Thursday 20 June 2019

മോളിയേ- സഭയുടെ അവിശുദ്ധ നാടകങ്ങൾ

വിഖ്യാത ഫ്രഞ്ച് ഹാസ്യ നാടക കൃത്തും നടനുമായ  മോളിയേയുടെ ‘താർതുഫ്’ (The Tartuffe ) എന്ന നാടകം, ഫ്രാൻ‌സിൽ ലൂയി പതിനാലാമന് മുന്നിൽ അരങ്ങേറിയത് 1664 ലാണ്. “എനിക്കു ശേഷം പ്രളയം”എന്നു പറഞ്ഞ വിദ്വാനാണ്, ഈ രാജാവ്. നാടകം രാജാവിന് ഇഷ്ടപ്പെട്ടെങ്കിലും, കത്തോലിക്കാ സഭയ്ക്ക് പിടിച്ചില്ല.
താർതുഫ് എന്ന കഥാപാത്രം  മത കാപട്യക്കാരൻ ആണ് . നാടകം സഭയെ അവഹേളിക്കുന്നതായി അവർക്കു തോന്നി. ബഹളമായി. പാർലമെൻറ് നാടകം നിരോധിച്ചു.പാരീസ് ആർച്ച് ബിഷപ് പോൾ ഫിലിപ്പെയുടെ സ്വാധീനത്തിനു വഴങ്ങിയാണ്,രാജാവ് അതിനു വഴങ്ങിയത്.എഴുത്തുകാരൻറെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കുന്നില്ലെന്ന് നിരോധന ഉത്തരവിൽ പറയുന്നുണ്ട്.ആ വാചകം തന്നെയാണ്,ബാഹ്യ ഇടപെടലിന് തെളിവ്.രാജാവിനെ കുമ്പസാരിപ്പിച്ചിരുന്നത്,രാജാവിൻറെ അധ്യാപകൻ കൂടിയായ മെത്രാൻ ആയിരുന്നു.

ഓർഗൺ എന്ന കഥാപാത്രത്തെയും അയാളുടെ അമ്മയെയും താർ തുഫ് എന്ന കപട മത സദാചാരവാദി കീഴ്പെടുത്തുന്നതാണ് നാടക പ്രമേയം.അയാളോട് ചോദിക്കാതെ ഒരു തീരുമാനവും ആ കുടുംബം എടുക്കാത്ത നിലയിൽ എത്തി കാര്യങ്ങൾ.മനസ്സമ്മതം കഴിഞ്ഞ സ്വന്തം മകളെ താർ തുഫ്-ന് കെട്ടിക്കൊടുക്കാൻ,ഓർഗൺ തീരുമാനിക്കുമ്പോൾ കുടുംബത്തിലെ മറ്റുള്ളവർ താർ തുഫിന് കെണി വയ്ക്കുന്നു.ഓർഗന്റെ ഭാര്യയെ തന്നെ താർ തുഫ് പ്രാപിക്കാൻ ശ്രമിക്കുന്നത്,മകൻ ഓർഗന് കാട്ടിക്കൊടുക്കുന്നു.അപ്പോൾ സ്വയം പാപി എന്ന് ഭാവിക്കുന്ന താർ തുഫിന് മാപ്പു നൽകി,ഓർഗൺ മകനെ പുറത്താക്കുന്നു.നാടകം സങ്കീർണതകളിലേക്ക് കടന്ന് ഓർഗൺ സ്വയം വീട്ടിൽ നിന്ന് പുറത്താകുന്ന നില വരെ ഉണ്ടാകുന്നു.നാടകം നിരോധിച്ചതോടെ കപട മത സദാചാര വാദിക്ക് ഫ്രഞ്ചിലും ഇംഗ്ലീഷിലും താർ തുഫ് എന്ന വാക്ക് തന്നെ ഉണ്ടായി.നാടകം വായിക്കുന്നവരെയും കളിക്കുന്നവരെയും സഭയിൽ നിന്ന് പുറത്താക്കുമെന്ന് ആർച്ച് ബിഷപ് തിട്ടൂരമിറക്കി.മോളിയെയെ പുറത്താക്കാതിരുന്നത്,രാജാവിൻറെ അനുതാപം കൊണ്ടാണെന്നാണ് നിഗമനം. 

നിരോധനം മോളിയേയെ പ്രശസ്തനാക്കി; നാടകത്തെയും. വരേണ്യർ നാടകം സ്വകാര്യമായി കാണാൻ അന്തപ്പുരങ്ങളിലേക്ക് ക്ഷണിച്ചു.
രാജാവും മതവും കലയും ഉൾപ്പെട്ട വിവാദം അരങ്ങു കൊഴുപ്പിച്ചു.
1667 ൽ  മോളിയേ നാടകം പരിഷ്‌കരിച്ചു സമർപ്പിച്ചു-. അതും നിരോധിച്ചു.
കൂടുതൽ മാറ്റങ്ങൾക്കു ശേഷം, 1669ൽ നിരോധനം നീക്കി. നാടകത്തിൽ, നായകനായ ഒറിഗോണിൻറെ വേഷമിട്ടത്, മോളിയെ തന്നെ ആയിരുന്നു. പടിഞ്ഞാറൻ സാഹിത്യത്തിലെ ഏറ്റവും മികച്ച നാടകങ്ങളിൽ ഒന്നാണ്, ഇത്.


   ഴാങ് ബാപ്റ്റിസ്റ്റ് പോക്കേലിൻ എന്ന് ശരിപ്പേരുള്ള മോളിയേ ( 1622 -1673 ) യുടെ  അവസാന നാടകമായ “ഭാവനയിലെ മുടന്തൻ” 1673 ഫെബ്രുവരി 10 നാണ് അരങ്ങേറിയത്. ‘ഭാര്യമാർക്ക് പള്ളിക്കൂടം’,’ഡോൺ ജുവാൻ’,’ലുബ്ധൻ’എന്നിവയും പ്രസിദ്ധങ്ങളാണ് . ‘ലുബ്ധൻ’ സി .ജെ .തോമസ് മലയാളത്തിലേക്ക് പരിഭാഷ ചെയ്‌തിട്ടുണ്ട്.
ധനിക കുടുംബത്തിൽ ഫർണിച്ചർ വ്യാപാരിയുടെ മകനായി ജനിച്ച മോളിയേ, ലൂയി പതിനാലാമൻറെ സഹോദരൻ ഫിലിപ്പെ ഒന്നാമൻറെ പ്രീതി നേടിയിരുന്നു. രാജാവിൽ നിന്ന് നാടക സംഘത്തിന് ധന സഹായവും കിട്ടി. എന്നിട്ടും ‘താർതുഫെ’എന്ന നാടകത്തിനെതിരെ  കത്തോലിക്കാ സഭ ക്ഷുഭിതമായപ്പോൾ , അതു നിരോധിക്കുകയായിരുന്നു.
ക്ഷയ ബാധിതനായ അദ്ദേഹം ഈ ദിവസം ചുമച്ച് അവശനായി, രക്തസ്രാവം വന്ന് വേദിയിൽ കുഴഞ്ഞു വീണു. വേഷം അവസാനിച്ചിരുന്നു. ഏഴു ദിവസത്തിനു   ശേഷം മരിച്ചു.
പതിമൂന്നു കൊല്ലം നടനായിരുന്ന ശേഷമാണ് മോളിയെ എഴുതാൻ തുടങ്ങിയത്.ആ അനുഭവം എഴുത്തിൻറെ മൂർച്ച കൂട്ടി.രാജ സദസ്സിലെ വിനോദ നാടകങ്ങളുടെ രചയിതാവായി.താർ തുഫ് പോലെ ഡോൺ ജുവാൻ നാടകവും വിമർശന വിധേയമായി പിൻവലിക്കേണ്ടി വന്നു.മോളിയെയുടെ കപട നാടക ത്രയത്തിൽ അവസാനത്തേത് -ഭാര്യമാരുടെ പള്ളിക്കൂടവും താർ തുഫും ആണ് മറ്റു രണ്ടെണ്ണം.സ്പെയിനിലെ ഡോൺ ജുവാൻ എന്ന സ്വതന്ത്ര വാദിയെ പൊക്കുന്ന നാടകം ,സഭയ്ക്കും രാജാവിനും എതിരാണെന്നായിരുന്നു വിമർശനം.നാടകം 15 വേദികളിൽ കളിച്ച ശേഷമാണ് പിൻവലിച്ചത്.1682 ൽ നാടകം പ്രസിദ്ധീകരിച്ചത്,സെൻസർമാർ പറഞ്ഞ ഭാഗങ്ങൾ നീക്കിയ ശേഷമാണ്.1813 ൽ മൂല നാടകം ഇറങ്ങി.എന്നാൽ 1683 ൽ ആംസ്റ്റർഡാമിൽ സെൻസർ ചെയ്യാത്ത ഒരു പതിപ്പിറങ്ങി.
ആംസ്റ്റർഡാം പതിപ്പ് 

അന്ത്യ കൂദാശ കിട്ടാതെയാണ് മോളിയെ മരിച്ചത്.രണ്ടു പുരോഹിതർ അതിനു സമ്മതിച്ചില്ല.മൂന്നാമൻ വൈകിപ്പോയി.അക്കാലത്ത് ഫ്രഞ്ച് നിയമമനുസരിച്ച്,നടന്മാരെ പള്ളി ശ്മശാനത്തിൽ അടക്കിയിരുന്നില്ല.മോളിയെയുടെ ഭാര്യ രാജാവിനോട് ഭർത്താവിനെ രാത്രി അടക്കാൻ അനുവാദം ചോദിച്ചു.പള്ളി വളപ്പിൽ,ജ്ഞാനസ്നാനം ചെയ്യാത്ത ശിശുക്കൾക്കുള്ള സ്ഥലത്ത് അടക്കി.
പച്ചനിറം നടന്മാർക്ക് നിർഭാഗ്യം കൊണ്ടു വരുമെന്ന അന്ധവിശാസം മോളിയെയുടെ മരണത്തിൽ നിന്നുണ്ടായതാണ് -അവസാന വേഷം പച്ചയിലായിരുന്നു.

ഫെബ്രുവരി 10,2019 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...