Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 31

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/31, ദൈവാരാധന 
നുഷ്യചരിത്രത്തിലെ അനാദികാലം മുതല്‍, ഒരതീത ശക്തിയോടുള്ള, ആരാധന, എല്ലാ രാജ്യങ്ങളിലുമുണ്ടായിരുന്നു. ഇടക്കിടെയുണ്ടാകുന്ന മിന്നലും ഇടിമുഴക്കവും പേമാരിയും വെള്ളപ്പൊക്കവും കണ്ടുപേടിച്ച ആദിമനുഷ്യര്‍ സ്വര്‍ഗത്തിലെ അദൃശ്യവ്യക്തികളുടെ കോപം നിമിത്തമാണ് ഉവയുണ്ടാകുന്നതെന്ന് ധരിച്ചു. ആ ദൈവങ്ങള്‍, കടലിലെ ലവണജലത്തില്‍നിന്ന് ശുദ്ധജലം വേര്‍തിരിച്ച് വലിയ അളവില്‍ മുകളിലേക്കുയര്‍ത്തി, മഴ പെയ്യിച്ചു. അതിനവര്‍ക്ക് അമാനുഷികശക്തിയുണ്ടാകണം. മനുഷ്യനാശത്തിന് കാരണമായ മിന്നലും ഇടിവെട്ടും വെള്ളപ്പൊക്കവും അവരുടെ ദേഷ്യം കാരണമാണ്. പകര്‍ച്ചവ്യാധി, അപകടം, ഗര്‍ഭമലസല്‍, വരള്‍ച്ച തുടങ്ങിയവയും അങ്ങനെതന്നെ. അങ്ങനെ ചിന്തിച്ച ആദിമനുഷ്യര്‍ വഴിപാടുകള്‍, ചന്ദനത്തിരി, മാല, വിളക്ക്, നൃത്തം, കീര്‍ത്തനം എന്നിവ വഴി ദൈവങ്ങളെ സന്തോഷിപ്പിച്ച്, കോപമടക്കാന്‍ യത്‌നിച്ചു. 
അത്തരം ചടങ്ങുകള്‍ നടത്തിയവര്‍ക്ക് മറ്റൊന്നു തോന്നി: മനുഷ്യനാശത്തിന് വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുന്നവര്‍, അവരെ സന്തോഷിപ്പിച്ചാല്‍, വേണ്ട നേരത്ത് ധാന്യവും പഴവും ഭക്ഷണവും വിളയിക്കാന്‍, നല്ല മഴ പെയ്യിക്കുകയും ചെയ്യും. ഇങ്ങനെ ദൈവസന്തോഷത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ആവിഷ്‌കരിച്ച അവര്‍, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കാര്യസാധ്യത്തിനായി ദൈവത്തിങ്കല്‍ വച്ചു. എല്ലാ ആരാധനയും അവസാനിച്ചത്, നടക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ദൈവത്തെ അറിയുന്നതിന് മുന്‍പുതന്നെ നടന്ന ആരാധനയുടെ ആദ്യഘട്ടമായിരുന്നു ഇത്. അപ്പോള്‍, ദൈവങ്ങള്‍ സര്‍വവ്യാപികളാണെന്ന് കരുതിയിരുന്നില്ല; അവര്‍ മനുഷ്യസവിശേഷതകളും ചില മനുഷ്യാതീത ശക്തികളുമുള്ള സ്വര്‍ഗവാസികള്‍ എന്നേ ഭാവനയുണ്ടായിരുന്നുള്ളൂ. പ്രകൃതിയിലെ ഓരോ സവിശേഷകാര്യവും ഒരു പ്രത്യേക ദൈവം ശ്രദ്ധിക്കുന്നു എന്നായിരുന്നു ഭാവന. മനുഷ്യവിചാരങ്ങള്‍ മനസ്സിലാക്കി ദൈവങ്ങള്‍ക്ക് ഉടന്‍ അവ പിടിച്ചെടുക്കാനാവുന്നു. അവര്‍ക്ക് മനുഷ്യന് മുന്നില്‍ വ്യക്തിരൂപത്തില്‍ പ്രത്യക്ഷപ്പെടാനും സംസാരിക്കാനും ഇടകലരാനും കഴിയും. വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ദൈവങ്ങള്‍ക്ക് വ്യത്യസ്ത പേരുകളുണ്ടായി. മഴദൈവത്തെ റോമാക്കാര്‍ ജുപിറ്റര്‍ എന്നും ഗ്രീക്കുകാര്‍ സീയുസ് എന്നും ബാബിലോണിയക്കാര്‍ മര്‍ദുക്ക് എന്നും ഭാരതീയര്‍ ഇന്ദ്രന്‍ എന്നും വിളിച്ചു. സ്‌നേഹത്തിന്റെ ദൈവത്തെ റോമാക്കാര്‍ വീനസ് എന്നും അഫ്രൊഡൈറ്റ് എന്ന് ഗ്രീക്കുകാരും രതി എന്ന് ഭാരതീയരും വിളിച്ചു. ജ്ഞാനം വര്‍ധിച്ചപ്പോള്‍, പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികളില്‍ കൃത്യമായ ക്രമവും ലയവും ചിന്തകര്‍ കണ്ടു. ഒരു പൊതു യജമാനന്‍ ഇല്ലാതെ, വ്യത്യസ്ത ദൈവങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ നോക്കിയാല്‍, ഈ ക്രമവും ലയവും ഇത്ര ദൃഢമായി എല്ലായിടത്തും ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ചിന്തിച്ചു. അതിനാല്‍, ദൈവങ്ങള്‍ക്കുമേല്‍, പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന ഒരതീത ദൈവമുണ്ട്. ആ അനുമാനത്തോടൊപ്പം, ആ ദൈവം, സര്‍വവ്യാപിയും സര്‍വതുമറിയുന്നവനും സര്‍വതിനും കാരണക്കാരനുമാണെന്ന സങ്കല്‍പവുമുണ്ടായി. അവര്‍ അതിനെ, 'പ്രപഞ്ചദൈവം' എന്നുവിളിച്ചു. പിന്നീട് ദൈവം, എല്ലാ ജീവജാലങ്ങളുടെയും പിതാവും സംരക്ഷകനുമായി. ആ പ്രേമം പരിശുദ്ധ ഭക്തിയായി വളര്‍ന്നു. മനുഷ്യനെയും മനുഷ്യക്ഷേമത്തെയും സഹായിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അമാനുഷ വ്യക്തികളായി മാത്രം സങ്കല്‍പിക്കപ്പെട്ട ദൈവങ്ങള്‍, അവയുടെ പ്രതികൂല സ്വഭാവം പേടിച്ച് നിവേദ്യങ്ങളാല്‍ ആരാധിക്കപ്പെട്ടു; ദൈവം ആരാധിക്കപ്പെട്ടത്, ആരാധന, ആദരം, തീക്ഷ്ണ സ്‌നേഹം എന്നിവയിലായിരുന്നു. ദൈവത്തിനുള്ള നിവേദ്യങ്ങളെപ്പറ്റി ഛാന്ദോഗ്യ ഉപനിഷത് (3:6:1) പറയുന്നത്, അവയില്‍ ദൈവം തൃപ്തനാകുമെങ്കിലും, ദൈവങ്ങള്‍ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല; എന്നാല്‍ കണ്ടും മണത്തും അവര്‍ തൃപ്തരാകുന്നു. 
ബൈബിള്‍ പറയുന്നത് (ഉല്‍പത്തി 8:21), നോഹ ദൈവത്തിന് അള്‍ത്താര പണിത്, അതില്‍ വെന്ത നിവേദ്യങ്ങള്‍ വച്ചപ്പോള്‍, ''കര്‍ത്താവ് ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചു. അവന്‍ ഹൃദയത്തില്‍ പറഞ്ഞു: മനുഷ്യന്‍ നിമിത്തം ഇനി ഞാന്‍ ഭൂമിയെ ശപിക്കില്ല....'' 

ആദ്യകാല ആരാധകര്‍ വൃത്തിയുള്ള ഇരിപ്പിടം ഉയര്‍ന്ന ഒരിടത്ത് തയ്യാറാക്കിയാണ് ദൈവങ്ങളെ വിശേഷദിവസങ്ങള്‍ എന്നു കരുതിയ ദിവസങ്ങളില്‍ സ്വീകരിച്ചിരുന്നതും വഴിപാടു നല്‍കിയിരുന്നതും. അതായിരുന്നു ആരാധനാ ക്രമത്തിന്റെ ആരംഭം. ഒരു സ്ഥലത്ത് ഇടക്കിടെ ഇതാവര്‍ത്തിച്ചപ്പോള്‍, ആ ഇടം ദൈവത്തിന് പ്രിയപ്പെട്ടതായി കരുതാന്‍ തുടങ്ങി; ചുറ്റുവട്ടത്തുനിന്ന് വേര്‍തിരിക്കാന്‍, ഒരു ചിഹ്നമോ ചെടിയോ അതിനടുത്തുണ്ടായി. അയല്‍ക്കാരും അവിടെ ആരാധിക്കാന്‍ എത്തിയപ്പോള്‍, അതിന് കൂടുതല്‍ പ്രാധാന്യമുണ്ടായി. ചിഹ്നത്തില്‍ കൊടിയും ശൂലവും നിറവും ചേര്‍ന്ന അലങ്കാരങ്ങളുണ്ടായി. അത്, അവിടെ ആരാധിക്കപ്പെടുന്ന ദൈവത്തിന്റെ പ്രതീക ചിഹ്നമായി. വെറും ചിഹ്നം സ്ഥലം തിരിച്ചറിയാനുള്ളതായിരുന്നു; എന്നാല്‍, അത് അവിടെയെത്തുന്ന ദൈവത്തിന്റെ പ്രതീകചിഹ്നമായി ഉയര്‍ന്നപ്പോള്‍, അത്, ദൈവത്തിന്റെ പ്രാതിനിധ്യ ചിഹ്നമാക്കാനുള്ള ആശയമായി. ദൈവം സ്വര്‍ഗവാസിയായി സങ്കല്‍പിക്കപ്പെട്ടതിനാല്‍, കളിമണ്ണുകൊണ്ടുണ്ടാക്കി ചുട്ടെടുത്ത്, ഭംഗിയായി നിറംതേച്ച വ്യക്തിരൂപം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് മുന്നിലെ വഴിപാടുകള്‍ ഒരതീത ബോധത്തെ പ്രചോദിപ്പിക്കുന്നതായി അനുഭവപ്പെട്ടപ്പോള്‍, ആരാധനയില്‍ വിശ്വാസം ഉറച്ചു; അതു ചലനാത്മകമായി. വഴിപാടു നടത്തിയ ഭക്തന്, ആ കര്‍മത്തില്‍ സാഫല്യമുണ്ടായി; ദൈവത്തിന് നേരിട്ട് നല്‍കിയപോലെയും തോന്നി. അങ്ങനെ, അത്തരം ബിംബങ്ങള്‍ക്കു മുന്നിലെ ആരാധന പ്രാചീന രാഷ്ട്രങ്ങളില്‍ ജനകീയമായി. ദൈവങ്ങളെ ആഹ്ലാദപൂര്‍വം ഓര്‍ക്കാന്‍ ജനം കൃത്യമായ വടിവോടെ ബിംബങ്ങളുണ്ടാക്കി. കളിമണ്‍ ബിംബത്തിന് ചെറിയ പരുക്കുണ്ടായാല്‍, അവര്‍ അതുമാറ്റി, കേടില്ലാത്ത പുതിയ ബിംബം അവിടെവച്ച് എത്രയും നേരത്തെ അഭിഷേകം ചെയ്തു. (ഇപ്പോഴും, വിജനമായ ഗ്രാമപ്രദേശങ്ങളില്‍, ഇത്തിരികേടുവന്നതും തിരസ്‌കരിക്കപ്പെട്ടതുമായ ബിംബങ്ങള്‍ കാണാം).
കാലം നീങ്ങുകയും ഒരിടത്തെ ആരാധന ക്രമമാവുകയും ഭക്തരുടെ എണ്ണം ചടങ്ങുകളില്‍ കൂടുകയും ചെയ്തപ്പോള്‍, മേല്‍ക്കൂരയുള്ള മന്ദിരങ്ങള്‍ ഉണ്ടായി; മരത്തില്‍ കടഞ്ഞ് നിറംതേച്ച സുന്ദരമായ ബിംബങ്ങള്‍ അത്തരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ പ്രതീകബിംബങ്ങളെ വിഗ്രഹം എന്നുവിളിച്ചു. ആരാധന തുടങ്ങുംമുന്‍പ് അവയെ മാലകള്‍കൊണ്ട് അലങ്കരിച്ചു. കൂടുതല്‍ ആയുസുള്ള കല്ല്, തുരുമ്പിക്കാത്ത ലോഹം എന്നിവകൊണ്ട് പിന്നീട് വിഗ്രഹങ്ങള്‍ ഉണ്ടായി. ആ നേരമായപ്പോള്‍, ശീലംവഴി, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ രൂപപ്പെട്ടു. കാലം ചെന്നപ്പോള്‍ ആഘോഷത്തോടെയുള്ള ആരാധനയായി. അതിനാല്‍, വേദങ്ങളുടെ സംഹിത, ബ്രാഹ്മണ ഭാഗങ്ങളില്‍ ഇന്ദ്രന്‍, വരുണന്‍, മിത്രന്‍ എന്നിവര്‍ക്കുള്ള ബലിയുടെയും അനുഷ്ഠാനങ്ങളുടെയും ശ്ലോകങ്ങളുടെയും വിവരണങ്ങള്‍ കാണാം (ബൈബിളിലെ ലേവിയര്‍ 1-10 കാണുക). അങ്ങനെ, വിഗ്രഹങ്ങള്‍ അദൃശ്യ ദൈവങ്ങളുടെ പ്രതീകങ്ങളും അനുഷ്ഠാനങ്ങള്‍ അവയ്ക്കുള്ള ആദരവിന്റെ പ്രതീക ആവിഷ്‌കാരങ്ങളുമാണ്. ഒരു നാമംപോലും, ഒരു വ്യക്തിയുടെ യഥാര്‍ത്ഥ പ്രതീതിയുള്ള കല്‍പനയാകാം. കൃഷ്ണന്‍ അഥവാ യേശു ഒരാളുടെ രൂപം വ്യക്തമാക്കുന്ന രൂപം മാത്രമാണ്; എന്നാല്‍, ആ പേര് പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍, അത് മനസ്സിലേക്ക് കൃഷ്ണന്റെയോ യേശുവിന്റെയോ ഭിന്നദര്‍ശനങ്ങള്‍ കൊണ്ടുവരുന്നു. അങ്ങനെ, ഒരു വ്യക്തിയുടെയോ ദൈവത്തിന്റെയോ വരമൊഴി പ്രാതിനിധ്യമായി അത് മാറുന്നു. അങ്ങനെ, ദൈവങ്ങളെ സ്ഥിരമായി ഓര്‍ക്കാന്‍, ദൈവ നാമങ്ങള്‍ ഉരുവിടുന്നത് ശീലമായി. ഇതെല്ലാം, ആ ജീവബോധത്തെയും ദൈവാരാധനയെയും ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഓരോ കുട്ടിക്കും ദൈവത്തെപ്പറ്റി ആദ്യ അറിവുകളുണ്ടാകുന്നത്, ബിംബത്തിനു മുന്നിലെ ആരാധന കണ്ടും, മന്ത്രങ്ങള്‍ കേട്ടുമാണ്. ആത്മീയമായി ഉയരുമ്പോഴേ, അവന്/അവള്‍ക്ക് ദൈവത്തെ സര്‍വവ്യാപിയായ ദൈവികതയായി, അതീത ശക്തിയായി മനസ്സിലാവുകയുള്ളൂ. ദൈവങ്ങളെ സങ്കല്‍പിച്ചത് മനുഷ്യാതീതരായിട്ടാണ്. അവര്‍ സര്‍വവ്യാപികള്‍ ആയിരുന്നില്ലെങ്കിലും, ഏതിടത്തും വിളിച്ചാല്‍ അവര്‍ക്കെത്താമായിരുന്നു (Life After Life, പേജ് 46). ദൈവങ്ങള്‍ക്ക് സൃഷ്ടിശേഷിയോ, മനുഷ്യന്റെ കര്‍മഭാവങ്ങള്‍ക്കുമേല്‍, നിയന്ത്രണമോ ഉണ്ടായിരുന്നില്ല. എങ്കിലും, അവര്‍ മനുഷ്യരാശിക്കു മുകളിലായി സങ്കല്‍പിക്കപ്പെട്ടു. അവരെ ഭയത്തോടെയാണ് കണ്ടത്; അവര്‍ക്കുള്ള ആരാധന, അഭീഷ്ടസിദ്ധിക്കുള്ള ആത്മാര്‍ത്ഥ ശ്രമമായിരുന്നു. പിന്നീട്, ദൈവം പ്രപഞ്ചത്തിന്റെയാകെയും സര്‍വദൈവങ്ങളുടെയും എല്ലാ അദ്ഭുത പ്രതിഭാസങ്ങളുടെയും യജമാനനായി. എങ്കിലും തുടക്കത്തില്‍ ഒരതീത ദൈവം മാത്രമായിരുന്നു; പണ്ടത്തെ ദൈവങ്ങളെപ്പോലെ തന്നെ, കാര്യസാധ്യത്തിനായി വഴിപാടുകളും കീര്‍ത്തനങ്ങളും തുടര്‍ന്നു. ആത്മാക്കളുടെയെല്ലാം ഉറവിടം ദൈവമാണെന്ന് മനസ്സിലായപ്പോഴാണ്, മനുഷ്യര്‍ അവനെ സ്രഷ്ടാവായി അറിഞ്ഞത്. അതിനുശേഷം, ദൈവം അന്യനായില്ല; അവന്‍ എല്ലാവരുടെയും പൈതൃകത്തില്‍ പെട്ടവനായി. എല്ലാവരുടെയും പിതാവും സംരക്ഷകനുമായി. ദൈവങ്ങളോടു കാട്ടിയ ഭയവും അമ്പരപ്പും ദൈവത്തിന് മുന്നില്‍ അപ്രസക്തമായി. കേവലവും പിതൃസമാനവുമായ സ്‌നേഹവും ആദരവും പകരം വന്നു. കുട്ടി ആവശ്യപ്പെടാതെ തന്നെ ക്ഷേമം ഉറപ്പുവരുത്തുന്ന രക്ഷാകര്‍ത്താവിനെപ്പോലെ തങ്ങളുടെ ക്ഷേമം ദൈവം ഉറപ്പുവരുത്തുമെന്ന് ഭക്തര്‍ കരുതാന്‍ തുടങ്ങി. കുട്ടിക്ക് ആത്യന്തികമായി നല്ലത് എന്തെന്ന് കുട്ടിയെക്കാള്‍ അറിയുന്ന രക്ഷാകര്‍ത്താവിനപ്പോലെ, ഭക്തര്‍ക്ക് എന്താണ് നല്ലതെന്ന് ദൈവത്തിനറിയാം. അതിനാല്‍, സ്വന്തം ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി ഉന്നയിക്കാതെ എല്ലാം ദൈവേച്ഛയ്ക്ക് വിടാം എന്നുവന്നു. അര്‍ത്ഥനകളില്ലാത്ത ഭക്തി, പരിശുദ്ധ സ്‌നേഹത്തിന്റെയും ആദരവിന്റെയും ആവിഷ്‌കാരം, നിലവില്‍വന്നു.

സ്വര്‍ഗവാസിയായ ദൈവത്തില്‍നിന്ന്, സര്‍വവ്യാപിയായ ദൈവത്തിലേക്ക്, പരമദൈവത്തിലേക്ക് ആത്മീയ സങ്കല്‍പം വളര്‍ന്നപ്പോള്‍, അവനും ബിംബങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായി. ദൈവം അനന്തവും അമൂര്‍ത്തവുമായ ഏകകം എന്ന സങ്കല്‍പം സാധാരണക്കാര്‍ക്ക് മനസിലായില്ല. അമൂര്‍ത്തമായി പറഞ്ഞാല്‍, സംഖ്യകളുടെ ഗണിതം കുട്ടികള്‍ക്ക് മനസിലാവില്ല; വിരലുകള്‍, കല്ലുകള്‍, കരുക്കള്‍ എന്നിവ സംഖ്യാ ബിംബങ്ങളാക്കി പറഞ്ഞാല്‍ അവര്‍ക്ക് പിടികിട്ടും. അപ്പോള്‍ അവര്‍ എളുപ്പം എണ്ണാനും കൂട്ടാനും കിഴിക്കാനും ഹരിക്കാനും പഠിക്കുന്നു. അമൂര്‍ത്ത സംഖ്യകളെ ഉറപ്പിക്കാനുള്ള പ്രതീകങ്ങളാണ് വിരലുകളും കല്ലും കരുക്കളും. കുട്ടികള്‍ അക്കങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍, അവര്‍ വിരല്‍, കല്ല്, കരുക്കള്‍ എന്നിവയെ മറന്ന്, എല്ലാം അമൂര്‍ത്തമായി ചെയ്യുന്നു. മതത്തിലും സംഗതി അതാണ്. ആത്മീയാവബോധത്തിന്റെ ആദ്യഘട്ടത്തില്‍, ഭാവനയെ പ്രദീപ്തമാക്കാനും ആരാധനാസ്ഥലത്തു കാണാനും ദൈവ പ്രതീകങ്ങള്‍ വേണം. ദൈവം, ദൈവങ്ങളെക്കാള്‍ വ്യത്യസ്തനാണെങ്കിലും, അദൃശ്യതയിലും ആരാധനയിലും അവര്‍ തുല്യരാണ്; അതിനാല്‍, ദൈവങ്ങള്‍ക്ക് ബാധകമായ ആരാധനയും ബിംബങ്ങളും ദൈവാരാധനയ്ക്കും ബാധകമാക്കി. ഭക്തര്‍ പ്രതീക വിഗ്രഹങ്ങള്‍, ബിംബങ്ങള്‍, ഛായകള്‍, ചിത്രങ്ങള്‍ എന്നിവ പ്രതിഷ്ഠിക്കുകയും പതിക്കുകയും ചെയ്തു; മുന്നിലെ ദൈവത്തെ നമസ്‌കരിച്ചു; വഴിപാടുകള്‍ നടത്തി. ഭൗതികബിംബങ്ങളുടെ ഉപയോഗത്തെ, വിശുദ്ധ തിയോഡോറോസ് ഇങ്ങനെ വിവരിക്കുന്നു: 
ശരീരവുമായി ഇഴുകുകയും ചേരുകയും ചെയ്യുമ്പോള്‍, ബുദ്ധിയുടെ ഊര്‍ജം അമരുന്നു. അതുകാരണം, അതിന് അതീത രൂപങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവില്ല; അവയെ മനസിലാക്കാന്‍, പ്രകൃത്യാ ബിംബങ്ങളെ ഉപയോഗിക്കുകയും ഭൗതികതയില്‍ വ്യാപരിക്കുകയും ചെയ്യുന്ന ഭാവന വേണം. അങ്ങനെ, ബുദ്ധി ശരീരത്തിലിരിക്കുമ്പോള്‍, അതീത രൂപങ്ങളെ അറിയാന്‍, ഭൗതിക ബിംബങ്ങള്‍ ഉപയോഗിക്കണം.
(ഫിലോകാലിയ വാല്യം 2, പേജ് 39)
ബൈബിള്‍ പറയുന്നു: ദേവലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിനുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.
(മത്തായി 23:21)
സര്‍വവ്യാപിയായ ദൈവത്തിന്റെ പരിശുദ്ധ വാസകേന്ദ്രമായാണ് ഈ വചനം ദേവാലയത്തെ പരാമര്‍ശിക്കുന്നത്. അതേ യുക്തി അനുസരിച്ച്, ദേവാലയത്തിലെ വിഗ്രഹമോ പ്രതിമയോ പ്രതീകാത്മക ആരാധനയുടെ ഭാഗമായി, ദൈവത്തെ പ്രതിനിധീകരിക്കുകയാണെന്നും വചനത്തിന്റെ ഉത്തരഭാഗത്തുനിന്ന് കിട്ടുന്നു.
ബിംബങ്ങള്‍ ഭാവനാസൃഷ്ടികളായതിനാല്‍, ആരാധനയ്ക്ക് ഇഷ്ടപ്പെട്ട ബിംബമോ രൂപമോ തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം, ഭാരതീയ തത്വചിന്ത അംഗീകരിക്കുന്നു. വ്യക്തികള്‍ തെരഞ്ഞെടുക്കുന്ന രൂപങ്ങള്‍, ഓരോരുത്തരുടെയും സ്വഭാവം, സംസ്‌കാരം, വിവേകം എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുരാണങ്ങളെ അടിസ്ഥാനമാക്കി വിഷ്ണു, ശിവന്‍, ദുര്‍ഗ തുടങ്ങിയവരുടെ നിരവധി രൂപങ്ങള്‍ ഇങ്ങനെ ആദിമ ഭാരതത്തില്‍ ഉയര്‍ന്നുവന്നു. ഒരു വ്യക്തി ഇങ്ങനെ ആരാധനക്ക് തെരഞ്ഞെടുക്കുന്ന രൂപമാണ് അയാളുടെ 'ഇഷ്ടദേവത.' ഒരാളുടെ ആരാധനയ്ക്ക് ഏത് ദൈവരൂപവും ആകാമെങ്കിലും, ഇഷ്ടദേവതയ്ക്ക് ഒരു രൂപം, ഒരു ആലയം, ഒരാരാധനാ ക്രമം എന്നിവയാണ് നിരന്തര ഉപാസനയ്ക്ക് വേണ്ടതെന്ന് ഋഷിമാര്‍ നിര്‍ദ്ദേശിച്ചു. ശീലം സ്വഭാവത്തിന്റെ ഭാഗമാണല്ലോ. ആരാധനയുടെ തീക്ഷ്ണത അതിന്റെ കര്‍മഭാവം സൃഷ്ടിക്കും. ഒരേ ലക്ഷ്യത്തിന്റെ കര്‍മഭാവങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഏകാഗ്രമായി ശക്തമായ സ്പന്ദനങ്ങള്‍ ഉളവാക്കുന്നു. അതിനാല്‍, ഒരു ഭക്തന്‍ സ്ഥിരമായ ആരാധനാലയത്തിലെത്തി, ആ സ്ഥിരബിംബം കാണുമ്പോള്‍ ദൈവത്തെ ആരാധിക്കാനും ആദരിക്കാനുമുള്ള സ്വാഭാവിക പ്രതികരണം അയാളിലുണ്ടാകും. ബിംബമോ സ്ഥലമോ ആരാധനാരീതിയോ മാറിയാല്‍, അത് ശീലത്തെ അലോസരപ്പെടുത്തും. അതിനാലാണ്, ക്രിസ്തുമതംപോലുള്ള സംഘടിതമതങ്ങളില്‍, ഒരു ബിംബം, ഒരു ക്രമം, ഒരു പ്രാര്‍ത്ഥന തുടങ്ങിയവ എല്ലാവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്; അത് അനുകൂലമായ ആത്മീയ, സാമൂഹിക ഫലങ്ങളാണുണ്ടാക്കിയത്. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍, മെക്കയിലെ ക അബയ്ക്കുനേരെ തിരിയാന്‍ എല്ലാ മുസ്ലിംകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നു. വ്യക്തിതാല്‍പ്യം അതില്‍ നോക്കിയിട്ടില്ല. ഹിന്ദുക്കള്‍ക്ക് ഇഷ്ടമുള്ള ബിംബം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍, വ്യത്യസ്ത രൂപങ്ങളുണ്ടായി; ഹിന്ദുമതം ബഹുദൈവാധിഷ്ഠിതമാണെന്ന് പലരും ധരിക്കാന്‍ ഇടവന്നു. ഉപാസനയ്ക്ക് വേണ്ടതരത്തില്‍ ദൈവത്തിന് നല്‍കുന്നതാണ് നാമരൂപങ്ങളെന്നും വ്യക്തികള്‍ അഥവാ സമൂഹങ്ങള്‍ ഉപയോഗിക്കുന്ന നാമരൂപങ്ങള്‍ എന്തായാലും, ദൈവം സര്‍വര്‍ക്കും ഒന്നാണെന്നും അവര്‍ മറക്കുന്നു. ദൈവത്തെ ഓര്‍ക്കാന്‍ മാത്രമാണ്, നാമ, രൂപങ്ങള്‍.
വിവിധ ലക്ഷ്യങ്ങള്‍ക്ക് ബിംബങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. അക്കങ്ങള്‍ക്ക് ബിംബങ്ങളായി രൂപങ്ങള്‍ ഉപയോഗിക്കുന്നു; ശബ്ദ ബിംബങ്ങളായി അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. മനസ്സിലുയരുന്ന ആശയങ്ങള്‍ പ്രതിനിധീകരിക്കാന്‍ വാക്കുകള്‍ ബിംബങ്ങളാകുന്നു. ഒരേ ആശയങ്ങളെ പ്രതിനിധീകരിക്കാന്‍, വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത വാക്കുകള്‍ ഉപയോഗിക്കുന്നു. ഒരേ കാര്യത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ ഉപയോഗിക്കുന്നു.
അതുപോലെ, അദൃശ്യദൈവത്തിന് ദൃശ്യബിംബങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, വ്യത്യസ്ത ജനങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ സ്വീകരിച്ചു. ദൈവബിംബം വ്യക്തിരൂപം ആകണം എന്നില്ല. അത് ദൈവബോധം ഉണര്‍ത്തുന്ന എന്തുമാകാം. ഒരു ബിംബത്തിന്റെ ഗുണമോ ശേഷിയോ എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നില്ല; ചിലര്‍ക്ക് ഗുണമുള്ളതാകാം; മറ്റുള്ളവര്‍ക്ക് ഒന്നുമുണ്ടാവില്ല. ഇംഗ്ലീഷിലെ ഒരു വാക്ക് അതറിയാവുന്നവര്‍ക്ക് ഒരാശയം നല്‍കും; ആ ഭാഷ അറിയാത്തവര്‍ക്ക് അത് ഒരര്‍ത്ഥവും നല്‍കില്ല. ഒരു ബിംബം ഒരാളില്‍ ആദരം നിറഞ്ഞ ഓര്‍മ നിറച്ചാല്‍, അതയാള്‍ക്ക് നല്ല ബിംബമാണ്. അതില്ലെങ്കില്‍, അത് അയാള്‍ക്ക് ഒന്നുമല്ല. ബിംബക്കാഴ്ചയോട് അയാളുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, അത്. അത് വാക്ക് പോലെ തന്നെ; കേള്‍വിക്കാരനില്‍ അതൊരാശയം ഉളവാക്കിയാല്‍ അത് അയാള്‍ക്കുനന്ന്; അല്ലെങ്കില്‍, അതില്‍ കാര്യമില്ല. ഒരു ബിംബം ആര്‍ക്കിഷ്ടമാകുന്നു എന്നത്, വ്യക്തി പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഒരു ബിംബം ഹിന്ദുവിനെ ആകര്‍ഷിച്ചെങ്കില്‍, മുസ്ലിമിന് ഇഷ്ടപ്പെടണം എന്നില്ല. കുരിശ് കത്തോലിക്കന് ഇഷ്ടപ്പെടാം; ജൂതന് അങ്ങനെ ആവില്ല; ക അബയിലേക്കുള്ള ദിശ മുസ്ലിമിന് പ്രചോദനമാകാം; പാര്‍സിക്ക് ആകണമെന്നില്ല. അങ്ങനെ, അങ്ങനെ.
ഒരു വിശ്വാസിയില്‍, തെരഞ്ഞെടുത്ത ബിംബത്തിന് ദൈവസ്മൃതി കൊണ്ടുവരാനുള്ള ശേഷി, പൊതുവായുള്ളതാണ്. വിശ്വാസികളില്‍ ഈ സ്മൃതിയുണര്‍ത്താന്‍ ബിംബം ഇല്ലാത്ത ഒരു മതവും ഇല്ല. ജൂതന്, തോറയോ, പഴയ നിയമമോ അടങ്ങിയ പെട്ടകം, മുകളില്‍ രണ്ടു മാലാഖമാരോടെ, ദൈവസാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു. മുസ്ലിമിന്, മെക്കയിലെ ക അബ പ്രതീകമാണ്; പ്രയോഗത്തില്‍ അങ്ങോട്ടുള്ള ദിശതന്നെ അവനെ പ്രചോദിപ്പിക്കുന്നു. കത്തോലിക്കന്, കുരിശ് ബിംബമാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷവും ദൈവത്തെ പ്രതിനിധീകരിക്കാന്‍, വ്യക്തിരൂപങ്ങള്‍ ഉപയോഗിക്കുന്നു; ചിലര്‍ കല്ലിന്റെ ചെറിയ തൂണ് പകരം വയ്ക്കുന്നു.
 ബിംബാരാധനയും വിഗ്രഹാരാധനയും വിലക്കിയ ഒരു രാജാവിന്റെ കഥയുണ്ട്. തന്റെ ചിത്രത്തിലേക്ക് ഒരാള്‍ ചന്ദനം പ്രോക്ഷിച്ചപ്പോള്‍, ദേഷ്യപ്പെട്ട് രാജാവ് അയാളെ തടവിലാക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ ചിത്രം വരച്ച കാന്‍വാസിനെ പൊതിഞ്ഞ ഗ്ലാസില്‍ ചന്ദനമെറിയുമ്പോള്‍ രാജാവിന് വെറുപ്പു തോന്നാമെങ്കില്‍, എന്തുകൊണ്ട് താന്‍ ഒരു വിഗ്രഹത്തിന് മാലയിടുമ്പോള്‍ ഒരാള്‍ക്ക് ഭക്തിവികാരം ഉണ്ടായിക്കൂടാ എന്നു മന്ത്രി ചോദിച്ചു. പശ്ചാത്തപിച്ച രാജാവ്, വിഗ്രഹങ്ങള്‍ സര്‍വവ്യാപിയായ ദൈവത്തെ ആരാധിക്കുന്നതിന് നന്നാണെന്ന് പ്രഖ്യാപിച്ചു.
 ശിവനെ പ്രതിനിധീകരിക്കാന്‍ ഹിന്ദുക്കള്‍ ചെറുതൂണുപോലെ വൃത്താകൃതിയിലുള്ള കല്ലാണ് ബിംബമായി ഉപയോഗിക്കുന്നത്. ജൂതരാഷ്ട്രത്തിന്റെ ആദിമ പിതാവായ യാക്കോബ്, ചെറിയ തൂണ്‍പോലുള്ള കല്ല് ദൈവരാധനയ്ക്ക് ഉപയോഗിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. യാക്കോബ്, ഒരു യാത്രക്കിടയില്‍ ഒരു രാത്രി ലൂസില്‍ താമസിച്ചു. അവിടന്നെടുത്ത ഒരു കല്ല് അയാള്‍ തലയിണയായി ഉപയോഗിച്ചു. സ്വപ്നത്തില്‍ ദൈവം സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി. അടുത്ത പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍, ആ സ്ഥാനം ദൈവത്തിന് പ്രിയപ്പെട്ടതായി തോന്നി, അയാള്‍ കല്ല് തൂണാക്കി നിര്‍ത്തി, അതിനുമേല്‍ എണ്ണ വഴിപാടായി ഒഴിച്ച് പ്രതിജ്ഞ ചെയ്തു. ഞാന്‍ ഒരു തൂണായി കുത്തി നിര്‍ത്തിയിരുന്ന ഈ കല്ല്, ദൈവത്തിന്റെ ആലയം ആയിരിക്കും. (ഉല്‍പത്തി, 28:11-22). വര്‍ഷങ്ങള്‍ക്കുശേഷം, ആ പ്രതിജ്ഞ ഓര്‍മിപ്പിച്ച് ദൈവം ആ സ്ഥലത്തുപോയി താമസിക്കാന്‍ യാക്കോബിനോട് നിര്‍ദ്ദേശിച്ചു (ഉല്‍പത്തി 31:13, 35:1). യാക്കോബ് അത് ചെയ്തു. അപ്പോള്‍, ദൈവവുമായി സംസാരിച്ച സ്ഥാനത്ത് യാക്കോബ് ഒരു തൂണ്, കല്‍ത്തൂണ്, സ്ഥാപിച്ചു. അയാള്‍ അതിന്മേല്‍ ഒരു പാനീയ നിവേദ്യം അര്‍പ്പിക്കയും എണ്ണ ഒഴിക്കയും ചെയ്തു. (ഉല്‍പത്തി, 35:74) യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ട ഒരു സംഭവവും ബൈബിള്‍ വിവരിക്കുന്നു (ഉല്‍പത്തി 32:30). ആ ദര്‍ശനത്തിന് ശേഷവും, അയാള്‍ കല്‍ത്തൂണ്‍ ബിംബമാക്കി ദൈവത്തിന് നിവേദ്യം നല്‍കി. ഒരു ബിംബമോ വിഗ്രഹമോ ആരാധനയ്ക്ക് ദൈവ പ്രതിനിധാനം ആകുന്നതിന്റെ ബോധ്യമാണ് അത്.ദൈവപ്രതീകമായ പേടകത്തിന് മുന്നിലാണ് ജൂത ആരാധന. ദാവീദ്, സയോണില്‍ കൂടാരം പണിത് അതിന് നടുവില്‍ പേടകം പ്രതിഷ്ഠിച്ചപ്പോള്‍, ദാവീദ് കര്‍ത്താവിന്റെ സന്നിധിയില്‍ ഹോമബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2 ശമൂവേല്‍ 6:17) സോളമന്‍ യരൂശലേമില്‍ ദേവാലയം പണിതപ്പോള്‍, പുരോഹിതര്‍ പേടകം ദേവലായത്തിലെ അതിവിശുദ്ധ സ്ഥലമായ അന്തര്‍ മന്ദിരത്തില്‍ കൊണ്ടുവന്ന്, സോളമന്‍ രാജാവും അയാളോടൊത്തു സമ്മേളിച്ച ഇസ്രായേല്‍ സമൂഹം മുഴുവനും പേടകത്തിന് മുന്‍പാകെ കൈയും കണക്കുമില്ലാതെ ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു (രാജാക്കന്മാര്‍ 8:6,62) ഈ രണ്ടു ഭാഗങ്ങളിലും, പേടകത്തിനു മുകളില്‍ സങ്കല്‍പിച്ച ദൈവത്തിന് മുന്‍പിലാണ് ബലി (പുറപ്പാട് 25:22 കാണുക). ജൂതന്മാര്‍, ദേവാലയത്തിലെ പേടകം, ദൈവസാന്നിദ്ധ്യമുണ്ടാകുന്ന ബിംബമായി ഭാവനയില്‍ കാണുന്നു. വിശ്വാസി, അതിനുമുന്നില്‍ നടത്തുന്ന ആരാധന ദൈവത്തിനുള്ളതായി ന്യായീകരിക്കപ്പെടുന്നു. ഹിന്ദുഭക്തന്മാര്‍ക്കും, വിഗ്രഹങ്ങള്‍ ദൈവസാന്നിദ്ധ്യം സങ്കല്‍പിച്ച ബിംബങ്ങളാണ്. ഒരു വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന അനുഷ്ഠാനത്തില്‍ (പ്രാണ പ്രതിഷ്ഠ), ദൈവ സാന്നിധ്യത്തെ ആവാഹിക്കുന്ന ശ്ലോകം ഇങ്ങനെ: 
ഈശ്വരാ! ഈ കല്ലില്‍ ഇരുന്നാലും; ഈ കല്ല് അങ്ങേക്ക് ശരീരമാകട്ടെ (ഐ ഹി ആസ്മാനം ആതിഷ്ഠ; അസ്മ ഭവതു തേ തനു) (അഥര്‍വവേദം 1:2:3) 
ഇതിന്, ബൈബിളില്‍, പ്രതിഷ്ഠാ നേരത്ത് യാക്കോബ് നടത്തുന്ന പ്രാര്‍ത്ഥനയോടുള്ള സാമ്യം ശ്രദ്ധിക്കുക (ഉല്‍പത്തി 28:22):ഞാന്‍ ഒരു തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ആ കല്ല് ദൈവത്തിന്റെ ആലയം ആയിരിക്കും. 
രണ്ടും, വാച്യാര്‍ത്ഥത്തില്‍, ബിംബമായ കല്ലില്‍ ദൈവസാന്നിദ്ധ്യത്തിനുള്ള പ്രാര്‍ത്ഥനയാകാം; സത്തയില്‍ അത്, കല്ലിന്റെ സ്ഥാനത്ത് ദൈവസാന്നിദ്ധ്യം ഭാവനയില്‍ കാണുന്നു-സര്‍വവ്യാപിയായ ആത്മാവിനെ ആരാധിക്കുകയാണ് ലക്ഷ്യം. ബിംബ പ്രതിഷ്ഠയ്ക്കുശേഷം, അതിന്മേലോ അതിന് മുന്നിലോ ഉള്ള അനുഷ്ഠാനം അഥവാ ചടങ്ങ്, ദൈവനാമത്തിലാണ്. ഒരു ബിംബത്തിനുമുന്നില്‍ നില്‍ക്കുന്ന ഹിന്ദുഭക്തര്‍, ആ സ്ഥാനത്ത് ദൈവത്തെ സങ്കല്‍പിക്കുകയും അവനെ, സര്‍വവ്യാപിയും അരൂപിയും അനന്തനുമായ ചൈതന്യരൂപിയായി കീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങളൊന്നും, ലോഹവിഗ്രഹത്തിനോ, മരബിംബത്തിനോ ചേരുകയില്ല. ഒരു കല്ല് സര്‍വവ്യാപിയാണെന്നോ ചൈതന്യരൂപം (ബോധം അഥവാ ജീവശക്തി) ആണെന്ന് ആരെങ്കിലും പറയുമോ? ഒരു ബിംബമോ വിഗ്രഹമോ ഒരു കഷണം ജഡലോഹമോ, മരമോ കല്ലോ ആണ്; കീര്‍ത്തനങ്ങളെല്ലാം ബിംബത്തിലോ അതിനകത്തോ സങ്കല്‍പിക്കപ്പെട്ട ദൈവത്തെ സംബന്ധിച്ചതാണ്. വിഗ്രഹത്തിനുമേല്‍ സങ്കല്‍പിച്ച ദൈവസാന്നിദ്ധ്യത്തെയാണ് ഭക്തര്‍ ആരാധിക്കുന്നത്; ആ പദാര്‍ത്ഥത്തെ അല്ല. ദൈവബോധം ഉണര്‍ത്താനും ദൈവചിന്തയില്‍ മനസ്സിനെ ഉറപ്പിക്കാനുമാണ് വിഗ്രഹങ്ങളെ ഉപയോഗിക്കുന്നത് എന്നതും, അതിനുമുന്നില്‍ പ്രാര്‍ത്ഥിക്കുകയും കീര്‍ത്തിക്കുകയും ചെയ്യുന്ന ഭക്തര്‍, അതിനെയല്ല, സര്‍വവ്യാപിയായ ദൈവത്തെയാണ് പൂജിക്കുന്നത് എന്നതും, ഭാരതത്തിലെ ചില ആഘോഷാനുഷ്ഠാനങ്ങളില്‍ വ്യക്തമാണ്. വാര്‍ഷിക ഗണേശോത്സവങ്ങളും ദുര്‍ഗാപൂജയും ഉദാഹരണം. ഈ ഘട്ടങ്ങളില്‍ മിക്കവാറും ഹിന്ദുക്കള്‍ വീടുകളിലും ആഘോഷം നടത്തുന്നു. നിറംചാര്‍ത്തിയ കളിമണ്‍ ദൈവ/ദേവീ വിഗ്രഹങ്ങളില്‍ മാലകള്‍ ചാര്‍ത്തി അലങ്കരിക്കുന്നു; പൂക്കള്‍, ചന്ദനത്തിരികള്‍, വിളക്കുകള്‍, സംഗീത കച്ചേരികള്‍ തുടങ്ങി വിപുലമായ ആഘോഷങ്ങളാണ് വിഗ്രഹത്തിനുമുന്നില്‍ സമര്‍പിക്കുന്നത്. ആഘോഷം കഴിഞ്ഞാല്‍, അലങ്കരിച്ച വിഗ്രഹങ്ങള്‍ ഏതെങ്കിലും പുഴയിലോ തടാകത്തിലോ കുളത്തിലോ കടലിലോ കൊണ്ടുപോയി മുക്കും. (കളിമണ്ണ് അലിഞ്ഞുചേരാന്‍). അടുത്തവര്‍ഷത്തെ ആഘോഷത്തിന്, പുതിയ വിഗ്രഹങ്ങള്‍ എത്തും. ഭക്തന്‍ പരമാവധി തന്നാലാകും വിധവും അതീവ ഭക്തിയോടെയുമാണ് ചടങ്ങുകള്‍ നടത്തുന്നത് എങ്കിലും, ആത്യന്തികമായി വിഗ്രഹം വെള്ളത്തില്‍ കളയുകയാണ് എന്നത്, അയാള്‍ ആഘോഷസമയത്ത് ആരാധിച്ചത് അലങ്കരിച്ച വിഗ്രഹത്തെയല്ല, അത് പ്രതിനിധീകരിച്ച ദേവനെയോ ദേവിയെയോ ആണ് എന്ന് വ്യക്തം. മറ്റ് ആരാധനാ കേന്ദ്രങ്ങളിലെ കാര്യവും ഇതുതന്നെ. ഭക്തിയും ആരാധനയും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍, മതലക്ഷ്യം നന്നായി നിര്‍വഹിക്കുന്നുണ്ട്. ഒരു പള്ളിയുടെ അഭിഷേകവും ഇതേ പ്രാധാന്യമുള്ളതാണ്. 'ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല' (1 കോറിന്തോസുകാര്‍ 3:11) എന്നത് ആധാരമാകിലും, പള്ളിയുടെ അഭിഷേകത്തിനു സമ്മേളിച്ചവര്‍ പള്ളിയുടെ അള്‍ത്താരയിലേക്ക് യേശു ഇറങ്ങിവന്നു എന്നാണ് സങ്കല്‍പിക്കുന്നത്. തുടര്‍ന്ന്, പള്ളി 'യേശുവിന്റെ ആലയം' ആവുകയും ആരാധകര്‍ അള്‍ത്താരയില്‍ യേശുവിന്റെ രൂപത്തില്‍ ദൈവത്തെ സങ്കല്‍പിക്കുകയും അതിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്യുന്നു. അവന്റെ ഇച്ഛയ്ക്ക് പൂര്‍ണമായി വഴങ്ങുന്നു എന്നാണ് അര്‍ത്ഥം. ഫിലോകാലിയയിൽ, (വാല്യം 1, പേജ് 348) മഹാനായ അന്തോണീസ് പുണ്യവാളൻ നിരീക്ഷിക്കുന്നു: വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്ക് അവരുടെ ഹൃദയത്തിൽ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് മനസ്സിലായിരുന്നെങ്കിൽ, സത്യമായ ആരാധനയിൽ നിന്ന് അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നു. 

വിഗ്രഹത്തെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് ഭക്തൻ ഓർമിച്ചാൽ, വിഗ്രഹാരാധന ദൈവത്തിനുള്ള 'സത്യമായ ആരാധന' ആകും. വിഗ്രഹത്തെയാണ് ആരാധിക്കുന്നത് എന്ന് അയാൾ കരുതിയാൽ അത് അസംബന്ധമാണ്; അത്തരമൊരു മിഥ്യാ ധാരണയ്ക്കുള്ള സാധ്യത വിരളമാണ്. ഒരു ചടങ്ങിൽ ദേശീയ നേതാവിന്റെ പ്രതിമയ്ക്ക് മാലയിടുന്ന ആരെങ്കിലും, ആ പ്രതിമയെയാണ് താൻ ആദരിക്കുന്നത് എന്ന് വിചാരിക്കുമോ (ആ നേതാവിന് പകരം)? കടലാസിൽ വരച്ച ഒരു ചിത്രത്താൽ, നാം ഇത്തിരി വലിപ്പമുള്ള ഒരു വസ്തുവിനെ സങ്കൽപിക്കുന്നു. ഒരു കല്ലോ ലോഹ ബിംബമോ കൊണ്ട് ഭക്തൻ വ്യക്തിദൈവത്തെയോ ദൈവത്തെ തന്നെയോ നിശ്ചിതരൂപത്തിൽ സങ്കൽപിക്കുന്നു. ബിംബത്തിലോ ബിംബത്തിനു മുന്നിലോ ആരാധിക്കുന്ന ഭക്തൻ കല്ലിനെയോ മരത്തെയോ ലോഹത്തെയോ മറന്ന്, ദൈവത്തെ ആ സ്ഥലത്തെ ആ രൂപത്തിൽ സങ്കൽപിച്ച് ദൈവത്തിന് ആരാധന നടത്തുകയാണ്; ആ ദൈവബിംബത്തിന് അല്ല. ബിംബങ്ങൾ, വിഗ്രഹങ്ങൾ, ചിത്രങ്ങൾ, പേടകങ്ങൾ, ക അബയിലെ കറുത്ത ശില, മറ്റു ബിംബങ്ങൾ എല്ലാം ദൈവസങ്കൽപം ഉണർത്താൻ വേണ്ടിയുള്ളതാണ് (ജാബാലദർശന ഉപനിഷത്4:59). ഒരു വിഗ്രഹം അഥവാ ക്രൂശിതരൂപം, ഉരുക്കിയ ലോഹമോ കടഞ്ഞ മരമോ ആയി മാത്രം വിശേഷിപ്പിച്ചു സംസാരിക്കുന്നത്, സത്തയെ ഉപേക്ഷിച്ച്, പദാർത്ഥത്തെ വിവരിക്കലാണ്. ഒരു ഗ്രന്ഥം, മഷി പുരണ്ട കടലാസ് കൂട്ടമാണ് എന്നുപറയുംപോലെയാണ്. തീർച്ചയായും, ഗ്രന്ഥം മഷി പുരണ്ട കടലാസു കെട്ടാണ്; പക്ഷേ, അതിനെ അങ്ങനെ മാത്രം വിശേഷിപ്പിക്കുന്നത്, തീർത്തും തെറ്റാണ്- ആ വിശേഷണം ആ ഗ്രന്ഥത്തിലടങ്ങിയ ജ്ഞാനത്തെ, അവഗണിക്കുന്നു. ഗ്രന്ഥം സത്യത്തിൽ ഊർജതന്ത്രമോ ഭൂമിശാസ്ത്രമോ ദൈവശാസ്ത്രമോ ആണ്. നാം ഒരു ഗ്രന്ഥത്തെ ആദരിക്കുന്നത് അതിന്റെ കടലാസോ മഷിയോ കാരണം അല്ല; അതിലടങ്ങിയ വിജ്ഞാനം കൊണ്ടാണ്. അതുപോലെ, വിഗ്രഹങ്ങൾ, ബിംബങ്ങൾ, മറ്റു പ്രതീകങ്ങൾ എല്ലാം ആദരിക്കപ്പെടുന്നത്, ദൈവബോധത്തിന്റെ വാഹകർ എന്ന നിലയ്ക്കാണ്. മാഴ്‌സെയ്ൽസിലെ മെത്രാനായിരുന്ന സെറീനസ്, യേശുവിന്റെയും കന്യാമറിയത്തിന്റെ ചിത്രങ്ങളും ബിംബങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്നത് വിലക്കിയപ്പോൾ, മഹാനായ ഗ്രിഗറി മാർപ്പാപ്പ (590-604), അദ്ദേഹത്തിന് എഴുതി: ഒരു ചിത്രത്തെ ആരാധിക്കുന്നത് ഒന്നാണ്; ആ ചിത്രത്തിലെ പ്രതീകം വഴി, എന്തിനെയാണ് ആരാധിക്കുന്നത് എന്നറിയുന്നത് മറ്റൊന്നാണ്. 
കോൺസ്റ്റാന്റിനോപ്പിളിൽ 754 ൽ ചേർന്ന ഒരു പുരോഹിതസഭ, ക്രിസ്തുവിന്റെ ദൃശ്യബിംബങ്ങളെല്ലാം മതവിരുദ്ധമാണെന്ന് വിധിച്ചപ്പോൾ, വൈദികരും ഭക്തരും കലാപമുണ്ടാക്കി; പ്രതിഷേധം ശക്തമായതിനാൽ, ഒടുവിൽ, എല്ലായിടത്തും കത്തോലിക്കാ പള്ളികളിൽ, പ്രതീകങ്ങൾ പുനഃസ്ഥാപിച്ചു (In Search of the Soul, വാല്യം 1, പേജ് 83). വിഗ്രഹാരാധന എന്നുപറഞ്ഞാൽ അത്, വിഗ്രഹത്തിലെ ദൈവത്തെ ആരാധിക്കൽ അല്ല; ആ വിഗ്രഹത്തെ തന്നെ ദൈവമായി പൂജിക്കലാണ്. വിഗ്രഹാരാധനയുടെ പൊള്ളത്തരം വരച്ചുകാട്ടാൻ ബൈബിൾ ഒരു സന്ദർഭം വിവരിക്കുന്നു:
ഇരുമ്പുപണിക്കാരൻ ഉളിക്കു മൂർച്ച വരുത്തി തീക്കനലിനു മുകളിൽ വച്ചു പണി നടത്തി അത് രൂപപ്പെടുത്തുന്നു... അയാൾ ദേവദാരു മരങ്ങൾ വെട്ടിവീഴ്ത്തുന്നു... അത് എരിച്ച് അപ്പം ചുടുന്നു.... അതിൽ നിന്ന് ഒരു ദേവനെ ഉണ്ടാക്കി അയാൾ അതിനെ ആരാധിക്കുന്നു; അതൊരു കൊത്തു രൂപമാക്കി അതിന്റെ മുമ്പാകെ അയാൾ കമിഴ്ന്നു വീഴുന്നു. അതിന്റെ പകുതിഭാഗം അയാൾ തീ കത്തിക്കാൻ ഉപയോഗിക്കുന്നു. ജ്വലിക്കുന്ന കനൽക്കട്ടയിൽ വച്ച് മാംസം പാകം ചെയ്ത് ഭക്ഷിച്ച് തൃപ്തിയടയുന്നു..... ശേഷിച്ച ഭാഗംകൊണ്ട് അയാൾ തന്റെ ദേവവിഗ്രഹം ഉണ്ടാക്കുന്നു. അയാൾ അതിന്റെ മുമ്പാകെ വീണ് ആരാധിച്ചു പ്രാർത്ഥനാപൂർവം ഇങ്ങനെ പറയുന്നു: 'എന്നെ രക്ഷിക്കൂ, കാരണം, നീയാണ് എന്റെ ദൈവം!' (യെശയ്യാ 44:13-17). അത് വ്യക്തമായും മരബിംബത്തോടുള്ള ഒരു മണ്ടൻ അനുബന്ധ പ്രാർത്ഥനയായിരുന്നു. യെശയ്യ ഇങ്ങനെയും പറഞ്ഞു: 
ഭൂമിയിലെ ജനങ്ങൾക്ക് ശ്വാസവായുവും ഭൂമിയിൽ നടക്കുന്നവർക്കു ചൈതന്യവും നൽകിയവൻ അരുൾ ചെയ്യുന്നു: 'ഞാനാണ് കർത്താവ്......ഞാൻ എന്റെ മഹത്വം മറ്റാർക്കെങ്കിലുമോ എന്റെ സ്തുതി കൊത്തുരൂപങ്ങൾക്കോ നൽകുന്നില്ല.' (യെശയ്യാ 42:5, 6, 8, 9).
 ദൈവത്തിന് മാത്രമുള്ള പ്രാർത്ഥന ബിംബങ്ങൾക്കോ വിഗ്രഹങ്ങൾക്കോ നൽകിയതിനെ ബൈബിൾ വിലക്കി. ഒരു വിഗ്രഹം ദൈവകമാകാനാവില്ല; അത് ദൈവത്തിന്റെ ബിംബമേ ആകൂ. പ്രാർത്ഥന ദൈവത്തിനാണ്, വിഗ്രഹത്തിനല്ല. യെശയ്യാ ജീവിച്ചത് ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിലാണ്. ആ കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹത്തിന്റെ വിവരണം. യേശുവിന്റെ കാലമായപ്പോൾ, പലസ്തീനിൽ സാഹചര്യങ്ങൾ ഭേദമായി എന്നുതോന്നുന്നു. പുതിയനിയമത്തിലെ സുവിശേഷങ്ങളിലോ മറ്റിടങ്ങളിലോ കാണുന്ന അദ്ദേഹത്തിന്റെ വചനങ്ങളിൽ, വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഇല്ല. പൗലോസ് അപ്പോസ്തലൻ, കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വിഗ്രഹാരാധനാ വിലക്ക്, അക്കാലത്ത്, കോറിന്തിൽ ആ പ്രാകൃത രീതി തുടർന്നതിനു സൂചനയാകാം. എല്ലായിടത്തും എല്ലാ സാഹചര്യത്തിലും, ബിംബങ്ങളുടെ ഉപയോഗം വിലക്കുന്നത് വ്യക്തിക്കു നിരക്കുന്നതല്ല; അത് അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതിയാണ്.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...