Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 11,12

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 


അധ്യായം/11, വ്യക്തിഗത ആത്മാവ്

 ജീവചൈതന്യം ജീവജാലങ്ങളില്‍ ആത്മാവായും പ്രപഞ്ചത്തിലും അതിനപ്പുറവും ബ്രഹ്മനായും നില്‍ക്കുന്നുവെന്ന് നാം കണ്ടു. പ്രപഞ്ചബ്രഹ്മന്റെ ചെറുതരി മാത്രമാണ് വ്യക്തിഗത ആത്മാവ്. ആത്മാവിന്റെ പൊതുസ്വഭാവങ്ങള്‍ നാം രണ്ടാം അധ്യായത്തില്‍ അറിഞ്ഞിരുന്നു. ഇനി, അതിന്റെ മറ്റൊരു വശത്തേക്ക് പോകാം. ബ്രഹ്മകണം, ആത്മാവിനെ വലയംചെയ്യുന്ന ശരീരത്തെ ആകര്‍ഷിക്കുമ്പോള്‍, വ്യക്തിഗത ആത്മാവായിത്തീരുന്നുവെന്ന് ഭഗവദ്ഗീത (15:7) പറയുന്നു: 

എന്നംശമീജ്ജീവലോകം ജീവഭൂതം
 സനാതനം മനസ്സൊത്താറിന്ദ്രിയവും 
കര്‍ഷിപ്പൂ പ്രകൃതിസ്ഥമായ്

 ബ്രഹ്മന്റെ ഒരനന്ത കണം ഒരു വ്യക്തിഗത ആത്മാവാകുമ്പോള്‍ (അതായത്, ആകുന്നതിന് മുന്‍പ്) അതിനുചുറ്റുമുള്ള സൂക്ഷ്‌മേന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നുവെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. ആത്മാവ് അക്ഷയമായതിനാല്‍, അതിനെ അനന്തമെന്ന് വിവക്ഷിക്കുന്നു. ജീവ (ആത്മാവ്) ആയി മാറുന്ന ബ്രഹ്മകണം, 'മനസ്സ് ആറാമതായ ഇന്ദ്രിയങ്ങളെ' ആകര്‍ഷിക്കുന്നുവെന്ന് ശ്ലോകം വിവരിക്കുന്നു. മനസ്സിനെ 'ആറാമിന്ദ്രിയം' എന്ന് മഹോപനിഷത് (2:3) വിളിക്കുന്നു. മനുസ്മൃതിയും (2:92) സാംഖ്യകാരിക (7.7)യും പറയുന്നത്, മനസ്സ് ഒരു സുഖേന്ദ്രിയവും കര്‍മേന്ദ്രിയവും ആണെന്നാണ്. മനുഷ്യനില്‍ സുഖേന്ദ്രിയങ്ങള്‍ ആറാണ്: കാത്, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക്, മനസ്സ്. അതിനാല്‍ കര്‍മേന്ദ്രിയങ്ങളും ആറാണ്: കൈ, കാല്‍, കണ്ഠം, ഗുദം, ജനനേന്ദ്രിയം, മനസ്സ്. ബ്രഹ്മകണം, സുഖേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും 'പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളില്‍' നിന്ന് ആകര്‍ഷിക്കുന്നു. ബ്രഹ്മകണം ആകര്‍ഷിക്കുന്നതെന്തും, അതില്‍ സ്ഥിരമായി തൂങ്ങി നില്‍ക്കും. ബ്രഹ്മകണം പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നാണ് ശ്ലോകത്തില്‍; ശരീരേന്ദ്രിയങ്ങള്‍ പ്രകൃതിയെ അനുസരിക്കുന്നതല്ല, അവ ശരീരത്തിന് മാത്രമുള്ളതാണ്. 

പ്രകൃതിസ്ഥമായ ഇന്ദ്രിയങ്ങള്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ കൊണ്ടുണ്ടായ പ്രാപഞ്ചിക, പദാര്‍ത്ഥരഹിത, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. (പത്താം അധ്യായം). അവയുടെ കണങ്ങള്‍, പ്രകൃതിയിലാകെ അലയുന്നു. ആത്മാവ് ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നുപറയുന്നതിലെ ധ്വനി, അടുത്ത ശ്ലോകംകൂടി (ഭഗവദ്ഗീത(15:8)വായിക്കുമ്പോള്‍ പിടികിട്ടും: 

ദേഹം പൂകുമ്പോഴും വിട്ടുപോകുമ്പൊഴ-
തുമീശ്വരന്‍ ഇവയും കൊണ്ടുപോം 
ഗന്ധങ്ങളെക്കാറ്റു കണക്കിനെ

 ഈ ശ്ലോകത്തില്‍, 'ഇവയും' (ഏതാനി) സൂചിപ്പിക്കുന്നത്, മുന്‍ ശ്ലോകത്തിലെ ഇന്ദ്രിയങ്ങളെയാണ്. ആത്മാവ് ഒരു ജീവിതത്തിനായി ശരീരത്തില്‍ കിടക്കുമ്പോഴോ, മറ്റൊന്നിനായി ശരീരം വിടുമ്പോഴോ അവ ഒരുകൂട്ടം വ്യത്യസ്ത ഇന്ദ്രിയങ്ങളെയും കൊണ്ടുപോകുമെന്ന് നിനയ്ക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല; ഈ ഇന്ദ്രിയങ്ങളുള്ള (മറ്റുള്ളവയും) ഒരു ദേഹത്തെ അതെടുക്കുന്നു എന്നാകാനേ തരമുള്ളൂ. ഇന്ദ്രിയങ്ങള്‍ ശരീരഭാഗങ്ങളാണ്; അവകൊണ്ട് ശരീരത്തിനേ ഗുണമുള്ളൂ. ഒരിന്ദ്രിയത്തെപ്പറ്റി നാം സംസാരിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ, അതിനെ ശരീരഭാഗമായി മാത്രമേ നാം കരുതുന്നുള്ളൂ. ശരീരത്തില്‍നിന്ന് വേറിട്ട ഇന്ദ്രിയങ്ങള്‍കൊണ്ട്, ആത്മാവിന് ഗുണമില്ല. അതിനാല്‍, 'ഇവ', ഗീതാ ശ്ലോകം 15:7 ല്‍ വിവരിച്ച ഇന്ദ്രിയങ്ങള്‍, ആത്മാവ് ശരീരത്തില്‍ കടക്കുമ്പോഴോ വിടുമ്പോഴോ ആത്മാവ് വഹിക്കുന്ന, ശരീരത്തിന് ഉപയുക്തമായ ഇന്ദ്രിയങ്ങളാകണം. അപ്പോള്‍, ഈ ശ്ലോകങ്ങളില്‍ ഗീത ഇന്ദ്രിയങ്ങളെന്നു പറയുമ്പോള്‍ പരാമര്‍ശിക്കുന്നത്, ഒരു ദേഹമാകണം.

 പൊതുവായതിനെ ഏകമായും ഏകത്തെ പൊതുവായും വിശേഷിപ്പിക്കുന്ന ഭാഷാവിരുത് (synecdoche)) ആകാം ഇത്. സമഷ്ടിക്ക്, ഭാഗം എന്നുപറയുക. 'അത് പുറത്തെടുക്കാന്‍ കരുത്തുള്ള ഒരു കൈ വേണം' എന്നുപറഞ്ഞാല്‍, കരുത്തുള്ള ഒരാളെ വിളിക്കൂ എന്നാണര്‍ത്ഥം; 'തുറമുഖം നിറയെ പാമരം' എന്നുവച്ചാല്‍, തുറമുഖത്ത് നിറയെ കപ്പലുകളുണ്ടെന്നാണ്. ഇവിടെ, കൈ മനുഷ്യനും പാമരം കപ്പലുമാണ്-മൊത്തത്തെ കുറിക്കാന്‍ ഒരുഭാഗം മാത്രമെടുക്കല്‍. ഇതുപോലെ, ഭഗവദ്ഗീത, ആത്മാവ് അതിനൊപ്പം ചില ഇന്ദ്രിയങ്ങള്‍ കൊണ്ടുപോകുന്നു എന്നുപറയുമ്പോള്‍ അര്‍ത്ഥം, അത് ഇവയുള്ള ഒരു ശരീരത്തെ വഹിക്കുന്നു എന്നാണ്. സൂക്ഷ്മദര്‍ശിനി വച്ചാലും, ശരീരംവിടുന്ന ആത്മാവിനെ കാണാനാവില്ല, അറിയാനാവില്ല. അതില്‍ ദൃശ്യമായ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍, അതിന്റെ വിട പറച്ചിലും, നീക്കങ്ങളും അന്വേഷിച്ചുകണ്ടെത്താനാകുമായിരുന്നു. അപ്പോള്‍, ദേഹം വിടുമ്പോള്‍ ദേഹി കൊണ്ടുപോകുന്നു എന്നുപറയുന്ന ഇന്ദ്രിയങ്ങളും അദൃശ്യ ഇന്ദ്രിയങ്ങളാകണം; അദൃശ്യമായ ആ സൂക്ഷ്‌മേന്ദ്രിയങ്ങള്‍. എങ്കിലേ വിടപറയുന്ന ആത്മാവ് വഹിക്കുന്ന ശരീരം അദൃശ്യമായിരിക്കൂ. ഈ സൂക്ഷ്മശരീരംതന്നെയാണ് ഒരു ജീവിതം ജീവിക്കാനുള്ള ജനനത്തിനായി, ആത്മാവ് ഒരു ദേഹത്തില്‍ കടക്കുമ്പോഴും, വഹിക്കുന്നത്. ജനനത്തിലും മരണത്തിലും ആത്മാവിന് അതേ അദൃശ്യശരീരമാണെന്നത് ശ്ലോകത്തില്‍ വ്യക്തമാണ്. ശരീരത്തില്‍ കടക്കുമ്പോള്‍ ആത്മാവിലുള്ളതെല്ലാം, കടക്കുന്നതിനുമുന്‍പും അതിലുണ്ടായിരിക്കണം; ആത്മാവ് ശരീരം വിടുമ്പോള്‍ ഉള്ളതെല്ലാം അതിനുശേഷവും അതിലുണ്ടായിരിക്കണം-മരണത്തിനുശേഷവും. പ്രവേശ നേരത്തും വിടയുടെ നേരത്തും ആത്മാവിലുള്ളതെല്ലാം ഇടവേളയിലും അതിലുണ്ടായിരിക്കണം. ഇടവേളയാണ്, ഭൗതികജീവിതം. 
ചുരുക്കത്തില്‍, വരുമ്പോഴും, പോകുമ്പോഴും, എപ്പോഴും, ആത്മാവിന് അദൃശ്യശരീരമുണ്ട്. അത് ആത്മാവിന്റെ അഭേദ്യ സഖാവാണ്. ഉപനിഷത്തുക്കള്‍ അതിനെ സൂക്ഷ്മശരീരം എന്നുവിളിക്കുന്നു. പുനര്‍ജന്മം നേടിയ ചില രോഗികള്‍, അന്തരീക്ഷത്തില്‍ ജഡാവസ്ഥയിലായിരുന്നപ്പോള്‍, സകലേന്ദ്രിയങ്ങളുമുള്ള ഒരു സൂക്ഷ്മ ശരീരം അനുഭവിച്ചതായി ഡോ. മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് -ല്‍ രേഖപ്പെടുത്തുന്നു(35, 49-50). 
ഗീതയിലെ ഈ ശ്ലോകം, തുടര്‍ന്നുപറയുന്നത്, ആത്മാവ് അതിന്റെ അദൃശ്യശരീരത്തെ വഹിക്കുന്നത്, കാറ്റ് ഗന്ധങ്ങളെ അവയുടെ ഉറവിടങ്ങളില്‍നിന്ന് (പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍)വഹിക്കുന്ന പോലെയാണ് എന്നാണ്. കാറ്റ് ഗന്ധങ്ങളുമായി പറ്റിച്ചേര്‍ന്നാണ് അവയെ വഹിക്കുന്നത് എന്ന് നമുക്കറിയാം. അതിനാല്‍ ഈ ഉപമയ്ക്കര്‍ത്ഥം, ആത്മാവ് ആ അദൃശ്യശരീരം അഥവാ സൂക്ഷ്മശരീരവുമായി അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നു എന്നാണ്. ആത്മാവും അദൃശ്യശരീരവും ചേര്‍ന്നതാണ് ആ ഏകകം. അതിനാല്‍, ആത്മാവ് എന്നുവച്ചാല്‍, സൂക്ഷ്മശരീരത്തിന്റെ ആവരണമുള്ള ആത്മാവ് എന്നുതന്നെ അറിയണം; സാഹചര്യം മറിച്ച് പറയാത്തിടത്തോളം

അദ്ധ്യായം 12 ,ബ്രഹ്മകണ ആവരണം 
ത്മാവിന് ചുറ്റും ഒരു സൂക്ഷ്മശരീരം ഉണ്ടാവുന്നതായി നാം കണ്ടു (പത്താം അധ്യായം). അത് ആത്മാവിന്റെ നിര്‍ണായക ആവരണമാണ്. കാരണം, അതിലാണ്, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയെല്ലാമുള്ളത്; അതാണ്, ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ ശേഖരണ കേന്ദ്രവും. അതിന് പേരുകള്‍ ഒരുപാടുണ്ട്. സംസ്‌കൃതപാഠങ്ങളില്‍, സൂക്ഷ്മശരീരം, ലിംഗശരീരം, ഭോഗദേഹം. പടിഞ്ഞാന്‍ തത്വചിന്തകര്‍ അതിനെ astral body, ethereal body, incorporeal body എന്നെല്ലാം വിളിച്ചു. സ്വാമി വിവേകാനന്ദന്‍ അതിനെ fine body എന്നുവിളിച്ചു. ബൈബിള്‍ അതിനെ ആത്മീയ ശരീരം (spiritual body) എന്നുവിളിക്കുന്നു. അതിന്റെ കേവല സ്വഭാവവും പദാര്‍ത്ഥരാഹിത്യവും വച്ച്, ശരീരത്തിനൊപ്പം ഒരു വിശേഷണം ചേര്‍ത്ത് ഓരോരുത്തരും അതിനെ ഓരോന്നു വിളിക്കുന്നു. 'ശരീരം' എന്നാല്‍, ഒരു ജീവിതത്തിന് മാത്രമുതകുന്ന ഭൗതികശരീരമാണ്. സൂക്ഷ്മശരീരമാകട്ടെ, അനശ്വരമാകുന്നു-ആത്മാവിനെപ്പോലെ അനശ്വരം. മസ്തിഷ്‌കം, ഹൃദയം, രക്തം എന്നിവ ഭൗതികശരീരത്തിന് എന്താണോ, അതാണ് ബുദ്ധി, മനസ്സ്, കര്‍മഭാവങ്ങള്‍ എന്നിവ, സൂക്ഷ്മശരീരത്തിന്. ഭൗതികശരീരത്തെക്കാള്‍ ഒട്ടും ചെറുതല്ല, അതിന്റെ പ്രാധാന്യം.
 ഭഗവദ്ഗീതയില്‍ (15:7,8) സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശവും അതിന്റെ നാനാര്‍ത്ഥങ്ങളും കഴിഞ്ഞ അധ്യായത്തില്‍ ചര്‍ച്ച ചെയ്തു. ബൈബിളില്‍ സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശം ഇതാണ്: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? എങ്ങനെയുള്ള ശരീരത്തോടെയാണ് അവര്‍ വരിക? ഭൗതികശരീരമാണ് വിതയ്ക്കപ്പെടുന്നത്, ആത്മീയശരീരമാണ് ഉയിര്‍പ്പിക്കപ്പെടുന്നത്. ഭൗതികശരീരം ഉണ്ടെങ്കില്‍ ആത്മീയശരീരവും ഉണ്ട്. (1 കോറിന്തോസുകാര്‍ 15:35,44) 'ആത്മീയ ശരീരം' എന്നാല്‍, അദൃശ്യമായ സൂക്ഷ്മശരീരം. 'പ്രകൃതി ശരീരം', 'ഭൗതിക ശരീരം' അഥവാ 'പദാര്‍ത്ഥ ശരീരം' ആകുന്നു. (ബൈബിളില്‍ natural body  എന്നാണ്). 'ഭൗതിക ശരീരമാണ് വിതയ്ക്കപ്പെടുന്നത്' എന്നുവച്ചാല്‍, ആത്മാവ്, ആ മനുഷ്യനാകാന്‍, ഒരു ഭൗതികശരീരത്തിലോ മറ്റൊരു ജീവനിലോ നടപ്പെടുന്നു എന്നര്‍ത്ഥം. ഒരാത്മാവ് ഒരു ബീജത്തില്‍ നടപ്പെടുമ്പോള്‍, ബീജത്തിന്റെ സൂക്ഷ്മശരീരരൂപം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ് (ഐതരേയ ഉപനിഷത് 2:1). അപ്പോള്‍ ആ ബീജം, അതിന്റെ വാലാട്ടി ഗര്‍ഭജലത്തില്‍ മുന്നോട്ടുനീങ്ങാനാകുന്ന ഒരു ജീവജാലമാകുന്നു. ബീജം അണ്ഡവുമായി സങ്കലനം ചെയ്ത് മനുഷ്യനോ മറ്റൊരു ജീവിയോ ആകുമ്പോള്‍, ഭൗതികശരീരം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ്. ബൈബിള്‍ തുടര്‍ന്നു പറയുന്നത്, ആത്മാവിന് ഭൗതിക ശരീരത്തിന് പുറമെ, ആത്മീയ ശരീരമുണ്ടെന്നും അത്, അന്ത്യവിധിനാള്‍, ആത്മീയ ശരീരത്തില്‍ ഉയിര്‍പ്പിക്കപ്പെടും എന്നുമാണ്. ശരീരം ജീര്‍ണിച്ച് ഏറെക്കാലത്തിനുശേഷമാണ് ആത്മാവ് ആത്മീയ ശരീരത്തില്‍ ഉയിര്‍ക്കുന്നത് എന്നര്‍ത്ഥം, ഇടവേളയിലും ആത്മാവ്, ആത്മീയ ശരീരത്തിലായിരുന്നു എന്നാണ്. അപ്പോള്‍, ആത്മീയ ശരീരം അഥവാ സൂക്ഷ്മ ശരീരം, ആത്മാവിന് സ്ഥിരമായ ആവരണമാണ്. ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ് ശരീരം. സൂക്ഷ്മശരീരവും, പദാര്‍ത്ഥരഹിത ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ്. സൂക്ഷ്മശരീരം അദൃശ്യമായതിനാല്‍, ഇന്ദ്രിയങ്ങളും അദൃശ്യമാണ്. പദാര്‍ത്ഥരഹിതമായ ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയാണ് അവ. സ്വപ്‌നാവസ്ഥയിലും ജഡാവസ്ഥയിലും, ഇവ വഴിയാണ് ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നത്. സൂക്ഷ്മ നേത്രങ്ങളാല്‍ അത് വ്യക്തികളെയും വസ്തുക്കളെയും കാണുന്നു; സൂക്ഷ്മ കാതുകള്‍ വഴി, അത് സംസാരിക്കുകയും മറ്റുശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു; സൂക്ഷ്മ കാലുകള്‍ വഴി അത് വീടുകളിലും പൂന്തോട്ടങ്ങളിലും നടക്കുന്നു; സൂക്ഷ്മ വദനംവഴി അതു സംസാരിക്കുന്നു. അങ്ങനെ അങ്ങനെ. കാഴ്ചയ്ക്ക് കണ്ണും കേള്‍വിക്ക് കാതും നടത്തയ്ക്ക് കാലും വേണം. സ്വപ്‌നാവസ്ഥയില്‍ കാഴ്ച, കേള്‍വി തുടങ്ങിയ അനുഭൂതികളും നടത്തം, വര്‍ത്തമാനം തുടങ്ങിയ കര്‍മങ്ങളും കൃത്യമായി അനുഭവിക്കുന്നതിനാല്‍, അവ ഭൗതികശരീരത്തിലെ ഇന്ദ്രിയങ്ങള്‍ വഴിയല്ല എന്നതിനാല്‍, ആത്മാവിലെ അദൃശ്യശരീരത്തിലുള്ള ഇന്ദ്രിയങ്ങള്‍ വഴിയാണ് അവ അനുഭവിക്കുന്നതെന്ന് വ്യക്തം.
 ആ സൂക്ഷ്മശരീരത്തിന്റെ ഏറ്റവും വലിയ സവിശേഷത, നമ്മുടെ ജീവസംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ കണികകള്‍, മനസ്സും ബുദ്ധിയും, സൂക്ഷ്‌മേന്ദ്രിയങ്ങളെ കൂടാതെ, അതിലുണ്ട് എന്നതാണ്. ശങ്കരാചാര്യര്‍ (788-82) വിവേകചൂഡാമണിയില്‍ (97-ാം ശ്ലോകം) നിരീക്ഷിക്കുന്നു: കര്‍മഫലങ്ങള്‍ അനുഭവിക്കുകയും വാസനകള്‍ (കര്‍മഭാവങ്ങള്‍) അടങ്ങുകയും ചെയ്യുന്ന ലിംഗശരീരം അഥവാ സൂക്ഷ്മശരീരം സൃഷ്ടിക്കപ്പെട്ടിരി ക്കുന്നത്, പഞ്ചീകരണം (മിശ്രിതങ്ങള്‍) കൊണ്ടല്ല (അപഞ്ചീകൃത ഭൂതസംഭവം). പ്രകൃതിയില്‍നിന്ന് അവസാനമുണ്ടായ സൂക്ഷ്മകണികകളുടെ അഞ്ച് ഇനം തന്മാത്രകള്‍, ഇടകലര്‍ന്നാണ് പദാര്‍ത്ഥത്തിന്റെ സ്ഥൂലരൂപങ്ങള്‍ ഉണ്ടായതെന്ന് താമസിയാതെ നാം കാണും (അധ്യായം 14). ഈ അഞ്ചിരട്ടി ഇണചേരലാണ് പഞ്ചീകരണം. സംസ്‌കൃതത്തില്‍ പഞ്ചീകരണം വഴിയുണ്ടാകുന്ന ഏകകങ്ങളാണ് പഞ്ചീകൃതഭൂതങ്ങള്‍. അവയില്‍നിന്ന് ഭിന്നമായി, അവയില്‍പ്പെടാത്ത ഏകകങ്ങളാണ് അപഞ്ചീകൃതഭൂതങ്ങള്‍. പഞ്ചീകരണത്തിന് മുന്‍പുണ്ടായ, ബുദ്ധി, അഹം ബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ. അവ പദാര്‍ത്ഥരഹിതങ്ങളാണ്. ഈ പദാര്‍ത്ഥരഹിത ഏകകങ്ങളുടെ സങ്കലനം വഴിയാണ് സൂക്ഷ്മശരീരമുണ്ടായത്. അതിനാല്‍, അത് പദാര്‍ത്ഥരഹിതവും അതുകൊണ്ടുതന്നെ, അദൃശ്യവുമാകുന്നു. ആത്മാവിന്റെ ആകര്‍ഷണം നിമിത്തമാണ് സൂക്ഷ്മശരീരം ഉണ്ടായതെന്ന്, ഭഗവദ്ഗീത (15:7) വിവരിക്കുന്നു (അധ്യായം 10). 
ബ്രഹ്മകണങ്ങള്‍ വന്‍തോതില്‍ ഇളകിനടന്നപ്പോള്‍, അവ പ്രകൃതിയില്‍ നിലനിന്ന സൂക്ഷ്മ ഏകക കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണങ്ങള്‍ ബ്രഹ്മകണങ്ങളെ വലയംചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. ആ ആവരണമാണ് സൂക്ഷ്മശരീരം. സൂക്ഷ്മശരീരം ആവരണം ചെയ്ത ബ്രഹ്മകണമാണ് ആത്മാവ്. അതിനാല്‍, പ്രാരംഭം മുതല്‍, സൂക്ഷ്മശരീരത്തിന് അതിന്റെ കേന്ദ്രത്തില്‍ ആത്മാവുണ്ട്. ജീവന്‍ അഥവാ ആത്മാവ് വിടപറയുമ്പോള്‍, ഭൗതികശരീരം ജീര്‍ണിക്കുന്നു. ആത്മാവ് അഥവാ ജീവന്‍ സൂക്ഷ്മശരീരത്തില്‍ സ്ഥിരമായതിനാല്‍, സൂക്ഷ്മശരീരവും അനശ്വരമാണ്. സൂക്ഷ്മശരീരമില്ലാതെ ആത്മാവില്ല (സമഷ്ടിയില്‍ അല്ലാതെ). അതുപോലെ, ആത്മാവ് കേന്ദ്രത്തിലില്ലാതെ സൂക്ഷ്മശരീരവും ഇല്ല. ആത്മാവ് എന്നുപറഞ്ഞാല്‍, 'സൂക്ഷ്മശരീരത്തോടുകൂടിയ' എന്നുതന്നെ അറിയണം. അതല്ലെങ്കില്‍, അതിനകത്തെ ബ്രഹ്മകണം എന്ന് പ്രത്യേകം ആ സന്ദര്‍ഭത്തില്‍ പറയണം. ബുദ്ധി, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിലായതിനാല്‍, സൂക്ഷ്മശരീരത്തിലെ ആത്മാവും അവയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ബ്രഹ്മസൂത്രങ്ങള്‍ (4:2:8) പറയുന്നത്, ആത്മാവ് ബ്രഹ്മനില്‍ ലയിച്ച് സ്വതന്ത്ര ഏകകത്വം വെടിയുന്നതിന്റെ അന്ത്യമുക്തി നിമിഷംവരെ, സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്നാണ്. ആത്മാവ്, അതിന്റെ അസ്തിത്വത്തിലുടനീളം, സൂക്ഷ്മശരീരത്തെയും വഹിക്കുന്നു. ആത്മാവ്, സൂക്ഷ്മശരീര ആവരണം കൂടാതെ നിലനില്‍ക്കാത്തതിനാലും, ആത്മാവിന്റെ കര്‍മങ്ങളിലും അനുഭവങ്ങളിലും സൂക്ഷ്മശരീര ഇന്ദ്രിയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതിനാലും, ആത്മാവിനെ സംബന്ധിച്ച സമഗ്രജ്ഞാനത്തിന്, സൂക്ഷ്മശരീരത്തെയും അതിലെ ഇന്ദ്രിയങ്ങളെയും സംബന്ധിച്ച ജ്ഞാനം കൂടി ഉണ്ടാകണം. നമ്മുടെ അകത്തും നമുക്കുചുറ്റും ഉള്ള പല പ്രതിഭാസങ്ങളെയും അറിയാന്‍ അത് സഹായിക്കും.


ന്തരീക്ഷത്തില്‍ ചിതറിക്കിടക്കുന്ന സൂക്ഷ്മകണികാ കണങ്ങളെ ബ്രഹ്മകണങ്ങള്‍ വശീകരിച്ച് അവയെ വലയം ചെയ്യുന്ന സൂക്ഷ്മ ശരീരങ്ങളുണ്ടായി. സൂക്ഷ്മശരീരങ്ങള്‍ക്ക് മൂന്ന് അടരുകള്‍ അഥവാ ആവരണങ്ങള്‍, സംസ്‌കൃതത്തില്‍ കോശങ്ങള്‍ ഉണ്ടെന്നാണ് ധാരണ (അധ്യായം 10). ആവരണങ്ങള്‍ എന്നുപറയുന്നത്, അത് ആത്മാവിനെ പൊതിഞ്ഞതിനാലാണ്. സൂക്ഷ്മവും കേവലുമായ കണികകള്‍ ഒരു ബ്രഹ്മകണ (ആത്മാവ്)ത്തിന് മൂന്ന് അടരുകള്‍ നല്‍കി, സൂക്ഷ്മശരീരമായി. ഉപനിഷത്തുക്കള്‍, ആത്മാവിന് രണ്ട് അടരുകള്‍ കൂടിയുണ്ടെന്ന് പറയുന്നു. ഒന്ന് സ്ഥൂലശരീരമായ 'ബാഹ്യാവരണം.' വ്യക്തിയുടെ ആഹാരത്തില്‍നിന്നുള്ള പദാര്‍ത്ഥം കൊണ്ടുണ്ടായതിനാല്‍, ഇത് അന്നമയകോശം. ആഹാരം, വ്യക്തിയുടെ അമ്മ, കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ ഭ്രൂണദശയില്‍ കഴിച്ചതുമാകാം. സംസ്‌കൃതത്തില്‍ അന്നം ആഹാരവും മയ ഉള്ളടക്കവും കോശം ആവരണവുമാണ്. അപ്പോള്‍, അന്ന-മയ-കോശം എന്നാല്‍, ആഹാരപദാര്‍ത്ഥം കൊണ്ടുള്ള ആവരണം. ഭൗതികശരീരത്തെ ആത്മാവിന്റെ ആവരണമോ അടരോ ആയി വിളിക്കുന്നത്, വിരോധാഭാസമായി തോന്നാം. കാരണം, മറ്റു കോശങ്ങള്‍ പദാര്‍ത്ഥരഹിതമായിരിക്കേ, അത് പദാര്‍ത്ഥമാണ്. ആറ്റത്തെക്കാള്‍ സൂക്ഷ്മമായ ആത്മാവുമായി, ശരീരത്തിന് വലിപ്പത്തിലുള്ള അന്തരം ശ്രദ്ധേയമാണ്. അത്രയും വലിപ്പമുള്ള ഒന്നിനെ വെറും ആവരണമായി ചിത്രീകരിക്കുന്നത് അസാധാരണമായി തോന്നാം. രണ്ടാമതായി, ശരീരത്തിന്റെ കര്‍മം ആവരണമെന്ന നിലയ്ക്കല്ല, ആത്മാവിന് ആസ്വദിക്കാന്‍ അനുഭൂതികളും ആനന്ദങ്ങളും പിടിച്ചെടുക്കുക എന്നതാണ്. ആത്മാവിന്റെ വാസസ്ഥാനമാണ്, ആലയമാണ്, ശരീരം. വെറും ആവരണമല്ല. എന്നാല്‍, ഉപനിഷത്തുക്കള്‍ ഏകസ്വരത്തില്‍ അതിനെ ആത്മാവിന്റെ ആവരണമായും അന്നമയകോശമായും വിശേഷിപ്പിക്കുന്നു. അടുത്ത ആവരണം, ആനന്ദമയകോശം അഥവാ ആനന്ദത്തിന്റെ ആവരണം ആണ്. ആത്മാവിനും അതിനുള്ള ബുദ്ധിയുടെ ആവരണത്തിനുമിടയിലാണ് ആനന്ദാവരണത്തിന്റെ സ്ഥാനം. ഈ ആവരണം ഇടക്കിടെ മാത്രമേ പ്രത്യക്ഷമാകൂ എന്ന് ശങ്കരാചാര്യര്‍ വിവേകചൂഡാമണി (ശ്ലോകങ്ങള്‍ 207, 208)യില്‍ പറയുന്നു-ആത്മാവ് ആനന്ദം നുകരുന്ന അഗാധനിദ്രയില്‍ പൂര്‍ണമായും, ജാഗ്രദ്, സ്വപ്ന അവസ്ഥകളില്‍ ലഘുവായും. ജാഗ്രദവസ്ഥയില്‍ (രോഗം, മുറിവ്, വിരഹം, ദാരിദ്ര്യം തുടങ്ങിയവയാല്‍) ദുരിതമനുഭവിക്കുന്ന ആത്മാവ്, അഗാധനിദ്രയില്‍ അതൊന്നുമറിയുന്നില്ല. അതിനാല്‍, അഗാധനിദ്ര അഥവാ സുഷുപ്തിയില്‍, ആത്മാവിനെ ആനന്ദകോശം പൊതിഞ്ഞിരിക്കുന്നു എന്നും അത്, ദുരിതം പ്രതിഫലിപ്പിക്കുന്ന ബുദ്ധിയില്‍നിന്ന് ആത്മാവിനെ പൊതിയുകയാണെന്നും ഭാരതീയ തത്വചിന്തകര്‍ പറയുന്നു. ബുദ്ധിവഴിയാണ്, ആത്മാവ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്; അതിനാല്‍, നിദ്രാവസ്ഥയിലും മറ്റവസ്ഥകളിലെ ആനന്ദനിമിഷങ്ങളിലും, ആത്മാവും ബുദ്ധിയും തമ്മിലുള്ള ബന്ധത്തെ അവക്കിടയിലെ ആനന്ദാവരണം വിടര്‍ത്തുന്നു എന്നു കരുതപ്പെടുന്നു.ബൃഹദാരണ്യകഉപനിഷത്(4:2:21) നിരീക്ഷിക്കുന്നു:
 പ്രിയതമയുടെ അഗാധാശ്ലേഷത്തിലിരിക്കുന്നയാള്‍ അകത്തോ പുറത്തോ ഒന്നുമറിയുന്നില്ല. (പ്രിയായാ സ്ത്രീയാ സംപരീക്ഷ്വക്ത ന ബാഹ്യം കിഞ്ചന വേദാ, ന ആന്തരം).
 അത്യാനന്ദമനുഭവിക്കുന്ന  വ്യക്തി മറ്റൊന്നും അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍, മറ്റ് ജ്ഞാനം, അനുഭൂതി, അനുഭവം എന്നിവയെ പുറന്തള്ളുന്ന ആവരണത്തിനകത്താണ് ആത്മാവ്. ആനന്ദമയകോശം നൈമിഷികമാണ്. ജാഗ്രത്, സ്വപ്ന അവസ്ഥകളില്‍, ആനന്ദമനുഭവിക്കുമ്പോള്‍ ആനന്ദാവരണം പ്രത്യക്ഷമാകുന്നുവെന്ന് ശങ്കരാചാര്യര്‍ വ്യക്തമാക്കി. ആനന്ദം മറയുമ്പോള്‍ ഈ ആവരണവും മറയുന്നുവെന്ന് ധ്വനി. അത് ആത്മാവിനെ എപ്പോഴും ആവരണം ചെയ്യുന്നില്ല; ആത്മാവ് ദുരിതമോ ദുഃഖമോ വേദനയോ അനുഭവിക്കുമ്പോള്‍ അതില്ല; ഇടവേളകളിലെ അതുള്ളൂ. അന്നമയകോശം, അനശ്വരമല്ലെങ്കിലും ജീവിതത്തിലുടനീളം നില്‍ക്കുന്നു. മറ്റാവരണങ്ങള്‍, വിജ്ഞാനമയകോശം, മനോമയകോശം, പ്രാണമയ കോശം എന്നിവയും ആത്മാവിനൊപ്പം എപ്പോഴുമുണ്ട്. ആനന്ദമയകോശം മാത്രമാണ്, വല്ലപ്പോഴും; നൈമിഷികം. ആത്മാവിനെ ബുദ്ധിയും മനസ്സും സ്വതന്ത്രമായും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഒന്നായും ആവരണം ചെയ്തിരിക്കുന്നുവെന്ന് നാം കണ്ടു (അധ്യായം 10). അവ ആത്മാവിന് മൂന്ന് വൃത്താവരണങ്ങളാകുന്നു. നേരിട്ട് ആത്മാവിനെ വലയം ചെയ്യുന്ന ബുദ്ധിയാണ്, ആദ്യ ആവരണം. അതാണ് വിജ്ഞാനമയ കോശം. മനസ്സ്, ബുദ്ധിയെ വലയം ചെയ്യുന്നതിനാല്‍, അതാണ് രണ്ടാം ആവരണം (തൈത്തീരിയ ഉപനിഷത് 2:4). അതാണ് മനോമയ കോശം, മനസ്സിന്റെ ആവരണം. പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, മനസ്സിന് ചുറ്റും ഏക ആവരണമാകുന്നു. അതാണ് മൂന്നാം ആവരണം, പ്രാണമയകോശം. ഈ മൂന്ന് ആവരണങ്ങള്‍ സൂക്ഷ്മശരീരത്തെയുണ്ടാക്കുന്നുവെന്ന് പൈംഗള ഉപനിഷത് (2:3) നിര്‍വചിക്കുന്നു (ഏതത് കോശത്രയം ലിംഗശരീരം). ഓരോന്നിനെയും പറ്റി തുടര്‍ന്നു വിവരിക്കാം. അഹംബോധം സ്വന്തം നിലയ്‌ക്കോ മറ്റുള്ളവയുമായി ചേര്‍ന്നോ ഒന്നിനെയും ആവരണം ചെയ്യുന്നില്ല. അതിനാല്‍, ആത്മാവിന്റെ ആവരണത്തെ മാത്രം അതിന്റെ സൂക്ഷ്മശരീരമായി എണ്ണുന്ന ചിന്തകര്‍, അഹംബോധത്തെ അതിന്റെ ഘടകമായി കരുതുന്നില്ല. സൂക്ഷ്മശരീരത്തിലെ അധികപ്പറ്റായി മാത്രമേ അവര്‍ അഹംബോധത്തെ കാണുന്നുള്ളൂ. ബുദ്ധിയുടെയും മനസ്സിന്റെയും ആവരണങ്ങള്‍ക്കിടയില്‍, സ്വതന്ത്ര ഏകകമായി അത് വര്‍ത്തിക്കുന്നു; രണ്ടിനെയും ബന്ധപ്പെട്ട് അത്, ആസക്തിയും ശരീരബോധവും പ്രോത്സാഹിപ്പിക്കുന്നു. അത് സൂക്ഷ്മശരീരത്തില്‍ സ്ഥിരമാകയാല്‍, ചില ഋഷികള്‍ അതിനെ സൂക്ഷ്മശരീരഘടകമായി കാണുന്നു (സാംഖ്യകാരിക-40). ഒരു സൂക്ഷ്മശരീരവും അതിന്റെ അഹംബോധ കണികയില്ലാതെ നിലനില്‍ക്കുന്നില്ല. അത് സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നതിനാല്‍, അതിനെ വിട്ടുകളയാനുമാവില്ല. ബുദ്ധിക്ക്, ശക്തികാരണം, അതിന്റെ സ്വാധീനത്തെ ചെറുക്കാം. എന്നാല്‍, അഹംബോധത്തെ എന്നന്നേക്കുമായി അമര്‍ച്ച ചെയ്യാന്‍ ഒന്നിനുമാവില്ല.

വിജ്ഞാനമയ കോശം :
ആത്മാവിനെ നേരിട്ട് ആവരണം ചെയ്യുന്ന ബുദ്ധിയാണ്, വിജ്ഞാന-മയ-കോശം. ബുദ്ധിയുടെ വിശേഷങ്ങളായ വിജ്ഞാനം, വിവേകം എന്നിവയ്ക്കാണ് സംസ്‌കൃതത്തില്‍ വിജ്ഞാനം എന്നുപറയുന്നത്. ഇവിടെ, ബുദ്ധിയെ തന്നെയാണ് വിവക്ഷിക്കുന്നത്. അതിനാല്‍, വിജ്ഞാനമയകോശം, ബുദ്ധിയുടെ ആവരണമാണ്. ആത്മാവിനെയാകെ ബുദ്ധി ആവരണം ചെയ്തതിനാല്‍, അതിന് മറ്റ് ഏകകങ്ങളെയും വസ്തുക്കളെയും ബുദ്ധിവഴി മാത്രമേ ബന്ധപ്പെടാനാകൂ. ബുദ്ധിവഴി ഭൗതികേന്ദ്രിയങ്ങള്‍ പിടിച്ചെടുത്ത അനുഭൂതികള്‍ ആത്മാവ് അനുഭവിക്കുന്നു. അതിനാല്‍, ഭൗതികസുഖങ്ങളില്‍ ഭ്രമമുള്ള ആത്മാവ്, ബുദ്ധിയുടെ ബന്ധങ്ങളും അനുഭവങ്ങളും പങ്കിടാന്‍ അതിനോടൊട്ടി നില്‍ക്കുന്നു. തന്നെ ആവരണം ചെയ്യുന്ന ബുദ്ധിതന്നെയായി മാറുംവിധം ദൃഢമാണ് ആ ഒട്ടിച്ചേരല്‍. ആ താദാത്മ്യം വഴി, ആത്മാവ്, ഇന്ദ്രിയകര്‍മങ്ങള്‍ അനുഭവിക്കുകയോ പങ്കിടുകയോ ചെയ്ത്, അവയുടെ പ്രത്യാഘാതങ്ങളും അനുഭവിക്കുന്നു. ഭൗതിക മനുഷ്യനില്‍, ആത്മാവും ബുദ്ധിയുമായുള്ള താദാത്മ്യം യാഥാര്‍ത്ഥ്യമാണ്; പലരും ആത്മാവും ബുദ്ധിയും ഒന്നാണെന്നുപോലും ചിന്തിക്കുന്നു. ബുദ്ധിയുമായി ബന്ധപ്പെട്ടതിനാലാണ് ആത്മാവിന് ബുദ്ധിയുള്ളത് എന്നു നിനയ്ക്കരുത്. സ്വയം ബോധതത്വമായതിനാല്‍, ആത്മാവിന് ബുദ്ധിയുണ്ട്; ബുദ്ധിക്ക് ബുദ്ധിയുള്ളത്, ബോധം അതില്‍ സമൃദ്ധമായി പ്രതിഫലിക്കുന്നതുകൊണ്ടാണ്. കര്‍മങ്ങളെ നിശ്ചയിക്കുകയും നയിക്കുകയും ചെയ്യുന്ന ബുദ്ധി, ആത്മാവല്ല; അത് പ്രകൃതിയില്‍ നിന്ന് ഭിന്നമായ ഏകകമാണ്. മനസ്സ് ശാന്തമായിരിക്കേ, തമോഗുണം ഒരാളെ തെറ്റിന് പ്രേരിപ്പിച്ചാല്‍, ഉള്ളില്‍ മൃദുവും കൃത്യവുമായ ഒരു പ്രതിഷേധം ഉയരും. ബുദ്ധിയുടെ തെറ്റായ വിചാരത്തിന് എതിരായ ആത്മാവിന്റെ പ്രതിഷേധമാണ് അത്. അവ സ്വതന്ത്രമാണ് എന്നര്‍ത്ഥം. ബുദ്ധിയെക്കാള്‍ മേലെയാണ് ആത്മാവ്. ആഗ്രഹിച്ചാല്‍ അതിന് ബുദ്ധിയെ നിയന്ത്രിക്കാം; പക്ഷേ, സാധാരണ ആത്മാവ്, പ്രത്യേകിച്ചും ലോകകാര്യങ്ങളില്‍, ബുദ്ധിയുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നു. 

മനോമയ കോശം:
വിജ്ഞാനമയകോശത്തെ വലയം ചെയ്യുന്നതാണ് മനോമയകോശം. ആത്മാവിനെ വലയം ചെയ്തിരിക്കുന്ന ബുദ്ധിയുടെ ആവരണമാണ്, ഇത്. ബുദ്ധിവഴി, ആത്മാവിന് മനസ്സിനെ ബന്ധപ്പെടാനും, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ പങ്കിടാന്‍, അതുമായി താദാത്മ്യം പ്രാപിക്കാനും കഴിയും. ഇത്തരത്തില്‍, ആത്മാവ്, സ്‌നേഹവും വിദ്വേഷവും, കോപവും പേടിയും, സന്തോഷവും സന്താപവും, ഭ്രമം, പക എന്നിവയുമെല്ലാം അനുഭവിക്കുന്നു. മനസ്സിനും ആത്മാവിനുമിടയില്‍ ബുദ്ധിവഴി മാത്രമേ വിനിമയം സാധ്യമാകൂ എന്നതിനാല്‍, മനസ്സിനെക്കാള്‍ ശക്തമാണ് ബുദ്ധി എന്നതിനാല്‍, ആത്മാവിലെത്തും മുന്‍പേ മനസ്സിന്റെ ഒരാശയെയോ വിചാരത്തെയോ തടയാനുള്ള അവകാശം ബുദ്ധിക്കാണ്. ഇങ്ങനെ, സംഭവിക്കാറുമുണ്ട്. മനസ്സ് ചഞ്ചലമാണെന്നും അത് അതിദൂരത്തിലും അതിവിശാലതയിലും അലഞ്ഞുനടക്കാറുണ്ടെന്നും പൊതുവേ പറയാറുണ്ട്. പക്ഷേ, മനസ്സ് ആത്മാവിനെ ആവരണം ചെയ്യുന്നുവെന്നും സൂക്ഷ്മശരീരത്തിന്റെ ഭാഗമാകുന്നുവെന്നും ഉപനിഷത്തുക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍, അതിന് ആത്മാവിനെ വിടാനാവില്ല. തന്റെ ഇരിപ്പിടത്തിലിരുന്ന് മനസ്സിന്, ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ അറിയാനും, ഇന്ദ്രിയങ്ങളും മറ്റ് അവയവങ്ങളും ചെയ്യുന്ന കര്‍മങ്ങള്‍ അറിയാനും, സൂക്ഷ്മശരീരത്തില്‍ നിലനില്‍ക്കുന്ന മുജ്ജന്മ കര്‍മങ്ങളും അനുഭൂതികളും അവലോകനം ചെയ്ത് അവയുടെ സംയുക്തങ്ങളുടെ സ്വന്തം ബിംബങ്ങള്‍ സൃഷ്ടിക്കാനും കഴിയും. മുജ്ജന്മ കര്‍മങ്ങളുടെയും അനുഭൂതികളുടെയും പ്രതിഫലനങ്ങള്‍ മനസ്സ് അവലോകനം ചെയ്യുമ്പോള്‍, അവ മനസ്സില്‍ വളരെ കൃത്യമായി വീണ്ടും സംഭവിക്കും. സൂക്ഷ്മശരീരത്തില്‍ മനസ്സിന്റെ ചുഴലിത്തിരകള്‍ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യും; പക്ഷേ, മനസ്സിന് സൂക്ഷ്മശരീരം വിട്ട് ബാഹ്യവസ്തുക്കളെ ബന്ധപ്പെടാനാവില്ല. മനസ്സിന്റെ അലച്ചിലിനെപ്പറ്റിയുള്ള ചൊല്ലുകള്‍, കടങ്കഥകളായിരിക്കും
പ്രാണമയ കോശം:
.

മനസ്സിന്റെ ആവരണത്തിന് ചുറ്റുമാണ് പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ തൊട്ടുതൊട്ടിരുന്ന്, മനസ്സിനെ ഒരേപോലെ ബന്ധപ്പെടാനാവുംവിധം ഏക ആവരണമായി മാറുന്നു. ഈ മൂന്നാം ആവരണമാണ്, പ്രാണ-മയ-കോശം. സംസ്‌കൃതത്തില്‍, പ്രാണ എന്നാല്‍, ജീവിതത്വമോ ജീവവായുവോ ഇന്ദ്രിയങ്ങളോ ആകാം. ഉപനിഷത്തുക്കള്‍ പ്രാണ എന്ന വാക്ക്, ഇന്ദ്രിയങ്ങളെ കുറിക്കാന്‍ സമൃദ്ധമായി ഉപയോഗിക്കുന്നു. ബൃഹദാരണ്യകം 1:5:21; 2:1;17, 18; 3:2:11; 4:3:17, 4:4:6, ഛാന്ദോഗ്യം 2:6:1, 4:3:4; 5:1:15, മുണ്ഡകം 2:1:8; 2:2:5; പ്രശ്‌നോപനിഷത് 4:1 തുടങ്ങിയ ഉദാഹരണം. സൂക്ഷ്മശരീര ആവരണങ്ങളെപ്പറ്റിയുള്ള ഈ സന്ദര്‍ഭത്തിലും, പ്രാണ എന്നത്, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. അതിനാല്‍, പ്രാണമയകോശം എന്നാല്‍, ഇന്ദ്രിയങ്ങള്‍ കൊണ്ടുള്ള ആവരണം. സൂക്ഷ്മശരീരത്തിന്റെ കാര്യത്തില്‍, ബന്ധപ്പെട്ട ഇന്ദ്രിയങ്ങള്‍ പദാര്‍ത്ഥരഹിതമായ സൂക്ഷ്‌മേന്ദ്രിയങ്ങളാകാനേ വഴിയുള്ളൂ. പ്രാണന്, ജീവവായു എന്ന അര്‍ത്ഥത്തെ ആധാരമാക്കി ചില ചിന്തകര്‍ പ്രാണമയകോശത്തെ ജീവവായുവിന്റെ ആവരണമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ജീവവായു, പദാര്‍ത്ഥമുള്ള അന്തരീക്ഷവായുവാണ് (അധ്യായം 7). പദാര്‍ത്ഥമുള്ള ഒന്നും പദാര്‍ത്ഥമില്ലാത്ത സൂക്ഷ്മശരീരത്തിന്റെ ഭാഗമാവില്ല. അതിനാല്‍, സൂക്ഷ്മശരീരത്തിന്റെ ഭാഗമായ പ്രാണമയ കോശം, ജീവവായുവല്ല. സൂക്ഷ്മശരീരത്തെ സംബന്ധിച്ച ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലെ വിവരണത്തില്‍ (അധ്യായം 13) അവ അപഞ്ചീകൃതഭൂതങ്ങള്‍ ആണെന്ന് പറയുന്നത് നാം ശ്രദ്ധിച്ചു. സംയുക്തങ്ങളല്ലാത്ത ഏകകങ്ങള്‍ എന്നര്‍ത്ഥം. ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ (അധ്യായം 12). ജീവവായു അക്കൂട്ടത്തില്‍ ഇല്ല. സാംഖ്യകാരികയിലെ (40)അശക്തം സംസാരതി എന്ന പ്രയോഗം വ്യാഖ്യാനിക്കുമ്പോള്‍, ഗൗഡപാദര്‍, വാചസ്പതി, കോള്‍ ബ്രൂക്ക് തുടങ്ങിയവര്‍ നിരീക്ഷിക്കുന്നത്, സൂക്ഷ്മശരീരത്തിന് മലകള്‍, പാറകള്‍ തുടങ്ങി എന്തിലൂടെയും കടക്കാം എന്നാണ്. ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍, പുനര്‍ജനിച്ചവര്‍ പറയുന്നത്, ജഡാവസ്ഥയില്‍ അവര്‍ ഭിത്തികള്‍, അടഞ്ഞ വാതില്‍, മേല്‍ക്കൂരകള്‍, ലോഹപ്പലകകള്‍ എന്നിവയിലൂടെ തടസ്സമില്ലാതെ കടന്നു എന്നാണ്. ഡോ.ഇയാന്‍ സ്റ്റീവന്‍സണും ഇതു ശരിവച്ചു (അധ്യായം 4). തടസ്സമില്ലാതെ, ഭിത്തി, അടഞ്ഞവാതില്‍ തുടങ്ങിയവയിലൂടെ, സൂക്ഷ്മ ശരീരമുള്ള ആത്മാക്കള്‍ക്ക് കടക്കാനാവും എന്നര്‍ത്ഥം. ജീവവായുവിന് അത് സാധ്യമല്ല. ഒരു സൂക്ഷ്മശരീരത്തിന് അതിന്റെപ്രാണമയകോശത്തില്‍ വായുവുണ്ടെങ്കില്‍, അവവഴി പോകാനാവില്ല; വായു അടങ്ങിയ സൂക്ഷ്മശരീര ആവരണമുള്ള ആത്മാവിനും അത് പറ്റില്ല. അതിനാല്‍, ജീവവായുക്കളല്ല പ്രാണമയകോശത്തിലുള്ളത്. പ്രാണമയകോശം, സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ആവരണമാണ്.


പുറന്തോട്:
തന്മാത്രകളുടെ ഒരുറച്ച ആവരണം സൂക്ഷ്മ ശരീരത്തിന് സൂക്ഷ്മമായ പുറന്തോടാകുന്നുവെന്ന് നാം കണ്ടു (അധ്യായം 10). അത്, പ്രാണമയകോശത്തെ വലയം ചെയ്യുന്ന, തന്മാത്രകളുടെ സ്ഥിരമായ, ഉറച്ച, സൂക്ഷ്മ അടരാകുന്നു. ആത്മാവിനുള്ള നാലാം വലയമാണ് അത്; എന്നാല്‍ അതിനെ ആത്മാവിനുള്ള 'ആവരണ'മായി കാണുന്നില്ല. തന്മാത്രകള്‍ പ്രപഞ്ചത്തില്‍ എല്ലായിടത്തുമുണ്ടെങ്കിലും, മേല്‍പറഞ്ഞ അടര്, വ്യത്യസ്തവും ദൃഢവുമാണ്. ഒരിക്കലും ഒരു മാറ്റവും അതിനുണ്ടാകുന്നില്ല. അതിന് അന്തരീക്ഷത്തിലെ സ്വതന്ത്ര തന്മാത്രകളുമായുള്ള ബന്ധം, മണ്‍കുടത്തിന് കരയിലെ മണ്ണിനോടുള്ളപോലെയാകാം; അതിന് സൂക്ഷ്മശരീരവുമായുള്ള ബന്ധം, ഓറഞ്ചിന്റെ മാംസളമായ ഒരല്ലി പോലെയാകാം.പ്രാണമയകോശത്തിനും പുറന്തോടിനുമിടയില്‍ സൂക്ഷ്മശരീരത്തിലെ ഇടം, കര്‍മഭാവങ്ങളുടെ പത്തായം എന്നനിലയില്‍, വളരെ പ്രധാനമാണ്(അധ്യായം 18). കൃത്യമായ പേരില്ലാത്തതിനാല്‍, ആ ഇടത്തെ നമുക്ക് അന്തരാളം എന്നുവിളിക്കാം. എല്ലാ കര്‍മഭാവങ്ങളും ഈ അന്തരാളത്തില്‍ വര്‍ത്തിക്കുന്നു. ഭൗതികശരീരത്തിലെ തൊലിയുമായി, സൂക്ഷ്മശരീരത്തിന്റെ പുറന്തോടിന് വലിയ സാമ്യമില്ല; എന്നാല്‍, ഈ തൊണ്ട് സ്പര്‍ശമറിയുന്നില്ല, അത് ഒരിന്ദ്രിയമല്ല; തൊലിയാകട്ടെ, സ്പര്‍ശേന്ദ്രിയമാണ്. സൂക്ഷ്മശരീരത്തില്‍, സ്പര്‍ശത്തിന്റെ ഒരവശിഷ്ട ഇന്ദ്രിയമുണ്ട്; അത് പ്രാണമയകോശത്തിന്റെ ഭാഗമാണ്; അത് സൂക്ഷ്മശരീരത്തിലെ പുറന്തോടിന്റെ ഭാഗമല്ല, സൂക്ഷ്മശരീരത്തിലെ ഒരു കണികയാണ്.



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...