Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 19,20

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/19 കര്‍മത്തിന്റെ ഫലസിദ്ധി
 ഒരുകര്‍മഭാവത്തിന്റെ മുഖ്യദൗത്യം അതിനെ സൃഷ്ടിച്ച പഴയ പ്രവൃത്തിയുടെ ഫലങ്ങള്‍ നല്‍കുക എന്നതാണ്. ആ പഴയ കര്‍മത്തിന്റെ ഗുണങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. കര്‍മങ്ങളുടെ ഓരോ ഗുണത്തിനും ഒരു പാരിതോഷികവും, ഒരു ദോഷത്തിന് ഒരു പിഴയും കിട്ടിയിരിക്കും. ഒരു കര്‍മത്തിന്റെ ഗുണങ്ങള്‍ അതിന്റെ കര്‍മഭാവങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് നാം കണ്ടു. കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍ അവ നില്‍ക്കുന്നതിനാല്‍, അയാള്‍ക്ക് അതിന്റെ ഫലങ്ങള്‍ ഒഴിവാക്കാനാവില്ല. തീക്ഷ്ണതയനുസരിച്ച്, അവ അന്തരാളത്തില്‍ കുറച്ചുകാലം ഉറങ്ങിക്കിടക്കാം; എന്നാല്‍, ഒരുനാള്‍ അല്ലെങ്കില്‍ മറ്റൊരുനാള്‍ അവ ഫലങ്ങള്‍ നല്‍കാന്‍ ഉണരുകതന്നെ ചെയ്യും. ഫലങ്ങള്‍ വരുന്നതനുസരിച്ച് കാര്‍മികന്‍ അതനുഭവിക്കും. സമയമാകുമ്പോള്‍, കര്‍മഭാവങ്ങള്‍ക്ക് കാരണമായ സൂക്ഷ്മമായ കേവലചുഴിതരംഗങ്ങള്‍ കര്‍മത്തിന്റെ ഗുണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കുമിയുന്നു. കര്‍മഭാവം അപ്പോള്‍ പൂവണിയും. കര്‍മഭാവത്തിലെ ഗുണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൂവണിയുന്നത്.
 കുമിഞ്ഞ കേവലതരംഗങ്ങളില്‍ നിന്നുള്ള പ്രസരണ തരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി അവയുടെ തരംഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മനസ്സിലും ബുദ്ധിയിലും പ്രത്യേക ഫലമുളവാക്കുന്ന ഒരു കര്‍മം ചെയ്യാന്‍ പ്രചോദനമുണ്ടാവുന്നു. ആ കര്‍മത്തിന് പിന്നാലെ വരുന്ന ഫലം, കര്‍മഭാവത്തിലുള്ള ഭൂതകാല പ്രവൃത്തിയുടെ ഫലമോ ആത്യന്തിക പ്രത്യാഘാതമോ ആണ്. പുതിയ കര്‍മത്തെ പഴയ കര്‍മത്തിന്റെ കര്‍മഭാവമാണ് പ്രചോദിപ്പിക്കുന്നത് എന്നതിനാല്‍, പുതിയ കര്‍മത്തിന്റെ പ്രത്യക്ഷഫലങ്ങള്‍ പഴയകര്‍മത്തിന്റെ ആത്യന്തിക ഫലങ്ങളാണെന്ന് പറയുന്നു. തീക്ഷ്ണതയനുസരിച്ച്, കര്‍മഭാവങ്ങള്‍ ശക്തമോ ദുര്‍ബലമോ ആകാം. ശക്തമായ കര്‍മഭാവങ്ങള്‍ ജീവിതത്തില്‍ യഥാര്‍ത്ഥ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ബലമായ കര്‍മഭാവങ്ങള്‍, നടക്കുന്നതോ നടക്കാത്തതോ ആയ അനുഭവങ്ങള്‍ക്ക് അവസരങ്ങളൊരുക്കിയേക്കാം. ഭഗവദ്ഗീത (18:60) ശക്തമായ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുന്നതു കാണുക:
 കൗന്തേയ, നീ സഹജമാം സ്വകര്‍മംകൊണ്ടു
 ബദ്ധനായ്അവശപ്പെട്ടു ചെയ്തീടും
 ചെയ്യാനിച്ഛിച്ചിടായ്കിലും. 
കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം' അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്, ഒരാള്‍ അതു ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും. 'കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം' അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്. ഒരാള്‍ അത് ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും, അതു ചെയ്യാന്‍ നിര്‍ബന്ധിക്കും വിധം അയാളുടെ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്ന് ഗീത പറയുന്നു. പഴയ കര്‍മങ്ങളുടെ ആത്യന്തികഫലങ്ങള്‍ കാര്‍മികനെ അനുഭവിപ്പിക്കാനുള്ള സാഹചര്യമാണ് അത്. കര്‍മം പൂര്‍ത്തീകരിക്കുന്നതുവരെയേ സാധാരണ, ഒരു കര്‍മഭാവത്തിന്റെ പുഷ്പവും അതിന്റെ പ്രചോദനവും നിലനില്‍ക്കുകയുള്ളൂ. തിരിച്ച്, ഒരു മുന്‍കാല കര്‍മഭാവത്തില്‍ നിന്നാണ്, ജീവിതത്തിലെ എല്ലാ കര്‍മത്തിനും അനുഭവത്തിനുമുള്ള സ്വാഭാവിക താല്‍പര്യം ജനിക്കുന്നത്. അതിനാല്‍, കര്‍മഭാവങ്ങള്‍ മനുഷ്യജീവിതത്തെ പരുവപ്പെടുത്തുന്നതായി പറയുന്നു. മുജ്ജന്മത്തില്‍ ചെയ്ത മുന്‍ കര്‍മത്തിന്റെ ഫലമാണ് സത്യത്തില്‍, വിധി. മുന്‍കര്‍മങ്ങളില്‍നിന്ന് മാത്രാണ്, മറ്റൊന്നില്‍നിന്നുമല്ല അനുഭവങ്ങള്‍ ഉണരുന്നത് (ആധ്യാത്മോപനിഷത് (49). എന്തുകൊണ്ട് ധര്‍മിഷ്ഠര്‍ ചിലപ്പോള്‍ ദുരിതമനുഭവിക്കുന്നുവെന്നും ദുഷ്ടര്‍ ആനന്ദമനുഭവിക്കുന്നുവെന്നും ഇതു വ്യക്തമാക്കുന്നു. മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ.കര്‍മഭാവങ്ങളുടെ ഫലസിദ്ധി, അവ ഉണ്ടായ ക്രമത്തിലായിരിക്കില്ല, തീക്ഷ്ണത അനുസരിച്ചായിരിക്കും. 'ആദ്യമെത്തിയവന് ആദ്യം' എന്നത് പ്രകൃതിനിയമം അല്ല. ചെടികളില്‍, പുതിയ ശാഖയിലെ പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നതും പഴയശാഖകളിലെ വൃദ്ധമൊട്ടുകള്‍ ഉറങ്ങിയിരിക്കുന്നതും നാം കാണാറുണ്ട്. വയസ്സിലെ മൂപ്പിനുമേല്‍, ഊര്‍ജസ്വലതയ്ക്ക് പ്രകൃതി നല്‍കുന്ന മുന്‍ഗണനയാണ് അത്. ഒരു കര്‍മഭാവത്തിന്റെ ഊര്‍ജസ്വലത, അതിലെ ഗുണങ്ങളുടെ തീക്ഷ്ണതയെ ആശ്രയിച്ചിരിക്കും. മിക്കവാറും ഉഭയ പ്രവൃത്തികളില്‍ (വിവാഹം പോലെ), രണ്ടിലും പരസ്പരം പ്രതികരിക്കുന്ന കര്‍മഭാവങ്ങള്‍ കാണും. ഒരാളെ പ്രചോദിപ്പിക്കുന്ന തരംഗങ്ങള്‍, അപരനിലെ സമാന്തരമായ കര്‍മഭാവത്തിലെത്തി അതിനെ പ്രചോദിപ്പിക്കുകയും അങ്ങനെ ഉഭയപ്രവൃത്തി പൂര്‍ണതയിലെത്തുകയും ചെയ്യും. 'പ്രഥമദര്‍ശനാനുരാഗം,' ആദ്യ കൂടിക്കാഴ്ച കഴിഞ്ഞും രണ്ടു യൗവനയുക്തര്‍ തമ്മില്‍ നിലനില്‍ക്കുന്ന ആകര്‍ഷണം എന്നിവയ്ക്ക് കാരണം, അവരിലെ കാണപ്പെട്ട കര്‍മഭാവങ്ങളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടുന്നതുകൊണ്ട് സംഭവിക്കുന്നതാകാം.

  അധ്യായം/20, സഞ്ചിത കര്‍മം
 പ്രകൃതി നിയമത്തില്‍, ഓരോ വ്യക്തിയും അയാളുടെ കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്ന് നാം കണ്ടു (അധ്യായം 17). സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളില്‍ നിന്നാണ്, കര്‍മഫലങ്ങളുണ്ടാകുന്നത്. അതിലടങ്ങിയ കര്‍മത്തിന്റെ ഫലങ്ങള്‍ നല്‍കുംമുന്‍പ്, ഒരു കര്‍മഭാവവും, ക്ഷയിക്കുകയില്ല. സാധാരണ, ഒരു കര്‍മം ചെയ്യാന്‍ എടുക്കുന്ന സമയത്തെക്കാള്‍, അതിന്റെ ഫലം അനുഭവിക്കാന്‍ എടുക്കുന്ന സമയം കൂടുതലായിരിക്കും. രാജ്യനിയമത്തില്‍, ഏതാനും നിമിഷംകൊണ്ടു ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തിന് പ്രതിക്ക് കിട്ടുന്ന ശിക്ഷ നിരവധി വര്‍ഷങ്ങളായിരിക്കും. പ്രകൃതിയില്‍, ഒരു ചെടിയെ ഏതാനും മാസം ശുശ്രൂഷിച്ച തോട്ടക്കാരന്, പിന്നീട് അതിന്റെ ഫലങ്ങള്‍ ദശകങ്ങളോളം കിട്ടിയെന്നിരിക്കും. ഒരു നന്മയ്ക്ക്, അതിന്റെ കാര്‍മികന്, സ്വര്‍ഗീയാനന്ദം ദീര്‍ഘമായും, തിന്മയ്ക്ക് നരകദുരിതങ്ങള്‍ ആണ്ടുകളോളവും കിട്ടുമെന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കര്‍മം ചെയ്യാനെടുത്ത സമയത്തെക്കാള്‍ ദീര്‍ഘമായിരിക്കും അതിന്റെ ഫലം അനുഭവിക്കാനുള്ള സമയം എന്ന കാര്യത്തില്‍ സമവായമുണ്ടെന്ന് തോന്നുന്നു.കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. ഓരോ കര്‍മവും അതിന്റെ കര്‍മഭാവങ്ങള്‍ സൃഷ്ടിക്കുകയും അവ കാര്‍മികന് ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. കര്‍മം ചെയ്യാനെടുത്തതിനെക്കാള്‍ ദീര്‍ഘമാണ് ഫലമനുഭവിക്കാനുള്ള സമയമെങ്കില്‍, ഒരു ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളുടെയെല്ലാം ഫലം അനുഭവിക്കാന്‍ ആ ജീവിതം പോരാതെ വരും. അതിനാല്‍, ഓരോ ജീവിതാവസാനവും, ഒരുപിടി കര്‍മഭാവങ്ങള്‍ സൂക്ഷ്മ ശരീരത്തില്‍, കുടിശികയായി കിടക്കും.അതിനാല്‍, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളുടെ സംഖ്യ, ഓരോ ജീവിതം കഴിയുന്തോറും, കൂടിക്കൂടി വരുന്നു. ഒരാളിലെ ചില കര്‍മഭാവങ്ങള്‍, പുഷ്പിക്കാന്‍ പോവുകയാകാം. അവ ജീവിതത്തില്‍ ഉടനീളം സൂക്ഷ്മതലത്തില്‍ സജീവമായിരിക്കും. എന്നാല്‍, ഒരു സൂക്ഷ്മ ശരീരത്തിലെ മിക്ക കര്‍മഭാവങ്ങളും, ഫലംനല്‍കാനുള്ള സമയം കാത്ത്, ഉറങ്ങിക്കിടക്കും. 
മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ, സൂക്ഷ്മശരീരത്തില്‍ നിദ്രകൊള്ളുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തിന്, സഞ്ചിത കര്‍മം എന്നുപറയുന്നു. സംസ്‌കൃതത്തില്‍, സഞ്ചിതം എന്നാല്‍, കൂടി വന്നത് അഥവാ ശേഖരിച്ചത്; കര്‍മം എന്നത്, കര്‍മഭാവങ്ങളുടെ ചുരുക്കം. സഞ്ചിതകര്‍മം എന്ന പ്രയോഗത്തിനര്‍ത്ഥം, ഒന്നിച്ചുകൂടിയ കര്‍മഭാവങ്ങള്‍ എന്നാണെങ്കിലും, ഈ വിശേഷണം, നിദ്രകൊള്ളുന്ന, മുജ്ജന്മങ്ങളുടെ കര്‍മഭാവങ്ങളുടെ ശേഖരത്തിനു മാത്രമാണ്. കര്‍മംചെയ്യുന്നതിനെക്കാള്‍ സമയം അതിന്റെ ഫലമനുഭവിക്കാന്‍ എടുക്കുന്നതിനാല്‍, ഓരോ ജീവിതം കഴിയുന്തോറും സഞ്ചിതകര്‍മം ഏറുകയും കര്‍മഫലത്തിന്റെ കുടിശ്ശിക ഭക്ഷിക്കാന്‍, ആത്മാവ് തുടര്‍ച്ചയായ പുനര്‍ജന്മങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. മാത്രമല്ല, സഞ്ചിതകര്‍മം സൂക്ഷ്മശരീരത്തിനു സ്ഥിരത നല്‍കുന്നു-കാരണം, കര്‍മഭാവങ്ങള്‍ നിലനില്‍ക്കുവോളം, അവയുടെ പത്തായമായി സൂക്ഷ്മശരീരത്തിന് തുടര്‍ന്നേ തീരൂ. ആത്മാവിന് കര്‍മത്തോടുള്ള അടിമത്തം ശാശ്വതമാണെന്ന് ഇതിനര്‍ത്ഥമില്ല. കര്‍മങ്ങളോട് ആഭിമുഖ്യമില്ലാതെയും ഈശ്വരസമര്‍പ്പിതമായും അവ ചെയ്ത്, പുത്തന്‍ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിര്‍ത്താമെന്ന്, പിന്നീട് കാണാം (അധ്യായം 35). സഞ്ചയിക്കപ്പെട്ട കര്‍മഭാവങ്ങള്‍, പൂര്‍ണ ആത്മീയ തിരിച്ചറിവ് (ജ്ഞാനം) ആര്‍ജിക്കുമ്പോള്‍, ഉണര്‍ച്ചയില്‍ സ്വപ്നങ്ങള്‍ ശമിക്കുംപോലെ, അപ്രത്യക്ഷമാകും (ആധ്യാത്മ ഉപനിഷത്(50). സകല ആത്മാക്കളും ഈശ്വരനിലാണ് എന്നുതിരിച്ചറിയുമ്പോഴാണ്, ഒരാള്‍ ആത്മീയ ജ്ഞാനം അടയുന്നത്. അതാര്‍ജിക്കുമ്പോള്‍, ഈശ്വരന്‍കര്‍മഭാവങ്ങളില്‍നിന്ന് മുക്തന്‍ എന്നപോലെ, അയാളും കര്‍മഭാവങ്ങളില്‍നിന്ന് മുക്തനാകുന്നു (ഭഗവത്ഗീത 4:37). എന്നാല്‍, ഇതിനൊരപവാദമുണ്ട്. ആത്മീയജ്ഞാനം അടയുംമുന്‍പ് പുഷ്പിക്കാന്‍ തുടങ്ങിയ (സജീവ) കര്‍മഭാവങ്ങള്‍, ഫലങ്ങള്‍ നല്‍കാതെ, ആ വികാസം നിര്‍ത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്യില്ല- തെറ്റായ ലക്ഷ്യത്തിലേക്കാണ് അമ്പയച്ചത് എന്ന് അയച്ചവന്‍ തിരിച്ചറിഞ്ഞാലും, യാത്ര തുടങ്ങിയ അസ്ത്രം പാതിവഴിയില്‍ നില്‍ക്കുകയില്ല. രണ്ടും, ലക്ഷ്യത്തിലെത്തുംവരെ, യാത്ര തുടരും.  
പ്രാരബ്‌ധ കർമ്മം 

ഇപ്പോഴത്തെ ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടമാണ് പ്രാരബ്ധകര്‍മം. അത് സഞ്ചിതകര്‍മത്തില്‍നിന്ന് വരികയും നിലവിലെ ജീവിതത്തിലുടനീളം സജീവമായിരിക്കുകയും ചെയ്യുന്നു. രണ്ടു വ്യത്യസ്ത സംഘങ്ങളായാണ് മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നത്-സജീവവും നിര്‍ജീവവും. നിര്‍ജീവ സംഘത്തെ ഒന്നിച്ച് സഞ്ചിതകര്‍മം എന്നും, സജീവ സംഘത്തെ പ്രാരബ്ധകര്‍മം എന്നും വിളിക്കുന്നു. ഈ ജീവിതത്തില്‍ ഉണ്ടാകുന്ന കര്‍മഭാവങ്ങള്‍, മൂന്നാമതൊരു വ്യത്യസ്ത സംഘമാകുന്നു. ഭാരതീയ തത്വചിന്തകള്‍ പറയുന്നതനുസരിച്ച്, കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല (യോഗശിഖാ ഉപനിഷത് 1:37). നമ്മുടെ എല്ലാ കര്‍മത്തിനും ഒരു മുന്‍കാരണമുണ്ട്. ഒരു കര്‍മത്തിന്റെയോ പ്രവൃത്തിയുടെയോ കാരണം പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവവമോ, ആകസ്മികമായ ഇന്ദ്രിയാനുഭൂതിയോ ആകാം. കര്‍മഫലം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായി, പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നതാകാം, നമ്മുടെ മിക്ക ഇന്ദ്രിയാനുഭൂതികളും. അപൂര്‍വമായി ഇതിന് അപവാദമുണ്ടാകാം; അവയുടെ സാധ്യത തള്ളിക്കളയാനാവില്ല (അധ്യായം 18). എന്നാല്‍, പൊതുവേ, സ്വാഭാവികമായി ഉണ്ടാകുന്ന പ്രവൃത്തികളെല്ലാം കര്‍മഭാവങ്ങള്‍ കാരണം ഉണ്ടാകുന്നവയാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം1, പേജ് 245):
നമ്മുടെ കര്‍മങ്ങളെല്ലാം ഭൂതകാല സംസ്‌കാര ഫലങ്ങളാണ്. വീണ്ടും ഇവ സംസ്‌കാരങ്ങളായി, ഭാവികര്‍മങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങനെ നാം മുന്നോട്ടുപോകുന്നു.
 അപൂര്‍വം സന്ദര്‍ഭങ്ങളിലല്ലാതെ, ഓരോ കര്‍മവും ഒരു ഭൂതകാല പ്രവൃത്തിയുടെ സംസ്‌കാരം (കര്‍മഭാവം) കാരണമാണ് ഉണ്ടാകുന്നത്. സൂക്ഷ്മശരീരത്തില്‍ കര്‍മഭാവങ്ങളായി നിലനില്‍ക്കുന്ന ഭൂതകാല കര്‍മങ്ങള്‍ കാരണമാണ് ജീവിതത്തിലെ എല്ലാ കര്‍മങ്ങളും തദ്ഫലമായ അനുഭവങ്ങളും ഉണ്ടാകുന്നത്. അക്ഷ്യുപനിഷത് (22) പറയുന്നു: 
എല്ലാം (ജീവിതത്തില്‍ സംഭവിക്കുന്ന) പഴയ കര്‍മങ്ങള്‍ കാരണമാണ് (പ്രാക്-കര്‍മ നിര്‍മിതം സര്‍വം).
 ശ്വാസോച്ഛ്വാസം, കണ്ണടയ്ക്കല്‍, ഉറക്കം, മൂത്രമൊഴിക്കല്‍, മുലകുടി തുടങ്ങി സാധാരണ ശരീരപ്രവൃത്തികള്‍ കര്‍മഭാവങ്ങള്‍ കാരണമാകണം എന്നില്ല, ശരീരത്തിലെ ജീനുകളില്‍ കര്‍മകല്‍പനകളായി വര്‍ത്തിക്കുന്ന സ്വഭാവവിശേഷങ്ങള്‍ കാരണമാകാം ഇവ നടക്കുന്നത് (അധ്യായം 27). കര്‍മപ്രചോദങ്ങള്‍ക്കു പകരം, ജനിതക പ്രേരണകളാണ് അവയ്ക്ക് നിദാനം. കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. നമ്മുടെ ശരീരം, മനസ്സ്, സംസാരം എന്നിവകൊണ്ട് ഒരു കര്‍മം അല്ലെങ്കില്‍ മറ്റൊന്ന് ചെയ്യാതെ നാം ഒരു നിമിഷംപോലും ഇരിക്കുന്നില്ല. മുന്‍ നിശ്ചയിച്ച കര്‍മഭാവങ്ങളുടെ പ്രചോദനത്താലാണ് എല്ലാ കര്‍മങ്ങളും ഉണ്ടാകുന്നത് എങ്കില്‍, ഒരു ജീവിതത്തിനുള്ള അനവധി കര്‍മഭാവങ്ങള്‍, പ്രാരബ്ധകര്‍മത്തിലുണ്ടായിരിക്കണം; ഇടവേളയില്ലാതെ, ഒന്നിനുമേല്‍ ഒന്ന് എന്ന നിലയ്ക്കല്ലാതെ, ഒന്നൊന്നായി കര്‍മത്തിനുശേഷം കര്‍മം എന്നതിന് പ്രചോദനം നല്‍കത്തക്കവണ്ണം അവ കൃത്യമായ ക്രമത്തില്‍ അടുക്കിയിട്ടുണ്ടാകണം. ജീവിതം തുടങ്ങും മുന്‍പുതന്നെ, പ്രാരബ്ധകര്‍മം ഈ ആവശ്യം നിറവേറ്റുന്നു- മുജ്ജന്മം യഥാര്‍ത്ഥത്തില്‍ ഒടുങ്ങുന്നതിന് മുന്‍പേ. ജീവിതം ആകസ്മികമായി ജീവിക്കുന്നതല്ല എന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഒരു ജീവിതാരംഭത്തിനു മുന്‍പുതന്നെ, കര്‍മഭാവങ്ങളായി, ആ ജീവിതത്തിന് കൃത്യമായ പദ്ധതി ഉണ്ടാകുന്നു; അത് അടിസ്ഥാന രൂപകല്‍പനയായി, കര്‍മങ്ങള്‍ അനാവരണം ചെയ്യുകയും, ജീവിതത്തിനു രൂപംനല്‍കുകയുമാണ് ചെയ്യുന്നത്. 
ഇത് സാധ്യമാക്കാന്‍, ഒരു ജീവിതാന്ത്യത്തിന് മുന്‍പേ, വേണ്ടത്ര കര്‍മഭാവങ്ങള്‍ സഞ്ചിതകര്‍മത്തിലെ നിദ്രാവസ്ഥയില്‍ നിന്നുണര്‍ന്ന്, നന്നായി ഭ്രമണം ചെയ്യാന്‍ തുടങ്ങുന്നു. അവ സജീവമാകുമ്പോള്‍, ഉറങ്ങിയിരിക്കുന്ന ബാക്കി സഞ്ചിതകര്‍മത്തില്‍നിന്ന് വിഘടിക്കുന്നു. വിഘടിച്ച കര്‍മഭാവങ്ങള്‍ ഒന്നിച്ചൊരു സംഘമായി തുടങ്ങാനിരിക്കുന്ന ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്നു. ആ പുത്തന്‍ ജീവിതത്തില്‍, ഈ സജീവ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിച്ച്, കര്‍മങ്ങളെ (മുന്‍ കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാന്‍) പ്രചോദിപ്പിക്കുന്നു. അവയെല്ലാം ഫലങ്ങളുണ്ടാക്കാന്‍ പുഷ്പിക്കും. അങ്ങനെ, ഈ കര്‍മഭാവങ്ങള്‍, വിടരല്‍ ലക്ഷ്യമാക്കി പ്രവൃത്തി തുടങ്ങി എന്നു പറയാം. ഒന്നൊന്നായി യഥാര്‍ത്ഥത്തില്‍ വിടരുന്നത്, പുത്തന്‍ ജീവിതത്തിന്റെ മൊത്തം ആയുസ്സിനിടയിലായിരിക്കും; എന്നാല്‍, എല്ലാ കര്‍മഭാവങ്ങളും, ഒന്നൊന്നായി വിടരുംവരെ, വേണ്ട ഭ്രമണത്തില്‍ ശരാശരി സജീവത നിലനിര്‍ത്തും. ഈ ഭ്രമണങ്ങള്‍ സൃഷ്ടിക്കുന്ന പ്രസരണതരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി, ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച്, അവയെ ചെറുതായി ബാധിക്കുന്നു. ഇത്തരം ചെറുബാധകളുടെ ആകെത്തുകയാണ്, ആ വ്യക്തിയുടെ സ്വഭാവം, സമീപനം, കഴിവുകള്‍, കാഴ്ചപ്പാട് തുടങ്ങിയവ. അത്തരം സജീവ കര്‍മഭാവങ്ങളുടെ ഫലമാണ്, സഹജവികാരങ്ങളായ മമത, സ്‌നേഹം, വിദ്വേഷം, ഭയം എന്നിവയായി പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍, ആ കര്‍മഭാവങ്ങളെല്ലാം പ്രവര്‍ത്തനം തുടങ്ങിയെന്നു കണക്കാക്കുന്നു. ഇവയുടെ സംയുക്തമാണ് പ്രാരബ്ധകര്‍മം. സംസ്‌കൃതത്തില്‍, പ്രാരബ്ധം എന്നാല്‍, തുടങ്ങിയ കര്‍മഭാവങ്ങള്‍. എന്നുവച്ചാല്‍, പ്രവൃത്തി തുടങ്ങിയ ഒരുകൂട്ടം കര്‍മഭാവങ്ങള്‍. ഈ ജന്മത്തില്‍ അനുഭവിക്കേണ്ട കര്‍മഫലങ്ങള്‍ക്കായി, പ്രാരബ് ധ  കര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ, ഒന്നൊന്നായി പുഷ്പിച്ച് പ്രവൃത്തികളും അനുഭവങ്ങളുമായി മാറുകയുള്ളൂ എന്നത് ശ്രദ്ധിക്കണം. മൊത്തം ജീവിതത്തില്‍ ആവശ്യമുള്ള കര്‍മങ്ങള്‍ പ്രചോദിപ്പിക്കാന്‍ വേണ്ടത്ര, ശരാശരി സജീവമായ കര്‍മഭാവങ്ങള്‍ അടങ്ങിയതാണ്, പ്രാരബ് ധ   കര്‍മം. ഒരു യുവതിയുടെ അണ്ഡാശയത്തില്‍ 300,000 അണ്ഡകണങ്ങള്‍ ഉണ്ടെങ്കിലും, ഒരാര്‍ത്തവത്തില്‍ അവയില്‍ ഒന്നേ അണ്ഡമായി വികസിക്കൂ. അതുപോലെ, ഒരു സമയത്ത്, പ്രാരബ് ധ  ര്‍മത്തിലെ നിരവധി കര്‍മഭാവങ്ങളില്‍ ഒന്നുമാത്രമേ പുഷ്പിച്ച്, ബുദ്ധിയെ ഒരു കര്‍മത്തിനായി പ്രചോദിപ്പിക്കുകയുള്ളൂ. അത്, ഒരു കര്‍മഫലം കൊണ്ടുവരും. ആ പ്രചോദനമുണ്ടായാല്‍, ബുദ്ധി, ബന്ധപ്പെട്ട കര്‍മത്തിന് മനസ്സിനോടും ഇന്ദ്രിയങ്ങളോടും നിര്‍ദേശിക്കും. ആ കര്‍മംകര്‍മഭാവത്തിന്റെ പ്രതിഫലിച്ച മുജ്ജന്മ കര്‍മത്തിന്റെ ഗുണഗണങ്ങള്‍ അനുസരിച്ച്, സന്തോഷത്തിന്റെയോ ദുഃഖത്തിന്റെയോ അനുഭവത്തില്‍ അവസാനിക്കും. കര്‍മഫലം അനുഭവിച്ചുതീരുംവരെ, കര്‍മഭാവങ്ങള്‍ വിടര്‍ന്നുനില്‍ക്കും. വിടര്‍ന്ന കര്‍മഭാവങ്ങളില്‍, ആശയക്കുഴപ്പമോ തിക്കുമുട്ടലോ ഉണ്ടാവില്ല. പ്രചോദിപ്പിക്കപ്പെട്ട കര്‍മം തീര്‍ന്നാല്‍, കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. കര്‍മഫലം അനുഭവിച്ചു തീര്‍ന്നാല്‍, അത് അമരുന്നു; അതിനുശേഷവും പ്രചോദനമുണ്ടായാല്‍, അതിന് പൂര്‍വകര്‍മ സ്മൃതി ഉണര്‍ത്താന്‍ കഴിയും

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...