രൊഫഷനലുകൾ ജോലി വിടുന്നതിന് പല കാരണങ്ങളും കാണും. അതു മുഴുവൻ നാട്ടുകാർ അറിയേണ്ടതില്ല. അതിനാൽ, ഞാൻ ഇതു പറഞ്ഞു നടക്കാറില്ല. പത്രാധിപരുടെ ആദ്യ ചോദ്യം തന്നെ അതായിരുന്നതിനാൽ, തീരെ ഒഴിവാക്കേണ്ട എന്ന് കരുതി. ഒരാൾ പത്രപ്രവർത്തകനായാൽ മരണം വരെയും അതായിരിക്കാനും എഴുതാനും കഴിയും. എൻ്റെ മകൻ ഡൽഹിയിൽ എഡിറ്ററാണ്. നാലാമത്തെ സ്ഥാപനമാണ്. ഇന്ത്യൻ എക്സ്‌പ്രസ്, ഹിന്ദു, ദി ഇക്കണോമിസ്റ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ അമേരിക്കൻ സ്ഥാപനത്തിലാണ്. ജോലികൾ മാറുന്നത് ഒരു വിഷയമേ അല്ല.

കഴിവുള്ളവർ പോകുന്നതു കൊണ്ടുള്ള നഷ്ടം സ്ഥാപനത്തിനാണ്. പ്രൊഫഷനലിന് അല്ല. കഴിവുള്ളവരെ നിലനിർത്താൻ ധാരാളം വഴികൾ, human resource management / employee retention രീതികൾ നല്ല സ്ഥാപനങ്ങളിൽ കാണുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ മികവു കാട്ടുക എന്നതാണ്, പ്രൊഫഷനലിസം.

എന്നാൽ, കത്തെഴുതിയ വിവരദോഷി പറയുന്നത്, ജോലി വിടുന്നത് സർഗാത്മക ധീരത കൊണ്ടായിരിക്കണം എന്നാണ്. തേങ്ങാക്കുലയാണ്. വേറെ ജോലി കിട്ടിയാലും വീട്ടിൽ കഴിയാൻ പണം ഉണ്ടെങ്കിലും ഒക്കെ ജോലി വിടാം; സ്വന്തം സ്ഥാപനം തുടങ്ങാം. ഞാൻ സ്വന്തം സ്ഥാപനം തുടങ്ങുകയും പൂട്ടുകയും ചെയ്തു. കോഴിക്കൃഷി തുടങ്ങി വെള്ളത്തിലായ കഥ കാമ്പിശ്ശേരി എഴുതിയിട്ടുണ്ട്. ജീവിതം ക്ഷണികം ആയതിനാൽ, പല പരീക്ഷണങ്ങളും ആകാം. ആകെ ഞാൻ പറയുന്നത്, ജോലി വേണ്ടെന്നു വയ്ക്കുന്ന ആരുടെയും തീരുമാനം സർഗാത്മകം ആണെന്ന് മാത്രമാണ്. അതിന് ശേഷം സർഗ്ഗ ജീവിതം നയിക്കണം എന്നല്ല. They also serve who only stand and wait (വെറുതെ ഇരിക്കുന്നവനും ദൈവവേല ചെയ്യുന്നു) എന്ന് മിൽട്ടൻ On His Blindness എന്ന കവിതയിൽ പറഞ്ഞതാണ് സത്യം.

സർഗാത്മക ധീരമായ രാജിക്ക് വ്യാജനായർ നിരത്തുന്നത് ബോർഹെസിനെയാണ്. യുവാൻ പെറോൺ 1973 ൽ പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ, നാഷനൽ ലൈബ്രറി ഡയറക്ടർ സ്ഥാനം ബോർഹെസ് രാജി വച്ചതാകാം ഉദ്ദേശിക്കുന്നത്. അപ്പോൾ ബോർഹെസിന് 74 വയസ്സായിരുന്നു. 55 വയസായപ്പോൾ അന്ധനായിരുന്നു. 74 വയസിൽ രാജി വയ്ക്കുന്നത് സർഗാത്മക ധീരത എന്ന് പറയാൻ ചെറിയ വിവരദോഷം ഒന്നും പോരാ. 

പെറോൺ ആദ്യം അധികാരത്തിൽ വന്ന 1946 ൽ, കാഴ്ചക്കുറവിനാൽ ബ്യുനസ് ഐറിസ് മുനിസിപ്പൽ ലൈബ്രറി അസിസ്റ്റൻറ് പണി കൃത്യമായി നിർവഹിക്കാൻ കഴിയാതിരുന്ന ബോർഹെസിനെ മാർക്കറ്റിലെ പൗൾട്രി ഇൻസ്പെക്ടറായി 'ഉദ്യോഗക്കയറ്റം നൽകി' മാറ്റിയിരുന്നു. ആ ജോലി തീരെ പറ്റുമായിരുന്നില്ല. അതിനാൽ രാജിവച്ചു. പെറോണിസ്റ്റുകൾക്കെതിരെ വലിയ ശബ്ദമൊന്നും അദ്ദേഹം ഉയർത്തിയിരുന്നില്ല. ജനാധിപത്യ വാദികളുടെ കൂട്ട പരാതികളിൽ ഒപ്പു ചാർത്തൽ അല്ലാതെ. എങ്കിലും, ജോലി രാജിവച്ച ശേഷം, അത് സ്വതസിദ്ധമായ രീതിയിൽ, വലിയ വിപ്ലവമാണെന്ന് വരുത്തി തീർക്കാൻ ബോർഹെസ് ശ്രമിച്ചു. എഴുത്തുകാരുടെ സംഘടനയ്ക്ക് ഇങ്ങനെ എഴുതി: "Dictatorships foster oppression, dictatorships foster servitude, dictatorships foster cruelty; more abominable is the fact that they foster idiocy."

ഞാൻ സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ, ഇങ്ങനെ ബുദ്ധിപരമായ കസർത്ത് ആലോചിക്കാമായിരുന്നു! 

പെറോണിന് ശേഷം ബോർഹെസ് ദേശീയ ലൈബ്രറി ഡയറക്ടർ ആയത്, കച്ചവട രാഷ്ട്രീയം നന്നായി കളിച്ചതു കൊണ്ടാണെന്ന് ഞാൻ പറയുകയില്ല. ഉദ്യോഗ സ്ഥലങ്ങളിൽ അദ്ദേഹം ജോലി ചെയ്തില്ല. അവിടെയിരുന്ന് കഥകൾ എഴുതി.

ജോലി ചെയ്ത ഒരിടത്തും ഞാൻ തർക്കിക്കാൻ പോയിട്ടില്ല. ശബ്ദം ഉയർത്തിയിട്ടില്ല. നിലപാടുകൾ ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. മതിയായപ്പോൾ പോന്നിട്ടുണ്ട്.

കേരള ചുറ്റുപാടിലേക്ക് വിഖ്യാതരായ, വലിയ വരുമാനമുള്ള എഴുത്തുകാരെ വെറുതെ ആനയിക്കേണ്ടതില്ല. മാർകേസ് പത്രപ്രവർത്തനം വിട്ട് എഴുത്തുകാരനായ ശേഷമാണ് വരുമാനം ഉണ്ടായത്. മലയാളിക്ക് എഴുത്തുകാരനായി മാത്രം ജീവിക്കാൻ എളുപ്പമല്ല. പ്രസാധകൻ പറ്റിക്കും.

രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ജോലി വിടേണ്ടിയിരുന്നു എന്നായിരിക്കാം ഈ മണ്ടൻ പറയുന്നത്. മനോരമ ഇന്നത്തെപോലെ മാർക്സിസ്റ്റ് പാർട്ടിയോട് ഒട്ടി നിൽക്കുന്ന പത്രമായിരുന്നില്ല അന്ന്. ഞാൻ കോൺഗ്രസുകാരനും ആയിരുന്നില്ല. ഞാൻ ജോലി വിടുമ്പോൾ, 'മനോരമ'യിൽ ആയിരുന്നില്ല. 'ദി വീക്കി'ൽ ആയിരുന്നു. അതിൽ രാഷ്ട്രീയ ഉള്ളടക്കം വലുതല്ല. ഞാൻ അതിൻ്റെ പത്രാധിപരും ആയിരുന്നില്ല. അവിടെ പ്രൊഫഷനൽ അന്തരീക്ഷം കമ്മി ആയിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിരവധി പേർ അവിടെ നിന്ന് പോയിട്ടുണ്ട്. മറ്റ് ഇംഗ്ലീഷ് വാരികകളിലെ സൗകര്യങ്ങൾ അവിടെയില്ല.

ബോർഹെസ് 

മികച്ച പത്രപ്രവർത്തകരായി എൻ്റെ മനസ്സിൽ വന്ന പട്ടികയെപ്പറ്റി കത്തെഴുതിയ വ്യാജനായർക്ക് നല്ല അഭിപ്രായമില്ല. എൻ്റെ പട്ടിക എൻ്റെ സൗകര്യമാണ്. കഴിയുന്നത്ര മിഷനറി, സമുദായ, മത പത്രപ്രവർത്തകരെയും വലിയ പത്ര ഉടമകളെയും ഒഴിവാക്കി, പ്രൊഫഷനലുകളെ ഞാൻ ഉൾപ്പെടുത്തിയത്. സർഗസാമ്രാജ്യം കെട്ടിപ്പടുത്ത എഴുത്തുകാരെയും അതിൽ താഴ്ന്ന പത്രപ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കി. വലിയ പത്ര ഉടമകളുടെ പേരിൽ വന്നിട്ടുള്ള പല ലേഖനങ്ങളും അവർ എഴുതിയതല്ല. എഡിറ്റിങ്, റിപ്പോർട്ടിങ് മേഖലകളിൽ മികവു കാട്ടിയവരെയേ പത്രപ്രവർത്തകരായി കണക്കാക്കാൻ കഴിയൂ.

കൗമുദി ബാലകൃഷ്ണനെ ഓർക്കാത്ത ഞാൻ ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന് വ്യാജ നായർക്ക് അറിയണം. തുടർന്ന് സി വി കുഞ്ഞുരാമൻ, കുമാരനാശാൻ തുടങ്ങിയ പേരുകൾ കൂടി അദ്ദേഹം നിരത്തുന്നതോടെ കക്ഷി വ്യാജനായർ ആണെന്ന സത്യം വെളിവാകുന്നു.

കുമാരനാശാനെപ്പറ്റി പലപ്പോഴും ഞാൻ എഴുതിയിട്ടുണ്ട്. പത്രാധിപർ എന്ന നിലയിൽ, സ്വദേശാഭിമാനിയെപ്പറ്റി എഴുതിയ പുസ്തകത്തിലും പരാമർശിച്ചിട്ടുണ്ട്. 

എൻ്റെ പട്ടിക എൻ്റെ സ്വാതന്ത്ര്യമാണ്. വ്യാജനായർക്ക് അയാളുടെ വ്യാജ പട്ടികയാകാം. മഹാകവിയെ പത്രപ്രവർത്തകനായി ചുരുക്കേണ്ടതില്ല. സർഗ സാമ്രാജ്യം കൊണ്ടാണ് അദ്ദേഹം നിലനിൽക്കുന്നത്.

കെ ബാലകൃഷ്ണനെ മനഃപൂർവം ഒഴിവാക്കിയതാണ്. വ്യക്തി ജീവിതം മലിനമായിരുന്നു എന്ന് ചന്ദ്രിക ബാലകൃഷ്ണൻറെ ഓർമ്മക്കുറിപ്പുകളിൽ നിന്നറിയാം. വ്യാജ നായർ എന്തുകൊണ്ട് എസ് ജയചന്ദ്രൻ നായരുടെ പേര് പറയുന്നില്ല?

കെ പി കേശവ മേനോൻ, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരെ എനിക്കറിയില്ല എന്ന് വ്യാജനായർ പ്രാകുന്നുണ്ട്. കേശവ മേനോനെ ഞാൻ മനഃപൂർവം ഒഴിവാക്കിയതാണ്. ഖിലാഫത്തുമായി കോൺഗ്രസിനെ കൂട്ടിക്കെട്ടി മാപ്പിള ലഹളയുണ്ടാക്കിയതിൽ മേനോൻറെ പങ്ക് ചെറുതല്ല എന്നതാണ് കാരണം. ആലി മുസലിയാർ മേനോനെ അപമാനിക്കുന്ന രംഗം ഞാൻ വായിച്ചത് മേനോൻറെ ആത്മകഥയിൽ തന്നെയാണ്. 'മാതൃഭൂമി' തുടങ്ങിയ ശേഷം കെ മാധവൻ നായർ എഴുതി വന്ന 'മലബാർ കലാപം' പരമ്പര ഇടയ്ക്ക് നിർത്തുകയും ചെയ്തു. 

മനോരമയിൽ നിന്ന് പോയ ആളാണ്, വൈക്കം ചന്ദ്രശേഖരൻ നായരും - സർഗാത്മക ധീരത കൊണ്ടല്ല. അക്കാലത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുമില്ല.  വൈക്കം ചന്ദ്രശേഖരൻ നായരുടെ വീട്ടിൽ എൻ്റെ പഠനകാലത്ത് ഞാൻ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. 'ഗോത്രദാഹം', 'കായീൻറെ വംശം' എന്നിവ എഴുതുന്നത് കണ്ടിട്ടുമുണ്ട്.  നോവലിസ്റ്റ് എന്ന നിലയിൽ അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നാണ് എൻ്റെ വിചാരം. അദ്ദേഹം പത്രാധിപർ ആയിരുന്ന 'ചിത്രകാർത്തിക' തരക്കേടില്ലാത്ത വാരിക ആയിരുന്നു. വള്ളത്തോൾ മരിച്ചപ്പോൾ അദ്ദേഹം എഴുതിയ റിപ്പോർട്ട് മികച്ചതായിരുന്നു എന്ന് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ വായിച്ചിട്ടില്ല.

പി രവികുമാറിനെ ഞാൻ മികച്ചവരുടെ പട്ടികയിൽ പെടുത്തിയതിൽ വ്യാജനായർക്ക് ചൊരുക്കുണ്ട്. പട്ടികയിൽ പെടുത്തേണ്ടിയിരുന്നില്ല എന്ന് മാന്യനായ രവികുമാർ അഭിമുഖം വായിച്ച ശേഷം എന്നോട് പറയുകയുണ്ടായി. എന്നാൽ കർണാടക സംഗീതത്തെ പത്രപ്രവർത്തനത്തിലേക്ക് കൊണ്ടു വന്നതിൽ അദ്ദേഹത്തിന് നല്ല സംഭാവനയുണ്ട്. എം ഡി രാമനാഥൻ എന്ന പുസ്തകത്തിൽ രവികുമാർ എഴുതിയ ഒരു ലേഖനം വായിച്ചാണ് അങ്ങനെ ഒരു പത്രപ്രവർത്തകനെ അറിയുന്നത്. ഇങ്ങനെ ഒന്നാന്തരം മലയാളം എഴുതുന്ന അധികം പേർ കേരളത്തിൽ ഇല്ല. എൻ്റെ പുസ്തകത്തെപ്പറ്റി എഴുതാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. എൻ്റെ പുസ്തകം ഞാൻ മാർക്കറ്റ് ചെയ്തിട്ടില്ല.

എൻ്റെ പട്ടിക പൊളിഞ്ഞതിനാൽ, എൻ്റെ മറ്റ് നിരീക്ഷണങ്ങൾ വെള്ളത്തിലായി എന്ന് വ്യാജനായർ ആശ്വസിക്കുന്നുണ്ട്. അത് ക്ഷണിക മുഷ്ടിമൈഥുന ആശ്വാസം മാത്രമാണ്. എൻ്റെ നിരീക്ഷണങ്ങൾ പുസ്തകങ്ങളിലും വന്നിട്ടുണ്ട്.

ഇങ്ങനെ ഒരു പ്രതികരണം എഴുതിയതിൻറെ കാരണം പറയാം. കത്ത് പത്രാധിപരുടെ തന്നെ വ്യാജപടപ്പ് ആണെന്ന് എനിക്ക് തോന്നി പത്രാധിപരെ വിളിച്ചു. കത്ത് മറുപടിക്കായി എനിക്ക് അയച്ചു തരാൻ ആവശ്യപ്പെട്ടു. അപ്പോൾ, കത്തെഴുതിയ വ്യാജനായർ കേരള കൗമുദിയിൽ ജോലി ചെയ്തിരുന്ന ഒരു കൊച്ചി ലേഖകൻ ആണ് എന്ന് പത്രാധിപർ എന്നോട് പറയുകയുണ്ടായി. എന്നാൽ, കത്തിലുള്ളത് പത്രാധിപരുടെ തന്നെ അളിഞ്ഞ മലയാളമാണ്. ഞാൻ ജോലി വിട്ടത് ഒന്നുകിൽ ഭീരുത്വം അല്ലെങ്കിൽ അഹന്ത എന്നാണ് ഇയാൾ എഴുതിയിട്ടുള്ളത്. ജോലി വിട്ട് ദാരിദ്ര്യത്തിലേക്ക് വീഴുന്നത് ഭീരുത്വം, അഹന്ത തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം എന്ന് ഞാൻ കേൾക്കുന്നത് ആദ്യമാണ്. എന്നാൽ, വ്യാജപ്പേരിനുള്ളിൽ ഒളിച്ച് എന്നെപ്പോലെ വൃത്തിയായി ജോലി ചെയ്യുന്ന ഒരാളെ പുലഭ്യം പറയുന്നത് ഭീരുത്വമാണ് എന്ന കാര്യത്തിൽ സംശയമില്ല.

കത്തുകൾ വ്യാജമായി ഉണ്ടാക്കി ആളുകളെ തെറിവിളിക്കുന്നത് നല്ല ശീലമല്ല. മാനനഷ്ടക്കേസ് കൊടുത്താൽ, കത്തും എഴുതിയവനും കോടതിയിൽ വരണം. ഇതേ ലക്കത്തിൽ തന്നെ പി ഗോപകുമാർ എന്ന ലേഖകനെതിരെ പത്രാധിപർ തന്നെ പുലഭ്യം എഴുതി കത്തായി പ്രസിദ്ധീകരിച്ചെന്ന് ആരോപണമുണ്ട്.

എൻ്റെ പിന്നാലെ നടന്ന് അഭിമുഖം വാങ്ങുക, പിന്നെ അതേച്ചൊല്ലി പുലഭ്യം അച്ചടിക്കുക -ഇത് ജീർണലിസമാണ്; പത്രാധിപരുടെ കൂട്ടിക്കൊടുപ്പ് പൈതൃകത്തിന് തെളിവുമാണ്.


അഭിമുഖം: 



Monday 11 April 2022

പാർട്ടി കോൺഗ്രസ് എന്ന അസംബന്ധ നാടകം

പാളം തെറ്റിയ പ്രത്യയ ശാസ്ത്രം 

ഗോള കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂന്നു വർഷത്തിൽ ഒരിക്കൽ നടത്തുന്ന പാർട്ടി പ്രവർത്തനങ്ങളുടെ അവലോകനമാണ് പാർട്ടി കോൺഗ്രസ് എന്നറിയപ്പെടുന്നത്. മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന ഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്; ഇതിനെ ജനാധിപത്യ കേന്ദ്രീകരണം എന്ന് വിളിക്കുന്നു. അതു കൊണ്ടാണ്, എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വന്നോ, അവിടെയൊക്കെ ഏകാധിപത്യം നിലവിൽ വന്നത്. മുകളിലെ പ്രമാണി പറയുന്നതൊക്കെ താഴെയുള്ള സഖാവ് അനുസരിക്കണം എന്നതാണ്, അലിഖിത നിയമം. കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അക്രമിയും നിരവധി ഉന്മൂലനങ്ങൾ നടത്തിയ ഏകാധിപതിയും ജൂത വംശഹത്യ നടത്തിയവനുമായ സ്റ്റാലിൻറെ ചിത്രവും കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ ഉണ്ടായിരുന്നത് ആകസ്മികമല്ല.


വലിയ ആഡംബരത്തോടെയും മാധ്യമ ലാളനയോടെയും നടത്തുന്ന ഈ കോൺഗ്രസുകളിൽ ഗൗരവമുള്ള ചർച്ചകൾ ഒന്നും നടക്കാറില്ല. ഒരു കാലത്തും പാർട്ടി വ്യക്തമായ പാർട്ടി ലൈൻ സ്വീകരിക്കാറില്ല. അതിന് കാരണം, അടവു നയം എന്ന നയ ശൂന്യതയാണ്. കോൺഗ്രസുമായി സഖ്യം വേണ്ട എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ച ശേഷം, തമിഴ് നാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് മുന്നണിയിൽ അംഗമാകുന്ന തട്ടിപ്പിനാണ് അടവ് നയം എന്ന് പറയുന്നത്. രാജ്യത്ത് കമ്മ്യൂണിസം നിലനിൽക്കുന്ന ഏക തുരുത്തായ കേരളത്തിൽ നിന്നല്ല, തമിഴ് നാട്ടിൽ നിന്നാണ് ആ പാർട്ടിക്ക് കൂടുതൽ എം പി മാർ ഉണ്ടായത് എന്നത് വിചിത്രമാണ്. അതിൻ്റെ ഉപകാരസ്മരണ ആയിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്റെ സാന്നിധ്യം. കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ടത് ശബരിമല പ്രശ്നത്തിൽ ഹിന്ദുക്കൾ കൈവിട്ടത് കൊണ്ടാണെന്ന് സംഘടനാ റിപ്പോർട്ടിൽ കുമ്പസാരവുമുണ്ട്.

തമിഴ് നാട്ടിൽ ഈ അടവ് നയം സ്വീകരിക്കുമ്പോൾ, പശ്ചിമ ബംഗാളിൽ അത് പാടില്ല എന്നാണ് കേരള ഘടകം വാദിക്കുന്നത്. അങ്ങനെയാണ്, സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണയോടെ പാർലമെൻറിൽ എത്താനുള്ള അവസരം നിഷേധിച്ചത്. വ്യക്തിപരമായ വൈര നിര്യാതനം പാർട്ടിയുടെ രീതിയാണ്. അതു കൊണ്ടാണ്, കേന്ദ്ര -സംസ്ഥാന ബന്ധങ്ങൾ ചർച്ച ചെയ്ത സെമിനാറിൽ കെ വി തോമസ് വരികയും ജനറൽ സെക്രട്ടറി യെച്ചൂരി ഒഴിവാക്കപ്പെടുകയും ചെയ്തത്. കേരളത്തിൽ നിന്ന് കോൺഗ്രസിൽ പ്രസംഗിച്ച പി രാജീവ്, കെ കെ രാഗേഷ്, ടി എൻ സീമ എന്നിവർ യെച്ചൂരിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള മുകളിൽ നിന്നുള്ള തിട്ടൂരം ശിരസാ വഹിച്ചു.

കേരളത്തെ അഭിനന്ദിച്ച് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയെങ്കിലും കെ റെയിലിന് അംഗീകാരം കിട്ടിയില്ല. യെച്ചൂരിയും ബംഗാൾ ഘടകവും മാത്രമല്ല, തമിഴ് നാട് പാർട്ടിയും അതിന് അനുകൂലമായ നിലപാട് കോൺഗ്രസിൽ സ്വീകരിച്ചില്ല. എങ്കിലും യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായത്, ആ പദ്ധതിക്കും കീഴടങ്ങിക്കൊണ്ടാണ്. ആ പദ്ധതിക്ക് എതിരെ സ്ത്രീകളും കുട്ടികളും ഇറങ്ങുന്നത്, ശബരിമല സമര കാലത്തെ ഓർമിപ്പിക്കുന്നു. ശബരിമല സമരത്തിൽ ഇല്ലാതിരുന്ന മേധാ പട്കർ റെയിൽ സമരത്തിലുള്ളത് യെച്ചൂരിയെ ആശങ്കയിൽ ആഴ്ത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പിടിച്ചു നിർത്താൻ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ശബരിമല കാലത്ത് സമരത്തിന് എതിരായിരുന്ന ഇടതു കപട മതേതരവാദികളിൽ പലരും കെ റെയിലിന് എതിരാണ്.

എന്നിട്ടും, ആ പ്രശ്നത്തിൽ ഒരു നയം സ്വീകരിക്കാൻ പാർട്ടി കോൺഗ്രസിന് കഴിഞ്ഞില്ല. അതു കൊണ്ട് കെ വി തോമസിനെ വച്ച് ഒരു അസംബന്ധ നാടകം നടത്തി സഖാക്കൾക്ക് പിരിയേണ്ടി വന്നു. സകല പാർട്ടി കോൺഗ്രസുകളും തുടങ്ങിയതും അവസാനിച്ചതും അസംബന്ധത്തിലാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, കൊൽക്കത്തയിലെ രണ്ടാം പാർട്ടി കോൺഗ്രസ് (1948), മധുരയിലെ മൂന്നാം പാർട്ടി കോൺഗ്രസ് (1954) പാലക്കാട്ടെ നാലാം പാർട്ടി കോൺഗ്രസ് (1956), അമൃത്‌സർ അഞ്ചാം കോൺഗ്രസ് (1958), വിജയവാഡ ആറാം പാർട്ടി കോൺഗ്രസ് (1961) എന്നിവ. പാർട്ടി കോൺഗ്രസുകളുടെ പൈതൃകം അവ്യക്തതയും ആശയക്കുഴപ്പവും നിറഞ്ഞതാണ്.

ബ്രിട്ടൻറെ ചെരുപ്പ് നക്കി

എം എൻ റോയ് 1920 ൽ താഷ്കെന്റിൽ രൂപീകരിച്ച പ്രവാസ പാർട്ടിയെ ആണ് സി പി എം സ്ഥാപക പാർട്ടി ആയി അംഗീകരിക്കുന്നത്. സി പി ഐ ആകട്ടെ, പത്രപ്രവർത്തകനായ സത്യഭക്ത 1925 ൽ കാൺപൂരിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് സമ്മേളനത്തെയാണ് സ്ഥാപക സമ്മേളനമായി സ്വീകരിക്കുന്നത്. സമ്മേളനം നടക്കുമ്പോൾ തന്നെ ഇടഞ്ഞ സത്യഭക്ത പിന്നീട് ഹിന്ദുത്വ ആശയ പ്രചാരകനായി. അദ്ദേഹത്തെപ്പറ്റി ധാരാളം വിവരങ്ങൾ ചിത്രം സഹിതം, ഇപ്പോൾ ലഭ്യമാണ്. അതിനാൽ, ഹിന്ദുത്വയിലാണ് സി പി ഐ ജനിച്ചത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

1920 ൽ ജനിച്ച ഇന്ത്യയിലെ പാർട്ടി ആദ്യ പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചത്, 1943 ൽ മാത്രമാണ് -മുംബൈയിൽ. മെയ് 23 മുതൽ ജൂൺ ഒന്നു വരെ എട്ടു ദിവസമായിരുന്നു, മഹാമഹം. 15563 അംഗങ്ങൾ ആയിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത് ( ഇന്ന് ഒൻപത് ലക്ഷം; അതിൽ അഞ്ചു ലക്ഷവും കേരളത്തിൽ). ഇവരെ പ്രതിനിധീകരിച്ച് 139 പേർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പാർട്ടി പല മേഖലകളിലും വളരുന്നു എന്ന് തോന്നിയിട്ടാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. അന്ന് പാർട്ടി കേന്ദ്രം മുംബൈ ആയിരുന്നു.1941 ൽ സോഹൻ സിംഗ് ബക്നയുടെ ഗദർ ഗ്രൂപ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചിരുന്നു.

ആദ്യ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്, 1933 ഒടുവിൽ ആകെ പാർട്ടി അംഗങ്ങൾ 150 ആയിരുന്നു എന്നാണ്. 1942 ൽ ഇത് 4400 ആയി. 1943 മെയ് ദിനത്തിൽ ഇത് 15563. ഇതിൽ 2637 പേർ മുഴുവൻ സമയ പ്രവർത്തകർ ആയിരുന്നു. 700 പേരായിരുന്നു സ്ത്രീ അംഗങ്ങൾ. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 139 പേരിൽ 22 തൊഴിലാളികളും 25 കൃഷിക്കാരും 86 ബുദ്ധിജീവികളും മൂന്ന് ജമീന്ദാർമാരും രണ്ട് ചെറുകിട ജന്മിമാരും ഒരു വ്യവസായിയും ഉണ്ടായിരുന്നതായി ക്രെഡൻഷ്യൽ റിപ്പോർട്ടിൽ കാണുന്നു. പ്രതിനിധികളിൽ 13 സ്ത്രീകൾ.മൂന്ന് ദളിതർ. മുസ്ലിംകൾ 13, സിഖുകാർ എട്ട്, പാഴ്സികൾ രണ്ട്, ജെയിൻ ഒന്ന്. അന്ന് കേരളത്തിൽ പാർട്ടി ക്ലച്ചു പിടിച്ചിട്ടില്ല എന്നർത്ഥം. ബംഗാളിലെ പാർട്ടി മുസ്ലിം പാർട്ടി ആയിരുന്നു.

ആ പാർട്ടി കോൺഗ്രസ് സമയത്ത് പാർട്ടിക്കെതിരായ നിരോധനം പിൻവലിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ പാർട്ടി ഒറ്റിയതായിരുന്നു പശ്ചാത്തലം. 695 പാർട്ടി അംഗങ്ങൾ ജയിലിൽ ആയിരുന്നു. 105 പേർ ജീവപര്യന്തം തടവിൽ ആയിരുന്നു. പ്രതിനിധികളിൽ 70 ശതമാനവും ജയിലിൽ പോയിരുന്നു. പ്രതിനിധികളിൽ 68 ശതമാനവും 35 വയസിൽ താഴെ ഉള്ളവർ ആയിരുന്നു. പാർട്ടി കോൺഗ്രസ് പ്രസീഡിയത്തിലെ ഏക മലയാളി പി കൃഷ്ണപിള്ള. മറ്റുള്ളവർ എസ് എ ഡാങ്കെ, മുംബൈ സംസ്ഥാന സെക്രട്ടറി ഭയ്യാജി കുൽക്കർണി, മുസഫർ അഹമ്മദ്, മണികുന്തള സെൻ, മുംബൈ നഗര സെക്രട്ടറി ഡി എസ് വൈദ്യ, വിദ്യാർത്ഥി നേതാവ് നർഗീസ് ബാട്ലിവാല.

രണദിവെ,അധികാരി, ജോഷി, 1945 മുംബൈ 

ഒൻപതു മണിക്കൂർ എടുത്താണ് ജനറൽ സെക്രട്ടറി പി സി ജോഷി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. 'ദേശീയ പ്രതിരോധവും തൊഴിലാളി വർഗ കടമകളും' എന്ന റിപ്പോർട്ട് ബി ടി രണദിവെ അവതരിപ്പിച്ചു.

രാവിലെ ആറു മുതൽ രാത്രി 11 വരെ ആയിരുന്നു നടപടികൾ. ഗാന്ധി, നെഹ്‌റു, ജിന്ന എന്നിവരുടെ ചിത്രങ്ങൾ വേദിയിൽ ഉണ്ടായിരുന്നു എന്നത് അദ്‌ഭുതമാണ്. സ്റ്റാലിൻറെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ പാർട്ടിയുടെ അടവു നയം വിളംബരം ചെയ്യുന്നതായി പാർട്ടി രേഖകൾ പറയുന്നു -ഫാഷിസത്തിനെതിരായ ഐക്യ മുന്നണി, കോൺഗ്രസ് -മുസ്ലിം ലീഗ് ഐക്യം.

പി സി ജോഷി അവതരിപ്പിച്ച റിപ്പോർട്ടിൽ അസംബന്ധം പ്രകടമാണ്. അന്ന് ബ്രിട്ടീഷ് ചാരൻ ആയിരുന്ന ജോഷി, റിപ്പോർട്ടിൽ പറയുന്നത്, രണ്ടാം ലോകയുദ്ധ കാലത്ത് പാർട്ടി, വ്യവസായ ഉൽപാദനം കൂട്ടുന്നതിലും ഭക്ഷ്യോൽപാദനം കൂട്ടുന്നതിലും ശ്രദ്ധിച്ചു എന്നാണ്. ബ്രിട്ടനൊപ്പം നിന്ന പാർട്ടി, ജർമ്മനി റഷ്യയെ ആക്രമിച്ചപ്പോൾ അത് ജനകീയ യുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം പാർട്ടിക്ക് പ്രശ്‍നം ആയിരുന്നില്ല. ഈ നിലപാട് സ്വീകരിച്ചത് കൊണ്ടാണ്, പാർട്ടി നിരോധനം പിൻവലിച്ചത്. ഈ നയവും സ്വന്തം ആയിരുന്നില്ല. ലണ്ടനിലിരുന്ന് രജനി പാമേ ദത്ത് പടച്ച നയമായിരുന്നു അത്. എസ് ജി സർദേശായ് മാത്രമല്ല, ഇ എം എസ് നമ്പൂതിരിപ്പാടും ഭക്ഷ്യോൽപാദനം കൂട്ടുന്നതിനെപ്പറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.

പാർട്ടിയുടെ കടമ 'ദേശീയ ഐക്യവും ദേശീയ സർക്കാരിനുള്ള ദേശീയ പ്രതിരോധവും" ആണെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. ബ്രിട്ടൻറെ വാലാട്ടികൾ ആയിരിക്കുക എന്ന് സാരം. പൂഴ്ത്തി വയ്‌പിനെതിരെ പോരാടാൻ പ്രമേയം സഖാക്കളെ ഉപദേശിച്ചു.

മുസഫർ അഹമ്മദ് സമാപന പ്രസംഗം നടത്തി. ഈ കോൺഗ്രസിനെപ്പറ്റി ഇനി അധികം പറയേണ്ടതില്ല. തൊഴിലാളിയുടെ കടമ ബ്രിട്ടൻറെ ആസനം താങ്ങുക എന്നതാണെന്ന് പ്രഖ്യാപിച്ച അസംബന്ധ കോൺഗ്രസ്.

കൽക്കട്ട തീസിസ്

കൽക്കട്ട തീസിസ് എന്നറിയപ്പെടുന്ന ഭീകര വാദം സംഭാവന ചെയ്ത ഒന്നാണ് കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ നടന്ന കോൺഗ്രസിൽ ബി ടി രണദിവെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജ്യമാകെ ഭീകരത നടമാടി.

ഈ കോൺഗ്രസ് നടക്കുമ്പോൾ പാർട്ടി അംഗങ്ങൾ 89000 ആയിരുന്നു. ജോഷി സെക്രട്ടറി സ്ഥാനത്ത് 13 വർഷം തികച്ചിരുന്നു.ഇന്ത്യ സ്വതന്ത്രമായിരുന്നു. എന്നാൽ അത് പാർട്ടി അംഗീകരിച്ചിരുന്നില്ല. അതിനാൽ, ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കണോ സായുധ കലാപം നടത്തണോ എന്നതായിരുന്നു ചോദ്യം. ജോഷി സ്വാഭാവികമായും ആദ്യ നിലപാടിൽ ആയിരുന്നു. തെലങ്കാനാ കലാപത്തിൽ നിന്ന് വീര്യം ഉൾക്കൊണ്ട പി സുന്ദരയ്യയും രണദിവെയും കലാപത്തെ അനുകൂലിച്ചു. കേരളത്തിൽ പുന്നപ്ര വയലാർ അനാവശ്യ കലാപവും നടന്നിരുന്നു. അനാവശ്യം എന്ന് പറയാൻ കാരണം, അവ നടന്നത്, ബ്രിട്ടീഷ് സർക്കാരിന് എതിരെ അല്ല, നെഹ്രുവിൻറെ ഇടക്കാല സർക്കാരിൻറെ കാലത്തായിരുന്നു എന്നതിനാലാണ്. മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി കാണുന്ന മാർക്സിസ്റ്റുകൾ പുന്നപ്ര വയലാർ കലാപത്തെയും സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിക്കുന്നു.

മാത്രമല്ല, സ്വാതന്ത്ര്യത്തിന് മുൻപ് പാർട്ടി പാകിസ്ഥാൻ വാദത്തെയും ബംഗാളിൽ 4000 ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ മുസ്ലിം ലീഗിൻറെ പ്രത്യക്ഷ സമരത്തെയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പി ബി അംഗം ഡോ ജി അധികാരി, പാകിസ്ഥാനെ അനുകൂലിച്ച് ലഘുലേഖ തന്നെ ഇറക്കിയിരുന്നു.

തെലങ്കാനാ കലാപം, 1946 -1952 

1947 ഡിസംബറിൽ രണദിവെയുടെ നേതൃത്വത്തിലെ ഗ്രൂപ് കേന്ദ്രകമ്മിറ്റി പിടിച്ചടക്കി. മുസ്ലിം ലീഗുമായി ജോഷി ഉണ്ടാക്കിയ ചങ്ങാത്തം വിഡ്ഢിത്തമായെന്ന് ആരോപിച്ചാണ് ഇവർ ഭൂരിപക്ഷം നേടിയത്. ഡിസംബറിൽ ചേർന്ന സി സി യോഗം ഉടൻ പ്രതിനിധികളെ പാർട്ടി കോൺഗ്രസിന് അയയ്ക്കാൻ അടിയന്തര ഉത്തരവ് പാർട്ടി ഘടകങ്ങൾക്ക് നൽകി. 919 പ്രതിനിധികളിൽ 632 പേർക്ക് മാത്രമാണ് കൊൽക്കത്തയിൽ എത്താൻ കഴിഞ്ഞത്.തെലങ്കാന തിരഞ്ഞെടുത്ത 75 പേരിൽ വിരലിൽ എണ്ണാവുന്നവരേ എത്തിയുള്ളു.എത്തിയ 632 പേരിൽ 565 മുഴുവൻ സമയ പ്രവർത്തകർ ആയിരുന്നു.പടിഞ്ഞാറൻ പാകിസ്ഥാനിലെ ബ്രാഞ്ചുകളിൽ നിന്ന് മൂന്ന് പ്രതിനിധികൾ എത്തി. കിഴക്കൻ പാകിസ്ഥാനിൽ നിന്ന് 60 പേർ എത്തിയെന്ന് പാർട്ടി രേഖകളിൽ ഉണ്ടെങ്കിലും, 32 പേർ വന്നെന്നാണ് ഇൻറലിജൻസ് റിപ്പോർട്ടിലുള്ളത്. ജോഷിയുടെ ഭാര്യ കൽപന ദത്തും അതിൽ ഉണ്ടായിരുന്നു. എന്തായാലും, പാകിസ്ഥാനിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു എന്നത് ശ്രദ്ധേയം.

നാലര മണിക്കൂർ ആയിരുന്നു രണദിവെയുടെ ഉദ്‌ഘാടന പ്രസംഗം. ജോഷിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാർട്ടി റിഫോമിസ്റ്റ് പാതയിൽ ആയിരുന്നെന്നും ബൂർഷ്വകളുമായി കൂട്ടു ചേർന്നെന്നും അദ്ദേഹം വിമർശിച്ചു. "കോൺഗ്രസിലെ തിരുത്തൽവാദികളും മുസ്ലിം ലീഗും സഖ്യത്തിൽ ഏർപ്പെട്ടാണ് സ്വാതന്ത്ര്യം എന്ന് വിളിക്കപ്പെടുന്ന ഒന്നിനെ വരവേറ്റത്",രണദിവെ പുച്ഛിച്ചു. "ഇത് യഥാർത്ഥ സ്വാതന്ത്ര്യം അല്ല, വ്യാജമാണ്."!

വിപ്ലവത്തിന് ഇനിയും കോപ്പുള്ളതിനാൽ, ബൂർഷ്വക്കെതിരെ പോരാടാൻ രണദിവെ ആഹ്വാനം ചെയ്തു. പ്രക്ഷോഭങ്ങളും കലാപങ്ങളും വഴി സ്വാതന്ത്ര്യം എന്ന വ്യാജ തോന്നലിനെ ചെറുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാമത് പ്രസംഗിച്ച ഭവാനി സെൻ, "പാകിസ്ഥാനെ സംബന്ധിച്ച റിപ്പോർട്ട്' അവതരിപ്പിച്ചു. 1942 -1948 ലെ പാർട്ടി ലൈനിനെ, പ്രത്യേകിച്ചും കശ്‍മീരിൽ ഷെയ്ഖ് അബ്ദുള്ളയുടെ പ്രസ്ഥാനത്തെ തുണച്ചതിനെ വിമർശിച്ചു.ഉപഭൂഖണ്ഡത്തിനാകെ തെലങ്കാന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ജോഷിയാണ് അടുത്തതായി പ്രസംഗിച്ചത്. അദ്ദേഹം സ്വയം വിമർശനത്തിൽ മുഴുകി."ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കെ പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കുകയും മലിനപ്പെടുത്തുകയും (corrupted) ചെയ്തു", ജോഷി സമ്മതിച്ചു.

ഈ പാർട്ടി കോൺഗ്രസ് രണദിവെ സിദ്ധാന്തം അംഗീകരിക്കുക മാത്രമല്ല, പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുകയുമുണ്ടായി. ജോഷിയെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഭവാനി സെന്നിൻറെ പാകിസ്ഥാൻ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ നിന്നുള്ള പ്രതിനിധികൾ ഇതേ പന്തലിൽ മാർച്ച് ആറിന് പ്രത്യേക യോഗം ചേർന്ന് പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി. സജ്ജാദ് സഹീർ അതിൻറെ ജനറൽ സെക്രട്ടറി ആയി.

പുതുതായി രൂപം കൊണ്ട ഇന്ത്യക്കെതിരെ കലാപം നടത്താൻ ആയിരുന്നു, പാർട്ടി തീരുമാനം. "ലോകം രണ്ടു ചേരി ആയിരിക്കുന്നു, സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും, നിങ്ങൾ ഏതു ചേരിയിൽ?" എന്ന ഷഡാനോവ് സിദ്ധാന്തം ആയിരുന്നു കൽക്കട്ട തീസിസിന് പ്രചോദനം.

ആദ്യ മലയാളി ഇ എം എസ് അല്ല

കൊൽക്കത്തയിൽ രണദിവെ ജനറൽ സെക്രട്ടറിയായി. തൃശൂരിൽ നിന്നുള്ള എൻ കെ കൃഷ്ണൻ പി ബി യിൽ എത്തി. ഇ എം എസ് അല്ല മലയാളിയായ ആദ്യ പി ബി അംഗം. തൃശൂർ നടവരമ്പിലെ ചെറയത്തു മഠത്തിൽ എൻജിനീയർ എൻ ഡി നാരായണയ്യരുടെ മകനായ നാരായണ കല്യാണ കൃഷ്ണൻ (1913 -1992) ബ്രിട്ടനിൽ വിദ്യാർത്ഥി ആയിരുന്നു. 1918 ൽ കുടുംബം കൊച്ചിയിലേക്കും 1922 ൽ പാലക്കാട്ടേക്കും മാറി. കൊച്ചി സംസ്ഥാനത്ത് എസ് എസ് എൽ സി ക്ക് കൃഷ്ണന് ഒന്നാം റാങ്ക് ആയിരുന്നു.തൃശൂർ സെൻറ് തോമസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചു.ഇന്റർമീഡിയറ്റിനും ഒന്നാം റാങ്ക് നേടി. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഐ സി എസ്‌ തയ്യാറെടുപ്പിനാണ് ബ്രിട്ടനിൽ പോയത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്ന കൃഷ്ണൻ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തു. പ്രിൻസിപ്പൽ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയതിനാൽ കോളജ് മാറി ഹൈമാൻ ലെവിക്ക് കീഴിൽ ഹൈഡ്രോഡൈനാമിക്സ് പഠിക്കാൻ ചേർന്നു. കമ്മ്യൂണിസ്റ്റ് ബന്ധത്താൽ ഐ സി എസിന് നിരാകരിക്കപ്പെട്ടു. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി.

മദ്രാസ് മുഖ്യമന്ത്രി പി സുബ്ബരായൻറെ മകൾ പാർവതി ആയിരുന്നു, കൃഷ്ണൻറെ ഭാര്യ.1938 ൽ ഓക്സ്ഫഡിലാണ് അവർ പരിചയപ്പെട്ടത്. 1939 ൽ മുംബൈയിൽ മടങ്ങി എത്തിയ കൃഷ്ണൻ പി സി ജോഷിയെ കണ്ട് മുഴുവൻ സമയ പ്രവർത്തകനായി. 1943 പാർട്ടി കോൺഗ്രസിൽ സി സി യിൽ എത്തി.

ഇ എം എസ്, പി കൃഷ്ണ പിള്ള, കെ സി ജോർജ് എന്നിവർ സി സി യിൽ എത്തി.

കൽക്കട്ട തീസിസ് അംഗീകരിക്കുന്നതിനിടെ കൊച്ചിയിൽ നിന്നുള്ള സാത്വിക ബ്രാഹ്മണ പ്രതിനിധി സുബ്രഹ്മണ്യന് ഭ്രാന്ത് വന്നു. ഒരു കൂടാരത്തിൽ ദേഹമാസകലം വാസലിൻ പുരട്ടി നിന്ന അദ്ദേഹത്തെ കെ എ രാജൻ കേരളത്തിൽ എത്തിച്ചു ചികിൽസിച്ചു.

ഈ കോൺഗ്രസിനെ തുടർന്ന് 18 മാസം പശ്ചിമ ബംഗാൾ (കാകദ്വീപ്), തെലങ്കാന, ത്രിപുര, തിരു-കൊച്ചി എന്നിവിടങ്ങളിൽ കലാപം നടത്തി. 1948 ഏപ്രിൽ -മെയ് കാലത്ത് മലബാറിൽ ജന്മിമാരുടെ പത്തായങ്ങൾ കൊള്ളയടിച്ചു. ശൂരനാട് കലാപവും ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണവും പൂജപ്പുര ജയിൽ കലാപവും നടന്നു."തെറ്റായ സിദ്ധാന്തം തെറ്റായി നടപ്പാക്കിയ' തിരുവിതാംകൂർ പാർട്ടി സെക്രട്ടറി കെ വി പത്രോസിനെ പിന്നീട് പാർട്ടി പുറത്താക്കി.

1950 തുടക്കത്തിൽ പാർട്ടിയിൽ നിന്ന് 25000 പേർ കൊഴിഞ്ഞു പോയി. 1950 മാർച്ച് 26 ന് ബംഗാളിൽ പാർട്ടിയെ നിരോധിച്ചു, തുടർന്ന് രണ്ടു കൊല്ലം മലബാറിലും തിരു -കൊച്ചിയിലും നിരോധിച്ചു. 1950 ജനുവരിയിൽ കലാപ സിദ്ധാന്തം ഉപേക്ഷിക്കാൻ കോമിന്റേൺ ആവശ്യപ്പെട്ടു. ഡാങ്കെ, ഘാട്ടെ, അജയ ഘോഷ് എന്നിവർ കൽക്കട്ട തീസിസിനെതിരെ 'ത്രീ പീസ് രേഖ' ഉണ്ടാക്കി. പാർലമെന്ററി മാർഗത്തിന് വാദിച്ചതായിരുന്നു, രേഖ. ഒളിവിൽ ഇവർ പ്രകാശ്, പ്രസാദ്, പ്രമോദ് എന്നീ പേരുകളിൽ പ്രവർത്തിച്ചത് കൊണ്ടാണ് രേഖ 3P രേഖ എന്നറിയപ്പെട്ടത്.

1950 ജൂണിൽ രണദിവെയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കൊൽക്കത്ത പ്രത്യേക സമ്മേളനം പുറത്താക്കി. സി രാജേശ്വര റാവു താൽക്കാലിക ജനറൽ സെക്രട്ടറി. എൻ കെ കൃഷ്ണൻ പി ബി യിൽ നിന്ന് സസ്പെൻഷനിലായി.

1954 ലെ മധുര പാർട്ടി കോൺഗ്രസും 1956 ലെ പാലക്കാട് കോൺഗ്രസും സായുധ പാത വിട്ട് പാർലമെന്ററി പാത സ്വീകരിച്ചു.

മധുരയിൽ ചർച്ചയില്ല

1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ 16 സീറ്റ് നേടി സി പി ഐ മുഖ്യ പ്രതിപക്ഷ പാർട്ടിയായി. ആന്ധ്രയിൽ ഒന്നാം കക്ഷി. കേരളത്തിൽ കരുത്തുള്ള കക്ഷി. ബംഗാളിൽ മുഖ്യ പ്രതിപക്ഷം, ത്രിപുരയിൽ മുഖ്യ കക്ഷി. വിപ്ലവം വേണ്ടെന്ന് വയ്ക്കാം എന്ന് വന്നു. പാർട്ടി തിരുത്തൽ പ്രക്രിയയിലേക്ക് നീങ്ങി.1952 ഡിസംബർ 30 മുതൽ 1953 ജനുവരി 10 വരെ കൊൽക്കത്തയിൽ രഹസ്യ സമ്മേളനം നടന്നു. അജയ ഘോഷ് ജനറൽ സെക്രട്ടറി. 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാല് വരെ മധുരയിൽ ആയിരുന്നു, മൂന്നാം കോൺഗ്രസ്. 50000 അംഗങ്ങളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.

പാർട്ടിയിൽ നിലനിൽക്കുന്നത്, നേതാവ് -അനുയായി രീതിയാണെന്നും അണികൾ ചർച്ചകൾ അറിയാതെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണെന്നും അതിനാൽ അണികൾ വെറും ഫോസിലുകൾ ആണെന്നും രാഷ്ട്രീയ പ്രമേയം ആത്മവിമർശനം നടത്തി. അതിനാൽ മേൽകമ്മിറ്റി മുതൽ കീഴ്ക്കമ്മിറ്റി വരെ തിരുത്തൽ ആവശ്യമാണ്. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാൽ സാമ്പത്തിക നയം അർദ്ധ കൊളോണിയൽ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ കാണുന്നു.

സുന്ദരയ്യ,ചന്ദ്രശേഖര റാവു,രാജേശ്വര റാവു, വാസുദേവ റാവു, ബസവപുന്നയ്യ, 1951, വിജയവാഡ  

കൃത്യമായ പാർട്ടി സെന്റർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ കാര്യമായ ചർച്ച നടന്നില്ലെന്ന് പാർട്ടി രേഖകളിൽ കാണുന്നു.തർക്കം ഒഴിവാക്കാൻ കോമിന്റേൺ ബ്രിട്ടീഷ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പൊളിറ്റിനെ അയച്ചിരുന്നു. കൊൽക്കത്ത പ്ലീനം അംഗീകരിച്ച രേഖകൾ പാസാക്കുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. ഒൻപതംഗ പി ബി യും 39 അംഗ സി സി യും നിലവിൽ വന്നു.

പാലക്കാട് കരിനിഴൽ

പാലക്കാട്ട് നാലാം പാർട്ടി കോൺഗ്രസ് 1956 ഏപ്രിൽ 19 മുതൽ 29 വരെ ആയിരുന്നു. സ്റ്റാലിന്റെ പൈതൃകം ക്രൂഷ്ചേവ് കുഴിച്ചു മൂടിയ സോവിയറ്റ് ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വെറും 24 ദിവസത്തിന് ശേഷം അതിൻ്റെ കരിനിഴലിൽ ആയിരുന്നു, ഈ സമ്മേളനം. കേരള ഘടകം സ്റ്റാലിന്റെ പൈതൃകത്തിൻ്റെ കൂടെ നിൽക്കുക മാത്രമല്ല, സ്റ്റാലിന്റെ ജഡം കേരളത്തിൽ സംസ്കരിക്കാമെന്ന് 'നവയുഗം' എഴുതുകയും ചെയ്തു. അങ്ങനെ സോവിയറ്റ് യൂണിയൻറെ കൂടെ നിൽക്കുന്ന ചേരിയും എതിർക്കുന്ന ചേരിയും രൂപപ്പെട്ടു. പാലക്കാട് കോൺഗ്രസിനായി വിതരണം ചെയ്ത രേഖകൾ സോവിയറ്റ് സംഭവ വികാസത്തിൻറെ പശ്ചാത്തലത്തിൽ പിൻവലിക്കേണ്ടി വന്നു. പരിഷ്കരിച്ച രാഷ്ട്രീയ പ്രമേയം എങ്ങനെ വേണം എന്നതിനെ ചൊല്ലി അജയ ഘോഷിന്റെയും സുന്ദരയ്യയുടെയും ചേരികൾ ഏറ്റുമുട്ടി. പാർട്ടി കോൺഗ്രസ് പ്രതിസന്ധിയിലായി.

കോൺഗ്രസിൽ മൂന്ന് ചേരികൾ ഉണ്ടായി. കോൺഗ്രസുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കണം എന്ന് വാദിക്കുന്ന ഒരു ചേരി. അതിനെ എതിർക്കുന്ന മറു ചേരി. സമാധാനപരമായ സഹവർത്തിത്വം മുന്നോട്ടു വച്ച ഘോഷിൻറെ ചേരി. 1945 ൽ ചൈനയിൽ ഭരണകക്ഷി ആയ കുമിന്താങ് പാർട്ടിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം പങ്കിട്ടത് ആദ്യ ചേരി ചൂണ്ടിക്കാട്ടി. കോൺഗ്രസിൻറെ ആവഡി സോഷ്യലിസം തട്ടിപ്പാണെന്ന് ഇടതു ചേരി വാദിച്ചു.

ഘോഷ് അവതരിപ്പിച്ച ഔദ്യോഗിക രാഷ്ട്രീയ പ്രമേയത്തിനെതിരെ പി സി ജോഷി ബദൽ രേഖ അവതരിപ്പിച്ചു. ഭവാനി സെൻ പിന്താങ്ങി. അന്ന് എ കെ ഗോപാലനും മറ്റും കോൺഗ്രസിൽ എടുത്ത നിലപാട് അവരോട് തോന്നിയിരുന്ന ആദരം ഇല്ലാതാക്കിയെന്ന് സി അച്യുത മേനോൻ പിൽക്കാലത്ത് എഴുതി. കെ ദാമോദരൻ തൻ്റെ ലൈനിന് പിന്തുണ തേടി പ്രതിനിധികളെ സ്വാധീനിക്കുന്നു എന്നാരോപിച്ച് എ കെ ജി, ദാമോദരനെ ചീത്ത വിളിച്ചു. ദാമോദരനെതിരെ അച്ചടക്ക നടപടി വേണമെന്ന് അദ്ദേഹം വാദിച്ചു. ദാമോദരൻറെ ലൈൻ പാർട്ടി കോൺഗ്രസ് തള്ളി. എന്നിട്ടും ദാമോദരനെ സി സി യിലേക്ക് തിരഞ്ഞെടുത്തു. ജോഷിയും രണദിവെയും സി സി യിൽ തിരിച്ചെത്തി. ഡോ റാണൻ സെന്നിനെ പി ബി യിൽ നിന്ന് നീക്കി ഭൂപേശ് ഗുപ്തയെ എടുത്തു. ഇ എം എസ് ഘോഷിനൊപ്പം നിന്നു. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാൽ സാമ്പത്തിക നയം അർദ്ധ കൊളോണിയൽ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ കാണുന്നു.

കോൺഗ്രസിനോടുള്ള സി പി ഐ സ്നേഹം അന്നാണ് തുടങ്ങിയത്.

അമൃത്‌സറിലെ ചാണകം

പാലക്കാട് കോൺഗ്രസ് കഴിഞ്ഞ് പതിവ് വിട്ട് രണ്ടു വർഷത്തിനകം ഘോഷ് അമൃത്‌സറിൽ പാർട്ടി കോൺഗ്രസ് നടത്തിയത്, ഇ എം എസ് കേരളത്തിൽ മുഖ്യമന്ത്രി ആയ പശ്ചാത്തലത്തിൽ ആയിരുന്നു. ഈ മന്ത്രിസഭയോട് ചൈനയ്ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രവും ഭരണവും തമ്മിലുള്ള സംഘർഷം പാർട്ടിയെ ഉത്കണ്ഠയിൽ ആഴ്ത്തി. ഇ എം എസും പാർട്ടി സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായരും ഒത്തു പോയില്ല.ഇ എം എസ് സി സി ക്ക് നൽകിയ റിപ്പോർട്ടിൽ "ജനാധിപത്യപരവും സോഷ്യലിസ്റ്റുമായ" പാത മുന്നോട്ട് വച്ചു. അത് ആർക്കും വ്യക്തമായില്ല."സ്വഭാവത്തിൽ ദേശീയവും ഉള്ളടക്കത്തിൽ സോഷ്യലിസ്റ്റുമായ നയം" പിന്തുടരാൻ ഇ എം എസ് വാദിച്ചു.അദ്ദേഹം നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതി പോലുള്ള പരിപാടികളെ അതിൽ പിന്തുണച്ചു. ഇ എം എസിൻറെ ഈ വലതു പക്ഷ നയത്തെ ഭൂപേശ് ഗുപ്തയുടെ നേതൃത്വത്തിൽ ബംഗാൾ ഘടകം ആക്രമിച്ചു.

ഇ എം എസ്, 1957 

ഈ സാഹചര്യത്തിലാണ്, 1958 ഏപ്രിൽ ആറു മുതൽ 13 വരെ അമൃത്‌സറിൽ പാർട്ടി കോൺഗ്രസ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനകീയ പാർട്ടിയാക്കി മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി ഭരണഘടനയ്ക്ക് പുതിയ ആമുഖം എഴുതി ചേർത്തു. തൊഴിലാളി വർഗ സർവാധിപത്യം എന്ന പ്രയോഗം ഭരണഘടനയിൽ നിന്ന് നീക്കി.പകരം, സോഷ്യലിസ്റ്റ് ഭരണകൂടം എന്നാക്കി.ഫലത്തിൽ, പാർട്ടിക്ക് പ്രത്യയശാസ്ത്രം കൈമോശം വന്നു.

ഘോഷിനെ രണദിവെയുടെ നേതൃത്വത്തിൽ, ബംഗാൾ, പഞ്ചാബ് ഘടകങ്ങൾ അടങ്ങിയ ഇടതുചേരി വിമർശിച്ചു. തീവ്ര വലതുപക്ഷത്തെ ചെറുക്കാൻ കോൺഗ്രസിനെ തോൽപിക്കണമെന്ന് റാണൻ സെൻ വാദിച്ചു. "ചാണകത്തിനു മുകളിൽ എപ്പോഴും ഈച്ചകൾ ഉണ്ടാകും", അദ്ദേഹം പറഞ്ഞു. ഈച്ചകൾ ഇല്ലാതിരിക്കാൻ ചാണകം നീക്കണം. കോൺഗ്രസിനെ തോൽപിക്കണം.

സെൻ ചാണകത്തിൽ നിർത്തിയത് എന്തുകൊണ്ടാണെന്ന് ഡാങ്കെ ചോദിച്ചു. "ഈച്ചകളും ചാണകവും ഇല്ലാതിരിക്കാൻ നല്ല പരിപാടി ചാണകത്തിൻറെ സൃഷ്ടികർത്താവായ പശുവിനെ തന്നെ കൊല്ലുന്നതാണ്."

കോൺഗ്രസിനകത്തെ പുരോഗമന ശക്തികളുമായി സഹകരണം എന്ന നയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. നെഹ്‌റുവിനെ തുണയ്ക്കും എന്നർത്ഥം.:കേരളം വഴികാട്ടുന്നു" എന്ന വാചകം രാഷ്ട്രീയ പ്രമേയത്തിൽ സ്ഥാനം പിടിച്ചു.

പാർട്ടി കോൺഗ്രസ് അംഗീകരിച്ച പുതിയ ഭരണഘടന പ്രകാരം, സി സി ക്ക് പകരം ദേശീയ കൗൺസിൽ വന്നു.പി ബി ക്ക് പകരം സെൻട്രൽ എക്‌സിക്യൂട്ടീവും.ദൈനംദിന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് ഉണ്ടായി.സെൽ പോയി ബ്രാഞ്ച് വന്നു. കേരളത്തിലെ പാർട്ടി സെല്ലുകൾ കുപ്രസിദ്ധമായിരുന്നു.കേരളത്തിൽ നിന്ന് എ കെ ജി സെക്രട്ടേറിയറ്റിൽ എത്തി.

തുടർന്ന് രണ്ടു വർഷം ബാലറ്റ് പെട്ടിയിലൂടെ അധികാരം പിടിക്കുക എന്ന അമൃത്‌സർ ലൈനിനെ ചൊല്ലിയായി തർക്കം.അത് റിവിഷനിസമാണെന്ന് രണദിവെ നിലപാട് എടുത്തു.ഇ എം എസ് നടുക്കടലിലായി.

ചൈനയെ ചാരി നാറുന്നു

ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് വിജയവാഡ പാർട്ടി കോൺഗ്രസ് ചേർന്നത്. അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് പാർട്ടിക്കും രഹസ്യ കത്തുകൾ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോൾ, 1958 ൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ അനുകൂലിച്ചു.

ചൈനയിൽ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സർദാർ കെ എം പണിക്കരെ (ചൈനയിൽ 1948- 1952) ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ദേവകി കേരളത്തിലെ പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ആയിരുന്നു.ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തെ പണിക്കർ അനുകൂലിച്ചു. സർദാർ പട്ടേൽ ഇടപെട്ട് പണിക്കരെ നീക്കി.

ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങൾ ഇറക്കി. ഭൂപടത്തിൽ കാണിച്ച പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടൻ കൂട്ടിച്ചേർത്തതാണ്. 1914 ൽ അതിർത്തിയായ വടക്കുകിഴക്ക് ബ്രിട്ടൻ വരച്ച മക് മഹോൻ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന് ചൈന അവകാശപ്പെട്ടു. ചൈന പരസ്യമായി നെഹ്‌റുവിനെ എതിർത്തു 19 ഇന്ത്യൻ സൈനികരെ കൊങ്ക ചുരത്തിൽ ചൈനീസ് പട്ടാളം കൊന്നു. ഇന്ത്യൻ പാർട്ടി പ്രതിസന്ധിയിലായി.

മാവോ ബുദ്ധനാകാൻ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ് ജി സർദേശായിയും ചൈനീസ് പാർട്ടിക്കെതിരെ നീങ്ങി. അവർ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ, പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഭൂപടങ്ങളും പുരാരേഖകളുമായി പാർട്ടി യോഗത്തിൽ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു.സുന്ദരയ്യയെ ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, ഹർകിഷൻ സിങ് സുർജിത്, സി എച്ച് കണാരൻ തുടങ്ങിയവർ അനുകൂലിച്ചു. ജനറൽ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു.ഘോഷിനെ സി രാജേശ്വര റാവു, ഭവാനി സെൻ, ഭൂപേശ് ഗുപ്ത, സെഡ് എ അഹമ്മദ്, എൻ കെ കൃഷ്ണൻ, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ പിന്താങ്ങി. ഇ എം എസ്, എ കെ ഗോപാലൻ, ജ്യോതി ബസു എന്നിവർ ഒരു പക്ഷത്തും ചേർന്നില്ല.

തുടർന്നുള്ള രണ്ടു വർഷങ്ങളിൽ, ഇന്ത്യൻ പാർട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടു. വിഭാഗീയതയിൽ പെട്ട് ദേശീയ സമിതിയിൽ ചർച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു. ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോർട്ട് പരിശോധിക്കാൻ ഡാങ്കെയെ ചുമതലപ്പെടുത്തി. പാർട്ടി കോൺഗ്രസിന് തലേന്ന് റിപ്പോർട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.

ഇന്ത്യൻ നാഷനൽ കോൺഗ്രസും സി പി ഐ യും തമ്മിലുള്ള ബന്ധമായിരുന്നു, ചർച്ച. കോൺഗ്രസിനെ മുച്ചൂടും എതിർക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിർത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന് പി സി ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നിൽക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാൽ ഘോഷ് അവതരിപ്പിച്ച റിപ്പോർട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറൽ സെക്രട്ടറി ഡാങ്കെ -ജോഷി പക്ഷത്തു ചേരാതിരുന്നതിൽ, ഇടതുപക്ഷം സന്തോഷിച്ചു. അതിനാൽ, അവർ ഘോഷിൻറെ റിപ്പോർട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്യാൻ തീരുമാനിച്ചു. പ്രതിനിധി ചർച്ചകളിൽ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.

ഒരു രാത്രി പ്രതിനിധികളോട് ഉടൻ സമ്മേളിക്കാൻ നിർദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.

ഘോഷിൻറെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു . സമിതിയിൽ അംഗങ്ങൾ 101. ഔദ്യോഗിക പാനൽ അവതരിപ്പിച്ചപ്പോൾ ബഹളമായി. ഇടതിന് മേൽക്കൈ ഉള്ള ബംഗാളിൽ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയിൽ മൂന്നിലൊന്ന് ഇടതു പക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളിൽ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീർപ്പ് പട്ടിക പാസാക്കി. തൽക്കാലം പിളർപ്പ് ഒഴിവായി.കേന്ദ്ര എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തിൽ സമ്മതം ഉണ്ടായില്ല. അതിനാൽ, ഘോഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.

പിളർപ്പിന് ശേഷമുള്ള പി ബി 

1961 സെപ്റ്റംബർ -ഒക്ടോബറിൽ മോസ്കോയിൽ ചികിത്സയ്ക്ക് പോകാൻ ഘോഷ് അവധി എടുത്തു. എന്നാൽ, ആക്ടിങ് ജനറൽ സെക്രട്ടറിയായ ഇ എം എസ് ആ അവധി റദ്ദാക്കി. വിജയവാഡ കോൺഗ്രസിന് ശേഷം, ഇ എം എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയിൽ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറൽ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയിൽ പങ്കെടുത്തില്ല.

ഈ തർക്കം പാർട്ടിയെ 1964 ൽ പിളർപ്പിൽ എത്തിച്ചു.

സി പി എം വന്ന ശേഷം

സി പി എം രൂപീകരിച്ച ശേഷവും പാർട്ടി കോൺഗ്രസുകൾ വൈരനിര്യാതന വേദികളായി തുടർന്നു. പാർട്ടി ആദ്യം നേരിട്ട പ്രതിസന്ധി 1969 ലെ നക്സൽ പ്രസ്ഥാനം ആയിരുന്നു. കണ്ണൂരിൽ നക്സൽ പ്രസ്ഥാനത്തിൻറെ നേതാക്കൾ ആയിരുന്നു, പാട്യം രാജനും പിണറായി വിജയനും. നക്സൽ ഭീകരതയുടെ പശ്ചാത്തലത്തിൽ, 1970 ൽ സി എച്ച് കണാരനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് എ കെ ജി താൽക്കാലിക സെക്രട്ടറി ആയി. അദ്ദേഹമാണ്, പിണറായി വിജയനെ മടക്കി കൊണ്ട് വന്നത്.

കണ്ണൂരിൽ നിന്ന് തന്നെ 1986 ൽ അടുത്ത പ്രതിസന്ധി ഉണ്ടായി. എം വി രാഘവൻറെ ബദൽ രേഖ മുസ്ലിം ലീഗിനൊപ്പം പാർട്ടി സഖ്യത്തിൽ ഏർപ്പെടണമെന്ന് വാദിച്ചു.ഇ കെ നായനാർ ബദലിനൊപ്പം നിന്നെങ്കിലും 1987 ൽ കൊൽക്കത്തയിൽ പാർട്ടി കോൺഗ്രസ് ചേരുമ്പോൾ കൂറു മാറി. ബദൽ രേഖയ്ക്ക് വേണ്ടി സംസാരിച്ചത് ടി ശിവദാസ മേനോൻ ആയിരുന്നു.

വി എസ് അച്യുതാനന്ദനാണ് എസ് രാമചന്ദ്രൻ പിള്ളയെ പി ബി യിൽ എത്തിച്ചതും ഇ എം എസിനെ കേരളത്തിൽ വിശ്രമത്തിന് വിധിച്ചതും. 2015 ലെ വിശാഖപട്ടണം കോൺഗ്രസിൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആകുമ്പോൾ അദ്ദേഹത്തിന് അച്യുതാനന്ദൻറെയും ബംഗാൾ ഘടകത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു.

ഇപ്പോൾ പൂർണമായും കേരളഘടകത്തിന് കീഴടങ്ങിയിരിക്കുകയാണ് യെച്ചൂരി. ഇപ്പോൾ പാർട്ടിക്ക് ഒരു ദേശീയ ലൈനില്ല. അതിൻ്റെ നയം കേരള നയമായി ചുരുങ്ങിപ്പോയി. മുഖ്യശത്രു ബി ജെ പി ആണെന്നു പറഞ്ഞു കൊണ്ടിരിക്കാം -ബി ജെ പി ഉള്ളിടത്തൊന്നും സി പി എം ഇല്ല. ബി ജെ പി യെ ഒരു ചുക്കും ചെയ്യാനും ത്രാണിയില്ല.

പാർട്ടിക്കിപ്പോൾ പ്രത്യയ ശാസ്ത്രവും ഇല്ല. ചൈനയിൽ മാവോ ഒരു നാടൻ മാർക്സിസമാണ് പ്രയോഗിച്ചത് എങ്കിൽ, ഇവിടെ മാർക്സിസം ഇറക്കുമതി ചരക്ക് മാത്രമായിരുന്നു. അതിനാൽ, അതിന് ഭാരതീയമായ വേരുകൾ ഉണ്ടായില്ല. അതിനാൽ, ആഗോളമായി മാർക്സിസം അപ്രസക്തമായപ്പോൾ, പാർട്ടി കേരളത്തിൽ മാത്രമായി ചുരുങ്ങുകയും ഭാരതീയമായി ശോഷിക്കുകയും ചെയ്തു. അങ്ങനെ പാർട്ടി കോൺഗ്രസുകൾ അന്തസത്ത ഇല്ലാത്ത അസംബന്ധ നാടകങ്ങളായി അവസാനിച്ചു.


© Ramachandran 

Friday 8 April 2022

മാപ്പിള ലഹള പുസ്തകങ്ങൾ പ്രകാശിപ്പിച്ചു

മാപ്പിള ലഹള സാഹിത്യത്തിൽ 


ഴുത്തുകാരനും പത്രപ്രവർത്തകനുമായ രാമചന്ദ്രൻ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിൻറെ ഏടുകളിൽ ' , വ്യത്യസ്ത മേഖലകളിലുള്ളവർ രചിച്ച ലേഖനങ്ങളുടെ സമാഹാരമായ 'മാപ്പിള ലഹളയുടെ കാണാപ്പുറങ്ങൾ' എന്നീ പുസ്തകങ്ങൾ ഡോ.കെ.എസ്.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻറുമായ വിജി തമ്പി പുസ്തകങ്ങൾ ഏറ്റു വാങ്ങി.

രാജ്യാന്തര പുസ്തക മേളയിൽ ആയിരുന്നു പ്രകാശനം.

മാപ്പിളലഹളയെ ആധാരമാക്കി രാമചന്ദ്രൻ എഴുതി കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ പുസ്തകം ആണിതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അബനി മുക്കർജി എഴുതി ലഹളക്കാലത്ത് തന്നെ ലെനിന് നൽകിയ റിപ്പോർട്ട് രാമചന്ദ്രൻ 'മലബാർ ജിഹാദ്' എന്ന പുസ്തകത്തിൽ പുറത്തു കൊണ്ടു വന്നിരുന്നു. അതോടെ മാപ്പിള ലഹള വർഗ്ഗ സമരം ആണെന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ഡോ കെ എൻ പണിക്കർ ആണെന്ന അവകാശവാദം പൊളിഞ്ഞതായി രാധാകൃഷ്ണൻ നിരീക്ഷിച്ചു. 'വാരിയൻ കുന്നൻറെ കശാപ്പുശാല' എന്ന പുസ്തകത്തിൽ രാമചന്ദ്രൻ പരിഭാഷ ചെയ്ത മാപ്പിള ലഹളയുടെ കോടതി വിധികൾ കെ മാധവൻ നായരെപ്പോലുള്ളവരുടെ കാപട്യം പിച്ചി ചീന്തുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.


മാപ്പിള ലഹളയെപ്പറ്റി പണിക്കരെ പോലുള്ളവർ എഴുതിയ കപട ചരിത്രങ്ങളാണ് കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു. ലഹളയ്ക്ക് പിന്നിൽ രാജ്യാന്തര അജണ്ട ഉണ്ടായിരുന്നു. ഖിലാഫത്ത് കമ്മിറ്റി അഖിലേന്ത്യ പ്രസിഡൻറ് ജാൻ മുഹമ്മദ് ചോക്കാനി തടി കച്ചവടക്കാരനായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും അയാൾക്ക് തടി കച്ചവടം ഉണ്ടായിരുന്നു. വാരിയൻ കുന്നൻ നിലമ്പൂർ കേന്ദ്രമാക്കി ഖിലാഫത്ത് രാജ്യം സ്ഥാപിച്ചത് ആകസ്മികമല്ല. ലോകത്തിലെ ഏറ്റവും വലിയ തേക്കിൻ തോട്ടം അവിടെയാണ്. ഇങ്ങനെ നിരവധി താൽപര്യങ്ങൾ ലഹളയ്ക്ക് പിന്നിൽ ഉണ്ടായിരുന്നെന്ന് രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

മാപ്പിള കലാപത്തിൻറെ അനുഭവ സാക്ഷ്യങ്ങൾ ക്രോഡീകരിച്ച വേദബന്ധു ഹിന്ദിയിൽ രചിച്ച് കമലാ നരേന്ദ്ര ഭൂഷൺ വിവർത്തനം ചെയ്ത 'മലബാറും ആര്യസമാജവും', ഡോ.ലക്ഷി പരിഭാഷ നിർവ്വഹിച്ച സാവർക്കറുടെ വിവാദ നോവൽ 'മാപ്പിള' എന്നിവയുടെ യുടെ പ്രകാശനം വിജി തമ്പി നിർവ്വഹിച്ചു.

കെ.സി.രാഘവൻ രചിച്ച 'സ്ത്രീ വ്യത്യസ്ത മതങ്ങളിൽ' എന്ന ഗ്രന്ഥം മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ.പ്രമീളാദേവി പ്രകാശനം ചെയ്തു.

യോഗത്തിൽ കുരുക്ഷേത്ര ചീഫ് എഡിറ്റർ കാ.ഭാ.സുരേന്ദ്രൻ, എഡിറ്റർ ആർ.എം. ദത്തൻ, സ്മിത എസ്. മേനോൻ എന്നിവർ സംസാരിച്ചു.

Friday 1 April 2022

DILEEP, GOLCHIN AND THE D-COMPANY

 At one time, Golchin knew Dawood Ibrahim


As the investigation into Malayalam actor Dileep's role in the rape of an actress and an attempt on the life of a Police Inspector progresses, a new name has cropped up-Gulshan. It is said that Gulshan controls the Gulf market of Malayalam movies, and hence the Malayalam film industry. Film director S Balachandrakumar has told the Police that Dileep is involved in the activities of Gulshan, and Gulshan is none other than Ahmad Golchin. Who is Golchin? How is he connected to Dawood Ibrahim?

The leading US thinktank, Rand Corporation, in a report in 2009 had confirmed that Dawood Ibrahim was siphoning off millions of dollars earned from film piracy., to terrorist operations. The moment a film is released in Mumbai, the D company makes camera prints and sends them to Karachi or Kuala Lampur where millions of DVDs are made and marketed across the world. But after the Mumbai-based Valuable Group introduced satellite transmission of films directly to cinema halls, it has become difficult for the gang to make camera prints as each cinema hall has a secret identity number encrypted into the movie. To avoid this, gang members have established links with small-time theatres in Gujarat where the camera prints are taken at the first show of any new film.

The gang also receives advance prints of the films financed by it through front companies.

Ahmad Golchin

Dawood is India's godfather of godfathers who run criminal gangs from Bangkok to Dubai. His gang syndicate, called D-Company, engages in strong-arm protection, drug trafficking, extortion and murder-for-hire, the Rand report says. It says that film piracy can be more paying than drug trafficking. The report says a pirated DVD made in Malaysia for 70 cents is marked up more than 1,000% and sold in London for about $9. The profit margin is more than three times higher than the markup for Iranian heroin and higher than the profit from Columbian cocaine.

Identifying Al-Mansoor and Sadaf brands belonging to Dawood, the report says he has acquired extraordinary market power in the distribution of pirated films throughout the region. The report says the D-Company has got control of Sadaf Trading Company based in Karachi and thus allowing it to manage distribution networks in Pakistan and also acquiring the infrastructure to manufacture pirate VHS tapes and VCDs for sale.

Golchin and D-Company

There is a reference to Ahmad Golchin in the book, Film Piracy, Organized Crime, and Terrorism by Gregory F Treverton (Page 133):

"The narrative of Al-Manzur's growth is well known to credible police officers who have studied D-Company. The first managers of Al-Manzoor were close associates of Chota Shakeel. Most notable was M Khatri, who moved from Chota Shakeel's video library in Central Mumbai to Open the home- video operations of Al-Manzoor in Dubai. The theatrical operations were started by Ahmad Golchin and two other partners. Together, this cadre moved to dominate not only Pakistan but the entire region. As the Gulf territories became increasingly profitable, Al-Manzoor's first-mover advantage in Dubai enabled it to accomplish this. Through intimidation and by asserting the plain fact of its monopoly, Al-Manzoor became an essential part of any film's distribution abroad, and it moved forcefully to ensure that few Indian distribution companies ever gained a significant presence beyond their borders".

The book reveals that in later years, D-Company rival/enemy Chota Rajan used his growing influence in Bollywood, along with direct threats, to pressure Al-Manzoor's owners to split the company. Rajan's lieutenant, Vicky Malhotra was the key interlocutor for Rajan in Bollywood. Through Rajan's and Malhotra's influence, the book records, "Golchin and his partners formed the Gulf Films Company, which quickly legitimized its business practices and moved away from organized crime".

Thus, Ahmad Golchin has a dubious past and an association with D-Company.

But today Golchin is considered the ‘Godfather of UAE cinemas’ and he told Gulf News last year: “My life story is so much more than any James Bond novel”. He is the founder and CEO of the Phars Film Group, the biggest cinema distribution company in the region.

Golchin has worn many hats in his lifetime, some more nefarious than others, but it’s his legacy laid down in the UAE over the past 57 years that has changed the landscape of theatrical entertainment in the country. “When I landed in Dubai in 1964, there was one cinema located in Al Nasser Square. It would cost Rs2 to get a ticket, with films playing only at night-time.”

The cinema he describes is a far cry from the multiplexes peppered across the UAE today, some of which have been founded by none other than Golchin himself.

The journey to Dubai

Born in 1942, Golchin grew up in Iran at a time when the Second World War was raging between the Allied Forces and the Axis of Evil. As the son of his father’s third wife, Golchin didn’t have much going for him in those early years, at least not much more than his dreams.

“My father was a religious man and cinema was forbidden,” recalls the 80-year-old. “My father divorced my mother when I was five years old and I tried to survive on my own in any way possible.”

At the age of nine, a bad fall saw Golchin lose his vision in one eye, but the handicap still didn’t keep the enterprising young boy from finding a way to make an extra buck. “I was a wild boy, trying to survive in any way possible. I would go door-to-door, find books people weren’t reading, and sell them for some quick money. That money would pay for my ticket at the cinema every night.”

The first film Golchin ever saw on the big screen was ‘Moby Dick’ (1956), starring the dashing Gregory Peck in the film adaptation of the Herman Melville novel. Golchin sold newspapers, did cutting, whatever he could to make enough money to live the adventures on screen.

It was during this time that publishing became an avenue. He had gotten hold of a book ‘American Grenade’ and the cover was so fascinating that he decided to get it translated into Farsi and changed the name to ‘Six Steps to Death’. The book was a sensation.

With his business taking off, the entrepreneur spent a content few years reaping his money through publishing close to 140 books while using the lack of copyright in his favour. However, his luck soon ran out when a few books he published drew the attention of some dangerous people. Fearing for his life, Golchin fled Iran in 1964, using the help of some local pirates to ferry him to the UAE.

He wasn’t alone in this perilous journey, travelling with 6-7 people who had set out to plan their own futures in the UAE. Golchin landed in Dubai at 7 pm the next day with a suitcase in hand and found a room at a guesthouse in Al Nasr Square. Tucked away in his luggage were his hard-earned money, some personal belongings and a 35mm Mexican film dubbed in Persian, ‘Fight to Death’.


The next morning when he opened his suitcase, his money was gone, along with his passport. Golchin wasn’t sure he could recover from this. The owner of the guesthouse sent him to a coffee shop where he told him to seek out a man who could help him write a letter and request a new passport.

Using the cutting skills he had picked up in his childhood, Golchin made religious wall art to make ends meet, hoping for his passport to arrive soon and leave for the US or the UK by any means possible. His plans for his next voyage though were soon thwarted by the late Sheikh Rashid bin Saeed Al Maktoum, the former ruler of Dubai.

The next morning, he strolled through the textile shops, stopping here and there, asking about business and stopped in one to ask for a cup of tea. The Ruler of Dubai was there, asking for tea. Golchin knew he was in the right place.

Golchin realised early on that there was a thirst for entertainment in the UAE. With no newspapers printed locally, televisions scarce, cinemas became the one indulgence that people were willing to spend their savings on and the enterprising mind was ready with a film that had travelled with him across the Hormuz Strait. Having decided to stay back in the UAE, Golchin took stock of the cinemas that were available and used his contacts in Bahrain — which he had built during his publishing days — and became the distributor of films in the UAE. It wasn’t long before his company Phars Films took root in 1967.

In 1970, Golchin’s business had spread enough for him to head to Cannes and Milan to film sellers directly, securing enough investment a year later to establish a lucrative film distribution business with international markets. Golchin soon became involved in the opening of Deira Cinema, the UAE’s first air-conditioned theatre that was inaugurated by Sheikh Rashid himself.

In 1989, Golchin soon took on a partner in Salim Ramia and they established Gulf Films to distribute and market Hollywood and international movies across Middle-East and North Africa. By 2000, as the popularity of multiplexes grew, Golchin’s theatres opened up at most of the major malls in the UAE at that time.

Now, is Golchin really in trade with Dileep?

It is a known fact that Dileep has some sort of controlling stake in the Malayalam film industry. Reporter TV has claimed that NIA is going to step in to investigate the Golchin-Dileep connection. It is said that Sooraj, Dileep's sister's husband, has been with the Phars Films of Golchin, during his Dubai days.

© Ramachandran 





Monday 28 March 2022

A NEW BOOK OF MINE IS RELEASED

മാപ്പിളലഹള സാഹിത്യത്തി

'മാപ്പിളലഹള സാഹിത്യത്തിൻറെ ഏടുകളിൽ' എന്ന എൻ്റെ പുസ്തകം രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് കൊച്ചിയിൽ ഏപ്രിൽ ഏഴിന് പ്രകാശനം ചെയ്യുന്നു.


കുമാരനാശാൻ (ദുരവസ്ഥ), എസ് കെ പൊറ്റെക്കാട്ട് (ഒരു ദേശത്തിൻറെ കഥ), ഉറൂബ് (സുന്ദരികളും സുന്ദരന്മാരും), ഡൊണാൾഡ് സിൻഡർബിയുടെ The Jewel of Malabar തുടങ്ങിയ രചനകളിൽ മാപ്പിള ലഹള പശ്ചാത്തലമാണ്. ഒ ചന്തു മേനോൻറെ 'ഇന്ദുലേഖ' യിലും ചില വള്ളത്തോൾ കൃതികളിലും തിന്മയുടെ പ്രതിനിധാനമായി ഇസ്ലാം കടന്നു വരുന്നു. ഇവയുടെ അപഗ്രഥനവും മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാന ചരിത്രവുമാണ് ഉള്ളടക്കം.


മാപ്പിളലഹളയുടെ കോടതി ചരിത്രമായ 'വാരിയൻകുന്നൻറെ കശാപ്പുശാല', 'മലബാർ ജിഹാദ്' എന്നിവയും  എഴുതിയിട്ടുണ്ട്. സി ഗോപാലൻ നായരുടെ 'Moplah Rebellion 1921, സർ സി ശങ്കരൻ നായരുടെ Gandhi and Anarchy യിലെ മാപ്പിള ലഹള വർണിക്കുന്ന 'ഗാന്ധി കാണാത്ത മാപ്പിള ലഹള' എന്നിവ പരിഭാഷ ചെയ്തു.

വില 100 രൂപ, കുരുക്ഷേത്ര പ്രകാശൻ, കലൂർ, കൊച്ചി

+91 484 2338324, 2984949
+91 8078553427, +91 8547633791
kurukshethrabooks@gmail.com

Monday 21 March 2022

NAIKI DEVI DEFEATED MUHAMMAD GHORI

She was the Regent when Ghori invaded


In Greek mythology, the Amazons were a race of warlike women noted for their riding skills, courage, and pride, who lived at the outer limits of the known world, sometimes specifically mentioned as the city of Themiskyra on the Black Sea. From the legendary Amazons of Greek mythology to Queen Boadicea of Roman Britain, warrior women have fascinated the world for millennia. India too has its own share of indomitable women who proved themselves to be fierce fighters and skilled leaders.

It is critical that we understand and appreciate the contributions of women to our country and society. Be it Queen Velu Nachiyar, Queen Abbakka Chowta, Rani Chennamma of Kitturu or the queen of Jhansi, who fought against the British, we know much about them but there are many who still don’t find their place in history books.

There was a queen who not only displayed otherworldly bravery in forcing Islamic invader Mohammad Ghori to flee but also exhibited remarkable benevolence in sparing his life. Naiki Devi, a queen from Gujarat, not only oversaw the affairs of the empire but also ended up fighting against external invaders.

Rani Naiki Devi was the daughter of Mahamandaleshwar Paramadin, the king of Kadamba (Goa). According to one theory, this Paramardin was the Goa Kadamba king Shivachitta Paramadideva (1148–1179 CE). Another theory identifies him with the Chandela king Paramardi. The second theory is based on the identification of "Kakaḍādaha" with similar-sounding "Gāḍāraghaṭṭa". The Chandela-era Garra inscription mentions that a Chandela warrior named Rauta Pape lost his life in a battle at Kakaḍādaha. According to the 14th-century chronicler Merutunga, Naikidevi fought the Muslims at Gāḍāraghaṭṭa. This appears to be the same as Kasahrada, where a Chaulukya army defeated the Ghurids in 1178 CE.
Naiki Devi possessed a wide range of abilities, including horse riding, archery, combat skills, and weapon-wielding. Raja Ajaypal, the Solanki ruler of Gujarat (also known as the Chalukyas), married her. Raja Ajay Pal’s reign was short-lived since he died only four years after ascending to the throne. Mulraj II, the son of Naiki Devi and King Ajay Pal, was installed on the throne, but Rani Naiki Devi remained to govern the empire as Raj Mata or Regent. Established by Vanraj of the Chapotkata dynasty in the 8th century, Anhilwara Patan was the capital of the Chalukya (also known as the Solankis) who supplanted the Chapotkatas. According to American historian Tertius Chandler, the ancient citadel was the tenth-largest city in the world in the year 1000, with a population of approximately 100,000.

Muhammad Ghori invaded India between 1175 CE and 1206 CE, capturing Multan (1175), Punjab (1179), Peshawar (1180), Sialkot (1185), and finally Delhi (1192). After capturing Multan in 1175, Muhammad Ghori planned to strike India in search of wealth. Soon after, he led a major army march to Uch in Pakistan’s Punjab province’s southernmost district. From there, he was able to traverse the desert and begin his journey towards Anhilwara (capital of Chalukyan Kingdom). At the time, Gujarat and Rajasthan were part of the Chalukyan kingdom.

Ghori was obviously confident that the Chalukyas were susceptible to invasion since they lacked a monarch. Because he had a significantly greater army at his disposal, he considered the Hindu queen as weak and could be easily conquered.

When Rani Naiki Devi learned that Ghori planned to invade her by crossing the desert and landing in her capital city of Anhilwara, she appealed to nearly all neighbouring Kingdoms for help in preventing the invasion and safeguarding the kingdom. She did get help from Chalukyan nobles including the leaders of the Naddula Chahamana, Jalor Chahamana, and Arbuda Paramara clans.

The battle of Kasahrada (1178)

Naiki Devi realized that her preparations were insufficient to defeat Mohammad Ghori. So, she devised a battle strategy that would benefit her soldiers. She picked Gadarghatta, a rugged region on the slopes of present-day Mount Abu, as the battlefield. This was in the vicinity of Kasahrada (Kayadara) village. This location is Kyara in the Sirohi district of modern-day Rajasthan.

She picked the terrains because she knew Ghori’s army was full of experienced warriors, including steppe nomads who were outstanding archers and superior armoured cavalry. Ghori and his warriors, in addition to having a technological edge, were motivated by a religious frenzy and were passionate about eliminating non-Muslims and transforming the entire territory into an Islamic land.

The Chalukya forces included the armies of their feudatories such as the Naddula Chahamana ruler Kelhanadeva, the Jalor Chahamana ruler Kirtipala, and the Arbuda Paramara ruler Dharavarsha.

Ghori’s army was unfamiliar with the narrow hill passes of Gadaraghatta, giving Naiki Devi and her allies a significant advantage and balancing the odds in a superb manoeuvre. As a result, when Ghori and his army came, she rode into combat with her son on her lap, leading her troops.

The rest is history. The small Chalukyan army and its troop of war elephants routed the invading force, which had previously defeated Multan’s formidable sultans. The Rajput war elephants were armoured and lined up. They crushed the morale of Ghori’s seasoned armoured cavalry.

Ghori in the battle was a colossal failure. He fled the battlefield with a few of his men to save his life.

His pride had been crushed, and he never attempted to conquer Gujarat again. Instead, he turned his attention to the more susceptible Punjab, intending to penetrate north India through the Khyber Pass next year.


Interestingly, this was the same route taken by Alexander the Great and Mahmud of Ghazni. Later on, Timur (Tamerlane) would also take the same route during his conquest of northwest India in 1383, and so would his descendant Babur, on his way to founding the Mughal empire in India in 1526.

Native accounts

The later Chaulukya inscriptions, as well as the chroniclers of Gujarat, greatly praise Mularaja for this victory:

The poet Someshvara writes that Mularaja defeated the lord of Turushkas (Turkic people), and crushed the mlechchha (foreign) army.

Balachandra mentions that Mularaja defeated the mlechchha king despite being an infant.

Udayaprabha Suri, in his Sukrita-Kirti-Kallolini, states that Naikidevi gave Mularaja an army to play with. With this army, Mularaja defeated the Hammira (Sanskrit form of Emir) and his mlechchha army, whose soldiers were covered from head to toe in order to protect themselves.

Arisimha also mentions that Mularaja defeated the Muslims.

An inscription of Bhima II states that even a woman could defeat Hammira during the reign of Mularaja.

The 14th-century chronicler Merutunga credits the victory to Mularaja's mother Naikidevi, introducing supernatural elements in his account of the battle. According to Merutunga, Naikidevi fought with the mlechchhas at Gāḍāraghaṭṭa and conquered their king. Massive unseasonal rain clouds came to support her, attracted by her virtuous character.

The Sundha Hill inscription of the Jalor Chahamanas boasts that Kirtipala routed the Turushka army at Kasahrada. It also states that his brother Kelhanadeva erected a golden gateway (Torana) at the shrine of the deity Somesha after destroying the Turushkas. Kelhanadeva was the ruler of Naddula; according to the legendary chronicle Prithviraja Vijaya, Muhammad of Ghor had captured Naddula during his invasion of India. Kelhanadeva managed to regain control of Naddula after the victory at Kasahrada.

Muslim accounts

According to the 13th-century Persian chronicler Minhaj-i-Siraj, Muhammad of Ghor marched towards Nahrwala (the Chaulukya capital Anahilavada) via Uchchha and Multan. The "Rae of Nahrwala" (the Chaulukya king) was young but commanded a huge army of elephants. In the ensuing battle, "the army of Islam was defeated and put to rout", and the invading ruler had to return without any accomplishment.

Nizam-ud-din gives a similar account and states that Muhammad of Ghor marched to Gujarat via the desert. The 16th-century writer Badauni also mentions the invader's defeat and states that he retreated to Ghazni with great difficulty. Firishta also states that the ruler of Gujarat defeated the Muslim army "with great slaughter", and the remnant of the defeated army faced many hardships during its return journey to Ghazni.

Alternate theories

None of the Chaulukya inscriptions and chroniclers mentions the invading king's name, simply describing him as a mlechchha, Turushka or Hammira. However, modern historians identify him with Muhammad of Ghor.

According to an alternate theory, the Battle of Kasahrada took place during the reign of Mularaja's successor Bhima II. This theory is based on some Muslim chronicles, which state that "Bhim Dev" was the one who defeated Muhammad of Ghor. Moreover, an 1178 Kiradu inscription, issued during Bhima's reign, records repairs to a temple damaged by the Turushkas. The proponents of this theory argue that Mularaja's forces defeated another king, or that Muhammad of Ghor invaded the Chaulukya territory twice around 1178 CE. For example, H. C. Ray suggests the following alternative identifications of the invaders during Mularaja's reign.

Mularaja has been described as the conqueror of "Garjanaka" in some records. The term "Garjanaka" refers to the Ghaznavids in some other Sanskrit records, and therefore, the invaders during Mularaja's reign may have been the Ghaznavids. However, Ray himself points out that the Ghaznavid ruler Khusrau Malik was not strong enough to launch an expedition against the Chalukyas in the mid-1170s. Therefore, this identification is unlikely to be accurate.

The Sumras ruled the neighbouring region of Sindh during this time. However, this identification is also doubtful. A. K. Majumdar points out that the Soomras, though Muslim, were not called "Turushkas". Moreover, they were petty chiefs at this time, and their own kingdom was threatened by the rising Ghurid power.

According to this theory, Muhammad of Ghor sent a reconnaissance mission to the Chaulukya territory, sometime between 1176-1178 CE, in preparation for his later invasion in 1178 CE during Bhima's reign. The reconnaissance army was defeated during Mularaja's reign, while the main Ghurid army was defeated at Kasahrada during Bhima's reign. This theory is also unlikely to be accurate. None of the Muslim chronicles mentions an earlier Ghurid expedition to the Chaulukya territory. Most notably, none of the Chaulukya (or other Indian) accounts mentions that Bhima achieved a victory against the Ghurids. Such a significant victory would not have been overlooked by the native chroniclers. It is more likely that Mularaja died shortly after the battle, and the Muslim chroniclers wrongly mentioned his successor Bhima as the king who was reigning at the time of the battle.

And it is evident that Naiki Devi was in command since her son was only a child.

________________

This article of mine has been entirely plagiarised by a law student, Chandan Krishna, in Ktreately: https://kreately.in/the-battle-of-kasahrada-1178-story-of-a-queen/?unapproved=1236&moderation-hash=0486cdf52c5a65385ab789b5c85f4607#comment-1236



© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...