Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 8,9

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം 8 ബ്രഹ്മന്‍ 
നി, ആത്മാവിന്റെ ഉറവിടത്തിലേക്ക് പോകാം. പ്രാചീന ഭാരതീയ ചിന്തകര്‍, പ്രപഞ്ചത്തിന് കാരണമായ ആദ്യ പ്രഭാവത്തെ ബ്രഹ്മന്‍ എന്ന് വിളിച്ചു. (ത്രിമൂര്‍ത്തികളില്‍പ്പെട്ട ബ്രഹ്മാവ് വേറെയാണ്; അദ്ദേഹം കൃത്യമായ, നാലുതലകളും നാല് കൈകളുമുള്ള, വിഷ്ണുവിനും സരസ്വതിക്കും ജനിച്ച വ്യക്തിവൈഭവമാണ്; എന്നാല്‍, മൗലിക പ്രഭാവമായ ബ്രഹ്മന്‍ അമൂര്‍ത്തമായ പ്രാപഞ്ചിക അസ്തിത്വമത്രെ). ബ്രിഹ് എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം, വികസിക്കുക അല്ലെങ്കില്‍ വളരുക എന്നാണ്. ബ്രഹ്മന്‍ എന്ന വാക്കിനര്‍ത്ഥം, പ്രപഞ്ചത്തെ വളര്‍ത്തിയുണ്ടാക്കിയ/വികസിപ്പിച്ചുണ്ടാക്കിയ പ്രഭാവം എന്നാണ്. അത് സര്‍വവ്യാപിയാണ്; അത്, അതിരുകളില്ലാത്ത സ്ഥലികളില്‍ മുഴുവനുണ്ട്. അത് അനന്തമായ അസ്തിത്വമാകുന്നു. ബ്രഹ്മന്റെ ഒരു ഭാഗത്തിന്റെ രൂപാന്തരമാണ് ബ്രഹ്മന്‍ എന്ന് ഛാന്ദോഗ്യ ഉപനിഷത് (3:12:6) പറയുന്നു. ആദ്യം ബ്രഹ്മന്‍, പ്രപഞ്ചമാകെ വ്യാപിച്ചിരുന്നുവെന്നും, പിന്നീട് പ്രപഞ്ചം ബ്രഹ്മന്റെ ഒരു ഭാഗത്തില്‍ നിന്നുണ്ടായെന്നും അര്‍ത്ഥം. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ബ്രഹ്മന്‍ പ്രപഞ്ചത്തിന്റെ 'കാര്യവും കാരണവും കളിമണ്ണും കുശവനും' ആണ് എന്നാണ്. ഒരു സംഗതിയുടെ സ്വഭാവവും പെരുമാറ്റവും അറിയാനാഗ്രഹിക്കുന്നവര്‍ അവരുടെ ഗവേഷണം തുടങ്ങുക അതിന്റെ ഉറവിടത്തിലായിരിക്കും. ആത്മാവിന്റെ സ്വഭാവമറിയാനാഗ്രഹിച്ച പ്രാചീന ചിന്തകര്‍, അതിന്റെ ഉറവിടം അന്വേഷിച്ചു; ആ അന്വേഷണം, പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സൃഷ്ടിരഹസ്യം കണ്ടെത്തുന്നതില്‍ അവസാനിച്ചു. സൃഷ്ടിരഹസ്യം കണ്ടെത്തിപ്പോകുമ്പോള്‍, 'എ', 'ബി' യില്‍ നിന്നുണ്ടായതാണെന്നും 'ബി', 'സി'യില്‍ നിന്നുണ്ടായതാണെന്നും 'സി' 'ഡി'യില്‍നിന്നുണ്ടായതാണെന്നുമൊക്കെ തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, ഉറവിടമില്ലാത്ത ഒരു സംഗതിയില്‍ അന്വേഷണം ചെന്നുമുട്ടും. അത്, ആരംഭം മുതല്‍ സ്വയം ഉണ്ടായിരുന്നു; അത് ബുദ്ധിക്ക് അതീതമാണ്. ആ പ്രഥമ സംഗതിയാണ്, പ്രപഞ്ചത്തിലെ എല്ലാ സംഗതികളുടെയും ആരംഭം; പ്രപഞ്ചത്തിന്റെതന്നെ ആരംഭം. ആരംഭത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നിരീശ്വരര്‍ വാദിച്ചേക്കാം. ഛാന്ദോഗ്യ ഉപനിഷത് (6:2:2) ഈ തോന്നലിനെ നിരാകരിക്കുന്നു. ഒരു സംഗതിക്ക് ശൂന്യതയില്‍ നിന്നുണ്ടാകാനാവില്ല എന്നതിനാല്‍, പ്രപഞ്ചത്തിന് കാരണമായ ഒന്നുണ്ട്. അത് മാത്രമായിരിക്കണം ആദ്യമുണ്ടായിരുന്നത്; അത് എല്ലായിടത്തും നിറഞ്ഞിരിക്കണം. ഭാരതീയ തത്വചിന്ത അതിനെ ബ്രഹ്മന്‍ എന്നുവിളിക്കുന്നു. പ്രപഞ്ചം ഉറവെടുത്ത ആദിമ സംഗതി ഒരനന്തസംഗതിയാണെന്ന് മഹാനായ പ്രാചീന ഗ്രീക്ക് ചിന്തകന്‍ അനക്‌സിമാണ്ടര്‍ (611-567 ബിസി) സമര്‍ത്ഥിച്ചു. പദാര്‍ത്ഥരൂപമില്ലാതെ അത്, സ്ഥലകാലങ്ങളില്‍, അതിരുകളില്ലാതെ നിലകൊണ്ടു (In Search of Soul, വാല്യം 1 പേജ്, 26). 'പദാര്‍ത്ഥരൂപമില്ലാത്ത' എന്ന വിശേഷംകൊണ്ടു സിദ്ധിക്കുന്നത്, അത് പദാര്‍ത്ഥരഹിത ഏകകമായിരുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (6:12:1), ഒരു കൊച്ചുവിത്തിലെ സൂക്ഷ്മ ബീജത്തില്‍നിന്ന് വലിയൊരു ആല്‍മരം വളര്‍ന്ന് വികസിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാധാരണ നമുക്ക് ഒരു ചെടിയുടെ ബീജം വിത്തില്‍ കാണാമെങ്കിലും (ബീന്‍സ് ഉദാഹരണം), അത് നമുക്ക് ആലിന്റെ വിത്തില്‍ കാണാനാവില്ല. ആലിന്റെ വിത്തുകളും മുളയ്ക്കുകയും തൈകളാവുകയും ചെയ്യുന്നതിനാല്‍, ആ വിത്തുകളിലും, ആല്‍മരത്തിന്റെ ബീജങ്ങളുണ്ടായിരിക്കും; പക്ഷേ, അത് സൂക്ഷ്മമായതിനാല്‍ അദൃശ്യമാണ്. ആ ബീജം വികസിച്ച് തൈയായി മുളപൊട്ടുമ്പോള്‍, നാം മുകളില്‍ ഒരു കൂമ്പു കാണുന്നു. ഈ തൈയും കൂമ്പും ബീജമെന്ന നിലയില്‍, വിത്തിലുണ്ടായിരുന്നിരിക്കണം. ആ കൂമ്പു തുറന്നാല്‍ നമുക്ക്, ചെടിത്തണ്ടിന്റെ ലോലമായ തുടര്‍ച്ച, നേര്‍ത്ത ഇലകളും അതിന് മുകളില്‍ നേര്‍ത്ത മറ്റൊരു കൂമ്പുമായി, കാണാം. ഈ ആന്തരിക കൂമ്പു തുറന്നാല്‍ പിന്നെയും തണ്ടും ഇലകളും കൂമ്പുകളും നേര്‍ത്ത് നേര്‍ത്ത് വരുന്നതായും അവസാനം അതിസൂക്ഷ്മമാകുന്നതായും കാണാം. ഇതെല്ലാം വിത്തിലെ ബീജത്തിലുണ്ടായിരുന്നു. കാലക്രമേണ, ആലിന്റെ കൂമ്പ്, പക്ഷെ വികസിക്കുകയും അതിന്റെ ഉള്ളടക്കം വെളിവാക്കി അവസാനം, അസംഖ്യം ശാഖകളും തണ്ടുകളും ഇലകളും പഴങ്ങളുമൊക്കെയുള്ള വന്‍വൃക്ഷമായിത്തീരുകയും ചെയ്യുമെന്ന് നമുക്കറിയാം. അതിനൊരു കൃത്യമായ സംവിധാനമുണ്ടാകും. ഇത് വെളിവാക്കുന്നത്, ആ വന്‍വൃക്ഷം, ആലിന്റെ വിത്തില്‍, സൂക്ഷ്മരൂപത്തില്‍ അദൃശ്യമായി നിലകൊണ്ടിരുന്നുവെന്നും കാലക്രമത്തില്‍ അത് സാവധാനം, കൃത്യമായി, വികസിച്ചു എന്നുമാണ്. ആ സൂക്ഷ്മരൂപത്തിലുള്ള കൃത്യമായ സംവിധാനവും അതിന്റെ വികാസവും കാണിക്കുന്നത്, ആ രൂപാന്തരവും വികാസവും ഒരു മഹാബോധ ഏകകം അതിനെ നയിക്കുന്നു എന്നാണ്. ഈ പ്രക്രിയ ലോകത്തെല്ലായിടത്തും ഒരുപോലെ സംഭവിക്കുന്നതിനാല്‍, ആ ബോധ ഏകകം എല്ലായിടത്തുമുണ്ടായിരിക്കും. സൂക്ഷ്മ ബീജ (zygote)ങ്ങളില്‍നിന്ന് മനുഷ്യനും മൃഗവും കരയും ആകാശവും സാഗരവും വികസിച്ചതിന്റെ കഥയും ഇതേ അനുമാനത്തില്‍ എത്തിച്ചു (27-ാം അധ്യായം കാണുക). മായിക സൃഷ്ടികള്‍ക്ക് കാരണമായ ആ മഹാബോധ പ്രപഞ്ച ഏകകമാണ് ബ്രഹ്മന്‍. പ്രപഞ്ചത്തില്‍ എല്ലായിടത്തും, അതിനപ്പുറം അതിരുകളില്ലാത്ത ആകാശത്തും നില്‍ക്കുന്ന ഏകകം, അനന്തവും അമൂര്‍ത്തവുമാകാതെ വയ്യ. അത്തരം അസ്തിത്വമാണ് ബ്രഹ്മന്‍. ജീവബോധത്തിന്റെ പ്രത്യക്ഷമാണ് ബ്രഹ്മന്‍ എന്ന് നാം അടുത്ത അധ്യായത്തില്‍ കാണും.
 ലളിതമായി പറഞ്ഞാല്‍, ജീവശക്തിയുടെ പ്രാപഞ്ചിക അസ്തിത്വമാണ് അത്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്; അത് സൂക്ഷ്മമായി നിലകൊണ്ടു. ബൃഹദാരണ്യക ഉപനിഷത് (1:4:11) പറയുന്നു: തുടക്കത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു; അതുമാത്രം; അതുമാത്രം നിലനിന്നു. അത് കര്‍മം ചെയ്തില്ല (ബ്രഹ്മാവാ ഇദമഗ്ര ആസീത്, ഏകമേവ, തദേകം സത്, ന വ്യഭാവാത്) ശുകരഹസ്യ ഉപനിഷത്, ഐതരേയോപനിഷത്, തുടങ്ങിയവ, ബ്രഹ്മനെ, ബോധമായാണ് കാണുന്നത് (പ്രജ്ഞാനം ബ്രഹ്മ). ബ്രഹ്മന്റെ സവിശേഷത, അതിനൊരു കേന്ദ്രമില്ല എന്നതാണ്. എന്നിട്ടും, ഒരുപോലെ എല്ലായിടത്തും നിലനില്‍ക്കുന്നുതാനും. (ഭഗവദ്ഗീത 13:28-31). ഒരു വറുത്ത വിത്ത്, ഒരു ചെടിയെ മുളപ്പിക്കുന്നില്ല. അതിലെ ജീവന്‍ നഷ്ടപ്പെട്ടതിനാലാണ് അത്. വിത്തില്‍നിന്ന് ചെടിയെ വികസിപ്പിക്കുന്ന ഏകകം, അതിലെ ജീവനാണ് എന്നര്‍ത്ഥം. സൈഗോട്ടുകളില്‍നിന്ന് മനുഷ്യനും മൃഗവും വികസിക്കുന്നതിനും ഇത് ബാധകമാണ്. ആ ജീവനാണ് ആത്മാവ്. അതാണ് ജീവചൈതന്യം. അത് പ്രപഞ്ചബോധത്തിന്റെ ഒരു സൂക്ഷ്മകണിക മാത്രമാണ്. അത് സ്വതന്ത്രകണികയായത്, അതിന് ചുറ്റും ഒരാവരണം വന്നപ്പോഴാണ് (പത്താം അധ്യായം കാണുക). എല്ലാ ആത്മാക്കളും ബ്രഹ്മന്റെ കണികകളാണെന്ന് ഭഗവദ്ഗീത (15:7) ലളിതമായി പറയുന്നു. അത് തിരിച്ചിട്ടാല്‍, എല്ലാ ജീവജാലങ്ങളിലും അതിനപ്പുറവുമുള്ള സംഗതികളിലെ ആത്മാക്കളുടെ ആകെത്തുകയാണ് ബ്രഹ്മന്‍ എന്നര്‍ത്ഥം കിട്ടും. അത്, പ്രപഞ്ചത്തിലും അതിനപ്പുറത്തെ അതിരുകളില്ലാത്ത ആകാശത്തിലും നിലനില്‍ക്കുന്ന ജീവശക്തിയുടെ സമഗ്രതയാണ്. അത് അനന്തമായ അസ്തിത്വമാണ്. ഈശ്വരന്‍, പ്രപഞ്ചത്തിന്റെ വിധാതാവ് എന്ന നിലയില്‍, അതിന്റെ പ്രത്യക്ഷമാണ്. ജീവജാലങ്ങളിലെ ജീവന്‍ എന്ന നിലയില്‍, ആത്മാക്കള്‍ അതിന്റെ സൂക്ഷ്മ പ്രത്യക്ഷങ്ങളാണ്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ നിലനിന്നത്, പ്രത്യക്ഷങ്ങള്‍ ഇല്ലാതെയാണ്. 'അസ്തിത്വമുണ്ടെന്നോ അസ്തിത്വമില്ലെന്നോ' പറയാനാവാത്ത അവസ്ഥയായിരുന്നു ബ്രഹ്മന്റെ പ്രാരംഭനിലയെന്ന്, ഋഗ്വേദ (10:129:1)വും ഭഗവദ്ഗീത(13:13)യും വിവരിക്കുന്നു. പ്രാരംഭത്തില്‍, അസ്തിത്വം വെളിവാക്കാതെ, അസ്തിത്വമില്ല എന്നു പറയാവുന്ന നിലയായിരുന്നു ബ്രഹ്മന്റേത് എന്നര്‍ത്ഥം. ഇല്ല എന്നുപറയാവുന്ന അവസ്ഥയിലും അനാവരണം ചെയ്യാതെ അതുണ്ടായിരുന്നു. അന്ന് അതുണ്ടായിരുന്നു; പക്ഷേ, പ്രത്യക്ഷങ്ങളില്ലായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അത് ജീവചൈതന്യമായിരുന്നതിനാല്‍, കര്‍മനിരതമാകാനുള്ള ശീലം അതിനുണ്ടായിരുന്നു. അതിനാല്‍ ഒരു കാലത്ത്, ബ്രഹ്മനില്‍ കര്‍മത്തിന്റെ കമ്പനങ്ങളുണ്ടായി. പ്രത്യക്ഷമാകുന്നതിന്റെ തുടക്കമായിരുന്നു അത്. അഗണ്യതയില്‍നിന്ന് കര്‍മത്തിലേക്കുള്ള അതിന്റെ വികാസം ഋഗ്വേദത്തില്‍ (10:129:1-5) വിവരിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പരിഭാഷ ഇതാ (സമ്പൂര്‍ണകൃതികള്‍, വാല്യം 6, 178-179): 
അന്നുണ്ടായിരുന്നില്ല, ഇല്ലായിരുന്നുമില്ല, ലോകമുണ്ടായിരുന്നില്ല, അപ്പുറം ആകാശവും.... എന്നാല്‍, അത് അനക്കമില്ലാതെ കമ്പനം ചെയ്തു, തനിയെ, സ്വേച്ഛയാല്‍. ഏകം. അതിന് അപ്പുറം, ഒന്നുമുണ്ടായിരുന്നില്ല.... ആദ്യം അഭിലാഷമുണ്ടായി, മനസിന്റെ ആദ്യ ബീജം... അതിന്റെ രശ്മികള്‍, മേലെ, താഴെ, വശങ്ങളില്‍, വ്യാപിച്ചു. അപ്പോള്‍ ഇച്ഛ കര്‍മമായി,താഴെ ജീവതത്വം മുകളില്‍ കര്‍മ ശക്തി. 
ഈ വേദഭാഗത്തില്‍, 'അത്', 'ഏകം' എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ജീവതത്വമായ ബ്രഹ്മനെയാണ്; 'ഇച്ഛ' എന്നത് അതിന്റെ ശക്തിയോ സവിശേഷശേഷിയോ ആണ്. നിരവധി വേദശ്ലോകങ്ങളില്‍, അത് (തത്) എന്നത്, ബ്രഹ്മന്റെ പര്യായമായിട്ടാണെന്ന് ഭഗവദ്ഗീത (17:23) നിരീക്ഷിക്കുന്നു. 'ഏകം' എന്ന പ്രയോഗത്തില്‍നിന്ന് സിദ്ധിക്കുന്നത്, ബ്രഹ്മന്‍ അന്ന് മൊത്തം അതിരുകളില്ലാത്ത മഹാസത്തയില്‍ നിലനിന്ന ഏക സംഗതിയായിരുന്നു എന്നാണ്. ഈ വേദഭാഗം ഒരുപാടുകാര്യങ്ങള്‍ വെളിവാക്കുന്നു. ബ്രഹ്മന്‍ 'സ്വേച്ഛയില്‍ കമ്പനം ചെയ്തു' എന്നു കാണാം. വായനക്കാരനെ ഞാന്‍ ഓര്‍മിപ്പിക്കട്ടെ- കമ്പനം, തരംഗം തുടങ്ങി ഇവിടെ ഉപയോഗിച്ച വാക്കുകള്‍ അവയുടെ വാച്യാര്‍ത്ഥത്തിലല്ല, പദാര്‍ത്ഥരഹിത കണികകള്‍ക്ക് ചേര്‍ന്ന അര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത് (നാലാം അധ്യായം കാണുക). ഭാഷ ഇവിടെ തോല്‍ക്കുന്നു. നാലാം അധ്യായത്തില്‍ ആത്മാവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം ബ്രഹ്മനും ചേരും. മേല്‍പറഞ്ഞ വേദഭാഗവും, ഐതരേയ ഉപനിഷത്തും (1:1:1)ഛാന്ദോഗ്യ ഉപനിഷത്തും (6:2:3) പറയുന്നത്, ബ്രഹ്മനില്‍ ഒരഭിലാഷം ഉണര്‍ന്നു എന്നാണ്. ബ്രഹ്മന്‍ അന്ന് തിനിച്ചായിരുന്നതിനാല്‍, മറ്റുള്ളവയുടെ കൂട്ടിനുള്ള അഭിലാഷമായിരുന്നു അത് എന്നര്‍ത്ഥം. മറ്റുള്ളവയുടെ സൃഷ്ടിക്കുള്ള അഭിലാഷം. അന്ന് ബ്രഹ്മന്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍, തുടര്‍ന്നുള്ള സൃഷ്ടികള്‍ സ്വയം വേണം. അഭിലാഷം ആന്തരികമായതിനാല്‍, ഏത് സാഹചര്യത്തിലും അത് ബോധത്തിലുണ്ടാകാം; അതിന്റെ നിദ്രാവസ്ഥയിലുമുണ്ടാകാം (മൂന്നാം അധ്യായം); എന്നാല്‍ ആ അഭിലാഷം സാധ്യമാക്കാന്‍ അത് അഗണ്യതയില്‍നിന്ന് പ്രത്യക്ഷത്തിലേക്ക് വരണം. പ്രത്യക്ഷത്തിലേക്കുള്ള ഉയര്‍ച്ചയാണ് കമ്പനം. 'ബ്രഹ്മന്‍ കമ്പനം ചെയ്തു, എന്നാല്‍ ആദ്യം അഭിലാഷം ഉണര്‍ന്നു' എന്നാണ് വേദഭാഗത്തില്‍. സ്വയം പരിണമിച്ച് സൃഷ്ടിക്കുക എന്ന ആശയം ബ്രഹ്മനില്‍ ആവേശമുണ്ടാക്കുകയും അത് കമ്പനത്തില്‍ പ്രതിഫലിക്കുകയും ചെയ്തതാകാം. 'അതിന്റെ രശ്മികള്‍' (ആ അഭിലാഷത്തിന്റെ തരംഗങ്ങള്‍) 'മുകളിലും താഴെയും വശങ്ങളിലും' പ്രസരിച്ചു എന്നുവച്ചാല്‍, എല്ലായിടത്തും എന്നര്‍ത്ഥം. അത് ബ്രഹ്മന്‍ കര്‍മനിരതമാകുന്നതിന്റെ ആരംഭമായിരുന്നു. ബ്രഹ്മന്‍ മുഴുവന്‍ സൂക്ഷ്മവും ഏകവുമായതിനാല്‍, ആവേശവും കമ്പനവും അത് മുഴുവനുമുണ്ടായി. ബ്രഹ്മനിലാകെ കമ്പനം നിറഞ്ഞു. ബ്രഹ്മന്‍ സ്വേച്ഛയാല്‍ കമ്പിതമായി; ഉള്ളിലെ ശേഷിയാണ് അത്. ആ ശേഷി ഒരിക്കലും ക്ഷയിച്ചിട്ടില്ല. സൃഷ്ടികള്‍ക്കുള്ള ബ്രഹ്മന്റെ അഭിലാഷവും ക്ഷയിച്ചില്ല. ബ്രഹ്മനിലുണ്ടായ കമ്പനം ഒരിക്കലും നിന്നില്ല. അത്, അതിന്റെ എല്ലാ സൃഷ്ടികളിലേക്കും-ആറ്റങ്ങളിലേക്കും  ജീവജാലങ്ങളിലേക്കുമെല്ലാം വ്യാപിച്ചു.

ബ്രഹ്മന്‍ 'അനക്കമില്ലാതെ കമ്പനം ചെയ്തു' എന്നാണ് വേദഭാഗത്തില്‍. നിന്നിടത്തു നിന്നനങ്ങാതെ കമ്പനം ചെയ്തു എന്നര്‍ത്ഥം. കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുന്നു എന്നാണ് പൊതുവേ പറയാറ്. ബ്രഹ്മനിലുണ്ടായ കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുകയും അവ സകലദിശയിലേക്കും-മുകളില്‍, താഴെ, പാര്‍ശ്വത്തില്‍, പ്രസരിക്കുകയും ചെയ്തു. സൂക്ഷ്മമായിരുന്നെങ്കിലും അവ എല്ലായിടത്തും നിറഞ്ഞിരുന്നു. അന്നാകെ നിലനിന്ന പദാര്‍ത്ഥരഹിതമായ ബോധത്തില്‍ സിദ്ധികള്‍ ഉണ്ടാക്കാന്‍ അതുമതിയായിരുന്നു. അവ ഉണ്ടാക്കിയ അനുരണനങ്ങള്‍ അഥവാ സിദ്ധികള്‍ രണ്ടായിരുന്നു: ഒന്നാമതായി, ഒരു തരംഗം മറ്റൊന്നില്‍ ഇടിക്കുമ്പോള്‍ രണ്ടാമത്തേതില്‍ ഒരാക്കം ഉണ്ടാക്കുന്നതിനാല്‍, ബ്രഹ്മനിലെ അടുത്തടുത്ത കമ്പനങ്ങള്‍ പരസ്പരം തള്ളുകയും ആ തള്ളല്‍ കമ്പനങ്ങളെ വിഘടിപ്പിച്ച് സ്വതന്ത്രഘടകങ്ങളാക്കുകയും ചെയ്തു. ഇത് ബ്രഹ്മനിലുടനീളം ഉണ്ടാകയാല്‍, ബ്രഹ്മന്‍ അനന്തമായ കമ്പന കണികകളുടെ സങ്കരമായി. ബ്രഹ്മനിലെ കമ്പന കണികകളിലെ സംഭവവികാസങ്ങളെ പ്രതിപാദിക്കുമ്പോള്‍, 'കമ്പന കണിക' എന്ന പ്രയോഗം, കമ്പനങ്ങളുടെ ആന്ദോളനങ്ങളെ കുറിക്കാന്‍ മാത്രമല്ല, കമ്പനം ചെയ്യുന്ന ബ്രഹ്മന്റെ ഭാഗത്തെ കുറിക്കാന്‍കൂടിയാണ് ഉപയോഗിക്കുന്നത്. രണ്ടിനെയും ചേര്‍ത്ത് 'കമ്പന കണിക' എന്നുപറയുകയാണ്. രണ്ടാമതായി, തരംഗങ്ങളുടെ അനുസ്യൂതമായ തള്ളല്‍, കമ്പനകണികകളുടെ കറക്കത്തിന് കാരണമായി. പ്രകൃതിയില്‍ ചുഴലിക്കാറ്റുണ്ടാകുന്നതുപോലെയായിരുന്നു അത്. ഭിന്നദിശകളില്‍ വീശുന്ന കാറ്റുകള്‍ ഒരു കേന്ദ്രത്തിലെത്തി സംഘര്‍ഷത്തിലാകുമ്പോള്‍, അവയുടെ പരസ്പരമുള്ള തള്ളല്‍, ഒന്നിച്ച് ഒരു ചുഴലിയുണ്ടാക്കുകയും കാറ്റുകളെല്ലാം ചേര്‍ന്ന് ചുഴലിക്കാറ്റാവുകയും ചെയ്യുന്നു. ശ്വേതാശ്വതാര ഉപനിഷത് (5:8) സൂചിപ്പിക്കുന്നത്, ഒരാത്മാവിന് സൂചിയുടെ അഗ്രത്തിന്റെ വലിപ്പം (ആരാഗ്രമാത്ര) മാത്രമേ ഉണ്ടാവുകയുള്ളൂ എങ്കിലും, അതിന്റെ തരംഗങ്ങളുടെ ശക്തി പ്രപഞ്ചത്തില്‍ തള്ളവിരലിന്റേതു (അംഗുഷ്ടമാത്ര)പോലെ അനുഭവപ്പെടുമെന്നാണ്. ബ്രഹ്മനിലെ ഓരോ കമ്പനകണികയില്‍നിന്നുമുള്ള അംഗങ്ങള്‍ സകലദിശയിലേക്കും പ്രസരിക്കുമ്പോള്‍, ബ്രഹ്മനിലെ ഓരോ കമ്പനകണികയിലും, മറ്റു കണികകളില്‍നിന്ന് സകലദിശയിലും പ്രസരിക്കുന്ന തരംഗങ്ങള്‍ വന്നിടിക്കുന്നു. ഭിന്നദിശകളില്‍നിന്നുള്ള തള്ളല്‍ ഒന്നിക്കുമ്പോള്‍, (ചുഴലിക്കാറ്റിലെന്നപോലെ), ഭ്രമണമുണ്ടാകുന്നു. ഇങ്ങനെ, ബ്രഹ്മനിലെ കമ്പനങ്ങള്‍ കറങ്ങാന്‍ തുടങ്ങി. ബ്രഹ്മന്‍ പദാര്‍ത്ഥരഹിതമായതിനാല്‍, ഭ്രമണത്തിന് പ്രതിരോധമുണ്ടായില്ല. ബ്രഹ്മനിലെ കമ്പനം ചെയ്ത ഓരോ സൂക്ഷ്മകണികയും കറങ്ങാന്‍ തുടങ്ങി. തുടര്‍ച്ചയായി അവ കറങ്ങിയപ്പോള്‍, അവയില്‍നിന്നുള്ള തരംഗങ്ങള്‍ ശക്തമാവുകയും, അവയുടെ തള്ളല്‍ ശക്തമാവുകയും, കറക്കങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ഇത് നിരന്തരമായപ്പോള്‍, കറക്കങ്ങള്‍ അതിവേഗമാവുകയും അത് ഉച്ചസ്ഥായിലെത്തുകയും ചെയ്തു. ഫോട്ടോണുകളില്‍ നാം കണ്ടതിനെക്കാള്‍ (നാലാം അധ്യായം) ഭ്രമണവേഗമാണ് ഇവയിലുണ്ടായത്. പ്രകാശത്തിന്റെ സൂക്ഷ്മകണികകളായ, ഏതാണ്ട് പദാര്‍ത്ഥരഹിതമായ ഫോട്ടോണുകള്‍ സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണവേഗത്തില്‍ കറങ്ങുന്നു എന്നതുവച്ച്, ബ്രഹ്മനിലെ പദാര്‍ത്ഥരഹിതമായ കണികകളുടെ അതിദ്രുത ഭ്രമണവേഗം നമുക്ക് ഊഹിക്കാന്‍ കഴിയും. കമ്പനങ്ങള്‍ അവയുടെ ഇരിപ്പിടങ്ങളില്‍നിന്ന് അതിവേഗം കറങ്ങുമ്പോള്‍, അവ സ്ഥിരമായ ചുഴലിതരംഗങ്ങളാകുന്നു. ഇങ്ങനെ, ബ്രഹ്മന്‍, അനന്തമായി, അതിവേഗം ഭ്രമണം ചെയ്യുന്ന ചുഴലിതരംഗങ്ങളുടെ പ്രപഞ്ചസങ്കരമായി. ഇങ്ങനെ, സൃഷ്ടിക്കായുള്ള അഭിലാഷം, ബ്രഹ്മനിലെ ഓരോ കണികയെയും ചുഴലിതരംഗങ്ങളെപ്പോലെ കറക്കി. ബ്രഹ്മനിലെ ചുഴലിതരംഗ കണികകളുടെ വലിയ ഭ്രമണവേഗം കാരണം, അതിലെ ചില കണികകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങി. അവ മഹാപ്രപഞ്ചത്തില്‍ വീണ സൂക്ഷ്മ ബ്രഹ്മകണികകളായി. അപ്പോഴും അവ കറങ്ങിക്കൊണ്ടിരുന്നു. അവയില്‍ പലതും, താമസിയാതെ, ബ്രഹ്മനില്‍ തന്നെ ലയിച്ചു. ചിലവ ഇളകി നടന്ന്, ജീവജാലങ്ങളില്‍ ആത്മാ  ക്കളായി. അവസാനമായി, എല്ലാ ആത്മാക്കളും ബ്രഹ്മനില്‍ ലയിച്ചേക്കാം. 
ഇത്തരം കണികകളുടെ അലച്ചിലും ലയനവും ബ്രഹ്മനിലെ സാധാരണ വിശേഷമായെന്ന് മുണ്ഡക ഉപനിഷത് (2:1:1) വിവരിക്കുന്നു: ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള ഒരേതരം സ്ഫുലിംഗ സഹസ്രങ്ങള്‍ പോലെ, അനന്തത (ബ്രഹ്മന്‍)യില്‍നിന്ന് ഒരുപാട് ജീവനുകള്‍ ഉറവെടുക്കുന്നു; അവസാനമായി അവ അതിലേക്ക് മടങ്ങുന്നു. ഈ ശ്ലോകത്തിലെ 'ജീവനുകള്‍', 'ജീവനുകളിലെ ആത്മാക്കള്‍' എന്നതിന് സമമാണ്. ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള സ്ഫുലിംഗങ്ങള്‍ പോലെ, ബ്രഹ്മനില്‍നിന്ന് അറ്റുപോയ കണികകളാണ് ആത്മാക്കള്‍ എന്നര്‍ത്ഥം. വേറൊര്‍ത്ഥത്തില്‍, ആത്മാക്കള്‍, ബ്രഹ്മകണങ്ങളാണ്. അവ ബ്രഹ്മന്റെ 'അതേ രൂപ'ത്തിലാണ്; എന്നുവച്ചാല്‍, ആത്മാവും ബ്രഹ്മനും സൃഷ്ടിച്ചത് ഒരേ സംഗതികൊണ്ടാണ്. അഗ്നിസ്ഫുലിംഗങ്ങള്‍, സൂക്ഷ്മാഗ്നിയാണ്; അങ്ങനെ, ആത്മാവ്, അതിസൂക്ഷ്മ ബ്രഹ്മനാണ്. ആത്മാക്കള്‍, അവയോട് പറ്റിക്കിടക്കുന്ന സൂക്ഷ്മ കണികകളെ ആകര്‍ഷിച്ച് സൂക്ഷ്മ ആവരണങ്ങളാക്കി, അഥവാ സൂക്ഷ്മ ശരീരങ്ങളാക്കി എന്ന്, താമസിയാതെ കാണാം. പ്രകൃതിയില്‍ ഭൗതിക ശരീരങ്ങളുണ്ടാവുകയും അലയുന്ന ബ്രഹ്മകണികകള്‍ (സൂക്ഷ്മശരീരത്തോടെ) അവയില്‍ കടക്കുകയും ചെയ്തപ്പോള്‍, അവ ജീവജാലങ്ങളായി. ഇങ്ങനെ അസംഖ്യം ജീവജാലങ്ങളുണ്ടായി. ബ്രഹ്മകണങ്ങളാണ് അവയില്‍ ജീവനായത്. ജീവചൈതന്യത്തിന്റെ അഥവാ ജീവന്റെ കണങ്ങള്‍ ആണ് ബ്രഹ്മകണങ്ങള്‍ എന്ന് തെളിഞ്ഞു; ജീവചൈതന്യത്തിന്റെ പ്രപഞ്ചാസ്തിത്വം ബ്രഹ്മന്‍ തന്നെയാണെന്നും തെളിഞ്ഞു. ശരീരത്തിലെ ബ്രഹ്മകണത്തെ ആത്മന്‍ അഥവാ ആത്മാവ് എന്നുവിളിക്കുംപോലെ, ബ്രഹ്മനെ പ്രപഞ്ചാത്മാവ് അഥവാ പരമാത്മന്‍ എന്നുവിളിക്കുന്നു. ബ്രഹ്മന്‍, പ്രപഞ്ചചൈതന്യമാണെന്ന ജ്ഞാനം, ബ്രഹ്മന്‍ സര്‍വവ്യാപിയും സമഷ്ടിയുമാണെന്ന നിഗമനത്തിലേക്ക് നയിച്ചു. പ്രപഞ്ചത്തില്‍ സര്‍വ്യാപിയായ ബോധത്തിന്, നിലനില്‍ക്കുന്ന എല്ലാറ്റിനെപ്പറ്റിയും ബോധമുണ്ടാകണം. അതിനാല്‍, സര്‍വവ്യാപിയായ ബ്രഹ്മന്‍, സൃഷ്ടിയുമാണ്.
 ഒരു സാഹചര്യത്തെ സംബന്ധിച്ച വസ്തുതകളെക്കുറിച്ചുള്ള പൂര്‍ണ അവബോധം, ആ സാഹചര്യത്തില്‍ ആഗ്രഹിച്ച സിദ്ധിയുണ്ടാക്കാന്‍ ഒന്നിനെ പ്രാപ്തമാക്കും. എന്നുവച്ചാല്‍, സമഷ്ടി, പ്രായോഗികതലത്തില്‍, സര്‍വവ്യാപിയാകുന്നു. അതിനാല്‍, ബ്രഹ്മനെ സര്‍വവ്യാപിയായും വിവരിക്കുന്നു. അത്രയും പരമശക്തിയുള്ളതിനാല്‍, ബ്രഹ്മന്‍ സ്വയം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ വിധാതാവായി. ആ വേഷത്തില്‍, ബ്രഹ്മന്‍, ഈശ്വരനാകുന്നു. ഒരു മൂര്‍ത്ത ഏകകമെന്ന നിലയില്‍, ഈശ്വരന്‍ അദൃശ്യനായിരിക്കുമെങ്കിലും, സര്‍വവ്യാപിയായ വ്യക്തിയെപ്പോലെ, പ്രപഞ്ചത്തിലുടനീളം സദാ കര്‍മനിരതനാണ്. ഇത് പിടികിട്ടാത്ത ഒന്നായി തോന്നാം. എന്നാല്‍, പ്രപഞ്ചത്തിലെ ഏത് പ്രതിഭാസവും അപഗ്രഥിക്കുന്ന ആര്‍ക്കും, അതില്‍ സര്‍വവ്യാപിയായ ബ്രഹ്മന്‍ കെട്ടിയാടുന്ന അപാരമായ വേഷം മനസ്സിലാകും (27-ാം അധ്യായം കാണുക). അപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ബ്രഹ്മന്‍ എന്നും മനസ്സിലാകും .



അധ്യായം/9 , പ്രകൃതിയുടെ ആവിര്‍ഭാവം
 ബ്രഹ്മന്‍ അനന്തമായ ബോധമാണെന്നും, ജീവിതശക്തിയാണെന്നും അതിന്റെ കണികകള്‍ പരമാവധി വേഗത്തില്‍ കറങ്ങുന്ന ചുഴലിതരംഗങ്ങളാണെന്നും നാം കണ്ടു. കഴിഞ്ഞ അധ്യായത്തില്‍ ഉദ്ധരിച്ച വേദഭാഗത്തില്‍നിന്ന്, ബ്രഹ്മനില്‍ അഭിലാഷമുണര്‍ന്ന് അത് കമ്പനം ചെയ്തപ്പോള്‍, അതിന്റെ 'ഇച്ഛ' അഥവാ ശക്തി, 'സര്‍ഗാത്മക'മായെന്നും നാം കണ്ടു. ബ്രഹ്മന്റെ ഇച്ഛ, അതിന്റെ ചൈതന്യബോധമാണ്. അതിന്റെ നിരവധി ശേഷികളിലൊന്നാണ്, സൃഷ്ടി ശേഷി. അതിനാല്‍, 'ബ്രഹ്മന്റെ ഇച്ഛ സര്‍ഗാത്മകമായി' എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, അതിന്റെ സര്‍ഗാത്മകശക്തി അഥവാ അതിന് (സൂക്ഷ്മവും സ്ഥൂലവുമായ) ഭിന്നവസ്തുക്കള്‍ സങ്കല്‍പ്പിക്കാനും രൂപകല്‍പന ചെയ്യാനും ഉണ്ടാക്കാനുമുള്ള സവിശേഷ ശേഷി തിണര്‍ക്കുകയും ആ ശക്തിയുടെ ഒരു ഭാഗം, സ്വതന്ത്ര ഏകകമാവുകയും ചെയ്തു എന്നാണ്. അതായിരുന്നു സൃഷ്ടിയുടെ ആരംഭം. ആ പുത്തന്‍ ഏകകം, ബ്രഹ്മന്റെ സര്‍ഗശക്തിയുടെ ഒരുഭാഗം മാത്രമായിരുന്നുവെങ്കിലും, അത് എല്ലായിടത്തും നിറഞ്ഞിരുന്നു. അത് ബ്രഹ്മനൊപ്പം നിലനിന്നു.

 സര്‍ഗശേഷിയായിരുന്നു അതിന്റെ അടിസ്ഥാന സ്വഭാവം; അതിന്റെ മറ്റു വിശേഷങ്ങള്‍ ഇതിന് കീഴ്‌പ്പെട്ടുനിന്നു. ഈ പുതിയ ഏകകത്തെ മൂലപ്രകൃതിയെന്നോ പ്രകൃതി എന്നു മാത്രമോ വിളിച്ചു. 'ബ്രഹ്മന്റെ സാന്നിധ്യത്തില്‍, അപാരമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതില്‍ വിരുതുള്ള, ബുദ്ധിയുടെ രൂപമാര്‍ന്ന ബ്രഹ്മശക്തിയാണ് പ്രകൃതി'യെന്ന് നിരാലംബ ഉപനിഷത് നിര്‍വചിക്കുന്നു. ബ്രഹ്മന്‍ എല്ലായിടത്തുമുള്ളതിനാല്‍, പ്രകൃതിയുടെ സൃഷ്ടിയില്‍ അതിന്റെ സാന്നിദ്ധ്യം പരാമര്‍ശിക്കുന്നതിന്, പ്രത്യേക സവിശേഷത കാണണം. ബ്രഹ്മന്‍ അതിന്റെ അനന്തതയില്‍, ജീവചൈതന്യം (അഥവാ ജീവന്‍) ആണ്. പ്രകൃതിക്ക്, സര്‍ഗവിരുതുണ്ട്; എന്നാല്‍ അതിന് ആ വിരുത്, ജീവന്റെ അഥവാ ജീവചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലേ പ്രകടിപ്പിക്കാനാവൂ. പ്രകൃതിക്ക് മുട്ടയില്‍നിന്ന് കോഴിയോ വിത്തില്‍നിന്ന് ചെടിയോ സൃഷ്ടിക്കാനാവും; എന്നാല്‍ അതിന്, മുട്ടയിലോ വിത്തിലോ ജീവന്റെ സാന്നിധ്യമുണ്ടാകണം. ജീവന്‍ ബ്രഹ്മകണികയാണ്. അതിനാല്‍, 'ബ്രഹ്മസാന്നിധ്യത്തില്‍' പ്രകൃതി സൃഷ്ടിക്കുന്നു എന്ന് ഉപനിഷത് വിവരിക്കുന്നു. സാന്നിധ്യം എന്നാല്‍, പ്രചോദനം, നിര്‍ദേശം, പിന്തുണ, സഹകരണം എന്തുമാകാം. അതാണ് 'സര്‍ഗാത്മകത പിന്നീട് സ്വയം നിലനിര്‍ത്തുന്ന തത്വം താഴെയും സര്‍ഗോര്‍ജം മുകളിലും ആയി ഇച്ഛയായി മാറി' എന്നുപറയുന്നതിലെ ധ്വനി. 

സ്വയം നിലനിര്‍ത്തുന്ന തത്വമാണ് ബ്രഹ്മന്‍; സര്‍ഗോര്‍ജമാണ് പ്രകൃതി. ബ്രഹ്മന്‍ പ്രത്യക്ഷമല്ലാതെ താഴെയും, പ്രകൃതി, കര്‍മനിരതമായി കാണുന്നതിനാല്‍ മുകളിലും ആണെന്ന് ശ്ലോകം നിരീക്ഷിക്കുന്നു. ബ്രഹ്മന്‍ കൗശലത്തോടെ പ്രചോദിപ്പിക്കുകയും പ്രകൃതി പ്രത്യക്ഷത്തില്‍ എല്ലാ സൃഷ്ടികളും നടത്തുകയും ചെയ്യുന്നുവെന്ന് സാരം. മറ്റൊരിടത്ത്, നിരാലംബ ഉപനിഷത് (ഈശ്വരനെ നിര്‍വചിക്കുമ്പോള്‍) ലളിതമായി നിരീക്ഷിക്കുന്നത്, 'ബ്രഹ്മന്‍, പ്രകൃതി എന്ന അതിന്റെ ശക്തിയാല്‍, ലോകങ്ങളെ സൃഷ്ടിക്കുന്നു' (ഗീത 9:8) എന്നാണ്. സൃഷ്ടിയുടെ ഉറവിടം ബ്രഹ്മനാണ്; പ്രകൃതി, സൃഷ്ടി നടത്താനായി, ബ്രഹ്മന്റെ പ്രതിനിധിയായി മാറുന്നു. ബ്രഹ്മന്‍ സൃഷ്ടിയുടെ പിതാവാണെന്നും പ്രകൃതി മാതാവാണെന്നും കവികള്‍ പറയും (ഗീത 14:4). ഈ നിരീക്ഷണങ്ങള്‍, പ്രകൃതിയുടെ ഘടകങ്ങളുടെ നിര്‍വഹണത്തിനും ബാധകമാണ്. ബുദ്ധിക്ക്, തീരുമാനിക്കാനും നിര്‍ദ്ദേശിക്കാനുമൊക്കെ കഴിവുണ്ട്; മനസ്സിന്, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ രൂപീകരിക്കാന്‍ കഴിവുണ്ട്. എന്നാല്‍, അവ, ജീവ സാന്നിദ്ധ്യത്തിലേ ആ കഴിവുകള്‍ കാണിക്കൂ. ബ്രഹ്മന്‍ പ്രകൃതിക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പോലെ, നിഗൂഢമായി, ആത്മാവില്‍നിന്ന് പ്രചോദനമുണ്ടാകുമ്പോഴാണ് അവ പ്രകടിപ്പിക്കുക. അതിനാല്‍, ബുദ്ധിയുടെ തീരുമാനങ്ങളെല്ലാം ആത്മാവിന്റെ തീരുമാനങ്ങളാണെന്ന് പറയുന്നു. പ്രകൃതിസൃഷ്ടികളെ പരാമര്‍ശിച്ച്, കത്തോലിക്കാ വേദഗ്രന്ഥമായ ധര്‍മാരാമം (ഫിലോകാലിയ, വാല്യം 2, പേജ് 165) നിരീക്ഷിക്കുന്നു: ആ ശക്തിയാണ് പ്രകൃതിക്ക് രൂപങ്ങള്‍ ഉണ്ടാക്കാനുള്ള ഊര്‍ജം നല്‍കിയതും ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനുള്ളത് 'അതു' നല്‍കിയതും. ബോധത്തിന്റെ അതിവേഗം കറങ്ങുന്ന ചുഴലിതരംഗങ്ങളാണ് ബ്രഹ്മന്റെ ഉള്ളടക്കമെന്നപോലെ, ബ്രഹ്മനില്‍നിന്ന് ഉരുവംകൊണ്ട പ്രകൃതിയുടെ ഉള്ളടക്കവും വേഗം കറങ്ങുന്ന ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍ തന്നയാണ്; വേഗം അതേക്കാള്‍ കുറവാണെന്നു മാത്രം. അതിവേഗ ഭ്രമണം, പ്രകൃതിയെ അതീവ കര്‍മനിരതമായ ഏകകമാക്കി. പ്രകൃതിയും ബ്രഹ്മനും, പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി-ബ്രഹ്മന്‍ കാംക്ഷിച്ച രൂപങ്ങളും സംഗതികളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, താന്‍ തെരഞ്ഞെടുത്ത ആ രൂപങ്ങള്‍ക്ക് ബ്രഹ്മന്‍ ജീവന്‍ നല്‍കി. സൃഷ്ടിക്ക് പല ഘടകങ്ങള്‍ വേണമെന്നുണ്ടെങ്കിലും, അപ്പോള്‍, ബ്രഹ്മനും (അലയുന്ന കണികകളോടെ) പ്രകൃതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒരിടത്തും മറ്റൊന്നും നിലനിന്നിരുന്നില്ല. അതിനാല്‍, സൃഷ്ടിക്കു സത്തയുണ്ടാക്കാന്‍, ബ്രഹ്മന്‍ പ്രകൃതിയില്‍ രൂപാന്തരങ്ങള്‍, പുതിയ സംഗതികള്‍ക്കായി, ആഗ്രഹിച്ചു. അതാണ് തരംഗ പ്രസാരണത്തില്‍ പ്രതിഫലിച്ചത്. 
ആ തരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിച്ചപ്പോള്‍, അതിന് മാറ്റങ്ങള്‍ക്ക് ആഗ്രഹമുണ്ടായി. സ്വന്തം നിലയില്‍ മാറ്റങ്ങള്‍ സ്വീകരിക്കുവോളം, പ്രകൃതിക്ക് മാറ്റത്തോട് ഭ്രമമുണ്ടായി. പ്രകൃതി അതിന്റെ അസ്തിത്വത്തില്‍ മൂന്ന് നിലകളാണ് സ്വീകരിക്കുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. സംസ്‌കൃതത്തില്‍ ഇവയെ ഗുണം എന്നുവിളിക്കുന്നു. സത്വ (നന്മ), രജോ (സ്വാര്‍ത്ഥ), തമോ (തിന്മ) ഗുണങ്ങളാണ് ഇവ. ഇവ ഭിന്ന അളവുകളില്‍ സങ്കരമായി നിലകൊള്ളുകയും ഇടക്കിടെ അളവുകള്‍ മാറ്റുകയും ചെയ്യുന്നു. പ്രകൃതിയില്‍ അവ ഒരിക്കലും സന്തുലനത്തില്‍ അല്ല; എപ്പോഴും ഒന്ന് മറ്റ് രണ്ടിനെയുംകാള്‍ മുന്തിനില്‍ക്കും. ഈ അധീശത്വം പലപ്പോഴും മാറുകയും ചെയ്യും. പ്രകൃതി സൃഷ്ടികര്‍മം തുടങ്ങിയപ്പോള്‍, ഗുണങ്ങള്‍ സൃഷ്ടികളിലും പ്രതിഫലിച്ചു; അവയിലും ഇടക്കിടെ അളവുകള്‍ മാറുകയും ചെയ്തു. അങ്ങനെ സത്വ ഗുണമുള്ളവന്‍ പൊതുവേ സദ്ഗുണമുള്ളവനായിരിക്കുമെങ്കിലും, കോപാകുലനാകുമ്പോള്‍ അയാളില്‍ തമോ ഗുണം മുന്തിനില്‍ക്കും. ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പണി തുടങ്ങിയപ്പോള്‍, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനിലും പ്രതിഫലിച്ചു. ഒരു വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍, കണ്ണാടിക്ക് ഒന്നും സംഭവിക്കുന്നില്ല; എന്നാല്‍, കണ്ണാടിക്കുള്ളില്‍ ആ വസ്തുവുണ്ടെന്നാണ് കാഴ്ച. ഇതൊരു തോന്നലാണെങ്കിലും, യഥാര്‍ത്ഥം പോലിരിക്കുന്നു. ഇതുപോലെ, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനില്‍ പ്രതിഫലിക്കുമ്പോള്‍, ബ്രഹ്മനെ അത് ബാധിക്കുന്നില്ലെങ്കിലും, അതിന്റെ പ്രത്യക്ഷം, ഈ ഗുണങ്ങള്‍ സ്വാധീനിച്ചപോലെയായിരിക്കും.
 ആ നേരത്ത് ഉച്ചത്തിലിരിക്കുന്ന ഗുണമനുസരിച്ചായിരിക്കും അപ്പോഴത്തെ സമീപനവും ലക്ഷണവും. ഇങ്ങനെ പെരുമാറുന്ന ബ്രഹ്മനെയാണ് ഈശ്വരന്‍ എന്നുവിളിക്കുന്നത്. സംസ്‌കൃതത്തില്‍, സഗുണബ്രഹ്മന്‍. 'സ' എന്നാല്‍, 'കൂടിയ;' 'സഗുണ ബ്രഹ്മന്‍' എന്നാല്‍, ഗുണങ്ങളോടുകൂടിയ ബ്രഹ്മന്‍; ഗുണങ്ങള്‍കൊണ്ടുള്ള സമീപനവും പെരുമാറ്റവും പ്രതിഫലിക്കുന്ന ബ്രഹ്മന്‍ (ഗുണം എന്നത് പ്രകൃതിയുടെ ഒരു വിശേഷത്തെ സൂചിപ്പിക്കുന്നുവെങ്കിലും, അത് പ്രകൃതിയെ തന്നെ ധ്വനിപ്പിക്കുന്ന ഒരു വാക്പ്രയോഗമാകാം. അങ്ങനെയെങ്കില്‍, സഗുണബ്രഹ്മന്‍ എന്നാല്‍, പ്രകൃതിക്കൊപ്പമുള്ള ഈശ്വരന്‍). ഉപനിഷത്തുക്കളില്‍ പലപ്പോഴും, സഗുണബ്രഹ്മന്‍ എന്നതിനു പകരം, ബ്രഹ്മന്‍ എന്നുതന്നെ ഉപയോഗിച്ചുകാണുന്നു. ഈശ്വരന്‍, സര്‍വവ്യാപിയായ പ്രപഞ്ചവിധാതാവ് എന്നനിലയില്‍, സഗുണബ്രഹ്മന്‍ ആണ്. അമൂര്‍ത്താവസ്ഥയില്‍, ഈശ്വരനെ ബ്രഹ്മന്‍ എന്നോ ഈശ്വരചൈതന്യം എന്നോ ദൈവകണം എന്നോ വിശേഷിപ്പിക്കാം. പ്രകൃതിഗുണങ്ങള്‍ പ്രതിഫലിക്കാത്ത ശുദ്ധബ്രഹ്മനെ, സഗുണബ്രഹ്മനില്‍ നിന്ന് വേര്‍തിരിക്കാന്‍, നിര്‍ഗുണബ്രഹ്മന്‍ എന്നുപറയാറുണ്ട്. പ്രകൃതിഗുണങ്ങളില്ലാത്ത ബ്രഹ്മന്‍ എന്ന് വാച്യാര്‍ത്ഥം. ബ്രഹ്മന്റെ നിര്‍ദ്ദേശപ്രകാരം, പ്രകൃതിയില്‍ പരിണാമങ്ങളുടെ ഒരു പരമ്പരയുണ്ടായി; ഓരോ പരിണാമത്തിലും, പുതുതായി ഉണ്ടായ കണികയുടെ സൂക്ഷ്മത്തിലും അതിന്റെ ചുഴലിതരംഗങ്ങളുടെ ഭ്രമണവേഗത്തിലും കുറവുണ്ടായി. സൂക്ഷ്മകണികകളിലെ ചുഴലിതരംഗങ്ങളുടെ കറക്കം, കൃത്യവേഗങ്ങളിലെ വൃത്താകൃതിയിലുള്ള ചലനങ്ങളല്ല; സവിശേഷ ശേഷികളുള്ള വ്യത്യസ്ത കണികകളാണ് അവ. ജീവചൈതന്യം, ഭിന്നശേഷികളുടെ പ്രത്യക്ഷങ്ങളായി ഭവിക്കുന്നത്, അതിലെ തരംഗങ്ങളുടെ ഭ്രമണവേഗത്തിന്റെ ഭിന്നതകള്‍കൊണ്ടുകൂടിയാണ്. അങ്ങനെ, പരമാവധി വേഗത്തിലെ ചുഴലി തരംഗങ്ങളുടെ ഭ്രമണത്തില്‍ (ബ്രഹ്മനിലുള്ളത്), ജീവചൈതന്യം ഈശ്വരനാകുന്നു. അതില്‍നിന്ന് അല്‍പം കുറഞ്ഞ വേഗത്തില്‍ (ആത്മാക്കളില്‍) അത് ജീവന്റെ പ്രത്യക്ഷമാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (പ്രകൃതിയില്‍)അത് സര്‍ഗശേഷിയുള്ളവനാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (ബുദ്ധിയില്‍)അത് തീരുമാനങ്ങള്‍ക്ക് കഴിവുകാട്ടുന്നു. പിന്നെയും കുറഞ്ഞാല്‍ (മനസ്സില്‍) വിവേകവിചാരങ്ങള്‍ക്കുള്ള ശേഷി. അങ്ങനെ അങ്ങനെ. വ്യത്യസ്ത ദൂരങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കണ്ണ് അതിന്റെ ലെന്‍സിന്റെ അളവുകള്‍ മാറ്റുംപോലെ, ഭ്രമണവേഗത്തിലെ മാറ്റങ്ങള്‍ വഴി, ജീവചൈതന്യം, വ്യത്യസ്ത ശേഷികള്‍ പ്രകടിപ്പിക്കുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...