Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 10

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ  
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/10 കണികകളുടെ ആവിര്‍ഭാവം
 പ്രപഞ്ചത്തില്‍ പ്രകൃതിയുടെആവിര്‍ഭാവത്തിനുശേഷം, ബ്രഹ്മന്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ വഴി കണികകള്‍ സൃഷ്ടിക്കാന്‍ അഭിലഷിച്ചു. ഇങ്ങനെ പ്രകൃതിയില്‍നിന്നുണ്ടായ കണികകളും പദാര്‍ത്ഥരഹിതമായിരുന്നു. അവ ചുഴലി തരംഗങ്ങളായി നിലനിന്നു. ഒരേകകത്തിലെ അഭിലാഷങ്ങള്‍ അതിലെ ചുഴലിതരംഗങ്ങളിലും അവയില്‍ നിന്നുണ്ടാകുന്ന പ്രസരണതരംഗങ്ങളിലും പ്രതിഫലിക്കുന്നു (14-ാം അധ്യായം). ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിച്ച പ്രസരണതരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിക്കുകയും അതിലെ ഒരുഭാഗം ചുഴലിതരംഗങ്ങളുമായി ഇടകലരുകയും ചെയ്തപ്പോള്‍, ഈ ചുഴലിതരംഗങ്ങള്‍ക്ക് കട്ടികൂടുകയും അവയുടെ ഭ്രമണവേഗം കുറയുകയും അവ പുതിയ കണികകളാവുകയും ചെയ്തു. ഇങ്ങനെയുണ്ടായ കണികയാണ് 'ബുദ്ധി' (സംസ്‌കൃതത്തില്‍, മഹത്). ബുദ്ധിയുടെ ആവിര്‍ഭാവം പ്രകൃതിയില്‍ എല്ലായിടത്തുമുണ്ടായി.
 അങ്ങനെ അതൊരു പ്രപഞ്ചകണികയായി. പ്രത്യേക വസ്തുക്കള്‍, വസ്തുതകള്‍, ആശയങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള ബോധം അഥവാ അവബോധമായിരുന്നു ഇതിന്റെ സവിശേഷത. തിരിച്ചറിവ്, നിശ്ചയം, തീരുമാനം, വിവേചനം, ഓര്‍മ, വിവേകം തുടങ്ങിയവയ്ക്കുള്ള ശേഷി അതില്‍നിന്ന് പ്രസരിച്ചു. ഒരു പ്രപഞ്ച ഏകകമായി ബുദ്ധി ഉണ്ടായപ്പോള്‍, ബ്രഹ്മന്‍ അതില്‍നിന്ന് മറ്റൊന്നുണ്ടാക്കാന്‍ അഭിലഷിച്ചു. ആ അഭിലാഷത്തില്‍നിന്നുള്ള പ്രസരണ തരംഗങ്ങള്‍ ബുദ്ധിയുടെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം, 'അഹം ബോധം' (സംസ്‌കൃതത്തില്‍ അഹങ്കാരം അഥവാ അഹംബുദ്ധി; ഇംഗ്ലീഷില്‍ ഈഗോ) എന്ന കണികയായി. സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ ബോധമായി അത്. അഹംബോധ പ്രത്യേകതകളാണ്, 'ഞാന്‍', 'എന്റെ' എന്ന വിചാരങ്ങള്‍. ഇതുകഴിഞ്ഞ്, കൂടുതല്‍ കണികകള്‍ക്കായി അഹംബോധത്തില്‍ പരിണാമങ്ങളുണ്ടാക്കാന്‍ ബ്രഹ്മന്‍ അഭിലഷിച്ചു. ആ അഭിലാഷം, മുന്‍ സാഹചര്യങ്ങളിലെന്നപോലെ, അഹംബോധത്തിന്റെ ഭാഗങ്ങളില്‍ പരിണാമങ്ങളുണ്ടാക്കി. അഹംബോധത്തില്‍നിന്ന് 16 കണികകളുണ്ടായി. സുഖാനുഭൂതിക്കുള്ള ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിപ്പിക്കുന്ന പ്രസാരണത്തിരകള്‍, അഹംബോധത്തിന്റെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം 'മനസ്സ്' എന്ന കണികയായി പരിണമിച്ചു. മനസ്സ്, എപ്പോഴും സുഖത്തെപ്പറ്റി ചിന്തിക്കുകയും അതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബ്രഹ്മന്‍, സുഖത്തിനുള്ള വഴികള്‍ കണ്ടെത്താന്‍ അഭിലഷിച്ചു. ആ അഭിലാഷത്തിരകള്‍ അഹംബോധത്തില്‍ ചെന്നിടിച്ച് അതിലെ ചുഴലിതരംഗങ്ങളുടെ മറ്റൊരു ഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം സൂക്ഷ്മ ഇന്ദ്രിയങ്ങളായി. അഞ്ച് അനുഭൂതി ഇന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി (13-ാം അധ്യായം). അവ കണികകളായിരുന്നു; എന്നാല്‍, അവ, ഭൗതിക ശരീരത്തിലെ അവയവങ്ങള്‍ പോലെ, അനുഭൂതികള്‍ പിടിച്ചടക്കാനും സ്പന്ദനങ്ങള്‍ സ്വീകരിക്കാനും തുടങ്ങിയപ്പോള്‍, ഇന്ദ്രിയങ്ങള്‍ എന്നറിയപ്പെട്ടു. വിദൂരതകളിലേക്ക് അനുഭൂതികളുടെ സൂക്ഷ്മതരംഗങ്ങള്‍ വിനിമയം ചെയ്യാനുള്ള കണികകള്‍ക്ക് ബ്രഹ്മന്‍ അഭിലഷിച്ചപ്പോള്‍, അത് പ്രതിഫലിച്ച പ്രസരണത്തിരകള്‍ ബുദ്ധിയുടെ ഒരുഭാഗം ചുഴലിതരംഗങ്ങളില്‍ ചെന്നിടിക്കുകയും, ആ ഭാഗം തന്മാത്രകള്‍ എന്നറിയപ്പെട്ട അഞ്ച് സൂക്ഷ്മകണികകളാവുകയും ചെയ്തു. നക്ഷത്ര രശ്മികള്‍, അന്തരീക്ഷത്തിനപ്പുറംപോയുമുള്ള ലക്ഷ്യങ്ങളിലേക്കുള്ള റേഡിയോതരംഗങ്ങള്‍ എല്ലാം തന്മാത്രകളാണ് വിനിമയം ചെയ്യുന്നത്. ഇങ്ങനെ ബ്രഹ്മന്റെ അഭിലാഷപ്രകാരം, പ്രകൃതിയില്‍ 18 കണികകള്‍ തുടര്‍ച്ചയായി ഉണ്ടായി. അവ പ്രകൃതിയെ അനുസരിച്ചുനിന്നു. അവ പ്രപഞ്ച കണികകളാണ്. അവയെ ഒന്നിച്ച് സൂക്ഷ്മ കണികകള്‍ എന്നുവിളിക്കുന്നു. അവ പദാര്‍ത്ഥരഹിതമാണ്. അവയുടെ ആവിര്‍ഭാവ നേരത്ത്, ഒരു രൂപത്തിലും പദാര്‍ത്ഥമുണ്ടായിരുന്നില്ല. പിന്നീട് മാത്രമുണ്ടായ ഫോട്ടോണുകളെക്കാള്‍, ഇവയ്ക്ക് ഭ്രമണവേഗം കൂടിയിരുന്നു (13-ാം അധ്യായം). ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗം കൂടിയതിനാല്‍, സൂക്ഷ്മകണികകളിലും കണങ്ങളുടെ ചിതറലുണ്ടായി. ഈ കണങ്ങളെയാണ്, ആത്മാക്കള്‍ ആകര്‍ഷിച്ച് സൂക്ഷ്മശരീരമെന്ന ആവരണമാക്കിയത്. ബ്രഹ്മനില്‍നിന്നുള്ള പ്രസരണത്തിരകള്‍ പ്രകൃതിയിലെ ചുഴലിതരംഗങ്ങളില്‍ ചെന്നിടിച്ചു എന്നു പറയുമ്പോള്‍, ബ്രഹ്മനും പ്രകൃതിയും തമ്മില്‍ അകലമുണ്ടെന്ന് നിനയ്ക്കരുത്; മഹാസിദ്ധികള്‍, ഉയര്‍ത്തിവിട്ട, രണ്ടിനുമിടയിലെ പരസ്പര വിനിമയം വിവരിക്കാന്‍ ഇങ്ങനെ പറയേണ്ടിവരുന്നു എന്നേയുള്ളൂ. ബ്രഹ്മനും പ്രകൃതിയും പ്രാപഞ്ചികമായി നില്‍ക്കുന്നു; അവ സര്‍വവ്യാപികളായിരിക്കെത്തന്നെ, വ്യത്യസ്തങ്ങളുമാണ് (13-ാം അധ്യായം). പ്രകൃതി, ബ്രഹ്മനില്‍ നിന്നുണ്ടായതിനാല്‍, രണ്ടും തമ്മില്‍ മമതയുണ്ടായിരുന്നു. പ്രകൃതിയും അതില്‍നിന്നുളവായ സൂക്ഷ്മകണികകളും തമ്മിലും ആ മമത നിലനിന്നു. അന്തരീക്ഷത്തില്‍ ഇളകിനടന്ന ബ്രഹ്മകണികകള്‍, അന്തരീക്ഷത്തില്‍ അലഞ്ഞുനടന്ന സൂക്ഷ്മകണികകളുടെ കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണികാ കണങ്ങള്‍ ബ്രഹ്മകണികകള്‍ക്ക് ചുറ്റും വന്നുനിറഞ്ഞപ്പോള്‍, ഒരേ കണികയുടെ കണങ്ങള്‍, ഒരേ ധ്രുവത്തിലെ കാന്തങ്ങള്‍ കണക്കെ പരസ്പരം വികര്‍ഷിച്ചു. ഈ വികര്‍ഷണത്താല്‍, ഓരോ സൂക്ഷ്മ കണികയുടെയും ഒരു കഷണം മാത്രം ബ്രഹ്മ കണികയ്‌ക്കൊപ്പം അവശേഷിച്ചു. അങ്ങനെ, വ്യത്യസ്ത സൂക്ഷ്മകണികകളുടെ കണങ്ങള്‍ ബ്രഹ്മകണികയ്ക്ക് ചുറ്റും വലയം തീര്‍ത്തു. അപ്പോള്‍, അതിവേഗം കറങ്ങുന്നവ, ചെറുതായി കറങ്ങുന്ന കണികകളുടെ ചുഴലിതരംഗങ്ങളിലേക്ക് കടക്കുകയും അങ്ങനെ, അതിവേഗത്തിലുള്ളവയെ ചെറുവേഗക്കാര്‍ വലയം ചെയ്യുകയുമുണ്ടായി. എന്നിട്ടും, അവ വ്യത്യസ്തങ്ങളായിരിക്കുകയും ഭ്രമണം തുടരുകയും ചെയ്തു. ഇങ്ങനെ, ബ്രഹ്മന്റെ ഒരു കണം ബുദ്ധിയുടെ കണത്തിന്റെ ചുഴലിതരംഗങ്ങളിലേക്ക് കടന്ന് അതിന്റെ വലയത്തിലാവുകയും അത് ആവരണമാവുകയും ചെയ്തു. അത്, ആത്മാവിന് 'ബുദ്ധിയുടെ ആവരണം' ആയി വിശേഷിപ്പിക്കപ്പെട്ടു (14-ാം അധ്യായം). ബുദ്ധിയുടെ ആവരണത്തിലെ ബ്രഹ്മകണം മനസ്സിന്റെ കണത്തെ ആകര്‍ഷിക്കുകയും അത് അടുക്കുകയും ചെയ്തപ്പോള്‍, ബുദ്ധിയുടെ ഭ്രമണവേഗം മനസ്സിന്റേതിനെക്കാള്‍ കൂടിയതിനാല്‍, ബുദ്ധികണം (ബ്രഹ്മകണം അതിന്റെ കേന്ദ്രമായിക്കൊണ്ട്) മനസ്സിന്റെ കണത്തിലേക്ക് കടന്ന്, അതിനാല്‍ ആവരണം ചെയ്യപ്പെട്ടു. മനസ്സിന്റെ ആ കണം, ബ്രഹ്മകണത്തിന് രണ്ടാം ആവരണമായി; അത് ആത്മാവിനുള്ള 'മനസ്സിന്റെ ആവരണം' ആയി അറിയപ്പെട്ടു. 
ഇങ്ങനെ, രണ്ടാവരണങ്ങളുള്ള ബ്രഹ്മകണം, സൂക്ഷ്‌മേന്ദ്രിയ കണങ്ങളെ ആകര്‍ഷിച്ചു. ഓരോതരം സൂക്ഷ്‌മേന്ദ്രിയത്തില്‍നിന്നും ഓരോ കണം മനസ്സിനെ വലയം ചെയ്തു. സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ഭ്രമണവേഗം തുല്യമായതിനാല്‍, അവ ഓരോന്നിനെയും തുളച്ചുകയറിയില്ല. അവ, അടുത്തടുത്ത് ചേര്‍ന്നിരുന്ന് മനസ്സിന് ചുറ്റും ഒരടരായി. മനസ്സിലേക്ക് ഓരോന്നിനും തുല്യ പ്രവേശം കിട്ടി. ഇവ, ഇങ്ങനെ ബ്രഹ്മകണത്തിന് മൂന്നാം ആവരണമായി. ഇതിനെ ആത്മാവിനുള്ള 'ഇന്ദ്രിയങ്ങളുടെ ആവരണം' എന്നുവിളിച്ചു. വൃത്താകൃതിയിലുള്ള ഈ മൂന്നാവരണങ്ങള്‍ ഒന്നിച്ച് ബ്രഹ്മകണത്തിന്, സൂക്ഷ്മശരീരമായി. തുടര്‍ന്ന്, ബ്രഹ്മകണത്തിന്റെ ആകര്‍ഷണത്താല്‍, തന്മാത്രകളുടെ നിരവധി കണങ്ങള്‍ സൂക്ഷ്മശരീരത്തിന് ചുറ്റും ഒരു സൂക്ഷ്മ ത്വക്കിന്റെ അടരായി. ബ്രഹ്മകണത്തിന് തന്മാത്രകള്‍ നാലാം ആവരണമായെങ്കിലും, അതിനെ ഒരാവരണമായി എണ്ണുന്നില്ല; അത് സൂക്ഷ്മശരീരത്തിന് ഒരു വലയമാണ് എന്നേയുള്ളൂ. അഹംബോധം, ആത്മാവിനെ വലയം ചെയ്യാതെ, പ്രകൃതിയുടെ സൂക്ഷ്മകണികകളുടെ സംഘത്തില്‍, വിമതനായി. ബുദ്ധിക്കും മനസ്സിനുമിടയില്‍, രണ്ടിനെയും പ്രലോഭിപ്പിച്ച്, സ്വതന്ത്രനായി അത് ഭ്രമണം ചെയ്തു. അത്, ഭൗതികാനുഭൂതികള്‍ക്ക് പിന്നാലെ പായുകയും കനത്ത ആത്മീയാന്വേഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. സൂക്ഷ്മശരീരത്തിന്റെ ആവരണം നിമിത്തം സ്വതന്ത്ര ഏകകമായ ബ്രഹ്മകണമാണ്, ആത്മാവ്. ബ്രഹ്മകണത്തെ വലയം ചെയ്യുന്ന സൂക്ഷ്മശരീരം വിഘടിച്ചുപോകുമ്പോള്‍, ബ്രഹ്മകണം 'മോക്ഷ'മടയുകയും ബ്രഹ്മന്റെ പ്രപഞ്ചാത്മാവില്‍ ലയിക്കുകയും ചെയ്യും. പ്രകൃതിയില്‍ പദാര്‍ത്ഥത്തിന്റെ രൂപീകരണം  സൂക്ഷ്മശരീരത്തില്‍ ആത്മാവിനൊപ്പം കൂടിച്ചേര്‍ന്നിരുന്ന മനസ്സ്, ആത്മാവില്‍ പ്രതിഫലിച്ചിരുന്ന സുഖാനുഭൂതികളിലാണ് തുടര്‍ച്ചയായി ഭ്രമിച്ചത്. ഈ ഭ്രമം വ്യക്തിഗത ആത്മാക്കളുടെ പൊതുസ്വഭാവമായപ്പോള്‍, സുഖാനുഭൂതികള്‍ നല്‍കാന്‍, അതാഗ്രഹിക്കുന്ന ആത്മാക്കള്‍ക്കായി, സുഖവസ്തുക്കള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി ബ്രഹ്മന്‍ ചിന്തിച്ചു. ഈ വിചാരം പ്രതിഫലിച്ച പ്രസരണത്തിരകള്‍, തന്മാത്രകളെ അവക്കിടയില്‍ തന്നെ ഇടകലരാന്‍ പ്രേരിപ്പിക്കുകയും, പ്രപഞ്ചം മുഴുവന്‍ പദാര്‍ത്ഥ കണികകള്‍ ഉണ്ടാവുകയും ചെയ്തു. പദാര്‍ത്ഥ കണികകള്‍ പലതരത്തില്‍ ഇടകലര്‍ത്തി പ്രകൃതി അതിന്റെ സര്‍ഗബുദ്ധി പൂര്‍ണതോതില്‍ പുറത്തെടുത്തു. ആത്മാവിന് ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവ വഴി മാത്രം ആസ്വദിക്കാവുന്ന ഭൗതിക, സുഖവസ്തുക്കളും ശരീരങ്ങളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, ആത്മാവിന്, സൂക്ഷ്മശരീരത്തോടുള്ള പ്രതിപത്തി ദൃഢമായി. സൂക്ഷ്മശരീരം വ്യക്തിഗത ആത്മാവിന് സ്ഥിര സില്‍ബന്തിയും ആവരണമാവുകയും, അതിനൊപ്പം ആത്മാവ്, ഫലത്തില്‍ ബ്രഹ്മനില്‍ നിന്ന് വേറിട്ട ഏകകമാവുകയും ചെയ്തു.
ആത്മാവും ബ്രഹ്മനും ശരീരത്തിലാണ്  
ബ്രഹ്മനും വ്യക്തിഗത ആത്മാക്കളും ജീവചൈതന്യത്തിന്റെ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മന്‍ അതിന്റെ പ്രപഞ്ച പ്രത്യക്ഷം; വ്യക്തിഗത ആത്മാവ് സൂക്ഷ്മശരീരത്തില്‍ അതിന്റെ ചിതറിയ പ്രത്യക്ഷവും. സ്വകര്‍മങ്ങളില്‍, അവ വ്യത്യസ്ത ജീവനുകളെപ്പോലെ പെരുമാറുന്നു. പൊതുവില്‍, വ്യക്തിഗത ആത്മാവ് ഒരു ഭൗതികശരീരത്തില്‍ നില്‍ക്കുന്നത്, ഒരു ജീവിതം ജീവിക്കാനും മുജ്ജന്മ കര്‍മങ്ങളുടെ ഫലം അനുഭവിക്കാനുമാണ് (21-ാം അധ്യായം). മൊത്തം പ്രപഞ്ചവും അതിലെ ജീവജാലങ്ങളുമായി, ബ്രഹ്മന്‍ എല്ലായിടത്തുമുണ്ട്. എല്ലായിടത്തുമെന്നപോലെ അത് ശരീരത്തിനുള്ളിലുണ്ട്. പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമായി, അത് ശരീരത്തില്‍ ചില കര്‍മങ്ങള്‍ ചെയ്യുന്നു. ക്രോമസോമുകളുടെ വിഘടിച്ച പാതികള്‍ക്ക് പുതിയ ജീനുകള്‍ നല്‍കല്‍, കൃത്യമായ ബീജവുമായി അബദ്ധത്തിന്റെ സങ്കലനം, എല്ലിന്റെ കോശങ്ങള്‍, മസ്തിഷ്‌ക കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിങ്ങനെ കോശവലയ (Blastula))ങ്ങളുടെ രൂപമാറ്റം, ഹോര്‍മോണുകളുടെ നിയന്ത്രണം തുടങ്ങിയവയും സമാനമായ നിരവധി സര്‍ഗപ്രക്രിയകളും, സര്‍വജീവജാലങ്ങളിലും ഒരുപോലെ പ്രത്യക്ഷമാകുന്ന, ബ്രഹ്മന്റെ പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമാണ് (27-ാം അധ്യായം). മനുഷ്യന്റെ വ്യക്തിഗത കര്‍മങ്ങള്‍ (ഒരു തൊഴില്‍ ചെയ്യല്‍, കാര്‍വാങ്ങല്‍ എന്നിങ്ങനെ)ശരീരത്തില്‍ ആത്മാവ് നടത്തുന്ന വിക്രിയകളാണ്. ഒരു ശരീരത്തിനകത്തോ ശരീരം കാരണമോ ഉണ്ടാകുന്ന രണ്ടുതരം ക്രിയകളും രണ്ടിന്റെയും അതിലെ സാന്നിദ്ധ്യവും പ്രവൃത്തിയും തെളിയിക്കുന്നു. ഈ പാരസ്പര്യവും സഹവാസവും ഉപനിഷത്തുകള്‍ ബിംബാത്മകമായി വിവരിച്ചിട്ടുണ്ട്. അന്നപൂര്‍ണ ഉപനിഷത് (4:32), രുദ്രഹൃദയ ഉപനിഷത് (41) എന്നിവ ഇങ്ങനെ പറയുന്നു: 
ജീവ എന്നും ഈശ (ഈശ്വരന്റെ ചുരുക്കം) എന്നുംപേരുള്ള രണ്ടു പക്ഷികള്‍ ശരീരത്തില്‍ സഹവസിക്കുന്നു; ഇതില്‍ ജീവകര്‍മങ്ങളുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നു, ഈശ അത് ഭക്ഷിക്കുന്നില്ല. മുണ്ഡകഉപനിഷത് (3:1:1), ശ്വേതാശ്വേതാര ഉപനിഷത് (4:6) എന്നിവയില്‍ ഇങ്ങനെ: രണ്ടുപക്ഷികള്‍, കൂട്ടുകാരായി ഒന്നിച്ച് ഒരേ വൃക്ഷത്തില്‍ വസിക്കുന്നു; അതിലൊന്ന് നല്ല രുചിയുള്ള ആല്‍ ഫലങ്ങള്‍ ഭക്ഷിക്കുന്നു; അപരന്‍, ഒന്നും തിന്നാതെ, എല്ലാം കാണുന്നു. 
ജീവ, വ്യക്തിഗത ആത്മാവാണ്. ഈശ, ഈശ്വരനും. ബ്രഹ്മന്‍ പ്രകൃതിവഴി അവയാവുകയാണ്. ഈശ്വര എന്ന പ്രതീക പക്ഷി, ജീവിത വൃക്ഷത്തിന്റെ ഏറ്റവും മുകളിലാണ്. അത് ഒന്നും തിന്നാതെ, താഴെ വസിക്കുന്ന ജീവ പക്ഷി, കര്‍മങ്ങളുടെ കയ്പും മധുരവുമുള്ള ഫലങ്ങള്‍ തിന്നാന്‍, ശാഖകളില്‍നിന്ന് ശാഖകളിലേക്ക്, ചാടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു (മുജ്ജന്മകര്‍മ ഫലങ്ങള്‍ ആസ്വദിക്കാനോ അനുഭവിക്കാനോ വേണ്ടി). ജീവ കഷ്ടപ്പാടുകളില്‍ മടുത്ത്, മുകളിലേക്ക് നോക്കി, ഈശ്വരന് ഒപ്പമെത്താന്‍ അഭിലഷിക്കുന്നു; എന്നാല്‍ അത് താഴേക്ക് നോക്കുമ്പോള്‍ ഫലങ്ങള്‍ കാണുകയും ഈശ്വരനെ മറക്കുകയും ഫലങ്ങള്‍ തിന്നാന്‍ വീണ്ടും ശാഖകളില്‍നിന്ന് ശാഖകളിലേക്ക് ചാടുകയും ചെയ്യുന്നു. കയ്പുനിറഞ്ഞ അനുഭവങ്ങളില്‍ മടുത്ത് വീണ്ടും അത് മുകളിലെ പക്ഷിക്കടുത്തെത്താന്‍ വെമ്പുന്നു. പിന്നെയും താഴെനോക്കി ഫലങ്ങള്‍ ഭക്ഷിക്കുന്നത് തുടരുന്നു. ഇങ്ങനെ കഥ തുടരുന്നു. പക്ഷേ, ഓരോ തവണയും ഉറച്ചമനസ്സോടെ ഈശ്വരനിലെത്താന്‍ അതാഗ്രഹിക്കുമ്പോള്‍, അത് മുകളിലെ പക്ഷിയിലേക്ക് ഒരു ചുവടുമുന്നിലെത്തുന്നു. വേണ്ടത്ര മുകളിലെത്തിക്കഴിയുമ്പോള്‍, ഫലങ്ങളോടുള്ള പ്രതിപത്തി (സുഖാനുഭൂതികളോടുള്ള മമത) ക്ഷയിക്കുകയും അത്, ലോകത്തിലെ സകലാത്മാക്കളുമായുള്ള കേളികള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്മന്റെ മഹത്വങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. ബ്രഹ്മസൂത്രങ്ങളില്‍ (4:4:17-22) പറഞ്ഞപോലെ, അപ്പോള്‍ അത്, മുക്തിനേടിയ ആത്മാവാകുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 394-395). അതിനുശേഷം, താമസിയാതെ, ജീവ ജീവന്റെ പരമപദത്തിലെത്തിച്ചേരുകയായി. പ്രകൃതിയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള അതിന്റെ പരിണാമങ്ങളും ഭാരതീയ ചിന്തകളില്‍ വിവരിക്കുന്ന പ്രകാരം, ലളിതമായ ഭാഷയില്‍ നാം കണ്ടുകഴിഞ്ഞു. പദാര്‍ത്ഥരഹിതമായ ഏകകങ്ങള്‍ക്ക് യോജിച്ചവണ്ണമാണ് ഇത് മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, പദാര്‍ത്ഥരഹിതമായ ഒരേകകത്തിന്റെ ഒരുഭാഗം പുതിയ ഏകകമായി പരിണമിച്ചു എന്നു പറയുമ്പോള്‍, സമഷ്ടിയില്‍നിന്ന് ആ ഭാഗം വിഘടിച്ചു എന്ന് കരുതരുത്. അതിന്റെ പഴയ പ്രത്യക്ഷം വലിപ്പത്തിലോ കനത്തിലോ കുറഞ്ഞു എന്നും വിചാരിക്കരുത്. ചുഴലിതരംഗങ്ങളായി നില്‍ക്കുന്ന പദാര്‍ത്ഥരഹിത ഏകകങ്ങള്‍ക്ക്, വലിപ്പമോ, പിണ്ഡമോ ഇല്ല. അതിനാല്‍, വലിപ്പമോ കനമോ കുറയുന്ന പ്രശ്‌നമില്ല. പദാര്‍ത്ഥരഹിതമായ ഒരേകത്തിന്റെ ഒരുഭാഗത്തിന്റെ പരിണാമം, ഗുരു, ശിഷ്യരിലേക്ക് ജ്ഞാനം പകരുംപോലെയാണ്. ഗുരുവിന്റെ ജ്ഞാനം ശിഷ്യര്‍ക്ക് കിട്ടുമ്പോള്‍ തന്നെ, ഗുരുവിന്റെ ജ്ഞാനം ക്ഷയിക്കുന്നില്ല. ബ്രഹ്മനില്‍നിന്നാണ് ആത്മാക്കള്‍ ഉണ്ടായതെങ്കിലും, പ്രപഞ്ചത്തിലും അതിലപ്പുറവും വ്യാപിച്ച ബ്രഹ്മന്റെ അനന്തതയെ അത് ബാധിക്കുന്നില്ല. ബൃഹദാരണ്യക ഉപനിഷത്തിലെഒരു ശ്ലോകം (5:1:1). ഇങ്ങനെ: 
അത് അനന്തമാണ്; ഇത് അനന്തമാണ്. അനന്തത്തില്‍നിന്ന് അനന്തമുണ്ടാകുന്നു. അനന്തം അനന്തത്തില്‍നിന്നുണ്ടായിക്കഴിഞ്ഞ് അവശേഷിക്കുന്നതും അനന്തമാണ് (പൂര്‍ണമദ പൂര്‍ണമിദം; പൂര്‍ണാദ് പൂര്‍ണമുദച്യതേ; പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ) 
അതായത്, ബ്രഹ്മം അനന്തം (അനന്തമായ പ്രപഞ്ചത്തില്‍ നിറഞ്ഞതിനാല്‍). പ്രകൃതിയും അനന്തം. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായി. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായപ്പോള്‍, അവശേഷിച്ചത്, അനന്തമായ, പൂര്‍ണമായ ബ്രഹ്മമാണ്. ബ്രഹ്മനില്‍നിന്ന് അനന്തമായ ജീവബിന്ദുക്കള്‍ (ആത്മാവ്) ഉയരുന്നതും ഇതുപോലെ. ആദിമ പദാര്‍ത്ഥരഹിത കണങ്ങളില്‍നിന്ന് പ്രപഞ്ചകണങ്ങള്‍ പിറവികൊള്ളുന്നതും ഇങ്ങനെ. ബ്രഹ്മന്റെ പ്രചോദനത്താല്‍, ഉറവിടത്തില്‍നിന്ന് സമൃദ്ധമായി പുതിയ കണങ്ങള്‍ ഉണ്ടാക്കുമ്പോഴും ഉറവിടം അങ്ങനെ തന്നെ ഇരിക്കുന്നു. ഈശ്വരന്‍ എന്ന നിലയില്‍ ബ്രഹ്മനെപ്പറ്റി, ഈ പുസ്തകത്തിന്റെ നാലാം ഭാഗത്തില്‍ പറയാം.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 8,9

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം 8 ബ്രഹ്മന്‍ 
നി, ആത്മാവിന്റെ ഉറവിടത്തിലേക്ക് പോകാം. പ്രാചീന ഭാരതീയ ചിന്തകര്‍, പ്രപഞ്ചത്തിന് കാരണമായ ആദ്യ പ്രഭാവത്തെ ബ്രഹ്മന്‍ എന്ന് വിളിച്ചു. (ത്രിമൂര്‍ത്തികളില്‍പ്പെട്ട ബ്രഹ്മാവ് വേറെയാണ്; അദ്ദേഹം കൃത്യമായ, നാലുതലകളും നാല് കൈകളുമുള്ള, വിഷ്ണുവിനും സരസ്വതിക്കും ജനിച്ച വ്യക്തിവൈഭവമാണ്; എന്നാല്‍, മൗലിക പ്രഭാവമായ ബ്രഹ്മന്‍ അമൂര്‍ത്തമായ പ്രാപഞ്ചിക അസ്തിത്വമത്രെ). ബ്രിഹ് എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം, വികസിക്കുക അല്ലെങ്കില്‍ വളരുക എന്നാണ്. ബ്രഹ്മന്‍ എന്ന വാക്കിനര്‍ത്ഥം, പ്രപഞ്ചത്തെ വളര്‍ത്തിയുണ്ടാക്കിയ/വികസിപ്പിച്ചുണ്ടാക്കിയ പ്രഭാവം എന്നാണ്. അത് സര്‍വവ്യാപിയാണ്; അത്, അതിരുകളില്ലാത്ത സ്ഥലികളില്‍ മുഴുവനുണ്ട്. അത് അനന്തമായ അസ്തിത്വമാകുന്നു. ബ്രഹ്മന്റെ ഒരു ഭാഗത്തിന്റെ രൂപാന്തരമാണ് ബ്രഹ്മന്‍ എന്ന് ഛാന്ദോഗ്യ ഉപനിഷത് (3:12:6) പറയുന്നു. ആദ്യം ബ്രഹ്മന്‍, പ്രപഞ്ചമാകെ വ്യാപിച്ചിരുന്നുവെന്നും, പിന്നീട് പ്രപഞ്ചം ബ്രഹ്മന്റെ ഒരു ഭാഗത്തില്‍ നിന്നുണ്ടായെന്നും അര്‍ത്ഥം. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ബ്രഹ്മന്‍ പ്രപഞ്ചത്തിന്റെ 'കാര്യവും കാരണവും കളിമണ്ണും കുശവനും' ആണ് എന്നാണ്. ഒരു സംഗതിയുടെ സ്വഭാവവും പെരുമാറ്റവും അറിയാനാഗ്രഹിക്കുന്നവര്‍ അവരുടെ ഗവേഷണം തുടങ്ങുക അതിന്റെ ഉറവിടത്തിലായിരിക്കും. ആത്മാവിന്റെ സ്വഭാവമറിയാനാഗ്രഹിച്ച പ്രാചീന ചിന്തകര്‍, അതിന്റെ ഉറവിടം അന്വേഷിച്ചു; ആ അന്വേഷണം, പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സൃഷ്ടിരഹസ്യം കണ്ടെത്തുന്നതില്‍ അവസാനിച്ചു. സൃഷ്ടിരഹസ്യം കണ്ടെത്തിപ്പോകുമ്പോള്‍, 'എ', 'ബി' യില്‍ നിന്നുണ്ടായതാണെന്നും 'ബി', 'സി'യില്‍ നിന്നുണ്ടായതാണെന്നും 'സി' 'ഡി'യില്‍നിന്നുണ്ടായതാണെന്നുമൊക്കെ തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, ഉറവിടമില്ലാത്ത ഒരു സംഗതിയില്‍ അന്വേഷണം ചെന്നുമുട്ടും. അത്, ആരംഭം മുതല്‍ സ്വയം ഉണ്ടായിരുന്നു; അത് ബുദ്ധിക്ക് അതീതമാണ്. ആ പ്രഥമ സംഗതിയാണ്, പ്രപഞ്ചത്തിലെ എല്ലാ സംഗതികളുടെയും ആരംഭം; പ്രപഞ്ചത്തിന്റെതന്നെ ആരംഭം. ആരംഭത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നിരീശ്വരര്‍ വാദിച്ചേക്കാം. ഛാന്ദോഗ്യ ഉപനിഷത് (6:2:2) ഈ തോന്നലിനെ നിരാകരിക്കുന്നു. ഒരു സംഗതിക്ക് ശൂന്യതയില്‍ നിന്നുണ്ടാകാനാവില്ല എന്നതിനാല്‍, പ്രപഞ്ചത്തിന് കാരണമായ ഒന്നുണ്ട്. അത് മാത്രമായിരിക്കണം ആദ്യമുണ്ടായിരുന്നത്; അത് എല്ലായിടത്തും നിറഞ്ഞിരിക്കണം. ഭാരതീയ തത്വചിന്ത അതിനെ ബ്രഹ്മന്‍ എന്നുവിളിക്കുന്നു. പ്രപഞ്ചം ഉറവെടുത്ത ആദിമ സംഗതി ഒരനന്തസംഗതിയാണെന്ന് മഹാനായ പ്രാചീന ഗ്രീക്ക് ചിന്തകന്‍ അനക്‌സിമാണ്ടര്‍ (611-567 ബിസി) സമര്‍ത്ഥിച്ചു. പദാര്‍ത്ഥരൂപമില്ലാതെ അത്, സ്ഥലകാലങ്ങളില്‍, അതിരുകളില്ലാതെ നിലകൊണ്ടു (In Search of Soul, വാല്യം 1 പേജ്, 26). 'പദാര്‍ത്ഥരൂപമില്ലാത്ത' എന്ന വിശേഷംകൊണ്ടു സിദ്ധിക്കുന്നത്, അത് പദാര്‍ത്ഥരഹിത ഏകകമായിരുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (6:12:1), ഒരു കൊച്ചുവിത്തിലെ സൂക്ഷ്മ ബീജത്തില്‍നിന്ന് വലിയൊരു ആല്‍മരം വളര്‍ന്ന് വികസിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാധാരണ നമുക്ക് ഒരു ചെടിയുടെ ബീജം വിത്തില്‍ കാണാമെങ്കിലും (ബീന്‍സ് ഉദാഹരണം), അത് നമുക്ക് ആലിന്റെ വിത്തില്‍ കാണാനാവില്ല. ആലിന്റെ വിത്തുകളും മുളയ്ക്കുകയും തൈകളാവുകയും ചെയ്യുന്നതിനാല്‍, ആ വിത്തുകളിലും, ആല്‍മരത്തിന്റെ ബീജങ്ങളുണ്ടായിരിക്കും; പക്ഷേ, അത് സൂക്ഷ്മമായതിനാല്‍ അദൃശ്യമാണ്. ആ ബീജം വികസിച്ച് തൈയായി മുളപൊട്ടുമ്പോള്‍, നാം മുകളില്‍ ഒരു കൂമ്പു കാണുന്നു. ഈ തൈയും കൂമ്പും ബീജമെന്ന നിലയില്‍, വിത്തിലുണ്ടായിരുന്നിരിക്കണം. ആ കൂമ്പു തുറന്നാല്‍ നമുക്ക്, ചെടിത്തണ്ടിന്റെ ലോലമായ തുടര്‍ച്ച, നേര്‍ത്ത ഇലകളും അതിന് മുകളില്‍ നേര്‍ത്ത മറ്റൊരു കൂമ്പുമായി, കാണാം. ഈ ആന്തരിക കൂമ്പു തുറന്നാല്‍ പിന്നെയും തണ്ടും ഇലകളും കൂമ്പുകളും നേര്‍ത്ത് നേര്‍ത്ത് വരുന്നതായും അവസാനം അതിസൂക്ഷ്മമാകുന്നതായും കാണാം. ഇതെല്ലാം വിത്തിലെ ബീജത്തിലുണ്ടായിരുന്നു. കാലക്രമേണ, ആലിന്റെ കൂമ്പ്, പക്ഷെ വികസിക്കുകയും അതിന്റെ ഉള്ളടക്കം വെളിവാക്കി അവസാനം, അസംഖ്യം ശാഖകളും തണ്ടുകളും ഇലകളും പഴങ്ങളുമൊക്കെയുള്ള വന്‍വൃക്ഷമായിത്തീരുകയും ചെയ്യുമെന്ന് നമുക്കറിയാം. അതിനൊരു കൃത്യമായ സംവിധാനമുണ്ടാകും. ഇത് വെളിവാക്കുന്നത്, ആ വന്‍വൃക്ഷം, ആലിന്റെ വിത്തില്‍, സൂക്ഷ്മരൂപത്തില്‍ അദൃശ്യമായി നിലകൊണ്ടിരുന്നുവെന്നും കാലക്രമത്തില്‍ അത് സാവധാനം, കൃത്യമായി, വികസിച്ചു എന്നുമാണ്. ആ സൂക്ഷ്മരൂപത്തിലുള്ള കൃത്യമായ സംവിധാനവും അതിന്റെ വികാസവും കാണിക്കുന്നത്, ആ രൂപാന്തരവും വികാസവും ഒരു മഹാബോധ ഏകകം അതിനെ നയിക്കുന്നു എന്നാണ്. ഈ പ്രക്രിയ ലോകത്തെല്ലായിടത്തും ഒരുപോലെ സംഭവിക്കുന്നതിനാല്‍, ആ ബോധ ഏകകം എല്ലായിടത്തുമുണ്ടായിരിക്കും. സൂക്ഷ്മ ബീജ (zygote)ങ്ങളില്‍നിന്ന് മനുഷ്യനും മൃഗവും കരയും ആകാശവും സാഗരവും വികസിച്ചതിന്റെ കഥയും ഇതേ അനുമാനത്തില്‍ എത്തിച്ചു (27-ാം അധ്യായം കാണുക). മായിക സൃഷ്ടികള്‍ക്ക് കാരണമായ ആ മഹാബോധ പ്രപഞ്ച ഏകകമാണ് ബ്രഹ്മന്‍. പ്രപഞ്ചത്തില്‍ എല്ലായിടത്തും, അതിനപ്പുറം അതിരുകളില്ലാത്ത ആകാശത്തും നില്‍ക്കുന്ന ഏകകം, അനന്തവും അമൂര്‍ത്തവുമാകാതെ വയ്യ. അത്തരം അസ്തിത്വമാണ് ബ്രഹ്മന്‍. ജീവബോധത്തിന്റെ പ്രത്യക്ഷമാണ് ബ്രഹ്മന്‍ എന്ന് നാം അടുത്ത അധ്യായത്തില്‍ കാണും.
 ലളിതമായി പറഞ്ഞാല്‍, ജീവശക്തിയുടെ പ്രാപഞ്ചിക അസ്തിത്വമാണ് അത്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്; അത് സൂക്ഷ്മമായി നിലകൊണ്ടു. ബൃഹദാരണ്യക ഉപനിഷത് (1:4:11) പറയുന്നു: തുടക്കത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു; അതുമാത്രം; അതുമാത്രം നിലനിന്നു. അത് കര്‍മം ചെയ്തില്ല (ബ്രഹ്മാവാ ഇദമഗ്ര ആസീത്, ഏകമേവ, തദേകം സത്, ന വ്യഭാവാത്) ശുകരഹസ്യ ഉപനിഷത്, ഐതരേയോപനിഷത്, തുടങ്ങിയവ, ബ്രഹ്മനെ, ബോധമായാണ് കാണുന്നത് (പ്രജ്ഞാനം ബ്രഹ്മ). ബ്രഹ്മന്റെ സവിശേഷത, അതിനൊരു കേന്ദ്രമില്ല എന്നതാണ്. എന്നിട്ടും, ഒരുപോലെ എല്ലായിടത്തും നിലനില്‍ക്കുന്നുതാനും. (ഭഗവദ്ഗീത 13:28-31). ഒരു വറുത്ത വിത്ത്, ഒരു ചെടിയെ മുളപ്പിക്കുന്നില്ല. അതിലെ ജീവന്‍ നഷ്ടപ്പെട്ടതിനാലാണ് അത്. വിത്തില്‍നിന്ന് ചെടിയെ വികസിപ്പിക്കുന്ന ഏകകം, അതിലെ ജീവനാണ് എന്നര്‍ത്ഥം. സൈഗോട്ടുകളില്‍നിന്ന് മനുഷ്യനും മൃഗവും വികസിക്കുന്നതിനും ഇത് ബാധകമാണ്. ആ ജീവനാണ് ആത്മാവ്. അതാണ് ജീവചൈതന്യം. അത് പ്രപഞ്ചബോധത്തിന്റെ ഒരു സൂക്ഷ്മകണിക മാത്രമാണ്. അത് സ്വതന്ത്രകണികയായത്, അതിന് ചുറ്റും ഒരാവരണം വന്നപ്പോഴാണ് (പത്താം അധ്യായം കാണുക). എല്ലാ ആത്മാക്കളും ബ്രഹ്മന്റെ കണികകളാണെന്ന് ഭഗവദ്ഗീത (15:7) ലളിതമായി പറയുന്നു. അത് തിരിച്ചിട്ടാല്‍, എല്ലാ ജീവജാലങ്ങളിലും അതിനപ്പുറവുമുള്ള സംഗതികളിലെ ആത്മാക്കളുടെ ആകെത്തുകയാണ് ബ്രഹ്മന്‍ എന്നര്‍ത്ഥം കിട്ടും. അത്, പ്രപഞ്ചത്തിലും അതിനപ്പുറത്തെ അതിരുകളില്ലാത്ത ആകാശത്തിലും നിലനില്‍ക്കുന്ന ജീവശക്തിയുടെ സമഗ്രതയാണ്. അത് അനന്തമായ അസ്തിത്വമാണ്. ഈശ്വരന്‍, പ്രപഞ്ചത്തിന്റെ വിധാതാവ് എന്ന നിലയില്‍, അതിന്റെ പ്രത്യക്ഷമാണ്. ജീവജാലങ്ങളിലെ ജീവന്‍ എന്ന നിലയില്‍, ആത്മാക്കള്‍ അതിന്റെ സൂക്ഷ്മ പ്രത്യക്ഷങ്ങളാണ്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ നിലനിന്നത്, പ്രത്യക്ഷങ്ങള്‍ ഇല്ലാതെയാണ്. 'അസ്തിത്വമുണ്ടെന്നോ അസ്തിത്വമില്ലെന്നോ' പറയാനാവാത്ത അവസ്ഥയായിരുന്നു ബ്രഹ്മന്റെ പ്രാരംഭനിലയെന്ന്, ഋഗ്വേദ (10:129:1)വും ഭഗവദ്ഗീത(13:13)യും വിവരിക്കുന്നു. പ്രാരംഭത്തില്‍, അസ്തിത്വം വെളിവാക്കാതെ, അസ്തിത്വമില്ല എന്നു പറയാവുന്ന നിലയായിരുന്നു ബ്രഹ്മന്റേത് എന്നര്‍ത്ഥം. ഇല്ല എന്നുപറയാവുന്ന അവസ്ഥയിലും അനാവരണം ചെയ്യാതെ അതുണ്ടായിരുന്നു. അന്ന് അതുണ്ടായിരുന്നു; പക്ഷേ, പ്രത്യക്ഷങ്ങളില്ലായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അത് ജീവചൈതന്യമായിരുന്നതിനാല്‍, കര്‍മനിരതമാകാനുള്ള ശീലം അതിനുണ്ടായിരുന്നു. അതിനാല്‍ ഒരു കാലത്ത്, ബ്രഹ്മനില്‍ കര്‍മത്തിന്റെ കമ്പനങ്ങളുണ്ടായി. പ്രത്യക്ഷമാകുന്നതിന്റെ തുടക്കമായിരുന്നു അത്. അഗണ്യതയില്‍നിന്ന് കര്‍മത്തിലേക്കുള്ള അതിന്റെ വികാസം ഋഗ്വേദത്തില്‍ (10:129:1-5) വിവരിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പരിഭാഷ ഇതാ (സമ്പൂര്‍ണകൃതികള്‍, വാല്യം 6, 178-179): 
അന്നുണ്ടായിരുന്നില്ല, ഇല്ലായിരുന്നുമില്ല, ലോകമുണ്ടായിരുന്നില്ല, അപ്പുറം ആകാശവും.... എന്നാല്‍, അത് അനക്കമില്ലാതെ കമ്പനം ചെയ്തു, തനിയെ, സ്വേച്ഛയാല്‍. ഏകം. അതിന് അപ്പുറം, ഒന്നുമുണ്ടായിരുന്നില്ല.... ആദ്യം അഭിലാഷമുണ്ടായി, മനസിന്റെ ആദ്യ ബീജം... അതിന്റെ രശ്മികള്‍, മേലെ, താഴെ, വശങ്ങളില്‍, വ്യാപിച്ചു. അപ്പോള്‍ ഇച്ഛ കര്‍മമായി,താഴെ ജീവതത്വം മുകളില്‍ കര്‍മ ശക്തി. 
ഈ വേദഭാഗത്തില്‍, 'അത്', 'ഏകം' എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ജീവതത്വമായ ബ്രഹ്മനെയാണ്; 'ഇച്ഛ' എന്നത് അതിന്റെ ശക്തിയോ സവിശേഷശേഷിയോ ആണ്. നിരവധി വേദശ്ലോകങ്ങളില്‍, അത് (തത്) എന്നത്, ബ്രഹ്മന്റെ പര്യായമായിട്ടാണെന്ന് ഭഗവദ്ഗീത (17:23) നിരീക്ഷിക്കുന്നു. 'ഏകം' എന്ന പ്രയോഗത്തില്‍നിന്ന് സിദ്ധിക്കുന്നത്, ബ്രഹ്മന്‍ അന്ന് മൊത്തം അതിരുകളില്ലാത്ത മഹാസത്തയില്‍ നിലനിന്ന ഏക സംഗതിയായിരുന്നു എന്നാണ്. ഈ വേദഭാഗം ഒരുപാടുകാര്യങ്ങള്‍ വെളിവാക്കുന്നു. ബ്രഹ്മന്‍ 'സ്വേച്ഛയില്‍ കമ്പനം ചെയ്തു' എന്നു കാണാം. വായനക്കാരനെ ഞാന്‍ ഓര്‍മിപ്പിക്കട്ടെ- കമ്പനം, തരംഗം തുടങ്ങി ഇവിടെ ഉപയോഗിച്ച വാക്കുകള്‍ അവയുടെ വാച്യാര്‍ത്ഥത്തിലല്ല, പദാര്‍ത്ഥരഹിത കണികകള്‍ക്ക് ചേര്‍ന്ന അര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത് (നാലാം അധ്യായം കാണുക). ഭാഷ ഇവിടെ തോല്‍ക്കുന്നു. നാലാം അധ്യായത്തില്‍ ആത്മാവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം ബ്രഹ്മനും ചേരും. മേല്‍പറഞ്ഞ വേദഭാഗവും, ഐതരേയ ഉപനിഷത്തും (1:1:1)ഛാന്ദോഗ്യ ഉപനിഷത്തും (6:2:3) പറയുന്നത്, ബ്രഹ്മനില്‍ ഒരഭിലാഷം ഉണര്‍ന്നു എന്നാണ്. ബ്രഹ്മന്‍ അന്ന് തിനിച്ചായിരുന്നതിനാല്‍, മറ്റുള്ളവയുടെ കൂട്ടിനുള്ള അഭിലാഷമായിരുന്നു അത് എന്നര്‍ത്ഥം. മറ്റുള്ളവയുടെ സൃഷ്ടിക്കുള്ള അഭിലാഷം. അന്ന് ബ്രഹ്മന്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍, തുടര്‍ന്നുള്ള സൃഷ്ടികള്‍ സ്വയം വേണം. അഭിലാഷം ആന്തരികമായതിനാല്‍, ഏത് സാഹചര്യത്തിലും അത് ബോധത്തിലുണ്ടാകാം; അതിന്റെ നിദ്രാവസ്ഥയിലുമുണ്ടാകാം (മൂന്നാം അധ്യായം); എന്നാല്‍ ആ അഭിലാഷം സാധ്യമാക്കാന്‍ അത് അഗണ്യതയില്‍നിന്ന് പ്രത്യക്ഷത്തിലേക്ക് വരണം. പ്രത്യക്ഷത്തിലേക്കുള്ള ഉയര്‍ച്ചയാണ് കമ്പനം. 'ബ്രഹ്മന്‍ കമ്പനം ചെയ്തു, എന്നാല്‍ ആദ്യം അഭിലാഷം ഉണര്‍ന്നു' എന്നാണ് വേദഭാഗത്തില്‍. സ്വയം പരിണമിച്ച് സൃഷ്ടിക്കുക എന്ന ആശയം ബ്രഹ്മനില്‍ ആവേശമുണ്ടാക്കുകയും അത് കമ്പനത്തില്‍ പ്രതിഫലിക്കുകയും ചെയ്തതാകാം. 'അതിന്റെ രശ്മികള്‍' (ആ അഭിലാഷത്തിന്റെ തരംഗങ്ങള്‍) 'മുകളിലും താഴെയും വശങ്ങളിലും' പ്രസരിച്ചു എന്നുവച്ചാല്‍, എല്ലായിടത്തും എന്നര്‍ത്ഥം. അത് ബ്രഹ്മന്‍ കര്‍മനിരതമാകുന്നതിന്റെ ആരംഭമായിരുന്നു. ബ്രഹ്മന്‍ മുഴുവന്‍ സൂക്ഷ്മവും ഏകവുമായതിനാല്‍, ആവേശവും കമ്പനവും അത് മുഴുവനുമുണ്ടായി. ബ്രഹ്മനിലാകെ കമ്പനം നിറഞ്ഞു. ബ്രഹ്മന്‍ സ്വേച്ഛയാല്‍ കമ്പിതമായി; ഉള്ളിലെ ശേഷിയാണ് അത്. ആ ശേഷി ഒരിക്കലും ക്ഷയിച്ചിട്ടില്ല. സൃഷ്ടികള്‍ക്കുള്ള ബ്രഹ്മന്റെ അഭിലാഷവും ക്ഷയിച്ചില്ല. ബ്രഹ്മനിലുണ്ടായ കമ്പനം ഒരിക്കലും നിന്നില്ല. അത്, അതിന്റെ എല്ലാ സൃഷ്ടികളിലേക്കും-ആറ്റങ്ങളിലേക്കും  ജീവജാലങ്ങളിലേക്കുമെല്ലാം വ്യാപിച്ചു.

ബ്രഹ്മന്‍ 'അനക്കമില്ലാതെ കമ്പനം ചെയ്തു' എന്നാണ് വേദഭാഗത്തില്‍. നിന്നിടത്തു നിന്നനങ്ങാതെ കമ്പനം ചെയ്തു എന്നര്‍ത്ഥം. കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുന്നു എന്നാണ് പൊതുവേ പറയാറ്. ബ്രഹ്മനിലുണ്ടായ കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുകയും അവ സകലദിശയിലേക്കും-മുകളില്‍, താഴെ, പാര്‍ശ്വത്തില്‍, പ്രസരിക്കുകയും ചെയ്തു. സൂക്ഷ്മമായിരുന്നെങ്കിലും അവ എല്ലായിടത്തും നിറഞ്ഞിരുന്നു. അന്നാകെ നിലനിന്ന പദാര്‍ത്ഥരഹിതമായ ബോധത്തില്‍ സിദ്ധികള്‍ ഉണ്ടാക്കാന്‍ അതുമതിയായിരുന്നു. അവ ഉണ്ടാക്കിയ അനുരണനങ്ങള്‍ അഥവാ സിദ്ധികള്‍ രണ്ടായിരുന്നു: ഒന്നാമതായി, ഒരു തരംഗം മറ്റൊന്നില്‍ ഇടിക്കുമ്പോള്‍ രണ്ടാമത്തേതില്‍ ഒരാക്കം ഉണ്ടാക്കുന്നതിനാല്‍, ബ്രഹ്മനിലെ അടുത്തടുത്ത കമ്പനങ്ങള്‍ പരസ്പരം തള്ളുകയും ആ തള്ളല്‍ കമ്പനങ്ങളെ വിഘടിപ്പിച്ച് സ്വതന്ത്രഘടകങ്ങളാക്കുകയും ചെയ്തു. ഇത് ബ്രഹ്മനിലുടനീളം ഉണ്ടാകയാല്‍, ബ്രഹ്മന്‍ അനന്തമായ കമ്പന കണികകളുടെ സങ്കരമായി. ബ്രഹ്മനിലെ കമ്പന കണികകളിലെ സംഭവവികാസങ്ങളെ പ്രതിപാദിക്കുമ്പോള്‍, 'കമ്പന കണിക' എന്ന പ്രയോഗം, കമ്പനങ്ങളുടെ ആന്ദോളനങ്ങളെ കുറിക്കാന്‍ മാത്രമല്ല, കമ്പനം ചെയ്യുന്ന ബ്രഹ്മന്റെ ഭാഗത്തെ കുറിക്കാന്‍കൂടിയാണ് ഉപയോഗിക്കുന്നത്. രണ്ടിനെയും ചേര്‍ത്ത് 'കമ്പന കണിക' എന്നുപറയുകയാണ്. രണ്ടാമതായി, തരംഗങ്ങളുടെ അനുസ്യൂതമായ തള്ളല്‍, കമ്പനകണികകളുടെ കറക്കത്തിന് കാരണമായി. പ്രകൃതിയില്‍ ചുഴലിക്കാറ്റുണ്ടാകുന്നതുപോലെയായിരുന്നു അത്. ഭിന്നദിശകളില്‍ വീശുന്ന കാറ്റുകള്‍ ഒരു കേന്ദ്രത്തിലെത്തി സംഘര്‍ഷത്തിലാകുമ്പോള്‍, അവയുടെ പരസ്പരമുള്ള തള്ളല്‍, ഒന്നിച്ച് ഒരു ചുഴലിയുണ്ടാക്കുകയും കാറ്റുകളെല്ലാം ചേര്‍ന്ന് ചുഴലിക്കാറ്റാവുകയും ചെയ്യുന്നു. ശ്വേതാശ്വതാര ഉപനിഷത് (5:8) സൂചിപ്പിക്കുന്നത്, ഒരാത്മാവിന് സൂചിയുടെ അഗ്രത്തിന്റെ വലിപ്പം (ആരാഗ്രമാത്ര) മാത്രമേ ഉണ്ടാവുകയുള്ളൂ എങ്കിലും, അതിന്റെ തരംഗങ്ങളുടെ ശക്തി പ്രപഞ്ചത്തില്‍ തള്ളവിരലിന്റേതു (അംഗുഷ്ടമാത്ര)പോലെ അനുഭവപ്പെടുമെന്നാണ്. ബ്രഹ്മനിലെ ഓരോ കമ്പനകണികയില്‍നിന്നുമുള്ള അംഗങ്ങള്‍ സകലദിശയിലേക്കും പ്രസരിക്കുമ്പോള്‍, ബ്രഹ്മനിലെ ഓരോ കമ്പനകണികയിലും, മറ്റു കണികകളില്‍നിന്ന് സകലദിശയിലും പ്രസരിക്കുന്ന തരംഗങ്ങള്‍ വന്നിടിക്കുന്നു. ഭിന്നദിശകളില്‍നിന്നുള്ള തള്ളല്‍ ഒന്നിക്കുമ്പോള്‍, (ചുഴലിക്കാറ്റിലെന്നപോലെ), ഭ്രമണമുണ്ടാകുന്നു. ഇങ്ങനെ, ബ്രഹ്മനിലെ കമ്പനങ്ങള്‍ കറങ്ങാന്‍ തുടങ്ങി. ബ്രഹ്മന്‍ പദാര്‍ത്ഥരഹിതമായതിനാല്‍, ഭ്രമണത്തിന് പ്രതിരോധമുണ്ടായില്ല. ബ്രഹ്മനിലെ കമ്പനം ചെയ്ത ഓരോ സൂക്ഷ്മകണികയും കറങ്ങാന്‍ തുടങ്ങി. തുടര്‍ച്ചയായി അവ കറങ്ങിയപ്പോള്‍, അവയില്‍നിന്നുള്ള തരംഗങ്ങള്‍ ശക്തമാവുകയും, അവയുടെ തള്ളല്‍ ശക്തമാവുകയും, കറക്കങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ഇത് നിരന്തരമായപ്പോള്‍, കറക്കങ്ങള്‍ അതിവേഗമാവുകയും അത് ഉച്ചസ്ഥായിലെത്തുകയും ചെയ്തു. ഫോട്ടോണുകളില്‍ നാം കണ്ടതിനെക്കാള്‍ (നാലാം അധ്യായം) ഭ്രമണവേഗമാണ് ഇവയിലുണ്ടായത്. പ്രകാശത്തിന്റെ സൂക്ഷ്മകണികകളായ, ഏതാണ്ട് പദാര്‍ത്ഥരഹിതമായ ഫോട്ടോണുകള്‍ സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണവേഗത്തില്‍ കറങ്ങുന്നു എന്നതുവച്ച്, ബ്രഹ്മനിലെ പദാര്‍ത്ഥരഹിതമായ കണികകളുടെ അതിദ്രുത ഭ്രമണവേഗം നമുക്ക് ഊഹിക്കാന്‍ കഴിയും. കമ്പനങ്ങള്‍ അവയുടെ ഇരിപ്പിടങ്ങളില്‍നിന്ന് അതിവേഗം കറങ്ങുമ്പോള്‍, അവ സ്ഥിരമായ ചുഴലിതരംഗങ്ങളാകുന്നു. ഇങ്ങനെ, ബ്രഹ്മന്‍, അനന്തമായി, അതിവേഗം ഭ്രമണം ചെയ്യുന്ന ചുഴലിതരംഗങ്ങളുടെ പ്രപഞ്ചസങ്കരമായി. ഇങ്ങനെ, സൃഷ്ടിക്കായുള്ള അഭിലാഷം, ബ്രഹ്മനിലെ ഓരോ കണികയെയും ചുഴലിതരംഗങ്ങളെപ്പോലെ കറക്കി. ബ്രഹ്മനിലെ ചുഴലിതരംഗ കണികകളുടെ വലിയ ഭ്രമണവേഗം കാരണം, അതിലെ ചില കണികകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങി. അവ മഹാപ്രപഞ്ചത്തില്‍ വീണ സൂക്ഷ്മ ബ്രഹ്മകണികകളായി. അപ്പോഴും അവ കറങ്ങിക്കൊണ്ടിരുന്നു. അവയില്‍ പലതും, താമസിയാതെ, ബ്രഹ്മനില്‍ തന്നെ ലയിച്ചു. ചിലവ ഇളകി നടന്ന്, ജീവജാലങ്ങളില്‍ ആത്മാ  ക്കളായി. അവസാനമായി, എല്ലാ ആത്മാക്കളും ബ്രഹ്മനില്‍ ലയിച്ചേക്കാം. 
ഇത്തരം കണികകളുടെ അലച്ചിലും ലയനവും ബ്രഹ്മനിലെ സാധാരണ വിശേഷമായെന്ന് മുണ്ഡക ഉപനിഷത് (2:1:1) വിവരിക്കുന്നു: ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള ഒരേതരം സ്ഫുലിംഗ സഹസ്രങ്ങള്‍ പോലെ, അനന്തത (ബ്രഹ്മന്‍)യില്‍നിന്ന് ഒരുപാട് ജീവനുകള്‍ ഉറവെടുക്കുന്നു; അവസാനമായി അവ അതിലേക്ക് മടങ്ങുന്നു. ഈ ശ്ലോകത്തിലെ 'ജീവനുകള്‍', 'ജീവനുകളിലെ ആത്മാക്കള്‍' എന്നതിന് സമമാണ്. ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള സ്ഫുലിംഗങ്ങള്‍ പോലെ, ബ്രഹ്മനില്‍നിന്ന് അറ്റുപോയ കണികകളാണ് ആത്മാക്കള്‍ എന്നര്‍ത്ഥം. വേറൊര്‍ത്ഥത്തില്‍, ആത്മാക്കള്‍, ബ്രഹ്മകണങ്ങളാണ്. അവ ബ്രഹ്മന്റെ 'അതേ രൂപ'ത്തിലാണ്; എന്നുവച്ചാല്‍, ആത്മാവും ബ്രഹ്മനും സൃഷ്ടിച്ചത് ഒരേ സംഗതികൊണ്ടാണ്. അഗ്നിസ്ഫുലിംഗങ്ങള്‍, സൂക്ഷ്മാഗ്നിയാണ്; അങ്ങനെ, ആത്മാവ്, അതിസൂക്ഷ്മ ബ്രഹ്മനാണ്. ആത്മാക്കള്‍, അവയോട് പറ്റിക്കിടക്കുന്ന സൂക്ഷ്മ കണികകളെ ആകര്‍ഷിച്ച് സൂക്ഷ്മ ആവരണങ്ങളാക്കി, അഥവാ സൂക്ഷ്മ ശരീരങ്ങളാക്കി എന്ന്, താമസിയാതെ കാണാം. പ്രകൃതിയില്‍ ഭൗതിക ശരീരങ്ങളുണ്ടാവുകയും അലയുന്ന ബ്രഹ്മകണികകള്‍ (സൂക്ഷ്മശരീരത്തോടെ) അവയില്‍ കടക്കുകയും ചെയ്തപ്പോള്‍, അവ ജീവജാലങ്ങളായി. ഇങ്ങനെ അസംഖ്യം ജീവജാലങ്ങളുണ്ടായി. ബ്രഹ്മകണങ്ങളാണ് അവയില്‍ ജീവനായത്. ജീവചൈതന്യത്തിന്റെ അഥവാ ജീവന്റെ കണങ്ങള്‍ ആണ് ബ്രഹ്മകണങ്ങള്‍ എന്ന് തെളിഞ്ഞു; ജീവചൈതന്യത്തിന്റെ പ്രപഞ്ചാസ്തിത്വം ബ്രഹ്മന്‍ തന്നെയാണെന്നും തെളിഞ്ഞു. ശരീരത്തിലെ ബ്രഹ്മകണത്തെ ആത്മന്‍ അഥവാ ആത്മാവ് എന്നുവിളിക്കുംപോലെ, ബ്രഹ്മനെ പ്രപഞ്ചാത്മാവ് അഥവാ പരമാത്മന്‍ എന്നുവിളിക്കുന്നു. ബ്രഹ്മന്‍, പ്രപഞ്ചചൈതന്യമാണെന്ന ജ്ഞാനം, ബ്രഹ്മന്‍ സര്‍വവ്യാപിയും സമഷ്ടിയുമാണെന്ന നിഗമനത്തിലേക്ക് നയിച്ചു. പ്രപഞ്ചത്തില്‍ സര്‍വ്യാപിയായ ബോധത്തിന്, നിലനില്‍ക്കുന്ന എല്ലാറ്റിനെപ്പറ്റിയും ബോധമുണ്ടാകണം. അതിനാല്‍, സര്‍വവ്യാപിയായ ബ്രഹ്മന്‍, സൃഷ്ടിയുമാണ്.
 ഒരു സാഹചര്യത്തെ സംബന്ധിച്ച വസ്തുതകളെക്കുറിച്ചുള്ള പൂര്‍ണ അവബോധം, ആ സാഹചര്യത്തില്‍ ആഗ്രഹിച്ച സിദ്ധിയുണ്ടാക്കാന്‍ ഒന്നിനെ പ്രാപ്തമാക്കും. എന്നുവച്ചാല്‍, സമഷ്ടി, പ്രായോഗികതലത്തില്‍, സര്‍വവ്യാപിയാകുന്നു. അതിനാല്‍, ബ്രഹ്മനെ സര്‍വവ്യാപിയായും വിവരിക്കുന്നു. അത്രയും പരമശക്തിയുള്ളതിനാല്‍, ബ്രഹ്മന്‍ സ്വയം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ വിധാതാവായി. ആ വേഷത്തില്‍, ബ്രഹ്മന്‍, ഈശ്വരനാകുന്നു. ഒരു മൂര്‍ത്ത ഏകകമെന്ന നിലയില്‍, ഈശ്വരന്‍ അദൃശ്യനായിരിക്കുമെങ്കിലും, സര്‍വവ്യാപിയായ വ്യക്തിയെപ്പോലെ, പ്രപഞ്ചത്തിലുടനീളം സദാ കര്‍മനിരതനാണ്. ഇത് പിടികിട്ടാത്ത ഒന്നായി തോന്നാം. എന്നാല്‍, പ്രപഞ്ചത്തിലെ ഏത് പ്രതിഭാസവും അപഗ്രഥിക്കുന്ന ആര്‍ക്കും, അതില്‍ സര്‍വവ്യാപിയായ ബ്രഹ്മന്‍ കെട്ടിയാടുന്ന അപാരമായ വേഷം മനസ്സിലാകും (27-ാം അധ്യായം കാണുക). അപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ബ്രഹ്മന്‍ എന്നും മനസ്സിലാകും .



അധ്യായം/9 , പ്രകൃതിയുടെ ആവിര്‍ഭാവം
 ബ്രഹ്മന്‍ അനന്തമായ ബോധമാണെന്നും, ജീവിതശക്തിയാണെന്നും അതിന്റെ കണികകള്‍ പരമാവധി വേഗത്തില്‍ കറങ്ങുന്ന ചുഴലിതരംഗങ്ങളാണെന്നും നാം കണ്ടു. കഴിഞ്ഞ അധ്യായത്തില്‍ ഉദ്ധരിച്ച വേദഭാഗത്തില്‍നിന്ന്, ബ്രഹ്മനില്‍ അഭിലാഷമുണര്‍ന്ന് അത് കമ്പനം ചെയ്തപ്പോള്‍, അതിന്റെ 'ഇച്ഛ' അഥവാ ശക്തി, 'സര്‍ഗാത്മക'മായെന്നും നാം കണ്ടു. ബ്രഹ്മന്റെ ഇച്ഛ, അതിന്റെ ചൈതന്യബോധമാണ്. അതിന്റെ നിരവധി ശേഷികളിലൊന്നാണ്, സൃഷ്ടി ശേഷി. അതിനാല്‍, 'ബ്രഹ്മന്റെ ഇച്ഛ സര്‍ഗാത്മകമായി' എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, അതിന്റെ സര്‍ഗാത്മകശക്തി അഥവാ അതിന് (സൂക്ഷ്മവും സ്ഥൂലവുമായ) ഭിന്നവസ്തുക്കള്‍ സങ്കല്‍പ്പിക്കാനും രൂപകല്‍പന ചെയ്യാനും ഉണ്ടാക്കാനുമുള്ള സവിശേഷ ശേഷി തിണര്‍ക്കുകയും ആ ശക്തിയുടെ ഒരു ഭാഗം, സ്വതന്ത്ര ഏകകമാവുകയും ചെയ്തു എന്നാണ്. അതായിരുന്നു സൃഷ്ടിയുടെ ആരംഭം. ആ പുത്തന്‍ ഏകകം, ബ്രഹ്മന്റെ സര്‍ഗശക്തിയുടെ ഒരുഭാഗം മാത്രമായിരുന്നുവെങ്കിലും, അത് എല്ലായിടത്തും നിറഞ്ഞിരുന്നു. അത് ബ്രഹ്മനൊപ്പം നിലനിന്നു.

 സര്‍ഗശേഷിയായിരുന്നു അതിന്റെ അടിസ്ഥാന സ്വഭാവം; അതിന്റെ മറ്റു വിശേഷങ്ങള്‍ ഇതിന് കീഴ്‌പ്പെട്ടുനിന്നു. ഈ പുതിയ ഏകകത്തെ മൂലപ്രകൃതിയെന്നോ പ്രകൃതി എന്നു മാത്രമോ വിളിച്ചു. 'ബ്രഹ്മന്റെ സാന്നിധ്യത്തില്‍, അപാരമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതില്‍ വിരുതുള്ള, ബുദ്ധിയുടെ രൂപമാര്‍ന്ന ബ്രഹ്മശക്തിയാണ് പ്രകൃതി'യെന്ന് നിരാലംബ ഉപനിഷത് നിര്‍വചിക്കുന്നു. ബ്രഹ്മന്‍ എല്ലായിടത്തുമുള്ളതിനാല്‍, പ്രകൃതിയുടെ സൃഷ്ടിയില്‍ അതിന്റെ സാന്നിദ്ധ്യം പരാമര്‍ശിക്കുന്നതിന്, പ്രത്യേക സവിശേഷത കാണണം. ബ്രഹ്മന്‍ അതിന്റെ അനന്തതയില്‍, ജീവചൈതന്യം (അഥവാ ജീവന്‍) ആണ്. പ്രകൃതിക്ക്, സര്‍ഗവിരുതുണ്ട്; എന്നാല്‍ അതിന് ആ വിരുത്, ജീവന്റെ അഥവാ ജീവചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലേ പ്രകടിപ്പിക്കാനാവൂ. പ്രകൃതിക്ക് മുട്ടയില്‍നിന്ന് കോഴിയോ വിത്തില്‍നിന്ന് ചെടിയോ സൃഷ്ടിക്കാനാവും; എന്നാല്‍ അതിന്, മുട്ടയിലോ വിത്തിലോ ജീവന്റെ സാന്നിധ്യമുണ്ടാകണം. ജീവന്‍ ബ്രഹ്മകണികയാണ്. അതിനാല്‍, 'ബ്രഹ്മസാന്നിധ്യത്തില്‍' പ്രകൃതി സൃഷ്ടിക്കുന്നു എന്ന് ഉപനിഷത് വിവരിക്കുന്നു. സാന്നിധ്യം എന്നാല്‍, പ്രചോദനം, നിര്‍ദേശം, പിന്തുണ, സഹകരണം എന്തുമാകാം. അതാണ് 'സര്‍ഗാത്മകത പിന്നീട് സ്വയം നിലനിര്‍ത്തുന്ന തത്വം താഴെയും സര്‍ഗോര്‍ജം മുകളിലും ആയി ഇച്ഛയായി മാറി' എന്നുപറയുന്നതിലെ ധ്വനി. 

സ്വയം നിലനിര്‍ത്തുന്ന തത്വമാണ് ബ്രഹ്മന്‍; സര്‍ഗോര്‍ജമാണ് പ്രകൃതി. ബ്രഹ്മന്‍ പ്രത്യക്ഷമല്ലാതെ താഴെയും, പ്രകൃതി, കര്‍മനിരതമായി കാണുന്നതിനാല്‍ മുകളിലും ആണെന്ന് ശ്ലോകം നിരീക്ഷിക്കുന്നു. ബ്രഹ്മന്‍ കൗശലത്തോടെ പ്രചോദിപ്പിക്കുകയും പ്രകൃതി പ്രത്യക്ഷത്തില്‍ എല്ലാ സൃഷ്ടികളും നടത്തുകയും ചെയ്യുന്നുവെന്ന് സാരം. മറ്റൊരിടത്ത്, നിരാലംബ ഉപനിഷത് (ഈശ്വരനെ നിര്‍വചിക്കുമ്പോള്‍) ലളിതമായി നിരീക്ഷിക്കുന്നത്, 'ബ്രഹ്മന്‍, പ്രകൃതി എന്ന അതിന്റെ ശക്തിയാല്‍, ലോകങ്ങളെ സൃഷ്ടിക്കുന്നു' (ഗീത 9:8) എന്നാണ്. സൃഷ്ടിയുടെ ഉറവിടം ബ്രഹ്മനാണ്; പ്രകൃതി, സൃഷ്ടി നടത്താനായി, ബ്രഹ്മന്റെ പ്രതിനിധിയായി മാറുന്നു. ബ്രഹ്മന്‍ സൃഷ്ടിയുടെ പിതാവാണെന്നും പ്രകൃതി മാതാവാണെന്നും കവികള്‍ പറയും (ഗീത 14:4). ഈ നിരീക്ഷണങ്ങള്‍, പ്രകൃതിയുടെ ഘടകങ്ങളുടെ നിര്‍വഹണത്തിനും ബാധകമാണ്. ബുദ്ധിക്ക്, തീരുമാനിക്കാനും നിര്‍ദ്ദേശിക്കാനുമൊക്കെ കഴിവുണ്ട്; മനസ്സിന്, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ രൂപീകരിക്കാന്‍ കഴിവുണ്ട്. എന്നാല്‍, അവ, ജീവ സാന്നിദ്ധ്യത്തിലേ ആ കഴിവുകള്‍ കാണിക്കൂ. ബ്രഹ്മന്‍ പ്രകൃതിക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പോലെ, നിഗൂഢമായി, ആത്മാവില്‍നിന്ന് പ്രചോദനമുണ്ടാകുമ്പോഴാണ് അവ പ്രകടിപ്പിക്കുക. അതിനാല്‍, ബുദ്ധിയുടെ തീരുമാനങ്ങളെല്ലാം ആത്മാവിന്റെ തീരുമാനങ്ങളാണെന്ന് പറയുന്നു. പ്രകൃതിസൃഷ്ടികളെ പരാമര്‍ശിച്ച്, കത്തോലിക്കാ വേദഗ്രന്ഥമായ ധര്‍മാരാമം (ഫിലോകാലിയ, വാല്യം 2, പേജ് 165) നിരീക്ഷിക്കുന്നു: ആ ശക്തിയാണ് പ്രകൃതിക്ക് രൂപങ്ങള്‍ ഉണ്ടാക്കാനുള്ള ഊര്‍ജം നല്‍കിയതും ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനുള്ളത് 'അതു' നല്‍കിയതും. ബോധത്തിന്റെ അതിവേഗം കറങ്ങുന്ന ചുഴലിതരംഗങ്ങളാണ് ബ്രഹ്മന്റെ ഉള്ളടക്കമെന്നപോലെ, ബ്രഹ്മനില്‍നിന്ന് ഉരുവംകൊണ്ട പ്രകൃതിയുടെ ഉള്ളടക്കവും വേഗം കറങ്ങുന്ന ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍ തന്നയാണ്; വേഗം അതേക്കാള്‍ കുറവാണെന്നു മാത്രം. അതിവേഗ ഭ്രമണം, പ്രകൃതിയെ അതീവ കര്‍മനിരതമായ ഏകകമാക്കി. പ്രകൃതിയും ബ്രഹ്മനും, പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി-ബ്രഹ്മന്‍ കാംക്ഷിച്ച രൂപങ്ങളും സംഗതികളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, താന്‍ തെരഞ്ഞെടുത്ത ആ രൂപങ്ങള്‍ക്ക് ബ്രഹ്മന്‍ ജീവന്‍ നല്‍കി. സൃഷ്ടിക്ക് പല ഘടകങ്ങള്‍ വേണമെന്നുണ്ടെങ്കിലും, അപ്പോള്‍, ബ്രഹ്മനും (അലയുന്ന കണികകളോടെ) പ്രകൃതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒരിടത്തും മറ്റൊന്നും നിലനിന്നിരുന്നില്ല. അതിനാല്‍, സൃഷ്ടിക്കു സത്തയുണ്ടാക്കാന്‍, ബ്രഹ്മന്‍ പ്രകൃതിയില്‍ രൂപാന്തരങ്ങള്‍, പുതിയ സംഗതികള്‍ക്കായി, ആഗ്രഹിച്ചു. അതാണ് തരംഗ പ്രസാരണത്തില്‍ പ്രതിഫലിച്ചത്. 
ആ തരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിച്ചപ്പോള്‍, അതിന് മാറ്റങ്ങള്‍ക്ക് ആഗ്രഹമുണ്ടായി. സ്വന്തം നിലയില്‍ മാറ്റങ്ങള്‍ സ്വീകരിക്കുവോളം, പ്രകൃതിക്ക് മാറ്റത്തോട് ഭ്രമമുണ്ടായി. പ്രകൃതി അതിന്റെ അസ്തിത്വത്തില്‍ മൂന്ന് നിലകളാണ് സ്വീകരിക്കുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. സംസ്‌കൃതത്തില്‍ ഇവയെ ഗുണം എന്നുവിളിക്കുന്നു. സത്വ (നന്മ), രജോ (സ്വാര്‍ത്ഥ), തമോ (തിന്മ) ഗുണങ്ങളാണ് ഇവ. ഇവ ഭിന്ന അളവുകളില്‍ സങ്കരമായി നിലകൊള്ളുകയും ഇടക്കിടെ അളവുകള്‍ മാറ്റുകയും ചെയ്യുന്നു. പ്രകൃതിയില്‍ അവ ഒരിക്കലും സന്തുലനത്തില്‍ അല്ല; എപ്പോഴും ഒന്ന് മറ്റ് രണ്ടിനെയുംകാള്‍ മുന്തിനില്‍ക്കും. ഈ അധീശത്വം പലപ്പോഴും മാറുകയും ചെയ്യും. പ്രകൃതി സൃഷ്ടികര്‍മം തുടങ്ങിയപ്പോള്‍, ഗുണങ്ങള്‍ സൃഷ്ടികളിലും പ്രതിഫലിച്ചു; അവയിലും ഇടക്കിടെ അളവുകള്‍ മാറുകയും ചെയ്തു. അങ്ങനെ സത്വ ഗുണമുള്ളവന്‍ പൊതുവേ സദ്ഗുണമുള്ളവനായിരിക്കുമെങ്കിലും, കോപാകുലനാകുമ്പോള്‍ അയാളില്‍ തമോ ഗുണം മുന്തിനില്‍ക്കും. ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പണി തുടങ്ങിയപ്പോള്‍, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനിലും പ്രതിഫലിച്ചു. ഒരു വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍, കണ്ണാടിക്ക് ഒന്നും സംഭവിക്കുന്നില്ല; എന്നാല്‍, കണ്ണാടിക്കുള്ളില്‍ ആ വസ്തുവുണ്ടെന്നാണ് കാഴ്ച. ഇതൊരു തോന്നലാണെങ്കിലും, യഥാര്‍ത്ഥം പോലിരിക്കുന്നു. ഇതുപോലെ, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനില്‍ പ്രതിഫലിക്കുമ്പോള്‍, ബ്രഹ്മനെ അത് ബാധിക്കുന്നില്ലെങ്കിലും, അതിന്റെ പ്രത്യക്ഷം, ഈ ഗുണങ്ങള്‍ സ്വാധീനിച്ചപോലെയായിരിക്കും.
 ആ നേരത്ത് ഉച്ചത്തിലിരിക്കുന്ന ഗുണമനുസരിച്ചായിരിക്കും അപ്പോഴത്തെ സമീപനവും ലക്ഷണവും. ഇങ്ങനെ പെരുമാറുന്ന ബ്രഹ്മനെയാണ് ഈശ്വരന്‍ എന്നുവിളിക്കുന്നത്. സംസ്‌കൃതത്തില്‍, സഗുണബ്രഹ്മന്‍. 'സ' എന്നാല്‍, 'കൂടിയ;' 'സഗുണ ബ്രഹ്മന്‍' എന്നാല്‍, ഗുണങ്ങളോടുകൂടിയ ബ്രഹ്മന്‍; ഗുണങ്ങള്‍കൊണ്ടുള്ള സമീപനവും പെരുമാറ്റവും പ്രതിഫലിക്കുന്ന ബ്രഹ്മന്‍ (ഗുണം എന്നത് പ്രകൃതിയുടെ ഒരു വിശേഷത്തെ സൂചിപ്പിക്കുന്നുവെങ്കിലും, അത് പ്രകൃതിയെ തന്നെ ധ്വനിപ്പിക്കുന്ന ഒരു വാക്പ്രയോഗമാകാം. അങ്ങനെയെങ്കില്‍, സഗുണബ്രഹ്മന്‍ എന്നാല്‍, പ്രകൃതിക്കൊപ്പമുള്ള ഈശ്വരന്‍). ഉപനിഷത്തുക്കളില്‍ പലപ്പോഴും, സഗുണബ്രഹ്മന്‍ എന്നതിനു പകരം, ബ്രഹ്മന്‍ എന്നുതന്നെ ഉപയോഗിച്ചുകാണുന്നു. ഈശ്വരന്‍, സര്‍വവ്യാപിയായ പ്രപഞ്ചവിധാതാവ് എന്നനിലയില്‍, സഗുണബ്രഹ്മന്‍ ആണ്. അമൂര്‍ത്താവസ്ഥയില്‍, ഈശ്വരനെ ബ്രഹ്മന്‍ എന്നോ ഈശ്വരചൈതന്യം എന്നോ ദൈവകണം എന്നോ വിശേഷിപ്പിക്കാം. പ്രകൃതിഗുണങ്ങള്‍ പ്രതിഫലിക്കാത്ത ശുദ്ധബ്രഹ്മനെ, സഗുണബ്രഹ്മനില്‍ നിന്ന് വേര്‍തിരിക്കാന്‍, നിര്‍ഗുണബ്രഹ്മന്‍ എന്നുപറയാറുണ്ട്. പ്രകൃതിഗുണങ്ങളില്ലാത്ത ബ്രഹ്മന്‍ എന്ന് വാച്യാര്‍ത്ഥം. ബ്രഹ്മന്റെ നിര്‍ദ്ദേശപ്രകാരം, പ്രകൃതിയില്‍ പരിണാമങ്ങളുടെ ഒരു പരമ്പരയുണ്ടായി; ഓരോ പരിണാമത്തിലും, പുതുതായി ഉണ്ടായ കണികയുടെ സൂക്ഷ്മത്തിലും അതിന്റെ ചുഴലിതരംഗങ്ങളുടെ ഭ്രമണവേഗത്തിലും കുറവുണ്ടായി. സൂക്ഷ്മകണികകളിലെ ചുഴലിതരംഗങ്ങളുടെ കറക്കം, കൃത്യവേഗങ്ങളിലെ വൃത്താകൃതിയിലുള്ള ചലനങ്ങളല്ല; സവിശേഷ ശേഷികളുള്ള വ്യത്യസ്ത കണികകളാണ് അവ. ജീവചൈതന്യം, ഭിന്നശേഷികളുടെ പ്രത്യക്ഷങ്ങളായി ഭവിക്കുന്നത്, അതിലെ തരംഗങ്ങളുടെ ഭ്രമണവേഗത്തിന്റെ ഭിന്നതകള്‍കൊണ്ടുകൂടിയാണ്. അങ്ങനെ, പരമാവധി വേഗത്തിലെ ചുഴലി തരംഗങ്ങളുടെ ഭ്രമണത്തില്‍ (ബ്രഹ്മനിലുള്ളത്), ജീവചൈതന്യം ഈശ്വരനാകുന്നു. അതില്‍നിന്ന് അല്‍പം കുറഞ്ഞ വേഗത്തില്‍ (ആത്മാക്കളില്‍) അത് ജീവന്റെ പ്രത്യക്ഷമാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (പ്രകൃതിയില്‍)അത് സര്‍ഗശേഷിയുള്ളവനാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (ബുദ്ധിയില്‍)അത് തീരുമാനങ്ങള്‍ക്ക് കഴിവുകാട്ടുന്നു. പിന്നെയും കുറഞ്ഞാല്‍ (മനസ്സില്‍) വിവേകവിചാരങ്ങള്‍ക്കുള്ള ശേഷി. അങ്ങനെ അങ്ങനെ. വ്യത്യസ്ത ദൂരങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കണ്ണ് അതിന്റെ ലെന്‍സിന്റെ അളവുകള്‍ മാറ്റുംപോലെ, ഭ്രമണവേഗത്തിലെ മാറ്റങ്ങള്‍ വഴി, ജീവചൈതന്യം, വ്യത്യസ്ത ശേഷികള്‍ പ്രകടിപ്പിക്കുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 7

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 
അധ്യായം 7,ആത്മാവിന്റെ തിരോധാനം
 ത്മാവ്, അതിന്റെ ആലയത്തില്‍ നിന്ന് വിടപറയുന്നതിനെപ്പറ്റിയാണ് ഇനി ആലോചിക്കേണ്ടത്. ശരീരംവിട്ട ആത്മാവിനെ, ജഡാത്മാവ് എന്നുവിളിക്കുന്നു. ആന്ത്രോപ്പോസോഫിയുടെ ഉപജ്ഞാതാവായ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ റുഡോള്‍ഫ് സ്റ്റെയ്‌നര്‍ (1861-1925) നിരീക്ഷിച്ചത്, അടുത്തടുത്ത ജീവിതങ്ങള്‍ക്കിടയില്‍ (ഇപ്പോഴത്തെ ജീവിതവും പുനര്‍ജന്മത്തിലൂടെയുള്ള അടുത്ത ജീവിതവും) ആത്മാവിന് ജഡാസ്തിത്വം, നമ്മുടെ ശരീരത്തിന് നിദ്രയെന്നപോലെ, പരമപ്രധാനമാണ് എന്നാണ്. ഒരു ശരീരത്തില്‍ ദീര്‍ഘകാലം വസിച്ചശേഷം വിടപറയുന്ന ആത്മാവ്, കുറച്ചുകാലം ജഡാസ്തിത്വത്തിലായിരിക്കും; പൂനര്‍ജന്മം വരെ. ഈ അസ്തിത്വം, ആത്മാവിന് ആഹ്ലാദകരമാണെന്ന് പറയപ്പെടുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 28-29, 36, 81, 84). ആദ്യകാലം മുതല്‍, ആത്മാവിന്റെ ശരീരത്തില്‍ നിന്നുള്ള വിട, സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് വിഷയമായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, ഇപ്പോഴും അത് തുടരുന്നു. ആദ്യകാല ഗവേഷകരും ഭാരതത്തിലെ മഹര്‍ഷിമാരും കണ്ടെത്തിയ കാര്യങ്ങള്‍, ഉപനിഷത്തുക്കളിലും മറ്റു വേദഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അവ വെളിപ്പെടുത്തുന്ന സംഗതികള്‍ ഇവയാണ്: 
1. ആത്മാവ് പോകുന്നത്, സുഷുമ്‌ന വഴി സുഷുമ്‌നാ ദ്വാരത്തിന് നടുവിലാണ് ആത്മാവ് വസിക്കുന്നതെന്ന് നാം കണ്ടു. ശരീരംവിടുമ്പോള്‍, ആത്മാവ്, ആ ദ്വാരത്തിലൂടെ, മുകളില്‍ തലവരെയെത്തുന്നു. പദാര്‍ത്ഥരഹിതമായതിനാല്‍, എളുപ്പത്തില്‍, ശരീരത്തില്‍ എവിടെക്കൂടിയും തടസ്സമില്ലാതെ ആത്മാവിന് സഞ്ചരിക്കാം; എന്നാല്‍, അതിനെ അനുഗമിക്കുന്ന ഉഡാന വായുവിന് ആ സ്വാതന്ത്ര്യമില്ല. ഉഡാന വായു, അതിനും സുഷുമ്‌നയ്ക്കും അവകാശപ്പെട്ട സുഷുമ്‌നാ ദ്വാരത്തിലെ ചാലിലൂടെ, ആത്മാവിനെ നയിക്കുന്നു. ആത്മാവിന്റെ ആലയത്തില്‍ നിന്ന്, ആത്മാവിനെ നയിക്കുന്നു. ആത്മാവിന്റെ ആലയത്തില്‍ നിന്ന്, അന്തരീക്ഷത്തിലേക്ക് തുറക്കുന്ന സുഷുമ്‌നയുടെ ഉച്ചിവരെയാണ് ഈ ചാല്‍. വിടപറയാന്‍ നേരത്ത്, ആത്മാവിനെ അനുഗമിക്കാന്‍, അതിന്റെ ഇരിപ്പിടത്തിന് മുകളില്‍, ഉഡാന വായു വന്നു നിറയുന്നു. 
2. ആലയത്തിന് മുകളില്‍ താപം ഉയരുന്നു മരണനേരത്ത്, ഹൃദയകേന്ദ്രത്തിന് മുകളില്‍, ശരീരതാപം ഉയരുന്നതായി, ബൃഹദാരണ്യക ഉപനിഷത് (4:4:2) വിവരിക്കുന്നു (ഹൃദയസ്യ അഗ്രം പ്രത്യോദാതോ). ബ്രഹ്മസൂത്രങ്ങളും ഇതുതന്നെ പറയുന്നു (4:2:17): 'അതിന്റെ ആലയാഗ്രം ചൂടാകുന്നു' (തദോയോഗ്രജ്വലനം). മരണമടുക്കുമ്പോള്‍ പലരും വായ നനയ്ക്കാന്‍ ഇത്തിരിവെള്ളം ചോദിക്കും; ആന്തരിക ചൈതന്യം ചൂടാകുമ്പോഴുള്ള പ്രതികരണമാകാം ഇത്. പ്രശ്‌നോപനിഷത് (3:9) പറയുന്നത്, മനുഷ്യന്റെ ശരീരതാപം, ഉഡാന എന്നുപറയുന്ന ജീവവായുവിന്റെ പ്രത്യക്ഷമാകുന്നു (തേജോ ഹാ വാ ഉഡാനാ) എന്നാണ്. അഞ്ച് ജീവവായുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു- നാം ശ്വാസോച്ഛ്വാസം ചെയ്യുന്ന, പ്രാണയും അപാനയും; സംസാരത്തിനുതകുന്ന വ്യാന; ഭക്ഷണത്തിന്റെ സഞ്ചാരം ഉറപ്പാക്കുന്ന സമാന; ശരീരത്തിലുടനീളം ഒരേ താപം നിലനിര്‍ത്തുന്ന ഉഡാന (യോഗകുണ്ഡലി ഉപനിഷത് 1:19, ഛാന്ദോഗ്യ ഉപനിഷത് 1:3ഛ3, പ്രശ്‌നോപനിഷത് 3:5,9). ഓരോ ശ്വാസത്തിലും അകത്തേക്ക് വലിക്കുന്ന അന്തരീക്ഷവായുവാണ് പ്രാണ വായു. സകല ജീവവായുവും പ്രാണ ആണെന്ന് ബൃഹദാരണ്യക ഉപനിഷത് (1:5:3) വിവരിക്കുന്നു. ശരീരത്തില്‍ ഭിന്നകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാണ വായു, അഞ്ച് ജീവവായുക്കളായി സ്വയം വിഘടിക്കുന്നു എന്നര്‍ത്ഥം. പ്രശ്‌നോപനിഷത്തും (2:3) ഇതുതന്നെ പറയുന്നു. അതിനാല്‍ എല്ലാ ജീവവായുക്കളും, അന്തരീക്ഷത്തിലെ പ്രാണ വായു തന്നെ. ഉഡാന വായുവിന്റെ ജോലി, ശരീരതാപമാണ്. പത്ത് ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് താപം താഴുന്ന സൈബീരിയയിലും 50 ഡിഗ്രി സെല്‍ഷ്യസിനപ്പുറത്തേക്ക് താപമുയരുന്ന ലിബിയയിലും ജീവിക്കുന്ന മനുഷ്യ ശരീരതാപം 37 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നത്, ഉഡാന വായുവാണ്. ഒരു പ്രത്യക ബിന്ദുവില്‍ താപമുയരുന്നു എന്നതിനര്‍ത്ഥം, അവിടെ ഉഡാന വായു കേന്ദ്രീകരിച്ചു കട്ടിയാകുന്നു എന്നാണ്. അതിനാല്‍, ഹൃദയകേന്ദ്രത്തിന് മുകളില്‍ താപമുയരുന്നു എന്നാല്‍, സുഷുമ്‌നയില്‍, ആത്മാവിന് തൊട്ടുമുകളില്‍, ഉഡാന വായു വന്നുനിറയുന്നു എന്നാണ്. ആ ബിന്ദുവില്‍ താപമുയരുമ്പോള്‍, അവിടെ നിറഞ്ഞ ഉഡാന വായുവും, ചൂടാകുന്നു. അപ്പോള്‍, ഏത് ചുടുവായുവുംപോലെ, ഉഡാന വായു സുഷുമ്‌നയുടെ സൂക്ഷ്മദ്വാരത്തില്‍ ഉയരുകയും ശിരസ്സിന്റെ ഉച്ചിയിലെത്തുകയും ചെയ്യുന്നു.


 3. ഉഡാനവായു ഉയരുമ്പോള്‍, ശബ്‌ദം  ജാബാലദര്‍ശന ഉപനിഷത് (6:36,37) ഇങ്ങനെ പറയുന്നു: ബ്രഹ്മരന്ധ്രത്തിലേക്ക് വായു ഉയരുമ്പോള്‍, ആദ്യം ശബ്ദം ശംഖിന്റേതുപോലെ; പകുതിവഴിയാകുമ്പോള്‍, മേഘങ്ങളുടേതുപോലെ; ഉച്ചിയുടെ നടുവിലെത്തുമ്പോള്‍, മലയിലെ അരുവിപോലെ. അപ്പോള്‍, ആത്മാവ് സന്തുഷ്ടിയടയുകയും മഹാബോധനത്തിലെത്തുകയും ചെയ്യുന്നു. മൂന്നുതരം ശബ്ദങ്ങളുണ്ടാകുന്നു എന്നതിനര്‍ത്ഥം, ഭിന്ന പ്രകൃതികളില്‍പ്പെട്ട മൂന്നുമേഖലകളിലെ വായു സഞ്ചരിക്കുന്നു എന്നാണ്. ആ മൂന്നുമേഖലകള്‍, നാഡീചാല്‍ കഴിഞ്ഞാകണം; കാരണം ആ ചാലില്‍, സുഷുമ്‌ന, നേര്‍രേഖയില്‍, ഒന്നുപോലെയാണ്. അതിനാല്‍, അപ്പോഴത്തെ ഉഡാന വായുവിന്റെ സഞ്ചാരം, മൃദുവും ഏകതാനവുമായിരിക്കും. ഒരു ചെറിയ മൂളല്‍. നാഡീചാല്‍ കഴിഞ്ഞാല്‍, തലച്ചോറിന്റെ വേരിലാണ് ഉഡാന വായുവിന് ശ്വാസംമുട്ടുന്നത്. കാരണം, അവിടെ ഞരമ്പുനൂലുകളുടെ സംഘാതമുണ്ട്. അവിടത്തെ കഴുത്തുഞെരിക്കലില്‍, സുഷുമ്‌നയുടെ ദ്വാരം ചുരുങ്ങിപ്പോകുന്നു. അതിലൂടെയുള്ള ഉഡാന വായുവിന്റെ സഞ്ചാരത്തിന് ഞരക്കം വരുന്നു. അതിനാല്‍, 'ശംഖനാദം പോലെ' എന്ന് ഉപനിഷത്ത് പറയുന്നു. തലച്ചോറിന്റെ വേരുകഴിഞ്ഞാല്‍, സുഷ്മന തലച്ചോറിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ പല മടക്കുകളും വിടവുകളും ചാലുകളുമുണ്ട്. അതിലൂടെ ഉഡാന വായു പോകുമ്പോള്‍, മേഘസ്വരമാണ്. ഇടിവെട്ടല്ല മേഘമര്‍മരം. ബൃഹദാരണ്യക ഉപനിഷത് (4:3:35), അതിനെ താരതമ്യം ചെയ്യുന്നത്, ചരക്കുനിറഞ്ഞ ഒരു കാളവണ്ടിയോടാണ്. ഒടുവില്‍, ഉഡാന വായു, സുഷുമ്‌നയുടെ ഉച്ചിയിലെത്തുമ്പോള്‍, മലയിലെ അരുവിയുടെ കിലുക്കമാണ്. എന്തുതരം ശബ്ദമാണ് എന്നേ ഈ വിവരണങ്ങളിലുള്ളൂ; അതിന്റെ താളമോ ശക്തിയോ ഇല്ല. സുഷുമ്‌നാ ദ്വാരം വളരെ ഇടുങ്ങിയതാകയാല്‍, അതിലെ വായുസഞ്ചാരത്തിന്റെ ശബ്ദം നന്നേ ചെറുതായിരിക്കും. ഉഡാന വായുവിന് പിന്നാലെ പോകുന്ന ആത്മാവിന് മാത്രമേ അത് കേള്‍ക്കാനാവൂ; ശരീരത്തിന് പുറത്ത് അത് കേള്‍ക്കാനാവില്ല. ഉപനിഷദ് വിവരണത്തില്‍നിന്ന് കാണുന്നത്, ഉഡാന വായു, ശബ്ദമുണ്ടാക്കുന്നു എന്നാണ്. അതിവേഗം വായു സഞ്ചരിച്ചാലേ ശബ്ദമുണ്ടാകൂ. അതിനാല്‍, 'മുകളിലേക്ക് പോകുന്ന വായുവിന്റെ ശബ്ദം' എന്നുവച്ചാല്‍, ആ സഞ്ചാരം അതിവേഗത്തിലുള്ള തിക്കലാണ് എന്നാണ്.
 4. മുകളിലേക്ക് പോകുന്ന വായു ആത്മാവിനെ വലിക്കുന്നു മുകളിലേക്കുയരുന്ന ഉഡാന വായു, ആത്മാവിനെ പുറത്തേക്കുള്ള വഴിയിലേക്ക് നയിക്കുന്നുവെന്ന് പ്രശ്‌നോപനിഷത്ത് (3:7) വിവരിക്കുന്നു. നീണ്ടു മെലിഞ്ഞ ഒരു കുഴലിലൂടെ വായു അതിവേഗം പോയാല്‍, അത് തൊട്ടുപിന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുകയും ആ ശൂന്യത സമീപത്തെ കനംകുറഞ്ഞ വസ്തുക്കളെ പിന്നാലെ വലിക്കുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. ഉഡാന വായു സുഷുമ്‌നയിലെ നീണ്ട കുഴലിലൂടെ അതിവേഗം പായുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത, ആത്മാവിനെ പിന്നാലെ വലിക്കുന്നു. അതിനാലാണ്, മുകളിലേക്ക് പോകുന്ന ഉഡാന വായു, ആത്മാവിനെ പുറംവാതിലിലേക്ക് നയിക്കുന്നുവെന്ന് ഉപനിഷത്തുക്കള്‍ വിവരിക്കുന്നത്. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 30-32). (ഉഡാന എന്ന വാക്കിന്റെ അര്‍ത്ഥം മുകളിലേക്ക് ഉയരുന്നു എന്നതുതന്നെയാണ്). 
5. ശിരസിന്റെ മധ്യം കഴിഞ്ഞാല്‍, ആത്മാവിന് ആഹ്ലാദം ഉഡാന വായു ശിരസ്സിന്റെ ഉച്ചിയിലേക്ക് പായുമ്പോള്‍, മലയിലെ അരുവിയുടെ മര്‍മരശബ്ദം പുറപ്പെടുവിക്കുന്നുവെന്ന് വിവരിക്കുന്നേ ജാബാലാദര്‍ശന ഉപനിഷത് (6:37) ഇത്രകൂടി പറയുന്നു: അപ്പോള്‍, ആരോഹണം ചെയ്യുന്ന ആത്മാവ്, സന്തുഷ്ടമാവുകയും മഹാബോധം ആര്‍ജിക്കുകയും ചെയ്യുന്നു (പശ്ചാത് പ്രീതോ മഹാപ്രജ്ഞാ സാക്ഷാത് ആത്മോന്‍മുഖോ ഭവേത്) ആറാം ചക്രത്തിന് മുകളിലെ മേഖല, സുഷുമ്‌നയിലെ സന്തുഷ്ടപ്രദേശം (സുഖമണ്ഡലം) ആണെന്ന്, യോഗകുണ്ഡലി ഉപനിഷത് (3:12)പറയുന്നു. ആത്മാവ് അവിടെയെത്തുമ്പോള്‍, അതിന് സുഖാനുഭവമായിരിക്കും എന്നര്‍ത്ഥം. ഈ മേഖല കടക്കുന്ന ആത്മാവ് സുഖാനുഭൂതിയിലെത്തുകയും മഹാബോധമാര്‍ജിക്കുകയും ചെയ്യുമെന്ന്, ജാബാലാ ദര്‍ശന ഉപനിഷത്തും രേഖപ്പെടുത്തുന്നു. ആ മഹാബോധത്തെ, പൂര്‍വപ്രജ്ഞ എന്ന്, ബൃഹദാരണ്യക ഉപനിഷത് (4:4:2) വിശേഷിപ്പിക്കുന്നു. ഭൂതകാല ജീവിതത്തെക്കുറിച്ചുള്ള അവബോധം അഥവാ ഓര്‍മ ആണിത്. ആത്മാവിനെ ആവരണം ചെയ്യുന്ന സൂക്ഷ്മശരീരത്തില്‍, ഈ ജീവിതത്തിലെ എല്ലാ കര്‍മങ്ങളും അനുഭവങ്ങളും പ്രത്യേക കൂട്ടം കര്‍മഭാവങ്ങള്‍ ആയി സൂക്ഷിക്കപ്പെടും എന്ന് കുറച്ചുകഴിഞ്ഞ് (22-ാം അധ്യായം) നാം കാണും. ഇത്, ജീവിതാവസാനം, ആത്മാവിനെ ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ പെട്ടെന്ന്, നിമിഷങ്ങള്‍ക്കകം അവലോകനം ചെയ്യാന്‍ പ്രാപ്തമാക്കുന്നു. അങ്ങനെ, അവസാനിച്ച ജീവിതത്തെപ്പറ്റി ബോധമുണ്ടാകുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 65).
 6. നിറുകം തലയിലൂടെ ആത്മാവ് പുറത്തുപോകുന്നു യോഗശിഖാ ഉപനിഷത് (6:33) ഇങ്ങനെ വിവരിക്കുന്നു: ആറു ചക്രങ്ങള്‍ കടന്ന് (ആത്മാവ്) ബ്രഹ്മരന്ധ്രം വഴി പുറത്തുപോകുന്നു. (ഷഡ്ചക്രാണി ച നിര്‍ഭിദ്വ ബ്രഹ്മരന്ധ്രാദ് ബഹിര്‍ഗതം). 'ആറു ചക്രങ്ങള്‍ കടന്ന്' എന്ന പ്രയോഗം അത്ര സാധുവായിരിക്കില്ല. കാരണം, ആത്മാവിന്റെ ആലയമായ ഹൃദയകേന്ദ്രം നാലാംചക്രത്തിലോ അതിന് തൊട്ടുതാഴെയോ ആണ്. അതിനാല്‍, സുഷുമ്‌നയുടെ അഗ്രത്തിലെത്താന്‍, ആത്മാവിന്, നാലുമുതല്‍ ആറുവരെ ചക്രങ്ങള്‍ കടന്നാല്‍ മതി. 'ആറുചക്രങ്ങള്‍ കടന്ന്' എന്ന പ്രയോഗത്തിന് ഇത്തരുണത്തില്‍ അര്‍ത്ഥം, ആറു ചക്രത്തിനപ്പുറം കടന്ന് സുഷുമ്‌നയുടെ അഗ്രമായ ഏഴാം ചക്രത്തിലെത്തുക എന്നതാകാം. അതാണ്, ബ്രഹ്മരന്ധ്രത്തില്‍ ഇളംവയലറ്റ് നിറത്തില്‍, ആയിരം ഇതളുകളുള്ള സഹസ്രാരചക്രം. ഐതരേയ ഉപനിഷത് (1:3:12) ഇങ്ങനെ പറയുന്നു: ഉച്ചിതുളച്ചുണ്ടാകുന്ന ദ്വാരം വഴി ആത്മാവ് (ശരീരത്തില്‍) കടക്കുന്നു. പൈംഗള ഉപനിഷത്തും (1:3) ആത്മാക്കള്‍ ഉച്ചിയിലെ ബ്രഹ്മരന്ധ്രം തുളച്ചാണ് ശരീരത്തിലെത്തുന്നതെന്ന് പറയുന്നു. അപ്പോള്‍, ജഡാവസ്ഥയിലുള്ള ശരീരഭാഗങ്ങള്‍ ചലനാത്മകമാവുകയും കര്‍മനിരതമാവുകയും ചെയ്യുന്നു. ആത്മാവ് ശരീരത്തിലേക്ക് കടക്കുന്നത് ഉച്ചിവഴിയാണെങ്കില്‍, ആ ദ്വാരം വഴിതന്നെയായിരിക്കും അത് പുറത്തേക്ക് പോകുന്നതും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 47, 83).
7. ആത്മാവ് പോകുമ്പോള്‍ ശരീരം തണുക്കുന്നു ശരീരതാപം ക്രമീകരിക്കുന്ന ഉഡാന വായു പുറത്തേക്ക് പോകുമ്പോള്‍, ശരീരം തണുക്കുന്നു; ശരീരത്തെ ചലിപ്പിക്കുന്ന ആത്മാവ് പുറത്തേക്ക് പോകുമ്പോള്‍, ഒരു മരക്കഷണം പോലെ, ശരീരം ജഡമാകുന്നു (അന്തരീക്ഷത്തിലെത്തുമ്പോള്‍, ഉഡാന വായു, അതില്‍ ലയിക്കുകയും ആത്മാവ്, കുറച്ചുനേരം ഇളകിക്കളിക്കുകയും ചെയ്യുന്നു).
 8. ആത്മാവ് പോയാലും സൂക്ഷ്മശരീരമുണ്ട് ബ്രഹ്മസൂത്രങ്ങള്‍ (3:1:1) ഇങ്ങനെ പറയുന്നു: വിടപറയുന്ന നേരത്തും വിടപറഞ്ഞശേഷവും, ആത്മാവിനെ ആവരണം ചെയ്യുന്നത് അതിന്റെ സൂക്ഷ്മശരീരമാണ്. ഭഗവദ്ഗീതയും (15:8) പറയുന്നത്, ശരീരം വിടുമ്പോള്‍ ആത്മാവ്, സൂക്ഷ്മശരീരം കാക്കുന്നു എന്നാണ് (11-ാം അധ്യായം കാണുക). ജഡാത്മാവിനെ ആവരണം ചെയ്ത് സൂക്ഷ്മശരീരമുണ്ടായിരുന്നതായി, അമേരിക്കന്‍ ആശുപത്രികളില്‍ പുനര്‍ജന്മം നേടിയ രോഗികളും സാക്ഷ്യപ്പെടുത്തുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, (35, 42-43, 49, 50, 53). ആത്മാവിന്റെ വിടപറച്ചിലിന് തൊട്ടുമുന്‍പ്, അതിനുമേല്‍ ഉഡാന വായു വന്നു നിറയുന്നതുമുതല്‍, ആത്മാവ് ഉച്ചിവഴി പുറത്തുകടക്കുന്നതുവരെയുള്ള അന്ത്യയാത്ര പ്രക്രിയ കാണിക്കുന്നത്, ആത്മവല്ലാതെ, മറ്റൊരു ശക്തി മൊത്തം പ്രക്രിയയെ നയിക്കുന്നുവെന്നും ആത്മാവ് അതിന് വഴങ്ങുന്നുവെന്നുമാണ്. എന്താണ് ആ ശക്തി? ബ്രഹ്മന്‍ ആണ് പ്രകൃതിയുടെയും ആത്മാക്കളുടെയും നിയന്താവ് എന്ന് ശ്വേതശ്വതാര ഉപനിഷത് (6:16) പറയുന്നു. (പ്രധാന ക്ഷേത്രജ്ഞപതി - പ്രധാന എന്നത്, പ്രകൃതിയുടെ പര്യായം; ക്ഷേത്രജ്ഞന്‍ എന്നാല്‍, ആത്മാവ്, പതി എന്നാല്‍, ഈശ്വരന്‍).

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 6

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 
അധ്യായം 6, സ്റ്റീവൻസൻ കണ്ട മുജ്ജന്മ സ്‌മരണകൾ 

രണശേഷമുള്ള ആത്മാവിന്റെ അതിജീവനം 1970 ന് മുന്‍പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായിരുന്നെങ്കിലും, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ മുജ്ജന്മ സ്മരണകള്‍ അന്വേഷിക്കാന്‍ ഒരുമ്പെട്ടു. ബൈബിള്‍, വേദങ്ങള്‍, പ്രാചീന ഗ്രീക്ക് എഴുത്തുകാരായ പൈതഗോറസ്, പ്ലാറ്റോ, ആധുനിക ജര്‍മന്‍ ചിന്തകരായ ഗോയ്‌ഥേ, ഷോപ്പന്‍ ഹോവര്‍ എന്നിവരുടെ രചനകള്‍ എന്നിവയില്‍ ആത്മാവിന്റെ അതിജീവനത്തെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉള്ളത് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. കിഴക്കും പടിഞ്ഞാറുമുള്ള പല രാജ്യങ്ങളിലും നടത്തിയ വിശദമായ അന്വേഷണങ്ങള്‍ ആത്മാവിന്റെ അതിജീവനത്തെയും പുനര്‍ജന്മത്തെയും വെളിപ്പെടുത്തി. 1882 ല്‍ എസ്പിആര്‍ രൂപീകരിച്ചശേഷമുള്ള കാലത്ത് മുജ്ജന്മത്തെ സംബന്ധിച്ച വര്‍ത്തമാനകാല ഓര്‍മകളെപ്പറ്റി പത്രങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വന്നു. അതില്‍ പലതും രണ്ടുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ മുജ്ജന്മവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഓര്‍ക്കുന്നതായിരുന്നു. അവയില്‍ പരിശോധിച്ചറിയാവുന്ന വിശദാംശങ്ങള്‍ അടങ്ങിയിരുന്നു. 1960 ന് മുന്‍പ് മുതല്‍തന്നെ ഡോ. സ്റ്റീവന്‍സണ്‍ ഇത്തരം വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതിനാല്‍ 1977 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ശേഖരം 1600 ല്‍ അധികം മുജ്ജന്മ സ്മരണങ്ങളിലേക്ക് വളര്‍ന്നിരുന്നു. 1961 ല്‍ തന്നെ അദ്ദേഹം സംഭവസ്ഥലങ്ങള്‍ കണ്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ വിവിധരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം 300 ല്‍ അധികം വാര്‍ത്തകളുമായി ബന്ധപ്പെട്ട്, പ്രാദേശിക ഡോക്ടര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സഹായത്തോടെ മുജ്ജന്മ സ്മരണകളുള്ള കുട്ടികളുടെ വാസസ്ഥലത്തും അവര്‍ ഓര്‍മിക്കുന്ന വ്യക്തികളുടെ സ്ഥലത്തും വിശദമായ അന്വേഷണങ്ങള്‍ നടത്തിയ അദ്ദേഹം കുട്ടികളുടെ മുജ്ജന്മ സ്മരണകളില്‍ പറഞ്ഞ പല വിശദാംശങ്ങളും കൃത്യമാണെന്നു കണ്ടെത്തി. പല സംഭവങ്ങളിലും കുട്ടികളുടെ മുജ്ജന്മത്തിലെ വ്യക്തികള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ അപരിചിതമായ വിദൂരസ്ഥലങ്ങളില്‍, തീര്‍ത്തും വ്യത്യസ്തമായ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ മുജ്ജന്മ സ്മരണയുള്ള കുട്ടികള്‍ ആ വ്യക്തികളുടെ പേര്, വീട്, തൊഴില്‍, മരിച്ച വിധം എല്ലാം പറഞ്ഞിരുന്നു.
അവസരം കിട്ടിയപ്പോള്‍, ഓര്‍മയുടെ കൃത്യത ആ കുട്ടികള്‍ തെളിയിച്ചു. ഉത്തര്‍പ്രദേശിലെ ബിസൗലിയിലുള്ള പ്രമോദ് 1944 ഒക്‌ടോബര്‍ 11 നാണ് ജനിച്ചത്. 1949 ഓഗസ്റ്റ് 15 ന് പ്രമോദിനെ പിതാവ് 100 ലധികം കിലോമീറ്റര്‍ അകലെ മൊറാദാബാദിലേക്ക് ആദ്യമായി കൊണ്ടുപോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അപരിചിതനായ ഒരാളുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് അത് തന്റെ മൂത്തസഹോദരനായ കരംചന്ദ് ആണെന്ന് പറഞ്ഞു. പ്രമോദ് മുജ്ജന്മത്തില്‍ താനാരായിരുന്നു എന്നുപറഞ്ഞതുവച്ച് ഇത് കൃത്യമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ, മുജന്മത്തിലെ വീട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ കവലകളിലൂടെ അവന്‍ ടാക്‌സിഡ്രൈവറെ കൃത്യമായി നയിച്ചു; അവിടെ നിരവധിയാളുകളെ പേരും ബന്ധവും പറഞ്ഞ് കൃത്യമായി തിരിച്ചറിഞ്ഞു. സ്റ്റീവന്‍സണ്‍ തന്റെ ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍ണേഷന്‍, യൂറോപ്യന്‍ കേസസ് ഓഫ് ദ റീഇന്‍കാര്‍ണേഷന്‍ ടൈപ് എന്നീ പുസ്തകങ്ങളില്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. ഇങ്ങനെ ചെറിയ ബാല്യത്തില്‍ വരുന്ന മുജ്ജന്മ സ്മൃതികള്‍ വലിയ ഇടവേളകളില്ലാത്ത പുനര്‍ജന്മങ്ങളില്‍ സംഭവിക്കുന്നതാകാം. ശരീരം വിട്ടൊഴിഞ്ഞ ഒരാത്മാവ് ഉടന്‍ പുനര്‍ജന്മമെടുക്കുന്നുണ്ടാകാം; അത് താമസിപ്പിക്കുന്നുണ്ടാകാം. ഇത് വ്യക്തികളെ സംബന്ധിച്ച് ഭിന്നമായിരിക്കും. യെശയ്യാ പ്രവാചകന്‍ യോഹന്നാനായി പുനര്‍ജന്മമെടുക്കുന്നതിനിടയ്ക്കുള്ള ഇടവേള എട്ടുനൂറ്റാണ്ടുകളായിരുന്നു. ഭാരത തത്വചിന്തയനുസരിച്ച്, ലൗകികജീവിതത്തില്‍ വലിയ ഉല്‍കണ്ഠകളുമായി മരിക്കുന്നയാളുടെ പുനര്‍ജന്മം പെട്ടെന്നുണ്ടാകും. ഡോ. സ്റ്റീവന്‍സണ്‍ ശേഖരിച്ച വിവരമനുസരിച്ച് മൊറാദാബാദിലെ പരമാനന്ദ് 1943 മെയ് 9 ന് മരിച്ചു; 1944 ഒക്‌ടോബര്‍ 11 ന് ബിസൗലിയിലെ പ്രമോദായി പുനര്‍ജനിച്ചു. ബ്രസീലിലെ റിയോ ഗ്രാന്‍ഡേയിലുള്ള മരിയോ ജനുവരിയ 1917 ഒക്‌ടോബറില്‍ മരിച്ച് 1918 ഓഗസ്റ്റ് 14 ന് മാര്‍ത്താ ലോറന്‍സ് ആയി പുനര്‍ജനിച്ചു. ദക്ഷിണ അലാസ്‌കയിലെ അപ്രൂണിലെ വിക്ടര്‍ വിന്‍സന്റ് 1946 ജൂണില്‍ മരിച്ചു; 1947 ഡിസംബര്‍ 15 ന് കോര്‍ലിസ് ചോറ്റ്കിനായി പുനര്‍ജനിച്ചു. ഇങ്ങനെ, ഡോ.സ്റ്റീവന്‍സന്റെ ഗവേഷണങ്ങള്‍ ശരീരത്തിന്റെ മരണത്തിനുശേഷമുള്ള ആത്മാവിന്റെ അതിജീവനവും അതിന്റെ പുനര്‍ജന്മവും വെളിച്ചത്തു കൊണ്ടുവന്നു. ശരീരം മരിക്കുമ്പോള്‍ നശിക്കുന്ന തലച്ചോറല്ല ഓര്‍മയുടെ ആവാസസ്ഥാനമെന്നും ശരീരമരണത്തിനുശേഷവും അത് ആത്മാവിനൊപ്പമുണ്ടെന്നും ഇത് തെളിയിച്ചു.

മരണാനുഭവങ്ങള്‍

നിരവധി ഡോക്ടര്‍മാര്‍ സ്വതന്ത്രമായി, മരണശാസ്ത്രമായ താനറ്റോളജിയില്‍ ഗവേഷണങ്ങള്‍ ചെയ്തിരുന്നു. ഡോ. റെയ്മണ്ട് മൂഡി, ഡോ.എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവര്‍ പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവവും ശേഷമുള്ള അനുഭവങ്ങളും കേട്ടു. ഇത്തരം അനുഭവങ്ങളെയാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നുപറയുന്നത്. ഒരു രോഗിയുടെ ഹൃദയസ്പന്ദം നിലച്ച്, ശ്വാസം തല്‍ക്കാലത്തേക്ക് നിലയ്ക്കുമ്പോള്‍, കൃഷ്ണമണി ചുരുങ്ങുകയും ശരീരം വിറങ്ങലിക്കുകയും ചെയ്യുമ്പോള്‍ രോഗി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. ഇതിനുശേഷം ഹൃദയസ്പന്ദവും ശ്വാസോച്ഛാസവും ശരീരത്തിലുണ്ടാകുമ്പോള്‍ അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവന്നതായി പ്രഖ്യാപിക്കുന്നു. ഇത്തരം തിരിച്ചുവരവുകള്‍ സ്വാഭാവികമാകാം, കൃത്രിമവുമാകാം. ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയാഘാതം എന്നിവ വഴി മരിച്ചവരില്‍, തിരിച്ചുവരവ് അപൂര്‍വമായിട്ടെങ്കിലും ചിലയിടങ്ങളില്‍ ആദ്യകാലം മുതല്‍ ഉണ്ടായിട്ടുണ്ട്. 1986 സെപ്തംബര്‍ നാലിന് 'മാതൃഭൂമി'യില്‍ വന്ന ഒരു വാര്‍ത്തയില്‍ പറയുന്നത്, രാത്രിയില്‍ തൂങ്ങിമരിച്ച ഒരാളുടെ ശരീരം കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നും അയാള്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു എന്നുമാണ്. പോസ്റ്റ്‌മോര്‍ട്ടം കാത്ത് ആ ജഡം മോര്‍ച്ചറിയില്‍ കിടന്നു. കുറച്ചുകഴിഞ്ഞ് രാത്രി കാവല്‍ക്കാരന്‍ മുറി പൂട്ടാന്‍ പോയപ്പോള്‍, ഈ രോഗി മേശമേല്‍ ഇരിക്കുന്നതാണ് കണ്ടത്. അയാള്‍ ഡോക്ടറെ അറിയിച്ചു; ഡോക്ടര്‍ രോഗിയെ വാര്‍ഡില്‍ ശുശ്രൂഷയ്ക്ക് എത്തിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ വീട്ടിലേക്ക് മടങ്ങി. ഇത് സ്വാഭാവിക പുനര്‍ജന്മമായിരുന്നു. എന്നാല്‍, കൃത്രിമ ശ്വാസോച്ഛ്വാസം വഴി പുനരുജ്ജീവനം പ്രചോദിത അതിജീവനമാണ്. അപകടത്തില്‍ മരിച്ചയാളെയോ ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയസ്തംഭനം എന്നിവ വഴി മരിച്ചവരെയോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുണ്ട് ചുണ്ടോടു ചേര്‍ത്ത് കൃത്രിമശ്വാസോഛ്വാസം വഴിയുള്ള പുനരുജ്ജീവനം കാലങ്ങളായിത്തന്നെ പ്രചാരമുള്ളതാണ്. സമീപകാലത്ത് പുനരുജ്ജീവന പ്രക്രിയകള്‍ വികസിച്ചിട്ടുണ്ട്. പുനരുജ്ജീവന സഹായികള്‍ പലതുമുണ്ടായിട്ടുണ്ട്. തലച്ചോര്‍ ജീര്‍ണിക്കുന്നതു വൈകിപ്പിക്കാനുള്ള മരുന്നുകള്‍, നെഞ്ചില്‍ ഇടിക്കാനും ഹൃദയം സ്പന്ദിക്കാനുമുള്ള ഉപകരണങ്ങള്‍, ഓക്‌സിജന്‍ ശ്വാസകോശങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനം, ഹൃദയം തടവാനുള്ള ശസ്ത്രക്രിയ എന്നിവയെല്ലാമുണ്ട്. 1960 മുതല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ നിരവധിയാളുകളെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഈ രോഗികള്‍ അവര്‍ അതിജീവിച്ച മരണം കാരണമുള്ള ദീനതകള്‍ ഒന്നും പ്രകടമാക്കുന്നില്ല. ഈ രോഗികള്‍ ശ്വാസം നിലച്ച സമയം മുതല്‍ ശ്വാസം വീണ്ടുകിട്ടിയ സമയംവരെ അവര്‍ കടന്നുപോയ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. പരസ്പരമറിയാതെ, ഭിന്നമേഖലകളിലെ ഭിന്ന ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരെല്ലാവരും പങ്കുവച്ചത് ഏതാണ്ട് ഒരേതരം അനുഭവങ്ങളാണ് എന്ന സത്യം, അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് വിശ്വാസമുളവാക്കുന്നു. പണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ട മനുഷ്യര്‍ മറ്റുള്ളവരോട് മരണം മുതല്‍ ഉയിര്‍പ്പുവരെയുള്ള വിസ്മയാവഹമായ അനുഭവ കഥനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുനരുജ്ജീവനം സ്വാഭാവികവും അപൂര്‍വവുമായ ആ കാലത്ത്, ഒരാള്‍ ഒന്നില്‍ കൂടുതല്‍ മരണാനുഭവങ്ങള്‍ കേട്ടിട്ടില്ലാത്തതിനാല്‍ താരതമ്യത്തിന് അവസരമില്ലാത്ത ആ കാലത്ത്, മരണാനുഭവങ്ങള്‍ കേട്ടാല്‍ ആളുകള്‍ അതിനെ ഭാവനയായി പരിഹസിക്കുകയും അവിശ്വസിക്കുകയും പെയ്തുപോന്നു. 1965 ല്‍ വിര്‍ജീനിയ സര്‍വകലാശാലയില്‍ താന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആ കാമ്പസിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു പ്രൊഫസറുടെ മരണാനുഭവ കഥനം വെറും തോന്നലായി നിരാകരിക്കപ്പെട്ട വസ്തുത ഡോ. റെയ്മണ്ട് മൂഡി 'ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 1971 ല്‍ നോര്‍ത് കരോലിനയിലെ ഒരു സര്‍വകലാശാലയില്‍ തത്വശാസ്ത്രം പഠിപ്പിക്കേ, തന്റെ വിദ്യാര്‍ത്ഥി ഡോ.മൂഡിയോടു പറഞ്ഞ ഒരു ഗ്രാമീണ മുത്തശ്ശിയുടെ മരണാനുഭവ കഥയ്ക്ക് 1965 ല്‍ വിര്‍ജിനിയയിലെ പ്രൊഫസറുടെ കഥനവുമായുള്ള സാമ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത് മരണാനുഭവം എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി അദ്ദേഹത്തില്‍ കൗതുകം ഉണര്‍ത്തി. അദ്ദേഹം ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരുടെ ടേപ് ചെയ്ത മരണാനുഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രോഗിയുടെ ഓര്‍മ മറ്റ് ഓര്‍മകളുമായി കൂടിക്കുഴയും മുന്‍പ് ടേപ് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. 1975 ല്‍ അദ്ദേഹം മെഡിക്കല്‍ ഡോക്ടറായപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയില്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുവരുന്നവരുടെ ഏതാണ്ട് ഇത്തരം 150 കഥനങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ വച്ചാണ് 1975 നവംബറില്‍ അദ്ദേഹം ലൈഫ് ആഫ്റ്റര്‍ ലൈഫ് എഴുതിയത്. പുസ്തകത്തില്‍ പറഞ്ഞ അനുഭവങ്ങള്‍ മരണത്തിനും പുനരുജ്ജീവനത്തിനുമിടയില്‍ പത്തുമിനുട്ടുമുതല്‍ അരമണിക്കൂര്‍വരെ നീണ്ടവ മാത്രമായിരുന്നുവെങ്കിലും, അവ ശരീരമരണത്തിനുശേഷവും ആത്മാവ് നിലനില്‍ക്കുന്നതിന്റെ സ്ഥിരീകരണമായി. 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ല്‍ പുനരുജ്ജീവനം നേടിയവര്‍ പറഞ്ഞ കഥനങ്ങളില്‍ ആത്മാവ് എങ്ങനെയാണ് ശരീരം വിട്ടതെന്നും അവതാരമൊഴിഞ്ഞ ആത്മാവ് ആശുപത്രിയുടെ അടഞ്ഞവാതിലുകളിലൂടെ, കനത്ത ഭിത്തികളിലൂടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരകളിലൂടെ തടസങ്ങളില്ലാതെ എങ്ങനെയാണ് സഞ്ചരിച്ചതെന്നും കൃത്യമായി വിവരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരാളിലെ അവിച്ഛിന്നമായ ഘടകമാണ് ആത്മാവെന്നും മരണശേഷം അത് ശരീരത്തോട് വിടപറയുന്നുവെന്നും അവ ഉദാഹരിക്കുന്നു. ഈ ആഖ്യാനങ്ങളില്‍ ഓരോ രോഗിയും ആത്മാവ് ശരീരം വിട്ടപ്പോള്‍, അതാണ് താനെന്നും തന്റെ സ്വത്വമെന്നും തിരിച്ചറിഞ്ഞതായും അവ കാണിക്കുന്നു. ആത്മാവാണ് യഥാര്‍ത്ഥ സ്വത്വം; യഥാര്‍ത്ഥ വ്യക്തി. സത്യത്തില്‍, ആത്മാവ് വിട്ടൊഴിയുന്നതിനെപ്പറ്റി ഉപനിഷത്തുക്കളില്‍ പറയുന്ന വിവരങ്ങളുമായി 'ലൈഫ് ആഫ്റ്റര്‍ ലൈഫി'ലെ ആഖ്യാനങ്ങള്‍ ചേര്‍ന്നുപോകുന്നുണ്ട് (രണ്ടാം അധ്യായത്തില്‍ പറയും). ആത്മാവ് ഇങ്ങനെ അവശ്യവും അവിച്ഛിന്നവുമായ ഘടകമാണെന്നു കണ്ട സ്ഥിതിക്ക്, അതിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി വിശദമായി പരിശോധിക്കാം.

ത്മാവ് ശരീരത്തിന്റെ ഭാഗമല്ലാത്തതിനാല്‍, ജീവിതത്തിലുടനീളം സ്ഥിരമായിരിക്കുന്ന കൃത്യ ഏകകമായതിനാല്‍, അതിന് ശരീര സംവിധാനത്തില്‍ കൃത്യമായ ഇരിപ്പിടം അഥവാ 'ആലയം' ഉണ്ടായിരിക്കണം. അത് കണ്ടെത്താന്‍ ഉപനിഷത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്. കഠോപനിഷത് (2:20), മഹാനാരായണ ഉപനിഷത് (12:1) എന്നിവ പറയുന്നത്, ആത്മാവ്, ശരീരത്തിനകത്ത് ഒരു 'ഗുഹ'യില്‍ വസിക്കുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (8:3:3), പ്രശ്‌നോപനിഷത് (3:6) തുടങ്ങിയവ പറയുന്നത്, ആത്മാവ് ഹൃദയത്തില്‍ വസിക്കുന്നു എന്നാണ്. ശ്വേതാശ്വതാര ഉപനിഷത്, ആത്മാവിന്റെ ആലയം ഹൃദയമാണെന്നും (3:13) ഗുഹയാണെന്നും (3:20) വിവരിക്കുന്നു. ഹൃദയവും ഗുഹയും ഒരേ ഉപനിഷത്തില്‍ പറഞ്ഞതിനാല്‍, രണ്ടും ശരീരത്തിലെ ഒരേ ഇടം ആകണം. ഗുഹ എന്നാല്‍, കാലിയായ ദ്വാരം അഥവാ പൊത്ത്. ശരീരത്തിലുടനീളം രക്തം ശക്തിയില്‍ ഒഴുക്കിവിടുന്ന ഹൃദയം, രക്തം നിറഞ്ഞിരിക്കുന്ന ഹൃദയം, ശരീരത്തിലെ ഒരു ഗുഹ അല്ല. അതൊരിക്കലും കാലി അല്ല. അതിനാല്‍ ഉപനിഷത്തില്‍, ആത്മാവിന്റെ ആലയമായി പറഞ്ഞിരിക്കുന്ന ഹൃദയം, ശരീരാവയവമായ ഹൃദയം അല്ല; അത്, ശരീരത്തിനകത്തെ ഒരു കേന്ദ്ര സ്ഥാനമാകാനേ വഴിയുള്ളൂ. ഹൃദയം എന്നാല്‍, എന്തിന്റെയും അഗാധകേന്ദ്രം എന്നര്‍ത്ഥം വരാം. അതായിരിക്കാം, ഇവിടെ വിവക്ഷ.
 പ്രശ്‌നോപനിഷത് (3:6) പറയുന്നു: ആത്മാവ് ഹൃദയത്തിലാണ്. അവിടെനിന്ന് 101 ഞരമ്പുകള്‍.... അവ ആയിരങ്ങളായി പടരുന്നു. ഹൃദയം എന്ന അവയവത്തില്‍നിന്ന്, ഒരു ഞരമ്പും ഉദ്ഭവിക്കുന്നില്ല. ഹൃദയത്തില്‍നിന്ന് ധമനികളും അവയില്‍നിന്ന് സിരകളും പടരുന്നു. ഞരമ്പുകള്‍, തലച്ചോറില്‍നിന്ന് തലയിലെ അവയവങ്ങളിലേക്കും നട്ടെല്ലില്‍നിന്ന് ശരീത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്നു. അതിനാല്‍, പ്രശ്‌നോപനിഷത്തില്‍ പറഞ്ഞ ഹൃദയം, നിരവധി ഞരമ്പുകള്‍ ഉറവെടുക്കുന്ന ഹൃദയം, ഹൃദയം എന്ന അവയവമല്ല. നട്ടെല്ലിലെ ഒരു കേന്ദ്രമാകണം. അതില്‍നിന്ന് ഞരമ്പുകള്‍ ആരംഭിക്കുന്നുണ്ടല്ലോ.ഫിലോകാലിയ (ധര്‍മാരാമം) എന്ന കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പ്രാമാണികഗ്രന്ഥം അതിന്റെ അനുബന്ധത്തില്‍, ഹൃദയത്തെപ്പറ്റി പറയുന്നത്, 'ശരീരാവയമല്ല, മനുഷ്യസത്തയുടെ ആധ്യാത്മിക കേന്ദ്രം' എന്നാണ്. വേദപ്രയോഗത്തിലെ ഹൃദയം, അവയവമല്ല എന്നര്‍ത്ഥം. ശാണ്ഡില്യ ഉപനിഷത്, ധ്യാനബിന്ദു ഉപനിഷത്, യോഗചൂഡാമണി ഉപനിഷത് എന്നിവ, ആത്മാവ്, 'പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തില്‍' കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചതായി നാം കണ്ടു. ആത്മാവ് കറങ്ങിക്കൊണ്ടിരിക്കുന്ന ആ ചക്രമായിരിക്കണം, ശരീരത്തില്‍, അതിന്റെ ആലയം. ധ്യാനത്തെ സംബന്ധിച്ച സംസ്‌കൃത പാഠങ്ങളില്‍, ചക്രം എന്നത്, നട്ടെല്ലിലെ ഒരു സൂക്ഷ്മ ഞരമ്പിനകത്തെ ദീര്‍ഘമായ ദ്വാരത്തിലെ ചില ബിന്ദുക്കളാണ്. നട്ടെല്ലിന്റെ നാഡിച്ചാലിലെ ഞരമ്പുകളുടെ സംഘാതമാണ് നാഡീവ്യൂഹം. അതിന് രണ്ടറകളുണ്ട്. ഇടതുവശത്തുള്ളത്, ഇട; വലതുവശത്തുള്ളത്, പിംഗള. സൂക്ഷ്മ ഞരമ്പുകളുടെ കൂട്ടങ്ങളാണ് ഇവ. ഇവയുടെ കമ്പനംകൊണ്ടുണ്ടാകുന്ന തരംഗങ്ങള്‍, അവയങ്ങള്‍ക്കും തലച്ചോറിനുമിടയില്‍, അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങള്‍ കൈമാറുന്നു. ഉപനിഷത്തുക്കള്‍ പറയുന്നത്, ഈ രണ്ട് അറകള്‍ക്കുമിടയില്‍, സന്ദേശങ്ങള്‍ കൈമാറാത്ത ചില പ്രത്യേക ഞരമ്പുകളുണ്ടെന്നും, അവ മറ്റു ചില ശരീരകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നുമാണ് (യോഗശിഖാ ഉപനിഷത്(5:16-27). ഈ സവിശേഷ ഞരമ്പുകളില്‍, ഏറ്റവും പ്രധാനമാണ്, മധ്യത്തിലുള്ള സുഷുമ്‌ന, അഥവാ, ബ്രഹ്മനാഡി. നട്ടെല്ലിന്റെ നീളത്തോളം, അതിന്റെ താഴേയറ്റത്തുനിന്ന് തലച്ചോറിന്റെ വേരിലേക്കും അവിടന്ന് തലയറ്റംവരെയും എത്തുന്ന ഒന്നാണ് സുഷുമ്‌ന. അതിനകത്ത് കീഴറ്റം മുതല്‍ മുകളറ്റംവരെയുള്ള ദ്വാരം, അഗ്രബിന്ദുവിലെ ദ്വാരത്തിലെത്തി തുറക്കുന്നു. ഈ ദ്വാരമാണ്, ബ്രഹ്മരന്ധ്രം (അധ്വയതാരക ഉപനിഷത് 5-6, മണ്ഡല ബ്രാഹ്മണ ഉപനിഷത് 1:2, ജാബാല ദര്‍ശന ഉപനിഷത് 4:10). നാഡീവ്യൂഹം തലച്ചോറിന്റെ വേരില്‍ അവസാനിക്കുന്നുവെങ്കിലും, അതിന്റെ ഞരമ്പുനൂലുകള്‍ തലച്ചോറിന്റെ കോര്‍ട്ടെക്‌സിലേക്കു പടരുന്നുണ്ട്. പുരികങ്ങളുടെ മധ്യത്തിന് പിന്നിലായി എത്തുന്ന ഞരമ്പുനൂലുകളിലൊന്നായ സുഷുമ്‌ന, പിന്നെയും മുകളിലേക്ക് പോയി, ഉച്ചിയിലെ അഗ്രബിന്ദുവില്‍ അവസാനിക്കുന്നു. സുഷുമ്‌നയില്‍, രക്തയോട്ടമോ വായുസഞ്ചാരമോ ഇല്ല. ഭാരതീയ മുനിമാര്‍ പറഞ്ഞിട്ടുള്ളത്, സുഷുമ്‌നയിലെ ദീര്‍ഘദ്വാരത്തിലെ സവിശേഷബിന്ദുക്കളിലുള്ള ആത്മധ്യാനം, മഹത്തായ ആത്മീയാനുഭവങ്ങളിലേക്ക് നയിക്കും എന്നാണ്. സുഷുമ്‌നയിലെ ഈ ബിന്ദുക്കളാണ് ചക്രങ്ങള്‍ അഥവാ 'കേന്ദ്ര'ങ്ങള്‍. ധ്യാനിക്കുന്നവര്‍ ഭാവനയില്‍ ഇങ്ങനെ കാണണം: ഓരോ ചക്രത്തിലും കൃത്യമായ നിറങ്ങളോടെ, കൃത്യമായ ദളങ്ങളുള്ള ചെറിയ താമരപ്പൂവ്; ചക്രങ്ങള്‍ ഓരോന്നിന്റെയും നടുവില്‍, പ്രകാശധോരണിയോടെ, ഒരു തളിക. അതില്‍, ആത്മാവ് കറങ്ങുന്നു. അതിനാല്‍, ഉപനിഷത്തുക്കളില്‍, ഈ ചക്രങ്ങളെ ചിലപ്പോള്‍, ഇത്ര ദളങ്ങളുള്ള താമരപ്പൂക്കള്‍ എന്നു വിശേഷിപ്പിച്ചു കാണാം. നാഡീവ്യൂഹത്തിലെ സുഷുമ്‌നയിലുള്ള  മുഖ്യചക്രങ്ങള്‍ ഇവയാണ്:
മൂലാധാരചക്രം - സുഷുമ്‌നയുടെ മൂലത്തില്‍ നാലിതളുകളുള്ള ചുവന്ന താമര.സ്വാധിഷ്ഠാന ചക്രം - ജനനേന്ദ്രിയ സ്ഥാനത്ത് തിളങ്ങുന്ന ആറ് ഇതളുകളുള്ള ചുവന്ന താമരമണിപൂര ചക്രം - നാഭിയില്‍ പത്തിതളുകളുള്ള കടുംചുവന്ന താമരഅനാഹത ചക്രം - ഹൃദയ സ്ഥാനത്ത് ളങ്ങുന്ന പന്ത്രണ്ടിതളുള്ള നീലത്താമരവിശുദ്ധിചക്രം - കഴുത്തിന്റെ കീഴറ്റത്ത് പതിനാറിതളുള്ള ഇളംചാരനിറ താമരആജ്ഞചക്രം - പുരികമധ്യത്തിന് പിന്നില്‍ രണ്ടിതളുള്ള വെള്ളത്താമര
അങ്ങനെ, പന്ത്രണ്ടിതളുകളുള്ള ചക്രമാണ്, സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്ത്. അത് നട്ടെല്ലിനകത്താണ്.മഹാനിര്‍വാണ തന്ത്രവും (5:5:132), ഭാഗവതവും(11:14:36-41) എട്ടിതളുകളുള്ള ചുവന്ന താമരയാണ് ആത്മാവിന്റെ ഇരിപ്പിടമായി വിവരിക്കുന്നത്. പന്ത്രണ്ടിതളുകളുള്ള താമരയുടെ തൊട്ടുതാഴെ, ഹൃദയത്തിന്റെ കീഴറ്റത്തിന്റെ തലത്തില്‍. പന്ത്രണ്ടിതളുള്ള താമരയോ എട്ടിതളുള്ള താമരയോ ആകട്ടെ, ഇരിപ്പിടം, നാഡീവ്യൂഹത്തിലെ സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്താണ്. ആത്മാവ്, ആറ്റത്തിനെക്കാള്‍ സൂക്ഷ്മമായതിനാലും (അണോരണീയന്‍)പദാര്‍ത്ഥരഹിതമായതിനാലും അതിന്, സുഷുമ്‌നാ ദ്വാരത്തിനകത്ത് സുഖമായി ഇരിക്കാനും സഞ്ചരിക്കാനും കഴിയും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 33). ഈ ദ്വാരം ദീര്‍ഘവും കാലിയുമായതിനാല്‍, 'ഗുഹ' എന്ന വിശേഷണവും, അതിന് ചേരും. അങ്ങനെ, ആത്മാവിന്റെ ആലയം, ഉപനിഷത്തുകള്‍ പ്രകാരം, നട്ടെല്ലില്‍, സുഷുമ്‌നാ ദ്വാരത്തിന് മധ്യത്തിലാണ്. ചില ഗ്രന്ഥങ്ങളില്‍, ഈ ഇരിപ്പിടത്തെ, ഹൃദയാവയവത്തില്‍ നിന്ന് വേര്‍തിരിക്കാന്‍, 'ഹൃദയ കേന്ദ്രം' എന്ന് വിശേഷിപ്പിച്ചുകാണാം. (Meditation by Monks of the Ramakrishna Order, പേജ് 26-27) ഹൃദയം എവിടെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, ആത്മാവിന്റെ ഇരിപ്പിടത്തെ, ഹൃദയകേന്ദ്രം എന്നുവിളിക്കുന്നതാവും ഉചിതം; 'കേന്ദ്രം', 'ചക്ര'ത്തിന്റെ പര്യായമായി നിന്നോളും.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...