Wednesday 2 October 2019

വേദിയിൽ കാമുവും സി ജെ യും

പ്രളയകാലത്തെ മൺവണ്ടി 12

മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം.
-സി ജെ തോമസ്

പ്രപഞ്ചത്തിൽ നമുക്ക് പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ചിലരുടെ ജീവിതങ്ങളുമായി പോലും നമ്മുടെ ജീവിതങ്ങൾ കർമ്മ പാശത്താൽ ബന്ധിതമാണ്; അങ്ങനെ ഒന്നാണ്,എന്നെ സംബന്ധിച്ച് സി ജെ തോമസിൻറെ ജീവിതം.

ടി എം എബ്രഹാമിൻറെ ഒരു നാടകാവതരണം ഞാൻ കാണുന്നത്,19 വയസ്സിലാണ്;ഏലൂർ ഉദ്യോഗ മണ്ഡലിൽ.'അഹം അഹം' നാടകാവതരണം ഗംഭീരമായിരുന്നു.പെരുന്തച്ചനായി ബാബു നമ്പൂതിരി നിറഞ്ഞു കളിച്ചു.അന്ന് രാത്രി താമസിച്ചത് ഫെഡോ ഡോക്യൂമെന്റേഷൻ മാനേജർ എൻ സി നമ്പൂതിരിപ്പാടിൻറെ വീട്ടിൽ.അദ്ദേഹം ലളിതാംബിക അന്തർജ്ജനത്തിൻറെ ഭർതൃ സഹോദരൻ.രാമപുരo അമനകര മന.

നമ്പൂതിരിപ്പാടിൻറെ അടുത്ത ചങ്ങാതി ആയിരുന്നു,സി ജെ.കൂത്താട്ടുകുളവും രാമപുരവും തമ്മിൽ അധികം അകലമില്ല.സി ജെ അവരുടെ വീട്ടിൽ പലപ്പോഴും എത്തിയിരുന്നു.അന്തർജ്ജനത്തിന് സി ജെ യോട് ആദരവ് കലർന്ന വാത്സല്യമായിരുന്നു.റോസി തോമസിൻറെ സഹോദരി ബേബി,എൻ സി നമ്പൂതിരിപ്പാടിൻറെ സഹപ്രവർത്തക ആയിരുന്നു -ലൈബ്രേറിയൻ.

പ്രസിദ്ധീകരിച്ച എൻറെ ആദ്യ ലേഖനം,സി ജെ യുടെ 'ആ മനുഷ്യൻ നീ തന്നെ',സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'എന്നീ നാടകങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു;മാതൃഭൂമി വാരാന്തപ്പതിപ്പിൽ.

സി ജെ യും റോസി തോമസും 

തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ,സ്വാതി തിരുനാളിൻറെ 150 -o ചരമ വാർഷികം വന്നു. എന്താണ് പുതുതായി ചെയ്യുക എന്നാലോചിക്കുമ്പോൾ, ഇന്ത്യൻ ന്യൂറോളജിക്കൽ സൊസൈറ്റി കൊൽക്കത്തയിൽ നടത്തിയ സെമിനാറിൽ സ്വാതി തിരുനാളിനെപ്പറ്റി ഡോ കെ രാജശേഖരൻ നായർ പ്രബന്ധം അവതരിപ്പിച്ചത് അറിഞ്ഞു. 1996 ഡിസംബർ 23 ന് അദ്ദേഹത്തെ ഞാൻ കണ്ട വിവരം, അദ്ദേഹത്തിൻറെ  'മനസ്സിൻറെ ബന്ധങ്ങളും ശൈഥില്യങ്ങളും' എന്ന പുസ്തകത്തിലുണ്ട്.ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകനായ നായർ, വിഖ്യാത ന്യൂറോ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഒലിവർ സാക്സിന്റെ സുഹൃത്താണ്.

സ്വാതി തിരുനാളിൻറെ രോഗ ലക്ഷണങ്ങൾ പലരും വിവരിച്ചത് വച്ച് അദ്ദേഹത്തിൻറെ രോഗം,കീഴ് മസ്‌തിഷ്‌ക ചുഴലി (Temporal Lobe Epilepsy) ആയിരുന്നു എന്നാണ് നായർ കണ്ടെത്തിയത്.പണ്ട് മരിച്ച ഒരാളുടെ രോഗം എന്തായിരുന്നുവെന്ന് പുതിയ വസ്തുതകളുടെ വെളിച്ചത്തിൽ കണ്ടെത്തുന്ന വൈദ്യ ശാസ്ത്ര ശാഖയാണ്,പാത്തോഗ്രഫി.ഇതിന് Retrospective diagnosis എന്ന് പറയും.

സി ജെ യ്ക്കും ഇതേ രോഗം ആയിരുന്നുവെന്ന് അതേ പ്രബന്ധത്തിൽ നായർ പറഞ്ഞത്,അദ്‌ഭുതപ്പെടുത്തി.തലച്ചോറിലെ മുഴ നീക്കാൻ വെല്ലൂരിൽ ശസ്ത്രക്രിയ നടത്തുമ്പോഴായിരുന്നു,1960 ജൂലൈ 14 ന് സി ജെ യുടെ മരണം. രോഗ ലക്ഷണങ്ങൾ,സ്വാതി തിരുനാളിനും സി ജെ യ്ക്കും ഒന്നായിരുന്നു എന്നത്, പുതിയ അറിവായി. ഇരുവരും അന്ത്യകാലത്ത് വേച്ചു വേച്ചാണ് നടന്നത്.എറണാകുളം ബ്രോഡ്‌വേയുടെ ഇങ്ങേയറ്റത്തു നിന്ന് അങ്ങേയറ്റം വരെ,തലയിലെ വേദന കൊണ്ട് പുളഞ്ഞ് ചെവിക്ക് മുകളിൽ കൈകൾ താങ്ങി സി ജെ ഓടുന്നത് കണ്ടെന്ന് നെൽസൺ ഫെർണാണ്ടസ് 'നാടക രാവുകളി'ൽ എഴുതി.

ഒരു മധ്യ വേനൽ അവധിയിലാണ്, റോസി തോമസ്, സി ജെ യുടെ അസുഖം അറിയുന്നത്. അതിന് മുൻപ് ഒരു വർഷം വിമോചന സമരം കൊടുമ്പിരി കൊണ്ട കാലത്ത്, ഒരു മെഴുകുതിരിയുടെ രണ്ടറ്റവും ഒന്നിച്ചു കത്തിക്കും പോലെ, സി ജെ രാവും പകലും അധ്വാനിച്ചു. ഈസ്റ്റർ ദിവസം എറണാകുളത്തു നിന്ന് വരാപ്പുഴ പുത്തൻ പള്ളിയിലെ വീട്ടിൽ സി ജെ ടാക്സിയിലാണ് എത്തിയത്. ഉച്ചഭക്ഷണത്തിന് പതിവുള്ള ചാരായം അന്ന് കുടിച്ചില്ല.
"എനിക്ക് സുഖമില്ല,രണ്ടു മൂന്ന് പ്രാവശ്യം തല ചുറ്റി,സാരമില്ല", സി ജെ പറഞ്ഞു.

ഊണ് കഴിഞ്ഞ്, വന്ന ടാക്സിയിൽ സി ജെ മടങ്ങി. പിറ്റേന്ന് രാത്രി പത്തോടെ,സി ജെ യെയും കൊണ്ട് ഡെമോക്രാറ്റിക് പബ്ലിക്കേഷൻസിലെ സുഹൃത്തുക്കൾ കാറിൽ വീട്ടിലെത്തി.തലേന്ന് മടങ്ങിയ സി ജെ എറണാകുളം സീ വ്യൂ ഹോട്ടൽ വാതിൽക്കൽ കൈയും താങ്ങി,ദീർഘ നേരം ഓർമ്മയില്ലാതെ നിന്നു.അതായിരുന്നു,ആദ്യ രോഗ ലക്ഷണം.

വീട്ടിൽ വന്ന സി ജെ പലതും മറച്ചു വയ്ക്കുന്നുവെന്ന് റോസിക്ക് തോന്നി.ഞരമ്പുകളുടെ ക്ഷീണം എന്ന നിഗമനത്തിൽ,പ്രസിദ്ധനായ നാട്ടു വൈദ്യൻ ചികിത്സ തുടങ്ങി.അത്താഴം കഴിഞ്ഞാൽ സി ജെ യോട് സംസാരിക്കരുതെന്ന് റോസിയെ വൈദ്യൻ വിലക്കി.ശക്തിയുള്ള ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതിനാൽ, ബ്രഹ്മചര്യം വേണ്ടിയിരുന്നു.

സ്വാതി തിരുനാൾ 

ഒരുമാസം കഴിഞ്ഞ്,പുറത്തിറങ്ങാതെ അസ്വസ്ഥത മൂത്ത സി ജെ,രണ്ടു മൂത്ത കുട്ടികളെ വാരാപ്പുഴയിൽ നിർത്തി,റോസിയുമായി എറണാകുളത്തേക്ക് പോയി.വലതുകാലിന് വേദനയുണ്ടായിരുന്നു.സി ജെ അത് മറച്ച്, പുറത്തു പോയി രണ്ടു പൊതി ബിരിയാണി വാങ്ങി.വെല്ലൂർക്ക് പോകാൻ അന്നേ സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടും സി ജെ വഴങ്ങിയില്ല. റോസി ആഭരണങ്ങൾ വിറ്റ് വെല്ലൂർക്ക് പോകാം എന്ന നിർദേശം വച്ചപ്പോൾ,''അതിന് ഉപയോഗമുണ്ടാകും'' എന്നായിരുന്നു,മറുപടി."എനിക്ക് കുറവുണ്ട് " എന്ന് ഇടക്കിടെ പറഞ്ഞ് അദ്ദേഹം വേദന ഒതുക്കി.വിലയേറിയ സിന്ദൂരങ്ങൾ,ആസവം,നെയ്യ് എന്നിവ കഴിച്ചു കൊണ്ടിരുന്നു.ശരീരത്തിന് പുഷ്ടി കൂടി.വല്ലാത്ത ശാന്തത മുഖത്ത് കളിയാടി.വീട്ടുകാര്യങ്ങളിൽ പതിവില്ലാത്ത ശ്രദ്ധ വന്നു.വല്ലപ്പോഴും 'ദീനബന്ധു'ഓഫിസിൽ പോയി.വൈകിട്ട് ടാറ്റ ഓയിൽ മിൽസിലെ ജോർജിനൊപ്പം പുറത്തു പോയി രാത്രി മടങ്ങി.അരിസ്റ്റോഫനീസിന്റെ 'ലിസിസ്‌ട്രറ്റ' മലയാളത്തിലാക്കി.

എന്തൊക്കെയോ പിടി വിട്ടു പോകുന്നെന്ന് റോസി ഊഹിച്ചു.

"നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയൂ",റോസി അപേക്ഷിച്ചു.

സി ജെ പറഞ്ഞു:

"ഗ്രാമഫോൺ സ്പ്രിംഗ് അയയുമ്പോൾ, എങ്ങനെ, അതുപോലെ എൻറെ ഓർമ്മയ്ക്ക് ഒരു വിഘ്നം. ഇടയ്ക്കു വച്ച് ചിതറിപ്പോകുന്നു".

ആയിടെ വീട്ടിൽ നിന്ന് വന്ന റോസിയുടെ അനുജത്തിയോട് സി ജെ ഉള്ളു തുറന്നു:

"ഈ മരുന്നൊന്നും ഒരു രക്ഷയുമില്ല.തലയ്ക്ക് കാൻസർ ആണെനിക്ക്."

ഒരു രാത്രി പതിവ് പോലെ പത്തിന് മുൻപ് സി ജെ ഉറങ്ങാൻ കിടന്നു.കുറേശ്ശേ തണുപ്പുണ്ടായിരുന്നു.റോസി കമ്പിളി കൊണ്ട് പുതപ്പിച്ചു.അങ്ങനെ ചെയ്‌ത്‌ അടുത്തു നിന്ന് പോകുന്ന പതിവ് തെറ്റിച്ച് റോസി,സി ജെ യുടെ കവിളിൽ ചുംബിച്ചു.അപ്പോൾ റോസി ആ കവിളിൽ കണ്ണീരിൻറെ ഉപ്പ് അനുഭവിച്ചു.
"ഒരു ഭർത്താവിൻറെ കഴിവ് എനിക്ക് നഷ്ടപ്പെട്ടു", കുറെ നാളായി മൂടി വച്ച സത്യം സി ജെ വെളിപ്പെടുത്തി.ലിംഗത്തിനും കാലിൻറെ പെരുവിരലിനും മസ്‌തിഷ്‌ക കേന്ദ്രം ഒന്നാണെന്ന് വിഖ്യാത ന്യൂറോ സയന്റിസ്റ്റ് വി എസ് രാമചന്ദ്രൻ നിരീക്ഷിച്ചിട്ടുണ്ട്.ബ്രെയിൻ മാപ്പിംഗ്.അദ്ദേഹത്തിൻറെ Phantoms in the Brain ഒന്നാന്തരം പുസ്തകം.

"ഓ,അത് സാരമില്ല;ഇത്രയും നാൾ നമ്മൾ അങ്ങനെ ജീവിച്ചു,ഇനി സഹോദരീ സഹോദരന്മാർ",റോസി ആശ്വസിപ്പിച്ചു.കൊച്ചു കുഞ്ഞിനെയെന്ന പോലെ, സി ജെ,റോസിയെ കെട്ടിപ്പിടിച്ചു.റോസിയുടെ മൂർദ്ധാവിൽ സി ജെ യുടെ കണ്ണീർ വീണു കൊണ്ടിരുന്നു.

ഒരുനാൾ സി ജെ ഡ്രോയിങ് പേപ്പറിൽ പെൻസിൽ കൊണ്ട് അക്ഷരങ്ങൾക്ക് ഔട്ട് ലൈൻ ഇടാൻ ഭാവിച്ചപ്പോൾ,അക്ഷരങ്ങൾ പൂർത്തി ആയില്ല.മറ്റൊരു നാൾ ജോർജിനൊപ്പം പതിവ് സായാഹ്ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സി ജെ ചോദിച്ചു:
"നമ്മൾ എവിടന്നാണ് തിരിഞ്ഞത്?അത് ഏതു റോഡാണ്?"

പരിചിതമായ ബാനർജി റോഡ് മറന്നു പോയിരുന്നു.

സി ജെ എഴുത്തും വായനയും കവർ ചിത്രം വരയും നിർത്തി.ആയിടെ വാങ്ങിയ ജാപ്പനീസ് പെയിന്റിംഗുകളുടെ പുസ്തകം നിവർത്തി നിരാശയോടെ ശക്തിയായി അടച്ചു കൊണ്ടിരുന്നു.കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ഒരു രാവിലെ പത്തു മണിയോടെ മൂത്ത കുട്ടികൾ ബിനോയിയും ബീനയും സ്‌കൂളിൽ പോയി.വേലക്കാരി ചന്തയിൽ പോയി.ഇളയവൻ പോൾ ഉറക്കം.തലേന്ന് വന്ന റോസിയുടെ അമ്മ,മിസിസ് എം പി പോൾ,ഡെന്റിസ്റ്റിനെ കാണാൻ പോയി.സി ജെ പൊടുന്നനെ ചാടി എഴുന്നേറ്റ്,ഉറക്കെ നില വിളിച്ച് മുറികളിൽ പാഞ്ഞു നടന്നു.മരണത്തെക്കാൾ വലിയ ആഘാതം റോസിക്ക് അനുഭവപ്പെട്ടു.റോസി സി ജെ യെ ബലമായി പിടിച്ച് കട്ടിലിൽ കിടത്തി അരികിലിരുന്നു.'ദീനബന്ധു' ഓഫിസിൽ നിന്ന് എ പി ഉദയഭാനു,കളത്തിൽ വേലായുധൻ നായർ ,എ കെ തമ്പി എന്നിവർ എത്തി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ന്യൂറോ വിദഗ്ദ്ധൻ ഡോ ജി കെ വാരിയരെ വിമാനത്തിൽ വരുത്തി.

ഒരു കിറുക്കൻ ജീനിയസ് ആയിരുന്നു,ഹരിപ്പാട് നങ്യാർകുളങ്ങര വാരിയത്തെ ഗോവിന്ദ കൃഷ്ണ വാരിയരും ( 1928 -1982 ).മുടി ചീകില്ല.കണ്ണുകൾ ചുമന്നിരിക്കും.പാന്റിൽ ടക്ക് ഇൻ ചെയ്‌ത ഷർട്ടിൻറെ ഭാഗങ്ങൾ അധികവും പുറത്തായിരിക്കും.നന്നായി മുറുക്കാത്ത ടൈ,ഇടതു തോളിൽ കയറി കിടന്നെന്നിരിക്കും.ഓവര്കോട്ട് മുഷിഞ്ഞതായിരിക്കും.കഥകളിപ്പദങ്ങൾ മൂളിക്കൊണ്ടിരിക്കും.ഷർട്ടിന്റെയും പാന്റിന്റെയും ടൈയുടെയും നിറങ്ങൾ തമ്മിൽ ബന്ധം ഉണ്ടാവില്ല.മോട്ടോർ ബൈക്ക് വാങ്ങി ഓടിക്കാൻ പഠിച്ച വാരിയർ,ഒരു രാത്രി രണ്ട് ഹെഡ് ലൈറ്റുകൾ എതിരെ വരുന്നത് കണ്ട്,രണ്ട് മോട്ടോർ ബൈക്കുകൾ എന്നു കരുതി അവക്കിടയിലൂടെ ഓടിച്ചു.ആ ലൈറ്റുകൾ ഒരു കാറിന്റേതായിരുന്നു.വാരിയരുടെ വലതു കണ്ണിന് താഴെ,കവിൾ വരെ എത്തുന്ന നീണ്ട പാട് ബാക്കിയായി.

ആദ്യം കാർ ഓടിച്ച നാൾ വിദ്യാർത്ഥികൾ വാരിയരെ കണ്ടത്,കൈയിൽ ഒരു ഇരുമ്പ് ദണ്ഡുമായാണ്.അത് കാറിൻറെ ഗിയർ റോഡ് ആയിരുന്നു!കണ്ണമ്പുഴ വാരിയത്തെ സുധയെ വിവാഹം ചെയ്‌ത ശേഷവും,വാരിയർ മയക്കു മരുന്നിന് അടിമയായിരുന്നു.നിരന്തരം ചാർമിനാർ വലിച്ചു തള്ളി.രോഗിയെ കണ്ടാൽ തന്നെ വാരിയർക്ക് രോഗം പിടി കിട്ടും -അപൂർവ സിദ്ധി.

കാലിക്കറ്റ് സർവകലാശാല മലയാളം വകുപ്പിൽ ഒരു മുഴുവൻ ദിവസം 'നളചരിതം'ക്‌ളാസ് എടുത്തു,വാരിയർ.നളചരിതം എഴുതിയ കാലത്തെപ്പറ്റിയായിരുന്നു,അദ്ദേഹത്തിൻറെ ആദ്യ പ്രബന്ധങ്ങളിൽ ഒന്ന്.വെല്ലൂർ മെഡിക്കൽ കോളജിലെ ആദ്യ പുരുഷ ബാച്ച്.

അടച്ച മുറിയിൽ സി ജെ യെ ഒരു മണിക്കൂർ പരിശോധിച്ചു പുറത്തു വന്ന ഡോ വാരിയർ,റോസിയോട് പറഞ്ഞു:

"ഏതായാലും വെല്ലൂർക്ക് കൊണ്ട് പോകാം.ട്യൂമർ ആകാം.നിങ്ങൾ പ്രത്യേകമൊന്ന് ശ്രദ്ധിക്കണം.നിങ്ങളെയും കുട്ടികളെയും കാണുമ്പോൾ,അദ്ദേഹം വികാര വിവശനാകുന്നു..ആ മുറിയിൽ നിവൃത്തിയുള്ളതും പോകണ്ട".

ഡോ ജി കെ വാരിയർ 

തലച്ചോറിൻറെ നാലു ഭാഗങ്ങളിൽ,താഴത്ത് ഇടവിട്ടുണ്ടാകുന്ന കോച്ചി വലിക്കലാണ്,കീഴ് മസ്‌തിഷ്‌ക്ക ചുഴലി.നാഡീ ഞരമ്പുകളെ ബാധിക്കുന്ന ഈ അസുഖത്താൽ,രോഗി ഇല്ലാത്ത ഗന്ധം ശ്വസിച്ചെന്ന് വരാം.ഓർമ്മകൾ നഷ്ടപ്പെടാം.ബോധം പോകാം.

ചുഴലികൾ രണ്ടു തരം -ഭാഗികം;സാമാന്യം.മുതിർന്നവരിൽ ഭൂരിപക്ഷവും,ഭാഗികം.

കീഴ് മസ്‌തിഷ്‌ക ചുഴലി രണ്ടു തരം -മധ്യവർത്തിയും ( medium ) പാർശ്വ വർത്തിയും ( Lateral ).മധ്യവർത്തിയാണ്,പൊതുവായി കാണുന്നത് ;പാർശ്വ വർത്തി,പുറം ആവരണത്തിലും (Neocortex ).

ഇവയാണ് രോഗലക്ഷണങ്ങൾ:
പരിചിതം അല്ലാത്തത്,ആണെന്ന തോന്നൽ.പരിചിതം,അല്ല എന്ന തോന്നൽ.ഇല്ലാത്ത ഗന്ധം,രുചി അറിയൽ,കാഴ്ചയുടെ വിഭ്രാന്തികൾ,ഭയം,ദേഷ്യം,അന്ത്യ ഘട്ടത്തിൽ രോഗം,ബോധത്തെ കീഴടക്കുന്നു.ചലനമറ്റ് നോക്കിയിരിക്കുക,അറിയാതെ കൈയും വായും അനക്കുക,പിച്ചും പേയും പറയുക,മസ്‌തിഷ്‌ക വീക്കം,ജ്വരം,ആഘാതം,മുഴ.

രോഗ ബാധയുണ്ടായ സ്ഥലത്ത് ഹെര്പിസ് വൈറസ് 6 (എച്ച് ഐ വി 6 ) കാണാറുണ്ട്.അതിനാൽ വൈറസാണ് രോഗ ഹേതു എന്ന നിഗമനത്തിൽ എത്താം.

പഴവിള രമേശൻ സി ജെ യെ കണ്ടത് ഒരിക്കൽ എന്നോട് ഓർമിച്ചു -1953 ൽ 17 വയസ്സിൽ രമേശൻ കൊല്ലത്ത് സി ജെ യെ കണ്ടു.കവിത എഴുതും എന്ന് പറഞ്ഞപ്പോൾ,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ മഹാഭാരത വിവർത്തനം വായിക്കാൻ നിർദേശിച്ചു.കുറച്ചു നാൾ കഴിഞ്ഞ്,സി ജെ യുടെ സുഹൃത്ത് ജേക്കബ് ഫിലിപ് മഹാഭാരതവുമായി രമേശൻറെ അടുത്തെത്തി.

കര്മപാശം വഴി സി ജെ യുമായി കൂട്ടിക്കെട്ടപ്പെട്ട ആളാണ്,തമിഴ് എഴുത്തുകാരൻ സുന്ദര രാമസ്വാമി.ഒരിക്കൽ ട്രെയിനിൽ ഞാനും അനുജത്തി രാധയും ചെന്നൈയ്ക്ക് പോകുമ്പോൾ,എതിർ വശത്തിരുന്ന സ്ത്രീയെ പരിചയപ്പെട്ടു -സുന്ദര രാമസ്വാമിയുടെ സഹോദരി,ശാരദ രാജ.അമൃതാനന്ദമയീ മഠം അന്തേവാസി.

സി ജെ യെ ആധാരമാക്കി,സുന്ദര രാമസ്വാമി എഴുതിയ നോവൽ,'ജെ ജെ :ചില കുറിപ്പുകൾ" എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെ:
"ജോസഫ് ജെയിംസ് 1960 ജനുവരി അഞ്ചിന് 20 വയസിൽ മരിച്ചു.ആൽബേർ കാമു അപകടത്തിൽ മരിച്ചതിൻറെ പിറ്റേന്ന്".

സി ജെ മരിച്ചത് ഈ ദിവസം ആയിരുന്നെങ്കിൽ വലിയ ആകസ്മികത ആയേനെ. രണ്ടു മരണങ്ങൾക്കും അഞ്ചു മാസത്തെ ഇടവേളയുണ്ട്.കാമു ജനുവരി നാലിനും സി ജെ ജൂലൈ 14 നും. അൾജിയേഴ്സിൽ മരത്തിൽ കാറിടിച്ചാണ്,കാമു മരിച്ചത്.അപകടം നടന്നത് വികസനത്തിനായി ഗോത്ര വർഗത്തെ കട പുഴക്കിയ സ്ഥലത്താണെന്നും അത് ശാപം കിട്ടിയ സ്ഥലമാണെന്നും വായിച്ചത് ഓർക്കുന്നു.

സി ജെ 42 വയസ്സിലും കാമുവും 46 വയസ്സിലുമാണ് മരിച്ചത്.ഇരുവരും പത്രപ്രവർത്തകർ.രാഷ്ട്രീയ പ്രവർത്തകർ.കാമു 'കോംബാറ്റ്' എന്ന പ്രസിദ്ധീകരണം നടത്തി.ഇരുവരും നാടകം എഴുതി.കാമു,യുവാക്കൾ തുടങ്ങിയ Theatre de I' Equippe യിൽ അംഗമായിട്ടാണ്,സാംസ്‌കാരിക രംഗത്ത് എത്തിയത്.ഇരുവരും എഴുതിയത് നാല് നാടകങ്ങൾ വീതം.സി ജെ നാടക പരിഭാഷകൾ ഒടുവിൽ ചെയ്ത പോലെ,കാമുവും ഇഷ്ട കൃതികൾക്ക് നാടക രൂപം നൽകി.വില്യം ഫോക്‌നറുടെ Requiem For a Nun.ദസ്തയേവ്‌സ്‌കിയുടെ The Possessed എന്നിവ.

ഒരേ കാലത്ത് ഇരുവരും നാടകം എഴുതി.കാമു 1943 മുതൽ 15 വർഷവും സി ജെ 1947 മുതൽ 12 വർഷവും എഴുതി.മരണവും യുദ്ധവും പരസ്ത്രീഗമനവും സി ജെ നാടകങ്ങളിലുണ്ട്.യുദ്ധം തന്നെ ആയിരുന്നു,കാമുവിന് നാടകം.
സി ജെ യുടെ ഹൃദയവും മസ്തിഷ്‌കവും തുറക്കുന്ന താക്കോലാണ്,കാമു.മതം,കമ്മ്യൂണിസം,ദുര,ദുരന്തം എന്നിവ വച്ചാണ്,ഇരുവരും കഥാപാത്രങ്ങളെ കൊണ്ട് കളിച്ചത്.യുദ്ധം പോലെ കമ്മ്യൂണിസവും മനുഷ്യനെ കൊല്ലുന്നു.'അവൻ വീണ്ടും വരുന്നു' നാടകത്തിൽ,പട്ടാളം വിട്ട മാത്തുക്കുട്ടിയെ,കമ്മ്യൂണിസം ആണ്  കൊല്ലുന്നത്.യുദ്ധത്തിന് കഴിയാത്തത്,കമ്മ്യൂണിസം നടപ്പാക്കി.
കാമുവിൻറെ നാടകങ്ങൾ,തെറ്റിദ്ധാരണ ( The Misunderstanding 1943),കലിഗുല ( 1944 ),അധിനിവേശം ( The State of Siege 1948 ),സംഘ കൊലയാളികൾ ( The Just Assassins 1949 ).

സി ജെ യുടേത്:അവൻ വീണ്ടും വരുന്നു ( 1949 ),1128 ൽ ക്രൈം 27 ( 1954 ),ആ മനുഷ്യൻ നീ തന്നെ ( 1955),വിഷവൃക്ഷം ( 1959 ).

വിരുദ്ധോദ്ദേശ്യം ( The Cross Purpose ) എന്ന പേരിലും പ്രസിദ്ധീകരിച്ച 'തെറ്റിദ്ധാരണ'യാണ്,തന്നെ പ്രതിനിധീകരിക്കുന്ന ശരിയായ നാടകമെന്ന് കാമു പറയുകയുണ്ടായി.ഒരമ്മയും മകളും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നു;അയാളെ അമ്മയും മകളും ചേർന്ന് കൊല്ലുന്നു.കൊല്ലപ്പെട്ടത് സ്വന്തം മകൻ ആണെന്ന തിരിച്ചറിവിൽ,അമ്മയും മകളും നഷ്ടബോധം പങ്കിടുന്നു -ഇതാണ് നാടകം.ആ തിരിച്ചറിവിൽ,അമ്മ പറയുന്നു:

"ഇത് ശിക്ഷയാണ്.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവൻ എന്നെപ്പോലെ ഉള്ള് പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും."

ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ കാത്തിരിക്കുന്ന വിധിയാണ്,ധ്വനി.
''ജീവിച്ച ഒരു മനുഷ്യന് മരണം അസംബന്ധമാണ് " എന്ന് ഈ നാടകത്തിൽ,മകൾ അമ്മയോട് പറയുന്നത്,സി ജെ യുടെ ക്രൈം നാടകത്തിൽ,ഗുരു,''മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം" എന്ന് പറയുന്നതിനെ ഓർമിപ്പിക്കുന്നു.കാമുവിൻറെ നാടകത്തിൽ കാണുന്ന വൃദ്ധനെ ഓർമിപ്പിക്കുന്നു,സി ജെ യുടെ അവൻ വീണ്ടും വരുന്നു' നാടകത്തിലെ ഉപദേശി.ഘനഗംഭീര മൗനം കൊണ്ടാണ്,വൃദ്ധൻ,തിന്മയുടെ നിരാസം പ്രകടമാക്കുന്നത്.

ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിൽ ഇരുന്നാണ്,കാമു ഈ നാടകം എഴുതിയത്.സോഫോക്ലിസിൻറെ ഗ്രീക്ക് നാടകമായ
'ഇലക്ട്ര'യിൽ സഹോദരി,സഹോദരനെ തിരിച്ചറിയുന്നതും പുതിയ നിയമത്തിലെ ധൂർത്ത പുത്രൻറെ കഥയും പശ്ചാത്തലമായുണ്ട്.
'അവൻ വീണ്ടും വരുന്നു' നാടകത്തിനും ഇത് ബാധകം.

ആൽബേർ കാമു 

റോമൻ ചക്രവർത്തി 'കലിഗുല'യെ കഥാപാത്രമാക്കി കാമു എഴുതിയ നാടകത്തിലും മരണം ആണ് വിഷയം.ഭ്രാന്തനും ക്രൂരനുമായ കലിഗുല,സഹോദരിയും വെപ്പാട്ടിയുമായ ദ്രുസിലയുടെ മരണത്തിൽ നൊന്ത്,സ്വന്തം മരണം ആസൂത്രണം ചെയ്യുന്നു.എ ഡി 41 ജനുവരി 24 നായിരുന്നു സംഭവം.1957 ൽ ഇത് 'തിയറ്റർ അമേരിക്ക'യിൽ പ്രസിദ്ധീകരിച്ചപ്പോൾ,കാമു എഴുതി:

"സഹോദരിയും വെപ്പാട്ടിയുമായ ദ്രുസില മരിക്കുമ്പോൾ,മനുഷ്യർ,മരിക്കുമ്പോഴും സന്തുഷ്ടരല്ലെന്ന് കലിഗുല തിരിച്ചറിയുന്നു.അതിനാൽ,കേവല സത്യം അറിയാനുള്ള ത്വര കാരണം,അയാൾ,പുച്ഛവും ഭയവും നിറഞ്ഞ് കൊല വഴിയും മൂല്യങ്ങളെ കീഴ്മേൽ മറിച്ചും സ്വതന്ത്രനാകാൻ ആശിക്കുന്നു.ഒടുവിൽ,അതും നിഷ്‌ഫലം എന്നറിയുന്നു.അതിനാൽ,സൗഹൃദവും ഐക്യവും നന്മയും തിന്മയും അയാൾ നിരാകരിക്കുന്നു".

ഇങ്ങനെ ഒരു ആത്മഹത്യയുടെ നാടകമാണ്,'കലിഗുല'.1938 ൽ എഴുതാൻ തുടങ്ങിയ നാടകം,1941 ൽ മൂന്നങ്കത്തിൽ പൂർത്തിയായെങ്കിലും,രണ്ടാം ലോക യുദ്ധ  അസംബന്ധം കണ്ട്,1944 ൽ നാലാം അങ്കത്തിലേക്ക് വളർന്നു.'അന്യൻ' എന്ന നോവലും Myth of Sisyphus എന്ന തത്വ വിചാരവും 1942 ൽ ഇറങ്ങിയതോടെ,അസംബന്ധത്തിലും ആഹ്ളാദിക്കുക എന്ന സിദ്ധാന്തത്തിൽ കാമു എത്തിയിരുന്നു.നാറാണത്ത്  ഭ്രാന്തനെപ്പോലെ,മലയിൽ നിന്ന് നിരന്തരം കല്ല് മുകളിലേക്കും താഴേക്കും ഉരുട്ടിക്കൊണ്ടിരിക്കുന്ന ഗ്രീക്ക് കഥാപാത്രമാണ്,സിസിഫസ്.ആ അസംബന്ധത്തിലും ആഹ്ളാദിക്കുക എന്നതിനപ്പുറം അയാൾക്ക് ഒന്നുമില്ല.

സ്പെയിനിൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസ് പിന്തുണ നൽകുകയും കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്,കാമു,'അധിനിവേശം' എഴുതിയത്.ഒരു പ്ളേഗ് വരുമ്പോൾ,കാദീസിൽ ഒരവസരവാദി ഏകാധിപതി ആകുന്നതാണ്,പ്രമേയം.1905 ൽ റഷ്യയിൽ ഗ്രാൻഡ് ഡ്യൂക് സെർജി അലക്‌സാൻഡ്രോവിച്ചിനെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ കൊന്ന സംഭവത്തിൽ നിന്നാണ് 'സംഘ കൊലയാളികൾ'.അതിൽ കൊലയും ഭീകരവാദവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങൾ കാമു ചർച്ച ചെയ്യുന്നു.ബോറിസ് സാവിങ്കോവ് എഴുതിയ Memoirs of a Communist ൽ നിന്ന് കാമു,സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിലേക്ക് എടുത്തു.
കാമുവിന് 44 വയസ്സിൽ നൊബേൽ സമ്മാനം കിട്ടിയപ്പോൾ,ആ പണം കൊണ്ടാണ്,The Possessed നാടക രൂപത്തിന് വേദി ചിട്ടപ്പെടുത്തിയത്.കറങ്ങുന്ന വേദിയും വശങ്ങളിലേക്ക് നീങ്ങുന്ന ചുമരുകളുമായി ഒരു പരീക്ഷണം.

'അവൻ വീണ്ടും വരുന്നു' ദാരിദ്ര്യം മൂത്ത് പട്ടാളത്തിൽ ചേർന്ന് പരുക്കേറ്റ് വിമുക്തനായ മാത്തുക്കുട്ടിയുടെ കഥയാണ്.നവവധു സാറാമ്മയെ അമ്മയുടെ അടുത്താക്കി അയാൾ പോകുന്നു.അയൽക്കാരൻ കുഞ്ഞു വറീത് അവളെ ഗർഭിണിയാക്കുന്നു.അന്ധനായി മടങ്ങുന്ന മാത്തുക്കുട്ടി,അവളെ ഉപേക്ഷിച്ച ശേഷം,തെറ്റ് മനസിലാക്കി സാറാമ്മയെയും വറീതിനെയും ഒന്നിപ്പിച്ചു സമര മുഖത്ത് രക്ത സാക്ഷിയാകുന്നു.

സൈനികൻ യൂറിയാവിന്റെ ഭാര്യ ബത്ശേബയിൽ അനുരക്തനായ ദാവീദിൻറെ ധർമ്മ ഭ്രംശ കഥയാണ്,'ആ മനുഷ്യൻ നീ തന്നെ'.യുദ്ധ മുന്നണിയിൽ ,അയാൾ യൂറിയാവിനെ കൊല്ലുന്നു.ദാവീദിൻറെ ആദ്യ കുഞ്ഞ് മരിച്ചു.രണ്ടാമത്തേത് സോളമൻ.നാഥാൻ പ്രവാചകൻ ദാവീദിനോട്,സ്വന്തമായി ആട്ടിൻ കുട്ടികൾ ഉണ്ടായിട്ടും,അയൽക്കാരൻറെ ആട്ടിൻ കുട്ടിയെ കൊന്ന് ശാപ്പിട്ടവൻറെ ദൃഷ്ടാന്ത കഥ പറയുന്നു.അവനാരാണ് എന്ന് രാജാവ് ചോദിക്കുമ്പോൾ,പ്രവാചകൻ പറയുന്നു:

"ആ മനുഷ്യൻ നീ തന്നെ !''

മകൻ അബ്‌ശാലോം,ദാവീദിന്  എതിരായി സന്നാഹം ഒരുക്കുമ്പോൾ  നാടകം തീരുന്നു.

സ്നാപക യോഹന്നാൻറെ ശിരസ്സ് സമ്മാനമായി ചോദിച്ചവളുടെ കഥ സി ജെ,റേഡിയോ നാടകമാക്കി -'ശലോമി'( 1956 ).

ക്രൈം നാടകം,കുടുംബം,സമൂഹം,മാധ്യമം,കോടതി തുടങ്ങിയ പ്രസ്ഥാനങ്ങൾ അസംബന്ധമാകുന്ന കാഴ്ച അവതരിപ്പിക്കുന്നു.മരണം പ്രഹസനമാകുന്നു.സഖറിയ എന്ന പത്രപ്രവർത്തകന്,ജാരൻ വർക്കി,മാർക്കോസിനെ കൊന്ന സംഭവം,പത്ര സ്ഥലം നിറയ്ക്കാൻ പറ്റിയ സംഭവം.തന്നെ കോടതി തൂക്കാൻ വിധിക്കുമെന്ന് ശങ്കിച്ച്,വിധിക്ക് തലേന്ന്,വർക്കി തൂങ്ങി മരിക്കുന്നിടത്ത്,കോടതി പ്രഹസനമാകുന്നു.കൊല്ലപ്പെട്ട് കുമ്മായ ചൂളയിൽ തള്ളിയ മാർക്കോസ് തിരിച്ചു വരുന്നു.തിരിച്ചു വരവ്,അയാളുടെ ഭാര്യയ്ക്ക്,വില പേശാൻ കഴിയുന്ന സന്ദർഭം.ഗുരുവിനെയും ശിഷ്യനെയും വച്ച് നാടകം കളിക്കുന്ന സി ജെ,അവരെക്കൊണ്ട് പ്രേക്ഷകരോട് പറയുന്നത്,നിങ്ങൾ കാണുന്നത്,വെറും നാടകമാണ്,എന്നാണ്.

മിത് ഓഫ് സിസിഫസ് 

ഈ നാടകം അസംബന്ധ നാടകവേദി (Theatre of the Absurd) യിലോ ബ്രെഹ്തിൻറെ എപിക് തിയറ്ററിലോ വരുന്നത് എന്ന ചർച്ചയ്ക്ക് ഞാനില്ല.ഇതിൻറെ പൂർവ മാതൃക,അമേരിക്കൻ നാടകകൃത്ത് തോൻടൻ വൈൽഡറുടെ Our Town ആണെന്ന് ജി ശങ്കരപ്പിള്ള 'മലയാള നാടക സാഹിത്യ ചരിത്ര'ത്തിൽ പറഞ്ഞത്,ഭോഷ്‌കാണ്.ആ വൈൽഡർ  നാടകത്തിൻറെ പൂർവ മാതൃക പിരാന്തലോയുടെ Six Characters in Search of an Author ആണ്.

സി ജെയ്ക്ക് മാതൃകകൾ സോഫോക്ലിസും ഇബ്‌സനും കാമുവും ആണ്.സി ജെ മൊഴി മാറ്റിയ അരിസ്റ്റോഫനീസിന്റെ 'ലിസിസ്ട്രാറ്റ' വളരെ പഴയതാണ്.''നിങ്ങൾ ഇനി യുദ്ധത്തിന് പോയാൽ,ഞങ്ങൾ കിടക്ക പങ്കിടില്ല' എന്ന് ഭടന്മാരെ പെണ്ണുങ്ങൾ പേടിപ്പിക്കുന്ന യുദ്ധവിരുദ്ധ നാടകമാണ്,അത്.പഴയതെങ്കിലും ഫെമിനിസ്റ്റ്.

കാമുവിനെ സി ജെ എത്ര മാത്രം അറിഞ്ഞിരുന്നു ?

ഒരിക്കൽ എം കെ സാനു ചെന്നപ്പോൾ അത് കാര്യമാക്കാതെ,സി ജെ ഒരു പുസ്തകത്തിൽ തല പൂഴ്ത്തിയിരുന്നു.അവസാന താളുകൾ വായിച്ചു തീർത്ത്,കിടക്കയിലേക്ക് എറിഞ്ഞ്,സി ജെ പറഞ്ഞു:
"ഈ പന്നിയുടെ എഴുത്ത് ഭയങ്കരം !''

പുസ്തകം,കാമുവിൻറെ,The Rebel.

ആർതർ മില്ലർ,ടെന്നസി വില്യംസ് എന്നിവരുമായി സി ജെ യ്ക്ക് കത്തിടപാട് ഉണ്ടായിരുന്നു -യു എസ് ഐ എസിൽ സി ജെ ജോലി ചെയ്തിരുന്നു.
ആത്മഹത്യയെ ദാർശനിക പ്രശ്നമാക്കി മാറ്റുന്ന Myth of Sisyphus ഫിലോസഫി പഠിച്ച സി ജെ യ്ക്ക് അന്യമായിരിക്കില്ല.മരണം എന്ന അസംബന്ധത്തിൽ ആഹ്ളാദിക്കുക എന്ന്  കാമു ദർശനം;സി ജെ യ്ക്ക് മരണം ഫലിതം.ക്രൈം നാടകം ഏഴാം രംഗത്തിൽ,ഗുരു,ആത്മഹത്യയെപ്പറ്റി നടത്തുന്ന വിചാരം ഇങ്ങനെ:

"എടോ,ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അത് കൊണ്ട് തന്നെ,അതൊരു ഫലിതവുമാണ്.തലവേദന ശമിക്കാൻ തല വെട്ടിക്കളയുന്നതു പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ,ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങൾ ഒന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധ്യമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം മറികടക്കാൻ പോകുന്നവരെ പറ്റിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധൈര്യമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ ആരും ഗണിക്കുന്നില്ല."

വധശിക്ഷയെ ശീര്ഷാസനത്തിൽ നിർത്തുന്ന ഈ നാടകത്തിൽ മരണത്തെ മറ്റൊരു മരണം കൊണ്ട് ഒളിപ്പിക്കാമോ എന്ന ചോദ്യം സി ജെ ഉയർത്തുന്നു.
കൊലയ്ക്ക് മറുപടി,വധശിക്ഷ എന്ന മറുകൊല ആണോ ?

കർമ്മ പാശത്തിന്റെ കഥയാണ്,പറഞ്ഞു വന്നത്.

ഭൂമിയുടെ രണ്ടു വ്യത്യസ്ത കോണുകളിൽ ജീവിച്ചിരുന്നവരാണ്,സി ജെ യും കാമുവും.അവരുടെ ജീവിതങ്ങൾ തെളിയിക്കുന്നത്.പ്രതിഭ കൊണ്ട് അമ്മാനമാടുന്നവരുടെ ആകുലതകൾ ഒന്നായിരിക്കുന്നു എന്നാണ്.പ്രതിഭകൾക്ക് മുന്നിൽ പൂർവ മാതൃകകൾ വിളിച്ചു പറയേണ്ടതില്ല.
മരണത്തിൽ കിട്ടാത്ത ആനന്ദം ഒരാൾക്ക് ആത്മഹത്യയിൽ കിട്ടുമോ എന്ന ആലോചന മോശമല്ല.മരണം അറിയാതെ നടക്കുന്നു.എന്നാൽ,ഓരോ ചുവടും വച്ചാണ്,ആത്മഹത്യ.അതുകൊണ്ടാകാം,ആത്മഹത്യയാണ് ഇന്നത്തെ ഏറ്റവും വലിയ ദാർശനിക പ്രശ്‍നം എന്ന് കാമു കണ്ടത്.
കാമു മരിച്ച അപകടം ആത്മഹത്യ ആകാം -ട്രെയിൻ യാത്ര വേണ്ടെന്നു വച്ച് സുഹൃത്തിൻറെ കാറിൽ കയറുകയായിരുന്നു,അദ്ദേഹം.അമിതമായി കുടിച്ച് സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് അമിത വേഗത്തിലാണ് ഫേസൽ വേഗ കാറോടിച്ചത് എന്ന് പറയപ്പെടുന്നു.

പണ്ട് ജ്ഞാനേശ്വർ,'ജ്ഞാനേശ്വരി'യിൽ എഴുതിയ പോലെ,വേഷ പ്രച്ഛന്നമായി എത്തിയ മരണമാണ്,ജീവിതം.

അതിനാൽ ജീവിതമാകുന്ന മലയിൽ ഭ്രാന്തൻ കല്ലുകൾ ഉരുണ്ടു കൊണ്ടിരിക്കും.


See https://hamletram.blogspot.com/2019/07/blog-post_4.html






Monday 30 September 2019

ഗ്രീക്ക് ദുരന്ത അസംബന്ധം

പ്രളയകാലത്തെ മൺവണ്ടി 2

പഴയ നിയമത്തിലെ അബ്രഹാമിനെ മുൻനിർത്തി ഡാനിഷ് ചിന്തകൻ കീർക്കെഗാദ്, ഗ്രീക്ക് ദുരന്ത നായകനെപ്പറ്റി നടത്തിയ അന്വേഷണവും നാനാർത്ഥങ്ങളും-അബ്രഹാമിൽ നിന്ന് അഗമെമ്നണിലേക്കുള്ള ദുരന്ത ദൂരം.

But Abraham believed, and therefore he was young; for he who always hopes for the best becomes old, deceived by life, and always prepared for the worst becomes old prematurely; but he who has Faith retains eternal youth...Abraham resigned everything back on the strength of the absurd.
-Soren Kierkegaard / Fear and Trembling

ഗ്രീക്ക് ദുരന്ത നാടകകൃത്ത് സോഫോക്ലിസിനെ നമിച്ചു കൊണ്ടാണ്, അദ്ദേഹത്തിൻറെ നാടകങ്ങൾ വായിച്ചത്. അദ്ദേഹത്തിൻറെ 'ഈഡിപ്പസ് രാജാവ്', 'ആന്റിഗണി' എന്നിവ സി ജെ തോമസ് മലയാളത്തിലാക്കി. ഇനിയും നല്ല പരിഭാഷ ആകാം.

ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ നായകന്മാരോട് ഡാനിഷ് ചിന്തകൻ സോറൻ കീർക്കെഗാദ് രേഖപ്പെടുത്തിയ വിയോജിപ്പ് എന്നെ അമ്പരപ്പിച്ചു. ബാഹ്യലോകത്തു നിന്ന് കരയുകയും കരയിപ്പിക്കുകയും ചെയ്യുന്ന ആ നായകർക്ക് വിശ്വാസത്തിൻറെ ആത്മീയ ശക്തി ഇല്ലാത്തതിനാൽ, ആത്യന്തിക നിലനിൽപ് അദ്ദേഹം കാണുന്നില്ല.

അസംബന്ധം എന്നാൽ 

വിശ്വാസത്തെപ്പറ്റി 'അസംബന്ധത്തിൻറെ കരുത്ത്' എന്ന ആശയം 'ഭയ സംഭ്രമങ്ങൾ' ( Fear and Trembling / 1843 ) എന്ന പുസ്തകത്തിൽ അദ്ദേഹം ആവിഷ്‌കരിക്കുന്നു. ഈ ആശയത്തിൽ നിന്നാണ്, ആൽബേർ കാമു, തൻറെ പ്രബന്ധങ്ങൾക്ക് ആധാരമായ വാദങ്ങൾ മുളപ്പിച്ചത്; യൂജിൻ യനസ്കോയും സാമുവൽ ബക്കറ്റും മറ്റും അസംബന്ധ നാടകങ്ങൾ സൃഷ്ടിച്ചത്.

കീർക്കെഗാദ് 

അസംബന്ധം എന്നാൽ Nonsense അല്ല. Absurd ആണ്. താത്വിക തലത്തിൽ അതിന് വാച്യാർത്ഥവും അല്ല. അസംബന്ധം മനുഷ്യാവസ്ഥയാണ്. ഇത് സാധുവാക്കാൻ കീർക്കെഗാദ് എടുക്കുന്നത്, ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിനെയാണ്. അബ്രഹാമിനോട് മകൻ ഇസഹാക്കിനെ ബലി കഴിക്കാൻ ദൈവം ആവശ്യപ്പെടുന്നത് അസംബന്ധമാണ്; ആരോടും പറയാതെ,അതിനെ മറ്റൊരു അസംബന്ധത്തിൻറെ കരുത്തിൽ അബ്രഹാം മൗനം കൊണ്ട് നേരിടുന്നു. അസംബന്ധത്തെ അസംബന്ധം കൊണ്ട് നേരിടുന്ന സംഘർഷ മുഹൂർത്തത്തിൽ,അതിന് അബ്രഹാമിനെ സഹായിക്കുന്നത്, വിശ്വാസമാണ്.ഗ്രീക്ക് ദുരന്ത നായകന് വിശ്വാസ ലോകമില്ല. അതുകൊണ്ട്, അയാൾ ഒരു ഹാസ്യരൂപം  (Caricature) മാത്രമാകുന്നു -ഇത്രയും കീർക്കെഗാദിന്റെ വാദം സംഗ്രഹിക്കാം.

'അസംബന്ധം'എന്ന താത്വിക ആശയത്തെ പൊതുവെ 'ജീവിതം അസംബന്ധം' എന്ന് വായനാശീലമുള്ള മലയാളികൾ മനസ്സിലാക്കി വച്ചതായി തോന്നുന്നു.അത് വിഡ്ഢിത്തമാകയാൽ,അബ്രഹാമിൻറെ കഥയിൽ എങ്ങനെ
'അസംബന്ധം'വരുന്നു എന്ന് നോക്കാം.പഴയ നിയമത്തിൽ ഉൽപത്തി പുസ്തകത്തിലെ 22 ഖണ്ഡത്തിലാണ് അബ്രഹാം ആഖ്യാനം.

ദൈവം കൽപിച്ചു:
"നിൻറെ പുത്രനെ,നീ അത്യധികം സ്നേഹിക്കുന്ന ഏകജാതനായ ഇസഹാക്കിനെ,കൂട്ടിക്കൊണ്ട് മോറിയ ദേശത്തേക്ക് പോവുക.അവിടെ ഞാൻ കൽപിക്കുന്ന മലയിൽ അവനെ എനിക്ക് ഹോമിക്കുക".

അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് ജീനി കെട്ടി;ഹോമബലിക്ക് വേണ്ട വിറക് കീറി.അയാൾ രണ്ടു ചെറുപ്പക്കാരെയും പുത്രനായ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് ദൈവം തന്നോട് കൽപിച്ച സ്ഥലത്തേക്ക് പോയി.മൂന്നാം ദിവസം അബ്രഹാം തല ഉയർത്തി നോക്കിയപ്പോൾ ദൂരെ ആ സ്ഥലം കണ്ടു.അപ്പോൾ അയാൾ ചെറുപ്പക്കാരോട് പറഞ്ഞു:

"കഴുതയുമായി നിങ്ങൾ ഇവിടെ നിൽക്കുക.ഞാനും കുട്ടിയും കുറെ ദൂരം കൂടി പോയി,ആരാധന നടത്തി മടങ്ങി വരാം".

അബ്രഹാം ഹോമബലിക്കുള്ള വിറക് പുത്രൻ ഇസഹാക്കിൻറെ ചുമലിൽ വച്ചു.എന്നിട്ട് തീയും കത്തിയും എടുത്തു.ഇരുവരും ഒന്നിച്ചു നടന്നു.ഇസഹാക്ക് പിതാവായ അബ്രഹാമിനെ വിളിച്ചു:
"പിതാവേ !"
"എന്താണ് മകനേ !"
"ഇതാ തീയും വിറകും;എന്നാൽ ഹോമബലിക്കുള്ള ആട്ടിൻ കുട്ടി എവിടെ ?",
മകൻ ശങ്കിച്ചു.
"ഹോമബലിക്കുള്ള ആട്ടിൻകുട്ടിയെ ദൈവം നൽകിക്കൊള്ളും",അബ്രഹാം പറഞ്ഞു.

അങ്ങനെ,ഇരുവരും ഒന്നിച്ചു നടന്നു.

ദൈവം നിർദേശിച്ച സ്ഥലത്ത് എത്തിയപ്പോൾ,അബ്രഹാം അവിടെ ബലിപീഠം പണിത്,അതിൽ വിറക് അടുക്കി.ഇസഹാക്കിനെ കൈകാലുകൾ കെട്ടി ബലിപീഠത്തിൽ വിറകിന് മുകളിലായി കിടത്തി.അനന്തരം അബ്രഹാം തൻറെ പുത്രനെ ബലികഴിക്കാൻ കൈനീട്ടി കത്തി എടുത്തു.ആ സമയത്ത് കർത്താവിൻറെ മാലാഖ ആകാശത്തു നിന്ന് ''അബ്രഹാം!',അബ്രഹാം!" എന്ന് വിളിച്ചു.

"ഇതാ,ഞാൻ ഇവിടെയുണ്ട്,"അബ്രഹാം പറഞ്ഞു.

മാലാഖ പറഞ്ഞു:
"കുട്ടിയുടെ മേൽ കൈ വയ്ക്കരുത്;അവനെ ഒന്നും ചെയ്യരുത്.നിൻറെ പുത്രനെ,നിൻറെ ഏകജാതനെ തന്നെ തരാൻ നീ വൈമനസ്യം കാണിക്കായ്കയാൽ,നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു" ( ഉൽപത്തി 22 :12 ).

അബ്രഹാം കണ്ണ് തിരിച്ചു.അതാ,തൻറെ പിന്നിൽ,കൊമ്പുകൾ കുറ്റിക്കാട്ടിൽ ഉടക്കി ഒരു ആൺകോലാട് നിൽക്കുന്നു!അബ്രഹാം ചെന്ന് ആടിനെ പിടിച്ച്,പുത്രന് പകരം ഹോമിച്ചു.

ലോകസാഹിത്യത്തിലെ ഏറ്റവും ഗംഭീരമായ മുഹൂർത്തങ്ങളിൽ ഒന്നാണ്, ഇത്.ഇങ്ങനെ ഒരു സന്ദർഭം ഭാവന ചെയ്യാൻ ചെറിയ മനുഷ്യരൊന്നും പോരാ.

ബലിയുടെ അർത്ഥം 

ഇക്കഥയിൽ, പിതാവും പുത്രനും തമ്മിലുള്ള രണ്ടു വരി സംഭാഷണത്തിൽ, പിതാവ് തന്നെ ബലി കൊടുക്കാൻ വന്നതാണെന്ന് പുത്രന്  അറിയില്ല എന്ന് വ്യക്തം. ''ഹോമബലിക്കുള്ള ആട്ടിൻ കുട്ടി എവിടെ?'' എന്ന് പുത്രൻ ചോദിച്ചപ്പോൾ, അബ്രഹാം, ''ആട്ടിൻ കുട്ടിയെ ദൈവം നൽകിക്കൊള്ളും" എന്ന് പറയുന്നിടത്താണ്, അബ്രഹാമിൻറെ വിശ്വാസം. അതുള്ളതിനാൽ, വിവരം അയാൾ ഭാര്യ സാറയോടോ മകനോടോ സഹായി ഏലിയാസാറിനോടോ പറഞ്ഞില്ല. ഈ മൗനം അസംബന്ധമാണ്. മൗനം, പക്ഷെ, അനന്തമായ രാജി (Infinite resignation) ആണ്. രാജി എന്ന വാക്ക് പിടികിട്ടിയില്ലെങ്കിൽ, 'അനന്തമായ സന്ധി' എന്നാകാം. മനുഷ്യൻറെ കണക്കുകൾ വിലപ്പോകാത്ത സാഹചര്യമെന്തോ, അതാണ്, അസംബന്ധം. അതിനെ അനന്തമായ രാജി കൊണ്ടാണ്, അബ്രഹാം നേരിട്ടത്; അതാണ്, അസംബന്ധത്തിൻറെ കരുത്ത്.

ഇത് നടക്കുന്നത്, ഈ ഭൗതിക ലോകത്തല്ല. അനന്തമായ വിശ്വാസത്തിൻറെ ലോകത്താണ്. അനന്തമായ രാജിയാൽ അബ്രഹാം ആ ലോകത്തെത്തി. ഇങ്ങനെ ഒരു ലോകമോ, രാജിയോ, വിശ്വാസമോ ഗ്രീക്ക് ദുരന്ത നായകനിൽ ഇല്ല.

മകനെ ഹോമിക്കാൻ പോകുമ്പോൾ, അബ്രഹാമിന് നൂറു വയസ്സ് കഴിഞ്ഞിരുന്നു. മോറിയ മലയിലേക്ക് മൂന്ന് നാൾ യാത്ര ചെയ്യുമ്പോൾ അയാൾ കാലവുമായി പോരാടുകയായിരുന്നു. വിശ്വാസമുള്ളതിനാലാണ്, അബ്രഹാം ആ പ്രായത്തിലും ചെറുപ്പമായിരുന്നത്.

കീർക്കെഗാദ് എഴുതുന്നു:
"പ്രത്യാശ മാത്രമുള്ളവൻ,ജീവിതത്താൽ വഞ്ചിക്കപ്പെട്ട്,വൃദ്ധനാകുന്നു.തിന്മ മാത്രം പ്രതീക്ഷിക്കുന്നവൻ,അകാലത്തിൽ വൃദ്ധനാകുന്നു.വിശ്വാസമുള്ളവൻ അനന്ത യൗവനത്തിൽ കഴിയുന്നു !"

ഇക്കഥയില്‍ ക്രൈസ്തവസഭ കാണുന്നത്, വിശ്വാസവും അനുസരണയുമാണ്. ജൂതസംസ്‌കാരത്തില്‍, ബലിക്കുയര്‍ത്തിയ കൈ താഴ്ത്താന്‍ ആജ്ഞയുണ്ടായതിനാല്‍, ഇത് ദൈവ കാരുണ്യത്തിന്റെ കഥയായി. കീര്‍ക്കെഗാദിന്  അബ്രഹാം, ദൈവേച്ഛക്കുള്ള ഒരുപകരണം മാത്രമല്ല; അബ്രഹാം മഹത്വമുള്ളവനാകുന്നത്, അയാള്‍ ദൈവത്തിന്റെ വിശ്വാസവിചാരണയ്ക്കു മുന്നില്‍ പതറാതെ നിന്ന്, ആ സഹനം ഏറ്റുവാങ്ങുന്നതുകൊണ്ടാണ്. 

കീർക്കെഗാദ് കയ്യക്ഷരം 

വിശ്വാസത്താലാണ് അബ്രഹാം പിതൃഭൂമി വിട്ട് വാഗ്‌ദത്ത ഭൂമിയിൽ അപരിചിതനായി എത്തിയത്‍. ഭൗതിക ലോകം വിട്ട്, വിശ്വാസലോകത്തെത്തുകയാണ്. പുതു ലോകത്തിൽ കാണുന്നതെല്ലാം പ്രചോദിപ്പിക്കുന്നതാണ്. ദൈവം ഉപേക്ഷിച്ചവനല്ല അയാൾ; ദൈവം തിരഞ്ഞെടുത്തവനാണ്. പിതൃഭൂമിയിൽ നിന്ന് ദൈവം പുറത്താക്കിയ യെരമ്യയുണ്ട്. ഓവിഡ് ഉണ്ട്. അവരെ മറക്കുന്നില്ല; അവരുടെ വിലാപഗീതികളും മറക്കുന്നില്ല. അബ്രഹാമിൽ നിന്ന് വിലാപ ഗീതികൾ ഒന്നുമില്ല. കരയുന്നതും കരയുന്നവന്റെ കൂടെ കരയുന്നതും മനുഷ്യ സ്വഭാവമാണ്. വിശ്വാസമുണ്ടാവുകയാണ്, മഹത്തരം. വിശ്വാസിയെ കാണുന്നതാണ്, അനുഗ്രഹം. അത് വരെയുണ്ടായ പരീക്ഷണങ്ങളുടെ ആകുലതകൾ സാന്ദ്രീകരിച്ച നിമിഷമായിരുന്നു, ആ ബലി സന്ദർഭം.

പൂർവ പിതാവ് യാക്കോബിന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അയാൾ അതിൽ ഒന്നിനെയേ സ്‌നേഹിച്ചുള്ളൂ. അബ്രഹാമിന് ഒന്നേയുള്ളു.അയാൾ അവനെ സ്നേഹിച്ചു.ബലി,അവനെ വേർപെടുത്തുമായിരുന്നു. അനുഗ്രഹിക്കേണ്ട കൈകൾ കൊണ്ടാണ് അബ്രഹാം കത്തി എടുത്തത്. ദൈവം തന്നെയാണ് ഇവിടെ മരണ ദൂതൻ. ഇതിനപ്പുറം ഒരു പരീക്ഷണം മനുഷ്യന് ഇല്ല. മരണ ദൂതനെയാണ് ശപിക്കേണ്ടത്; ഇവിടെ അതും വയ്യ. അബ്രഹാമിന് കത്തി, സ്വന്തം നെഞ്ചിൽ കുത്തിയിറക്കാമായിരുന്നു. മലഞ്ചെരിവിൽ ആടുകൾ മേയുന്നുണ്ടായിരുന്നു. അതിൽ ഒന്നിനെ പകരം എടുക്കൂ എന്ന് യാചിക്കാമായിരുന്നു. മകനോടൊപ്പം ദൈവത്തെ ധിക്കരിച്ചു മടങ്ങാമായിരുന്നു. അപ്പോൾ ഒന്നും പഴയ പടി ആയിരിക്കില്ല. ജീവിതം പലായനവും ഈശ്വരേച്ഛ ഹാസ്യവും ആയിത്തീരും. ശരീരം കൊണ്ട് പലായനം ആകാം; ആത്മാവ് കൊണ്ടും അതാകാമോ? പരമ പരീക്ഷണത്തെ അതിജീവിച്ച്, മരണത്തിന് മുൻപേ മരണത്തെ ദർശിച്ച് അബ്രഹാം അമരനായി. വിശ്വാസത്തെ മുറുകെപ്പിടിച്ച് പുത്രനെ ത്യജിക്കാൻ നിന്നപ്പോൾ, ബലി കൊലയല്ലാതായി; അത് നേർച്ചയായി.

അബ്രഹാം, മകനെ രക്ഷിച്ച്, കത്തി സ്വന്തം നെഞ്ചിൽ കുത്തിയിറക്കിയിരുന്നെങ്കിൽ, ലോകം അയാളെ ആരാധിച്ചേനെ. ആരാധിക്കപ്പെടുക എന്നതിനെക്കാൾ മഹത്താണ്, ആകുലതകളിൽ അകപ്പെട്ടവർക്ക് അടയാള നക്ഷത്രം ആവുക എന്നത്.

എത്രയോ പിതാക്കന്മാർക്ക്,മക്കളെ നഷ്ടപ്പെട്ടു. ദൈവമാണ് എടുത്തത്. ഇവിടെ അങ്ങനെയല്ല. കടുത്തതായിരുന്നു വിചാരണ -അബ്രഹാമിൻറെ കൈയിൽ തന്നെ, പുത്രൻ ഇസഹാക്കിൻറെ വിധിയും വച്ച് കൊടുത്തു. വൃദ്ധൻ തൻറെ ഏകജാതനുമായി, ഏക പ്രത്യാശയുമായി നിന്നു.സംശയിച്ചില്ല. ഭയ സംഭ്രമങ്ങളാൽ ഇടവും വലവും നോക്കിയില്ല. പ്രാർത്ഥനകൾ കൊണ്ട് ദൈവത്തെ വെല്ലു വിളിച്ചില്ല. ദൈവമാണ് പരീക്ഷിക്കുന്നത്. ഏറ്റവും വലിയ ത്യാഗമാണ്, ആവശ്യപ്പെടുന്നത്. ദൈവം ചോദിക്കെ, ഒരു ബലിയും ഒഴിവാക്കാനാവില്ല. അത് കൊണ്ട് അയാൾ പുത്രനെ കൊല്ലാൻ കത്തിയെടുത്തു. (അദ്വൈതത്തിൻറെ കണ്ണിൽ നിന്ന്, പിതാവും പുത്രനും ഒന്നാകയാൽ, ഇത് ആത്മബലി തന്നെയാകുന്നു.)

അധ്വാനിക്കുന്നവനേ അന്നം കിട്ടൂ. ഭൗതിക ലോകത്ത് വിപരീതമായാണ് കാണുക. ബാഹ്യ ലോകത്ത്, അപൂർണതയാണ്, നിയമം. അധ്വാനിക്കാത്തവനേ അന്നം കിട്ടൂ. ഉറങ്ങുന്നവനേ ഐശ്വര്യം തേടിയെത്തും. അവന്, നിസ്സംഗതയാണ്, നിയമം. അനന്ത ദൈവ ക്രമം നില നിൽക്കുന്ന ആത്മീയ ലോകത്ത്, അധ്വാനിക്കുന്നവനേ ഫലം കിട്ടൂ. ബലിക്ക് കത്തി എടുത്തവനേ പുത്രനെ മടക്കി കിട്ടൂ. പൗരുഷം ഇല്ലാത്തവൻ ആയതിനാലാണ്, ഓർഫ്യുസ് എന്ന ഗായകനെ ദൈവം ഉപേക്ഷിച്ചത്. അബ്രഹാം അചഞ്ചലനായി നിന്നെങ്കിലും, ആ അനുഭവം അറിയുന്നവൻ ഭയ സംഭ്രമങ്ങളിൽ പെട്ടുഴലും. ധർമ ബോധത്തിൻറെ ഭാഗത്തു നിന്ന് നോക്കിയാൽ, അബ്രഹാം ഇസഹാക്കിനെ കൊല്ലാൻ തയ്യാറായിരുന്നു. മത ബോധത്തിൽ നിന്ന് നോക്കിയാൽ, ഇസഹാക്കിനെ ബലി കഴിക്കാൻ തയ്യാറായിരുന്നു. ഈ ദ്വന്ദ്വത്തിലാണ്, മനുഷ്യൻറെ ഉറക്കം കെടുത്തുന്ന സംഭ്രമം നില കൊള്ളുന്നത്. ഈ വൈരുധ്യമാണ്, അബ്രഹാമിൻറെ കഥയിലെ സമസ്യ.

പറഞ്ഞുറപ്പിച്ചത് പോലെ, ബലിക്കായി ദൈവം പറഞ്ഞുറപ്പിച്ച സ്ഥലത്ത് അബ്രഹാം എത്തി.നേരത്തെയല്ല; വൈകിയും അല്ല. വിശ്വാസത്തിൻറെ പുറത്തായിരുന്നു, സഞ്ചാരം. മനുഷ്യൻറെ കണക്കു കൂട്ടലുകൾക്ക് അവിടെ സ്ഥാനമില്ല. അസംബന്ധത്തിൻറെ കരുത്താണ്, അവിടെ വേണ്ടത്. ബലി ചോദിച്ച ദൈവം, അടുത്ത നിമിഷത്തിൽ അത് പിൻവലിക്കും എന്ന് കരുതുന്നത്, അസംബന്ധം; എന്നാൽ, അബ്രഹാം അത് വിശ്വസിച്ചു. ഒരു അസംബന്ധത്തിൽ വിശ്വസിച്ചു. ഇതിനെയാണ്, കീർക്കെഗാദ്, അസംബന്ധത്തിൻറെ കരുത്ത് എന്ന് വിളിക്കുന്നത്.

ദ്വന്ദ്വങ്ങളിൽ (Dialectics), വിശ്വാസത്തിൻറെ ദ്വന്ദ്വo / വൈരുധ്യം ആണ്, ശുദ്ധം, മഹത്തരം. വിശ്വാസമില്ലാതെ, ദൈവത്തെ സ്നേഹിക്കുന്നവൻ, അവനവനെയാണ് ധ്യാനിക്കുന്നത്; വിശ്വാസത്തോടെ ദൈവത്തെ പുണരുന്നവൻ ആകട്ടെ, ദൈവത്തെ മാത്രമാണ് ധ്യാനിക്കുന്നത്. ദൈവത്തിലെ പൂർണ സമർപ്പണത്തിന്, വിശ്വാസത്തിന് മുൻപ് ആർജ്ജിക്കേണ്ടതാണ്, അനന്തമായ രാജി, അഥവാ വിച്ഛേദം. വിശ്വാസം, അതിനാൽ,കലാപരമായ വികാരം അല്ല. അത് വേദിയിലെ ഹൃദയ വികാരം അല്ല. ജീവിത സമസ്യ തന്നെയാണ്. വിശ്വാസം വഴി അബ്രഹാം, ഇസഹാക്കിനു മേലുള്ള അവകാശം ഉപേക്ഷിക്കുകയല്ല, അവനെ നേടുകയാണ് ചെയ്‌തത്‌. ബാഹ്യലോകത്ത് എല്ലാറ്റിനും പരിധിയുണ്ട്; ആത്മീയ ലോകത്ത് അനന്തമാണ്, അസംബന്ധം.

കീർക്കെഗാദ് പ്രതിമ 

കീർക്കെഗാദുo മാർക്‌സും ഉൾപ്പെടെയുള്ള ചിന്തകർ ഹെഗലിൽ നിന്നാണ് ഊർജം ഉൾക്കൊണ്ടത് എങ്കിലും, ഹെഗൽ ആത്മീയതയെ വിച്ഛേദിക്കുന്നിടത്താണ്, അദ്ദേഹത്തോട് കീർക്കെഗാദ് കലഹിക്കുന്നത്. വ്യക്തി, പ്രപഞ്ചസത്തയ്ക്കും മേലെയാണ് എന്നത് അസംബന്ധമാണ്. അബ്രഹാമിന്റെ കഥയിൽ ഇതും സമസ്യയാണ്. ഹെഗൽ ബാഹ്യലോകം മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന് ബാഹ്യ ലോകം ആന്തരിക ലോകത്തെക്കാൾ വലുതാണ്. പുത്രനാണ് ആന്തരികം; പിതാവാണ്, ബാഹ്യം. പുത്രനെ പിതാവ് നിർണയിക്കുന്നു. വിപരീതമായി ,പുത്രൻ, പിതാവിനെ ആന്തരികമായും കാണുന്നു. വിശ്വാസത്തിൻറെ കാര്യത്തിൽ കീർക്കെഗാദ് ഇവിടെ സമസ്യ കാണുന്നു -അവിടെ ആന്തരികതയാണ്, ഉന്നതം.

ഗ്രീക്ക് ദുരന്തം 

ഗ്രീക്ക് നാടകത്തിലെ ദുരന്ത നായകനും അബ്രഹാമും തമ്മിൽ ഒരു സാമ്യവുമില്ല. ധാർമിക ബോധത്തിൻറെ വലയത്തിനുള്ളിലാണ്, ദുരന്ത നായകൻ. ധാർമിക ജീവിതവുമായി ബന്ധപ്പെട്ടുള്ള പിതാവ് -പുത്രൻ, പിതാവ് -പുത്രി ബന്ധങ്ങളാണ്, ഇതിൽ വിഷയം. അബ്രഹാമും ഇസഹാക്കും തമ്മിലുള്ള ബന്ധം, ഗ്രീക്ക് തത്വ ചിന്തയ്ക്ക് പരിചിതമല്ല. അവിടെ ദുരന്ത നായകൻ ദൈവവുമായി സ്വകാര്യ ബന്ധത്തിൽഏർപ്പെടുന്നില്ല. അയാൾക്ക്,ധാർമികതയാണ്,ആത്മീയത. അതിനാൽ, അബ്രഹാമിൽ നിന്ന് ഭിന്നമായി, അവിടെ സമസ്യ ഒന്നുമില്ല. ദുരന്ത നായകന്, സ്വന്തം കരുത്തു കൊണ്ട് മനുഷ്യനാകാം. വിശ്വാസത്തിൻറെ രാജകുമാരൻ ആകാൻ പറ്റില്ല. ദുരന്ത നായകന്, ഒരുപാട് പേർ ഉപദേശം നൽകാനുണ്ട്. വിശ്വാസത്തിൻറെ നേരിയ വഴിയിൽ, ഉപദേഷ്ടാക്കളില്ല.

ദുരന്ത നായകൻ ദൈവത്തെ സംബോധന ചെയ്യുന്നത്, അന്യ പുരുഷനായാണ്. വിശ്വാസ പുരുഷൻ,ദൈവത്തിൻറെ വിശ്വസ്തനും സുഹൃത്തും ദൈവത്തെ 'അങ്ങ്' എന്ന് സംബോധന ചെയ്യുന്നവനുമാണ്. വിശ്വാസ പുരുഷൻറെ ചുവടുകൾ സാവധാനമായിരിക്കെ, ദുരന്ത നായകൻറെ ചുവടുകൾ നർത്തകന്റേതാണ്.

ദുരന്ത നായകൻറെ പോരാട്ടം താമസിയാതെ തീരുന്നു. വിശ്വാസ പുരുഷൻ ഉണർന്ന് തന്നെ ഇരിക്കുന്നു.അയാൾ നിരന്തരം വിചാരണയിലാണ്. അയാളിൽ ധാർമിക വിച്ഛേദമുണ്ട്. ഗ്രീക്ക് ദുരന്ത നായകനായ അഗമെംനണ് മകനോടോ മകളോടോ ധാർമിക ഉത്തരവാദിത്തമുണ്ട് എന്നതിനാൽ, അയാൾ അത് ഒരാഗ്രഹമായി പ്രകടിപ്പിച്ചേക്കാം. ദൈവത്തോട് അയാൾക്ക് പറയാം:

"എൻറെ മകൾ ഇഫിജീനിയയോട്,പിതാവെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം എനിക്ക് ലംഘിക്കാൻ വയ്യ".

എസ്കിലസിൻറെ ഗ്രീക്ക് ദുരന്ത നാടകമാണ്, 'അഗമെംനൺ'. ഓറസ്റ്റിയ എന്ന നാടക ത്രയത്തിൽ ആദ്യത്തേത്. ട്രോജൻ യുദ്ധത്തിൽ നിന്ന് പത്തു കൊല്ലത്തിന് ശേഷം രാജാവായ അഗമെംനൺ മടങ്ങുന്നത്, അയാളുടെ കൊല ആസൂത്രണം ചെയ്‌ത്‌ കാക്കുന്ന ഭാര്യ ക്ളിറ്റംനിസ്ട്രയ്ക്ക് അടുത്തേക്കാണ്. മകൾ ഇഫിജിനിയയെ യുദ്ധകാലത്ത്, യുദ്ധം ജയിക്കാൻ, ആർട്ടെമിസ് ദേവതയുടെ അവശ്യ പ്രകാരം അയാൾ ബലി നൽകുന്നു. ഇതിന് പക വീട്ടുകയാണ്, ഭാര്യ. ഇഫിജിനിയ മരിക്കുന്നതായും ആർട്ടെമിസ് രക്ഷിക്കുന്നതായും ഭാഷ്യങ്ങളുണ്ട്.

ദൈവത്തോട് അഗമെംനൺ മകളോടുള്ള ഉത്തരവാദിത്തം പറഞ്ഞാൽ, കാമവും ആഗ്രഹവും തുല്യമാകുന്നു. മനുഷ്യരെല്ലാം എന്തെങ്കിലും ഉത്തരവാദിത്തം ഭാവിക്കുന്നവരും, അത് ആഗ്രഹമായി പരിവർത്തിപ്പിക്കുന്നതിൽ ഉന്മേഷം കാണുന്നവരുമാണ്. ദുരന്ത നായകൻ ആകട്ടെ, കടമ നിർവഹിക്കാൻ, ആഗ്രഹം മാറ്റി വയ്ക്കുന്നു. വിശ്വാസ പുരുഷന്, ആഗ്രഹവും കടമയും ഒന്ന് തന്നെ. അയാൾക്ക് രണ്ടും ത്യജിച്ചേ പറ്റൂ. അയാൾക്ക് അങ്ങനെ ഒരു പരമ ദൗത്യം കിട്ടുന്നു. ദുരന്ത നായകനാകട്ടെ, കടമയുടെ ആവിഷ്‌കാരമാണ്,പ്രധാനം. പരമ ദൗത്യം അയാൾക്കില്ല. അബ്രഹാമും അഗമെംനനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

അഗമെംനൺ മുഖാവരണം 

ദുരന്ത നായകൻ ധാർമികതയിൽ മാത്രം ഊന്നുന്നത് വഴി, ജനപ്രിയത കൈവരിക്കുന്നു. വിശ്വാസ പുരുഷൻ ഏകനാണ്. അതാണ് ഭീകരം. ധാർമിക കടമയ്ക്ക് പലപ്പോഴും കാലപരിധിയുണ്ട്. ജനപ്രിയതയ്ക്ക് അയാളെ സഹായിക്കാനുമാവും. അയാൾക്ക് അന്ത്യമുണ്ട്. വിശ്വാസ പുരുഷൻ സദാ ആകുലനാണ്. ഇഫിജീനിയയിലെ അവകാശം ഉപേക്ഷിക്കുമ്പോൾ, അഗമെംനണ് ജനപ്രിയതയിൽ വിശ്രമിച്ച്, ബലിക്കൊരുങ്ങാം. അതുപേക്ഷിക്കുന്ന നേരത്ത്, വികാര സാന്ദ്രീകരണമുണ്ട്. അത് അയാളെ നായകനാക്കുന്നു. ഇത് അബ്രഹാമിനും ഉണ്ട്. അയാൾ ഏകൻ ആയതിനാൽ, അദ്‌ഭുതത്തിലേക്ക് ആത്മാവിനെ സാന്ദ്രീകരിക്കുന്നു. അത് ചെയ്തില്ലെങ്കിൽ, അയാൾ മറ്റൊരു അഗമെംനൺ ആയി അവസാനിക്കും.

അബ്രഹാം ബലി ദൗത്യം ഭാര്യ സാറ, മകൻ ഇസഹാക്ക്, സഹായി ഏലിയാസർ എന്നിവരിൽ നിന്ന് ഒളിക്കുന്നു. ഒളിച്ചു വയ്ക്കൽ, ഗ്രീക്ക് ദുരന്ത  നാടകങ്ങളുടെയും ഭാഗമാണ്. അരിസ്റ്റോട്ടിൽ 'പൊയറ്റിക്സി'ൽ, ദുരന്ത നാടകങ്ങളുടെ രണ്ടു ഘടകങ്ങൾ പറയുന്നു. നായകൻറെ ഉയർച്ചയിൽ പെട്ടെന്നുണ്ടാകുന്ന പതനം, തിരിച്ചറിവ്.

തിരിച്ചറിവുണ്ടാകുന്നുണ്ടെങ്കിൽ, ആദ്യം മൂടി വയ്ക്കുന്നുണ്ട്. തിരിച്ചറിവിൽ നാടകം അയയുന്നു. മൂടി വയ്ക്കുമ്പോൾ, സംഘർഷം. മൂടിവയ്ക്കലും തിരിച്ചറിവും തമ്മിൽ കൂടിക്കുഴഞ്ഞാൽ നാടകം മേന്മയുള്ളതാകുമെന്ന് അരിസ്റ്റോട്ടിൽ. ഒറ്റ തിരിച്ചറിവും ഇരട്ട തിരിച്ചറിവും സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ട്.

ഇരട്ട തിരിച്ചറിവിന് ഉദാഹരണം:എസ്കിലസിന്റെ ഓറസ്റ്റസ്, ഭ്രാന്തിൽ നിന്ന് രക്ഷ നേടി, അതിന് വിലയായി ആർട്ടെമിസിന്റെ പ്രതിമ എടുക്കുന്നു. അയാളെ പിടിച്ച് ബലി നൽകാൻ ഒരുങ്ങുമ്പോൾ, അയാളെ തിരിച്ചറിയുന്നു. അതേ സമയം, സഹോദരി ഇഫിജീനിയയെയും തിരിച്ചറിയുന്നു. അഗമെംനൺ അവളെ ബലി കഴിച്ചെന്നായിരുന്നു, ധാരണ. അവൾ ആർട്ടെമിസിന്റെ പുരോഹിത ആയി. ഇരുവരും, ഓറസ്റ്റസിന്റെ സുഹൃത്ത് പിലാദ്‌സിനൊപ്പം രക്ഷപ്പെടുന്നു.

ഗ്രീക്ക് ദുരന്ത നാടകത്തിൽ,മൂടി വയ്ക്കൽ (അതിൽ തിരിച്ചറിവും) വിധിയെ ആധാരമാക്കി രക്ഷപ്പെടാനുള്ള വഴിയാണ്. ഇതിഹാസ മാനമുണ്ട്. എല്ലാം വിധിക്ക് മേൽ കെട്ടി വയ്ക്കുമ്പോൾ, പ്രേക്ഷകന് മുന്നിൽ നാടകം ഇല്ലാതാകുന്നു. നാടകം, കാഴ്ച നഷ്‌ടമായ വെണ്ണക്കൽ പ്രതിമ പോലെയാകുന്നു. ഗ്രീക്ക് ദുരന്ത നാടകം, അങ്ങനെ അന്ധമാകുന്നു. ഇതിനെ പ്രകീർത്തിക്കാൻ, അനാവശ്യ കാര്യങ്ങൾ സങ്കൽപിച്ചു കൂട്ടേണ്ടി വരും. സോഫോക്ലിസിൻറെ 'ഈഡിപ്പസി'ൽ, മകൻ പിതാവിനെ കൊല്ലുന്നു. കൊല്ലുന്നത് പ്രേക്ഷകൻ കാണുന്നു. പക്ഷെ, അത് പിതാവായിരുന്നു എന്ന് മകൻ തിരിച്ചറിയുന്നത് പിന്നീടാണ്. എന്ത് നാടകം? യൂറിപ്പിഡിസിൻറെ 'ടോറിസിലെ ഇഫിജീനിയ' നാടകത്തിൽ, സഹോദരനായ ഓറസ്റ്റസിനെ ബലി കഴിക്കാൻ ഒരുങ്ങുന്ന നിർണായക സന്ദർഭത്തിലാണ്, അവർ പരസ്‌പരം തിരിച്ചറിയുന്നത് -പ്രേക്ഷകന് ഇത് നേരത്തെ അറിയാം!

ഈ ദുരന്ത നാടകം, ആധുനിക പ്രേക്ഷകൻറെ സ്വയം വിലയിരുത്തലുമായി ചേർന്ന് പോകുന്നില്ല എന്ന് കീർക്കെഗാദ് നിരീക്ഷിക്കുന്നു. ആധുനിക നാടകങ്ങൾ വിധിയെ അതിൻറെ പാട്ടിന് വിട്ടു. വിധിയെ സ്വാഭാവിക പരിണതിയിൽ എത്തിച്ചു. മൂടി വയ്ക്കലും തിരിച്ചറിയലും. നായകന്,അയാൾ ഉത്തരവാദി ആയ സ്വതന്ത്ര കർമം ആയി.

അരിസ്റ്റോട്ടിൽ പറഞ്ഞത് വച്ച്, മൂടി വയ്ക്കുന്നത് അസംബന്ധം ആണെങ്കിൽ, അത് ഹാസ്യ നാടകം; മൂടിവയ്ക്കുന്നവന് ആ സംഗതിയുമായി ബന്ധം ഉണ്ടെങ്കിൽ, അത് ദുരന്തം.

ഇങ്ങനെ അല്ലാതെയും കലാപരമായി മൂടി വയ്ക്കൽ വരാം. തടവിലായ നായകന്, മൗനം വഴി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന് തോന്നിയാൽ, അയാൾക്ക് മൗനം ദീക്ഷിക്കാം. സ്വാഭാവികം. നായകൻ, മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടുമ്പോൾ, വെളിപ്പെടുത്തൽ ആണുണ്ടാവുക. യൂറിപ്പിഡിസിൻറെ 'ഒലീസിലെ ഇഫിജീനിയ'  നാടകത്തിൽ, അഗമെംനൺ, ഇഫിജീനിയയെ ബലി നൽകാൻ ഒരുങ്ങുന്നു. കല ആവശ്യപ്പെടുന്നത്, അഗമെമ്നൻറെ മൗനമാണ്. നായകൻ എന്ന നിലയിൽ, ഇഫിജീനിയയുടെയും ക്ളിറ്റംനെസ്‌ട്രയുടെയും കണ്ണീരിന് അയാൾ പരീക്ഷണ വിധേയൻ ആകുകയും വേണം. ഈ ഘട്ടത്തിൽ, നാടകകൃത്തിന്, പോംവഴിയുണ്ട്: പഴയൊരു സഹായി, സത്യം മുഴുവൻ ക്ളിറ്റംനെസ്ട്രയോട് വെളിപ്പെടുത്തുക. മറ്റുള്ളവർക്ക് അറിയാത്തതൊക്കെ വേലക്കാർക്ക് അറിയാം!

അബ്രഹാമും ഇസഹാക്കും / റെംബ്രാൻഡ്‌ 

എന്നാൽ, ധാർമികതയ്ക്ക്, പഴയ സഹായി ഇല്ല. യാഥാർഥ്യവുമായി തട്ടിച്ചു നോക്കിയാൽ, ആ പോംവഴി വിലപ്പോവില്ല. വെളിപ്പെടുത്തൽ നായകൻ തന്നെ നടത്തണമെന്ന് ധാർമികത ശഠിക്കും. അയാൾ തന്നെ, ഇഫിജീനിയയോട് സത്യം വെളിപ്പടുത്തി, ധാർമികതയുടെ പ്രിയ നായകനാകുന്നു. പിന്നെ വേദിയിൽ ഇഫിജീനിയ പൊട്ടിക്കരയുകയായി!
ആന്തരികചോദനകളുടെ ഘടകങ്ങൾ എന്ന നിലയിൽ, രഹസ്യവും മൗനവും, മനുഷ്യ മഹത്വത്തിന് നിദാനമാണ്.

ഗ്രീക്ക് പുരാണത്തിൽ (Metamorphoses) സൈക്കി (Psyche) യെ ഉപേക്ഷിക്കുമ്പോൾ, അമോർ പറയുന്നു:

"നീ മൗനമായിരുന്നാൽ നിനക്ക് പിറക്കുന്ന കുഞ്ഞ് ദിവ്യത്വമുള്ളതായിരിക്കും; രഹസ്യം വെളിപ്പെടുത്തിയാൽ, മനുഷ്യത്വം മാത്രമേ ഉണ്ടാകൂ".

ദുരന്ത നായകൻ, മനുഷ്യനാണ്. മൗനം, ഒരേ സമയം ദിവ്യവും പൈശാചികവുമാണ്. മൗനം കൊണ്ട് പിശാചിനെ ഭീകരനാക്കാം; മൗനം, വ്യക്തിയും ദൈവവും തമ്മിലുള്ള ആശയ വിനിമയമാകാം. ഇവിടെയും ദ്വന്ദ്വമുണ്ട്: അത്, ഗൊയ്ഥെയുടെ 'ഫൗസ്റ്റ്'ലും കാണാം. തൻറെ സംശയം പുറത്തെടുത്ത് ഭൂകമ്പo ഉണ്ടാക്കാമായിരുന്നിട്ടും, അയാൾ മൗനത്തിലാഴുന്നു. അതിൽ ഒരു ബലിയുണ്ട്. ആ മൗനത്തിന്, ധാർമികത അയാളെ കുറ്റപ്പെടുത്തുന്നു.

മൗനം,ബൈബിൾ പുതിയ നിയമത്തിൽ,യേശുവിൻറെ ഗിരി പ്രഭാഷണത്തിലുണ്ട്:

"...നീ ഉപവസിക്കുമ്പോൾ, തലയിൽ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ, രഹസ്യത്തിലിരിക്കുന്ന നിൻറെ പിതാവൊഴികെ ആരും നിൻറെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തിൽ കാണുന്ന നിൻറെ പിതാവ് നിനക്ക് സമ്മാനം നൽകുകയും ചെയ്യും."(മത്തായി 6:17 -18 ).

ഗ്രീക്ക് ദുരന്ത നാടകത്തിലെ കഥാപാത്രം അല്ലാത്തതിനാൽ, അബ്രഹാം, തനിക്ക് ധാർമിക ഉത്തരവാദിത്തമുള്ള സാറ, ഇസഹാക്ക്, ഏലിയാസർ എന്നിവരോട് മൗനം പാലിച്ചു. അദ്ദേഹത്തിന് സംസാരിക്കാനാവില്ല എന്നിടത്താണ്, കഷ്ടതയും സംഭ്രമവും. അദ്ദേഹത്തിന് സംസാരിക്കാം; എന്നാൽ അത്, മറ്റുള്ളവർക്ക് മനസ്സിലാവില്ല. താൻ ഇസഹാക്കിനെ സ്നേഹിക്കുന്നു എന്നും ബലി നടത്തിയേ പറ്റൂ എന്നും അഴകുള്ള ഭാഷയിൽ പറയാം. പക്ഷെ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല; ബലിക്ക് തയ്യാറായേ പറ്റൂ. അത്, ധർമ്മ സങ്കടമല്ല. വിശ്വാസത്തിൻറെ ഇറുകി പിടിത്തമാണ്. പരീക്ഷയ്ക്ക് മുന്നിൽ വാക്കുകൾക്ക് വഴക്കമില്ല. ഇതേപ്പറ്റി, കൂടെയുള്ളവർക്ക് ധാരണയില്ല. അതിനാൽ, സംസാരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടതും ഇല്ല.

വിശ്വാസ പുരുഷൻറെ ഈ ആകുലതയാണ്, ഗ്രീക്ക് ദുരന്ത നായകരിൽ കാണാത്തത്. ഏകാകിതയുടെ ഭീതിദമായ ഉത്തരവാദിത്തത്തെപ്പറ്റി അയാൾക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ. ക്ളിറ്റെംനെസ്ട്രയ്ക്കും ഇഫിജീനിയയ്ക്കുമൊപ്പം അയാൾക്ക് കണ്ണീരൊഴുക്കാം. പൊട്ടിക്കരച്ചിൽ ആശ്വാസം നൽകും. നിലവിളിക്കാൻ കഴിയാത്ത നിലവിളിയാണ്, ഭയാനകം. അതാണ്, അസംബന്ധം.
-------------------------------

See https://hamletram.blogspot.com/2019/09/o.html


© Ramachandran











ഇ എം എസ് പുച്ഛിച്ച തോപ്പിൽ ഭാസി

പ്രളയകാലത്തെ മൺവണ്ടി 10 

മാർക്‌സിയൻ സൗന്ദര്യ ശാസ്ത്രത്തെപ്പറ്റിയോ അതിന് സംഭാവന നൽകിയ പ്രാമാണികരെപ്പറ്റിയോ കാര്യമായ ധാരണയില്ലാതിരുന്ന ആളാണ് ഇ എം എസ്. ഒരു നിരൂപണത്തിലും ഷഡാനോവിനപ്പുറം അദ്ദേഹം പോയിട്ടില്ല -സ്റ്റാലിന് വേണ്ടിയുള്ള വരട്ടു വാദമായിരുന്നു അദ്ദേഹത്തിന്റേത്. 1973 ൽ
മലയാള നാടകവേദി: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും അതിന് ശേഷവും' എന്ന ലേഖന (1) ത്തിൽ, തോപ്പിൽ ഭാസിക്ക് ശേഷം രണ്ടു നാടകകൃത്തുക്കളെയേ പരാമർശിച്ചുള്ളു: എൻ എൻ പിള്ള, കെ ടി മുഹമ്മദ്. സി ജെ തോമസ്, ഇ എം എസിൻറെ കൺവെട്ടത്ത് വന്നില്ല. ലേഖനത്തിൽ നാടകത്തെ സംബന്ധിച്ച മാർക്സിയൻ ചിന്തകളും ഇല്ല. ബെർടോൾട് ബെഹ്ത് പരാമർശ വിഷയമേ അല്ല. പാർട്ടി പിളർന്നപ്പോൾ വിരുദ്ധ ചേരിയിൽ നിന്ന ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' (1952) യെ ചീത്ത പറയുകയാണ് ഇ എം എസിൻറെ ലക്ഷ്യം.

മലയാളത്തിലെ ആദ്യ വിപ്ലവ നാടകമായി ഇ എം എസ്‌ കാണുന്നത്, കെ ദാമോദരൻ എഴുതിയ 'പാട്ടബാക്കി' (1939) ആണ്. ഇതാണ് മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകമെന്ന് സി ജെ, 'ഉയരുന്ന യവനിക' (1950) യിൽ വിലയിരുത്തി.

'കമ്മ്യൂണിസ്റ്റാക്കി'യെപ്പറ്റി ഇ എം എസ് പറഞ്ഞത്:

"പാട്ടബാക്കിക്ക് ശേഷം വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു. സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം. അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു. വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ, പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്. ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല. ഈ കുറവ് പരിഹരിച്ചതാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ. 'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്. പക്ഷെ അതിൻറെ പശ്ചാത്തലമായി, സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."
ഭാസിയും ഗോപിയും 

പ്രചാരവേലയ്ക്കപ്പുറം ചിലത് നാടകത്തിൽ ഉണ്ടായാലേ നാടകം നാടകമാവൂ എന്നർത്ഥം. ഇ എം എസിന് കേരളസമൂഹത്തിൽ കിട്ടിയ സമ്മതി, തൊഴിലാളി -കർഷകർക്കപ്പുറം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടിയ സമ്മതി കൂടി നാടകത്തിനും ഉണ്ടാകണം എന്നർത്ഥം. 'കല സമൂഹത്തിന് വേണ്ടി' എന്ന് ഇ എം എസ് ചേരിയും 'കല കലയ്ക്ക് വേണ്ടി' എന്ന് എം പി പോൾ -മുണ്ടശ്ശേരി ചേരിയും വാദിച്ച കാലത്ത് നിന്നുള്ള മാറ്റമാണ് ഇത്. അത്രയും നന്ന്.

ഇനി ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യുടെ ഉള്ളിലേക്ക് കടക്കുന്നു:

മധ്യതിരുവിതാംകൂറിലെ നായർ ഭൂവുടമാ വർഗത്തിൽപ്പെട്ടവർക്കുണ്ടായ സാമൂഹ്യ തകർച്ചയുടെ പ്രതീകങ്ങളായ പരമു പിള്ള, കേശവൻ നായർ എന്നീ കുടുംബനാഥന്മാരിൽ, കർഷക പ്രസ്ഥാനത്തിൻറെ വളർച്ച സൃഷ്ടിക്കുന്ന വിരുദ്ധ പ്രത്യാഘാതങ്ങളാണ്, നാടക ജീവൻ. ഈ പശ്ചാത്തലത്തിൽ നിന്നുള്ള കഥാപാത്രങ്ങളുടെ സജീവത -അവരെപ്പറ്റി നാടകകൃത്ത് സദസ്യരിൽ സൃഷ്ടിക്കുന്ന ധാരണയും സദസ്യരുടെ നിത്യാനുഭവവും തമ്മിലുള്ള പൊരുത്തം -ഇതാണ് അതുവരെയുള്ള എല്ലാ വിപ്ലവനാടകങ്ങളിൽ നിന്നും 'കമ്മ്യൂണിസ്റ്റാക്കി'യെ വ്യത്യസ്തമാക്കിയത്.

ഇക്കാര്യത്തിൽ 'കമ്മ്യൂണിസ്റ്റാക്കി'യും രണ്ടു വ്യാഴവട്ടം മുൻപ് അവതരിപ്പിച്ച എം പി ഭട്ടതിരിപ്പാടിൻറെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകവും തമ്മിൽ സാദൃശ്യമുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ കുടുംബത്തിന് പകരം,മലബാർ -കൊച്ചി പ്രദേശത്തെ നമ്പൂതിരി കുടുംബങ്ങളാണ്, ആ നാടകത്തിൽ.കർഷക പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് പകരം, വിവാഹ -കുടുംബ ജീവിത മേഖലകളിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളാണ് കുടുംബനാഥന്മാരിൽ വിരുദ്ധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നത്. ഭട്ടതിരിപ്പാട് അവതരിപ്പിച്ച വിളയൂരച്ഛൻ നമ്പൂതിരിയെയും കാമ്പിശ്ശേരി കരുണാകരൻ അവതരിപ്പിച്ച പരമു പിള്ളയെയും ഇ എം എസ് നേരിട്ട് കണ്ട് സാദൃശ്യങ്ങൾ ബോധ്യപ്പെട്ടു. അടുത്തറിയാവുന്നവരെ മാതൃകയാക്കി ഭട്ടതിരിപ്പാടും ഭാസിയും കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻറെ നാടകത്തിൽ ആശയങ്ങൾ തമ്മിലാണ് സംഘട്ടനം എന്നതിനാൽ, പ്രചാരവേലയ്ക്ക് പ്രസക്തിയില്ലാത്തിടത്ത്, അതിന് ചലനമില്ല. മറ്റേതിൽ വ്യക്തിഗത സംഘട്ടനങ്ങൾക്ക് പ്രസക്തിയുണ്ടായി. സമൂഹമല്ല,വ്യക്തിയാണ് പ്രധാനം എന്ന് ഇ എം എസ് സമ്മതിക്കുന്നു. അത്രയും നന്ന്.

ഇനി 'കമ്മ്യൂണിസ്റ്റാക്കി'യുടെ കോട്ടങ്ങളിലേക്ക് ഇ എം എസ് കടക്കുന്നു.

''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല. നേരെ മറിച്ച്, ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക. 'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്, 'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"

പുന്നപ്ര വയലാറും കയ്യൂരും പരാമർശിക്കുന്ന ഇ എം എസ്, ഭാസി പ്രതിയായ ശൂരനാട് കേസ് പറയുന്നില്ല.

തനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മാതൃക ഭാസി ഗോപാലനിൽ പിന്തുടർന്നില്ല എന്നാണ് ഇ എം എസ് പറയുന്നത്.  ദാമോദരൻ ആധിയായവരെപോലെ ഭാവനയ്‌ക്കൊത്താണ് കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെ ഭാസി സൃഷ്ടിച്ചത്. ത്രികോണ പ്രേമം എന്ന മാമൂൽ ധാരണയും ഭാസി പിന്തുടർന്നു. ഗോപാലൻ അറിയാതെ അയാളെ സ്നേഹിക്കുന്ന മാലയ്ക്കും ഗോപാലൻ സ്നേഹിക്കുന്ന സുമയ്ക്കും നാടക വളർച്ചയിൽ, ആ പ്രേമം അല്ലാതെ എന്താണ് പങ്ക് ? എന്നിട്ട്,ഒരുത്തൻറെയും ഉള്ളിൽ തട്ടാത്തവണ്ണം കമ്മ്യൂണിസം പ്രസംഗിക്കുക !

ഇ എം എസിന് 'കമ്മ്യൂണിസ്റ്റാക്കി' യിൽ പരമു പിള്ള കഴിഞ്ഞാൽ ഇഷ്ടപ്പെട്ടത്, മാലയുടെ അച്ഛൻ കറുമ്പനെയാണ്. മാലയെ, ആ വികൃത പ്രേമം കാരണം,ഭാസി ഉശിരത്തിയാക്കിയില്ല.വർഗ്ഗശത്രുക്കൾക്കെതിരായി, അവൾക്ക് സിംഹിയെപ്പോലെ പാഞ്ഞു കയറാൻ ഒത്തില്ല.ഗോപാലനെപ്പറ്റി കാണിക്കുണ്ടാകുന്ന മതിപ്പില്ലായ്മ ഒരളവ് വരെ എന്ന് വച്ചാൽ പുട്ടിന് പീര പോലെ, കമ്യൂണിസത്തിന് ദളിതനെ വേണം.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയുടെയും കേശവൻ നായരുടെയും കുടുംബങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്ന നാടുവാഴി സമൂഹ തകർച്ച, മാലയുടെ കുടുംബത്തിലൂടെ ഭാഗികമായി ചിത്രീകരിക്കപ്പെടുന്ന കർഷക തൊഴിലാളി പ്രസ്ഥാനത്തിൻറെ ഉയർച്ച എന്നിവയുടേതായ കലാലോകത്തിൽ, സ്വർഗ്ഗത്തിലെ കട്ടുറുമ്പു പോലെ ശല്യം സൃഷ്ടിക്കുകയാണ്, കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളായ ഗോപാലനും അവനെ ചുറ്റിപ്പറ്റിയുള്ള പ്രേമകഥകളും ചെയ്യുന്നത്. ആദ്യത്തേതിൻറെ കാര്യത്തിൽ തനിക്ക് ചുറ്റുമുള്ള ലോകം സത്യസന്ധമായി കാണാൻ ശ്രമിക്കുന്ന പ്രതിഭാശാലിയായ കലാകാരനെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഭാസി, രണ്ടാമത്തേതിൻറെ കാര്യത്തിൽ താൻ വച്ച് പുലർത്തുന്ന തെറ്റായ ധാരണകൾ കൊണ്ട് സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്‌തത്‌. ഇതാണ് അദ്ദേഹത്തിൻറെ പരാജയം."

ഭാസിയുടെ കോട്ടങ്ങളെ ഇങ്ങനെ ഭൂതക്കണ്ണാടി വച്ച് പർവ്വതീകരിക്കുന്ന ഇ എം എസ്, 1954 ൽ 'പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ' എന്ന ലേഖനം എഴുതിയിരുന്നു. അന്ന് പാർട്ടി പിളർന്ന് ഭാസി എതിർ ചേരിയിൽ ആയിരുന്നില്ല.

ആ ലേഖനത്തിൽ നിന്ന്:

"പാട്ടബാക്കിയെക്കാൾ പൂർണവും അതുകൊണ്ടു തന്നെ കൂടുതൽ സങ്കീര്ണവുമാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യം, ആ വൈരുധ്യത്തിൻറെ പശ്ചാത്തലത്തിൽ നടക്കുന്ന കുടിയാന്റെ കുടുംബ ജീവിതം, ആ കുടുംബ ജീവിതം കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിൻറെയും ജീവിതത്തിലും മാനസിക വ്യാപാരങ്ങളിലും വരുത്തുന്ന മാറ്റം -ഇത്രയേ 'പാട്ടബാക്കി'യിലുള്ളു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലാകട്ടെ, ജന്മിയും കുടിയാനുമുണ്ട്; ജന്മിയും കർഷക തൊഴിലാളിയുമുണ്ട്. പൊളിഞ്ഞ ജന്മിയും ക്രമേണ ശക്തിപ്പെട്ടു വരുന്ന ജന്മിയുമുണ്ട്. ജന്മി കുടുംബങ്ങളിൽ തന്നെ നവീനാശയമുൾക്കൊള്ളുന്നവരും അവയെ എതിർക്കുന്നവരുമുണ്ട്; എല്ലാറ്റിലും മീതെ 'പാട്ടബാക്കി'സ്പർശിക്കുക പോലും ചെയ്യാത്ത പ്രേമവും അതിൽ നിന്നുണ്ടാവുന്ന വൈരുധ്യങ്ങളുമുണ്ട്. മേന്മയുടെ കാരണം സാങ്കേതികങ്ങളല്ല"

ഭാസി ചേരി മാറുന്നതിന് മുൻപ് ഇ എം എസ് ഗോപാലനെ കണ്ടത്, ജന്മി കുടുംബത്തിലെ നവീനാശയങ്ങൾ ഉൾക്കൊണ്ട യുവായാണ്. അയാളുടെ പ്രേമവും അയാളോടുള്ള പ്രേമവും അതിലെ വൈരുധ്യവും അന്ന് നാടക മേന്മയായിരുന്നു !

ഈ ലേഖനത്തിൽ ഭാസിയെ വച്ച് ദാമോദരനെ ഇകഴ്ത്താനുള്ള ശ്രമവുമുണ്ട്. ലേഖനം എഴുത്തും മുൻപ് 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാല് വരെ മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ വിരുദ്ധ ചേരികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ലേഖനത്തിൽ ഇ എം എസ് ഇത്ര കൂടി പറയുന്നു:"കിട്ടുണ്ണിയെയും കുഞ്ഞിമാളുവിനെയും ബാലനെയുംകാൾ കൂടുതൽ കറമ്പനെയും മാലയെയും വേലുവിനെയും മീനയെയും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിന് കാരണം, ഭാസി സ്വന്തമാക്കിയ ബഹുജന ജീവിതം, ദാമോദരൻ ചിത്രീകരിക്കാൻ ശ്രമിച്ചതിനെക്കാൾ പൂർണമായതാണ് എന്നതാണ്."

ഇ എം എസിന് മുൻപേ കാശിയിൽ വച്ച് ദാമോദരൻ പാർട്ടി അംഗമായെങ്കിലും, ലേഖന കാലത്ത് പി ബി യിൽ കേരളത്തിൽ നിന്ന് ഇ എം എസ് മാത്രമേയുള്ളു.ദാമോദരനെ കഴിയുന്നത്ര ഇ എം എസ് ഒതുക്കിയിരുന്നിരിക്കാം.

തോപ്പിൽ ഭാസി 

അന്നും ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻറെയും മാത്യുവിൻറെയും പാത്രസൃഷ്ടിക്ക് എതിരായിരുന്നു. രണ്ടിനും ജീവനില്ല.ഒരു വികാരവുമുണ്ടാക്കാത്ത സംഭാഷണവും സംഭവങ്ങളും.മാല തന്നിൽ അനുരക്തയാണെന്ന് ഗോപാലൻ അറിയാത്തതിന് ന്യായീകരണം ഇ എം എസ് കണ്ടില്ല. സംഘടിത ശക്തിയായി ഉയർന്നു വരുന്ന ജന ജീവിതം പഠിച്ച്,വർഗ ബന്ധങ്ങൾ വ്യക്തി ജീവിതത്തെയും വ്യക്തി ജീവിതം വർഗ ബന്ധങ്ങളെയും ബാധിക്കുന്നതെങ്ങനെ എന്ന് പഠിച്ച് അത് വിശദമാക്കുന്നിടത്ത് ഭാസി പരാജയപ്പെട്ടെന്ന് ഇ എം എസ് പറഞ്ഞു. ജീവനുള്ള കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാത്ത പാവകളാണ്, ഗോപാലനും മാത്യുവും. "അച്ചടി ഭാഷയിൽ രാഷ്ട്രീയവും തിയറിയും പ്രസംഗിക്കാൻ ജനിച്ച ജീവിയാണ് മാത്യു. ഗോപാലനാകട്ടെ,അതിനൊപ്പം പ്രേമിക്കുക കൂടി ചെയ്യുന്നു.ഇങ്ങനെ അച്ചടി ഭാഷയിൽ പ്രസംഗിക്കാനും പ്രേമിക്കാനും മാത്രമറിയാവുന്ന -അതും മാലാഖയെപ്പോലൊരു ഉശിരത്തിപ്പെൺകിടാവിൻറെ പ്രേമം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത -ആളുകളാണ് കമ്മ്യൂണിസ്റ്റുകൾ എങ്കിൽ അവർക്കിത്ര വൻപിച്ച പ്രസ്ഥാനം സൃഷ്ടിക്കാൻ കഴിയുമോ ?," ഇ എം എസ് അമ്പരക്കുന്നു.

ചെറുകാടിൻറെ 'നമ്മളൊന്നി'ലെ ശങ്കുണ്ണിക്കും മുഹമ്മദിനും പി ജെ ആൻറണിയുടെ 'ഇൻക്വിലാബിന്റെ മക്കളി'ലെ ഫ്രാൻസിസിനുമൊക്കെ ഇതേ നിർജീവത്വം ഇ എം എസ്‌ കാണുന്നു.

ഗോപാലൻ  ദളിത് യുവതി മാലയുടെ പ്രേമം കാണാത്തതിന് ഇ എം എസ് അയാളെ കുറ്റം പറയുമ്പോൾ, ഒരു ലളിത ചോദ്യമുണ്ട്: തകർന്ന ജന്മി കുടുംബങ്ങളിൽ നിന്ന് വന്ന എത്ര സവർണ കമ്മ്യൂണിസ്റ്റ് യുവാക്കൾ ദളിത് യുവതികളുടെ പ്രേമം കണ്ട് അവരെ വിവാഹം ചെയ്തിട്ടുണ്ട് ?അതോ,ഒരു നിർജീവ നായർ ദളിത് യുവതിയെ വിവാഹം ചെയ്‌ത്‌ വഞ്ചിക്കണം എന്നാണോ ? ഈ വൃത്തികെട്ട കമ്മ്യൂണിസ്റ്റ് മാലയുടെ പ്രേമം കാണാതിരുന്നപ്പോൾ അവൾ രക്ഷപ്പെടുകയല്ലേ ചെയ്‌തത്‌ ? ഒരു ദളിത് യുവതിയെ നായരായ ഭാസി രക്ഷപ്പെടുത്തിയതിൽ ഇ എം എസിന് എന്തിനാണ് കൊതിക്കെറുവ് ?

സമൂഹം ദളിതരോട് അയിത്തം കാട്ടും പോലൊന്ന് പാർട്ടിയുടെ തെറ്റുകൾ ചോദ്യം ചെയ്തപ്പോൾ ഭാസി അനുഭവിക്കുകയുണ്ടായി -പാർട്ടിയിലും ഊരുവിലക്കും അയിത്തവുമുണ്ട്.സോവിയറ്റ് യൂണിയനിലും ഉപഗ്രഹ രാജ്യങ്ങളിലും അത് ഉന്മൂലന രൂപം കൈക്കൊണ്ടു.

'കമ്മ്യൂണിസ്റ്റാക്കി'യും മറ്റും വിജയകരമായി മുന്നേറി നാടകത്തിന് ഭാസി കൂടുതൽ സമയം ചെലവിട്ടത് സഖാക്കൾക്ക് പിടിച്ചില്ല. മാവേലിക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചത് മുതൽ സെക്രട്ടറി ആയിരുന്നു ഭാസി. താലൂക്ക് സമ്മേളനത്തിൽ, 'അവസരവാദി'യായ ഭാസിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പി ആർ ജനാർദ്ദനനും മറ്റും വാദിച്ചു. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച്, സമ്മേളനത്തിൽ പങ്കെടുത്ത എസ് കുമാരൻ ചോദിച്ചു: "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എഴുതിയ തോപ്പിൽ ഭാസിയെപ്പറ്റിയാണോ നിങ്ങളുടെ വിമർശനം ?"

സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും സെക്രട്ടറി ആക്കിയപ്പോൾ,ഭാസി സ്ഥാനം നിരസിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും ഉപേക്ഷിച്ചു. കലയ്ക്കും സാഹിത്യത്തിനും അംഗീകാരമില്ലെന്ന് പാർട്ടിയിൽ അദ്ദേഹം വാദിക്കാൻ തുടങ്ങി. ഭാസി എഴുതുന്നു:

"സെക്റ്റേറിയൻ സഖാക്കളുടെ വിമർശനം അപ്പാടെ ഞാൻ അംഗീകരിച്ചിരുന്നുവെങ്കിൽ, 'സർവ്വേക്കല്ല്' എഴുതുമായിരുന്നില്ല. തുടർന്ന് മറ്റ് നാടകങ്ങളും എഴുതുമായിരുന്നില്ല. ഒരുപക്ഷെ മന്ത്രിയാകുമായിരുന്നു".

പാർട്ടി പിളർന്ന 1964 ൽ ഇ എം എസിനെയും എ കെ ജി യെയും അഭിസംബോധന ചെയ്‌ത്‌, 'തെളിവിലെ യാഥാർഥ്യങ്ങൾ' എന്ന ലഘു ലേഖ ഭാസി എഴുതി. രണ്ടു ചോദ്യങ്ങൾ അവരോട് ചോദിച്ചു:

  • ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിൽ നിന്ന് ഏതു സാഹചര്യത്തിലായാലും,ഇറങ്ങിപ്പോക്ക് നടത്തുന്നത് ശരിയാണോ ?
  • ഏത് സാഹചര്യത്തിലായാലും,ഒരു പാർട്ടി ഘടകത്തിന്റെ ഭൂരിപക്ഷ നടപടിയെ അനുസരിക്കാതെ,അതിനെ വെല്ലുവിളിച്ചു കൊണ്ട്,ഒരു സഖാവോ,ഏതാനും സഖാക്കളോ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നത്,നമ്മൾ ഇന്നോളം അനുസരിച്ചു പോന്ന സംഘടനാ തത്വങ്ങൾക്കും പ്രമാണങ്ങൾക്കും ചേർന്നതാണോ ?
ഇ എം എസിനോട് ഭാസി പറഞ്ഞു:

"അങ്ങയുടെ രാഷ്ട്രീയാഭിപ്രായത്തിന് പാർട്ടിയിൽ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ അങ്ങ് പ്രവർത്തിച്ചത് പോലെ നിസ്സാരനായ ഞാനും എന്നെപ്പോലുള്ള ഒന്ന് രണ്ട് സഖാക്കളും പ്രവർത്തിച്ചിരുന്നെങ്കിൽ, പൊടുന്നനെയുള്ള പത്തു മരണങ്ങൾ ഒഴിവാക്കാമായിരുന്നു. അഞ്ചു പൊലീസുകാരുടെയും അഞ്ചു സഖാക്കളുടെയും (ശൂരനാട് സംഭവമാണ് പത്ത് മരണം), മർദനം കൊണ്ട് ചുമച്ച് ഏങ്ങി വലിച്ച് ജീവിച്ച മുപ്പതിൽ പരം സഖാക്കളിൽ പിന്നീട് മരിച്ച 11 പേരുടെ മരണവും ഒഴിവാക്കാമായിരുന്നു. എൻറെയും എന്നെപ്പോലുള്ള ഒട്ടനവധി പാർട്ടി പ്രവർത്തകരുടെയും കുടുംബങ്ങളെ മർദനങ്ങളിൽ നിന്നും എണ്ണമറ്റ ദുരിതങ്ങളിൽ നിന്നും രക്ഷിച്ചു നിർത്തമായിരുന്നു. ഞങ്ങൾ അത് ചെയ്തില്ല. പാർട്ടി അച്ചടക്കം ഞങ്ങൾക്ക് ദിവ്യ മന്ത്രമായിരുന്നു"

ഇരു പാർട്ടികളും ലയിക്കണമെന്ന് വാദിച്ച ഒരു ലേഖനത്തിൽ  ഭാസി ചോദിച്ചു:

"കമ്മ്യൂണിസ്റ്റുകാരന്റെ പൂണൂലാണ്, പാർട്ടി കാർഡ്. കാർഡില്ലെങ്കിലും ഞാൻ എന്നെപ്പറ്റി കമ്മ്യൂണിസ്റ്റ് എന്നാണ് പറയുക. പൂണൂൽ പൊട്ടിച്ചു കളഞ്ഞെങ്കിലും, നമ്പൂതിരിപ്പാട്, നമ്പൂതിരിപ്പാട് അല്ലാതാകുമോ?"

ഭാസിയുടെ അച്ഛനെയും കാമ്പിശ്ശേരിയുടെ അച്ഛനെയും കലർത്തി രൂപപ്പെടുത്തിയതായിരുന്നു, പരമു പിള്ള. മാല,സ്വന്തം ഗ്രാമത്തിലെ ഒരു ഹരിജൻ യുവതി. കറുമ്പൻ, ഭാസിയുടെ വീട്ടിലെ തലപ്പുലയൻ, തിരുവഞ്ചൻ.
കെ പി എ സി എക്‌സിക്യൂട്ടീവിൽ, ഭാസിയുടെ തുറന്ന അഭിപ്രായങ്ങൾ കേട്ട്,മുതിർന്ന സി പി ഐ നേതാവ് ചോദിച്ചു: "നിങ്ങൾ പാർട്ടിയുടെ സൃഷ്ടിയല്ലേ?"

ഭാസി മറുചോദ്യം എറിഞ്ഞു: "എന്നേക്കാൾ പാർട്ടിക്കൂറും,എന്നെപ്പോലെ പാർട്ടി പ്രവർത്തന പരിചയവുമുള്ള നിങ്ങൾ എന്തുകൊണ്ട് ഒരേകാങ്ക നാടകമോ നാലുവരി കവിതയോ എഴുതിയില്ല?"

ആത്മകഥയിൽ ഭാസി,ഇതോർമിച്ച്,ദണ്ഡിയുടെ 'കാവ്യാദര്ശ'ത്തിൽ നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുന്നു:

നൈസര്ഗികീ ച പ്രതിഭാ
ശ്രുതം ച ബഹുനിർമ്മലം 
അമന്ദമാശ്ചാഭിയോഗോ,അസ്യാ:
കാരണം കാവ്യ സമ്പദ:

(ജനനാലുള്ളതാണ് പ്രതിഭ. പ്രതിഭയ്ക്ക് വികാസം നൽകാൻ നിർമലമായ അറിവ് വേണം.പ്രതിഭകൾക്ക് കാവ്യസമ്പത്തിന് കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത അഭിമുഖ്യമാണ് ).

ഗോപാലൻ, മാത്യു എന്നിവർ, "തെറ്റ് പറ്റാത്ത യന്ത്രങ്ങളായ കഥാപാത്രങ്ങൾ" ആണെന്ന അഭിപ്രായം തന്നെയാണ് ഭാസിക്കുണ്ടായിരുന്നത്. കൊൽക്കത്ത തീസിസിന് (1948 ) ശേഷമുള്ള ശൂരനാട് കേസിൽ പ്രതിയായ ഭാസി, രാഷ്ട്രീയത്തിൽ വഴി മാറി നടന്നത് കൊണ്ടാണ്, 'പുതിയ ആകാശം, പുതിയ ഭൂമി' പോലുള്ള നാടകങ്ങളിൽ ഇത്തരം പാവകൾ ഉണ്ടാകാതിരുന്നതെന്ന്, ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്:"ഞാനൊരു സെക്റ്റേറിയൻ കമ്മ്യൂണിസ്റ്റ് സാഹിത്യകാരൻ അല്ലാതായി".

'പുതിയ ആകാശ'ത്തിൽ, ഒരു മുരടൻ കമ്മ്യൂണിസ്റ്റുണ്ട്.'അശ്വമേധ'ത്തിലും 'ശരശയ്യ'യിലും കമ്മ്യൂണിസ്റ്റുകൾ ഇല്ല.'തുലാഭാര'ത്തിൽ സാധാരണ തൊഴിലാളിയേയുള്ളു.കമ്മ്യൂണിസ്റ്റ് ഇല്ല. പിന്നെ ഒന്നിലും കമ്മ്യൂണിസ്റ്റ് ഇല്ലെന്ന് വന്നു. 'കമ്മ്യൂണിസ്റ്റാക്കി'യിലെ മാല, സിനിമയിൽ നിന്ന് പണമുണ്ടാക്കിയ ഭാസിയെ കാണാൻ എത്തുന്നതാണ്,
'ഇന്നലെ,ഇന്ന്,നാളെ'. പാർട്ടി ഭിന്നിച്ചതിലെ ആഘാതം നിമിത്തമാണ്, ഭാസി, അത് എഴുതിയത്. മാലയും കറമ്പനും പുറത്തുണ്ട് എന്നറിഞ്ഞിട്ടും, അകത്ത് പ്രവേശിപ്പിക്കാത്ത ബൂർഷ്വയാണ്, ഭാസി -സ്വയം വിമര്ശനം.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി / കെ പി എ സി 

'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച്, സി ജെ തോമസ്, വിമോചന സമരത്തിന്, 'വിഷവൃക്ഷം' ( 1959 ) എഴുതി. ഭാസി അതേപ്പറ്റി:

"കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൻറെ വിജയം കണ്ട് അന്ധാളിച്ച കോൺഗ്രസുകാർ ആ നാടകത്തിനെതിരെ, 'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച് തന്നെ സി ജെ തോമസിനെ കൊണ്ട് 'വിഷവൃക്ഷം'അവതരിപ്പിച്ചത്, 'നാട്യശാസ്ത്രം'വായിച്ചിട്ടാവില്ല. 'വിഷവൃക്ഷം'ഏശാതെ പോയത്, നാടകത്തിൻറെ ദൗര്ബല്യo കൊണ്ടാവണം".

കമ്മ്യൂണിസത്തിൻറെ സ്ഥാനത്ത് മരണത്തെ വച്ച്, 'വിഷവൃക്ഷം' മാറ്റിയെഴുതാൻ സി ജെ ആഗ്രഹിച്ചു. 'വിഷവൃക്ഷ'ത്തിൽ 1957 ഇ എം എസ് സർക്കാരിൻറെ കാലത്തെ കമ്മ്യൂണിസ്റ്റ് അധികാര ദല്ലാൾ ആണ്, സഖാവ് ഗോപാലൻ.അയാൾ പഴയ കോൺഗ്രസ് ജന്മി കേശവൻ നായരുടെ മകൾ സുമത്തെ വിവാഹം ചെയ്‌തു-ഇരുവരും നല്ല ബന്ധത്തിൽ അല്ല. ഇ എം എസ് ജീർണ കഥാപാത്രമായി കണ്ട ഗോപാലൻ, സി ജെ യുടെ കൈയിൽ ദല്ലാൾ ആയതിൽ അദ്‌ഭുതമില്ല.

ഭാസി സോഷ്യലിസ്റ്റ് റിയലിസ വക്താവ് ആയിരുന്നില്ല.നാടകത്തിൽ ഭാസിക്ക് ഗുരു എൻ കൃഷ്ണ പിള്ള ആയിരുന്നു. 1945 ൽ അവർ തിരുവനന്തപുരത്ത്, ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിള്ള യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപകനായ കാലത്ത്, ഭാസി ആയുർവേദ കോളജിൽ ചേർന്നു. വകയിൽ അമ്മാവനായ ചവറ തെക്കുംഭാഗം രാഘവൻ പിള്ള ശാസ്ത്രി വച്ചുണ്ടു താമസിക്കുന്ന ലോഡ്‌ജ്‌ ആയിരുന്നു,  അത്. ശാസ്ത്രിയുടെ നാട്ടിലെ അഴകത്ത് വീട്ടിൽ നിന്നായിരുന്നു, പിള്ളയുടെ വിവാഹം.

പിള്ള, 'ഭഗ്നഭവനം','കന്യക' എന്നിവ എഴുതി പ്രസിദ്ധൻ ആയിരുന്നു.
ഭഗ്നഭവനം' പിള്ളയ്‌ക്കൊപ്പമിരുന്ന് വി ജെ ടി ഹാളിൽ ഭാസി കണ്ടു. പി കെ വിക്രമൻ നായരുo സി ഐ പരമേശ്വരൻ പിള്ളയും ലോഡ്‌ജിൽ സ്ഥിരക്കാരായിരുന്നു. ലോഡ്‌ജിലിരുന്ന് പിള്ള 'ബലാബലം' എഴുതിക്കൊണ്ടിരിക്കെ, എഴുതിയ ഭാഗങ്ങൾ രഹസ്യമായി വായിച്ചാണ്, ഭാസി നാടകം പഠിച്ചത്. 'ഭഗ്നഭവന'വും 'കന്യക'യും ഭാസി രണ്ടാം വരവിൽ കെ പി എ സി ക്കായി സംവിധാനം ചെയ്‌തു.' ഭഗ്നഭവന'ത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പിള്ള അനുവദിച്ചു. ഒടുവിൽ ഭാസി സംസ്‌കൃതത്തിലേക്ക് മടങ്ങി -ശൂദ്രകൻറെ 'മൃച്ഛകടികം'.ദരിദ്ര ബ്രാഹ്മണനായ ചാരുദത്തനും ധനികളായ വസന്തസേനയും തമ്മിലുള്ള പ്രണയവും വസന്തസേനയെ പ്രണയിക്കുന്ന സംസ്ഥാനകൻറെ ഇടപെടലും പ്രമേയമായ നാടകത്തിലെ രാഷ്ട്രീയമായിരിക്കും ഭാസിയെ ആകർഷിച്ചിരിക്കുക -ക്രൂരനായ ഏകാധിപതിയെ ഒരിടയൻ അട്ടിമറിക്കുന്ന ഉപ പ്രമേയം നാടകത്തിനുണ്ട്. 1850 ലും 1895 ലും ഇത് ഫ്രാൻസിൽ പരിഭാഷ ചെയ്‌ത്‌ അവതരിപ്പിച്ചിരുന്നു. സാധാരണ സംസ്‌കൃത നാടകങ്ങൾ പോലെ,ഇതിഹാസങ്ങളിൽ നിന്നെടുത്ത കഥയല്ല.
'
---------------------------------
1..ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.


See https://hamletram.blogspot.com/2019/09/blog-post_29.html












Sunday 29 September 2019

ദാമോദരനാണ് ശരി

പ്രളയകാലത്തെ മൺവണ്ടി 9

ഗുരുവായൂരിന് വടക്ക്,വൈലത്തൂരിൽ 1937 ൽ പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തോട് അനുബന്ധിച്ചാണ്,കെ ദാമോദരൻറെ 'പാട്ടബാക്കി' നാടകം ആദ്യമായി അവതരിപ്പിച്ചത്.'മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകം' എന്ന് സി ജെ തോമസ് 'ഉയരുന്ന യവനിക' യിൽ ഇതിനെ വിശേഷിപ്പിച്ചു.

സമ്മേളനത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വന്ന നേതാക്കൾ കടലായി മനയ്ക്കലിരുന്ന് അത് വിജയിപ്പിക്കാൻ ആലോചിച്ചു.ദാമോദരൻ പറഞ്ഞു:
"ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ,കൂടുതൽ കൃഷിക്കാരെ ആകർഷിക്കാൻ കഴിയും".

ഇ എം എസ് പറഞ്ഞു:
"ശരിയാണ്,നാടകം ഉണ്ടെന്നറിഞ്ഞാൽ കൂടുതൽ ആളുകൾ വരും.എന്തെങ്കിലും നാടകം ആയാൽ പോരാ,കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം.അത്തരമൊന്ന് മലയാളത്തിൽ ആരും എഴുതിയിട്ടില്ല.പ്രായോഗികമായ വല്ല നിർദേശവുമുണ്ടോ?"
ദാമോദരനെക്കാൾ മൂന്ന് വയസ്സിന് മൂത്തതാണ് ഇ എം എസ്.അദ്ദേഹം പെട്ടെന്ന് ദാമോദരന് നേരെ തിരിഞ്ഞു:"തനിക്കൊരു നാടകം എഴുതിക്കൂടെ ?"
നിശ്ശബ്ദത.എല്ലാവരും ദാമോദരനെ നോക്കി.
''ശ്രമിച്ചു നോക്കാം",ദാമോദരൻ പറഞ്ഞു.
"നോക്കാമെന്ന് പറഞ്ഞാൽ പോരാ,ഇനി ഒരാഴ്ചയേയുള്ളു",ഇ എം എസ് പറഞ്ഞു.
നാടകമെഴുത്തും റിഹേഴ്‌സലും ഒരാഴ്ചയ്ക്കകം നടക്കുമോ എന്നാരോ ശങ്കിച്ചപ്പോൾ,ദാമോദരൻ ഏറ്റു കഴിഞ്ഞല്ലോ എന്ന് കൊടമന നാരായണൻ നായർ ഉറപ്പിച്ചു.
കെ ദാമോദരൻ 
ദാമോദരൻ കഥയും കവിതയും എഴുതിയിരുന്നെങ്കിലും നാടകം ആദ്യമായിരുന്നു.ആതിഥേയൻ നാരായണൻ നമ്പൂതിരി ഒരു ബൗണ്ട് പുസ്തകവുമായി എത്തി."എന്നാൽ തുടങ്ങാം;ആ മുറിയിൽ പോയിരിക്കാം.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി".
രണ്ടു ദിവസം കൊണ്ട് എഴുതി.സംവിധായകനും ദാമോദരൻ.ചില യുവ പ്രവർത്തകരെയും പണിക്കരെയും വിളിച്ചിരുത്തി വേഷം തീരുമാനിച്ചു.നോട്ട് പുസ്തകത്തിൽ എഴുതിയത് കീറിയെടുത്ത് വിതരണം ചെയ്‌തു.ഒരു ഭാഗം ദാമോദരനും എടുത്തു.മൂന്ന് ദിവസം റിഹേഴ്‌സൽ.ദാമോദരൻ സമ്മേളനത്തിൽ പ്രസംഗിച്ച് അണിയറയിൽ ചെന്ന് അമ്മയുടെ വേഷം കെട്ടി.

മലബാറിൽ ഉടനീളവും കൊച്ചിയുടെ പല ഭാഗത്തും നാടകം അവതരിപ്പിച്ചു.കർഷക സമ്മേളനങ്ങളോടും ഇടതു നിയന്ത്രണത്തിൽ നടന്ന കോൺഗ്രസ് സമ്മേളനങ്ങളോടും തൊഴിലാളി യൂണിയൻ വാർഷികങ്ങളോടും ചേർന്ന് ദാമോദരനും കർഷക പ്രസ്ഥാനത്തിൻറെ സംഘാടകരായ കെ പി ആർ ഗോപാലൻ,കെ എ കേരളീയൻ,എ കെ ഗോപാലൻ,സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവർ നാടകത്തിൽ അഭിനയിച്ചു.

നാടകം കൃഷിക്കാർക്ക് ആവേശമായി.ജന്മികൾക്ക് വിറളിയും.പഴയ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിലെ ശിവരാമ പൊതുവാളുടെ കുടുംബത്തിന് തെക്കേ മലബാറിലെ ജന്മി കുടുംബമായ ഒളപ്പമണ്ണ മനയിൽ കഴകം ഉണ്ടായിരുന്നു.1939 മേയിൽ വെള്ളിനേഴി വില്ലേജ് കർഷക സമ്മേളനത്തിൽ 'പാട്ടബാക്കി' അവതരിപ്പിച്ചപ്പോൾ പൊതുവാൾ അതിൽ ജന്മി വേഷം കെട്ടി.ശിക്ഷയായി പൊതുവാൾ കുടുംബത്തെ കഴകത്തിൽ നിന്നൊഴിവാക്കി.'പ്രഭാതം 'വാരിക ചുമതല ഉണ്ടായിരുന്ന ദാമോദരൻ,അതിൽ ചോദിച്ചു:
"മുൻപ് പാട്ടബാക്കി വച്ചാലേ ഒഴിപ്പിച്ചിരുന്നുള്ളു;ഇപ്പോൾ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കുകയോ?"

'പാട്ടബാക്കി' ആദ്യം അവതരിപ്പിച്ചപ്പോൾ,സംഭാഷണം പഠിക്കാൻ പുസ്തക താളുകൾ കീറികൊടുത്തിരുന്നു.അവ ശേഖരിച്ച് പകർത്തി 'മാതൃഭൂമി'ക്ക് കൊടുത്തു.ചില വ്യത്യാസങ്ങൾ വരുത്തി.

കോൺഗ്രസ് സോഷ്യലിസ്റ്റുകൾക്ക്,ഇടതുപക്ഷത്തിന് ആയിരുന്നു അന്ന് കെ പി സി സി യിൽ മുൻ‌തൂക്കം.ഇ എം എസും ദാമോദരനും പി നാരായണൻ നായരുമൊക്കെ അതിലായിരുന്നു.നാരായണൻ നായർ 'മാതൃഭൂമി'പത്രാധിപർ ആയതിനാൽ നിരവധി ഇടത് ലേഖനങ്ങൾ അതിൽ വന്നു.'പാട്ടബാക്കി'മൂന്ന് ലക്കങ്ങളിൽ വന്നു.സഞ്ജയനും കുട്ടികൃഷ്ണ മാരാരും മറ്റും വിമർശിച്ചു.

"ഇത് കലയാണെന്നൊന്നും നിങ്ങൾ സമ്മതിക്കണ്ട;ആവശ്യമാണെന്ന് സമ്മതിച്ചാൽ മതി",ദാമോദരൻ പറഞ്ഞു.കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി'ക്ക് എഴുതിയ അവതാരികയിൽ,മാക്‌സിം ഗോർക്കിയുടെ 'താഴ്ന്ന അടിത്തട്ടുകാർ' എന്ന കൃതിയോട് കിടപിടിക്കുന്നതാണ് 'പാട്ടബാക്കി'യെന്ന് കേസരി ബാലകൃഷ്ണ പിള്ള നിരീക്ഷിച്ചു.പുതുതായി രൂപം കൊണ്ട 'ജീവൽസാഹിത്യ'ത്തെപ്പറ്റി മൂന്ന് ലേഖനങ്ങൾ കേസരി 'മാതൃഭൂമി'യിൽ എഴുതി.

ആദ്യ ജീവൽസാഹിത്യ സമ്മേളനം 1937 മെയ് എട്ടിന് തൃശൂരിൽ എ ഡി ഹരിശർമയുടെ അധ്യക്ഷതയിൽ നടന്നു.ചർച്ചയ്ക്ക് ദാമോദരൻ നേതൃത്വം നൽകി.'കല കലയ്ക്ക് വേണ്ടി' എന്ന വാദമുന്നയിച്ച് ജന്മി,നാടുവാഴി,മുതലാളിത്ത വ്യവസ്ഥയുടെ കുഴലൂത്തുകാരാകാതെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ,ദേശീയ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന ജനത്തിൻറെ എഴുത്തുകാരും ഗായകരുമാകാൻ ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ അംഗീകരിച്ചു.എഴുതിയത് ദാമോദരൻ.

ഇത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് 'പാട്ടബാക്കി'ഉണ്ടായത്.ഇതിന് കുറച്ചുകൂടി വലിയ പശ്ചാത്തലമുണ്ട്.
സോവിയറ്റ് പാർട്ടി 1925 ൽ എഴുത്തിനെയും എഴുത്തുകാരെയും പറ്റി നാല് തീരുമാനങ്ങൾ എടുത്തു:

  • കമ്മ്യൂണിസ്റ്റ് നിരൂപകർ തങ്ങൾക്ക് സാഹിത്യ ലോകത്ത് ശാസനാധികാരം ഉണ്ടെന്ന ഭാവം ഉപേക്ഷിക്കണം.
  • രചനയിൽ ഒരു പ്രത്യേക സമ്പ്രദായത്തെയും പാർട്ടി അംഗീകരിക്കുന്നില്ല 
  • തൊഴിലാളി വർഗ സാഹിത്യം കൃത്രിമമായി നട്ടുവളർത്താനുള്ള വാസനയെ എതിർക്കുന്നു.
  • സാംസ്‌കാരിക പാരമ്പര്യത്തെ ആലോചന കൂടാതെ എതിർക്കുകയും പുഛിക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല.
ലെനിൻ മരിച്ച് സ്റ്റാലിൻ വന്ന കാലം.'പാട്ടബാക്കി'എഴുതുമ്പോൾ നയമൊക്കെ മാറി റഷ്യയിൽ വലിയ ഉന്മൂലന കാലമായിരുന്നു.ആദ്യത്തെ മൂന്ന് സംഗതികൾ നിരാകരിച്ച് 'സോഷ്യലിസ്റ്റ് റിയലിസം' 1934 ഓഗസ്റ്റിൽ എഴുത്തുകാരുടെ കോൺഗ്രസ് അംഗീകരിച്ചു.എഴുത്തുകാരുടെ യൂണിയൻ നിലവിൽ വന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ എ എ ഷഡാനോവാണ് നയം പ്രഖ്യാപിച്ചത്.സോവിയറ്റ് സാഹിത്യമാണ്,ലോകത്തിലെ മഹദ് സാഹിത്യം,അത് മാത്രമാണ് സര്ഗാത്മകവും വികസിക്കുന്നതുമായ സാഹിത്യം എന്നും ഷഡാനോവ് പറഞ്ഞു.ബൂർഷ്വാ സംസ്കാരമാകെ ജീർണിച്ചു.അഴിമതിയിൽ മുങ്ങി.ബൂർഷ്വാ നോവലുകളിലാകെ ദുരന്ത ബോധമാണ്.അവ എഴുതിയവർ മുതലാളിത്തത്തിന് സ്വയം വിറ്റു.അവരുടെ നായകർ  ഭൂരിപക്ഷവും കള്ളന്മാരും ചാരന്മാരും തെമ്മാടികളും വേശ്യകളുമാണ്."ഇപ്പോഴാകട്ടെ,സോവിയറ്റ്  എഴുത്തുകാരുടെ മഹാപ്രസ്ഥാനം,സോവിയറ്റ് കരുത്തും പാർട്ടിയുമായി ലയിച്ചിരിക്കുന്നു.അതിന് പാർട്ടിയുടെ മാർഗ നിർദേശവും കേന്ദ്രകമ്മിറ്റിയുടെ നിരന്തര സഹായവും കരുതലും സഖാവ് സ്റ്റാലിന്റെ നിലയ്ക്കാത്ത പിന്തുണയുമുണ്ട് ".സോവിയറ്റ് സാഹിത്യം ശുഭാപ്തി പ്രകടിപ്പിക്കുന്നതും മുൻ നോക്കിയും ആയിരിക്കണം.അത് തൊഴിലാളികളുടെയും കൂട്ടുകൃഷിക്കളങ്ങളിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ആകണം.

ഈ സമ്മേളനത്തിലാണ്,നിങ്ങൾ]ഏതു ചേരിയിൽ എന്ന് ഷഡാനോവ് എഴുത്തുകാരോട് ചോദിച്ചത്.മനുഷ്യാത്മാക്കളുടെ എഞ്ചിനിയർമാരാണ് എഴുത്തുകാരെന്ന് പറഞ്ഞത്.മാക്സിം ഗോർക്കി യൂണിയൻ പ്രസിഡൻറായി.ജെയിംസ് ജോയ്‌സിന്റെ നോവൽ
'യുലീസസ്',കൃമികൾ നുരയ്ക്കുന്ന ചാണകക്കൂനയാണെന്ന് ഈ സമ്മേളനം വിധിച്ചു.1935 ൽ ഗോർക്കി ലണ്ടനിൽ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചു.അതിൽ തോമസ് മൻ,റൊമെയ്ൻ റൊളാങ് എന്നിവരും ഇന്ത്യയിൽ നിന്ന് മുൽക് രാജ് ആനന്ദ്,സജ്ജാദ് സഹീർ,ഡോ ജ്യോതി ഘോഷ്,ഡോ മുഹമ്മദ് ദീൻ തൻസീർ എന്നിവരും പങ്കെടുത്തു.

ഉത്തർ പ്രദേശിൽ ദേശീയ മുസ്ലിം കുടുംബത്തിൽ ജനിച്ച ഉർദു എഴുത്തുകാരനായ സഹീർ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സഹോദരൻ ഡോ ഹുസ്സൈൻ സഹീർ ഹൈദരാബാദ് റീജനൽ ലബോറട്ടറി ഡയറക്ടറായിരുന്നു.പിൽക്കാലത്ത് സി എസ് ഐ ആർ ഡയറക്ടർ എന്ന നിലയിൽ റീജനൽ ലാബുകൾ സ്ഥാപിക്കാൻ നെഹ്രുവിനൊ പ്പം നിന്നു.മൂത്ത സഹോദരൻ അലി സഹീർ യു പി കോൺഗ്രസ് നേതാവായിരുന്നു.

ഉർദു സാഹിത്യത്തിൽ മുപ്പതുകളിൽ നവീന സാഹിത്യം കെട്ടിപ്പടുത്തവരാണ്,പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ സെഡ് എ അഹമ്മദ്,ഭാര്യ ഹജ്‌റ ബീഗം,സജ്ജാദ് സഹീർ,മുഹമ്മദ് സഫർ,ഡോ റഷീദ ജഹാൻ തുടങ്ങിയവർ.ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് സെഡ് എ അഹമ്മദിനെ ഹജ്‌റ ബീഗം വിവാഹം ചെയ്‌തത്‌ തന്നെ,മുസ്ലിം യാഥാസ്ഥികത്വത്തെ വിറളി പിടിപ്പിച്ചു.കേരളത്തിൽ ബഷീർ, തകഴി, പൊൻകുന്നം വർക്കി, പി കേശവദേവ്,എസ് കെ പൊറ്റെക്കാട് എന്നിവർ 'അഞ്ചു ചീത്തക്കഥകൾ' സമാഹാരം ഇറക്കിയ പോലെ,ഇവരും ഒരു കഥാസമാഹാരം ഇറക്കി.ഈ ഉറുദു എഴുത്തുകാർ,പാർട്ടി പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചപ്പോൾ അതിനൊപ്പം നിന്നു;പാർട്ടി അത് നിരാകരിച്ചപ്പോൾ നിരാശരായി.

ലണ്ടനിൽ ഗോർക്കി വിളിച്ച സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ 1935 ഡിസംബറിൽ അഹമ്മദാബാദിൽ ചേർന്ന് ഇന്ത്യൻ പുരോഗമന സാഹിത്യ സംഘടനയുണ്ടാക്കി.അന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ പ്രേം ചന്ദ്,സുമിത്രാനന്ദൻ പന്ത്,നിരാല,രഘുപതി സഹായ് ഫിറാക് എന്നിവർ ഉൾപ്പെട്ടു.വിശപ്പ്,ദാരിദ്ര്യം,സാമൂഹിക പിന്നാക്കാവസ്ഥ,രാഷ്ട്രീയ അടിമത്തം എന്നിവയുടെ പ്രശ്നങ്ങളാണ് പുതിയ സാഹിത്യം കൈകാര്യം ചെയ്യേണ്ടത്.പ്രതിലോമ ശക്തികളെയും സാമ്രാജ്യത്വത്തെയും എതിർക്കണം.സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ആവേശവും നൽകണം.

സഹീർ സംഘാടകനായി 1936 ൽ  ലക്‌നോയിൽ ആദ്യ അഖിലേന്ത്യ പുരോഗമന സാഹിത്യ സമ്മേളനം ചേർന്നു.ഇതിൽ പങ്കെടുത്ത ഏക മലയാളി,കെ ദാമോദരൻ.24 വയസ്സ്.പ്രേംചന്ദ് അധ്യക്ഷത വഹിച്ചു.
തിരൂർ പെരുമണ്ണ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടെയും പൊറൂർ കിഴക്കേടത്ത് നാരായണിയമ്മയുടെയും അഞ്ചു മക്കളിൽ മൂത്തതായിരുന്നു,ദാമോദരൻ.കേന്ദ്ര,സംസ്ഥാന തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള തിരൂർ വില്ലേജിലെ ഏഴു കുടുംബങ്ങളിൽ ഒന്നായിരുന്നു നമ്പൂതിരിയുടേത്.4500  രൂപ പ്രതിവർഷം ഭൂനികുതി അടച്ചിരുന്നു.

കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർ ജൂനിയർ വാർഷിക പരീക്ഷ എഴുതിയ ശേഷമാണ് ഉപ്പു സത്യഗ്രഹത്തിൽ ദാമോദരന് ആവേശമുണ്ടായത്.പ്രായപൂർത്തി ആകാത്തതിനാൽ നിയമം ലംഘിച്ച് ജയിലിൽ പോകാനായില്ല.തിരൂർ അങ്ങാടിയിലെത്തി തൻറെ വിദേശവസ്ത്രങ്ങൾ ദാമോദരൻ തീയിട്ടു.1930 ജൂണിൽ സീനിയർ ഇന്ററിന് കോഴിക്കോട്ടെത്തി.അന്തർജനങ്ങൾ ഉപയോഗിച്ച തരം ഓലക്കുട ചൂടി കോളജിൽ പോയി -സ്വദേശി വ്രതം.കേരള വിദ്യാർത്ഥി സംഘമുണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി.1931 മാർച്ച് 17 ന് താനൂരിൽ നിരോധനം ലംഘിച്ച് രാജ്യദ്രോഹ പ്രസംഗം നടത്തിയതിന് അറസ്റ്റിലായി.പൊലീസ് സ്റ്റേഷനിൽ പരസ്യമായി കീഴേടത്തെ കാരണവർ ദാമോദരൻറെ മുഖത്ത് ആഞ്ഞടിച്ചു.ഇന്റർമീഡിയറ്റിന് ഒരു പാർട്ടിന് തോറ്റു.ജയിലിൽ ഇരുന്ന് പഠിച്ചു.പരീക്ഷയുടെ തലേന്ന് മോചിതനായി.അന്ന് കോൺഗ്രസ് പ്രസംഗങ്ങളിൽ ദാമോദരന് ഒപ്പം ഉണ്ടായിരുന്നയാളാണ്,ഉറൂബ്.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആചാര്യ നരേന്ദ്ര ദേവും ബാബു സമ്പൂർണാനന്ദും ശ്രീപ്രകാശും പ്രൊഫസർമാരായ കാശി വിദ്യാപീഠത്തിൽ ദാമോദരന് പ്രവേശനം കിട്ടി.കോഴിക്കോട് താമസിച്ച ബാരിസ്റ്റർ എ കെ പിള്ളയുടെ ലൈബ്രറിയിൽ നിന്ന് മാർക്സിസ്റ്റ് പുസ്തകങ്ങൾ വായിച്ചു.കടം വാങ്ങിയ പണം കൊണ്ട് കാശിയിലെത്തി ബി എ യ്ക്ക് തുല്യമായ ശാസ്ത്രി കോഴ്‌സിന് ചേർന്നു.സഹപാഠികൾ ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയും യു പി യിൽ പിന്നീട് മന്ത്രി ആയ അളഗു റായ് ശാസ്ത്രിയും.സീനിയറും പാർട്ടി അംഗവുമായ ഓംകാർ നാഥ് ശാസ്ത്രിയാണ് ദാമോദരനെ പാർട്ടിയിൽ ചേർത്തത്.1937 ൽ വി എസ് ഘാട്ടെ,പി കൃഷ്ണ പിള്ള,ഇ എം എസ് എൻ സി ശേഖർ,കെ ദാമോദരൻ എന്നിവർ കോഴിക്കോട് പാളയത്തെ ഒരു പച്ചക്കറിക്കടയ്ക്ക് മുകളിൽ പാർട്ടി രുപീകരിക്കാൻ ചേരുന്നതിന് രണ്ടു വർഷം മുൻപാണ്.

കാശി വിദ്യാപീഠം ലൈബ്രറിയിൽ മാർക്സ്,എംഗൽസ്,ലെനിൻ,സ്റ്റാലിൻ എന്നിവരുടെ പുസ്തകങ്ങൾ വായിച്ചു.ട്രോട് സ്‌കി,ബുഖാറിൻ എന്നിവരെ ഒഴിവാക്കി.കാശിയിൽ താമസിച്ചിരുന്ന പ്രേം ചന്ദിന്റെ 'ഹംസ്' എന്ന മാസികയിൽ ലേഖനങ്ങൾ എഴുതി.ആ ബന്ധമാണ് ലക്‌നോ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രേരണ.കേരളത്തിലേക്ക്  മടങ്ങി സംഘടനയ്ക്ക് കേരളഘടകം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പ്രേം ചന്ദിനോട് പറഞ്ഞു.

മടങ്ങി എത്തി ദാമോദരൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ മൂന്ന് പ്രഭാഷണങ്ങൾ നടത്തി.സത്യഗ്രഹ കാലത്ത് ദാമോദരനൊപ്പം ജയിലിലുണ്ടായിരുന്ന വി പരമേശ്വരയ്യർ അതിന് സഹായിച്ചു.എൻ വി കൃഷ്ണ വാരിയർ അന്ന് വിദ്യാർത്ഥി.1937 ഏപ്രിൽ 14 രാത്രി ജീവൽ സാഹിത്യ സംഘ രൂപീകരണ യോഗം തൃശൂരിൽ ചേർന്നു.ആകസ്മികമായി എത്തിയ 'ബോംബെ ക്രോണിക്കിൾ' സഹ പത്രാധിപർ വി നാരായണ സ്വാമി അധ്യക്ഷനായി.വടക്കാഞ്ചേരിക്കാരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു.

ദാമോദരൻറെ ഈ സാഹിത്യ ചുവട് വയ്‌പിന്റെ ഭാഗമാണ്,'പാട്ടബാക്കി'.ഇതാണ് കഥ:
കിട്ടുണ്ണി എന്ന ഫാക്റ്ററി തൊഴിലാളി,അമ്മ,സഹോദരി കുഞ്ഞി മാളു,സഹോദരൻ എന്നിവർക്കൊപ്പം ജീവിക്കുന്നു.അവരുടെ വീട്,ജന്മിയുടേതായി.അവർ ജന്മി രാമൻ നായർക്ക് പാട്ടബാക്കിയും കൊടുക്കാനുണ്ട്.കിട്ടുണ്ണിക്ക് കിട്ടുന്ന കൂലി കൊണ്ട് കുടുംബം പോറ്റാനാവില്ല.ഇത് മുതലാക്കി ജന്മിയുടെ കാര്യസ്ഥൻ കിട്ടുണ്ണിയുടെ സഹോദരിക്ക് പിന്നാലെ കൂടുന്നു.കിട്ടുണ്ണി ഗതികേട് കൊണ്ട് മോഷ്ടാവാകുന്നു.കിട്ടുണ്ണി തടവിൽ.കാര്യസ്ഥൻ ഉപദ്രവിക്കുന്നു.കുഞ്ഞിമാളു അയാളെ ചൂല് കൊണ്ടടിക്കുന്നു.രാമൻ നായർ കുടുംബത്തെയിറക്കി വിടുന്നു.കിട്ടുണ്ണിയുടെ അമ്മ,കൊച്ചുമകനെ കുഞ്ഞിമാളുവിനെ ഏൽപിച്ച് മരിക്കുന്നു.കുഞ്ഞിമാളു വേശ്യയാകുന്നു.തടവിൽ നിന്നിറങ്ങിയ കിട്ടുണ്ണിക്ക് ക്ഷോഭമുണ്ട്.അയാൾ വിവരങ്ങൾ അറിഞ്ഞ് കുഞ്ഞിമാളുവിനെ കൂട്ടി അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നു.

ആ നിമിഷത്തിൽ മലയാള നാടകം മാറിയെന്ന് ഇ എം എസ് എഴുതി ( 1 ).മലയാള നാടക ചരിത്രത്തിൽ ആദ്യമായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന ഭുരിപക്ഷത്തിൻറെ ജീവിത സമരം കലാകാരൻ കൈകാര്യം ചെയ്‌തു."ഇത് പഴയ തലമുറയിലെ കലാവിമര്ശകർക്ക് പിടിച്ചില്ല.ഒന്നുകിൽ പുച്ഛവും പരിഹാസവും അല്ലെങ്കിൽ ദേഷ്യവും വെറുപ്പും -ഇതാണവർ 'പാട്ടബാക്കി','രക്ത പാനം'  മുതലായ നാടകങ്ങളുടെ നേരെ എടുത്ത മനോഭാവം.നാടക ലക്ഷണങ്ങൾ നിർണയിക്കാൻ സ്വീകരിക്കേണ്ടതെന്ന് തങ്ങൾ പഠിച്ചു വച്ച നിയമങ്ങൾ എടുത്ത് മലർത്തിയടിച്ച് അവർ കൂക്കി വിളിച്ചു.ഇതൊന്നും നാടകമേയല്ല,വെറും കോപ്പിരാട്ടികൾ",ഇ എം എസ് എഴുതി.
ദാമോദരൻ 1939 ൽ തൊഴിലാളികൾക്കായി എഴുതിയ നാടകമാണ്,'രക്ത പാനം'.
തോപ്പിൽ ഭാസി 
ഇ എം എസിൻറെ ലേഖനത്തിൽ നിന്ന്:

"പാട്ടബാക്കിയിലെ അമ്മയും കിട്ടുണ്ണിയും കുഞ്ഞിമാളുവും ബാലനും തമ്മിലുള്ള ബന്ധങ്ങളിൽ ഓരോന്നിന്റെയും പശ്ചാത്തലത്തിൽ അവരുടെ മുക്കാട്ടിൽ മനയ്ക്കലെ ജന്മിയും കാര്യസ്ഥൻ രാമൻ നായരുമായുള്ള കുടിയായ്മ ഇന്നും നമുക്ക് കാണാം.
"കുടിയിറക്കപ്പെട്ട് നിരത്തു വക്കത്തു കിടന്ന് മരിക്കുന്ന അമ്മ,കുഞ്ഞി മാളുവിനോട് 'ഞാൻ മരിച്ചാൽ ...നിയ്യെയ് ...അവനേം കൊണ്ട്  ...തിരുമനസ്സിനോട് ...സങ്കടം പറഞ്ഞാൽ ...അവിടുന്ന് ...എന്തെങ്കിലും ചെയ്യാണ്ടിരിക്കില്ല'എന്ന് പറയുന്നു.
"കുഞ്ഞു മാളുവാകട്ടെ,"ഇല്യ അമ്മേ,ഞാൻ മനയ്ക്കലേക്ക് ഈ ജന്മത്ത് പോവില്യ.നമ്മളെ ഈ നിലയിലാക്കിയ ഈ ജന്മിയുടെ പടി ഞാൻ ഒരിക്കലും കേറില്യ.അമ്മ വ്യസനിക്കണ്ട.ബാലനെ ഞാൻ നല്ല പോലെ നോക്കിക്കൊള്ളാം.എന്ത് തൊഴിൽ എടുത്തെങ്കിലും ഞാൻ ബാലനെ രക്ഷിച്ചു കൊള്ളാം' എണ് അമ്മയോട് പ്രതിജ്ഞ ചെയ്യുന്നത്.
"അങ്ങനെ അവൾ വ്യഭിചാര ശാലയിൽ എത്തുന്നു.താനിങ്ങനെ വ്യഭിചാരിണി ആയി തീർന്നതിൽ സ്വയം വേദനിക്കപ്പെട്ടു കൊണ്ടിരിക്കെ തന്നെ ആ നിലയ്ക്ക് കണ്ട് കോപാകുലനായി തീർന്ന കിട്ടുണ്ണിയോട് പറയുന്നു:
ഏട്ടാ,കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഏട്ടന്റെ അനിയത്തി മാനം വിറ്റു...ഏട്ടാ നമ്മുടെ പ്രിയപ്പെട്ട അമ്മ യാതൊരു ഗതിയുമില്ലാതെ നിരത്തിൻറെ വക്കത്ത് കിടന്നു.മരുന്ന് കിട്ടാതെ...ഏട്ടാ,അമ്മ മരിച്ചുവെന്നല്ല പറയേണ്ടത്.ആ ജന്മി,ആ ദുഷ്ടൻ,ആ കൊടും ക്രൂരൻ അമ്മയെ കൊന്നുവെന്ന് പറയണം !"

ഇ എം എസ് തുടർന്ന് എഴുതുന്നു:
''പാട്ടബാക്കിയിലെ കിട്ടുണ്ണിയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ മറ്റ് ചില സാമൂഹ്യ നാടക കൃത്തുക്കളും ചിത്രീകരിച്ചെന്ന് വരും.കക്കുകയോ കക്കാതിരിക്കുകയോ ചെയ്യണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാനായി വ്യഭിചാരിയായി മാറുന്ന കുഞ്ഞിമാളുവിനും നേരിടേണ്ടി വരുന്നത് പോലുള്ള മാനസിക കുഴപ്പങ്ങൾ ചില 'മനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും.പക്ഷെ,ഇത്തരം ദുരിതങ്ങളുടെയും മാനസിക കുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണ കൃഷിക്കാരൻ,നാം കാണാറുള്ള 'ചുവപ്പ് കൊടി'ക്കാരനായി,സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്ന ആളായി മാറുന്നത്,ദാമോദരനാണ് നമുക്കാദ്യം കാണിച്ചു തന്നത്.ഇതാണ് അദ്ദേഹത്തിൻറെ പാത്ര നിർമ്മാണകാര്യത്തിലുള്ള വിജയം".
'പാട്ടബാക്കി' അവതരിപ്പിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷം വന്ന തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കമ്മ്യൂണിസ്റ്റിതരരുടെയും പ്രശംസ നേടിയെന്ന് ഇ എം എസ് 19 കൊല്ലത്തിന് ശേഷം ഒരു ലേഖനത്തിൽ ( 2 ) കണ്ടു.അദ്ദേഹം എഴുതി:

"പാട്ടബാക്കിക്ക് ശേഷം ) വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു.സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം.അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു.വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ,പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്.ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല.ഈ കുറവ് പരിഹരിച്ചതാണ്,'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ.'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്.പക്ഷെ അതിൻറെ പശ്ചാത്തലമായി,സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്.മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."

'പാട്ടബാക്കി'യിൽ ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റിതര സാമൂഹ്യ പശ്ചാത്തലം 'കമ്മ്യൂണിസ്റ്റാക്കി'യിൽ ഉണ്ടെന്നും അത് വിജയമാണെന്നും അർഥം.എന്നാൽ,''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.

ഇ എം എസ് എഴുതുന്നു:
"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല.നേരെ മറിച്ച്,ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക.'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"

അദ്‌ഭുതകരമാണ്,ഈ നിരീക്ഷണം.ഇതിൽ പറയുന്ന ഇ എം എസിൻറെ രണ്ടു ലേഖനങ്ങളിൽ ദാമോദരനെക്കുറിച്ചുള്ളത് 1954 ൽ അവിഭക്ത പാർട്ടിയുടെ കാലത്തും ഭാസിയെക്കുറിച്ചുള്ളത്  1973 ൽ പാർട്ടി പിളർപ്പിന് ശേഷവുമാണ് വന്നത്.പിളർപ്പിന് ശേഷം ദാമോദരനും ഭാസിയും ഇ എം എസ് വിരുദ്ധ ചേരിയിൽ ആയിരുന്നു.കമ്മ്യൂണിസ്റ്റ് നാടകം എന്ന നിലയിൽ ഒരു ക്‌ളാസിക് ഭാസിയുടെ നാടകമാണ് താനും.

സി ജെ തോമസ് ഇ എം എസ് സർക്കാരിനെതിരെ 1959 ൽ 'വിഷവൃക്ഷo ' നാടകം എഴുതിയപ്പോൾ,അതിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യിലെ കഥാപാത്രങ്ങളെ തന്നെയാണ് ഉപയോഗിച്ചത്.ഗോപാലൻ 1957 മന്ത്രിസഭയുടെ കാലത്ത്,അധികാര ദല്ലാൾ ആയി പണമുണ്ടാക്കുന്ന അവസരവാദിയാകുന്നു അതിൽ.സി ജെ തോമസിനോട് ഇ എം എസ്,ഗോപാലൻറെ കാര്യത്തിൽ യോജിക്കുന്ന നില.അനാവശ്യമായ ഒരു പ്രേമകഥ നാടകത്തിൽ തിരുകിയതിന് ഇ എം എസ് ഭാസിയെ കുറ്റപ്പെടുത്തുന്നു:
"ഭാസിയാകട്ടെ,'താനൊരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല,പ്രതിഭാശാലിയായ ഒരു കലാകാരൻ കൂടിയാണെന്ന' പ്രശസ്തി നേടുന്നതിനിടയിൽ 'പ്രതിഭാശാലികളായ കലാകാരൻ'മാരുടെ ധാരണകൾക്കൊത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വികൃതമായ ഒരു ചിത്രം വരച്ചു കാട്ടി;അങ്ങനെ,പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം,ഗുണത്തോടൊപ്പം തന്നെ ദോഷവുമുള്ള നാടകമായി 'കമ്മ്യൂണിസ്റ്റാക്കി'കലാശിച്ചു ".
മലയാളത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകമാണ് 'പാട്ടബാക്കി'എന്ന് വിലയിരുത്തിയ സി ജെ തോമസ്,1950 ൽ 'ഉയരുന്ന യവനിക'യിൽ എഴുതി:

"പത്തും പന്ത്രണ്ടും മൈൽ അകലെ നിന്ന് 'പാട്ടബാക്കി' കാണാൻ വേണ്ടി കൃഷിക്കാർ നടന്നെത്തുക എന്നത്,സാധാരണ സംഭവമായിരുന്നു.അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റ് നിന്ന് നീച പാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് ഒരു നാടകത്തിന് എന്ത് വിജയമാണ് വേണ്ടത്?...പ്രചാരണമെന്ന നിലയിൽ,ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകം ഏതെന്നു ചോദിച്ചാൽ 'പാട്ടബാക്കി' എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും".

ഈ വിജയം 'പാട്ടബാക്കി'യെ കലാപരമായി പരാജയപ്പെടുത്തിയെന്ന് സി ജെ നിരീക്ഷിച്ചു.ഉത്തമ നാടകങ്ങളുടെ വിജയം,പാത്രങ്ങളുടെ മനസ്സിലെ സംഘട്ടനങ്ങളെ നാടകീയമായി ചിത്രീകരിക്കുന്നതിലാണ്.'പാട്ടബാക്കി'യിൽ അത്തരം ഘട്ടങ്ങൾ മൂന്നാണ്.അവയിലൊന്നും പ്രേക്ഷകരെ ശ്വാസം മുട്ടിക്കാനുള്ള സംഘർഷം നാടകകൃത്തിന് സൃഷ്ടിക്കാൻ ആയില്ല.കിട്ടുണ്ണി അധികം ആലോചിക്കാതെയാണ് മോഷണം നടത്തുന്നത്.കുഞ്ഞിമാളു വേശ്യാവൃത്തിക്ക് പ്രവേശിക്കും മുൻപ് മാനസിക സംഘർഷമില്ല.അവസാന രംഗത്തിൽ കിട്ടുണ്ണിയുടെ കോപം അടങ്ങുന്നത്,അസംഭവ്യമായി തോന്നും.'പാട്ടബാക്കി 'യിലെ കഥാപാത്രങ്ങൾ ചതുരവടിവിൽ ചലിക്കുന്ന പാവകൾ മാത്രമാണ്."എന്നിരുന്നാലും 'പാട്ടബാക്കി'യിലെ പാത്രങ്ങൾക്ക് ആകെക്കൂടി ഒരു പന്തികേടുണ്ട്.അവരോട് നമുക്ക് അനുഭാവമോ വെറുപ്പോ തോന്നിയെന്ന് വരാം.പക്ഷെ ഒരിക്കൽക്കൂടി അവരെ കാണണമെന്ന് ആഗ്രഹമുണ്ടവുകയില്ല-സി ജെ നിരീക്ഷിച്ചു.
പാട്ടബാക്കി/ ചന്ദ്രദാസൻ,2009 
'പാട്ടബാക്കി'നാടകമെന്ന നിലയിൽ നന്നല്ല എന്നർത്ഥം;കലാരൂപം ആയില്ല.അതാണ് സോഷ്യലിസ്റ്റ് റിയലിസത്തിൻറെ പ്രശ്‍നം -മുദ്രാവാക്യം വിളി കലാരൂപമല്ല.

'പാട്ടബാക്കി'യുടെ കുറവുകൾ ദാമോദരന് ബോധ്യപ്പെട്ടിരുന്നു.ആദ്യം അവതരിപ്പിച്ച ശേഷം,വേദിയിൽ നടന്ന പരീക്ഷണങ്ങളുടെയും തിരുത്തലുകളുടെയും വെളിച്ചത്തിൽ,നാടകം മാറ്റി എഴുതാൻ ആഗ്രഹിച്ചു.ആ പണിക്ക് മുൻപേ അറസ്റ്റിലായി.അഞ്ചുകൊല്ലം തടവിന് ശേഷം,മടങ്ങി വന്ന് തിരുത്തലിന് ശ്രമിക്കും മുൻപ് വീണ്ടും അറസ്റ്റിൽ.1950 ൽ ജയിലിൽ ആയിരിക്കെ ഇരിങ്ങാലക്കുട വിജയ പ്രസ് ഉടമ ശ്രീകണ്ഠ വാരിയർ 'പാട്ടബാക്കി'യുടെ ഒരു പതിപ്പിറക്കി.കൊച്ചി സർക്കാർ 'പാട്ടബാക്കി' പുസ്തകവും അവതരണവും നിരോധിച്ചു.പ്രസ് കണ്ടുകെട്ടി.കോപ്പികൾ പിടിച്ചെടുത്തു.

ദാമോദരൻ 1952 തുടക്കം നാടകം തിരുത്താൻ ഇരുന്നു.പുതിയ സാഹചര്യത്തിൽ അത് എളുപ്പവും അഭിലഷണീയവും അല്ല എന്ന് ബോധ്യപ്പെട്ടു.1972 ൽ ഏഴാം പതിപ്പ് സ്വയം പ്രസിദ്ധീകരിച്ചു.1964 ലെ പാർട്ടി പിളർപ്പിൽ എതിർ ചേരി നടത്തിയ പ്രചാരണമാണ് പുതിയ പതിപ്പിന് പ്രേരകമായത്.

അപ്പോൾ സാഹിത്യത്തെ സംബന്ധിച്ച സ്റ്റാലിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് ദാമോദരൻ മാറിയിരുന്നു.ദാമോദരൻ നിലപാട് ഇങ്ങനെ വ്യക്തമാക്കി ( 3 ):

"സാമൂഹ്യ ജീവിതം പ്രതിഫലിപ്പിക്കുന്ന വെറുമൊരു കണ്ണാടിയോ ക്യാമറയോ അല്ല സാഹിത്യം.ഒരു കണ്ണാടിയുടെയോ ക്യാമറയുടെയോ ധർമ്മമല്ല മനുഷ്യ ഹൃദയത്തിന് നിർവഹിക്കാനുള്ളത്.കാളിദാസനും ഷേക്ക് സ്‌പിയറും പുഷ്‌കിനും മറ്റും ഏത് വർഗ്ഗത്തിൻറെ പ്രതിനിധികളാണ് ?മാർക്സ് പതിവായി എസ്കിലസും ഹോമറും മറ്റും വായിച്ച് ആസ്വദിച്ചിരുന്നത് എന്ത് കൊണ്ട്?തൊഴിലാളി കർഷക ബഹുജന പ്രസ്ഥാനങ്ങളിൽ നിന്നാവേശം ഉൾക്കൊള്ളുകയും ബഹുജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ സമരങ്ങളിൽ ബോധപൂർവം പങ്കെടുക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം ആർക്കും പ്രതിഭാശാലിയായ സാഹിത്യകാരനാകാൻ കഴിയില്ല.സാഹിത്യ നിർമാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൗന്ദര്യം.ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് സൗന്ദര്യം പകർന്നു കൊടുക്കാൻ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചു നിൽക്കുന്നു."

ഒരു കാലത്ത് സാഹിത്യവും സാഹിത്യ സംഘടനയും 'കല കലയ്ക്ക് വേണ്ടി' എന്ന് വാദിച്ചവരിൽ നിന്ന് പിടിച്ചെടുക്കാൻ അധ്വാനിച്ച ദാമോദരൻ,'കല കലയ്ക്ക് വേണ്ടി'എന്നിടത്ത് എത്തി.സ്റ്റാലിനെയും ഷഡാനോവിനെയും നിരാകരിക്കുന്നതാണ് നാം കണ്ടത്.'വിഷവൃക്ഷ'ത്തിൽ നിന്ന് വിമോചന സമരം മാറ്റി,പകരം മരണത്തെ വച്ച് അത് തിരുത്തി എഴുതാൻ ആഗ്രഹിക്കുന്നുവെന്ന് സി ജെ തോമസ് പറഞ്ഞതായി എം ഗോവിന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്.ദാമോദരനായാലും സി ജെ ആയാലും തിരുത്തലുകൾ എളുപ്പമല്ല.ഭൂതകാലം ജീവിതത്തിന് മുന്നിൽ തളം കെട്ടി കിടക്കും.തിരുത്തലിൽ ഇ എം എസിനേക്കാൾ ഭേദം ദാമോദരൻ തന്നെ.
-----------------------------------------------
1.ഇ എം എസ്‌ / പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ.'ജനയുഗം' വിശേഷാൽ പ്രതി,1954.
2.ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.
3.കെ ദാമോദരൻ / സാഹിത്യത്തിലെ മാർക്സിയൻ വീക്ഷണം.നവയുഗം വിശേഷാൽ പ്രതി,1971 



© Ramachandran 


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...