Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 5

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം അഞ്ച്, മനുഷ്യനിലെ വ്യക്തി
 ല സാധാരണക്കാരും തങ്ങളുടെ വ്യക്തിത്വത്തെ, തങ്ങളുടെ ശരീരമായാണ് തിരിച്ചറിയുന്നത്. ശരീരമാണ് താനെന്ന് അയാള്‍ കരുതുന്നു. എന്നാല്‍, ഒരു മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതില്‍ വസിക്കുന്ന ആത്മാവാണെന്ന് നാം കണ്ടു; സ്പന്ദനങ്ങള്‍ അറിയുന്ന, കര്‍മങ്ങള്‍ക്ക് കാരണമാകുന്ന ഏകകവും ആത്മാവാണെന്നും നാം കണ്ടു. ഭിന്ന ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ സ്വീകരിക്കുന്നതും തിരിച്ചറിയുന്നതും അതില്‍ ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതും ആത്മാവാണ്. എല്ലാ അനുഭൂതി സ്പന്ദനങ്ങളും തിരിച്ചറിയുന്നത്, ശരീരത്തിലെ മസ്തിഷ്‌കമാണെന്ന് യുക്തിവാദികള്‍ വാദിക്കുന്നു.
 ഓരോ ഇന്ദ്രിയവും മസ്തിഷ്‌കാവരണത്തിലെ പ്രത്യേക കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പിടിച്ചെടുക്കുന്ന അനുഭൂതി സ്പന്ദനങ്ങള്‍ ഇന്ദ്രിയം അങ്ങോട്ട് പ്രസരിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അത്തരം കേന്ദ്രങ്ങള്‍ ഓരോന്നിനും വേറെയാണ്. അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നത് മസ്തിഷ്‌കമാണെങ്കില്‍, ഭിന്ന കേന്ദ്രങ്ങളിലെത്തുന്ന കാഴ്ച, സ്പര്‍ശം, സംസാരം, രുചി, ഗന്ധം, സന്തോഷം, സന്താപം തുടങ്ങിയ അനുഭൂതികളെല്ലാം മസ്തിഷ്‌കത്തിലെ അതതു കോര്‍ട്ടെക്‌സ് കേന്ദ്രങ്ങള്‍ വെവ്വേറെ അനുഭവിക്കുന്നതായി അറിയണം. എന്നാല്‍, അനുഭൂതികളെല്ലാം ശരീരത്തിനകത്ത് ഒരിടത്തുള്ള ഒരേകകം അനുഭവിക്കുന്നതായാണ് നാം അറിയുന്നത്. ഭഗവദ്ഗീത (15:9) ആ ഏകകത്തെ ആത്മാവായി അറിയുന്നു: കാത്, കണ്ണ്, തൊലി, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച്, ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നു. അനുഭൂതി സ്പന്ദനങ്ങള്‍ ആദ്യം ഇന്ദ്രിയങ്ങളിലെത്തി, അവിടന്ന് മസ്തിഷ്‌കത്തിലേക്കും തുടര്‍ന്ന് മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവിടങ്ങളിലേക്കും വിനിമയം ചെയ്യുന്നുവെന്നും ആത്മാവ് അവ തിരിച്ചറിഞ്ഞ് അനുഭവിക്കുന്നുവെന്നും സന്തോഷത്തില്‍ ആഹ്ലാദിക്കുകയും സന്താപത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നുവെന്നും തത്വചിന്തകര്‍ വിശദീകരിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 115-119). മസ്തിഷ്‌കം ഉള്‍പ്പെടെയുള്ള ശരീരത്തിന്, മനസ്സിലാക്കാനോ അനുഭവിക്കാനോ കഴിവില്ല; ശരീരം, വസ്തുക്കളില്‍നിന്ന് അനുഭൂതി സ്പന്ദനങ്ങള്‍ സ്വീകരിച്ച്, അവ ആത്മാവിലേക്ക് വിനിമയം ചെയ്യുന്ന ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ് (അതേ പുസ്തകം, പേജ് 25). അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയാനും അനുഭവിക്കാനും കഴിവുള്ളത് ആത്മാവിന് മാത്രമാണ്. ആത്മാവ്, ശരീരം വിട്ടാലും, ശരീരത്തില്‍ അനുഭൂതി സ്പന്ദനങ്ങള്‍ എത്തിയേക്കാം. പക്ഷേ, അവ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലാമറിഞ്ഞ്, ശരീരത്തെ കര്‍മനിരതമാക്കുന്ന ഏകകത്തെ മാത്രമേ ഒരു ജീവജാലത്തിലെ വ്യക്തിയായി ഗണിക്കാനാകൂ. അതിനാല്‍, ഒരാളിലെ വ്യക്തി, അയാളിലെ ആത്മാവാണ്, ശരീരമോ തലച്ചോറോ അല്ല. ബോധത്തിന്റെ ചൈതന്യതത്വമാണ് ആത്മാവ്; അത് കൃത്യവും ചലനാത്മകവുമായ ഏകകമായി പെരുമാറുന്നു. ഭിന്നരീതികളില്‍ പ്രവര്‍ത്തിക്കാന്‍ അത് ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം പകരുന്നു. അത് അനുഭൂതികള്‍ അനുഭവിച്ച്, കര്‍മങ്ങളെ പ്രചോദിപ്പിക്കുന്നു. അത് ശരീരം വിട്ടാല്‍, അതിന്, ജീവിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങള്‍ നല്‍കാനുമാവും. ആ കര്‍മത്തില്‍, അത്, സാധാരണ മനുഷ്യനെപ്പോലെ വര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ആത്മാവ്, ഒരു 'ശക്തി'യെക്കാള്‍ മുകളിലാണ്; അത് അശരീരിയായ വ്യക്തിയാണ്. അതാണ് മനുഷ്യനിലെ വ്യക്തി. ഓരോ മനുഷ്യനും ഒരു വ്യക്തിയായി പെരുമാറുന്നത്, അവനിലെ ആത്മാവ് അതിനുവേണ്ടി പ്രചോദിപ്പിക്കുന്നതിനാലാണ്. ഭഗവദ്ഗീത (2:22) ഭൗതികശരീരം ആത്മാവിന്റെ ഒരാവരണം മാത്രമാണെന്നും അത് ജീര്‍ണിക്കുമ്പോള്‍, ആത്മാവ് അവിടം വിട്ട് പുതിയ ശരീരത്തിലേക്ക് പുതിയ ജീവിതം ജീവിക്കാന്‍ പോകുന്നുവെന്നും നിരീക്ഷിക്കുന്നു: 
പഴക്കമാര്‍ന്നുള്ള പടങ്ങള്‍ മാറ്റി 
നവങ്ങള്‍ വസ്ത്രങ്ങള്‍ നരന്‍ ഗ്രഹിപ്പു; 
അവ്വണ്ണമേ ജീര്‍ണ്ണ തനുക്കള്‍ മാറ്റി 
നവീനദേഹങ്ങളെടുപ്പു ദേഹി
മനുഷ്യനിലെ ജീവനുള്ള ഏകകം ആത്മാവാണെന്നും ശരീരമല്ലെന്നും ശരീരം ഒരാവരണം മാത്രമാണെന്നും ആണ് ധ്വനി. ഒരു നടന്‍ ഒരു വെയ്റ്ററുടെ വേഷമിട്ട് ഒരു രംഗത്തില്‍ വെയ്റ്ററായും, മറ്റൊരു രംഗത്തില്‍ രാജാവിന്റെ വേഷമിട്ട് രാജാവായും അഭിനയിക്കും. എങ്കിലും, അയാള്‍ ആ സമയമത്രയും ഇന്ന പേരുള്ള ഇന്നയാളാണ്. അതുപോലെ, ആത്മാവ് ഒരു ശരീരരൂപത്തില്‍ 'എ' ആയും പിന്നെ അതുവിട്ട്, മറ്റൊരു ശരീരരൂപത്തില്‍ 'ബി' ആയും ജീവിക്കും. ഒന്നിനുശേഷം മറ്റൊരു ജീവിതം, മറ്റൊരു പേരില്‍ ആത്മാവ് ജീവിക്കുന്നു. ഈ പ്രതിഭാസം ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചതായി നാം കാണുകയുണ്ടായി. അനശ്വരമായ ഏകകം ആത്മാവാണ്. ഒരുഘട്ടത്തിലെ അതിന്റെ ബാഹ്യാവരണമാണ് ശരീരം; അത് ഒരു ജീവിതം കഴിയുമ്പോള്‍ മാറുന്നു. ആവരണം യഥാര്‍ത്ഥജീവി അല്ല, യഥാര്‍ത്ഥ ജീവി ആവരണത്തിനുള്ളിലെ ഏകകമാണ്. ബിസോളിയിലെ രണ്ടര വയസ്സുള്ള പ്രമോദിനെപ്പോലുള്ള കുട്ടി, മുജ്ജന്മത്തില്‍ താന്‍ ഇന്നയാളായിരുന്നെന്ന് പറഞ്ഞപ്പോള്‍, ശരീരത്തെ മറന്ന്, തന്റെ ആത്മാവാണ് താന്‍ എന്നുപറയുകയായിരുന്നു ((Twenty cases of Suggestive Reincarnation, 1976, page 109-115) ) പുനര്‍ജന്മം സിദ്ധിച്ച ഒരു രോഗി, അതിന് മുന്‍പ് താന്‍ അന്തരീക്ഷത്തില്‍ പൊങ്ങിനിന്ന് തന്റെ ജഡം കണ്ടുവെന്ന് പറഞ്ഞപ്പോള്‍, തന്നെ ആത്മാവായി തിരിച്ചറിയുകയായിരുന്നു. ആത്മാവില്‍നിന്ന് വേറിട്ടതാണ് ശരീരം എന്നറിയുകയായിരുന്നു. (ലൈഫ് ആഫ്റ്റര്‍ ലൈഫ് 35-40). 
ഖുര്‍ ആന്‍ (3:30) ഇങ്ങനെ പറയുന്നു: എല്ലാ ആത്മാവും അതു ചെയ്ത നന്മതിന്മകളുമായി മുഖാമുഖം കാണും. കര്‍മങ്ങളുടെ വിധാതാവ് ആത്മാവാണെന്നര്‍ത്ഥം; വ്യക്തിയെ തിരിച്ചറിയുന്നത് ശരീരംകൊണ്ടല്ല. 
ബൈബിളില്‍ ഇങ്ങനെ കാണാം: തിന്മ ചെയ്യുന്ന ഓരോ മനുഷ്യനും പീഡയും ദുരിതവും ഉണ്ടാകും. (റോമാക്കാര്‍, 2:9) ആത്മാവാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍, ഒരാളിലെ വ്യക്തി അയാളുടെ ആത്മാവാണ് എന്നര്‍ത്ഥം. പൊതുവായി സിദ്ധിക്കുന്നത്, മനുഷ്യനിലെ വ്യക്തി ആത്മാവാണെന്നും ശരീരമല്ല എന്നുമാണ്. ശരീരമാണ് വ്യക്തി എന്ന് നിനയ്ക്കുന്നത്, ഒരാളിലെ ആത്മാവിനെ സംബന്ധിച്ച അജ്ഞതയാകുന്നു. 




 നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്.

ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു. ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...